Tuesday, December 26, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 9

വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി-എറണാകുളം, എന്നീ റൂട്ടിലുള്ള ബോട്ടില്‍ പലതവണ കയറിയിട്ടുണ്ടെന്നല്ലാതെ, ആദ്യമായാണ് ഒരു കപ്പലില്‍ കയറുന്നത്. അതും ഒരു പടുക്കൂറ്റന്‍ കപ്പല്‍. എത്ര നിലയുണ്ടോ എന്തോ?

മുന്നില്‍ പോകുന്നവരുടെ പിന്‍പെ നടന്നു ഞാന്‍ കപ്പലിന്റെ റിസപ്ഷനില്‍ എത്തി ചേര്‍ന്നു. മനോഹരമായി അലങ്കരിച്ചിരിക്കുന്നു റിസപ്ഷന്‍. അവിടെ യൂണിഫോമിട്ട മദാമ്മമാരും, സായിപ്പന്മാരും ഇരിക്കുന്നും, നില്‍ക്കുന്നുമുണ്ട്. എന്റെ ഊഴം വന്നതും, റിസപ്ഷന്‍ കൌണ്ടറിലേക്ക് ഞാന്‍ ചെന്നു.

എന്റെ ബോര്‍ഡിങ്ങ് പാസ് വാങ്ങി നോക്കിയ സായിപ്പ്, എന്നോട് പാസ്പോര്‍ട്ട് ആവശ്യപെട്ടു. എന്റെ പാസ്പോര്‍ട്ടെടുത്ത് അദ്ദേഹത്തിന്നു നല്‍കിയതും, നന്നായൊന്നു പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, വൌ യു ആര്‍ ഇന്ത്യന്‍. ഐയാം പ്ലാന്നിങ്ങ് ടു വിസിറ്റ് ഇന്ത്യ സൂണ്‍. ഐ വുഡ് ലൈക് ടു ഗെറ്റ് സം മോര്‍ ഇന്‍ഫര്‍മേഷന്‍ ഫ്രം യു ലേറ്റര്‍. പിന്നെ പാസ്പോര്‍ട്ട് പേജുകള്‍ മറിച്ചു നോക്കി, ഫിന്‍ലാന്റിലേക്ക് വിസയുണ്ടെന്ന് ഉറപ്പ് വരുത്തിയതിന്നു ശേഷം പാസ്പോര്‍ട്ട് എനിക്കു തിരിച്ചു നല്‍കിയതിന്നൊപ്പം തന്നെ ബോര്‍ഡിങ്ങ് പാസ്സും, മറ്റൊരു കാര്‍ഡും എനിക്കു കൈ മാറി. പിന്നെ പറഞ്ഞു, യുവര്‍ റൂം നമ്പര്‍ ഈസ് 47, ഓണ്‍ ദ ഫോര്‍ത്ത് ഫ്ലോര്‍. ഇവിടെ മൂന്നു ബാറുകളും, സ്വിമ്മിങ്ങ് പൂളും, സൌനയും, ജിമ്മും ഉണ്ടെന്നു മാത്രമല്ല, ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പുമുണ്ട്. അവിടെ നിന്നും നിങ്ങള്‍ക്ക് സിഗററ്റോ, മറ്റു ലിക്ക്വറുകളോ വളരെ ചുരുങ്ങിയ വിലക്ക് വാങ്ങാം.

വിശന്നു പൊരിഞ്ഞ് , ഭക്ഷണം കഴിക്കാന്‍ പോലും, കാശില്ലാത്ത സമയത്തല്ലെ അവന്റെ ഒരു, സ്വിമ്മിങ്ങ് പൂളും, ഡ്യൂട്ടി ഫ്രീ ഷോപ്പും. എങ്ങനേയെങ്കിലും എന്റെ മുറിയില്‍ പോയി കിടന്നാല്‍ മതിയെന്നായിരുന്നു എനിക്ക്. അത്രക്കുണ്ട് വിശപ്പും, ക്ഷീണവും!

ഡിന്നര്‍, ബ്രേക്ക് ഫാസ്റ്റ്, ലഞ്ച് ബുഫെറ്റ് ടൈം സ്പീക്കറില്‍ കൂടി അതാത് സമയത്ത് അനൌണ്‍സ് ചെയ്യുന്നതായിരിക്കും, മാത്രമല്ല അതു ഫ്രീയുമാണ്. വിഷ് യു ഏ ഹാപ്പി ആന്റ് സേഫ് ജേര്‍ണി.

ആ അവസാന വാചകം കേട്ടതും, എന്റെ അണയാന്‍ തുടങ്ങിയിരുന്ന ഉന്മേഷം ആളിക്കത്താന്‍ തുടങ്ങി. ഭക്ഷണം ഫ്രീ, ആനന്ദലബ്ധിക്കിനിയെന്തു വേണം? നാല്പത്തെട്ടുമണിക്കൂറല്ല, ഇനിയിപ്പോ തൊണ്ണൂറ്റാറു മണിക്കൂറെടുത്തുള്ള യാത്രയായാലും എനിക്ക് പ്രശ്നമില്ല.

നാലാമത്തെ ഫ്ലോറിലേക്കുള്ള കോണിപടികള്‍ കണ്ടെത്തുവാനുള്ള നടത്തം തുടരവെ, ഇടനാഴിയിലുള്ള ലിഫ്റ്റിലൂടെ ആളുകള്‍ കയറുന്നത് കണ്ടു. ഇനിയെന്തിനു കോണിപടികള്‍ തപ്പണം? ലിഫ്റ്റില്‍ കയറി, നാലമത്തെ ഫ്ലോറില്‍ ഇറങ്ങി, നാല്പത്തേഴാം നമ്പര്‍ മുറി തപ്പി നടന്നു. നിലത്തെല്ലാം, മനോഹരമായ കാര്‍പ്പറ്റ് വിരിച്ചിരിക്കുന്നു. കോറിഡോറില്‍ പകല്‍ പോലെ വെളിച്ചം പരത്തികൊണ്ട് ഞാന്നു കിടക്കുന്ന മനോഹരങ്ങളായ ക്രിസ്റ്റല്‍ ഷാന്‍ലിയറുകള്‍.

നടന്നു നടന്ന് നാല്പത്തേഴാം നമ്പര്‍ മുറിയുടെ മുന്‍പില്‍ ഞാനെത്തി. മുറിയുടെ വാതില്‍ അടച്ചിട്ടിരിക്കുന്നു. ഹാന്‍ഡിലില്‍ പിടിച്ച് തിരിച്ച് നോക്കി. ഇല്ല തുറക്കുന്നില്ല. ഹോട്ടല്‍ മുറികള്‍ പോലെ തന്നേയാണു കപ്പലിലെ മുറികള്‍ എന്നെനിക്കെങ്ങനെ അറിയാന്‍? ട്വിന്‍ ഷെയറിങ്ങ് മുറിയാണു ടിക്കറ്റു ബുക്ക് ചെയ്യുവാന്‍ നേരത്ത് ആവശ്യപെട്ടിരുന്നത്, അതു പൂട്ടിയിരിക്കും എന്നറിഞ്ഞിരുന്നെങ്കില്‍, താക്കാല്‍ അടിയില്‍ നിന്നു വാങ്ങി മുകളിലേക്ക് വാങ്ങാമായിരുന്നു. എന്തായാലും, താഴെ പോയി താക്കോല്‍ വാങ്ങി വരാം എന്നു കരുതി, ലിഫിറ്റിലേക്ക് നടക്കുന്നതിന്നിടയില്‍, ഒന്നു രണ്ടു യാത്രക്കാര്‍, കയ്യിലുള്ള കാര്‍ഡ്, ഡോര്‍ ഹാന്‍ഡിലിന്റെ അടിയിലേക്ക് കയറ്റി അവരുടെ മുറി തുറന്ന് ഉള്ളില്‍ കയറുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അപ്പോഴാണ്, ബോര്‍ഡിങ്ങ് പാസ്സ് തിരിച്ചു നല്‍കിയതിന്റെ കൂടെ എനിക്കും ഒരു കാര്‍ഡ് റിസ്പ്ഷനില്‍ നിന്നും നല്‍കിയിട്ടുള്ളതോര്‍മ്മ വന്നത്. പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ എന്റെ മുറിയിലേക്ക് തിരിച്ചു നടന്നു.

മുറിയുടെ വാതിലിന്നരികില്‍ ചെന്ന്, കയ്യിലുള്ള കാര്‍ഡ് ഡോറിലുള്ള സ്ലോട്ടില്‍ ഇട്ടതിന്നു ശേഷം ഹാന്‍ഡില്‍ തിരിച്ചു നോക്കി. ഇല്ല തുറക്കുന്നില്ല. ആരോടെങ്കിലും സഹായം ആവശ്യപെടാം എന്നു കരുതി, സ്ലോട്ടില്‍ നിന്നും കാര്‍ഡ് പുറത്തെടുത്തതും, ടിക് എന്ന് ഒരു ശബ്ദം ഡോറില്‍ നിന്നും കേട്ടു. വെറുതെ ഒന്നു ഹാന്‍ഡില്‍ തിരിച്ചു നോക്കിയ എന്നെ അത്ഭുതപെട്ടുത്തികൊണ്ട്, ഡോര്‍ തുറന്നു. വിശന്നിരിക്കുകയാണെങ്കിലും, ആകാംഷമൂലം, അപ്പോള്‍ തന്നെ, മൂന്നാലു തവണ കാര്‍ഡുപയോഗിച്ച് ഞാന്‍ ഡോര്‍ തുറക്കുകയും, അടക്കുകയും ചെയ്ത്, ആ ഒരു കാര്യത്തില്‍ എക്സ്പര്‍ട്ടാവുകയും, ശേഷം, മുറിയിലേക്ക് കടക്കുകയും ചെയ്തു.

