Thursday, April 27, 2006

പൂക്കുല ലേഹ്യം

ഞാന്‍, എന്റെ ജ്യേഷ്ഠന്‍ ആദി കുറുമന്‍, പിന്നെ ഞങ്ങളുടെ സുഹ്ര്യത്ത് ഡൊമിനി എന്നു ഞങ്ങള്‍ വിളിക്കുന്ന ഷാജി - ഞങ്ങള്‍ മൂന്നു പേര്‍ക്കും ദില്ലിയില്‍ ജോലി. താമസം കിര്‍ക്കി ഗ്രാമത്തിലെ ജനതാ ഫ്ലാറ്റില്‍.

ഫുള്ളി ഫര്‍ണ്ണീഷ്ട് ആയ ഞങ്ങളുടെ ആ ഒറ്റ മുറി വില്ലയില്‍, രണ്ടു കട്ടില്‍, ഒരു മേശ, ഒരു ചെറിയ ഫ്രിഡ്ജ് (സോഡയും, വെള്ളവും മാത്രം വയ്ക്കുവാന്‍) ഇത്രയും സാധനങ്ങള്‍ കഴിഞ്ഞാല്‍ ഒരാള്‍ക്ക് നിലത്തു വിരിച്ചു കിടക്കാം. അത്ര മാത്രം. ഒരു ജനല്ലുള്ളതിന്റെ വാതിലിന്നിടയിലൂടെ പുറത്തു വച്ചിരിക്കുന്ന റൂം കുളറിന്റെ പകുതിയിലേറേ ഭാഗം റൂമിന്റെ ഉള്ളിലേക്ക് കയറിയാണ് നിന്നിരുന്നത്.

കഥാനായകന്‍ ഡൊമിനിക്ക്‌, സ്ഥിരമായി തണ്ടലുവേദനയുള്ളതിനാല്‍, ഞാനും, ആദി കുറുമനും, കട്ടിലില്‍ സ്ഥിരമായി ഇരുന്നും, കിടന്നും, രാത്രി കാലങ്ങള്‍ തള്ളി നീക്കിയിരുന്നപ്പോള്‍, ഡൊമിനി തറയില്‍ പായ വിരിച്ച്, നടു നിവര്‍ത്തി കിടന്നു പോന്നു.

ഞാന്‍ കിടന്നിരുന്ന കട്ടില്‍, കൂളറിന്റെ ഏതാണ്ട് തൊട്ടു കീഴെയായിട്ടായിരുന്നതിനാല്‍, ചൂടുകാലത്തെ എല്ലാ രാത്രികളിലും, അതിന്റെ മൂളുന്ന ശബ്ദത്തോടോപ്പം, അതില്‍നിന്നും തെറിക്കുന്ന വെള്ള തുള്ളികള്‍ എന്റെ മുഖത്തു വീഴുമ്പോള്‍, നാട്ടിലെ വീട്ടില്‍, തുലാവര്‍ഷത്തില്‍ ജനല്‍ തുറന്നിട്ടു കിടക്കുന്നതിന്റെ ഓര്‍മ്മകള്‍ എന്നില്‍ ഉണര്‍ത്തികൊണ്ടേയിരുന്നു.

അങ്ങനെ അല്ലലില്ലാതെ കഴിഞ്ഞിരുന്ന കാലത്ത്, ഒരു വിഷുവോടടുത്ത സമയം, ഒരു മാസം ലീവെടുത്ത് ഞാന്‍ നാട്ടിലേക്ക് പോയി. നാട്ടിലേക്ക് പോകുമ്പോള്‍ തന്നെ, ആദി കുറുമനും, ഡൊമിനിയും കൂടി തയ്യാറാക്കിയ, തിരിച്ചു വരുമ്പോള്‍ ഭോജിക്കാന്‍ വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ്, വെറും ലിസ്റ്റല്ല, തച്ചോളി ഒതേനന്‍ അങ്കത്തിനു ചുറ്റുന്ന കച്ചയുടെ നീളമെങ്കിലും ഉള്ള ഒരു ലിസ്റ്റ്, എന്നെ ഏല്‍പ്പിച്ചു. ഇതൊന്നും കൊണ്ടു വരാതെ നീ ഇങ്ങോട്ട് വരുകയാണെങ്കില്‍ നീ കടം ചോദിച്ചാല്‍ പൈസയോ, എന്തിന് ഒരു പെഗ്ഗോ പോലും തരില്ല എന്നും അവര്‍ ശപഥം ചെയ്തു.

പൈസ തന്നില്ലെങ്കില്‍ പോട്ടെ, ഈ സാമദ്രോഹികള്‍ പെഗ്ഗുപോലും തരില്ലെന്നു പറഞ്ഞാല്‍? എന്തിനും വരുന്നിടത്തു വച്ചു കാണാം എന്നും കരുതി, രാവിലെ പതിനൊന്നുമണിയുടെ കേരള എക്സ്പ്രെസ്സില്‍, ഗോഡ്സ് ഓണ്‍ കണ് ട്രിയിലേക്ക് (എന്റേയും) യാത്ര തിരിച്ചു.

നാട്ടിലെത്തി അമ്മയോടും, അച്ഛനോടും, മധ്യകുറുമനോടും മറ്റു ബന്ധു ജനങ്ങളോടും ഒപ്പം വിഷുവെല്ലാം ആഘോഷിച്ചു, പിന്നെ ബന്ധുമിത്രാതികളുടെ വീടുകളും സന്ധര്‍ശിച്ചു. അങ്ങനെ നെടുപുഴയിലുള്ള ഡൊമിനിയുടെ വീട്ടീലേക്ക് ഒരു ദിവസം ചെന്നപ്പോള്‍, അവന്റെ അമ്മ പറഞ്ഞു, മോനെ, പോകുമ്പോള്‍ കുറച്ച് സാധനങ്ങള്‍ തന്നയക്കാം, നിങ്ങള്‍ മൂന്നു പേര്‍ക്കും കഴിക്കാന്‍. സമയമില്ലാത്ത സ്ഥിതിക്ക് ഇനി ഇങ്ങോട്ട് വരാന്‍ പറ്റിയില്ലെങ്കില്‍, ലാലു സ്റ്റേഷനില്‍ കൊണ്ട് വരും. അതാണ് നല്ലത് എന്നും പറഞ്ഞ് ഞാന്‍ യാത്ര പറഞ്ഞ് പോന്നു.

