Friday, March 23, 2007

മൃതോത്ഥാനം - ഭാഗം - ഒന്ന്



ഇടവപ്പാതി.

ഇടതടവില്ലാതെ, തുള്ളിക്കൊരു കുടം കണക്കേ കോരിചൊരിയുന്ന മഴ.   ഇടക്കിടെ കാതടപ്പിക്കുന്ന ഇടിവെട്ടും, മിന്നലും.

രാത്രിയോ, പകലോ എന്നുള്ള വകഭേദമില്ലാതെ മഴ പെയ്യുവാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരിക്കുന്നു. കോരിച്ചൊരിയുന്ന പേമാരിയില്‍, സൂര്യന്‍ ഉദിക്കുന്നതോ, അസ്തമിക്കുന്നതോ, ഉലകം അറിയുന്നത് പോലുമില്ല. മനുഷ്യരായ മനുഷ്യര്‍ മുഴുവന്‍ അത്യാവശത്തിനല്ലാതെ പുറത്തേക്ക് പോലും ഇറങ്ങുന്നില്ല. 

സമയം സന്ധ്യയാവാറായിരിക്കുന്നു.   പ്രദേശമാകെ ഇരുട്ടു പരക്കാനും  തുടങ്ങി. വല്ലപ്പോഴും കുട ചൂടി നടന്നു നീങ്ങുന്ന ചില മനുഷ്യരെ ഒഴിച്ചാല്‍ ആരും തന്നെ റോഡിലൂടെ പോകുന്നില്ല എന്നു വേണം പറയാന്‍. അടച്ചിട്ട കടയുടെ മുന്‍പിലുള്ള ചാച്ചിറക്കില്‍, സെല്‍വി, മുത്തുവിനെ തന്റെ കീറിയ സാരി തുമ്പാല്‍ പുതപ്പിച്ച്, ശരീരത്തോട് ചേര്‍ത്ത് പിടിച്ചു. അട്ടയെപോലെ അവന്‍ അമ്മയെ പിടിച്ചിറുക്കി. സംസാരിക്കാന്‍ പോലും അവന് ശേഷിയുണ്ടായിരുന്നില്ല.

കണ്ണാ, ഉനക്ക് പശിക്കറത് എന്ന് എനിക്ക് തെരിയും കണ്ണാ. നാന്‍ എന്ന സെയ്‌വ മുടിയും? രണ്ട് നാളാച്ച്, കുപ്പി, പാട്ട, പളയ പേപ്പര്‍ വാങ്കതുക്ക് പോകവേ മുടിയലേ. കയ്യിലിരുന്ത  കാസുക്കു താന്‍, നേത്തെ സായം കാലത്ത് ഉനക്ക് വടൈ വാങ്കി തന്ട്രത്.   നീ ഇപ്പടി പശിച്ചിരുക്കത് ഈ അമ്മാക്കു പാക്കവേ മുടിയലെ കണ്ണാ . പാക്കവേ മുടിയലെ.

നടുങ്ങുന്ന ഒരു ഇടിമിന്നലിന്നു പുറകെ, ശക്തിയേറിയ ഒരു ഇടിവെട്ടും വന്നതോടെ മുത്തു അമ്മയുടെ ശരീരത്തിലേക്ക് ഒന്നു കൂടെ ചേര്‍ന്നിരുന്നു. കോരിച്ചൊരിയുന്ന ആ മഴയത്തും, മുത്തു തന്നോടു ചേര്‍ന്നിരുന്നപ്പോള്‍ സെല്‍വിക്കു തന്റെ ശരീരം പൊള്ളുന്നതുപോലെ തോന്നി. മാത്രമല്ല മുത്തുവിന്റെ ശരീരം വിറക്കുന്നുമുണ്ട്. ആണ്ടവാ, മുരുകാ,എന്‍ കൊളന്തയെ കാപ്പാത്തുങ്കോ.  കാലൈ മുതൽ, എന്‍ കണ്ണൻ ഒന്നുമേ സാപ്പിട്ടതില്ലൈ   കടവുളേ.

മഴ തെല്ലൊന്നൊതുങ്ങിയതും. സെല്‍വി മുത്തുവിനേയും ചേര്‍ത്തുപിടിച്ചു റോഡിലൂടെ നടന്നു.    അല്ല ഓടുകയായിരുന്നു. നായ്ക്കനാലിലെ, നാരായണന്‍ നായരുടെ ഹോട്ടലിന്റെ ഉള്ളിലേക്കവള്‍ കയറി. ഇടിവെട്ടും, മിന്നലും, കോരിച്ചൊരിയുന്ന മഴയും കാരണമാവാം, ഹോട്ടലില്‍ നാരായണന്‍ നായരല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.

സാര്‍, രണ്ട് നാളാച്ച്, ഒന്നുമേ സാപ്പിട്ടതില്ലെ സാര്‍. യതാവതു എന്‍ കൊളന്തക്ക്  മട്ടും സാപ്പിടതുക്ക് കൊടുക്ക് സര്‍.  കൊളന്തക്ക് രൊമ്പ കാച്ചില്‍ സര്‍.

കണ്ടാല്‍ തന്നെ പിച്ചക്കാരിയെന്നു തോന്നുന്നത് കാര ണമാവാം, നാരായണന്‍ നായര്‍ പറഞ്ഞു, ബിരിയാണി ഇരുക്ക്, ബീഫ് ഫ്രൈ ഇരുക്ക്, പൊറോട്ടാ ഇരിക്ക്, ഇനീം ഐറ്റംസ് കുറേ ഉണ്ട്. കാശുണ്ടാ കയ്യില്‍? കാശുണ്ടേൽ എന്തു വേണേലും തരാം.

സാര്‍ കാശ് കിടയാത് സാർ.    ഇന്നേക്ക് കടം കൊട് സര്‍.   കൊളന്തക്കു മട്ടും പോതും സാർ.   കാസ് നാന്‍ നാളൈ കൊടുപ്പേന്‍. മുത്തുവിനെ അരികില്‍ നിര്‍ത്തി അവള്‍ പറഞ്ഞു.

പിന്നേ!  നാരായണന്‍ കട നടത്തുന്നത്, കണ്ണിക്കണ്ട പാണ്ടി വേശ്യകള്‍ക്ക് ഓസിനു ഭക്ഷണം കൊടുക്കാനല്ലെ. ഇമ്മിണി പുളിക്കും. ഇറങ്ങി പോടീ നിന്റെ കുട്ടീനേം കൂട്ടി, ഞാന്‍ എന്റെ കടയടച്ച് വീട്ടില്‍ പോകാന്‍ നോക്കട്ടെ. പണ്ടാരമടങ്ങിയ മഴ കാരണം, രണ്ട് ദിവമായി കച്ചവടം നടന്നതുമില്ല, ഇനീപ്പോ എരക്കാന്‍ നടക്കണോര്‍ക്ക് ഓസിന്നു കൊടുക്കേം വേണം. പോ, പോ, വേഗം കടേന്ന് ഇറങ്ങി പോ നീ നിന്റെ ചെക്കനേം കൂട്ടി.

സാര്‍, അപ്പടി സൊല്ലാതെ സാര്‍. നാന്‍ വേശ്യ അല്ല സാര്‍. എനിക്കൊന്നുമേ വേണ സാര്‍. എന്‍ കൊളന്തക്ക് സാപ്പിടതുക്ക് യതാവത് കൊടുങ്കോ സര്‍. സെൽ‍വി നാരായണന്‍ നായരുടെ കാലില്‍ വീണു. ആ കാലുകളില്‍ മുറുകെ പിടിച്ച് അവള്‍ ഈര്‍പ്പം ഊറുന്ന തറയില്‍ കിടന്നു.

നാരായണന്‍ നായര്‍, സെൽവിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്ന വേണം ഉനക്കിപ്പോ?

സാര്‍, എന്‍ കൊളന്ത നേരത്തോടു നേരമാച്ച് ഒന്നുമേ സാപ്പിടില്ലയെ. യതാവതു കൊടുങ്കു സാര്‍. മുരുകനാണേ സത്യം. രണ്ട് നാളുക്കുള്ളില്‍ നാന്‍ പണം കൊടുത്തിടറേൻ സാര്‍. ദയവു സെയ്ത് എന്‍ കൊളന്തക്കു മട്ടും യതാവതിരുന്താൽ കൊടുങ്കോ സാര്‍, പൊട്ടിക്കരഞ്ഞുകൊണ്ട് സെല്‍വി പുലമ്പികൊണ്ടേയിരുന്നു.

കല്യാണം കഴിഞ്ഞിട്ട് പത്ത് പതിനാലു വര്‍ഷങ്ങളായിട്ടും കുട്ടികള്‍ ഇല്ലാതിരുന്ന നാരായണന്‍ നായരുടെ മനസ്സലിഞ്ഞു. ഒന്നും മിണ്ടാതെ, അയാള്‍ പിന്നിലെ മുറിയിലേക്ക് പോയി ഒരു വാഴയിലക്കീറുമായി വന്നു.

ഇരിക്കടീ നീ നിന്റെ ചെക്കനേം കൂട്ടി. അയാള്‍ മേശപുറത്ത് വാഴയിലക്കീറിട്ടു.

വിറച്ചു നില്‍ക്കുകയായിരുന്ന മുത്തുവിനെ സെല്‍വി പിടിച്ച് ബഞ്ചില്‍ ഇരുത്തി, ഒപ്പം അവളും ഇരുന്നു.

അടുക്കളയില്‍ പോയ നാരായണന്‍ നായര്‍, കോഴി ബിരിയാണി നിറച്ച പാത്രവുമായി വന്നു, ഇലക്കീറില്‍ ബിരിയാണി വിളമ്പി. പിന്നേയും പോയി, തൈരും, പപ്പടവും, അച്ചാറുമായി വന്ന് അതും വിളമ്പി.

തണുത്ത് വിറക്കുന്ന മുത്തുവിനെ തന്റെ ശരീരത്തിനോട് ചേര്‍ത്ത് പിടിച്ച് സെൽ‍വി, ബിരിയാണി, ഉരുളകളാക്കി ഉരുട്ടി മുത്തുവിനെ ഊട്ടി, അവന്റെ വയറു നിറയും വരെ. നിറഞ്ഞ കണ്ണുകളോടെ നാരായണന്‍ നായര്‍ അതു നോക്കി നിന്നു.

വയറു നിറഞ്ഞു അമ്മാ എന്ന് മുത്തു പറഞ്ഞപ്പോ‍ള്‍ സെൽവി മകനെ ഊട്ടുന്നതു നിറുത്തി. അവശേഷിച്ചിരുന്ന രണ്ടുരുള ചോറ് അവൾ‍ കഴിച്ചു തീർക്കും മുന്‍പായി തന്നെ നാരായണൻ നായർ പിന്നേയും ബിരിയാണി ആ ഇലയിൽ ‍ വിളമ്പി.

വേണ സാർ‍. ഇതും മട്ടും പോതും. ഉങ്കൾ മനുജൻ അല്ലയേ, കടവുൾ താൻ‍.  സെൽവി പുലമ്പി.

നീ വേഗം കഴിച്ചെഴുന്നേറ്റു പോ പെണ്ണേ. ദാ മഴ വീണ്ടും വരുന്നു. എനിക്കും എന്റെ വീട്ടില്‍ പോണം.

ഭക്ഷണം കഴിച്ച് കൈയ്യും കഴുകി, ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന മുത്തുവിനെ എടുത്ത് , ചുമലിലിട്ട്, അവൾ നാരായണൻ നായരോട് പറഞ്ഞു; ഏൻ അപ്പാ കൂടെ ഇപ്പടി സെയ്തതില്ലൈ അണ്ണാ, ഉങ്കള്‍ സെയ്ത ഉദവി, ഞാനും, എന്‍ കൊളന്തയും,  മറക്കവില്ലൈ.  റൊമ്പ നണ്ട്രി സാർ. കളമ്പറേൻ.

ഈ മഴപെയ്യുന്ന നേരത്ത് നീ എങ്ങോട്ടാണ്ടീ പനി പിടിച്ചിരിക്കുന്ന  ഈ  ചെക്കനേം വച്ച് പോണേ? നീയും ചെക്കനും, ഇന്ന് കടയില്‍ കിടന്നുറങ്ങിക്കോ. പുറത്ത് നല്ല മഴയാ. നാളെ രാവിലെ ഞാന്‍ നാലു മണിക്ക് വന്ന് കട തുറക്കുമ്പോള്‍ എഴുന്നേറ്റ് പൊക്കോണം എങ്ങോട്ടെങ്കിലും. പിന്നെ എന്നെ ശല്യപെടുത്താന്‍ നില്‍ക്കരുത്.

സാര്‍, നീങ്ക കളവുടാകും. നീങ്ക എപ്പടി സൊന്നാ അതു മട്ടും താന്‍. ഉയിരേ കൊടുത്തിറേന്‍.

ഉയിരൊന്നും നീ തരേണ്ട, പക്ഷെ നാളെ രാവിലെ കട തുറന്നതും, നിന്നേം, കുട്ടിയേം ഇവിടെ കണ്ടു പോകരുത്, മനസ്സിലായോ?