ബാഗ് നിലത്ത് വച്ചതിന്നുശേഷം ആ മുറി മൊത്തമായൊന്നു നിരീക്ഷിച്ചു. ഇടത്തരം വലുപ്പമുള്ള മുറി. മുറിയോടു ചേര്‍ന്നു തന്നെ ബാത് റൂം. നിലത്ത് ചുവന്ന നിറത്തിലുള്ള പരവതാനി വിരിച്ചിരിക്കുന്നു. മുറിയുടെ രണ്ട് അറ്റങ്ങളിലായി ഓരോ കട്ടിലുകള്‍ ഇട്ടിരിക്കുന്നു. രണ്ടു കട്ടിലുകള്‍ക്കിടയില്‍ ഒരു ടീപ്പോയി. ഓരോ കട്ടിലിന്നും അരികിലായി വാര്‍ഡ് റോബുകള്‍. മുറിയുടെ അറ്റത്ത് , ജനലിനോടുചേര്‍ന്ന് ഒരു ഇടത്തരം വലുപ്പത്തിലുള്ള വട്ടമേശയും, ചുറ്റും രണ്ടു കസേരകളും.

മേശമേല്‍, ഒരു തളികയില്‍ ആപ്പിള്‍, ഓറഞ്ച്, മുന്തിരി, തുടങ്ങിയ പഴവര്‍ഗങ്ങള്‍ വെച്ചിരിക്കുന്നതിലെന്റെ കണ്ണുകള്‍ ഒരു നിമിഷം ഉടക്കി. രണ്ടേ രണ്ടു പഴങ്ങള്‍, ഒരാപ്പിള്‍ എന്നിവ‍, നിമിഷങ്ങള്‍ക്കുള്ളില്‍ അകത്താക്കിയപ്പോള്‍ തന്നെ വിശപ്പിന്നൊരറുതി വന്നു. കുടിക്കുവാനുള്ള വെള്ളം അവിടെയെങ്ങും കാണാതിരുന്നതിനാല്‍, തൊണ്ട നനക്കുവാനായി, കുറച്ച് മുന്തിരി എടുത്ത് കഴിച്ചു. നല്ലൊരുന്മേഷം വന്നത് പോലെ.

ബാഗെടുത്ത് വാര്‍ഡ് റോബൊന്നിന്നകത്തേക്ക് വച്ചു. പിന്നെ ഒരു സിഗററ്റെടുത്ത് കത്തിച്ച് വെറുതെ കട്ടിലില്‍ ഇരുന്നു. വളയങ്ങളാക്കി പുക പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുന്നതിന്നിടയില്‍ മുറിയുടെ വാതില്‍ തുറന്ന് ഒരു സായിപ്പ് മുറിയില്‍ പ്രവേശിച്ചു. പത്തു മുപ്പത് വയസ്സ് പ്രായം കാണുമായിരിക്കും. അയാളെ കണ്ടതും ഞാന്‍ ചിരിച്ചുകൊണ്ട് ഒരു ഹൈ പറഞ്ഞു. ചിരിച്ചു, ചിരിച്ചില്ല എന്ന മട്ടില്‍ മുഖം വക്രിച്ചുകൊണ്ട് അയാള്‍ പൂച്ച കുറുങ്ങുന്നതുപോലെ ഒരു ഹലോ പറഞ്ഞു.

ഇനിയുള്ള നാല്പത്തെട്ടുമണിക്കൂര്‍ നേരം മുരടനായ, ഒന്നു മര്യാദക്കു ചിരിക്കുക പോലും ചെയ്യാത്ത ഈ മനുഷ്യന്റെ കൂടെ വേണമല്ലോ ഈ മുറിയില്‍ ചിലവഴിക്കേണ്ടത് എന്നാലോചിച്ചപ്പോള്‍, പോക്കറ്റില്‍ നിന്നും വീണ്ടുമൊരു സിഗററ്റെടുത്ത്, കയ്യിലെ കത്തികഴിയാറായ സിഗററ്റില്‍ നിന്നും തീ കൊളുത്തി പുക വളയങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വെറുതേയിരുന്നു.

കട്ടിലില്‍ ബാഗ് വച്ച് ,സായിപ്പ് വീണ്ടും മുറിക്ക് പുറത്തേക്ക് പോയി. ഇനിയെന്തു ചെയ്യണം, എന്നാലോചിക്കുന്നതിന്നിടയില്‍, മുറിയില്‍ പിടിപ്പിച്ചിരിക്കുന്ന സ്പീക്കറിലൂടെ ക്യാപ്റ്റന്റെ അനൌണ്‍സ് മെന്റ് വന്നു. ക്യാപ്റ്റന്റേയും, അസിസ്റ്റന്റ് ക്യാപ്റ്റന്റേയും പേരില്‍ തുടങ്ങി, അക്ഷാംശം, രേഖാംശം, പുറത്തെ കാലാവസ്ഥ, കപ്പല്‍ മണിക്കൂറില്‍ എത്ര നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ പോകും എന്നീ കാര്യങ്ങള്‍ പറഞ്ഞതിന്നൊടുവില്‍ കാലാവസ്ഥ ശരിയാണെങ്കില്‍ ഫിന്‍ലാന്റ് സമയം ഉച്ചക്ക് രണ്ട് മണിയോടെ കപ്പല്‍ ഹെല്‍ സിങ്കി പോര്‍ട്ടില്‍ എത്തുമെന്നും പറഞ്ഞ് എല്ലാവര്‍ക്കും ശുഭയാത്ര നേര്‍ന്ന് അനൌണ്‍സ്മെന്റ് അവസാനിപ്പിച്ചു.
കപ്പലിലെ സൈറണ്‍ മുഴങ്ങി. കപ്പല്‍ സാവധാനത്തില്‍ ലുബെക്ക് പോര്‍ട്ടില്‍ നിന്നും ഹെല്‍ സിങ്കി പോര്‍ട്ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. സമയം നാലര കഴിഞ്ഞിരിക്കുന്നു.

കപ്പല്‍ മൊത്തമൊന്നു ചുറ്റിക്കറങ്ങാം എന്നു തീരുമാനിച്ചുകൊണ്ട് മുറി പൂട്ടി ഞാന്‍ ഇറങ്ങി. താഴെ നിന്നു തന്നെയാവട്ടെ തുടക്കം എന്നു കരുതി, ലിഫ്റ്റില്‍ കയറി താഴേക്കിറങ്ങി, കോറിഡോറിലൂടെ നടന്നു റിസപ്ഷന്‍ കൌണ്ടറില്‍ എത്തി ചേര്‍ന്നു. റിസപ്ഷന്‍ കൌണ്ടറില്‍ നേരത്തെ പരിചയപെട്ട സായിപ്പ് ഇരിക്കുന്നുണ്ടായിരുന്നു.

ഹായ് കുറുമാന്‍ ഇരിക്കൂ, ഐയാം നോര്‍ബര്‍ട്ട്, കൈ തന്നുകൊണ്ട് സായിപ്പ് പറഞ്ഞു. നേരത്തെ ഇന്ത്യ കാണാന്‍ അടുത്തു തന്നെ പോകും, കുറച്ച് ഇന്‍ഫര്‍മേഷന്‍ വേണം എന്നു പറഞ്ഞപ്പോള്‍, ഇയാള്‍ എന്റെ പേരോര്‍ത്തു വച്ചിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

ഇന്ത്യയെകുറിച്ച് നോര്‍ബര്‍ട്ട് ഓരോരോ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും ഞാന്‍ വാചാലനായി. പ്രത്യേകിച്ചും കേരളത്തെകുറിച്ച് പറഞ്ഞപ്പോള്‍! ഇന്ത്യയില്‍ യാത്രാക്കൂലി യൂറോപ്പിലുള്ളതിന്റെ ഇരുപതില്‍ ഒരംശം പോലും വരില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നോര്‍ബര്‍ട്ടിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. പിന്നെ എന്നോട് ചോദിച്ചു, യാത്രാക്കുലി അവിടെ കുറവായിരിക്കാം. ഇവിടേയും നിങ്ങള്‍ക്ക് പല ഒപ്ഷനുകള്‍ ഉണ്ടല്ലോ? കൂടിയതും, കുറഞ്ഞതും?

മനസ്സിലായില്ല?

ട്രാവന്‍മുണ്ടെയില്‍ നിന്നും, ആയിരത്തി അറുനൂറിലതികം ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന സാധാരണ യാത്രാകപ്പലില്‍ ശ്രേണിയനുസരിച്ച് മുന്നൂറു മാര്‍ക്ക് മുതല്‍ എഴുന്നൂറു മാര്‍ക്കു വരെ കൊടുത്താല്‍ നിങ്ങള്‍ക്ക് ഹെല്‍ സിങ്കിയിലേക്ക് പോകാമെന്നിരിക്കെ, ലുബെക്കില്‍ നിന്നും പുറപ്പെടുന്ന മുന്നൂറില്‍ താഴെ മാത്രം പാസ്സഞ്ചേഴ്സിനെ കയറ്റുന്ന ഈ കപ്പലടക്കമുള്ള കാര്‍ഗോ കം പാസഞ്ചര്‍ ലക്ഷ്വറി കപ്പലില്‍ ശ്രേണിയനുസരിച്ച് ആയിരം മുതല്‍ ആയിരത്തി എണ്ണൂറ് മാര്‍ക്ക് വരെ കൊടുത്ത് നിങ്ങള്‍ എന്തിന്നു ഹെല്‍ സിങ്കിയില്‍ പോകുന്നു? പാസഞ്ചര്‍ ഷിപ്പിലെ ക്രൌഡഡ് അറ്റ്മോസ്ഫിയറിനോട് താത്പര്യമില്ല, പകരം ഇത്തരം ലക്ഷൂറിയസ് കപ്പലിലെ സൌകര്യങ്ങളോടുള്ള താത്പര്യം, അതല്ലെ കുറുമാന്‍ കാരണം?

