Friday, October 27, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 2

പാസ്പോര്‍ട്ട്‌ ഭദ്രമയി പോക്കറ്റില്‍ തിരുകിവച്ച്‌, ബൈക്കില്‍ കയറി ഞാന്‍ വീട്ടിലേക്ക്‌ തിരിച്ചു. പതിവിന്നു വിപരീതമായി ബൈക്ക്‌ വളരെ സാവധാനത്തിലാണ്‌ ഞാന്‍ ഓടിച്ചിരുന്നത്‌. വേഗത്തില്‍ ഓടിച്ചാല്‍ എന്റെ യൂറോപ്പ്‌ സ്വപ്നം ദില്ലിയിലെ വല്ല മോര്‍ച്ചറിയിലുമെങ്ങാനും പണ്ടാരമടങ്ങിയാലോ? മൂക്കില്‍ പഞ്ഞിയും തിരുകി, കാലിന്റെ തള്ളവിരലുകള്‍ കൂട്ടികെട്ടി, വെള്ളമുണ്ടും പുതച്ചങ്ങനെ ഞാന്‍ കിടക്കുന്ന രംഗം എന്റെ മനസ്സിലൂടെ ഒരാവശ്യവുമില്ലാതെ ഒന്നു മിന്നിമറഞ്ഞു പോയപ്പോള്‍, വണ്ടിയുടെ വേഗത ഞാന്‍ പിന്നേയും കുറച്ചു. റോഡിന്റെ സൈഡിലൂടെ സൈക്കിളില്‍ പോയിരുന്ന യാത്രക്കാര്‍, എന്റെ പിന്നില്‍ വന്ന് മണിമുഴക്കി എന്നെ ഓവര്‍ടേക്ക്‌ ചെയ്തുപോയി!

വീട്ടില്‍ ചെന്ന് അച്ഛനോടും അമ്മയോടും എനിക്ക്‌ ഷെങ്ഗന്‍ സ്റ്റേറ്റ്സ്‌ വിസകിട്ടിയെന്നു പറഞ്ഞപ്പോള്‍ അവിശ്വാസ ഭാവത്തോടെ അവര്‍ എന്നെ നോക്കി നിന്നു. പോക്കറ്റില്‍ നിന്നും പാസ്പോര്‍ട്ടെടുത്ത്‌ വെട്ടിതിളങ്ങുന്ന വിസകാണിക്കും വരെ അവര്‍ എന്നെ വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല എന്നു മാത്രമല്ല, എന്നെ നേരേയാക്കാന്‍ വേണ്ടി നാട്ടില്‍ നിന്നും ദില്ലിയിലേക്ക്‌ വന്നതാണവര്‍, എന്നിട്ട്‌ എന്നെ നേരേയാക്കാനുള്ള ശ്രമം തുടങ്ങുന്നതിനുമുന്‍പു തന്നെ ഞാന്‍ പിടികിട്ടാപുള്ളിയെപോലെ തടിതപ്പുക എന്ന് കാര്യമാണിപ്പോള്‍ ചെയ്തിരിക്കുന്നത്‌.

വീട്ടില്‍നിന്നും പെട്ടെന്നു തന്നെ ഓഫീസിലേക്ക്‌ തിരിച്ചു. അഞ്ചു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ഓഫീസാണ്‌. അഞ്ചക്കം ശമ്പളം കിട്ടുന്നില്ലെങ്കിലും, എന്റെ വിവരത്തിന്നും, വിദ്യാഭ്യാസത്തിന്നും അനുസരിച്ച്‌ പ്രതീക്ഷിക്കാവുന്നതിലും അതികം ശമ്പളം തരുന്ന കമ്പനിയാണ്‌. ജോലി സമയത്തു വരെ ഉച്ചക്ക്‌ ഒരു ക്വാര്‍ട്ടര്‍ ജിന്ന് വാങ്ങി ലെമണ്‍ ഒഴിച്ച്‌ അടിച്ച്‌ പണിചെയ്തിരുന്ന ഓഫീസാണ്‌ എന്നു കരുതി, എന്റെ യൂറോപ്പ്യന്‍ സ്വപ്നങ്ങളെ എനിക്ക്‌ വല്ലവന്റേം ഓഫീസിന്നു വേണ്ടി കുരുതികഴിക്കാന്‍ പറ്റുമോ? ഇല്ലേ ഇല്ല. ആയതിന്നാല്‍ ഓഫീസില്‍ ചെന്ന് സീറ്റില്‍ ഇരുന്നതും, രണ്ടു വെള്ളപേപ്പര്‍ എടുത്ത്‌ എന്റെ ഫാസിറ്റ്‌ റ്റൈപ്പ്‌ റൈറ്ററില്‍ കയറ്റി, നടുക്കൊരു കോറസ്സിന്റെ കാര്‍ബണ്‍ പേപ്പറും തിരുകി, അഞ്ച്‌ മിനിട്ടിനകം റെസിഗ്നേഷന്‍ ലെറ്റര്‍ തയ്യാര്‍. നേരെ അതുമായി എക്സ്പോര്‍ട്ട്‌ മാനേജറും, എന്റെ ഡിപ്പാര്‍ട്ട്‌ മെന്റ്‌ ഹെഡും, ബന്ധുവും, എന്റെ ദില്ലി ജീവിതത്തിന്നു കാരണഭൂതനുമായ ഗോപിചേട്ടന്റെ ക്യാബിനില്‍ കയറി റെസിഗ്നേഷന്‍ ലെറ്റര്‍ സമര്‍പ്പിച്ചു.

റെസിഗ്നേഷന്‍ ലെറ്റര്‍ നിവര്‍ത്തി ഒന്നു വായിച്ചു, പിന്നെ ചോദിച്ചു, അപ്പോ പോകാന്‍ തന്നെ തീരുമാനിച്ചു അല്ലെ?

അതെ ഗോപ്യേട്ടാ. ഗോപ്യേട്ടനറിയാലോ, എന്റെ ജീവിതത്തില്‍ ഉള്ള ഏറ്റവും വലിയ ആശയാണിത്‌.

അല്ല, നല്ലോരു ജോലിയുള്ളത്‌ കളഞ്ഞിട്ട്‌, ഉത്തരത്തിലുള്ളത്‌ എടുക്കാനും പറ്റീല്ല്യ, എന്നാലൊട്ട്‌ കക്ഷത്തിലുള്ളത്‌ പോകുകയും ചെയ്തു എന്ന അവസ്ഥ വരരുത്‌ എന്ന് കരുതി പറഞ്ഞു എന്നു മാത്രം. എന്നേക്ക്‌ പോകണമെന്നാണ്‌ നിന്റെ ഉദ്ദേശം?

എത്രയും പെട്ടെന്ന്, പറ്റിയാല്‍ ഈ ആഴ്ച തന്നെ പോകാന്‍ പറ്റിയാല്‍ അത്രയും നല്ലത്‌.

അങ്ങനെ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞുപോകന്‍ ഇത്‌ നിന്റെ സ്വന്തം കമ്പനിയൊന്നുമല്ലല്ലോ? നാലഞ്ചു കൊല്ലം നീയിവിടെ ജോലി ചെയ്തതല്ലെ? എന്തായാലും കുറച്ച്‌ ദിവസം ക്ഷമിക്ക്‌. ഒക്റ്റോബര്‍ അവസാനം വരെയെങ്കിലും ഇവിടെ ജോലി ചെയ്യ്‌. അതിന്നിടയില്‍ ഞാന്‍ വേറൊരാളെ ജോലിക്കെടുക്കാം, പിന്നെ നിന്റെ പ്രൊവിഡന്റ്‌ ഫണ്ടിന്റേം മറ്റും പേപ്പറുകളും ശരിയാക്കാം.

