Friday, October 27, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 2

പാസ്പോര്‍ട്ട്‌ ഭദ്രമയി പോക്കറ്റില്‍ തിരുകിവച്ച്‌, ബൈക്കില്‍ കയറി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. പതിവിന്നു വിപരീതമായി ബൈക്ക്‌ വളരെ സാവധാനത്തിലാണ്‌ ഞാന്‍ ഓടിച്ചിരുന്നത്‌. വേഗത്തില്‍ ഓടിച്ചാല്‍ എന്റെ യൂറോപ്പ്‌ സ്വപ്നം ദില്ലിയിലെ വല്ല മോര്‍ച്ചറിയിലുമെങ്ങാനും പണ്ടാരമടങ്ങിയാലോ? മൂക്കില്‍ പഞ്ഞിയും തിരുകി, കാലിന്റെ തള്ളവിരലുകള്‍ കൂട്ടികെട്ടി, വെള്ളമുണ്ടും പുതച്ചങ്ങനെ ഞാന്‍ കിടക്കുന്ന രംഗം എന്റെ മനസ്സിലൂടെ ഒരാവശ്യവുമില്ലാതെ ഒന്നു മിന്നിമറഞ്ഞു പോയപ്പോള്‍, വണ്ടിയുടെ വേഗത ഞാന്‍ പിന്നേയും കുറച്ചു. റോഡിന്റെ സൈഡിലൂടെ സൈക്കിളില്‍ പോയിരുന്ന യാത്രക്കാര്‍, എന്റെ പിന്നില്‍ വന്ന് മണിമുഴക്കി എന്നെ ഓവര്‍ടേക്ക്‌ ചെയ്തുപോയി!

വീട്ടില്‍ ചെന്ന് അച്ഛനോടും അമ്മയോടും എനിക്ക്‌ ഷെങ്ഗന്‍ സ്റ്റേറ്റ്സ്‌ വിസകിട്ടിയെന്നു പറഞ്ഞപ്പോള്‍ അവിശ്വാസ ഭാവത്തോടെ അവര്‍ എന്നെ നോക്കി നിന്നു. പോക്കറ്റില്‍ നിന്നും പാസ്പോര്‍ട്ടെടുത്ത്‌ വെട്ടിതിളങ്ങുന്ന വിസകാണിക്കും വരെ അവര്‍ എന്നെ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല എന്നു മാത്രമല്ല, എന്നെ നേരേയാക്കാന്‍ വേണ്ടി നാട്ടില്‍ നിന്നും ദില്ലിയിലേക്ക്‌ വന്നതാണവര്‍, എന്നിട്ട്‌ എന്നെ നേരേയാക്കാനുള്ള ശ്രമം തുടങ്ങുന്നതിനുമുന്‍പു തന്നെ ഞാന്‍ പിടികിട്ടാപുള്ളിയെപോലെ തടിതപ്പുക എന്ന് കാര്യമാണിപ്പോള്‍ ചെയ്തിരിക്കുന്നത്‌.

വീട്ടില്‍നിന്നും പെട്ടെന്നു തന്നെ ഓഫീസിലേക്ക്‌ തിരിച്ചു. അഞ്ചു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഓഫീസാണ്‌. അഞ്ചക്കം ശമ്പളം കിട്ടുന്നില്ലെങ്കിലും, എന്റെ വിവരത്തിന്നും, വിദ്യാഭ്യാസത്തിന്നും അനുസരിച്ച്‌ പ്രതീക്ഷിക്കാവുന്നതിലും അതികം ശമ്പളം തരുന്ന കമ്പനിയാണ്‌. ജോലി സമയത്തു വരെ ഉച്ചക്ക്‌ ഒരു ക്വാര്‍ട്ടര്‍ ജിന്ന് വാങ്ങി ലെമണ്‍ ഒഴിച്ച്‌ അടിച്ച്‌ പണിചെയ്തിരുന്ന ഓഫീസാണ്‌ എന്നു കരുതി, എന്റെ യൂറോപ്പ്യന്‍ സ്വപ്നങ്ങളെ എനിക്ക്‌ വല്ലവന്റേം ഓഫീസിന്നു വേണ്ടി കുരുതികഴിക്കാന്‍ പറ്റുമോ? ഇല്ലേ ഇല്ല. ആയതിന്നാല്‍ ഓഫീസില്‍ ചെന്ന് സീറ്റില്‍ ഇരുന്നതും, രണ്ടു വെള്ളപേപ്പര്‍ എടുത്ത്‌ എന്റെ ഫാസിറ്റ്‌ റ്റൈപ്പ്‌ റൈറ്ററില്‍ കയറ്റി, നടുക്കൊരു കോറസ്സിന്റെ കാര്‍ബണ്‍ പേപ്പറും തിരുകി, അഞ്ച്‌ മിനിട്ടിനകം റെസിഗ്നേഷന്‍ ലെറ്റര്‍ തയ്യാര്‍. നേരെ അതുമായി എക്സ്പോര്‍ട്ട്‌ മാനേജറും, എന്റെ ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഹെഡും, ബന്ധുവും, എന്റെ ദില്ലി ജീവിതത്തിന്നു കാരണഭൂതനുമായ ഗോപിചേട്ടന്റെ ക്യാബിനില്‍ കയറി റെസിഗ്നേഷന്‍ ലെറ്റര്‍ സമര്‍പ്പിച്ചു.

റെസിഗ്നേഷന്‍ ലെറ്റര്‍ നിവര്‍ത്തി ഒന്നു വായിച്ചു, പിന്നെ ചോദിച്ചു, അപ്പോ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ?

അതെ ഗോപ്യേട്ടാ. ഗോപ്യേട്ടനറിയാലോ, എന്റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആശയാണിത്‌.

അല്ല, നല്ലോരു ജോലിയുള്ളത്‌ കളഞ്ഞിട്ട്‌, ഉത്തരത്തിലുള്ളത്‌ എടുക്കാനും പറ്റീല്ല്യ, എന്നാലൊട്ട്‌ കക്ഷത്തിലുള്ളത്‌ പോകുകയും ചെയ്തു എന്ന അവസ്ഥ വരരുത്‌ എന്ന് കരുതി പറഞ്ഞു എന്നു മാത്രം. എന്നേക്ക്‌ പോകണമെന്നാണ്‌ നിന്റെ ഉദ്ദേശം?

എത്രയും പെട്ടെന്ന്, പറ്റിയാല്‍ ഈ ആഴ്ച തന്നെ പോകാന്‍ പറ്റിയാല്‍ അത്രയും നല്ലത്‌.

അങ്ങനെ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞുപോകന്‍ ഇത്‌ നിന്റെ സ്വന്തം കമ്പനിയൊന്നുമല്ലല്ലോ? നാലഞ്ചു കൊല്ലം നീയിവിടെ ജോലി ചെയ്തതല്ലെ? എന്തായാലും കുറച്ച്‌ ദിവസം ക്ഷമിക്ക്‌. ഒക്റ്റോബര്‍ അവസാനം വരെയെങ്കിലും ഇവിടെ ജോലി ചെയ്യ്‌. അതിന്നിടയില്‍ ഞാന്‍ വേറൊരാളെ ജോലിക്കെടുക്കാം, പിന്നെ നിന്റെ പ്രൊവിഡന്റ്‌ ഫണ്ടിന്റേം മറ്റും പേപ്പറുകളും ശരിയാക്കാം.

ഇന്ന് ഒക്റ്റോബര്‍ പന്ത്രണ്ട്‌. അതായത്‌ ഒക്റ്റോബര്‍ മുപ്പത്തിയൊന്ന് വരെ ജോലിചെയ്യണം എന്നു പറഞ്ഞാല്‍ ഇനി ഇരുപത്‌ ദിവസം. കുഴപ്പമില്ല, അതിന്നിടയില്‍ ടിക്കറ്റ്‌, മറ്റു കാര്യങ്ങള്‍, യാത്രയുടെ ഒരു ഡീറ്റെയില്‍ഡ്‌ പ്ലാന്‍, എല്ലാം ശരിയാക്കണമല്ലോ. ശരി ഗോപ്യേട്ടാ, ഞാന്‍ ഒക്റ്റോബര്‍ മുപ്പത്തിയൊന്നുവരെ ജോലി ചെയ്യാം.

തുടര്‍ന്നുവന്ന ദിനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിയത്‌. ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ രാത്രി ഉണ്ണാനും, ഉറങ്ങാനും പോകുന്നതുവരേയുള്ള സമയം, യൂറോപ്പിന്റെ ഭൂപടം നിവര്‍ത്തി നിലത്ത്‌ വിരിച്ച്‌ അതിന്റെ മുന്നിലായി മുട്ടുകുത്തി ഇരുന്നും, കിടന്നും ഞാന്‍ ചിലവഴിച്ചു.

എയര്‍ ഫ്രാന്‍സിന്റെ ഫ്ലൈറ്റില്‍ നവംബര്‍ അഞ്ചാം തിയതിയിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. റൂട്ട്‌ - ദില്ലി-പാരിസ്‌-ഫ്രാങ്ക്‌ ഫര്‍ട്ട്‌-പാരിസ്‌-ദില്ലി. കയ്യില്‍ സ്വരുകൂട്ടിയിരുന്നതിന്റെ നല്ലൊരു പങ്ക്‌ ടിക്കറ്റ്‌ കൊണ്ട്‌ പോയി.

അത്യാവശ്യം ഉപയോഗിക്കുവാന്‍ വേണ്ട സാധനങ്ങള്‍ കെട്ടിചുമന്ന് നടക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഇരുമുടി സഞ്ചി (ഹാവര്‍സാക്ക്‌) കരോള്‍ബാഗിലെ ഒരു കടയില്‍ നിന്നും വാങ്ങി.

ദിവസങ്ങള്‍ കടന്നുപോയികൊണ്ടേയിരുന്നു. പോകാനുള്ള ദിവസം അടുക്കും തോറും, മാനസികമായി ചെറുതായി ഒരു പിരിമുറുക്കം തോന്നാന്‍ തുടങ്ങി. ഒന്നുമില്ലെങ്കിലും, ഇരുപത്തിനാലു വയസ്സ്‌ കഴിഞ്ഞതല്ലെ ഉള്ളൂ, മാത്രമല്ല, ഉറ്റവരും, ഉടയവരും, എന്തിന്ന് ഒരു സുഹൃത്തുപോലും, ഇല്ലാത്ത, ഭാഷയും, ഭക്ഷണവും പോലും പരിചയമില്ലാത്ത രാജ്യത്തേക്ക്‌.

