Friday, December 01, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 6

ചാടിയ ശക്തിയില്‍ വെള്ളത്തിലേക്ക് ഞാന്‍ താണുപോയി. ജലനിരപ്പിലേക്ക് പൊങ്ങി വന്നു ഞാന്‍ നീന്താന്‍ തുടങ്ങി. കൈകാലുകള്‍ വിജാരിച്ചതുപോലെ അനക്കാന്‍ ആകുന്നില്ല, കൈകാലുകള്‍ മഞ്ഞില്‍ ഉറഞ്ഞതുപോലെ. ശരീരമാകെ കോച്ചിവലിക്കാന്‍ തുടങ്ങി. ഇരുപതടിദൂരം പോലും നീന്തിയിട്ടില്ല, അപ്പോഴേക്കും ശരീരം മരവിക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് പരക്കുന്നു. ഇല്ല, ഇരുനൂറ് മീറ്റര്‍ പോയിട്ട് ഒരു നൂറു മീറ്റര്‍ വരെ ഈ ഐസുവെള്ളത്തില്‍ നീന്താന്‍ സാധിക്കുകയില്ല. എങ്ങിനെയെങ്കിലും തിരിച്ചു നീന്തി കരയിലെത്തിയാല്‍ മതി എന്നു മാത്രമായി എന്റെ ചിന്ത.

ഞാന്‍ തിരിച്ചു നീന്താന്‍ തുടങ്ങി. ഇല്ല കൈകാലുകള്‍, അനക്കാന്‍ കഴിയുന്നില്ല, ഞാന്‍ വെള്ളത്തിലേക്ക് മുങ്ങാന്‍ തുടങ്ങി. കരക്കു നിന്നുകൊണ്ട് അവര്‍ എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട്. ഒരു മൂളലല്ലാതെ എന്താണവര്‍ പറയുന്നതെന്നെനിക്കു കേള്‍ക്കുന്നുണ്ടായിരുന്നില്ല. തണുത്തവെള്ളത്തില്‍ ഉറഞ്ഞ് ഞാന്‍ മരിക്കുമോ എന്നു വരെ എനിക്ക് തോന്നി. സര്‍വ്വ ശക്തിയും സംഭരിച്ച്കൊണ്ട് കൈകാലുകള്‍ മാറി മാറി ഞാന്‍ തുഴഞ്ഞു. കരക്കെത്താറായതും, മൂന്നു പേരും ചേര്‍ന്ന് എന്റെ കൈകളില്‍ പിടിച്ച് വലിച്ചെന്നെ കരകയറ്റി.

പിയര്‍,ബാഗു തുറന്ന്, ഞാന്‍ മുന്‍പ് ധരിച്ചിരുന്ന വസ്ത്രങ്ങളും, ബാത് ടൌവ്വലും പുറത്തെടുത്ത് എനിക്ക് നല്‍കി. കണ്ണെല്ലാം കലങ്ങിയിരിക്കുന്നതു കാരണം കാഴ്ചയും മങ്ങി തന്നെ. വളരെ പെട്ടെന്നു തന്നെ ഞാന്‍ ശരീരത്തിലുള്ള വെള്ളം തുടച്ച് മാറ്റി, വസ്ത്രം ധരിച്ചു. തണുപ്പു കാരണം കൈയ്യെല്ലാം, വെറുങ്ങലിച്ചിരിക്കുകയാണ്. പല്ലുകള്‍ കൂട്ടിയിടിക്കുന്നത് നിറുത്താനേ പറ്റുന്നില്ല. ബാഗില്‍ നിന്നും ബാഗ്പൈപ്പറിന്റെ കുപ്പിയെടുത്ത് വായിലേക്ക് നേരെ കമഴ്ത്തി. ജീവിതത്തില്‍ ആദ്യമായാണ് വെള്ളമൊഴിക്കാതെ കഴിക്കുന്നത്. എന്നാലും ആ തണുപ്പില്‍ നിന്നും, പല്ലു കൂട്ടിയിടിക്കുന്നതില്‍ നിന്നും രക്ഷ നേടാന്‍ അതല്ലാതെ വേറെന്താശ്രയം? കുപ്പി ഞാന്‍ പിയറിന്നു കൈമാറി. സ്നേഹപൂര്‍വ്വം അവര്‍ അത് നിഷേധിച്ചു (എന്റെ ഭാഗ്യം).

നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞ്, അതും, ടൌവ്വലും കൂടി ഒരു കവറിലിട്ട് ബാഗില്‍ വച്ചു, ഒപ്പം കുപ്പിയും. സ്വിറ്റ്സര്‍ലന്റ് മോഹങ്ങള്‍ ഇതോടെ കരിഞ്ഞുണങ്ങി, പിന്നെന്തിന്ന് ഈ തണുപ്പത്ത്, റൈന്‍ നദിക്കരയില്‍ വെറുതെ കാറ്റു കൊണ്ട് നില്‍ക്കണം? പിയര്‍ വരൂ നമുക്ക് എന്തായാലും ഇവിടെ നിന്നു പോകാം. നാലുപേരും ചേര്‍ന്ന് മുകളിലേക്ക് കയറി റോഡില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന വണ്ടിയുടേ അരികിലെത്തി.

ഇനിയെന്താണു കുറുമാന്‍ പരിപാടി?

എന്തായാലും സ്വിസ്സ് പരിപാടി ഫ്ലോപ്പായി. ഭാഷയുടെ പ്രശ്നങ്ങള്‍ വച്ചു നോക്കിയാല്‍, ഫ്രാന്‍സില്‍ എന്തെങ്കിലും ചെയ്യാനോ, താമസിക്കാനോ താത്പര്യം തോന്നുന്നില്ല. ആ സ്ഥിതിക്ക് ജര്‍മ്മനിയിലേക്ക് പോകണം എന്നു കരുതുന്നു.

ഈ രാത്രിയില്‍ എന്തായാലും ജര്‍മ്മനിയില്‍ പോയിട്ട് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല, മാത്രമല്ല, ട്രെയിന്‍ എല്ലാം പിടിച്ച് അങ്ങെത്തിയാലും പാതിരാത്രി കഴിഞ്ഞിരിക്കും. ആയതിനാല്‍ ഇന്ന് രാത്രി ഇവിടെ തങ്ങി, നാളെ താങ്കള്‍ക്കു ജര്‍മ്മനിയില്‍ പോകാമല്ലോ?

അതെ നല്ല ആശയം തന്നെ പിയര്‍. പക്ഷെ നിനക്കറിയുമോ, എന്റെ കയ്യില്‍ അതികം പണമില്ല. ഉണ്ടായിരുന്നതില്‍ തരക്കേടില്ലാത്ത ഒരു പങ്ക്, പാരിസിലെ ഹോട്ടലിലും, പിന്നെ ഇങ്ങോട്ടുള്ള യാത്രയിലും ചിലവായി. ഇനി ഉള്ള പണം സൂക്ഷിച്ചു ചിലവാക്കിയില്ലെങ്കില്‍, ജര്‍മ്മനിയിലെത്താന്‍ പോലും എന്റെ കയ്യില്‍ പണം കാണില്ല. അതിനാല്‍ ഏറ്റവും ചീപ്പായ ഒരു ഹോട്ടല്‍ എനിക്കു വേണ്ടി നിങ്ങള്‍ കണ്ടു പിടിച്ചു തരാമോ? മാത്രമല്ല, നിങ്ങളും കൂടി എന്റെ കൂടെ തങ്ങുകയാണെങ്കില്‍, രാത്രി നമുക്ക് കയ്യിലുള്ള കുപ്പിയെല്ലാം കഴിച്ച്, എന്തെങ്കിലും ഭക്ഷണവും കഴിച്ച് സുഖമായി ചിലവഴിക്കാം.

