വടക്കന്‍ എന്നത് ഒരു വീട്ടുംപേരാകുന്നു, അല്ലാതെ വടക്കെങ്ങാണ്ട് നിന്നും കുറ്റിയും പറിച്ച് വന്നതിനാല്‍ നാട്ടുകാര്‍ വെറുതെ ചാര്‍ത്തികൊടുത്ത സ്ഥാന പേരോ വിളിപേരോ അല്ല.
എന്റെ വീട്ടില്‍ നിന്നും വടക്കന്മാരുടെ വീട്ടിലേക്കെത്താന്‍ പലവിധം വഴികളുണ്ട്‍. ഒഴിഞ്ഞ് മാറി, ഓതിരം മറിഞ്ഞ്, ഇടത്തമര്‍ന്ന്, കുതിച്ച് ചാടി പോവുന്നതൊരുവഴി, പൂതക്കാടന്‍ റോസില്യേച്ചീടെ വേലിചാടി കടന്ന് അതിന്റെ അപ്പുറത്തുള്ള വെട്ടിക്കരക്കാരുടെ വേലിയും കൂടി ചാടികടന്ന് പോകുന്നത് മറ്റൊരു വഴി, നമ്പ്യാരുവീട്ടുകാരുടെ പറമ്പില്‍കൂടി കടന്ന്, പാടത്തോട്ടിറങ്ങി, വരമ്പിലൂടെ നടന്ന് ചെല്ലാവുന്നത് എളുപ്പവഴി, അതൊന്നുമല്ലാതെ, വെട്ടോഴിയിലേക്കിറങ്ങി, ശരിയായ വഴിയിലൂടെ നടന്ന് ചെല്ലാവുന്നത് നേരായ വഴി.
വടക്കന്മാരുടെ വീട്ടിലെ തലമൂത്ത കാര്‍ന്നോരായ ആന്റപ്പേട്ടന്‍ പണ്ട് പട്ടാളത്തിലായിരുന്നു എന്നതിനുള്ള തെളിവ്, ആരേ കണ്ടാലും ഓടിച്ചിട്ട് പിടിച്ച് നിറുത്തി, ഇരുത്തി തഞ്ചം പോലെ പറയുന്ന ഞാന്‍ പണ്ട് പട്ടാളത്തിലായിരുന്നപ്പോള്‍, നാഗാലാന്റില്‍ വച്ച്, ആസാമില്‍ വച്ച്, ലഡാക്കില്‍ വച്ച് എന്നു തുടങ്ങുന്ന കഥകളല്ല, മറിച്ച് മാസാദ്യത്തില്‍ ക്വാട്ടയായി കിട്ടുന്ന ത്രിഗുണ, വിസ്കി, ബ്രാണ്ടികള്‍ ആവശ്യക്കാര്‍ക്ക് ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ് എന്ന പോളിസി പ്രകാരം കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്നുള്ളത് മാത്രമാണ്.
പട്ടാള ക്വാട്ട വിറ്റുകിട്ടുന്നതില്‍ നിന്നുമുള്ള ലാഭവിഹിതം മുഴുവന്‍ ഇടവകയിലെ രണ്ട് ഷാപ്പുകളിലുമായി (ചാരായം, കള്ള്) വീതിച്ചു നല്‍കുക വഴി ആന്റപ്പേട്ടന്‍ സാമൂഹ്യസേവനം എന്ന മഹാകര്‍മ്മവും നിര്‍വ്വഹിക്കുന്നു. ഷാപ്പിലേക്ക് പട്ടാള ചിട്ടയില്‍ ലെഫ്റ്റ് റൈറ്റ് ചൊല്ലി കയ്യും വീശി നടന്നു കയറുന്ന ആന്റപ്പേട്ടന്‍ മിക്കവാറും തിരിച്ച് വരുന്നത്, ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും, സ്വര്‍ഗ്ഗസ്ഥനായ പിതാവിന് സ്ത്രോത്രം നേര്‍ന്നുകൊണ്ടും, കൊടുങ്ങല്ലൂരമ്മയെ സ്മരിച്ചുകൊണ്ടുമാണ്.
ആന്റപ്പേട്ടന്റെ സന്ധ്യാപ്രാര്‍ത്ഥന കേട്ടു ശീലമായെങ്കിലും കഴിക്കുന്ന സാധനത്തിന്റെ അളവും, ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ താളവും അനുസരിച്ച്, നാട്ടുകാരില്‍ ചിലര്‍ പുണ്യാളപട്ടം നല്‍കി ആദരിച്ചില്ലെങ്കിലും ഇടക്കെങ്കിലും ആന്റപ്പേട്ടന് ദേഹത്ത് കൈവച്ച് അനുഗ്രഹിച്ച് പോന്നു. അങ്ങനെ അനുഗ്രഹീതനാകുന്നതിനുശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് ആന്റപ്പേട്ടന്‍ സ്വന്തം വീട്ടില്‍ ധ്യാനം കൂടുകയാണ് പതിവ്.
ആന്റപ്പേട്ടന്റെ അരുമയാര്‍ന്ന ഭാര്യ മേരികുട്ടിയെ, ക്വാട്ട ഉള്ളില്‍ ചെന്നാല്‍ ആന്റപ്പേട്ടന്‍ വിളിക്കുന്ന പേര് എരുമ മേരി. മേരിചേടത്തിക്ക് തന്റെ അതേ രൂപ സാദൃശ്യമുള്ള രണ്ടെരുമകള്‍ ഉള്ളതിനാലാണോ ആന്റപ്പേട്ടന്‍ എരുമ മേരി എന്ന് വിളിക്കുന്നതെന്ന് ആദ്യമൊക്കെ ഞങ്ങള്‍ സംശയിച്ചിരുന്നെങ്കിലും മേരിചേടത്തിയുടെ അപ്പന് എരുമകച്ചവടമായിരുന്നെന്നും, മേരിചേടത്തിയുടെ ജനനം മുതല് തന്നെ തന്റെ അരുമയായ പുത്രിയെ എരുമമേരി എന്ന് മേരിചേടത്തിയുടെ അപ്പന്‍ വിളിച്ചിരുന്ന വിളിപ്പേര്, കല്യാണത്തിനു ശേഷം താന്‍ മാറ്റാന്‍ പോവാതിരുന്നതാണെന്നും ആന്റപ്പേട്ടന്‍ ഒരു ത്രിസന്ധ്യാ നേരത്ത് കലുങ്കിന്റെ മുകളില്‍ കയറി നിന്ന് അനൌണ്‍സ് ചെയ്തു.
കുട്ടികളില്ലാത്ത ആന്റപ്പന്‍, മേരി ദമ്പതികള്‍ക്ക് പട്ടികളുണ്ട് രണ്ട്. ആന്റപ്പേട്ടന്റെ പെറ്റ് കൈസറും, മേരിചേടത്തിയുടെ പെറ്റ് ടോണിയും.
ചാര്‍ജ് കൂടുതലാകുന്ന ദിവസങ്ങളില്‍ ആന്റപ്പേട്ടന്‍ കൈസറിന്റെ ചോറില്‍ എരുമനെയ്യും മീങ്കൂട്ടാനും ഒഴിച്ച് കുഴച്ച് ഉരുളയുരുട്ടിയാണ് കൈസറിനെ ഊട്ടാറ്. എത്രയായാലും പട്ടിയല്ലെ കയ്യേല്‍ കപ്പിയാലോ എന്ന് കരുതി എരുമനെയ്യും, മീങ്കൂട്ടാനും, വറുത്ത മീനിന്റെ മുള്ളും കൂടി കൂട്ടി കുഴച്ച് പാത്രത്തില്‍ ഇട്ടാണ് മേരിചേടത്തി ടോണിയെ ഊട്ടാറ്.
എന്തിനധികം പറയുന്നു, ഒരു സന്ധ്യാനേരത്ത്, കൈസറിനേം, ടോണിയേം കടക്കണ്ണെറിഞ്ഞു മയക്കാന്‍ വേലി നൂണ്ട് വന്ന ഒരു കൊടിച്ചിപട്ടിയെ, മേരിചേടത്തി സാമാന്യം തരക്കേടില്ലാത്ത ഒരു ഓട്ടുംചീളെടുത്ത് ശരീരത്തിലെ സര്‍വ്വബലവും വലതുകയ്യിലേക്കാവഹിച്ച് ആഞ്ഞൊരേറ്.
കൊടിച്ചിപട്ടിയുടെ കൈ, കൈ കരച്ചിലിപ്പം കേള്‍ക്കാം എന്ന് കരുതി വ്യാമോഹിച്ച് ചേടത്തി കേട്ടത് അയ്യോ എന്നേയാരോ കല്ലെറിഞ്ഞേ എന്ന ആന്റപ്പേട്ടന്റെ നിലവിളിയായിരുന്നു. ആന്റപ്പേട്ടന്റെ അരികിലേക്ക് മേരിചേടത്തി ഓടിചെല്ലുമ്പോള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി ആന്റപ്പേട്ടന്‍ നില്‍ക്കുകയായിരുന്നു. കുടിച്ചകള്ളിന്റേയാണോ, അതോ കൊണ്ട ഏറിന്റേയാണോ ഈ ആട്ടം എന്നറിയാതെ മേരിച്ചേടത്തി ആകെ കുഴങ്ങിയെങ്കിലും , മേരി ചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്റെ “ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ“ എന്നുള്ള ഒരേ ഒരു വാക്കാല്‍ തന്നെ കിട്ടിയ ഏറിന്റേയാണ് ഈ ആട്ടം എന്നത് മേരിചേടത്തിക്ക് മനസ്സിലായി.
ജീവിതത്തില്‍ ഇന്നു വരെ, പ്രത്യേകിച്ചും സന്ധ്യക്ക് ഡോസേറ്റി വരുന്ന വഴിക്ക് ദൈവങ്ങളെ അവരുടെ പിതാമഹന്മാരേയും, എന്തിന് അവരുടെ പ്രപിതാമഹന്മാരെയടക്കം ചേര്‍ത്ത് നാവടച്ച് തെറിവിളിക്കുന്ന ആന്റപ്പേട്ടനാണിപ്പോള്‍ ഈശോ മിശിഹാക്ക് സ്തുതി ചൊല്ലിയിരിക്കുന്നത്. ഏറുകൊണ്ട് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന മേരിച്ചേടത്തിയുടെ ഭയം അതോടെ വര്‍ദ്ധിച്ചെങ്കിലും, പെന്റുലം പോലെ ആടികൊണ്ടിരിക്കുന്ന ആന്റപ്പേട്ടനെ, ഖലാസിയുടെ മെയ്‌വഴക്കത്തോടെ ഏന്തിവലിച്ച് ചുമന്ന് മേരിചേടത്തി മുറിയില്‍ കയറ്റി കട്ടിലിലേക്ക് സേഫ് ഡെപ്പോസിറ്റ് ചെയ്ത് തണ്ടലൊന്ന് നിവര്‍ത്തിയപ്പോഴേക്കും, മൂന്നരകട്ടക്ക് താളം പിടിച്ച് കൊണ്ട് ആന്റപ്പേട്ടന്‍ കൂര്‍ക്കം വലി തുടങ്ങി.
ആന്റപ്പേട്ടന്‍ ഈശോ മിശിഹാക്ക് സ്തുതി നേര്‍ന്നതിന്റേയും, തെറിയൊന്നും പറയാതെ, എരുമമേരീന്നൊരു പ്രാവശ്യം പോലും വിളിക്കാതെ, എന്തിന് ഭക്ഷണം പോലും കഴിക്കാതെ നേരത്തെ ഉറങ്ങിയതിന്റെ ഹാങ്ങോവറില്‍ മേരിച്ചേടത്തി പ്രാര്‍ത്ഥന ഓടിച്ചെത്തിച്ച്, മെഴുകുതിരി ഊതികെടുത്തി അടുക്കളയിലേക്ക് പോയി. ചോറ് പ്ലെയിറ്റിലേക്ക് വിളമ്പാതെ, കലത്തിലേക്ക് ഡയറക്റ്റായി കൂട്ടാന്‍ ഒഴിച്ച്, തോരനിട്ട് ഞെരടി ഉരുളകള്‍ എണ്ണിപിടിച്ചു. ഇനി ഒരുള പോലും കഴിച്ചാല്‍ കഴിച്ചതെല്ലാം ചുമരില്‍ എറിഞ്ഞ പന്തു പോലെ ബൌണ്‍സ് ചെയ്യുമെന്നുറപ്പായതിനാല്‍, ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് ടോണിക്കും, ബാലന്‍സ് കൈസറിനും അവനവന്റെ ഡിന്നര്‍ പ്ലേറ്റില്‍ വിളമ്പി നല്‍കിയതിനു ശേഷം ചട്ടിയും കലങ്ങളും കഴുകിവെച്ച്, പായ വിരിച്ച് മേരിചേടത്തി ചരിഞ്ഞു.
മൊബൈല്‍ ഫോണ്‍ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, പുലര്‍ച്ചെ ആദ്യം കേള്‍ക്കുന്ന കോഴിയുടെ കൂവലിനെ തലയിലൂടെ പുതപ്പ് വലിച്ചിട്ട് സ്നൂസ്സ് ചെയ്ത് മേരിചേടത്തി പിന്നേം കിടക്കും. പിന്നെ തെക്കേലേം, വടക്കേലേം, പടിഞ്ഞാറേലേം കോഴികള്‍ ഒരുമിച്ച് കൂകി തുടങ്ങുന്നതോടെയാണ് മേരിചേടത്തിയുടെ ദിനം തുടങ്ങുന്നത്. ആദ്യ ഇനം വിറക് കയറ്റി ഊതിയൂതി അടുപ്പു കത്തിക്കല്‍, ഫോളോവ്ഡ് ബൈ, കടുപ്പത്തിലുള്ള കട്ടന്‍ കാപ്പി മെയ്ക്കിങ്ങ്. അത് ഒരേ ഒരാള്‍ക്ക് മാത്രം, മേരിചേടത്തിക്ക്. കാരണം, ആന്റപ്പേട്ടന്‍ സന്ധ്യക്ക് ചെലുത്തുന്ന ഡോസിന്റെ സ്വാദീനം മൂലം പെറ്റുവീണ പട്ടികുട്ടിയുടെ തരമാണ്, കണ്ണു മിഴിയില്ല അത്ര പെട്ടെന്ന്, അറ്റ് ലീസ്റ്റ് സൂര്യേട്ടന്‍ ചൂടാകുന്നത് വരെ.
കട്ടന്‍ കാപ്പി കഴിച്ചു കഴിഞ്ഞാല്‍ പാല്‍കറക്കാനുള്ള ചെറിയ ഒരു കലവും, അതൊഴിക്കാനുള്ള ഒരു ബക്കറ്റും, ചെറിയ ഒരു ഗ്ലാസ്സില്‍ ഒഴുക്ക് നെയ്യുമായി മേരിചേടത്തി എരുമതൊഴുത്തിലേക്ക് നീങ്ങും. രണ്ട് എരുമകളേയും കറന്ന്, വീട്ടിലാവശ്യമുള്ളതെടുത്തതിനുശേഷം ബാക്കി മേരിചേടത്തി തന്നെ സെന്ററിലുള്ള നാരായണേട്ടന്റെ ചായക്കടയില്‍ കൊടുത്ത് വരും. അതിന് ശേഷമാണ് കടുപ്പത്തിലുള്ള പാല്‍ ചായ കലക്കി മേരിചേടത്തി ആന്റപ്പേട്ടനെ എഴുന്നേല്‍പ്പിക്കുന്നത്.
ഞായറാഴ്ച പതിവുപോലെ എഴുന്നേറ്റ് കാപ്പികുടിയും, എരുമയെ കറക്കലും, നാരായണേട്ടന്റെ കടയിലേക്കുള്ള പാല്‍ വിതരണവും കഴിഞ്ഞ്, ഞായറാഴ്ചയല്ലെ, ആന്റപ്പേട്ടന് ചായ ഉണ്ടാക്കികൊടുത്തിട്ട് വേണം പള്ളിയില്‍ പോകാന്‍ എന്ന് കരുതി, മേരിചേടത്തി ആഞ്ഞ് വലിച്ച് നടക്കുമ്പോഴാണ് മേരിച്ചേടത്തിയെ ഞെട്ടിച്ച്കൊണ്ട് ഉജാലയുടെ പരസ്യം പോലെ വെളുത്ത മുണ്ടും, ഷര്‍ട്ടും ധരിച്ച് ആന്റപ്പേട്ടന്‍ എതിരെ നടന്നു വരുന്നത് കണ്ടത്. മേരിചേടത്തി പല തവണ കണ്ണ് ചിമ്മി തുറന്ന് ഉറപ്പാക്കി, സംശയമില്ല, ആന്റപ്പേട്ടന്‍ തന്നെ.
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ. മേരിചേടത്തിയെ കണ്ടതും ആന്റപ്പേട്ടന്‍ വിഷ് ചെയ്തു, പിന്നെ പറഞ്ഞു, ഞാന്‍ ഒന്ന് പള്ളീലിക്ക് പൂവ്വാ.
ദൈവമേ, ഇങ്ങേര്‍ക്ക് വല്ല അച്ഛന്റേം പ്രേതം കൂടിയോ ഈശോയേ എന്ന് കരുതി കണ്ണും മിഴിച്ച് മേരിചേടത്തി നില്‍ക്കുമ്പോള്‍, കൈകള്‍ വീശി ആന്റപ്പേട്ടന്‍ ചേലൂര്‍ പള്ളി ലക്ഷ്യമാക്കി നടന്ന് നീങ്ങി.
പള്ളിയിലെത്തിയ ആന്റപ്പേട്ടനെ ആദ്യം കണ്ടത് കര്‍ത്താവ്.
പിതാവേ, ദാരപ്പത്? ആന്റപ്പനാ! പണ്ട് പണ്ട്, പത്തമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദേശം ക്ലാസില്‍
വന്നപ്പോഴാ ആന്റപ്പനെ ഞാന്‍ അവസാനമായി കണ്ടത്. ഇപ്പോഴെങ്കിലും വരാന്‍ തോന്നിയല്ലോന്ന് ചോദിച്ച് ആന്റപ്പനെ കെട്ടിപുണരുവാന്‍ കുരിശില്‍ കിടന്ന യേശുനാഥന്‍ വെമ്പിയെങ്കിലും സാഹചര്യങ്ങളുടേയും, ആണികളുടേയും സമ്മര്‍ദ്ധം മൂലം കര്‍ത്താവ് ആ ശ്രമം ഉപേക്ഷിച്ചു.
ആന്റപ്പന്‍ പള്ളിമേടയിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ അതാ എതിരെ വരുന്നു. ആന്റപ്പനെ കണ്ടതും അച്ഛന്‍ ഓടി അടുത്തേക്ക് വന്നു.
എന്താ ആന്റപ്പാ? മേരിക്കെന്തെങ്കിലും?
മേരിക്കൊരു കൊഴപ്പോല്യച്ഛോ. അവള് ചക്കക്കുരുപോലെ ഓടി നടക്ക്ണ്ട്. കുര്‍ബാനയുടെ സമയമാവുമ്പോഴേക്കും അവളിവിടെ വരും.
അല്ല പതിവില്ല്യാണ്ട് ആന്റപ്പനെന്താ പള്ളിയിലോട്ട്?
കര്‍ത്താവിന്റെ വിളി വന്നാ പിന്നെ വീട്ടിലിരിക്കാന്‍ പറ്റ്വോ അച്ഛോ? അതിനാല്‍ ഇങ്ങോട്ട് പോന്നു.
ജനങ്ങള്‍ ഒറ്റക്കും കൂട്ടമായും നാട്ടുകാര്‍ പള്ളിയിലേക്കൊഴുകിയെത്തി. ഒപ്പം ആഹ്ലാദവതിയായി മേരി ചേടത്തിയും. ആന്റപ്പേട്ടന് തോന്നിയിരിക്കുന്ന നല്ല ബുദ്ധി സ്ഥിരമായി നില്‍ക്കാന്‍ മേരിചേടത്തി കര്‍ത്താവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
ആന്റപ്പേട്ടനെ പള്ളിയില്‍ കണ്ട്, വന്നിരുന്ന ഭക്തജനങ്ങളുടെ കണ്ണുകള്‍ മിഴിഞ്ഞു, വായ തുറന്നു. ആന്റപ്പേട്ടന്‍ യാതൊന്നിലും ശ്രദ്ധിക്കാതെ, കര്‍ത്താവിന്റെ തിരുസ്വരൂപത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് കണ്ണടച്ച് നിന്നു.
കുറുബാന കഴിഞ്ഞു, ആളുകള്‍ അവനവന്റെ വീട്ടിലേക്ക് മടങ്ങി തുടങ്ങി. ആന്റപ്പേട്ടനെ കാത്ത് മേരിചേടത്തി പള്ളിയുടെ ഒതുക്കുകല്ലിന് താഴെ കാത്ത് നിന്നു.
നീ വീട്ടിലേക്ക് പൊയ്ക്കോ, ഞാന്‍ ഇറച്ചി ജോസിന്റെ കടേന്ന് അല്പം പോത്തിറച്ചി വാങ്ങിയിട്ട് വരാം, ആന്റപ്പേട്ടന്‍ മേരിചേടത്തിയോട് അരുളി.
ദൈവമേ വര്‍ഷങ്ങളായിട്ട് സ്വന്തം ആവശ്യത്തിനുള്ള ബീഡിയും, തീപ്പെട്ടിയും, കള്ളും അല്ലാതെ വീട്ടിലേക്കുള്ള നുള്ള് കടുക് വരെ വാങ്ങാത്ത മനുഷ്യനാ, ഇപ്പോ പോത്തിറച്ച് വാങ്ങീട്ട് വരാംന്ന് പറയണെ. ലോകാവസാനത്തില്‍ സംഭവിക്കാത്തത് പലതും സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. കര്‍ത്താവേ ലോകാവസാനമായോ? മേരിചേടത്തി മൊത്തം ആശയകുഴപ്പത്തിലായി.
പൂച്ചകുളത്തെ കടയില്‍ ഞായറാഴ്ച മാത്രമേ ജോസേട്ടന്‍ പോത്തിനെ വെട്ടൂ. ബാക്കി ദിവസങ്ങളില്‍ ജോസേട്ടന് അങ്ങാടിയില്‍ വെട്ടുണ്ട്.
ഡാ ജോസേ, നീ ഒരരക്കിലോ പോത്തെറച്ച്യടുത്തേ. നെയ്യ് ഇത്തിരി നന്നായിട്ടിട്ടോ.
ചാരായഷാപ്പില് വച്ച് നിത്യവും ജോസ്, ആന്റപ്പനെ കാണാറുണ്ടെങ്കിലും കടയില്‍ ആദ്യായിട്ടാ.
ആന്റപ്പേട്ടാ പതിവില്ലാതെ രാവിലെ എവിടാന്നാദ്?
ഒന്ന് പള്ളീ പോയതണ്ടാ.
കൈപത്തി നെറ്റിയില്‍ വെച്ചുകൊണ്ട് ജോസേട്ടന്‍ ആകാശത്തേക്ക് നോക്കി.
പോത്തെറച്ചി തരാന്‍ പറഞ്ഞപ്പോ നീയെന്തെണ്ടാ ചെക്കാ മാനത്തേക്ക് നോക്കണെ?
അല്ല, കാക്കകളെങ്ങാനും മലന്ന് പറക്കുണ്ടോന്ന് നോക്ക്യേതാ ആന്റപ്പേട്ടാ.
ഊതണ്ടറാ ശവീ. നീ എറച്ചി എട്ക്കടാ വേഗം.
നല്ല തുടയിറച്ചി അരക്കിലോ മുറിച്ച് ആവശ്യത്തിന് നെയ്യുമിട്ട് തേക്കിലയില്‍ പൊതിഞ്ഞ് ജോസേട്ടന്‍ ആന്റപ്പേട്ടന് കൈമാറി.
രണ്ടീസം കഴിഞ്ഞാല്‍ പെന്‍ഷന്‍ വാങ്ങീട്ട് കാശ് തരാം ജോസേ.
എന്റെ ആന്റപ്പേട്ടാ, ഇത് നല്ല കൂത്ത്. നിങ്ങളോടാരെങ്കിലും ഇപ്പോ കാശ് ചോദിച്ചാ. ആന്റപ്പേട്ടന്റെ സൌകര്യള്ളപ്പോ തന്നാല്‍ മതി. ഇനിയിപ്പോ തന്നീല്ല്യേല്ലും കുഴപ്പമില്ല. അപ്പോ വൈകീട്ട് കാണാംട്ടാ.
വൈകീട്ടാ? എവിടെ?
ഷാപ്പില്.
ജോസേ, നീ എറച്ചി വെട്ടാന്‍ നോക്ക്യേ. ഞാന്‍ കുടിയൊക്കെ നിറുത്തി.
ആന്റപ്പേട്ടന്‍ കുടി നിറുത്തീന്നാ.....ബൂ ഹ ഹ......ഇമ്മിണി പുളിക്കും. സന്ധ്യ കഴിഞ്ഞിട്ട് മ്മക്ക് നോക്കാം.
നോക്കിക്കൊറാ കന്നാലീ നീയ്യ്. സന്ധ്യയല്ലാ ഇനി പിണ്ടിപെരുന്നാള് വന്നാല്‍ പോലും ആന്റപ്പന്‍ കുപ്പി തൊടില്ല്യറാന്നും പറഞ്ഞ്, തേക്കിലപൊതിയുമായി ആന്റപ്പേട്ടന്‍ വീട്ടിലേക്ക് പോയി.
ദിവസങ്ങള്‍ പലതും കൊഴിഞ്ഞുപോയി. ആന്റപ്പേട്ടന്‍ ഒരു തുള്ളിപോലും കുടിച്ചില്ല.
സന്ധ്യാ സമയങ്ങളില്‍ പതിവുള്ള ആന്റപ്പേട്ടന്റെ പ്രാര്‍ത്ഥനാ/സ്തുതി ഗീതങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്തതില്‍ സ്ഥലത്തെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനീകളും, യുവതീ യുവാക്കളും ഒരുപോലെ ദുഃഖിതരായി.
മേരിചേടത്തിയെ സംബന്ധിച്ച് സമാധാനത്തിന്റെയും ഭക്തിയുടേയും ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളുമായിരുന്നു പിന്നീടു വന്നവ. കാരണം ആന്റപ്പേട്ടന്‍ കള്ള് കുടിച്ചില്ല, മറിച്ച്, എരുമയെ തീറ്റി, വാഴക്കും, തെങ്ങിനും തടമെടുത്ത് വെള്ളം തിരിച്ച്, പട്ടികളെ ഓമനിച്ച്, വൈകുന്നേരങ്ങളില്‍ പ്രാര്‍ത്ഥനചൊല്ലി, ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി, ഉച്ചക്ക് പോത്തിറച്ചി കൂട്ടി ചോറുണ്ട് അവരുടെ ദാമ്പത്ത്യത്തിന് പിന്നേയും ചെറുപ്പമായി. ഇണക്കുരുവികളെ പോലെ വൈകുന്നേരങ്ങളില്‍ അവര്‍ കൊക്കുരുമ്മി, കൊച്ചു വര്‍ത്തമാനം പറഞ്ഞ് ഉമ്മറകോലായിരിലിരുന്നു.
ചേലൂര്‍ പള്ളിയിലെ പിണ്ടി പെരുന്നാള്‍ കഴിഞ്ഞു, ഇടക്കുളം പള്ളിയിലെ അമ്പ് പെരുന്നാള്‍ കഴിഞ്ഞു, എന്തിന് ഇരിങ്ങാലക്കുട പള്ളിയിലെ പിണ്ടി പെരുന്നാള് പോലും കഴിഞ്ഞു പക്ഷെ ആന്റപ്പേട്ടന്‍ ഒരു തുള്ളി പോലും തൊട്ടില്ല.
ആന്റപ്പേട്ടന്‍ മൊത്തമായി മാറികഴിഞ്ഞെന്ന് പള്ളീലച്ഛനും, നാട്ടുകാരും എന്തിന് കര്‍ത്താവ് വരെ അരക്കിട്ടുറപ്പിച്ചു.
എരുമയെ തീറ്റാന്‍ പോകുമ്പോള്‍ എരുമയെ കെട്ടിയിട്ട്, പാര്‍ക്കിന്റെ മതിലിരുന്ന് ക്രിക്കറ്റ് കളികാണുന്ന ഹോബിയും ആന്റപ്പേട്ടന്‍ ഈ കാലയളവില്‍ വളര്‍ത്തിയെടുത്തു.
അന്നും പതിവുപോലെ എരുമകളെ കെട്ടിയിട്ട്, പാര്‍ക്കിന്റെ അരമതിലില്‍ ഇരുന്ന് ആന്റപ്പേട്ടന്‍ കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബ് വെഴ്സസ് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സ് ക്ലബ്ബുമായുള്ള വാശിയേറിയ മാച്ച് കാണുകയായിരുന്നു. രണ്ടേ രണ്ട് ബോളുകള്‍ മാത്രം അവശേഷിക്കുന്നു. കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിനു ജയിക്കാനാണേല്‍ നാലു റണ്‍സും വേണം.
ബൌള്‍ ചെയ്യുന്നത് കൊരുമ്പിശ്ശേരി ഫൈന്‍ ആര്‍ട്സിലെ ലതീഷും, ബാറ്റ് ചെയ്യുന്നത് ആന്റപ്പേട്ടന്റെ പെങ്ങളുടെ മകനും, കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിലെ സൂപ്പര്‍ താരവുമായ ലാസര്‍.
കാണികളായ നാട്ടുകാര്‍ എല്ലാവരും ശ്വാസമടക്കി അതീവശ്രദ്ധയോടെ പിച്ചിലേക്ക് കണ്ണും നട്ടിരിക്കുന്നു.
അതാ, ലതീഷ് ഓടി വന്ന് പന്തെറിയുന്നു, സര്‍വ്വ ശക്തിയും സംഭരിച്ചുകൊണ്ട് ലാസര്‍ ബാറ്റാല്‍ ആഞ്ഞു വീശുന്നു. ഉയര്‍ന്ന് പാഞ്ഞ പന്ത് ബൌണ്ട്രിയും ക്രോസ്സ് ചെയ്ത് ഒരുല്‍ക്ക പോലെ ആന്റപ്പേട്ടന്റെ തലയില്‍ പതിച്ചു.
കണ്ഠേശ്വരം ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ കയ്യടിയും, വിസിലടിയും നടത്തി അര്‍മ്മാദിച്ചിരുന്ന കാണികള്‍ കാറ്റത്താടുന്ന വാഴകൈ പോലെ, ആടിയാടി നില്‍ക്കുകയായിരുന്ന ആന്റപ്പനെ കണ്ടെങ്കിലും കാര്യമായെടുത്തില്ല.
എരുമയെ തീറ്റാന്‍ പോയ ആന്റപ്പേട്ടന്‍ സന്ധ്യകഴിഞ്ഞിട്ടും എത്താത്തതെന്താണാവോ കര്‍ത്താവേന്ന് ചിന്തിച്ച് മേരിചേടത്തി ഇരിക്കുമ്പോള്‍ ദൂരേന്ന് കേട്ടു ആന്റപ്പേട്ടന്റെ ദേവീ സ്മരണ. താനാരോ, തന്നാരോ തക താനാരോ തന്നാരോ... ആന്റപ്പേട്ടന്‍ പാടി നിറുത്തിയതിന്റെ തൊട്ട് പിന്നാലെ ദാ വേറെ ഒരു ശബ്ദവും ഏറ്റ് പിടിക്കുന്നു, താനാരോ, തന്നാരോ തക താനാരോ തന്നാരോ. ഇതാരടപ്പാ ഡ്യുവറ്റ് പാടുന്നതെന്ന ആശയകുഴപ്പത്തില്‍ മേരിചേടത്തി നില്‍ക്കുമ്പോള്‍ ഉടുത്ത മുണ്ടുരിഞ്ഞ് തലയില്‍ കെട്ടി, റോഡിന്റെ വീതിയും നീളവും മൊത്തമായി അളന്നും കൊണ്ട് വളവ് തിരിഞ്ഞു വരുന്ന ആന്റപ്പേട്ടനും, ആന്റപ്പേട്ടന്റെ തോളോട് തോളുരുമ്മി ഒപ്പത്തിനൊപ്പം പ്രാര്‍ത്ഥനയെത്തിക്കുന്ന ഇറച്ചി ജോസും.
Sunday, December 30, 2007
Thursday, December 06, 2007
ജാതക ഫലം
സമയം സന്ധ്യയോടടുത്തു.
അപ്പുക്കുട്ടപണിക്കര്, പേരയിലയും, പുളിയിലയും, ആര്യവേപ്പിലയുമിട്ട് മരുമകള്‍ ചൂടാക്കി വച്ച വെള്ളത്തിലുള്ള കുളിയും കഴിഞ്ഞ് വേച്ച് വേച്ച് വീടിന്റെ ഉമ്മറകോലായിലെത്തി, ഏന്തി വലിഞ്ഞ് ഭസ്മതൊട്ടിയില്‍ നിന്ന് ഭസ്മം നുള്ളിയെടുത്ത് നെറ്റിയില്‍ തൊട്ടു, ആകാശത്തേക്ക് നോക്കി കൈക്കൂപ്പി സൂര്യഭഗവാനെ തൊഴുതു. മരുമകള്‍ കൊളുത്തി വച്ച നിലവിളക്ക് ഉമ്മറക്കോലായിലിരുന്നെരിയുന്നതിന്റെ അടുത്തായി ഇട്ടിരുന്ന ചാരുകസേരയിലിരുന്ന് രാമനാമം ചൊല്ലാന്‍ തുടങ്ങി.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
കഞ്ഞി വെന്തുവോ? അകത്തേക്ക് നോക്കി അപ്പുക്കുട്ടപണിക്കര് വിളിച്ചു ചോദിച്ചു,
സന്ധ്യമയങ്ങിയിട്ട് അധിക സമയമായില്ലല്ലോ ദൈവമേ! ഇന്നെന്താ പതിവില്ലാതെ ഇത്രയും നേരത്തെ തന്നെ അച്ഛന്‍ കഞ്ഞി ചോദിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, പുകയുന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളിവെച്ച്, കയ്യിലെ ഇരുമ്പ് കുഴലിലൂടെ പാര്‍വ്വതി അടുപ്പിലേക്ക് ആഞ്ഞ് ഊതി. ഉശ്...ഉശ്..... ഉയര്‍ന്നുപൊങ്ങിയ പുകചുരുളുകള്‍ വ്യത്യസ്ഥ രൂപങ്ങള്‍ സ്വീകരിച്ച് അനാഥപ്രേതങ്ങളെപോലെ ആ കൊച്ചടുക്കളയില്‍ ചുറ്റിയലഞ്ഞപ്പോള്‍ എരിഞ്ഞ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഇടത് കൈത്തലം കൊണ്ട് പാര്‍വ്വതി തുടച്ച് മാറ്റി.
മോളേ പാര്‍വ്വതീ, കഞ്ഞി വെന്തോ കുട്ടീ? അപ്പുക്കുട്ടപണിക്കരുടെ ശബ്ദം വീണ്ടും കേട്ടു.
ഉവ്വച്ഛാ, കഞ്ഞി വെന്തു, ദാ കൊണ്ടു വരുന്നു. കവിടി പിഞ്ഞാണത്തിലേക്ക് കഞ്ഞി പകര്‍ന്ന്, ചമ്മന്തിയും, ചുട്ട പപ്പടവുമായി പാര്‍വ്വതി ഉമ്മറത്തെത്തി.
അച്ഛന്‍ ഇരിക്ക്യാ, ഒപ്പം കൂട്ടാന്‍ രണ്ട് പപ്പടം ചുടുകയായിരുന്നു ഞാന്‍, പാര്‍വ്വതി പറഞ്ഞു.
നിലവെളുക്ക് കെടുത്തി പാര്‍വ്വതി അകത്തേക്കെടുത്ത് വച്ചു.
ശ്രീധരനെവിടെ പോയി മോളെ?
തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങീട്ട്, പശൂന് പിണ്ണാക്കും, പരുത്തിക്കുര്വോം വാങ്ങി വരാം എന്ന് പറഞ്ഞ് പോയതാ, ഇപ്പോള്‍ വരുമായിരിക്കും.
തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങാന്‍ പോയോന്‍ ഇനി എന്നെ തെക്കോട്ടെടുത്തിട്ടാവും വരവ്. പൈസാന്ന് വച്ചാല്‍ ഇങ്ങനേം ഒരാര്‍ത്തീണ്ടോ മനുഷ്യന്? എന്റെ മോനായി പിറന്നൂലോ ദൈവമേ ഈ കുരുത്തം കെട്ടവന്‍. കെട്ടികൊണ്ട് വന്ന ഈ പെങ്കുട്ട്യേം അവന്‍ കണ്ണീര് കുടിപ്പിക്കും. ദശമൂലാരിഷ്ടം തീര്‍ന്നത് വാങ്ങാന്‍ പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, പിണ്ണാക്കും പരുത്തിക്കുരുവും അവന്‍ വാങ്ങിവരും, കാരണം പശുവിനത് അരച്ചുകൊടുത്താല്‍ നാഴിയില്ലെങ്കിലും നാവൂരി പാലെങ്കിലും അധികം കിട്ടും. എനിക്ക് ദശമൂലാരിഷ്ടം വാങ്ങി വന്നിട്ടെന്ത് കിട്ടാന്‍? കര്‍മ്മ ഫലം, കര്‍മ്മ ഫലം, പിഞ്ഞാണത്തിലെ അവസാന വറ്റും പ്ലാവിലക്കരണ്ടിയാല്‍ വടിച്ചെടുത്ത്, അപ്പുക്കുട്ടപണിക്കര്‍ പിറുപിറുത്തു.
നല്ല വിശപ്പുണ്ട് ഇന്ന്, കഞ്ഞിയുണ്ടേല്‍ അല്പം കൂടെ ഒഴിക്ക് മോളേ.
സാധാരണ ദിവസങ്ങളില്‍ ഒഴിക്കുന്നത് തന്നെ അച്ഛന്‍ മുഴുവന്‍ കഴിക്കാറില്ല, ഇന്നിപ്പോള്‍ പതിവില്ലാതെ രണ്ടാമതും ചോദിച്ചപ്പോള്‍ സന്തോഷത്തോടെ പാര്‍വ്വതി കവിടിപിഞ്ഞാണത്തിലേക്ക് പിന്നേയും കഞ്ഞി പകര്‍ന്നു കൊടുത്തു.
പപ്പടം വേണോ അച്ഛാ ഇനി?
വേണ്ട മോളെ നെഞ്ചെരിയുന്നു. നീ രണ്ടാമതൊഴിച്ച കഞ്ഞി തന്നെ കഴിക്കാന്‍ പറ്റുമെന്ന് തോന്ന്ണില്ല്യ. ഇന്നെന്തോ ഇതെന്റെ അവസാനത്ത്യായിരിക്കും എന്നൊരു തോന്നല്‍. മോളൊന്ന് പോയി എന്റെ കട്ടിലിലെ വിരിയൊന്ന് കുടഞ്ഞ് വിരിച്ചേക്ക്. ഞാന്‍ കൈകഴുകിയിട്ടൊന്ന് കിടക്കട്ടെ.
അങ്ങനെയൊന്നും പറയണ്ട അച്ഛാ. അതൊക്കെ അച്ഛന്റെ വെറും തോന്നലാ, അച്ഛന്‍ കൈകഴുകിവന്നോളൂ, ഞാന്‍ അപ്പോഴേക്കും കിടക്ക വിരി മാറ്റിവിരിക്കാം,
പാര്‍വ്വതി കിടക്കവിരി മാറ്റിവിരിച്ച് വന്നപ്പോഴേക്കും, അപ്പുക്കുട്ടപണിക്കര് കഞ്ഞികുടിമതിയാക്കി കൈ കഴുകി വന്നിരുന്നു.
വയ്യെങ്കില്‍ അച്ഛന്‍ പോയി കിടന്നോളൂ അച്ഛാ.
ശരി, ശ്രീധരന്‍ വന്നാല്‍ ഞാന്‍ ഉറങ്ങിപോയാലും എന്നെ ഒന്ന് വിളിക്കണം. വളരെ അത്യാവശ്യമായി അവനോട് ചിലകാര്യങ്ങള്‍ പറയാനുണ്ട്.
അപ്പുക്കുട്ടപണിക്കര്‍, നെഞ്ചും തടവികൊണ്ട് അകത്തേക്ക് പോയപ്പോള്‍, അച്ഛന്‍ കഞ്ഞികുടിച്ച പാത്രമെടുത്ത് പാര്‍വ്വതി അടുക്കളവശത്തേക്ക് പോകാന്‍ തുടങ്ങിയതും, ശ്രീധരന്‍ എത്തി.
അച്ഛന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ? കയ്യിലെ സഞ്ചി പാര്‍വ്വതിക്ക് കൈമാറികൊണ്ട് ശ്രീധരന്‍ ചോദിച്ചു.
ഏയ് ഇപ്പോള്‍ കഞ്ഞി കുടിച്ച് നെഞ്ചെരിയുന്നെന്നും പറഞ്ഞ് പോയതേയുള്ളൂ. നിങ്ങള്‍ വന്നാല്‍ എന്തായാലും വിളിക്കണമെന്ന് പറഞ്ഞിരുന്നു.
അച്ഛന്റെ ദശമൂലാരിഷ്ടം ഇന്ന് ഞാന്‍ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്. അതച്ഛനു കൊണ്ടു കൊടുക്കാം, സന്തോഷമാകും.
എത്രനാളായി മനുഷ്യാ ആ പാവം അല്പം ദശമൂലാരിഷ്ടം വാങ്ങി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട്? സ്വന്തം അച്ഛനു വേണ്ടിപോലും നയാ പൈസ ചിലവാക്കാത്ത നിങ്ങള്‍ക്ക് വെറുതെയല്ല കുട്ടികളുണ്ടാവാത്തെ! പാര്‍വ്വതിയുടെ മനസ്സിനുള്ളിലെ ദ്വേഷ്യം പുറത്ത് ചാടി.
അതേടീ, പൈസ ചിലവാക്കാന്‍ എനിക്ക് സൌകര്യമില്ല. ദശമൂലാരിഷ്ടത്തിനൊക്കെ ഇപ്പോ എന്താ വില! പടുകിളവന് വേണ്ടി അത്രയും പൈസ ചിലവാക്കാന്‍ എനിക്ക് നല്ല ദെണ്ണമുണ്ടെന്ന് തന്നെ കൂട്ടിക്കോ.
എന്താ അയാള് പറയാറ്?
തലയിരിക്കുമ്പോള്‍ വാലാടണ്ട. ഞാന്‍ ഇരിക്കുമ്പോള്‍ വീട്ടിലിരുന്ന് നീ ജ്യോതിഷോം, ഗണിതോം ഒന്നും നോക്കണ്ടാന്ന്. ഇപ്പോ നാട്ടുകാര് ആണുങ്ങളെ കൊണ്ട് ജാതകോം, മുഹൂര്‍ത്തോം, നോക്കിപ്പിച്ച് ചോദിച്ച കാശും കൊടുത്ത് നടക്കുമ്പോള്‍, ഞാനിവിടെ കഷ്ടപെട്ട് പശൂനേം തീറ്റീം, പാലില്‍ വെള്ളം ചേര്‍ത്തും, പുറത്തെവിടെയെങ്കിലും വല്ലപ്പോഴും കിട്ടുന്ന ജാതകപൊരുത്തം നോക്കലും,കല്യാണമുഹൂര്‍ത്തം കുറിക്കലും ഒക്കെ ചെയ്തുണ്ടാക്കുന്ന കാശാ. ചിലവാക്കാനിത്തിരി പ്രയാസമുണ്ടെന്ന് തന്നെ കൂട്ടിക്കോ.
ഹാവൂ, ഇപ്പോഴെങ്കിലും തോന്നിയല്ലോ നിങ്ങള്‍ക്ക്, നാട്ടുകാര് ആണുങ്ങളെകൊണ്ടാണ് നോക്കിപ്പിക്കുന്നതെന്ന്.
എരണം കെട്ടവളെ നീ എന്റേന്ന് വാങ്ങണ്ട വെറുതെ, ശ്രീധരന്‍ ചൂടായി.
കാര്യം പറയുമ്പോള്‍ ചൂടാകാതെ അച്ഛന്‍ എന്തിനാ വിളിച്ചേന്ന് പോയി ചോദിക്ക് മനുഷ്യാ.
അച്ഛാ, ദാ ദശമൂലാരിഷ്ടം കൊണ്ട് വന്നിട്ടുണ്ട്.
അച്ഛന്‍ എന്താ കാണണം എന്ന് പറഞ്ഞത്?
ആയാസപെട്ട് അപ്പുക്കുട്ടപണിക്കര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ദശമൂലാരിഷ്ടത്തിന്റെ (വൈനിനു തുല്യമല്ലെങ്കിലും ലഹരിയുണ്ട്‍) കുപ്പിയില്‍ നിന്നും ഔണ്‍സ് ഗ്ലാസിലേക്ക് രണ്ട് ഔണ്‍സ് പകര്‍ന്നു കുടിച്ചു. പിന്നെ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു, ശ്രീധരാ, ജാതകവശാല്‍ എന്റെ ആയുസ്സ് കഴിയാറായി. എപ്പോ വേണമെങ്കിലും കാലന്‍, കാലമാടന്‍, കാലപാശവുമായി, പോത്തിന്‍ പുറത്ത് കയറിയിങ്ങെത്താം. ഞാന്‍ മരിച്ചാല്‍ കിഴക്കേപുറത്തെ ഞാന്‍ നട്ടുവളര്‍ത്തിയ മാവ് തന്നെ വെട്ടി എന്നെ ദഹിപ്പിക്കണം.
അതുകേട്ട ശ്രീധരനൊന്നുഷാറായി, കട്ടിലിന്റെ അടുത്തിരുന്നു, അച്ഛന്റെ കൈപിടിച്ച് മുഖത്ത് ശോക ഭാവം വരുത്തികൊണ്ട് പറഞ്ഞു, ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലച്ഛാ. ഈ ജാതകം എന്നൊക്കെ പറയുന്നത് അന്യരുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കും, ഇങ്ങനെ സംഭവിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാനുള്ളതല്ലെ?
അവിടെയാ നീ പിഴച്ചത് ശ്രീധരാ. ഇത്രകാലവും ജ്യോതിഷം പഠിച്ചിട്ടും, പരിശീലിച്ചിട്ടും ജ്യോതിഷത്തെ നീ ശരിയായി മനസ്സിലാക്കാതെ പോകുന്നതും, അവിശ്വസിക്കുന്നതും നിനക്ക് ദോഷമേ വരുത്തൂ. ജനിച്ച സമയവും, തിയതിയും, സ്ഥലവും, ഒക്കെ ശരിയാണെങ്കില്‍ ദൈവാനുഗ്രഹമുള്ള ഒരു ജ്യോത്സന്‍ എഴുതുന്ന ജാതകം കണിശമായിരിക്കും, കൃത്യമായിരിക്കും.
ശരി, അച്ഛന്‍ കാര്യം പറ.
ദശമൂലാരിഷ്ടത്തിന്റെ കുപ്പിയെടുത്ത് അടപ്പു തുറന്ന് ഔണ്‍സ് ഗ്ലാസ് കയ്യിലെടുത്ത് അപ്പുക്കുട്ടപണിക്കര്‍ ഒരു നിമിഷം ആലോചനാ നിമഗ്നനായി, പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഔണ്‍സ് ഗ്ലാസ് തിരികെ വെച്ച് കുപ്പി മൊത്തമായി വായിലേക്ക് കമഴ്ത്തി. കാലികുപ്പി കട്ടിലിനടിയില്‍ വച്ചു. പിന്നെ തലയിണകീഴില്‍ നിന്നും കവിടി സഞ്ചി എടുത്ത് ശ്രീധരനു കൈമാറി കൊണ്ട് പറഞ്ഞു, ഇനി എനിക്കിതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, നീ വച്ചുകൊള്ളൂ. ഞാന്‍ നിന്റെ ജാതകഫലം നോക്കിയിട്ടുണ്ട്. നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!
പറയൂ അച്ഛാ.
പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!
വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനുമുന്‍പേ അപ്പുകുട്ടപണിക്കര്‍ കുഴഞ്ഞുവീണു, ശ്രീധരന്റെ കയ്യില്‍ മുറുകെ പിടിച്ചു, കണ്ണൂകള്‍ മുകളിലേക്ക് മിഴിഞ്ഞു, ഊര്‍ദ്ധന്‍ വലിച്ചു, മിഴിഞ്ഞ കണ്ണുകള്‍ അടഞ്ഞു, ശ്രീധരനെ പിടിച്ചിരുന്ന കൈ അയഞ്ഞു, തല ഒരു വശത്തേക്ക് ചെരിഞ്ഞു.
അച്ഛന് അവസാനമായി ഒരു തുള്ളി ഗംഗാജലം കൊടുക്കാന്‍ സാധിക്കാഞ്ഞതില്‍ ശ്രീധരന്‍ ആദ്യം പരിതപിച്ചെങ്കിലും, പകരം അതിലും മെച്ചപെട്ട ദശമൂലാരിഷ്ടം കൊടുക്കാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത് പിന്നെ സമാധാനിച്ചു.
പാര്‍വ്വതിക്കൊരു ഷോക്കാതിരിക്കുവാനായി ശബ്ദമുണ്ടാക്കാതെ ശ്രീധരന്‍ അകത്തേക്ക് നടന്ന് ചെന്ന് അച്ഛന്‍ മരിച്ച കാര്യം ധരിപ്പിച്ചു. മരിച്ചുപോയ തന്റെ അച്ഛനേക്കാള്‍ അധികം അമ്മായച്ഛനെ സ്നേഹിച്ചിരുന്ന ആ മരുമകള്‍ക്ക് ആ വാര്‍ത്ത കേട്ടിട്ടൊട്ടും പിടിച്ച് നില്‍ക്കാനായില്ല, നെഞ്ചത്തടിച്ചു പാര്‍വ്വതി നിലവിളിക്കാന്‍ തുടങ്ങി.
പാര്‍വ്വതിയുടെ കരച്ചിലുയര്‍ന്ന് അയല്‍പ്പക്കത്തേക്കെത്തിയപ്പോള്‍, അച്ഛന്‍ മരിച്ചിട്ട് താന്‍ കരയാതെ നിന്നാല്‍ നാട്ടാര്‍ക്കെന്തു തോന്നും എന്ന് കരുതി ശ്രീധരനും ഒപ്പം കരഞ്ഞു. നാട്ടുകാര്‍ ഓടികൂടി, സ്ത്രീകള്‍ പാര്‍വ്വതിയെ സമാധാനിപ്പിച്ചപ്പോള്‍, പുരുഷന്മാര്‍ കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയ ശ്രീധരനോട് ദഹിപ്പിക്കുന്നതിന്റെ പറ്റി സംസാരിച്ചു.
കിഴക്കേപുറത്ത് അച്ഛന്‍ നട്ടുവളര്‍ത്തിയ മാവ് നല്ല കായ്ഫലമുള്ളതാകയാല്‍, അച്ഛന്റെ അന്ത്യാഭിലാഷം ശ്രീധരന്‍ സ്വന്തം മനസ്സില്‍ തന്നെ ദഹിപ്പിക്കുകയും, അച്ഛനെ ദഹിപ്പിക്കാന്‍ വടക്കേപ്പുറത്തെ കായ്ക്കാത്ത മാവ് മുറിക്കാനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു.
അച്ഛന്റെ ശരീരം ദഹിപ്പിച്ചു, പതിനാറടിയന്തിരവും കഴിഞ്ഞു. കുഴിക്കു മുകളില്‍ വച്ച വാഴ കരിയും മുന്‍പേ നാട്ടുകാര്‍ കണ്ടത്, നിങ്ങളുടെ എല്ലാവിധ ജ്യോതിഷ പ്രശ്നങ്ങള്‍ക്കും സമീപിക്കുക ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന ബോര്‍ഡ് ശ്രീധരന്റെ വീടിനു മുന്നില്‍ തൂങ്ങുന്നതാണ്.
ആദ്യകാലങ്ങളിലൊന്നും ആരും വരാറില്ലായിരുന്നെങ്കിലും കാലക്രമേണ അന്ധവിശ്വാസികള്‍ വര്‍ദ്ധിക്കുകയും ശ്രീധരന്റെ വീട്ടിലേക്ക്ക്ക് ജാതകവുമായി വരുന്നവരുടെ എണ്ണം കൂടുകയും ചെയ്തപ്പോള്‍ പശുക്കളെയെല്ലാം വിറ്റ് ശ്രീധരന്‍ ഫുള്‍ ടൈം ജ്യോതിഷിയാവുകയും, ആളുകളുടെ തിരക്ക് പിന്നേയും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വരുമാനവും സങ്കല്‍പ്പത്തിനതീതമായി വര്‍ദ്ധിക്കുകയും ചെയ്തു.
ശ്രീധരന്‍ പഴയ വീടിനോട് ചേര്‍ന്ന് അരയേക്കര്‍ പുരയിടം പാര്‍വ്വതിയുടെ പേരില്‍ വാങ്ങുകയും, അതില്‍ മനോഹരമായ ഇരുനിലകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോള്‍, ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന പഴയ ബോര്‍ഡിനു പകരം വീട്ടുമതിലില്‍ ജ്യോതിഷരത്നം ശ്രീ ശ്രീധരപണിക്കര്‍ എന്ന് മാര്‍ബിള്‍ ഫലകത്തില്‍ പതിച്ചു. മാരുതി എസ്റ്റീം കാറ് വാങ്ങി. ഓടിക്കാനറിയാത്തതിനാല്‍, പാര്‍വ്വതിക്കിഷ്ടമില്ലാഞ്ഞിട്ടും, ശ്രീധരന്റെ അകന്ന ബന്ധത്തിലുള്ള വിക്രമനെന്ന സത്സ്വഭാവിയും, സത്യസന്ധനുമായ യുവാവിനെ ഡ്രൈവറായി നിയമിച്ചു.
പണം കൂടുന്നതിന്നനുസരിച്ച് ശ്രീധരന്റെ ആര്‍ത്തിയും കൂടി. പൂജാവിധികളും, മന്ത്ര, തന്ത്രങ്ങളും വശമുള്ള പലരേയും കൂട്ട് പിടിച്ച് വരുന്ന വിശ്വാസികളെ കൊണ്ട് ഹോമങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, വിവിധ തരം ഏലസ്സുകള്‍, എന്ന് വേണ്ട നിലവിലുള്ള സര്‍വ്വ ഐറ്റംസും ചെയ്യിപ്പിച്ച് പൈസ പിഴിഞ്ഞു. കിട്ടുന്ന പണം അത്രയും ശ്രീധരന്‍ പാര്‍വ്വതിയുടെ പേരില്‍ നിക്ഷേപിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി.
എനിക്ക് സ്വര്‍ണ്ണമൊന്നും വേണ്ട, നിങ്ങള്‍ അല്പം സമയം എന്റെ കൂടെ ചിലവഴിച്ചാല്‍ മതിയെന്ന പാര്‍വ്വതിയുടെ പരിഭവം ശ്രീധരന്‍ വകവച്ചില്ല. രാവിലെ മുതല്‍ പാതിരാത്രി വരെ കവിടി നിരത്തലും, പ്രശ്നം വക്കലും തന്നെ.
സൂര്യാസ്തമനത്തിനുശേഷം കവിടിനിരത്തരുത് എന്നതൊഴിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകളൊക്കെ ശ്രീധരന്‍ ഇടക്കിടെ വെറുതെ ഓര്‍ത്തു.
അച്ഛന്റെ പ്രവചനം പോലെ തന്നെ ശ്രീധരന്‍ നല്ല ജ്യോതിഷിയായി, സമ്പത്ത് നേടി, പേരും പ്രശസ്തിയും നേടി.
പക്ഷെ പാര്‍വ്വതി പാ! - ഹിതെന്തു കുന്തം?
ഇടക്കിടെ ഈ വാക്കുകള്‍ മനസ്സിലേക്ക് വെറുതെ ഓടിയെത്തും.
പക്ഷെ പാര്‍വ്വതി പാ! - എന്തായിരിക്കും അച്ഛന്‍ പറയാനുദ്ദേശിച്ചതെന്നോര്‍ത്ത് ശ്രീധരന്‍ തലപുകച്ചു.
പറയാതെ പോയ ആ വാക്കുകള്‍ പൂരിപ്പിക്കാന്‍ എന്തായാലും ശ്രീധരന് അധികം നാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ഗുരുവായൂരിലെ, ഒരു വീട്ടില്‍ മൂന്ന് ദിവസത്തെ ജ്യോതിഷ, ഹോമ, പൂജാധികള്‍ കഴിഞ്ഞ് മടങ്ങി വന്ന ശ്രീധരനേ കാത്ത് മേശപുറത്തൊരു കത്തുണ്ടായിരുന്നു. ഉള്ളടക്കം ഏതാണ്ടിപ്രകാരം.
ശ്രീധരേട്ടാ, മാപ്പ് ചോദിക്കുന്നില്ല കാരണം മാപ്പ് ചോദിക്കാന്‍ തക്ക തെറ്റൊന്നും ഞാന്‍ ചെയ്തു എന്നു വിശ്വസിക്കുന്നില്ല. വര്‍ഷങ്ങളായി എനിക്ക് വേണ്ടി അല്പം സമയം പോലും ചിലവഴിക്കാനോ, എന്നോടൊന്ന് കാര്യമായി സംസാരിക്കാനോ ശ്രീധരേട്ടന് കഴിയാറില്ല. എനിക്കൊരു ഉണ്ണിയെ തരാന്‍ പോലും ശ്രീധരേട്ടന് ഇത്ര നാളായിട്ടും കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യത്തില്‍ നന്ദിയുണ്ട്, ഇത്രയും നാള്‍ സമ്പാദിച്ചതെല്ലാം എന്റെ പേരില്‍ നിക്ഷേപിച്ചതില്‍.
വീടിന്റെ ആധാരം ഞാന്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തി ഇത്ര ലക്ഷം രൂപ വാങ്ങി!
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രൂപയെല്ലാം ഞാന്‍ പിന്‍ വലിച്ചു!
സ്വര്‍ണ്ണപണ്ടങ്ങള്‍ എല്ലാം ഞാന്‍ കൊണ്ട് പോകുന്നു!
പിന്നെ, ഞാന്‍ എങ്ങോട്ട് പോയി എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാല്‍ അത് പറയുന്നില്ല, പക്ഷെ ആരുടെ കൂടെ പോയി എന്ന ചോദ്യത്തിന് പ്രസക്തിയുള്ളതിനാല്‍ പറയാതിരിക്കാനാവുന്നില്ല. ശ്രീധരേട്ടന്റെ തന്നെ ബന്ധുവും, സത്സ്വഭാവിയും, സത്യസന്ധനും, ദൃഡഗാത്രനും, പുരുഷലക്ഷണമൊത്തവനുമായ (ആ ശ്ലോകം ഏതാണെന്ന് എനിക്കോര്‍മ്മ വരുന്നില്ല, ജാതകപൊരുത്തം നോക്കാന്‍ വരുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഈ ശ്ലോകം പലതവണ ചൊല്ലി വിവരിക്കുന്നത് കേട്ട് ശീലിച്ചതിന്റെ ഓര്‍മ്മ മാത്രമെ എനിക്കുള്ളൂ)വിക്രമനുമൊത്ത് ഞാന്‍ നാടു വിടുന്നു.
തലച്ചുറ്റിയ ശ്രീധരന്‍ തപ്പിപിടിച്ച് സോഫയിലേക്കിരുന്നപ്പോള്‍ മനസ്സിലേക്കോടിയെത്തിയത് അച്ഛന്റെ അവസാന വാക്കുകളായിരുന്നു.
നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!
പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!
പറയാന്‍ വിട്ടുപോയ വാക്കുകള്‍ ശ്രീധരന്‍ സ്വയം പൂരിപ്പിച്ചു........
പാര്‍വ്വതി പാരയാകും!
അപ്പുക്കുട്ടപണിക്കര്, പേരയിലയും, പുളിയിലയും, ആര്യവേപ്പിലയുമിട്ട് മരുമകള്‍ ചൂടാക്കി വച്ച വെള്ളത്തിലുള്ള കുളിയും കഴിഞ്ഞ് വേച്ച് വേച്ച് വീടിന്റെ ഉമ്മറകോലായിലെത്തി, ഏന്തി വലിഞ്ഞ് ഭസ്മതൊട്ടിയില്‍ നിന്ന് ഭസ്മം നുള്ളിയെടുത്ത് നെറ്റിയില്‍ തൊട്ടു, ആകാശത്തേക്ക് നോക്കി കൈക്കൂപ്പി സൂര്യഭഗവാനെ തൊഴുതു. മരുമകള്‍ കൊളുത്തി വച്ച നിലവിളക്ക് ഉമ്മറക്കോലായിലിരുന്നെരിയുന്നതിന്റെ അടുത്തായി ഇട്ടിരുന്ന ചാരുകസേരയിലിരുന്ന് രാമനാമം ചൊല്ലാന്‍ തുടങ്ങി.
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
കഞ്ഞി വെന്തുവോ? അകത്തേക്ക് നോക്കി അപ്പുക്കുട്ടപണിക്കര് വിളിച്ചു ചോദിച്ചു,
സന്ധ്യമയങ്ങിയിട്ട് അധിക സമയമായില്ലല്ലോ ദൈവമേ! ഇന്നെന്താ പതിവില്ലാതെ ഇത്രയും നേരത്തെ തന്നെ അച്ഛന്‍ കഞ്ഞി ചോദിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, പുകയുന്ന വിറകുകൊള്ളി അടുപ്പിലേക്ക് തള്ളിവെച്ച്, കയ്യിലെ ഇരുമ്പ് കുഴലിലൂടെ പാര്‍വ്വതി അടുപ്പിലേക്ക് ആഞ്ഞ് ഊതി. ഉശ്...ഉശ്..... ഉയര്‍ന്നുപൊങ്ങിയ പുകചുരുളുകള്‍ വ്യത്യസ്ഥ രൂപങ്ങള്‍ സ്വീകരിച്ച് അനാഥപ്രേതങ്ങളെപോലെ ആ കൊച്ചടുക്കളയില്‍ ചുറ്റിയലഞ്ഞപ്പോള്‍ എരിഞ്ഞ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഇടത് കൈത്തലം കൊണ്ട് പാര്‍വ്വതി തുടച്ച് മാറ്റി.
മോളേ പാര്‍വ്വതീ, കഞ്ഞി വെന്തോ കുട്ടീ? അപ്പുക്കുട്ടപണിക്കരുടെ ശബ്ദം വീണ്ടും കേട്ടു.
ഉവ്വച്ഛാ, കഞ്ഞി വെന്തു, ദാ കൊണ്ടു വരുന്നു. കവിടി പിഞ്ഞാണത്തിലേക്ക് കഞ്ഞി പകര്‍ന്ന്, ചമ്മന്തിയും, ചുട്ട പപ്പടവുമായി പാര്‍വ്വതി ഉമ്മറത്തെത്തി.
അച്ഛന്‍ ഇരിക്ക്യാ, ഒപ്പം കൂട്ടാന്‍ രണ്ട് പപ്പടം ചുടുകയായിരുന്നു ഞാന്‍, പാര്‍വ്വതി പറഞ്ഞു.
നിലവെളുക്ക് കെടുത്തി പാര്‍വ്വതി അകത്തേക്കെടുത്ത് വച്ചു.
ശ്രീധരനെവിടെ പോയി മോളെ?
തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങീട്ട്, പശൂന് പിണ്ണാക്കും, പരുത്തിക്കുര്വോം വാങ്ങി വരാം എന്ന് പറഞ്ഞ് പോയതാ, ഇപ്പോള്‍ വരുമായിരിക്കും.
തെക്കേ വീട്ടീന്ന് പാലിന്റെ പൈസ വാങ്ങാന്‍ പോയോന്‍ ഇനി എന്നെ തെക്കോട്ടെടുത്തിട്ടാവും വരവ്. പൈസാന്ന് വച്ചാല്‍ ഇങ്ങനേം ഒരാര്‍ത്തീണ്ടോ മനുഷ്യന്? എന്റെ മോനായി പിറന്നൂലോ ദൈവമേ ഈ കുരുത്തം കെട്ടവന്‍. കെട്ടികൊണ്ട് വന്ന ഈ പെങ്കുട്ട്യേം അവന്‍ കണ്ണീര് കുടിപ്പിക്കും. ദശമൂലാരിഷ്ടം തീര്‍ന്നത് വാങ്ങാന്‍ പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു, പിണ്ണാക്കും പരുത്തിക്കുരുവും അവന്‍ വാങ്ങിവരും, കാരണം പശുവിനത് അരച്ചുകൊടുത്താല്‍ നാഴിയില്ലെങ്കിലും നാവൂരി പാലെങ്കിലും അധികം കിട്ടും. എനിക്ക് ദശമൂലാരിഷ്ടം വാങ്ങി വന്നിട്ടെന്ത് കിട്ടാന്‍? കര്‍മ്മ ഫലം, കര്‍മ്മ ഫലം, പിഞ്ഞാണത്തിലെ അവസാന വറ്റും പ്ലാവിലക്കരണ്ടിയാല്‍ വടിച്ചെടുത്ത്, അപ്പുക്കുട്ടപണിക്കര്‍ പിറുപിറുത്തു.
നല്ല വിശപ്പുണ്ട് ഇന്ന്, കഞ്ഞിയുണ്ടേല്‍ അല്പം കൂടെ ഒഴിക്ക് മോളേ.
സാധാരണ ദിവസങ്ങളില്‍ ഒഴിക്കുന്നത് തന്നെ അച്ഛന്‍ മുഴുവന്‍ കഴിക്കാറില്ല, ഇന്നിപ്പോള്‍ പതിവില്ലാതെ രണ്ടാമതും ചോദിച്ചപ്പോള്‍ സന്തോഷത്തോടെ പാര്‍വ്വതി കവിടിപിഞ്ഞാണത്തിലേക്ക് പിന്നേയും കഞ്ഞി പകര്‍ന്നു കൊടുത്തു.
പപ്പടം വേണോ അച്ഛാ ഇനി?
വേണ്ട മോളെ നെഞ്ചെരിയുന്നു. നീ രണ്ടാമതൊഴിച്ച കഞ്ഞി തന്നെ കഴിക്കാന്‍ പറ്റുമെന്ന് തോന്ന്ണില്ല്യ. ഇന്നെന്തോ ഇതെന്റെ അവസാനത്ത്യായിരിക്കും എന്നൊരു തോന്നല്‍. മോളൊന്ന് പോയി എന്റെ കട്ടിലിലെ വിരിയൊന്ന് കുടഞ്ഞ് വിരിച്ചേക്ക്. ഞാന്‍ കൈകഴുകിയിട്ടൊന്ന് കിടക്കട്ടെ.
അങ്ങനെയൊന്നും പറയണ്ട അച്ഛാ. അതൊക്കെ അച്ഛന്റെ വെറും തോന്നലാ, അച്ഛന്‍ കൈകഴുകിവന്നോളൂ, ഞാന്‍ അപ്പോഴേക്കും കിടക്ക വിരി മാറ്റിവിരിക്കാം,
പാര്‍വ്വതി കിടക്കവിരി മാറ്റിവിരിച്ച് വന്നപ്പോഴേക്കും, അപ്പുക്കുട്ടപണിക്കര് കഞ്ഞികുടിമതിയാക്കി കൈ കഴുകി വന്നിരുന്നു.
വയ്യെങ്കില്‍ അച്ഛന്‍ പോയി കിടന്നോളൂ അച്ഛാ.
ശരി, ശ്രീധരന്‍ വന്നാല്‍ ഞാന്‍ ഉറങ്ങിപോയാലും എന്നെ ഒന്ന് വിളിക്കണം. വളരെ അത്യാവശ്യമായി അവനോട് ചിലകാര്യങ്ങള്‍ പറയാനുണ്ട്.
അപ്പുക്കുട്ടപണിക്കര്‍, നെഞ്ചും തടവികൊണ്ട് അകത്തേക്ക് പോയപ്പോള്‍, അച്ഛന്‍ കഞ്ഞികുടിച്ച പാത്രമെടുത്ത് പാര്‍വ്വതി അടുക്കളവശത്തേക്ക് പോകാന്‍ തുടങ്ങിയതും, ശ്രീധരന്‍ എത്തി.
അച്ഛന്‍ ഇന്ന് നേരത്തെ ഉറങ്ങിയോ? കയ്യിലെ സഞ്ചി പാര്‍വ്വതിക്ക് കൈമാറികൊണ്ട് ശ്രീധരന്‍ ചോദിച്ചു.
ഏയ് ഇപ്പോള്‍ കഞ്ഞി കുടിച്ച് നെഞ്ചെരിയുന്നെന്നും പറഞ്ഞ് പോയതേയുള്ളൂ. നിങ്ങള്‍ വന്നാല്‍ എന്തായാലും വിളിക്കണമെന്ന് പറഞ്ഞിരുന്നു.
അച്ഛന്റെ ദശമൂലാരിഷ്ടം ഇന്ന് ഞാന്‍ വാങ്ങി കൊണ്ട് വന്നിട്ടുണ്ട്. അതച്ഛനു കൊണ്ടു കൊടുക്കാം, സന്തോഷമാകും.
എത്രനാളായി മനുഷ്യാ ആ പാവം അല്പം ദശമൂലാരിഷ്ടം വാങ്ങി കൊണ്ടുവരുവാന്‍ പറഞ്ഞിട്ട്? സ്വന്തം അച്ഛനു വേണ്ടിപോലും നയാ പൈസ ചിലവാക്കാത്ത നിങ്ങള്‍ക്ക് വെറുതെയല്ല കുട്ടികളുണ്ടാവാത്തെ! പാര്‍വ്വതിയുടെ മനസ്സിനുള്ളിലെ ദ്വേഷ്യം പുറത്ത് ചാടി.
അതേടീ, പൈസ ചിലവാക്കാന്‍ എനിക്ക് സൌകര്യമില്ല. ദശമൂലാരിഷ്ടത്തിനൊക്കെ ഇപ്പോ എന്താ വില! പടുകിളവന് വേണ്ടി അത്രയും പൈസ ചിലവാക്കാന്‍ എനിക്ക് നല്ല ദെണ്ണമുണ്ടെന്ന് തന്നെ കൂട്ടിക്കോ.
എന്താ അയാള് പറയാറ്?
തലയിരിക്കുമ്പോള്‍ വാലാടണ്ട. ഞാന്‍ ഇരിക്കുമ്പോള്‍ വീട്ടിലിരുന്ന് നീ ജ്യോതിഷോം, ഗണിതോം ഒന്നും നോക്കണ്ടാന്ന്. ഇപ്പോ നാട്ടുകാര് ആണുങ്ങളെ കൊണ്ട് ജാതകോം, മുഹൂര്‍ത്തോം, നോക്കിപ്പിച്ച് ചോദിച്ച കാശും കൊടുത്ത് നടക്കുമ്പോള്‍, ഞാനിവിടെ കഷ്ടപെട്ട് പശൂനേം തീറ്റീം, പാലില്‍ വെള്ളം ചേര്‍ത്തും, പുറത്തെവിടെയെങ്കിലും വല്ലപ്പോഴും കിട്ടുന്ന ജാതകപൊരുത്തം നോക്കലും,കല്യാണമുഹൂര്‍ത്തം കുറിക്കലും ഒക്കെ ചെയ്തുണ്ടാക്കുന്ന കാശാ. ചിലവാക്കാനിത്തിരി പ്രയാസമുണ്ടെന്ന് തന്നെ കൂട്ടിക്കോ.
ഹാവൂ, ഇപ്പോഴെങ്കിലും തോന്നിയല്ലോ നിങ്ങള്‍ക്ക്, നാട്ടുകാര് ആണുങ്ങളെകൊണ്ടാണ് നോക്കിപ്പിക്കുന്നതെന്ന്.
എരണം കെട്ടവളെ നീ എന്റേന്ന് വാങ്ങണ്ട വെറുതെ, ശ്രീധരന്‍ ചൂടായി.
കാര്യം പറയുമ്പോള്‍ ചൂടാകാതെ അച്ഛന്‍ എന്തിനാ വിളിച്ചേന്ന് പോയി ചോദിക്ക് മനുഷ്യാ.
അച്ഛാ, ദാ ദശമൂലാരിഷ്ടം കൊണ്ട് വന്നിട്ടുണ്ട്.
അച്ഛന്‍ എന്താ കാണണം എന്ന് പറഞ്ഞത്?
ആയാസപെട്ട് അപ്പുക്കുട്ടപണിക്കര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ദശമൂലാരിഷ്ടത്തിന്റെ (വൈനിനു തുല്യമല്ലെങ്കിലും ലഹരിയുണ്ട്‍) കുപ്പിയില്‍ നിന്നും ഔണ്‍സ് ഗ്ലാസിലേക്ക് രണ്ട് ഔണ്‍സ് പകര്‍ന്നു കുടിച്ചു. പിന്നെ നിവര്‍ന്നിരുന്നുകൊണ്ട് പറഞ്ഞു, ശ്രീധരാ, ജാതകവശാല്‍ എന്റെ ആയുസ്സ് കഴിയാറായി. എപ്പോ വേണമെങ്കിലും കാലന്‍, കാലമാടന്‍, കാലപാശവുമായി, പോത്തിന്‍ പുറത്ത് കയറിയിങ്ങെത്താം. ഞാന്‍ മരിച്ചാല്‍ കിഴക്കേപുറത്തെ ഞാന്‍ നട്ടുവളര്‍ത്തിയ മാവ് തന്നെ വെട്ടി എന്നെ ദഹിപ്പിക്കണം.
അതുകേട്ട ശ്രീധരനൊന്നുഷാറായി, കട്ടിലിന്റെ അടുത്തിരുന്നു, അച്ഛന്റെ കൈപിടിച്ച് മുഖത്ത് ശോക ഭാവം വരുത്തികൊണ്ട് പറഞ്ഞു, ഏയ് അങ്ങനെയൊന്നും സംഭവിക്കില്ലച്ഛാ. ഈ ജാതകം എന്നൊക്കെ പറയുന്നത് അന്യരുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കും, ഇങ്ങനെ സംഭവിക്കും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാനുള്ളതല്ലെ?
അവിടെയാ നീ പിഴച്ചത് ശ്രീധരാ. ഇത്രകാലവും ജ്യോതിഷം പഠിച്ചിട്ടും, പരിശീലിച്ചിട്ടും ജ്യോതിഷത്തെ നീ ശരിയായി മനസ്സിലാക്കാതെ പോകുന്നതും, അവിശ്വസിക്കുന്നതും നിനക്ക് ദോഷമേ വരുത്തൂ. ജനിച്ച സമയവും, തിയതിയും, സ്ഥലവും, ഒക്കെ ശരിയാണെങ്കില്‍ ദൈവാനുഗ്രഹമുള്ള ഒരു ജ്യോത്സന്‍ എഴുതുന്ന ജാതകം കണിശമായിരിക്കും, കൃത്യമായിരിക്കും.
ശരി, അച്ഛന്‍ കാര്യം പറ.
ദശമൂലാരിഷ്ടത്തിന്റെ കുപ്പിയെടുത്ത് അടപ്പു തുറന്ന് ഔണ്‍സ് ഗ്ലാസ് കയ്യിലെടുത്ത് അപ്പുക്കുട്ടപണിക്കര്‍ ഒരു നിമിഷം ആലോചനാ നിമഗ്നനായി, പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ ഔണ്‍സ് ഗ്ലാസ് തിരികെ വെച്ച് കുപ്പി മൊത്തമായി വായിലേക്ക് കമഴ്ത്തി. കാലികുപ്പി കട്ടിലിനടിയില്‍ വച്ചു. പിന്നെ തലയിണകീഴില്‍ നിന്നും കവിടി സഞ്ചി എടുത്ത് ശ്രീധരനു കൈമാറി കൊണ്ട് പറഞ്ഞു, ഇനി എനിക്കിതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല, നീ വച്ചുകൊള്ളൂ. ഞാന്‍ നിന്റെ ജാതകഫലം നോക്കിയിട്ടുണ്ട്. നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!
പറയൂ അച്ഛാ.
പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!
വാക്കുകള്‍ മുഴുവനാക്കാന്‍ കഴിയുന്നതിനുമുന്‍പേ അപ്പുകുട്ടപണിക്കര്‍ കുഴഞ്ഞുവീണു, ശ്രീധരന്റെ കയ്യില്‍ മുറുകെ പിടിച്ചു, കണ്ണൂകള്‍ മുകളിലേക്ക് മിഴിഞ്ഞു, ഊര്‍ദ്ധന്‍ വലിച്ചു, മിഴിഞ്ഞ കണ്ണുകള്‍ അടഞ്ഞു, ശ്രീധരനെ പിടിച്ചിരുന്ന കൈ അയഞ്ഞു, തല ഒരു വശത്തേക്ക് ചെരിഞ്ഞു.
അച്ഛന് അവസാനമായി ഒരു തുള്ളി ഗംഗാജലം കൊടുക്കാന്‍ സാധിക്കാഞ്ഞതില്‍ ശ്രീധരന്‍ ആദ്യം പരിതപിച്ചെങ്കിലും, പകരം അതിലും മെച്ചപെട്ട ദശമൂലാരിഷ്ടം കൊടുക്കാന്‍ സാധിച്ചല്ലോ എന്നോര്‍ത്ത് പിന്നെ സമാധാനിച്ചു.
പാര്‍വ്വതിക്കൊരു ഷോക്കാതിരിക്കുവാനായി ശബ്ദമുണ്ടാക്കാതെ ശ്രീധരന്‍ അകത്തേക്ക് നടന്ന് ചെന്ന് അച്ഛന്‍ മരിച്ച കാര്യം ധരിപ്പിച്ചു. മരിച്ചുപോയ തന്റെ അച്ഛനേക്കാള്‍ അധികം അമ്മായച്ഛനെ സ്നേഹിച്ചിരുന്ന ആ മരുമകള്‍ക്ക് ആ വാര്‍ത്ത കേട്ടിട്ടൊട്ടും പിടിച്ച് നില്‍ക്കാനായില്ല, നെഞ്ചത്തടിച്ചു പാര്‍വ്വതി നിലവിളിക്കാന്‍ തുടങ്ങി.
പാര്‍വ്വതിയുടെ കരച്ചിലുയര്‍ന്ന് അയല്‍പ്പക്കത്തേക്കെത്തിയപ്പോള്‍, അച്ഛന്‍ മരിച്ചിട്ട് താന്‍ കരയാതെ നിന്നാല്‍ നാട്ടാര്‍ക്കെന്തു തോന്നും എന്ന് കരുതി ശ്രീധരനും ഒപ്പം കരഞ്ഞു. നാട്ടുകാര്‍ ഓടികൂടി, സ്ത്രീകള്‍ പാര്‍വ്വതിയെ സമാധാനിപ്പിച്ചപ്പോള്‍, പുരുഷന്മാര്‍ കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ വറ്റിയ ശ്രീധരനോട് ദഹിപ്പിക്കുന്നതിന്റെ പറ്റി സംസാരിച്ചു.
കിഴക്കേപുറത്ത് അച്ഛന്‍ നട്ടുവളര്‍ത്തിയ മാവ് നല്ല കായ്ഫലമുള്ളതാകയാല്‍, അച്ഛന്റെ അന്ത്യാഭിലാഷം ശ്രീധരന്‍ സ്വന്തം മനസ്സില്‍ തന്നെ ദഹിപ്പിക്കുകയും, അച്ഛനെ ദഹിപ്പിക്കാന്‍ വടക്കേപ്പുറത്തെ കായ്ക്കാത്ത മാവ് മുറിക്കാനുള്ള ഏര്‍പ്പാടാക്കുകയും ചെയ്തു.
അച്ഛന്റെ ശരീരം ദഹിപ്പിച്ചു, പതിനാറടിയന്തിരവും കഴിഞ്ഞു. കുഴിക്കു മുകളില്‍ വച്ച വാഴ കരിയും മുന്‍പേ നാട്ടുകാര്‍ കണ്ടത്, നിങ്ങളുടെ എല്ലാവിധ ജ്യോതിഷ പ്രശ്നങ്ങള്‍ക്കും സമീപിക്കുക ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന ബോര്‍ഡ് ശ്രീധരന്റെ വീടിനു മുന്നില്‍ തൂങ്ങുന്നതാണ്.
ആദ്യകാലങ്ങളിലൊന്നും ആരും വരാറില്ലായിരുന്നെങ്കിലും കാലക്രമേണ അന്ധവിശ്വാസികള്‍ വര്‍ദ്ധിക്കുകയും ശ്രീധരന്റെ വീട്ടിലേക്ക്ക്ക് ജാതകവുമായി വരുന്നവരുടെ എണ്ണം കൂടുകയും ചെയ്തപ്പോള്‍ പശുക്കളെയെല്ലാം വിറ്റ് ശ്രീധരന്‍ ഫുള്‍ ടൈം ജ്യോതിഷിയാവുകയും, ആളുകളുടെ തിരക്ക് പിന്നേയും ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വരുമാനവും സങ്കല്‍പ്പത്തിനതീതമായി വര്‍ദ്ധിക്കുകയും ചെയ്തു.
ശ്രീധരന്‍ പഴയ വീടിനോട് ചേര്‍ന്ന് അരയേക്കര്‍ പുരയിടം പാര്‍വ്വതിയുടെ പേരില്‍ വാങ്ങുകയും, അതില്‍ മനോഹരമായ ഇരുനിലകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. പഴയ വീട്ടില്‍ നിന്നും പുതിയ വീട്ടിലേക്ക് മാറി താമസിച്ചപ്പോള്‍, ജ്യോത്സ്യന്‍ ശ്രീധരപണിക്കര്‍ എന്ന പഴയ ബോര്‍ഡിനു പകരം വീട്ടുമതിലില്‍ ജ്യോതിഷരത്നം ശ്രീ ശ്രീധരപണിക്കര്‍ എന്ന് മാര്‍ബിള്‍ ഫലകത്തില്‍ പതിച്ചു. മാരുതി എസ്റ്റീം കാറ് വാങ്ങി. ഓടിക്കാനറിയാത്തതിനാല്‍, പാര്‍വ്വതിക്കിഷ്ടമില്ലാഞ്ഞിട്ടും, ശ്രീധരന്റെ അകന്ന ബന്ധത്തിലുള്ള വിക്രമനെന്ന സത്സ്വഭാവിയും, സത്യസന്ധനുമായ യുവാവിനെ ഡ്രൈവറായി നിയമിച്ചു.
പണം കൂടുന്നതിന്നനുസരിച്ച് ശ്രീധരന്റെ ആര്‍ത്തിയും കൂടി. പൂജാവിധികളും, മന്ത്ര, തന്ത്രങ്ങളും വശമുള്ള പലരേയും കൂട്ട് പിടിച്ച് വരുന്ന വിശ്വാസികളെ കൊണ്ട് ഹോമങ്ങള്‍, മാട്ട്, മാരണം, കൂടോത്രം, വിവിധ തരം ഏലസ്സുകള്‍, എന്ന് വേണ്ട നിലവിലുള്ള സര്‍വ്വ ഐറ്റംസും ചെയ്യിപ്പിച്ച് പൈസ പിഴിഞ്ഞു. കിട്ടുന്ന പണം അത്രയും ശ്രീധരന്‍ പാര്‍വ്വതിയുടെ പേരില്‍ നിക്ഷേപിച്ചു. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടി.
എനിക്ക് സ്വര്‍ണ്ണമൊന്നും വേണ്ട, നിങ്ങള്‍ അല്പം സമയം എന്റെ കൂടെ ചിലവഴിച്ചാല്‍ മതിയെന്ന പാര്‍വ്വതിയുടെ പരിഭവം ശ്രീധരന്‍ വകവച്ചില്ല. രാവിലെ മുതല്‍ പാതിരാത്രി വരെ കവിടി നിരത്തലും, പ്രശ്നം വക്കലും തന്നെ.
സൂര്യാസ്തമനത്തിനുശേഷം കവിടിനിരത്തരുത് എന്നതൊഴിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകളൊക്കെ ശ്രീധരന്‍ ഇടക്കിടെ വെറുതെ ഓര്‍ത്തു.
അച്ഛന്റെ പ്രവചനം പോലെ തന്നെ ശ്രീധരന്‍ നല്ല ജ്യോതിഷിയായി, സമ്പത്ത് നേടി, പേരും പ്രശസ്തിയും നേടി.
പക്ഷെ പാര്‍വ്വതി പാ! - ഹിതെന്തു കുന്തം?
ഇടക്കിടെ ഈ വാക്കുകള്‍ മനസ്സിലേക്ക് വെറുതെ ഓടിയെത്തും.
പക്ഷെ പാര്‍വ്വതി പാ! - എന്തായിരിക്കും അച്ഛന്‍ പറയാനുദ്ദേശിച്ചതെന്നോര്‍ത്ത് ശ്രീധരന്‍ തലപുകച്ചു.
പറയാതെ പോയ ആ വാക്കുകള്‍ പൂരിപ്പിക്കാന്‍ എന്തായാലും ശ്രീധരന് അധികം നാള്‍ കാത്തിരിക്കേണ്ടി വന്നില്ല. ഗുരുവായൂരിലെ, ഒരു വീട്ടില്‍ മൂന്ന് ദിവസത്തെ ജ്യോതിഷ, ഹോമ, പൂജാധികള്‍ കഴിഞ്ഞ് മടങ്ങി വന്ന ശ്രീധരനേ കാത്ത് മേശപുറത്തൊരു കത്തുണ്ടായിരുന്നു. ഉള്ളടക്കം ഏതാണ്ടിപ്രകാരം.
ശ്രീധരേട്ടാ, മാപ്പ് ചോദിക്കുന്നില്ല കാരണം മാപ്പ് ചോദിക്കാന്‍ തക്ക തെറ്റൊന്നും ഞാന്‍ ചെയ്തു എന്നു വിശ്വസിക്കുന്നില്ല. വര്‍ഷങ്ങളായി എനിക്ക് വേണ്ടി അല്പം സമയം പോലും ചിലവഴിക്കാനോ, എന്നോടൊന്ന് കാര്യമായി സംസാരിക്കാനോ ശ്രീധരേട്ടന് കഴിയാറില്ല. എനിക്കൊരു ഉണ്ണിയെ തരാന്‍ പോലും ശ്രീധരേട്ടന് ഇത്ര നാളായിട്ടും കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു കാര്യത്തില്‍ നന്ദിയുണ്ട്, ഇത്രയും നാള്‍ സമ്പാദിച്ചതെല്ലാം എന്റെ പേരില്‍ നിക്ഷേപിച്ചതില്‍.
വീടിന്റെ ആധാരം ഞാന്‍ കോപ്പറേറ്റീവ് ബാങ്കില്‍ പണയപെടുത്തി ഇത്ര ലക്ഷം രൂപ വാങ്ങി!
ബാങ്കില്‍ നിക്ഷേപിച്ചിരുന്ന രൂപയെല്ലാം ഞാന്‍ പിന്‍ വലിച്ചു!
സ്വര്‍ണ്ണപണ്ടങ്ങള്‍ എല്ലാം ഞാന്‍ കൊണ്ട് പോകുന്നു!
പിന്നെ, ഞാന്‍ എങ്ങോട്ട് പോയി എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാല്‍ അത് പറയുന്നില്ല, പക്ഷെ ആരുടെ കൂടെ പോയി എന്ന ചോദ്യത്തിന് പ്രസക്തിയുള്ളതിനാല്‍ പറയാതിരിക്കാനാവുന്നില്ല. ശ്രീധരേട്ടന്റെ തന്നെ ബന്ധുവും, സത്സ്വഭാവിയും, സത്യസന്ധനും, ദൃഡഗാത്രനും, പുരുഷലക്ഷണമൊത്തവനുമായ (ആ ശ്ലോകം ഏതാണെന്ന് എനിക്കോര്‍മ്മ വരുന്നില്ല, ജാതകപൊരുത്തം നോക്കാന്‍ വരുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളോട് ഈ ശ്ലോകം പലതവണ ചൊല്ലി വിവരിക്കുന്നത് കേട്ട് ശീലിച്ചതിന്റെ ഓര്‍മ്മ മാത്രമെ എനിക്കുള്ളൂ)വിക്രമനുമൊത്ത് ഞാന്‍ നാടു വിടുന്നു.
തലച്ചുറ്റിയ ശ്രീധരന്‍ തപ്പിപിടിച്ച് സോഫയിലേക്കിരുന്നപ്പോള്‍ മനസ്സിലേക്കോടിയെത്തിയത് അച്ഛന്റെ അവസാന വാക്കുകളായിരുന്നു.
നീ നല്ല ജ്യോതിഷിയാകും, പക്ഷെ സൂര്യാസ്തമനത്തിനുശേഷം ഒരിക്കലും കവിടിനിരത്താനോ, ജാതകഫലം നോക്കാനോ പാടില്ല. നീ സമ്പത്ത് നേടും, പേരും പ്രശസ്തിയും നേടും. പാര്‍വ്വതി പാവമാ, പക്ഷെ പാര്‍വ്വതി പാ!
പാര്‍.....പാര്‍വ്വ.....പാര്‍വ്വതി.............പാ!!!!
പറയാന്‍ വിട്ടുപോയ വാക്കുകള്‍ ശ്രീധരന്‍ സ്വയം പൂരിപ്പിച്ചു........
പാര്‍വ്വതി പാരയാകും!
Thursday, November 22, 2007
വൃന്ദ എന്ന മാലാഖ
രാവിലെ എട്ടരക്ക് ഓഫീസില്‍ വന്ന് മെയില്‍ ബോക്സ് തുറന്നപ്പോള്‍ പതിവുപോലെ ഇരുന്നൂറിലധികം മെയിലുകള്‍. അഞ്ചോ എട്ടോ ജങ്ക് മെയില്‍ ഒഴികെ എല്ലാം ഔദ്യോഗികമായവ തന്നെ. അത്യാവശ്യമായുള്ള ഓര്‍ഡറുകളെല്ലാം ചെക്ക് ചെയ്ത് തീര്‍ത്ത്, ഇമ്പോര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ള ഓര്‍ഡറുകളും, ഇന്‍വോയ്സുകളുമെല്ലാം ഹാന്‍ഡ് ഓവര്‍ ചെയ്തതിനുശേഷം ബ്രേക്ക് ഫാസ്റ്റും, ചായയും, കഴിച്ച് തിരികെ സീറ്റില്‍ വന്ന്, മെയില്‍ വായിക്കുവാനും, ആവശ്യമുള്ളതിന് മറുപടി നല്‍കുവാനും തുടങ്ങി.
പൊടുന്നനേയാണ് ബര്‍ത്ത്ഡേ റിമൈന്‍ഡറില്‍ നിന്നുള്ള ഒരു മെയിലില്‍ കണ്ണുടക്കിയത്. ഉടന്‍ തന്നെ ആ മെയില്‍ തുറന്നു.
It‘s Vrindha's Birthday on 21st November.
അതിവേഗം പിന്നിലേക്ക് പായാന്‍ തുടങ്ങിയ മനസ്സ് രണ്ടായിരത്തി രണ്ടിലെത്തിയപ്പോള്‍ പൊടുന്നനെ നിന്നു.
രണ്ടായിരത്തി രണ്ട് ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേതോ ഒരു ദിവസം രാവിലെ എച്ച് ആര്‍ കോര്‍ഡിനേറ്റര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിലേക്ക് വന്നപ്പോള്‍ സുന്ദരിയായ ഒരു യുവതിയും ഒപ്പം ഉണ്ടായിരുന്നു.
പ്ലീസ് മീറ്റ് മിസ് വൃന്ദ. ഷി ഹാസ് ജോയിന്റ് വിത്ത് അസ് ഏസ് ആന്‍ അസ്സിസ്റ്റന്റ് ബയര്‍ ഫോര്‍ ലോഞ്ചെറെ (lingerie).
ഗോതമ്പിന്റെ നിറം. അഞ്ചടി ഏഴിഞ്ചോളം ഉയരം, ഒതുങ്ങിയ ശരീരം. നിതംബം മറച്ച് കിടക്കുന്ന പനങ്കുലപോലത്തെ കറുത്ത മുടി. വിടര്‍ന്നു വിരിഞ്ഞ കണ്ണുകളില്‍ കണ്മഷി എഴുതിയിരിക്കുന്നു.
അന്നാണ് വൃന്ദയെ ഞാന്‍ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോരുത്തരേയായി പരിചയപെട്ടതിനുശേഷം അവര്‍ അടുത്ത ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയി.
ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ പതിവുപോലെ ഞാനും, ടെരന്‍സും, സ്റ്റീവനും, ഷെര്‍ളിയും പോകുമ്പോള്‍ എക്സ്ക്യുസ് മി, കേന്‍ ഐ ജോയിന്‍ വിത്ത് യു ആള്‍ എന്ന ചോദ്യം കേട്ട് ഞങ്ങള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും വൃന്ദ ഞങ്ങളോടൊപ്പമെത്തി കഴിഞ്ഞിരുന്നു.
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ ദില്ലിയില്‍ നിന്നാണെന്നും, അച്ഛനുമമ്മക്കുമുള്ള ഒറ്റമകളാണെന്നും, നിഫ്റ്റില്‍ നിന്നും കോഴ്സ് കഴിഞ്ഞ് ദില്ലിയില്‍ തന്നെ ഒരു എക്സ്പോര്‍ട്ടറുടെ കൂടെ മെര്‍ച്ചന്‍ഡൈസര്‍ കം ഡിസൈനറായി വര്‍ക്കു ചെയ്തിരുന്നുവെന്നും മറ്റും ഞങ്ങള്‍ ചോദിക്കാതെ തന്നെ വൃന്ദ പറഞ്ഞു. പിന്നെ ഞങ്ങളോരോരുത്തരേ കുറിച്ചും അവള്‍ കൂടുതലായി ചോദിച്ചറിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളായിരുന്നു അവളുടേത്. തികച്ചും ഒരു വായാടി പെണ്ണ്.
വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്നെ രണ്ടോ മൂന്നോ വര്‍ഷത്തിലധികമായി ഒരുമിച്ച് ജോലിചെയ്ത്, അതിലേറെ വ്യക്തിപരമായുള്ള ചങ്ങാത്തം സൂക്ഷിച്ചിരുന്ന ഞങ്ങളിലൊരുവളായി അവള്‍ മാറി.
ഓഫീസ് അറേഞ്ച് ചെയ്തിരുന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മാസത്തിനകം അവള്‍ കരാമയിലുള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു കൂട്ടുകാരിയോടൊപ്പം താമസം മാറി. അതിനു ശേഷം ചിലപ്പോഴെല്ലാം അവള്‍ ഓഫീസിലേക്ക് വന്നിരുന്നതും, പോയിരുന്നതും എന്റെ കൂടെയായിരുന്നു.
ടെന്‍ഷന്‍ പിടിച്ച ഓഫീസിലെ പണിതിരക്കുകള്‍ക്കിടയില്‍ പോലും ഞങ്ങളിലോരോരുത്തരുടേയും ടേബിളിനരികില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കുന്നതും, അല്ലെങ്കില്‍ അവള്‍ക്ക് കുടിക്കാനായി ചായയോ, കാപ്പിയോ ഉണ്ടാക്കാനായി പാന്‍ട്രിയില്‍ പോകുമ്പോള്‍ കൂടി ഒരു ഗ്ലാസ്സ് അധികം ഉണ്ടാക്കി ഞങ്ങളിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊണ്ടു വന്ന് നല്‍കുന്നതും അവളുടെ ഒരു ശീലമായിരുന്നു.
ഓരോ സീസണിലും പ്രസന്റേഷനുകളും മറ്റും ചെയ്യേണ്ട തിയതി അടുത്തു വരുമ്പോള്‍ മറ്റുള്ളവര്‍ പിറുപിറുത്ത് കൊണ്ട് അവരുടെ ജോലികള്‍ ചെയ്യുമ്പോള്‍ രാത്രി പന്ത്രണ്ടും ഒന്നും, രണ്ടും മണിവരെ അവള്‍ ഓഫീസില്‍ ഇരുന്ന് സന്തോഷത്തോടെ അവളുടെ പണികള്‍ തീര്‍ക്കുമായിര്‍ന്നു.