ഞാന്‍ ജെര്‍മ്മനിയിലേക്ക്‌ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തും, വക്കീലുമായ ആന്‍സിചേച്ചി, ഒരു ദിവസം കുടുംബസമേതം വീട്ടില്‍ വരുകയും, കോളൊണിലവരുടെ ചേച്ചിയും കുടുംബവും താമസിക്കുന്നുണ്ടെന്നും, ബുദ്ധിമുട്ടാവില്ലെങ്കില്‍ രണ്ട്‌ കിലോ കാഷ്യൂനട്ട്‌ കൊണ്ട്‌ പോകാമോ എന്നും ചോദിച്ചപ്പ്പോള്‍, എനിക്കെന്തു ബുദ്ധിമുട്ട്‌ എന്ന വാചകം എന്റെ വായില്‍ നിന്നു പുറത്തുവരുന്നതിന്നു മുന്‍പ്‌ തന്നെ കാഷ്യൂനട്ടിന്റെ രണ്ട്‌ പായ്ക്കറ്റുകള്‍ കയ്യിലെ ബാഗില്‍ നിന്നും അവര്‍ പുറത്തെടുത്ത്‌ എന്റെ കയ്യില്‍ നല്‍കിയപ്പോള്‍ തോന്നിയ ഈര്‍ഷ്യ, ചേച്ചിയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ പറയാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട്‌ ചോദിക്കാന്‍ മടിക്കേണ്ട എന്നുമുള്ള വാചകം തുടര്‍ന്നു വന്നപ്പോള്‍, ഈര്‍ഷ്യ മാറി സന്തോഷമാകാന്‍ മനസ്സിന്‌ ഇത്രയും കുറച്ച്‌ സമയം മതിയോ, ഈ മനസ്സിന്റെ ഒരു കാര്യം എന്നോര്‍ത്ത്‌ ഞാന്‍ അത്ഭുതപെട്ടു.

എന്തായാലും, ബിസിനസ്സ്‌ വിസയിലല്ലേ പോകുന്നത്‌. അപ്പോ ഡ്രസ്സ്‌ ചെയ്യുമ്പോള്‍ ഒരു ടൈ കൂടി കെട്ടുന്നത്‌ നല്ലതായിരിക്കും എന്ന ആശയം ഉള്ളില്‍ ഉദിച്ചതും, സരോജിനി മാര്‍ക്കറ്റില്‍ പോയി, മുന്തിയ ക്വാളിറ്റിയുള്ള, വളരെ വിലകൂടിയ, ഒരു ടൈ ഇരുപത്‌ രൂപ കൊടുത്ത്‌ വാങ്ങി. (ഇത്രയും വലുപ്പം കുറഞ്ഞ കഴുത്തില്‍ കെട്ടുന്ന കോണകത്തിന്നിത്ര വിലയോ എന്ന് ഞാന്‍ അതിശയിച്ചു).

അന്നു വൈകുന്നേരം തന്നെ, ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ മകനും, ദില്ലിയില്‍ തന്നെ ഉദ്യോഗസ്ഥനുമായ വിവേക്‌ എന്നെ ചെറുപ്പക്കാരന്റെ കീഴില്‍, കാലില്‍ വീഴാതെ, കാലണ ദക്ഷിണ വക്കാതെ തന്നെ ടൈ കെട്ടുവാന്‍ പഠിക്കാന്‍ ഞാന്‍ ശിഷ്യപെട്ടു. രണ്ടുമണിക്കൂര്‍ നീണ്ട തിയറി കം പ്രാക്റ്റിക്കല്‍ ക്ലാസിന്നൊടുവില്‍, മുന്തിയ ക്വാളിറ്റികാരണം, ടൈ ചുളുങ്ങി ചുരുങ്ങി ഒരു വഴിക്കായതല്ലാതെ മര്യാദക്ക്‌ ഒരു ക്നോട്ട്‌ ഇടാന്‍ എന്നെകൊണ്ട്‌ കഴിയാതെ വന്നതിനാല്‍ ഈ പണി എനിക്ക്‌ പറ്റിയതല്ല എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച്‌ വിവേകിനെകൊണ്ട്‌ തന്നെ മാന്യമായ രീതിയില്‍ എന്റെ പാകത്തിന്നു ടൈ കെട്ടിപ്പിക്കുകയും,പതിയെ വാലില്‍ പിടിച്ച്‌ വലിച്ച്‌, കഴുത്തിലൂടെ ഊരി ഹാങ്ങറില്‍ ഞാത്തുകയും, ചെയ്തു (ആവശ്യം വരുമ്പോള്‍ കഴുത്തില്‍ ഇട്ട്‌ കുരുക്ക്‌ മുറുക്കുന്നതിലും എളുപ്പം വേറെയെന്തുണ്ട്‌, അല്ലാ പിന്നെ).

യാത്രക്കുള്ള കാശ്‌ ഫോറിന്‍ കറന്‍സിയാക്കി മാറ്റാന്‍ വേണ്ടി പിറ്റേ ദിവസം രാവിലെ തന്നെ ബാങ്കില്‍ പോയി. റിസര്‍വ്വ്‌ ബാങ്ക്‌ നിയമപ്രകാരം ഒരാള്‍ക്ക്‌ വിദേശത്തേക്ക്‌ യാത്രചെയ്യുവാന്‍ അക്കാലത്ത്‌ വര്‍ഷത്തില്‍ 520 അമേരിക്കന്‍ ഡോളര്‍ മാത്രമെ അനുവദിച്ചിരുന്നൂള്ളൂ, എന്നതിനാല്‍ ഒരു പ്ലാസിക്‌ കവര്‍ നിറച്ചും പല പല ഡിനോമിനേഷനിലുള്ള ഇന്ത്യന്‍ രൂപയുടെ നോട്ട്‌ കെട്ടുകള്‍ കൊടുത്തത്‌ (എന്റെ കയ്യിലെ അവസാന നീക്കിയിരുപ്പം തീര്‍ത്തതിന്നു പുറമേ, കുറച്ച്‌ കടവും വാങ്ങിയിട്ടാണ്‌ ഞാന്‍ ഇത്രയും കാശുമായി വിദേശയാത്രക്കൊരുങ്ങിയിരിക്കുന്നത്‌), വായിലുള്ള തുപ്പല്‍ മുഴുവന്‍ വലതു കയ്യിന്റെ ചൂണ്ടുവിരലില്‍ മുക്കി, നോട്ടിലേക്ക്‌ പകര്‍ന്ന് എണ്ണിതീര്‍ത്ത്‌ കാഷിയര്‍ ഒരഞ്ച്‌ നൂറിന്റേം, ഒരിരുപതിന്റേം ഡോളര്‍ പകരം തന്നു. പത്തുരൂപാ വലുപ്പത്തിലുള്ള പച്ചനിറത്തിലുള്ള ആ നോട്ടുകളാണ്‌ എന്റെ യൂറോപ്പിലെ ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാല്‍ ഭദ്രമായി എന്റെ പഴ്സില്‍ ഞാന്‍ ആ ഡോളറുകള്‍ നിക്ഷേപിച്ചു.

ഒടുവിലായപ്പോള്‍ ദിവസങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞു പോകുന്നോ എന്നു വരെ ഞാന്‍ സംശയിച്ചു. അമ്മയേ, അച്ചനെ, ഉറ്റ ചങ്ങാതിമാരെ, മറ്റു ബന്ധുക്കളെ, അതൊന്നും കൂടാതെ, എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മറ്റൊരുവളെ, ഇവരേയെല്ലാം വിട്ടിട്ട്‌ പോണോ എന്നു വരെ എന്റെ മനസ്സ്‌ ചിലനിമിഷങ്ങളില്‍ ശങ്കിച്ചു, പക്ഷെ മനസ്സില്‍ വേരോടിയിരുന്ന യൂറോപ്പെന്ന ആഗ്രഹം, ആ ഇച്ഛാശക്തി ഒന്നുമാത്രം യൂറോപ്പില്‍ പോയേ മതിയാവൂ എന്ന തീരുമാനത്തിലെന്നെ പിടിച്ചു നിര്‍ത്തി.

നവംബര്‍ നാലാം തിയതി, ശനിയാഴ്ച, നാളെ രാവിലെ പത്ത്‌ മണിക്കാണ്‌ ഫ്ലൈറ്റ്‌. ബാഗില്‍ അവശ്യം വേണ്ടുന്ന സോപ്പ്‌, ചീപ്പ്‌ (അന്നു പനങ്കുലപോലെ മുടിയുണ്ടായിരുന്നു കൂട്ടുകാരെ), പേസ്റ്റ്‌,വില്‍സ്‌ നേവി കട്ട്‌ സിഗററ്റിന്റെ ഒരു പത്ത്‌ പായ്ക്കറ്റ്‌, ഡ്രെസ്സുകള്‍, മേപ്പ്‌, ഡയറി, പേന, പെന്‍സില്‍, തുടങ്ങിയ എല്ലാ സാധനങ്ങളും എടുത്തു പായ്ക്ക്‌ ചെയ്തു വച്ചു. വൈകുന്നേരം വീട്ടില്‍ ഒരു ചെറിയ ഒരു പാര്‍ട്ടി അറേഞ്ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. ഡൊമിനി, തുടങ്ങിയ ഉറ്റ ചങ്ങാതിമാര്‍ക്കു മാത്രമായി.

വൈകുന്നേരം ഒന്നു പുറത്തിറങ്ങി, ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു. കണ്ടു. ഒരുപാടു നേരം സംസാരിച്ചിരുന്നു. രാവിലെ നേരിട്ട്‌ കാണാന്‍ പറ്റില്ലെങ്കിലും, ദൂരെ നിന്നെങ്കിലും കാണാമല്ലോ എന്നും, രാത്രി മുഴുവന്‍ ഫോണില്‍ സംസാരിക്കാമെന്നും പറഞ്ഞ്‌ സമാധാനിപ്പിച്ച്‌, കണ്ണില്‍പോയ കരടു ഇടതുകയ്യാല്‍ തുടച്ച്‌ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഉയരുന്നുണ്ടായിരുന്ന ഏങ്ങലടി കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ കാലുകള്‍ വലിച്ച്‌ വച്ച്‌ പുറത്തേക്ക്‌ നടന്നു.