പിയര്‍ വീണ്ടും ശബ്ദം താഴ്ത്തി അവരോടു രണ്ടു പേരോടുമായി എന്തെല്ലാമോ ഫ്രെഞ്ചില്‍ സംസാരിച്ചു. ദൈവമേ, പൈസയതികം ഇല്ല എന്നു പറഞ്ഞതിന്നു എന്നെ കളിയാക്കുകയാണോ അവര്‍. ഓ, ആയിരിക്കാന്‍ വഴിയില്ല. ഒരു കാപ്പി കൂടി കഴിക്കാന്‍ പൈസയില്ലാതിരിക്കുന്നവരാണിവര്‍, ഞാന്‍ സ്വയം ആശ്വസിച്ചു, അല്ലെങ്കില്‍ എന്റെ മനസ്സിനെ ആശ്വസിപ്പിച്ചു.

കുറുമാന്‍ താങ്കള്‍ക്ക് ഹോട്ടലില്‍ തന്നെ തങ്ങണമെന്നു നിര്‍ബന്ധമാണോ? അതോ എവിടെയെങ്കിലും തണുപ്പടിക്കാതെ കിടന്നാല്‍ മതിയോ?

പിയര്‍, തണുപ്പടിക്കാത്ത , കാറ്റടിക്കാത്ത ഒരു സ്ഥലം, അതിനി കാലിതൊഴുത്തായാല്‍ കൂടി കുഴപ്പമില്ല. എന്റെ കയ്യില്‍ ബെഡ് സ്പ്രെഡും, ബ്ലാങ്കറ്റും ഉണ്ട്.

ശരി, കാറില്‍ കയറൂ. എല്ലാവരും കാറില്‍ കയറിയതും, അഡ്രിന്‍ വണ്ടി മുന്നോട്ടെടുത്തു. വീണ്ടും ഒരു അരമണിക്കൂറിലതികമുള്ള യാത്ര. രാത്രിയായതിനാല്‍, ചുറ്റുവട്ടമുള്ള കാഴ്ചകളൊന്നും കാണാന്‍ പറ്റുന്നില്ല, മാത്രമല്ല കാഴ്ച കാണാനുള്ള ഒരു ശാരീരിക, മാനസിക അവസ്ഥയിലല്ലായിരുന്നു ഞാന്‍. തണുത്ത വെള്ളത്തില്‍ ചാടിയതിനാലായിരിക്കണം, ശരീരത്തിന്നു ചെറിയ ഒരു പനി ലക്ഷണം. കാര്‍ ഒരു ഇടത്തരം വീടിന്റെ മുന്‍പില്‍ നിന്നു. പിയര്‍ ഇറങ്ങി പുറത്ത് പോയി. പിന്നെ തിരിച്ചു വന്നതു ഒരു ഇരുപത് മിനിട്ടിന്നു ശേഷമാണ്. വന്നതും എന്നോട് ചോദിച്ചു, കാര്‍ ഗാരേജില്‍ കിടക്കാന്‍ കുഴപ്പമുണ്ടോ?

ശ്മശാനത്തിലെ ഒരു കല്ലറ കിട്ടിയാലും, അതില്‍ കയറി കിടക്കാമെന്നുള്ള അവസ്ഥയിലാണു ഞാന്‍ നില്‍ക്കുന്നത്. പിന്നെയാണോ ഗാരേജ്.

ഒരു കുഴപ്പവുമില്ല പിയര്‍. കാശ് എത്ര കൊടുക്കേണ്ടി വരും?

കാശോ, കാര്‍ ഗാരേജില്‍ കിടക്കാനോ? ഒന്നും വേണ്ട. ഇത് എന്റെ ഗേള്‍ഫ്രെണ്ടിന്റെ വീടാണ്. അവളും അവളുടെ മമ്മിയും മാത്രമാണ് താമസം. ഒരു കാറുള്ളത് ഗാരേജില്‍ നിന്നും പുറത്തെടുത്താല്‍ നമുക്ക് രണ്ട് പേര്‍ക്കും ഇവിടെ കിടക്കാം.

അല്ല പിയര്‍ നീ എനിക്കു വേണ്ടി ബുദ്ധിമുട്ടണമെന്നില്ല. നീ സുഖമായി നിന്റെ വീട്ടില്‍ പോയി കിടന്നുകൊള്ളുക. രാവിലെ വന്നാല്‍ മതി.

ഹും, സുഖം. ആ വാക്കിന്റെ അര്‍ത്ഥം എനിക്കറിയില്ല കുറുമാന്‍. പറയാനാണെങ്കില്‍ ഒരുപാടതികം പറയേണ്ടി വരും. അതിലും നല്ലത് പറയാതിരിക്കുന്നതാണ്. അപ്പോ എന്തായാലും, നമ്മള്‍ ഇന്നിവിടെ തങ്ങുന്നു. നാളെ രാവിലെ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം.

അഡ്രിനും, മാര്‍ട്ടിനും, യാത്രപറഞ്ഞ് കാറില്‍ കയറി പോയി. ഞാനും, പിയറും മാത്രം ആ ഗാരേജിന്നു മുന്‍പില്‍ തനിച്ചായി.

ഗാരേജിന്റെ വാതിലുകള്‍ മലക്കെ തുറന്ന്, പിയര്‍ ഉള്ളിലുണ്ടായിരുന്ന കാറെടുത്ത് മുന്‍പില്‍ റോഡിന്റെ ഒരരികിലായിട്ടു, പിന്നെ അവന്‍ തന്നെ, ഗാരേജിലുണ്ടായിരുന്ന ടയറുകളും, മറ്റു ടൂള്‍സുകളും ഒരു മൂലക്കായി അടുക്കി വച്ചതിന്നു ശേഷം ഒരു ക്ലീനിങ്ങ് ബ്രഷ് ഉപയോഗിച്ച് ഗാരേജ് മൊത്തമായും ക്ലീന്‍ ചെയ്തു.

എന്റെ ബാഗ് ഞാന്‍ ഗാരേജിന്റെ ഒരു മൂലക്ക് വച്ചു. പിന്നെ അതില്‍ നിന്നും ബെഡ് സ്പ്രെഡ് എടുത്ത് വിരിച്ചു. ഒപ്പം ബ്ലാങ്കറ്റും എടുത്ത് നീര്‍ത്തിയിട്ടു.

പിയര്‍, നന്നായി വിശക്കുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിച്ചതാണു. പിന്നെ ആകെ കഴിച്ചിരിക്കുന്നത്, ബിയറും, വിസ്കിയും, മാത്രം.

എനിക്കും, വിശക്കുന്നുണ്ട്. വരൂ നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം. അതികം പൈസയൊന്നുമാകില്ല.

പക്ഷെ പോകുന്നതിന്നു മുന്‍പ് നമുക്ക് ഒന്നു രണ്ടു ഡ്രിങ്ക്സ് കഴിച്ചു കൂടെ? അപ്പോള്‍ തണുപ്പിനും, ഒരു ശമനം കിട്ടില്ലെ?

വെറും വയറ്റിലോ? വേണ്ട, നമുക്ക് പോയി ഭക്ഷണം കഴിച്ചിട്ട് വരാം, അതിന്നു ശേഷം രാത്രി മൊത്തമുണ്ടല്ലോ, നമുക്കിരുന്നു കുടിക്കാം.

ശരി, ഭക്ഷണത്തിന്നു ശേഷം സ്മാള്‍ അടിക്കുന്ന ശീലമില്ലെങ്കിലും ഞാന്‍ സമ്മതിച്ചു.