ശേഷമുള്ള ദിനങ്ങള്‍ ഉല്ലാസകരമായി , സെവന്‍സീസ്, ചെറാക്കുളം, അരമന, ആലുക്കാസ് തുടങ്ങിയ ഷോപ്പുകളിലും, മാപ്രാണം, മതിലകം, കരാഞ്ചിറ തുടങ്ങിയ ഷാപ്പുകളിലുമായി ചിലവിട്ടു വരവെ, ലീവു തീര്‍ന്ന് തിരിച്ചുപോകാന്‍ ഒരു ദിനം മാത്രം ബാക്കിയിരിക്കെയാണ് എന്റെ സഹമുറിയന്‍മാര്‍ പണിപെട്ടെഴുതിയുണ്ടാക്കിയ ഒതേനനന്റെ കുറിപ്പിനെ കുറിച്ചോര്‍മ്മ വന്നത്.

ബാഗില്‍ നിന്നും കുറിപ്പെടുത്ത്, ഒരു തല കവുങ്ങേല്‍ ഒട്ടിച്ച്, മറുതലക്കല്‍ നിന്നും ഞാന്‍ വായന തുടങ്ങി. ഉണക്ക ചെമ്മീന്‍, മുള്ളന്‍, മാന്തള്‍, കൊപ്ര, ബോണ്ട, സുഖിയന്‍, അവലോസു പോടി, കള്ളപ്പം, പഴം പൊരി, പക്കുവട, കായ വറുത്തത്, ചക്ക വറുത്തത്, ശര്‍ക്കര പുരട്ടിയത്, ഉപ്പിലിട്ടത്, അച്ചാറുകള്‍, കടുമാങ്ങ, തോര്‍ത്തു മുണ്ട്, വെള്ളമുണ്ട്, ബീഫ് വരട്ടിയത്, പിന്നെ ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും പ്രിയങ്കരമായ ചക്ക വരട്ടിയത്, അങ്ങനെ നീളുന്നു പട്ടിക മുന്നോട്ട്!!!

ലിസ്റ്റ് വായിച്ചൂ തീര്‍ന്നതും, ക്ഷീണത്താല്‍ ഞാന്‍ കവുങ്ങില്‍ ചാരി നിന്നു കിതക്കുന്നതും, കുടു കുടെ വിയര്‍ക്കുന്നതും കണ്ട അമ്മ സംഭാരവുമായ് ഓടി വന്നു.

എന്താടാ, അസുഖം വല്ലതും ഉണ്ടോ? എന്നിട്ട് അകത്തേക്കൊരു വിളി....അതേയ്.......നിങ്ങളൊന്നിങ്ങോട്ട് വന്നേ...ദേ ചെക്കന്‍ ഒന്നും മിണ്ടുന്നില്ല........വല്ലാതെ കിതക്കുന്നും, വിയര്‍ക്കുന്നുമുണ്ട്.

അച്ഛന്‍ പുറത്തേക്കിറങ്ങി വന്ന്, എന്നോടെന്താണു പറ്റിയതെന്നു ചോദിച്ചപ്പോള്‍, ഞാന്‍ കയ്യിലിരുന്ന പുസ്തകം (അല്ല ലിസ്റ്റ്) അച്ചനുകൈമാറി.

പത്തുമിനിട്ടെടുത്ത് അത് വായിച്ചതിനുശേഷം അച്ഛന്‍ പറഞ്ഞു. ഇതാണോ കാര്യം. കുഴപ്പമില്ല, ഇതില്‍ ചക്ക വരട്ടിയതൊഴിച്ച് എല്ലാം ഞാന്‍ ശരിയാക്കാം. ഇനി ഇപ്പോള്‍ നല്ല ചക്ക വാങ്ങി വരട്ടാനൊന്നും സമയമില്ല. ഇപ്പോള്‍ ചന്തയില്‍ പോയാല്‍ നല്ല് ബീഫും, ഉണക്കമീനുകളും കിട്ടും, പിന്നെ അവലോസുപോടി വറക്കുവാന്‍, ഞാന്‍ പോകുന്ന വഴി, ആ തങ്കത്തിനോടു വരാന്‍ പറയാം. പിന്നെ പഴം പൊരി, പരിപ്പുവട മുതലായവ അമ്മയുണ്ടാക്കി തരും.

വറവുസാധനങ്ങള്‍ ഞാന്‍ ചന്തയില്‍ നിന്നും വരും വഴി പ്രിയാ ബേക്കറിയില്‍ നിന്നും വാങ്ങാം, അച്ചാറുകള്‍ എല്ലാം ജോസിന്റെ കടയില്‍ കിട്ടും, പിന്നെ ഉപ്പിലിട്ടതും, കടുമാങ്ങയുമെല്ലാം ഇവിടെ വീട്ടില്‍ തന്നെ ഉണ്ട്.

ഹാവൂ.. ....ഇതിനാണ് മലപോലെ വന്നത്, എലി പോലെ പോയി എന്നു പറയുന്നത്. ശ്വാസകോശത്തില്‍ കൊള്ളാവുന്ന അത്ര ശ്വാസം ഞാന്‍ ഒറ്റയടിക്കുള്ളിലേക്ക് വലിച്ചു. ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം വന്നതുപോലെ.
അന്നു മുഴുവന്‍ വീട്ടില്‍ വറക്കുന്നതിന്റേയും, പൊരിക്കുന്നതിന്റേയും, സമ്മിശ്ര ഗന്ധമായിരുന്നു. എന്തായാലും, ലിസ്റ്റില്‍ പറഞ്ഞ സാധനസാമഗ്രികളില്‍ ചക്ക വരട്ടിയതൊഴിച്ച് മറ്റെല്ലാം തന്നെ കാര്‍ഡു ബോര്‍ഡു പെട്ടിയില്‍ പായ്ക്കു ചെയ്ത്, പേരും എഴുതി, കയറാല്‍ കെട്ടി ബദ്രമാക്കി ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടും മുന്‍പേ അച്ഛന്‍ എനിക്കു കൈമാറി.