തിരിച്ചു വീട്ടിലെത്തിയപ്പ്പ്പോഴേക്കും അവിടെ പാര്‍ട്ടിക്കെത്തിയ അതിഥികള്‍ കാത്തിരുന്നു മുഷിഞ്ഞിരുന്നൊന്നുമില്ല, കാരണം, ഞാന്‍ പോയിരിക്കുന്നത്‌ ആരുടെ അടുത്തേക്കാണെന്നും, വരാന്‍ സമയം എടുക്കുമെന്നും പറഞ്ഞ്‌ പാര്‍ട്ടി തുടങ്ങി കഴിഞ്ഞിരുന്നു. മകനു പറ്റിയ അച്ഛന്‍ തന്നെ, അതോ അച്ഛനു പറ്റിയ മകനോ?

ബിയര്‍കുപ്പികള്‍ പലതും കാലിയായി, വിസ്കി കുപ്പിയും, എല്ലാവരും നല്ല റോക്ക്‌ ആന്റ്‌ റോള്‍ ഫോമില്‍. അച്ഛന്‍ പെഗ്ഗൊഴിച്ച ഒരു ഗ്ലാസ്‌ എനിക്ക്‌ നല്‍കി, പിന്നെ പതുക്കെ ടെറസില്‍ നിന്നും ഉള്ളിലേക്ക്‌ വലിഞ്ഞതും, കൂട്ടുകാര്‍ പറഞ്ഞു, അച്ഛനു നല്ല വിഷമമുണ്ട്‌. അതിലേറെ അമ്മക്കും. അച്ഛന്‍ ഇനി പുറത്തേക്ക്‌ വരുമെന്നു തോന്നുന്നില്ല. ഒന്നുമില്ലെങ്കിലും, മൂന്നാണ്‍ മക്കളുള്ളതില്‍ താഴേയുള്ളവന്‍ നീയല്ലേ, മാത്രവുമല്ല അച്ഛന്റെ പെറ്റും.

അവര്‍ പറഞ്ഞു വായ പൂട്ടിയില്ല, ഇടതു കയ്യില്‍ എന്റെ പാക്കു ചെയ്തിരിക്കുന്ന ബാഗും, വലതുകയ്യില്‍ ഒരു കടലാസ്സുപൊതിയുമായി, പതുക്കെ രംഗപ്രവേശനം ചെയ്തു.

ഡാ, നീ ഈ ബാഗ്‌ അവിടെ വക്ക്‌, അച്ഛന്‍ എന്റെ ബാഗ്‌ എനിക്കു നല്‍കി. ബാഗ്‌ താഴെ വച്ച്‌ നിവര്‍ന്നതും, കയ്യിലുള്ള കടലാസുപൊതി അച്ഛന്‍ എനിക്കു നല്‍കി. മോനേ, നീ ഇതുകൂടി അതില്‍ വച്ചോ, ഇതു മാത്രമേ ഈ അച്ഛനിപ്പോള്‍ തരാന്‍ പറ്റുകയുള്ളൂ.

പൊതിയിലിരിക്കുന്നതെന്താണെന്ന് കൂട്ടുകാര്‍ക്ക്‌ ആകാംഷ. എല്ലാവരുടേയും ആകാംഷയെ അവസാനിപ്പിച്ചുകൊണ്ടച്ചന്‍ പറഞ്ഞു. അത്‌ രണ്ട്‌ കുപ്പി ബാഗ്‌ പൈപ്പര്‍ വിസ്കിയാ. തണുപ്പുള്ള സ്ഥലമല്ലെ, രാത്രിയില്‍ വല്ല തൊഴുത്തിലോ, കാട്ടിലോ, കടതിണ്ണയിലോ കിടക്കുമ്പോള്‍ തണുപ്പുകുറക്കാന്‍ സഹായിച്ചേക്കും. പിന്നെ നിന്റെ കയ്യില്‍ അത്രയതികം കാശൊന്നുമില്ലല്ലോ? എന്നേകൊണ്ട്‌ ഇതേ പറ്റൂ മോനെ, എന്നും പറഞ്ഞ്‌ അച്ഛന്‍ കയ്യിലെ ഗ്ലാസിലെ വിസ്കി ഒറ്റവലിക്കകത്താക്കി ഗുഡ്‌ നൈറ്റ്‌ പറഞ്ഞുകൊണ്ട്‌ മുറിയിലേക്ക്‌ നടന്നു.

അല്ലാ, അച്ഛന്‍ ഭക്ഷണം കഴിച്ചില്ലല്ലോ എന്ന എന്റെ ചോദ്യത്തിന്ന്, എനിക്ക്‌ ഇന്ന് ഭക്ഷണം കഴിച്ചാല്‍ ഇറങ്ങില്ലടാ കുട്ടാ എന്നു പറഞ്ഞ്‌ അച്ഛന്‍ നടന്നുപോയപ്പോള്‍ എന്റെ മാത്രമല്ല, ഒപ്പം ഇരുന്നിരുന്ന കൂട്ടുകാരുടേം കണ്ണു നിറഞ്ഞു പോയി. കുപ്പികള്‍ ഒഴിഞ്ഞു, ഭക്ഷണങ്ങളുടെ പാത്രങ്ങളും. വന്നവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയി, ഡൊമിനിയൊഴികെ.

പുലരും വരെ ഫോണിലായിരുന്നു ഞാന്‍. രാത്രിയുടെ ഏതോ യാമത്തില്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ ഉറക്കത്തിലേക്കൂളയിട്ടു. രാവിലെ അമ്മ വിളിച്ചുണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. പുതിയതായി വാങ്ങിയ കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും ധരിച്ചു. ഹാങ്ങറില്‍ ഞാത്തിയിരുന്ന ടൈ തലയിലൂടെ കടത്തി മുറുക്കി. കൊള്ളാം ഒരു ബിസിനസ്സ്‌ കാരന്‍ ലുക്ക്‌ ചെറുതായൊക്കെ ഉണ്ട്‌ (ആത്മപ്രശംസ പാടില്ലാന്നൊന്നും ഇവിടെ നിയമമില്ലല്ലോ?).

ഏഴുമണിയായപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ പോകാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ടാക്സി എത്തി. അമ്മയോടും, അച്ഛനോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി വീടിന്നു പുറത്തേക്ക്‌. പിന്നാലെ അവരും. ടാക്സിയില്‍ കയറ്റാന്‍ എന്റെ ഒരേ ഒരു ബാഗു മാത്രം. അതു ഡൊമിനി ഡിക്കിയില്‍ കയറ്റി വച്ചു.

താഴെ നിന്നു കൊണ്ടു ഇടക്കിടെ, മുകളില്‍ ഒന്നാമത്തെ നിലയില്‍ നോക്കുകയായിരുന്ന എന്റെ കണ്ണുകളിലെ കലക്കത്തിന്റിടയിലേക്ക്‌ കലങ്ങിയ കണ്ണുകളുമായി അച്ഛനും, അമ്മയും താഴോട്ട്‌ ഇറങ്ങി വന്നു.

സമയം ഏഴേകാല്‍ കഴിഞ്ഞു. പോകാന്‍ നോക്ക്‌, അച്ഛന്‍ പറഞ്ഞു.

നിറഞ്ഞ കണ്ണുകളിലേക്ക്‌ തിരികെ നോക്കാതിരിക്കാനായ്‌ അച്ഛന്റേയും, അമ്മയുടേയും, കാല്‍ തൊട്ട്‌ വന്ദിച്ച്‌ ഞാന്‍ ടാക്സിയിലേക്ക്‌ കയറി. തിരിഞ്ഞ്‌ ഒന്നാം നിലയിലേക്ക്‌ നോക്കാതിരിക്കാന്‍ എനിക്കായില്ല. നിറഞ്ഞ കണ്ണുകളുമായ്‌ അവള്‍ നിന്നിരുന്നെങ്കിലും, എന്റെ ലക്ഷ്യത്തിലെത്താന്‍ എനിക്കു പോയേ മതിയാവൂ എന്നതിനാല്‍ കണ്ണുകള്‍ പൂട്ടി ഞാന്‍ വണ്ടിയില്‍ ഇരുന്നു.

ടാക്സി ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി നീങ്ങി.

Wednesday, October 18, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 1

വലം കൈ സുന്ദരിയായ ഒരു മദാമ്മയുടെ ചുമലിലൂടെ ഇട്ട്‌ അവളേയും ചേര്‍ത്തു പിടിച്ച്‌, ഇടം കയ്യിലുള്ള ഹെയ്നക്കന്‍ ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട്‌ മഞ്ഞു വീണു കിടക്കുന്ന, നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു.

ട്രിംണിം........ട്രിംണിം.........തലക്കല്‍ വച്ചിരുന്ന റ്റൈം പീസില്‍ സമയം എട്ടായെന്നുള്ള മരണ മണി മുഴങ്ങി. മഞ്ഞു പെയ്തിരുന്ന സായാഹ്നത്തില്‍, സുന്ദരിയായ മദാമ്മയുടെ ചൂടും ചൂരുമേറ്റ്‌, ബിയറും നുണഞ്ഞു നടക്കുകയായിരുന്ന ഞാന്‍ സ്വന്തം ജന്മം പാഴായെന്ന തിരിച്ചറിവോടെ കിടക്കയില്‍ കിടന്നു തന്നെ അലാം ഓഫ്‌ ചെയ്തു തിരിഞ്ഞു കിടന്നു.

ഡാ എഴുന്നേല്‍ക്ക്‌, മണി എട്ടു കഴിഞ്ഞു, നിനക്കിന്നു ജോലിക്കു പോകേണ്ടേ എന്നു ചോദിച്ചു കൊണ്ട്‌ അമ്മ മുറിയിലേക്ക്‌ കയറി വന്നു.