ഗാരേജിന്റെ വാതിലുകള്‍ അടച്ച്, താഴിട്ടു പൂട്ടി ഞങ്ങള്‍ ഇറങ്ങി. ഒരുകിലോമീറ്റര്‍ ദൂരത്തോളം തണുത്ത കാറ്റുമേറ്റ് നടന്നു. അതികം ആള്‍ തിരക്കില്ലാത്ത ഒരു കടയില്‍ കയറി അവന്‍ എന്തോ ഓര്‍ഡര്‍ ചെയ്തു. നീളമുള്ള ബണ്ണിനുള്ളില്‍, മൊരിയിച്ച കോഴികഷണങ്ങള്‍ നിറച്ച സാന്റ് വിച്ച് രണ്ടെണ്ണം അവന്‍ വാങ്ങി. പൈസ അവന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും, നിര്‍ബന്ധിച്ച് ഞാന്‍ തന്നെ കൊടുത്തു. ഒരെണ്ണം അവനും, ഒരെണ്ണം ഞാനും കഴിച്ചു. നല്ല സ്വാദ്. ഉച്ചക്കൊന്നും കഴിച്ചിട്ടില്ലാത്തതിനാലും, വയര്‍ വിശന്നു പൊരിയുന്നതിനാലുമാകാം,
പിന്നേയും രണ്ടു പേര്‍ക്കും ഓരോന്നു വീതം വാങ്ങാന്‍ പറഞ്ഞ് ഞാന്‍ അവനു ഫ്രാങ്കെടുത്ത് നല്‍കി. അതും കൂടെ കഴിച്ചപ്പോള്‍, തലക്കുണ്ടായിരുന്ന കനം ഒന്നു പോയി കിട്ടി, ഒപ്പം തണുപ്പിനൊരു ശാന്തിയും.

ഡിന്നര്‍ കഴിഞ്ഞതും, കാലുകള്‍ വലിച്ചു വച്ചു നടന്നു ഗാരേജിലേക്ക്. പത്തു-പതിഞ്ചുമിനിറ്റിന്നകം തന്നെ ഗാരേജില്‍ ഞങ്ങളെത്തി ചേര്‍ന്നു. വാതില്‍ തുറന്ന് അകത്തു കയറി. ഇപ്പോള്‍ വരാം എന്നെന്നോട് പറഞ്ഞ് അവന്‍ വാതില്‍ ചാരി പുറത്തേക്ക് പോയി. പിന്നെ തിരിച്ചു വന്നത് ഒരരമണിക്കൂര്‍ നേരം കഴിഞ്ഞപ്പോഴാണ്. വന്നപ്പോള്‍, കയ്യില്‍ ഒരു കുപ്പി വെള്ളവും, രണ്ട് ചില്ല് ഗ്ലാസ്സുകളുമുണ്ടായിരുന്നു.

വിരിച്ചിട്ട ബെഡ് സ്പ്രെഡില്‍ ഇരുന്ന്, തണുപ്പിനെ ആട്ടിയകറ്റാനായി ഗ്ലാസുകള്‍ ഞങ്ങള്‍ പല തവണ നിറച്ചു. മനസ്സു തുറന്നന്വോന്യം സംസാരിച്ചു. ഫ്രെഞ്ച് സിറ്റിസണ്‍ ആയ അവനെക്കാളേറെ എത്ര നല്ലതാണ് എന്റെ ജീവിതം, അല്ലെങ്കില്‍ എന്റെ രാജ്യത്തിന്റെ സംസ്കാരം, അല്ലെങ്കില്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും കിട്ടുന്ന സ്നേഹം എന്നെല്ലാം ഞാന്‍ അവനുമായുണ്ടായ സംഭാഷണത്തിലൂടെ മനസ്സിലാക്കി അല്ലെങ്കില്‍ തിരിച്ചറിഞ്ഞു.

രാത്രിയുടെ ഏതോ യാമത്തില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. കുറുമാന്‍, ഗെറ്റ് അപ് മാന്‍. റ്റൈം ഈസ് റ്റുവല്‍ക്ലോക്ക് നൌ. കണ്ണു ചിമ്മി തുറന്നപ്പോള്‍, പിയര്‍ മാത്രമല്ല, അഡ്രിനും, മാര്‍ട്ടിനും എല്ലാം ഗാരേജിലുണ്ട്.

വി വില്‍ ഗോറ്റു ദ ട്രെയിന്‍ സ്റ്റേഷന്‍ ഫസ്റ്റ് ആന്റ് വില്‍ ഗെറ്റ് റെഡി. ദെന്‍ വി വില്‍ ഡിസൈഡ് വാട് ടു ഡു നെക്സ്റ്റ്, കാലിയായ ഗ്ലാസ്സും, കുപ്പിയും എടുത്ത് കയ്യില്‍ വച്ച് പിയര്‍ പറഞ്ഞു, പിന്നെയവന്‍ പുറത്തേക്കിറങ്ങി പോയി.

കിടക്കവിരിയും, ബ്ലാങ്കറ്റും, എല്ലാം മടക്കി ബാഗില്‍ വച്ചു കഴിഞ്ഞപ്പോഴേക്കും, പിയര്‍ ഗ്ലാസ്സും, മറ്റും വച്ച് തിരിച്ചു വന്നു. ഗാരേജ് പൂട്ടി. വണ്ടിയും കൊണ്ട് അവന്റെ ഗേള്‍ ഫ്രെന്റോ, അതോ അവരുടെ അമ്മയോ പുറത്ത് പോയിരിക്കണം.

അഡ്രിനും വണ്ടി കൊണ്ടു വന്നിരുന്നില്ല. അതിനാല്‍, ഞങ്ങള്‍ കാല്‍ നടയായി, അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. പത്തു മിനിറ്റിനകം തന്നെ സ്റ്റേഷനിലെത്തി. വാഷ് റൂമില്‍ കയറി ഞാന്‍ പല്ലുതേപ്പ്, മറ്റു കാര്യങ്ങള്‍ എല്ലാം നടത്തി. കുളി ഇനി തല്‍ക്കാലം വേണ്ട എന്നു തീരുമാനിച്ചിരുന്നതിനാല്‍ പെട്ടെന്നു തന്നെ പുറത്തിറങ്ങി.

സ്റ്റേഷനില്‍ തന്നെ ഉണ്ടായിരുന്ന കടയില്‍ നിന്നും അഡ്രിന്‍ നാലു സോസേജ് സാന്റ് വിച്ചുകള്‍ വാങ്ങി. പൈസ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞിട്ടും അവര്‍ മൂവരും സമ്മതിച്ചില്ല.

ബ്രേക്ക് ഫാസ്റ്റ് അഥവാ ലഞ്ച് കഴിച്ചു കഴിഞ്ഞതും, പിയര്‍ പറഞ്ഞു, നിനക്കിനി ജെര്‍മ്മനിയിലേക്കല്ലെ പോകേണ്ടത്, ട്രെയിനില്‍ പോയാല്‍, ഒരു പാടു പൈസയാകും. വരൂ വഴിയുണ്ടാക്കാം എന്നു പറഞ്ഞ്, മുകളിലുള്ള ബസ്സ് സ്റ്റോപ്പിലേക്ക് എന്നെയും കൂട്ടി നടന്നു.

