Monday, October 16, 2006

ഒരു പിറന്നാള്‍ സ്മരണ

കഴിഞ്ഞ ആഗസ്റ്റ്‌ മാസത്തില്‍ നാട്ടില്‍ വെക്കേഷന്‍ ആര്‍മാദിച്ചുല്ലസിച്ചു ചിലവിടുന്നതിന്നിടയിലെ ഒരു സാധാരണ ദിവസം.

മഴ ചാറുന്നതിന്റെ ശബ്ദം, ചാരിയിട്ടിരുന്ന ജനലിന്റെ ഇടയില്‍ കൂടി മുറിക്കകത്തേക്ക്‌ വന്നു. കുട്ടി കുറുമികള്‍ രണ്ടും നല്ല ഉറക്കത്തിലാണ്‌. കുറുമിയെ മുറിയിലൊന്നും കാണാനുണ്ടായിരുന്നില്ല. ബാത്‌ റൂമിന്റെ വാതിലും തുറന്നു തന്നെയാണ്‌ കിടക്കുന്നത്‌. താഴെ നിന്നു അമ്മയുടേയും, കുറുമിയുടേയും ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. എന്തു പറ്റിയാവോ, കുറുമി ഇന്ന് രാവിലെ തന്നെ എഴുന്നേറ്റിരിക്കുന്നു. തലക്കു മുകളിലൂടെ പുതപ്പ്‌ വലിച്ചിട്ട്‌ ഞാന്‍ വീണ്ടും തിരിഞ്ഞുകിടന്നു.

ഇന്നെന്താ, എഴുന്നേല്‍ക്കുന്നില്ലേന്നുള്ള കുറുമിയുടെ ചോദ്യമാണ്‌ എന്നെ ഉറക്കത്തില്‍ നിന്നും വീണ്ടും ഉണര്‍ത്തിയത്‌.

കണ്ണു തിരുമ്മി ഞാന്‍ എഴുന്നേറ്റപ്പോള്‍ കാണുന്നത്‌, സെറ്റുമുണ്ടുടുത്ത്‌, തലയില്‍ തുളസിയും, ചെത്തിപ്പൂവും ചൂടി, ചന്ദനം തൊട്ട്‌ ഐശ്വര്യത്തോടെ ഒരു ഗ്ലാസ്‌ ചായയുമായി എന്റെ മുന്‍പില്‍ നില്‍ക്കുന്ന കുറുമിയേയാണ്‌.

അഞ്ചാറു വര്‍ഷത്തിന്റെ ദാമ്പത്യ ജീവിതത്തിന്നിടയില്‍, പ്രത്യേകിച്ചൊരു വിശേഷവുമില്ലാത്ത ദിവസങ്ങളില്‍, അതും ഇത്രയും രാവിലെ കുളിച്ച്‌ സെറ്റുമുണ്ടുമുടുത്ത്‌ കുറുമിയെ കണ്ടപ്പോള്‍, കണ്ണിന്റെ കാഴ്ചക്ക്‌ വല്ല കേടുപാടും സംഭവിച്ചോ എന്നറിയാതെ, ഞാന്‍ കണ്ണുകള്‍ വീണ്ടും വീണ്ടും അടച്ചു തുറക്കുകയും, തിരുമ്മി നോക്കുകയും ചെയ്തു. ഇല്ല, കണ്ണിന്റെ കാഴ്ചക്ക്‌ കുഴപ്പമൊന്നുമില്ല.

എന്താ ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്‌, എന്ന ഒരു ചോദ്യത്തോടെ കയ്യിലിരുന്ന ചായ കപ്പ്‌ കുറുമി എനിക്ക്‌ കൈമാറി. പിന്നെ ഞാന്‍ ചായകുടിച്ച്‌ കഴിയുന്നതു വരെ മുറിയില്‍ ചുറ്റി പറ്റി നിന്നു, ചായകുടിച്ചതും, ചായകപ്പ്‌ വാങ്ങി തലയൊന്നു വെട്ടിച്ച്‌, കോണിപടികള്‍ അമര്‍ത്തി ചവിട്ടി താഴോട്ടിറങ്ങി പോയി.

കുളി കഴിഞ്ഞ്‌,അമ്മ ചൂടോടെ വിളമ്പിയ, ആറേ, ആറു ദോശയും, ഒരു പുഴുങ്ങിയ നേന്ത്ര പഴവും, വാട്ടിയ ഒരു മുട്ടയും കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞത്‌ പോലെ തോന്നിയതു കാരണം, ഒരു ദോശയും കൂടി തിന്നാലോ എന്ന ആശ ഞാന്‍ മുളയിലേ തന്നെ നുള്ളികളഞ്ഞു.

ഞാന്‍ ദോശ കഴിക്കുന്നതിന്റെ ഇടയില്‍, ശ്രീകോവിലിന്നു വലം വയ്ക്കുന്നതുപോലെ, കുറുമി പല തവണ ഡൈനിങ്ങ്‌ ടേബിളിനെ വലം വച്ചു പോയിയെങ്കിലും, പ്രത്യേകിച്ച്‌ എന്നോട്‌ എന്തെങ്കിലും പറയുകയുണ്ടായില്ല മറിച്ച്‌, ഞാന്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്ന ഒരു ആകാംഷയും മുഖത്തു നിഴലിച്ചിരുന്നു.

ഭക്ഷണം കഴിച്ച്‌ കയ്യും കഴുകി, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതിനാല്‍, വസ്ത്രം മാറി ഞാന്‍ പുറത്തേക്ക്‌ പോകുകയാണെന്ന് പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങി. ഉച്ചക്ക്‌ ഭക്ഷണം കഴിക്കാന്‍ വരില്ലേ എന്ന അമ്മയുടേ ചോദ്യം ഗേറ്റ്‌ കടന്നു പുറത്തിറങ്ങുന്നതിന്നു മുന്‍പേ തന്നെ പിന്‍പില്‍ നിന്നും കേട്ടപ്പോള്‍, വരില്ലെങ്കില്‍ വിളിച്ച്‌ പറയാം എന്നും പറഞ്ഞ്‌ ഞാന്‍ ഗേറ്റും തുറന്ന് പുറത്തിറങ്ങി.

വാരത്തിന്റെ തുടക്കമായ തിങ്കളാഴ്ചയായതിനാലും, മാസാവസാനമായതിനാലും, ജോലിയുള്ള കൂട്ടുകാരൊക്കെ അവനവന്റെ ജോലി സ്ഥലത്തേക്ക്‌ തെറിച്ചിരുന്നെങ്കിലും, ജോലിയുള്ളവരേക്കാള്‍ കൂടുതല്‍ കൂട്ടുകാര്‍ക്ക്‌ ജോലിയില്ലാതിരുന്നതിനാല്‍, കമ്പനിയടിക്കാന്‍, അല്ലെങ്കില്‍ കമ്പനിക്ക്‌ അടിക്കാന്‍ തോന്നിയാല്‍ അഡ്വാന്‍സ്‌ ബുക്കിങ്ങില്ലാതെ തന്നെ, 24/7 സമയത്തും ഒരു വിളിക്ക്‌ തന്നെ സ്പോട്ടില്‍ എത്തിചേരാം എന്ന് അടിക്കടി എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കളില്‍ ഒന്നു രണ്ടാള്‍ക്കാരെ ചേര്‍ത്ത്‌ കമ്പനിയടിച്ചിരുന്നു സമയം രണ്ടര കഴിഞ്ഞപ്പോള്‍, പതുക്കെ വീട്ടിലേക്ക്‌ നീങ്ങി.