ഇന്ന് ഒക്റ്റോബര്‍ പന്ത്രണ്ട്‌. അതായത്‌ ഒക്റ്റോബര്‍ മുപ്പത്തിയൊന്ന് വരെ ജോലിചെയ്യണം എന്നു പറഞ്ഞാല്‍ ഇനി ഇരുപത്‌ ദിവസം. കുഴപ്പമില്ല, അതിന്നിടയില്‍ ടിക്കറ്റ്‌, മറ്റു കാര്യങ്ങള്‍, യാത്രയുടെ ഒരു ഡീറ്റെയില്‍ഡ്‌ പ്ലാന്‍, എല്ലാം ശരിയാക്കണമല്ലോ. ശരി ഗോപ്യേട്ടാ, ഞാന്‍ ഒക്റ്റോബര്‍ മുപ്പത്തിയൊന്നുവരെ ജോലി ചെയ്യാം.

തുടര്‍ന്നുവന്ന ദിനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ നീങ്ങിയത്‌. ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയാല്‍ രാത്രി ഉണ്ണാനും, ഉറങ്ങാനും പോകുന്നതുവരേയുള്ള സമയം, യൂറോപ്പിന്റെ ഭൂപടം നിവര്‍ത്തി നിലത്ത്‌ വിരിച്ച്‌ അതിന്റെ മുന്നിലായി മുട്ടുകുത്തി ഇരുന്നും, കിടന്നും ഞാന്‍ ചിലവഴിച്ചു.

എയര്‍ ഫ്രാന്‍സിന്റെ ഫ്ലൈറ്റില്‍ നവംബര്‍ അഞ്ചാം തിയതിയിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. റൂട്ട്‌ - ദില്ലി-പാരിസ്‌-ഫ്രാങ്ക്‌ ഫര്‍ട്ട്‌-പാരിസ്‌-ദില്ലി. കയ്യില്‍ സ്വരുകൂട്ടിയിരുന്നതിന്റെ നല്ലൊരു പങ്ക്‌ ടിക്കറ്റ്‌ കൊണ്ട്‌ പോയി.

അത്യാവശ്യം ഉപയോഗിക്കുവാന്‍ വേണ്ട സാധനങ്ങള്‍ കെട്ടിചുമന്ന് നടക്കാന്‍ ഉതകുന്ന തരത്തിലുള്ള ഒരു ഇരുമുടി സഞ്ചി (ഹാവര്‍സാക്ക്‌) കരോള്‍ബാഗിലെ ഒരു കടയില്‍ നിന്നും വാങ്ങി.

ദിവസങ്ങള്‍ കടന്നുപോയികൊണ്ടേയിരുന്നു. പോകാനുള്ള ദിവസം അടുക്കും തോറും, മാനസികമായി ചെറുതായി ഒരു പിരിമുറുക്കം തോന്നാന്‍ തുടങ്ങി. ഒന്നുമില്ലെങ്കിലും, ഇരുപത്തിനാലു വയസ്സ്‌ കഴിഞ്ഞതല്ലെ ഉള്ളൂ, മാത്രമല്ല, ഉറ്റവരും, ഉടയവരും, എന്തിന്ന് ഒരു സുഹൃത്തുപോലും, ഇല്ലാത്ത, ഭാഷയും, ഭക്ഷണവും പോലും പരിചയമില്ലാത്ത രാജ്യത്തേക്ക്‌.

ഞാന്‍ ജെര്‍മ്മനിയിലേക്ക്‌ പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങളുടെ ഒരു സുഹൃത്തും, വക്കീലുമായ ആന്‍സിചേച്ചി, ഒരു ദിവസം കുടുംബസമേതം വീട്ടില്‍ വരുകയും, കോളൊണിലവരുടെ ചേച്ചിയും കുടുംബവും താമസിക്കുന്നുണ്ടെന്നും, ബുദ്ധിമുട്ടാവില്ലെങ്കില്‍ രണ്ട്‌ കിലോ കാഷ്യൂനട്ട്‌ കൊണ്ട്‌ പോകാമോ എന്നും ചോദിച്ചപ്പ്പോള്‍, എനിക്കെന്തു ബുദ്ധിമുട്ട്‌ എന്ന വാചകം എന്റെ വായില്‍ നിന്നു പുറത്തുവരുന്നതിന്നു മുന്‍പ്‌ തന്നെ കാഷ്യൂനട്ടിന്റെ രണ്ട്‌ പായ്ക്കറ്റുകള്‍ കയ്യിലെ ബാഗില്‍ നിന്നും അവര്‍ പുറത്തെടുത്ത്‌ എന്റെ കയ്യില്‍ നല്‍കിയപ്പോള്‍ തോന്നിയ ഈര്‍ഷ്യ, ചേച്ചിയെ ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ പറയാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും അവരോട്‌ ചോദിക്കാന്‍ മടിക്കേണ്ട എന്നുമുള്ള വാചകം തുടര്‍ന്നു വന്നപ്പോള്‍, ഈര്‍ഷ്യ മാറി സന്തോഷമാകാന്‍ മനസ്സിന്‌ ഇത്രയും കുറച്ച്‌ സമയം മതിയോ, ഈ മനസ്സിന്റെ ഒരു കാര്യം എന്നോര്‍ത്ത്‌ ഞാന്‍ അത്ഭുതപെട്ടു.

എന്തായാലും, ബിസിനസ്സ്‌ വിസയിലല്ലേ പോകുന്നത്‌. അപ്പോ ഡ്രസ്സ്‌ ചെയ്യുമ്പോള്‍ ഒരു ടൈ കൂടി കെട്ടുന്നത്‌ നല്ലതായിരിക്കും എന്ന ആശയം ഉള്ളില്‍ ഉദിച്ചതും, സരോജിനി മാര്‍ക്കറ്റില്‍ പോയി, മുന്തിയ ക്വാളിറ്റിയുള്ള, വളരെ വിലകൂടിയ, ഒരു ടൈ ഇരുപത്‌ രൂപ കൊടുത്ത്‌ വാങ്ങി. (ഇത്രയും വലുപ്പം കുറഞ്ഞ കഴുത്തില്‍ കെട്ടുന്ന കോണകത്തിന്നിത്ര വിലയോ എന്ന് ഞാന്‍ അതിശയിച്ചു).