സാര്‍, പുരിഞ്ചത്. എതുക്ക് നാളെ കാലെ വരൈ കാത്തിരുപ്പത്? പശിയിരുന്തതിനാല്‍ താൻ ഉങ്ക കടയിൽ വന്തു തൊന്തരവു പണ്ണിയിട്ടേ.  ഇപ്പോ പശിയടങ്കിയിരിക്കെ. മുത്തുക്ക് കാച്ചില്‍ ഇരിപ്പത് പോട്ടും, ഉങ്ക അതു പ്രച്ചനമാക്കി വെച്ചിടാതുങ്കോ. ഞാൻ എൻ കൊളന്തയെ തൂക്കി കളമ്പറേൻ.

നേരം വൈകി വീട്ടിലെത്തിയാൽ, അലമുറയിടുന്ന ജാനകിയുടെ മുന്‍പിൽ പറഞ്ഞു നില്‍ക്കാൻ മറ്റു വാക്കുകളില്ലാത്തതിനാൽ‍, സെൽ‍വിയേയും, മുത്തുവിനേയും പുറത്താക്കി, നാരായണൻ‍ നായർ‍ കടയുടെ പലകകള്‍ ഇട്ടു, കടയടച്ചു , ശേഷം, തന്റെ സൈക്കിളില്‍ കയറി വീട്ടിലേക്ക് പോയി.

ഉറക്കം തൂങ്ങി വീഴുന്ന മുത്തുവിനെ, തോളത്തെടുത്ത്, ചാറ്റൽ ‍ മഴയിലേക്ക് സെൽവി ഇറങ്ങി. അമ്മയുടെ ചുമലിൽ തല ചായ്ച്ച് മുത്തു ഉറങ്ങാൻ‍ തുടങ്ങി.

അല്ലെങ്കിലേ, പനിച്ച് വിറക്കുന്ന തന്റെ മകന്റെ ശരീരത്തില്‍ ഇറ്റിറ്റു വീഴുന്ന മഴ തുള്ളികള്‍ വീഴാതിരിക്കുവാൻ‍, തന്റെ, കീറിയ സാരി തുമ്പ് കൊണ്ട് മുത്തുവിന്റെ തല മറച്ച് അവനെ, തന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് ഇറുകെ പുണർ‍ന്നുകൊണ്ട് സെൽ‍വി റെയിൽ‍വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി കാലുകൾ വലിച്ചു വച്ച് മുന്നോട്ട് നടന്നു..

തുടരും...

Monday, March 19, 2007

നൈനിത്താളിലേക്കൊരു യാത്ര

ഡെല്‍ഹിയില്‍ ജോലി ചെയ്ത് ജീവിച്ചിരുന്ന കാലത്ത് ഇടക്കിടെ ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പോകുക ഒരു പതിവായിരുന്നു. ഒരേ കാഴ്ചകള്‍ കണ്ട്, ഓഫീസിലെ ഒരേ മുഖങ്ങള്‍ കണ്ട്, നിത്യവും ഒരേ തരം പണിചെയ്ത് മടുക്കുന്ന മനസ്സിന് ഒരു ചേയ്ഞ്ചിനു വേണ്ടിയായിരുന്നു ഈ യാത്രകള്‍ എല്ലാം തന്നെ. ചിലപ്പോള്‍ നാലോ, അഞ്ചോ സുഹൃത്തുക്കള്‍ ചേര്‍ന്ന് കാറിലോ, അല്ലെങ്കില്‍ ഏതെങ്കിലും മലയാളി അസോസിയേഷന്‍ മുന്‍ കൈയ്യെടുത്ത് സംഘടിപ്പിക്കുന്ന യാത്രകളാണെങ്കില്‍ ബസ്സിലോ ആയിരിക്കും അത്തരം യാത്രകളെല്ലാം തന്നെ.

അങ്ങനെ മനസ്സു മടുത്തിരിക്കുന്ന ഒരു കന്നി മാസത്തിലാണ് ഏതോ ഒരു മലയാളി അസ്സോസിയേഷന്‍ ഉത്തര്‍ പ്രദേശിലുള്ള നൈനിത്താള്‍ എന്ന സ്ഥലത്തേക്ക് രണ്ട് ദിവസത്തെ യാത്ര പോകുന്നുണ്ടെന്ന് കൂട്ടുകാരന്‍ സജി പറഞ്ഞ് ഞാന്‍ അറിഞ്ഞത്. പണി കഴിഞ്ഞ് സന്ധ്യക്കു മുന്‍പെ (ഞങ്ങളുടെ ഓപ്പോസിറ്റ് വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒന്നിന്റെ പേരാണ് സന്ധ്യ) കിര്‍ക്കി ഗ്രാമത്തിലെ ഒറ്റമുറി ഫ്ലാറ്റില്‍ ഞാന്‍ അണഞ്ഞു. വന്നതും നൈനിറ്റാള്‍ യാത്രയെ കുറിച്ച് സഹമുറിയനായ ഡൊമിനിയോട് പറയാന്‍ വായ തുറന്നു, നാവു വളച്ചു, ഡാ, മലയാളി അസ്സോസിയേഷന്‍ എന്നു പറഞ്ഞപ്പോഴേക്കും, ട്രാഫിക്ക് ഐലന്റില്‍ നിന്ന് ഓട്ടം തുള്ളല്‍ കളിക്കുന്ന പോലീസുകാരനെ പോലെ ഡൊമിനി കൈയ്യുയര്‍ത്തി സ്റ്റോപ്പ് എന്ന മുദ്ര കാണിച്ചു, പിന്നെ അവന്റെ വായ തുറന്ന് നാവു വളച്ച് പറഞ്ഞു, നൈനിറ്റാളിലേക്ക് പോകുന്നുണ്ടല്ലെ?

പതിവുപോലെ തന്നെ ഞാന്‍ മരത്തില്‍ കാണുന്നതിന്നു മുന്‍പ് അവന്‍ മാനത്തു കണ്ടിരിക്കുന്നു. ഒരു ദിവസമെങ്കിലും എന്തെങ്കിലും കാര്യം ഞാനായിട്ടവനെ അറിയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് എന്റെ മനസ്സ് വെറുതെ ആശിച്ചു.

ആണുങ്ങളും, പെണ്ണുങ്ങളും, കുടുംബവും, കുട്ടികളും എല്ലാവരുമുള്ള രസകരമായ ഒരു യാത്രയായിരിക്കും അത്. നൈനിറ്റാളിലേക്ക് പോകേണ്ടത് , പ്രത്യേകിച്ചും കന്നി മാസത്തില്‍ അത്യാവശ്യമെന്ന്, ബ്യാച്ചികളായ ഞങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. മൊബൈല്‍ ഫോണൊന്നും അന്ന് പ്രചാരത്തിലില്ലാതിരുന്ന കാരണവും, വിളിച്ചു പറയേണ്ട സജിയുടെ ഫ്ലാറ്റിലും, ഞങ്ങളുടെ ബംഗ്ലാവിലും ലാന്റ് ലൈന്‍ ഫോണ്‍ ഇല്ലാത്തതിനാലും, രണ്ട് സീറ്റ് ബുക്ക് ചെയ്യുവാനായി, സജിയുടെ സാകേതിലുള്ള ഫ്ലാറ്റിലേക്ക് അപ്പോള്‍ തന്നെ പോയി. അവനെ കണ്ട് രണ്ട് സീറ്റ് ബുക്ക് ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍ ആണു യാത്ര ആരംഭിക്കുന്നത്. ശനിയാഴ്ച ഒരു ദിവസം അവിടെ ഹോട്ടലില്‍ താമസിക്കേണ്ടി വരും. ഞായറാഴ്ച രാവിലെ പതിനൊന്നു പന്ത്രണ്ടു മണിയോടു കൂടി അവിടെ നിന്നും തിരിച്ചു പോരും, രാത്രിയാകുമ്പോഴേക്കും ഡെല്‍ഹിയില്‍ മടങ്ങി എത്തുകയും ചെയ്യും. കൊള്ളാം നല്ല ഉഗ്രന്‍ ട്രിപ്പായിരിക്കും. ബുക്കിങ്ങ് ലിസ്റ്റ് എടുത്തു ഒരാവര്‍ത്തി ഓടിച്ചു നോക്കി. പല പല ആശുപത്രികളില്‍ ആതുര സേവനം നടത്തുന്ന മാലാഖമാര്‍ അഥവാ നഴ്സുമാര്‍ കുറച്ച് പേര്‍ ഉണ്ടെന്നറിഞ്ഞ് എന്റേയും, ഡൊമിനിയുടേയും ദേഹത്ത് കുളിരുകോരി. കുളിരു കോരാതെങ്ങിനെ ഇരിക്കും കന്നിമാസമല്ലെ!

സജിയോട് യാത്ര പറഞ്ഞ് ഞാനും ഡൊമിനിയും ഇറങ്ങി. എന്തായാലും സാകേതില്‍ വന്നതല്ലെ? സാകേതില്‍ വന്നാല്‍ രണ്ടുണ്ട് കാര്യം. കാര്യം നമ്പര്‍ ഒന്ന് - സാകേത് മാര്‍ക്കറ്റില്‍ ചെന്ന് മുഴുവനായി ചീയാത്ത കുറച്ച് ആവോലി വാങ്ങി, അവിടെ നിന്നും കാര്യം നമ്പര്‍ രണ്ട് - വൈന്‍ ഷോപ്പില്‍ കയറി ഒരു പൈന്റും വാങ്ങി, ഞങ്ങളേയും വഹിച്ച് ഞങ്ങളുടെ റോഡ് കിങ്ങ് കിര്‍ക്കി ഗ്രാമത്തിലേക്ക് പുകയും തുപ്പി, കാതടക്കു ശബ്ദത്തില്‍ അലറികൊണ്ട് ഓടിപോയി.

വീട്ടില്‍ എത്തി, പതിവിനുവിപരീതമായി വളരെ ഒത്തൊരുമയോടെ രണ്ടു പേരും ചേര്‍ന്ന് ബസുമതി അരിയുടെ തുമ്പപൂപോലത്തെ ചോറും, തേങ്ങാപാലൊഴിച്ച ആവോലി കറിയും, ആവോലി കരിച്ചതും (സ്മാള്‍ അടിക്കുന്നതിന്റെ തിരക്കിലും, സന്ധ്യുടെ വീട്ടിലെ ജനലിന്റെ ഇടയിലൂടെ കാണുന്ന അനക്കങ്ങളും ശ്രദ്ധിക്കുന്നതിന്നിടയില്‍, അടുപ്പത്ത് മീന്‍ വറുക്കാന്‍ വച്ചത് ഞാനും ഡൊമിനിയും മറന്നു പോയതിനാല്‍ പുതിയ ഒരു വിഭവം, മീന്‍ കരിച്ചതാണ് ചട്ടിയില്‍ നിന്നും ഞങ്ങള്‍ക്ക് ചുരണ്ടിയെടുക്കാന്‍ കഴിഞ്ഞത്) കൂട്ടി വയറു നിറഞ്ഞു കവിയും വരെ രണ്ടു പേരും ഊണു കഴിച്ചു. വെള്ളിയാഴ്ച ആകാന്‍ ഇനിയും മൂന്നു ദിവസം കഴിയണം. എങ്ങിനെയെങ്കിലും ഒന്നു വെള്ളിയാഴ്ച ആയി കിട്ടിയിരുന്നെങ്കില്‍ നൈനിറ്റാളിലേക്ക് പോകാമായിരുന്നു. പിന്നീടുള്ള മൂന്നു ദിവസങ്ങള്‍ക്കും 24 മണിക്കൂറിനു പകരം 48 മണിക്കൂര്‍ വെച്ചായിരുന്നതിന്റെ പിന്നിലെ ഹേതു ഇപ്പോഴും എനിക്കറിയില്ല.

പറഞ്ഞതിലും അല്പം വൈകിയാണെങ്കിലും വ്യാഴം കഴിഞ്ഞപ്പോള്‍, വെള്ളി വന്നു. രാവിലെ സമയത്തിനു ഓഫീസില്‍ പോയി, പണി ചെയ്തു. സമയത്തിനു ഉച്ച ഭക്ഷണവും, വൈകുന്നേരം സമയം തെറ്റാതെ ചായയും കുടിച്ച്, സമയത്തിനു തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി. വീട്ടില്‍ എത്തിയപ്പോഴേക്കും, ഡൊമിനിയും എത്തിയിരുന്നു. മുറിയിലേക്ക് കയറിയ എന്നെ വരവേറ്റത് മേശപുറത്തിരുന്നു ചിരിക്കുന്നു ഒരൊന്നര! പൈപ്പൂതികൊണ്ടി തന്നെ അവര്‍ എന്നെ നോക്കി പാല്‍ പുഞ്ചിരി പൊഴിച്ചു. ആ പുഞ്ചിരിയുടെ അഫെക്റ്റ് മുഴുവന്‍ പകര്‍ന്നുകൊണ്ട് ഞാന്‍ ഡൊമിനിയെ നോക്കി വലിയ വായില്‍ പുഞ്ചിരിച്ചു.