വീട്ടിലെത്തി ബെല്ലടിച്ച്‌, അഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴാണ്‌ അമ്മ വന്ന് വാതില്‍ തുറന്നത്‌. ഊണു കഴിച്ച്‌ കിടന്നപ്പോള്‍, ഞാന്‍ ഒന്നു മയങ്ങിപോയി, നീ വല്ലതും കഴിച്ചോ എന്നുള്ള ചോദ്യത്തിന്നു ഇല്ല ചോറു വിളമ്പികൊള്ളൂ എന്നും പറഞ്ഞ്‌, വസ്ത്രം മാറാനായി മുകളിലെ മുറിയിലേക്ക്‌ ഞാന്‍ പോയി.

പതിവിന്നു വിപരീതമായി മുകളിലെ മുറി അകത്തു നിന്നും കുറുമി കുറ്റിയിട്ടിരിക്കുന്നു. എത്ര മുട്ടിയിട്ടും തുറക്കുന്നില്ല. ഉറക്കമായിരിക്കും, ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി, പുറത്തെ അഴയില്‍ തന്നെ പാന്റും ഷര്‍ട്ടും അഴിച്ചിട്ട്‌, മുണ്ടെടുത്തുടുത്തു. പിന്നെ ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി.

അവളൊന്നും ഉച്ചക്ക്‌ കഴിച്ചില്ലല്ലോടാ, വയറിന്നു നല്ല സുഖമില്ല എന്ന് പറഞ്ഞ്‌ നീ പോയതിന്നു തൊട്ടു പുറകില്‍ തന്നെ പോയി കിടന്നതാ. നിങ്ങള്‍ തമ്മില്‍ വഴക്കൊന്നും ഉണ്ടായില്ലല്ലോ? രാവിലെ എന്തൊരു ഉഷാറാടു കൂടി എന്റെ കൂടെ അമ്പലത്തില്‍ വന്നതാ, തിരിച്ചു വന്നപ്പോള്‍ മുതല്‍ അവള്‍ക്കൊരു മൂഡോഫ്‌. ചോദിച്ചിട്ടും കാര്യമെന്താണെന്നു പറയുന്നില്ല.

രാവിലെ അവള്‍ ഒരു ദോശ തിന്നതാ. എന്തിനും നീയൊന്നു പോയി വിളിക്ക്‌. അമ്മയിലെ മരുമകളോടുള്ള സ്നേഹം ഉണര്‍ന്നു.

ഞാന്‍ വീണ്ടും മുകളിലേക്ക്‌ ചെന്ന് പൂട്ടിയിട്ട മുറിയുടെ വാതിലില്‍ മുട്ടലോട്‌ മുട്ടല്‍, അകത്തു നിന്നും കുറുമികുട്ടികളുടെ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്‌. പക്ഷെ കുറുമിയുടെ ശബ്ദമൊന്നും കേള്‍ക്കുന്നുമില്ല. ഞാന്‍ കൂടുതല്‍ ഉച്ചത്തില്‍, കുറുമീ, വാതില്‍ തുറക്ക്‌ എന്നും പറഞ്ഞ്‌, വാതിലില്‍ മുട്ടലും തട്ടലും തുടര്‍ന്നപ്പോള്‍, മുറിക്കുള്ളില്‍ നിന്നും കുറുമിയുടെ ഏങ്ങലടിയും ഉയര്‍ന്നു.

വാതിലില്‍ തട്ടുന്ന ശബ്ദം ഉയര്‍ന്നപ്പോള്‍, എന്താണ്‌ സംഭവിച്ചതെന്നറിയുവാനായി, അമ്മയും, അച്ഛനും മുകളിലേക്ക്‌ വന്നു.

മോളെ വാതില്‍ തുറക്കെന്ന അമ്മയുടേയും, അച്ഛന്റേയും, നിര്‍ബന്ധത്തിന്നവസാനം, അകത്തു നിന്നും വാതില്‍ തുറക്കുന്ന ശബ്ദം പുറത്തേക്ക്‌ വന്നപ്പോള്‍, ഞങ്ങള്‍ മൂവരുടേയും മുഖത്ത്‌ ഒരാശ്വാസ ഭാവം വന്നു എന്നുള്ളത്‌ വാസ്തവം.

തുറന്ന വാതിലിന്നു പിന്‍പില്‍, കരഞ്ഞു ചുവന്നു കലങ്ങിയ കണ്ണുകളുമായി കുറുമി. എന്താ സംഭവിച്ചതെന്നറിയാതെ ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി.

എന്താ മോളേ പറ്റിയതെന്ന അമ്മയുടെ ചോദ്യം കേട്ടതും, വലിയവായില്‍ കുറുമി പൊട്ടികരയാന്‍ തുടങ്ങി. ഇങ്ങനെ കരയാന്‍ മാത്രം എന്താണു സംഭവിച്ചതെന്നറിയാതെ, ഏങ്ങിയേങ്ങി കരയുന്ന അവളെ എങ്ങിനെ സമാധാനിപ്പിക്കണം, എന്തു പറഞ്ഞു സമാധാനിപ്പിക്കണം, എന്നറിയാതെ ഞങ്ങള്‍ കണ്‍ഫൂഷ്യന്‍ തീര്‍ക്കണമേ എന്നു പാടാന്‍ കൂടി കഴിയാത്ത അവസ്ഥയില്‍ കണ്ണുകള്‍ പുറത്തേക്കുന്തി നില്‍ക്കുമ്പോള്‍, എങ്ങലടിച്ചുകൊണ്ട്‌ കുറുമി പറയാന്‍ തുടങ്ങി.

എന്നാലും, ഇന്നെന്റെ പിറന്നാളായിട്ട്‌, നിങ്ങളാരും ഒന്നു വിഷ്‌ പോലും ചെയ്തില്ലല്ലോ? അച്ഛനും, അമ്മയും ചെയ്തില്ലെങ്കില്‍ പോട്ടെ എന്നു കരുതാം. ഇംഗ്ലീഷ്‌ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌ അവര്‍ ഓര്‍ക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ? പക്ഷെ നിങ്ങള്‍ എന്നെ വിഷ്‌ ചെയ്തില്ലാ എന്നു പറഞ്ഞാല്‍, അതു എത്ര മോശമാണ്‌. ഞാന്‍ ഇന്നു രാവിലെ തന്നെ അമ്പലത്തിലെല്ലാം പോയി, നിങ്ങള്‍ക്കിഷടമുള്ള സെറ്റുമുണ്ടെല്ലാം ഉടുത്ത്‌, ചായയുമായി നിങ്ങളുടെ അടുത്തു വന്നപ്പോഴെങ്കിലും, നിങ്ങള്‍ ഓര്‍ക്കുമെന്നു ഞാന്‍ കരുതി. അതും പോകട്ടെ, ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുമ്പോള്‍, ഞാന്‍ എത്ര തവണ നിങ്ങളുടെ ടേബിളിന്റെ അരികില്‍ വന്നു പോയി, എന്നിട്ടും ഓര്‍ത്തില്ലം, കുറുമി ഏങ്ങലടിച്ചുകൊണ്ട്‌ തുടര്‍ന്നു. എല്ലാം പോകട്ടെ, പിറന്നാളാ, എന്നാല്‍ പുറത്ത്‌ പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ വേണ്ട, സ്വന്തം വീട്ടില്‍ ഒരുമിച്ചിരുന്നെങ്കിലും, ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ വരുമെന്ന് ഞാന്‍ കരുതി, എന്നിട്ട്‌ മൂന്നു മണിയായപ്പോള്‍ വീട്ടില്‍ കയറി വന്നിരിക്കുന്നു,നാണമാകില്ലെ മനുഷ്യാ? അവളുടെ ന്യായമായ ആവശ്യങ്ങള്‍ കേട്ടപ്പോള്‍, അച്ഛനും, അമ്മയും അവളുടെ പങ്ക്‌ ചേര്‍ന്ന്, എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോളും, വായില്‍ നിന്നും ചിരി പുറത്തേക്ക്‌ വരാതിരിക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.