ചെറിയ ചെറിയ ജീവിത പ്രയാസങ്ങള്‍ വരുമ്പോഴുക്കും വ്യാകുലപെടുന്ന ഞങ്ങളില്‍ പലരേയും ചിരിപ്പിക്കുക എന്ന ദൌത്യം സ്വമേധയാ ഏറ്റെടുത്തു നടത്തിയിരുന്ന സദാ പുഞ്ചിരി തൂകുന്ന മുഖത്തോട് കൂടിയ വൃന്ദയെ ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് ഏഞ്ചല്‍ എന്നായിരുന്നു.
ഓഫീസിലെ ആരുടെ പിറന്നാളായാലും, എന്ത് ആഘോഷമുണ്ടായാലും, കേക്ക് വാങ്ങിക്കുന്നതും, വാങ്ങിപ്പിക്കുന്നതും, പാര്‍ട്ടികള്‍ അറേഞ്ച് ചെയ്യുന്നതും തുടങ്ങി എല്ലാകാര്യത്തിലും വൃന്ദ തന്നെയായിരുന്നു മുന്‍പില്‍. രണ്ടായിരത്തി രണ്ടില്‍ സ്റ്റീവനും, പിന്നെ എനിക്കും മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ നടത്തിയ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും ചുക്കാന്‍ പിടിച്ചത് വൃന്ദയായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ വൃന്ദക്ക് ജീവനായിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം അവള്‍ മണിക്കൂറുകളോളം സമയം എന്റെ മകളെ എടുത്ത് നടക്കുവാനും, കളിപ്പിക്കാനും ചിലവിട്ടിരുന്നു. ഒരു സഹപ്രവര്‍ത്തക എന്നതിലുപരി വൃന്ദ എനിക്കെന്റെ വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു.
രണ്ടായിരത്തി മൂന്നിലെ ഒരു മാര്‍ച്ച് മാസത്തിലാണ് ഒരു ഗോവക്കാരനുമായി താന്‍ പ്രണയത്തിലാണെന്നും, അവനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നും മറ്റും ഉള്ള രഹസ്യം അവള്‍ ഞങ്ങളില്‍ ചിലര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. അത്തരം ഒരു അവസ്ഥയെ അവതരിപ്പിച്ചപ്പോള്‍ പോലും അവളുടെ മുഖത്തെ പ്രസന്നതക്ക് ഒരു മങ്ങല്‍ പോലും തട്ടിയിരുന്നില്ലെന്നു മാത്രമല്ല സാധാരണ പോലെ തന്നെ ചിരിച്ചുകൊണ്ടുമായിരുന്നു.
അവളുടെ മുറിയില്‍ താമസിക്കുന്ന കൂട്ടുകാരിയുടെ കസിന്‍ ബ്രദര്‍ ആണ് അവളുടെ ബോയ് ഫ്രണ്ട് ലോയിഡ് ഫെര്‍ണാണ്ടസെന്നും, കൂട്ടുകാരിയുടെ കൂടെ അവള്‍ക്ക് കൂട്ടായി ഇടക്ക് പള്ളിയിലും മറ്റും പോകുമ്പോള്‍ കാണാറുള്ള സൌഹൃദമാണ് പിന്നെ പ്രണയത്തിലേക്ക് വളര്‍ന്നതെന്നും വൃന്ദ എന്നോട് പറഞ്ഞു.
അബുദാബിയിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയാണ് ലോയിഡ് ജോലിചെയ്യുന്നതെന്നും, ആഴ്ചയില്‍ ഒരു ദിവസം തന്നെ ലീവ് കിട്ടാന്‍ അവനു പ്രയാസമാണെന്നും അഥവാ കിട്ടിയാല്‍ തന്നെ ദുബായില്‍ വന്ന് പോകുന്ന കാര്യം അത്ര എളുപ്പമല്ലാത്തതിനാല്‍ മാസത്തില്‍ രണ്ടോ കൂടി വന്നാല്‍ മൂന്നോ തവണമാത്രമെ അവര്‍ക്ക് തമ്മില്‍ കാണാന്‍ സാധിക്കാറുള്ളൂ എന്ന് അല്പം വിഷമത്തോടെ അവള്‍ പറഞ്ഞു.
എങ്കില്‍ ലോയിഡിന് അബുദാബിയിലെ ജോലി വിട്ട് ദുബായിലെവിടെയെങ്കിലും ജോലി നോക്കിക്കൂടെ എന്ന ചോദ്യത്തിന്, അവനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബാങ്ങളുണ്ടെന്നും ഒരു ജോലി മാറുന്നതിനെകുറിച്ച് ചിന്തിക്കാനുള്ള സമയമായില്ല അവന് എന്ന് മാത്രമാണ് അവള്‍ പറഞ്ഞത്.
തന്റെ വീട്ടുകാരുമായി എത്ര സംസാരിച്ചിട്ടും അവര്‍ ഇലക്കും മുള്ളിനും അടുക്കുന്നില്ലെന്നും, അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ അവരുമായി യാതൊരു ബന്ധവും ഇനി പ്രതീക്ഷിക്കേണ്ട എന്നവര്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞെങ്കിലും, ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നവള്‍ ഒരു ദിവസം ഞങ്ങളോട് പറഞ്ഞപ്പോള്‍ ആദ്യമായി അവളുടെ മുഖത്ത് പതിവുള്ള ആ പുഞ്ചിരി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
രണ്ടായിരത്തിമൂന്ന് മെയ് പതിനെട്ടാം തിയതി ഞായറാഴ്ച ദിവസം ഇന്ത്യന്‍ കൌണ്‍സിലേറ്റില്‍ വച്ച് വൃന്ദയും ലോയിഡും വിവാഹിതരായി. അന്ന് വൈകുന്നേരം ബര്‍ദുബായിലെ ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ചെറിയ ഒരു റിസപ്ഷനും ഏര്‍പ്പാടാക്കിയിരുന്നു.
അന്ന് രാത്രിയിലെ റിസ്പഷന്‍ ചടങ്ങിന് അവളോട് അടുത്തിടപഴകുന്ന ഞങ്ങള്‍ കുറച്ച് സഹപ്രവര്‍ത്തകരും, അവളുടെ വളരെ അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കളും, സുഹൃത്തുക്കളും കസിനും മറ്റുമായി ലോയിഡിന്റെ സൈഡില്‍ നിന്നു ആറേഴാളുകളും, എല്ലാവരും ചേര്‍ന്ന് ഇരുപത്തഞ്ചില്‍ താഴെ മാത്രം. അന്നത്തെ ആ പാര്‍ട്ടിക്കിടയില്‍ അവള്‍ ഞങ്ങള്‍ക്ക് മുന്‍പാകെ ആദ്യമായി പാട്ട് പാടി. ചിത്രപണികളും, മിന്നുന്ന അലുക്കുകളുമുള്ള വെള്ള ഗൌണ്‍ ധരിച്ച് പുഞ്ചിരിക്കുന്ന, പ്രകാശം പരത്തുന്ന മുഖത്തോടെ പാടിയിരുന്ന അവളുടെ രൂപം തീര്‍ത്തും ഒരു മാലാഖയുടേതുപോലെ തോന്നിച്ചു.
വിവാഹത്തിനുശേഷം ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ബര്‍ദുബായിലുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു അവരുടെ ഹണിമൂണ്‍. പ്രയാസപെട്ട് കിട്ടിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ലോയിഡ് അബുദാബിയിലേക്ക് തിരികെ പോയപ്പോള്‍ വൃന്ദ കരാമയിലുള്ള അവളുടെ മുറിയിലേക്ക് തിരികെ വന്നു.
ആഴ്ചയിലൊരിക്കല്‍ ലോയിഡ് ദുബായില്‍ വൃന്ദയുടെ മുറിയിലേക്ക് വരും, അന്നേരം വൃന്ദയുടെ സഹമുറിയത്തി, അഥവാ ലോയിഡിന്റെ കസിന്‍ സിസ്റ്റര്‍ അവളുടെ ഏതെങ്കിലും കൂട്ടുകാരിയുടെ മുറിയിലേക്ക് ചേക്കേറും. ഇതായിരുന്നു പതിവ്.
മടുപ്പുളവാക്കുന്ന പതിവ് ദിനചര്യകളും, ഓഫീസിലെ പണികളും, വീട്ട് പ്രാരാബ്ധങ്ങളുമായി ആഴ്ചകളും മാസങ്ങളും പിന്നേയും കടന്നു പോയി. ഓഫീസില്‍ പുതിയതായി പല സ്റ്റാഫുകളും ജോയിന്‍ ചെയ്തെങ്കിലും വൃന്ദക്ക് തുല്യം വൃന്ദമാത്രം.
ആയിടക്കൊരു ദിവസം ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴാണ് അക്കാര്യം അവള്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ എത്ര ശ്രമിച്ചിട്ടും പ്രഗ്നന്റ് ആകാത്തതിനാല്‍, ഡോക്ടറെ കണ്ട് രണ്ട് പേരും പരിശോദിച്ചുവെന്നും, അവളുടെ യൂട്രസ്സിനെന്തോ ചെറിയ കുഴപ്പമുള്ളതിനാല്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട് അന്നും മറ്റും. അതു പറയുമ്പോള്‍ അവളുടെ മുഖം വളരെ മങ്ങിയിരുന്നു.
മങ്ങിയ നിന്റെ മുഖം കാണാന്‍ യാതൊരു ഭംഗിയുമില്ല വൃന്ദാ. പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും, നീയൊന്ന് ചിരിക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. ഇല്ല പേടിക്കുന്നില്ല, പക്ഷെ ഒരു കാര്യം ഉറപ്പ് തരണം.
എന്തുറപ്പാണ് നിനക്ക് വേണ്ടത് വൃന്ദ?
എന്തെങ്കിലും കാരണവശാല്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍, നിങ്ങളുടെ അടുത്ത കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കണം.
ഏറ്റിരിക്കുന്നു. പൊട്ടിചിരിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ പറഞ്ഞു.
വാരാന്ത്യാവദി കഴിഞ്ഞ് ശനിയാഴ്ച ഓഫീസില്‍ വൃന്ദ വന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ ചുമന്നിരുന്നിരുന്നു.
എന്താ വൃന്ദ നിന്റെ കണ്ണുകള്‍ വല്ലാതെ ചുവന്നിരിക്കുന്നല്ലോ?
അറിയില്ല, വ്യാഴാഴ്ച രാത്രി മുതല്‍ വല്ലാത്ത വേദനയും ചുവപ്പുമുണ്ട്.
എന്നിട്ട് നീ ഡോക്ടറെ കാണിച്ചില്ലെ?
ഇല്ല അത് മാറിക്കോളും എന്ന് കരുതി പോയില്ല.
അപ്പോള്‍ തന്നെ അവളെ നിര്‍ബന്ധിച്ച് ഓഫീസ് ഡ്രൈവറുടെ കൂടെ ഹോസ്പിറ്റലിലേക്കയച്ചു.
ഉച്ചക്കവളെ ഫോണ്‍ ചെയ്ത് ഡോക്ടര്‍ എന്തു പറഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, ആസ് യൂഷ്വല്‍ കമേഷ്സ്യല്‍. കണ്ണില്‍ പ്രഷറടിച്ചിട്ടുണ്ട്. തലച്ചോറില്‍ നിന്നും വരുന്ന ഞരമ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുണ്ടോ എന്ന് പരിശോദിക്കണം. അതിന് വേണ്ടി പല ടെസ്റ്റുകളും ചെയ്യണം എന്നൊക്കെ തന്നെ. ഇപ്പോള്‍ കഴിക്കാനും, കണ്ണിലൊഴിക്കാനും മരുന്നു തന്നിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ആ സംസാരം അന്നവിടെ അവസാനിച്ചു.
ആ വര്‍ഷാദ്യത്തില്‍ നാട്ടിലേക്ക് വെക്കേഷനു പോയി മടങ്ങിയെത്തിയ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നത് വൃന്ദ പ്രെഗ്നന്റ് ആണെന്ന സന്തോഷവാര്‍ത്തയായിരുന്നു.
ഞങ്ങള്‍ എത്തിയ അന്നു തന്നെ അവള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നു. ഒരുപാടു സന്തോഷവതിയായിരുന്നു അവള്‍. സംസാരത്തിന്റെ ഇടയില്‍ അവള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പറഞ്ഞു. അവളുടെ അച്ഛനേയും, അമ്മയേയും അവള്‍ പ്രഗ്നന്റാണെന്നറിയിച്ചപ്പോള്‍ മുതല്‍ അവരുടെ പിണക്കം മാറിയെന്നും, മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ടെന്നും, പ്രസവം ദില്ലിയിലാക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും മറ്റും.
പിന്നീട് വന്ന ദിവസങ്ങളില്‍ ഓഫീസില്‍ അവളുടെ സംസാരവും, കളിയും, ചിരിയും, പതിവിലും ഇരട്ടിയായിമാറി. അവളുടെ സന്തോഷം അവള്‍ മറ്റുള്ളവര്‍ക്കും പകരുകയായിരുന്നു ആ ദിവസങ്ങളില്‍ എന്ന് വേണം പറയാന്‍.
ഒരു ദിവസം ഓഫീസില്‍ അവള്‍ വന്നത് പഴയതുപോലെ ചുമന്ന് തുടുത്ത കണ്ണുകളുമായായിരുന്നു.
ഇന്നെന്താടോ തന്റെ കണ്ണു ചുവന്നിരിക്കുന്നതെന്ന ചോദ്യത്തിന്, പഴയതുപോലെ വല്ല അലര്‍ജിയുമാവും, പഴയ മരുന്ന് കഴിക്കുന്നും ഒഴിക്കുന്നുമുണ്ട് എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണവള്‍ നല്‍കിയത്.
എന്റെ ഡെലിവറി ദില്ലിയിലായിരിക്കും, എന്റെ അമ്മയോടൊത്തെന്ന് അവള്‍ ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു.
ആയിടക്കാണ് എം പോസ്റ്റില്‍ അവള്‍ക്കായി ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് സെക്ഷനിലുള്ള ഷംസുദ്ദീന്‍ പറയുന്നത്.
ഐ ഡിയുടെ കോപ്പി കൊടുത്തയച്ച് പാഴ്സല്‍ അവള്‍ ഓഫീലേക്ക് വരുത്തി. അവളുടെ അമ്മയും, അച്ഛനും വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ക്കയച്ച സമ്മാനമാണെന്നവള്‍ പറഞ്ഞു. ഞങ്ങളുടെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ മുന്‍പാകെ അവള്‍ ആ പാഴ്സല്‍ തുറന്നു! വിവിധ നിറങ്ങളിലുള്ള കമ്പിളി നൂലുകളും,കമ്പിളിയുടുപ്പ് തുന്നാനുള്ള സൂചികളും മറ്റുമാണ് അതിലുണ്ടായിരുന്നത്.
മരുഭൂമിയിലിരിക്കുന്ന അവള്‍ക്കെന്തിന് കമ്പിളിനൂല്‍ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അവള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു,
ദാ കണ്ടോ, എന്റെ ഡെലിവറി ദില്ലിയിലായിരിക്കുമെന്നറിയുന്നതിനാല്‍, പ്രെഗ്നന്‍സി പിരീഡിലെ വിരസത മാറ്റുവാനായി എന്റെ പിറക്കാന്‍ പോകുന്ന കുട്ടിക്ക് കുട്ടിയുടുപ്പുകള്‍ തുന്നാന്‍ കമ്പിളി നൂലുകളയച്ചിരിക്കുന്നു എന്റെ മാ.
ഇനി ഞങ്ങള്‍ക്കിങ്ങനെ ഒരു മകള്‍ ഇല്ല എന്നു പറഞ്ഞിരുന്ന മാതാപിതാക്കള്‍ അയച്ച സമ്മാനം കണ്ട് ആഹ്ലാദഭരിതരായിരിക്കുന്ന അവള്‍ക്ക് വേണ്ടി അന്ന് ഞങ്ങള്‍ കേക്കുകളും, ചിപ്സും, സോഫ്റ്റ് ഡ്രിങ്ക്സും മറ്റും വാങ്ങി. ഗ്രൂപ്പ് എം ഡിക്കും, ജി എമ്മിനും, ഡിപ്പാര്‍ട്ട്മെന്റിലുള്ള എല്ലാവര്‍ക്കും ഞങ്ങള്‍ അന്ന് പ്രത്യേകം ഇമെയില്‍ അയച്ചു. അഞ്ച് മണിക്ക് കോമണ്‍ പാന്‍ട്രിയില്‍ ഒരൊത്തു ചേരല്‍. വൃന്ദയുടെ കല്യാണവും, ഗര്‍ഭവും അവളുടെ കുടുംബം അംഗീകരിച്ചിരിക്കുന്നു. ആ സന്തോഷത്തിനായി ഞങ്ങള്‍ മധുരം പങ്കിടാന്‍ പോകുന്നു.
അന്ന് അഞ്ചമണിക്ക്, സന്നിഹിതരായിക്കുന്നവരുടെ മുന്നില്‍ അല്പം നാണത്തോടെയാണെങ്കിലും അവള്‍ കേക്ക് മുറിച്ചു.
ആദ്യ കഷ്ണം ആര്‍ക്കായിരിക്കും? എം ഡിക്കോ, ജി എമ്മിനോ, അതോ അവളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനോ?
സന്നിഹിതരായിരിക്കുന്നവരെ എല്ലാവരേയും, എന്തിന് എന്നെ പോലും ഞെട്ടിച്ച് കൊണ്ട് മുറിച്ച കേക്കിന്റെ ആദ്യ കഷ്ണം അവള്‍ എനിക്കാണ് നല്‍കിയത്. അവള്‍ക്കു മുന്‍പില്‍ ആദ്യമായി എന്റെ കണ്ണു നിറഞ്ഞതും അന്നായിരുന്നു.
എന്നോടൊത്ത് എന്റെ കാറില്‍ വരുമ്പോഴും, പോകുമ്പോഴും കുട്ടി സ്വെറ്ററുകള്‍ നെയ്യുന്നതായിരുന്നു അവളുടെ അതിനു ശെഷമുള്ള ജോലി. വൃന്ദാ, നീ മാത്രമാണല്ലോ ഭൂമിയില്‍ ആദ്യമായി പ്രസവിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ അതിനുശേഷം അവളെ കളിയാക്കാറുമുണ്ടായിരുന്നു,
ദിവസങ്ങളും, ആഴ്ചകളും കൊഴിഞ്ഞു പോകുന്നതെങ്ങിനെയെന്ന് മരുഭൂമി വാസികളായ ഞങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയാറില്ല!
ചിലപ്പോഴോ?
മിനിറ്റുകള്‍ക്ക് തന്നെ യുഗങ്ങളുടെ ദൈര്‍ഘ്യവും തോന്നാറുണ്ട്!
ഒരു ബുധനാഴ്ച ദിവസം, രാവിലെ ഓഫീസില്‍ വൃന്ദ എത്തിയില്ലായിരുന്നു. വീക്കെന്റടുത്തതിനാല്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന നേരം എന്റെ മൊബൈലിലേക്കൊരു ടെലിഫോണ്‍.
കുറുമാന്‍ ഇത് സനോരയാണ്, വൃന്ദ രാവിലെ തലകറങ്ങി വീണു. ഗര്‍ഭിണിയാണവള്‍, അതും ഏഴാം മാസം. എന്റെ ഫ്ലാറ്റിന്റെ ഉടമ അപ്പോള്‍ തന്നെ ആംബുലന്‍സിനു വിളിച്ചു പറഞ്ഞു, പോലീസിനും. റഷീദ് ഹോസ്പിറ്റലില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. നിങ്ങള്‍ വേഗം വരണം.
എം ഡി വിദേശ യാത്രയിലായിരുന്നതിനാല്‍, ജി എമ്മിനോട് കാര്യം പറഞ്ഞ്, ഞാനും, വൃന്ദയുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനും റഷീദ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലില്‍ ചെന്ന് സനോരയെ ഫോണ്‍ ചെയ്തപ്പോള്‍, ലീവെടുക്കാന്‍ കഴിയാത്തതിനാല്‍ അവള്‍ ഓഫീസിലേക്ക് പോയെന്നും, ജെനറല്‍ വാര്‍ഡിലേക്കാണ് അവളെ കൊണ്ടുപോയിരിക്കുന്നതെന്നും പറഞ്ഞു.
വിസിറ്റേഴ്സ് എന്‍ട്രന്‍സിനുള്ള സമയമായിരുന്നതിനാല്‍ കാര്‍ഡെടുത്ത് ഉള്ളിലേക്ക് കടന്നു.
അത്രയും വിശാലമായ ജെനറല്‍ വാര്‍ഡില്‍ എവിടെ തപ്പാന്‍?
തിരിച്ച് റിസപ്ഷനില്‍ വന്നു, റിസപ്ഷനില്‍ ഇരിക്കുന്നവരോട് കാര്യം പറഞ്ഞു.
പല പല നമ്പറുകളില്‍ ഫോണ്‍ കറക്കിയ ശേഷം അവര്‍ മുറിയുടെ നമ്പര്‍ പറഞ്ഞു തന്നത് പ്രകാരം ഞങ്ങള്‍ ആ മുറിയിലേക്ക് നീങ്ങി. മുറിയില്‍ കയറിയതും, വീണ്ടും പ്രശ്നം, ഓരോ മുറിയിലേയും, കട്ടിലുകള്‍ കര്‍ട്ടനിട്ട് വേര്‍ തിരിച്ചിരിക്കുന്നു. ഏഴോ, എട്ടോ, പത്തോ കട്ടിലുകള്‍ ഓരോ മുറിയിലുമുണ്ട്.
ഇതിലേതാണ് വൃന്ദയുടെ എന്നാലോചിച്ച് തരിച്ച് നില്‍ക്കുന്നതിനിടയില്‍ ഒരു മലയാളി നഴ്സിനെ കാണുവാനിടയായി.
സിസ്റ്ററെ, വൃന്ദ എന്നൊരു കുട്ടി ഇവിടെ എവിടെയാണ് അഡ്മിറ്റാക്കിയിരിക്കുന്നത്?
ദാ അപ്പുറത്ത് കാണുന്ന കട്ടിലിലാ.
ഉടന്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി, തുണിശീല മാറ്റി ഉള്ളില്‍ കടന്നു. മച്ചിലേക്ക് കണ്ണും നട്ട് വൃന്ദ കിടക്കുന്നുണ്ട് കട്ടിലില്‍.
ഞങ്ങളെ കണ്ടതും, അവള്‍ ചിരിച്ചുകൊണ്ടെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ശ്രമം പാഴായി. അവള്‍ക്കെഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
വൃന്ദാ, എന്താണ് സംഭവിച്ചത്?
ഒന്നുമില്ലടാ, രാവിലെ കുളി കഴിഞ്ഞു വന്നപ്പോള്‍ ചെറിയ ഒരു തലകറക്കം. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ അരക്ക് കീഴ്പട്ട് ഒരു സ്വാദീനകുറവു പോലെ. എന്റെ കയ്യൊന്നു പിടിക്ക് ഞാന്‍ ഒന്നെഴുന്നേല്‍ക്കട്ടെ, അവള്‍ കയ്യുകള്‍ എന്റെ നേര്‍ക്ക് നീട്ടി.
അവളുടെ കയ്യുകളില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, വേണ്ട വൃന്ദ, നീ കിടന്നുകൊള്ളൂ, ഞങ്ങള്‍ ഇപ്പോള്‍ വരാം.
മുറിക്ക് പുറത്തിറങ്ങി റിസപ്ഷനിലെത്തി ഞങ്ങള്‍ ലോയിഡിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടന്‍ എത്തണമെന്നും. മൂന്നു നാലു മണിക്കൂറിനുള്ളില്‍ എത്താം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
തിരിച്ചോഫീസില്‍ വിളിച്ച് ജി എമ്മിനോട് ഞങ്ങള്‍ ഓഫീസില്‍ വരാന്‍ ഇനിയും വൈകും. ഇങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളോട് അവളുടെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെ നില്‍ക്കുവാനാണ് ആവശ്യപെട്ടത്. തിരിച്ച് അവളുടെ മുറിയില്‍ പോയി അവളോപ്പമിരുന്ന് ഞങ്ങള്‍ സംസാരിച്ചു. പതിവുപോലെ തന്നെ ചിരിയോട് കൂടി അവള്‍ പറഞ്ഞു, ഇതൊക്കെ ദൈവത്തിന്റെ ഓരോ കളികള്‍. എന്റെ കുട്ടിയൊന്ന് പുറത്ത് വരട്ടെ, ഞാന്‍ അവളേയും കൊണ്ട് ഉലകം ചുറ്റും.
പന്ത്രണ്ട് മണിയായപ്പോള്‍ എന്റെ ഫോണില്‍ ഒരു മിസ്സ്ഡ് കാള്‍. ലോയിഡിന്റേതാണ്.
ഞാന്‍ തിരിച്ച് വിളിച്ചു.
ലോയിഡ്, എന്തായി, നീ എവിടെ എത്തി?
ഇല്ല, എനിക്ക് ലീവ് അനുവദിച്ചില്ല. ഞാന്‍ രാത്രിയില്‍ വരാം. അതു വരെ നിങ്ങള്‍ ദയവ് ചെയ്ത് വൃന്ദയുടെ അടുത്തുണ്ടാകണം.
പ്രത്യേകിച്ചൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അതിനു പിന്നാലെ ഡോക്ടേര്‍സ് മുറിയിലേക്ക് വന്നു, ഒപ്പം സിസ്റ്റേഴ്സും.
കൈപിടിച്ചും, കാല്‍ പിടിച്ചും, ഹൃദയമിടിപ്പ് നോക്കിയും, പതിനഞ്ച് മിനിറ്റ് അവര്‍ ചിലവഴച്ചതിനു ശേഷം ഒരു ഡോക്ടര്‍ എന്നെ പുറത്തേക്ക് വിളിച്ചു.
നിങ്ങള്‍ വൃന്ദയുടെ ആരാണ്?
ഒപ്പം ജോലി ചെയ്യുന്നവനാണ് ഡോക്ടര്‍.
മിസ്റ്റര്‍, വൃന്ദ ഏഴുമാസം ഗര്‍ഭിണിയാണ്. സി ടി സ്കാന്‍ തുടങ്ങി പരമ്പരയായ ടെസ്റ്റിങ്ങുകള്‍ അത്യാവശ്യമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഞങ്ങള്‍ വൃന്ദയെ ചെക്കിങ്ങിനായി കൊണ്ട് പോകും. ചെക്കപ്പുകള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ എടുക്കാം. ഓഫീസില്‍ നിന്നുമല്ലാതെ, അവളുടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വരാന്‍ പറയൂ.
ഉവ്വ് ഡോക്ടര്‍, അവളുടെ ഹസ്ബന്റ് അബുദാബിയില്‍ ഉണ്ട്. അദ്ദേഹം വൈകുന്നേരത്തിനകം എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവളുടെ മാതാപിതാക്കള്‍?
അവര്‍ ദില്ലിയിലാണ് ഡോക്ടര്‍.
ശരി, എന്തിനും അവരുടെ ഹസ്ബന്റിനോട് പെട്ടെന്ന് വരാന്‍ പറയൂ എന്ന് പറഞ്ഞ് ഡോക്ടര്‍ അടുത്ത മുറിയിലേക്ക് നീങ്ങി.
തിരിച്ച് അവള്‍ കിടക്കുന്ന മുറിയിലേക്ക് ഞാനെത്തിയപ്പോള്‍ അവള്‍ സ്റ്റീവനുമൊത്ത് തര്‍ക്കിക്കുന്നതാണ് കണ്ടത്.
എന്തു പറ്റി സ്റ്റീവന്‍, എന്താ ഇവിടെ ഒരു വഴക്ക്?
അല്ല, ഇവള്‍ക്ക് കണ്ണില്‍ ചുവപ്പ് വന്നപ്പോള്‍ കാണിച്ചിരുന്ന ഡോക്ടര്‍ അനിതാ മാത്യൂസ് ഇവളെ മുന്‍പ് രണ്ട് മൂന്ന് തവണ വിളിച്ച് ചില ചെക്കപ്പുകള്‍ ചെയ്യേണ്ടതത്യാവശ്യമായി അറിയിച്ചിരുന്നുവത്രെ! ഇവള്‍ അത് പുല്ല് വിലക്കെടുത്തു. ഒരിക്കല്‍ പോലും പിന്നീട് ചെക്കപ്പിനായി അവരുടെ അടുത്ത് പോയില്ല എന്ന്. അത് പറഞ്ഞായിരുന്നു ഇപ്പോള്‍ ഞങ്ങള്‍ തല്ല് പിടിച്ചത്.
വൃന്ദാ, അനിതാ മാത്യൂസ് വളരെ പേരെടുത്തൊരു ഒപ്താല്‍മോളജിസ്റ്റായതിനാലല്ലെ ഞാന്‍ നിന്നെ നിന്റെ കണ്ണുകള്‍ ചുവന്നപ്പോള്‍ അങ്ങോട്ട് പറഞ്ഞയച്ചത്? അതിനു ശേഷം പിന്നീട് ഒരാഴ്ചക്ക് ശേഷം ചെക്കപ്പിനു ചെല്ലാനായിട്ടും നിന്നോട് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ നാട്ടില്‍ പോയി. ഇപ്പോഴാണ് അറിയുന്നത് അവര്‍ പല തവണ നിന്നോട് ചെക്കപ്പ് ചെയ്യുവാന്‍ വരുവാന്‍ ആവശ്യപെട്ടു എന്നറിയുന്നത്. നീ എന്തേ പോയില്ല?
അതും ഇതുമായെന്തു ബന്ധം? അത് വിട്ടുകള. ചെക്കപ്പിനായി ഞാന്‍ പോയില്ല എന്നത് നേര്. അല്ലെങ്കില്‍ തന്നെ തലച്ചോറും, കണ്ണും, ഞരമ്പും ഒക്കെയായി ബന്ധപെടുത്തി അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ എനിക്ക് പേടി തോന്നിയതു കാരണമല്ലെ ഞാന്‍ പിന്നീടവിടെ പോകാതിരുന്നത്. ഇവിടുന്ന് ഇറങ്ങിയാല്‍ ഉടനെ തന്നെ ഞാന്‍ അവിടെ പോയി ചെക്കപ്പ് ചെയ്യാം. എന്തേ പോരേ?
അപ്പോഴും ഗൌരവം വിടാതിരുന്ന എന്റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു, ഒന്നു ചിരിക്കടോ.
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരുമണിക്ക് മുന്‍പെ അവള്‍ക്കുള്ള ഭക്ഷണം എത്തി. ചോറും, ദാലും, തൈരും, ചിക്കനും, പിന്നെ എന്തൊക്കെയോ പച്ചക്കറി പുഴുങ്ങിയതും, കുറച്ച് പഴവര്‍ഗങ്ങളും.
അവള്‍ക്കിരിക്കുവാനുതുകുന്ന രീതിയില്‍ അറ്റന്‍ഡര്‍ കട്ടിലിന്റെ തലവശം ഉയര്‍ത്തി. എന്താണ് കഴിക്കുന്നത്?
താങ്ക്യൂ മേം. ഞാന്‍ സ്വയം കഴിച്ചുകൊള്ളാം, എന്റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ടല്ലോ, നിങ്ങള്‍ അടുത്ത ബെഡിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊള്ളൂ എന്നവള്‍ പറഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ സ്ഥലം കാലിയാക്കി.
വൃന്ദാ, ഭക്ഷണം കഴിക്കൂ. നിനക്കെന്താണ് വേണ്ടത്?
കുറൂ, സത്യം പറഞ്ഞാല്‍ എനിക്ക് വേണ്ടത് നീ കൊണ്ടു വരുന്ന അവിയലോ, സാംബാറോ, ഫിഷ് ഫ്രൈയുമോ മറ്റുമാ. പക്ഷെ ഇപ്പോള്‍ ആശുപത്രിയിലായി പോയില്ലേ? ഇവിടെ കിട്ടുന്നതല്ലാതെ എന്തു കഴിക്കാന്‍?
നീ നിനക്കിഷ്ടമുള്ളത് എനിക്ക് താ, ഞാന്‍ കഴിക്കാം.
ചോറ് ഒരു പ്ലെയിറ്റിലിട്ട്, ദാലൊഴിച്ച്, തൈരുചേര്‍ത്ത്, അല്പം പച്ചക്കറി പുഴുങ്ങിയതും ചേര്‍ത്ത് മിക്സ് ചെയ്തതിനുശേഷം പ്ലെയിറ്റ് ഞാന്‍ അവള്‍ക്ക് നല്‍കി.
പ്രയാസപെട്ടിട്ടുപോലും പ്ലെയിറ്റില്‍ നിന്നും സ്പൂണില്‍ വാരിയ ചോറ് അവളുടെ വായിലേക്കെത്തിക്കാന്‍ അവള്‍ക്കാകുന്നില്ല.
ചിരിച്ചുകൊണ്ട് അവള്‍ എന്നോട് വാരിതരുവാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
അവര്‍ സപ്ലൈ ചെയ്ത ഭക്ഷണത്തില്‍ ചിക്കന്‍ ഒഴികെ എല്ലാം അവള്‍ അന്ന് എന്റെ കയ്യാല്‍ കഴിച്ചു.
ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലാസ്സില്‍ വെള്ളം കൊടുത്തത് അവള്‍ സ്വയം കുടിക്കുന്നതിനിടയില്‍ ഗ്ലാസ് തെന്നി അവളുടെ ദേഹമാകെ നനഞ്ഞു. അതോടൊപ്പം കണ്ണീരിനാല്‍ അവളുടെ മുഖവും.
ഭക്ഷണം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്ന് നടക്കണം എന്ന് പറഞ്ഞപ്പോള്‍, ഞാനും സ്റ്റീവനും കൂടി അവളുടെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. അല്പം പ്രയാസപെട്ടിട്ടാണെങ്കിലും അവള്‍ മുറിക്ക് പുറത്ത് കോറിഡോറില്‍ ഒരു റൌണ്ട് നടന്നു. ശേഷം തിരിച്ച് വന്ന് ബെഡില്‍ കിടന്നു.
സന്ദര്‍ശന സമയം കഴിയാറായതു കാരണം ഞങ്ങള്‍ അവളോട് യാത്ര പറഞ്ഞ് തിരിച്ച് ഓഫീസിലേക്ക് വന്നു. വൈകുന്നേരം ഓഫീസില്‍ നിന്നും നേരിട്ട് റാഷിദ് ഹോസ്പിറ്റലിലേക്കാണ് ഞാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഷെര്‍ളിയും, ടെരന്‍സും, മറ്റു രണ്ടു പേരും എന്റെ കൂടെ വന്നു.
സന്ദര്‍ശന സമയമായതു കാരണം ഹോസ്പിറ്റലില്‍ എത്തിയതും ഞങ്ങള്‍ വൃന്ദ കിടക്കുന്ന വാര്‍ഡിലേക്ക് പോയി. ഞങ്ങളെ കണ്ടതും അവള്‍ ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ പഴയ ഊര്‍ജ്ജസ്വലതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലോയിഡ് വന്നു. രണ്ട് ദിവസം ലീവ് ലഭിച്ചിട്ടുണ്ടെന്ന് ലോയിഡ് പറഞ്ഞതിനാല്‍, അവരെ അവരുടേതായ ലോകത്തില്‍ തനിച്ചാക്കികൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞ് പോന്നു.
പിറ്റേന്ന് വൃന്ദയുമായും, ലോയിഡുമായും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു എന്നല്ലാതെ ഹോസ്പിറ്റലില്‍ പോയില്ല. അതിന്റെ പിറ്റേ ദിവസം രാവിലെ ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ എനിക്ക് ലോയിഡിന്റെ ഫോണ്‍ ലഭിച്ചു. അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
എന്താ ലോയിഡ്? എന്തു പറ്റി?
വൃന്ദ വീണ്ടും കൊളാപ്സായി. അരക്ക് കീഴ്പോട്ട് തളര്‍ന്നു പോയിരിക്കുന്നു, ഒപ്പം ഇടത്തേ കയ്യും. നിങ്ങള്‍ ഒന്ന് വേഗം വരുമോ ഹോസ്പിറ്റലിലേക്ക്?
ഓഫീസില്‍ വിവരം പറഞ്ഞ്, ഞാനും, സ്റ്റീവനും ഉടനെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ ലോയിഡ് ഡോക്ടേഴ്സ് വിളിച്ചത് പ്രകാരം അവരോടൊപ്പം പോയിരിക്കുകയാണെന്ന് നഴ്സ് പറഞ്ഞറിഞ്ഞു.
നിറഞ്ഞ കണ്ണുകളുമായി കിടന്നിരുന്ന വൃന്ദ ഞങ്ങളെ കണ്ടപ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവളുടെ വലതു കൈയ്യില്‍ അമര്‍ത്തി പിടിച്ചതല്ലാതെ മറ്റൊന്നും പറയാന്‍ വയ്യായിരുന്നു എനിക്ക്.
നിറഞ്ഞ് തുളുമ്പിയ കണ്ണുകളിലേക്ക് എനിക്ക് നോക്കാന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ കയ്യില്‍ അവള്‍ അവള്‍ക്ക് ചലിപ്പിക്കാന്‍ കഴിവുള്ള വലതു കയ്യാല്‍ അമര്‍ത്തിപിടിച്ചു, പിന്നെ കൈവിട്ടുകൊണ്ട് അവളുടെ വയറില്‍ തലോടി, പിന്നെ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി ദയനീയമായി പറഞ്ഞു, എനിക്കെന്റെ കുട്ടിയെ വേണം. എനിക്കവളെ രാജകുമാരിയായി വളര്‍ത്തണം, അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു നോക്കു കാണുകയെങ്കിലും വേണം. അതും പറഞ്ഞ് അവള്‍ പൊട്ടി ക്കരയാന്‍ തുടങ്ങി. കരച്ചിലിന്റെ ഇടയില്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പറയുന്നത് ആദ്യമൊക്കെ വ്യക്തമായിരുന്നെങ്കിലും ക്രമേണ അവളുടെ വാക്കുകള്‍ കുഴയുകയും, പിന്നെ അവള്‍ക്ക് സംസാരിക്കാന്‍ കഴിയാതാവുകയും ചെയ്തു.
എന്തൊക്കെയോ സംസാരിക്കാനുള്ള വെമ്പലോടെ അവള്‍ എന്റെ മുഖത്തേക്ക് ദയനീയമോയി നോക്കി.
വൃന്ദ നീ ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല. അവളുടേ കൈയ്യില്‍ അമര്‍ത്തികൊണ്ട് ഞാന്‍ പറഞ്ഞു.
സ്റ്റീവന്‍ നീ ഇവളുടെ കൂടെ നില്‍ക്കൂ. ഞാന്‍ ഡോക്ടറെ വിളിച്ചിട്ട് വേഗം വരാം. പോകുന്ന വഴിക്ക് സിസ്റ്ററോട് കാര്യം പറഞ്ഞു. ഞാന്‍ ഡ്യൂട്ടി ഡോക്ടേഴ്സ് ഇരിക്കുന്ന മുറിയിലേക്ക് പാഞ്ഞു.
അവിടെ ചെന്നപ്പോള്‍ രണ്ട് ഡോക്ടേഴ്സിനോടൊപ്പം ലോയിഡ് സംസാരിച്ചിക്കുന്നുണ്ടായിരുന്നു.
ഡോക്ടറോട് അവളുടെ സംസാരം കുഴഞ്ഞ് പോയതും, ക്രമേണ സംസാരിക്കാന്‍ കഴിയാതെയായതും ഞാന്‍ പറഞ്ഞു.
ഡോക്ടര്‍ അവിടെയിരുന്നുകൊണ്ട് തന്നെ നാലഞ്ച് ഫോണുകള്‍ ചെയ്തു. പിന്നെ രണ്ട് ഡോക്ടേഴ്സും ഉടന്‍ തന്നെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് വന്നു. അപ്പോഴേക്കും സ്ട്രെച്ചറും മറ്റുമായി അറ്റന്റേഴ്സും, സിസ്റ്റേഴുസുമെല്ലാം തയ്യാറായിരുന്നു.
വൃന്ദയെ സി ടി സ്കാനും മറ്റു ചെക്കപ്പുകളും ചെയ്യുന്നതിനായി സ്ട്രെച്ചറില്‍ കയറ്റി കിടത്തി അവര്‍ കൊണ്ട് പോയി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു.
ഹോസ്പിറ്റലിലെ റിസപ്ഷനില്‍ പോയി ഞങ്ങള്‍ ഇരുന്നു. മനസ്സിനൊരു സുഖമില്ലായ്മ. റിസപ്ഷനിലില്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം ഏകദേശം ഒരേ ഭാവം.
നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. സമയം നാലര കഴിഞ്ഞിരിക്കുന്നു.. സന്ദര്‍ശക സമയം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വൃന്ദയുടെ മുറിയിലേക്ക് കയറിചെന്നു. അവളുടെ ബെഡ് ശൂന്യം. ചെക്കപ്പ് കഴിഞ്ഞ് ഇനിയും വന്നിട്ടില്ല.
ഞങ്ങള്‍ പുറത്തിറങ്ങി കോറിഡോറില്‍ കാത്ത് നിന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡേഴ്സ് വൃന്ദയെ കിടത്തിയ സ്ട്രെച്ചറും തള്ളികൊണ്ട് മുറിയിലേക്ക് വന്നു.
അവള്‍ മയങ്ങുകയായിരുന്നു. തലമുടിയെല്ലാം ഷേവ് ചെയ്ത് കളഞ്ഞിരിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കിയ ലോയിഡ് വിങ്ങി പൊട്ടി പോയി. ഞങ്ങള്‍ വിങ്ങല്‍ പുറത്തേക്ക് വരാതിരിക്കാന്‍ പല്ലുകള്‍ കടിച്ചു പിടിച്ചു.
ലോയിഡിനോട് ഡോക്ടേഴ്സിന്റെ മുറിയിലേക്ക് പോകുവാന്‍ സിസ്റ്റര്‍ ആവശ്യപെട്ടു. ലോയിഡിനോട് കൂടെ ഞാനും പോയി.
ഇരിക്കൂ. ചീഫ് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.
വൃന്ദക്ക് ഇതിന് മുന്‍പെ എപ്പോഴെങ്കിലും, തലചുറ്റലോ, തളര്‍ച്ചയോ, മറ്റോ വന്നിട്ടുണ്ടോ?
ഉവ്വ് ഡോക്ടര്‍. ഞാനാണ് മറുപടി പറഞ്ഞത്. ഒരിക്കല്‍ അവള്‍ ഓഫീസില്‍ തലചുറ്റി വീണിട്ടുണ്ട്. കൂടാതെ കണ്ണുകള്‍ തടിച്ച് കുറുകി രക്തവര്‍ണ്ണമായിട്ടുമുണ്ട് രണ്ട് പ്രാവശ്യം. അന്ന് ചെക്കപ്പിനു പോയ ഡോക്ടര്‍ ഡിറ്റേയില്‍ഡ് ചെക്കപ്പിനായി വിളിച്ചിരുന്നതുമാണ്. പക്ഷെ വൃന്ദ അതു കാര്യമായെടുത്തില്ല, അതിനാല്‍ പോയതുമില്ല.
അവള്‍ അത് സീരിയസ്സായി എടുക്കേണ്ടതായിരുന്നു.
അവളുടെ ബ്രെയിനില്‍ ട്യൂമറുണ്ട്. അത് കൂടാതെ ഇപ്പോള്‍ സെമി പാരലൈസാവാന്‍ കാരണം ബ്രെയിനില്‍ ബ്ലെഡ് കോട്ടും വന്നിരിക്കുന്നു. ഉടന്‍ തന്നെ ഓപ്പറേഷന്‍ ചെയ്യണം. അവള്‍ ഗര്‍ഭിണിയാണെന്നുള്ളത് അതിലേറെ കോമ്പ്ലിക്കേറ്റഡാക്കിയിരിക്കുന്നു പ്രശ്നം. എനി വേ, വി ഹാവ് ഫിക്സ്ഡ് ഹെര്‍ ഓപ്പറേഷന്‍ ഫോര്‍ റ്റുമാറോ മോര്‍ണിങ്ങ് ലെവനോ ക്ലോക്ക്. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നുമുള്ള ഗൈനക്കോളജിസ്റ്റുകളും, ന്യൂറോ സര്‍ജനും, കാര്‍ഡിയാക്ക് സര്‍ജനും, മറ്റ് ഫിസിഷ്യന്‍സുമെല്ലാം ചേര്‍ന്ന് ഒരു എട്ടോളം പേരുള്ള സംഘമാണ് ഓപ്പറേഷന്‍ നടത്തുക. വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
കുറച്ച് പേപ്പറുകള്‍ സൈന്‍ ചെയ്യണം. ഡോക്ടര്‍ ലോയിഡിനോടായി പറഞ്ഞു.
ഡോക്ടര്‍ നല്‍കിയ പേപ്പറുകളിലെല്ലാം ലോയിഡ് സൈന്‍ ചെയ്ത് നല്‍കി. ശേഷം ഞങ്ങള്‍ തിരികെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് പോയി.
അവള്‍ അപ്പോഴും മയങ്ങുകയായിരുന്നു.
വൃന്ദയുടെ പാരന്റ്സിനെ അറിയിക്കേണ്ടെ? ഞാന്‍ ചോദിച്ചു.
വേണം, അറിയിച്ചാല്‍ മാത്രം പോര. അവരെ എങ്ങനെയെങ്കിലും കൊണ്ടു വരണം. എന്തെങ്കിലും സംഭവിച്ചാല്‍ നാളെ എന്റെ മോളെ അവന്‍ തട്ടിയെടുത്ത് കൊല ചെയ്തു എന്നു പറയാന്‍ ഇടവരരുത്. ഇത്രയും പറയുമ്പോഴേക്കും ലോയിഡ് വിങ്ങി പൊട്ടിയിരുന്നു.
അതൊക്കെ ഞങ്ങള്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞ് ശരിയാക്കാം ലോയിഡ്. നീ ശാന്തനായിരിക്കൂ. ഒന്നുമില്ലെങ്കിലും നീ കരയുന്നത് കണ്ടാല്‍ വൃന്ദയുടെ അവസ്ഥ അതിലേറെ മോശമാവില്ലെ, ഞങ്ങള്‍ ലോയിഡിനെ ആശ്വസിപ്പിച്ചു.
ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കാനായി ഞാനും, സ്റ്റീവനും പുറത്തിറങ്ങി. ജി എമ്മിനെ വിളിച്ച് കാര്യം പറഞ്ഞു, നിങ്ങള്‍ അവിടെ തന്നെ ഉണ്ടാകണം. ആരെ വേണമെങ്കിലും കൊണ്ടു വരാം എന്ന് പറയൂ ലോയിഡിനോട്. കമ്പനി എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് പറയൂ. ഫിനാന്‍ഷ്യലി ആസ് വെല്‍ പേര്‍സണലി.
പിന്നീട് ഷെര്‍ളിയെ വിളിച്ച് കാര്യം പറഞ്ഞു. വൃന്ദയുടെ വീട്ടില്‍ വിളിച്ച് കാര്യം പറയുക, അവര്‍ക്ക് വരുവാനായ് വിസയെടുക്കാന്‍ പാസ്പ്പോര്‍ട്ട് കോപ്പി വരുത്തിക്കുക, പി ആര്‍ ഓ യുമായി സംസാരിച്ച് മറ്റ് വിസാ പ്രൊസസ്സിങ്ങിനുള്ള റിക്വയര്‍മെന്റെല്ലാം കമ്പ്ലീറ്റ് ചെയ്യുക തുടങ്ങി കോര്‍ഡിനേഷന്‍ വര്‍ക്കെല്ലാം ഷെര്‍ളി അപ്പോള്‍ തന്നെ ആരംഭിച്ചു.
അല്പം സമയത്തിനകം ഷെര്‍ളി തിരിച്ച് വിളിച്ചു. വൃന്ദയുടെ അച്ഛനു സുഖമില്ലെന്നും, അമ്മ മാത്രമെ വരുന്നുള്ളൂ എന്നും പറഞ്ഞു. പാസ്പ്പോര്‍ട്ട് കോപ്പി അല്പം സമയത്തിനകം ഫാക്സായി ലഭിക്കുമെന്ന് പറഞ്ഞു. എമര്‍ജന്‍സി വിസ എടുക്കാമെന്ന് പി ആര്‍ ഓ ഏറ്റതു പ്രകാരം, പിറ്റേന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ ടിക്കറ്റും ബുക്ക് ചെയ്യിച്ചു, ദില്ലി - ദുബായി. ടിക്കറ്റ് പി ടി എ ആയി കളക്റ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം ഷര്‍ളി തന്നെ അറേഞ്ച് ചെയ്തു.