പത്ത് മിനിട്ടു നേരത്തെ കാത്തിരിപ്പിന്നു ശേഷം ഒരു ഡബ്ബിള്‍ ഡക്കര്‍ ബസ്സ് വന്ന് നിന്നു. ഓടിക്കുന്നതോ, ഒരു അമ്മൂമ്മയും. എനിക്കാകെ അത്ഭുതം. ആ പ്രായത്തിലുള്ള അമ്മൂമ്മമാരെ, നമ്മുടെ നാട്ടില്‍ ഞാന്‍ പള്ളിയിലും, അമ്പലത്തിലും മറ്റുമേ കണ്ടിട്ടുള്ളൂ. ഇതിപ്പോ, ഒരു ഡബിള്‍ ഡക്കര്‍ ബസ്സും ഓടിച്ച്!

എന്റെ കയ്യില്‍ നിന്നും ഫ്രാങ്ക് വാങ്ങി പിയര്‍ നാലു ടിക്കറ്റെടുത്തു. ബാക്കി പൈസ എനിക്കു തിരിച്ചു തന്നു. നാല്പതു മിനിറ്റോളം ബസ്സില്‍ യാത്ര ചെയ്തതിന്നു ശേഷം ബസ്സിന്റെ അവസാന സ്റ്റോപ്പില്‍ ഞങ്ങളെല്ലാം ഇറങ്ങി. പിന്നെ കാല്‍ നടയായി ഒരു കിലോമീറ്ററോളം ദൂരം നടന്നു. നടന്നു ചെന്നെത്തിയത് ഫ്രാന്‍സ്-ജെര്‍മ്മനി നാഷണല്‍ ഹൈവേയിലാണ്. റോഡിന്റെ അരികില്‍ ചേര്‍ത്തി നിര്‍ത്തിയിരിക്കുന്ന നൂറുകണക്കിന്നു ട്രക്കുകള്‍, ട്രെയിലറുകള്‍.

എന്നെയും, മാര്‍ട്ടിനേയും, അവിടെ നിറുത്തികൊണ്ട്, പിയറും, അഡ്രിനും നടന്നു നീങ്ങി. അഞ്ച് മിനിറ്റിന്നുള്ളില്‍ തന്നെ അവര്‍ തിരിച്ചു വന്നു. കുറുമാന്‍, ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള ഒരു വണ്ടി ശരിയാക്കിയിട്ടുണ്ട്. താങ്കള്‍ക്കതില്‍ പോകാം. ഫ്രാങ്കൊന്നും കൊടുക്കുകയും വേണ്ട. വരൂ, നമുക്ക് വേഗം അവിടെ എത്താം, വണ്ടികള്‍ പോകാന്‍ തുടങ്ങി.

ബാഗുമെടുത്ത് തോളില്‍ തൂക്കി ഞാന്‍ അവര്‍ക്കു പിന്‍പെ നടന്നു. ഒരു വണ്ടിക്കരികെ അവര്‍ നിന്നതും, വണ്ടിയുടെ ഡോര്‍ തുറന്നൊരു സ്ത്രീയിറങ്ങി. ഒരു മുപ്പത്തഞ്ച്-നാല്പത് വയസ്സിനിടയില്‍ പ്രായം. പിയര്‍ അവരോടെന്തോ പറഞ്ഞു. അവര്‍ എനിക്കു കൈ തന്നു. പിന്നെ പറഞ്ഞു ബോണ്‍ ജോര്‍. ഒന്നും മിണ്ടാതെ, ഒരു പുഞ്ചിരി ഞാന്‍ അവര്‍ക്ക് തിരിച്ചു നല്‍കി.

കയറികൊള്ളൂ. പിയര്‍ എന്നോട് പറഞ്ഞു. അഡ്രിനും, മാര്‍ട്ടിനും, ഞാന്‍ ഷേക്ക് ഹാന്റ് നല്‍കി. പിന്നെ പിയറും ഞാനും പരസ്പരം കെട്ടിപിടിച്ചു. സ്വന്തം സഹോദരനെ പോലെ കണ്ടപ്പോള്‍ മുതല്‍ എന്നെ കരുതിയതവനാണ്. യാത്ര പറഞ്ഞപ്പോള്‍, ഞങ്ങളുടെ രണ്ടു പേരുടേയും കണ്ണില്‍ നിന്നും കാരണമില്ലാതെ തന്നെ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു.

വലതു വശത്തെ ഡോര്‍ തുറന്ന്‍, ചവിട്ടാനുള്ള പടിയില്‍ ചവുട്ടി കയറി 40 ഫീറ്റ് കണ്ടേയ്നര്‍ ചുമക്കുന്ന ആ വലിയ ട്രക്കിന്റെ ഉള്ളില്‍ ഞാന്‍ കയറി ഇരുന്നു. ഇടത്തു വശത്തൂ കൂടെ മദാമ്മയും. റോഡിന്റെ അങ്ങേ തലക്കല്‍ ചെന്ന് ട്രക്ക് തിരിയുന്നതുവരെ, മൂന്നുപേരും കൈ വീശി കാണിക്കുന്നത് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. എന്തോ സ്വന്തം കുടുംബാങ്ങളെ പിരിയുന്ന ഒരു തരം വേദനയായിരുന്നു എന്റെ മനസ്സിലപ്പോള്‍.

ഹലോ, ഹൈ, ഹൌ ആര്‍ യു, എന്ന് വണ്ടിയില്‍ കയറിയപ്പോള്‍ എന്നോട് ചൊദിച്ചതിന്നു ശേഷം ഒരക്ഷരം പോലും ആ മദാമ്മ എന്നോട് സംസാരിച്ചിട്ടില്ല. മദാമ്മയുടെ കൂടെ യാത്രയാരംഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. പൊതുവെ തുറന്ന വായ അടക്കാത്ത എനിക്ക് എന്തോ ഒരു വിമ്മിഷ്ടം. ഇടക്കിടെ ഫ്രെഞ്ചില്‍ എന്നോടെന്തെങ്കിലും ചോദിക്കും അതു തന്നെ വളരെ ആശ്വാസം. ഒന്നുമില്ലെങ്കിലും നിശബ്ദതയുടെ ഭീകരത സഹിക്കേണ്ടല്ലോ. അവര്‍ക്ക് ഇംഗ്ലീഷ് വശമില്ല എന്നെനിക്കു മനസ്സിലായി. ഇന്ത്യന്‍ സിഗറെറ്റുന്നു പറഞ്ഞു നല്‍കിയ വിത്സ് അവര്‍ എന്റെ കയ്യില്‍ നിന്നും വാങ്ങി ഇടക്കിടെ വലിച്ചിരുന്നു. പല സ്ഥലങ്ങളിലും അരമണിക്കൂര്‍ നേരത്തേക്ക് ട്രക്ക് നിറുത്തിയിടേണ്ടിയും വന്നു.

സമയം, സന്ധ്യയായി, ഇരുട്ടി. തണുപ്പിന്നു ശക്തിയേറിയിരിക്കുന്നു. ഫ്രാന്‍സ് - ജെര്‍മ്മനി ബോര്‍ഡറില്‍ വച്ച് വണ്ടി നിറുത്തിയിരുന്ന സമയത്ത്, ഒരു ചെക്ക് പോസ്റ്റില്‍, പോലീസുകാര്‍ ആദ്യമായി എന്റെ പാസ്പോര്‍ട്ട് ചോദിച്ചു. ഒന്നും പറയാതെ, വിസയടിച്ചിരുന്ന പേജില്‍ ഒരു സ്റ്റാമ്പുമടിച്ച് അവര്‍ ഞങ്ങളെ യാത്രയാക്കി.