അന്നു വൈകുന്നേരം തന്നെ, ഞാന്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമസ്ഥന്റെ മകനും, ദില്ലിയില്‍ തന്നെ ഉദ്യോഗസ്ഥനുമായ വിവേക്‌ എന്നെ ചെറുപ്പക്കാരന്റെ കീഴില്‍, കാലില്‍ വീഴാതെ, കാലണ ദക്ഷിണ വക്കാതെ തന്നെ ടൈ കെട്ടുവാന്‍ പഠിക്കാന്‍ ഞാന്‍ ശിഷ്യപെട്ടു. രണ്ടുമണിക്കൂര്‍ നീണ്ട തിയറി കം പ്രാക്റ്റിക്കല്‍ ക്ലാസിന്നൊടുവില്‍, മുന്തിയ ക്വാളിറ്റികാരണം, ടൈ ചുളുങ്ങി ചുരുങ്ങി ഒരു വഴിക്കായതല്ലാതെ മര്യാദക്ക്‌ ഒരു ക്നോട്ട്‌ ഇടാന്‍ എന്നെകൊണ്ട്‌ കഴിയാതെ വന്നതിനാല്‍ ഈ പണി എനിക്ക്‌ പറ്റിയതല്ല എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച്‌ വിവേകിനെകൊണ്ട്‌ തന്നെ മാന്യമായ രീതിയില്‍ എന്റെ പാകത്തിന്നു ടൈ കെട്ടിപ്പിക്കുകയും,പതിയെ വാലില്‍ പിടിച്ച്‌ വലിച്ച്‌, കഴുത്തിലൂടെ ഊരി ഹാങ്ങറില്‍ ഞാത്തുകയും, ചെയ്തു (ആവശ്യം വരുമ്പോള്‍ കഴുത്തില്‍ ഇട്ട്‌ കുരുക്ക്‌ മുറുക്കുന്നതിലും എളുപ്പം വേറെയെന്തുണ്ട്‌, അല്ലാ പിന്നെ).

യാത്രക്കുള്ള കാശ്‌ ഫോറിന്‍ കറന്‍സിയാക്കി മാറ്റാന്‍ വേണ്ടി പിറ്റേ ദിവസം രാവിലെ തന്നെ ബാങ്കില്‍ പോയി. റിസര്‍വ്വ്‌ ബാങ്ക്‌ നിയമപ്രകാരം ഒരാള്‍ക്ക്‌ വിദേശത്തേക്ക്‌ യാത്രചെയ്യുവാന്‍ അക്കാലത്ത്‌ വര്‍ഷത്തില്‍ 520 അമേരിക്കന്‍ ഡോളര്‍ മാത്രമെ അനുവദിച്ചിരുന്നൂള്ളൂ, എന്നതിനാല്‍ ഒരു പ്ലാസിക്‌ കവര്‍ നിറച്ചും പല പല ഡിനോമിനേഷനിലുള്ള ഇന്ത്യന്‍ രൂപയുടെ നോട്ട്‌ കെട്ടുകള്‍ കൊടുത്തത്‌ (എന്റെ കയ്യിലെ അവസാന നീക്കിയിരുപ്പം തീര്‍ത്തതിന്നു പുറമേ, കുറച്ച്‌ കടവും വാങ്ങിയിട്ടാണ്‌ ഞാന്‍ ഇത്രയും കാശുമായി വിദേശയാത്രക്കൊരുങ്ങിയിരിക്കുന്നത്‌), വായിലുള്ള തുപ്പല്‍ മുഴുവന്‍ വലതു കയ്യിന്റെ ചൂണ്ടുവിരലില്‍ മുക്കി, നോട്ടിലേക്ക്‌ പകര്‍ന്ന് എണ്ണിതീര്‍ത്ത്‌ കാഷിയര്‍ ഒരഞ്ച്‌ നൂറിന്റേം, ഒരിരുപതിന്റേം ഡോളര്‍ പകരം തന്നു. പത്തുരൂപാ വലുപ്പത്തിലുള്ള പച്ചനിറത്തിലുള്ള ആ നോട്ടുകളാണ്‌ എന്റെ യൂറോപ്പിലെ ജീവിതത്തിലെ, താമസം, ഭക്ഷണം, പാനീയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നതിനാല്‍ ഭദ്രമായി എന്റെ പഴ്സില്‍ ഞാന്‍ ആ ഡോളറുകള്‍ നിക്ഷേപിച്ചു.

ഒടുവിലായപ്പോള്‍ ദിവസങ്ങളുടെ ദൈര്‍ഘ്യം കുറഞ്ഞു പോകുന്നോ എന്നു വരെ ഞാന്‍ സംശയിച്ചു. അമ്മയേ, അച്ചനെ, ഉറ്റ ചങ്ങാതിമാരെ, മറ്റു ബന്ധുക്കളെ, അതൊന്നും കൂടാതെ, എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന മറ്റൊരുവളെ, ഇവരേയെല്ലാം വിട്ടിട്ട്‌ പോണോ എന്നു വരെ എന്റെ മനസ്സ്‌ ചിലനിമിഷങ്ങളില്‍ ശങ്കിച്ചു, പക്ഷെ മനസ്സില്‍ വേരോടിയിരുന്ന യൂറോപ്പെന്ന ആഗ്രഹം, ആ ഇച്ഛാശക്തി ഒന്നുമാത്രം യൂറോപ്പില്‍ പോയേ മതിയാവൂ എന്ന തീരുമാനത്തിലെന്നെ പിടിച്ചു നിര്‍ത്തി.

നവംബര്‍ നാലാം തിയതി, ശനിയാഴ്ച, നാളെ രാവിലെ പത്ത്‌ മണിക്കാണ്‌ ഫ്ലൈറ്റ്‌. ബാഗില്‍ അവശ്യം വേണ്ടുന്ന സോപ്പ്‌, ചീപ്പ്‌ (അന്നു പനങ്കുലപോലെ മുടിയുണ്ടായിരുന്നു കൂട്ടുകാരെ), പേസ്റ്റ്‌,വില്‍സ്‌ നേവി കട്ട്‌ സിഗററ്റിന്റെ ഒരു പത്ത്‌ പായ്ക്കറ്റ്‌, ഡ്രെസ്സുകള്‍, മേപ്പ്‌, ഡയറി, പേന, പെന്‍സില്‍, തുടങ്ങിയ എല്ലാ സാധനങ്ങളും എടുത്തു പായ്ക്ക്‌ ചെയ്തു വച്ചു. വൈകുന്നേരം വീട്ടില്‍ ഒരു ചെറിയ ഒരു പാര്‍ട്ടി അറേഞ്ജ്‌ ചെയ്തിട്ടുണ്ടായിരുന്നു. ഡൊമിനി, തുടങ്ങിയ ഉറ്റ ചങ്ങാതിമാര്‍ക്കു മാത്രമായി.

വൈകുന്നേരം ഒന്നു പുറത്തിറങ്ങി, ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു. കണ്ടു. ഒരുപാടു നേരം സംസാരിച്ചിരുന്നു. രാവിലെ നേരിട്ട്‌ കാണാന്‍ പറ്റില്ലെങ്കിലും, ദൂരെ നിന്നെങ്കിലും കാണാമല്ലോ എന്നും, രാത്രി മുഴുവന്‍ ഫോണില്‍ സംസാരിക്കാമെന്നും പറഞ്ഞ്‌ സമാധാനിപ്പിച്ച്‌, കണ്ണില്‍പോയ കരടു ഇടതുകയ്യാല്‍ തുടച്ച്‌ അവിടെനിന്നും യാത്രപറഞ്ഞിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഉയരുന്നുണ്ടായിരുന്ന ഏങ്ങലടി കേട്ടില്ല എന്നു നടിച്ച്‌ ഞാന്‍ കാലുകള്‍ വലിച്ച്‌ വച്ച്‌ പുറത്തേക്ക്‌ നടന്നു.