തിരിച്ച് വാര്‍ഡില്‍ ചെന്നപ്പോള്‍ വൃന്ദ ഉണര്‍ന്നിരുന്നു. അവളുടെ കയ്യില്‍ ഉഴിഞ്ഞുകൊണ്ട് അവളുടെ ബെഡിന്നരികത്തുള്ള സ്റ്റൂളില്‍ ലോയിഡിരിക്കുന്നു.
നഞങ്ങളെ കണ്ട വൃന്ദ തലചരിച്ച് ചെറുതായൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് പാഴായി. മനസ്സ് വിചാരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശരീരത്തിലെ പേശികള്‍ക്ക് കഴിയാത്തതിനാല്‍ ആ പുഞ്ചിരി വെറും ഒരു കോടലായി മാറി. അവള്‍ സീലിങ്ങിലേക്ക് നോക്കി കിടന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവിടെ അധികം നേരം നിന്നിട്ടെന്തു ചെയ്യാന്‍? സന്ദര്‍ശന സമയവും കഴിയാറായി. വൃന്ദയുടെ കൈയ്യില്‍ പിടിച്ച് അമര്‍ത്തി പിറ്റേന്ന് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു. റിസപ്ഷന്‍ വരെ ലോയിഡും ഞങ്ങളെ അനുഗമിച്ചു.
ലോയിഡ് എന്താവശ്യമുണ്ടെങ്കിലും, വിളിക്കാന്‍ മടിക്കണ്ട. ഏത് സമയത്തും വിളിക്കാം. ഉറങ്ങുകയായിരിക്കുമെന്നോ, ശല്യപെടുത്തുകയാണെന്നോ ഒന്നും കരുതരുത്.
പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് തന്നെ ഞാനും സ്റ്റീവനും ഹോസ്പിറ്റലിലേക്ക് ചെന്ന് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങി വാര്‍ഡിലേക്ക് പോയി. വൃന്ദ ഉണര്‍ന്ന് കിടക്കുന്നു. ലോയിഡ് അടിയിലെങ്ങോ പോയിരിക്കുകയായിരുന്നു.
അവള്‍ക്കരുകിലിരുന്ന് ഞങ്ങള്‍ കുറേ സംസാരിച്ചു. അവള്‍ക്ക് പരമാവധി ധൈര്യം പകര്‍ന്നുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ ചെയ്തു. അവളെ ചിരിപ്പിക്കാനായി ഞങ്ങള്‍ ഓഫീസിലെ പല കാര്യങ്ങളും പറഞ്ഞു. തലയാട്ടിയതല്ലാതെ അവള്‍ മറ്റൊരു തരത്തിലും പ്രതികരിച്ചില്ല.
പത്ത് മണിയായപ്പോള്‍, ഓഫീസില്‍ നിന്നും എം ഡിയും, ജി എമ്മും അടക്കം പത്തോളം സഹപ്രവര്‍ത്തകര്‍ താഴെ എത്തി. രണ്ട് പേര്‍ക്കേ ഒരേ സമയത്ത് ഒരു പേഷ്യന്റിനെ കാണാന്‍ അനുമതിയുള്ളൂ. അതും ഇത്തരം സ്പെഷല്‍ കേസില്‍ മാത്രം. അല്ലെങ്കില്‍ സന്ദര്‍ശന സമയത്ത് മാത്രമെ പേഷ്യന്റിനെ കാണാന്‍ അനുവധിക്കൂ.
ഞാനും സ്റ്റീവനും, താഴെ റിസ്പഷനില്‍ ചെന്ന് ഞങ്ങളുടെ കാര്‍ഡ് അവര്‍ക്ക് നല്‍കി. എം ഡിയും, ജി എമ്മും, മറ്റുള്ളവരും ഊഴമനുസരിച്ച് മുകളില്‍ പോയി വൃന്ദയെ കണ്ടു വന്നു. പെണ്‍കുട്ടികള്‍ തിരിച്ച് വന്നത് പൊട്ടികരഞ്ഞിട്ടായിരുന്നുവെങ്കില്‍, ആണുങ്ങള്‍ വന്നത് നിറകണ്ണുകളുമായാണ്.
നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണം എന്ത് കാര്യത്തിനും. എന്താവശ്യമുണ്ടെങ്കിലും ഓഫീസില്‍ വിളിക്കുക. പിന്നെ ഓരോ മണിക്കൂറിലും ഇവിടുത്തെ സ്ഥിതിഗതികള്‍ വിളിച്ച് എന്നെ അപ്ഡേറ്റ് ചെയ്യുക. എം ഡി ഞങ്ങളോട് പറഞ്ഞു.
അവരെല്ലാം പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും മുകളിലേക്ക് പോയി. അറ്റന്റേഴ്സ് സ്ട്രെച്ചറുമായി വന്ന് കഴിഞ്ഞിരിക്കുന്നു. അവളെ ബെഡില്‍ നിന്നും എടുത്ത് അവര്‍ സ്ട്രെച്ചറില്‍ കിടത്തി. ലോയിഡ് അവളുടെ കയ്യുകളില്‍ പിടിച്ച് പൊട്ടികരഞ്ഞു. നിറയുന്ന കണ്ണുകള്‍ അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രയാസപെട്ടുകൊണ്ട് ഞങ്ങള്‍ അവളോട് പോയി വരൂ എന്നര്‍ത്ഥത്തില്‍ തലയാട്ടി.
തലയാട്ടികൊണ്ട് അവള്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ എന്റെ കയ്യില്‍ അവളുടെ വലം കയ്യാല്‍ അവള്‍ മുറുകെ പിടിച്ചു. യാത്രചോദിക്കുന്ന ഭാവമായിരുന്നു അവളുടെ കണ്ണുകള്‍ക്ക്. പ്രയാസപെട്ടാണെങ്കിലും അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
ഓപ്പറേഷനു സമയമായി മാറി നില്‍ക്കൂ. ഞങ്ങള്‍ ഒരരുകിലേക്ക് മാറിയതും, അറ്റന്‍ഡേഴ്സ് സ്ട്രെച്ചറും തള്ളി ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ വാര്‍ഡില്‍ നിന്ന് റിസപ്ഷനിലേക്കും.
നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. സമയം നിലച്ചത് പോലെ. ഓരോ മണിക്കൂറിലും ഞങ്ങള്‍ കാണുന്ന ഡോക്ടറോഡും, സിസ്റ്റേഴ്സിനോടും ചോദിച്ചു, എന്തെകിലും വിവരമുണ്ടോ വൃന്ദയെ കുറിച്ചെന്ന്.
ആരും ഞങ്ങള്‍ക്കൊരു മറുപടി നല്‍കിയില്ല.
വൈകുന്നേരം ഏകദേശം ഏഴുമണിയായപ്പോള്‍ റിസപ്ഷനില്‍ അനൌണ്‍സ് ചെയ്യപ്പെട്ടു, വൃന്ദയുടെ ഒപ്പമുള്ളയാള്‍ ഡോക്ടേഴ്സ് റൂമിലേക്ക് ചെല്ലണമെന്ന്.
ഞങ്ങള്‍ മൂവരും തിടക്കത്തില്‍ ഡോക്ടേഴ്സ് റൂമില്‍ എത്തി.
ഇരിക്കൂ. ഞങ്ങള്‍ ഇരുന്നു.
സീ ഓപ്പറേഷന്‍ ഈസ് ഓവര്‍. ദെയര്‍ ഈസ് എ ഗുഡ് ന്യൂസ് ആന്റ് എ ബാഡ് ന്യൂസ്!
എന്തായാലും പറയൂ ഡോക്ടര്‍.
നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിരിക്കുന്നു ലോയിഡ്. ഷി ഈസ് ആള്‍മോസ്റ്റ് ഫൈന്‍ നൌ. കുട്ടി ഇപ്പോള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ ഇങ്ക്യുബേറ്ററില്‍ ആണ്. ആദ്യം തന്നെ ഞങ്ങള്‍ ചെയ്തത് ഓപ്പറേഷന്‍ ചെയ്ത് കുട്ടിയെ പുറത്തെടുക്കുക എന്നതായിരുന്നു. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നും വന്ന ഡോക്ടേഴ്സ് ആ ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടിയുമായി തിരികെ പോയി.
അപ്പോള്‍ വൃന്ദ ഡോക്ടര്‍?
അതിനുശേഷമുള്ള ഓപ്പറേഷല്‍ അതീവ കോമ്പ്ലിക്കേറ്റഡ് ആയിരുന്നു.. ഇടക്ക് വച്ച് കാര്‍ഡിയാക്ക് അറസ്റ്റുണ്ടായി. വൃന്ദയുടെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കും തകരാറുണ്ടായിരുന്നു. തലച്ചോറിലെ ട്യൂമറും ക്ലോട്ടുമെല്ലാം ഞങ്ങള്‍ റിമൂവ് ചെയ്തു. വി ട്രൈഡ് അവര്‍ മാക്സിമം മിസ്റ്റര്‍ ലോയിഡ് ബട്ട്, ഷി ഈസ് ഇന്‍ കോമാ സ്റ്റേജ് നൌ.
അവള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെ ഡോക്ടര്‍?
വി വില്ല് ട്രൈ ഔര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
അവള്‍ എവിടെയാണ് ഡോക്ടര്‍? അവളെ എപ്പോള്‍ കാണാന്‍ കഴിയും?
വൃന്ദ ഐ സി യുവില്‍ ആണ്. കുറഞ്ഞത് ഇരുപത്തിനാലുമണിക്കൂര്‍ മുതല്‍ നാല്പത്തെട്ട് മണിക്കൂര്‍ വരെ ഒബ് സര്‍വേഷനില്‍ ആയിരിക്കും,അതിനുശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.
എനിക്കെന്റെ മകളെ കാണാന്‍ പറ്റുമോ ഡോക്ടര്‍ ഇപ്പോള്‍?
ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല, നാളെ രാവിലെ പത്ത് മണിക്ക് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.
ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ ഡോക്ടര്‍ തിരിച്ച് ഏതോ വാര്‍ഡിലേക്ക് പോയി, ഞങ്ങള്‍ താഴെ റിസപ്ഷനിലേക്കും. റിസപ്ഷനില്‍ നിന്നും പുറത്തിറങ്ങി എം ഡി, ജി എം, ഷെര്‍ളി, ടെരന്‍സ്, സനോര തുടങ്ങി വിളിക്കാനുള്ളവരേയൊക്കെ വിളിച്ച് വൃന്ദയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് തിരിച്ച് റിസപ്ഷനില്‍ വന്നപ്പോള്‍ ബെഞ്ചില്‍ ഇരുന്ന് വിങ്ങിപൊട്ടുന്ന ലോയിഡിനേയാണ് കാണുന്നത്. സ്റ്റീവന്‍ ആശ്വസിപ്പിക്കുവാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്.
വൃന്ദയുടെ അമ്മ വരുന്നത് ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിലാണെന്നും, താമസവും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ടെങ്കിലും, ഈ അവസ്ഥയില്‍ അവരെ അവിടെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍, ഷെര്‍ളിയും ഹസ്ബന്റും കൂടെ പിക്ക് ചെയ്ത് അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകുന്നുവെന്നും ഷെര്‍ളി വിളിച്ച് പറഞ്ഞു.
ഇനി റിസപ്ഷനില്‍ വെറുതെ കാത്തിരിക്കുന്നതില്‍ എന്തര്‍ത്ഥം? ലോയിഡിനെ പറഞ്ഞ് സമാധാനിപ്പിച്ച് അവനെ വൃന്ദയുടെ ഫ്ലാറ്റില്‍ ഇറക്കിയതിനുശേഷം ഞങ്ങള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്കും പോയി.
പിറ്റേന്ന് രാവിലെ ഞങ്ങള്‍ ലോയിഡിനേയും പിക്ക് ചെയ്ത് വൃന്ദയുടെ അമ്മയെ പോയി കണ്ടു. വളരെ അധികം മനോധൈര്യം ഉള്ള ഒരു സ്ത്രീ. ഇത്ര തിരക്കിട്ട് വിസയും മറ്റും ശരിയാക്കി അയച്ചപ്പോള്‍ മകള്‍ മരിച്ച് എന്ന് കരുതിയാണ് പുറപ്പെട്ടത്, ഇപ്പോള്‍ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞ് അവര്‍ പൊട്ടി കരഞ്ഞു.
അന്ന് ഞങ്ങള്‍ വൃന്ദയുടെ അമ്മയേയും, ലോയിഡിനേയും പിക്ക് ചെയ്ത് ഹോസ്പിറ്റലില്‍ പോയപ്പോള്‍, ഇന്നെന്തായാലും ഐ സി യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല, നാളെ രാവിലെ വരൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്നും, വൃന്ദയുടെ കുട്ടിയെ കാണാന്‍ ഞങ്ങള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയി.
പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം ഒരു സിസ്റ്ററോടൊപ്പം ഞങ്ങള്‍ കുട്ടി കിടക്കുന്ന വാര്‍ഡിലേക്ക് ചെന്നു.ഇങ്ക്യുബേറ്ററില്‍ ഒരു കുഞ്ഞു വാവ! മൂക്കിലും, വായിലുമെല്ലാം ട്യൂബും, മാസ്ക്കും പിടിപ്പിച്ചിരിക്കുന്നു.
ദൈവമേ, കുട്ടിയും വൃന്ദയും രക്ഷപെടണേ എന്നായിരുന്നു അപ്പോഴുമുള്ള പ്രാര്‍ത്ഥന.
പിറ്റേ ദിവസം ഞാനും, സ്റ്റീവനും,ലോയിഡും, വൃന്ദയുടെ അമ്മയും രാവിലെ പത്തുമണിക്ക് തന്നെ ഹോസ്പിറ്റലിലെത്തി. വൃന്ദയെ ഒരു ഒറ്റ മുറിയിലേക്ക് മാറ്റിയിരുന്നു. മുറിയില്‍ നിറയെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ, ഭയാനകമായ ശബ്ദത്തോടെ ശ്വസിക്കുന്ന വൃന്ദയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞങ്ങളുടെ ചങ്ക് കലങ്ങി പോയി.
മുഖം തിരിച്ചറിയാനാവാത്ത വിധം നീരു വന്ന് വീര്‍ത്തിരിക്കുന്നു. നീലച്ചിട്ടുമുണ്ട്. തല മൊത്തം പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നു. ആകെയുള്ള അനക്കം എന്നത് ശ്വസിക്കുമ്പോള്‍ വൃന്ദയുടെ നെഞ്ചും കൂട് ഉയര്‍ന്ന് താഴുന്നതാണ്.
വൃന്ദയുടെ കയ്യിലും, തലയിലും, കാലിലും, പിടിച്ച്കൊണ്ട് ലോയിഡും, വൃന്ദയുടെ അമ്മയും പൊട്ടികരയുന്നതു കണ്ട് ഒന്ന് കരയാന്‍ പോലും കഴിയാതെ ഞങ്ങള്‍ നിന്നു.
ദിവസം മൂന്നൂം നാലും തവണ സിസ്റ്റേഴ്സും, ഡോക്ടേര്‍സും വന്ന് ചെക്കപ്പ് നടത്തി പോയി. എന്താണ് അവസ്ഥ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരം മാത്രം.
ദിവസം മൂന്ന് കഴിഞ്ഞു. ഞങ്ങളില്‍ ആരെങ്കിലും മാറി മാറി എപ്പോഴും വൃന്ദക്കരികില്‍ നിന്നു. ലോയിഡിനേയും, അമ്മയേയും,വളരെ നിര്‍ബന്ധിച്ച് ഞങ്ങള്‍ വിശ്രമിക്കുവാനായി ഇടക്കിടെ ഫ്ലാറ്റില്‍ കൊണ്ട് ചെന്നു വിടുകയും പിക്ക് ചെയ്യുകയും ചെയ്തു. ഓഫീസില്‍ നിന്നുള്ളവരും, ലോയിഡിന്റെ സുഹൃത്തുക്കാളും, ബന്ധുക്കളും എല്ലാം ഇടക്കിടെ വന്ന് പോയി. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നു വന്ന അതേ അവസ്ഥ തന്നെ ഇപ്പോഴും. ഉള്ളം കാലില്‍ ഇക്കിളിയിട്ടാല്‍ മൊത്തം ശരീരം വെട്ടിവിറക്കുന്നുണ്ടെന്ന് ഇതിന്റെ ഇടയില്‍ ലോയിഡിന്റെ അമ്മ കണ്ടു പിടിച്ചു.
ചെക്കപ്പിനു വന്ന ഡോക്ടറോട് ഞങ്ങള്‍ ആ വിവരം പറയുകയും, അവരുടെ മുന്നില്‍ വച്ച് തന്നെ വൃന്ദയുടെ ഉള്ളംകാലില്‍ ഇക്കിളിയിട്ടപ്പോള്‍ വൃന്ദയുടെ ശരീരം വെട്ടി വിറക്കുകയും ചെയ്തു. എന്തായാലും നാളെ ഇലക്ട്രോഎന്‍സെഫലോഗ്രാം ടെസ്റ്റ് നടത്തിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു.
പിറ്റേന്ന് ഞങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ഹോസ്പിറ്റലില്‍ എത്തി. പത്തര മണിയായപ്പോള്‍ ഡോക്ടര്‍ ചെക്കപ്പിനു വന്നു. ടെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം ചെയ്യുന്ന ടെക്നീഷ്യന്‍ കുറച്ച് കഴിഞ്ഞാല്‍ വരുമെന്നും ടെസ്റ്റ് നടത്തി റിസല്‍റ്റ് ഡോക്ടര്‍ക്ക് നല്കുമെന്നും പറഞ്ഞു.
പതിനൊന്നു മണിക്ക് ടെക്നീഷ്യന്‍ കമ്പ്യൂട്ടറും, വയറുകളും, മറ്റു ഉപകരണങ്ങളുമായി വന്നു. ടെക്നീഷ്യന്‍ ഒരു മലയാളി സ്ത്രീയായിരുന്നു. അവരെ മുന്‍പ് പലപ്പോഴും എന്റെ ബില്‍ഡിങ്ങില്‍ വച്ച് കണ്ടിട്ടുമുണ്ടായിരുന്നു.
എന്നെ കണ്ടതും പരിചയഭാവത്തില്‍ അവര്‍ ചോദിച്ചു. മാഷുടെ ആരാ ഈ പേഷ്യന്റ്?
എന്റെ സഹപ്രവര്‍ത്തകയാണ്.
മലയാളിയാണോ?
അല്ല.
എന്താ സംഭവിച്ചത്?
എന്താ സംഭവിച്ചതെന്നറിയാതെ, കേസ് ഹിസ്റ്ററി പോലും നോക്കാതെ വന്നിരിക്കുന്ന ഒരു ടെക്നീഷ്യന്‍ എന്നാണ് മനസ്സില്‍ തോന്നിയതെങ്കിലും, കാര്യം നമ്മുടേയായതിനാല്‍ നടന്നതെല്ലാം അവരെ ധരിപ്പിച്ചു.
കേള്‍ക്കുന്നതിനിടയില്‍ തന്നെ അവര്‍ വയറുകളെല്ലാം വൃന്ദയുടെ തലയില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അവര്‍ എന്തൊക്കെയോ ചെയ്തു അരമണിക്കൂറോളം. പിന്നെ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് അവരുടെ സാധനങ്ങള്‍ എല്ലാം ട്രോളീ ബാഗില്‍ വച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ കൂടെ ചെന്നു.
എന്താണ് മാഡം റിപ്പോര്‍ട്ട്? എന്തെങ്കിലും സ്കോപ്പുണ്ടോ?
ഇല്ല എന്നവര്‍ തലകുലുക്കി, പിന്നെ പറഞ്ഞു. തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഷി ഈസ് ഇന്‍ ഏ വെജിറ്റബിള്‍ സ്റ്റേജ്.
അപ്പോള്‍ ശ്വസിക്കുന്നതോ?
അത് വെന്റിലേറ്റര്‍ ചെയ്യുന്നതാണ്. അത് ഓഫ്ഫ് ചെയ്താല്‍ അതും കഴിഞ്ഞു. പക്ഷെ ഇപ്പോഴത്തെ യു എ ഇ നിയമം അനുസരിച്ച് തലച്ചോര്‍ മരണം സംഭവിച്ചാലും വെന്റിലേറ്ററിന്റെ സഹായത്തോടെ ബോഡി ശ്വസിക്കുന്നുവെങ്കില്‍ എത്ര കാലം ശ്വസിക്കുന്നുവോ, അത്രയും കാലം ശരീരത്തെ സൂക്ഷിക്കണം എന്നാണ്.
അപ്പോള്‍ കാലില്‍ ഇക്കിളിയിടുമ്പോള്‍ ശരീരം ഇളകുന്നതോ മാഡം?
അതിനു തലച്ചോറുമായി ബന്ധമൊന്നുമില്ല മാഷെ. സ്പൈനല്‍ കോഡിലുള്ള ഫ്ലൂയിഡുകളുടെ ചിലപ്രവര്‍ത്തനം മൂലമാണത് സംഭവിക്കുന്നത്.
എന്തായാലും കഷ്ടമായി പോയി, ആ കുട്ടിയെങ്കിലും രക്ഷപെട്ടാല്‍ മതി എന്ന് പറഞ്ഞ് അവര്‍ അവരുടെ ബാഗും വലിച്ച് നീങ്ങി.
തിരിച്ച് മുറിയില്‍ വന്നപ്പോള്‍ അവര്‍ ചോദിച്ചു എന്തു പറഞ്ഞു?
സത്യാവസ്ഥ അവരോട് പറയണോ വേണ്ടയോ എന്നൊന്നാലോചിച്ചു. പറയാതിരുന്നിട്ടെന്ത് കാര്യം. പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, വൃന്ദയുടെ തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം. അതും എപ്പോള്‍ വേണമെങ്കിലും നില്‍ക്കാം.
ലോയിഡിന്റേയും, വൃന്ദയുടെ അമ്മയുടേയും പൊട്ടിക്കരച്ചില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഇതേ സംഭവിക്കൂ എന്ന് അവര്‍ക്ക് മുന്‍പേ മനസ്സിലായികാണണം. അല്ലെങ്കില്‍ ഇത്രയും ദിവസം കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുനീര്‍ വറ്റിയിരിക്കണം.
ഞാനും, സ്റ്റീവനും, അന്നും പിറ്റേ ദിവസവും മാറി മാറി ഹോസ്പിറ്റലില്‍ വൃന്ദയോടൊപ്പം ഇരുന്നു. ഒരുപാട് നിര്‍ബന്ധിച്ച് ഉറക്കമില്ലാതെ കഴിയുന്ന ലോയിഡിനേയും, വൃന്ദയുടെ അമ്മയേയും ഭക്ഷണം കഴിപ്പിച്ചു. രാത്രിയില്‍ ഞങ്ങള്‍ ഞങ്ങളുടേ ഫ്ലാറ്റിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ ആറരമണിക്ക് ലോയിഡിന്റെ ഫോണ്‍ വന്നു.
കഴിഞ്ഞു, അവസാന ശ്വാസവും നിലച്ചു.
പൊടുന്നനേയാണ് ബര്‍ത്ത്ഡേ റിമൈന്‍ഡറില്‍ നിന്നുള്ള ഒരു മെയിലില്‍ കണ്ണുടക്കിയത്. ഉടന്‍ തന്നെ ആ മെയില്‍ തുറന്നു.
It‘s Vrindha's Birthday on 21st November.
അതിവേഗം പിന്നിലേക്ക് പായാന്‍ തുടങ്ങിയ മനസ്സ് രണ്ടായിരത്തി രണ്ടിലെത്തിയപ്പോള്‍ പൊടുന്നനെ നിന്നു.
രണ്ടായിരത്തി രണ്ട് ജനുവരി മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലേതോ ഒരു ദിവസം രാവിലെ എച്ച് ആര്‍ കോര്‍ഡിനേറ്റര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിലേക്ക് വന്നപ്പോള്‍ സുന്ദരിയായ ഒരു യുവതിയും ഒപ്പം ഉണ്ടായിരുന്നു.
പ്ലീസ് മീറ്റ് മിസ് വൃന്ദ. ഷി ഹാസ് ജോയിന്റ് വിത്ത് അസ് ഏസ് ആന്‍ അസ്സിസ്റ്റന്റ് ബയര്‍ ഫോര്‍ ലോഞ്ചെറെ (lingerie).
ഗോതമ്പിന്റെ നിറം. അഞ്ചടി ഏഴിഞ്ചോളം ഉയരം, ഒതുങ്ങിയ ശരീരം. നിതംബം മറച്ച് കിടക്കുന്ന പനങ്കുലപോലത്തെ കറുത്ത മുടി. വിടര്‍ന്നു വിരിഞ്ഞ കണ്ണുകളില്‍ കണ്മഷി എഴുതിയിരിക്കുന്നു.
അന്നാണ് വൃന്ദയെ ഞാന്‍ ആദ്യമായി കാണുന്നത്. ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലെ ഓരോരുത്തരേയായി പരിചയപെട്ടതിനുശേഷം അവര്‍ അടുത്ത ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയി.
ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ പതിവുപോലെ ഞാനും, ടെരന്‍സും, സ്റ്റീവനും, ഷെര്‍ളിയും പോകുമ്പോള്‍ എക്സ്ക്യുസ് മി, കേന്‍ ഐ ജോയിന്‍ വിത്ത് യു ആള്‍ എന്ന ചോദ്യം കേട്ട് ഞങ്ങള്‍ തിരിഞ്ഞ് നോക്കിയപ്പോഴേക്കും വൃന്ദ ഞങ്ങളോടൊപ്പമെത്തി കഴിഞ്ഞിരുന്നു.
ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ അവള്‍ ദില്ലിയില്‍ നിന്നാണെന്നും, അച്ഛനുമമ്മക്കുമുള്ള ഒറ്റമകളാണെന്നും, നിഫ്റ്റില്‍ നിന്നും കോഴ്സ് കഴിഞ്ഞ് ദില്ലിയില്‍ തന്നെ ഒരു എക്സ്പോര്‍ട്ടറുടെ കൂടെ മെര്‍ച്ചന്‍ഡൈസര്‍ കം ഡിസൈനറായി വര്‍ക്കു ചെയ്തിരുന്നുവെന്നും മറ്റും ഞങ്ങള്‍ ചോദിക്കാതെ തന്നെ വൃന്ദ പറഞ്ഞു. പിന്നെ ഞങ്ങളോരോരുത്തരേ കുറിച്ചും അവള്‍ കൂടുതലായി ചോദിച്ചറിഞ്ഞു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കുകളായിരുന്നു അവളുടേത്. തികച്ചും ഒരു വായാടി പെണ്ണ്.
വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്നെ രണ്ടോ മൂന്നോ വര്‍ഷത്തിലധികമായി ഒരുമിച്ച് ജോലിചെയ്ത്, അതിലേറെ വ്യക്തിപരമായുള്ള ചങ്ങാത്തം സൂക്ഷിച്ചിരുന്ന ഞങ്ങളിലൊരുവളായി അവള്‍ മാറി.
ഓഫീസ് അറേഞ്ച് ചെയ്തിരുന്ന റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മാസത്തിനകം അവള്‍ കരാമയിലുള്ള ഒരു ഫ്ലാറ്റിലേക്ക് ഒരു കൂട്ടുകാരിയോടൊപ്പം താമസം മാറി. അതിനു ശേഷം ചിലപ്പോഴെല്ലാം അവള്‍ ഓഫീസിലേക്ക് വന്നിരുന്നതും, പോയിരുന്നതും എന്റെ കൂടെയായിരുന്നു.
ടെന്‍ഷന്‍ പിടിച്ച ഓഫീസിലെ പണിതിരക്കുകള്‍ക്കിടയില്‍ പോലും ഞങ്ങളിലോരോരുത്തരുടേയും ടേബിളിനരികില്‍ വന്ന് എന്തെങ്കിലും പറഞ്ഞ് ഞങ്ങളെ ചിരിപ്പിക്കുന്നതും, അല്ലെങ്കില്‍ അവള്‍ക്ക് കുടിക്കാനായി ചായയോ, കാപ്പിയോ ഉണ്ടാക്കാനായി പാന്‍ട്രിയില്‍ പോകുമ്പോള്‍ കൂടി ഒരു ഗ്ലാസ്സ് അധികം ഉണ്ടാക്കി ഞങ്ങളിലാര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊണ്ടു വന്ന് നല്‍കുന്നതും അവളുടെ ഒരു ശീലമായിരുന്നു.
ഓരോ സീസണിലും പ്രസന്റേഷനുകളും മറ്റും ചെയ്യേണ്ട തിയതി അടുത്തു വരുമ്പോള്‍ മറ്റുള്ളവര്‍ പിറുപിറുത്ത് കൊണ്ട് അവരുടെ ജോലികള്‍ ചെയ്യുമ്പോള്‍ രാത്രി പന്ത്രണ്ടും ഒന്നും, രണ്ടും മണിവരെ അവള്‍ ഓഫീസില്‍ ഇരുന്ന് സന്തോഷത്തോടെ അവളുടെ പണികള്‍ തീര്‍ക്കുമായിര്‍ന്നു.
ചെറിയ ചെറിയ ജീവിത പ്രയാസങ്ങള്‍ വരുമ്പോഴുക്കും വ്യാകുലപെടുന്ന ഞങ്ങളില്‍ പലരേയും ചിരിപ്പിക്കുക എന്ന ദൌത്യം സ്വമേധയാ ഏറ്റെടുത്തു നടത്തിയിരുന്ന സദാ പുഞ്ചിരി തൂകുന്ന മുഖത്തോട് കൂടിയ വൃന്ദയെ ഞങ്ങള്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് ഏഞ്ചല്‍ എന്നായിരുന്നു.
ഓഫീസിലെ ആരുടെ പിറന്നാളായാലും, എന്ത് ആഘോഷമുണ്ടായാലും, കേക്ക് വാങ്ങിക്കുന്നതും, വാങ്ങിപ്പിക്കുന്നതും, പാര്‍ട്ടികള്‍ അറേഞ്ച് ചെയ്യുന്നതും തുടങ്ങി എല്ലാകാര്യത്തിലും വൃന്ദ തന്നെയായിരുന്നു മുന്‍പില്‍. രണ്ടായിരത്തി രണ്ടില്‍ സ്റ്റീവനും, പിന്നെ എനിക്കും മകള്‍ പിറന്നപ്പോള്‍ ഞങ്ങള്‍ നടത്തിയ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും ചുക്കാന്‍ പിടിച്ചത് വൃന്ദയായിരുന്നു. കുട്ടികള്‍ എന്ന് വച്ചാല്‍ വൃന്ദക്ക് ജീവനായിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വീട്ടിലേക്ക് വരുമ്പോഴെല്ലാം അവള്‍ മണിക്കൂറുകളോളം സമയം എന്റെ മകളെ എടുത്ത് നടക്കുവാനും, കളിപ്പിക്കാനും ചിലവിട്ടിരുന്നു. ഒരു സഹപ്രവര്‍ത്തക എന്നതിലുപരി വൃന്ദ എനിക്കെന്റെ വീട്ടിലെ ഒരംഗത്തെപോലെയായിരുന്നു.
രണ്ടായിരത്തി മൂന്നിലെ ഒരു മാര്‍ച്ച് മാസത്തിലാണ് ഒരു ഗോവക്കാരനുമായി താന്‍ പ്രണയത്തിലാണെന്നും, അവനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കുന്നില്ല എന്നും മറ്റും ഉള്ള രഹസ്യം അവള്‍ ഞങ്ങളില്‍ ചിലര്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. അത്തരം ഒരു അവസ്ഥയെ അവതരിപ്പിച്ചപ്പോള്‍ പോലും അവളുടെ മുഖത്തെ പ്രസന്നതക്ക് ഒരു മങ്ങല്‍ പോലും തട്ടിയിരുന്നില്ലെന്നു മാത്രമല്ല സാധാരണ പോലെ തന്നെ ചിരിച്ചുകൊണ്ടുമായിരുന്നു.
അവളുടെ മുറിയില്‍ താമസിക്കുന്ന കൂട്ടുകാരിയുടെ കസിന്‍ ബ്രദര്‍ ആണ് അവളുടെ ബോയ് ഫ്രണ്ട് ലോയിഡ് ഫെര്‍ണാണ്ടസെന്നും, കൂട്ടുകാരിയുടെ കൂടെ അവള്‍ക്ക് കൂട്ടായി ഇടക്ക് പള്ളിയിലും മറ്റും പോകുമ്പോള്‍ കാണാറുള്ള സൌഹൃദമാണ് പിന്നെ പ്രണയത്തിലേക്ക് വളര്‍ന്നതെന്നും വൃന്ദ എന്നോട് പറഞ്ഞു.
അബുദാബിയിലെ ഒരു ഹോട്ടലില്‍ ഷെഫ് ആയാണ് ലോയിഡ് ജോലിചെയ്യുന്നതെന്നും, ആഴ്ചയില്‍ ഒരു ദിവസം തന്നെ ലീവ് കിട്ടാന്‍ അവനു പ്രയാസമാണെന്നും അഥവാ കിട്ടിയാല്‍ തന്നെ ദുബായില്‍ വന്ന് പോകുന്ന കാര്യം അത്ര എളുപ്പമല്ലാത്തതിനാല്‍ മാസത്തില്‍ രണ്ടോ കൂടി വന്നാല്‍ മൂന്നോ തവണമാത്രമെ അവര്‍ക്ക് തമ്മില്‍ കാണാന്‍ സാധിക്കാറുള്ളൂ എന്ന് അല്പം വിഷമത്തോടെ അവള്‍ പറഞ്ഞു.
എങ്കില്‍ ലോയിഡിന് അബുദാബിയിലെ ജോലി വിട്ട് ദുബായിലെവിടെയെങ്കിലും ജോലി നോക്കിക്കൂടെ എന്ന ചോദ്യത്തിന്, അവനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബാങ്ങളുണ്ടെന്നും ഒരു ജോലി മാറുന്നതിനെകുറിച്ച് ചിന്തിക്കാനുള്ള സമയമായില്ല അവന് എന്ന് മാത്രമാണ് അവള്‍ പറഞ്ഞത്.
തന്റെ വീട്ടുകാരുമായി എത്ര സംസാരിച്ചിട്ടും അവര്‍ ഇലക്കും മുള്ളിനും അടുക്കുന്നില്ലെന്നും, അവരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാല്‍ അവരുമായി യാതൊരു ബന്ധവും ഇനി പ്രതീക്ഷിക്കേണ്ട എന്നവര്‍ തറപ്പിച്ചു പറഞ്ഞു കഴിഞ്ഞെങ്കിലും, ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു എന്നവള്‍ ഒരു ദിവസം ഞങ്ങളോട് പറഞ്ഞപ്പോള്‍ ആദ്യമായി അവളുടെ മുഖത്ത് പതിവുള്ള ആ പുഞ്ചിരി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.
രണ്ടായിരത്തിമൂന്ന് മെയ് പതിനെട്ടാം തിയതി ഞായറാഴ്ച ദിവസം ഇന്ത്യന്‍ കൌണ്‍സിലേറ്റില്‍ വച്ച് വൃന്ദയും ലോയിഡും വിവാഹിതരായി. അന്ന് വൈകുന്നേരം ബര്‍ദുബായിലെ ഒരു റെസ്റ്റോറന്റില്‍ ഞങ്ങള്‍ ചെറിയ ഒരു റിസപ്ഷനും ഏര്‍പ്പാടാക്കിയിരുന്നു.
അന്ന് രാത്രിയിലെ റിസ്പഷന്‍ ചടങ്ങിന് അവളോട് അടുത്തിടപഴകുന്ന ഞങ്ങള്‍ കുറച്ച് സഹപ്രവര്‍ത്തകരും, അവളുടെ വളരെ അടുത്ത രണ്ട് മൂന്ന് സുഹൃത്തുക്കളും, സുഹൃത്തുക്കളും കസിനും മറ്റുമായി ലോയിഡിന്റെ സൈഡില്‍ നിന്നു ആറേഴാളുകളും, എല്ലാവരും ചേര്‍ന്ന് ഇരുപത്തഞ്ചില്‍ താഴെ മാത്രം. അന്നത്തെ ആ പാര്‍ട്ടിക്കിടയില്‍ അവള്‍ ഞങ്ങള്‍ക്ക് മുന്‍പാകെ ആദ്യമായി പാട്ട് പാടി. ചിത്രപണികളും, മിന്നുന്ന അലുക്കുകളുമുള്ള വെള്ള ഗൌണ്‍ ധരിച്ച് പുഞ്ചിരിക്കുന്ന, പ്രകാശം പരത്തുന്ന മുഖത്തോടെ പാടിയിരുന്ന അവളുടെ രൂപം തീര്‍ത്തും ഒരു മാലാഖയുടേതുപോലെ തോന്നിച്ചു.
വിവാഹത്തിനുശേഷം ഞങ്ങള്‍ അറേഞ്ച് ചെയ്തിരുന്ന ബര്‍ദുബായിലുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു അവരുടെ ഹണിമൂണ്‍. പ്രയാസപെട്ട് കിട്ടിയ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ലോയിഡ് അബുദാബിയിലേക്ക് തിരികെ പോയപ്പോള്‍ വൃന്ദ കരാമയിലുള്ള അവളുടെ മുറിയിലേക്ക് തിരികെ വന്നു.
ആഴ്ചയിലൊരിക്കല്‍ ലോയിഡ് ദുബായില്‍ വൃന്ദയുടെ മുറിയിലേക്ക് വരും, അന്നേരം വൃന്ദയുടെ സഹമുറിയത്തി, അഥവാ ലോയിഡിന്റെ കസിന്‍ സിസ്റ്റര്‍ അവളുടെ ഏതെങ്കിലും കൂട്ടുകാരിയുടെ മുറിയിലേക്ക് ചേക്കേറും. ഇതായിരുന്നു പതിവ്.
മടുപ്പുളവാക്കുന്ന പതിവ് ദിനചര്യകളും, ഓഫീസിലെ പണികളും, വീട്ട് പ്രാരാബ്ധങ്ങളുമായി ആഴ്ചകളും മാസങ്ങളും പിന്നേയും കടന്നു പോയി. ഓഫീസില്‍ പുതിയതായി പല സ്റ്റാഫുകളും ജോയിന്‍ ചെയ്തെങ്കിലും വൃന്ദക്ക് തുല്യം വൃന്ദമാത്രം.
ആയിടക്കൊരു ദിവസം ഞങ്ങളുടെ വീട്ടില്‍ വന്നപ്പോഴാണ് അക്കാര്യം അവള്‍ ഞങ്ങളോട് പറഞ്ഞത്. അവര്‍ എത്ര ശ്രമിച്ചിട്ടും പ്രഗ്നന്റ് ആകാത്തതിനാല്‍, ഡോക്ടറെ കണ്ട് രണ്ട് പേരും പരിശോദിച്ചുവെന്നും, അവളുടെ യൂട്രസ്സിനെന്തോ ചെറിയ കുഴപ്പമുള്ളതിനാല്‍ മരുന്നുകള്‍ കഴിക്കുന്നുണ്ട് അന്നും മറ്റും. അതു പറയുമ്പോള്‍ അവളുടെ മുഖം വളരെ മങ്ങിയിരുന്നു.
മങ്ങിയ നിന്റെ മുഖം കാണാന്‍ യാതൊരു ഭംഗിയുമില്ല വൃന്ദാ. പേടിക്കാനൊന്നുമില്ല എല്ലാം ശരിയാകും, നീയൊന്ന് ചിരിക്കൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു. ഇല്ല പേടിക്കുന്നില്ല, പക്ഷെ ഒരു കാര്യം ഉറപ്പ് തരണം.
എന്തുറപ്പാണ് നിനക്ക് വേണ്ടത് വൃന്ദ?
എന്തെങ്കിലും കാരണവശാല്‍ ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍, നിങ്ങളുടെ അടുത്ത കുട്ടിയെ ഞങ്ങള്‍ക്ക് നല്‍കണം.
ഏറ്റിരിക്കുന്നു. പൊട്ടിചിരിച്ചു കൊണ്ട് തന്നെ ഞങ്ങള്‍ പറഞ്ഞു.
വാരാന്ത്യാവദി കഴിഞ്ഞ് ശനിയാഴ്ച ഓഫീസില്‍ വൃന്ദ വന്നപ്പോള്‍ അവളുടെ കണ്ണുകള്‍ വല്ലാതെ ചുമന്നിരുന്നിരുന്നു.
എന്താ വൃന്ദ നിന്റെ കണ്ണുകള്‍ വല്ലാതെ ചുവന്നിരിക്കുന്നല്ലോ?
അറിയില്ല, വ്യാഴാഴ്ച രാത്രി മുതല്‍ വല്ലാത്ത വേദനയും ചുവപ്പുമുണ്ട്.
എന്നിട്ട് നീ ഡോക്ടറെ കാണിച്ചില്ലെ?
ഇല്ല അത് മാറിക്കോളും എന്ന് കരുതി പോയില്ല.
അപ്പോള്‍ തന്നെ അവളെ നിര്‍ബന്ധിച്ച് ഓഫീസ് ഡ്രൈവറുടെ കൂടെ ഹോസ്പിറ്റലിലേക്കയച്ചു.
ഉച്ചക്കവളെ ഫോണ്‍ ചെയ്ത് ഡോക്ടര്‍ എന്തു പറഞ്ഞു എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്, ആസ് യൂഷ്വല്‍ കമേഷ്സ്യല്‍. കണ്ണില്‍ പ്രഷറടിച്ചിട്ടുണ്ട്. തലച്ചോറില്‍ നിന്നും വരുന്ന ഞരമ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുണ്ടോ എന്ന് പരിശോദിക്കണം. അതിന് വേണ്ടി പല ടെസ്റ്റുകളും ചെയ്യണം എന്നൊക്കെ തന്നെ. ഇപ്പോള്‍ കഴിക്കാനും, കണ്ണിലൊഴിക്കാനും മരുന്നു തന്നിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്. ആ സംസാരം അന്നവിടെ അവസാനിച്ചു.
ആ വര്‍ഷാദ്യത്തില്‍ നാട്ടിലേക്ക് വെക്കേഷനു പോയി മടങ്ങിയെത്തിയ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നത് വൃന്ദ പ്രെഗ്നന്റ് ആണെന്ന സന്തോഷവാര്‍ത്തയായിരുന്നു.
ഞങ്ങള്‍ എത്തിയ അന്നു തന്നെ അവള്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വന്നു. ഒരുപാടു സന്തോഷവതിയായിരുന്നു അവള്‍. സംസാരത്തിന്റെ ഇടയില്‍ അവള്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ പറഞ്ഞു. അവളുടെ അച്ഛനേയും, അമ്മയേയും അവള്‍ പ്രഗ്നന്റാണെന്നറിയിച്ചപ്പോള്‍ മുതല്‍ അവരുടെ പിണക്കം മാറിയെന്നും, മിക്കവാറും ദിവസങ്ങളില്‍ വിളിക്കാറുണ്ടെന്നും, പ്രസവം ദില്ലിയിലാക്കിയാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും മറ്റും.
പിന്നീട് വന്ന ദിവസങ്ങളില്‍ ഓഫീസില്‍ അവളുടെ സംസാരവും, കളിയും, ചിരിയും, പതിവിലും ഇരട്ടിയായിമാറി. അവളുടെ സന്തോഷം അവള്‍ മറ്റുള്ളവര്‍ക്കും പകരുകയായിരുന്നു ആ ദിവസങ്ങളില്‍ എന്ന് വേണം പറയാന്‍.
ഒരു ദിവസം ഓഫീസില്‍ അവള്‍ വന്നത് പഴയതുപോലെ ചുമന്ന് തുടുത്ത കണ്ണുകളുമായായിരുന്നു.
ഇന്നെന്താടോ തന്റെ കണ്ണു ചുവന്നിരിക്കുന്നതെന്ന ചോദ്യത്തിന്, പഴയതുപോലെ വല്ല അലര്‍ജിയുമാവും, പഴയ മരുന്ന് കഴിക്കുന്നും ഒഴിക്കുന്നുമുണ്ട് എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണവള്‍ നല്‍കിയത്.
എന്റെ ഡെലിവറി ദില്ലിയിലായിരിക്കും, എന്റെ അമ്മയോടൊത്തെന്ന് അവള്‍ ഇടക്കിടെ ഞങ്ങളോട് പറയുമായിരുന്നു.
ആയിടക്കാണ് എം പോസ്റ്റില്‍ അവള്‍ക്കായി ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ഞങ്ങളുടെ ലോജിസ്റ്റിക്ക് സെക്ഷനിലുള്ള ഷംസുദ്ദീന്‍ പറയുന്നത്.
ഐ ഡിയുടെ കോപ്പി കൊടുത്തയച്ച് പാഴ്സല്‍ അവള്‍ ഓഫീലേക്ക് വരുത്തി. അവളുടെ അമ്മയും, അച്ഛനും വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ക്കയച്ച സമ്മാനമാണെന്നവള്‍ പറഞ്ഞു. ഞങ്ങളുടെ ആകാംക്ഷ അവസാനിപ്പിച്ചുകൊണ്ട് ഞങ്ങളുടെ മുന്‍പാകെ അവള്‍ ആ പാഴ്സല്‍ തുറന്നു! വിവിധ നിറങ്ങളിലുള്ള കമ്പിളി നൂലുകളും,കമ്പിളിയുടുപ്പ് തുന്നാനുള്ള സൂചികളും മറ്റുമാണ് അതിലുണ്ടായിരുന്നത്.
മരുഭൂമിയിലിരിക്കുന്ന അവള്‍ക്കെന്തിന് കമ്പിളിനൂല്‍ എന്നാലോചിച്ച് നില്‍ക്കുമ്പോള്‍ അവള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു,
ദാ കണ്ടോ, എന്റെ ഡെലിവറി ദില്ലിയിലായിരിക്കുമെന്നറിയുന്നതിനാല്‍, പ്രെഗ്നന്‍സി പിരീഡിലെ വിരസത മാറ്റുവാനായി എന്റെ പിറക്കാന്‍ പോകുന്ന കുട്ടിക്ക് കുട്ടിയുടുപ്പുകള്‍ തുന്നാന്‍ കമ്പിളി നൂലുകളയച്ചിരിക്കുന്നു എന്റെ മാ.
ഇനി ഞങ്ങള്‍ക്കിങ്ങനെ ഒരു മകള്‍ ഇല്ല എന്നു പറഞ്ഞിരുന്ന മാതാപിതാക്കള്‍ അയച്ച സമ്മാനം കണ്ട് ആഹ്ലാദഭരിതരായിരിക്കുന്ന അവള്‍ക്ക് വേണ്ടി അന്ന് ഞങ്ങള്‍ കേക്കുകളും, ചിപ്സും, സോഫ്റ്റ് ഡ്രിങ്ക്സും മറ്റും വാങ്ങി. ഗ്രൂപ്പ് എം ഡിക്കും, ജി എമ്മിനും, ഡിപ്പാര്‍ട്ട്മെന്റിലുള്ള എല്ലാവര്‍ക്കും ഞങ്ങള്‍ അന്ന് പ്രത്യേകം ഇമെയില്‍ അയച്ചു. അഞ്ച് മണിക്ക് കോമണ്‍ പാന്‍ട്രിയില്‍ ഒരൊത്തു ചേരല്‍. വൃന്ദയുടെ കല്യാണവും, ഗര്‍ഭവും അവളുടെ കുടുംബം അംഗീകരിച്ചിരിക്കുന്നു. ആ സന്തോഷത്തിനായി ഞങ്ങള്‍ മധുരം പങ്കിടാന്‍ പോകുന്നു.
അന്ന് അഞ്ചമണിക്ക്, സന്നിഹിതരായിക്കുന്നവരുടെ മുന്നില്‍ അല്പം നാണത്തോടെയാണെങ്കിലും അവള്‍ കേക്ക് മുറിച്ചു.
ആദ്യ കഷ്ണം ആര്‍ക്കായിരിക്കും? എം ഡിക്കോ, ജി എമ്മിനോ, അതോ അവളുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനോ?
സന്നിഹിതരായിരിക്കുന്നവരെ എല്ലാവരേയും, എന്തിന് എന്നെ പോലും ഞെട്ടിച്ച് കൊണ്ട് മുറിച്ച കേക്കിന്റെ ആദ്യ കഷ്ണം അവള്‍ എനിക്കാണ് നല്‍കിയത്. അവള്‍ക്കു മുന്‍പില്‍ ആദ്യമായി എന്റെ കണ്ണു നിറഞ്ഞതും അന്നായിരുന്നു.