അച്ഛനമ്മമാരോടും, എന്നെ യാത്രയയക്കാന്‍ വന്ന മറ്റു ബന്ധു മിത്രാദികളോടും യാത്ര പറഞ്ഞ്, ഷനോജിന്റെ ഓട്ടോ റിക്ഷയില്‍, മധ്യ കുറുമാനോടൊത്ത് ഞാന്‍ ത്യ് ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. ഭക്ഷ്യസാധനങ്ങള്‍ നിറച്ച മറ്റൊരു കാര്‍ഡുബോര്‍ഡു പെട്ടി ഡൊമിനിയുടെ അനിയന്‍ ലാലുവിന്റെ കയ്യില്‍ എന്നെ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ അക്ഷമനായി തൂങ്ങി കിടന്നിരുന്നു.

കരഞ്ഞ്, നെഞ്ചത്തടിച്ച്, ചൂളം വിളിച്ച്, കേരള എക്സ്പ്രസ്സ് , പ്ലാറ്റ് ഫോം നംമ്പര്‍ രണ്ടില്‍ വന്നു നിന്നപ്പോള്‍, ത്രിശൂര്‍ പൂരത്തിനു മുന്‍പുള്ള സാമ്പിളു വെടികെട്ടിനാളുകള്‍ കൂടി നില്‍ക്കുന്നതുപോലെ പ്ലാറ്റ്ഫോം നിറയെ ആളുകളായിരുന്നു. യാത്ര ചെയ്യാനുള്ളവര്‍ അന്‍പതെങ്കില്‍, യാത്രയയപ്പാന്‍ വന്നവര്‍ ആയിരം എന്നാണ് കണക്കെന്നെനിക്കു തോന്നുന്നു. വെറുതെയല്ല, കേരളത്തില്‍ ഏറ്റവും അധികം, പ്ലാറ്റ് ഫോം ടിക്കറ്റ് വിറ്റഴിയുന്നത്, ത്രിശൂരാകാന്‍ കാരണം.

എന്തായാലും, കാര്യമായ് ലേറ്റാകാതെ ട്രെയിന്‍ ദില്ലി റെയില്‍ വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍, ഞാന്‍ ഇട്ടിരുന്ന മഞ്ഞ ഷര്‍ട്ട് മാറ്റി കറുപ്പണിഞ്ഞതെപ്പോള്‍ എന്നെനിക്ക് പിടികിട്ടിയില്ല. പക്ഷെ ഷര്‍ട്ടിന്റെ തലപിടിച്ചു തിരിച്ചു നോക്കിയപ്പോള്‍ ഉള്‍വശം മഞ്ഞയായതിനാല്‍ എനിക്ക് കാര്യം പിടികിട്ടി. പിന്നെ അധികം ചിന്തിക്കാതെ പെട്ടികളും, ഭാഗും എടുത്ത് ഞാന്‍ പുറത്തിറങ്ങി, ജാമ്പവാന്റെ കാലത്തെ ഒരു ഓട്ടോറിക്ഷയില്‍ കയറി മുറിയിലെത്തി.

പണികഴിഞ്ഞു സഹമുറിയന്‍മാര്‍ എത്തിയിട്ടില്ലാത്തതിനാല്‍, കട്ടിലില്‍ പെട്ടികള്‍ വച്ച്, കുളികഴിഞ്ഞ് കുട്ടപ്പനായി (ഡൊമിനിയുടെ അളിയന്‍ കുട്ടപ്പനല്ല, ചുള്ളന്‍ എന്നര്‍ത്ഥം) അടുക്കളയിലെ ഷെല്‍ഫില്‍ ഇരുന്നിരുന്ന ബാഗ് പൈപ്പര്‍ കുപ്പിയുടെ കഴുത്തില്‍ ഞരിച്ച് അവസാന തുള്ളിയും ചഷകത്തിലാക്കി ഒറ്റ വലിക്കകത്താക്കിയപ്പോഴേക്കും ഡൊമിനിയും, നിമിഷങ്ങള്‍ക്കകം ആദി കുറുമനും കൂടണഞ്ഞു.

വന്നതും, നിറവയറായിരിക്കുന്ന രണ്ടു കാര്‍ഡുബോഡുപെട്ടികളേയും, രണ്ടുപേരും ചേര്‍ന്ന് ശാസ്ത്രക്രിയക്ക് വിധേയരാക്കി, ഉള്ളിലുണ്ടായിരുന്ന ചാപിള്ളകളായ, കുപ്പികള്‍, കവറുകള്‍ തുടങ്ങിയവ വെളിയിലെടുത്ത ശേഷം, പെറ്റ് വയറൊഴിഞ്ഞു കിടന്ന പെട്ടികളെ കാലാല്‍, മുറിയുടെ മൂലക്കിലുള്ള അടുക്കളയിലേക്ക് ദുഷ്ടന്മാര്‍ അടിച്ചു തെറിപ്പിച്ചു.

ചക്ക വരട്ടിയതു മാത്രം കിട്ടിയിട്ടില്ല എന്നറിയിച്ച എന്നെ, നിന്നോടൊന്നും ഒരു കാര്യവും പറഞ്ഞിട്ടു കാര്യമില്ല, ഓസിനു വീശാന്‍ മാത്രം അറിയാം, തുടങ്ങിയ കുറ്റപ്പെടുത്തലുകളിലൂടെ മിണ്ടാട്ടം മുട്ടിച്ചു.

അങ്ങനെ, കള്ളപ്പം, ചക്ക വറുത്തത്, കായ വറുത്തത്, അവലോസുണ്ട ഇത്യാദി സാധനങ്ങള്‍ കുക്ഷിയിലേക്ക് കുത്തി നിറക്കുന്നതിനിടയിലേപ്പോഴോ, ഡൊമിനിയുടെ കണ്ണ് അവന്റെ അമ്മ കൊടുത്തയച്ച പെട്ടിയില്‍ നിന്നും പെറ്റുവീണ, ചാപിള്ളയായ രണ്ടു സീതാറാം ഫാര്‍മസിയുടെ പൂക്കുല ലേഹ്യത്തിന്റെ ഡബ്ബയില്‍ ഉടക്കി. പിന്നെ, പൂക്കുല ലേഹ്യത്തിന്റെ ഡബ്ബ കൈകളിലേന്തി അവന്‍ പാടാന്‍ തുടങ്ങി.