ചിരിക്കുകയൊന്നും വേണ്ട നീ, അതീന്നൊരു തുള്ളി കിട്ടണമെങ്കില്‍ ആദ്യം ഷെയറു താ, എന്റെ സ്വഭാവം വളരെ കൃത്യമായി അറിയാവുന്ന അവന്‍ കാര്യം വെട്ടിതുറന്ന് പറഞ്ഞു. പഴ്സ് തുറന്ന് എന്റെ പങ്ക് ഷെയര്‍ ഞാന്‍ ഡൊമിനിക്ക് നല്‍കി, പിന്നെ അധികാരസ്വരത്തില്‍ പറഞ്ഞു, അതേ, ഈ ഒന്നര, ഇപ്പോ തന്നെ രണ്ടായി പകുത്ത്, നിന്റെ നീ വച്ചോ,എന്റെ ഞാനും വക്കാം. എനിക്ക് ഈ ഒരു കാര്യത്തില്‍ നിന്നെ വിശ്വാസമില്ല മോനെ. അടുക്കളയിലെ ഷെല്‍ഫിന്റെ മുകളില്‍ അടുക്കി വച്ചിരുന്ന കാലികുപ്പികളിലൊന്നെടുത്ത് ഞാന്‍ എന്റെ പങ്കായ മുക്കാല്‍, ഫണല്‍ പോലുമില്ലാതെ, ഒരു തുള്ളി പോലും തറയില്‍ വീഴാതെ കുപ്പിയിലേക്ക് പകര്‍ന്നു. ആ പണി കഴിഞ്ഞപ്പോള്‍ ഒറ്റ മോളുടെ താലികെട്ട് കഴിഞ്ഞ അച്ഛന്റെ പോലെ എന്റെ ഹൃദയം വളരെ ലഘുവായി.

ഡൊമിനിയുടെ പാക്കിങ്ങും, കുളിയും, തുണി തേപ്പുമെല്ലാം കഴിഞ്ഞിരിക്കുന്നു. അവന്‍ പണ്ടേ അങ്ങനേയാ. എല്ലാ കാര്യത്തിലും ഒരു ശുഷ്കാന്തിയുണ്ട്. സമയത്തിനു മുന്‍പ് തന്നെ എല്ലാം ചെയ്തിരിക്കും. ഞാന്‍ നേരെ മറിച്ചും. എല്ലാം അവസാന നിമിഷത്തില്‍

ഒരു ബാഗില്‍, വസ്ത്രങ്ങളും, സോപ്പ്, ചീപ്പ് തുടങ്ങിയ ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാവുന്ന സാധങ്ങളും, അവശ്യ സാധനമായ കുപ്പി, ഗ്ലാസ്, വെള്ളക്കുപ്പി, സ്വെറ്റര്‍ എന്നിവയും എടുത്തു വച്ചു. കട്ടിലില്‍ കയറി അഴയില്‍ തൂക്കിയ വസ്ത്രങ്ങള്‍ക്കിടയിലൂടെ പോലീസ് നായ മണം പിടിച്ചു നടക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഉള്ളതില്‍ മണം കുറഞ്ഞ ഒരു ജീന്‍സും, കോളറില്‍, ഉള്ളതില്‍ വച്ചേറ്റവും അഴുക്കു കുറഞ്ഞ ഒരു ഷര്‍ട്ടും എടുത്ത് മൂന്നുരു വെള്ളം തളിച്ച് ശുദ്ധി വരുത്തി. തേപ്പു പെട്ടി ചൂടാക്കി ആ ജീന്‍സിനേയും, ഷര്‍ട്ടിനേയും അഗ്നി ശുദ്ധിയും വരുത്തി. പെര്‍ഫെക്റ്റ്. പുണ്യാഹം തളിച്ചാല്‍ പോലും ഇത്ര ശുദ്ധിവരില്ല എന്നുള്ള തിരിച്ചറിവ് മനസ്സിനു ഒരു കുളുര്‍മ്മ നല്‍കി. പാക്കിങ്ങ് കഴിഞ്ഞു. സമയം എട്ടര ആയതേയുള്ളൂ. ഒമ്പതരക്ക് സാകേതില്‍ എത്തിയാല്‍ മതി. ഒരു ഓട്ടോ പിടിച്ചാല്‍ പത്തു മിനിറ്റിനുള്ളില്‍ സാകേതില്‍ എത്താം. ഭക്ഷണം സാകേതില്‍ നിന്നു കഴിക്കാവുന്നതേയുള്ളൂ. ഇനിയുള്ള ഒരു മണിക്കൂര്‍ എന്തു ചെയ്യും?

ഞാന്‍ മുറിക്ക് പുറത്തിറങ്ങി. സന്ധ്യയും, സ്വപ്നയും ഒന്നും മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. വല്ല കുക്കിങ്ങിലുമാവും.

കുളിക്കണോ വേണ്ടയോ. സമയമുണ്ടല്ലോ തീരുമാനിക്കാം. വ്യായാമം ചെയ്യുന്ന വ്യാജേന രണ്ടു റൌണ്ട് നടന്നു, മെല്ല കൈകള്‍ രണ്ടും പൊക്കി തല ചെരിച്ചു ശരീരത്തില്‍ മണം പിടിച്ചു. കുളിച്ചേ മതിയാവൂ എന്ന് മൂക്ക് തലച്ചോറിലേക്ക് മെസ്സേജ് വിട്ടു. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കുളിമുറിയിലേക്ക് നടന്നു. എന്തായാലും കുളിക്കാന്‍ കയറി, ഇനി കുളിച്ചു കയറുക തന്നെ. നിമിഷങ്ങള്‍ക്കകം കുളി കഴിഞ്ഞ് പുറത്തെത്തി.

ജീന്‍സിട്ടു. ഡൊമിനിയുടെ അലമാര തുറന്ന് അവന്റെ പൌഡര്‍ ഡബ്ബ എടുത്ത് കഴുത്തിലും, പുറത്തും, നെഞ്ചത്തും, മുഖത്തും, പൂശി (എന്റെ പൌഡര്‍ കഴിഞ്ഞിട്ടെത്ര നാളായെന്ന് എനിക്കോര്‍മ്മ പോലുമില്ല, പക്ഷെ ഡൊമിനിക്ക് നല്ല ഓര്‍മ്മയുണ്ടെന്നവന്‍ ഇടക്കിടെ പറയാറുണ്ട്. എന്നായിരുന്നു എന്നൊന്നും ചോദിക്കാന്‍ ഞാന്‍ മിനകെട്ടിട്ടില്ല ഇതുവരെ) ഷര്‍ട്ട് ഇട്ടു, മുടി വൃത്തിയായി ചീകി ഒതുക്കി. അച്ഛന്‍ കുറുമാന്‍ പണ്ട് ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന് അമ്മക്കു നല്‍കിയതില്‍ നിന്നും അടിച്ചു മാറ്റിയ ബ്രൂട്ടിന്റെ സ്പ്രേ തലങ്ങും, വിലങ്ങും, കുറുകേയും, വിലങ്ങനേയും, ജീന്‍സു മുതല്‍ ഷര്‍ട്ട് വരെ അടിച്ച്‌, വസ്ത്രം കുതിര്‍ത്തു.

ഇതൊക്കെ കണ്ട് പുച്ഛഭാവത്തില്‍ ഡൊമിനിയെന്നെ നോക്കി, പിന്നെ പറഞ്ഞു. ലിസ്റ്റിലുള്ള നേഴ്സ് മാരുടെ പേരുകണ്ടിട്ടാണ് നിന്റെയീ സ്പ്രേ അടി എങ്കില്‍ മോനെ ആ വെള്ളം വാങ്ങി വച്ചേക്ക്. ഇതൊക്കെ ചിലര്‍ക്ക് പറഞ്ഞിട്ടുള്ളതാ. അല്ലാണ്ട്, നീയൊക്കെ സ്പ്രേ ബക്കറ്റില്‍ കലക്കി കുളിച്ചാലും ഒരു കാര്യവുമില്ല.

അവനല്ലെങ്കിലും, എന്നെ ഒരു ജാതി ആക്കുന്ന സ്വഭാവമുണ്ട്. ആറടി ഹൈറ്റും, ചുരുണ്ട തലമുടിയും, നല്ല വെളുത്ത കളറുമുണ്ടെന്നൊഴിച്ചാല്‍, അഞ്ചടി ഏഴേമുക്കാല്‍ ഇഞ്ച് ഹൈറ്റും, ഇരു നിറവും, അത്യാവശിത്തിനു മുടിയും ഉള്ള എന്നില്‍ നിന്നും അധികം അവനു വേറെ എന്തുണ്ട്?

വെച്ചിട്ടുണ്ടറാ പന്നീ, യാത്ര തുടങ്ങട്ടെ. നിനക്ക് പാരപണിയുന്ന കാര്യം ഞാന്‍ ഏറ്റു എന്ന് ഞാനെന്റെ മനസ്സില്‍ പറഞ്ഞു.

സമയം ഒമ്പതായി. ബാഗുമെടുത്ത്, മുറിപൂട്ടി, ഞാനും, ഡൊമിനിയും മുറിക്ക് പുറത്തിറങ്ങി, മുറി താഴിട്ടു പൂട്ടി. സ്വന്തം ഫ്ലാറ്റിന്റെ മുന്‍വശത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു സന്ധ്യയും, സ്വപ്നയും ചോദിച്ചു. എങ്ങോട്ടാ രണ്ട് പേരും കൂടി രാത്രിയില്‍ ബാഗും തൂക്കി ഒരു യാത്ര? നാടു വിട്ടു പോവുകയൊന്നുമല്ലല്ലോ അല്ലെ?

എന്താ ഞങ്ങള്‍ നാടു വിട്ടു പോയാല്‍ നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങള്‍ക്ക് ചിലവിനു നല്കാനുള്ള ബാധ്യതയൊന്നും ഞങ്ങള്‍ വരുത്തിയിട്ടില്ലല്ലോ ഇതുവരെ അല്ലെ?

ചൂടാകാതെ കുറുമാനെ
, ഞങ്ങള്‍ ചുമ്മാ അയല്‍പ്പക്ക സ്നേഹം മൂലം ചോദിച്ചതല്ലെ.

ഓഹ്. ശരി വരവു വച്ചിരിക്കുന്നു. ഞങ്ങള്‍ നൈനിത്താളിലേക്ക് പോകുന്നു. മറ്റന്നാള്‍ മടങ്ങി വരും.

കൊള്ളാമല്ലോ! ഞങ്ങളോടൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളും വരുമായിരുന്നേനെ.

അതറിയുന്നതു കൊണ്ടു തന്നേയാണ് ഞങ്ങള്‍ നിങ്ങളോട് പറയാതിരുന്നതും. നല്ല കുറെ കിളികള്‍ വേറേയും ഉണ്ട് ഈ ട്രിപ്പില്‍.

പോയി വാ രണ്ടാളും. കയ്യിലിരുപ്പു വച്ചു സംശയമാ, എന്നാലും, പോകുന്ന കോലത്തില്‍ തന്നെ മടങ്ങി വന്നാല്‍ നിങ്ങള്‍ക്കു കൊള്ളാം, ഞങ്ങള്‍ക്ക് നേരെ പരിഹാസത്തിന്റെ ഒരസ്ത്രം എയ്ത് ഞങ്ങളുടെ വായില്‍ നിന്നും എന്തെങ്കിലും പുറത്തു വീഴുന്നതിന് മുന്‍പേ തന്നെ രണ്ടുപേരും മുറിക്കകത്തേക്ക് കയറി പോയി. ഞങ്ങള്‍ ഓട്ടോ സ്റ്റാന്‍ഡിലേക്കും നടന്നു.

ഓട്ടോ പിടിച്ച്, ഞങ്ങള്‍ സാകേതിലെത്തി ചേര്‍ന്നു. വണ്ടി പുറപ്പെടുന്ന സ്റ്റാന്‍ഡില്‍ ചിലരെല്ലാം എത്തി കഴിഞ്ഞിരിക്കുന്നു.

റോഡിന്റെ മറുവശത്തുള്ള സര്‍ദാര്‍ജിയുടെ ഢാബയില്‍, കാവിയുടുത്ത കോഴികള്‍ കമ്പിയില്‍ ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍, വയറില്‍ ചെറിയ അനക്കം. തല ഇടത്തോട്ട് ചിരിച്ചു ഡൊമിനിയെ നോക്കി. രണ്ടു പേരുടേയും മസ്തിഷ്ക്കത്തില്‍ നിന്നും വിദ്യുത് തരംഗങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രവഹിച്ചു. വാ പോയി വല്ലതും മെടയാം. രണ്ടു പേരും ഒരുമിച്ചായിരുന്നു പറഞ്ഞത്. ദാഹിക്കുന്ന മനസ്സിനും, വിശക്കുന്ന വയറിനും, കൂദാശ ചെയ്യുവാന്‍ സര്‍ദാര്‍ജിയുടെ ഢാബയിലേക്ക് ഞങ്ങള്‍ രണ്ട് പേരും കയറി.