എന്നോടൊത്ത് എന്റെ കാറില്‍ വരുമ്പോഴും, പോകുമ്പോഴും കുട്ടി സ്വെറ്ററുകള്‍ നെയ്യുന്നതായിരുന്നു അവളുടെ അതിനു ശെഷമുള്ള ജോലി. വൃന്ദാ, നീ മാത്രമാണല്ലോ ഭൂമിയില്‍ ആദ്യമായി പ്രസവിക്കാന്‍ പോകുന്നതെന്ന് പറഞ്ഞ് പലപ്പോഴും ഞങ്ങള്‍ അതിനുശേഷം അവളെ കളിയാക്കാറുമുണ്ടായിരുന്നു,
ദിവസങ്ങളും, ആഴ്ചകളും കൊഴിഞ്ഞു പോകുന്നതെങ്ങിനെയെന്ന് മരുഭൂമി വാസികളായ ഞങ്ങള്‍ ചിലപ്പോള്‍ തിരിച്ചറിയാറില്ല!
ചിലപ്പോഴോ?
മിനിറ്റുകള്‍ക്ക് തന്നെ യുഗങ്ങളുടെ ദൈര്‍ഘ്യവും തോന്നാറുണ്ട്!
ഒരു ബുധനാഴ്ച ദിവസം, രാവിലെ ഓഫീസില്‍ വൃന്ദ എത്തിയില്ലായിരുന്നു. വീക്കെന്റടുത്തതിനാല്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന നേരം എന്റെ മൊബൈലിലേക്കൊരു ടെലിഫോണ്‍.
കുറുമാന്‍ ഇത് സനോരയാണ്, വൃന്ദ രാവിലെ തലകറങ്ങി വീണു. ഗര്‍ഭിണിയാണവള്‍, അതും ഏഴാം മാസം. എന്റെ ഫ്ലാറ്റിന്റെ ഉടമ അപ്പോള്‍ തന്നെ ആംബുലന്‍സിനു വിളിച്ചു പറഞ്ഞു, പോലീസിനും. റഷീദ് ഹോസ്പിറ്റലില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. നിങ്ങള്‍ വേഗം വരണം.
എം ഡി വിദേശ യാത്രയിലായിരുന്നതിനാല്‍, ജി എമ്മിനോട് കാര്യം പറഞ്ഞ്, ഞാനും, വൃന്ദയുടെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ സ്റ്റീവനും റഷീദ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.
ഹോസ്പിറ്റലില്‍ ചെന്ന് സനോരയെ ഫോണ്‍ ചെയ്തപ്പോള്‍, ലീവെടുക്കാന്‍ കഴിയാത്തതിനാല്‍ അവള്‍ ഓഫീസിലേക്ക് പോയെന്നും, ജെനറല്‍ വാര്‍ഡിലേക്കാണ് അവളെ കൊണ്ടുപോയിരിക്കുന്നതെന്നും പറഞ്ഞു.
വിസിറ്റേഴ്സ് എന്‍ട്രന്‍സിനുള്ള സമയമായിരുന്നതിനാല്‍ കാര്‍ഡെടുത്ത് ഉള്ളിലേക്ക് കടന്നു.
അത്രയും വിശാലമായ ജെനറല്‍ വാര്‍ഡില്‍ എവിടെ തപ്പാന്‍?
തിരിച്ച് റിസപ്ഷനില്‍ വന്നു, റിസപ്ഷനില്‍ ഇരിക്കുന്നവരോട് കാര്യം പറഞ്ഞു.
പല പല നമ്പറുകളില്‍ ഫോണ്‍ കറക്കിയ ശേഷം അവര്‍ മുറിയുടെ നമ്പര്‍ പറഞ്ഞു തന്നത് പ്രകാരം ഞങ്ങള്‍ ആ മുറിയിലേക്ക് നീങ്ങി. മുറിയില്‍ കയറിയതും, വീണ്ടും പ്രശ്നം, ഓരോ മുറിയിലേയും, കട്ടിലുകള്‍ കര്‍ട്ടനിട്ട് വേര്‍ തിരിച്ചിരിക്കുന്നു. ഏഴോ, എട്ടോ, പത്തോ കട്ടിലുകള്‍ ഓരോ മുറിയിലുമുണ്ട്.
ഇതിലേതാണ് വൃന്ദയുടെ എന്നാലോചിച്ച് തരിച്ച് നില്‍ക്കുന്നതിനിടയില്‍ ഒരു മലയാളി നഴ്സിനെ കാണുവാനിടയായി.
സിസ്റ്ററെ, വൃന്ദ എന്നൊരു കുട്ടി ഇവിടെ എവിടെയാണ് അഡ്മിറ്റാക്കിയിരിക്കുന്നത്?
ദാ അപ്പുറത്ത് കാണുന്ന കട്ടിലിലാ.
ഉടന്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി, തുണിശീല മാറ്റി ഉള്ളില്‍ കടന്നു. മച്ചിലേക്ക് കണ്ണും നട്ട് വൃന്ദ കിടക്കുന്നുണ്ട് കട്ടിലില്‍.
ഞങ്ങളെ കണ്ടതും, അവള്‍ ചിരിച്ചുകൊണ്ടെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. ആ ശ്രമം പാഴായി. അവള്‍ക്കെഴുന്നേല്‍ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.
വൃന്ദാ, എന്താണ് സംഭവിച്ചത്?
ഒന്നുമില്ലടാ, രാവിലെ കുളി കഴിഞ്ഞു വന്നപ്പോള്‍ ചെറിയ ഒരു തലകറക്കം. അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇപ്പോള്‍ അരക്ക് കീഴ്പട്ട് ഒരു സ്വാദീനകുറവു പോലെ. എന്റെ കയ്യൊന്നു പിടിക്ക് ഞാന്‍ ഒന്നെഴുന്നേല്‍ക്കട്ടെ, അവള്‍ കയ്യുകള്‍ എന്റെ നേര്‍ക്ക് നീട്ടി.
അവളുടെ കയ്യുകളില്‍ മുറുകെ പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, വേണ്ട വൃന്ദ, നീ കിടന്നുകൊള്ളൂ, ഞങ്ങള്‍ ഇപ്പോള്‍ വരാം.
മുറിക്ക് പുറത്തിറങ്ങി റിസപ്ഷനിലെത്തി ഞങ്ങള്‍ ലോയിഡിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടന്‍ എത്തണമെന്നും. മൂന്നു നാലു മണിക്കൂറിനുള്ളില്‍ എത്താം എന്ന് പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
തിരിച്ചോഫീസില്‍ വിളിച്ച് ജി എമ്മിനോട് ഞങ്ങള്‍ ഓഫീസില്‍ വരാന്‍ ഇനിയും വൈകും. ഇങ്ങനെയാണ് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളോട് അവളുടെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെ നില്‍ക്കുവാനാണ് ആവശ്യപെട്ടത്. തിരിച്ച് അവളുടെ മുറിയില്‍ പോയി അവളോപ്പമിരുന്ന് ഞങ്ങള്‍ സംസാരിച്ചു. പതിവുപോലെ തന്നെ ചിരിയോട് കൂടി അവള്‍ പറഞ്ഞു, ഇതൊക്കെ ദൈവത്തിന്റെ ഓരോ കളികള്‍. എന്റെ കുട്ടിയൊന്ന് പുറത്ത് വരട്ടെ, ഞാന്‍ അവളേയും കൊണ്ട് ഉലകം ചുറ്റും.
പന്ത്രണ്ട് മണിയായപ്പോള്‍ എന്റെ ഫോണില്‍ ഒരു മിസ്സ്ഡ് കാള്‍. ലോയിഡിന്റേതാണ്.
ഞാന്‍ തിരിച്ച് വിളിച്ചു.
ലോയിഡ്, എന്തായി, നീ എവിടെ എത്തി?
ഇല്ല, എനിക്ക് ലീവ് അനുവദിച്ചില്ല. ഞാന്‍ രാത്രിയില്‍ വരാം. അതു വരെ നിങ്ങള്‍ ദയവ് ചെയ്ത് വൃന്ദയുടെ അടുത്തുണ്ടാകണം.
പ്രത്യേകിച്ചൊന്നും പറയാനില്ലാതിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.
അതിനു പിന്നാലെ ഡോക്ടേര്‍സ് മുറിയിലേക്ക് വന്നു, ഒപ്പം സിസ്റ്റേഴ്സും.
കൈപിടിച്ചും, കാല്‍ പിടിച്ചും, ഹൃദയമിടിപ്പ് നോക്കിയും, പതിനഞ്ച് മിനിറ്റ് അവര്‍ ചിലവഴച്ചതിനു ശേഷം ഒരു ഡോക്ടര്‍ എന്നെ പുറത്തേക്ക് വിളിച്ചു.
നിങ്ങള്‍ വൃന്ദയുടെ ആരാണ്?
ഒപ്പം ജോലി ചെയ്യുന്നവനാണ് ഡോക്ടര്‍.
മിസ്റ്റര്‍, വൃന്ദ ഏഴുമാസം ഗര്‍ഭിണിയാണ്. സി ടി സ്കാന്‍ തുടങ്ങി പരമ്പരയായ ടെസ്റ്റിങ്ങുകള്‍ അത്യാവശ്യമാണ്. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഞങ്ങള്‍ വൃന്ദയെ ചെക്കിങ്ങിനായി കൊണ്ട് പോകും. ചെക്കപ്പുകള്‍ക്ക് ചിലപ്പോള്‍ മണിക്കൂറുകള്‍ എടുക്കാം. ഓഫീസില്‍ നിന്നുമല്ലാതെ, അവളുടെ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ വരാന്‍ പറയൂ.
ഉവ്വ് ഡോക്ടര്‍, അവളുടെ ഹസ്ബന്റ് അബുദാബിയില്‍ ഉണ്ട്. അദ്ദേഹം വൈകുന്നേരത്തിനകം എത്തിച്ചേരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവളുടെ മാതാപിതാക്കള്‍?
അവര്‍ ദില്ലിയിലാണ് ഡോക്ടര്‍.
ശരി, എന്തിനും അവരുടെ ഹസ്ബന്റിനോട് പെട്ടെന്ന് വരാന്‍ പറയൂ എന്ന് പറഞ്ഞ് ഡോക്ടര്‍ അടുത്ത മുറിയിലേക്ക് നീങ്ങി.
തിരിച്ച് അവള്‍ കിടക്കുന്ന മുറിയിലേക്ക് ഞാനെത്തിയപ്പോള്‍ അവള്‍ സ്റ്റീവനുമൊത്ത് തര്‍ക്കിക്കുന്നതാണ് കണ്ടത്.
എന്തു പറ്റി സ്റ്റീവന്‍, എന്താ ഇവിടെ ഒരു വഴക്ക്?
അല്ല, ഇവള്‍ക്ക് കണ്ണില്‍ ചുവപ്പ് വന്നപ്പോള്‍ കാണിച്ചിരുന്ന ഡോക്ടര്‍ അനിതാ മാത്യൂസ് ഇവളെ മുന്‍പ് രണ്ട് മൂന്ന് തവണ വിളിച്ച് ചില ചെക്കപ്പുകള്‍ ചെയ്യേണ്ടതത്യാവശ്യമായി അറിയിച്ചിരുന്നുവത്രെ! ഇവള്‍ അത് പുല്ല് വിലക്കെടുത്തു. ഒരിക്കല്‍ പോലും പിന്നീട് ചെക്കപ്പിനായി അവരുടെ അടുത്ത് പോയില്ല എന്ന്. അത് പറഞ്ഞായിരുന്നു ഇപ്പോള്‍ ഞങ്ങള്‍ തല്ല് പിടിച്ചത്.
വൃന്ദാ, അനിതാ മാത്യൂസ് വളരെ പേരെടുത്തൊരു ഒപ്താല്‍മോളജിസ്റ്റായതിനാലല്ലെ ഞാന്‍ നിന്നെ നിന്റെ കണ്ണുകള്‍ ചുവന്നപ്പോള്‍ അങ്ങോട്ട് പറഞ്ഞയച്ചത്? അതിനു ശേഷം പിന്നീട് ഒരാഴ്ചക്ക് ശേഷം ചെക്കപ്പിനു ചെല്ലാനായിട്ടും നിന്നോട് പറഞ്ഞിരുന്നു. പിന്നീട് ഞാന്‍ നാട്ടില്‍ പോയി. ഇപ്പോഴാണ് അറിയുന്നത് അവര്‍ പല തവണ നിന്നോട് ചെക്കപ്പ് ചെയ്യുവാന്‍ വരുവാന്‍ ആവശ്യപെട്ടു എന്നറിയുന്നത്. നീ എന്തേ പോയില്ല?
അതും ഇതുമായെന്തു ബന്ധം? അത് വിട്ടുകള. ചെക്കപ്പിനായി ഞാന്‍ പോയില്ല എന്നത് നേര്. അല്ലെങ്കില്‍ തന്നെ തലച്ചോറും, കണ്ണും, ഞരമ്പും ഒക്കെയായി ബന്ധപെടുത്തി അവര്‍ ഓരോന്നു പറഞ്ഞപ്പോള്‍ എനിക്ക് പേടി തോന്നിയതു കാരണമല്ലെ ഞാന്‍ പിന്നീടവിടെ പോകാതിരുന്നത്. ഇവിടുന്ന് ഇറങ്ങിയാല്‍ ഉടനെ തന്നെ ഞാന്‍ അവിടെ പോയി ചെക്കപ്പ് ചെയ്യാം. എന്തേ പോരേ?
അപ്പോഴും ഗൌരവം വിടാതിരുന്ന എന്റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു, ഒന്നു ചിരിക്കടോ.
എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഒരുമണിക്ക് മുന്‍പെ അവള്‍ക്കുള്ള ഭക്ഷണം എത്തി. ചോറും, ദാലും, തൈരും, ചിക്കനും, പിന്നെ എന്തൊക്കെയോ പച്ചക്കറി പുഴുങ്ങിയതും, കുറച്ച് പഴവര്‍ഗങ്ങളും.
അവള്‍ക്കിരിക്കുവാനുതുകുന്ന രീതിയില്‍ അറ്റന്‍ഡര്‍ കട്ടിലിന്റെ തലവശം ഉയര്‍ത്തി. എന്താണ് കഴിക്കുന്നത്?
താങ്ക്യൂ മേം. ഞാന്‍ സ്വയം കഴിച്ചുകൊള്ളാം, എന്റെ സുഹൃത്തുക്കള്‍ ഇവിടെയുണ്ടല്ലോ, നിങ്ങള്‍ അടുത്ത ബെഡിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊള്ളൂ എന്നവള്‍ പറഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ സ്ഥലം കാലിയാക്കി.
വൃന്ദാ, ഭക്ഷണം കഴിക്കൂ. നിനക്കെന്താണ് വേണ്ടത്?
കുറൂ, സത്യം പറഞ്ഞാല്‍ എനിക്ക് വേണ്ടത് നീ കൊണ്ടു വരുന്ന അവിയലോ, സാംബാറോ, ഫിഷ് ഫ്രൈയുമോ മറ്റുമാ. പക്ഷെ ഇപ്പോള്‍ ആശുപത്രിയിലായി പോയില്ലേ? ഇവിടെ കിട്ടുന്നതല്ലാതെ എന്തു കഴിക്കാന്‍?
നീ നിനക്കിഷ്ടമുള്ളത് എനിക്ക് താ, ഞാന്‍ കഴിക്കാം.
ചോറ് ഒരു പ്ലെയിറ്റിലിട്ട്, ദാലൊഴിച്ച്, തൈരുചേര്‍ത്ത്, അല്പം പച്ചക്കറി പുഴുങ്ങിയതും ചേര്‍ത്ത് മിക്സ് ചെയ്തതിനുശേഷം പ്ലെയിറ്റ് ഞാന്‍ അവള്‍ക്ക് നല്‍കി.
പ്രയാസപെട്ടിട്ടുപോലും പ്ലെയിറ്റില്‍ നിന്നും സ്പൂണില്‍ വാരിയ ചോറ് അവളുടെ വായിലേക്കെത്തിക്കാന്‍ അവള്‍ക്കാകുന്നില്ല.
ചിരിച്ചുകൊണ്ട് അവള്‍ എന്നോട് വാരിതരുവാന്‍ പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും പൊടിഞ്ഞ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
അവര്‍ സപ്ലൈ ചെയ്ത ഭക്ഷണത്തില്‍ ചിക്കന്‍ ഒഴികെ എല്ലാം അവള്‍ അന്ന് എന്റെ കയ്യാല്‍ കഴിച്ചു.
ഭക്ഷണം കഴിച്ചതിനു ശേഷം ഗ്ലാസ്സില്‍ വെള്ളം കൊടുത്തത് അവള്‍ സ്വയം കുടിക്കുന്നതിനിടയില്‍ ഗ്ലാസ് തെന്നി അവളുടെ ദേഹമാകെ നനഞ്ഞു. അതോടൊപ്പം കണ്ണീരിനാല്‍ അവളുടെ മുഖവും.
ഭക്ഷണം കഴിഞ്ഞ് അല്പം കഴിഞ്ഞപ്പോള്‍ അവള്‍ക്കൊന്ന് നടക്കണം എന്ന് പറഞ്ഞപ്പോള്‍, ഞാനും സ്റ്റീവനും കൂടി അവളുടെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചു. അല്പം പ്രയാസപെട്ടിട്ടാണെങ്കിലും അവള്‍ മുറിക്ക് പുറത്ത് കോറിഡോറില്‍ ഒരു റൌണ്ട് നടന്നു. ശേഷം തിരിച്ച് വന്ന് ബെഡില്‍ കിടന്നു.
സന്ദര്‍ശന സമയം കഴിയാറായതു കാരണം ഞങ്ങള്‍ അവളോട് യാത്ര പറഞ്ഞ് തിരിച്ച് ഓഫീസിലേക്ക് വന്നു. വൈകുന്നേരം ഓഫീസില്‍ നിന്നും നേരിട്ട് റാഷിദ് ഹോസ്പിറ്റലിലേക്കാണ് ഞാന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ഷെര്‍ളിയും, ടെരന്‍സും, മറ്റു രണ്ടു പേരും എന്റെ കൂടെ വന്നു.
സന്ദര്‍ശന സമയമായതു കാരണം ഹോസ്പിറ്റലില്‍ എത്തിയതും ഞങ്ങള്‍ വൃന്ദ കിടക്കുന്ന വാര്‍ഡിലേക്ക് പോയി. ഞങ്ങളെ കണ്ടതും അവള്‍ ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ പഴയ ഊര്‍ജ്ജസ്വലതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ലോയിഡ് വന്നു. രണ്ട് ദിവസം ലീവ് ലഭിച്ചിട്ടുണ്ടെന്ന് ലോയിഡ് പറഞ്ഞതിനാല്‍, അവരെ അവരുടേതായ ലോകത്തില്‍ തനിച്ചാക്കികൊണ്ട് ഞങ്ങള്‍ യാത്ര പറഞ്ഞ് പോന്നു.
പിറ്റേന്ന് വൃന്ദയുമായും, ലോയിഡുമായും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു എന്നല്ലാതെ ഹോസ്പിറ്റലില്‍ പോയില്ല. അതിന്റെ പിറ്റേ ദിവസം രാവിലെ ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോള്‍ എനിക്ക് ലോയിഡിന്റെ ഫോണ്‍ ലഭിച്ചു. അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
എന്താ ലോയിഡ്? എന്തു പറ്റി?
വൃന്ദ വീണ്ടും കൊളാപ്സായി. അരക്ക് കീഴ്പോട്ട് തളര്‍ന്നു പോയിരിക്കുന്നു, ഒപ്പം ഇടത്തേ കയ്യും. നിങ്ങള്‍ ഒന്ന് വേഗം വരുമോ ഹോസ്പിറ്റലിലേക്ക്?
ഓഫീസില്‍ വിവരം പറഞ്ഞ്, ഞാനും, സ്റ്റീവനും ഉടനെ ഹോസ്പിറ്റലിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോള്‍ ലോയിഡ് ഡോക്ടേഴ്സ് വിളിച്ചത് പ്രകാരം അവരോടൊപ്പം പോയിരിക്കുകയാണെന്ന് നഴ്സ് പറഞ്ഞറിഞ്ഞു.
നിറഞ്ഞ കണ്ണുകളുമായി കിടന്നിരുന്ന വൃന്ദ ഞങ്ങളെ കണ്ടപ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അവളുടെ വലതു കൈയ്യില്‍ അമര്‍ത്തി പിടിച്ചതല്ലാതെ മറ്റൊന്നും പറയാന്‍ വയ്യായിരുന്നു എനിക്ക്.
നിറഞ്ഞ് തുളുമ്പിയ കണ്ണുകളിലേക്ക് എനിക്ക് നോക്കാന്‍ തന്നെ കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ കയ്യില്‍ അവള്‍ അവള്‍ക്ക് ചലിപ്പിക്കാന്‍ കഴിവുള്ള വലതു കയ്യാല്‍ അമര്‍ത്തിപിടിച്ചു, പിന്നെ കൈവിട്ടുകൊണ്ട് അവളുടെ വയറില്‍ തലോടി, പിന്നെ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി ദയനീയമായി പറഞ്ഞു, എനിക്കെന്റെ കുട്ടിയെ വേണം. എനിക്കവളെ രാജകുമാരിയായി വളര്‍ത്തണം, അതിനു കഴിഞ്ഞില്ലെങ്കില്‍ ഒരു നോക്കു കാണുകയെങ്കിലും വേണം. അതും പറഞ്ഞ് അവള്‍ പൊട്ടി ക്കരയാന്‍ തുടങ്ങി. കരച്ചിലിന്റെ ഇടയില്‍ അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പറയുന്നത് ആദ്യമൊക്കെ വ്യക്തമായിരുന്നെങ്കിലും ക്രമേണ അവളുടെ വാക്കുകള്‍ കുഴയുകയും, പിന്നെ അവള്‍ക്ക് സംസാരിക്കാന്‍ കഴിയാതാവുകയും ചെയ്തു.
എന്തൊക്കെയോ സംസാരിക്കാനുള്ള വെമ്പലോടെ അവള്‍ എന്റെ മുഖത്തേക്ക് ദയനീയമോയി നോക്കി.
വൃന്ദ നീ ധൈര്യമായിരിക്ക്, ഒന്നും സംഭവിക്കില്ല. അവളുടേ കൈയ്യില്‍ അമര്‍ത്തികൊണ്ട് ഞാന്‍ പറഞ്ഞു.
സ്റ്റീവന്‍ നീ ഇവളുടെ കൂടെ നില്‍ക്കൂ. ഞാന്‍ ഡോക്ടറെ വിളിച്ചിട്ട് വേഗം വരാം. പോകുന്ന വഴിക്ക് സിസ്റ്ററോട് കാര്യം പറഞ്ഞു. ഞാന്‍ ഡ്യൂട്ടി ഡോക്ടേഴ്സ് ഇരിക്കുന്ന മുറിയിലേക്ക് പാഞ്ഞു.
അവിടെ ചെന്നപ്പോള്‍ രണ്ട് ഡോക്ടേഴ്സിനോടൊപ്പം ലോയിഡ് സംസാരിച്ചിക്കുന്നുണ്ടായിരുന്നു.
ഡോക്ടറോട് അവളുടെ സംസാരം കുഴഞ്ഞ് പോയതും, ക്രമേണ സംസാരിക്കാന്‍ കഴിയാതെയായതും ഞാന്‍ പറഞ്ഞു.
ഡോക്ടര്‍ അവിടെയിരുന്നുകൊണ്ട് തന്നെ നാലഞ്ച് ഫോണുകള്‍ ചെയ്തു. പിന്നെ രണ്ട് ഡോക്ടേഴ്സും ഉടന്‍ തന്നെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് വന്നു. അപ്പോഴേക്കും സ്ട്രെച്ചറും മറ്റുമായി അറ്റന്റേഴ്സും, സിസ്റ്റേഴുസുമെല്ലാം തയ്യാറായിരുന്നു.
വൃന്ദയെ സി ടി സ്കാനും മറ്റു ചെക്കപ്പുകളും ചെയ്യുന്നതിനായി സ്ട്രെച്ചറില്‍ കയറ്റി കിടത്തി അവര്‍ കൊണ്ട് പോയി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു.
ഹോസ്പിറ്റലിലെ റിസപ്ഷനില്‍ പോയി ഞങ്ങള്‍ ഇരുന്നു. മനസ്സിനൊരു സുഖമില്ലായ്മ. റിസപ്ഷനിലില്‍ കാത്തിരിക്കുന്നവര്‍ക്കെല്ലാം ഏകദേശം ഒരേ ഭാവം.
നിമിഷങ്ങള്‍ക്ക് മണിക്കൂറുകളുടെ ദൈര്‍ഘ്യം. സമയം നാലര കഴിഞ്ഞിരിക്കുന്നു.. സന്ദര്‍ശക സമയം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വൃന്ദയുടെ മുറിയിലേക്ക് കയറിചെന്നു. അവളുടെ ബെഡ് ശൂന്യം. ചെക്കപ്പ് കഴിഞ്ഞ് ഇനിയും വന്നിട്ടില്ല.
ഞങ്ങള്‍ പുറത്തിറങ്ങി കോറിഡോറില്‍ കാത്ത് നിന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ അറ്റന്‍ഡേഴ്സ് വൃന്ദയെ കിടത്തിയ സ്ട്രെച്ചറും തള്ളികൊണ്ട് മുറിയിലേക്ക് വന്നു.
അവള്‍ മയങ്ങുകയായിരുന്നു. തലമുടിയെല്ലാം ഷേവ് ചെയ്ത് കളഞ്ഞിരിക്കുന്നു. അവളുടെ മുഖത്തേക്ക് നോക്കിയ ലോയിഡ് വിങ്ങി പൊട്ടി പോയി. ഞങ്ങള്‍ വിങ്ങല്‍ പുറത്തേക്ക് വരാതിരിക്കാന്‍ പല്ലുകള്‍ കടിച്ചു പിടിച്ചു.
ലോയിഡിനോട് ഡോക്ടേഴ്സിന്റെ മുറിയിലേക്ക് പോകുവാന്‍ സിസ്റ്റര്‍ ആവശ്യപെട്ടു. ലോയിഡിനോട് കൂടെ ഞാനും പോയി.
ഇരിക്കൂ. ചീഫ് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു.
വൃന്ദക്ക് ഇതിന് മുന്‍പെ എപ്പോഴെങ്കിലും, തലചുറ്റലോ, തളര്‍ച്ചയോ, മറ്റോ വന്നിട്ടുണ്ടോ?
ഉവ്വ് ഡോക്ടര്‍. ഞാനാണ് മറുപടി പറഞ്ഞത്. ഒരിക്കല്‍ അവള്‍ ഓഫീസില്‍ തലചുറ്റി വീണിട്ടുണ്ട്. കൂടാതെ കണ്ണുകള്‍ തടിച്ച് കുറുകി രക്തവര്‍ണ്ണമായിട്ടുമുണ്ട് രണ്ട് പ്രാവശ്യം. അന്ന് ചെക്കപ്പിനു പോയ ഡോക്ടര്‍ ഡിറ്റേയില്‍ഡ് ചെക്കപ്പിനായി വിളിച്ചിരുന്നതുമാണ്. പക്ഷെ വൃന്ദ അതു കാര്യമായെടുത്തില്ല, അതിനാല്‍ പോയതുമില്ല.
അവള്‍ അത് സീരിയസ്സായി എടുക്കേണ്ടതായിരുന്നു.
അവളുടെ ബ്രെയിനില്‍ ട്യൂമറുണ്ട്. അത് കൂടാതെ ഇപ്പോള്‍ സെമി പാരലൈസാവാന്‍ കാരണം ബ്രെയിനില്‍ ബ്ലെഡ് കോട്ടും വന്നിരിക്കുന്നു. ഉടന്‍ തന്നെ ഓപ്പറേഷന്‍ ചെയ്യണം. അവള്‍ ഗര്‍ഭിണിയാണെന്നുള്ളത് അതിലേറെ കോമ്പ്ലിക്കേറ്റഡാക്കിയിരിക്കുന്നു പ്രശ്നം. എനി വേ, വി ഹാവ് ഫിക്സ്ഡ് ഹെര്‍ ഓപ്പറേഷന്‍ ഫോര്‍ റ്റുമാറോ മോര്‍ണിങ്ങ് ലെവനോ ക്ലോക്ക്. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നുമുള്ള ഗൈനക്കോളജിസ്റ്റുകളും, ന്യൂറോ സര്‍ജനും, കാര്‍ഡിയാക്ക് സര്‍ജനും, മറ്റ് ഫിസിഷ്യന്‍സുമെല്ലാം ചേര്‍ന്ന് ഒരു എട്ടോളം പേരുള്ള സംഘമാണ് ഓപ്പറേഷന്‍ നടത്തുക. വി വില്‍ ട്രൈ അവര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
കുറച്ച് പേപ്പറുകള്‍ സൈന്‍ ചെയ്യണം. ഡോക്ടര്‍ ലോയിഡിനോടായി പറഞ്ഞു.
ഡോക്ടര്‍ നല്‍കിയ പേപ്പറുകളിലെല്ലാം ലോയിഡ് സൈന്‍ ചെയ്ത് നല്‍കി. ശേഷം ഞങ്ങള്‍ തിരികെ വൃന്ദ കിടക്കുന്ന മുറിയിലേക്ക് പോയി.
അവള്‍ അപ്പോഴും മയങ്ങുകയായിരുന്നു.
വൃന്ദയുടെ പാരന്റ്സിനെ അറിയിക്കേണ്ടെ? ഞാന്‍ ചോദിച്ചു.
വേണം, അറിയിച്ചാല്‍ മാത്രം പോര. അവരെ എങ്ങനെയെങ്കിലും കൊണ്ടു വരണം. എന്തെങ്കിലും സംഭവിച്ചാല്‍ നാളെ എന്റെ മോളെ അവന്‍ തട്ടിയെടുത്ത് കൊല ചെയ്തു എന്നു പറയാന്‍ ഇടവരരുത്. ഇത്രയും പറയുമ്പോഴേക്കും ലോയിഡ് വിങ്ങി പൊട്ടിയിരുന്നു.
അതൊക്കെ ഞങ്ങള്‍ ഓഫീസില്‍ വിളിച്ച് പറഞ്ഞ് ശരിയാക്കാം ലോയിഡ്. നീ ശാന്തനായിരിക്കൂ. ഒന്നുമില്ലെങ്കിലും നീ കരയുന്നത് കണ്ടാല്‍ വൃന്ദയുടെ അവസ്ഥ അതിലേറെ മോശമാവില്ലെ, ഞങ്ങള്‍ ലോയിഡിനെ ആശ്വസിപ്പിച്ചു.
ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കാനായി ഞാനും, സ്റ്റീവനും പുറത്തിറങ്ങി. ജി എമ്മിനെ വിളിച്ച് കാര്യം പറഞ്ഞു, നിങ്ങള്‍ അവിടെ തന്നെ ഉണ്ടാകണം. ആരെ വേണമെങ്കിലും കൊണ്ടു വരാം എന്ന് പറയൂ ലോയിഡിനോട്. കമ്പനി എന്ത് സഹായം വേണമെങ്കിലും ചെയ്യാം എന്ന് പറയൂ. ഫിനാന്‍ഷ്യലി ആസ് വെല്‍ പേര്‍സണലി.
പിന്നീട് ഷെര്‍ളിയെ വിളിച്ച് കാര്യം പറഞ്ഞു. വൃന്ദയുടെ വീട്ടില്‍ വിളിച്ച് കാര്യം പറയുക, അവര്‍ക്ക് വരുവാനായ് വിസയെടുക്കാന്‍ പാസ്പ്പോര്‍ട്ട് കോപ്പി വരുത്തിക്കുക, പി ആര്‍ ഓ യുമായി സംസാരിച്ച് മറ്റ് വിസാ പ്രൊസസ്സിങ്ങിനുള്ള റിക്വയര്‍മെന്റെല്ലാം കമ്പ്ലീറ്റ് ചെയ്യുക തുടങ്ങി കോര്‍ഡിനേഷന്‍ വര്‍ക്കെല്ലാം ഷെര്‍ളി അപ്പോള്‍ തന്നെ ആരംഭിച്ചു.
അല്പം സമയത്തിനകം ഷെര്‍ളി തിരിച്ച് വിളിച്ചു. വൃന്ദയുടെ അച്ഛനു സുഖമില്ലെന്നും, അമ്മ മാത്രമെ വരുന്നുള്ളൂ എന്നും പറഞ്ഞു. പാസ്പ്പോര്‍ട്ട് കോപ്പി അല്പം സമയത്തിനകം ഫാക്സായി ലഭിക്കുമെന്ന് പറഞ്ഞു. എമര്‍ജന്‍സി വിസ എടുക്കാമെന്ന് പി ആര്‍ ഓ ഏറ്റതു പ്രകാരം, പിറ്റേന്ന് വൈകീട്ടത്തെ ഫ്ലൈറ്റില്‍ ടിക്കറ്റും ബുക്ക് ചെയ്യിച്ചു, ദില്ലി - ദുബായി. ടിക്കറ്റ് പി ടി എ ആയി കളക്റ്റ് ചെയ്യാനുള്ള സംവിധാനമെല്ലാം ഷര്‍ളി തന്നെ അറേഞ്ച് ചെയ്തു.
തിരിച്ച് വാര്‍ഡില്‍ ചെന്നപ്പോള്‍ വൃന്ദ ഉണര്‍ന്നിരുന്നു. അവളുടെ കയ്യില്‍ ഉഴിഞ്ഞുകൊണ്ട് അവളുടെ ബെഡിന്നരികത്തുള്ള സ്റ്റൂളില്‍ ലോയിഡിരിക്കുന്നു.
നഞങ്ങളെ കണ്ട വൃന്ദ തലചരിച്ച് ചെറുതായൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് പാഴായി. മനസ്സ് വിചാരിക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ശരീരത്തിലെ പേശികള്‍ക്ക് കഴിയാത്തതിനാല്‍ ആ പുഞ്ചിരി വെറും ഒരു കോടലായി മാറി. അവള്‍ സീലിങ്ങിലേക്ക് നോക്കി കിടന്നു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി.
അവിടെ അധികം നേരം നിന്നിട്ടെന്തു ചെയ്യാന്‍? സന്ദര്‍ശന സമയവും കഴിയാറായി. വൃന്ദയുടെ കൈയ്യില്‍ പിടിച്ച് അമര്‍ത്തി പിറ്റേന്ന് കാണാം എന്ന് പറഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു. റിസപ്ഷന്‍ വരെ ലോയിഡും ഞങ്ങളെ അനുഗമിച്ചു.
ലോയിഡ് എന്താവശ്യമുണ്ടെങ്കിലും, വിളിക്കാന്‍ മടിക്കണ്ട. ഏത് സമയത്തും വിളിക്കാം. ഉറങ്ങുകയായിരിക്കുമെന്നോ, ശല്യപെടുത്തുകയാണെന്നോ ഒന്നും കരുതരുത്.
പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് തന്നെ ഞാനും സ്റ്റീവനും ഹോസ്പിറ്റലിലേക്ക് ചെന്ന് സ്പെഷല്‍ പെര്‍മിഷന്‍ വാങ്ങി വാര്‍ഡിലേക്ക് പോയി. വൃന്ദ ഉണര്‍ന്ന് കിടക്കുന്നു. ലോയിഡ് അടിയിലെങ്ങോ പോയിരിക്കുകയായിരുന്നു.
അവള്‍ക്കരുകിലിരുന്ന് ഞങ്ങള്‍ കുറേ സംസാരിച്ചു. അവള്‍ക്ക് പരമാവധി ധൈര്യം പകര്‍ന്നുകൊടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ ചെയ്തു. അവളെ ചിരിപ്പിക്കാനായി ഞങ്ങള്‍ ഓഫീസിലെ പല കാര്യങ്ങളും പറഞ്ഞു. തലയാട്ടിയതല്ലാതെ അവള്‍ മറ്റൊരു തരത്തിലും പ്രതികരിച്ചില്ല.
പത്ത് മണിയായപ്പോള്‍, ഓഫീസില്‍ നിന്നും എം ഡിയും, ജി എമ്മും അടക്കം പത്തോളം സഹപ്രവര്‍ത്തകര്‍ താഴെ എത്തി. രണ്ട് പേര്‍ക്കേ ഒരേ സമയത്ത് ഒരു പേഷ്യന്റിനെ കാണാന്‍ അനുമതിയുള്ളൂ. അതും ഇത്തരം സ്പെഷല്‍ കേസില്‍ മാത്രം. അല്ലെങ്കില്‍ സന്ദര്‍ശന സമയത്ത് മാത്രമെ പേഷ്യന്റിനെ കാണാന്‍ അനുവധിക്കൂ.
ഞാനും സ്റ്റീവനും, താഴെ റിസ്പഷനില്‍ ചെന്ന് ഞങ്ങളുടെ കാര്‍ഡ് അവര്‍ക്ക് നല്‍കി. എം ഡിയും, ജി എമ്മും, മറ്റുള്ളവരും ഊഴമനുസരിച്ച് മുകളില്‍ പോയി വൃന്ദയെ കണ്ടു വന്നു. പെണ്‍കുട്ടികള്‍ തിരിച്ച് വന്നത് പൊട്ടികരഞ്ഞിട്ടായിരുന്നുവെങ്കില്‍, ആണുങ്ങള്‍ വന്നത് നിറകണ്ണുകളുമായാണ്.
നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകണം എന്ത് കാര്യത്തിനും. എന്താവശ്യമുണ്ടെങ്കിലും ഓഫീസില്‍ വിളിക്കുക. പിന്നെ ഓരോ മണിക്കൂറിലും ഇവിടുത്തെ സ്ഥിതിഗതികള്‍ വിളിച്ച് എന്നെ അപ്ഡേറ്റ് ചെയ്യുക. എം ഡി ഞങ്ങളോട് പറഞ്ഞു.
അവരെല്ലാം പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും മുകളിലേക്ക് പോയി. അറ്റന്റേഴ്സ് സ്ട്രെച്ചറുമായി വന്ന് കഴിഞ്ഞിരിക്കുന്നു. അവളെ ബെഡില്‍ നിന്നും എടുത്ത് അവര്‍ സ്ട്രെച്ചറില്‍ കിടത്തി. ലോയിഡ് അവളുടെ കയ്യുകളില്‍ പിടിച്ച് പൊട്ടികരഞ്ഞു. നിറയുന്ന കണ്ണുകള്‍ അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രയാസപെട്ടുകൊണ്ട് ഞങ്ങള്‍ അവളോട് പോയി വരൂ എന്നര്‍ത്ഥത്തില്‍ തലയാട്ടി.
തലയാട്ടികൊണ്ട് അവള്‍ എന്നെ അരികിലേക്ക് വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ എന്റെ കയ്യില്‍ അവളുടെ വലം കയ്യാല്‍ അവള്‍ മുറുകെ പിടിച്ചു. യാത്രചോദിക്കുന്ന ഭാവമായിരുന്നു അവളുടെ കണ്ണുകള്‍ക്ക്. പ്രയാസപെട്ടാണെങ്കിലും അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.
ഓപ്പറേഷനു സമയമായി മാറി നില്‍ക്കൂ. ഞങ്ങള്‍ ഒരരുകിലേക്ക് മാറിയതും, അറ്റന്‍ഡേഴ്സ് സ്ട്രെച്ചറും തള്ളി ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ വാര്‍ഡില്‍ നിന്ന് റിസപ്ഷനിലേക്കും.
നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. സമയം നിലച്ചത് പോലെ. ഓരോ മണിക്കൂറിലും ഞങ്ങള്‍ കാണുന്ന ഡോക്ടറോഡും, സിസ്റ്റേഴ്സിനോടും ചോദിച്ചു, എന്തെകിലും വിവരമുണ്ടോ വൃന്ദയെ കുറിച്ചെന്ന്.
ആരും ഞങ്ങള്‍ക്കൊരു മറുപടി നല്‍കിയില്ല.
വൈകുന്നേരം ഏകദേശം ഏഴുമണിയായപ്പോള്‍ റിസപ്ഷനില്‍ അനൌണ്‍സ് ചെയ്യപ്പെട്ടു, വൃന്ദയുടെ ഒപ്പമുള്ളയാള്‍ ഡോക്ടേഴ്സ് റൂമിലേക്ക് ചെല്ലണമെന്ന്.
ഞങ്ങള്‍ മൂവരും തിടക്കത്തില്‍ ഡോക്ടേഴ്സ് റൂമില്‍ എത്തി.
ഇരിക്കൂ. ഞങ്ങള്‍ ഇരുന്നു.
സീ ഓപ്പറേഷന്‍ ഈസ് ഓവര്‍. ദെയര്‍ ഈസ് എ ഗുഡ് ന്യൂസ് ആന്റ് എ ബാഡ് ന്യൂസ്!
എന്തായാലും പറയൂ ഡോക്ടര്‍.
നിങ്ങള്‍ക്കൊരു പെണ്‍കുട്ടിയുണ്ടായിരിക്കുന്നു ലോയിഡ്. ഷി ഈസ് ആള്‍മോസ്റ്റ് ഫൈന്‍ നൌ. കുട്ടി ഇപ്പോള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ ഇങ്ക്യുബേറ്ററില്‍ ആണ്. ആദ്യം തന്നെ ഞങ്ങള്‍ ചെയ്തത് ഓപ്പറേഷന്‍ ചെയ്ത് കുട്ടിയെ പുറത്തെടുക്കുക എന്നതായിരുന്നു. അല്‍ വാസല്‍ ഹോസ്പിറ്റലില്‍ നിന്നും വന്ന ഡോക്ടേഴ്സ് ആ ഓപ്പറേഷന്‍ കഴിഞ്ഞ് കുട്ടിയുമായി തിരികെ പോയി.
അപ്പോള്‍ വൃന്ദ ഡോക്ടര്‍?
അതിനുശേഷമുള്ള ഓപ്പറേഷല്‍ അതീവ കോമ്പ്ലിക്കേറ്റഡ് ആയിരുന്നു.. ഇടക്ക് വച്ച് കാര്‍ഡിയാക്ക് അറസ്റ്റുണ്ടായി. വൃന്ദയുടെ ഹൃദയത്തിന്റെ വാല്‍വുകള്‍ക്കും തകരാറുണ്ടായിരുന്നു. തലച്ചോറിലെ ട്യൂമറും ക്ലോട്ടുമെല്ലാം ഞങ്ങള്‍ റിമൂവ് ചെയ്തു. വി ട്രൈഡ് അവര്‍ മാക്സിമം മിസ്റ്റര്‍ ലോയിഡ് ബട്ട്, ഷി ഈസ് ഇന്‍ കോമാ സ്റ്റേജ് നൌ.
അവള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തില്ലെ ഡോക്ടര്‍?
വി വില്ല് ട്രൈ ഔര്‍ ബെസ്റ്റ്, റെസ്റ്റ് ഈസ് വിത്ത് ഗോഡ്.
അവള്‍ എവിടെയാണ് ഡോക്ടര്‍? അവളെ എപ്പോള്‍ കാണാന്‍ കഴിയും?
വൃന്ദ ഐ സി യുവില്‍ ആണ്. കുറഞ്ഞത് ഇരുപത്തിനാലുമണിക്കൂര്‍ മുതല്‍ നാല്പത്തെട്ട് മണിക്കൂര്‍ വരെ ഒബ് സര്‍വേഷനില്‍ ആയിരിക്കും,അതിനുശേഷമേ മുറിയിലേക്ക് മാറ്റുകയുള്ളൂ.
എനിക്കെന്റെ മകളെ കാണാന്‍ പറ്റുമോ ഡോക്ടര്‍ ഇപ്പോള്‍?
ഇന്നിനി പറ്റുമെന്ന് തോന്നുന്നില്ല, നാളെ രാവിലെ പത്ത് മണിക്ക് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.
ഒരു ഫോണ്‍ കോള്‍ വന്നപ്പോള്‍ ഡോക്ടര്‍ തിരിച്ച് ഏതോ വാര്‍ഡിലേക്ക് പോയി, ഞങ്ങള്‍ താഴെ റിസപ്ഷനിലേക്കും. റിസപ്ഷനില്‍ നിന്നും പുറത്തിറങ്ങി എം ഡി, ജി എം, ഷെര്‍ളി, ടെരന്‍സ്, സനോര തുടങ്ങി വിളിക്കാനുള്ളവരേയൊക്കെ വിളിച്ച് വൃന്ദയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് തിരിച്ച് റിസപ്ഷനില്‍ വന്നപ്പോള്‍ ബെഞ്ചില്‍ ഇരുന്ന് വിങ്ങിപൊട്ടുന്ന ലോയിഡിനേയാണ് കാണുന്നത്. സ്റ്റീവന്‍ ആശ്വസിപ്പിക്കുവാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്.
വൃന്ദയുടെ അമ്മ വരുന്നത് ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിലാണെന്നും, താമസവും മറ്റും അറേഞ്ച് ചെയ്തിട്ടുണ്ടെങ്കിലും, ഈ അവസ്ഥയില്‍ അവരെ അവിടെ തനിച്ച് താമസിപ്പിക്കുന്നത് ശരിയല്ലാത്തതിനാല്‍, ഷെര്‍ളിയും ഹസ്ബന്റും കൂടെ പിക്ക് ചെയ്ത് അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ട് പോകുന്നുവെന്നും ഷെര്‍ളി വിളിച്ച് പറഞ്ഞു.
ഇനി റിസപ്ഷനില്‍ വെറുതെ കാത്തിരിക്കുന്നതില്‍ എന്തര്‍ത്ഥം? ലോയിഡിനെ പറഞ്ഞ് സമാധാനിപ്പിച്ച് അവനെ വൃന്ദയുടെ ഫ്ലാറ്റില്‍ ഇറക്കിയതിനുശേഷം ഞങ്ങള്‍ ഞങ്ങളുടെ ഫ്ലാറ്റിലേക്കും പോയി.
പിറ്റേന്ന് രാവിലെ ഞങ്ങള്‍ ലോയിഡിനേയും പിക്ക് ചെയ്ത് വൃന്ദയുടെ അമ്മയെ പോയി കണ്ടു. വളരെ അധികം മനോധൈര്യം ഉള്ള ഒരു സ്ത്രീ. ഇത്ര തിരക്കിട്ട് വിസയും മറ്റും ശരിയാക്കി അയച്ചപ്പോള്‍ മകള്‍ മരിച്ച് എന്ന് കരുതിയാണ് പുറപ്പെട്ടത്, ഇപ്പോള്‍ മരിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നുന്നു എന്ന് പറഞ്ഞ് അവര്‍ പൊട്ടി കരഞ്ഞു.
അന്ന് ഞങ്ങള്‍ വൃന്ദയുടെ അമ്മയേയും, ലോയിഡിനേയും പിക്ക് ചെയ്ത് ഹോസ്പിറ്റലില്‍ പോയപ്പോള്‍, ഇന്നെന്തായാലും ഐ സി യുവില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല, നാളെ രാവിലെ വരൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്നും, വൃന്ദയുടെ കുട്ടിയെ കാണാന്‍ ഞങ്ങള്‍ അല്‍ വാസല്‍ ഹോസ്പിറ്റലില്‍ പോയി.
പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം ഒരു സിസ്റ്ററോടൊപ്പം ഞങ്ങള്‍ കുട്ടി കിടക്കുന്ന വാര്‍ഡിലേക്ക് ചെന്നു.ഇങ്ക്യുബേറ്ററില്‍ ഒരു കുഞ്ഞു വാവ! മൂക്കിലും, വായിലുമെല്ലാം ട്യൂബും, മാസ്ക്കും പിടിപ്പിച്ചിരിക്കുന്നു.
ദൈവമേ, കുട്ടിയും വൃന്ദയും രക്ഷപെടണേ എന്നായിരുന്നു അപ്പോഴുമുള്ള പ്രാര്‍ത്ഥന.
