Tuesday, May 30, 2006

മോത്തിയുടെ പിതൃത്വം, ഒരന്വേഷണം

അവള്‍ ഒരു ഗ്രാമീണ സുന്ദരിയായിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കത ഉള്‍ക്കൊണ്ട തനി ഒരു നാടന്‍ പെണ്ണ്.

നാട്ടുമ്പുറത്തെ അവളുടേ ജാതിയില്‍ തന്നെ ഉള്ള മറ്റു പെണ്ണുങ്ങളെ പോലെ, നാടുമുഴുവന്‍ അലയുകയോ , ആവശ്യമില്ലാത്ത കൂട്ടുകൂടി, വായിട്ടലച്ചു, നാട്ടുകരുടെ അപ്രീതിക്ക്‌ പാത്രമാവുകയോ അവള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.

നാലാള്‍ കൂടുന്നിടത്തവള്‍ ഒരിക്കല്‍ പോലും പോയി എത്തിനോക്കിയിട്ടില്ല, എന്നു മാത്രമല്ല, ആള്‍കൂട്ടത്തിന്റെ നാലയല്‍പ്പക്കത്തു വരെ അവള്‍ ഇന്നുവരേയായി അടുത്തിട്ടില്ല.

ആ ശാലീന സുന്ദരിയുടെ പിന്നാലെ, ഗ്രാമത്തിലെ അവളുടെ ജാതിയില്‍ പെട്ട മുഴുവന്‍ ആണുങ്ങളും തേരാ പാരാ നടന്നു. സൌമ്യതയോടെ അടുക്കാന്‍ ശ്രമിച്ചു, അടുക്കാഞ്ഞപ്പോള്‍ ഭീഷണിപെടുത്തി നോക്കി, എന്നിട്ടും അടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ ആക്രമിച്ചൊതുക്കാം എന്നു കരുതി ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ അവളുടെ വീടിന്നടുത്ത്‌ നിന്നും ദൂരെ എങ്ങും അവള്‍ പോകാത്തതിനാല്‍, അവളുടെ വളര്‍ത്തച്ഛനോ, സഹോദരന്മാരോ എല്ലാ തവണയും അവളുടെ രക്ഷക്കെത്തി.

ആണായൊരുത്തന്‍ തന്റെ പിന്നാലെ വരുന്നുണ്ടെന്നറിഞ്ഞാല്‍ അവള്‍ എത്രയും പെട്ടെന്ന് തന്റെ വീട്ടിലേക്ക്‌ ഓടിപോകുകയാണ്‌ പതിവ്‌.

അങ്ങനെ ആ ഗ്രാമവും, ഗ്രാമ വാസികളും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, നീങ്ങുന്നതിനിടയില്‍ ഒരു ദിവസം, ഒരു അമേരിക്കന്‍ റിട്ടയര്‍,പണക്കാരന്‍, ആ ഗ്രാമത്തിന്റെ കാതും, ചെവിയും, കാതലുമായ ഒരു സ്ഥലം വിലക്കെടുക്കുകയും, കൊട്ടാരം പോലൊരു വീട്‌ ആ സ്ഥലത്തു വച്ച്‌ താമസം ആരംഭിക്കുകയും ചെയ്തു.

നമ്മുടെ കഥാ നായികയുടെ കൂരയില്‍ നിന്നും കഷ്ടി ഒരര നാഴികയകലെ ദൂരത്തുമാത്രമായിരുന്നു അവരുടെ കൊട്ടാരം.

പുതുപണക്കാരന്റെ വിട്ടിലെ, സായിപ്പന്‍ ചെക്കന്‍ തരം കിട്ടുമ്പോഴൊക്കെ വീട്ടില്‍ നിന്നും ചാടി ഗ്രാമം ഊരു ചുറ്റാന്‍ തുടങ്ങി.

അങ്ങനെ ചുറ്റുന്നതിനിടയില്‍ ഒരു ദിവസം അവന്‍ നമ്മുടെ കഥാനായികയെ കാണുവാന്‍ ഇടയായി.