അമ്മ നല്ല അമ്മ
സ്നേഹമുള്ള അമ്മ,
എത്ര നല്ല അമ്മ
മോനു വേണ്ടി മാത്രം
തണ്ടലുവേദന മാറാന്‍‍
രണ്ടു ഡബ്ബ ലേഹ്യം
വാങ്ങി തന്നയച്ചു.

ആഹഹാ, അമ്മമാരാണെങ്കില്‍ ഇങ്ങനെ വേണം, മോന്റെ തണ്ടലുവേദന മാറ്റാന്‍, ആവശ്യപെടാതെ തന്നെ, ഒന്നല്ല, രണ്ടു ഡബ്ബ പൂക്കുല ലേഹ്യം ആണ് കൊടുത്തയച്ചിരിക്കുന്നത്. ഇതിനാണേല്‍, പഥ്യവുമില്ല. കള്ളും കുടിക്കാം, ലേഹ്യോം തിന്നാം, തണ്ടലുവേദന മാറുകയും ചെയ്യും.

അങ്ങനെ പിറ്റേന്ന് രാവിലെ മുതല്‍ ഡൊമിനി, നിത്യവും, രാവിലേയും, വൈകുന്നേരവും, ഈരണ്ട് വലിയ സ്പൂണ്‍ പൂക്കുല ലേഹ്യം ഞങ്ങളുടെ മുന്‍പാകെ, നിന്നും, ഇരുന്നും കഴിച്ചു വന്നു.

രണ്ടാഴ്ചകള്‍ക്കു ശേഷം, പൂക്കുല ലേഹ്യം കഴിച്ചു കഴിഞ്ഞ ഡബ്ബകള്‍ കഴുകി ഉണക്കാന്‍ വച്ചിരുന്ന ഒരു ഞായറാഴ്ച ദിവസം വൈകുന്നേരം, ഡൊമിനി കുളിമുറിയിലും, ചേട്ടന്‍ അടുക്കളയിലും ആയിരുന്ന സമയം ഫോണ്‍ ബെല്ലടിച്ചപ്പോള്‍, ഞാന്‍ മടിച്ച് മടിച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഫോണ്‍ അറ്റന്റ്റ് ചെയ്തു.

ഹലോ.......ആരാ.....ഷാജിയാ?
അല്ലാ, ഇത് ഞാനാ കുറുമാന്‍, ഷാജീടെ അമ്മേ.
മോനെ, മോന്‍ ചെന്നതില്‍ പിന്നെ ഷാജി വിളിച്ചിട്ടില്ല, അതുകോണ്ട് ഞാന്‍ ഒന്നു വിളിച്ചതാ.
ഓ..ശരി, അവന്‍ കുളിമുറിയിലാ ഇപ്പോള്‍ വരും,
ങാ, പിന്നെ മോന്റെ കയ്യില്‍ തന്നയച്ചതെല്ലാം എല്ലാവരും കൂടി കഴിച്ചില്ലെ?
ഓ...പിന്നെ...എല്ലാം നന്നായിരുന്നു.
അതേയോ? ആ ചക്കവരട്ടിയതില്‍ മാത്രം നെയ്യല്‍പ്പം കുറവേ ഇട്ടിരിന്നുള്ളൂ.
ങേ, ചക്കവരട്ടിയത് അതിന് അമ്മ തന്നയിച്ചിരുന്നില്ലല്ലോ?
ഏയ്, ഞാനല്ലേ സീതാറാം ഫാര്‍മസിയുടെ പൂക്കുല ലേഹ്യത്തിന്റെ രണ്ട് വലിയ ഡബ്ബയില്‍ ചക്ക വരട്ടിയത് നിറച്ച് പെട്ടിയില്‍ വച്ചത്.
ഓ.......അതോ? ???

ഫോണ്‍ റിസീവര്‍ കുളി കഴിഞ്ഞു വന്നിരുന്ന ഡൊമിനിയുടെ കയ്യില്‍ കൊടുത്ത് തളര്‍ന്ന് ഞാന്‍ കട്ടിലിലേക്കിരുന്നു.

Monday, April 24, 2006

ഒരു പരീക്ഷ കാലത്തിന്റെ ഓര്‍മ്മകള്‍


വിദ്യാഭ്യാസത്തില്‍ വളരെ അതീവ തത്പരനായിരുന്നതിനാല്‍ എനിക്ക് പരീക്ഷ എന്നു കേള്‍ക്കുമ്പോഴെ ഒരു കോരിത്തരിപ്പായിരുന്നു. വെറും കോരിത്തരിപ്പുമാത്രമാണെങ്കിലും, സാരമില്ലായിരുന്നു, പക്ഷെ കോരിത്തരിപ്പിനോടൊപ്പം തന്നെ, കുളിര്, ചങ്കിടിപ്പ്, നെഞ്ചിടിപ്പ് , പനി, തുടങ്ങിയ സൈഡ് ഡിഷസ് എല്ലാം അടങ്ങിയ ഒരു ത്രീ കോഴ്സ് ലഞ്ചായിരുന്നു എനിക്കെന്നും പരീക്ഷ. പ്രത്യേകിച്ചും, എന്റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും ലീവിനു വന്നിരിക്കുന്ന സമയമാണെങ്കില്‍.

അവധി കഴിഞ്ഞ് സ്കൂള്‍ തിരികെ തുറന്നതിനുശേഷം ടീച്ചര്‍മാരും, മാഷുമാരും, ക്ലാസില്‍ വന്ന്, പേരും, മാര്‍ക്കും, ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ്, ഉത്തരകടലാസു തിരികെ നല്‍കുമ്പോള്‍, മുക്കാല്‍ ഭാഗം കുട്ടികളുടേയും മുഖം പെയ്തൊഴിഞ്ഞ ആകാശം പോലെ തെളിഞ്ഞു നില്‍‍ക്കുമ്പോള്‍, ഞങ്ങളില്‍ ചിലരുടെ മുഖം മാത്രം, കര്‍ക്കടകത്തിലെ മാനം പോലെ, മൂടികെട്ടി നില്‍ക്കുകയാണ് പതിവ്.