തിരിച്ചു വീട്ടിലെത്തിയപ്പ്പ്പോഴേക്കും അവിടെ പാര്‍ട്ടിക്കെത്തിയ അതിഥികള്‍ കാത്തിരുന്നു മുഷിഞ്ഞിരുന്നൊന്നുമില്ല, കാരണം, ഞാന്‍ പോയിരിക്കുന്നത്‌ ആരുടെ അടുത്തേക്കാണെന്നും, വരാന്‍ സമയം എടുക്കുമെന്നും പറഞ്ഞ്‌ പാര്‍ട്ടി തുടങ്ങി കഴിഞ്ഞിരുന്നു. മകനു പറ്റിയ അച്ഛന്‍ തന്നെ, അതോ അച്ഛനു പറ്റിയ മകനോ?

ബിയര്‍കുപ്പികള്‍ പലതും കാലിയായി, വിസ്കി കുപ്പിയും, എല്ലാവരും നല്ല റോക്ക്‌ ആന്റ്‌ റോള്‍ ഫോമില്‍. അച്ഛന്‍ പെഗ്ഗൊഴിച്ച ഒരു ഗ്ലാസ്‌ എനിക്ക്‌ നല്‍കി, പിന്നെ പതുക്കെ ടെറസില്‍ നിന്നും ഉള്ളിലേക്ക്‌ വലിഞ്ഞതും, കൂട്ടുകാര്‍ പറഞ്ഞു, അച്ഛനു നല്ല വിഷമമുണ്ട്‌. അതിലേറെ അമ്മക്കും. അച്ഛന്‍ ഇനി പുറത്തേക്ക്‌ വരുമെന്നു തോന്നുന്നില്ല. ഒന്നുമില്ലെങ്കിലും, മൂന്നാണ്‍ മക്കളുള്ളതില്‍ താഴേയുള്ളവന്‍ നീയല്ലേ, മാത്രവുമല്ല അച്ഛന്റെ പെറ്റും.

അവര്‍ പറഞ്ഞു വായ പൂട്ടിയില്ല, ഇടതു കയ്യില്‍ എന്റെ പാക്കു ചെയ്തിരിക്കുന്ന ബാഗും, വലതുകയ്യില്‍ ഒരു കടലാസ്സുപൊതിയുമായി, പതുക്കെ രംഗപ്രവേശനം ചെയ്തു.

ഡാ, നീ ഈ ബാഗ്‌ അവിടെ വക്ക്‌, അച്ഛന്‍ എന്റെ ബാഗ്‌ എനിക്കു നല്‍കി. ബാഗ്‌ താഴെ വച്ച്‌ നിവര്‍ന്നതും, കയ്യിലുള്ള കടലാസുപൊതി അച്ഛന്‍ എനിക്കു നല്‍കി. മോനേ, നീ ഇതുകൂടി അതില്‍ വച്ചോ, ഇതു മാത്രമേ ഈ അച്ഛനിപ്പോള്‍ തരാന്‍ പറ്റുകയുള്ളൂ.

പൊതിയിലിരിക്കുന്നതെന്താണെന്ന് കൂട്ടുകാര്‍ക്ക്‌ ആകാംഷ. എല്ലാവരുടേയും ആകാംഷയെ അവസാനിപ്പിച്ചുകൊണ്ടച്ചന്‍ പറഞ്ഞു. അത്‌ രണ്ട്‌ കുപ്പി ബാഗ്‌ പൈപ്പര്‍ വിസ്കിയാ. തണുപ്പുള്ള സ്ഥലമല്ലെ, രാത്രിയില്‍ വല്ല തൊഴുത്തിലോ, കാട്ടിലോ, കടതിണ്ണയിലോ കിടക്കുമ്പോള്‍ തണുപ്പുകുറക്കാന്‍ സഹായിച്ചേക്കും. പിന്നെ നിന്റെ കയ്യില്‍ അത്രയതികം കാശൊന്നുമില്ലല്ലോ? എന്നേകൊണ്ട്‌ ഇതേ പറ്റൂ മോനെ, എന്നും പറഞ്ഞ്‌ അച്ഛന്‍ കയ്യിലെ ഗ്ലാസിലെ വിസ്കി ഒറ്റവലിക്കകത്താക്കി ഗുഡ്‌ നൈറ്റ്‌ പറഞ്ഞുകൊണ്ട്‌ മുറിയിലേക്ക്‌ നടന്നു.

അല്ലാ, അച്ഛന്‍ ഭക്ഷണം കഴിച്ചില്ലല്ലോ എന്ന എന്റെ ചോദ്യത്തിന്ന്, എനിക്ക്‌ ഇന്ന് ഭക്ഷണം കഴിച്ചാല്‍ ഇറങ്ങില്ലടാ കുട്ടാ എന്നു പറഞ്ഞ്‌ അച്ഛന്‍ നടന്നുപോയപ്പോള്‍ എന്റെ മാത്രമല്ല, ഒപ്പം ഇരുന്നിരുന്ന കൂട്ടുകാരുടേം കണ്ണു നിറഞ്ഞു പോയി. കുപ്പികള്‍ ഒഴിഞ്ഞു, ഭക്ഷണങ്ങളുടെ പാത്രങ്ങളും. വന്നവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയി, ഡൊമിനിയൊഴികെ.

പുലരും വരെ ഫോണിലായിരുന്നു ഞാന്‍. രാത്രിയുടെ ഏതോ യാമത്തില്‍ ഫോണ്‍ കട്ട്‌ ചെയ്ത്‌ ഉറക്കത്തിലേക്കൂളയിട്ടു. രാവിലെ അമ്മ വിളിച്ചുണര്‍ത്തിയപ്പോള്‍ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. പുതിയതായി വാങ്ങിയ കറുത്ത പാന്റും, വെളുത്ത ഷര്‍ട്ടും ധരിച്ചു. ഹാങ്ങറില്‍ ഞാത്തിയിരുന്ന ടൈ തലയിലൂടെ കടത്തി മുറുക്കി. കൊള്ളാം ഒരു ബിസിനസ്സ്‌ കാരന്‍ ലുക്ക്‌ ചെറുതായൊക്കെ ഉണ്ട്‌ (ആത്മപ്രശംസ പാടില്ലാന്നൊന്നും ഇവിടെ നിയമമില്ലല്ലോ?).

ഏഴുമണിയായപ്പോള്‍ തന്നെ എയര്‍പോര്‍ട്ടില്‍ പോകാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്ന ടാക്സി എത്തി. അമ്മയോടും, അച്ഛനോടും യാത്ര പറഞ്ഞു ഞാന്‍ ഇറങ്ങി വീടിന്നു പുറത്തേക്ക്‌. പിന്നാലെ അവരും. ടാക്സിയില്‍ കയറ്റാന്‍ എന്റെ ഒരേ ഒരു ബാഗു മാത്രം. അതു ഡൊമിനി ഡിക്കിയില്‍ കയറ്റി വച്ചു.

താഴെ നിന്നു കൊണ്ടു ഇടക്കിടെ, മുകളില്‍ ഒന്നാമത്തെ നിലയില്‍ നോക്കുകയായിരുന്ന എന്റെ കണ്ണുകളിലെ കലക്കത്തിന്റിടയിലേക്ക്‌ കലങ്ങിയ കണ്ണുകളുമായി അച്ഛനും, അമ്മയും താഴോട്ട്‌ ഇറങ്ങി വന്നു.