എന്റെ മുഖ ഭാവം കണ്ടിട്ടാകണം, അമ്മ പറഞ്ഞു, ഫിന്‍ലാന്റിലേക്കുള്ള നിന്റെ വിസ റിജെക്റ്റായാലെന്താ, നിനക്കിവിടെ തരക്കേടില്ലാത്ത ജോലിയില്ലേ. പിന്നെ എന്തിനാ നീ ഇങ്ങനെ ടെന്‍ഷനടിച്ച്‌ ജോലിക്ക്‌ പോകാന്‍ മടിച്ച്‌ കിടക്കുന്നത്‌?

അമ്മക്കറിയുമോ, പുല്ലു തിന്നായാലും ശരി, ജീവിക്കുകയാണെങ്കില്‍ യൂറോപ്പില്‍ ജീവിക്കണം എന്നുള്ള ആശ എന്റെ ഉള്ളില്‍ മുളച്ച്‌, വളര്‍ന്ന്, പന്തലിച്ച കാര്യം.

മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌, അതിലും തീരെ മനസ്സിലാതെ പല്ലു തേച്ച്‌, രണ്ടു മൂന്നു കപ്പു വെള്ളത്താല്‍ കുളിച്ചു, അല്ലെങ്കില്‍ കുളിച്ചതുപോലെ കാട്ടികൂട്ടി, ഡ്രെസ്സു മാറി വന്നതും, അമ്മ മേശമേല്‍ വിളമ്പി വച്ചിരുന്ന ഇഡ്ഡലികള്‍ നിമിഷങ്ങള്‍ക്കകം അകത്താക്കി, ബൈക്കുമെടുത്ത്‌, ഓഫീസിലേക്ക്‌ പതിവുപോലെ യാത്രതിരിച്ചു.

ആദികുറുമാന്റെ കൂട്ടുകാരിയും, തങ്ങളുടെ കുടുമ്പ സുഹൃത്തുമായ മാറിത്ത്‌ വറീമ എന്ന മദാമ്മ എന്റെ ചെല്ലും, ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍, വന്നതു പോലെ തന്നെ തിരിച്ച്‌ കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട വിസിറ്റിങ്ങ്‌ വിസാ അപ്പ്ലിക്കേഷനല്ലെ, ദില്ലിയിലെ ഫിന്‍ലാന്റ്‌ എംബസി, നിഷ്ക്കരുണം ചുരുട്ടികൂട്ടി കുപ്പയിലിട്ടതും, യുവര്‍ വിസ ഈസ്‌ റിജക്റ്റഡ്‌ എന്നുള്ള മെയില്‍ എനിക്കയച്ചതും.

വിസ റിജക്സ്റ്റഡ്‌ എന്ന മെയില്‍ എന്റെ കയ്യില്‍ കിട്ടിയതും, ഈ എമ്പസിയിലുള്ള കാലമാടന്മാര്‍ക്ക്‌ മഷിനോട്ടം വല്ലതും വശമുണ്ടോ എന്നു വരെ എനിക്ക്‌ സംശയം തോന്നി, അല്ലാതെ പിന്നെ ഒരിക്കല്‍ അവിടെ എത്തിപെട്ടാല്‍ തിരിച്ചുവരാനുള്ള യാതൊരുവിധ ലക്ഷ്യവും എനിക്കില്ല എന്നു മനസ്സിലാക്കിയതുപോലേയല്ലെ അവര്‍ സ്പോണ്‍സര്‍ഷിപ്പുണ്ടായിരുന്ന എന്റെ വിസിറ്റ്‌ വിസ റിജക്റ്റ്‌ ചെയ്തത്‌.

ഓഫീസിലിരുന്നു പണിചെയ്യുന്നതിന്റെ ഇടയിലും, വീട്ടില്‍ വന്നു വെറുതെ ഇരിക്കുന്നതിന്റെയും, കിടക്കുന്നതിന്റേയും ഇടയിലും, എങ്ങിനെ യൂറോപ്പില്‍ എത്തിപെടാം എന്നായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ചിന്ത മുഴുവന്‍.

ആശയങ്ങള്‍ പലതും വന്നും പോയുമിരുന്നെങ്കിലും, ദില്ലി, പാലം എയര്‍പോര്‍ട്ടിലേക്ക്‌, പിന്നിലൂടെ നിരങ്ങി കയറി, ഫ്ലൈറ്റിന്റെ ഉള്ളില്‍ കയറി ഒളിച്ചിരിക്കുക, ഏതെങ്കിലും, സായിപ്പിന്റേയോ, മദാമ്മയുടേയോ ലഗ്ഗേജില്‍ കയറി ഒളിച്ചിരുന്നു പോകുക തുടങ്ങിയ പച്ചകുതിര മോഡല്‍ ആശയങ്ങളായിരുന്നു എല്ലാം എന്നതിനാല്‍ വന്ന ആശയങ്ങളെല്ലാം ആ നിമിഷം തന്നെ അസാധുവായിതീര്‍ന്നു.

അങ്ങനെ ഊണിലും, ഉറക്കത്തിലും, യൂറോപ്പിലെ ജീവിതവും, മദാമ്മമാരേയും സ്വപ്നം കണ്ട്‌ നടക്കുന്നതിന്നും, കിടക്കുന്നതിന്നുമിടയില്‍ ഒരു ദിവസം ഉറങ്ങികൊണ്ടിരിക്കുന്നതിന്നിടയിലെപ്പോഴോ ആണ്‌ എന്റെ തലയിലേക്ക്‌ ആ ഒരാശയം കടന്നു വന്നതും, തലയിലെ ബള്‍ബ്‌ നിറുത്താതെ തുടര്‍ച്ചയായി ഫ്ലാഷടിച്ചതും.

ഇത്രയും സിമ്പിളായ ആശയം എന്തേ എന്റെ മനസ്സില്‍ മുന്‍പ്‌ തോന്നാതിരുന്നതെന്ന് ആലോചിച്ച്‌ എനിക്ക്‌ എന്റെ മനസ്സിനോട്‌ തന്നെ ദ്വേഷ്യം തോന്നി.

ആശയം വെരി വെരി സിമ്പിള്‍. എത്രയോ മദാമ്മമാര്‍, അതും മധുര പതിനാറു മുതല്‍ തൊണ്ണൂറു കഴിഞ്ഞവര്‍ വരെ ദില്ലി സന്ദര്‍ശിക്കാന്‍ ദിനവും വരുന്നു, അതിലൊരെണ്ണത്തിനെ പ്രേമവല വീശി കോരിയെടുക്കാന്‍ കഴിഞ്ഞാല്‍, യൂറോപ്പ്‌ എന്ന സ്വപ്നം യാഥാര്‍ത്യമാകും.

റ്റൈം പീസെടുത്തു നോക്കിയപ്പ്പോള്‍ സമയം ഏഴേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. പിന്നെ എട്ടുമണിവരെ ഒരു പോള കണ്ണടക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. തിരിഞ്ഞും, മറിഞ്ഞും കിടന്നത്‌ മാത്രം മിച്ചം!

അന്നു മുതല്‍ ഞാന്‍ എന്റെ മദാമ്മ വേട്ട ആരംഭിച്ചു. ഒഴിവു ദിനങ്ങളില്‍, കുത്തുബ്‌ മീനാര്‍, റെഡ്‌ ഫോര്‍ട്ട്‌, ചിഡിയാ ഗര്‍, രാജ്‌ ഘട്ട്‌, ലോട്ടസ്‌ റ്റെമ്പിള്‍, ജനപഥ്‌, കൊണാട്ട്‌ പ്ലേസ്‌, തുടങ്ങി മദാമ്മ, സായിപ്പന്മാരുടെ സന്ദര്‍ശനസ്ഥങ്ങളിലെല്ലാം ഞാന്‍ പറ്റിയ ഇരയെ തേടി കറങ്ങി നടന്നു.

കൂടാതെ, ചില വൈകുന്നേരങ്ങളില്‍, സ്റ്റാര്‍ ഹോട്ടലുകളിലെ താമസം വിദൂര സ്വപ്നം മാത്രമായ, ഊരു തെണ്ടാന്‍ വന്ന, മദാമ്മ, സായിപ്പന്മാര്‍ യഥേഷ്ടം താമസിക്കുന്ന പഹഡ്‌ ഗഞ്ചിലെ ഫോറിനര്‍ സ്റ്റ്രീറ്റിലെ ഗലികളിലൂടേയും ഞാന്‍ നട്ടപാതിരാത്രി വരെ അലഞ്ഞു നടന്നു, ചിലപ്പോള്‍ ആ ഗലിയിലുള്ള ഹോട്ടലുകളൊന്നില്‍ തന്നെ മുറിയെടുത്ത്‌ താമസിച്ചു. ആ ഹോട്ടലുകളില്‍ തന്നെ താമസിക്കുന്ന, അതിന്നിടക്ക്‌ പരിചയപെട്ട മദാമ്മ, സായിപ്പന്മാരുടെ കൂടെ വൈകുന്നേരങ്ങളില്‍ ഓപ്പണ്‍ ടെറസ്സിലിരുന്നു സിഗററ്റും, ചിലപ്പോള്‍ ചരസ്സും വലിച്ചു, ചിലപ്പോള്‍ സ്മാളുകള്‍, ലാര്‍ജായടിക്കുകയും, ലാര്‍ജുകള്‍ സ്മാളായടിക്കുകയും ചെയ്തു.

വീട്ടിലെ തെളിഞ്ഞു കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ കീഴിലിരുന്ന് അമ്മ വച്ച മീന്‍ കറിയും, തോരനും ചോറിലൊഴിച്ച്‌ കുഴച്ച്‌, മൂക്കുമുട്ടെ കഴിച്ച്‌ ഏമ്പക്കം വിട്ട്‌ കിടന്നുറങ്ങേണ്ട ഞാന്‍, ഫോറിനര്‍ സ്റ്റ്രീറ്റിലുള്ള പല പല റെസ്റ്റോറന്റുകളില്‍ കയറി മദാമ്മമര്‍ക്കഭിമുഖമായിരുന്നു ക്യാന്‍ഡില്‍ ലൈറ്റിന്റെ വെളിച്ചത്തില്‍, സ്റ്റീക്കും, ഫ്രെഞ്ച്‌ ഫ്രൈസും, ഫ്രൈഡ്‌ റൈസും പോലുള്ള ഐറ്റംസ്‌ ഡിന്നര്‍ ആയി കഴിച്ചു. കത്തിയും, മുള്ളും ഉപയോഗിച്ച്‌ കഴിച്ചപ്പോള്‍, ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ പകുതി വേസ്റ്റായി പോയതും, കയ്യില്‍ തയമ്പ്‌ വന്നതും, കിട്ടുന്ന ശമ്പളത്തിന്റെ മുക്കാല്‍ പങ്കും ഹോട്ടലുകാരുടെ പണപെട്ടിയില്‍ ചെന്നു വീണതുമല്ലാതെ, ഒരു മദാമ്മ പോലും, എന്റെ വലയില്‍ കുടുങ്ങിയില്ല.