ദൈവമേ, എന്തൊരു കൊല ചതി! മൂന്നൂറു മാര്‍ക്കിനു ട്രാവന്മുണ്ടേയില്‍ നിന്നും ഹെല്‍ സിങ്കിയിലേക്ക് കപ്പലുണ്ടെന്ന്‍! മുന്‍പേ ഇതറിഞ്ഞിരുന്നെങ്കില്‍, ജാന്‍സി ചേച്ചിയുടെ കയ്യില്‍ നിന്നും കടം വാങ്ങേണ്ടി വരില്ലായിരുന്നു. അവരുടെ വീട്ടില്‍ പോയി തിരികെ ലുബെക്കില്‍ വരുവാന്‍ ട്രെയിന്‍ ചാര്‍ജായി കൊടുത്ത അത്രയും മാര്‍ക്കു പോലും വരില്ലായിരുന്നു‍, ട്രാവന്മുണ്ടേയില്‍ നിന്നും ഹെല്‍ സിങ്കിയിലേക്കുള്ള കപ്പലിലായിരുന്നു ടിക്കറ്റെടുത്തിരുന്നതെങ്കില്‍. നോര്‍ബര്‍ട്ടിനോട് എന്തു മറുപടി പറയണമെന്നറിയാത്തൊരവസ്ഥ.

ബ്രദര്‍ ഫിന്‍ലാന്റിലുണ്ടെന്നും, ഫിന്‍ലന്റിലേക്കുള്ള വിസകിട്ടുവാന്‍ കണ്‍സുലേറ്റില്‍ വന്നതു മുതല്‍, റിട്ടേണ്‍ ടിക്കറ്റ് ആവശ്യപെട്ടപ്പോള്‍, കാശില്ലാതെ, കടം വാങ്ങാനായി മുടിഞ്ഞ യാത്രാക്കൂലി നല്‍കി ട്രെയിന്‍ പിടിച്ച് കൊളോണ്‍ വരെ പോയി തിരികെ വന്നതും, എംബസി മൂന്നുമണിക്കടക്കുന്നതിന്നു മുന്‍പ്, മറ്റെവിടേയും അന്വേഷിക്കാതെ, കൌണ്‍സിലേറ്റില്‍ നിന്നും എഴുതി തന്ന ട്രാവല്‍ ഏജന്‍സിയില്‍ പോയി ടിക്കറ്റെടുത്ത്, കണ്‍സുലേറ്റില്‍ പോയി കാണിച്ച് വിസ അടിച്ചതു വരേയുള്ള കാര്യങ്ങള്‍ നോര്‍ബര്‍ട്ടിനോട് ഞാന്‍ വിവരിച്ചു.

കുറുമാന്റെ അവസ്ഥയറിയാതെ, ഞാന്‍ എന്തെങ്കിലും ചോദിക്കുകയോ, പറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ക്ഷമിക്കൂ.

സാരമില്ല, ഇതൊക്കെ തന്നെയല്ലെ ജീവിതം? എനിക്കൊന്നു കപ്പല്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്, നോര്‍ബര്‍ട്ട്.

ഒരു പത്ത് മിനിറ്റ് കൂടി വെയിറ്റു ചെയ്യൂ കുറുമാന്‍. എന്റെ ഡ്യൂട്ടി ആറുമണിക്ക് തീരും.

ലോഞ്ചിലിരുന്നു, മാസികകള്‍ മറിച്ചുനോക്കുന്നതിന്നിടയില്‍, കോട്ടും, ടൈയ്യും എല്ലാം മാറ്റി നോര്‍ബര്‍ട്ടെത്തി.

വരൂ കുറുമാന്‍, നമുക്ക് അപ്പര്‍ ഡെക്കില്‍ നിന്നും തന്നെ തുടങ്ങാം.

ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയിലേക്കാണ് ആദ്യം തന്നെ ഞങ്ങള്‍ പോയത്. ലിഫ്റ്റിറങ്ങി കോറിഡോറിലൂടെ പുറത്തേക്കിറങ്ങി. വിശാലമായ ഓപ്പണ്‍ ഡെക്ക്. വീശിയടിക്കുന്ന തണുത്ത കാറ്റ്. സൂര്യന്‍ അസ്തമിക്കാറായതിനാല്‍, ആകാശമാകെ ചുവന്ന ചായം കോരിയൊഴിച്ച പോലെ. ടൈറ്റാനിക്കിലെ നായകനും നായികയും നിന്ന പോസിലല്ലെങ്കിലും (അന്നു ടൈറ്റാനിക്കിറങ്ങിയിട്ടുണ്ടായിരുന്നില്ല), ഗ്രില്ലില്‍ കൈകുത്തി , തിരകളില്ലാത്ത, മഞ്ഞുറഞ്ഞ കടലില്‍ നോക്കി കുറച്ചു നേരം നിന്നു. പിന്നെ തിരിച്ചു നടന്നു ലിഫ്റ്റിലേക്ക് തന്നെ.

ഓരോരോ ഫ്ലോറുകളിലും, കയറിയിറങ്ങുമ്പോള്‍, നോര്‍ബര്‍ട്ട് അവിടുത്തെ റൂമുകളുടെ, അല്ലെങ്കില്‍ ആ ഫ്ലോറിന്റെ പ്രത്യേകതകള്‍ വിവരിച്ചു തന്നു. ചില ഫ്ലോറില്‍ ഒരാള്‍ക്കു മാത്രം താമസിക്കാവുന്ന വിശാലമായ മുറികള്‍, ചിലതില്‍ നാലു പേര്‍ക്ക് താമസിക്കാവുന്ന ബങ്കര്‍ ടൈപ്പ് ബെഡുള്ള മുറികള്‍. ചിലത് സൂപ്പര്‍ ലക്ഷുറി സ്യൂറ്റ്. ഒരു ഫ്ലോറില്‍, ഒരു ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ട്, മറ്റൊരു ഫ്ലോറില്‍ വോളിബാള്‍ കോര്‍ട്ട്, രണ്ടു ഫ്ലോറുകളില്‍ സ്വിമ്മിങ്ങ് പൂള്‍. നാലാമത്തെ ഫ്ലോറിലുള്ളത് ഡാന്‍സ് ബാര്‍, രാത്രി ലൈവ് മ്യൂസിക്കുണ്ടാകുമെന്ന് നോര്‍ബര്‍ട്ട് പറഞ്ഞു. പിന്നെ പല സ്ഥലങ്ങളിലായി, ജിം, വേറേയും ബാറുകള്‍, പൂള്‍ ടേബിള്‍‍. താഴത്തെ മിക്ക നിലകളിലും മുറികള്‍ കുറവാണ്. ആ നിലകളില്‍ ഭൂരിഭാഗവും കാര്‍ഗോ സ്റ്റഫ് ചെയ്തിരിക്കുന്നു.

നടന്നു നടന്നു വീണ്ടും റിസപ്ഷന്‍ കൌണ്ടറിന്നടുത്തെത്തി. കൈ ചൂണ്ടി കൊണ്ട് നോര്‍ബര്‍ട്ട് പറഞ്ഞു, ദാ ആ കാണുന്നതാണ് ഡൈനിങ്ങ് ഹാള്‍, ഇപ്പുറത്ത് കാണുന്നത് ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഈ കോറിഡോറിന്റെ അവസാനം മറ്റൊരു ബാറുമുണ്ട്.

ശരിക്കും പറഞ്ഞാല്‍ ഒരൊന്നാന്തരം കപ്പല്‍. കയ്യില്‍ കാശില്ല എന്നൊരൊറ്റ കുറവുമാത്രം.

ഡിന്നറിന്നു സമയമാകാറായി. അപ്പോള്‍ ഇനി നമുക്ക് രാത്രിയിലോ, നാളെ രാവിലേയോ കാണാം കുറുമാന്‍. യാത്രപറഞ്ഞ്, നോര്‍ബര്‍ട്ട് അയാളുടെ വഴിക്ക് പോയി.

മുറിയില്‍ പോയി ആ മുരടന്റെ മുഖം കണ്ടിരിക്കുന്നതിലും ഭേദം ഇവിടെ ലോഞ്ചിലിരുന്ന് അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ആളുകളെ വീക്ഷിക്കുന്നതാണ് നല്ലതെന്നു തോന്നിയതിനാല്‍ ലോഞ്ചില്‍ വെറുതെ ഇരുന്നു.

ഡിന്നറിന്നു സമയമായി, എല്ലാവരും ഡൈനിങ്ങ് ഹാളിലേക്ക് വരുവാന്‍ പറഞ്ഞുള്ള അറിയിപ്പ് കേട്ടു. നല്ല വിശപ്പുണ്ടായിരുന്നതിനാല്‍, ആ അറിയിപ്പ് കേട്ടപ്പോള്‍ വെറുതെ ഒരു സന്തോഷം തോന്നി. മണി ഏഴു കഴിഞ്ഞിട്ടേയുള്ളൂ.

എല്ലാ ഫ്ലോറുകളിലുമുള്ള ആളുകള്‍ ലിഫ്റ്റിലൂടെയും, കോണിപടികളിലൂടേയും ഇറങ്ങി ഡൈനിങ്ങ് ഹാളിലേക്ക് പോകുന്നത് കാണാം. അതികം നേരം കാത്തിരുന്നാല്‍ ഭക്ഷണം തീരുമോ എന്നൊരു ശങ്ക തോന്നിയതിനാല്‍, ഞാനും എഴുന്നേറ്റ് ഡൈനിങ്ങ് ഹാളിലേക്ക് നടന്നു.

വിശാലമായ ഡൈനിങ്ങ് ഹാള്‍. നിരത്തിയിട്ടിരിക്കുന്ന മേശകളും കസേരകളും. ഹാളിന്റെ രണ്ട് ഭാഗത്തും ബുഫെറ്റ് ടേബിള്‍ സെറ്റ് ചെയ്തിരിക്കുന്നു. ബുഫെറ്റ് ടേബിളിന്റെ അരികിലായുള്ള മറ്റൊരു ടേബിളില്‍, പല വലുപ്പത്തിലുള്ള പ്ലെയിറ്റുകള്‍, ബൌളുകള്‍, വിവിധ തരം, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ക്നൈഫുകള്‍, ഇവയെല്ലാം പെറുക്കി വച്ച്, ഇരിക്കുന്ന തീന്‍ മേശയിലേക്കു കൊണ്ടു പോകുവാന്‍ വലുപ്പമേറിയ ട്രേകള്‍ വേറെയും.