പിറ്റേ ദിവസം ഞാനും, സ്റ്റീവനും,ലോയിഡും, വൃന്ദയുടെ അമ്മയും രാവിലെ പത്തുമണിക്ക് തന്നെ ഹോസ്പിറ്റലിലെത്തി. വൃന്ദയെ ഒരു ഒറ്റ മുറിയിലേക്ക് മാറ്റിയിരുന്നു. മുറിയില്‍ നിറയെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍. വെന്റിലേറ്ററിന്റെ സഹായത്തോടെ, ഭയാനകമായ ശബ്ദത്തോടെ ശ്വസിക്കുന്ന വൃന്ദയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഞങ്ങളുടെ ചങ്ക് കലങ്ങി പോയി.
മുഖം തിരിച്ചറിയാനാവാത്ത വിധം നീരു വന്ന് വീര്‍ത്തിരിക്കുന്നു. നീലച്ചിട്ടുമുണ്ട്. തല മൊത്തം പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നു. ആകെയുള്ള അനക്കം എന്നത് ശ്വസിക്കുമ്പോള്‍ വൃന്ദയുടെ നെഞ്ചും കൂട് ഉയര്‍ന്ന് താഴുന്നതാണ്.
വൃന്ദയുടെ കയ്യിലും, തലയിലും, കാലിലും, പിടിച്ച്കൊണ്ട് ലോയിഡും, വൃന്ദയുടെ അമ്മയും പൊട്ടികരയുന്നതു കണ്ട് ഒന്ന് കരയാന്‍ പോലും കഴിയാതെ ഞങ്ങള്‍ നിന്നു.
ദിവസം മൂന്നൂം നാലും തവണ സിസ്റ്റേഴ്സും, ഡോക്ടേര്‍സും വന്ന് ചെക്കപ്പ് നടത്തി പോയി. എന്താണ് അവസ്ഥ എന്ന ചോദ്യത്തിന് ഒന്നും പറയാറായിട്ടില്ല എന്ന ഉത്തരം മാത്രം.
ദിവസം മൂന്ന് കഴിഞ്ഞു. ഞങ്ങളില്‍ ആരെങ്കിലും മാറി മാറി എപ്പോഴും വൃന്ദക്കരികില്‍ നിന്നു. ലോയിഡിനേയും, അമ്മയേയും,വളരെ നിര്‍ബന്ധിച്ച് ഞങ്ങള്‍ വിശ്രമിക്കുവാനായി ഇടക്കിടെ ഫ്ലാറ്റില്‍ കൊണ്ട് ചെന്നു വിടുകയും പിക്ക് ചെയ്യുകയും ചെയ്തു. ഓഫീസില്‍ നിന്നുള്ളവരും, ലോയിഡിന്റെ സുഹൃത്തുക്കാളും, ബന്ധുക്കളും എല്ലാം ഇടക്കിടെ വന്ന് പോയി. ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നു വന്ന അതേ അവസ്ഥ തന്നെ ഇപ്പോഴും. ഉള്ളം കാലില്‍ ഇക്കിളിയിട്ടാല്‍ മൊത്തം ശരീരം വെട്ടിവിറക്കുന്നുണ്ടെന്ന് ഇതിന്റെ ഇടയില്‍ ലോയിഡിന്റെ അമ്മ കണ്ടു പിടിച്ചു.
ചെക്കപ്പിനു വന്ന ഡോക്ടറോട് ഞങ്ങള്‍ ആ വിവരം പറയുകയും, അവരുടെ മുന്നില്‍ വച്ച് തന്നെ വൃന്ദയുടെ ഉള്ളംകാലില്‍ ഇക്കിളിയിട്ടപ്പോള്‍ വൃന്ദയുടെ ശരീരം വെട്ടി വിറക്കുകയും ചെയ്തു. എന്തായാലും നാളെ ഇലക്ട്രോഎന്‍സെഫലോഗ്രാം ടെസ്റ്റ് നടത്തിനോക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു.
പിറ്റേന്ന് ഞങ്ങള്‍ രാവിലെ പത്ത് മണിക്ക് തന്നെ ഹോസ്പിറ്റലില്‍ എത്തി. പത്തര മണിയായപ്പോള്‍ ഡോക്ടര്‍ ചെക്കപ്പിനു വന്നു. ടെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം ചെയ്യുന്ന ടെക്നീഷ്യന്‍ കുറച്ച് കഴിഞ്ഞാല്‍ വരുമെന്നും ടെസ്റ്റ് നടത്തി റിസല്‍റ്റ് ഡോക്ടര്‍ക്ക് നല്കുമെന്നും പറഞ്ഞു.
പതിനൊന്നു മണിക്ക് ടെക്നീഷ്യന്‍ കമ്പ്യൂട്ടറും, വയറുകളും, മറ്റു ഉപകരണങ്ങളുമായി വന്നു. ടെക്നീഷ്യന്‍ ഒരു മലയാളി സ്ത്രീയായിരുന്നു. അവരെ മുന്‍പ് പലപ്പോഴും എന്റെ ബില്‍ഡിങ്ങില്‍ വച്ച് കണ്ടിട്ടുമുണ്ടായിരുന്നു.
എന്നെ കണ്ടതും പരിചയഭാവത്തില്‍ അവര്‍ ചോദിച്ചു. മാഷുടെ ആരാ ഈ പേഷ്യന്റ്?
എന്റെ സഹപ്രവര്‍ത്തകയാണ്.
മലയാളിയാണോ?
അല്ല.
എന്താ സംഭവിച്ചത്?
എന്താ സംഭവിച്ചതെന്നറിയാതെ, കേസ് ഹിസ്റ്ററി പോലും നോക്കാതെ വന്നിരിക്കുന്ന ഒരു ടെക്നീഷ്യന്‍ എന്നാണ് മനസ്സില്‍ തോന്നിയതെങ്കിലും, കാര്യം നമ്മുടേയായതിനാല്‍ നടന്നതെല്ലാം അവരെ ധരിപ്പിച്ചു.
കേള്‍ക്കുന്നതിനിടയില്‍ തന്നെ അവര്‍ വയറുകളെല്ലാം വൃന്ദയുടെ തലയില്‍ പിടിപ്പിച്ചു കഴിഞ്ഞിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് അവര്‍ എന്തൊക്കെയോ ചെയ്തു അരമണിക്കൂറോളം. പിന്നെ കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്ത് അവരുടെ സാധനങ്ങള്‍ എല്ലാം ട്രോളീ ബാഗില്‍ വച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ കൂടെ ചെന്നു.
എന്താണ് മാഡം റിപ്പോര്‍ട്ട്? എന്തെങ്കിലും സ്കോപ്പുണ്ടോ?
ഇല്ല എന്നവര്‍ തലകുലുക്കി, പിന്നെ പറഞ്ഞു. തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഷി ഈസ് ഇന്‍ ഏ വെജിറ്റബിള്‍ സ്റ്റേജ്.
അപ്പോള്‍ ശ്വസിക്കുന്നതോ?
അത് വെന്റിലേറ്റര്‍ ചെയ്യുന്നതാണ്. അത് ഓഫ്ഫ് ചെയ്താല്‍ അതും കഴിഞ്ഞു. പക്ഷെ ഇപ്പോഴത്തെ യു എ ഇ നിയമം അനുസരിച്ച് തലച്ചോര്‍ മരണം സംഭവിച്ചാലും വെന്റിലേറ്ററിന്റെ സഹായത്തോടെ ബോഡി ശ്വസിക്കുന്നുവെങ്കില്‍ എത്ര കാലം ശ്വസിക്കുന്നുവോ, അത്രയും കാലം ശരീരത്തെ സൂക്ഷിക്കണം എന്നാണ്.
അപ്പോള്‍ കാലില്‍ ഇക്കിളിയിടുമ്പോള്‍ ശരീരം ഇളകുന്നതോ മാഡം?
അതിനു തലച്ചോറുമായി ബന്ധമൊന്നുമില്ല മാഷെ. സ്പൈനല്‍ കോഡിലുള്ള ഫ്ലൂയിഡുകളുടെ ചിലപ്രവര്‍ത്തനം മൂലമാണത് സംഭവിക്കുന്നത്.
എന്തായാലും കഷ്ടമായി പോയി, ആ കുട്ടിയെങ്കിലും രക്ഷപെട്ടാല്‍ മതി എന്ന് പറഞ്ഞ് അവര്‍ അവരുടെ ബാഗും വലിച്ച് നീങ്ങി.
തിരിച്ച് മുറിയില്‍ വന്നപ്പോള്‍ അവര്‍ ചോദിച്ചു എന്തു പറഞ്ഞു?
സത്യാവസ്ഥ അവരോട് പറയണോ വേണ്ടയോ എന്നൊന്നാലോചിച്ചു. പറയാതിരുന്നിട്ടെന്ത് കാര്യം. പതിഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു, വൃന്ദയുടെ തലച്ചോര്‍ മരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം. അതും എപ്പോള്‍ വേണമെങ്കിലും നില്‍ക്കാം.
ലോയിഡിന്റേയും, വൃന്ദയുടെ അമ്മയുടേയും പൊട്ടിക്കരച്ചില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഇതേ സംഭവിക്കൂ എന്ന് അവര്‍ക്ക് മുന്‍പേ മനസ്സിലായികാണണം. അല്ലെങ്കില്‍ ഇത്രയും ദിവസം കരഞ്ഞ് കരഞ്ഞ് അവരുടെ കണ്ണുനീര്‍ വറ്റിയിരിക്കണം.
ഞാനും, സ്റ്റീവനും, അന്നും പിറ്റേ ദിവസവും മാറി മാറി ഹോസ്പിറ്റലില്‍ വൃന്ദയോടൊപ്പം ഇരുന്നു. ഒരുപാട് നിര്‍ബന്ധിച്ച് ഉറക്കമില്ലാതെ കഴിയുന്ന ലോയിഡിനേയും, വൃന്ദയുടെ അമ്മയേയും ഭക്ഷണം കഴിപ്പിച്ചു. രാത്രിയില്‍ ഞങ്ങള്‍ ഞങ്ങളുടേ ഫ്ലാറ്റിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ ആറരമണിക്ക് ലോയിഡിന്റെ ഫോണ്‍ വന്നു.
കഴിഞ്ഞു, അവസാന ശ്വാസവും നിലച്ചു.
Thursday, November 01, 2007
മുഖക്കുരു
അന്ന് ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. വയ്യസ്സ് പത്തൊമ്പതോ, ഇരുപതോ അതോ ഇരുപത്തൊന്നോ എന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല, ഇനി ഇപ്പോ ഓര്‍ത്തിട്ടൊന്നും നേടാനുമില്ല, അഥവാ ഓര്‍ത്തില്ലെങ്കിലൊന്നും സംഭവിക്കാനും പോകുന്നില്ല. പക്ഷെ ഈ സംഭവം നടക്കുന്ന കാലത്തെ എന്റെ ശരീരഘടന അഥവാ സൌന്ദര്യശാസ്ത്രത്തെകുറിച്ച് ഞാന്‍ ഇന്നും ഓര്‍ക്കാന്‍ കാരണം എന്റെ ശരീര സൌന്ദര്യത്തിനു അന്ന് സംഭവിച്ച വ്യതിയാനങ്ങള്‍ അത്ര ഭീകരമായിരുന്നു.
ഇന്നത്തെ പോലെ അന്ന് എന്റെ തല ക്ലീന്‍ ബോള്‍ഡല്ല (ബാള്‍ഡ്), മറിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ മുളകിന്‍ വിത്ത് പാവിയത് മുളച്ചത് പോലെ, തീരെ ഗ്യാപ്പില്ലാതെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കേശത്താല്‍ അനുഗൃഹീതനായിരുന്നു ഈയുള്ളവന്‍. മരം കോച്ചുന്ന തണുപ്പുള്ള നവംബര്‍ മാസത്തിലെ ഒരു പ്രഭാതത്തില്‍ കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നിന്ന് തലമുടി ചീകിയൊതുക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് ശ്രദ്ധിച്ചത്. മല്‍ഗോവാ മാമ്പഴം പോലെ തുടുത്തു മിനുസമാര്‍ന്ന എന്റെ കവിളത്ത് കോണ്‍ ഐസ്ക്രീമില്‍ ഇട്ട് തരുന്ന ചെറിയ ചെറികഷണങ്ങള്‍ പോലെ അവിടെയിവിടെയായി മൂന്നാല് ചുവന്ന കുരുക്കള്‍.
മുഖത്ത് സ്ഥാപിതമായ കുരുക്കളുടെ സ്ഥാനം, ഫെങ്ങ് ഷൂയി പ്രകാരം യഥാസ്ഥാനത്തല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ അത് കാര്യമാക്കാതിരിക്കാന്‍ കാരണം എണ്ണത്തില്‍ അവര്‍ വെറും മൂന്നോ, നാലോ മാത്രമേ ഉള്ളൂ എന്നതായിരുന്നു. പക്ഷെ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും, ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ബാലന്‍സ് പോലെ കുരുക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ ലീവിനു നാട്ടില്‍ പോകാറായ എനിക്ക് എന്റെ സൌന്ദര്യത്തിലുള്ള മതിപ്പ് കുറഞ്ഞ് വരാന്‍ തുടങ്ങി. ആയതിനാല്‍ തന്നെ, മുഖത്തുദിച്ചുയര്‍ന്നിരിക്കുന്ന മുഖക്കുരുകളെ ഉന്മൂലനാശം ചെയ്യുവാനായി മാട്ടും, മാരണവും ചെയ്യാന്‍ തീരുമാനിച്ചതിന്‍പ്രകാരം, ടി വി പരസ്യത്തില്‍ സ്ഥിരമായി കാണുന്നതും, പരിചയമുള്ളവരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കിയതുമായ ദ്രവ്യങ്ങളാല്‍ ഉച്ചാടനകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ക്ലിയറസില്‍ മുഖത്ത് ക്ലിയറായി പുരട്ടിയിട്ടും, വിക്കോക്രീം ഞെക്കി പുരട്ടിയിട്ടും, ഫെയര്‍ ആന്റ് ലവ് ലി ക്രീം ലവ് ലിയായി പുരട്ടിയിട്ടും, രക്തചന്ദനമരച്ച് മുഖമാകെ വാരിപ്പൂശിയിട്ടും ഫലം തഥൈവ.
വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിയാല്‍ മുഖക്കുരു അപ്പാടെ മാറുമെന്ന് മങ്കമാരില്‍ ചിലര്‍ മൊഴിഞ്ഞപ്പോള്‍, പുരുഷന്മാരുടെ മുഖത്ത് മഞ്ഞള്‍ പുരട്ടിയാല്‍ രോമവളര്‍ച്ചയുണ്ടാകില്ല എന്ന് മറുവശം.
രോമം വളര്‍ന്നില്ലെങ്കില്‍ വേണ്ട മുഖക്കുരു പോയാല്‍ മതി എന്ന ഭീഷ്മ ശപഥം എടുത്തതിന്‍ പ്രകാരം അറ്റകൈക്ക് വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിനോക്കിയപ്പോള്‍ മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു.
ആഴ്ചകള്‍ രണ്ട് കഴിഞ്ഞു. നാട്ടിലേക്ക് പോവാനുള്ള ദിവസം സമാഗതമായി. കേരള എക്പ്സ്രസ്സില്‍ കയറി നാടെത്തി, വീടെത്തി. എന്താടാ, മുഖത്തൊക്കെ മുഖക്കുരു നിറഞ്ഞുവല്ലോ? ആലു ടിക്കി, ബ്രെഡ് പക്കോറ, ഗുലാബ് ജാമുന്‍ തുടങ്ങിയഎണ്ണമയമുള്ള സാധനങ്ങള്‍ ആവശ്യത്തിനധികം വെട്ടിവിഴുങ്ങിയിട്ടാവും. വീട്ടിലെത്തിയപാടെ അച്ഛന്റെ വക ചോദ്യവും, തുടര്‍ന്ന് ആത്മഗതവും കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദ്വേഷ്യം തോന്നി.
മുഖക്കുരു ഒരംഭംഗിയായി തോന്നിയതിനാല്‍ മൂന്നാലു ദിവസമായിട്ടും പുറത്തേക്കൊന്നും ഇറങ്ങാതിരുന്നതിനാല്‍, ഞാന്‍ വന്ന വിവരം കേട്ടറിഞ്ഞ സുഹൃത്ത് ഷിബു ഒരു ദിവസം വൈകീട്ട് എന്നെ തേടി വീട്ടിലെത്തി.
എന്തറാ നീ വന്നിട്ട് മൂന്നാലീസ്സായിട്ടും മൈതാനത്തിക്കൊന്നും കണ്ടില്ലല്ലോ?
ഏയ്, ഒന്നൂല്ല്യസ്റ്റാ. മുഖത്താകെ കുരു. ഒരു ചമ്മല് പുറത്തിറങ്ങാന്‍.
നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ. അവന്‍ മൊഴിഞ്ഞു.
അല്ലടാ, എന്നാലും...... ഇതൊന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കില്‍, പുറത്തിറങ്ങി വിലസാമായിരുന്നു.
ഇതൊക്കെ ഈച്ച കാര്യാഷ്ടാ. കൊറച്ച് ഡെറ്റോള് മോന്തേമ്മെ പെരട്ട്യാ സംഭവം ഡീസന്റാവും.
അത് ശരി, ഇത്ര സിമ്പിളായിരുന്നാ കാര്യം. ഞാന്‍ ആശ്ചര്യം സഹിക്കാന്‍ വയ്യാതെ ചോദിച്ചുപോയി.
പിന്നല്ലാണ്ട്. നീ ഒന്ന് പരീക്ഷിച്ച് നോക്ക്, നാളെക്ക് വിത്യാസം അറിയാം
ഇത്ര പെട്ടെന്നാ....എങ്കില്‍ ശരി ഇന്ന് തന്നെ പരീക്ഷിച്ച് കളയാം.
പിറ്റേന്ന് വൈകുന്നേരം മൈതാനത്ത് കാണാം എന്ന് പറഞ്ഞ് ഷിബു യാത്ര പറഞ്ഞ് പോയി.
നിങ്ങളെയൊക്കെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മുഖക്കുരുവിന്മേല്‍ ഒന്നുഴിഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു.
അത്താഴമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്, ബാത്രൂമിലെ കണ്ണാടിക്ക് മുന്‍പില്‍ നിന്ന്, ഡെറ്റോള്‍ കുപ്പിയില്‍ നിന്നും ഡെറ്റോള്‍ പഞ്ഞിയിലേക്ക് യഥേഷ്ടം ഒഴിച്ച് ചാഞ്ഞും, ചരിഞ്ഞും മുഖത്താകെ പുരട്ടി. പിറ്റേന്ന് തിരിച്ച് കിട്ടാന്‍ പോകുന്ന മല്‍ഗോവമാമ്പഴം പോലുള്ള എന്റെ കവിളുകളെ കുറിച്ചോര്‍ത്തപ്പോള്‍ മുഖത്തനുഭവപെടുന്ന നീറ്റലും, പുകച്ചിലും വകവെക്കാതെ ഡെറ്റോള്‍ വീണ്ടും വീണ്ടും മുഖത്ത് പൂശി.
മാര്‍ബിള്‍ പോലെ മിനുസമേറിയ, സുന്ദരമായ ഒരു ജോഡി കവിളുകള്‍ സ്വപ്നം കണ്ട് ഞാന്‍ അന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുഖമൊക്കെ നീറുന്നുണ്ടായിരുന്നതിനാല്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറഞ്ഞു......അമ്മേ........ചായ.
ആവി പറക്കുന്ന ചായയുമായി വന്ന അമ്മ എന്നെ കണ്ടതും അയ്യോ കള്ളന്‍ എന്ന് പറഞ്ഞ് കയ്യിലുള്ള ചായക്കപ്പ് നിലത്തിട്ട് അലറികരഞ്ഞ് കൊണ്ട് മുറിയില്‍ നിന്നും പുറത്തേക്കോടി.
എന്താ സംഭവം എന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും, എന്റെ മുഖമാണ് പ്രശ്നം എന്ന് മനസ്സിലാക്കിയ ഞാന്‍ കണ്ണാടിയുടെ മുന്‍പിലേക്ക് പാഞ്ഞു. കണ്ണാടി നോക്കിയ ഞാനും അലറി.....അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!
(ഡെറ്റോള്‍ ഡയല്യൂട്ട് പോലും ചെയ്യാതെ, മുഖത്ത് പൂശിയത് മൂലം, പപ്പടം പൊള്ളച്ചത് പോലെ പൊള്ളി, ചുവന്ന്, തൊലിയുരിഞ്ഞ് കണ്ടാല്‍ അറിയാത്ത രൂപമായി എന്റെ മുഖം രൂപാന്തരപെട്ടിരുന്നു)
ഇന്നത്തെ പോലെ അന്ന് എന്റെ തല ക്ലീന്‍ ബോള്‍ഡല്ല (ബാള്‍ഡ്), മറിച്ച്, പ്ലാസ്റ്റിക്ക് കവറില്‍ മുളകിന്‍ വിത്ത് പാവിയത് മുളച്ചത് പോലെ, തീരെ ഗ്യാപ്പില്ലാതെ ഇടതൂര്‍ന്ന് വളര്‍ന്നിരുന്ന കേശത്താല്‍ അനുഗൃഹീതനായിരുന്നു ഈയുള്ളവന്‍. മരം കോച്ചുന്ന തണുപ്പുള്ള നവംബര്‍ മാസത്തിലെ ഒരു പ്രഭാതത്തില്‍ കുളികഴിഞ്ഞ് കണ്ണാടിക്ക് മുന്നില്‍ നിന്ന് തലമുടി ചീകിയൊതുക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് ശ്രദ്ധിച്ചത്. മല്‍ഗോവാ മാമ്പഴം പോലെ തുടുത്തു മിനുസമാര്‍ന്ന എന്റെ കവിളത്ത് കോണ്‍ ഐസ്ക്രീമില്‍ ഇട്ട് തരുന്ന ചെറിയ ചെറികഷണങ്ങള്‍ പോലെ അവിടെയിവിടെയായി മൂന്നാല് ചുവന്ന കുരുക്കള്‍.
മുഖത്ത് സ്ഥാപിതമായ കുരുക്കളുടെ സ്ഥാനം, ഫെങ്ങ് ഷൂയി പ്രകാരം യഥാസ്ഥാനത്തല്ലായിരുന്നെങ്കില്‍ കൂടി ഞാന്‍ അത് കാര്യമാക്കാതിരിക്കാന്‍ കാരണം എണ്ണത്തില്‍ അവര്‍ വെറും മൂന്നോ, നാലോ മാത്രമേ ഉള്ളൂ എന്നതായിരുന്നു. പക്ഷെ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും, ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിങ്ങ് ബാലന്‍സ് പോലെ കുരുക്കളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരുന്നപ്പോള്‍ ലീവിനു നാട്ടില്‍ പോകാറായ എനിക്ക് എന്റെ സൌന്ദര്യത്തിലുള്ള മതിപ്പ് കുറഞ്ഞ് വരാന്‍ തുടങ്ങി. ആയതിനാല്‍ തന്നെ, മുഖത്തുദിച്ചുയര്‍ന്നിരിക്കുന്ന മുഖക്കുരുകളെ ഉന്മൂലനാശം ചെയ്യുവാനായി മാട്ടും, മാരണവും ചെയ്യാന്‍ തീരുമാനിച്ചതിന്‍പ്രകാരം, ടി വി പരസ്യത്തില്‍ സ്ഥിരമായി കാണുന്നതും, പരിചയമുള്ളവരില്‍ നിന്ന് ചോദിച്ച് മനസ്സിലാക്കിയതുമായ ദ്രവ്യങ്ങളാല്‍ ഉച്ചാടനകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ക്ലിയറസില്‍ മുഖത്ത് ക്ലിയറായി പുരട്ടിയിട്ടും, വിക്കോക്രീം ഞെക്കി പുരട്ടിയിട്ടും, ഫെയര്‍ ആന്റ് ലവ് ലി ക്രീം ലവ് ലിയായി പുരട്ടിയിട്ടും, രക്തചന്ദനമരച്ച് മുഖമാകെ വാരിപ്പൂശിയിട്ടും ഫലം തഥൈവ.
വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിയാല്‍ മുഖക്കുരു അപ്പാടെ മാറുമെന്ന് മങ്കമാരില്‍ ചിലര്‍ മൊഴിഞ്ഞപ്പോള്‍, പുരുഷന്മാരുടെ മുഖത്ത് മഞ്ഞള്‍ പുരട്ടിയാല്‍ രോമവളര്‍ച്ചയുണ്ടാകില്ല എന്ന് മറുവശം.
രോമം വളര്‍ന്നില്ലെങ്കില്‍ വേണ്ട മുഖക്കുരു പോയാല്‍ മതി എന്ന ഭീഷ്മ ശപഥം എടുത്തതിന്‍ പ്രകാരം അറ്റകൈക്ക് വരട്ട് മഞ്ഞള്‍ അരച്ച് പുരട്ടിനോക്കിയപ്പോള്‍ മുഖം വരണ്ടു, കാണുന്നവര്‍ വിരണ്ടു എന്നല്ലാതെ മുഖക്കുരുക്കള്‍ അതേ പ്രഭയോടെ എന്റെ മുഖത്ത് ജ്വലിച്ച് നിന്നു.
ആഴ്ചകള്‍ രണ്ട് കഴിഞ്ഞു. നാട്ടിലേക്ക് പോവാനുള്ള ദിവസം സമാഗതമായി. കേരള എക്പ്സ്രസ്സില്‍ കയറി നാടെത്തി, വീടെത്തി. എന്താടാ, മുഖത്തൊക്കെ മുഖക്കുരു നിറഞ്ഞുവല്ലോ? ആലു ടിക്കി, ബ്രെഡ് പക്കോറ, ഗുലാബ് ജാമുന്‍ തുടങ്ങിയഎണ്ണമയമുള്ള സാധനങ്ങള്‍ ആവശ്യത്തിനധികം വെട്ടിവിഴുങ്ങിയിട്ടാവും. വീട്ടിലെത്തിയപാടെ അച്ഛന്റെ വക ചോദ്യവും, തുടര്‍ന്ന് ആത്മഗതവും കേട്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദ്വേഷ്യം തോന്നി.
മുഖക്കുരു ഒരംഭംഗിയായി തോന്നിയതിനാല്‍ മൂന്നാലു ദിവസമായിട്ടും പുറത്തേക്കൊന്നും ഇറങ്ങാതിരുന്നതിനാല്‍, ഞാന്‍ വന്ന വിവരം കേട്ടറിഞ്ഞ സുഹൃത്ത് ഷിബു ഒരു ദിവസം വൈകീട്ട് എന്നെ തേടി വീട്ടിലെത്തി.
എന്തറാ നീ വന്നിട്ട് മൂന്നാലീസ്സായിട്ടും മൈതാനത്തിക്കൊന്നും കണ്ടില്ലല്ലോ?
ഏയ്, ഒന്നൂല്ല്യസ്റ്റാ. മുഖത്താകെ കുരു. ഒരു ചമ്മല് പുറത്തിറങ്ങാന്‍.
നിന്റെ മോന്തേമ്മെ നോക്കാനാണല്ലോ നാട്ടാര്‍ക്ക് സമയം. ഒന്ന് പോയെടാ ഗഡീ നീ. അവന്‍ മൊഴിഞ്ഞു.
അല്ലടാ, എന്നാലും...... ഇതൊന്ന് ഉണങ്ങി കിട്ടിയിരുന്നെങ്കില്‍, പുറത്തിറങ്ങി വിലസാമായിരുന്നു.
ഇതൊക്കെ ഈച്ച കാര്യാഷ്ടാ. കൊറച്ച് ഡെറ്റോള് മോന്തേമ്മെ പെരട്ട്യാ സംഭവം ഡീസന്റാവും.
അത് ശരി, ഇത്ര സിമ്പിളായിരുന്നാ കാര്യം. ഞാന്‍ ആശ്ചര്യം സഹിക്കാന്‍ വയ്യാതെ ചോദിച്ചുപോയി.
പിന്നല്ലാണ്ട്. നീ ഒന്ന് പരീക്ഷിച്ച് നോക്ക്, നാളെക്ക് വിത്യാസം അറിയാം
ഇത്ര പെട്ടെന്നാ....എങ്കില്‍ ശരി ഇന്ന് തന്നെ പരീക്ഷിച്ച് കളയാം.
പിറ്റേന്ന് വൈകുന്നേരം മൈതാനത്ത് കാണാം എന്ന് പറഞ്ഞ് ഷിബു യാത്ര പറഞ്ഞ് പോയി.
നിങ്ങളെയൊക്കെ ശരിയാക്കി തരാം എന്ന ഭാവത്തില്‍ മുഖക്കുരുവിന്മേല്‍ ഒന്നുഴിഞ്ഞ് ഞാന്‍ അകത്തേക്ക് നടന്നു.
അത്താഴമെല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്, ബാത്രൂമിലെ കണ്ണാടിക്ക് മുന്‍പില്‍ നിന്ന്, ഡെറ്റോള്‍ കുപ്പിയില്‍ നിന്നും ഡെറ്റോള്‍ പഞ്ഞിയിലേക്ക് യഥേഷ്ടം ഒഴിച്ച് ചാഞ്ഞും, ചരിഞ്ഞും മുഖത്താകെ പുരട്ടി. പിറ്റേന്ന് തിരിച്ച് കിട്ടാന്‍ പോകുന്ന മല്‍ഗോവമാമ്പഴം പോലുള്ള എന്റെ കവിളുകളെ കുറിച്ചോര്‍ത്തപ്പോള്‍ മുഖത്തനുഭവപെടുന്ന നീറ്റലും, പുകച്ചിലും വകവെക്കാതെ ഡെറ്റോള്‍ വീണ്ടും വീണ്ടും മുഖത്ത് പൂശി.
മാര്‍ബിള്‍ പോലെ മിനുസമേറിയ, സുന്ദരമായ ഒരു ജോഡി കവിളുകള്‍ സ്വപ്നം കണ്ട് ഞാന്‍ അന്നുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ മുഖമൊക്കെ നീറുന്നുണ്ടായിരുന്നതിനാല്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറഞ്ഞു......അമ്മേ........ചായ.
ആവി പറക്കുന്ന ചായയുമായി വന്ന അമ്മ എന്നെ കണ്ടതും അയ്യോ കള്ളന്‍ എന്ന് പറഞ്ഞ് കയ്യിലുള്ള ചായക്കപ്പ് നിലത്തിട്ട് അലറികരഞ്ഞ് കൊണ്ട് മുറിയില്‍ നിന്നും പുറത്തേക്കോടി.
എന്താ സംഭവം എന്ന് മുഴുവനായി മനസ്സിലായില്ലെങ്കിലും, എന്റെ മുഖമാണ് പ്രശ്നം എന്ന് മനസ്സിലാക്കിയ ഞാന്‍ കണ്ണാടിയുടെ മുന്‍പിലേക്ക് പാഞ്ഞു. കണ്ണാടി നോക്കിയ ഞാനും അലറി.....അയ്യോ അമ്മേ എന്റെ ശരീരത്തില് വേറെ ആരുടേയോ തല!
(ഡെറ്റോള്‍ ഡയല്യൂട്ട് പോലും ചെയ്യാതെ, മുഖത്ത് പൂശിയത് മൂലം, പപ്പടം പൊള്ളച്ചത് പോലെ പൊള്ളി, ചുവന്ന്, തൊലിയുരിഞ്ഞ് കണ്ടാല്‍ അറിയാത്ത രൂപമായി എന്റെ മുഖം രൂപാന്തരപെട്ടിരുന്നു)
Friday, October 26, 2007
പദ്മിനിയുടെ ഓര്‍മ്മകുറിപ്പുകള്‍
റിട്ടയര്‍ ചെയ്യാനായി വെറും രണ്ടേ രണ്ട് മാസത്തോളം മാത്രം കാലാവധി ബാക്കി നില്‍ക്കേയാണ് ഡൊമിനിയുടെ അച്ഛന് ആ പൂതി തോന്നിയത്. പുതിയതല്ലെങ്കിലും ഒരു കാറ് വാങ്ങണം.
പിന്നീട് വന്ന ദിവസങ്ങളില്‍ ഊണിലും, ഉറക്കത്തിലും, അച്ഛന്റെ മനക്കണ്ണിനു മുന്‍പില്‍ തെളിഞ്ഞ ടി വി സ്ക്രീനില്‍ കാണിച്ച അഥവാ കണ്ട ഒരേ ഒരു കാഴ്ച, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്നതായിരുന്നു.
ശനിയാഴ്ച വൈകീട്ട് ബാങ്കില്‍ നിന്ന് വരുന്ന വഴി ബാങ്കുമാനേജരായ ഡൊമിനിയുടെ അച്ഛന്‍ തന്റെ പ്രിയ സുഹൃത്തും വില്ലേജോഫീസറുമായ ജോസിന്റെ വീട്ടില്‍ കയറി. പതിവു പോലെ തന്നെ അല്പം സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുക തന്നെയാണ് ലക്ഷ്യം. പക്ഷെ അല്പം നേരത്തെ നാട്ടുകാര്യങ്ങള്‍ക്ക് ശേഷം ഡൊമിനിയുടെ അച്ഛന്‍ ജോസേട്ടനോട് കാറ് വാങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.
ഇതെന്തൊരു മായം കര്‍ത്താവേ? ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി ജോസേട്ടന്‍ തന്റെ മനസ്സ് തുറന്നു.
എങ്കില്‍ നമുക്ക് ആദ്യം തന്നെ ഡ്രൈവിങ്ങ് പഠിക്കാം രണ്ട് പേരും തീരുമാനമെടുത്തു. എവിടെ പഠിക്കണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ടൌണില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തുന്ന ഇരുവരുടേയും ചങ്ങാതിയായ സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍.
ശനിയാഴ്ച രാവിലെ തന്നെ രണ്ട് പേരും ടൌണിലുള്ള സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍ എത്തിയതും, കൌണ്ടറില്‍ ഇരിക്കുകയായിരുന്ന സുരേന്ദ്രന്‍ അവരെ രണ്ടു പേരേയും ഊഷ്മളമായി വരവേറ്റു.
എന്താ രണ്ട് പേരും കൂടി പതിവില്ലാതെ ഈ വഴിക്ക്? സുരേന്ദ്രേട്ടന്‍ അത്ഭൂതം കൂറി.
അത് സുരേന്ദ്രാ, ഞങ്ങള്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ട് മാസം കൂടിയല്ലെ ഉള്ളൂ. അത് കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വീട്ടില്‍ വെറുതെ ഇരിക്കാന്ന് പറഞ്ഞാല്‍ മഹാ മടുപ്പാവില്ലെ? അപ്പോ ഒരു കാറെങ്ങാനും, വാങ്ങിയാല്‍ മക്കളേം, മരുമക്കളേം ഒക്കെ കുട്ടി ഇടക്കിടെ എങ്ങോട്ടെങ്കിലും കറങ്ങാലോ?
അത് ശര്യാ, നല്ല കാര്യം തന്നെ. അപ്പോ ഞാന്‍ എന്താ ചെയ്യണ്ടേ?
അത് നല്ല ചോദ്യായല്ലോ സുരേന്ദ്രാ? സ്കൂട്ടറല്ലാതെ ഞങ്ങള്‍ക്ക്, കാറോടിക്കാന്‍ അറിയില്ല്യാന്ന് തനിക്കറിയാല്ലോല്ലെ?
പിന്നെന്താ അറിയാണ്ട്. നല്ല കാലത്ത് ഡ്രൈവിങ്ങ് പഠിക്കാന്‍ പറഞ്ഞ് നിങ്ങളുടെ രണ്ടാളുടേം പിന്നാലെ നടന്ന് നടന്ന് എന്റെ ചെരിപ്പെത്ര തേഞ്ഞേക്കുണു. ഇപ്പോ എന്താ വേണ്ടേ? നല്ല ഡ്രൈവറേ വേണോ?
അതല്ലടോ. ഞങ്ങള്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം.
ചുറ്റുവട്ടത്തും ആളില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സുരേന്ദ്രന്‍ പറഞ്ഞു.......ദൈവമേ, ഈ വയസ്സാന്‍ കാലത്ത് തന്നെ കാറോടിക്കാന്‍ പഠിക്കണോ?
അതെന്താടോ അങ്ങനെ? ഈ പ്രായത്തില്‍ എന്താ ഡ്രൈവിങ്ങ് പഠിക്കാന്‍ പറ്റില്ല്യേ? അമേരിക്കയിലൊക്കെ ആളുകള്‍ എഴുപതും എണ്‍പതും വയസ്സിലാ പ്ലെയിനോടിക്കാന്‍ പോലും പഠിക്കുന്നത്! പിന്നെയാ കാറ്? ഡൊമിനിയുടെ അച്ഛന്‍ ലോകവിവരം പുറത്തെടുത്ത് നിവര്‍ത്തിവച്ചു.
അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ അഭിമാനിയായ സുരേന്ദ്രന്‍ പറഞ്ഞു, ഞാന്‍ ഏറ്റെന്നേ. ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.
എങ്കില്‍ എന്നാ ക്ലാസ്സ് തുടങ്ങണെ? ആരാ പഠിപ്പിക്കുന്നത്? ദാ പിടിച്ചോ അഡ്വാന്‍സ്, പോക്കറ്റില്‍ നിന്നും അഡ്വാന്‍സെടുത്ത് സുരേന്ദ്രന് നല്‍കിയതിനൊപ്പം രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.
വാങ്ങിയ കാശിന് റസീറ്റ് എഴുതുന്നതിനൊപ്പം തന്നെ സുരേന്ദ്രന്‍ പറഞ്ഞു, ഇന്ന് തന്നെ ക്ലാസ്സ് തുടങ്ങാം. പിന്നെ അഞ്ചാറ് ഡ്രൈവറുമാരുണ്ട് ഇവിടെ പഠിപ്പിക്കാന്‍, പക്ഷെ അവരൊക്കെ ചെറുപ്പമാ, ചോരതിളപ്പേറിയവര്‍. അവര്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ശരിയാവില്ല. അഞ്ചാറ് വര്‍ഷമായി ആരേയും ഞാന്‍ പഠിപ്പിക്കാറില്ല പക്ഷെ നമ്മള്‍ സമപ്രായക്കാരും, സുഹൃത്തുക്കളുമായിപോയില്ലെ? ഞാന്‍ തന്നെ നിങ്ങളെ പഠിപ്പിക്കാം. രണ്ടേ രണ്ട് മാസം കൊണ്ട് ഡ്രൈവിങ്ങ് പഠിപ്പിച്ച് നിങ്ങള്‍ക്ക് ലൈസന്‍സെടുത്ത് കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.
അഭിമാനഭാരം താങ്ങാനാവാതെ രണ്ട് പേരുടേയും തല നിവര്‍ന്നു. പ്രാര്‍ത്ഥിക്കാനായ് കണ്ണടച്ചതും, രണ്ടു പേരുടേം മുന്നില്‍ തെളിഞ്ഞത് അതേ കാഴ്ച തന്നെ, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്ന കാഴ്ച.
ഐശ്വര്യമായി അവര്‍ രണ്ട് പേരും അന്നു മുതല്‍ സുരേന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ച് മഹത്തായ ഡ്രൈവിങ്ങ് പഠനം തുടങ്ങി.
ആഹ്ലാദപൂര്‍വ്വം വീട്ടിലെത്തിയതും, ഡൊമിനിയുടെ അച്ഛന്‍ ഡെല്‍ഹിയിലുള്ള ഡൊമിനിക്ക് ഫോണ്‍ ചെയ്തു.
ഡാ, നമുക്ക് ഒരു കാറ് വാങ്ങണം. ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് തുടങ്ങി. നീയും വേഗം ഡ്രൈവിങ്ങ് പഠിച്ചോ.
അതിനെന്താ അച്ഛാ, ഞാന്‍ എപ്പോ പഠിച്ചൂന്ന് ചോദിച്ചാല്‍ പോരെ. പിന്നെ സെക്കന്റ് ഹാന്റ് കാറൊക്കെ ഡെല്‍ഹിയില്‍ മഹാ ചീപ്പാ. ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും. അച്ഛന്‍ ആദ്യം ലൈസന്‍സെടുക്ക് കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.
ഡ്രൈവിങ്ങ് പഠനം മുറക്ക് നടന്നുകൊണ്ടിരുന്നു. പഠിച്ച്, പഠിച്ച്, മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഡൊമിനിയുടെ അച്ഛനും, ജോസേട്ടനും ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. മാസം പിന്നേയും ഒന്നു കഴിഞ്ഞു. മൂന്ന് മാസത്തെ മഹത്തായ ഡ്രൈവിങ്ങ് പഠനത്തിന്റെ ഗുണം മൂലം രണ്ട് പേരും ക്ലച്ചില്‍ നിന്നും കാലെടുത്ത് വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.
സ്വപ്നം ചിലപ്പോള്‍ ഫലിക്കും, ദൈവഹിതം ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപെടുത്തികൊണ്ട് ആറാം മാസത്തിന്റെ അവസാന ബുധനാഴ്ച ഒമ്പത് മണിക്ക്, ഒമ്പതാമത്തെ ടെസ്റ്റ് നല്‍കി രണ്ടു പേരും എല്‍ എം വി, അഥവാ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കരസ്ഥമാക്കി.
അന്ന് വരുന്നവഴി വലിയാലക്കലുള്ള ജയബേക്കറിയില്‍ നിന്നും ലഡ്ഡു, ജിലേബി,മൈസൂര്‍പാക്ക്, പേഠ, നാങ്കട്ട്, തുടങ്ങി അസ്സോര്‍ട്ടഡ് സ്വീറ്റ്സ് അഞ്ച് കിലോ വാങ്ങിയിട്ടാണ് ഡൊമിനിയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നത്.
വന്നതും അയല്പക്കത്തൊക്കെ സ്വയം ചെന്ന് സ്വീറ്റ്സ് വിതരണം ചെയ്തു.
സ്വീറ്റ്സ് വാങ്ങിയവര്‍ വാങ്ങിയവര്‍ ചോദിച്ചു, എന്താ ഡൊമിനീടെ കല്യാണം ഉറപ്പിച്ചോ? എവിടുന്നാ പെണ്ണ്?
അയ്യേ, ഇത്ര ചെറിയ പ്രായത്തിലോ? ഇതതൊന്നുമല്ല. എനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷം നിങ്ങളൊക്കെയൊത്ത് പങ്ക് വക്കുന്നതല്ലെ. ഇത് വെറുതെ സാമ്പിള്‍. ഇനി കാറൊരെണ്ണം വാങ്ങിയിട്ട് ബാക്കി ചിലവ്.
സ്വീറ്റ്സ് വിതരണം കഴിഞ്ഞ് വന്നതും അച്ഛന്‍ ഡെല്‍ഹിക്ക് എസ് ടി ഡി കറക്കി.
ഡാ, എനിക്ക് ലൈസന്‍സ് കിട്ടി. നമുക്ക് പെട്ടെന്ന് കാറ് വാങ്ങണം.
അടിപൊളി. കാറൊക്കെ നമുക്ക് വാങ്ങാം.
എങ്കില്‍ നീ മാരുതിയോ, ഫിയറ്റോ നോക്ക്. എന്തായാലും അംബാസഡര്‍ വേണ്ടേ വേണ്ട.
മാരുതിയെങ്കില്‍ മാരുതി, ഫിയറ്റെങ്കില്‍ ഫിയറ്റ്, ബെന്‍സെങ്കില്‍ ബെന്‍സ്. ഒക്കെ അച്ഛന്റെ ഇഷ്ടം. അച്ഛന്‍ കാശിങ്ങോട്ടയക്ക്. വണ്ടി എപ്പോ വാങ്ങീന്ന് ചോദിച്ചാല്‍ പോരെ?
ശരി, നീ നല്ല വണ്ടി നോക്കി വക്ക്. കാശൊക്കെ ഞാന്‍ അയക്കാം. ങ്ഹാ, പിന്നെ എന്തായി നിന്റെ ഡ്രൈവിങ്ങ് പഠനം?
ഇവിടെ അതൊക്കെ ഈസിയല്ലെ അച്ഛാ. ഒരു ആയിരത്തിച്ചില്ല്വാനം രൂപ. പതിനഞ്ചേ പതിനഞ്ച് ദിവസം. ബസ്, ഇത്രയും മതി. ലൈസന്‍സ് എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ പോരെ?
അന്നത്തെ ടെലിഫോണ്‍ സംഭാഷണം അവിടെ തീര്‍ന്നു.
ജോലി കഴിഞ്ഞ് ഞാനും, ആദികുറുമാനും വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ ഡൊമിനി അച്ഛനു ലൈസന്‍സ് കിട്ടിയകാര്യം പറഞ്ഞു, ഒപ്പം തന്നെ ഒരു സെക്കന്റ് ഹാന്റ് കാര്‍ അച്ഛന് വേണ്ടി ഉടന്‍ തന്നെ വാങ്ങണം എന്നും പറഞ്ഞു.
പിറ്റേന്ന് മുതല്‍ ഊര്‍ജിതമായി ഞങ്ങള്‍ മൂവരും വണ്ടി വേട്ട തുടങ്ങി.
തൊണ്ണൂറ്റി ഒന്ന് - തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്. എപ്പോ, ആര്, കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മതി.
അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെതിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! പക്ഷെ ഡൊമീനീടച്ഛന് അംബനോട് വലിയ താത്പര്യമില്ലാന്നല്ല ഒട്ടും താത്പര്യമില്ല താനും.
പിന്നെയുള്ളത് നമ്മുടെ അന്തകാല ഡോക്ടേര്‍സിന്റെ ഫേവറിറ്റായ പദ്മിനിമോളാ. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.
എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പദ്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പദ്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.
ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ ചുളിവുകളുണ്ടോ എന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി. കിട്ടുമോ എന്നറിയാതെ വെറുതെ നോക്കികണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവസരങ്ങള്‍ നിരവധി. പറഞ്ഞ പണം അധികമായതിനാല്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തീരുമാനിച്ചത് അതിലേറെ.
ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.
ഹലോ, ങ്ഹാ അച്ഛാ.
ഉവ്വ്, ശരിയായിട്ടുണ്ട്.
പദ്മിനിയാ.
ചോദിക്കാനുണ്ടോ, അടിപൊളി. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.
ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയാപൂര്‍വ്വം നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.
സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഒരുന്നൂറ്റി മൂന്ന് രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിയിരം അച്ഛന്‍ അയച്ചതും, നൂറ്റി മൂന്നു രൂപ അവന്റെ സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.
അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പദ്മിനി, ആദികുറുമാന്റെ ബോസ്സ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പദ്മിനി!
നിറമല്‍പ്പം കുറവായാലെന്താ, റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാളുടെ കൈവശം മാത്രം. അന്യനൊരാള്‍ ഒരിക്കല്‍ പോലും കയറിയിറങ്ങിയിട്ടില്ല. രണ്ടാമതൊരാള്‍ വെറുതെ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല. അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍ റേറ്റൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി തോരാതെ ആദി സംസാരിച്ചു.
ആദിയുടെ സംസാരരീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ശരി, കണ്ടിട്ട് തീരുമാനിക്കാം, വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).
ചെന്നു കണ്ടു, കീഴടക്കി. അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറമല്പം കുറവാണ് എന്നൊരു കുറ്റം മാത്രം.
വില പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ എത്തി ലീവ് എടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി. പോകുന്ന വഴി പദ്മിനിയെ കിട്ടിയ സന്തോഷം പങ്കിടാന്‍ ഷെയ്ക്ക്സറായില്‍ നിന്ന് ത്രിഗുണനേയും കൂട്ടി.
ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ വണ്ടി വാങ്ങിയാല്‍ നാളെ വൈകീട്ട് പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി,വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍ പതിവുപോലെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.
ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച പതിനൊന്ന് പന്ത്രണ്ട് മണിക്ക് മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രി വീട്ടിലെത്തിചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.
എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം നല്ലൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.
പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി ആദിയുടെ ഓഫീസിലേക്കും പോയി. അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട് ശനിയാഴ്ച അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍) അവധി വേണമെന്നും പറഞ്ഞ് അവധി വാങ്ങി പുറത്തിറങ്ങി.
ബാങ്കിലും, ടെക്സൈല്‍ കമ്മിറ്റിയിലും, ഏ ഇ പി സിയിലും (അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍) മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ ഏല്‍പ്പിച്ചു. പന്ത്രണ്ട് മണിയോട് കൂട് ആര്‍ ടി ഓഫീസിലെത്തി. ചെന്നപ്പോള്‍ ആദിയുടെ ബോസ്സ് അവിടെ എത്തികഴിഞ്ഞിരുന്നു.
പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.
പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതാണ്.
ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? പിള്ളസാറെങ്ങാനും വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാന്‍ കഴിയാതെ അവനെയെങ്ങാനും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയോ? ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും ആശ്വാസമായി.
ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ഏജന്റിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ വണ്ടി ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.
ചാവി ഡൊമിനിക്ക് കൈമാറി ഞങ്ങള്‍ ഇരുവര്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കി, പോകുവാന്‍ നേരം ബോസ്സ് പറഞ്ഞു, കുറച്ച് നാളായി ഓടാതെ കിടക്കുന്നതല്ലെ? ഓയിലും,വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.
ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് വണ്ടിയുടെ ചാവി ഒരാരാധനയോടെ ഡൊമിനി കൈമാറി. പദ്മിനിയില്‍ കയറി വലിയ ഗമയില്‍ ഞാന്‍ ഫ്ലാറ്റിലേക്ക് നീങ്ങി. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ ഡൊമിനി എന്റെ പുറകിലായി (ബൈക്കില്‍) വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ ഞാന്‍ സീറ്റില്‍ ഇളകിയിരുന്നു.
വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് ഞാന്‍ കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ചെന്നു.
ഉം, എന്താ വണ്ടി സ്റ്റാന്റില്‍ വക്കുന്നേ?
പിന്നല്ലാതെ?
ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്?
അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?
വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? അതൊക്കെ ഞാന്‍ ചെയ്തോളാം. നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ?
അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ?
ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?
ഇല്ല.
എങ്കില്‍ അതു പോലെ തന്നെയാണ് ഈ വണ്ടിയുടെ കാര്യവും. വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക് വണ്ടി കിട്ടിയിട്ടെന്തു കാര്യം?
നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.
വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി വെള്ളവുമായി വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സ്വിച്ചും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടിയില്ല.
എന്താടാ വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?
ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.
ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതിന് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു. ക്ടിം മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.
തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
അല്പം തുറന്ന് കിടക്കുന്ന ബോണറ്റിനിടയിലൂടെ കയ്യിട്ട് ബോണറ്റ് തുറക്കാന്‍ പിന്നേയും എടുത്തു ഒരു പത്ത് മിനിറ്റ്.
ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്. ചലോ ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.
എനിക്കും കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്.
എന്തിനും വണ്ടിയൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം എന്ന് കരുതി, ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി.
കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാര്‍ട്ടാവുന്ന ലക്ഷണമില്ല. അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?
ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.
ഇനിയെന്താ നമ്മള്‍ ചെയ്യുക? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.
നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.
ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?
ചാവി നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി ആളെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കുക അത്ര തന്നെ.
പൈസ?
അതും നീ കൊടുക്ക് അല്ല പിന്നെ.
ഡാ എന്റേല് പൈസയില്ല.
പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ സമയം കളയാതെ.
വണ്ടിയുടെ ചാവി എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു ഡയലോഗ് തൌസീടെ, ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.
വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് കാര്യം പറഞ്ഞു.
എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.
ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, എങ്കിലും, കഷ്ടകാലത്തെങ്ങാനും എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍ തന്നെ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ.
അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിചു.
ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ പോകാന്‍ അതു മതി. . ആയതിനാല്‍ ആദ്യം കരി ഓയില്‍ ഒഴിച്ച് എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു മൂന്ന് പ്രാവശ്യം ഒഴിച്ച് വൃത്തിയാക്കണം, ശേഷം പുതിയ ഓയില്‍ ഒഴിച്ച് ഒരുമണിക്കൂര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം. എന്തായാലും ഇന്ന് പറ്റില്ല. വണ്ടി കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പില്‍ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.
എത്രയാവും ചേട്ടാ?
ഒരു ആയിരം ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും.
മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ് ഡൊമിനി ഡിക്ലയര്‍ ചെയ്തു.
പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും ഓഫീസിലേക്ക് പോയപ്പോള്‍ ഞാന്‍ പോയതോ?
വര്‍ക് ഷോപ്പിലേക്ക്!
ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും.
പിന്നീട് വന്ന ദിവസങ്ങളില്‍ ഊണിലും, ഉറക്കത്തിലും, അച്ഛന്റെ മനക്കണ്ണിനു മുന്‍പില്‍ തെളിഞ്ഞ ടി വി സ്ക്രീനില്‍ കാണിച്ച അഥവാ കണ്ട ഒരേ ഒരു കാഴ്ച, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്നതായിരുന്നു.
ശനിയാഴ്ച വൈകീട്ട് ബാങ്കില്‍ നിന്ന് വരുന്ന വഴി ബാങ്കുമാനേജരായ ഡൊമിനിയുടെ അച്ഛന്‍ തന്റെ പ്രിയ സുഹൃത്തും വില്ലേജോഫീസറുമായ ജോസിന്റെ വീട്ടില്‍ കയറി. പതിവു പോലെ തന്നെ അല്പം സമയം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും മറ്റും ചര്‍ച്ചചെയ്യുക തന്നെയാണ് ലക്ഷ്യം. പക്ഷെ അല്പം നേരത്തെ നാട്ടുകാര്യങ്ങള്‍ക്ക് ശേഷം ഡൊമിനിയുടെ അച്ഛന്‍ ജോസേട്ടനോട് കാറ് വാങ്ങാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞു.
ഇതെന്തൊരു മായം കര്‍ത്താവേ? ഞാനും ഇങ്ങനെ ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറച്ചായി ജോസേട്ടന്‍ തന്റെ മനസ്സ് തുറന്നു.
എങ്കില്‍ നമുക്ക് ആദ്യം തന്നെ ഡ്രൈവിങ്ങ് പഠിക്കാം രണ്ട് പേരും തീരുമാനമെടുത്തു. എവിടെ പഠിക്കണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും യാതൊരു കണ്‍ഫ്യൂഷനും ഉണ്ടായിരുന്നില്ല. ടൌണില്‍ ഡ്രൈവിങ്ങ് സ്കൂള്‍ നടത്തുന്ന ഇരുവരുടേയും ചങ്ങാതിയായ സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍.
ശനിയാഴ്ച രാവിലെ തന്നെ രണ്ട് പേരും ടൌണിലുള്ള സുരേന്ദ്രന്റെ ഡ്രൈവിങ്ങ് സ്കൂളില്‍ എത്തിയതും, കൌണ്ടറില്‍ ഇരിക്കുകയായിരുന്ന സുരേന്ദ്രന്‍ അവരെ രണ്ടു പേരേയും ഊഷ്മളമായി വരവേറ്റു.
എന്താ രണ്ട് പേരും കൂടി പതിവില്ലാതെ ഈ വഴിക്ക്? സുരേന്ദ്രേട്ടന്‍ അത്ഭൂതം കൂറി.
അത് സുരേന്ദ്രാ, ഞങ്ങള്‍ക്ക് റിട്ടയര്‍ ചെയ്യാന്‍ ഇനി രണ്ട് മാസം കൂടിയല്ലെ ഉള്ളൂ. അത് കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വീട്ടില്‍ വെറുതെ ഇരിക്കാന്ന് പറഞ്ഞാല്‍ മഹാ മടുപ്പാവില്ലെ? അപ്പോ ഒരു കാറെങ്ങാനും, വാങ്ങിയാല്‍ മക്കളേം, മരുമക്കളേം ഒക്കെ കുട്ടി ഇടക്കിടെ എങ്ങോട്ടെങ്കിലും കറങ്ങാലോ?
അത് ശര്യാ, നല്ല കാര്യം തന്നെ. അപ്പോ ഞാന്‍ എന്താ ചെയ്യണ്ടേ?
അത് നല്ല ചോദ്യായല്ലോ സുരേന്ദ്രാ? സ്കൂട്ടറല്ലാതെ ഞങ്ങള്‍ക്ക്, കാറോടിക്കാന്‍ അറിയില്ല്യാന്ന് തനിക്കറിയാല്ലോല്ലെ?
പിന്നെന്താ അറിയാണ്ട്. നല്ല കാലത്ത് ഡ്രൈവിങ്ങ് പഠിക്കാന്‍ പറഞ്ഞ് നിങ്ങളുടെ രണ്ടാളുടേം പിന്നാലെ നടന്ന് നടന്ന് എന്റെ ചെരിപ്പെത്ര തേഞ്ഞേക്കുണു. ഇപ്പോ എന്താ വേണ്ടേ? നല്ല ഡ്രൈവറേ വേണോ?
അതല്ലടോ. ഞങ്ങള്‍ക്ക് ഡ്രൈവിങ്ങ് പഠിക്കണം.
ചുറ്റുവട്ടത്തും ആളില്ല എന്നുറപ്പാക്കിയതിനു ശേഷം മാത്രം സുരേന്ദ്രന്‍ പറഞ്ഞു.......ദൈവമേ, ഈ വയസ്സാന്‍ കാലത്ത് തന്നെ കാറോടിക്കാന്‍ പഠിക്കണോ?
അതെന്താടോ അങ്ങനെ? ഈ പ്രായത്തില്‍ എന്താ ഡ്രൈവിങ്ങ് പഠിക്കാന്‍ പറ്റില്ല്യേ? അമേരിക്കയിലൊക്കെ ആളുകള്‍ എഴുപതും എണ്‍പതും വയസ്സിലാ പ്ലെയിനോടിക്കാന്‍ പോലും പഠിക്കുന്നത്! പിന്നെയാ കാറ്? ഡൊമിനിയുടെ അച്ഛന്‍ ലോകവിവരം പുറത്തെടുത്ത് നിവര്‍ത്തിവച്ചു.
അമേരിക്ക എന്നൊക്കെ കേട്ടപ്പോള്‍ അഭിമാനിയായ സുരേന്ദ്രന്‍ പറഞ്ഞു, ഞാന്‍ ഏറ്റെന്നേ. ഇതെന്റെ അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.
എങ്കില്‍ എന്നാ ക്ലാസ്സ് തുടങ്ങണെ? ആരാ പഠിപ്പിക്കുന്നത്? ദാ പിടിച്ചോ അഡ്വാന്‍സ്, പോക്കറ്റില്‍ നിന്നും അഡ്വാന്‍സെടുത്ത് സുരേന്ദ്രന് നല്‍കിയതിനൊപ്പം രണ്ട് പേരും ഒരേ സ്വരത്തില്‍ ചോദിച്ചു.
വാങ്ങിയ കാശിന് റസീറ്റ് എഴുതുന്നതിനൊപ്പം തന്നെ സുരേന്ദ്രന്‍ പറഞ്ഞു, ഇന്ന് തന്നെ ക്ലാസ്സ് തുടങ്ങാം. പിന്നെ അഞ്ചാറ് ഡ്രൈവറുമാരുണ്ട് ഇവിടെ പഠിപ്പിക്കാന്‍, പക്ഷെ അവരൊക്കെ ചെറുപ്പമാ, ചോരതിളപ്പേറിയവര്‍. അവര്‍ നിങ്ങളെ പഠിപ്പിച്ചാല്‍ ശരിയാവില്ല. അഞ്ചാറ് വര്‍ഷമായി ആരേയും ഞാന്‍ പഠിപ്പിക്കാറില്ല പക്ഷെ നമ്മള്‍ സമപ്രായക്കാരും, സുഹൃത്തുക്കളുമായിപോയില്ലെ? ഞാന്‍ തന്നെ നിങ്ങളെ പഠിപ്പിക്കാം. രണ്ടേ രണ്ട് മാസം കൊണ്ട് ഡ്രൈവിങ്ങ് പഠിപ്പിച്ച് നിങ്ങള്‍ക്ക് ലൈസന്‍സെടുത്ത് കയ്യില്‍ തരുന്ന കാര്യം ഞാന്‍ ഏറ്റു.
അഭിമാനഭാരം താങ്ങാനാവാതെ രണ്ട് പേരുടേയും തല നിവര്‍ന്നു. പ്രാര്‍ത്ഥിക്കാനായ് കണ്ണടച്ചതും, രണ്ടു പേരുടേം മുന്നില്‍ തെളിഞ്ഞത് അതേ കാഴ്ച തന്നെ, സ്വന്തം കാറില്‍ വിശാലമായ തൃശ്ശൂര്‍ റൌണ്ട് എബൌട്ടിനു ചുറ്റും ചന്നം പിന്നം ചീറി പായുന്ന കാഴ്ച.
ഐശ്വര്യമായി അവര്‍ രണ്ട് പേരും അന്നു മുതല്‍ സുരേന്ദ്രന്റെ ശിഷ്യത്വം സ്വീകരിച്ച് മഹത്തായ ഡ്രൈവിങ്ങ് പഠനം തുടങ്ങി.
ആഹ്ലാദപൂര്‍വ്വം വീട്ടിലെത്തിയതും, ഡൊമിനിയുടെ അച്ഛന്‍ ഡെല്‍ഹിയിലുള്ള ഡൊമിനിക്ക് ഫോണ്‍ ചെയ്തു.
ഡാ, നമുക്ക് ഒരു കാറ് വാങ്ങണം. ഞാന്‍ ഡ്രൈവിങ്ങ് പഠിച്ച് തുടങ്ങി. നീയും വേഗം ഡ്രൈവിങ്ങ് പഠിച്ചോ.
അതിനെന്താ അച്ഛാ, ഞാന്‍ എപ്പോ പഠിച്ചൂന്ന് ചോദിച്ചാല്‍ പോരെ. പിന്നെ സെക്കന്റ് ഹാന്റ് കാറൊക്കെ ഡെല്‍ഹിയില്‍ മഹാ ചീപ്പാ. ഒന്നാഞ്ഞ് തപ്പിയാല്‍ ചിലപ്പോള്‍ വെറുതേയും കിട്ടും. അച്ഛന്‍ ആദ്യം ലൈസന്‍സെടുക്ക് കാറിന്റെ കാര്യമൊക്കെ ഞാന്‍ നോക്കികൊള്ളാം, അച്ഛന്‍ കാശിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി.
ഡ്രൈവിങ്ങ് പഠനം മുറക്ക് നടന്നുകൊണ്ടിരുന്നു. പഠിച്ച്, പഠിച്ച്, മാസങ്ങള്‍ രണ്ട് കഴിഞ്ഞു. ഡൊമിനിയുടെ അച്ഛനും, ജോസേട്ടനും ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. മാസം പിന്നേയും ഒന്നു കഴിഞ്ഞു. മൂന്ന് മാസത്തെ മഹത്തായ ഡ്രൈവിങ്ങ് പഠനത്തിന്റെ ഗുണം മൂലം രണ്ട് പേരും ക്ലച്ചില്‍ നിന്നും കാലെടുത്ത് വണ്ടി മുന്നോട്ട് ചാടിക്കാന്‍ പഠിച്ചു എന്നല്ലാതെ വണ്ടി മുന്നോട്ട് ഓടിക്കാന്‍ പഠിച്ചില്ല എന്ന് മാത്രമല്ല പകരം രണ്ട് പേരേയും പഠിപ്പിച്ച്, പഠിപ്പിച്ച് സുരേന്ദ്രേട്ടന്‍ ഡ്രൈവിങ്ങ് മറക്കാനും തുടങ്ങി.
സ്വപ്നം ചിലപ്പോള്‍ ഫലിക്കും, ദൈവഹിതം ആര്‍ക്കും തടുക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപെടുത്തികൊണ്ട് ആറാം മാസത്തിന്റെ അവസാന ബുധനാഴ്ച ഒമ്പത് മണിക്ക്, ഒമ്പതാമത്തെ ടെസ്റ്റ് നല്‍കി രണ്ടു പേരും എല്‍ എം വി, അഥവാ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ്ങ് ലൈസന്‍സ് കരസ്ഥമാക്കി.
അന്ന് വരുന്നവഴി വലിയാലക്കലുള്ള ജയബേക്കറിയില്‍ നിന്നും ലഡ്ഡു, ജിലേബി,മൈസൂര്‍പാക്ക്, പേഠ, നാങ്കട്ട്, തുടങ്ങി അസ്സോര്‍ട്ടഡ് സ്വീറ്റ്സ് അഞ്ച് കിലോ വാങ്ങിയിട്ടാണ് ഡൊമിനിയുടെ അച്ഛന്‍ വീട്ടിലേക്ക് വന്നത്.
വന്നതും അയല്പക്കത്തൊക്കെ സ്വയം ചെന്ന് സ്വീറ്റ്സ് വിതരണം ചെയ്തു.
സ്വീറ്റ്സ് വാങ്ങിയവര്‍ വാങ്ങിയവര്‍ ചോദിച്ചു, എന്താ ഡൊമിനീടെ കല്യാണം ഉറപ്പിച്ചോ? എവിടുന്നാ പെണ്ണ്?
അയ്യേ, ഇത്ര ചെറിയ പ്രായത്തിലോ? ഇതതൊന്നുമല്ല. എനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയതിന്റെ സന്തോഷം നിങ്ങളൊക്കെയൊത്ത് പങ്ക് വക്കുന്നതല്ലെ. ഇത് വെറുതെ സാമ്പിള്‍. ഇനി കാറൊരെണ്ണം വാങ്ങിയിട്ട് ബാക്കി ചിലവ്.
സ്വീറ്റ്സ് വിതരണം കഴിഞ്ഞ് വന്നതും അച്ഛന്‍ ഡെല്‍ഹിക്ക് എസ് ടി ഡി കറക്കി.
ഡാ, എനിക്ക് ലൈസന്‍സ് കിട്ടി. നമുക്ക് പെട്ടെന്ന് കാറ് വാങ്ങണം.
അടിപൊളി. കാറൊക്കെ നമുക്ക് വാങ്ങാം.
എങ്കില്‍ നീ മാരുതിയോ, ഫിയറ്റോ നോക്ക്. എന്തായാലും അംബാസഡര്‍ വേണ്ടേ വേണ്ട.
മാരുതിയെങ്കില്‍ മാരുതി, ഫിയറ്റെങ്കില്‍ ഫിയറ്റ്, ബെന്‍സെങ്കില്‍ ബെന്‍സ്. ഒക്കെ അച്ഛന്റെ ഇഷ്ടം. അച്ഛന്‍ കാശിങ്ങോട്ടയക്ക്. വണ്ടി എപ്പോ വാങ്ങീന്ന് ചോദിച്ചാല്‍ പോരെ?
ശരി, നീ നല്ല വണ്ടി നോക്കി വക്ക്. കാശൊക്കെ ഞാന്‍ അയക്കാം. ങ്ഹാ, പിന്നെ എന്തായി നിന്റെ ഡ്രൈവിങ്ങ് പഠനം?
ഇവിടെ അതൊക്കെ ഈസിയല്ലെ അച്ഛാ. ഒരു ആയിരത്തിച്ചില്ല്വാനം രൂപ. പതിനഞ്ചേ പതിനഞ്ച് ദിവസം. ബസ്, ഇത്രയും മതി. ലൈസന്‍സ് എപ്പോ കിട്ടീന്ന് ചോദിച്ചാല്‍ പോരെ?
അന്നത്തെ ടെലിഫോണ്‍ സംഭാഷണം അവിടെ തീര്‍ന്നു.
ജോലി കഴിഞ്ഞ് ഞാനും, ആദികുറുമാനും വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ ഡൊമിനി അച്ഛനു ലൈസന്‍സ് കിട്ടിയകാര്യം പറഞ്ഞു, ഒപ്പം തന്നെ ഒരു സെക്കന്റ് ഹാന്റ് കാര്‍ അച്ഛന് വേണ്ടി ഉടന്‍ തന്നെ വാങ്ങണം എന്നും പറഞ്ഞു.
പിറ്റേന്ന് മുതല്‍ ഊര്‍ജിതമായി ഞങ്ങള്‍ മൂവരും വണ്ടി വേട്ട തുടങ്ങി.
തൊണ്ണൂറ്റി ഒന്ന് - തൊണ്ണൂറ്റി രണ്ടാണ് കാലഘട്ടം. സെക്കന്റ് ഹാന്റ് മാരുതികളുടെ വില്പന അത്ര പ്രചുര പ്രചാരത്തിലില്ല. ഉള്ളതിനാണെങ്കില്‍ ഹോസ്പിറ്റല്‍ സ്വന്തമായുള്ള ഡോക്ടറായ അച്ഛന്റെ ഡോക്ടറായ മകന്‍ കല്യാണ കമ്പോളത്തില്‍ വില്പനക്കായി എത്തിപെട്ടപോലെയും. മുടിഞ്ഞ ഡിമാന്റ്. എപ്പോ, ആര്, കൊത്തികൊണ്ട് പോയെന്ന് ചോദിച്ചാല്‍ മതി.
അംബാസഡറിന്റെ കാര്യമാണെങ്കിലോ? എവിടെതിരിഞ്ഞൊന്ന് നോക്കിയാലും കാണുന്നതെല്ലാം വില്പനക്ക്! പക്ഷെ ഡൊമീനീടച്ഛന് അംബനോട് വലിയ താത്പര്യമില്ലാന്നല്ല ഒട്ടും താത്പര്യമില്ല താനും.
പിന്നെയുള്ളത് നമ്മുടെ അന്തകാല ഡോക്ടേര്‍സിന്റെ ഫേവറിറ്റായ പദ്മിനിമോളാ. അവളാണെങ്കിലോ എണ്ണത്തില്‍ തുച്ഛവും.
എന്തായാലും ഡൊമിനിയുടെ അച്ഛനു ചേര്‍ന്നതും കൈപ്പിടിയില്‍ ഒതുങ്ങന്നതും പദ്മിനി തന്നെ എന്ന് ഒരാഴ്ചക്കൂള്ളിലെ മാര്‍ക്കറ്റ് റിസേര്‍ച്ചില്‍ ഞങ്ങള്‍ കണ്ടെത്തി. പിന്നെയങ്ങോട്ട് പദ്മിനിയെ ചുറ്റിപറ്റിയായി ഞങ്ങളുടെ അന്വേഷണം.
ഐ എന്‍ എ മാര്‍ക്കറ്റിലായാലും, സരോജിനി നഗര്‍ മാര്‍ക്കറ്റിലായാലും, ആര്‍ കെ പുരം അയ്യപ്പ മന്ദിറിലായാലും, പാര്‍ക്കിങ്ങിലായാലും, പാര്‍ക്കിന്റെ മുന്‍പിലായാലും, സിനിമാ തിയറ്ററിനു മുന്‍പിലായാലും, എന്തിന് ബാറിന്റെ മുന്‍പില്‍ വച്ചു പോലും പദ്മിനിയെ കണ്ടാല്‍ ഞങ്ങള്‍ ഇമവെട്ടാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ അടുത്ത് ചെന്ന് തൊട്ടു നോക്കി, മെല്ലെ ഉഴിഞ്ഞു. ശരീരത്തില്‍ ചുളിവുകളുണ്ടോ എന്ന് ചാഞ്ഞും, ചരിഞ്ഞും നോക്കി. കിട്ടുമോ എന്നറിയാതെ വെറുതെ നോക്കികണ്ട് നിരാശരായി മടങ്ങേണ്ടി വന്ന അവസരങ്ങള്‍ നിരവധി. പറഞ്ഞ പണം അധികമായതിനാല്‍ നമുക്ക് ചേര്‍ന്നതല്ല എന്ന് തീരുമാനിച്ചത് അതിലേറെ.
ദിനങ്ങളും വാരങ്ങളും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു. ഡൊമിനിയുടെ അച്ഛന്‍ ഞങ്ങള്‍ക്ക് ചെയ്യുന്ന എസ് ടി ഡി കോളുകളുടെ എണ്ണവും വര്‍ദ്ധിച്ച് വന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ദിവസം ഡൊമിനിയുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ ഡൊമിനിയുടെ പറച്ചില്‍ കേട്ട് ഞങ്ങള്‍ ഞെട്ടി.
ഹലോ, ങ്ഹാ അച്ഛാ.
ഉവ്വ്, ശരിയായിട്ടുണ്ട്.
പദ്മിനിയാ.
ചോദിക്കാനുണ്ടോ, അടിപൊളി. എന്തായാലും അച്ഛന്‍ ഒരു അമ്പതിനായിരം അയക്ക്.
ഫോണ്‍ കട്ട് ചെയ്ത് ഡൊമിനി ഞങ്ങളെ ദയാപൂര്‍വ്വം നോക്കി. ഇനിയെന്ത് എന്നര്‍ത്ഥത്തില്‍.
സാരമില്ല നമുക്ക് നമ്മുടെ വേട്ട ഒന്നുകൂടി കൊഴുപ്പിക്കാം എന്ന് പറഞ്ഞ് ഡൊമിനിയെ ഞങ്ങള്‍ സമാധാനിപ്പിച്ചെങ്കിലും, അഞ്ചാം പക്കം ഡൊമിനിയുടെ ബാങ്ക് അക്കൌണ്ടില്‍ അമ്പതിനായിരത്തി ഒരുന്നൂറ്റി മൂന്ന് രൂപ ബാലന്‍സ് കണ്ടപ്പോള്‍ (അമ്പതിയിരം അച്ഛന്‍ അയച്ചതും, നൂറ്റി മൂന്നു രൂപ അവന്റെ സമ്പാദ്യവും) ഡൊമിനിയുടെ ടെന്‍ഷന്‍ കൂടി.
അങ്ങനെ ഫുള്‍ പ്രെഷറില്‍ ഇരിക്കുന്ന സമയത്താണ് ഡൊമിനീടച്ഛന്‍ കൊതിച്ചതും പദ്മിനി, ആദികുറുമാന്റെ ബോസ്സ് വില്‍ക്കാന്‍ പോകുന്നു എന്ന് കല്‍പ്പിച്ചതും പദ്മിനി!
നിറമല്‍പ്പം കുറവായാലെന്താ, റോഡിലിറങ്ങിയപ്പോള്‍ മുതല്‍ ഒരേ ഒരാളുടെ കൈവശം മാത്രം. അന്യനൊരാള്‍ ഒരിക്കല്‍ പോലും കയറിയിറങ്ങിയിട്ടില്ല. രണ്ടാമതൊരാള്‍ വെറുതെ ഹോണില്‍ പോലുമൊന്ന് ഞെക്കിയിട്ടില്ല. അവളെ കിട്ടിയാല്‍ ഭാഗ്യമാ. ഞാന്‍ പറഞ്ഞാല്‍ റേറ്റൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്യും. ബോസിന്റെ പദ്മിനിയെകുറിച്ച് ആദി തോരാതെ ആദി സംസാരിച്ചു.
ആദിയുടെ സംസാരരീതി വച്ച് പുള്ളിക്കാരന് ഈ ഡിലിങ്ങില്‍ വല്ല കമ്മീഷനും ഉണ്ടോ എന്ന് ഞങ്ങള്‍ സംശയിക്കാതിരുന്നില്ല. എങ്കിലും ശരി, കണ്ടിട്ട് തീരുമാനിക്കാം, വേണോ വേണ്ടയോ എന്ന തീരുമാനത്തിന്‍ പ്രകാരം വ്യാഴാഴ്ച ഓഫീസില്‍ നിന്നും ആദി കുറുമാന്‍ ഫോണ്‍ ചെയ്തത് പ്രകാരം, സൂര്യന്‍ അസ്തമിക്കാന്‍ രണ്ട് മൂന്നു മണിക്കൂര്‍ നേരമുള്ളപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും നേരത്തേ വലിഞ്ഞ്, ഞാനും ഡൊമിനിയും ഗ്രേറ്റര്‍ കൈലാഷിലേക്ക് പാഞ്ഞു (വാങ്ങാനായി വണ്ടി നോക്കണമെങ്കില്‍ സൂര്യപ്രകാശത്തിന്റെ വെളിച്ചത്തില്‍ തന്നെ നോക്കണം എന്ന് ഞാന്‍ അന്നേ പഠിച്ചിരുന്നു).
ചെന്നു കണ്ടു, കീഴടക്കി. അഞ്ചെട്ട് വര്‍ഷമായി വെയില് കൊള്ളുന്നതിനാല്‍ നിറമല്പം കുറവാണ് എന്നൊരു കുറ്റം മാത്രം.
വില പേശി, പേശി നാല്പതിനായിരം രൂപക്ക് ഡീല്‍ ഉറപ്പിച്ചു. അഡ്വാന്‍സും കൊടുത്തു. പിറ്റേന്ന് വെള്ളിയാഴ്ച ഓഫീസില്‍ എത്തി ലീവ് എടുത്ത് വരാം എന്നും, അതിനുശേഷം വണ്ടിയുടെ റെജിസ്ട്രേഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞുറപ്പിച്ചതിനുശേഷം സന്തോഷപൂര്‍വ്വം ഞങ്ങള്‍ ഫ്ലാറ്റിലേക്ക് നീങ്ങി. പോകുന്ന വഴി പദ്മിനിയെ കിട്ടിയ സന്തോഷം പങ്കിടാന്‍ ഷെയ്ക്ക്സറായില്‍ നിന്ന് ത്രിഗുണനേയും കൂട്ടി.
ത്രിഗുണനുമൊത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ വണ്ടി വാങ്ങിയാല്‍ നാളെ വൈകീട്ട് പോകേണ്ട ട്രിപ്പിനെ കുറിച്ച് മൂന്ന് പേരും തര്‍ക്കമായി. ഹരിദ്വാര്‍ മതിയെന്ന് ഡൊമിനി,വേണ്ട മസൂറി മതിയെന്ന് ആദിയും, ജയ്പ്പൂര്‍ മതിയെന്ന് ഞാനും. തര്‍ക്കം മൂത്തപ്പോള്‍ പതിവുപോലെ നറുക്കെടുക്കാം എന്നൊത്തുതീര്‍പ്പില്‍ എത്തിയത് മൂലം നറുക്കെടുത്തു. നറുക്ക് വീണത് മസൂറിക്ക്. പോകാനുള്ള സ്ഥലത്തിനൊരു തീരുമാനമായതിനാല്‍ ബാക്കിയുള്ള കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നു.
ശനിയാഴ്ച എല്ലാവരും ലീവെടുക്കുകയാണെങ്കില്‍, വെള്ളിയാഴ്ച രാത്രി തന്നെ മസൂറിക്ക് പോകാം, ശനിയാഴ്ച പതിനൊന്ന് പന്ത്രണ്ട് മണിക്ക് മസൂറിയിലെത്തും, അന്നവിടെ തങ്ങി, പിറ്റേന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മടങ്ങിയാല്‍ പാതിരാത്രി വീട്ടിലെത്തിചേരാം, പിറ്റേന്ന് ജോലിക്കും പോകാം, ഞാന്‍ നയം വ്യക്തമാക്കി.
എന്റെ അഭിപ്രായത്തിനെ രണ്ട് പേരും അനുകൂലിച്ചതിനാല്‍ അന്നത്തെ ചര്‍ച്ച അവിടെ തീര്‍ന്നു. ചര്‍ച്ചമൂലം അത്താഴം ഒന്നും വക്കാത്തതിനാലും, വണ്ടി വാങ്ങിയതിന്റെ ട്രീറ്റ് വേണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചതിനാലും, സ്കൂട്ടാവാന്‍ വേറെ യാതൊരു നിവൃത്തിയില്ലാത്തിനാലും ഡൊമിനി സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ഞങ്ങളെ സാക്കേത്തിലെ, ഗുരുചരണ്‍ സിങ്ങിന്റെ ഡാബയിലേക്ക് നയിച്ചു. ത്രിഗുണബലത്താല്‍, വെറും അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനുശേഷം നല്ലൊരു ബില്ല് ഡൊമിനിയെകൊണ്ട് കൊടുപ്പിക്കാന്‍ കഴിഞ്ഞു എന്നുള്ള ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ ഫ്ലാറ്റിലേക്ക് മടങ്ങി.
പതിവുപോലെ ഞാനും ഡൊമിനിയും ഒരോഫീസിലേക്കും, ആദി ആദിയുടെ ഓഫീസിലേക്കും പോയി. അല്പം പണികള്‍ ചെയ്തതിനു ശേഷം, പുറം പണിക്കായി ഇറങ്ങുന്നതിനു മുന്‍പ്, മാനേജരായ പിള്ള സാറിനോട് ശനിയാഴ്ച അമ്മായിയുടെ മോളുടെ മോന്റെ ചോറൂണായതിനാല്‍ (ആറ് വയസ്സ് കഴിഞ്ഞ അവന്‍ ഉണ്ണാന്‍ തുടങ്ങിയിട്ട് വര്‍ഷം അഞ്ചര കഴിഞ്ഞിരുന്നു അപ്പോള്‍) അവധി വേണമെന്നും പറഞ്ഞ് അവധി വാങ്ങി പുറത്തിറങ്ങി.
ബാങ്കിലും, ടെക്സൈല്‍ കമ്മിറ്റിയിലും, ഏ ഇ പി സിയിലും (അപ്പാരല്‍ എക്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍) മറ്റും ചെയ്യാനുണ്ടായിരുന്ന അത്യാവശ്യ പണികള്‍ എല്ലാം പെട്ടെന്ന് തന്നെ ചെയ്ത് തീര്‍ത്തു. ബാക്കി പണികള്‍ അവിടെ ഉള്ള സുഹൃത്തുക്കളെ ഏല്‍പ്പിച്ചു. പന്ത്രണ്ട് മണിയോട് കൂട് ആര്‍ ടി ഓഫീസിലെത്തി. ചെന്നപ്പോള്‍ ആദിയുടെ ബോസ്സ് അവിടെ എത്തികഴിഞ്ഞിരുന്നു.
പന്ത്രണ്ടേ കാലായിട്ടും ഡൊമിനിയെ കാണുന്നില്ല. ഇന്ന് റെജിസ്ട്രേഷന്‍ നടന്നില്ലെങ്കില്‍ പിന്നെ രണ്ട് ദിവസം അവധിയാണ്, അങ്ങിനെ വന്നാല്‍ മസൂറി ട്രിപ്പ് ഗോപിയാകും എന്ന് മാത്രമല്ല എടുത്ത ലീവ് വീട്ടിലിരുന്ന് മുഷിഞ്ഞ് തീര്‍ക്കേണ്ടിയും വരും.
പ്ലാന്‍ ചെയ്ത പ്രകാരം പത്തര പതിനൊന്ന് മണിയോട് കൂടി ഡൊമിനിക്ക് ശക്തമായ വയറുവേദനയും അതിനെ തുടര്‍ന്ന് നിലക്കാത്ത വയറിളക്കവും വരേണ്ടതാണ്. വേദനയും വയറിളക്കവും സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ പതിനൊന്നേ മുക്കാലോട് കൂടി ഡോക്ടറെ കാണുവാനായി അവന്‍ ഓഫീസില്‍ നിന്ന് ഇറങ്ങേണ്ടതാണ്.
ദൈവമേ, ഇനി പ്ലാനിങ്ങ് എങ്ങാനും പൊളിഞ്ഞോ? പിള്ളസാറെങ്ങാനും വേദനിക്കുന്ന ഡൊമിനിയുടെ അവസ്ഥ കാണുവാന്‍ കഴിയാതെ അവനെയെങ്ങാനും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയോ? ഞാനും, ആദിയുടെ ബോസ്സും അക്ഷമരായി നില്‍ക്കുന്ന സമയത്ത്, ബൈക്ക് പാര്‍ക്ക് ചെയ്ത് പണസഞ്ചിയും തൂക്കി വിജയശ്രീ-ലളിതമാരുടെ മുഖഭാവത്തോടെ ഡൊമിനി നടന്നു വരുന്നത് കണ്ടതും ആശ്വാസമായി.
ബോസ്സിന് മുഴുവന്‍ പണവും എണ്ണികൊടുത്തുതിന് ശേഷം, ഏജന്റിനെ കണ്ട് കൈമടക്കെല്ലാം കൊടുത്തത്തിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ വണ്ടി ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടി.
ചാവി ഡൊമിനിക്ക് കൈമാറി ഞങ്ങള്‍ ഇരുവര്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കി, പോകുവാന്‍ നേരം ബോസ്സ് പറഞ്ഞു, കുറച്ച് നാളായി ഓടാതെ കിടക്കുന്നതല്ലെ? ഓയിലും,വെള്ളവുമൊക്കെ ഒന്ന് ചെക്ക് ചെയ്യിച്ചോളൂ.
ഡ്രൈവിങ്ങ് അറിയാത്തതിനാല്‍ ഡ്രൈവിങ്ങ് അറിയുന്ന എനിക്ക് വണ്ടിയുടെ ചാവി ഒരാരാധനയോടെ ഡൊമിനി കൈമാറി. പദ്മിനിയില്‍ കയറി വലിയ ഗമയില്‍ ഞാന്‍ ഫ്ലാറ്റിലേക്ക് നീങ്ങി. ഇടക്കിടെ റിയര്‍വ്യൂ മിററിലൂടെ ഡൊമിനി എന്റെ പുറകിലായി (ബൈക്കില്‍) വരുന്നുണ്ട് എന്ന് ഉറപ്പാക്കി അല്പം അഹങ്കാരത്തോടെ ഞാന്‍ സീറ്റില്‍ ഇളകിയിരുന്നു.
വീട്ടിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്ത് നെഞ്ച് വിരിച്ച് ഞാന്‍ പുറത്തിറങ്ങി. ബൈക്ക് സ്റ്റാന്റിലിടുകയായിരുന്ന ഡൊമിനിയുടെ അടുത്തേക്ക് ഞാന്‍ കീചെയിന്‍ കയ്യിലിട്ട് ചുഴറ്റികൊണ്ട് ചെന്നു.
ഉം, എന്താ വണ്ടി സ്റ്റാന്റില്‍ വക്കുന്നേ?
പിന്നല്ലാതെ?
ആദിയുടെ ബോസ്സ് പറഞ്ഞത് കേട്ടില്ലെ? വണ്ടിയിലെ വെള്ളവും, ഓയിലുമൊക്കെ ചെക്ക് ചെയ്യണമെന്ന്?
അതിന് വര്‍ക്ക് ഷോപ്പില്‍ പോകേണ്ടേ?
വണ്ടിയോടിക്കാമെന്നറിമെന്നല്ലാതെ, വണ്ടിയുടെ ആന്തരികാവയവങ്ങളേകുറിച്ച് യാതൊരുവിധ ധാരണയും എനിക്കില്ലായിരുന്നുവെങ്കിലും, ഡൊമിനിയുടെ മുന്‍പില്‍ ആളാവാന്‍ പറ്റിയ സന്ദര്‍ഭം നഷ്ടപെടുത്താന്‍ അഹങ്കാരം മൂലം തയ്യാറായിരുന്നില്ലാത്തതിനാല്‍ ഞാന്‍ ചോദിച്ചു, ഹ ഹ, ഇത്ര ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ? അതൊക്കെ ഞാന്‍ ചെയ്തോളാം. നീ പോയി ഒരു രണ്ട് ലിറ്റര്‍ എഞ്ചിന്‍ ഓയില്‍ വാങ്ങിയിട്ട് വാ. നല്ല മുന്തിയത് തന്നെ വാങ്ങിക്കോ?
അല്ല കുറുമാനെ, നമുക്ക് വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്താല്‍ പോരെ?
ആനയേ വാങ്ങിയെന്ന് കരുതി ഒരു ദിവസം കൊണ്ട് വാങ്ങിയ ആള്‍ക്ക് ആ ആനയുടെ പാപ്പാന്‍ ആകാന്‍ കഴിയുമോ ഡൊമിനീ?
ഇല്ല.
എങ്കില്‍ അതു പോലെ തന്നെയാണ് ഈ വണ്ടിയുടെ കാര്യവും. വണ്ടി നീ വാങ്ങിയെന്നത് നേര്. പക്ഷെ ലൈസന്‍സില്ലാത്ത, ഡ്രൈവിങ്ങ് അറിയാത്ത നിനക്ക് വണ്ടി കിട്ടിയിട്ടെന്തു കാര്യം?
നിശ്ശബ്ദനായി ഡൊമിനി ബൈക്കുമെടുത്ത് പോയി. അരമണിക്കൂറിനകം, എഞ്ചിന്‍ ഓയിലും വാങ്ങി വന്നു.
വണ്ടി സ്റ്റാന്‍ഡില്‍ വച്ച് ഓയില്‍ എന്റെ കയ്യില്‍ നല്‍കിയപ്പോഴേക്കും ഞാന്‍ അടുത്ത കല്‍പ്പന പുറപ്പെടുവിച്ചു, ഇനി പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
നിവൃത്തിയേതുമില്ലാത്തതിനാല്‍ പല്ലിറുമ്മികൊണ്ട് ഡൊമിനി മുറിയിലേക്ക് പോയി വെള്ളവുമായി വന്നു. ബക്കറ്റ് നിലത്ത് വെച്ചപ്പോള്‍ തുള്ളിതെറിച്ച വെള്ളത്തില്‍ നിന്നും ഡൊമിനിക്ക് എന്നോടുള്ള ദ്വേഷ്യത്തിന്റെ ആഴം എനിക്ക് മനസ്സിലായെങ്കിലും ഞാന്‍ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
ഓയിലും വെള്ളവും ഒഴിക്കണമെങ്കില്‍ വണ്ടിയുടെ ബോണറ്റ് തുറക്കണം. അതിനായി ഞാന്‍ വണ്ടിയുടെ ഉള്ളില്‍ കയറി. തുറക്കാനുള്ള സ്വിച്ചും, ലിവറും തപ്പി തപ്പി പത്ത് മിനിറ്റായിട്ടും സംഭവം കണ്ട് കിട്ടിയില്ല.
എന്താടാ വണ്ടിയില്‍ ഇരുന്ന് നീ ഉറങ്ങിയാ?
ഡൊമിനി പകരം വീട്ടാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ മസ്തിഷ്കം എനിക്ക് സിഗ്നല്‍ തന്നു.
ചാഞ്ഞും, ചരിഞ്ഞും, നിലത്തിരുന്നും, സീറ്റില്‍ കിടന്നും പരിശോധിച്ചുകൊണ്ടിരിക്കുന്നതിന് പുറത്തേക്ക് നീണ്ടിരിക്കുന്ന അല്പം വളഞ്ഞ ഒരു കമ്പി കഷ്ണം കണ്ടപ്പോള്‍ വെറുതെ പിടിച്ചൊന്ന് വലിച്ചു. ക്ടിം മുന്നില്‍ നിന്നൊരു ശബ്ദം കേട്ടു.
തുറന്നൂഡാ എന്ന് ഡൊമിനി വിളിച്ച് പറഞ്ഞ പറഞ്ഞപ്പോള്‍ ബോണറ്റ് തുറക്കാനുള്ള സുനാള്‍ട്ട് കാണാതെ കൂരച്ച് തുടങ്ങിയ നെഞ്ച് വീണ്ടും വിരിച്ച് ഞാന്‍ പുറത്തിറങ്ങി.
അല്പം തുറന്ന് കിടക്കുന്ന ബോണറ്റിനിടയിലൂടെ കയ്യിട്ട് ബോണറ്റ് തുറക്കാന്‍ പിന്നേയും എടുത്തു ഒരു പത്ത് മിനിറ്റ്.
ബോണറ്റ് തുറന്നതും ആദ്യം തന്നെ ശ്രദ്ധയില്‍ പെട്ടത് തിരിച്ച് തുറക്കാവുന്ന ഒരടപ്പാണ്. ചലോ ഇത് തന്നെ വെള്ളമൊഴിക്കാനുള്ള സ്ഥലം. ഇടം വലം നോക്കാതെ, മറ്റൊന്നും ചിന്തിക്കാതെ, ബക്കറ്റില്‍ നിന്ന് ഒരു കപ്പ് വെള്ളമെടുത്ത് ഒഴിച്ചു. രണ്ടാമത്തെ കപ്പൊഴിക്കാന്‍ തുടങ്ങിയപ്പോഴേക്കും, തുളയില്‍ നിന്ന് കറുത്ത ഓയില്‍ നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങി.
എനിക്കും കണ്ടു നിന്ന ഡൊമിനിക്കും സംഭവം പെട്ടെന്നോടി. എഞ്ചിന്‍ ഓയിലൊഴിക്കേണ്ടിടത്താണ് ഞാന്‍ വെള്ളം ഒഴിച്ചിരിക്കുന്നത്.
എന്തിനും വണ്ടിയൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കാം എന്ന് കരുതി, ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി.
കറ ഘറ, കറ ഘറ, കറ ഘറ, കറ ഘറ ഘറ ഘറ എന്ന ശബ്ദമല്ലാതെ വണ്ടി സ്റ്റാര്‍ട്ടാവുന്ന ലക്ഷണമില്ല. അഹങ്കാരം നഷ്ടപെട്ട് അഹംഭാവം തെല്ലുമില്ലാതെ ഞാന്‍ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയതും, അവന്റെ കമന്റ്, ഭാഗ്യം, റേഡിയേറ്ററില്‍ ഓയില്‍ ഒഴിച്ചില്ലല്ലോ?
ശവത്തില്‍ കുത്തരുതെന്ന് പോലും പറയാനാകാതെ നിശബ്ദനായി ഞാന്‍ നിന്നു.
ഇനിയെന്താ നമ്മള്‍ ചെയ്യുക? ഞാന്‍ ഡൊമിനിയോട് ചോദിച്ചു.
നമ്മള്‍ അല്ല, ഇനിയെന്താ നീ ചെയ്യുക എന്ന് ചോദിക്ക് ആദ്യം, ഡൊമിനി വീണ്ടും എനിക്കിട്ട് താങ്ങി.
ശരി, ഇനിയെന്താ ഞാന്‍ ചെയ്യുക?
ചാവി നിന്റേലല്ലെ? വണ്ടി ഇവിടെ കിടക്കുന്നില്ലേ? നിന്റെ ബൈക്കിവിടെ ഇരിക്കുന്നില്ലേ? വര്‍ക്ക് ഷോപ്പില്‍ പോയി ആളെ വിളിച്ച് കൊണ്ട് വന്ന് ശരിയാക്കുക അത്ര തന്നെ.
പൈസ?
അതും നീ കൊടുക്ക് അല്ല പിന്നെ.
ഡാ എന്റേല് പൈസയില്ല.
പൈസ ഞാന്‍ കടമായിട്ട് തരാം. നീ ആദ്യം വര്‍ക്ക് ഷോപ്പില്‍ പോയിട്ട് മെക്കാനിക്കിനെ കൂട്ടീട്ട് വാ സമയം കളയാതെ.
വണ്ടിയുടെ ചാവി എടുക്കാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍, ആനയെ വാങ്ങീന്ന് വച്ച് പാപ്പാനാവാന്‍ പറ്റോ? വര്‍ക്ക് ഷോപ്പില്‍ പോയി ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ഇത്രയും ചെറിയ കാര്യത്തിന് വര്‍ക്ക് ഷോപ്പോ, എന്തൊക്കെയായിരുന്നു ഡയലോഗ് തൌസീടെ, ഇപ്പോ മിണ്ടാട്ടം പോലുമില്ല്യാണ്ടായി തുടങ്ങിയ കമന്റുകള്‍ ഡൊമിനി നിര്‍ലോഭം പുറത്തിറക്കി.
വര്‍ക്ക് ഷോപ്പില്‍ പോയി മെക്കാനിക്കിനേം കൂട്ടി വന്ന് കാര്യം പറഞ്ഞു.
എഞ്ചിനോയില്‍ ഒഴിക്കേണ്ട സ്ഥലത്ത് വെള്ളമൊഴിച്ചത് അബദ്ധം. അതു പോരാതെ നിങ്ങള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചത് ശുദ്ധ അബദ്ധം.
ഇത്തരം അവസ്ഥയില്‍ വണ്ടി സ്റ്റാര്‍ട്ടാവില്ല, എങ്കിലും, കഷ്ടകാലത്തെങ്ങാനും എഞ്ചിന്‍ സ്റ്റാര്‍ട്ടായിരുന്നുവെങ്കില്‍ തന്നെ പുതിയ എഞ്ചിന്‍ വാങ്ങി വക്കേണ്ടി വന്നേനെ.
അല്ല മാഷെ, ഇനിയിപ്പോ എന്താ ചെയ്യാ? അക്ഷമനായ ഡൊമിനി ചോദിചു.