ട്രക്ക്, വീണ്ടും, തന്റെ പ്രയാണം ആരംഭിച്ചു. പിന്നേയും, നിറുത്തിയും, നിറുത്താതേയുമുള്ള യാത്രക്കൊടുവില്‍ ഒരു സ്ഥലത്ത് ട്രക്ക് നിറുത്തി അവര്‍ എന്നോട് പറഞ്ഞു. ദിസ് ഇസ് ഔട്ടര്‍ ഫ്രാങ്ക് ഫര്‍ട്ട് റോഡ്. ടേക്ക് അ ടാക്സി ടു ഫ്രാങ്ക്ഫര്‍ട്ട് സിറ്റി ഫ്രം ഹിയര്‍. സീ യു. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി.

ഇറങ്ങിയതിന്നു ശേഷം മാത്രമാണു അവര്‍ക്ക് ഇംഗ്ലീഷ് അറിയാമെന്ന് എനിക്കു മനസ്സിലായത്. സമയം ഒമ്പതുമണികഴിഞ്ഞിരിക്കുന്നു. അവര്‍ പറഞതു പോലെ തന്നെ, ഒരു ടാക്സിയില്‍ കയറി ഞാന്‍ പറഞ്ഞു, ഫ്രാങ്ക് ഫര്‍ട്ട് സിറ്റി.

50 comments:

തണുപ്പന്‍ said...

വായിക്കും തോറും ആകാക്ഷകൂടിക്കൂടിക്ക്കൂക്ക്ക്കൂടി വരുന്ന അപൂര്‍വ്വ ചരിത്രം.

ശനിയന്‍ \OvO/ Shaniyan said...

മാഷേ, യാത്രാ വിവരണം സീരീസ് കൊള്ളാമല്ലോ? ഒട്ടും ബോറടിയില്ലാതെ മുഴുവന്‍ വായിച്ചു.

പോരട്ടേ ബാക്കി ! :)

Adithyan said...

ഓരോ തവണയും ഇവിടെ വന്ന് ഒരേ കാര്യം തന്നെ പറഞ്ഞ് പോകുന്നു. ഇനി ഒന്ന് മാറ്റിച്ചോദിക്കാം - വല്ലാത്ത കഴ ആരുന്നു അല്ലെ?

(ഞാന്‍ ഓടി ഇപ്പൊ ഫ്രാന്‍സ്-നും സ്വിസിനും ഇടക്കുള്ള ആ അരുവീടെ കരേലെത്തി)

Mubarak Merchant said...

കുറുമാനിക്ക അപൂര്‍വ്വ ജന്മന്‍ തന്നെ.
ആ പിയറിനെയൊക്കെ പിന്നെപ്പൊഴെങ്കിലും ഫ്രാന്‍സീപ്പോയപ്പൊ കണ്ടാരുന്നോ?

Siju | സിജു said...

വളരെ നന്നായി പെരുമാറുന്ന പല പാശ്ചാത്യരേയും പരീചയപ്പെട്ടിട്ടുണ്ട്. എങ്കിലും പൊതെവെ ഇവരെ പറ്റി വ്ര്‌ത്തികെട്ടവരും നമ്മളെ വിലവെക്കാത്തവരുമാണെന്ന ഒരു ധാരണയായിരുന്നു. ഇതു വായിച്ചതോടെ അതേതാണ്ട് നേരെ തിരിഞ്ഞുപോയി.
രമേശന്‍ നായര്‍* പറഞ്ഞതു പോലെ മനുഷ്യരെല്ലാവരും നല്ലവരാ..
ആദ്യഭാഗങ്ങള്‍ വായിക്കുമ്പോള്‍ തമാശ പോലെയായിരുന്നു. ഇപ്പോള്‍ ഹ്ര്‌ദയസ്പര്‍ശിയാണ്.
അഭിനന്ദനങ്ങള്‍
* ഗോളാന്തരവാര്‍ത്ത

ദിവാസ്വപ്നം said...

keep going kuruman, keep going

great job

:)

Anonymous said...

ഇവിടെ ഇപ്പോള്‍ തണുപ്പ് 10 ഡിഗ്രിക്ക് താഴെയാണ് രാവിലെ കുളിച്ച വെള്ളത്തിന് 5 ഡിഗ്രിക്ക് താഴെയും ഷവറില്‍ ചൂട് വെള്ളം കിട്ടും എന്‍റെ ശരീരത്തിന് അത് ബുദ്ധിമുട്ടുണ്ടാക്കും അതുകൊണ്ട് ഒരിറ്റ് ചൂട് വെള്ളവും ചേര്‍ക്കാതെയുള്ള കുളി എനിക്കറിയാം ആ തണുപ്പിന്‍റെ കാഠിന്യം... ആ തണുപ്പിനേക്കാള്‍ കൂടിയ ആ പുഴയുടെ തണുപ്പിലേക്ക് കുറിമാന്‍ ചാടിയത് ലക്ഷ്യം നേടാന്‍ എന്തും ചെയ്യുമെന്നുള്ള മനോധൈര്യം അതിന് മുന്‍പില്‍ നമിക്കുന്നു. കുറിമാന്‍റെ ഈ യാത്രയില്‍ (ഉദ്യമത്തില്‍) ഒന്നും നേടാതെ തിരികെ വന്നു എന്ന അഭിപ്രായം എനിക്കില്ല കാരണം മറ്റെന്തിനേക്കാള്‍ വലിയ യഥാര്‍ത്ഥ സ്നേഹമെന്ന സൌഹൃദം അതിന്‍റെ മഹത്തായ മൂല്യം ദൈവം കുറുമാന് കാണിച്ചു തന്നു പിയറിലൂടെ (അവന്‍റെ മേല്‍വിലാസമുണ്ടെങ്കില്‍ ജീവിതാന്ത്യം വരെ ആ സ്നേഹബന്ധം നില നിര്‍ത്തണം പറ്റുമെങ്കില്‍ ഇവിടെ അവന്‍റെ വിലാസം പതിക്കുക. ഞങ്ങള്‍ക്കുമൊരു നന്ദി അവനോട് പറയാമല്ലോ), വര്‍ഷങ്ങളോളം കൂടെ നടന്ന ചങ്ങാതിയില്‍ നിന്ന് കിട്ടാത്ത സ്നേഹം കേവലം ഒരു ചിരിയാല്‍ തുടങ്ങിയ സൌഹൃദത്തില്‍ നിന്ന് കിട്ടിയത് .. പുഞ്ചിരിയുടെ മാഹാത്മ്യം അതെത്ര സുന്ദരം അല്ലേ കുറിമാന്‍.. എഴുതുക വായിക്കാനുള്ള മോഹവുമായി കാത്തിരിക്കുന്നു

Peelikkutty!!!!! said...

കൃഷ്ണാ..ഗുരുവായൂരപ്പാ..

ഇടിവാള്‍ said...

കുറൂസ്‌... വേഡ്‌സ്‌ ഫെയില്‍, മാന്‍.. !!!!!!

ആ പിയറിനെ എനിക്കു ക്ഷാ പിടിച്ചു.

തുടരൂ..
ആദ്യ രണ്ടു ലക്കം തമാശയായിട്ടാണു വായിച്ചത്‌.. ഇനി ഇതു ഉദ്വേഗജനകമായ ഒരു ത്രില്ലര്‍ വായിക്കുന്ന ഫീലിങ്ങിലേ വായിക്കാനാവൂ !

ആശംസകള്‍

ചന്ത്രക്കാറന്‍ said...

കുറുമാന്‍, എന്താണ്‌ കമന്റിടേണ്ടതെന്ന്‌ എനിക്കറിയില്ല. ഒന്നു മാത്രം പറയാം, ഒരാളെപ്പോലെ ഏഴോ പതിനാലോ ഒക്കെ ആളുകളുണ്ടായിരിക്കാം, താങ്കളെപ്പോലെ താങ്കള്‍ മാത്രമേയുള്ളൂ. therer is nothing like home and there is nobody like Kurumaan. ആവേശപൂര്‍വ്വം വായിക്കുന്നു. തുടരുക.