തിക്കും, തിരക്കും കൂട്ടാതെ, വളരെ ശാന്തരായി, ഒരു നിശ്ചിത അകലം വിട്ട് വരിയില്‍ നിന്ന്, ഓരോരുത്തരായി, ട്രേയെടുത്ത്, അതില്‍ പ്ലെയിറ്റും, ബൌളും, മറ്റു ഫോര്‍ക്ക്, ക്നൈഫ്, സ്പൂണുകളും, ടിഷ്യൂവും എടുത്ത് വച്ച്, ബുഫേ ടേബിളില്‍ നിന്ന് അവരവര്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങള്‍ എടുത്ത് ഓരോരോ മേശമേല്‍ ഇരുന്നു കഴിക്കുന്നു. കുറച്ചു സമയം അവര്‍, എടുക്കുന്ന പ്ലെയിറ്റുകള്‍, ബൌളുകള്‍, പിന്നെ എടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന രീതി എന്നിവയെല്ലാം നോക്കി ഹാളിന്റെ ഒരു മൂലക്ക് വെറുതെ നിന്നും. പിന്നെ സാവധാനം ചെന്ന് വരിയില്‍ നിന്നു.

എന്റെ ഊഴമെത്തിയപ്പോള്‍, ട്രേ എടുത്തു, പിന്നെ പ്ലെയിറ്റും, ബൌളും, കത്തി, മുള്ള്, കരണ്ടികളും എടുത്ത് ട്രേയില്‍ വച്ചു. പിന്നെ ബുഫെറ്റ് ടേബിളിന്നു ചുറ്റും വെറുതെ ഒരു റൌണ്ട് നടന്നു. കടലീന്നു പിടിച്ച്, വെറുതെ പച്ചക്ക് വച്ചിരിക്കുന്ന, ലോബ്സ്റ്റര്‍ മുതല്‍, ചെമ്മീന്‍, സാല്‍മണ്‍, മറ്റു പല തരം മീനുകള്‍, പല തരം വേവിച്ചതും, വേവിക്കാത്തതും, ചുട്ടതും, പുകയത്ത് വാട്ടിയതുമായ മാംസ വിഭവങ്ങള്‍‍, ഒന്നു രണ്ടു തരം ചോറു വിഭവങ്ങള്‍, പല തരം ബ്രെഡുകള്‍, ബണ്ണുകള്‍, ചീസുകള്‍, ബിസ്ക്കറ്റുകള്‍, കേക്കുകള്‍, സൂപ്പുകള്‍, പഴങ്ങള്‍, ജ്യൂസുകള്‍, ചായ, കാപ്പി, കപ്പൂച്ചിനോ, എന്നു വേണ്ട ഒട്ടനവധി വിഭവങ്ങള്‍. പലതിന്റേയും പേരറിയാത്തതിനാല്‍ (അന്നുമില്ല, ഇന്നുമില്ല), അറിയുന്ന ഭക്ഷണവിഭവങ്ങള്‍ അല്പാല്പമായി പ്ലെയിറ്റിലേക്കിട്ട്, ആളൊഴിഞ്ഞ ഒരു മൂലക്കുള്ള ഒരു ടേബിളില്‍ സ്ഥലം പിടിച്ചു.

ഒന്നിലും, പാകത്തിനുപ്പോ, മുളകോ, പുളിയോ, ഒന്നുമില്ല. വിശപ്പുണ്ടായിരുന്നതിനാല്‍ സ്വാദൊരു പ്രശ്നമായി തോന്നിയില്ല, ചെമ്മീന്‍ തലയും, വാലും, എന്തിന്നു തോലുപോലും കളയാതെ പുഴുങ്ങി വച്ചിരിക്കുന്നതിന്ന് അല്പം സ്വാദു തോന്നി, കാലിയായ പ്ലേറ്റുമെടുത്ത്, രണ്ടാമത്തെ റൌണ്ടിനായി പോയി. ലോബ്സ്റ്റര്‍ എടുക്കണമെന്നുണ്ടായിരുന്നുവെങ്കിലും, അതിന്റെ തോലുപൊളിക്കാന്‍ ജീവിതത്തില്‍ മുന്‍പൊരിക്കലും അവസരം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍, ആ സാഹസം വേണ്ട എന്നു തീരുമാനിച്ചു. ഒരു പ്ലെയിറ്റ് നിറയെ മുഴുത്ത ചെമ്മീന്‍ എടുത്തു തിരികെ വന്നു. സാവധാനത്തില്‍ തോലൊക്കെ പൊളിച്ച് ബ്രെഡ്ഡിലും, ബണ്ണിലും മാറി മാറി തിരുകി കഴിച്ചപ്പോള്‍ വയറു നിറഞ്ഞ പോലെ തോന്നി.

ചായയോ, കാപ്പിയോ കുടിക്കാനുള്ള ഒരു മൂഡ് ഉണ്ടായിരുന്നില്ല ആ തണുപ്പത്ത്. വയറു നിറഞ്ഞു കഴിഞ്ഞു. ഇനി മുറിയില്‍ പോയാല്‍ മുക്കാല്‍ കുപ്പിയോളം ബാഗ്പൈപ്പര്‍ ബാഗിലുള്ളത് വച്ച് ദാഹം തീര്‍ക്കാം എന്ന് മനസ്സ് പറഞ്ഞു. മുറിയിലേക്ക് നടക്കുന്നതിന്നിടക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പ് കണ്ണില്‍ പെട്ടു.

കാണാനായി കാശു മുടക്കേണ്ടതില്ലല്ലോ, എന്ന മനോധൈര്യത്താല്‍ വെറുതെ ഒന്നു കയറി. ഒരു വശത്ത് ചോക്ക്ലേറ്റുകള്‍, വേറൊരു വശത്ത് പല തരം സിഗററ്റുകള്‍, ലൈറ്ററുകള്‍, വേറൊരു വശത്ത് വിലപിടിച്ചതും, പിടിക്കാത്തതുമായ പല നിറത്തിലുള്ള, പല പേരുകളിലുള്ള, പല വിധത്തിലുള്ള മദ്യകുപ്പികള്‍ അങ്ങനെ നിരന്നിരിക്കുന്നു. ഹൌ എന്താ കാഴ്ച! ഷെല്‍ഫുകളില്‍ ബിയറിന്റെ ക്യാനുകള്‍ നിരത്തി വച്ചിരിക്കുന്നു. വിലയും, പേരും, തരവും, നോക്കി നടക്കുന്നതിന്നിടയില്‍ ഒരു ഷെല്‍ഫില്‍ കണ്ണുടക്കി. ആറു ബിയറിന്നു വെറും 5.50 മാര്‍ക്ക് മാത്രം. എന്റെ മനസ്സില്‍ ആശയങ്ങള്‍ മിന്നി മറഞ്ഞു.
പോക്കറ്റില്‍ ഏഴു മാര്‍ക്ക് വെറുതെ കിടക്കുന്നു. ഭക്ഷണമാണെങ്കില്‍ കപ്പലില്‍ ഫ്രീ. വെറുതെ പോക്കറ്റില്‍ കിടന്നിട്ട് ആ ഏഴു മാര്‍ക്ക് എന്തായാലും പ്രസവിക്കാനൊന്നും പോകുന്നില്ല. എന്നാല്‍ പിന്നെ?? വലയോടുകൂടി ആറു ക്യാന്‍ കയ്യിലെടുത്തു. കൌണ്ടറില്‍ പോയി പോക്കറ്റില്‍ നിന്നും 5.50 മാര്‍ക്കെടുത്ത് കൊടുത്തു. പിന്നെ പ്ലാസ്റ്റിക് കവറിലിട്ടു തന്ന ബിയറുമായി ലിഫ്റ്റ് കയറി മുറിയിലേക്ക് പോയി.

മുറി തുറന്നുള്ളില്‍ കയറിയപ്പോള്‍, മുരടന്‍ സിഗററ്റും വലിച്ച് അയാളുടെ കട്ടിലില്‍ ഇരിക്കുന്നുണ്ട്. പോകാന്‍ പറ പുല്ല്. ബിയറടിച്ച്, രണ്ട് സിഗററ്റൊക്കെ വലിച്ച് സാവധാനം കിടന്നുറങ്ങാം. കവറില്‍ നിന്നും ബിയറെടുത്ത് ടീപ്പോയില്‍ വച്ചു. മദ്യപാനത്തിന്നൊരു രസം ലഭിക്കണമെങ്കില്‍ കമ്പനിക്കാരെങ്കിലും വേണം. മുരടനായാലെന്താ, ഇപ്പോള്‍ ഇയാള്‍ എന്റെ സഹമുറിയനല്ലെ? ഇനിയും രണ്ടു ദിവസം സഹമുറിയനായിരിക്കുകയും ചെയ്യും. ഒന്നുമില്ലെങ്കിലും, മറ്റൊരാള്‍ നോക്കിയിരിക്കുമ്പോള്‍ തനിച്ചു കഴിക്കുന്നത് നമ്മുടെ സംസ്കാരത്തിന്നു യോജിച്ചതല്ലല്ലോ? ഇയാള്‍ കുടിക്കാന്‍ കൂടുന്നോ എന്നൊന്നു ചോദിച്ചു കളയാം.

ഹായ്, ഞാന്‍ കുറുമാന്‍, ഫ്രം ഇന്ത്യ. ബിയറടിക്കാന്‍ കുടുന്നോ ഒരു കമ്പനിക്ക്?