കുറുമിയുടെ കുറ്റപെടുത്തലുകള്‍ക്കൊപ്പം തന്നെ, അച്ഛനും, അമ്മയും ചേര്‍ന്ന് എന്നെ കുറ്റപെടുത്താന്‍ തുടങ്ങിയപ്പോള്‍, നടക്കലുമല്ല, ഓടലുമല്ല എന്നപോലെ, കോണിപടികള്‍ ഞാന്‍ ചാടി ചാടി ഇറങ്ങി, പിന്നെ താഴെ നിന്നും അന്നത്തെ ന്യൂസ്‌ പേപ്പര്‍ എടുത്ത്‌ മുകളിലേക്ക്‌ പാഞ്ഞു.

നീര്‍ത്തി പിടിച്ച ന്യൂസ്‌ പേപ്പറുമായി ഞാന്‍ എന്തിനുള്ള പുറപ്പാടാണെന്നറിയാതെ, കുറുമിയും, അച്ഛനും, അമ്മയും സ്തംഭിച്ചു നില്‍ക്കുമ്പോള്‍, ഇന്നത്തെ ഡേറ്റ്‌ എന്താണെന്നു നോക്കു, എന്നു പറഞ്ഞ്‌ ഞാന്‍ ന്യൂസ്‌ പേപ്പര്‍ കുറുമിക്ക്‌ കൈമാറി.

രണ്ടു മൂന്നു തവണ വായിച്ചിട്ടും വിശ്വാസം വരാത്തതു പോലെ കുറുമി ന്യൂസ്‌ പേപ്പറിലേക്കും, എന്റെ മുഖത്തേക്കും മാറി മാറി നോക്കി.

ഉം, ഇന്ന് ആഗസ്റ്റ്‌ ഇരുപത്തെട്ടാം തിയതി തിങ്കളാഴ്ച. നാളെയാണ്‌ ആഗസ്റ്റ്‌ ഇരുപത്തൊന്‍പതാം തിയതി,അതായത്‌ നിന്റെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌, അതെനിക്ക്‌ നല്ല ഓര്‍മ്മയുണ്ടെന്ന് പറഞ്ഞ്‌ ഞാന്‍ പൊട്ടിചിരിച്ചതിനൊപ്പം തന്നെ അമ്മയുടേയും, അച്ഛന്റേയും ചിരിയും മുഴങ്ങി.

നിമിഷങ്ങള്‍ക്കകം തന്നെ കുറുമിയും ഞങ്ങളോടൊപ്പം ചിരിയില്‍ പങ്കു ചേര്‍ന്നെന്നു മാത്രമല്ല, അതേ, രാവിലെ തൊട്ട്‌ ഒന്നും കാര്യമായി കഴിച്ചിട്ടില്ല, നല്ല വിശപ്പ്‌, വരൂ നമുക്ക്‌ വേഗം പോയി ഭക്ഷണം കഴിക്കാം എന്നു പറഞ്ഞ്‌, കോണിയിറങ്ങി താഴേക്ക്‌ മുങ്ങിയതും നിമിഷങ്ങള്‍ക്കകമായിരുന്നു.

62 comments:

കുറുമാന്‍ said...

"ഒരു പിറന്നാള്‍ സ്മരണ"

പ്രിയ ബ്ലോഗര്‍മാരെ, ഏതാണ്ട് രണ്ടു മാസത്തോളമായി ബ്ലോഗില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്, അക്കാരണത്താല്‍ തന്നെ എഴുതാനുള്ള മടിയും പിടി കൂടി. ഇനിയും എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യാതിരുന്നാല്‍, എഴുതുന്ന ശീലം അപ്പാടെ മറന്നു പോകുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടുകൊണ്ട്, വെറുതെ എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്യാം എന്നു കരുതി ഈ അതിക്രമം ഞാന്‍ ചെയ്യുന്നു.

Sreejith K. said...

ഇത് കലക്കി. പാവം കുറുമി. എന്നാലും കുറുമാന്‍ ആ ദിവസം മറന്നില്ലല്ലോ. ആ സ്നേഹത്തിനും ഓര്‍മ്മശക്തിക്കും മുന്നില്‍ തൊഴുന്നു.

മലയാളം 4 U said...

ഇതിപ്പോ ആകെ സംശയമായല്ലോ. കുറുമി ഡേറ്റ് മറന്നതോ? അതോ കുറുമാന് ന്യൂസ് പേപ്പറ് മാറിയതോ? എതായാലും ഓറ്പ്പിച്ചതു നന്നായി. വരും ദിവസങ്ങളില്‍ എനിക്കും വരാനിരുന്ന ഒരു പൊട്ടിത്തെറി ഒഴിവായി കിട്ടി.

വല്യമ്മായി said...

ഇന്നങ്ങോട്ട് ചെല്ല്,ഫ്ളാറ്റിന്‍റെ വാതില്‍ തുറക്കുന്നതൊന്നു കാണാം.

ഇടിവാള്‍ said...

ഞാനോര്‍ത്തു കുറുമാന്‍ തലേന്നത്തെ പത്രമെടുത്ത്‌ കുറുമിയെ പറ്റിച്ചതാണെന്നു ! ഹി ഹി !ഞാനോര്‍ത്തു കുറുമാന്‍ തലേന്നത്തെ പത്രമെടുത്ത്‌ കുറുമിയെ പറ്റിച്ചതാണെന്നു ! ഹി ഹി !

Rasheed Chalil said...

കുളി കഴിഞ്ഞ്‌,അമ്മ ചൂടോടെ വിളമ്പിയ, ആറേ, ആറു ദോശയും, ഒരു പുഴുങ്ങിയ നേന്ത്ര പഴവും, വാട്ടിയ ഒരു മുട്ടയും കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞത്‌ പോലെ തോന്നിയതു കാരണം, ഒരു ദോശയും കൂടി തിന്നാലോ എന്ന ആശ ഞാന്‍ മുളയിലേ തന്നെ നുള്ളികളഞ്ഞു...

കുറുജീ തലേന്നത്തെ പത്രം കാണിച്ച് ആ പാവത്തെ പറ്റിച്ചല്ലേ... പാവം കുറുമി. ഇത് പോസ്റ്റിയത് വീട്ടില്‍ അറിയില്ലല്ലോ അല്ലേ...

Rasheed Chalil said...

അപ്പോഴേക്കും അത് ഇടിഗഡീ കൊട്ടി...

പട്ടേരി l Patteri said...