ആദ്യ കാലങ്ങളിലെല്ലാം കുറച്ചൊരു ജാള!ത തോന്നിയിരുന്നെങ്കിലും, പിന്നീടതൊരു ശീലമായ് മാറിയതിനാല്‍, മാര്‍ക്ക് വിളിക്കുമ്പോള്‍ ഞങ്ങളില്‍ ചിലരുടെ മുഖത്ത് വിരിഞ്ഞിരുന്ന ഭാവം, പൂന്നെല്ലു കണ്ട എലിയുടേതു പോലെയായിരുന്നു.

പരീക്ഷാ പേപ്പറുകള്‍ എല്ലാം മാര്‍ക്ക് നോക്കി തിരികെ നല്‍കിയാല്‍, പിറ്റെ ദിവസം ക്ലാസ് ടീച്ചര്‍ വരുന്നത്, പ്രോഗ്രസ്സ് കാര്‍ഡുമായിട്ടായിരിക്കും. പ്രോഗ്രസ്സ് കാര്‍ഡു നല്കിയതിനുശേഷം, അത് മാതാപിതാവിന്റെ (ആരെങ്കിലും ഒരാളുടെ ആയാലും മതി) കൈ ഒപ്പു വാങ്ങി എത്രയും പെട്ടെന്ന് തിരിച്ചേല്‍പ്പിക്കണം എന്ന ഉത്തരവ് കേള്‍ക്കുമ്പോള്‍ മുതല്‍ വീണ്ടും മേല്‍ പറഞ്ഞ കോരിത്തരിപ്പും, കുളിരും തുടങ്ങുകയായി.

വര്‍ഷത്തില്‍ നാലു തവണ പരീക്ഷാ കുളിരും, പിന്നെ കുളത്തിലും, പുഴയിലും, കായലിലും, കടലിലും, സമയ സന്ദര്‍ഭമില്ലാതെ ആവോളം നീന്തി തിമിര്‍ത്തതിന്റേയും, അണമുറിയാതെ പെയ്യുന്ന മഴയില്‍ നനഞ്ഞ് ഈറന്‍ മാറാതെ നടക്കുന്നതിന്റെയും, പരിണിത ഫലമായി പിടിക്കുന്ന പനിയുടെ കുളിരും ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി നടക്കുന്ന കാലം.

പത്താം ക്ലാസിലെ അരക്കൊല്ല പരീക്ഷക്ക് ഒരാഴ്ചയില്‍ താഴെ മാത്രം ദിവസങ്ങള്‍ ബാക്കിയിരിക്കെ, ഒരു ദിവസം സ്കൂള്‍ വിട്ട്, തിരികെ വീട്ടിലേക്ക്, കൂട്ടൂകാരനെ സൈക്കിളിന്റെ പുറകില്‍ ഇരുത്തി, നിന്നും, ഇരുന്നും, ആഞ്ഞാഞ്ഞു ചവിട്ടി വരുന്ന വഴി ഒരു ഗള്‍ഫുകാരന്‍ അമ്പാസിഡറില്‍ , ഞങ്ങളെ പുറകിലാക്കി ചീറി പാഞ്ഞു പോയി - (ഗള്‍ഫുകാരനാണ് ആ കാറില്‍ എന്നു എങ്ങിനെ മനസ്സിലായി എന്നാണു നിങ്ങളുടെ സംശയം എങ്കില്‍, അതു വെറും നിസ്സാരം. കാറിന്റെ കാരിയറില്‍ രണ്ടോ, അതിലധികമോ മടക്കി കെട്ടിയ സ്പോഞ്ചു കിടക്ക, വലിയ രണ്ടു മൂന്നു പെട്ടികള്‍, പിന്നെ പകുതിതുറന്നിരിക്കുന്ന ഡിക്കിയില്‍ നിന്നും പുറത്തേക്കുന്തിതള്ളിയിരിക്കുന്ന കാര്‍ഡുബോര്‍ഡ് പെട്ടിയോ, പെട്ടികളോ. ഇത്രയുമോ, അതിലധികമോ സാധനങ്ങള്‍ വഹിച്ചുകൊണ്ട് ഒരു അമ്പാസഡര്‍ കാര്‍ ഞങ്ങളുടെ ത്രിശൂര്‍ ജില്ലയിലെ ഏതു പാതയിലൂടെ പോയാലും, അതൊരു ഗള്‍ഫുകാരന്റെ, നാട്ടിലേക്കുള്ള വരവാണെന്ന് ഞങ്ങളുടെ നാട്ടിലെ മുലകുടി മാറിയ കുട്ടികള്‍ക്കു വരെ മന:പാഠം.)

സൈക്കിള്‍ വീട്ടുമുറ്റത്തെത്തും മുന്‍പു തന്നെ, മുന്‍പറഞ്ഞ ഗള്‍ഫുകാരനേയും, പെട്ടി, കിടക്കാദികളേയും വഹിച്ച്, പുകതുപ്പി, തന്നാലാവും വിധം പാഞ്ഞു പോയിരുന്ന അമ്പാസഡര്‍ കാര്‍, എന്റെ വീട്ടുപടി കടന്നു തിരിച്ചു വരുന്നതു കണ്ടപ്പോള്‍ തന്നെ വന്നിട്ടുള്ളത് മറ്റാരുമല്ല, ‘എന്‍ അപ്പാ താന്‍’ എന്ന് എനിക്ക് ഉറപ്പായി.

സൈക്കിള്‍, അതിന്റെ ഷെഡ്ഡില്‍ പാര്‍ക്കുചെയ്ത്, അവാര്‍ഡുപടത്തിലെന്നപോലെ, ശബ്ദമില്ലാതെ, ഞാന്‍ വീട്ടിനകത്തേക്ക് കയറിയപ്പോള്‍ തന്നെ, എന്താടാ ഒരു പതുങ്ങി വരവെന്ന ചോദ്യമാണെന്നെ എതിരേറ്റത്.

ഏയ്, ഒന്നുമില്ല, എന്നു പറഞ്ഞ്, മുറിയില്‍ കയറി വസ്ത്രങ്ങള്‍ എല്ലാം മാറി, കയ്യും, മുഖവും കഴുകി, ചായ കുടിക്കാന്‍ അടുക്കളയില്‍ കയറിയപ്പോള്‍, വീണ്ടും അടുത്ത ചോദ്യം. എങ്ങിനെയുണ്ടെടാ നിന്റെ പഠിപ്പെല്ലാം?

കുഴപ്പമില്ലച്ഛാ.