അതിന്നുശേഷം, അവന്റെ ഉള്ളില്‍, അവള്‍, ആ ഗ്രാമീണസുന്ദരി, അവളെ എങ്ങിനെ വളക്കണം എന്നൊരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവസരം ഒത്തു കിട്ടിയപ്പോഴൊക്കെ, അവന്‍ ഗെയിറ്റ്‌ ചാടി പുറത്തുകടന്നു, അവളെ തേടി അവന്‍ ഗ്രാമം മുഴുവന്‍ അലഞ്ഞു.

പാടവരമ്പിലും, പ്ലാവിന്നടിയിലും, കുളക്കരയിലും അവളെ കണ്ടപ്പോഴെല്ലാം അവന്‍ കടകണ്ണെറിഞ്ഞിട്ടും, അവനെ കാണാത്ത പോലവള്‍ ഓടിയൊളിച്ചെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളില്‍ അവനോട്‌ എന്തോ ഒരു ഇത്‌ തോന്നിതുടങ്ങിയിരുന്നു.

കര്‍ക്കിടകം പെയ്തൊഴിഞ്ഞു, ചിങ്ങം പൂത്തുലഞ്ഞു, കന്നി മാസം വന്നു.

പാടക്കരയിലൂടെ അവള്‍ നടക്കുകയായിരുന്നു. തന്റെ ഒരിറ്റ്‌ സ്നേഹത്തിനായ്‌ പിന്നാലെ നടന്നിരുന്ന സായിപ്പിനെ കണ്ടിരുന്നെങ്കില്‍ എന്നവളുടെ മനം തേങ്ങി.

തേടിയ വള്ളി കാലില്‍ ചുറ്റി, എന്നു പറഞ്ഞതുപോലെ, അതാ അവന്‍ വരമ്പിലൂടെ തലയുയര്‍ത്തി നടന്നു വരുന്നു.

അവളുടെ അടുത്തെത്തിയ അവന്‍ ഒന്നു മുരണ്ടു, പിന്നെ അവളുടെ ചുറ്റും, രണ്ട്‌ മൂന്ന് തവണ ഒന്നു നടന്നു.

അവള്‍ തന്റെ വാല്‍ കാലിന്നിടയിലാക്കി,നമ്രമുഖിയായ്‌ നിന്നു.

കന്നിമാസത്തിലെ താരകങ്ങളെ സാക്ഷിയാക്കി, അവന്‍ അവന്റെ ബീജം അവളില്‍ നിക്ഷേപിച്ച ആ ശുഭമുഹൂര്‍ത്തത്തില്‍, ഗ്രാമവാസികളായ മറ്റു ശുനകന്മാര്‍ ഉച്ചത്തില്‍ കുരവയിട്ടു.

എല്ലാം കഴിഞ്ഞപ്പോള്‍ അവളുടെ, ഓടക്കുടിയിലേക്കവള്‍ കുറ്റബോധത്തോടെ കയറിചെന്നു.

ദിവസങ്ങള്‍, മാസങ്ങള്‍ കഴിയവെ, അവളുടെ വയര്‍ വീര്‍ത്തു, വീര്‍ത്തു വന്നു. അവള്‍ നിറവയറായി.

ഓടക്കുടിയിലെ, വിറകിന്‍പുരയില്‍, ചാരം കൂട്ടിയിട്ടിരുന്നിടത്തവള്‍, അമ്മ പെങ്ങന്മാരും,ബന്ധുക്കളും, എന്തിനു, തന്റെ ഗര്‍ഭത്തിന്നുത്തരവാദിയായ, സായിപ്പുചേട്ടന്‍ വരെ ഇല്ലാതിരുന്ന സമയം, പെറ്റു വയറൊഴിച്ചു.

നാലുപെറ്റിട്ടതില്‍ ഒരേ ഒന്നിനു മാത്രം ജീവന്‍.

ഫുട്ബാള്‍ പോലെ, ഉരുണ്ട്‌, ഉയരം കുറഞ്ഞ്‌, കറുപ്പില്‍, വെളുപ്പു കലര്‍ന്ന നിറത്തോടുകൂടിയ ഒരു സുന്ദരന്‍ കുട്ടി.