സമയം ഏഴേകാല്‍ കഴിഞ്ഞു. പോകാന്‍ നോക്ക്‌, അച്ഛന്‍ പറഞ്ഞു.

നിറഞ്ഞ കണ്ണുകളിലേക്ക്‌ തിരികെ നോക്കാതിരിക്കാനായ്‌ അച്ഛന്റേയും, അമ്മയുടേയും, കാല്‍ തൊട്ട്‌ വന്ദിച്ച്‌ ഞാന്‍ ടാക്സിയിലേക്ക്‌ കയറി. തിരിഞ്ഞ്‌ ഒന്നാം നിലയിലേക്ക്‌ നോക്കാതിരിക്കാന്‍ എനിക്കായില്ല. നിറഞ്ഞ കണ്ണുകളുമായ്‌ അവള്‍ നിന്നിരുന്നെങ്കിലും, എന്റെ ലക്ഷ്യത്തിലെത്താന്‍ എനിക്കു പോയേ മതിയാവൂ എന്നതിനാല്‍ കണ്ണുകള്‍ പൂട്ടി ഞാന്‍ വണ്ടിയില്‍ ഇരുന്നു.

ടാക്സി ഇന്ദിര ഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി നീങ്ങി.

42 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം - 2

കൂട്ടുകാരെ, ഒരു പൈങ്കിളി കഥ തുടരുന്നു....എന്നെ തല്ലികൊല്ലാതെ വിടണേ, അടുത്ത ഭാഗം കൂടി എഴുതണ്ടേ....

Mubarak Merchant said...

ദേ കെടക്കണ് സവാളവട! കുറുമഗുരൂന് യെന്റെ വക തേങ്ങ ഒന്ന്. അടിപൊളി.

അരവിന്ദ് :: aravind said...

സൂപ്പര്‍ കുറുജീ‍...ചിരിക്കുള്ള വകയാണ് അധികമെങ്കിലും ആ വിടപറയലും, അമ്മയുടേയും അച്ഛന്റേയും സങ്കടവും, പിന്നെ കുറൂസിന്റെ ആ വിഷമവും..
നല്ല സൂപ്പറായി എഴുതീട്ടുണ്ട്....
അടുത്ത ഭാഗത്തിനായി, സദ്യക്ക് ചോറുണ്ട് പായസം കാത്തിരിക്കുന്നവരെപ്പോലെ നോക്കിയിരിക്കുന്നു.

Sreejith K. said...

കുറുമാന്‍ജി ടെന്‍ഷനടിപ്പിച്ച് കൊല്ലും. ഇത്തവണത്തെ എഴുത്ത് ഒന്ന് പിടിച്ചിരുത്തി കണ്ണ് നനയിച്ചു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അരവിന്ദ് :: aravind said...

ഇത്രപെട്ടെന്ന് കണ്ണുനനഞ്ഞോ ശ്രീജിത്തേ?
മോണിട്ടറിന്റെ പ്രശ്നമായിരിക്കുമല്യോ ;-)

Sreejith K. said...

അരവിന്ദ്ജീ, മോണിറ്ററിന്റെ പ്രശ്നമല്ല, ടെമ്പ്ലേറ്റിന്റെ ആണ്. കുറുജീ, പ്ലീസ്റ്റ് നോട്ട് ദ പോയിന്റ്

ദേവന്‍ said...

എല്ലാ ഭാഗവും പോസ്റ്റ്‌ ചെയ്തു കഴിഞ്ഞേ ഞാന്‍ വായിക്കൂ.. കട്ടായം. ഞാന്‍ ഇവിടെ വന്നിട്ടുമില്ല ഈ പോസ്റ്റ്‌ കണ്ടിട്ടുമില്ല.

Unknown said...

കുറൂ,
അടുത്ത ഭാഗത്തോടെ തീര്‍ക്കണേ!ഇനി പിടിച്ച് നില്‍ക്കാന്‍ വയ്യ!
ദേവാ, എല്ല ഭാഗവും വായിച്ചിട്ടേ കമന്റൂ എന്നു ഞാന്ം വിചാരിച്ചിട്ടുണ്ട്!

വല്യമ്മായി said...

നര്‍മ്മത്തേക്കാള്‍ വേര്‍പാടിന്‍റെ വേദന പ്രകാശിപ്പിച്ച പോസ്റ്റ്.നന്നായി

സുഗതരാജ് പലേരി said...

കുറൂജി, നര്‍മ്മത്തേക്കാള്‍ സെന്‍റി കൂടിപ്പോയില്ലേ..!!!??
നല്ല സൂപ്പറായി എഴുതീട്ടുണ്ട്....

Anonymous said...

കഥ മോശമില്ല കഴിഞ്ഞ \ദിവസം ബെന്യാമീന്റെ പെണ്മാറാട്ടത്തിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച്‌ ശ്രീ കരുണാകരന്‍ (തെറ്റിദ്ധരിക്കരുത്‌ ഇമ്മടെ മറ്റേ ഡിസ്റ്റര്‍ബന്‍സ്‌ ഇന്‍ കോണ്‍ഗ്രസ്സ്‌ ചങ്ങാതിയല്ല) നയിച്ച്‌ ഏകദിന സാഹിത്യ ക്യാമ്പുണ്ടായിരുന്നു. അതില്‍ പറഞ്ഞ പലതും ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ചാല്‍ ബ്ലോഗ്ഗുകഥകള്‍ കൂടുതല്‍ നന്നാകു എന്ന് തോന്നുന്നു.

അങ്കളുടെ ബ്ലോഗ്ഗ്‌ കാണുന്നില്ലാന്ന് കരുതരുത്‌. എന്റെ ബ്ലോഗ്ഗുതന്നെ ഒരുവിധം കൊണ്ടുപോകുന്നു.
എല്ലാ വിധ ആശം സകളും.
ഗൂഗിള്‍ ഏര്‍പ്പെടുത്തിയ ബീറ്റാവെര്‍ഷന്റെ ചില പ്രോബ്ലങ്ങള്‍ കാരണം എനിക്ക്‌ ലോഗിഞ്ചെയ്തു കമന്റിടുവാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
www.paarppidam.blogspot.com

Promod P P said...

ഒരു സിനിമയില്‍ മനോരമ പേപ്പറില്‍ ഫാന്റം വായിച്ചിട്ട്‌ തിലകന്‍ പറഞ്ഞ പോലേ.. ഛേ തീര്‍ന്നു പോയല്ലൊ.. ഇനിയും അടുത്ത ലക്കം വരുന്ന വരെ കാത്തിരിക്കണമല്ലൊ..

എന്നാലും കുറുമാന്‍ജിയ്ക്ക്‌ അന്ന് പനംകുല പോലേ മുടി ഉണ്ടായിരുന്നു എന്ന് പറഞ്ഞത്‌ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടേ

വാളൂരാന്‍ said...

കുറു-മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല, ഇവന്‍ പുലിയാണ്‌ ബൂലോഗരേ.....
സീരിയലിനേക്കാലും സസ്പെന്‍സില്‍ നിര്‍ത്തിയാണ്‌ കുറു ഒറോ പോസ്റ്റും അവസാനിപ്പിക്കുന്നത്‌. നല്ല ഒഴുക്ക്‌.....

ലിഡിയ said...