സു | Su said...

വായിച്ചു. :) ഇനിയും പോരട്ടെ.
qw_er_ty

ഇടിവാള്‍ said...

വേഡ്സ്‌ ഫെയില്‍.. എന്നുദ്ദേശിച്ചത്‌, തന്റെ കഥയിലെ വാക്കുകള്‍ പരാജയം എന്നല്ല, കേട്ടോ...

തന്നെ അഭിനന്ദിക്കാന്‍ എനിക്കു വാക്കുകളില്ല എന്നാണ്‌ ;)

Promod P P said...

ഇത്‌ എഴുതാന്‍ ഈ ലോകത്ത്‌ ഒരേ ഒരാള്‍ക്കേ കഴിയു.. കുറുമാനുമാത്രം..

കുറുമാന്‍ജി,നിങ്ങള്‍ ഒരു വ്യക്തി അല്ല.. ഒരു പ്രസ്ഥാനമായി മാറിക്കൊണ്ടിരിയ്ക്കുകയാണ്‌ ദിനംപ്രതി..


ഇന്നലെ പരിചയപ്പെട്ട ആ സുഹൃത്തുക്കളെ പിരിയുന്ന രംഗം വായിച്ചപ്പോള്‍ ആകെപ്പാടെ ഒരു അസ്വസ്ഥത..

Anonymous said...

കിടിലം, കുറുമാന്‍‌ജീ, കിടിലം...
ഇനി അടുത്തഭാഗം വായിയ്ക്കാതെ ഒരു സുഖം കിട്ടത്തില്ലല്ലൊ :-) കൊണ്ടുപോയി നിര്‍ത്തിയതു അങ്ങനെയല്ലേ!!
എഴുത് എഴുത്... :-)

sreeni sreedharan said...

അടുത്ത തവണ കാണുമ്പോള്‍ ഞാന്‍ ഒരു ഉമ്മ തരുന്നതായിരിക്കും :)
നാലും അഞ്ചും ആറും ഒരുമിച്ചാ വായിച്ചതു, കണ്ണ് എപ്പോഴൊക്കെയോ നിറഞ്ഞു...ശ്ശൊ :)

സമ്മതിച്ചു തന്നീരിക്കുന്നൂ

പട്ടേരി l Patteri said...

പിയറ്...
ജീവിതയാത്രകള്ക്കിടയില്‍ കാണുന്ന നന്മകള്‍ ..
ഗുരോ.... ചിരിപ്പിചു ഇല്‍ തുടങ്ങിയ ഈ സീരീസ് ഇപ്പോള്‍ ആകാംക്ഷയും ആശ്ചര്യവും ആരാധനയും ഒക്കെ കൂട്ടുന്നു....വേഗം പറഞ്ഞു തീറ്ക്കരുത്...സസ്പെന്സ് ആണെങ്കിലും കാത്തിരിപ്പും ഒരു സുഗമാണു :)\
നമിച്ചു..... വാക്കുകള്‍ കിട്ടുന്നില്ല ആ ധൈര്യത്തിനു മുന്നില്‍

രാജീവ് സാക്ഷി | Rajeev Sakshi said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ 1 വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ കുറുമാനോടു പറഞ്ഞു, “അനാവശ്യ വലിച്ചുനീട്ടലുകള്‍, വായനക്കാരില്‍ ഒരു താല്പര്യവുമുണര്‍ത്താത്ത സാഹചര്യങ്ങള്‍, മുഴച്ചുനില്‍ക്കുന്ന ഉപമകള്‍ തീര്‍ത്തും വിരസം”.

ഇന്ന് ഭാഗം 6 ല്‍ എത്തിനില്‍ക്കുമ്പോള്‍ എത്ര മാറിയിരിക്കുന്നു. വലിച്ചുനീട്ടലുകളില്ല, ഉപമകള്‍ തീരെയില്ല, അച്ചടക്കമുള്ള ഭാഷ, സരസവും ഊദ്വേഗജനകവുമായ വരികള്‍!!

കാത്തിരിക്കുന്നു തുടര്‍ഭാഗങ്ങള്‍ക്കായി!!

Sreejith K. said...

സാക്ഷി പറഞ്ഞത് തന്നെ ഞാനും. കഥ ഓരോ ലക്കം കഴിയുമ്പോഴും ഇരട്ടി നന്നാവുന്നു. ഇത്രയധികം വായനാസുഖം തരുന്ന വേറെ ബ്ലോഗുകള്‍ ചുരുക്കം.

ആ പിയറുമായി ഇപ്പോഴും ബന്ധപ്പെടാറുണ്ടോ? അതു പോലെ ഒരു സൌഹൃദം വളരെ ചുരുക്കമേ ലഭിക്കൂ. അതൊരിക്കലും കളയരുതു. പിയറിന് എന്റെ ആശംസകള്‍. അവന് നല്ലത് വരട്ടെ.

Vempally|വെമ്പള്ളി said...

കുറുംസെ,
“വികലാംഗന്‍“ വായിച്ചപ്പോഴേ എനിക്കു തോന്നിയിരുന്നു - കുറുമാന്‍റെയുള്ളിലാ “കഥ പറയാനുള്ള ലൈന്‍” കിടക്കുന്നുണ്ടെന്ന്. സ്മാളടിച്ച് (അല്ലെങ്കീ പച്ചക്ക്), കരിമ്പടം പുതച്ച്, കുനിഞ്ഞിരുന്ന് വീണ്ടും എഴുതുക.
ആല്ലെസ് ഗുട്ടെ!

Anonymous said...

Dear Kuruman,
Kidilan post
Thankal oru prasthanamanu, nalla achadakkathode valare nannayi azhuthiyirikkunnu. Kureyere nalla muhoorthangal manasil avideyokkeyo thangi nilkkunnu... Kurumanu 100 il 100. Abhivadanangal..

Ani Nair

mydailypassiveincome said...

ഞാന്‍‍ റൈന്‍ നദിയില്‍ കുറുമാന്റെ ഒപ്പം ചാടിയിട്ട് ഇത്ര ദിവസം ആ തണുത്ത വെള്ളത്തില്‍ കിടന്നില്ലേ, പിന്നെന്താ 100 മീറ്ററില്‍ തിരിച്ചുപോന്നത് ;)

ഇനിയും എവിടേക്കൊക്കെയാണാവോ കൂട്ടിക്കൊണ്ടു പോകുന്നത്. എന്തായാലും ഇതിങ്ങനെ നീളുമ്പോള്‍ ഒരു ആകാംഷ അടുത്ത ഭാഗം വായിക്കാന്‍. കാത്തിരിക്കുന്നു.

പിയറിനെ എന്റെ അന്വേഷണം അറിയിക്കണം കേട്ടോ.

Unknown said...

കുറുമാനണ്ണാ... നമ്മക്കിവനെയങ്ങ് ഒരു സിനിമയാക്കിയാലൊ?

കഥ, തിരക്കഥ, സംഭാഷണം
രാഗേഷ് കുറുമാന്‍

സംവിധാനം
പൊന്നമ്പലം

എടക്കൊരു സ്പേസ്... നിര്‍മ്മാണം..? അതാണ് പ്രശനം... ശരിയാക്കാം... ഒരു നല്ല മസാലപ്പടത്തിന് വേണ്ട കണ്ടെന്റൊക്കെ ഉണ്ട്... അല്ലെ ബൂലോഗരെ?