നിമിഷ നേരത്തിന്റെ ആലോചനക്കൊടുവില്‍ അയാള്‍ കൈ നീട്ടി കൊണ്ടു പറഞ്ഞു, അയാം തിമോ, ഫിന്നിഷ്, തുടര്‍ന്ന് വിശാലമായൊന്നു പുഞ്ചിരിച്ചു തിമോ.

അതു ശരി, അപ്പോള്‍ ഇയാള്‍ക്ക് ഇങ്ങനേയും ചിരിക്കാന്‍ അറിയാമല്ലേ? തിമോയെ ഒരു മുരടനായി തെറ്റിദ്ധരിച്ചതില്‍ എനിക്ക് ഖേദം തോന്നി.

ഒരു ബിയര്‍ എടുത്ത് പൊട്ടിച്ച് ഞാന്‍ തിമോവിനു നല്‍കി, ഒന്ന് ഞാനുമെടുത്തു.

ചീയേഴ്സ്, ക്യാനുകള്‍ കൂട്ടിമുട്ടി, ബിയറിന്റെ പത നുരഞ്ഞു പൊങ്ങി.

ഞാന്‍ ഫിന്‍ലന്റിലുള്ള സഹോദരനെ കാണുവാന്‍ പോകുന്നതാണെന്നും മറ്റും ഞാന്‍ തിമോയോട് പറഞ്ഞു.

ബിയറിന്‍ ക്യാനുകള്‍ രണ്ടും, മൂന്നും, നാലും കഴിഞ്ഞു. ജര്‍മ്മനിയില്‍ ഷെഫായി വര്‍ക്കു ചെയ്യുകയാണെന്നും, ഇരുപതു ദിവസത്തെ ലീവിന്നു ഫിന്‍ലാന്റിലേക്ക് പോകുകയാണെന്നും മാത്രമേ ഇത്രയും നേരമായിട്ടും തിമോ എന്നോട് പറഞ്ഞത്.

ടിന്നുകള്‍ ആറും കഴിഞ്ഞു. ഞാന്‍ വാര്‍ഡ് റോബില്‍ നിന്നും ബാഗെടുത്ത്, ബാഗ്പൈപ്പറിന്റെ കുപ്പിയെടുത്ത് മേശപുറത്തു വച്ചു.
മിണ്ടാതിരുന്ന് കുടിയിലും, സിഗററ്റ് വലിയിലും, ഞാന്‍ പറയുന്നതിലും മാത്രം ശ്രദ്ധിച്ചിരുന്ന തിമോ പൊടുന്നനെ വാചാലനായി.
നോ കുറുമാന്‍, നോ മോര്‍ ഫ്രം യുവര്‍ ബോട്ടില്‍. നിനക്കറിയുമോ, ഞാന്‍ എന്തിനാണു ഫിന്‍ലാന്റിലേക്ക് പോകുന്നതെന്ന്? ഞാന്‍ ഒരച്ഛനായിരിക്കുന്നു. സുന്ദരിയായ ഒരു പെണ്‍
കുട്ടിക്ക് ഇന്നലെ എന്റെ ഭാര്യ ജന്മം നല്‍കി. ഞങ്ങളുടെ നാട്ടുകാര്‍ സുഹൃത്തുക്കള്‍ക്കുപോലും കാരണമില്ലാതെ ഡ്രിങ്ക്സ് ഒന്നും വാങ്ങി നല്‍കില്ല, ഇന്നു പരിചയപെട്ട എനിക്കു നീ ബിയറുകള്‍ വാങ്ങിച്ചു നല്‍കി. ഇപ്പോള്‍ ഇതാ വിസ്കി കുടിക്കുവാനും എന്നെ നിര്‍ബന്ധിക്കുന്നു. അച്ഛനായതിന്റെ സന്തോഷം പങ്കുവക്കാനാണ് ഞാന്‍ ഫിന്‍ലാന്റിലേക്ക് പോകുന്നത്, ആ സന്തോഷം നീയുമായി പങ്കു വച്ചു തന്നെ ഞാന്‍ തുടങ്ങട്ടെ. നീ മറുത്തൊന്നും പറയരുത്. ഇനി കപ്പല്‍ ഹെല്‍ സിങ്കി എത്തുന്നതുവരെയുള്ള എല്ലാ ഡ്രിങ്ക്സുകളും എന്റെ വക. ദയവു ചെയ്തു നിരസിക്കരുത്.

അതു വേണോ തിമോ? കയ്യില്‍ കാശൊന്നുമില്ലെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു.

വേണം, വേണം, തീര്‍ച്ചയായും വേണം. നിന്റെ സന്തോഷമാണിന്നെന്റെ സന്തോഷം.

എങ്കില്‍ ഇന്നത്തെ രാത്രി മാത്രം ഡ്രിങ്ക്സ് നിന്റെ വക അല്ലാതെ ഹെല്‍ സിങ്കി വരെയൊന്നും വേണ്ട.

പ്ലീസ് കുറുമാന്‍ ഞാന്‍ പറയുന്നത് കേള്‍ക്കൂ. ഈ കപ്പലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലും, ബാറിലും, ഡ്രിങ്ക്സിനു വില വളരെ കുറവാണ്. ആയതിനാല്‍, ഇനി ഈ തീരുമാനത്തിന്നൊരു മാറ്റവും ഇല്ല. ഹെല്‍ സിങ്കി വരേയുള്ള യാത്രക്കിടയില്‍ മൊത്തം ഡ്രിങ്ക്സ് എന്റെ വക.

മനസ്സില്‍ തിരയടിച്ച ആഹ്ലാദം, മുഖത്തു പടരാതിരിക്കുവാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു, നിന്റെ ഇഷ്ടം പോലെ തിമോ.

എങ്കില്‍ കുറുമാന്‍ ഇവിടെ ഇരിക്ക്, ഞാന്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞ്, തിമോ പുറത്തേക്ക് പോയി.

ഇരുപത് മിനിറ്റുകള്‍ക്കുള്ളില്‍ കയ്യില്‍ രണ്ടു വലിയ കവറുകളുമായി തിമോ വന്നു. രണ്ട് കേസോളം ബിയറുകള്‍, രണ്ട് ഫിന്‍ലാന്റിയ വൊഡ്ക, ഒരു കോണ്യാക്, ജ്യൂസ് പായ്ക്കറ്റുകള്‍, നട്സുകള്‍. എല്ലാം വലിയ മേശമേല്‍ നിരത്തി വച്ചു. ഗ്ലാസുകളില്‍ വൊഡ്കയും, ജ്യൂസും പകര്‍ന്ന് ഒരു ഗ്ലാസ് എനിക്കു നല്‍കി.

ചീയേഴ്സ്. ഗ്ലാസുകള്‍ പരസ്പരം കൂട്ടിമുട്ടി.

പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റിന്നുള്ള അനൌണ്‍സ്മെന്റ് കേട്ടപ്പോളാണു ഞാന്‍ കണ്ണു തുറന്നത്. തിമോ സിഗററ്റും വലിച്ചുകൊണ്ടവന്റെ കട്ടിലില്‍ ഇരിക്കുന്നുണ്ട്. കുറുമാന്‍ വേഗം തയ്യാറാവൂ, ബ്രേക്ക് ഫാസ്റ്റിനൊരുമിച്ച് പോകാം.

പ്രാഥമിക കൃത്യങ്ങള്‍ പെട്ടെന്നു നിര്‍വ്വഹിച്ച് ഞാന്‍ പുറത്തിറങ്ങി. പിന്നെ തിമോയുമൊന്നിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാന്‍ താഴേക്ക് പോയി. ഡിന്നര്‍ പോലെ സ്വാദു കുറഞ്ഞതായിരുന്നില്ല ബ്രേക്ക് ഫാസ്റ്റിന്നുള്ള വിഭവങ്ങള്‍. പലതും ആദ്യമായി കഴിക്കുന്നതായിരുന്നെങ്കിലും നല്ല സ്വാദും തോന്നി.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നതിനാല്‍, പിറ്റേന്നുച്ചക്ക് ലഞ്ചിനായുള്ള സമയം ആയെന്ന് അനൌണ്‍സ് ചെയ്യുന്നതു വരെ, ഞങ്ങള്‍ വൊഡ്കയും, കോണ്യാക്കും, ബിയറും മാറി മാറി കഴിച്ചു. അതിന്നിടയില്‍ പലപ്പോഴും, സ്വമ്മിങ്ങ് പൂളില്‍ പോയി നീന്തി. അപ്പര്‍ ഡെക്കില്‍ പോയി ആകാശവും, കടലും കണ്ട്, തണുത്ത് മരവിച്ച നിന്നു. ആര്‍മാദത്തിന്റെ മണിക്കൂറുകള്‍, ദിനങ്ങള്‍.

കപ്പല്‍ ഹെല്‍ സിങ്കി പോര്‍ട്ടില്‍ കുറച്ചു സമയത്തിനുള്ളില്‍ തന്നെ നങ്കൂരമിടുമെന്നും, യാത്രക്കാര്‍ എല്ലാം പാസ്പോര്‍ട്ടും മറ്റു യാത്രാ രേഖകളുമായി തയ്യാറാവണമെന്നും ക്യാപ്റ്റന്റെഅനൌണ്‍സ്മെന്റ് വന്നു.

ഹെല്‍ സിങ്കിയില്‍ ചെന്നു ബ്രദറിനെ കണ്ട ശേഷം, ഫ്രീയായാല്‍ വിളിക്കണം എന്നു പറഞ്ഞ് തിമോ, അദ്ദേഹത്തിന്റെ നമ്പര്‍ ഒരു കടലാസ്സില്‍ എഴുതി എനിക്ക് നല്‍കി. കുട്ടിയെ കാണുവാനുള്ള തിമോയുടെ തിടുക്കം എനിക്കു മനസ്സിലായി. എല്ലാ വിധ നന്മകളും, യാത്രാമംഗളങ്ങളും നേര്‍ന്നുകൊണ്ട് അദ്ദേഹത്തെ ഞാന്‍ യാത്രയാക്കി. ബാഗുമെടുത്ത് യാത്ര പറഞ്ഞ് തിമോ, മുറിയില്‍ നിന്നുമിറങ്ങി.