ആര്‍ക്ക് കുഴപ്പമില്ലെന്നാ, നിനക്കോ, അതോ നിന്റെ ഒപ്പം പഠിക്കുന്നവര്‍ക്കോ എന്നച്ഛന്‍ ചോദിച്ചതിന്റെ പിന്നിലായി, കോറസ്സു പോലെ, അങ്ങനെ ചോദിക്കച്ഛാ എന്ന് രണ്ടു പാരകള്‍ (എന്റെ ചേട്ടന്മാര്‍).

കളിയൊക്കെ കൊള്ളാം, പത്തില്‍ നല്ല മാര്‍ക്കു വാങ്ങിയില്ലെങ്കില്‍, പിന്നെ നിന്നെ ഈ വീട്ടില്‍ കയറ്റില്ല എന്നച്ഛന്‍, പൊതുവെ അല്പം കനത്ത ശബ്ദം, ഒന്നു കൂടി കനപ്പിച്ചു പറഞ്ഞതും, സിംഹത്തിന്റെ മുന്‍പില്‍ അകപെട്ട മാന്‍പേടയുടെ മുഖഭാവത്താല്‍, ചെറിയതെങ്കിലും, ഒരു സഹായത്തിനായി ‍ഞാന്‍, ചേട്ടന്മാരെയും, അമ്മയേയും, മാറി, മാറി നോക്കിയെങ്കിലും, നിനക്കിതൊന്നും, പോരാ, നിന്റെ സ്വഭാവത്തിന്, പറ്റിയാല്‍ രണ്ടു പെട (അടി), ഉടനെ തന്നെ തരപ്പെടുത്തി തരാം എന്നുള്ള മുഖ ഭാവവുമായാണ് അവര്‍ നില്‍ക്കുന്നതെന്ന് എനിക്ക് വളരെ പെട്ടെന്നു തന്നെ മനസ്സിലായി.

ചായകുടിക്കടാ ഇരുന്ന് എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, എന്റെ ഭാരം മൂലം കസേരക്കു നൊന്താലോ എന്നു കരുതി, ആസനം കസേരയില്‍ ഉറപ്പിച്ചു, ഉറപ്പിച്ചില്ല എന്ന രീതിയില്‍ ഞാന്‍ ഉപവിഷ്ഠനായി, പിന്നെ വയറിളക്കാന്‍ കഴിക്കുന്ന ചൊന്നാമക്കിയോ, ആവണക്കിന്റെ എണ്ണയോ കുടിക്കുന്നതുപോലെ, ഒരു കപ്പു ചായ ഞാന്‍ ഒറ്റയടിക്ക് അണ്ണാക്കിലേക്കൊഴിച്ചു. പിന്നെ മേശപുറത്ത് കഴിക്കാന്‍ (കടിക്കാന്‍) എന്താണു വച്ചിരിക്കുന്നതെന്നു പോലും നോക്കാതെ, അകത്തേക്കു വലിഞ്ഞു - (സാധാരണ ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ ചായക്കൊപ്പം കഴിക്കാന്‍ രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന്റെ ബാക്കിയാണെങ്കില്‍, പിന്നെ മുറുമുറുത്ത് കൊണ്ടിരിക്കുന്നവനാണ് ഇന്നിപ്പോ, പ്ലെയിറ്റില്‍ എന്താണെന്നു പോലും നോക്കാതെ മണ്ടിയത്).

ഇനിയെന്തായാലും, കുറച്ച് നാളത്തേക്ക് സ്വാതന്ത്ര്യം കുറച്ച് കുറഞ്ഞാലും, പരീക്ഷയും, അവധിയും കഴിഞ്ഞ്, സ്ക്കൂള്‍ തുറന്ന് പ്രോഗ്രസ്സ് കാര്‍ഡില്‍ ഒപ്പിടാറാവുമ്പോഴേക്കും, അച്ഛന്‍ ലീവുകഴിഞ്ഞ് മടങ്ങും എന്ന എന്റെ സങ്കല്‍പ്പത്തിനെ തകിടം മറിച്ചുകൊണ്ട്, രാത്രി അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍, ഇറാക്കില്‍ ഇറങ്ങിയ അമേരിക്കന്‍ സേനയെ പോലെ, ഇനി തിരിച്ചു പോകണോ, വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല എന്ന പ്രഖ്യാപനം അച്ഛന്‍ നടത്തിയതും, മേല്‍ പറഞ്ഞ പരീക്ഷയുടെ ചിന്ത ഒരു കോരിത്തരിപ്പായി, എന്റെ ശരീരത്തില്‍ മുളച്ച്, വേരിറങ്ങി, പടര്‍ന്ന് പന്തലിച്ച്, പൂത്തുലഞ്ഞു.

അന്നുരാത്രി ഉറക്കത്തില്‍ പല തവണ ഞാന്‍ പേടി സ്വപ്നം കണ്ടെഴുന്നേറ്റിരുന്നു.

ആലത്തൂര് ഹനുമാനെ, പേടി സ്വപ്നം കാട്ടരുതെ, അഥവാ പേടി സ്വപ്നം കാട്ടിയാല്‍ ഹനുമാന്റെ വാലുകൊണ്ടടിച്ചടിച്ചുണര്‍ത്തണേ എന്ന് പ്രാര്‍ത് ഥിച്ചിട്ടാണ് പണ്ട് എട്ടാം ക്ലാസ്സു വരെ ഞാന്‍ കിടക്കാറ്. ഇന്നിതിപ്പോള്‍ പ്രാര്‍ത് ഥിക്കാതെ തന്നെ, പണ്ടു ചൊല്ലിയ നാമത്തിന്റെ ബാക്കി എന്റെ എക്കൌണ്ടില്‍ ക്രെഡിറ്റായി കിടന്നിരുന്നതിനാലോ, മറ്റോ ആണോ എന്നറിയില്ല, ഓരോ തവണയും ഞാന്‍ പേടി സ്വപ്നം കണ്ടപ്പോള്‍, ഹനുമാന്‍ സ്വാമി തന്റെ വാലാല്‍ എന്നെ യഥേഷ്ടം അടിച്ചുണര്‍ത്തി.