കുറുമിയുടെ കുറുമ്പ് കൊള്ളാം :)
കുറുമിയെ
കരയിപ്പിക്കാതിരിക്കാന്‍
കുറുമാന്റെ
കുറുക്കു വിദ്യ

ആഗസ്റ്റ്‌ ഇരുപത്തൊന്‍പതാം തിയതി ഉച്ചക്കു ആഗസ്റ്റ്‌ ഇരുപത്തെട്ടാം തിയതിയിലെ പത്രം കാണിച്ചു കുറുമാന്‍ കാണിച്ച സൂത്രപ്പണിയാണൊ എന്നു എനിക്കു തോന്നാന്‍ കാരണം ;-)
വെല്‍ക്കം ബാക്ക്.....

Unknown said...

ഹാ ഹാ കുറുമാനേ, തലേദിവസത്തെ പത്രം കാണിച്ചു പറ്റിച്ചതും പോര ബ്ലോഗില്‍ എഴുതി കളിയാക്കുകയും ചെയ്തിരിക്കുന്നു!

വരാന്‍ ഉള്ളതു വഴിയില്‍ തങ്ങുമോ കുറൂ..:)!

ദേവന്‍ said...

സംശയിക്കണ്ടാ, ന്യൂസ്‌ പേപ്പര്‍ മാറ്റിക്കളഞ്ഞതാ. (വീട്ടില്‍ ഡേറ്റുള്ള ക്ലോക്കുള്ളതെല്ലാം പിറകോട്ടു തിരിച്ചും വച്ചു കാണും, കുറുമാനാരാ മോന്‍.)

എന്റെ ആപ്പീസില്‍ ഒരുത്തന്‍ ഡേറ്റുകള്‍ മറന്നു പോകുന്നതിന്റെ ഉസ്താദ്‌ ആണ്‌. പുള്ളി ഒരു ദിവസം രാവിലെ ഇങ്ങനെ ഇറങ്ങാന്‍ റെഡി ആകുമ്പോള്‍ ഭാര്യ വന്ന്
"അല്ലാ, ഇപ്പോ ഓഫീസില്‍ പോകുന്നോ, ഇന്നെന്താ ദിവസമെന്ന് ഓര്‍മ്മയില്ലേ?"
[ഭര്‍ത്താവ്‌ വലഞ്ഞു. കല്യാണം ഏപ്രിലില്‍ എങ്ങാണ്ടായിരുന്നു. അപ്പോ അതല്ല. ഇനി തന്റെ ബര്‍ത്ത്ഡേ ആണെങ്കില്‍ ഓര്‍മ്മയുണ്ടോന്നു ചോദിക്കാതെ നേരേ പറയില്ലേ. അപ്പോ അവളുടെ ബെര്‍ത്ത്‌ ഡേ ആകും]

ഭര്‍ : "അയ്യോ ഉണ്ടോന്നോ, എന്തു ചോദ്യം. നിന്റെ പിറന്നാള്‍ ഞാന്‍ മറക്കുമോ. വൈകിട്ട്‌ റോയല്‍ അബ്ജാര്‍ ഹോട്ടലില്‍ നമുക്ക്‌.."

ഭാ: " പിറന്നാളോ. മാങ്ങാത്തൊലി. ബോധമില്ലേ മനുഷ്യാ, ഇന്നാ കുഞ്ഞിനു വാക്സിനേഷന്‍ എടുക്കാന്‍ ബുക്ക്‌ ചെയ്ത ദിവസം"

പട്ടേരി l Patteri said...

ശ്ശോ...അതെല്ലാവര്‍ക്കും തോന്നി അല്ലെ
ഇടീ, ഇത്തിരീ, എന്തൊരു വേവ് ലെങ്ങ്ത്ത് :)
qw_er_ty

ദേവന്‍ said...

തീയതി ഇപ്പോഴാ ശ്രദ്ധിച്ചത്‌. ആഗസ്റ്റ്‌ 29 ഞങ്ങളുടെ വെഡിംഗ്‌ ആനിവേര്‍സറി ദിവസം ആണല്ലോ.

ഇടിവാള്‍ said...

എന്റെ ഓഫീസിലെ ഒരുത്തന്‍, എന്റെ നാട്ടിലെ ഒരുത്തന്‍, എന്നൊക്കെ പറഞ്ഞാല്‍, കഥാപാത്രം “ഞാണ്‍” ആണോന്നു ആരും സശയിക്കില്ല, അല്ലേ ദേവ്വേട്ടാ ? ;)

Rasheed Chalil said...

ഇടിവാള്‍ജീ പറഞ്ഞ സംശയം എനിക്കില്ല.

ദേവന്‍ said...

അമ്മച്ച്യാണെ ഞാനല്ലാ. എനിക്കു തീയതികള്‍ നല്ല ഓര്‍മ്മയാ. ഞാന്‍ മറന്നു പോകുന്നത്‌ മുഖങ്ങളാ. കല്യാണത്തിനു കാര്‍ന്നോരായി മുന്നില്‍ നിന്ന ഭാര്യയുടെ അമ്മാവനെ, അതിനു ശേഷം ഒരു ദിവസം വീട്ടില്‍ വിളിച്ചു സദ്യയും തന്ന അമ്മാവനെ, പിന്നൊരു ദിവസം വഴീല്‍ കണ്ടിട്ടു എനിക്കു മനസ്സിലായില്ല. അങ്ങനെ ആരുടെയെല്ലാം മുഖം ഞാന്‍ മറന്നിരിക്കുന്നു.

വാളൂരാന്‍ said...

ഭൂരിപക്ഷം കമന്റുകളും കുറുവിനെ ക്രൂശിലേറ്റുകയാണല്ലോ. ഏയ്‌.. ജ്ജ്‌ നല്ലബന്‍ തന്നെ കെട്ടോ... അനക്കറിയാം ജ്ജ്‌ പറ്റിച്ചതല്ലാന്ന്‌... എന്തായാലും സംഭവം ശുഭപര്യവസായിയായല്ലോ നല്ലത്‌. പിന്നെ 29ന്‌ രാവിലെ ഇതൊക്കെ വീണ്ടും ആവര്‍ത്തിച്ചോ...!!

asdfasdf asfdasdf said...

ദേവേട്ടാ.. തന്മാത്ര(അല്‍ഷിമേഴ്സ്)യെക്കുറിച്ചൊരു പോസ്റ്റിടേണ്ട നേരമായിയെന്ന് തോന്നുന്നു.

സുല്‍ |Sul said...

ഇനി ചുമ്മാ പുറത്തു പോകുമ്പോള്‍ ഇടക്കിടക്ക് വീട്ടിലേക്കു വിളിചേക്കണേ കുറുമാ. വല്ല പിറന്നാളോ, കല്യാണമോ, ഓണമോ ഉണ്ടൊ എന്നറിയാലൊ?

കൊള്ളാം.

Visala Manaskan said...

'ആറേ, ആറു ദോശയും, ഒരു പുഴുങ്ങിയ നേന്ത്ര പഴവും, വാട്ടിയ ഒരു മുട്ടയും കഴിച്ചപ്പോഴേക്കും വയറു നിറഞ്ഞത്‌ പോലെ തോന്നിയതു കാരണം'
വളരെ കുറഞ്ഞല്ലോ മേന്നനേ!