പുറത്തു വലിച്ചു വാരിയിട്ടിരുന്ന ബ്ലാങ്കറ്റും, തോര്‍ത്തും, മറ്റും ബാഗില്‍ എടുത്ത് വച്ച്, ബാഗെടുത്ത് ഞാനും താഴത്തിറങ്ങി.

പാസ്സ്പോര്‍ട്ടും മറ്റു യാത്രാ രേഘകളും കയ്യില്‍ പിടിച്ചുകൊണ്ട് യാത്രക്കാരുടെ,ഒരു വലിയ നീണ്ട നിര തന്നെ ഉണ്ട്. എന്റെ പാസ്പോര്‍ട്ട് കയ്യില്‍ പിടിച്ചുകൊണ്ട് ആ നീണ്ട വരിയില്‍ ഒരാളായി ഞാനും നിന്നു.

യൂണിഫോം മാറി, ട്രോളി ബാഗും വലിച്ചുകൊണ്ട് നടന്നുപോകുകയായിരുന്ന നോര്‍ബര്‍ട്ട് എന്നെ കണ്ടു. പിന്നെ എന്റെ കയ്യില്‍ നിന്നും പാസ്പോര്‍ട്ട് വാങ്ങി, എന്നേയും വിളിച്ചുകൊണ്ട് വേറെ ഒരു ദിശയിലേക്കു നടന്നു. സ്റ്റാഫുകള്‍ക്കായുള്ള കൌണ്ടറില്‍ അവരുടെ പാസ്പോര്‍ട്ടിനൊപ്പം, എന്റേയും പാസ്സ്പോര്‍ട്ട് നല്‍കി. ഇമ്മിഗ്രേഷന്‍ ഓഫീസര്‍ എന്റെ പാസ്പ്പോര്‍ട്ടില്‍ എന്‍ ട്രി സ്റ്റാമ്പടിച്ച്, പാസ്സ്പോര്‍ട്ടെനിക്കു തിരിച്ചു നല്‍കി. സ്റ്റാഫുകള്‍ പുറത്തിറങ്ങുന്ന വഴിയെ എന്നേയും കൂട്ടി നോര്‍ബര്‍ട്ട് പുറത്തിറങ്ങി. പുറത്തിറങ്ങിയതും, എന്നോട് യാത്ര പറഞ്ഞ്, നോര്‍ബര്‍ട്ട്, അവരെ കാത്തു നിന്നിരുന്ന ബസ്സില്‍ കയറി പോയി.

ആദി കുറുമാനെ നോക്കി കൊണ്ട് അവിടെ ഞാന്‍ കാത്തു നില്‍പ്പു തുടങ്ങി. അഞ്ചു മിനിറ്റ് കഴിഞ്ഞു, പത്തു മിനിറ്റു കഴിഞ്ഞു, അര മണിക്കൂര്‍ കഴിഞ്ഞു, കപ്പലില്‍ എന്റെ കൂടെ യാത്ര ചെയ്തിരുന്നവരെല്ലാം പുറത്തിറങ്ങി പോയി കഴിഞ്ഞു.

ചെറുതായി മഞ്ഞു പെയ്യാന്‍ തുടങ്ങി. ആദി കുറുമാനെയൊട്ടും കാണുന്നുമില്ല. കയ്യിലാണെങ്കില്‍ ആദി കുറുമാന്റെ അഡ്രസ്സും, ഫോണ്‍ നമ്പറും, ഒന്നര ഡോയിഷ് മാര്‍ക്കും മാത്രം.

എന്തായാലും, വരുന്നിടത്തു വച്ചു കാണാം എന്നു കരുതി ബാഗെടുത്ത് തോളത്തിട്ട് ഞാന്‍ നടക്കാന്‍ തുടങ്ങി.

46 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 8

ഒരേ കഥ തന്നെ പിന്നേയും, പിന്നേയും എഴുതുമ്പോള്‍ അതെന്നെ മടുപ്പിക്കുന്നു. എങ്കിലും ഇതു തീര്‍ക്കാതെ മറ്റൊന്നെങ്ങിനെ തുടങ്ങും?

വായിച്ച് സത്യസന്ധമായ അഭിപ്രായങ്ങള്‍ പറയൂ.

Anonymous said...

അതു ഭാഗം 9 അല്ലെ? ഒരു മടുപ്പുമില്ല. സാവധാനം തീര്‍ത്താല്‍ മതി.

വിശ്വപ്രഭ viswaprabha said...

എവിടെ പോയാലും ആരെ കണ്ടുമുട്ടിയാലും പൂച്ചഭാഗ്യം പോലെ എങ്ങനെയാണിയാള്‍ എപ്പോഴും നാലുകാലില്‍ തന്നെ വീഴുന്നത്?

അതറിയണമെങ്കില്‍ കുറുമാനെ നേരിട്ടു കാണണം. അരമണിക്കൂറെങ്കിലും അയാളോടു സംസാരിക്കണം. അയാളുമായി ഒരു ക്യാന്‍ ബിയറെങ്കിലും പങ്കു വെക്കണം!

മനസ്സിലെ നന്മ ഒരു കണ്ണാടിയാണ്. ചങ്ങാതിപോലൊരു കണ്ണാടി.

myexperimentsandme said...

എന്റെ കുറുമാന്‍ പ്രചോദനങ്ങള്‍.

തണുത്തു വിറയ്ക്കുന്ന ഡിസംബര്‍ രാത്രിയില്‍ പുതുതായി മാറിയ വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം നേരാംവണ്ണം ഓടാതെ തണുത്ത് വിറച്ച് കിടന്നപ്പോള്‍ കുറുമാന്‍ സ്വസ്സിലേക്ക് പോകാന്‍ ആറ്റില്‍ ചാടിയതും തണുത്ത് വിറച്ച് കിടന്നതും ഓര്‍ത്തു. പിന്നെ സുഖമായ ഉറക്കമായിരുന്നു എനിക്ക്.

എപ്പോള്‍ വിശന്നാലും ഇപ്പോള്‍ കുറുമാന്റെ യൂറോപ്യന്‍ വിശപ്പോര്‍ക്കും. അതോടെ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാലും പോകും വിശപ്പ്.

കരീം മാഷ്‌ said...

കപ്പലിനകത്തെ യാത്രയുടെ അനുഭവം സ്വവന്തമായില്ലാത്തതിനാലായിരുന്നു പുനത്തില്‍ കന്യാവനങ്ങളില്‍ ടാഗോറിന്റെ വരികള്‍ പകര്‍ത്തിയതെന്ന് വിശദീകരണം നല്‍കിയതോര്‍ക്കുന്നു.
ഇപ്പോഴാണെന്കില്‍ കുറുമാനോടു ചോദിച്ചാല്‍ മതിയായിരുന്നില്ലേ എന്നു പുനത്തിലിനോടു ചോദിക്കാന്‍ തോന്നും
അത്രക്കും ദൃശ്യമനോഹാരിത പകരും വിധമല്ലേ ആ യാത്ര പകര്‍ത്തിയിരിക്കുന്നത്.

അരവിന്ദ് :: aravind said...

പതിവു പോലെ......
:-)

കാളിയമ്പി said...

അണ്ണാ
ഇനി പത്തല്ല നൂറ് എപ്പിഡോസ് വന്നാലും വായിയ്ക്കാന്‍ റെഡി..മടുക്കല്ലേ..എഴുതിപ്പോരട്ടേ..

ഈ എപ്പിസോഡും പണ്ട് പറഞ്ഞ പോലെ തന്നെ.
കൂടുതല്‍ പറഞ്ഞ് വെറുപ്പിയ്ക്കുന്നില്ല:)

റ്റീവീയില്‍ മാല്‍ഗുഡി ഡേയ്സ്, ഫ്രെണ്ട്സ് എന്നീ സീരിയലുകള്‍ ഇന്നു വരെ മടുപ്പിച്ചിട്ടില്ല..മൈക്കിള്‍ പാലിന്റെ വീഡിയോ യാത്രകളും..അതില്‍ നിന്നും ഒട്ടും കുറവല്ല ഇത്..

പുസ്തകമാക്കണം..ഇതുപോലെ തന്നെ..ഒരു വരി പോലും മാറ്റാതെ..

രാജീവ് സാക്ഷി | Rajeev Sakshi said...

ഭാഗം 9 ഉം പ്രതീക്ഷിച്ചപോലെത്തന്നെ നന്നായിട്ടുണ്ട്.
തുടക്കം അല്പം വിരസമായിത്തോന്നിയെങ്കിലും
കൂടുതല്‍ വായിച്ചെത്തും തോറും കൂടുതല്‍ സരസമായി.
കപ്പലിലെ റിസപ്ഷന്‍ മുതല്‍ റൂമിലേക്ക് സഹമുറിയന്‍ സായിപ്പിന്‍റെ എന്‍ട്രിവരെയുള്ള ഭാഗങ്ങള്‍ മാത്രമാണ് അല്പം വലിഞ്ഞുപോയോയെന്നു സംശയം തോന്നിയതു.

കുറുമാന്‍, ഇനിയുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഇതുവരെയുള്ളത് വാമൊഴിയായി അറിഞ്ഞിരുന്നല്ലോ.
ഈ ഫിന്‍ലാന്‍റിലെവിടെയോ എന്നെ ഒറ്റക്കു നിര്‍ത്തിപോയിരുന്നു ഒരു രാത്രി.
വഴിയറിയാതെ ആ നില്പു നില്ക്കുകയാണിപ്പോഴും.
ഇനി വരമൊഴി തന്നെ ശരണം.

RR said...

ഒട്ടും മടുത്തില്ല. ബാക്കി കൂടി പോരട്ടേ! :)

ഇടിവാള്‍ said...