എന്തായാലും, രാത്രിയുടെ ഏതോ യാമത്തില്‍, അതോ പുലര്‍ച്ചക്കോ, ഞാന്‍ അന്തവും, കുന്തവുമില്ലാതെ ഉറക്കത്തിലേക്കൂളയിട്ടിട്ടുണ്ടാകണം. കാരണം, എന്താടാ നിനക്കിന്നുസ്ക്കൂളിലൊന്നും പോകേണ്ടെ, എന്ന അച്ചന്റെ ശബ്ദം ആണെന്നെ ഉണര്‍ത്തിയത്.

പതിവുപോലെ, പെട്ടെന്നു തന്നെ തയ്യാറായി, സാധാരണയില്‍ നിന്നും വിത്യസ്തമായി വെറും, ആറിഡ്ഡലി മാത്രം കഴിച്ച് ലഞ്ചു ബോക്സും എടുത്ത്, അയ്യപ്പന്‍ പുലിപുറത്തേറുന്നതു പോലെ, എന്റെ ഹീറോ സൈക്കിളിന്റെ പുറത്തേറി സ്കൂളിലേക്ക് ഗമിച്ചു - (സാധാരണ ദിവസങ്ങളില്‍ ഞാന്‍, ഇഡ്ഡലിയാണെങ്കില്‍ ഒരെട്ടൊമ്പെതെണ്ണവും, പുട്ടാണെങ്കില്‍, ഒന്നര കണയും, രണ്ടു നേന്ത്ര പഴവും അല്ലെങ്കില്‍ അഞ്ചോ, ആറോ ചെറു പഴവും, ദോശായാണെങ്കില്‍ എണ്ണം നോക്കാതെ, അമ്മ ഇനി അവരു രണ്ടു പേരും കഴിച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ തരാം എന്നു പറയുന്നതുവരേയും, ആണ് കഴിക്കാറ്).

അച്ഛന്‍ നാട്ടില്‍ ലാന്‍ഡു ചെയ്ത് അനിശ്ചിത കാലത്തേക്ക് ഇനി നാട്ടില്‍ തന്നെ ഉണ്ടാകും എന്ന് പ്രവചിച്ചതിനാല്‍, പതിവുപോലെ ചോരക്കു ചോര, ചോദ്യത്തിനു ചോദ്യം എന്ന പ്രമാണപ്പടി, ചോദ്യ പേപ്പറിലെ ‍ഒട്ടു മുക്കാല്‍ ചോദ്യങ്ങളും, ഉത്തര കടലാസ്സിലേക്ക് യഥാക്രമം പകര്‍ത്തി എഴുതിയും, അറിയാവുന്ന പരിമിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ എഴുതിയും, അവസാന പരീക്ഷയും എഴുതി തീര്‍ത്ത്, അവധിക്കാലം എങ്ങിനെ മറ്റുള്ളവര്‍ക്ക് ഉപദ്രവപ്രദമാക്കണം എന്നുമാത്രം ആലോചിക്കാതെ, പരീക്ഷയ്ക്ക് തരക്കേടില്ലാത്ത, പാസ് മാര്‍ക്കെങ്കിലും വാങ്ങിയില്ലെങ്കില്‍, നാടു വിടുകയോ, എന്നെ ദത്തെടുക്കാന്‍ സന്നദ്ധനായ ആരേയെങ്കിലും കണ്ടുപിടിക്കുകയോ വേണം എന്ന യാഥാര്‍ത്ഥ്യം എന്നെ കണ്ണുരുട്ടി കാണിച്ചു.

ആയതിനാല്‍ ഇനി പരീക്ഷ പാസ്സാകാന്‍ ശ്രമിക്കണം എന്ന് എന്റെ മനവും, എന്റെ അലമ്പിലെല്ലാം എന്നോടൊന്നിച്ചു നിന്ന കൂട്ടുകാരും എന്നെ ഉപദേശിച്ചതിന്‍ പ്രകാരം അതിനായുള്ള വഴികള്‍ തേടി എന്റെ മനം അലഞ്ഞു.

എന്തായാലും, പഠിച്ചു പരീക്ഷ എഴുതാന്‍ ഉള്ള സമയം ഇനി ഇല്ല, പിന്നെ എന്താണൊരു വഴി? അന്ന് ക്ലാസ്സിലിരിക്കുമ്പോഴെല്ലാം ഒരേ ഒരു ചിന്ത മാത്രം. ചിന്തകള്‍ക്കൊടുവില്‍ ആശയം എന്റെ മനസ്സില്‍, ത്രിശൂര്‍ പൂരത്തിന്നമിട്ടുപൊട്ടുന്നതുപോലെ പൊട്ടി വിരിഞ്ഞു. “കോപ്പിയടി”!!!

യൂറേക്കാ, യൂറേക്കാ, കിട്ടിപ്പോയ്, എന്ന് വിളിച്ചു പറയാന്‍ തോന്നിയെങ്കിലും, ക്ലാസ്സ് റൂം ആയതിനാല്‍ മിണ്ടാതെ ഇരുന്ന് എന്റെ ആശയം നടപ്പാക്കാന്‍ വേണ്ട അടുത്ത നടപടിയെകുറിച്ച് ചിന്തിച്ച്, ചിന്തിച്ച് ഞാന്‍ കുന്നു കയറി, മല കയറി, പിന്നെ കാടും കയറിയതിന്റെ അന്ത്യത്തില്‍ പദ്ധതിയുടെ ഒരു രൂപരേഖ എന്റെ മനസ്സില്‍ തെളിഞ്ഞു.

വൈകുന്നേരം സ്ക്കൂള്‍ വിട്ടതും, കൂട്ടുകാരനുമൊത്ത് വെച്ചു പിടിച്ചു, ഇരിഞ്ഞാലക്കുട ആല്‍തറക്കെതിര്‍വശമുള്ള പ്രകാശം പ്രസ്സിലേക്ക്. അവിടെ ചെന്ന് ഒരു ക്വയര്‍ കനം കുറഞ്ഞ വരയിടാത്ത പേപ്പര്‍ വാങ്ങി, ഡീന്‍സ് ബേക്കറിയില്‍ കയറി ഒരു ഐസ്ക്രീമും കഴിച്ച്, ആത്മവിശ്വാസത്തോടെ മൂളി പാട്ടും പാടി വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി വിട്ടു.