നന്നായിട്ടുണ്ട് മേന്നനേ.
--
(ബ്ലോഗാന്‍ സമയവും സന്ദര്‍ഭവും ഇപ്പോള്‍ ഒത്ത് വരുന്നില്ല...കമന്റ് ചെയ്യുന്നില്ലെങ്കിലും ബ്ലോഗ് വായന നടക്കുന്നുണ്ട്... എല്ലാവര്‍ക്കും നമസ്കാരം.)

രാജീവ് സാക്ഷി | Rajeev Sakshi said...

ഇതെഴുതിയതു കുറുമാന്‍റെ ഡ്യൂപ്പ് ആണോ?

ലിഡിയ said...

പക്ഷേ സംശയം മാറുന്നില്ലല്ലോ,കുറുമിക്ക് തെറ്റിയതെങ്ങനെയാ?അവധിക്കാലം ആഘോഷിക്കുകയായിരുന്നത് കൊണ്ട് തിയതികള്‍ പോലും മറന്നു പോയി എന്നത് യുവര്‍ ഹോണര്‍ എന്റെ പുത്തി അങ്ങ് സമ്മതിക്കുന്നില്ല,ഹാ ഇനി കുറിമിയുടെ ഭാഗം കൂടി കേള്‍ക്കട്ടെ.

അടുത്ത അരമണിക്കൂറിനുള്ളില്‍ തലേന്നത്തെ പത്രം കാണിച്ച് പറ്റിച്ചതിന് വീണ്ടുമൊരു പുറത്താക്കല്‍ ഉണ്ടായി എന്ന് വാര്‍ത്ത വരില്ലെന്നാര് കണ്ടു.

:-)

-പാര്‍വതി.

മുസാഫിര്‍ said...

കുറുമന്‍‌ജി,

അങ്ങിനെ ഒരോന്നായി പോരട്ടെ.എനിക്കും ഇങ്ങിനെ ഡേറ്റുകള്‍ മറന്നു പോകുന്ന പ്രശ്നമുണ്ടായിരുന്നു.തിയതികള്‍ ‍ സമയാസമയങ്ങളില്‍ ഓര്‍മിപ്പിക്കാന്‍ ഒരു കല്യാണം കുടി കഴിക്കാം (സെക്രട്ടറി പോലെ )എന്നു ഒരു സജ്ജഷന്‍ കൊടുത്തു ശ്രിമതിക്കു.അതിനു ശേഷം ഇപ്പോള്‍ പ്രശ്നമ്മില്ല,ഇടക്കു ഒരെണ്ണം മറന്നു പോയാലും.

ലിഡിയ said...

ശോ..ഞാനീ കമന്റു മുഴുവന്‍ വായ്ക്കാതെയാ കമന്റടിച്ചത്,അത് കഴിഞ്ഞ് നോക്കുമ്പോള്‍ എല്ലാവര്‍ക്കും അതേ സംശയം..എന്റെ കമന്റ് +1 എന്നിട്ട് പരിഗണിച്ചാല്‍ മതീട്ടോ(കുറുമിയുടെ ഭാഗം വാദിക്കുന്ന വോട്ടുകള്‍)

-പാര്‍വതി

Unknown said...

കുറുമാന്‍ ചേട്ടാ,
തിരിച്ച് വരവ് നന്നായി. ഈ കഥയില്‍ എത്ര ശതമാനം വെള്ളം ചേര്‍ത്തിരിക്കുന്നു? 29ന് അടിച്ച് പൊളിച്ച് സദ്യ നടത്തിക്കാണും അല്ലേ.

(ഓടോ: ഈ വിവാഹിതരുടെ ഓരോ പ്രശ്നങ്ങളേയ്.... :-))

Anonymous said...

ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഇതൊക്കെ വലിയ കാര്യമാ. :)

കിച്ചു said...

ചക്കിക്കൊത്ത ചങ്കരന്‍ സോരി തിരുത്തി വായിക്കുക കുറുമനൊത്ത കുറുമി.... :)

ഏറനാടന്‍ said...

ആശ്വാസമായിട്ടോ, ഒരിടവേളയ്‌ക്കൊടുവില്‍ തിരിച്ചുവന്നല്ലോ കുറുമന്‍ജീ.. മുടങ്ങാതെ കഥകളും വിശേഷങ്ങളും പ്രതീക്ഷിക്കുന്നു. ഒരു പ്രത്യേകതാളത്തിലുള്ള ഫലിതങ്ങള്‍ നല്ല രസമുണ്ട്‌.

ഇടിവാള്‍ said...

ഞാന്‍ നേരത്തെ ( രാവിലെ) അടിച്ച കമന്റില്‍ തന്നെ ഇതു കൂടി ചേര്‍ക്കണമെന്നോര്‍ത്തിരുന്നു. പിന്നെ കരുതി ഓഫ്ടോപ്പിക്‌ ആവുമല്ലോ എന്ന്.
==========================

പ്രിയപ്പെട്ട കുറുമാന്‍ അറിയുവാനായി സ്നേഹപൂര്‍വം ഇടിവാള്‌ എഴുതുന്നത്‌.

അങ്ങയുടെ തിരിച്ചു വരവില്‍ എല്ലാവരും അത്യധികം സന്തോഷിക്കുന്നുണ്ട്‌ എന്നത്‌, ശ്രീജിത്തിന്റെ മുരിങ്ങാത്തോരന്‍ പോലെ പച്ചയായ,യാധാര്‍ഥ്യവും, ദില്‍ബുവിനും പച്ചാളത്തിനും, മീശയില്ല, പ്രൊഫെയിലില്‍ ഉള്ളത്‌ ഒട്ടു മീശയാണ്‌ എന്നപോലെ എല്ലാവര്‍ക്കും അറിയുന്നൊരു കാര്യവുമാണ്‌.

താങ്കളുടെ അഭാവത്തില്‍ ഇവിടെ നടന്ന അതി ഭീകമായ രണ്ടു സംഭവങ്ങളിലൊന്നാണ്‌, ഒന്നു വിശാലനു ഒരു അപരന്‍ വന്നതും, പിന്നെ, ബാച്ചിലര്‍ ക്ലബ്ബ്‌ എന്ന ഒരു ക്ലബ്ബിന്റെ രൂപീകരണവും.

ബാച്ചി ക്ലബ്ബ്‌ രൂപീകരണ ശേഷം വിവാഹിതരെ പരിഹസിച്ചു തുടങ്ങിയ ലവന്മാരെ നിലക്കു നിര്‍ത്താന്‍, ഞങ്ങളു കുറച്ചു കെട്ട്യ്യോന്മാര്‌, കലേഷിന്റെ നേതൃത്വത്തില്‍ ഒരു വിവാഹിത ക്ലബ്ബുണ്ടാക്കിയ വിവരം ഈയവസരത്തില്‍ അത്യാഹ്ലാദപൂര്‍വം അറിയിച്ചു കൊള്ളട്ടെ. ഇതിലേക്കായി താങ്കളുടെ പോസ്റ്റ്‌ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. സാമ്പത്തികമായി സഹായിക്കാനുദ്ദേശമുണ്ടെങ്കില്‍, എന്നെ വിളിച്ചാല്‍ മതി, വീട്ടില്‍ വന്നു കളക്റ്റു ചെയ്യുന്നതാണു. റസീറ്റ്‌ കുറ്റി എന്റെ കയ്യിലാണ്‌.