മഴപെയ്യാതെ അവസാനിച്ച അതിരാത്രം പോലെ, സന്താനഭാഗ്യം നല്‍കാനാകാതെ അവസാനിച്ച പുത്രകാമേഷ്ടി യാഗം പോലെ, മാസങ്ങള്‍ നീണ്ട എന്റെ മദാമ്മ വേട്ടയും യാതൊരു വിധ ഫലപ്രാപ്തിയുമില്ലാതെ അവസാനിച്ചു അഥവാ ഞാന്‍ അവസാനിപ്പിച്ചു.

എന്നെ സഹായിക്കാവുന്ന മദാമ്മമാരെ എനിക്ക്‌ കണ്ടെത്താനായില്ല എന്നു കരുതി, മനസ്സില്‍ മുളച്ച്‌, പടര്‍ന്ന് പന്തലിച്ച എന്റെ യൂറോപ്യന്‍ ജീവിത സ്വപ്നങ്ങളെ എനിക്ക്‌ വേരോടെ പിഴുതെറിയാനാവുമോ? ഇല്ല സുഹൃത്തുക്കളെ, ഭൂമിയിലെ ഒരു ശക്തിക്കും എന്നെ യൂറോപ്പില്‍ പോകുന്നതില്‍ നിന്നും വിലക്കാനോ, തടുക്കാനോ ആകില്ല. എന്റെ ശരീരത്തിലെ അവസാന ശ്വാസവും നിലക്കും വരെ, യൂറോപ്പില്‍ പോകാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

മുട്ടുവിന്‍ തുറക്കപെടും എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്‌ എന്നു കരുതി, കണ്ണില്‍ കണ്ടവരെയൊക്കെ മുട്ടാന്‍ പോയാല്‍ യേശു ക്രിസ്തു മനസ്സില്‍ പോലും കരുതാത്ത പലതും നടക്കുകയും, അവസാനം ജയിലിന്റെ വാതില്‍ തുറക്കപെടുകയും ചെയ്യും എന്ന തിരിച്ചറിവ്‌ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നതിനാല്‍, മുട്ടാനോ, തട്ടാനോ ഒന്നും പോയില്ല, അല്ലാതെ തന്നെ തുറക്കപെടുമോ എന്നൊന്നു നോക്കണമല്ലോ എന്ന ഒരു മനോഭാവമായിരുന്നു.

ചാണക്യപുരിയിലൂടെ ബൈക്കിലൂടെ പോകുമ്പോഴെല്ലാം, വിവിധ രാജ്യങ്ങളുടെ ഏമ്പസിയുടേ മുന്‍പില്‍ എത്തുമ്പോള്‍, അതാത്‌ രാജ്യത്തിന്റെ കാറ്റിലാടുന്ന ദേശീയ പതാക നോക്കി നെടുവീര്‍പ്പിട്ട്‌ എന്റെ ദിനങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു ദിവസം ഓഫീസില്‍ ചെന്നപ്പോള്‍, എന്റെ ബോസ്‌ എന്നോട്‌ ഹോളണ്ട്‌ ഏമ്പസി വരെ പോയി അദ്ദേഹത്തിന്റെ വിസിറ്റിംഗ്‌ വിസാ പേപ്പേഴ്സും, പാസ്പ്പോര്‍ട്ടും മറ്റും സബ്‌ മിറ്റ്‌ ചെയ്യാന്‍ റിക്വസ്റ്റ്‌ ചെയ്തു (ആഞ്ജാപിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി).

കായംകുളം കൊച്ചുണ്ണിയെ ആരും കക്കാന്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല എന്നതുപോലെ, ജഗതിയെ ആരും അഭിനയം പഠിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല എന്നതുപോലെ, ഒരു വിസക്കവസരം കാത്തു നില്‍ക്കുന്ന എന്റെ കയ്യില്‍ തന്നെ ദൈവനിയോഗം പോലെ, ബോസ്‌ പാസ്പോര്‍ട്ടും മറ്റു പേപ്പേഴ്സും ഏല്‍പ്പിച്ചപ്പോള്‍, അതിന്റെയെല്ലാം ഫോട്ടോകോപ്പി എടുത്തു വയ്ക്കാന്‍ എന്നെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.

ബോസിന്റെ പേപ്പേഴ്സ്‌ എല്ലാം എമ്പസിയില്‍ സബ്‌ മിറ്റ്‌ ചെയ്ത്‌, ഫീസുമടച്ച്‌, വിസാ കളക്ഷന്‍ ഡേറ്റെഴുതിയ സ്ലിപ്പും വാങ്ങി വരുന്ന വഴിക്കെല്ലാം എന്റെ മനസ്സില്‍ ഉടന്‍ തന്നെ ഒരു വിസിറ്റ്‌ വിസ തരപെടുത്തുന്നതിനേക്കുറിച്ച്‌ മാത്രമായിരുന്നു ചിന്ത.

ഡി ടി പി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ജര്‍മ്മന്‍ എമ്പസിയില്‍ ബിസിനസ്സ്‌ വിസക്ക്‌ സബ്‌ മിറ്റ്‌ ചെയ്യാന്‍ അവശ്യമായ പേപ്പേഴ്സ്‌ എല്ലാം തന്നെ ശരിയാക്കിയെടുത്തത്‌ വളരെ പെട്ടെന്നായിരുന്നു. ആകെ കൂടി ഒറിജിനലായി വാങ്ങിയത്‌ ട്രാവല്‍ ഇന്‍ഷുറന്‍സ്‌ മാത്രം. റിട്ടേണ്‍ ടിക്കറ്റ്‌ ഡമ്മി വരെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഓസിന്നു വാങ്ങി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ഒക്ടോബര്‍ ഒമ്പതാം തിയതി തിങ്കളാഴ്ച പേപ്പേഴ്സ്‌ എല്ലാം എടുത്ത്‌ ഫയലില്‍ വച്ച്‌, പാസ്പ്പോര്‍ട്ടുമെടുത്ത്‌, ചാണക്യപുരിയിലുള്ള ജര്‍മ്മന്‍ എമ്പസിയിലേക്ക്‌ ഞാന്‍ യാത്ര തിരിച്ചു. വണ്ടി എമ്പസിയ്ക്ക്‌ മുന്‍പിലുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക്‌ ചെയ്ത്‌, അകത്തേക്ക്‌ കടക്കാനുള്ള സെക്യൂരിറ്റി ഗെയ്റ്റിലേക്ക്‌ നടക്കുന്നതിന്നിടയില്‍ തന്നെ എന്റെ ഹൃദയം, വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നവരുടെ ഹൃദയമിടിപ്പുപോലെ, ഡും, ഡും എന്ന് അതിശക്തമായി മിടിക്കാന്‍ തുടങ്ങി.

വേണമെങ്കില്‍ ഇനിയും തിരിച്ചു പോകാന്‍ സമയമുണ്ട്‌. ഉള്ളില്‍ കയറിയാല്‍ ചിലപ്പോള്‍ പുറം ലോകം കാണാന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുക്കും, ആലോചിക്കൂ, ആലോചിക്കൂ എന്ന് എന്റെ മനസ്സ്‌ എന്നോട്‌ മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഡാ പുല്ലേ മനസ്സേ, നീയല്ലേ യൂറോപ്പ്‌, യൂറോപ്പ്‌ എന്നും പറഞ്ഞ്‌, മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്നത്‌? നീയല്ലെ, മദാമ്മമാരുടെ പിന്നാലെ വലയുമായി നടക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌? എന്തിനതികം, ഈ കയ്യിലിരിക്കുന്ന ഡോക്യുമെന്റ്സ്‌ എല്ലാം സ്വയമായി തയ്യാറാക്കാനും നീ തന്നെയല്ലെ എന്റെ പൊന്നു മനസ്സേ എന്നെ നിര്‍ബന്ധിച്ചത്‌? എന്നിട്ട്‌ ഇപ്പോള്‍ എമ്പസിയുടെ മുന്‍പിലെ സെക്യൂരിറ്റി കൗണ്ടറില്‍ എത്താറായപ്പോള്‍ നീ ഒരു ഭീരുവായി മാറിയിരിക്കുന്നോ?

മനസ്സ്‌ ഒരു നിമിഷം നിശബ്ദമായോ? ഹൃദയമിടിപ്പ്‌ തെല്ലു നേരത്തേക്കെങ്കിലും ഒന്നു നിന്നുവോ? മനസ്സും ശരീരവും തമ്മിലുള്ള വാഗ്വാദത്തിന്നൊടുവില്‍, അവര്‍ രണ്ടുപേരും ഒരു ഉറച്ച തീരുമാനത്തിലെത്തിയിരിക്കണം, അതാവാം, പിന്നെ എനിക്കു കിട്ടിയ മെസ്സേജ്‌, ഗോ എഹഡ്‌, വരുന്നിടത്തു വച്ചു കാണാം എന്നതായിരുന്നു.

സെക്യൂരിറ്റികാരന്റെ വിശദമായ ചെക്കിങ്ങുകള്‍ കഴിഞ്ഞ്‌, റ്റോക്കണുമെടുത്ത്‌ എന്റെ ഊഴത്തിനായ്‌ ഞാന്‍ കാത്തിരുന്നു. മുന്‍പത്തേപോലെ മിടിക്കുന്ന ഹ്രദയത്തോടെയല്ല, മറിച്ച്‌, പക്വതയേറിയ ഒരു ബിസിനസ്സുകാരന്‍ വെയ്റ്റ്‌ ചെയ്യുന്നതുപോലെയായിരുന്നു ഞാന്‍ വെയ്റ്റ്‌ ചെയ്തിരുന്നത്‌.