നൈനിത്താളിലേക്ക് പോകുന്നവരായ ചിലരൊക്കെ അവിടെ ഇരുന്നിരുന്നത് കണ്ടിട്ടും, കാണാത്ത ഭാവത്തില്‍ ഞങ്ങള്‍ പിന്‍ വശത്തെ ഒരു മൂലക്കിട്ടിരിക്കുന്ന ടേബിളില്‍ സ്ഥലം പിടിച്ചു. മറ്റൊന്നുമല്ല കാരണം, പരിചയ ഭാവമെങ്ങാനും കാട്ടിയാല്‍, രണ്ട് ദിവസത്തേക്ക് വാങ്ങി സൂക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ ക്വാട്ട എപ്പോള്‍ തീര്‍ന്നെന്നു ചോദിച്ചാല്‍ മതി.

ഒരു ഫുള്‍ തന്തൂരിചിക്കനും, റുമാലി റൊട്ടിയും ഓര്‍ഡര്‍ ചെയ്തു.

ഇടക്കിടെ അവിടെ പോകാറുള്ളതിനാല്‍, അഞ്ച് മിനിറ്റിനകം തന്നെ ഐസിട്ട വെള്ളവും, ഗ്രീന്‍ സലാഡും, സ്റ്റീല്‍ ഗ്ലാസും മേശമേല്‍ എത്തി.

ബാഗില്‍ നിന്നും കുപ്പിയെടുത്ത്, മേശക്കടിയില്‍ ഡൊമിനി പിടിച്ചിരിക്കുന്ന രണ്ട് ഗ്ലാസുകളിലേക്കും തീര്‍ത്ഥം പകര്‍ന്നു. ഐസ് വെള്ളം നിറയെ പകര്‍ന്ന്, ഒറ്റിറക്കിന് ഗ്ലാസ് കാലിയാക്കി. രണ്ടാം റൌണ്ട് പകര്‍ന്ന്, ഗ്ലാസില്‍ വെള്ളം നിറച്ച്, കുപ്പി അടച്ച് ബാഗില്‍ വച്ചു. പെട്ടെന്നു തന്നെ രണ്ടാമനും കാലിയാക്കി. പൊതു സ്ഥലമല്ലെ, എല്ലാം പെട്ടെന്നാകുന്നത്യുത്തമം.

ശീര്‍ഷാസനത്തിലുള്ള ധ്യാനത്തില്‍ നിന്നും മുക്തി നേടിയ കുക്കുടം, നാലു കഷ്ണങ്ങളായി ചിതറി. ശരീരത്തില്‍ നിന്നും കൊടും തപസ്സിന്റെ ഉഷ്ണം ആവിയായി പറപ്പിച്ചുകൊണ്ട് ഒരു പ്ലെയിറ്റില്‍ കയറിയിരുന്ന് ഞങ്ങളുടെ ടേബിളിന്റെ മുകളില്‍ എത്തി. നാരങ്ങാ നീരൊഴിച്ച് ആ കുക്കുടത്തിന് ഞങ്ങള്‍ പിണ്ഠം വച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ പ്ലെയിറ്റുകള്‍ കാലി, അസ്ഥികള്‍ മേശമേല്‍ ചിതറികിടന്നു.

കൈ കഴുകി, ബില്ലടച്ച്, ബാഗുമെടുത്ത്, ഞങ്ങള്‍ റോഡ് ക്രോസ്സ് ചെയ്ത് ബസ്സ് സ്റ്റോപ്പിലെത്തി. നൈനിത്താളിലേക്ക് പോകാനുള്ളവരില്‍ കുറച്ചു പേര്‍ വന്നു ചേര്‍ന്നിരിക്കുന്നു. ഒമ്പതരയാകുന്നതേയുള്ളൂ. ഒമ്പതര എന്നു പറഞ്ഞാല്‍ വണ്ടി പുറപെടുമ്പോള്‍ പത്ത് പത്തരയാകും എന്നത് കട്ടായം.

ഒരു സിഗററ്റെടുത്ത് തീകൊളുത്തി ഞാന്‍ അവിടെ അടുത്തുണ്ടായിരുന്ന കലുങ്കില്‍ കയറി ഇരുന്നു. വലിക്കാറില്ലെങ്കിലും ഡൊമിനിയും ഒപ്പം ഇരുന്നു. പുക വളയങ്ങളായി ഊതി വിട്ടുകൊണ്ട്, യാത്രക്കാരുടെ സ്ഥിതിവിവരണകണക്കുകള്‍ എടുക്കുന്നതില്‍ ഞങ്ങള്‍ വ്യാപൃതരായി.

മൂന്നാലു തവണ തല ചരിച്ചും, തിരിച്ചും, നോക്കിയിട്ടും, കൂടി നില്‍ക്കുന്ന നൈനിറ്റാള്‍ യാത്രാ സംഘത്തില്‍ മേമ്പൊടിക്കു പോലും ഒരു കിളിയില്ല. കൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയിലുള്ള സ്ത്രീജനങ്ങളെല്ലാം തന്നെ, വന്ദ്യ വയോദികര്‍, ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞവരോ, അല്ലെങ്കില്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നവരോ ആയിരുന്നു. ഞാനും, ഡൊമിനിയും മുഖത്തോടു മുഖം നോക്കി. ഇനി ഈ ആളുകള്‍ വല്ല ഹരിദ്വാര്‍, റിഷികേശിലിക്കുള്ള യാത്രാ സംഘത്തിലേയുമാകുമോ? നൈനിറ്റാളിലേക്കുള്ള ബസ്സ് പുറപ്പെടുന്നത് വേറെ വല്ല സെക്റ്ററില്‍ നിന്നുമാണെങ്കിലോ? എന്റെ മനോഗതം ഞാന്‍ ഡൊമിനിക്കു മുന്‍പെ വെളിപെടുത്തി.

മനസ്സില്‍ ഞാനും അങ്ങനെ പ്രാര്‍ത്ഥിക്കുന്നു. പക്ഷെ ഇതു തന്നെയാടാ നൈനിറ്റാള്‍ യാത്രാ സംഘം. ദാ സജിയുടെ അങ്കിളും, മഹേഷുമൊക്കെ ദാ അവിടെ നില്‍ക്കുന്നതു കണ്ടില്ലെ.

ഇപ്പോ യാത്ര ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍, യാത്രാക്കൂലി പോയാലും, ഹോട്ടല്‍ ചാര്‍ജെങ്കിലും ലാഭിക്കാം, മാത്രവുമല്ല, നാളെ മുടക്കിന് സന്ധ്യാ, സ്വപ്നങ്ങളെ കൂട്ടി വല്ല സിനിമക്ക് പോയി സമയം ചിലവാക്കുകയും, അവരെ പിരികേറ്റി വായില്‍ വയ്ക്കാവുന്ന എന്തെങ്കിലും ഭക്ഷണം വപ്പിച്ചു കഴിക്കുകയും ചെയ്യാം, എന്താ വേണ്ടത്? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.

എന്തായാലും ഒരുങ്ങി പുറപെട്ടു, ഇനി എന്തായാലും നൈനിറ്റാളില്‍ പോയി വരുകതന്നെ. നീ വാ ബാക്കി വരുന്നിടത്തു വച്ചു കാണാം.

സിഗററ്റിന്റെ കുറ്റി നിലത്തിട്ട് ചവിട്ടിയരച്ച് തലയുയര്‍ത്തിയപ്പോള്‍ കുറച്ചപ്പുറെ മാറി ഒരു ചെറിയ ജനകൂട്ടത്തിനിടയില്‍ ഒരു മിന്നായം പോലെ ഞങ്ങള്‍ ഞങ്ങളുടെ സുഹൃത്തു സജിയേയും, ഉമ്മനേയും കണ്ടു. കാലുകള്‍ വലിച്ചു വച്ചു ഞങ്ങള്‍ അങ്ങോട്ട് നടന്നു. അടുത്തെത്തും തോറും ഞങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായിതുടങ്ങി.

ഉണക്കമീന്‍ കണ്ട കണ്ടന്‍ പൂച്ചയെപോലെ, ഉമ്മനും, സജിയും, മറ്റു ചില യുവാക്കളും, കൂടി നില്‍ക്കുന്ന നൈനിറ്റാള്‍ യാത്രാ സംഘത്തിലെ യുവതികളുടെ ക്ഷേമം അന്വേഷിച്ച് അവരുടെ ശ്രദ്ധനേടുവാനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ അവരുടെ ഇടയില്‍ പോയാല്‍ ചളമാകും. ചളമാക്കി കുളമാക്കുന്നതിലും നല്ലത് അല്പം വെയിറ്റിട്ട് നില്‍ക്കുന്നതാണ്. യാത്ര തുടങ്ങുന്നതല്ലെയുള്ളൂ. സമയം ഇനിയും വരും. മുന്‍പിരുന്നിരുന്ന കലുങ്കില്‍ ഞങ്ങള്‍ വീണ്ടും ഉപവിഷ്ടരായി.

യാത്രയുടെ ഓര്‍ഗനൈസറായ അസോസിയേഷന്റെ ഭാരവാഹികളിലൊരുവന്‍, ഒരു കണകൂണാപ്പന്‍ നായര്‍ ഇല്ലാത്ത ചെങ്കോലും, കീരീടവും അണിഞ്ഞ് തൊണ്ടപൊട്ടുമാറുച്ചത്തില്‍ റെജിസ്റ്ററില്‍ നോക്കി യാത്രക്കാരുടെ പേരുകള്‍ വിളിച്ച് അലമുറയിട്ടു.

ലേഡീസ് ഫസ്റ്റ്, സ്ത്രീകളും അവരെ പിന്‍ തുടര്‍ന്ന് യുവതികളും ബസ്സില്‍ കയറി പറ്റി. കയറുന്ന യുവതികളുടെ പ്രായം, ആകാരഭംഗി തുടങ്ങിയവക്കനുസരിച്ച്, ഡൊമിനിയും, സജിയും, ഉമ്മനും, ഞാനും അവനവന്റെ യുക്തിക്കനുസരിച്ച് ഓരോ വിളിപേരുകള്‍ പതിച്ചു നല്‍കി. ഞങ്ങളുടെ കമന്റുകള്‍ മറ്റുള്ള പുരുഷകേസരികള്‍ക്കൊന്നും അത്ര പിടിക്കുന്നില്ല എന്നത് അവരുടെ മുഖഭാവത്തില്‍ നിന്നു ഞങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, അവരുടെ മുറുമുറുപ്പുകള്‍ ഞങ്ങള്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല.

ഡൊമിനി, സജി, ഉമ്മന്‍, ഞാന്‍‍, മറ്റു ചെറുപ്പക്കാര്‍ എല്ലാവരും തന്നെ വണ്ടിയുടെ പിന്‍ഭാഗത്തുള്ള സീറ്റുകളിലായി സ്ഥലം പിടിച്ചു. കോഞ്ഞാട്ട പരുവത്തിലുള്ള മറ്റുള്ളവര്‍ വണ്ടിയുടെ നടുഭാഗത്തായും സ്ഥാനം പിടിച്ചു. തല നരച്ചവരില്‍ ഭൂരിഭാഗവും, സ്ത്രീകള്‍ ഇരിക്കുന്ന സീറ്റിന്റെ തൊട്ട് പുറക് വശത്തെ സീറ്റിലോ, അതും ലഭിക്കാത്ത പക്ഷം തൊട്ടെതിര്‍വശത്തെ സീറ്റിലെങ്കിലും സ്ഥലം പിടിക്കുവാന്‍ ആക്രാന്തം കാണിക്കുന്നത്, യാത്രക്കുമുന്‍പെ തന്നെ കണ്ണുകള്‍ക്ക് കുളുര്‍മ്മയേറിയ ഒരു കാഴ്ചയായിരുന്നു.

പത്തരയോടുകൂടി ബസ്സ് നൈനിറ്റാള്‍ ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. ആദ്യമൊക്കെ കലപില സംസാരം ബസ്സിലാകെ മുഴങ്ങി കേട്ടിരുന്നുവെങ്കിലും. ക്രമേണ, കുപ്പികളുടെ അടപ്പ് തിരിയുന്നതിന്റേയും, കുപ്പിയില്‍ നിന്നു ഗ്ലാസിലേക്ക് വെള്ളം വീഴുന്നതിന്റേയും, ഗ്ലാസില്‍ നിന്നും തൊണ്ടയിലൊഴിക്കുന്ന വെള്ളം, ഗ്ലക്, ഗ്ലക് എന്ന് തൊണ്ടയില്‍ നിന്നും അന്നനാളത്തിലേക്കിറങ്ങുന്നതിന്റേയും, മിക്സ്ചറുകളും, ചിപ്സുകളും ചവച്ചരക്കുന്നതിന്റേയും ശബ്ദം മാത്രമായി‍. ക്രമേണ ആ ശബ്ദവും നിലച്ച്, ഏറ്റകുറച്ചിലുകളോടെ, ശബ്ദവിത്യാസങ്ങളോടെ, കൂര്‍ക്കം വലിക്കുന്നതിന്റെ ശബ്ദം ആ സ്ഥാനം പിടിച്ചടക്കി.നിറഞ്ഞ വെള്ളം ഒഴിച്ചു കളയുന്നതിനും, ഒഴിഞ്ഞ വെള്ളം നിറക്കുന്നതിനുമായി ഞങ്ങളില്‍ ചിലരുടെ ആവശ്യ പ്രകാരം ഒരു തവണ ബസ്സ് നിറുത്തി. പുറത്തിറങ്ങുവാനായി പിന്നിലെ സീറ്റില്‍ നിന്നും മുന്നിലെ ഡോറിലെത്തുവാന്‍ ഞങ്ങള്‍ക്കിത്തിരി പാടൊന്നുമല്ല പെടേണ്ടി വന്നത്. ഒട്ടുമുക്കാല്‍ യാത്രക്കാരും, ഒടിഞ്ഞ വാഴകൈ പോലെ നടപാതയിലേക്കും, മറ്റു ദിശകളിലേക്കും ചാഞ്ഞും, ചെരിഞ്ഞും, വീണും കിടക്കുന്നതായിരുന്നു കാരണം.