അല്‍സേഷ്യനു, തനി നാടന്‍ ചൊക്ക്ലി പട്ടിക്കുണ്ടായ അരുമയായ സന്താനം!

അവനെ ഞാന്‍ എനിക്കു കിട്ടുന്ന പൈസ ഇട്ടു വച്ചിരുന്ന, മണ്ണിന്റെ, ഭന്ധാരം പൊട്ടിച്ചു കിട്ടിയ അഞ്ചു രൂപ കൊടുത്ത്‌ വാങ്ങി വീട്ടില്‍ കൊണ്ടു വന്നു.

നാലാളെ വിളിക്കാതെ, വിളക്കു കൊളുത്താതെ,നാക്കിലയിട്ട്‌ ഗണപതിക്ക്‌ വിളമ്പാതെ, അവന്റെ അച്ചനമ്മ ബന്ധുമിത്രാതികളില്ലാതെ, വെറും ആകാശം സാക്ഷിയാക്കി, അവന്റെ ചെവിയില്‍ ഞാന്‍ പേരിട്ടു.

മോത്തി, മോത്തി, മോത്തി.

23 comments:

കുറുമാന്‍ said...

“ മോത്തിയുടെ പിതൃത്വം, ഒരന്വേഷണം”

ചെറിയ കഥ എഴുതണം എന്നു കരുതിയല്ല തുടങ്ങിയത് എങ്കിലും, സയമക്കുറവുകാരണം, കഥ ചെറുതാക്കി.

വായിക്കുക......കല്ലോ, ചെരിപ്പോ, ചീഞ്ഞ തക്കാളിയോ, ചീമുട്ടയോ, സൌകര്യം പോലെറിയുക.

രാജ് said...

കുറുമാനേ ഇതുഗ്രന്‍, കുറുമന്‍ അത്യന്താധുനികനും എഴുതുമല്ലേ. ഞാന്‍ typecast ചെയ്തതല്ല, പക്ഷെ സംഭവം നന്നായിരിക്കുന്നു.

* ബീജം എന്നാണു ശരി, ഭീജമല്ല.

Santhosh said...

നന്നായി. ഇടയ്ക്ക് അല്പം അധികം പറഞ്ഞ് ക്ലൈമാക്സിന്‍റെ പ്രിവ്യൂ കൊടുത്തുപോയില്ലേ എന്നൊരു സംശയം:) ‘എന്തിനതികം’ എന്നത് തിരുത്തണേ.

ശനിയന്‍ \OvO/ Shaniyan said...

കുറുമാന്‍ മാഷേ,
വായിച്ച് തുടങ്ങിയപ്പോഴേ സംഗതി ഓടി.. ഒന്നൂടെ മിനുക്കി കുറച്ച് സസ്പെന്‍സ് കൂട്ട്യാ നന്നായിരുന്നു..

എഴുത്തിന്റെ ശൈലി കൊള്ളാം.

Manjithkaini said...

കുറുമാന്റെ മുന്‍‌ ലക്കങ്ങളെല്ലാം പെന്‍‌ഡിങ്ങാ. ഇതല്‍‌പം ചെറുതാണെന്നു കണ്ടപ്പോള്‍ വായിച്ചു. കോളം സെന്റീമീറ്ററില്‍ ജീവിതമളക്കാന്‍ ശീലിച്ചതിന്റെ കുഴപ്പമാണേ. കൊള്ളാം നല്ല ശൈലി.

അപ്പോ എന്നുമിങ്ങനെ സമയക്കുറവായിരുന്നെങ്കില്‍........

കുറുമാന്‍ said...

പെരിങ്ങോടരെ - കമന്റിയതിന്നും, തിരുത്തിയതിന്നും നന്ദി. ഭീജമിപ്പോള്‍, ബീജമായി (ഭീജത്തില്‍ നിന്നായിരുന്നു മോത്തിയുടെ ജനനമെങ്കില്‍, അവന് ജനിതക വൈകല്യം സംഭവിച്ചിരുന്നേനെ)

സന്തേഷ് : നന്ദി.... എന്തിനതികം വെട്ടിവെളുപ്പിച്ചു.