അല്ലെങ്കില്‍- ബൂലോഗം പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ അങ്ങ് ചെയ്താലൊ കുറുമാനണ്ണാ?

കാളിയമ്പി said...

കുറുമാനേട്ടാ
ചുമ്മാ പൊക്കിപ്പറയുവല്ല..ഇത്രയും പേര്‍ പറഞ്ഞ സ്ഥിതിയ്ക്ക് ഞാനൂടെ എന്തിനത് പറയണം?

മലയാളത്തിലൊരു സാഹിത്യാകാരനും താങ്കളുടടത്രയും നന്നായി എഴുതിയിട്ടില്ല..അല്ലെങ്കില്‍ ഇത്രയും അനുഭവങ്ങളില്ല..
കാശ് കൊടുത്ത്, അല്ലേലാരെങ്കിലും സ്പോണ്‍സര്‍ ചെയ്ത് ഏതു വിശ്വസാഹിത്യകാരനും യാത്രാ വിവരണമെഴുതാം..
ചെ ഗുവേരായുടെ ലാറ്റിനമേരിക്കന്‍ യാത്രയുടെ കുറിപ്പുകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു.
ഇത് പുസ്തകമാക്കണം..

K.V Manikantan said...

കുറുജീ,
ഇത് പുസ്തകമാക്കാന്‍ എനിക്ക് തന്നെ റൈറ്റ് തരണം. അമ്ബിക്കൊന്നും കൊടുക്കരുത്.

ബുലോകരേ,
ഞാന്‍ ഒന്ന് സ്വയം പൊക്കിപ്പറയട്ടേ:-
ഈ യാത്രാവിവരണം കുറു 3 ഭാഗങ്ങളില്‍ അവസാനിപ്പിക്കേണ്ടതായിരുന്നു. ഞാനാണ് ഫോണില്‍കൂടി ഭീഷണി മുഴക്കിയത് അവസാനിപ്പിച്ചാല്‍ കൊന്ന് കളയുമെന്ന്.

ഞാനും മറ്റു ബൂലോകരും ലജ്ജിച്ച് തല താഴ്ത്തുന്നു: നമ്മളൊക്കെ എന്ത് ജീവിതം കണ്ടു?

കുറു അമ്പത് വര്‍ഷം മുമ്പ് ജനിച്ചിരുന്നെങ്കില്‍ മറ്റൊരു എകെജി ആയിരുന്നേനേ!

-സങ്കുചിതന്‍

രാജ് said...

കുറുമാനേ സമയമെടുത്തു സാവധാനം ഏഴാം ഭാഗവും പൂര്‍ത്തിയാക്കുക. ആശംസകള്‍.

ഡാലി said...

വായിച്ചു. ഒന്നും പറയാനില്ല. പച്ചയായ ജീവിതതിനു മുന്നില്‍ എന്തോന്നു വാക്കുകള്‍!

Satheesh said...

ഇത്രയൊക്കെ അനുഭവങ്ങളുള്ള ഇതേ കുറുമാനല്ലേ പണ്ട് ഒരു വിടവാങ്ങല്‍ പ്രഭാഷണവും നടത്തിയിട്ട് ഇവിടെ നിന്ന് മുങ്ങാന്‍ നോക്കിയത്!
സമ്മതിക്കുന്നിഷ്ടാ!

അമല്‍ | Amal (വാവക്കാടന്‍) said...

സൌഹൃദത്തിന്റെ മാധുര്യമേറുന്ന ഓര്‍മ്മകള്‍..!
ജീവിതത്തിന്റെ തുടിക്കുന്ന ദൃശ്യങ്ങള്‍..!

ഞാനൊക്കെ എത്രയോ ഓണംസ് ഉണ്ണാന്‍ കിടക്കുന്നു!

magnifier said...

നന്ദീണ്ട് മാഷേ, പെരുത്ത് നന്ദീണ്ട്...വേറൊന്നും പറയാന്‍ ഇപ്പം തോന്നുന്നില്ലാ.....

സ്നേഹിതന്‍ said...

ഹൃദ്യവും ജീവന്‍ തുടിയ്ക്കന്നതുമായ ഒരു യാത്രാവിവരണം!

കുറുമാന്‍ - ഒരു പ്രതിഭയും പ്രതിഭാസവും!

Unknown said...

എനിയ്ക്കൊന്നും പറയാനില്ല. അടുത്തതിനായി കാത്തിരിയ്ക്കുന്നു. :-)

മുസാഫിര്‍ said...

കുറുമാന്‍,

യാതൊരു ആരവങ്ങളും , ഒരു പശ്ചാത്തല സംഗീതം പോലുമില്ലാത്ത ഒരു റിയലിസ്റ്റിക് സിനിമ കാണുന്ന പ്രതീതി ജനിപ്പിച്ചു ഈ ലക്കം വായിച്ചപ്പോള്‍.

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ ഭാഗം-5, ഭാഗം - 6 എന്നീ ലക്കങ്ങള്‍ വായിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി.

എല്ലാവരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പേരെടുത്തു പറഞ്ഞതായി കരുതാന്‍ അപേക്ഷ.

വേണു venu said...

ഇവിടെ കമന്‍റുകളുടെ ആവനാഴിയില്‍ അസ്ത്രമില്ലാതെ നില്‍ക്കുന്നു.
കുറ്മാന്‍ജി അടുത്ത ലക്കത്തിനായികാത്തിരിക്കുന്നു.

തറവാടി said...

കുറുമാന്‍,

ഒരു യാത്രാവിവരണത്തിനേറ്റവും വേണ്ടത് ഒതുക്കമുള്ള വിവരണവും ഭാഷയുമാണ്‌ അല്ലെങ്കില്‍ വായനക്കാരനെ പെട്ടെന്ന് മടുപ്പിക്കും , താങ്കള്‍ താങ്കളുടെ ഉത്തരവാദിത്വത്തില്‍ 100% നീതി പുളര്‍ത്തിയിരിക്കുന്നു ,

തുടരുക,

അഭിനന്ദനങ്ങള്‍ ,

മുസ്തഫ|musthapha said...

കുറൂ ഒന്നും പറയാനില്ല - തുടര്‍ന്ന് വായിക്കാന്‍ കാത്തിരിക്കുന്നു.

ആ പിയറിനോട് ശരിക്കും വല്ലത്തൊരിഷ്ടം തോന്നുന്നു.

അരവിന്ദ് :: aravind said...

കുറൂജീ....
എന്തു പറയാന്‍!!

ഇതിഹാസം തുടരൂ....

ആകാംക്ഷയോടെ.

Anonymous said...

"ഫ്രെഞ്ച് സിറ്റിസണ്‍ ആയ അവനെക്കാളേറെ..."

ഈ പിയര്‍ എന്ന 'മനുഷ്യന്‍' ഒരു കറുത്തവനോ മിശ്ര വംശജനോ ആണെന്നു കാറിന്റെ ഡിക്കിയില്‍ കയറാന്‍ താങ്കള്‍ മടിക്കുമ്പോള്‍ സൂചനയുണ്ട്‌. ഫ്രാന്‍സില്‍ ഇവര്‍ കലാപം തുടങ്ങുന്നതു മുന്‍പായിരുന്നല്ലോ ഇത്‌... ഇവര്‍ ഇല്ലെങ്കില്‍ നിങ്ങളുടെ അഴുക്കു ചാലുകള്‍ ആരു വൃത്തിയാക്കുമെന്നു ശ്രീ. എം മുകുന്ദന്‍ ഒരഭിമുഖത്തില്‍ ചോദിച്ചത്‌ ഓര്‍ക്കുന്നു.