ബസ്സില്‍ നിന്നിറങ്ങിയവരില്‍, പുകവലിക്കാനുള്ളവര്‍ വലിക്കുകയും, വെള്ളം കളയാനുള്ളവര്‍ വെള്ളം ഒഴിച്ച് കളയുകയും, കാലികുപ്പി നിറക്കാനുള്ളവര്‍ കുപ്പി നിറക്കുകയും ചെയ്ത ശേഷം വീണ്ടും ബസ്സില്‍ കയറി.

ഉത്തരാഞ്ചല്‍ സംസ്ഥാനത്തെ (ഇന്നത്തെ), നൈനിറ്റാള്‍ ജില്ലയിലെ ചെങ്കുത്തായ മലകള്‍ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ റോഡിലൂടെ ബസ്സ് ഇരമ്പി കയറുകയും, ഓരോ ഹെയര്‍പിന്‍ വളവിലും, ഇരമ്പലിനോടൊപ്പം തന്നെ, തേങ്ങികൊണ്ടും ബസ്സ് വളരെ സാവധാനത്തില്‍ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.

ബസ്സില്‍ ഉറങ്ങാതെ ഇരുന്നവരും (ഡ്രൈവറൊഴിച്ച്) ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ കൃത്യം 7.30 നു ബസ്സ് നൈനിറ്റാളിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടും, വണ്ടികളുടെ ഹാള്‍ട്ടിങ്ങ് പോയന്റുമായ മാള്‍ റോട്ടില്‍ പാര്‍ക്ക് ചെയ്യുകയും, ഉറങ്ങുകയായിരുന്ന യാത്രക്കാരെ ഉച്ചത്തില്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് ബസ്സ് ലക്ഷ്യത്തില്‍ എത്തിയെന്നറിയിക്കുകയും ചെയ്തു.

ബാഗെടുത്ത്, ഞങ്ങള്‍ ബസ്സില്‍ നിന്നും പുറത്തിറങ്ങി. നല്ല തണുപ്പ്, ബാഗില്‍ നിന്നും സ്വെറ്ററെടുത്ത് ധരിച്ചു. മലകളാല്‍ ചുറ്റപെട്ട ആ സ്ഥലത്തിനു അല്പം താഴെയായി, മനോഹരമായ, അതി വിശാലമായ ഒരു തടാകം കാണുന്നുണ്ട്. എങ്ങോട്ട് നോക്കിയാലും മനോഹരമായ ഭൂപ്രകൃതി. അല്പം മുകളിലായി, ഹോട്ടലുകളുടെ ഒരു നിരകള്‍ തന്നെ കാണുന്നുണ്ട്.

പിരിഞ്ഞു ഇല്‍ക്കുന്ന യാത്രാ സംഘത്തെ, കണകൂണാപ്പന്‍ നായര്‍ വിളിച്ചു ചേര്‍ത്തു. മുകളില്‍ നിറയെ ഹോട്ടലുകളാണ്. ഗ്രൂപ്പുകളായി തിരിഞ്ഞ് നിങ്ങള്‍ക്ക് ഹോട്ടലില്‍ മുറിയെടുക്കാം. 11 മണിക്ക് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി, പുറപെടും. താത്പര്യമുള്ളവര്‍ ഇതേ സ്പോട്ടില്‍ വന്നാല്‍ ഒരുമിച്ചു പോകാം. താത്പര്യമില്ലാത്തവര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചു പോകാം. നാളെ രാവിലെ 11 മണിയോടു കൂടി നമ്മള്‍ ഇവിടെ നിന്നും മടക്ക യാത്ര ആരംഭിക്കും. എല്ലാവരും പതിനൊന്നു മണിക്ക് മുന്‍പ് തന്നെ മുറിയെല്ലാം വെക്കേറ്റ് ചെയ്ത് ഇവിടെ എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

സംഘങ്ങള്‍ കൂട്ടം ചേര്‍ന്ന് ഹോട്ടലില്‍ മുറിയെടുക്കുവാന്‍ മുകളിലേക്ക് പ്രയാണം ആരംഭിച്ചു. തരുണീ മണികളുടെ ഗ്രൂപ്പിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മധ്യവയസ്കരുടെ സംഘം പിന്‍ തുടരുന്നു. ഏറ്റവും പിന്നിലായി ഞങ്ങള്‍ ചെറുപ്പക്കാര്‍. മുന്നില്‍ കയറിപോകുന്ന തരുണീ മണികള്‍ ഇടക്കിടെ ഞങ്ങളുടെ സംഘത്തെ തിരിഞ്ഞു നോക്കുന്നുമുണ്ട്. രക്ഷിക്കണേ, എന്ന ഒരു ഭാവം അവരുടെ കണ്ണുകളില്‍ ഉണ്ടായിരുന്നുവോ? ഞങ്ങള്‍ പരസ്പരം ചോദിച്ചു? ഉണ്ടായിരുന്നു എന്നാ തോന്നുന്നത്,എല്ലാവരും ഒരേ സ്വരത്തില്‍ ഉത്തരവും പറഞ്ഞു.

ഞങ്ങള്‍ നടത്തത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. മുന്നിലായി പോകുന്ന തരുണീമണി സംഘത്തിനൊപ്പം എത്രയും പെട്ടെന്ന് എത്തണം. മുകളിലേക്കുള്ള വഴിയിലൂടെ നടന്നു കയറും തോറും ഒരു കാര്യം മനസ്സിലായി കയറാന്‍ അത്ര എളുപ്പമല്ല! ഉള്ള സ്റ്റാമിന പുറത്തേക്കെടുത്ത് ഞങ്ങള്‍ കാലുകള്‍ നീട്ടി വച്ചു വലിച്ച് കയറി. സംഘത്തിന്റെ ഒപ്പം എത്തി. ഞങ്ങള്‍ ഒപ്പമെത്തിയത് മധ്യവയസ്കന്മാര്‍ക്കത്ര പിടിച്ചിട്ടില്ല, എങ്കിലും, നീരസം കാട്ടിയുമില്ല.

ആദ്യം കണ്ട ഹോട്ടലിലേക്ക് തന്നെ ഞാനും, ഡൊമിനിയും, ഉമ്മനും, സജിയും, കയറി. മുറിയുടെ വാടകയും മറ്റും അന്വേഷിച്ചു. മുറികള്‍ കയറി കണ്ടു. തരക്കേടില്ല. ഞങ്ങള്‍ ഇപ്പോള്‍ വരാം എന്നു പറഞ്ഞ് പുറത്തിറങ്ങി. ഞങ്ങള്‍ക്ക് തൊട്ടു പിന്നാലേയായി, ഞങ്ങള്‍ കയറിയ ഹോട്ടലിലേക്ക് മധ്യവയസ്കരുടെ സംഘം കയറി പോയി. കയറി പോകുമ്പോഴും, പുറത്ത്, എന്തു ഞങ്ങള്‍ ചെയ്യേണ്ടു എന്ന ഭാവവുമണിഞ്ഞ് നിന്നിരുന്ന തരുണീമണികളുടെ നേര്‍ക്ക് കടാക്ഷിക്കാനും അവരില്‍ ഭൂരിഭാഗവും മറന്നില്ല.

പുറത്തിറങ്ങിയ ഞങ്ങളോട്, മടിച്ച് മടിച്ച്, ഒരു യുവതി ചോദിച്ചു.

മുറി കൊള്ളാവോ?

ഓ കൊള്ളാം. നല്ലതു തന്നെ.

പിന്നെ നിങ്ങള്‍ എന്തേ അവിടെ മുറിയെടുക്കാതെ പുറത്തിറങ്ങി?

ആദ്യമായി വരുന്ന ഒരു ടൂറിസ്റ്റ് പ്ലേസില്‍, ചുരുങ്ങിയതു ഒരു മൂന്നാലു ഹോട്ടലുകളെങ്കിലും കയറി കാണാതെ, മുറികളുടെ വാടകളുടെ ഒരു താരതമ്യ പഠനം നടത്താതെ, എവിടെ തങ്ങണം എന്നു തീരുമാനിക്കുന്നതെങ്ങിനെ? ഞാന്‍ ചോദിച്ചു!

ആ ഉത്തരം കോള്ളേണ്ടിടത്തു തന്നെ കൊണ്ടതിനാലായിരിക്കണം, അവര്‍ ഒന്നടങ്കം പറഞ്ഞു, എങ്കില്‍ ഞങ്ങള്‍ എട്ടുപേര്‍ക്കും കൂടി, രണ്ട് മുറി, നിങ്ങള്‍ ശരിയാക്കുമോ?

നോക്കാം, എന്തായാലും കൂടെ വരൂ.

അവരും, ബസ്സ് യാത്രക്കിടയില്‍ പരിചയപെട്ട മറ്റു ചില ചെറുപ്പക്കാരും ഞങ്ങളെ പിന്‍തുടര്‍ന്നു. ഈ രണ്ടു പേര്‍ വീതം തിരിഞ്ഞ് ഞങ്ങള്‍ മൂന്നാലു ഹോട്ടലുകളില്‍ കൂടി കയറിയിറങ്ങി മുറികള്‍ കണ്ടു. വാടക താരതമ്യം ചെയ്തു. ഗുണം കൊണ്ടും, പണം കൊണ്ടും, ലൊക്കേഷന്‍ കൊണ്ടും ഏറ്റവും നല്ലതെന്നു തോന്നിയ ഒരു ഹോട്ടലില്‍ ഞങ്ങള്‍ മുറിയെടുത്തു. ഞാനും, ഡൊമിനിയും, സജിയും, ഉമ്മനും, രണ്ട് മുറിയെടുത്തു, എട്ടു പെണ്‍കുട്ടികള്‍ ചേര്‍ന്ന് മൂന്ന് ഡബ്ബിള്‍ റൂമും എടുത്തു, അതില്‍ രണ്ടെണ്ണത്തില്‍ ഓരോ എക്ട്രാ ബെഡും ഇടുവിച്ചു. മറ്റു ചെറുപ്പക്കാരും അവരവുരുടെ സ്വൌകര്യത്തിന്നനുസരിച്ച് മുറികള്‍ എടുത്തു.

മുറിയിലേക്ക് പോകുന്നതിന്നു മുന്‍പായി എല്ലാവരോടുമായി ഞങ്ങള്‍ പറഞ്ഞു, പതിനൊന്നു മണിക്ക് സൈറ്റ് സീയിങ്ങിനായി ബസ്സില്‍ ഒപ്പം വന്നവരുടെ കൂടെ പോകേണ്ടവര്‍ക്ക് പോകാം. ഞങ്ങള്‍ തനിച്ചാണ് പോകുന്നത്.

ഞങ്ങളുടെ സഹായത്തിന് ഒരു നന്ദി നേര്‍ന്ന് തരുണിമണിക്കൂട്ടം അവരവരുടെ മുറികളിലേക്ക് പോയി. ഞങ്ങള്‍ ഞങ്ങളുടെ മുറികളിലേക്കും.

മുറിയില്‍ പോയി, പല്ലു തേച്ച്, മുഖം കഴുകി, കുളിക്കുന്നില്ല എന്ന ഉറച്ച തീരുമാനമെടുത്ത്, ഞാനും, ഡൊമിനിയും, വസ്ത്രങ്ങള്‍ മാറി തയ്യാറായപ്പോഴേക്കും, വസ്ത്രങ്ങള്‍ മാറി ഉമ്മനും, സജിയും ഞങ്ങളുടെ മുറിയിലേക്കെത്തി.

വയറിന്റെ വിശപ്പടുക്കുക എന്ന അടുത്ത കര്‍മ്മം നിര്‍വ്വഹിക്കാനായി, ഞങ്ങള്‍ മുറി പൂട്ടി പുറത്തിറങ്ങി. ഹോട്ടലിന്റെ തന്നെ ലോബിയിലുള്ള റെസ്റ്റോറന്റില്‍ കയറി, ഇഞ്ചിയും, ഏലക്കായുമിട്ട ചൂടു ചായയും, പൂരി മസാലയും കഴിച്ച് അവനവന്റെ വയറിനെ തത്ക്കാലത്തേക്ക് തൃപ്തിപെടുത്തി. ഞങ്ങളുടെ ഒപ്പം വന്ന് അതേ ഹോട്ടലില്‍ താമസിക്കുന്നവരുടെ പൊടിപോലുമില്ലായിരുന്നു അവിടെയെങ്ങും കണ്ടു പിടിക്കാന്‍. ബില്ല് കൊടുത്ത്, പുറത്തിറങ്ങി.