ശനിയാ : താങ്ക്സ്.....അറിയാല്ലോ.....പാതിരാത്രി പന്ത്രണ്ടരക്കായിരുന്നു എഴുത്ത്.......ഒന്നൂടെ മിനുക്കാമായിരുന്നു പക്ഷെ, അതിലും മുന്‍പ് ഞാന്‍ നന്നായി മിനുങ്ങിപോയി :)

മന്‍ജിത് മാഷെ - എന്റെ പോസ്റ്റ് വായിച്ചതിലും കമന്റു വച്ചതിലും വളരെ സന്തോഷായി മാഷെ....
കഥകളുടെ വലുപ്പം ചെറുതാക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു

Vempally|വെമ്പള്ളി said...

ഒരു മണിക്കൂറിടവെട്ട് തേന്മൊഴിയിലെത്തിനോക്കുന്നുണ്ടെങ്കിലും എവിടെയോ തെറ്റു പറ്റി. കുറുമാന്‍റെ അറിയിപ്പ് കാണാന് കഴിഞ്ഞില്ല. വി.ഡി രാജപ്പന്‍റെ കഥാപ്രസംഗ കഥകള് പോലെ സുന്ദരമായ ഒരു കഥ.

“അല്‍സേഷ്യനു, തനി നാടന് ചൊക്ക്ലി പട്ടിക്കുണ്ടായ അരുമയായ സന്താനം!“ അവിടെയാണ് എല്ലാം മാറി മറിഞ്ഞത് അല്ലെങ്കില് ഞാനിതൊരു മനുഷ്യ കഥയാണെന്നുകരുതി ഇരുന്നേനെ.

myexperimentsandme said...

കുറുംസേ....... നന്നായി എഴുതിയിരിക്കുന്നു. മോത്തി തലേക്കെട്ടും കെട്ടി നില്‍‌ക്കുന്നത് കണ്ടപ്പോള്‍ പട്ടിയെപ്പറ്റിയാണോ എന്നോര്‍ത്തു. പക്ഷേ, വായിച്ചുവന്നപ്പോള്‍ ഇത്തിരി കണ്ണ് ഫ്യൂഷനായി-ഇതിനിയെങ്ങാനും മനുഷ്യക്കഥയാവ്വോ? തലേക്കെട്ട് വെറും “പിതൃത്വാന്വേഷണം” എന്നായിരുന്നെങ്കില്‍ സസ്‌പെന്‍ഷന്‍ ഒന്നുകൂടി ഉറപ്പിക്കാമായിരുന്നില്ലേ എന്ന് വര്‍ണ്ണ്യത്തിലെ വെറും ഒരു ആശങ്ക. ആശങ്ക മാത്രം. കുറുംസ് തന്നെ അതുവരട്ടി.

അര്‍‌വിന്ദനോട് പറഞ്ഞതുപോലെ ജാം മുന്‍‌കൂറായി തേക്കണ്ടെന്നേ. ബ്രഡ്ഡെക്കെയെടുത്ത് പ്ലേറ്റില്‍ വെച്ച് എല്ലാര്‍ക്കും കൊട്. അവരവര് ആവശ്യം പോലെ ജാം പുരട്ടി കഴിക്കട്ടന്ന്. ഇതുവരെ കല്ലും ചെരിപ്പും ചീഞ്ഞ മിട്ടായീം ഒന്നും കിട്ടീല്ലല്ലോ. അതാണ് കാര്യം :)

കഥ ഇഷ്ടായീന്ന് പറഞ്ഞാര്‍‌ന്നോ ഞാന്‍?

കുറുമാന്‍ said...

വെമ്പള്ളിയേ - സുന്ദരമായ കഥ?? ഊം....ഊതിക്കോ.....നന്ദി

വക്കാരി ഭായ് - തലേക്കെട്ടു മാറ്റാമായിരുന്നു എന്നെനിക്കു തോന്നുന്നു........ചെയ്യേണ്ടിയിരുന്ന മാറ്റങ്ങള്‍ ഇനിയും ചൂണ്ടികാട്ടൂ. നന്ദി

അരവിന്ദ് :: aravind said...