കുറുമാന്റെ ഇത്രയും സെന്ടിയടിച്ച വേറെയൊരു പോസ്റ്റ് ഞാന്‍ കണ്ടില്ല, പല പോയിന്റ് ഓഫ് വ്യൂവിലും സെന്റി...ഇതിന്റെ ബാക്കികഥകളും പടയ്ക്കണം...ഇവിടുള്ളൊര്‍ക്ക് ഒരു സദ്യയാവട്ടെ.

-പാര്‍വതി.

മനോജ് കുമാർ വട്ടക്കാട്ട് said...

ദൈവമേ, പിന്നെയും സസ്പെന്‍സ്‌! തുടര്‍നോവലുകളുടെ വസന്തകാലത്ത്‌ കുറുമാന്‍ജി യൂറോപ്പ്‌ സ്വപ്നങ്ങളും കണ്ട്‌ വെറുതെ സമയം കളഞ്ഞു.

Siju | സിജു said...

ഇതിപ്പോ പോകും ഇപ്പൊ പോകുമെന്നു പറഞ്ഞിട്ട് പോകുന്നില്ലല്ലോ. ഒടുക്കം പോകാതെ വരുമോ..
ഫസ്റ്റ് പാര്‍ട്ട് കോമഡി ആയിരുന്നു
സെക്കന്റ് ഇത്തീരി റോമാന്‍സും പിന്നെ സെന്റിയും
തേര്‍ഡ് പാര്‍ട്ട് ഇനിയെന്താണാവോ..

Aravishiva said...

കുറുമാന്‍ കഥകളുടെ അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..ഈ ഭാഗം ഹൃദയസ്പര്‍ശിയായി

mydailypassiveincome said...

ഞാന്‍ രണ്ടാം ഭാഗമാണ് കണ്ടത്. അപ്പോള്‍ തോന്നി ആദ്യം മുതല്‍ വായിക്കാമെന്ന്. കാരണം 2- ഭാഗത്തില്‍ കൂടുതല്‍ കാണാന്‍ സാധ്യത ഇല്ലെന്നു തോന്നി. എന്നാല്‍ 2 ഭാഗത്തിന്റെ അവസാനം എത്താറായിട്ടും എയര്‍പോര്‍ട്ടിലേക്ക് വ്ണ്ടി കയറിയില്ല എന്നു കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിത്തുടങ്ങി. ഓടിച്ചു വായിച്ചുതീര്‍ന്നപ്പോഴാണ് സംഗതി മുരളി പറഞ്ഞതുപോലെ സീരിയല്‍ പോലുള്ള സസ്പെന്‍സില്‍ നിര്‍ത്തിയെന്ന് കണ്ടത്. എന്തായാലും എഴുത്ത് സൂപ്പര്‍. അടുത്ത ഭാഗത്തിനായി കാത്തിരിക്കാം അല്ലാതെന്തു ചെയ്യും ;)

ഉത്സവം : Ulsavam said...

കുറുമാന്‍സ് ഗംഭീരം...!
നറ്മ്മം മാത്രമല്ല ഇങ്ങനെ ഇടയ്ക്കു പ്ലേറ്റ് മാറ്റിയും ഓരൊന്ന് പോരട്ടെ, അസ്സലായിരിയ്ക്കുന്നു...
മൂന്നാം ലക്കം കാത്ത് ഈ ബൂലോഗം മുഴുവന്‍ കാത്തിരിയ്ക്കുന്നു...

sreeni sreedharan said...

ശ്രീജിത്തേ നീ അപ്പൊ ഒരു വികാരജീവിയാണല്ലേ?
അടുത്ത തവണ കളസം നനയാതെ നോക്കിക്കോ..
:)
(ഞാന്‍ അനിസ്പ്രേയായി, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ ;)

വേണു venu said...

വിടപറയലും, അമ്മയുടേയും അച്ഛന്റേയും സങ്കടവും എല്ലാം വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.ചിരിയുടെ പുറകിലൊളിച്ചു നില്ല്കുന്ന മൃദുല ഹൃദയനേയും.
അടുത്തതിനു്.

Anonymous said...

Super..!
Waiting for the next part!

മുസാഫിര്‍ said...

കുറുമാന്‍‌ജി,
കഥ സീരിയസ് ട്രാക്കിലേക്കാണല്ലോ നീങ്ങുന്നത്.പുതിയ കഥാപാത്രങ്ങളും രംഗപ്രവേശനം ചെയ്യുന്നു.നനാവുന്നുണ്ടു.

ഇടിവാള്‍ said...

വൈകുന്നേരം ഒന്നു പുറത്തിറങ്ങി, ഒരാളെ പ്രത്യേകമായി കാണുവാനുണ്ടായിരുന്നു. കണ്ടു. ഒരുപാടു നേരം സംസാരിച്ചിരുന്നു.

അതാരായിരുന്നു കുറുമാനേ..? പണ്ടു വളക്കാന്‍ നോക്കിയിരുന്ന വല്ല മദാമ്മയമ്മച്ചിമാരില്‍ ആരേലുമായിരുന്നോ.. ?

ബാക്കി പോരട്ടേ.. പിടീന്നു തന്നെ !

ഖാദര്‍ said...

രണ്ടാം ഭാഗത്ത് കുറച്ച് സെന്റി കൂടെ കുഴച്ച് ചേര്‍ത്തത് നന്നായിരിക്കുന്നു. ചിരിയുടെ ആരവമൊന്നടക്കാന്‍ നല്ലതാ.

Rasheed Chalil said...

അടുത്ത ഭാഗം കൂടി പോരട്ടേ കുറുമന്‍‌ജീ... ഇത് കാണ്ഡം കാണ്ഡമാക്കാനുള്ള പദ്ധതിയാണോ ? സംഭവം അടിപൊളി.

asdfasdf asfdasdf said...

കുറുമാന്‍ ജീ, രണ്ടാം ഭാഗത്ത് വളരെ സെന്റിയായിപ്പോയി. അത് പിന്നെ അങ്ങനെത്തന്നെ വേണമല്ലോ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

മുസ്തഫ|musthapha said...

"...റോഡിന്റെ സൈഡിലൂടെ സൈക്കിളില്‍ പോയിരുന്ന യാത്രക്കാര്‍, എന്റെ പിന്നില്‍ വന്ന് മണിമുഴക്കി എന്നെ ഓവര്‍ടേക്ക്‌ ചെയ്തുപോയി!..."

ഹി ഹി ...

കുറുജി കലക്കന്‍ വിവരണം... ടെന്‍ഷനടിപ്പിച്ച് കൊല്ലാതെ അടുത്ത പാര്‍ട്ട് പെട്ടെന്ന് പോരട്ടെ :)

Unknown said...

കുറുമാന്‍ ചേട്ടാ,
ബാക്കി കൂടി എഴുതൂ. ഇന്ത്യ നാളെ ഓസ്ട്രേലിയയോട് എത്ര റണ്‍സിന് തോല്‍ക്കും എന്ന് അറിയാനുള്ളത് പോലെ ഇതിന്റെ അന്ത്യവും അറിയാന്‍ ഒരു ടെന്‍ഷന്‍.