അടുത്തു കണ്ട ഒരു സിഗററ്റ്, പാന്‍ കടയില്‍ കയറി ഞാന്‍ ഒരു പായ്ക്കറ്റ് വിത്സ് വാങ്ങിയതിന്നു ശേഷം, കടയുടമസ്ഥനോട്, അവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്പ്പോട്ടുകളെ കുറിച്ച് അന്വേഷിച്ചു.

നാനാ ഭാഗത്തേക്കും, കൈ ചൂണ്ടി കൊണ്ട് അദ്ദേഹം വിവരണം തുടങ്ങി. ദാ, താഴെ ഇവിടെ കാണുന്നത് തല്ലിത്താല്‍, അവിടെ മല്ലിത്താല്‍‍, ദാ മുകളില്‍ ആ ദിശയില്‍ പോയാല്‍ ടിഫ്ഫിന്‍ ടോപ്പ്, ദാ ആ റോട്ടിലൂടെ മുകളില്‍ പോയാല്‍ ചൈന പീക്ക്, പിന്നെ ദാ അവിടേ നിന്നും കുറച്ചേറെ മാറി, നഗരത്തിലെ മാര്‍ക്കറ്റ്, പിന്നെ ദാ തല്ലി താളിന്റെ വശത്തായി, ഗ്രൌണ്ടും, അതിന്നപ്പുറത്തായി കുതിര സവാരിയും. നിമിഷങ്ങള്‍ക്കകം അദ്ദേഹം അവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളെ കുറിച്ചുള്ള ഒരു വിശദവിവരണം ഞങ്ങള്‍ക്ക് നല്‍കി. പോരാത്തതിനു ഒരു ഉപദേശവും, ടൂറിസ്റ്റ് ലോഗോം കോ ഇദര്‍ ബഹുത് ലൂട്ട്ത്തേ ഹേം ബായിസാബ്. ജോബി പൈസാ മാംഗേഗാ, ഉസ്കാ ആദാ സേ ബി കം പൈസാ ബോല്‍ദീജിയെ (ടൂറിസ്റ്റുകളെ ഇവിടേ എല്ലാവരും തട്ടിക്കാന്‍ ശ്രമിക്കും, അവര്‍ ചോദിക്കുന്ന പൈസയുടെ പകുതിയില്‍ താഴെ മാത്രം നല്‍കാം എന്നു പറയുക).

വളരെ നല്ല ഒരു മനുഷ്യനാണതെന്ന് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി. ഞാന്‍ ഒരു രണ്ട് പായ്ക്കറ്റ് സിഗററ്റും കൂടി വാങ്ങി, സജിയും, ഉമ്മനും അവര്‍ക്ക് വേണ്ട സിഗററ്റുകളും വാങ്ങി. ഞാന്‍ ഒരു ഇരുപതു രൂപ അദ്ദേഹത്തിനു നല്‍കി. പക്ഷെ സ്നേഹപൂര്‍വ്വം അദ്ദേഹം അതു നിരസിച്ചു, പിന്നെ പറഞ്ഞു. ബായിസാബ്, ആപ് ലോഗോം കാ വചഹ് സേ മേരെ ഘര്‍ മേം, ആഗ് ജല്‍തീ ഹെ. ആപ് ലോഗ് കോ ലൂട്ട്നേക്കാ മേരേ കാം നഹീ ഹെ (സഹോദരങ്ങളെ, നിങ്ങളെ പോലുള്ള ടൂറിസ്റ്റുകള്‍ മൂലം എന്റെ വീട്ടില്‍ തീ എരിയുന്നു, ഭക്ഷണം കഴിക്കുന്നു. നിങ്ങളെ പറ്റിക്കുന്നതല്ല എന്റെ ജോലി).

എന്തായാലും ആ തടാക കരയിലൂടെ, തണുത്ത കാറ്റുമേറ്റ്, കുളിരണിഞ്ഞ് ഞങ്ങള്‍ നാലുപേരും കുറച്ച് നേരം നടന്ന്, തണുത്ത് വിറച്ച് മരവിച്ചു. മരവിപ്പു മാറ്റുവാനായി തിരികെ മുറിയിലേക്ക് നടന്നു. മുറിയിലെത്തി നാലുപേരും ശൈത്യനിവാരണാസവം മൂന്നൌണ്‍സ് വീതം, അത്രയും തന്നെ വെള്ളം ചേര്‍ത്ത് കഴിച്ചു. ആസവം അകത്ത് ചെന്നതും, തണുപ്പ് പുറത്ത് പോയി.

11 മണിക്ക് ബസ്സില്‍ വന്ന സംഘത്തിന്റെ കൂടെ തന്നെ സ്ഥല സന്ദര്‍ശനത്തിനു പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പതിന്നൊന്നാകാന്‍ അധികം സമയമില്ല. ആസവകുപ്പി ഒന്നു പാകത്തിനു വെള്ളം ചേര്‍ത്ത് ഡൊമിനിയുടെ ബാഗില്‍ വക്കാന്‍ ഞങ്ങള്‍ മറന്നില്ല. ഞങ്ങള്‍ വീണ്ടും മുറിപൂട്ടി പുറത്തിറങ്ങി. ബസ്സ് കിടക്കുന്ന സ്ഥലത്തേക്ക് തിരിച്ചു. ഒപ്പം വന്നവരെല്ലാവരും ബസ്സിന്നടുത്ത് കൂടി നിന്നിരുന്നു. എല്ലാവരും കൂടി ഏല്‍പ്പിച്ച ഒരു ടൂറിസ്റ്റ് ഗൈഡ് സ്ഥലത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, തച്ചുശാസ്ത്രം, ഗൌളിശാസ്ത്രം തുടങ്ങിയവ വിവരിക്കുന്നുണ്ടായിരുന്നു. കേള്‍വിക്കാരുടെ കൂട്ടത്തില്‍ രാവിലെ മുറിയെടുത്തു നല്‍കിയ പെണ്മണികൂട്ടങ്ങളുണ്ടായിരുന്നതിനാല്‍ ഞങ്ങളും കേള്‍വിക്കാരുടെ ഇടയില്‍ സ്ഥലം കണ്ടെത്തി അയാളുടെ വിവരണങ്ങള്‍ കേള്‍ക്കുവാന്‍ നിന്നു. മല്ലിത്താള്‍, തല്ലിത്താള്‍, ടിഫ്ഫിന്‍ ടോപ്പ്, നൈനാദേവി മന്ദിര്‍, ഹനുമാന്‍ ഗഡിയിലെ സൂര്യാസ്തമനം, ചീനാ പീക്ക്, തുടങ്ങി സിഗററ്റ് കടക്കാരന്‍ പറഞ്ഞ അതേ സ്ഥലങ്ങള്‍ തന്നേയാണ് ടൂറിസ്റ്റ് ഗൈഡ് വിവരിക്കുന്നത്. വിശദമായ വിവരണത്തിനൊടുവില്‍, ഓരോരോ സ്ഥലങ്ങളായി കാണിക്കുവാന്‍ ഗൈഡ് ഞങ്ങളേയും കൂട്ടി നടന്നു.

ഇറക്കത്തിലൂടെ നടന്നിറങ്ങി സമതലത്തിലെത്തി, മല്ലിത്താലിനു സമീപം എത്തി. മലനിരകള്‍ക്കു മുകളിലായി ഇത്രയും വിശാലമായ, തെളിനീര്‍ നിറഞ്ഞ ഒരു പ്രകൃതിദത്തമായ ഒരു തടാകം കാണുന്നതാദ്യമായിരുന്നു. തടാകത്തിലങ്ങോളം ഇങ്ങോളം, പെഡല്‍ ബോട്ടിലും, തുഴയുന്ന ബോട്ടിലും ഇരുന്ന് തടാക ഭംഗി ആസ്വദിക്കുന്ന ടൂറിസ്റ്റുകള്‍. ബോട്ടു സവാരി ചെയ്യേണ്ടവര്‍ക്ക് സവാരി ചെയ്യാം. ഗൈഡ് പറഞ്ഞു.

ഞങ്ങള്‍ നാലു പേരും ചേര്‍ന്ന് ഒരു തുഴയുന്ന ബോട്ട് വാടകക്കെടുത്തു. പെഡല്‍ ബോട്ട് പേരെ, എന്നുളള ചോദ്യത്തിനു, പോര എന്നുറച്ച മറുപടി ഞാന്‍ പറഞ്ഞപ്പോള്‍ മറ്റു മൂവരും എതിര്‍ത്തില്ല. അമരത്ത് ഞാനും മറ്റു മൂന്നുപേര്‍ ബാക്കിയുള്ള സീറ്റുകളിലുമായിരുന്നു. ഞങ്ങള്‍ തുഴഞ്ഞു പോകുന്നത് കാണുവാനായ് കാത്തു നില്‍ക്കുന്നു, സംഘത്തിലെ മറ്റു യാത്രികര്‍, പെണ്മണിക്കൂട്ടങ്ങളടക്കം. പണ്ട് കരുവന്നൂര്‍ പാടത്ത് വെള്ളം കയറുമ്പോള്‍, വാഴപിണ്ടി ചങ്ങാടം കുത്തിയിട്ടുണ്ടെന്നല്ലാതെ ജീവിതത്തില്‍ ഇതുവരേയായി ഒരു വഞ്ചിയോ, ബോട്ടോ തുഴയാനുള്ള അവസരം ലഭിച്ചിട്ടില്ലാതിരുന്ന ഞാന്‍ പെഡല്‍ ബോട്ടിനു പകരം എന്തിനു തുഴയുന്ന ബോട്ട് എടുത്തു എന്ന് ചിന്തിക്കുവാന്‍ വെറും നാലേ നാലു തുഴച്ചലേ വേണ്ടി വന്നുള്ളൂ. ബോട്ട് ഞാന്‍ ഉദ്ദേശിക്കുന്ന ദിശയിലേക്ക് പോയിട്ട് ഏതെങ്കിലും ഒരു ദിശയിലേക്ക് പോലും നേരായി പോകുന്നില്ല. കരയില്‍ നില്‍ക്കുന്ന സംഘത്തിലെ മധ്യവയസ്ക്കരായ ചിലര്‍ കൂവാന്‍ തുടങ്ങി. പെണ്‍കുട്ടികളും ആ ചിരിയില്‍ പങ്കു കൊള്ളാന്‍ മറന്നില്ല. ആ തണുപ്പത്തും, ചൂടുകാലത്തെന്നപോലെ ഞാന്‍ വിയര്‍ത്തു. ഡൊമിനിയും, സജിയും, ഉമ്മനും, എന്നെ ആവശ്യത്തിന്ന് സ്നേഹവാക്കുകള്‍ പറഞ്ഞ് താലോലിക്കുന്നുമുണ്ട്. ഒപ്പം വന്ന സംഘത്തിലെ പെണ്‍കുട്ടികളുടെ സംഘം അടക്കം പലരും, പെഡല്‍ ബോട്ടില്‍ തടാകത്തിന്റെ ഇങ്ങേ തലമുതല്‍ അങ്ങേതല വരെ പോയി വരുന്നത് കണ്ട്, സ്വയം ശപിച്ച് തുഴവലിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. അരമണിക്കൂര്‍ പ്രയത്നിച്ചതിന്റെ ഫലമായി, അമ്പതു മീറ്ററിനുള്ളില്‍ അങ്ങോട്ടും, ഇങ്ങോട്ടും ലക്ഷ്യമില്ലാതലഞ്ഞ് ഒരു വിധത്തില്‍ ബോട്ട് ഞാന്‍ കരക്കടുപ്പിച്ചു. അല്പ സമയത്തിന്നകം ബോട്ടു യാത്ര ചെയ്യുകയായിരുന്നു മറ്റംഘങ്ങളും കരക്കണഞ്ഞു. അടുത്തത്, തല്ലിത്താലിന്റെ അങ്ങേ വശത്തേക്കുള്ള പൌരാണികമായ മാര്‍ക്കറ്റിലേക്കുള്ള യാത്രയായിരുന്നു. ബോട്ട്കേസില്‍ ചമ്മിയതിന്നു ശേഷം, ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്നും അല്പം പുറകില്‍ മാറിയാണ് നടന്നിരുന്നത്.

മാര്‍ക്കറ്റ് ചുറ്റികണ്ട്, സ്റ്റേഡിയവും മറ്റും കണ്ട് ഗൈഡ് എല്ലാവരേയും ടിഫ്ഫിന്‍ ടോപ്പ് കാണിക്കുവാന്‍ കൂട്ടികൊണ്ട് പോയി. കുതിരപുറത്ത് പോകേണ്ടവര്‍ക്ക് കുതിരപുറത്ത് പോവാമെന്നും, അല്ലാത്തവര്‍ക്ക് നടന്നു പോകാം എന്നും ഗൈഡ് പറഞ്ഞു. എല്ലാവരും ഗൈഡിന്നു പിന്നാലെ നടന്നു. അല്പം നടന്നതിന്നു ശേഷം ഞാന്‍ ഡൊമിനിയോടും, സജിയോടും പറഞ്ഞു, നിങ്ങള്‍ നടന്നു പൊയ്ക്കോ. ഞാന്‍ കുതിരപുറത്ത് വന്നുകൊള്ളാം. അതു വേണോ കുറുമാനെ. എല്ലാവരുടേയും കൂടെ നടന്നു വന്നാല്‍ പോരെ. പോര, ഞാന്‍ കുതിരപുറത്തേ പോകുന്നുള്ളൂ (രാവിലെ ബോട്ട് കേസില്‍ ചമ്മിയത് മാറ്റിയെടുക്കണമെങ്കില്‍ അല്പം നമ്പര്‍ ഇറക്കിയേ തീരു എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് കുതിരപുറത്തേ പോകുന്നുള്ളൂ എന്ന് ഞാന്‍ ശഠിക്കാന്‍ കാരണം). ശരി, നീ കുതിര പുറത്ത് വാ, ഞങ്ങള്‍ നടന്നു പൊയ്ക്കൊള്ളാം എന്ന് പറഞ്ഞ് ഡൊമിനിയും കൂട്ടരും ഗൈഡിനു പിന്നലെ മല കയറാന്‍ തുടങ്ങി. ഞാന്‍ കീഴ്പോട്ടിറങ്ങാനും.