കൗണ്ടറില്‍ എന്റെ റ്റോക്കണ്‍ നമ്പര്‍ തെളിഞ്ഞതും, ഒറ്റ വലിക്കകത്താക്കാവുന്ന ശ്വാസം മുഴുവന്‍ ഒറ്റയടിക്കകത്താക്കി ഞാന്‍ കൗണ്ടറിലേക്ക്‌ നടന്നു. കിളിവാതിലിന്നപ്പുറം ഒരു മദാമ്മ.

ദൈവമേ, കണ്ടിട്ടുള്ളതും, പരിചയപെട്ടിട്ടുള്ളതുമായ മൊത്തം മദാമ്മമാരും എനിക്ക്‌ പാരയായി തീര്‍ന്നിരിക്കുന്നതാണ്‌ എന്റെ അനുഭവം. ഇവിടേയും മദാമ്മ പാരയാകുമോ എന്ന് ശങ്കിച്ച്‌ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍, ചുണ്ടുകള്‍ രണ്ടു വശങ്ങളിലേക്കും അകറ്റി, പല്ലുകള്‍ പരമാവധി പുറത്തു കാണിച്ച്‌ ഞാന്‍ ചിരിച്ചു, പിന്നെ പറഞ്ഞു, ഗുഡ്‌ മോര്‍ണിംഗ്‌.

ഗുഡ്‌ മോര്‍ഗണ്‍. മദാമ്മ മറുമൊഴി മൊഴിഞ്ഞു, പിന്നെ ഡോക്യുമെന്റ്സ്റ്റിനായ്‌ കിളിവാതിലിന്നടിയിലുടെ ഒരു ട്രേ പുറത്തേക്കു തള്ളി.

എന്റെ കയ്യിലുള്ള ഫയല്‍ ഞാന്‍ മൊത്തമായും ട്രേയ്ക്കുള്ളില്‍ വച്ചു, മുകളിലായ്‌ പാസ്പോര്‍ട്ടും.

യുവര്‍ വിസിറ്റിംഗ്‌ കാര്‍ഡ്‌ പ്ലീസ്‌.

വിസിറ്റിംഗ്‌ കാര്‍ഡെടുത്ത്‌ ഞാന്‍ ട്രേയ്ക്കുള്ളിലേക്ക്‌ വച്ചു.

പേപ്പേഴ്സ്‌ എല്ലാം അവര്‍ ഒന്നിരുത്തി വായിച്ചു, പിന്നെ പാസ്പോര്‍ട്ടെടുത്ത്‌ എല്ലാ പേജുകളും മറിച്ചു നോക്കി (വേറെ വല്ല രാജ്യത്തേക്കും മുന്‍പ്‌ ട്രാവല്‍ ചെയ്തതിന്റെ എക്സിറ്റ്‌/എന്റ്രി സ്റ്റാമ്പ്‌ വല്ലതുമുണ്ടോ എന്നു നോക്കിയതായിരിക്കണം - എന്റെ പാസ്പോര്‍ട്ടിലാണെങ്കില്‍ രണ്ടേ രണ്ട്‌ സ്റ്റാമ്പ്‌ മാത്രമാണ്‌ പതിഞ്ഞിട്ടുള്ളത്‌. ഒന്ന് മുന്‍പിലെ പേജില്‍ പാസ്പോര്‍ട്ട്‌ ഇഷ്യൂ ചെയ്ത ദില്ലി പാസ്പോര്‍ട്ട്‌ ഓഫീലെ ഒരു സ്റ്റാമ്പ്‌, രണ്ടാമത്തേത്‌, പാസ്പോര്‍ട്ടിന്റെ പിന്‍പിലെ പേജില്‍, ഇമിഗ്രേഷന്‍ ചെക്ക്‌ റിക്വയേര്‍ഡ്‌ എന്നടിച്ചിരിക്കുന്നത്‌).

മൂന്നാലു സില്ലി ക്വസ്റ്റ്യന്‍സ്‌ അവര്‍ എന്നാട്‌ ചോദിച്ചു, അതിനെല്ലാം തന്നെ വ്യക്തമായ മറുപടി ഞാന്‍ ആത്മധൈര്യം കൈവിടാതെ പുഞ്ചിരിച്ചുകൊണ്ട്‌ നല്‍കി. ഇപ്പോഴുള്ളതുപോലുള്ള കള്ള ലക്ഷണം അന്നെന്റെ മുഖത്ത്‌ അതികം ഇല്ലാതിരുന്നതുകാരണമാണോ എന്നറിയില്ല. പ്രശ്നോത്തരി എപ്പിസോഡ്‌ അവര്‍ അവസാനിപ്പിച്ചു, പിന്നെ വിസക്കുള്ള ഫീസ്‌ നല്‍കാന്‍ ആവശ്യപെട്ടു. ഫീസ്‌ വാങ്ങിയ അവര്‍ എനിക്ക്‌ വിസ കളക്ഷന്‍ ഡേറ്റ്‌ എഴുതിയ സ്ലിപ്‌ ട്രേയിലിട്ട്‌ തള്ളി നീക്കി തന്നു. അതുമെടുത്ത്‌, പകുതി നിറഞ്ഞ മനസ്സോടെ ഞാന്‍ തിരിച്ചു നടന്നു. അങ്ങനെ ആദ്യ കടമ്പ കടന്നു. ഇനി പന്ത്രണ്ടാം തിയതി വ്യാഴാഴ്ച വിസയടിച്ച പാസ്പോര്‍ട്ട്‌ കളക്റ്റ്‌ ചെയ്യുന്നതു വരെ, ഞാണിന്മേല്‍ കളിക്കാരന്റെ അവസ്ഥ, അതായത്‌, കളിക്കിടെ ഞാണില്‍മേല്‍ നിന്നും താഴെ വീഴുമോ, അതോ അക്കരെയെത്തുമോ എന്നു പറയാനാകാത്ത അവസ്ഥ.

തുടര്‍ന്നു വന്ന മൂന്ന് ദിവസങ്ങളുടെ ദൈര്‍ഘ്യം മൂന്നൂറു ദിവസങ്ങളുടേതായി എനിക്കനുഭവപെട്ടു. ഇരിക്കാനും, നിക്കാനും വയ്യാത്ത, പെരിയോന്‍ ആബ്സന്റായപ്പോഴുണ്ടായ ഒരവസ്ഥ. വ്യാഴാഴ്ച ഒന്നെത്തി കിട്ടിയിരുന്നെങ്കില്‍, പാസ്പോര്‍ട്ടില്‍ വിസ അവര്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ടെങ്കില്‍, യൂറോപ്പില്‍ ഒന്നു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്റെ ചിന്തകള്‍ അങ്ങനെ കുന്നുകള്‍ കയറി, കാടുകള്‍ താണ്ടി, കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പാഞ്ഞു.

വ്യാഴാഴ്ച റ്റൈം പീസ്‌ മരണമണി മുഴക്കാതെ തന്നെ ഏഴരവെളുപ്പ്‌ കഴിഞ്ഞ്‌, കുറച്ച്‌ കഴിഞ്ഞപ്പോള്‍, അതായത്‌, എതാണ്ട്‌ ഒരു ഏഴരയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

വളരെ നാളുകള്‍ക്ക്‌ ശേഷം നല്ലതുപോലെ സമയമെടുത്ത്‌ പല്ലു തേച്ചു. ചൂടു വെള്ളം ദേഹം മൊത്തം കോരിയൊഴിച്ച്‌, സോപ്പ്‌ നല്ലതുപോലെ തേച്ച്‌ കുളിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍, ഓണത്തിനാണ് ഇതുപോലെ നന്നായി പല്ലു തേച്ച്‌ കുളിച്ചത്‌, ഇതിപ്പോ ഇന്നിങ്ങനെ കുളിക്കാന്‍ കാരണം, ഇന്‍ കേസ്‌, എമ്പസി എന്റെ ഡോക്യുമെന്റ്സ്‌ തരികിടയാണെന്നാങ്ങാനും കണ്ടെത്തിയാല്‍, പോലീസിനെന്നെ കൈമാറിയാല്‍ ഇതുപോലെ പല്ലു തേക്കാനും, കുളിക്കാനും ചിലപ്പോള്‍ മൂന്നാല്‌ ഓണമെങ്കിലും കഴിയണം എന്നു കരുതി മാത്രമാണ്‌.

കുളികഴിഞ്ഞ്‌ വന്ന് അമ്മ കൊളുത്തി വച്ചിരിക്കുന്ന വിളക്കിന്റെ മുന്‍പില്‍ നിന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ദൈവമേ, കാത്തോളണേ, വിസ കിട്ടിയാല്‍ ഒരു വെടിവഴിപാട്‌, അതല്ല ഇന്‍ കേസ്‌ വിസ കിട്ടിയില്ല പക്ഷെ എമ്പസിക്കാര്‍, പോലീസില്‍ എന്നെ ഏല്‍പ്പിച്ചില്ല എങ്കിലും ഒരു വെടിവഴിപാട്‌.