കൊള്ളാം..കഥ നന്നായി..:-)
ഞാനൂഹിച്ചു.
എന്റെ ഒരു ഓര്‍മ്മ ക്ലബ്ബിലിട്ടിട്ടുണ്ട്.

-അരവിന്ദന്‍‌

Vempally|വെമ്പള്ളി said...

ഊതീതല്ല കുറുമാ, ശരിക്കും വി.ഡി രാജപ്പന്‍റെ “പീയേ നിന്‍റെ കുര” പോലയുള്ള കഥകള് ആസ്വദിച്ചിരുന്നു. കുറുമാന്‍റെ വിവരണം നന്നായിട്ടുണ്ട്
ഇതു കാണുക (കേള്‍ക്കുക)
http://www.musicindiaonline.com/p/x/eVbuNnCGMd.As1NMvHdW/
http://www.musicindiaonline.com/p/x/e5buJyhCM9.As1NMvHdW/

ചില നേരത്ത്.. said...

കുറുമാനേ..
കഥ നന്നായി..
ബൂലോഗത്തില്‍ മനുഷ്യകഥാ‍പാത്രങ്ങള്‍ കുറഞ്ഞോ?
തണുപ്പനും കുറുമനും മൃഗങ്ങളെ കഥാപാത്രമാക്കിയിരിക്കുന്നു(ഇനിയാരെങ്കിലുമുണ്ടോ ആവോ) പെരിങ്ങോടന്‍ പഴയ കഥയെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു..
കുറുമാ ..വൈകിയെങ്കിലും എല്ലാം വായിക്കുന്നുണ്ട്.

ആനക്കൂടന്‍ said...

പാടവരമ്പിലും, പ്ലാവിന്നടിയിലും, കുളക്കരയിലും അവളെ കണ്ടപ്പോഴെല്ലാം അവന്‍ കടകണ്ണെറിഞ്ഞിട്ടും, അവനെ കാണാത്ത പോലവള്‍ ഓടിയൊളിച്ചെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളില്‍ അവനോട്‌ എന്തോ ഒരു ഇത്‌ തോന്നിതുടങ്ങിയിരുന്നു.
കര്‍ക്കിടകം പെയ്തൊഴിഞ്ഞു, ചിങ്ങം പൂത്തുലഞ്ഞു, കന്നി മാസം വന്നു.
പാടക്കരയിലൂടെ അവള്‍ നടക്കുകയായിരുന്നു. തന്റെ ഒരിറ്റ്‌ സ്നേഹത്തിനായ്‌ പിന്നാലെ നടന്നിരുന്ന സായിപ്പിനെ കണ്ടിരുന്നെങ്കില്‍ എന്നവളുടെ മനം തേങ്ങി....
വെമ്പള്ളിക്ക് തോന്നിയത് എനിക്കും തോന്നി. മധ്യത്തിലെത്തിയപ്പോള്‍ സാംബശിവനെയും വി.ഡി രാജപ്പനെയും ഓര്‍മ്മ വന്നു. ഒന്ന് ഒതുക്കി മിനുക്കി എടുക്കാമായിരുന്നു... എങ്കിലും ഈ നാടന്‍ എനിക്കിഷ്ടമായി.

sami said...

മിസ്റ്റര്‍ കുറുമാന്‍
ഇവിടെയെത്തിയപ്പം വൈകി...അമേരിക്ക ജപ്പാന്‍ വഴി ദുബൈലെത്തിയതു കൊണ്ടാ....
കഥ നന്നായി........
സ്ത്രീയെ സം‍രക്ഷിക്കാന്‍ എല്ലാരുമുണ്ടാകും...അവള്‍ സ്വയം ആ സം‍രക്ഷണം വേണ്ടെന്നു വെക്കുന്നത് വരെ...അല്ലേ?
സെമി

Kumar Neelakandan © (Kumar NM) said...

സ്ത്രീയെ സം‍രക്ഷിക്കാന്‍ എല്ലാരുമുണ്ടാകും...അവള്‍ സ്വയം ആ സം‍രക്ഷണം വേണ്ടെന്നു വെക്കുന്നത് വരെ...