ഇനിയിപ്പോ ഇതിലുള്ള വെള്ളം കലര്‍ന്ന എഞ്ചിനോയില്‍ കളയണം. എഞ്ചിനില്‍ ഒരു തുള്ളി വെള്ളം പോലും ഇരുന്നാല്‍ എഞ്ചിന്‍ പോകാന്‍ അതു മതി. . ആയതിനാല്‍ ആദ്യം കരി ഓയില്‍ ഒഴിച്ച് എഞ്ചിന്‍ വൃത്തിയാക്കണം. അതിനുശേഷം പിന്നെ കരിയോയില്‍ മാറ്റി മാറ്റി ഒരു മൂന്ന് പ്രാവശ്യം ഒഴിച്ച് വൃത്തിയാക്കണം, ശേഷം പുതിയ ഓയില്‍ ഒഴിച്ച് ഒരുമണിക്കൂര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് വച്ച് സെറ്റാക്കണം. എന്തായാലും ഇന്ന് പറ്റില്ല. വണ്ടി കെട്ടി വലിച്ച് വര്‍ക്ക്ഷോപ്പില്‍ കൊണ്ട് പോകേണ്ടി വരും. ഞാന്‍ നാളെ രാവിലെ വരാം.
എത്രയാവും ചേട്ടാ?
ഒരു ആയിരം ആയിരത്തിയഞ്ഞൂറ് രൂപയോളം എന്തായാലും ആവും.
മസൂറി ട്രിപ്പ് ക്യാന്‍സല്‍ഡ് ഡൊമിനി ഡിക്ലയര്‍ ചെയ്തു.
പിറ്റേ ദിവസം രാവിലെ ആദികുറുമാനും, ഡൊമിനിയും ഓഫീസിലേക്ക് പോയപ്പോള്‍ ഞാന്‍ പോയതോ?
വര്‍ക് ഷോപ്പിലേക്ക്!
ഗുണപാഠം : അറിയാത്ത കാര്യം അറിയില്ല എന്ന് പറയാനുള്ള ചങ്കുറ്റം കാണിച്ചാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ തലകുനിക്കേണ്ടിയും വരില്ല പഠിക്കാന്‍ ഒരവസരം നമുക്ക് കിട്ടുകയും ചെയ്യും.
Wednesday, October 17, 2007
വേതാളം കൊച്ചേട്ടന്‍
കൊച്ചേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരായ നമ്മുടെ മനസ്സില്‍ ഓടി എത്തുക, ഏതാണ്ട് നമ്മുടെ ഹിറ്റ്ലറിലെ മമ്മൂട്ടിയെപോലെയോ അല്ലെങ്കില്‍ അതിനേക്കാളും ഒരു പടി മുന്നിലായി, നല്ല ഉറച്ച മസിലുകള്‍ മുഴച്ചെഴുന്നു നില്‍ക്കുന്ന ആര്‍ണോള്‍ഡ് ശിവശങ്കരേട്ടന്റെ ശരീരത്തോട് കൂടിയ (പശുവിന്റെ കഴുത്തിലെ താട പോലെ മൊത്തം ശരീരത്തിലും താട തൂങ്ങിയ, രാഷ്ട്രീയത്തില്‍ വന്നശേഷമുള്ള ആളുടെ ഇപ്പോഴത്തെ ശരീരമല്ല, യൌവ്വനകാലത്ത് നല്ലപോലെ വീണ്ട് വിചാരത്തോടെ വര്‍ക്ക് ഔട്ട് ചെയ്തിരുന്ന സമയത്തെ ശരീരം പോലെ) ആജാനുഭാഹുവായ ഒരു മനുഷ്യനെയായിരിക്കുമല്ലോ?
പക്ഷെ ഇവിടെ നമ്മുടെ കൊച്ചേട്ടന്റെ കാര്യത്തില്‍ അല്പം വിത്യാസം ഉണ്ട്. അല്പം എന്ന് പറഞ്ഞാല്‍ ഒരു പൊടിക്ക് മാത്രം. മസില് നിറഞ്ഞെഴുന്നു നില്‍ക്കുന്ന വലത് കയ്യ്, മുരിങ്ങക്ക പോലത്തെ ഇടത് കയ്യ്, പന്തലില്‍ നിന്നും ഞാന്നുകിടക്കുന്ന പടവലങ്ങ പോലെത്തെ രണ്ട് കാലുകള്‍, ബുദ്ധി അല്പം കൂടുതലായതിനാല്‍ സാധാരണക്കാരില്‍ നിന്നും ഒരു ചെറുനാരങ്ങവലുപ്പോളം വലുപ്പമേറിയ ഒരേ ഒരു തല. ഇതാണ് നമ്മുടെ കൊച്ചേട്ടന്റെ ഒരു ബ്രീഫ് ഡിസ്ക്രിപ്ഷന്‍.
സാമ്പത്തികമായി മെച്ചപ്പെട്ട, ആവശ്യത്തിന് കുടുംബസ്വത്തുണ്ടായിരുന്ന വീട്ടിലെ ഒറ്റമോനായാണ് ജനനം. സ്വന്തം ഇഷ്ടത്തിനല്ലാതെ കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്ന ഒരു കയ്യും, രണ്ട് കാലുകളും ചെറുപ്പത്തില്‍ പോളിയോ വന്നപ്പോള്‍ കൊച്ചേട്ടന് കോമ്പ്ലിമെന്റായി കിട്ടിയതാണെങ്കിലും, അതിന്റെ യാതൊരു വിധ അഹങ്കാരവും കൊച്ചേട്ടനെ ഒരു പൊടിക്ക് പോലും തൊട്ടു തീണ്ടിയിട്ടില്ല.
വീട്ടുപണിക്കാരാരുടേയെങ്കിലും ചുമലില്‍ ഞാന്ന് കിടന്നായിരുന്നു, അല്ലെങ്കില്‍ തലചുമടായിട്ടായിരുന്നു സ്ക്കൂളിലേക്കുള്ള യാത്ര എന്നതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലെ കൊച്ചേട്ടന് സഹപാഠികളും നാട്ടുകാരും ചേര്‍ത്തികൊടുത്ത പേരാണ് വേതാളം.
വിക്രമാദിത്യന്റെ ചുമലില്‍ ഞാന്ന് കിടന്ന് വേതാളം യാത്ര ചെയ്യുന്നതു പോലുള്ള യാത്ര വളരെ പെട്ടെന്ന് തന്നെ വിരസമായിതീര്‍ന്നതിനാല്‍ പ്രൈമറി സ്ക്കൂളില്‍ വച്ച് തന്നെ കൊച്ചേട്ടന്‍ വിദ്യാലത്തിലേക്കുള്ള പറക്കല്‍ നിറുത്തി. പീന്നീടവിടന്നോങ്ങോട്ട് പഠിപ്പിച്ചത് മുഴുവനും സ്വന്തം ചേച്ചിയായിരുന്നു.
വളരും തോറും കാറ്റിന്റെ ദിശക്കല്ലാതെ സ്വന്തം മനസ്സിന്റെ ദിശക്കനുസരിച്ച് കൈക്കാലുകളെ ഉപയോഗിക്കാനുള്ള കഴിവ് കൊച്ചേട്ടന്‍ വളര്‍ത്തിയെടുത്തത് മൂലം, നിരങ്ങിയായാലും, കൈയ്യും കാലും കുത്തി നടുവളച്ച് നടന്നായാലും സ്വന്തം കാര്യങ്ങളെല്ലാം കൊച്ചേട്ടന്‍ സ്വയം നിര്‍വ്വഹിച്ചിരുന്നു.
സ്കൂളിലില്‍ പോകാതെ പത്താം ക്ലാസ്സിലെ പരീക്ഷ എഴുതാന്‍ ശ്രമിച്ച്, എന്തോ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ കേരള ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ മെംബറോട്‍ ഓഹ് പിന്നെ, പത്തെഴുതി പാസ്സായിട്ട് നിങ്ങളെ പോലുള്ള ഗവര്‍ണ്മെന്റുദ്യോഗസ്ഥന്മാര്‍ക്ക് കൈകൂലികൊടുത്ത് ഇരന്ന് കിട്ടുന്ന ടെലഫോണ്‍ ബൂത്തിലു പോയിരുന്നിട്ട് വേണ്ടെ എനിക്ക് എന്റെ കുടുമ്മത്ത് റേഷന്‍ വാങ്ങാന്‍ എന്ന ചോദ്യവും ചോദിച്ച് തന്റെ സ്കേറ്റിങ്ങ് ബോര്‍ഡില്‍ കയറി പറക്കുന്ന അതേ സമയത്ത് തന്നെ ഇനി മുതല്‍ എഴുത്തു പരീക്ഷകളൊന്നും തന്നെ എഴുതുന്ന പ്രശ്നമേയില്ല എന്ന ഉറച്ച തീരുമാനം കൊച്ചേട്ടന്‍ തന്റെ പതിനെട്ടാം വയ്യസ്സില്‍ എടുത്തു.
കല്യാണം കഴിഞ്ഞ് ടീച്ചറും കൂടിയായ ഒരേ ഒരു ചേച്ചി വീട്ടില്‍ നിന്ന് പോയപ്പോള്‍ മുതല്‍ കൊച്ചേട്ടന് കനത്ത ഏകാന്തത അനുഭവപെടാന്‍ തുടങ്ങി. ഏകാന്തത അകറ്റാനുള്ള ആശയങ്ങള്‍ പരതുന്നതിനിടേയാണ് കൊച്ചേട്ടന് പട്ടിവളര്‍ത്തലില്‍ കമ്പം കയറിയതും, അല്‍സേഷ്യനും, പൊമേറിയനും, ഡോബര്‍മാനുമടക്കം മുന്തിയ ഇനം പട്ടികളെ വാങ്ങി ബ്രീഡിങ്ങ് തുടങ്ങിയതും. മുടി നീട്ടി വളര്‍ത്തിയ കൊച്ചേട്ടന്റെ നടപ്പും, പട്ടികളുടെ നടപ്പും നാലു കാലിലായതിനാല്‍, വീട്ടില്‍ വരുന്ന അഥിതികള്‍ക്ക് പെട്ടെന്ന് പട്ടിയേത്, കൊച്ചേട്ടനേത് എന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കേണ്ടി വരുന്നത് തികച്ചും സ്വാഭാവികം.
ഹാര്‍ട്ട് അറ്റാക്ക് മൂലം കൊച്ചേട്ടന്റെ അച്ഛന്‍ നാടുനീങ്ങിയത് മൂലം മുപ്പത്തൊന്നാം വയസ്സില്‍ തന്നെ കൊച്ചേട്ടന് രണ്ട് മെഡിക്കല്‍ ഷോപ്പും, ഒരു റേഷന്‍ ഷോപ്പും നടത്തേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നതിനൊപ്പം തന്നെ നന്നെ ചെറുപ്പത്തില്‍ തന്നെ ശീലമായ കള്ളു ഷാപ്പ് സന്ദര്‍ശനവും മുടങ്ങാതെ നടത്തി പോരേണ്ടി വന്നു.
രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ മകന്റെ കയ്യിലിരുപ്പറിയാവുന്ന അമ്മക്ക് പറയാന്‍ ഒരേ ഒരു വാചകം മാത്രം.
“ എറച്ചീമ്മെ മണ്ണ് പറ്റാണ്ട് വന്നോളോട്ടാ കൊച്ചാ “
അതിന് കൊച്ചേട്ടന്‍ സ്ഥിരമായി പറയുന്ന ഒരു മറുപടിയുമുണ്ട്.
“എറച്ചി വാങ്ങാന്‍ പോയോന്‍ വിറച്ച് ചത്തു,
കാത്തിരുന്നോന്‍ കൊതിച്ച് ചത്തു”
അത് ചൊല്ല്, പക്ഷെ കൊച്ചന്റെ എറച്ചീമ്മെ മണ്ണ് പറ്റില്ല്യമ്മെ.
കള്ളുകുടിക്കാനും, ശീട്ടുകളിക്കാനുമുള്ള ആവേശവും, ശുദ്ധമായ മനസ്സും മൂലം വളരെ നല്ല ഒരു സുഹൃദ് വലയം തന്നെ കൊച്ചേട്ടന് നാട്ടില്‍ ഉണ്ടായിരുന്നു. ഒരു മെഡിക്കല്‍ ഷോപ്പ് സ്ഥിതി ചെയ്തിരുന്നത് കോളേജ് ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നതിനാല്‍ സുഹൃത്തുക്കളില്‍ അധികവും കോളേജ് നിവാസികളായിരുന്നു.
നോക്കി നടത്തുവാന്‍ സമര്‍ത്ഥരായ ജോലിക്കാരുള്ളതിനാല്‍ മെഡിക്കല്‍ ഷോപ്പിലെ കച്ചവടം പൊടിപൊടിച്ചിരുന്ന സമയത്ത് സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പായ കള്ളുഷാപ്പ് മുഴുവന്‍ കയറി നിരങ്ങി കൊച്ചേട്ടന്‍ ഷാപ്പ് നടത്തിപ്പുകാരുടെ കച്ചവടവും പൊടിപൊടിച്ചു.
ആയിടക്കൊരു ദിവസം സുഹൃത്തുക്കളായ കോളേജ് പിള്ളാരുടെ നിര്‍ബന്ധം മൂലം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് രാവിലെ തന്നെ ഇറങ്ങി അവരില്‍ ഒരുവന്റെ വണ്ടിയില്‍ അള്ളിപിടിച്ചിരുന്ന് ഷാപ്പിലെത്തുകയും, ഷാപ്പില്‍ നിന്നും മൂക്കറ്റം അകത്താക്കിയപ്പോള്‍ അല്പം കഞ്ചനടിക്കണമെന്നും, ശീട്ട് കളിക്കണമെന്നും കൊച്ചേട്ടന് ഉള്‍വിളി തോന്നിയതിനാല്‍ തോന്നിയ ഉള്‍വിളി കൊച്ചേട്ടന്‍ വെളിയിലേക്ക് അനൌണ്‍സ് ചെയ്തു. മിക്കവാറും കൊച്ചേട്ടന്‍ ജയിക്കാറില്ല എന്നതിനാല്‍, കൊച്ചേട്ടന്റെ ഒപ്പം ശീട്ടുകളിക്കുക എന്ന് പറഞ്ഞാല്‍ പിള്ളാര്‍ക്കൊക്കെ അതിയായ താത്പര്യമാണ് ആയതിനാല്‍ തന്നെ ശീട്ട് കളി എന്നു കേട്ടതും, പിള്ളാര്‍ കഞ്ചനും സംഘടിപ്പിച്ച് കൊച്ചേട്ടനേയും ഒക്കത്തെടുത്ത് ശീട്ടു കളിക്കാനായി കനാല്‍ ബണ്ടിലേക്ക് നീങ്ങി.
കള്ളിന്റേം കഞ്ചിന്റേം ലഹരിയില്‍, പന്നിമലത്തും റമ്മിയും തകൃതിയായി കളിക്കുന്നതിന്നിടയിലാണ് ആരോ ഒറ്റു കൊടുത്തതിന്‍ പ്രകാരം പോലീസ്, ബണ്ടിന്മേല്‍ എത്തുന്നത്. പോലീസ് കാരെ കണ്ട കളിക്കാര്‍ കൊച്ചേട്ടനേയും വഹിച്ച് പ്രാണനും കൊണ്ട് പാലായനം ചെയ്യാന്‍ തുടങ്ങി. പോലീസുകാര്‍ വിടാതെ പിന്നാലേയും. പിടിക്കും എന്ന അവസ്ഥയില്‍ കൊച്ചേട്ടനെ വഹിച്ചിരുന്നവന്‍ സ്വജീവ രക്ഷാര്‍ത്ഥം ബണ്ടിന്റെ കരയിലുള്ള കമ്മ്യൂണിസ്റ്റ് നിറഞ്ഞ പൊന്തക്കാട്ടിലേക്ക് കൊച്ചേട്ടനെ സേഫ് ഡെപ്പോസിറ്റ് ചെയ്ത് വെള്ളത്തിലേക്ക് ചാടി നീന്തി സ്വന്തം തടി രക്ഷപെടുത്തി.
പൊന്തക്കാടിലെ കുറ്റിചെടികളില്‍ അള്ളിപിടിച്ച് കിടന്നിരുന്ന കൊച്ചേട്ടനെ പോലീസുകാര്‍ പൊക്കിയെടുത്ത് ഒക്കത്തിരുത്തി ജീപ്പില്‍ കൊണ്ട് പോയി പിന്നിലെ സീറ്റിന്നിടയിലുള്ള സ്പേസില്‍ നിലത്തിരുത്തി. പോലീസ് ജീപ്പിന്റെ പിന്നില്‍ സീറ്റിലിരുന്നു പോകുന്ന നാല് പോലീസുകാര്‍ക്കിടയിലായി വെറും ഒരു തല മാത്രം കണ്ടതും, നാട്ടുകാര്‍ ഉറപ്പിച്ചു കൊച്ചേട്ടന്‍ പിടിയിലായി.
ഒരൊറ്റക്കൈ മാത്രം വച്ചിട്ട് നീയൊക്കെ ഈ ജാതി കളി. അപ്പോ നിനക്കൊക്കെ രണ്ട് കയ്യും കാലും ദൈവം തന്നിരുന്നെങ്കില്‍ ഈ നാട് നീ കുട്ടിചോറാക്കിയേനല്ലോടാ?
കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന്‍ വിടുവിക്കാനായി ചെന്ന സുഹൃത്തുക്കള്‍ കേട്ടത് എസ് ഐ ടെ ഈ ഡയലോഗും,
ഓഹ് പിന്നെ അല്ലെങ്കില്‍ നമ്മുടെ നാട് കുട്ടിചോറല്ലായിരിക്കും എന്ന ഫിറ്റിറങ്ങാത്ത കൊച്ചേട്ടന്റെ ഉത്തരവും.
കയ്യെങ്ങാന്‍ വക്കാന്‍ തോന്നിയാല്‍ കൊച്ചേട്ടന്‍ കൈയ്യില്‍ പെടുമെന്നു തോന്നിയതിനാല്‍, കൊച്ചേട്ടന്റെ തിരുനാവില്‍ നിന്നും അധികം ഡയലോഗുകള്‍ വരുന്നതിനുമുന്‍പായി തന്നെ എസ് ഐ കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.
ചെസ്സ് കളിയില്‍ അതീവ തത്പരനായ കൊച്ചേട്ടന് ചില ലോക്കല്‍ ചെസ്സ് കളിക്കാരും സുഹൃത്തുക്കളായുണ്ടായിരുന്നു. അവര്‍ പങ്കെടുക്കുന്ന മത്സരം കാണുവാന്‍ അവരോടൊപ്പം ചിലപ്പോഴെല്ലാം കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോവുക എന്നത് കൊച്ചേട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങനെ ഒരു യാത്രക്കിടയില്‍ അല്പം ഫിറ്റായിരുന്ന കൊച്ചേട്ടന്‍ പാന്‍ട്രിയില്‍ പോയി വല്ലതും കിട്ടുമോന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് പോയി തിരികെ വന്നത് കയ്യില്‍ നിറയെ അഞ്ചിന്റേം പത്തിന്റേം നോട്ടുകളും, നാണയങ്ങളുമായിട്ടായിരുന്നു.
എന്താ കൊച്ചേട്ടാ കാശെടുത്ത് കയ്യില്‍ പിടിച്ചേക്കണേ എന്ന ചോദ്യത്തിന്?
കട് ലെറ്റ് തിന്ന് തിരികെ വരാന്‍ നേരം ഭിക്ഷക്കാരനാണെന്ന് കരുതി ആളുകള്‍ തന്നതാ, ഭിക്ഷക്കാരനല്ലാന്ന് അങ്ങോട്ട് പറയാന്‍ ആരും സമ്മതിച്ചില്ല. ലക്ഷ്മിയല്ലെ ഇങ്ങോട്ട് കയറി വന്നതല്ലെ, തട്ടിക്കളയണ്ടാന്ന് ഞാനും കരുതി. എന്തായാലും വൈകീട്ടത്തെ പൈന്റ് നാട്ടുകാരുടെ വക!
ഷാപ്പില്‍ നിന്നും ഒരു മനുഷ്യന്‍ നാല് കാലില്‍ ഇഴഞ്ഞ് വരുന്നത് കണ്ട രണ്ട് പേര്‍ക്ക് ഒരിക്കല്‍ ആദ്യം അതിശയം തോന്നി, ഫിറ്റായാലും ഇങ്ങനേം നാലു കാലിന്മേല്‍ നടക്കുമോ? അതിശയം പിന്നെ അനുകമ്പയായി മാറിയതും അവര്‍ ചോദിച്ചു, ചേട്ടാ ഞങ്ങള്‍ സഹായിക്കട്ടെ?
എങ്ങനെ സഹായിക്കാമെന്നാടാ പിള്ളാരെ നിങ്ങള്‍ പറയുന്നത്?
അല്ല ഞങ്ങള്‍ പിടിച്ചെഴേല്‍പ്പിക്കാം, ചേട്ടന്‍ നടന്നാല്‍ മതി.
നടക്കാന്‍ പറ്റില്ല്യട പിള്ളാരെ.
എങ്കില്‍ ഞങ്ങള്‍ കൈപിടിച്ച് നടത്തിക്കാം.
എന്റെ അച്ഛന്‍, എന്തിന് ദൈവം തമ്പുരാന്‍ വിചാരിച്ചിട്ട് പോലും എന്നെ നടത്തിക്കാന്‍ പറ്റീട്ടില്ല്യ, പിന്ന്യാണ് നിങ്ങള്‍ പീക്കിരി പിള്ളേരെന്നെ നടത്തിക്കാന്‍ വന്നിരിക്കുന്നത്?
ഇത് കേട്ട വാശി മൂത്ത പിള്ളാര്‍ കൊച്ചേട്ടനെ, കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, രണ്ട് കാലിനും, ഒരു കയ്യിനും,സ്വാദീനമില്ലാ എന്നറിഞ്ഞത്. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു കാരണം ആ സമയത്തിനിടെ കൊച്ചേട്ടന്‍ ഒരുവന്റെ കഴുത്തില്‍ തന്റെ ബലിഷ്ടമായ കയ്യാല്‍ നീരാളിപിടുത്തം മുറുക്കിയിരുന്നു. ആ രണ്ട് പിള്ളാര്‍ക്കും കൊച്ചേട്ടനെ ചുമന്ന് ഇരുന്നൂറ് മീറ്ററോളം നടന്ന് ഓട്ടോറിക്ഷയില്‍ കയറ്റേണ്ടി വന്നതും ചരിത്രം.
ഷാപ്പില്‍ വരുന്ന നാട്ടുകാരല്ലാത്തവര്‍ പലരും ഇത്തരത്തിലുള്ള പല പുലിവാലും പിടിച്ചിട്ടുണ്ട്.
ഇങ്ങനെ ആരേയും കൂസാതെ വിലസിച്ചിരുന്ന കൊച്ചേട്ടന്‍ ഒരു ദിവസം തന്റെ കൂട്ടുകാര്‍ ബൈക്കില്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകുന്നുണ്ടെന്നറിഞ്ഞ് ഇറങ്ങി പുറപെട്ടു. ചങ്ങാതിയിലൊരുനായ വിനോദിന്റെ യെസ്ഡിയില്‍ കയറിയിരിന്നതും, തന്റെ സ്വാദീനമുള്ള കയ്യാല്‍ വിനോദിന്റെ പള്ളയില്‍ നീരാളി പിടുത്തം പിടിച്ച് സീറ്റിങ്ങ് ഭദ്രമാക്കി. ബൈക്കുകള്‍ കൊണ്‍വോയ് ആയി അതിരപ്പിള്ളി ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.. ചാലക്കുടിയും കഴിഞ്ഞ് അതിരപ്പള്ളിയിലേക്കുള്ള വളവുകള്‍ തിരിഞ്ഞും, കയറ്റങ്ങള്‍ കയറിയും, ഇറക്കങ്ങള്‍ ഇറങ്ങിയും ബൈക്കുകള്‍ ചീറി പാഞ്ഞു. പൊടുന്നനെ, മുന്നില്‍ പോയിരുന്ന വിനോദിന്റെ ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിന്റെ ഫലമായി വീല്‍ സ്ട്രക്ക് ആവുകയും വിനോദ് തെറിച്ച് റോഡിന്റെ ഒരുവശത്തേക്കും, ബൈക്ക് മറുവശത്തേക്കും വീണു.
കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച കേട്ടു നോക്കിയപ്പോഴാണ് വിനോദിന് മനസ്സിലായത്, താന്‍ കിടക്കുന്നത് കൊച്ചേട്ടന്റെ മുകളിലാണെന്നും, പുള്ളിക്കാരന്‍ അപ്പോഴും പിടിച്ച പിടി വിടാതെ തന്നെ അള്ളിപിടിച്ചിരിക്കുകയാണെന്നും.
അപ്പോഴേക്കും പുറകില്‍ ബൈക്കില്‍ വന്നവര്‍ ചേര്‍ന്ന് രണ്ട് പേരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആകെ സ്വാദീനമുണ്ടായിരുന്ന കൊച്ചേട്ടന്റെ ബലിഷ്ടമായ കൈ മിനിറ്റുകള്‍ക്കകം നീരുവന്ന് വീര്‍ത്തതിനാല്‍ അതിരപ്പള്ളി യാത്ര ക്യാന്‍സല്‍ ചെയ്ത് എല്ലാവരും നേരെ വച്ച് പിടിച്ചു ആശ്പത്രിയിലേക്ക്. എക്സറേയില്‍ തെളിഞ്ഞതോ, കൊച്ചേട്ടന്റെ ഉപയോഗപ്രദമായ ഒരേ ഒരു കയ്യും ഒടിഞ്ഞിരിക്കുന്നു എന്നും!
പ്ലാസ്റ്ററിട്ട കൈയ്യുമായി ഹോസ്പിറ്റലില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറി വീട്ടിലേക്ക് പോയ കൊച്ചേട്ടന്‍ അതിനു ശേഷം നാളിതു വരേയായി ബൈക്കില്‍ കയറിയിട്ടില്ലെന്ന് മാത്രമല്ല കള്ളുകുടിയും ശീട്ടുകളിയും പോലും അതോടെ ഉപേക്ഷിച്ചു.
പക്ഷെ ഇവിടെ നമ്മുടെ കൊച്ചേട്ടന്റെ കാര്യത്തില്‍ അല്പം വിത്യാസം ഉണ്ട്. അല്പം എന്ന് പറഞ്ഞാല്‍ ഒരു പൊടിക്ക് മാത്രം. മസില് നിറഞ്ഞെഴുന്നു നില്‍ക്കുന്ന വലത് കയ്യ്, മുരിങ്ങക്ക പോലത്തെ ഇടത് കയ്യ്, പന്തലില്‍ നിന്നും ഞാന്നുകിടക്കുന്ന പടവലങ്ങ പോലെത്തെ രണ്ട് കാലുകള്‍, ബുദ്ധി അല്പം കൂടുതലായതിനാല്‍ സാധാരണക്കാരില്‍ നിന്നും ഒരു ചെറുനാരങ്ങവലുപ്പോളം വലുപ്പമേറിയ ഒരേ ഒരു തല. ഇതാണ് നമ്മുടെ കൊച്ചേട്ടന്റെ ഒരു ബ്രീഫ് ഡിസ്ക്രിപ്ഷന്‍.
സാമ്പത്തികമായി മെച്ചപ്പെട്ട, ആവശ്യത്തിന് കുടുംബസ്വത്തുണ്ടായിരുന്ന വീട്ടിലെ ഒറ്റമോനായാണ് ജനനം. സ്വന്തം ഇഷ്ടത്തിനല്ലാതെ കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്ന ഒരു കയ്യും, രണ്ട് കാലുകളും ചെറുപ്പത്തില്‍ പോളിയോ വന്നപ്പോള്‍ കൊച്ചേട്ടന് കോമ്പ്ലിമെന്റായി കിട്ടിയതാണെങ്കിലും, അതിന്റെ യാതൊരു വിധ അഹങ്കാരവും കൊച്ചേട്ടനെ ഒരു പൊടിക്ക് പോലും തൊട്ടു തീണ്ടിയിട്ടില്ല.
വീട്ടുപണിക്കാരാരുടേയെങ്കിലും ചുമലില്‍ ഞാന്ന് കിടന്നായിരുന്നു, അല്ലെങ്കില്‍ തലചുമടായിട്ടായിരുന്നു സ്ക്കൂളിലേക്കുള്ള യാത്ര എന്നതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലെ കൊച്ചേട്ടന് സഹപാഠികളും നാട്ടുകാരും ചേര്‍ത്തികൊടുത്ത പേരാണ് വേതാളം.
വിക്രമാദിത്യന്റെ ചുമലില്‍ ഞാന്ന് കിടന്ന് വേതാളം യാത്ര ചെയ്യുന്നതു പോലുള്ള യാത്ര വളരെ പെട്ടെന്ന് തന്നെ വിരസമായിതീര്‍ന്നതിനാല്‍ പ്രൈമറി സ്ക്കൂളില്‍ വച്ച് തന്നെ കൊച്ചേട്ടന്‍ വിദ്യാലത്തിലേക്കുള്ള പറക്കല്‍ നിറുത്തി. പീന്നീടവിടന്നോങ്ങോട്ട് പഠിപ്പിച്ചത് മുഴുവനും സ്വന്തം ചേച്ചിയായിരുന്നു.
വളരും തോറും കാറ്റിന്റെ ദിശക്കല്ലാതെ സ്വന്തം മനസ്സിന്റെ ദിശക്കനുസരിച്ച് കൈക്കാലുകളെ ഉപയോഗിക്കാനുള്ള കഴിവ് കൊച്ചേട്ടന്‍ വളര്‍ത്തിയെടുത്തത് മൂലം, നിരങ്ങിയായാലും, കൈയ്യും കാലും കുത്തി നടുവളച്ച് നടന്നായാലും സ്വന്തം കാര്യങ്ങളെല്ലാം കൊച്ചേട്ടന്‍ സ്വയം നിര്‍വ്വഹിച്ചിരുന്നു.
സ്കൂളിലില്‍ പോകാതെ പത്താം ക്ലാസ്സിലെ പരീക്ഷ എഴുതാന്‍ ശ്രമിച്ച്, എന്തോ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ കേരള ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ മെംബറോട്‍ ഓഹ് പിന്നെ, പത്തെഴുതി പാസ്സായിട്ട് നിങ്ങളെ പോലുള്ള ഗവര്‍ണ്മെന്റുദ്യോഗസ്ഥന്മാര്‍ക്ക് കൈകൂലികൊടുത്ത് ഇരന്ന് കിട്ടുന്ന ടെലഫോണ്‍ ബൂത്തിലു പോയിരുന്നിട്ട് വേണ്ടെ എനിക്ക് എന്റെ കുടുമ്മത്ത് റേഷന്‍ വാങ്ങാന്‍ എന്ന ചോദ്യവും ചോദിച്ച് തന്റെ സ്കേറ്റിങ്ങ് ബോര്‍ഡില്‍ കയറി പറക്കുന്ന അതേ സമയത്ത് തന്നെ ഇനി മുതല്‍ എഴുത്തു പരീക്ഷകളൊന്നും തന്നെ എഴുതുന്ന പ്രശ്നമേയില്ല എന്ന ഉറച്ച തീരുമാനം കൊച്ചേട്ടന്‍ തന്റെ പതിനെട്ടാം വയ്യസ്സില്‍ എടുത്തു.
കല്യാണം കഴിഞ്ഞ് ടീച്ചറും കൂടിയായ ഒരേ ഒരു ചേച്ചി വീട്ടില്‍ നിന്ന് പോയപ്പോള്‍ മുതല്‍ കൊച്ചേട്ടന് കനത്ത ഏകാന്തത അനുഭവപെടാന്‍ തുടങ്ങി. ഏകാന്തത അകറ്റാനുള്ള ആശയങ്ങള്‍ പരതുന്നതിനിടേയാണ് കൊച്ചേട്ടന് പട്ടിവളര്‍ത്തലില്‍ കമ്പം കയറിയതും, അല്‍സേഷ്യനും, പൊമേറിയനും, ഡോബര്‍മാനുമടക്കം മുന്തിയ ഇനം പട്ടികളെ വാങ്ങി ബ്രീഡിങ്ങ് തുടങ്ങിയതും. മുടി നീട്ടി വളര്‍ത്തിയ കൊച്ചേട്ടന്റെ നടപ്പും, പട്ടികളുടെ നടപ്പും നാലു കാലിലായതിനാല്‍, വീട്ടില്‍ വരുന്ന അഥിതികള്‍ക്ക് പെട്ടെന്ന് പട്ടിയേത്, കൊച്ചേട്ടനേത് എന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കേണ്ടി വരുന്നത് തികച്ചും സ്വാഭാവികം.
ഹാര്‍ട്ട് അറ്റാക്ക് മൂലം കൊച്ചേട്ടന്റെ അച്ഛന്‍ നാടുനീങ്ങിയത് മൂലം മുപ്പത്തൊന്നാം വയസ്സില്‍ തന്നെ കൊച്ചേട്ടന് രണ്ട് മെഡിക്കല്‍ ഷോപ്പും, ഒരു റേഷന്‍ ഷോപ്പും നടത്തേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നതിനൊപ്പം തന്നെ നന്നെ ചെറുപ്പത്തില്‍ തന്നെ ശീലമായ കള്ളു ഷാപ്പ് സന്ദര്‍ശനവും മുടങ്ങാതെ നടത്തി പോരേണ്ടി വന്നു.
രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ മകന്റെ കയ്യിലിരുപ്പറിയാവുന്ന അമ്മക്ക് പറയാന്‍ ഒരേ ഒരു വാചകം മാത്രം.
“ എറച്ചീമ്മെ മണ്ണ് പറ്റാണ്ട് വന്നോളോട്ടാ കൊച്ചാ “
അതിന് കൊച്ചേട്ടന്‍ സ്ഥിരമായി പറയുന്ന ഒരു മറുപടിയുമുണ്ട്.
“എറച്ചി വാങ്ങാന്‍ പോയോന്‍ വിറച്ച് ചത്തു,
കാത്തിരുന്നോന്‍ കൊതിച്ച് ചത്തു”
അത് ചൊല്ല്, പക്ഷെ കൊച്ചന്റെ എറച്ചീമ്മെ മണ്ണ് പറ്റില്ല്യമ്മെ.
കള്ളുകുടിക്കാനും, ശീട്ടുകളിക്കാനുമുള്ള ആവേശവും, ശുദ്ധമായ മനസ്സും മൂലം വളരെ നല്ല ഒരു സുഹൃദ് വലയം തന്നെ കൊച്ചേട്ടന് നാട്ടില്‍ ഉണ്ടായിരുന്നു. ഒരു മെഡിക്കല്‍ ഷോപ്പ് സ്ഥിതി ചെയ്തിരുന്നത് കോളേജ് ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നതിനാല്‍ സുഹൃത്തുക്കളില്‍ അധികവും കോളേജ് നിവാസികളായിരുന്നു.
നോക്കി നടത്തുവാന്‍ സമര്‍ത്ഥരായ ജോലിക്കാരുള്ളതിനാല്‍ മെഡിക്കല്‍ ഷോപ്പിലെ കച്ചവടം പൊടിപൊടിച്ചിരുന്ന സമയത്ത് സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പായ കള്ളുഷാപ്പ് മുഴുവന്‍ കയറി നിരങ്ങി കൊച്ചേട്ടന്‍ ഷാപ്പ് നടത്തിപ്പുകാരുടെ കച്ചവടവും പൊടിപൊടിച്ചു.
ആയിടക്കൊരു ദിവസം സുഹൃത്തുക്കളായ കോളേജ് പിള്ളാരുടെ നിര്‍ബന്ധം മൂലം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് രാവിലെ തന്നെ ഇറങ്ങി അവരില്‍ ഒരുവന്റെ വണ്ടിയില്‍ അള്ളിപിടിച്ചിരുന്ന് ഷാപ്പിലെത്തുകയും, ഷാപ്പില്‍ നിന്നും മൂക്കറ്റം അകത്താക്കിയപ്പോള്‍ അല്പം കഞ്ചനടിക്കണമെന്നും, ശീട്ട് കളിക്കണമെന്നും കൊച്ചേട്ടന് ഉള്‍വിളി തോന്നിയതിനാല്‍ തോന്നിയ ഉള്‍വിളി കൊച്ചേട്ടന്‍ വെളിയിലേക്ക് അനൌണ്‍സ് ചെയ്തു. മിക്കവാറും കൊച്ചേട്ടന്‍ ജയിക്കാറില്ല എന്നതിനാല്‍, കൊച്ചേട്ടന്റെ ഒപ്പം ശീട്ടുകളിക്കുക എന്ന് പറഞ്ഞാല്‍ പിള്ളാര്‍ക്കൊക്കെ അതിയായ താത്പര്യമാണ് ആയതിനാല്‍ തന്നെ ശീട്ട് കളി എന്നു കേട്ടതും, പിള്ളാര്‍ കഞ്ചനും സംഘടിപ്പിച്ച് കൊച്ചേട്ടനേയും ഒക്കത്തെടുത്ത് ശീട്ടു കളിക്കാനായി കനാല്‍ ബണ്ടിലേക്ക് നീങ്ങി.
കള്ളിന്റേം കഞ്ചിന്റേം ലഹരിയില്‍, പന്നിമലത്തും റമ്മിയും തകൃതിയായി കളിക്കുന്നതിന്നിടയിലാണ് ആരോ ഒറ്റു കൊടുത്തതിന്‍ പ്രകാരം പോലീസ്, ബണ്ടിന്മേല്‍ എത്തുന്നത്. പോലീസ് കാരെ കണ്ട കളിക്കാര്‍ കൊച്ചേട്ടനേയും വഹിച്ച് പ്രാണനും കൊണ്ട് പാലായനം ചെയ്യാന്‍ തുടങ്ങി. പോലീസുകാര്‍ വിടാതെ പിന്നാലേയും. പിടിക്കും എന്ന അവസ്ഥയില്‍ കൊച്ചേട്ടനെ വഹിച്ചിരുന്നവന്‍ സ്വജീവ രക്ഷാര്‍ത്ഥം ബണ്ടിന്റെ കരയിലുള്ള കമ്മ്യൂണിസ്റ്റ് നിറഞ്ഞ പൊന്തക്കാട്ടിലേക്ക് കൊച്ചേട്ടനെ സേഫ് ഡെപ്പോസിറ്റ് ചെയ്ത് വെള്ളത്തിലേക്ക് ചാടി നീന്തി സ്വന്തം തടി രക്ഷപെടുത്തി.
പൊന്തക്കാടിലെ കുറ്റിചെടികളില്‍ അള്ളിപിടിച്ച് കിടന്നിരുന്ന കൊച്ചേട്ടനെ പോലീസുകാര്‍ പൊക്കിയെടുത്ത് ഒക്കത്തിരുത്തി ജീപ്പില്‍ കൊണ്ട് പോയി പിന്നിലെ സീറ്റിന്നിടയിലുള്ള സ്പേസില്‍ നിലത്തിരുത്തി. പോലീസ് ജീപ്പിന്റെ പിന്നില്‍ സീറ്റിലിരുന്നു പോകുന്ന നാല് പോലീസുകാര്‍ക്കിടയിലായി വെറും ഒരു തല മാത്രം കണ്ടതും, നാട്ടുകാര്‍ ഉറപ്പിച്ചു കൊച്ചേട്ടന്‍ പിടിയിലായി.
ഒരൊറ്റക്കൈ മാത്രം വച്ചിട്ട് നീയൊക്കെ ഈ ജാതി കളി. അപ്പോ നിനക്കൊക്കെ രണ്ട് കയ്യും കാലും ദൈവം തന്നിരുന്നെങ്കില്‍ ഈ നാട് നീ കുട്ടിചോറാക്കിയേനല്ലോടാ?
കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന്‍ വിടുവിക്കാനായി ചെന്ന സുഹൃത്തുക്കള്‍ കേട്ടത് എസ് ഐ ടെ ഈ ഡയലോഗും,
ഓഹ് പിന്നെ അല്ലെങ്കില്‍ നമ്മുടെ നാട് കുട്ടിചോറല്ലായിരിക്കും എന്ന ഫിറ്റിറങ്ങാത്ത കൊച്ചേട്ടന്റെ ഉത്തരവും.
കയ്യെങ്ങാന്‍ വക്കാന്‍ തോന്നിയാല്‍ കൊച്ചേട്ടന്‍ കൈയ്യില്‍ പെടുമെന്നു തോന്നിയതിനാല്‍, കൊച്ചേട്ടന്റെ തിരുനാവില്‍ നിന്നും അധികം ഡയലോഗുകള്‍ വരുന്നതിനുമുന്‍പായി തന്നെ എസ് ഐ കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.
ചെസ്സ് കളിയില്‍ അതീവ തത്പരനായ കൊച്ചേട്ടന് ചില ലോക്കല്‍ ചെസ്സ് കളിക്കാരും സുഹൃത്തുക്കളായുണ്ടായിരുന്നു. അവര്‍ പങ്കെടുക്കുന്ന മത്സരം കാണുവാന്‍ അവരോടൊപ്പം ചിലപ്പോഴെല്ലാം കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോവുക എന്നത് കൊച്ചേട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങനെ ഒരു യാത്രക്കിടയില്‍ അല്പം ഫിറ്റായിരുന്ന കൊച്ചേട്ടന്‍ പാന്‍ട്രിയില്‍ പോയി വല്ലതും കിട്ടുമോന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് പോയി തിരികെ വന്നത് കയ്യില്‍ നിറയെ അഞ്ചിന്റേം പത്തിന്റേം നോട്ടുകളും, നാണയങ്ങളുമായിട്ടായിരുന്നു.
എന്താ കൊച്ചേട്ടാ കാശെടുത്ത് കയ്യില്‍ പിടിച്ചേക്കണേ എന്ന ചോദ്യത്തിന്?
കട് ലെറ്റ് തിന്ന് തിരികെ വരാന്‍ നേരം ഭിക്ഷക്കാരനാണെന്ന് കരുതി ആളുകള്‍ തന്നതാ, ഭിക്ഷക്കാരനല്ലാന്ന് അങ്ങോട്ട് പറയാന്‍ ആരും സമ്മതിച്ചില്ല. ലക്ഷ്മിയല്ലെ ഇങ്ങോട്ട് കയറി വന്നതല്ലെ, തട്ടിക്കളയണ്ടാന്ന് ഞാനും കരുതി. എന്തായാലും വൈകീട്ടത്തെ പൈന്റ് നാട്ടുകാരുടെ വക!
ഷാപ്പില്‍ നിന്നും ഒരു മനുഷ്യന്‍ നാല് കാലില്‍ ഇഴഞ്ഞ് വരുന്നത് കണ്ട രണ്ട് പേര്‍ക്ക് ഒരിക്കല്‍ ആദ്യം അതിശയം തോന്നി, ഫിറ്റായാലും ഇങ്ങനേം നാലു കാലിന്മേല്‍ നടക്കുമോ? അതിശയം പിന്നെ അനുകമ്പയായി മാറിയതും അവര്‍ ചോദിച്ചു, ചേട്ടാ ഞങ്ങള്‍ സഹായിക്കട്ടെ?
എങ്ങനെ സഹായിക്കാമെന്നാടാ പിള്ളാരെ നിങ്ങള്‍ പറയുന്നത്?
അല്ല ഞങ്ങള്‍ പിടിച്ചെഴേല്‍പ്പിക്കാം, ചേട്ടന്‍ നടന്നാല്‍ മതി.
നടക്കാന്‍ പറ്റില്ല്യട പിള്ളാരെ.
എങ്കില്‍ ഞങ്ങള്‍ കൈപിടിച്ച് നടത്തിക്കാം.
എന്റെ അച്ഛന്‍, എന്തിന് ദൈവം തമ്പുരാന്‍ വിചാരിച്ചിട്ട് പോലും എന്നെ നടത്തിക്കാന്‍ പറ്റീട്ടില്ല്യ, പിന്ന്യാണ് നിങ്ങള്‍ പീക്കിരി പിള്ളേരെന്നെ നടത്തിക്കാന്‍ വന്നിരിക്കുന്നത്?
ഇത് കേട്ട വാശി മൂത്ത പിള്ളാര്‍ കൊച്ചേട്ടനെ, കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, രണ്ട് കാലിനും, ഒരു കയ്യിനും,സ്വാദീനമില്ലാ എന്നറിഞ്ഞത്. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു കാരണം ആ സമയത്തിനിടെ കൊച്ചേട്ടന്‍ ഒരുവന്റെ കഴുത്തില്‍ തന്റെ ബലിഷ്ടമായ കയ്യാല്‍ നീരാളിപിടുത്തം മുറുക്കിയിരുന്നു. ആ രണ്ട് പിള്ളാര്‍ക്കും കൊച്ചേട്ടനെ ചുമന്ന് ഇരുന്നൂറ് മീറ്ററോളം നടന്ന് ഓട്ടോറിക്ഷയില്‍ കയറ്റേണ്ടി വന്നതും ചരിത്രം.
ഷാപ്പില്‍ വരുന്ന നാട്ടുകാരല്ലാത്തവര്‍ പലരും ഇത്തരത്തിലുള്ള പല പുലിവാലും പിടിച്ചിട്ടുണ്ട്.
ഇങ്ങനെ ആരേയും കൂസാതെ വിലസിച്ചിരുന്ന കൊച്ചേട്ടന്‍ ഒരു ദിവസം തന്റെ കൂട്ടുകാര്‍ ബൈക്കില്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകുന്നുണ്ടെന്നറിഞ്ഞ് ഇറങ്ങി പുറപെട്ടു. ചങ്ങാതിയിലൊരുനായ വിനോദിന്റെ യെസ്ഡിയില്‍ കയറിയിരിന്നതും, തന്റെ സ്വാദീനമുള്ള കയ്യാല്‍ വിനോദിന്റെ പള്ളയില്‍ നീരാളി പിടുത്തം പിടിച്ച് സീറ്റിങ്ങ് ഭദ്രമാക്കി. ബൈക്കുകള്‍ കൊണ്‍വോയ് ആയി അതിരപ്പിള്ളി ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.. ചാലക്കുടിയും കഴിഞ്ഞ് അതിരപ്പള്ളിയിലേക്കുള്ള വളവുകള്‍ തിരിഞ്ഞും, കയറ്റങ്ങള്‍ കയറിയും, ഇറക്കങ്ങള്‍ ഇറങ്ങിയും ബൈക്കുകള്‍ ചീറി പാഞ്ഞു. പൊടുന്നനെ, മുന്നില്‍ പോയിരുന്ന വിനോദിന്റെ ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിന്റെ ഫലമായി വീല്‍ സ്ട്രക്ക് ആവുകയും വിനോദ് തെറിച്ച് റോഡിന്റെ ഒരുവശത്തേക്കും, ബൈക്ക് മറുവശത്തേക്കും വീണു.
കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച കേട്ടു നോക്കിയപ്പോഴാണ് വിനോദിന് മനസ്സിലായത്, താന്‍ കിടക്കുന്നത് കൊച്ചേട്ടന്റെ മുകളിലാണെന്നും, പുള്ളിക്കാരന്‍ അപ്പോഴും പിടിച്ച പിടി വിടാതെ തന്നെ അള്ളിപിടിച്ചിരിക്കുകയാണെന്നും.
അപ്പോഴേക്കും പുറകില്‍ ബൈക്കില്‍ വന്നവര്‍ ചേര്‍ന്ന് രണ്ട് പേരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആകെ സ്വാദീനമുണ്ടായിരുന്ന കൊച്ചേട്ടന്റെ ബലിഷ്ടമായ കൈ മിനിറ്റുകള്‍ക്കകം നീരുവന്ന് വീര്‍ത്തതിനാല്‍ അതിരപ്പള്ളി യാത്ര ക്യാന്‍സല്‍ ചെയ്ത് എല്ലാവരും നേരെ വച്ച് പിടിച്ചു ആശ്പത്രിയിലേക്ക്. എക്സറേയില്‍ തെളിഞ്ഞതോ, കൊച്ചേട്ടന്റെ ഉപയോഗപ്രദമായ ഒരേ ഒരു കയ്യും ഒടിഞ്ഞിരിക്കുന്നു എന്നും!
പ്ലാസ്റ്ററിട്ട കൈയ്യുമായി ഹോസ്പിറ്റലില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറി വീട്ടിലേക്ക് പോയ കൊച്ചേട്ടന്‍ അതിനു ശേഷം നാളിതു വരേയായി ബൈക്കില്‍ കയറിയിട്ടില്ലെന്ന് മാത്രമല്ല കള്ളുകുടിയും ശീട്ടുകളിയും പോലും അതോടെ ഉപേക്ഷിച്ചു.
Subscribe to:
Posts (Atom)