വസ്ത്രം മാറി ബ്രേക്ക്‌ ഫാസ്റ്റ്‌, ഫാസ്റ്റായി കഴിച്ച്‌ ബൈക്കുമെടുത്ത്‌ വിട്ടു എമ്പസിയിലേക്ക്‌. വീണ്ടും ടോക്കണ്‍, ചങ്കിടിപ്പോടെയുള്ള കാത്തിരിപ്പ്‌. ടിം ടോങ്ങ്‌... എന്റെ നമ്പര്‍ കൗണ്ടറില്‍ തെളിഞ്ഞു. പഴയ മദാമ്മ തന്നെ കൗണ്ടറില്‍. അവര്‍ പുറത്തേക്ക്‌ തള്ളിയ ട്രേയില്‍ ഞാന്‍ എന്റെ സ്ലിപ്പിട്ടു, ട്രേ ഉള്ളില്‍ പോയി, അവര്‍ എന്റെ പാസ്പോര്‍ട്ടിന്റെ പേജുകള്‍ ഒന്നോടിച്ചു മറിച്ചു, പിന്നെ ട്രേയില്‍ ഇട്ട്‌ പുറത്തേക്ക്‌ തള്ളി. പാസ്പ്പോര്‍ട്ടെടുത്ത്‌ ഞാന്‍ തുറന്ന് നോക്കി, മള്‍ട്ടികളറില്‍ അതാ കിടക്കുന്നു ഒരു സ്റ്റിക്കര്‍ എന്റെ പാസ്പ്പോര്‍ട്ടിലെ പേജില്‍ പതിഞ്ഞ്‌. ഷെന്‍ങ്ങ്ഗന്‍ സ്റ്റേറ്റ്‌ സ്‌ വിസ, അതും മള്‍ട്ടിപ്പള്‍ എന്റ്രി, കാലാവധി, മൂന്നു മാസം, മാക്സിമം സ്റ്റേ 14 ദിവസം. ഷെങ്ങ്ഗന്‍ സ്റ്റേറ്റ്സില്‍ അന്ന് ഇന്നുള്ളതു പോലെ, ഇറ്റലിയും, ഡെന്മാര്‍ക്കും, ഫിന്‍ലാന്റും, സ്വീഡനും, ആസ്റ്റ്രിയയും, ഐസ്‌ ലന്റും, ഒന്നും മെംബേഴ്സായില്ലെങ്കിലും, ജെര്‍മ്മനി, ഫ്രാന്‍സ്‌, ബെല്‍ജിയം, ഹോളണ്ട്‌, ലക്സംബര്‍ഗ്‌, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്‌. ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ മനസ്സില്ലാത്തവനു, വിസയെന്തിനു നാനാഴി. 14 ദിവസമൊരു രാജ്യത്ത്‌, അതും മൂന്നു മാസത്തേക്ക്‌ മള്‍ട്ടിപ്പള്‍ എന്റ്രി . എന്തിനും, എന്റെ പാസ്സ്പോര്‍ട്ടില്‍ പതിഞ്ഞു കിടക്കുന്ന ആ വിസ, എന്റെ ജീവിത സ്വപ്നം, കണ്ടപ്പോള്‍ ഒരു നിമിഷ നേരത്തേക്ക്‌ അശ്വമേദം ജയിച്ച ചക്രവര്‍ത്തിയുടെ മനസ്സായിപോയി എന്റേത്‌.

കൗണ്ടറിലിരുന്ന മദാമ്മയോട്‌, താങ്ക്യൂ സോ മച്ച്‌ മേം, എന്നു പറഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ വെള്ളം പൊടിഞ്ഞിരുന്നു, എന്റെ കണ്ഠം ഇടറിയിരുന്നു.

പാസ്പോര്‍ട്ട്‌ മാറോട്‌ ചേര്‍ത്തു പിടിച്ച്‌ ഞാന്‍ പുറത്ത്‌ പാര്‍ക്കു ചെയ്തിരിക്കുന്ന എന്റെ ബൈക്ക്‌ ലക്ഷ്യമാക്കി നടന്നു.

Monday, October 16, 2006

ഒരു പിറന്നാള്‍ സ്മരണ

കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ നാട്ടില്‍ വെക്കേഷന്‍ ആര്‍മാദിച്ചുല്ലസിച്ചു ചിലവിടുന്നതിന്നിടയിലെ ഒരു സാധാരണ ദിവസം.

മഴ ചാറുന്നതിന്റെ ശബ്ദം, ചാരിയിട്ടിരുന്ന ജനലിന്റെ ഇടയില്‍ കൂടി മുറിക്കകത്തേക്ക്‌ വന്നു. കുട്ടി കുറുമികള്‍ രണ്ടും നല്ല ഉറക്കത്തിലാണ്‌. കുറുമിയെ മുറിയിലൊന്നും കാണാനുണ്ടായിരുന്നില്ല. ബാത്‌ റൂമിന്റെ വാതിലും തുറന്നു തന്നെയാണ്‌ കിടക്കുന്നത്‌. താഴെ നിന്നു അമ്മയുടേയും, കുറുമിയുടേയും ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. എന്തു പറ്റിയാവോ, കുറുമി ഇന്ന് രാവിലെ തന്നെ എഴുന്നേറ്റിരിക്കുന്നു. തലക്കു മുകളിലൂടെ പുതപ്പ്‌ വലിച്ചിട്ട്‌ ഞാന്‍ വീണ്ടും തിരിഞ്ഞുകിടന്നു.

ഇന്നെന്താ, എഴുന്നേല്‍ക്കുന്നില്ലേന്നുള്ള കുറുമിയുടെ ചോദ്യമാണ്‌ എന്നെ ഉറക്കത്തില്‍ നിന്നും വീണ്ടും ഉണര്‍ത്തിയത്‌.

കണ്ണു തിരുമ്മി ഞാന്‍ എഴുന്നേറ്റപ്പോള്‍ കാണുന്നത്‌, സെറ്റുമുണ്ടുടുത്ത്‌, തലയില്‍ തുളസിയും, ചെത്തിപ്പൂവും ചൂടി, ചന്ദനം തൊട്ട്‌ ഐശ്വര്യത്തോടെ ഒരു ഗ്ലാസ്‌ ചായയുമായി എന്റെ മുന്‍പില്‍ നില്‍ക്കുന്ന കുറുമിയേയാണ്‌.

അഞ്ചാറു വര്‍ഷത്തിന്റെ ദാമ്പത്യ ജീവിതത്തിന്നിടയില്‍, പ്രത്യേകിച്ചൊരു വിശേഷവുമില്ലാത്ത ദിവസങ്ങളില്‍, അതും ഇത്രയും രാവിലെ കുളിച്ച്‌ സെറ്റുമുണ്ടുമുടുത്ത്‌ കുറുമിയെ കണ്ടപ്പോള്‍, കണ്ണിന്റെ കാഴ്ചക്ക്‌ വല്ല കേടുപാടും സംഭവിച്ചോ എന്നറിയാതെ, ഞാന്‍ കണ്ണുകള്‍ വീണ്ടും വീണ്ടും അടച്ചു തുറക്കുകയും, തിരുമ്മി നോക്കുകയും ചെയ്തു. ഇല്ല, കണ്ണിന്റെ കാഴ്ചക്ക്‌ കുഴപ്പമൊന്നുമില്ല.

എന്താ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്‌, എന്ന ഒരു ചോദ്യത്തോടെ കയ്യിലിരുന്ന ചായ കപ്പ്‌ കുറുമി എനിക്ക്‌ കൈമാറി. പിന്നെ ഞാന്‍ ചായകുടിച്ച്‌ കഴിയുന്നതു വരെ മുറിയില്‍ ചുറ്റി പറ്റി നിന്നു, ചായകുടിച്ചതും, ചായകപ്പ്‌ വാങ്ങി തലയൊന്നു വെട്ടിച്ച്‌, കോണിപടികള്‍ അമര്‍ത്തി ചവിട്ടി താഴോട്ടിറങ്ങി പോയി.

കുളി കഴിഞ്ഞ്‌,അമ്മ ചൂടോടെ വിളമ്പിയ, ആറേ, ആറു ദോശയും, ഒരു പുഴുങ്ങിയ നേന്ത്ര പഴവും, വാട്ടിയ ഒരു മുട്ടയും കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞത്‌ പോലെ തോന്നിയതു കാരണം, ഒരു ദോശയും കൂടി തിന്നാലോ എന്ന ആശ ഞാന്‍ മുളയിലേ തന്നെ നുള്ളികളഞ്ഞു.

ഞാന്‍ ദോശ കഴിക്കുന്നതിന്റെ ഇടയില്‍, ശ്രീകോവിലിന്നു വലം വയ്ക്കുന്നതുപോലെ, കുറുമി പല തവണ ഡൈനിങ്ങ്‌ ടേബിളിനെ വലം വച്ചു പോയിയെങ്കിലും, പ്രത്യേകിച്ച്‌ എന്നോട്‌ എന്തെങ്കിലും പറയുകയുണ്ടായില്ല മറിച്ച്‌, ഞാന്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്ന ഒരു ആകാംഷയും മുഖത്തു നിഴലിച്ചിരുന്നു.

ഭക്ഷണം കഴിച്ച്‌ കയ്യും കഴുകി, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതിനാല്‍, വസ്ത്രം മാറി ഞാന്‍ പുറത്തേക്ക്‌ പോകുകയാണെന്ന് പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചക്ക്‌ ഭക്ഷണം കഴിക്കാന്‍ വരില്ലേ എന്ന അമ്മയുടേ ചോദ്യം ഗേറ്റ്‌ കടന്നു പുറത്തിറങ്ങുന്നതിന്നു മുന്‍പേ തന്നെ പിന്‍പില്‍ നിന്നും കേട്ടപ്പോള്‍, വരില്ലെങ്കില്‍ വിളിച്ച്‌ പറയാം എന്നും പറഞ്ഞ്‌ ഞാന്‍ ഗേറ്റും തുറന്ന് പുറത്തിറങ്ങി.

വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ചയായതിനാലും, മാസാവസാനമായതിനാലും, ജോലിയുള്ള കൂട്ടുകാരൊക്കെ അവനവന്റെ ജോലി സ്ഥലത്തേക്ക്‌ തെറിച്ചിരുന്നെങ്കിലും, ജോലിയുള്ളവരേക്കാള്‍ കൂടുതല്‍ കൂട്ടുകാര്‍ക്ക്‌ ജോലിയില്ലാതിരുന്നതിനാല്‍, കമ്പനിയടിക്കാന്‍, അല്ലെങ്കില്‍ കമ്പനിക്ക്‌ അടിക്കാന്‍ തോന്നിയാല്‍ അഡ്വാന്‍സ്‌ ബുക്കിങ്ങില്ലാതെ തന്നെ, 24/7 സമയത്തും ഒരു വിളിക്ക്‌ തന്നെ സ്പോട്ടില്‍ എത്തിചേരാം എന്ന് അടിക്കടി എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളില്‍ ഒന്നു രണ്ടാള്‍ക്കാരെ ചേര്‍ത്ത്‌ കമ്പനിയടിച്ചിരുന്നു സമയം രണ്ടര കഴിഞ്ഞപ്പോള്‍, പതുക്കെ വീട്ടിലേക്ക്‌ നീങ്ങി.