പക്ഷെ സമി,
അവള്‍ സംരക്ഷണം വേണ്ടന്നു വയ്ക്കുന്ന ‘അവസ്ഥവരെ‘ എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം, ഈ കാലത്ത്.

കുറുമാനേ വായിച്ചു. നന്നായി. ഊതിയതല്ല. :)

K.V Manikantan said...

കുറുമാന്‍,
മേശ ഉണ്ടാക്കാന്‍ കഴിയാത്തവനും ഒരു കാലിന്‌ ഇളക്കമുള്ള മേശ ഉണ്ടാക്കിയ ആളെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്‌ എന്ന് പണ്ട്‌ കിറുഷണന്‍ നായര്‍ പറഞ്ഞിട്ടുണ്ട്‌.

ആയതിനാല്‍, നായകന്‍ ശുനകനായിരുന്നു എന്ന് പറയാതെ തന്നെ ഒറ്റ കന്നിമാസം പ്രയോഗം കൊണ്ട്‌ ധ്വനിപ്പിക്കേണ്ടിയിരുന്നു.

എല്ലാം പറഞ്ഞാല്‍ കഥയാകില്ല. വായനക്കാരന്‍ എന്തെങ്കിലും ചിന്തിക്കണം. പറയാതെ പറയുന്നതാണ്‌ ചെറുകഥ.

ഇവനാരെടാ ഈ പിശാശ്‌ എന്ന് വിചാരിക്കല്ലേ....... നല്ല പൊടിക്കഥ. വിശാലനും കുറുമാനുമൊക്കെ തുനിഞ്ഞിറങ്ങിയാല്‍

സ്നേഹിതന്‍ said...

നന്നായിരിയ്ക്കുന്നു കുറുമാന്‍. എഴുത്തിനെന്തും വിഷയമാക്കാം. മോത്തിയ്ക്കും കൂട്ടര്‍ക്കും സൗഖ്യം തന്നെയല്ലെ.

Visala Manaskan said...

കുറുമാന്‍ ബ്ലോഗിന് കിട്ടിയ ഒരു മുത്താണ്.

ഒരു മാസം കൊണ്ട്, എട്ട് പോസ്റ്റുകള്‍. ഇത്രയും കുറഞ്ഞ ടൈമില്‍ ഇത്രയും പോസ്റ്റുകള്‍ എങ്ങിനെ സാധിച്ചു എന്റെ പൊന്നിഷ്ടാ! (ബൂട്ടാസിങ്ങിനോട്, റൂം ബോയ് ചോദിച്ച അതേ ടോണില്‍)

എല്ലാം മുത്താവട്ടെ. ആശംസകള്‍.

കുറുമാന്‍ said...