ഗ്രൌണ്ടില്‍ വന്ന് ഒരു കുതിരക്കാരനെ സമീപിച്ചു. പണ്ട് മദ്രാസിലെ മറീന ബീച്ചില്‍ പല തവണ കുതിര സവാരി ചെയ്ത എക്സ്പീരിയന്‍സ് ഉള്ളതിനാല്‍ അല്പം കോണ്‍ഫിഡന്‍സോടു കൂടി തന്നെ ഞാന്‍ കുതിരക്കാരനോട് ആവശ്യം ഉന്നയിച്ചു. ഞാന്‍ തനിച്ച് ടിഫ്ഫിന്‍ ടോപ്പില്‍ പോയി വന്നുകൊള്ളാം. താങ്കളുടെ ആവശ്യമില്ല.

സര്‍ അതിനു താങ്കള്‍ക്ക് കുതിരയോടിക്കാന്‍ അറിയാമോ?

പിന്നെന്താ? ദാ വേണമെങ്കില്‍ കണ്ടു കൊള്ളൂ. ഞാന്‍ കുതിരപുറത്ത് കയറി ഗ്രൌണ്ടിനു ചുറ്റും തരക്കേടില്ലാത്ത വേഗതയില്‍ തന്നെ രണ്ട് റൌണ്ട് കുതിരസവാരി ചെയ്തു. പിന്നെ കുതിരക്കാരന്റെ അടുത്ത് വന്ന് കുതിരയെ നിറുത്തി.

ശരി സാബ്. തനിച്ചുപോകണമെങ്കില്‍ ഇരുന്നൂറു രൂപ തരണം. അതുശരി. നീ ഒപ്പം വരികയാണെങ്കില്‍ നൂറ്റമ്പത് രൂപ മതി, തനിച്ചു പോകണമെങ്കില്‍ ഇരുന്നൂറു രൂപയോ?

അതെ സര്‍. ഞാന്‍ ഒപ്പം വരികയാണെങ്കില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ താങ്കളെ തിരിച്ചു കൊണ്ടു വരും, ഇതിപ്പോ താങ്കള്‍ തനിച്ചു പോയാല്‍ ചിലപ്പോള്‍ സമയം വൈകിയാലോ?

ഇരുന്നൂറെങ്കില്‍, ഇരുന്നൂറ്. വൃണപെട്ട ആത്മാഭിമാനത്തിനു മുന്‍പില്‍ എന്തു പൈസ. കപ്പലില്‍ കയറിയ മാനത്തെ രക്ഷിക്കുക തന്നെ. ഇരുന്നൂറ് രൂപ കുതിരക്കാരന് കൊടുത്ത് ഞാന്‍ കുതിരയുമായി ടിഫ്ഫിന്‍ ടോപ്പിലേക്കുള്ള ഒറ്റയടി മലമ്പാതയിലേക്ക് കുതിരയെ നടത്തി. സാബ്, സൂക്ഷിച്ചു പതുക്കെ പോകണം. ഈ കുതിരക്കല്‍പ്പം വെകിളി കൂടുതലുണ്ട്, എന്ന് കുതിരക്കാരന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് ഞാന്‍ ഗൌനിച്ചില്ല.

അല്പം നേരം കുതിരപുറത്തിരുന്ന് ഞാന്‍ കുതിരയെ മെല്ലെ തെളിച്ചു, ഇടുങ്ങിയ വഴികളിലൂടെ ആളുകള്‍ നടക്കുന്നുണ്ട്, മറ്റു കുതിരക്കാര്‍ കുതിരപുറത്ത് ആളുകളെ ഇരുത്തി പോകുന്നുമുണ്ട്. അല്പം സ്പീഡില്‍ പോയാല്‍ എന്താ കുഴപ്പം? എന്റെ മനസ്സെന്നോട് തമാശക്കൊരു ചോദ്യം ചോദിച്ചു. ആ ചോദ്യം കേട്ടതും കേള്‍ക്കാത്തതും, കടിഞ്ഞാണ്‍ അല്പം അയച്ചു പിടിച്ച് ഞാന്‍ കുതിരയെ സ്പീഡില്‍ ഓടിക്കാന്‍ തുടങ്ങി. അല്പം മുന്നില്‍ ചെന്നപ്പോള്‍ ദാ നമ്മുടെ സംഘം പതുക്കെ ഏന്തി വലിഞ്ഞ് കയറികൊണ്ടിരിക്കുന്നു. വലിയ കുഴപ്പമില്ലാതെ ഓടികൊണ്ടിരുന്ന കുതിരയെ ഞാന്‍ കടിഞ്ഞാണിന്റെ ചരടിനാല്‍ തന്നെ ഒന്നു തല്ലി, കാലാല്‍, കുതിരയുടെ പക്കില്‍ രണ്ട് ചവിട്ടും കൊടുത്തു. കുതിര ചിനച്ചുകൊണ്ട് മുന്നോട്ട് കുതിക്കാന്‍ തുടങ്ങി. പുറത്തിരിക്കുന്ന എനിക്ക് നല്ല രസം. ഇത് തന്നെ ഷൈന്‍ ചെയ്യാന്‍ പറ്റിയ അവസരം. ഞങ്ങളുടെ ഒപ്പം വന്ന പെണ്‍കുട്ടികളടക്കമുള്ള സംഘത്തിന്റെ മുന്‍പില്‍ എത്തിയതും, പാഞ്ഞുകൊണ്ടിരിക്കുന്ന കുതിരയെ പെട്ടെന്ന് ഞാന്‍ കടിഞ്ഞാണ്‍ വലിച്ചു പിടിച്ച് നിറുത്തി. ചിനച്ചുകൊണ്ട് കുതിര മുന്‍ കാലുകള്‍ നിലത്തുനിന്നും പൊക്കി, പിന്‍ കാലുകളില്‍ ഉയര്‍ന്ന് നിന്ന് രണ്ട് ചാട്ടം. ഡൊമിനി, സജി, ഉമ്മന്‍, പെണ്‍കുട്ടികള്‍, മധ്യവയസ്ക്കര്‍, തുടങ്ങി ഞങ്ങളുടെ യാത്രാ സംഘത്തിന്റെ മുന്നിലായി വെറും തറയിലേക്ക് ചന്തിയും കുത്തി ഒരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത പൊസിഷനില്‍ ഞാന്‍ വീണു.

കുതിര അതിന്റെ പണി നോക്കി മുന്നോട്ട് ഓടിപ്പോയി. മുന്നില്‍ ഒരുവനേയും ഇരുത്തി നടന്നുപോകുകയായിരുന്ന ഒരു കുതിരക്കാരന്‍ ഒരു വിസിലടിച്ചതും, ഓടുകയായിരുന്ന കുതിര നില്‍ക്കുന്നതും, അതിന്റെ കടിഞ്ഞാണ്‍ പിടിച്ച് അയാള്‍ അയാളുടെ കുതിരക്കൊപ്പം നടത്തിക്കുന്നതും, മണ്ണില്‍ ഇരുന്നുകൊണ്ട് തന്നെ ഞാന്‍ കണ്ടു.

ഡൊമിനിയും സജിയും എന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. നിനക്കിതു വേണം എന്ന ധ്വനിയുള്ള ചിരി അവരുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു. സംഘം വീണ്ടും മുന്നോട്ട് പ്രയാണം ആരംഭിച്ചു. പിന്നിലായി ഞങ്ങളും. ഡൊമിനിയുടെ ബാഗ് തുറന്ന് ഒരിറക്ക് ആസവം ഞാന്‍ അകത്താക്കി. വീണതിന്റെ ക്ഷീണം മാറിയാലും, ചമ്മിയതിന്റെ ക്ഷീണം എവിടെ മാറാന്‍?

ഗൈഡിനെ പിന്തുടര്‍ന്ന്, നാലുകീലോമീറ്ററോളം കയറി, കയറി ഒടുവില്‍ ഞങ്ങള്‍ ടിഫ്ഫിന്‍ ടോപ്പില്‍ എത്തിചേര്‍ന്നു. സമുദ്രനിരപ്പില്‍ നിന്നും 2290 മീറ്ററോളം ഉയര്‍ന്ന സ്ഥലമാണ് ടിഫ്ഫിന്‍ ടോപ്പ്. ഹിമാലയസാനുക്കളുടെ മനോഹരമായ ദൃശ്യമാണ് ടിഫ്ഫിന്‍ ടോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ടിഫ്ഫിന്‍ ടോപ്പില്‍ നിന്നാല്‍ കാണുന്ന നയനാന്ദകരമായ ആ കാഴ്ചകള്‍ മാത്രം മതിയായിരുന്നു നൈനിറ്റാള്‍ ട്രിപ്പ് വിജയകരമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് പ്രഖ്യാപിക്കുവാന്‍.

അര മണിക്കൂറോളം ടിഫ്ഫിന്‍ ടോപ്പില്‍ ചിലവഴിച്ച ശേഷം സംഘം തിരിച്ചിറങ്ങാന്‍ തുടങ്ങി. താഴെ ടൌണില്‍ എത്തിയപ്പോള്‍ ഗൈഡ് പറഞ്ഞു, ഉച്ചഭക്ഷണത്തിനുശേഷം ചൈനാ പീക്ക് സന്ദര്‍ശിക്കാന്‍ പോകുന്നതായിരിക്കുമെന്ന്.

അവനവനിഷ്ടമുള്ള ഹോട്ടലില്‍ കയറി എല്ലാവരും ഭക്ഷണം കഴിച്ചു. ഞങ്ങളും. തുടര്‍ന്ന് ചൈനാ പീക്കിലേക്കുള്ള യാത്ര തുടങ്ങി. മല്ലിതാലില്‍ നിന്നും കുതിരയെ വേണ്ടവര്‍ക്ക് വാടകക്കെടുക്കം എന്ന് ഗൈഡ് പറഞ്ഞപ്പോള്‍, എല്ലാവരും എന്റെ മുഖത്തേക്ക് നോക്കിയെങ്കിലും, യാതൊന്നും കേള്‍ക്കാത്തതുപോലെ ആകാശത്തിലെ പറവകളെ എണ്ണികൊണ്ട് ഞാന്‍ നിലയുറപ്പിച്ചു.

സംഘം ചൈന പീക്കിലേക്കുള്ള യാത്ര തുടങ്ങി. മല്ലിതാലിള്‍ നിന്നും ആറുകിലോമീറ്റര്‍ ദൂരമുണ്ട് ചൈനാ പീക്കിലേക്ക്. ഏകദേശം 2600 മീറ്ററോളം സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന സ്ഥലമാണ് ചൈന പീക്ക് അഥവാ നൈനാ പീക്ക്. നൈനിറ്റാളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ചൈനാ പീക്ക്. ടിഫ്ഫിന്‍ ടോപ്പിലേക്കുള്ള യാത്രയേക്കാള്‍ വളരെ ആയാസമേറിയതായിരുന്നു ചൈനപീക്കിലേക്കുള്ള യാത്ര. ചെങ്കുത്തായ കയറ്റങ്ങള്‍ തന്നെ പ്രധാന കാരണം. യാത്രാ മധ്യേ, സംഘത്തിലെ ഒട്ടുമിക്ക ആളുകളും ചൈനാ പീക്കിലേക്കുള്ള യാത്ര മതിയാക്കി തിരിച്ചിറങ്ങി. ഡൊമിനി, സജി, ഉമ്മന്‍, ഞാന്‍, സംഘത്തിലുണ്ടായിരുന്ന മറ്റു ചില ചെറുപ്പക്കാര്‍, എട്ടുപെണ്‍കുട്ടികളുടെ സംഘം, പിന്നെ വേറെ ഒന്നു രണ്ട് ഫാമിലി, ഇത്രയുമായിരുന്നു അവസാനം ചൈനാ പീക്കിലെത്തുമ്പോള്‍ സംഘത്തില്‍ ശേഷിച്ചിരുന്നത്. ചൈനാ പീക്കിലെത്തിയപ്പോഴേക്കും, നായ, നാവു വെളിയിലിട്ട് അണക്കും പോലെ ഞങ്ങളേവരും, അണക്കാന്‍ തുടങ്ങിയിരുന്നു.