വീട്ടില്‍ ചെന്ന് പതിവുപോലെ, വസ്ത്രങ്ങള്‍ എല്ലാം മാറി, കൈയ്യും, മുഖവും എല്ലാം കഴുകി, ചായ കുടിച്ച്, മൂന്ന് ചൂടു പരിപ്പുവടയും കഴിച്ച്, പടിക്കാനുണ്ടെന്നു പറഞ്ഞെന്റെ മുറിയില്‍ കയറുമ്പോള്‍, ഇന്നെന്താണാവോ ചെക്കനു വന്നതും, പഠിക്കാന്‍ തോന്നിയത് എന്ന അമ്മയുടെ ആത്മഗതം ഞാന്‍‍ കേട്ടു.

മുറിയില്‍ കയറിയ ഞാന്‍ പേപ്പറും, സ്കെയിലും, ബ്ലെയിഡുമെല്ലാം എടുത്ത്, കണിയാന്‍ (പണിക്കര്‍) കവടി നിര്‍ത്തി, ഒരു പിടിയെടുത്ത്, നെഞ്ചോടു ചേര്‍ത്തി പ്രാര്‍ത്തിച്ച്, കണക്കു കൂട്ടി പകുത്തുവയ്ക്കുന്നതു പോലെ, ഒരു പേപ്പര്‍ എടുത്ത്, നിവര്‍ത്തി, രണ്ടായും, നാലായും, എട്ടായും മാറി മാറി മടക്കിയും നീര്‍ത്തിയും, കണക്കു കൂട്ടി ആവശ്യാനുസരണം മുറിച്ചെടുത്ത്, ഷെല്‍ഫ്ഫിന്നടിയിലും, അലമാരക്കുള്ളിലും, ബുക്കിന്നിടയിലും, ഒളിപ്പിച്ചു വച്ചു.

പിന്നീടു വന്ന, പരീക്ഷക്കു മുന്‍പുള്ള മൂന്നു നാലു ദിവസങ്ങളില്‍, ഒപ്പം പഠിക്കുന്ന, പഠിക്കാന്‍ സമര്‍ത്ഥരായ കൂട്ടുകാരോട്, വരാന്‍ സാധ്യതയുള്ള എസ്സേയുടേയും, മറ്റു ചോദ്യങ്ങളേയും കുറിച്ച് ചോദിച്ചറിഞ്ഞ്, അതിന്റെ ഉത്തരങ്ങള്‍ മുറിച്ച് വച്ച കടലാസ്സില്‍, കുനു കുനെ എഴുതി തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാന്‍.

അങ്ങനെ നിര്‍ണ്ണായകമായ പരീക്ഷാ ദിവസം വന്നെത്തി. ഇംഗ്ലീഷ് പരീക്ഷയായിരുന്നു ആദ്യം. രാവിലെ, കുളിച്ച്, മുപ്പത്തി മുക്കോടി ദേവഗണങ്ങളേയും പ്രാര്‍ത്ഥിച്ച്, കോടി മുക്കിയ ഡബിള്‍ മുണ്ടും ഉടുത്ത് , ഉത്തരങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഓരോന്നോരോന്നായി മുണ്ടിനുള്ളിലേക്ക് യഥാക്രം തിരുകി, ഷര്‍ട്ടുമിട്ട്, ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ അടുക്കളയിലേക്ക് ചെന്നപ്പോള്‍, ദോശ വെട്ടി വിഴുങ്ങുകയായിരുന്ന ചേട്ടന്‍മാരുടെ ചിരിയില്‍ സത്യമായും എനിക്ക് ഒരു കള്ള ലക്ഷണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൂക്കു മുട്ടും വരെ ദോശ കഴിച്ച്, കൈയ്യും, കഴുകി, ഒരു ഏമ്പക്കവും വിട്ട്, ഞാന്‍ പോയിട്ട് വരാം എന്ന് പറഞ്ഞതും, അച്ഛന്റെ വക ഒരു ചോദ്യം.

എന്റെ മോന്‍ ഇന്നെന്താ പതിവില്ലാതെ, പാന്റിടാതെ, മുണ്ടുടുത്ത് പോകുന്നത്?

ഏയ്, ഒന്നുമില്ലച്ഛാ, വെറുതെ ഉടുത്തുവെന്നേയുള്ളൂ.

എന്നാലെന്റെ മോന്‍ പോയി മുണ്ട് മാറി, പാന്റിട്ടിട്ട് സ്ക്കൂളില്‍ പോകാന്‍ നോക്ക് വേഗം.

അച്ഛാ അതിപ്പോ, ഈ നേരം പോയ സമയത്ത്, ഇനി മാറ്റാന്‍ നിന്നാല്‍ സ്ക്കൂളിലെത്താന്‍ വൈകും.

സാരമില്ല, ഇത്തിരി വൈകിയാലും നീ പാന്റ്റിട്ടിട്ടിന്ന് പരീക്ഷയ്ക്കു പോയാല്‍ മതി എന്നും പറഞ്ഞ് എന്റെ മുണ്ടില്‍ പിടിച്ചൊരു വലി!!!

മുണ്ടിന്റെ കുത്തഴിഞ്ഞതും എന്റെ അരയില്‍ തിരികിയിരുന്ന കുറിപ്പുകള്‍, കാറ്റത്ത് മാമ്പഴം പൊഴിയുന്നതുപോലെ താഴേക്ക് കൊഴിഞ്ഞു വീണു!!!

പിന്നീട് എന്തെല്ലാം സംഭവിച്ചിരിക്കാം എന്ന്‍ ഊഹിക്കാനുള്ള അവസരം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

ബ്ലോഗാന്‍ പഠിക്കട്ടെ


ജീവിതത്തില്‍ ആദ്യമായി ഇന്ന് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി. ഒരു ഫോട്ടോവും, നാലും വരികളും എങ്ങിനെ പോസ്റ്റ് ചെയ്യാം എന്ന പഠനത്തിന്റെ ആദ്യ പടിയായി ഇതൊന്ന് പോസ്റ്റ് ചെയ്തോട്ടെ.

എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍, ഉറപൊട്ടിയിട്ടുണ്ട്. ആ ഉറവയുടെ നീരൊഴുക്ക് നിലക്കാതിരിക്കുകയാണെങ്കില്‍ ‍ഞാന്‍, എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്തെന്നും വരും.

ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും”.