ഓടോ: മനോരമയിലോ മംഗളത്തിലോ തുടരനെഴുതിയ എക്സ്പീരിയന്‍സുണ്ടോ? ആ അവസാനിപ്പിക്കുന്ന ഉദ്വേഗത്തിന്റെ മുള്‍മുന കണ്ട് ചോദിച്ചതാ. പണ്ടാരത്തിന് അപാര മൂര്‍ച്ച! :-)

Kalesh Kumar said...

ഗുരോ, ദേവേട്ടന്‍ പറഞ്ഞത് ഞാന്‍ റിപ്പീറ്റ് ചെയ്യുന്നു:
“എല്ലാ ഭാഗവും പോസ്റ്റ്‌ ചെയ്തു കഴിഞ്ഞേ ഞാന്‍ വായിക്കൂ.. കട്ടായം. ഞാന്‍ ഇവിടെ വന്നിട്ടുമില്ല ഈ പോസ്റ്റ്‌ കണ്ടിട്ടുമില്ല.“

ഏറനാടന്‍ said...

കുറുജീ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. രസകരമായ വിശേഷങ്ങളിനിയും മുടക്കാതെ വരട്ടെ അങ്ങനെ പോരട്ടെ.

Anonymous said...

പ്രിയ കുറു ജീ,
കഴിഞ്ഞതു വായിച്ച് അടുത്തതിനായി കാത്തിരുന്നു..
ഇതു വായിച്ച് അടുത്തതിനായി കാത്തിരിക്കുന്നു..
“(ആത്മപ്രശംസ പാടില്ലാന്നൊന്നും ഇവിടെ നിയമമില്ലല്ലോ?).
” പറഞ്ഞോളൂ സഹിച്ചോളാം !! നമ്മുടെ കുറു ജി അല്ലേ?

“പിന്നില്‍ നിന്നും ഉയരുന്നുണ്ടായിരുന്ന ഏങ്ങലടി കേട്ടില്ല എന്നു നടിച്ച്‌ “..
സമ്മതിച്ചു! നമിച്ചു!!

നല്ല പ്രണയം, സെന്റിമെന്റ്സ് , വിവരണം..
എനിക്കിഷ്ടപ്പെട്ടു..

രാജീവ് സാക്ഷി | Rajeev Sakshi said...

"ഇപ്പൊ ഉടയ്ക്കും, ഇപ്പൊ ഉടയ്ക്കും"ന്ന് പറയുന്നതല്ലാതെ തേങ്ങ ഉടക്കുന്നില്ലലോ.
മിഥുനം സിനിമയിലെ ജഗതിയേപ്പോലെ
"ഉടയ്ക്ക്.. ഉടയ്ക്ക്" എന്നും പറഞ്ഞ് ബൂലോഗം കാത്തിരിയ്ക്കാന്‍ തുടങ്ങിയിട്ട് നാളുകുറേയായി.
ഇനിയിപ്പോ സിനിമയില്‍ ജഗതിയ്ക്ക് സഹികെട്ട പോലെ സസ്പെന്സ് സഹിക്കാന്‍ വയ്യാതെ
വല്ല സംശയംവാസുവും കേറി
"കുറുമാന്‍ യൂറോപ്പില്‍ പോയി" എന്നൊരു പോസ്റ്റെങ്ങാന്‍ ഇറക്കി തേങ്ങ വാങ്ങിയുടച്ചാല്‍ കുറ്റംപറയാന്‍ പറ്റില്ലാട്ടോ.

Kiranz..!! said...

കുറുമാന്‍ ചേട്ടാ,യൂറൊപ്പില്‍ എത്തിയ കാര്യം പറ,മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാതെ..ശ്രീജിത്തിനെ പോലെ അവിടെ വല്ല മണ്ടത്തരങ്ങളുടെ ഘോഷയാത്ര വല്ലോം ഉണ്ടായോ എന്നറിയാനാ ഈ ടെന്‍ഷന്‍ എന്നുള്ളതു ഒരു കുഞ്ഞു രഹസ്യം :)

ചില നേരത്ത്.. said...

കഥകളുടെ കെട്ടഴിക്കാനിനിയും ബാക്കിയുണ്ടെങ്കിലും,
ആകാംക്ഷ തോന്നുന്നത് കുറുമാനതെങ്ങിനെ പറയുന്നതെന്നറിയാനാണ്.
ഇരുപത്തിനാലുകാരന്റെ മനോധൈര്യം അപാരം!!

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം - 2 വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും എന്റെ നന്ദി

ഇക്കാസേ - തേങ്ങ ഒന്നടിച്ചതു കിട്ടീട്ടാ - താങ്ക്സ്

അരവിന്ദോ - നന്ദി. സദ്യക്കു ചോറുണ്ട് പായസം കാത്തിരിക്കുന്നവരെപോലെ നോക്കി ഇരിക്കണ്ടാട്ടോ - മധുരമധികമില്ലാത്ത പായസം വിളമ്പിയാലോ

ശ്രീജിത്തേ : താങ്ക്സ്. കണ്ണ് നനയിച്ചെന്നോ, ഞാനോ, ശ്ശെ, അങ്ങനെയൊന്നും പറയല്ലെ.

ദേവേട്ടോ - മതി, എല്ലാ ഭാഗവും പോസ്റ്റ് ചെയ്തിട്ട് കമന്റിയാല്‍ മതി. കമന്റാന്‍ മറക്കരുതേ

സപ്തവര്‍ണ്ണങ്ങളേ - നന്ദി. അടുത്ത ഭാഗത്തോടേ തീര്‍ക്കാന്‍ ശ്രമിക്കാം മഗര്‍ ഗ്യാരണ്ടീ മാഫി :)

വല്ല്യമ്മായി - താങ്കൂ - വേദനയും വേര്‍പാടുമെല്ലാം ജീവിതത്തിന്റെ ഓരോരോ സന്ദര്‍ഭത്തിലും നമ്മള്‍ അഭിമുഖീകരിക്കേണ്ടി വരില്ലേ?

സുഗതരാജേ - നന്ദി

പാര്‍പ്പിടം - സന്ദര്‍ശിച്ചതിനും, കമന്റിയതിന്നും നന്ദി

തഥാഗതന്‍ - താങ്ക്സ്. ഉണ്ടായിരുന്നെന്ന്..ഉം...അന്ന് ശരിക്കും പനങ്കുല പോലെ മുടിയുണ്ടായിരുന്നു...ബിലീവ് മി.

മുരളി വാളൂര്‍ - നന്ദി. മുരളീ വാളൂരല്ലെ..വാളൂരാനുള്ള അവകാശം ആദ്യം എനിക്കാ.....

പാര്‍വ്വതി - ശുക്രിയാ - ഇത്രയും സെന്റി അടിച്ച പോസ്റ്റ് കണ്ടിട്ടില്ലാ എന്നോ - എഴുതിയാലല്ലേ കാണൂ. ഉള്ളില്‍ കിടക്കുന്ന സുരയുടെ അളവനുസരിച്ച്, അലമ്പ്, നര്‍മ്മ, സെന്റി, മെന്റി ഇതെല്ലാം തന്നെ വന്നു പോകുന്നതല്ലെ?

പടിപ്പുരയേ - നന്ദി

സിജുവേ : താങ്ക്സ്. തേഡ് പാര്‍ട്ടിന്റെ സസ്പെന്‍സ് ഞാന്‍ എങ്ങിനെ ഇപ്പോള്‍ ഉടക്കും? കാത്തിരുന്നു വായിക്കൂ.