ടിഫിന്‍ ടോപ്പിലേറെ ഹൃദ്യമേറിയതായിരുന്നു ചൈനാ പീക്കിലെ കാഴ്ചകള്‍. ഒരു വശത്ത്, ഹിമാലയന്‍ മലനിരകള്‍. വിവിധ വര്‍ണ്ണങ്ങളിലുള്ള വൃക്ഷലതാധികള്‍. മഞ്ഞു കാലത്താണെങ്കില്‍ മഞ്ഞുമൂടികിടക്കുമത്രെ ഈ മലനിരകളെല്ലാം! മറുവശത്ത് നൈനിറ്റാള്‍ താഴ്വരയുടെ അതിസുന്ദരമായ കാഴ്ച. ബൈനോക്കുലറിലൂടെ നോക്കിയാല്‍ മൊത്തം നൈനിറ്റാള്‍ താഴ്ചവരയും കാണാം. മല്ലിത്താലും, തല്ലിത്താലും, ഗ്രൌണ്ടും, മാള്‍ റോഡും എല്ലാം വളരെ വ്യക്തമായി തന്നെ.

ചുറ്റിലുമുള്ള കാഴ്ചകള്‍ കണ്ട് നടക്കുന്നതിന്നിടയില്‍ ഇടക്കിടെ ഞങ്ങള്‍ ദാഹശമനി കഴിച്ച് ശരീരത്തിന് ഉന്മേഷം പ്രധാനം ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കാഴ്ചകള്‍ കണ്ട് നടക്കുന്നതിന്നിടയില്‍ ഒരു നാട്ടുകാരന്‍ മുകളിലേക്ക് കൈചൂണ്ടി ഞങ്ങളോട് പറഞ്ഞു, ദാ അങ്ങു കാണുന്ന മലയുടെ മുകളില്‍ കയറിയാല്‍ ചൈനയിലെ വന്മതില്‍ കാണാം എന്ന്!

ദാഹശമനിയുടെ സ്വാദീനം മൂലം അമിതാവേശം മൂത്ത്, ചോര വെട്ടി തിളച്ചപ്പോള്‍, ഗൈഡിനോടും സംഘത്തിനോടും ഞങ്ങള്‍ പിന്നീട് വന്നുകൊള്ളാം എന്നു പറഞ്ഞ്, ഡൊമിനിയും,സജിയും, ഉമ്മനും, ഞാനും, രണ്ടും കല്‍പ്പിച്ച് മലകയറ്റം തുടങ്ങി.

ഉന്തിയും, തള്ളിയും, ഇരുന്നും, മരത്തേല്‍ ചാരിയും, ഒന്നൊന്നര മണിക്കൂറിലധികം നേരം മല കയറി. മല കയറി കയറി ഓക്സിജന്‍ കുറഞ്ഞ് ശ്വാസം കിട്ടാതായി തുടങ്ങിയിട്ടും ചൈനയിലെ വന്മതില്‍ കാണുന്നത് പോയിട്ട്, കയറുന്ന ഇന്ത്യന്‍ മലയുടെ കാല്‍ ഭാഗം പോലും കയറാനായില്ല.

അമിതാവേശികള്‍ നാലുപേരുടേയും, ആവേശം തണുത്തുറഞ്ഞു,മഞ്ഞുകട്ടയായപ്പോള്‍, തിരിച്ചിറങ്ങാമെന്നും, ചൈനയിലെ വന്മതിലിന്റെ ഫോട്ടം വാങ്ങി കാണാം എന്നും ഐക്യകണ്ഠേന തീരുമാനിച്ചു. പക്ഷെ ഇറങ്ങാന്‍ തിരിഞ്ഞു നോക്കിയ ഞങ്ങള്‍ക്ക്, കയറാന്‍ തുടങ്ങിയതെവിടെ നിന്നും പോലും, കാണാത്ത അത്ര ഉയരത്തില്‍ ഞങ്ങള്‍ എത്തികഴിഞ്ഞിരുന്നു.

തിരിച്ച് ഇറങ്ങുവാന്‍ തുടങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ തന്നെ, കയറുന്നതിന്റെ നാലിരട്ടി ബുദ്ധിമുട്ടാണ് ഇറങ്ങുവാന്‍ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഇറക്കത്തിന്റെ ഇടയില്‍ കാലൊന്നു തെന്നിയാല്‍ മതി, പിന്നെ മലയുടെ താഴ്വാരത്തില്‍ നിന്നും ശരീരം ഭാഗങ്ങള്‍ കോരുവാന്‍, കുറ്റിചൂലും മുറവും മാത്രം മതി. ജാതിമത ഭേദമന്യേ ലോകത്തുള്ള സകല ദൈവങ്ങളേയും, കരഞ്ഞ് വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. രണ്ടു മണിക്കൂറില്‍ അധികം സമയം എടുത്തു ഞങ്ങള്‍ക്ക് താഴെ ചൈനാ പീക്കിലെത്തുവാന്‍. ചൈനാ പീക്കിലെത്തിയതും, എല്ലാ ദൈവങ്ങള്‍ക്കും നന്ദിയും, മല മുകളില്‍ കയറിയാല്‍ ചൈനയിലെ വന്മതില്‍ കാണാം എന്നു പറഞ്ഞവന്റെ മാതാ,പിതാ, ബന്ധുമിത്രാതികള്‍ക്ക് സ്തുതിയും ഞങ്ങള്‍ പറഞ്ഞു.


നടക്കാന്‍ പോയിട്ട് നേരെ നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥ. നാലുപേരും പോണിയുടെ പുറത്തേറിയാണ് ചൈനാ പീക്കില്‍ നിന്നും മാള്‍ റോട്ടിലെത്തിയത്. ശരീരമാസകലം ഒടിഞ്ഞു നുറുങ്ങിയതുപോലെ. കാലുകളും, കൈകളുമൊന്നും ശരീരത്തിന്റെ ആവശ്യപ്രകാരം നിവരുന്നില്ല.

മാള്‍ റോട്ടില്‍ നിന്നും സൈക്കിള്‍ റിക്ഷ പിടിച്ച് ഞങ്ങള്‍ ഹോട്ടലില്‍ എത്തി ചേര്‍ന്നു. ഹോട്ടലിന്റെ താഴെ ഇറങ്ങി ഹോട്ടലിലേക്ക് നടക്കുമ്പോള്‍, തരുണീ മണി സംഘം താഴെ നിന്നും ഒപ്പം കൂടി. ഞങ്ങള്‍ ഹനുമാന്‍ഗഡിയില്‍ പോയി സൂര്യാസ്തമയവും കണ്ട് മടങ്ങി വരുന്നത് വഴിയാ, ചോദിക്കാതെ തന്നെ സംഘം ഞങ്ങളോട് പറഞ്ഞു തുടങ്ങി . എന്തു ഭംഗിയാണെന്നോ ഹനുമാന്‍ഗഡിയില്‍ നിന്ന് നൈനിമലകള്‍ക്കിടയില്‍ സൂര്യന്‍ അസ്ഥമിക്കുന്നത് കാണുവാന്‍. നിങ്ങള്‍ അതു മിസ്സാക്കി.

അതൊക്കെ പോട്ടെ, നിങ്ങള്‍ ചൈനാ വന്മതില്‍ കണ്ടുവോ?

ചോദ്യത്തിന്റെ മൂര്‍ച്ചയില്‍ നിന്നു തന്നെ മനസ്സിലാക്കാം, ഇതൊരുമാതിരി ആക്കുന്ന ചോദ്യമാണെന്ന്. പക്ഷെ തോറ്റു കൊടുക്കാന്‍ പറ്റില്ലല്ലോ?

ഉവ്വ്, ചൈനയിലെ വന്മതില്‍ മാത്രമല്ല, ചെറുമതില്‍ വരെ ഞങ്ങള്‍ കണ്ടു. നിങ്ങള്‍ക്കും വരാമായിരുന്നു. ഞങ്ങള്‍ പറയുന്നത് നുണയാണെന്നറിയാം എന്ന ഭാവത്തോടെ അവര്‍ അവരുടെ മുറിയിലേക്ക് പോയി, ഞങ്ങള്‍ ഞങ്ങളുടേയും.

ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അത്രയും ക്ഷീണമുണ്ടായിരുന്നതിനാല്‍, അത്താഴം പോലും കഴിക്കാതെ കട്ടിലില്‍ വീണതും ഞങ്ങള്‍ ഉറങ്ങിപോയി. രാവിലെ ഒമ്പതു മണിക്ക് അലാറം അടിക്കുന്നത് കേട്ട് കണ്ണു തുണര്‍ന്നു. എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നില്ല. ശരീരമാകെ ഇടിച്ചു പിഴിഞ്ഞതു പോലെ. പ്രയാസപെട്ട് പല്ലു തേച്ച്, മുഖം കഴുകി, മുറിയിലേക്ക് തന്നെ പ്രാതല്‍ വരുത്തി കഴിച്ചു.

പത്തരക്ക് മുറി വെക്കേറ്റ് ചെയ്ത് മാള്‍ റോട്ടിലേക്ക് നടന്നു. മടക്കയാത്രക്കു തയ്യാറായി എല്ലാവരും ബസ്സിനടുത്ത് എത്തിയിരുന്നു. ആരോടും ഒന്നും മിണ്ടാതെ ഞങ്ങള്‍ ബസ്സില്‍ കയറി ഇരുന്നു. ബസ്സ് മടക്ക യാത്ര തുടങ്ങി. ഉച്ചക്ക് ഭക്ഷണത്തിനായി വണ്ടി നിറുത്തിയെങ്കിലും ഞങ്ങള്‍ നാലു പേരും ഇറങ്ങിയില്ല. വൈകുന്നേരം ചായക്ക് വേണ്ടിയും ബസ്സ് നിറുത്തി, അപ്പോഴും ഞങ്ങള്‍ ഇറങ്ങിയില്ല. കാരണം മലകയറ്റം കാരണം, കാലുകളില്‍ മസിലുപിടിക്കുകയും, ശരീരത്തില്‍ നീരുകെട്ടുകയും ചെയ്തിരുന്നു.

ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിയിരുന്ന പെണ്‍കുട്ടികള്‍ ഞങ്ങള്‍ക്ക് വേണ്ടി ചായയും, പരിപ്പുവടയും പാഴ്സല്‍ വാങ്ങി ബസ്സിലേക്ക് കൊണ്ട് വന്ന് തന്നു. അല്പം ചമ്മലോടെയാണെങ്കിലും ഞങ്ങള്‍ അവരുടെ ആ ഉദ്യമത്തെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും, നിരസിച്ചില്ല.

വൈകുന്നേരം ഏഴുമണിയോടെ ബസ്സ് സാകേതില്‍ എത്തി. പ്രയാസപെട്ട് ബാഗുമെടുത്ത് ഞങ്ങള്‍ ഇറങ്ങി. ശാരീരികാവസ്ഥ മോശമാണെങ്കിലും പെണ്‍കുട്ടികളില്‍ ചിലരുടെ ടെലഫോണ്‍ നമ്പറുകള്‍ വാങ്ങാന്‍ ഞാനും ഡൊമിനിയും മറന്നില്ല. അതു മോശമല്ലെ. ഒന്നുമില്ലെങ്കിലും, ചായയും പരിപ്പുവടയും വാങ്ങി തന്നതല്ലെ?

എല്ലാവരോടും യാത്ര പറഞ്ഞ്, ഒരു ഓട്ടോ പിടിച്ച് കിര്‍ക്കിയിലെ വീട്ടിലേക്ക് ഞാനും, ഡൊമിനിയും തിരിച്ചു.

ഓട്ടോ ഇറങ്ങി, പോലീസ് സ്റ്റേഷനില്‍ ഉരുട്ടു കഴിഞ്ഞ പ്രതികള്‍ നടക്കുന്നതുപോലെ, വേച്ചും, ഞൊണ്ടിയും നടന്ന് വരുന്ന ഞങ്ങളെ കണ്ട്, ഫ്ലാറ്റിന്നു വെളിയില്‍ നില്‍ക്കുകയായിരുന്ന സ്വപ്ന “ നിങ്ങള്‍ക്ക് ചിലവിനു നല്കാനുള്ള ബാധ്യതയൊന്നും ഞങ്ങള്‍ വരുത്തിയിട്ടില്ലല്ലോന്ന്” പറഞ്ഞ്, നിവര്‍ന്ന് നടന്നു പോയ മനുഷ്യരാ, ഇപ്പോള്‍ ഒടിഞ്ഞു കുത്തി നടക്കുന്നത്. കലി കാലം, കലികാലം. തൊട്ടടുത്തു തന്നെ നില്‍ക്കുകയായിരുന്ന സന്ധ്യ, ഇതു കലികാലമൊന്നുമല്ല പെണ്ണെ, ഇതിവിരുടെ കയ്യിലിരുപ്പു കാരണം കിട്ടിയതാവാനെ വഴിയുള്ളൂ.

യാതൊന്നും കേള്‍ക്കാത്ത മട്ടില്‍ മുറി തുറന്ന് ഞങ്ങള്‍ അകത്തേക്ക് കയറി. വാതില്‍ ശബ്ദത്തോടെ വലിച്ചടച്ചു. പിന്നെ കട്ടിലിലേക്ക് വീണു.