കുറുമാനേ..
വിശ്വേട്ടന്റെ കമന്റു ഇവിടെ കട്ട് തേച്ചു പിടിപ്പിക്കുന്നു.

കഴിഞ്ഞ രണ്ടു മൂന്നു ലക്കം കുറുമാന്റെ ദുരിതങ്ങള്‍ വായിച്ച് ദുഖ:സാന്ദ്രമായിരുന്നു!

ഇത്തവണ, വല്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ സന്തോഷം തോന്നി.. ( ഒരു പക്ഷേ ഇഷ്ടം പോലെഭക്ഷണവും ബിയറും അടിച്ചല്ലോ കുറുമാന്‍, എന്ന സന്തോഷമാവും)

തുടരൂ..............

നന്നായി, കലക്കന്‍ എന്നൊന്നും ഇനി പറയുന്നില്ല, ബാര്‍ബര്‍ക്കാണോ രോമത്തിനു പഞ്ഞം എന്നു പറഞ്ഞ പോലെ...

സുല്‍ |Sul said...

കുറുമാനേ,

രസകരങ്ങളായ അനുഭവങ്ങള്‍.
രസകരമായ എഴുത്ത്.

അങ്ങേലെ കാര്‍ത്തികേച്ചി ചോദിച്ച പോലെ,
‘ഇതെങ്ങനൊത്തെഡീ’

-സുല്‍

പുള്ളി said...

യാത്രാവിവരണം നന്നായിരിയ്ക്കുന്നു കുറുമാന്‍... ചിരിയിലും ബ്രേക്ക് ആവാത്ത ഐസ് ഒരു ചിയേഴ്സില്‍ ബ്രേക്ക് ആവും അല്ലേ? പലപ്പോഴും ഇതൊരു സംസ്കാരത്തിന്റേതായ വ്യത്യാസമാകാം. മുഖത്തുനോക്കി വെറുതേ ചിരിച്ചാല്‍ പലപ്പോഴും പരിചയക്കാരെങ്കിലും പടിഞ്ഞാറന്‍മാര്‍ അന്തം വിട്ട് നമ്മളെ നോക്കും എന്നാല്‍ വൈകീട്ട് ഐസ് ബ്രേക്കര്‍ സഹിതം കണ്ടാല്‍ ഏറ്റവുമടുത്ത ചങ്ങാതിയെപ്പോലെ ഇടപഴകുകയും ചെയ്യും. നമുക്കോ, ശത്രുവായാലും നേര്ക്കുനേര്‍ വന്നാല്‍ ഒന്നു ചിരിയ്ക്കാതെ എങ്ങിന്യാ കടന്നു പോകുക എന്ന മട്ടും ...
പിന്നെ ഇത്‌ ഇപ്പൊഴോന്നും നിറുത്തണ്ടാട്ടൊ...
വേറെയെന്തെങ്കിലും എഴുതാന്‍ തോന്നുന്നുണ്ടെങ്കില്‍ ഇതിനു parallel ആയി നടക്കട്ടെ..

അതുല്യ said...

ശരിക്കും പറഞ്ഞാല്‍ ഒരൊന്നാന്തരം കപ്പല്‍. കയ്യില്‍ കാശില്ല എന്നൊരൊറ്റ കുറവുമാത്രം.!!

പലതും ആദ്യമായി കഴിയ്കുന്നത്‌ കൊണ്ട്‌ വളരെ സ്വാദ്‌ തോന്നി..

കുറുവേ...കീപ്പ്‌ ഇറ്റ്‌ അപ്പ്‌

നമ്മളു ബ്ലോഗ്ഗേഴ്സ്‌ മൊത്തം ആ കപ്പലില്‍ ഒരു യാത്ര.. എന്ന് തരാവുമോ ആവോ?

എന്റെ വലത്ത്‌ വക്കാരീം ഇടത്ത്‌ ഇഞ്ചീം.... (രണ്ട്‌ പേരുടെയും വായില്‍ സെല്ലോട്ടേപ്പ്‌ ഒട്ടിച്ച്‌....)

Unknown said...

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നതിനാല്‍, പിറ്റേന്നുച്ചക്ക് ലഞ്ചിനായുള്ള സമയം ആയെന്ന് അനൌണ്‍സ് ചെയ്യുന്നതു വരെ, ഞങ്ങള്‍ വൊഡ്കയും, കോണ്യാക്കും, ബിയറും മാറി മാറി കഴിച്ചു. അതിന്നിടയില്‍ പലപ്പോഴും, സ്വമ്മിങ്ങ് പൂളില്‍ പോയി നീന്തി. അപ്പര്‍ ഡെക്കില്‍ പോയി ആകാശവും, കടലും കണ്ട്, തണുത്ത് മരവിച്ച നിന്നു. ആര്‍മാദത്തിന്റെ മണിക്കൂറുകള്‍, ദിനങ്ങള്‍.

ഏത് അവസ്ഥയിലായലും ഉള്ള ഈ ആത്മവിശ്വസവും അര്‍മ്മാദവും എന്നെ അമ്പരപ്പിയ്ക്കുന്നു. Kurujii, you are simply amazing! :-)

സുഗതരാജ് പലേരി said...

കുറുജീ മടുപ്പോ, ആര്‍ക്ക്.....!!!? യൂറോപ്പ് സ്വപ്നം മാത്രമല്ല ഗള്‍ഫ് കഥകളും എഴുതിയിട്ട് നിര്‍ത്തിയാമതി.

parallel ആയി വേറെയും വന്നോട്ടെ, വെട്ടിക്കൂട്ടു പോലെ.

sreeni sreedharan said...

ദൈവനേ ഈ പുള്ളിക്കിതെന്താ ബീയര്‍അലഭ്യലഭ്യശ്രീ വരം വല്ലതും കിട്ടിയിട്ടുണ്ടോ??

പിന്നേ, പൂയ് ഇതിടയ്ക്ക് വച്ച് നിര്‍ത്താനോ മറ്റോ ആണ് പ്ലാനെങ്കില്‍, ശാപം കിട്ടും; ഒരു തുള്ളി ബിയറുപോലും കിട്ടില്ല.

(വെള്ള പെയിന്‍റടിച്ച ഒരു കപ്പലിന്‍റെ ഉള്ളില്‍ കറങ്ങിയ ഫീല്‍)

ശാലിനി said...

യാത്രാവിവരണങ്ങള്‍ എനിക്കു ഒരുപാട് ഇഷ്ടമാണ്. വായിച്ചതില്‍ വച്ചേറ്റവും ഇഷ്ടപെട്ട യാത്രാവിവരണമാണിത്, കാരണം, കുറുമാന്‍ പോകുന്നിടത്തൊക്കെ വായനക്കാരേയും കൂട്ടികൊണ്ടുപൊക്കുന്ന ഒരു പ്രതീതി ഉണ്ട് ഇതില്‍.
പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ താങ്കള്‍ക്ക് ഒട്ടും നിരാശപ്പെടേണ്ടിവരില്ല.

"വിശന്നിരിക്കുകയാണെങ്കിലും, ആകാംഷമൂലം, അപ്പോള്‍ തന്നെ, മൂന്നാലു തവണ കാര്‍ഡുപയോഗിച്ച് ഞാന്‍ ഡോര്‍ തുറക്കുകയും, അടക്കുകയും ചെയ്ത്, ആ ഒരു കാര്യത്തില്‍ എക്സ്പര്‍ട്ടാവുകയും, ശേഷം, മുറിയിലേക്ക് കടക്കുകയും ചെയ്തു." ഇതെനിക്കു വളരെ ഇഷ്ടപ്പെട്ടു.

സത്യസന്ധമായ എന്റെ അഭിപ്രായം, ദില്‍ബാസുരന്റേയും സുഗതരാജിന്റേയും കമന്റുകള്‍ തന്നെയാണ്.

Unknown said...

"മനസ്സില്‍ തിരയടിച്ച ആഹ്ലാദം, മുഖത്തു പടരാതിരിക്കുവാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു, നിന്റെ ഇഷ്ടം പോലെ തിമോ."

ഇതു ശകലം ഓവറായിപ്പോയി... പറയുന്ന ആള്‌ കൊള്ളാം!!!

mydailypassiveincome said...

ലോകം നിറയെ കൂട്ടുകാര്‍, പിയര്‍, തിമോ, നോര്‍ബര്‍ട്ട്, സായിപ്പ്, മദാമ്മ ;) പിന്നെ ഇഷ്ടം പോലെ കോണ്യാക്കും ബീയറും.

വളരെ രസകരമായിരിക്കുന്നു വിവരണങ്ങള്‍. ഞാന്‍ ഒരു ഭാഗം പോലും വിട്ടുപോവാതെ വായിക്കുന്നുണ്ട്. ഇത് പുസ്തകമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാമല്ലോ ഇനി.

എന്തായാലും എത്ര ഭാഗങ്ങളായാലും നിര്‍ത്താതെ പോന്നോട്ടെ. സൈറ്റ് ട്രാഫിക്ക് കൂടുതലായതിനാലാണോ ഇന്ന് വളരെ താമസിച്ചാണ് ഈ ബ്ലോഗ് തുറക്കുന്നത് :)

പുള്ളി said...

വേഗത കുറവിനു കാരണം തായ്‌വാന്‍ ഭൂകമ്പം ആവാം. അതു കാരണം കുറേ കാരിയറുകള്‍ തകരാറിലായിട്ടുണ്ട്. അതുകൊണ്ട് അവൈലബിളായിട്ടുള്ളവയില്‍ ലോഡ് കൂടുതലുമാണ്.. ഇന്നു ഇന്റര്‍നെറ്റ് പൊതുവേ പതുക്കെയാണ്‍ ഇവിടെ സിംഗപ്പൂരിലും...

Promod P P said...