അരവിന്ദോ - നന്ദി.....ഓര്‍മ്മയിലെ ക്യാഡി എനിക്ക് നന്നായി പിടിച്ചു

വെമ്പള്ളിയേ - താങ്ക്സ്....തന്ന ലിങ്കു കേള്‍ക്കാന്‍ പറ്റിയിട്ടില്ല. ഓഫീസ്സില്‍ ഇരുന്ന് ശബ്ദമുള്ളതൊന്നും കേള്‍ക്കാന്‍ പറ്റില്ല....വീട്ടിലാണെങ്കില്‍, ഡയല്‍ അപ് കണക്ഷനായതു കാരണം, കേള്‍ക്കുന്നതെല്ലാം മുറിഞ്ഞ് മുറിഞ്ഞ് പോകുന്നു. ഉമേഷ്ജിയുടേയും, ,വിശാഖന്റേയും കവിതകളും മറ്റും കേള്‍ക്കാം പല പ്രാവശ്യം ട്രൈ ചെയ്തു......മുറിഞ്ഞു മുറിഞ്ഞു കേള്‍ക്കുന്ന കാരണം ആ ശ്രമം ഉപേക്ഷിച്ചു.....ഇനി ഉമേഷ്ജിയോട് അറ്റാച്ച്മെന്റായി അയച്ചു തരാന്‍ പറയണം.
ചിലനേരത്തെ - നന്ദി....മനുഷ്യകഥാപാത്രങ്ങള്‍ കുറഞ്ഞതു കാരണമല്ല, മൃഗങ്ങളെ കഥാപാത്രമാക്കുന്നത്.....അവരും ഈ ലോകത്ത് ജീവിക്കുന്നവരല്ലെ എന്ന ഒരു കണ്‍സിഡറേഷന്‍ വേണ്ടെ മാഷെ:)
ആനക്കൂടന്‍ മാഷെ - നന്ദി.....ഇനിയെഴുത്മ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം....അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും, തുടര്‍ന്നും അറിയിക്കുക
സാമി - താങ്ക്സ്.....ഇവിടെ ആരും വൈകുന്നില്ല....എപ്പോള്‍ വേണമെങ്കിലും, എവിടെ വേണമെങ്കിലും നമൂക്ക് സ്വാതന്ത്ര്യപൂര്‍വ്വം കയറി ചെല്ലാമല്ല (ബ്ലോഗിലാണെ)...അതല്ലെ ബൂലോക കൂട്ടായ്മ എന്നൊക്കെ, ദേവേട്ടനും, വക്കാരിയും, കണ്ണൂസും, പെരിങ്ങോടരും, വിശാലനും, കുമാറും, തുളസിയും, അരവിന്ദനും, ഉമേഷ്ജിയും, കുട്ട്യേടത്തിയും, ഹന്നമോളും, വിശാഖനും, പൊന്നച്ചനും, (അങ്ങനെ പേരുകള്‍ നീണ്ടു പോകുന്നു.....തുടരും)
എല്ലാം പറയുന്നത്.
കുമാര്‍ജി - നന്ദി
സങ്കുചിതന്‍ മാഷെ - നന്ദി.....നിങ്ങളുടെ നിര്‍ദേശങ്ങളും, അഭിപ്രായങ്ങളുമാണ് എന്നേ പോലത്തെ തുടക്കക്കാര്‍ക്കുള്ള വഴികാട്ടി
വിശാലോ - ഇത്രക്കു വേണ്ടിയിരുന്നോ.....ഉവ്വവ്വേ.....ഞാന്‍ മുന്‍പ് പറഞ്ഞില്ലെ മാഷെ....നിങ്ങല്‍ 24 കാരറ്റും, ഞാന്‍ വെറും പറക്കാട്ട് 1 ഗ്രാം .....യേത്......പൊതിഞ്ഞത്

ഉമേഷ്::Umesh said...

കുറുമാനേ,

പാട്ടുകളുടെ വലത്തുവശത്തുള്ള Download MP3 എന്ന ലിങ്കില്‍ വലത്തേ മൌസ്‌ബട്ടണ്‍ പ്രയോഗിച്ചു് അവനെ ഹാര്‍ഡ്‌ഡിസ്കിലേക്കു സേവു ചെയ്യുക. പിന്നെ അതു മീഡിയാ പ്ലെയറിലോ റിയല്‍ പ്ലെയറിലോ ഇ-ട്യൂണിലോ മറ്റോ ഇട്ടു കേള്‍ക്കുക. അതും നടന്നില്ലെങ്കില്‍ അറ്റാച്‌മെന്റായി അയച്ചുതരാം.

കുറുമാന്‍ said...

ഉമേഷ്ജി........നന്ദി.......ഞാന്‍ നാളെ എല്ലാം ഡൌണ്‍ലോഡ് ചെയ്യുന്നതായിരിക്കും.....

എന്റെ മോള്‍ ഇപ്പോളെപ്പോളും പാടുന്ന ഒരു വരിയാ........ആനവരുന്നേ :)

മുല്ലപ്പൂ said...

വി.ഡി രാജപ്പന്‍റെ കഥാപ്രസംഗത്തെ ഒര്‍മിപ്പിക്കുന്ന കഥ.. കൊള്ളാം.. പകുതി വരെ guess അടിച്ചേ ഇല്ല.

മാനസ said...

:)