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത്‌ എന്തെന്നാല്‍,
വിവാഹിതരെ താറടിച്ചു കാണിക്കാന്‍ ശ്രമം നടത്തുന്ന ബാച്ചികള്‍ക്ക്‌ ഒന്നു രണ്ടു മറുപടികള്‍ കൊടുത്ത എന്നെ അവര്‍ ബാച്ചികളുടെ "വര്‍ഗ ശത്രു" , ഭീകരന്‍, എന്നൊക്കെ മുദ്ര കുത്തുകയും, എന്തിനു, എന്റെ കൂളിങ്ങ്‌ ഗ്ലാസിനെ വരെ അധിക്ഷേപിച്ച്‌ പറയുകയും ചെയ്തു.

ഏകപക്ഷീയമായും, തെരഞ്ഞു പിടിച്ചും എന്നെ വെക്‌ക്‍ത്തിഹത്തിയ ചെയ്യുന്ന ബാച്ചികള്‍, ഓരോ പോസ്റ്റിലും ബ്ലോഗിലും കയറിയിറങ്ങി, എന്നെ തല്ലാണുള്‍ല വടികള്‍ തപ്പി നടക്കുകയാണെന്ന കാര്യം ഖേദപൂര്‍വവും, പേടിയോടേയും അറീയിക്കട്ടേ.

അതുകൊണ്ട്‌, വിവാഹിത ക്ലബ്ബിലെ എല്ലാവരും, അവനവനു പറ്റിയ അക്കിടികള്‍ എഴുതി, ബാച്ചികള്‍ക്ക്‌ തല്ലാനായി വടി കൊടുക്കരുത്‌ എന്നു താഴയോടേയും, ഉയര്‍ച്ചയോടേയും അപേക്ഷിക്കുന്നു.

കാരണം, നിങ്ങളോരോന്നു, എഴ്‌തി വെച്ചട്‌ അങ്ങ്‌ട്‌ പൂവും !! അവസാനം ബാച്ചി പിള്ളേര്‌ എന്റെ തലക്കിട്ടാ കൊട്ടണേ.. മന്‍സ്സില്യായാ??

Unknown said...

ഇടിവാള്‍ മാഷേ,
നാണമുണ്ടോ മനുഷ്യാ... വിവാഹിതരാരും ഇനി മുതല്‍ സത്യം എഴുതരുത് ആ പിള്ളേര്‍ പ്രശ്നമുണ്ടാക്കും എന്ന് നാട്ടുകാര്‍ കേള്‍ക്കെ വിളിച്ച് പറഞ്ഞില്ലേ. അയ്യയ്യേ... പൂയ്....

mydailypassiveincome said...

എന്നാലും കുറുമി ഇത്ര വലിയ പൊല്ലാപ്പുണ്ടാക്കിയല്ലോ. എന്തായാലും തലേന്നത്തെ പത്രമെടുത്ത്‌ കുറുമിയെ പറ്റിച്ചതാണെങ്കില്‍ അത് വായിച്ചവരെല്ലാവരും നന്നായി ആസ്വദിച്ചു. പക്ഷേ വല്യമ്മായി, ഇത്തിരിവെട്ടം, സപ്തവര്‍ണ്ണങ്ങള്‍, പാര്‍വ്വതി എന്നിവരുടെ അഭിപ്രായപ്രകാരം ഇന്നത്തെ ദിവസം ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും ;)

ഉത്സവം : Ulsavam said...

ഇതിപ്പോ ഏത് ബ്ലോഗില്‍ കയറിയാലും ബാച്ചികള്‍ ഇടിവെട്ടേറ്റ് ചാവൂലോ ഈശ്വരാ...
കുറുമാന്റെ ഈവിധമുള്ള് പോസ്റ്റുകള്‍ സെല്‍ഫ് ആകുമോ എന്ന് ഭയന്നല്ലേ ഇടിവാള്‍ ഇപ്പോ ഈ ബാച്ചിവധം ഇവിടെ എഴുതിയത്.
ഓഫിനു മാഫി..
കുറുമ്മ്സിന്റെ പോസ്റ്റ് ഉഗ്രന്‍. ഇനിയും ഇഷ്ടം പോലെ ദോശ കഴിച്ച് ഇതു പോലുള്ള ഒരോന്ന് പോസ്റ്റ് ചെയ്ത് വീട്ടില്‍ ചെന്ന് ഇടി വാങ്ങിയ്കുക.

രാധ said...

കുറുമാന്‍ജീ,
നല്ല പോസ്റ്റ്.

അളിയന്‍സ് said...

ഇരിങ്ങാലക്കുടക്കാരാ.... ഈ മാളക്കാരന്റെ ഒരു ചെറിയ നമസ്കാരം.
കഥ രസകരം.....രസരസകരം.

പിന്നെ ഇടിവാള്‍ സാര്‍ പറഞ്ഞത് കേട്ട് തെറ്റിദ്ധരിക്കണ്ടാ.കക്ഷിയെപ്പോലെ ഇത്രയും നല്ലവനും സുന്ദരനും പരോപകാരിയുമായ ഒരാളെ ഞങ്ങള്‍ ബാച്ചിലേര്‍സ് ഒന്നും ചെയ്യില്ലാ.ആഫ്റ്ററാള്‍ ഹി ഈസ് മാരീഡ് നോ... ഇതില്‍കൂടുതല്‍ കക്ഷിക്ക് എന്തു പണീ കിട്ടാനാ.....?

പട്ടേരി l Patteri said...

ഹ ഹ ഹ ....
ഇടിഗഡീ..... ഇന്നു വായീക്കുന്ന പോസ്റ്റിലോക്കെ സെല്‍ഫ് ഗോളുകള്‍ ആണല്ലോ.... (ഗോളൊക്കെ എണ്ണുന്നുണ്ടല്ലോ) ;-)
സത്യസന്ധമായ ഓര്‍മ്മകള്‍ അല്പം പൊടിപ്പും, തൊങ്ങലോടും കൂടി പങ്കുവയ്ക്കവെക്കരുതു എന്ന് അങ്ങയുടെ ക്ലബിന്റെ ബൈ ലൊ യില്‍ ഉണ്ടോ?....
കുറുജീ ഓഫടിച്ചതിനു മാപ്പ് ചോദിക്കണോ?...

ചില നേരത്ത്.. said...

സാക്ഷി ചോദിച്ച പോലെ ഡ്യൂപ്പ് ഇറക്കി കളി തുടങ്ങിയോ കുറുമാന്‍‌ജീ

അനംഗാരി said...

കുറുമാന്‍‌ജി എന്റെ വിവാഹതീയതി ഓര്‍മ്മിപ്പിച്ചതിന് നന്ദി. വരുന്നു ഒക്ടോബര്‍ 25. പുല്ലൂരാന്റെ വിവാഹവും അന്നാണ്.

ഓ:ടോ: എന്നാലും പാവം കുറുമിയെ പറ്റിച്ചത് മോശമായി.

Kalesh Kumar said...

sorry englishila - kshamikku.

KuruguRO, welcome back! Kidilan post!!!

Kurumi chechikk enteyum Reementeyum vaka belated birthday asamsakal!

വേണു venu said...

കുറുമാന്‍‌ജി,തിരിച്ചു വരവില്‍ വളരെ സന്തോഷിക്കുന്നു.പോസ്റ്റും രസാവഹം.‌

Anonymous said...