നന്ദി, പിയറിനു ഏറെ വരികള്‍ വെച്ചതിനു!

ബിന്ദു said...

ഇതു മുഴുവനാക്കാതെ വായിക്കുന്നില്ല എന്നു കരുതിയിരുന്നതാണെങ്കിലും ആകാംഷ കൊണ്ട് വായിച്ചുപോയി. ഇനി മുഴുവനാക്കു വേഗം പ്ലീസ്. അടുത്ത യാത്രക്കു മുന്‍പ്.:)

Anonymous said...

കൊള്ളാം കുറുമാന്‍‌ജീ.. ഈ തുടരന്‍ തീര്‍ന്നിട്ട് വായിക്കാം എന്നു കരുതി ഇരിക്കുകയായിരുന്നു.. 5 ഉം 6 ഉം ഭാഗം വന്നപ്പോള്‍ തീര്‍ന്നെന്നു കരുതിയാണ് വായന തുടങ്ങിയത്.. ഈ കാത്തിരിപ്പാണ് കഷ്ടം..
എല്ലാരും പറയണപോലെ പിയറിനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു..

മനൂ‍ .:|:. Manoo said...

കുറുമാന്‍, വായിക്കാതിരുന്നാല്‍ അതൊരു തീരാനഷ്ടമാകുമെന്ന്‌ മീറ്റില്‍ ഓരോരുത്തരും ആവര്‍ത്തിച്ചപ്പോള്‍ തീരുമാനിച്ചതാണ്‌, എങ്ങനെയെങ്കിലും സമയം കണ്ടെത്തി യൂറോപ്പ്‌ സ്വപ്നങ്ങള്‍ വായിയ്ക്കണമെന്ന്‌.

ആര്‍ക്കും തെറ്റിയില്ല. ഞാനും നഷ്ടപ്പെടുത്തിയില്ല :)

.............

കുറുമാന്റെ ഈ ഡെഡിക്കേഷന്‍ വായിച്ചപ്പോള്‍ മറ്റൊരു ഡെഡിക്കേഷനെക്കുറിച്ച്‌ ഓഫ്റ്റോപ്പിക്‌ പറയാന്‍ മുട്ടുന്നു.

ഒരു സുഹൃത്തുണ്ടായിരുന്നു. എട്ടിലോ ഒന്‍പതിലോ മറ്റോ പയറ്റുന്ന കാലം. അന്നേ മഹാന്‍ കഞ്ചാവിന്‌ അഡിക്റ്റാണ്‌. നാട്ടില്‍ നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട്‌ വീട്ടുകാരദ്ദേഹത്തെ ഊട്ടിയിലെവിടെയോ ബോര്‍ഡിങ്ങില്‍ ചേര്‍ത്തു നേരെയാക്കാന്‍ ശ്രമിച്ചു.
പക്ഷേ കക്ഷി എല്ലാ ആഴ്ച്ചയും നാട്ടിലെത്തി തനിയ്ക്കു വേണ്ടത്ത്ര സാധനവുമായി മടങ്ങിപ്പോകും. വളരേ പെട്ടെന്നുതന്നെ അതൊരു ബുദ്ധിമുട്ടായി തോന്നിയതിനെത്തുടര്‍ന്ന്‌ പുള്ളി ചെയ്തത്‌ കുറച്ചു കഞ്ചാവുതൈകള്‍ ഒരുപോക്കില്‍ ഊട്ടിയില്‍കൊണ്ടുപോയി നട്ടുപിടിപ്പിക്കുക എന്നുള്ളതായിരുന്നു!

.............

ഓഫിനു മാപ്പ്‌... അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിയ്ക്കുന്നു.

ലിഡിയ said...

അടുത്ത ലക്കം കാത്തിരിക്കുന്നു.

-പാര്‍വതി.

സുല്‍ |Sul said...

വായിക്കാനുള്ള മോഹം നട്ടു നനക്കുന്ന വാക്കുകള്‍,
ഇനിയും ഇനിയും വായിക്കണമെന്ന് പറയുന്ന അനുഭവങ്ങള്‍.

ആകെ മൊത്തം കസറന്‍. അടുത്ത ഭാഗത്തിനു വേണ്ടി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു.

-സുല്‍

ചന്ത്രക്കാറന്‍ said...

എവിടെ കുറുമാനേ അടുത്ത ലക്കം. കാശുതരുന്നില്ലെങ്കിലും ഞങ്ങളൊക്കെ താങ്കളുടെ കസ്റ്റമേഴ്സാണ്‌. ഒരു കസ്റ്റമറെ ഇങ്ങനെ കടയുടെ മുന്‍പില്‍ കാത്തുനിര്‍ത്തുന്നത്‌ കഷ്ടമാണേ...

(ഇതെഴുതാനുള്ള അദ്ധ്വാനത്തെ കുറച്ചുകാണുകയല്ല കുറുമാനേ, ആകാംക്ഷകൊണ്ടാണ്‌.)

പുഞ്ചിരി said...

ആത്മകഥ സൂചിപ്പിച്ച പോലെ “പുഞ്ചിരിയുടേ മാഹാത്മ്യം... അതെത്ര സുന്ദരം”. ;-)

പിയറിന്റെ ആ പുഞ്ചിരി മറക്കാനാവില്ല. പിയറുമായും ചങ്ങാതിമാരുമായും ഇപ്പോഴും ബന്ധപ്പെടാറുണ്ടാവുമല്ലോല്ലേ... ഈ ബൂലോഗരുടേ അസ്വേഷണങ്ങള്‍ അറിയിക്കുക. ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

ചില നേരത്ത്.. said...

Kuruji..
Qeshmile(Visa Change) Boradi maattaan kuruji kathakaL vaayikkunnu
Part 6 VaLare aaswadichu..
(Sorry For Mangish)

ഖാദര്‍ said...

യാത്രയുടെ തുടക്കത്തില്‍ യാത്ര പറച്ചിലുമായി ബന്ധപ്പെട്ട് സെന്റിയടിപ്പിച്ചിരുന്നുവല്ലോ.
----പിന്നെ പിയറും ഞാനും പരസ്പരം കെട്ടിപിടിച്ചു. സ്വന്തം സഹോദരനെ പോലെ കണ്ടപ്പോള്‍ മുതല്‍ എന്നെ കരുതിയതവനാണ്. യാത്ര പറഞ്ഞപ്പോള്‍, ഞങ്ങളുടെ രണ്ടു പേരുടേയും കണ്ണില്‍ നിന്നും കാരണമില്ലാതെ തന്നെ കണ്ണുനീര്‍ പൊടിഞ്ഞിരുന്നു.---ശരിക്കും ടച്ചിങ്. >7
qw_er_ty

വിഷ്ണു പ്രസാദ് said...

പിയറിനെപ്പോലെയുള്ള മനുഷ്യനെ കാട്ടിത്തരുന്ന ഈ പോസ്റ്റ് ജീവിതത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്.കുറുമാന്‍ ,പിയറിനെ പിന്നീട് കാണുകയുണ്ടായോ...?ദേശാടനപക്ഷിക്ക് ഇതൊക്കെ ഓര്‍ക്കുംപോള്‍ വീണ്ടും കണ്ണീര് പൊടിയുമോ..?

കൈലാസം കഥകള്‍ said...

dear kuruman
I read ur ente european swapnangal! really great dear!!! I like it. which is ur new establshment?
by ullas kailasam

Krishnaraj said...

ഇപ്പോഴും... ഇവിടെ തന്നെ ഉണ്ട് കുറുമാന്‍...!!!