വീട്ടിലെത്തി ബെല്ലടിച്ച്‌, അഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴാണ്‌ അമ്മ വന്ന് വാതില്‍ തുറന്നത്‌. ഊണു കഴിച്ച്‌ കിടന്നപ്പോള്‍, ഞാന്‍ ഒന്നു മയങ്ങിപോയി, നീ വല്ലതും കഴിച്ചോ എന്നുള്ള ചോദ്യത്തിന്നു ഇല്ല ചോറു വിളമ്പികൊള്ളൂ എന്നും പറഞ്ഞ്‌, വസ്ത്രം മാറാനായി മുകളിലെ മുറിയിലേക്ക്‌ ഞാന്‍ പോയി.

പതിവിന്നു വിപരീതമായി മുകളിലെ മുറി അകത്തു നിന്നും കുറുമി കുറ്റിയിട്ടിരിക്കുന്നു. എത്ര മുട്ടിയിട്ടും തുറക്കുന്നില്ല. ഉറക്കമായിരിക്കും, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി, പുറത്തെ അഴയില്‍ തന്നെ പാന്റും ഷര്‍ട്ടും അഴിച്ചിട്ട്‌, മുണ്ടെടുത്തുടുത്തു. പിന്നെ ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി.

അവളൊന്നും ഉച്ചക്ക്‌ കഴിച്ചില്ലല്ലോടാ, വയറിന്നു നല്ല സുഖമില്ല എന്ന് പറഞ്ഞ്‌ നീ പോയതിന്നു തൊട്ടു പുറകില്‍ തന്നെ പോയി കിടന്നതാ. നിങ്ങള്‍ തമ്മില്‍ വഴക്കൊന്നും ഉണ്ടായില്ലല്ലോ? രാവിലെ എന്തൊരു ഉഷാറാടു കൂടി എന്റെ കൂടെ അമ്പലത്തില്‍ വന്നതാ, തിരിച്ചു വന്നപ്പോള്‍ മുതല്‍ അവള്‍ക്കൊരു മൂഡോഫ്‌. ചോദിച്ചിട്ടും കാര്യമെന്താണെന്നു പറയുന്നില്ല.

രാവിലെ അവള്‍ ഒരു ദോശ തിന്നതാ. എന്തിനും നീയൊന്നു പോയി വിളിക്ക്‌. അമ്മയിലെ മരുമകളോടുള്ള സ്നേഹം ഉണര്‍ന്നു.

ഞാന്‍ വീണ്ടും മുകളിലേക്ക്‌ ചെന്ന് പൂട്ടിയിട്ട മുറിയുടെ വാതിലില്‍ മുട്ടലോട്‌ മുട്ടല്‍, അകത്തു നിന്നും കുറുമികുട്ടികളുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. പക്ഷെ കുറുമിയുടെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍, കുറുമീ, വാതില്‍ തുറക്ക്‌ എന്നും പറഞ്ഞ്‌, വാതിലില്‍ മുട്ടലും തട്ടലും തുടര്‍ന്നപ്പോള്‍, മുറിക്കുള്ളില്‍ നിന്നും കുറുമിയുടെ ഏങ്ങലടിയും ഉയര്‍ന്നു.

വാതിലില്‍ തട്ടുന്ന ശബ്ദം ഉയര്‍ന്നപ്പോള്‍, എന്താണ്‌ സംഭവിച്ചതെന്നറിയുവാനായി, അമ്മയും, അച്ഛനും മുകളിലേക്ക്‌ വന്നു.

മോളെ വാതില്‍ തുറക്കെന്ന അമ്മയുടേയും, അച്ഛന്റേയും, നിര്‍ബന്ധത്തിന്നവസാനം, അകത്തു നിന്നും വാതില്‍ തുറക്കുന്ന ശബ്ദം പുറത്തേക്ക്‌ വന്നപ്പോള്‍, ഞങ്ങള്‍ മൂവരുടേയും മുഖത്ത്‌ ഒരാശ്വാസ ഭാവം വന്നു എന്നുള്ളത്‌ വാസ്തവം.

തുറന്ന വാതിലിന്നു പിന്‍പില്‍, കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണുകളുമായി കുറുമി. എന്താ സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി.

എന്താ മോളേ പറ്റിയതെന്ന അമ്മയുടെ ചോദ്യം കേട്ടതും, വലിയവായില്‍ കുറുമി പൊട്ടികരയാന്‍ തുടങ്ങി. ഇങ്ങനെ കരയാന്‍ മാത്രം എന്താണു സംഭവിച്ചതെന്നറിയാതെ, ഏങ്ങിയേങ്ങി കരയുന്ന അവളെ എങ്ങിനെ സമാധാനിപ്പിക്കണം, എന്തു പറഞ്ഞു സമാധാനിപ്പിക്കണം, എന്നറിയാതെ ഞങ്ങള്‍ കണ്‍ഫൂഷ്യന്‍ തീര്‍ക്കണമേ എന്നു പാടാന്‍ കൂടി കഴിയാത്ത അവസ്ഥയില്‍ കണ്ണുകള്‍ പുറത്തേക്കുന്തി നില്‍ക്കുമ്പോള്‍, എങ്ങലടിച്ചുകൊണ്ട്‌ കുറുമി പറയാന്‍ തുടങ്ങി.

എന്നാലും, ഇന്നെന്റെ പിറന്നാളായിട്ട്‌, നിങ്ങളാരും ഒന്നു വിഷ്‌ പോലും ചെയ്തില്ലല്ലോ? അച്ഛനും, അമ്മയും ചെയ്തില്ലെങ്കില്‍ പോട്ടെ എന്നു കരുതാം. ഇംഗ്ലീഷ്‌ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ അവര്‍ ഓര്‍ക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ? പക്ഷെ നിങ്ങള്‍ എന്നെ വിഷ്‌ ചെയ്തില്ലാ എന്നു പറഞ്ഞാല്‍, അതു എത്ര മോശമാണ്‌. ഞാന്‍ ഇന്നു രാവിലെ തന്നെ അമ്പലത്തിലെല്ലാം പോയി, നിങ്ങള്‍ക്കിഷടമുള്ള സെറ്റുമുണ്ടെല്ലാം ഉടുത്ത്‌, ചായയുമായി നിങ്ങളുടെ അടുത്തു വന്നപ്പോഴെങ്കിലും, നിങ്ങള്‍ ഓര്‍ക്കുമെന്നു ഞാന്‍ കരുതി. അതും പോകട്ടെ, ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുമ്പോള്‍, ഞാന്‍ എത്ര തവണ നിങ്ങളുടെ ടേബിളിന്റെ അരികില്‍ വന്നു പോയി, എന്നിട്ടും ഓര്‍ത്തില്ലം, കുറുമി ഏങ്ങലടിച്ചുകൊണ്ട്‌ തുടര്‍ന്നു. എല്ലാം പോകട്ടെ, പിറന്നാളാ, എന്നാല്‍ പുറത്ത്‌ പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ വേണ്ട, സ്വന്തം വീട്ടില്‍ ഒരുമിച്ചിരുന്നെങ്കിലും, ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ വരുമെന്ന് ഞാന്‍ കരുതി, എന്നിട്ട്‌ മൂന്നു മണിയായപ്പോള്‍ വീട്ടില്‍ കയറി വന്നിരിക്കുന്നു,നാണമാകില്ലെ മനുഷ്യാ? അവളുടെ ന്യായമായ ആവശ്യങ്ങള്‍ കേട്ടപ്പോള്‍, അച്ഛനും, അമ്മയും അവളുടെ പങ്ക്‌ ചേര്‍ന്ന്, എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോളും, വായില്‍ നിന്നും ചിരി പുറത്തേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.

കുറുമിയുടെ കുറ്റപെടുത്തലുകള്‍ക്കൊപ്പം തന്നെ, അച്ഛനും, അമ്മയും ചേര്‍ന്ന് എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോള്‍, നടക്കലുമല്ല, ഓടലുമല്ല എന്നപോലെ, കോണിപടികള്‍ ഞാന്‍ ചാടി ചാടി ഇറങ്ങി, പിന്നെ താഴെ നിന്നും അന്നത്തെ ന്യൂസ്‌ പേപ്പര്‍ എടുത്ത്‌ മുകളിലേക്ക്‌ പാഞ്ഞു.

നീര്‍ത്തി പിടിച്ച ന്യൂസ്‌ പേപ്പറുമായി ഞാന്‍ എന്തിനുള്ള പുറപ്പാടാണെന്നറിയാതെ, കുറുമിയും, അച്ഛനും, അമ്മയും സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ഇന്നത്തെ ഡേറ്റ്‌ എന്താണെന്നു നോക്കു, എന്നു പറഞ്ഞ്‌ ഞാന്‍ ന്യൂസ്‌ പേപ്പര്‍ കുറുമിക്ക്‌ കൈമാറി.

രണ്ടു മൂന്നു തവണ വായിച്ചിട്ടും വിശ്വാസം വരാത്തതു പോലെ കുറുമി ന്യൂസ്‌ പേപ്പറിലേക്കും, എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

ഉം, ഇന്ന് ആഗസ്റ്റ്‌ ഇരുപത്തെട്ടാം തിയതി തിങ്കളാഴ്ച. നാളെയാണ്‌ ആഗസ്റ്റ്‌ ഇരുപത്തൊന്‍പതാം തിയതി,അതായത്‌ നിന്റെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌, അതെനിക്ക്‌ നല്ല ഓര്‍മ്മയുണ്ടെന്ന് പറഞ്ഞ്‌ ഞാന്‍ പൊട്ടിചിരിച്ചതിനൊപ്പം തന്നെ അമ്മയുടേയും, അച്ഛന്റേയും ചിരിയും മുഴങ്ങി.

നിമിഷങ്ങള്‍ക്കകം തന്നെ കുറുമിയും ഞങ്ങളോടൊപ്പം ചിരിയില്‍ പങ്കു ചേര്‍ന്നെന്നു മാത്രമല്ല, അതേ, രാവിലെ തൊട്ട്‌ ഒന്നും കാര്യമായി കഴിച്ചിട്ടില്ല, നല്ല വിശപ്പ്‌, വരൂ നമുക്ക്‌ വേഗം പോയി ഭക്ഷണം കഴിക്കാം എന്നു പറഞ്ഞ്‌, കോണിയിറങ്ങി താഴേക്ക്‌ മുങ്ങിയതും നിമിഷങ്ങള്‍ക്കകമായിരുന്നു.