പുതിയ postവായിച്ചു.പതിവു പോലെ ഉഗ്രനായിരിക്കുന്നു.പഴയതെല്ലാംകുറുമാന്റെ അവധിക്കാലത്തു വായിച്ചു. എന്നിട്ടു തനിച്ചിരുന്നു ചിരിക്കുന്നതിനെന്നെ കളിയാക്കും ശ്രീമാന്‍.
വെറൊരു ഇരിങ്ങാലക്കുടക്കാരന്റെം എഴുത്തെനിക്കിഷ്ടാ.മാത്രുഭൂമിലെഴുതുന്ന കെ.വി രാമനാധന്‍ മാഷ്.നാഷണല്‍ സ്ക്കൂളിലാ‍ണു അഭ്യാസം എന്നു വായിച്ചതൊണ്ടു ചൊദിക്കുവാ ആളെ അറിയാമൊ.
ജാഡയും അതിവിനയവും ഇല്ലാതെ സരളമായി എഴുതുന്ന kurumante ശയിലി മനോഹരം.വീണ്ടും വീണ്ടും എഴുതുക

പുതിയ വായനക്കാരിയാ.ബ്ലോഗിലെത്തിപ്പെട്ടിട്ട് ഒരുമാസത്തോളമെ ആയിട്ടുള്ളു.വലിയ പാടാണെ റ്റ്യിപ്പാന്‍.

K.V Manikantan said...

ആ സരളമായ ഭാഷ രണ്ടു മാസത്തെ കേരള -ഡെന്മാര്‍ക്ക്‌ വാസത്തില്‍ കൈമോശം വന്നിട്ടില്ല കുറൂ...

ഷാജുദീന്‍ said...

ഞാന്‍ കുറുമാന്റെ ഭാഗത്താണ്. കുറുമി ഓവറെക്സൈറ്റ്മെന്റ് കാരണം തീയതി മറന്നതായിരിക്കും. അല്ലെങ്കിലും ഈവനിതാരത്നങ്ങള്‍ ഇങ്ങനെയാ, നിസ്സാരകാര്യത്തിനു ഇങ്ങനെ പ്രശ്നമുണ്ടാക്കും. എന്നാലും എത്ര പേരാ കുറുമാന്‍ തലേന്നത്തെ പത്രം എടുത്തു കുരുമിയെ പറ്റിച്ചു എന്നെഴുതിയത്.

sreeni sreedharan said...

കുറുമാന്‍ ജീ, പാവം കുറുമിയെ പറ്റിച്ചതല്ലേ???
(അതിക്രമം തുടരട്ടെ..)

ഇടിവാള്‍ജി..കൂയ്!

ബിന്ദു said...

അല്ല, ആക്ച്വലി അവിടെ എന്താ സംഭവിച്ചത്? കുറുമിയെ പറ്റിച്ചതാണെന്നു മാത്രം പറയരുത്. :)

Adithyan said...

കുറുമേന്‍ന്നേ കലക്കി ;)

ഇടിവാളിന്റെ പ്രലോഭനങ്ങളില്‍ വീഴരുത്. സത്യങ്ങള്‍ ഇനിയും വിളിച്ച് പറയണം... :))

Murali K Menon said...

ആരെന്തൊക്കെ പറഞ്ഞാലും രാഗേഷ് എഴുതിയതെല്ലാം തികച്ചും സത്യങ്ങളാവാനേ തരമുള്ളു. 50 ശതമാനത്തില്‍ കൂടുതല്‍ പുരുഷന്മാര്‍ ഇത്തരം പരിപാടികളില്‍ ശ്രദ്ധ ചെലുത്തുന്നവരാകാന്‍ സാദ്ധ്യതയില്ല. അതിന്റെ പേരില്‍ ഉണ്ടാവുന്ന കുടുംബപ്രശ്നങ്ങള്‍ നിരവധിയാണുതാനും. ഞാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നിരവധി തവണ അനുഭവിച്ച ഒരു ഹസ്‌ബന്റ് ആയതുകൊണ്ട് തന്റെ അവസ്ഥ മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. 1990, ഞാന്‍ എന്റെ ഭാര്യയേയും കൊണ്ട് എന്റെ മുംബൈയിലെ കഫ്‌പരേഡിലുള്ള ഇന്‍‌ഡ്യന്‍ ബാങ്ക്സ് അസ്സോസ്സിയേഷന്റെ ഓഫീസില്‍ പോയി. ചീഫ് എക്സിക്യൂട്ടീവിനെ പരിചയപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അയാള്‍ ആവശ്യമില്ലാത്ത ഒരു ചോദ്യം, ങാ എന്നായിരുന്നു നിങ്ങളുടെ മാര്യേജ്? ഞാന്‍ -- മാര്യേജ് വാസ്....ഉം....ഉം.... അതിനിടയില്‍ ശ്രീമതി കയറി പറഞ്ഞു, 1989 ഏപ്രില്‍ 23. ഞാന്‍ ഒരു ഇളിഭ്യച്ചിരി പാസ്സാക്കി. അയാള്‍ എരി തീയ്യില്‍ എണ്ണ കോരി ഒഴിച്ചു. “കണ്ടോ, മുരളിക്കതുപോലും ഓര്‍മ്മയില്ല, അയാളെ ഒന്നു സൂക്ഷിക്കണം”... പോരേ, പൂരം... ഞാന്‍ എന്നീട്ടും നന്നായില്ല, വെഡ്ഡിംഗ് ആനിവേഴ്സറി, ബെര്‍ത്ത്ഡേ, ഇതൊക്കെ ഞാന്‍ മറന്നു പോകുന്ന, കുടുംബ കലഹങ്ങള്‍ മാത്രം ഉണ്ടാക്കാന്‍ പോന്ന നിരര്‍ത്ഥകമായ സംഭവങ്ങള്‍ മാത്രം. പാവം കുറുമാന്‍... എന്റെ ക്ലബ്ബിലെ മെമ്പര്‍ഷിപ്പ് തനിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നു.

കരീം മാഷ്‌ said...

കുറുമാ.. ശരിക്കും അന്നത്തെ ന്യൂസ്‌ പേപ്പറു തന്നെയാണോ കാണിച്ചു കൊടുത്തത്‌ അതോ തലേന്നത്തതു കാട്ടി കുറുമിയേയും അതു വ്യക്തമാക്കാതെ ഞങ്ങളേയും പറ്റിച്ചോ?
ലോകത്തിന്റെ മുഴുവന്‍ ഒരു ദിനം പിറകോട്ടു വലിച്ച കേസാണ്‌. സത്യം പറയണം.
കുറുമിക്കു തെറ്റുപറ്റിയെന്നു അംഗീകരിക്കാന്‍ മനസ്സു തയ്യാറാവാത്തതാണു കാരണം.സ്തീകള്‍ തിയതികളില്‍ വളരെ ശുഷ്‌കാന്തിയുള്ളവരാണെന്നു അനുഭവം.

കരീം മാഷ്‌ said...