അരവിശിവ : നന്ദി. സന്ദര്‍ശനത്തിനും, കമന്റിനും

മഴതുള്ളി : താങ്ക്സ്, കാത്തിരിക്കുന്ന മൂന്നാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം

ഉത്സവമേ : നന്ദി.. വരും ഉടന്‍ തന്നെ

പച്ചാളമേ : നിന്നോട് ഞാന്‍ പറഞ്ഞിട്ട്ണ്ട് ഇങ്ങനെ പുല്‍ചാടി, ചാടി ചാടി നടക്കുന്നതുപോലെ നടക്കാതെ ഒരു മയത്തിന്നു ചാടാന്‍ :)

വേണുജീ : നന്ദി.
ചിരിയുടെ പുറകിലൊളിച്ചു നില്ല്കുന്ന മൃദുല ഹൃദയനേയും അയ്യയ്യൊ - അതാരാപ്പാ ഈ മൃദുല ഹൃദയന്‍? എന്റെ ഹൃദയം വെറും കല്ലാ, കരിങ്കല്ല് :)

മല്ലൂ ഫിലിംസ് : നന്ദി

മുസാഫിര്‍ ഭായ് : ശുക്രിയ...

ഇടിവാളേ : ഡാങ്കൂ - പിന്നെ മദാമ്മയൊന്നുമായിരുന്നില്ല പക്ഷെ ഒരു ക്ലൂ തരാം. അവള്‍ മലയാളിയോ, എന്തിന്ന് തമിഴത്തിയോ പോലും ആയിരുന്നില്ല..

ഖാദര്‍ : നന്ദി..

ഇത്തിരിവെട്ടമേ : താങ്ക്സ്. കാണ്ടം, കാണ്ടം ആക്കാനുള്ള പരിപാടിയൊന്നുമായിരുന്നില്ല, പക്ഷെ ഗാണ്ടം , ഗാണ്ടമായി പോകുന്നതല്ലേ?

പുംഗവോ : ഉം..മനോരമയുമല്ല, മംഗളവുമല്ല ഇത് മനോരാജ്യമാണ് (സ്വപ്നങ്ങള്‍ എന്നു പറഞ്ഞാല്‍ മനോരാജ്യമാണെന്നറിഞ്ഞുകൂടെ മനുഷ്യാ)

കുട്ടമേന്നേ - നന്ദി...അടുത്തതുടനെ ഇറക്കാം.

അഗ്രജാ : ശുക്രിയ ...തരാം ഉടന്‍ തന്നെ....വീക്കെന്റൊന്നു വന്നോട്ടെ, നന്നായൊന്നു വീക്കട്ടെ..പിന്നെ ചറ പറാന്നല്ലെ വര്വാ :)

ദില്‍ബുവേ : നന്ദി.. പിന്നെ മനോരമയിലും, മംഗളത്തിലും തുടര്‍ന്‍ എഴുതി പരിചയമൊന്നുമില്ല, പക്ഷെ എഴുതിയിട്ടുണ്ട് എവിടേയാണെന്നു പറയാന്‍ പറ്റില്ല (രഹസ്യമാണേ)

കലേഷ് ഭായ് : താങ്ക്സ്...ഞാനും കണ്ടിട്ടില്ല, കലേഷിവിടെ വന്നതും പോയതും. പത്താം തിയതി ഓടിച്ചിട്ട് പിടിച്ചോളാം.

ഏറനാടന്‍ : നന്ദി....ഇനിയുള്ള വിശേഷങ്ങള്‍ ഉടന്‍ തന്നെ പങ്കു വക്കുന്നതായിരിക്കും..ക്ഷമി

വാവക്കാടന്‍ : താങ്ക്സ്. വന്നതിന്നും കമന്റിയതിന്നും...

സാക്ഷി : നന്ദി - ഉടന്‍ തേങ്ങ ഉടക്കുന്നതായിരിക്കും. ആരവിടെ ആ കല്ല് വെള്ളമൊഴിച്ച് കഴുകൂ - കുറുമാന്‍ ഇരുമുടി കെട്ടുമായി യൂറോപ്പിലേക്ക് പോകുന്നു - തേങ്ങയടിച്ചിറങ്ങട്ടെ - അയ്യപ്പോ, സ്വാമ്യേ, സ്വാമ്യേ - അയ്യപ്പോ.....

കിരണ്‍സ് : നന്ദി. പിന്നെ അവിടെ മണ്ടത്തരങ്ങള്‍ മാത്രമേ ഉണ്ടായത്. ശ്രീജിത്ത് മാറി നിക്കണം :)

ചില നേരത്തേ - ഇബ്രു മാഷേ - എന്തായാലും മുക്കാലും മുങ്ങി. ഇനി മുങ്ങി കയറുക തന്നെ. ഇരുപത്തിനാലുകാരന്റെ ധൈര്യം അപാരം തന്നേയെന്നോ - അതേ ധൈര്യം ഈ മുപ്പത്തിനാലാം വയസ്സിലും, ഇനിയും ഒരങ്കത്തിന്നു ബാല്യമുണ്ട്.

കരിന്തിരിയേ : നന്ദി

ആരേം വിട്ടുപോയിട്ടില്ല എന്നു കരുതുന്നു. അഥവാ വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയാതെയല്ല, മനപ്പൂര്‍വ്വമാണ് :)

മുല്ലപ്പൂ said...

ഞാന്‍ വന്നുമില്ല. വായിച്ചുമില്ല.

എന്നിട്ട്?

sreeshanthan said...

ഇനി എന്നു കാണും നമ്മള്‍?....... എന്ന് നിങ്ങളീല്‍ ആരാണു പാടിയതു? എന്തായാലും കലക്കി. ഇടക്കു നാട്ടില്‍ പോയപ്പോള്‍ ആകാശദൂത് കണ്ടായിരുന്നൊ? sentiments inte ഒരു പ്രളയമാണല്ലൊ?

ശ്രീശാന്ത്

ശിശു said...

ശിശു ഇവിടെ വന്നു, വായിച്ചു, എല്ലാവരും കരയുമ്പോള്‍ ശിശുക്കളും കരഞ്ഞുപോകും, അതുകൊണ്ടു മുതിര്‍ന്നവര്‍ കുറെക്കൂടി ദൃഡചിത്തരായി അടുത്തഭാഗം വായിക്കണമെന്നു വിനീതമായി, സാഹോദര്യത്തിന്റെ ഭാഷയില്‍, സ്നേഹത്തിന്റെ ഭാഷയില്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു,(തമാശയാണേ...!!)
കുറുംജി, നല്ല ആവിഷ്കരണം. അടുത്തതും പോരട്ടെ!

Raghavan P K said...

ഒരു പുസ്തകമായി പിന്നീട് പ്രസിദ്ദീകരിക്കാനുള്ള വകയുന്ണ്ട്.
കുറുമാന് എന്റെ ആശംസകള്‍.

Anonymous said...

കുറുമാന്‍,
എത്ര ലളിതമായാണ് വൈകാരികത ഏറാതെയും കുറയാതെയും താങ്കള്‍ ഇതെഴുതിയിരിക്കുന്നത്.ഞാന്‍ അടുത്ത ഭാഗത്തിലേക്ക് പോവുന്നു

Unknown said...

നിങ്ങളെ സമ്മതിക്കണം!