എന്റെ ആദ്യ കമന്റു പോസ്‌റ്റു ചെയ്‌തു കഴിഞ്ഞു, പിന്നെ എല്ലാരുടേയും കമന്റുകള്‍ വായിച്ചപ്പോള്‍ വെറുതെ ഒരു ഷെര്‍ലക്‌ ചിന്ത?.
ഇതു കുറുമന്‍ മറ്റു ആരുടേയോ അനുഭവം സാംശീകരിച്ചതല്ലേ?
ആഗസ്‌റ്റ്‌ 29 ന്‌ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഒരു ലഘുഗുരുവിന്റെതായിക്കൂടേ?
ആ ലഘുഗുരുവിന്റെ താവളത്തില്‍ കുറുമനും കൂട്ടരും ആകസ്‌മികമായി മീറ്റാതെ ചാറ്റിയതിനു (കൊച്ചു കള്ളന്മാര്‍) പിറകെയാണു ഈ പോസ്‌റ്റ്‌?
അനുഭവസമ്പത്തിന്റെ ഈറ്റില്ലങ്ങളായ കുട്ടമ്മേനോന്‍,സാക്ഷി,ചില നേരത്ത്‌ എന്നിവരുടെ മൊഴികളുടേയും പിന്‍ബലത്താല്‍ കുറുമന്റെ അപരനാണെന്ന മൊഴികള്‍ക്കു പ്രസക്‌തിയുണ്ട്‌.
ഇതു വെറും "ആക്‌സിഡണ്ടല്‍ കോയന്‍സിഡന്‍സ്‌ ഓഫ്‌ ഇന്‍സിഡന്‍സ്‌" അല്ല എന്നു കോടതിക്കു സംശയം തോന്നാവുന്നതിനാല്‍ ഇതിനെക്കുറിച്ചു കൂടുതല്‍ അറിയാനായി ശ്രീ വിശാലമനസ്കന്‍,എടത്തനാട്‌,കൊടകര,എന്ന എന്റെ ദൃക്‌സാക്ഷിയായ കക്ഷിയെ വിസ്‌തരിക്കാന്‍ ബഹുമാനപ്പെട്ട കോടതി അനുവദിക്കണമെന്നു താഴ്‌മയായി അപേക്ഷിക്കുന്നു.
(ഒ.ടോ. പാച്ചാളം ഈ കേസ്സുകെട്ടു പെട്ടന്നു വിളിക്കാന്‍ അപേക്ഷ).

മുല്ലപ്പൂ said...
This comment has been removed by a blog administrator.
മുല്ലപ്പൂ said...

പാവം കുറുമി.
നിങ്ങള്‍ ആണുങ്ങള്‍ എല്ലാരും ഇങ്ങനെ തന്നെ.

പതിവു പോലെ നല്ല എഴുത്ത്.

Anonymous said...

പ്രിയ കുറുമാന്‍

ഇപ്പ ടെക്‍നിക്‌ പിടികിട്ടി!!

വിവാഹത്തിനേക്കാള്‍ നല്ലത്‌
ഒരു സെക്രട്ടറിയെ വെയ്ക്കുന്നതാ!!

(ഡെഡിക്കേറ്റഡ്‌ ടു ആള്‍ ദ ബാച്ചിലേര്‍സ്‌)

വല്യമ്മായി said...

ഭാര്യമാരുടെ ജന്മദിനം മറക്കുന്ന ഭര്‍ത്താക്കന്മാരാരും സെക്രട്ടറിയുടെ ജന്മദിനം ഇംഗ്ലീസ്ഷ് തീയതിയും നാള്‍ കണക്കിലും മറക്കുകയില്ല.

മുസ്തഫ|musthapha said...

തിരിച്ചുവരവ് അലക്കന്‍ :)

ഇടിവാളിന്‍റെ കമന്‍റെന്‍റെ മാനം കാത്തു... ഇല്ലെങ്കിലിതെങ്ങിനൊത്തെടീ... എന്ന് ചിന്തിച്ച്... ചിന്തിച്ച്... :)

sreeni sreedharan said...

ഹലോ കുറുമാഞീ,
ഇവിടെ ഇപ്പോ സമയം 11.58 അര്‍ദ്ധരാത്രി...അതായത് 17ആം തീയതി...
..ഇപ്പൊ11.59...
.....12.00 ആയി.......
.ഇപ്പൊ സമയം 12.01...അതായത് 18ആം തീയതി.
ജന്മദിനാശംസകള്‍!!!
:)

Rasheed Chalil said...

കുറുജീ പിറന്നാളാശംസകള്‍.

ജേക്കബ്‌ said...

ജന്മദിനാശംസകള്‍...

മനോജ് കുമാർ വട്ടക്കാട്ട് said...

കുറുമാന്‌ പിറന്നാളാശംസകള്‍. കുറുമിയ്ക്‌ ബിലേറ്റഡ്‌ പിറന്നാളാശംസകള്‍...

Sreejith K. said...

കുറുജീ, പിറന്നാള്‍ ആശംസകള്‍. 18-നു തന്നെയല്ലേ പിറന്നാള്‍?

ഇന്ന് വെള്ളമടി പാര്‍ട്ടി ആണോ?

Unknown said...

കുറുമാന്‍ ചേട്ടന് പിറന്നാള്‍ ആശംസകള്‍!

(രഹസ്യമായി ആഘോഷിച്ചതിനെ ശക്തമായി അപലപിക്കുന്നു) :-)

ഓടോ: ഇന്ന് നല്ല പെടയാവും അല്ലേ?

Vempally|വെമ്പള്ളി said...

കുറുംസെ,
വലിയ കുറുമനെയും ഡൊമിനിയെയും മദ്യ കുറുമനെയുമൊക്കെ മാക്സിമം പറ്റിച്ചു നടന്ന കുറുമാന്‍ അതു പോലെ കുറുമിയെ പറ്റിക്കല്ലെ (സോറി സ്വഭാവം അറിയാവുന്നതുകൊണ്ട് സ്വാഭാവികമായി പറഞ്ഞു പോയതാ) ന്നാലും ദ്പോലെ പതിവില്ലാതെ കുറുമി മുന്നില്‍ വന്നപ്പോ “ന്താ ദ്” എന്നോ “എന്തു ഭാവിച്ചാ ദ്” എന്നോ വല്ലതും ചോദിക്കാമായിരുന്നു.

ദേവന്‍റെ കമന്‍റു വായിച്ചു ചിരിച്ചു പോയി ഇനിയൊരു ദിവസം ഗുരു കണ്ണാടിയുടെ മുന്നില്‍ നിന്ന് “യെവനാരെടാ” എന്നോര്‍ക്കുമോ എന്തോ!

കുറുമാ ഇനീം എഴുതുമല്ലൊ.

ബിന്ദു said...

ആഹാ.. പിറന്നാളാണോ?
എന്നാല്‍ “ ജന്മദിനാശംസകള്‍”!!

:: niKk | നിക്ക് :: said...

ഗ്രേറ്റ്‌ !!!

വിപിന്‍ said...

പകുതി വായിച്ചപ്പോഴേക്കുമാണ് എനിക്ക് അപകട സൂചന ലഭിച്ചത്. ഹോ..... ഈ വിവാഹിതര്‍ കടന്നുപോകുന്ന ഓരോ അപകട മുഹൂര്‍ത്തങ്ങളേയ്.... O:-)

ഭാഗ്യം! കുറുമിചേച്ചി പത്രം വായിക്കുക പോയിട്ട് ആ വശത്തേക്ക് തിരിഞ്ഞ് പോലും നോക്കാത്തത്. ഇല്ലെങ്കില്‍ തലേ ദിവസത്തെ പത്രം കണ്ട മാത്രയില്‍ തനെ മനസ്സിലാവില്ലായിരുന്നോ.