കുറുമാന്‍‌ജീ
ഇത്ര മനോഹരമായി എഴുതിയ ഒരു ജീവിതാനുഭവം ഈ ബൂലോഗത്ത് ഞാന്‍ വായിച്ചിട്ടില്ല.ബാംഗളൂര്‍ കവലയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു ഓപന്‍ ക്ഷണനം വച്ചിരുന്നു കുറച്ചു നാള്‍ മുന്‍പ്. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ബാംഗളൂര്‍ വരാതെ പോയാല്‍ ഞങ്ങള്‍ ആ വീരപ്പന്റെ പഴയ തോക്ക് പൊടി തട്ടി എടുക്കും ജാഗ്രതൈ..

Physel said...

ദൃശ്യ മാധ്യമങ്ങളീലൂടെ വരുന്ന യാത്രാവിവരണങ്ങള്‍ വെറും ഉപരിപ്ലവങ്ങളാണ്! നമുക്കപരിചിതമായ നാടിന്റെ ഉടയാടകള്‍ മാത്രമേ അവ കാണിച്ചു തരുന്നുള്ളൂ. അംബരചുംബികളായ കെട്ടിടങ്ങളും, ദീപപ്രഭാലങ്കൃതമായ രാത്രികളും, മനോഹരമായ ഭൂ പ്രകൃതികളും ഒപ്പിയെടുത്ത് കാട്ടി പലപ്പോഴും അവ നമ്മെ പൊള്ളയായ ഒരമ്പരപ്പില്‍ തളച്ചിടുന്നു. പക്ഷേ ഒരു നാടിന്റെ ആത്മാവ് അവിടത്തെ ജനതയും,തലമുറകള്‍ കൈമാറിവന്ന് അറിയാതെയെങ്കിലും അവരില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആ നാടിന്റെ സംസ്കാരത്തിന്റെയും സമ്മിശ്രണമാകുന്നു. ദൃശ്യങ്ങളുടെ അഭാവം വായനക്കാരന്റെ ഭാവനയെ ഉദ്ദീപിപ്പിച്ച് നിര്‍ത്തുന്ന ഇത്തരം യാത്രാവിവരണങ്ങളില്‍ നാം ഒരു നാടിനെ അറിയുന്നത്, എഴുത്തുകാരന്‍ അവിടെ ഇടപഴകിയ മനുഷ്യരിലൂടെയാണ്, അതു കൊണ്ടുതന്നെ നാം കടന്നു പോകുന്നത് ആ നാ‍ടിന്റെ യഥാര്‍ത്ത സംസ്കൃതിയിലൂടെയും. കുറുമാന്‍, നല്ല ഒഴുക്കുള്ള നര്‍മ്മത്തില്‍ ചാലിച്ച വായനാസുഖം തരുന്ന വിവരണത്തിലൂടെ താങ്കള്‍ അതില്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. നന്ദി.

പിന്നെ താങ്കള്‍ ഒരു കഥ പിന്നെയും പിന്നെയും പറയുന്നില്ല. ഒരേ നദിയില്‍ ഒരാള്‍ക്ക് രണ്ടുപ്രാവശ്യം മുങ്ങാന്‍ കഴിയില്ല എന്നു പറഞ്ഞപോലെ, ഈ വിവരണങ്ങള്‍ എങ്ങിനെയാണ് ആവര്‍ത്തനങ്ങളാവുന്നത്? അതു കൊണ്ട് തുടര്‍ന്നു കൊണ്ടേയിരിക്കുക.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറുമാന്‍ ജീ,
നല്ല എഴുത്ത്‌ , ഇതിന്റെ ബാക്കി ഇനിയെപ്പൊഴാണാവോ?

വിഷ്ണു പ്രസാദ് said...

കുറുമാന്‍ , ഒന്‍പത് ഭാഗങ്ങളും വായിച്ചു.‘മനസ്സില്‍ തിരയടിച്ച ആഹ്ലാദം, മുഖത്തു പടരാതിരിക്കുവാന്‍ പാടുപെട്ടുകൊണ്ട് ഞാന്‍ പറഞ്ഞു, നിന്റെ ഇഷ്ടം പോലെ തിമോ.’ഈ ഭാഗം വായിച്ച് ഞാന്‍ പരിസരബോധമില്ലാതെ ചിരിച്ചു.

ചില നേരത്ത്.. said...

കുറുമാന്‍‌ജീ
കേട്ട കഥകള്‍ വായിക്കുമ്പോള്‍ ആസ്വദിച്ചിരുന്നെങ്കിലും ആകാംക്ഷ ഉണ്ടായിരുന്നില്ല.
കേട്ട ഭാഗങ്ങള്‍ തീര്‍ന്നു. ഇനി ബാക്കിയെപ്പോഴാ?

Mubarak Merchant said...

ജീവിതാ‍നുഭവങ്ങളുടെ ഇത്ര വലിയൊരു ഭണ്ഡാരമാണകത്തിരിക്കുന്നതെന്ന് ആ തിളങ്ങുന്ന പെട്ടത്തല കണ്ടാല്‍ ആരും പറയില്ല കുറുമാനിക്കാ!!!!

Anonymous said...

ചിയേര്‍..ഴ്..സ്സ്
കുറുമാന്‍..
തുടരന്‍ തുടരട്ടേ. ബൈ ദ ബൈ, ആ തിമോയുടെ നംബര്‍ ഒന്ന് തരാമോ. അയാളുടെ ഭാര്യ പന്തീരുകുലം പെറട്ടേ എന്നാശംസിക്കുന്നു

ലോന

സു | Su said...

ടൈറ്റാനിക്ക് കണ്ടപ്പോള്‍ ഒരിക്കലെങ്കിലും ഒരു വല്യ കപ്പലില്‍ എനിക്ക് കയറണം എന്നൊരു മോഹം തോന്നിയിരുന്നു. ഇതൊക്കെ വായിച്ചപ്പോള്‍, പിന്നെയും തോന്നി.

കുറുമാന്റെ യാത്രാനുഭവങ്ങളറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമായി. :)

ഒട്ടും മടുപ്പ് തോന്നിയില്ല.

azhakam said...

kuruman, the story is very interesting.i can understand the pain you had and the little smile on your face now when thinking abut the past.

life is like that.always past is colourfull and present time is miserable.

good luck . keep writing. we are enjoying and LEARNING.

Anonymous said...

കൂറുമാന്‍ നിര്‍ത്തെല്ലെ... വായനക്കാരെ പിടിച്ചു നിര്‍ത്തുന്ന യാത്രാ വിവരണം എഴുതാന്‍ അത്ര എളുപ്പമല്ല. നിങ്ങളുടെ യൂറോപ്‌ സ്വപ്നങ്ങള്‍ ശരിക്കും വായനക്കരെ പിടിച്ചിരുത്തുന്നു.

Anonymous said...

പരിചിതമല്ലാത്ത ഒരു സ്ഥലത്തേയ്ക്കു്, വഴിയറിയാതെ ചോദിച്ചു ചോദിച്ചു പോകേണ്ടി വരുന്ന ആര്‍ക്കും, ആത്മധൈര്യത്തിനു് അത്യാവശ്യം വായിക്കേണ്ട ഒരു പുസ്തകമായിമാറുന്നു ശ്രീ.കുറുമാന്‍റെ എന്‍റെ യൂറോപ്പു് സ്വപ്നങ്ങള്‍. കുറുമാന്‍ ഭയപ്പെടുന്ന ആവര്‍ത്തന വിരസ്സതയൊന്നും വായനക്കാരനെ അലട്ടുന്നില്ല. മറിച്ചു് നല്ല വായനാനുഭവം പകര്‍ന്നു തരുന്നു.
വിശന്നിരിക്കുകയാണെങ്കിലും, ആകാംഷമൂലം, അപ്പോള്‍ തന്നെ, മൂന്നാലു തവണ കാര്‍ഡുപയോഗിച്ച് ഞാന്‍ ഡോര്‍ തുറക്കുകയും, അടക്കുകയും ചെയ്ത്, ആ ഒരു കാര്യത്തില്‍ എക്സ്പര്‍ട്ടാവുകയും, ശേഷം, മുറിയിലേക്ക് കടക്കുകയും ചെയ്തു.
മുകളിലെ വരികള്‍ വായിച്ചപ്പോള്‍ മുമ്പു് ഞാന്‍ പറഞ്ഞ മൃദുലഹൃദയന്‍‍റ്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കൊച്ചു ബാലനെയും കണ്ടു് ഞാന്‍ പൊട്ടി ചിരിക്കുന്നു.

മുസ്തഫ|musthapha said...

ഞാനൊന്നും പറയുന്നില്ല, യൂറോപ്പ് സ്വപ്നങ്ങള്‍ ഒന്‍പതാം ഭാഗം (പ്രിന്‍റ്) വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ബ്ലോഗറല്ലാത്ത അഗ്രജിയില്‍ നിന്നും വീണ ചില അഭിപ്രായങ്ങള്‍ ചേര്‍ക്കട്ടെ.

‘ഹാവൂ, ഭക്ഷണം ഫ്രീ ആണല്ലേ...’

‘ഇയാള് നാല്പെത്തിയെട്ട് മണിക്കൂറാ ഒന്നു തിന്നാതിരിക്കാന്‍ തീരുമാനിച്ചത്... മനക്കട്ടി സമ്മതിക്കണം!!!

‘ഹഹഹ... ഏഴ് മാര്‍ക്ക് പ്രസവിക്കാനൊന്നും പോകുന്നില്ലല്ലോ...’

‘അച്ഛനായതിന്‍റെ സന്തോഷം അടക്കാനവില്ല ല്ലേ...’

‘കുറുമാന് ഫ്രൂട്സ് കിട്ടുമ്പോള്‍ നമ്മള്‍ക്ക് കിട്ടിയ പോലെ തോന്നുന്നു...’

======
ഒ.ടോ: കൊടകര പുരാണത്തിന് ശേഷം പുസ്തക രൂപത്തില്‍ എന്‍റെ വീട്ടില്‍ സ്ഥാനം പിടിച്ച് ബ്ലോഗ് കൃതി ‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ ആണ്.

പാപ്പാന്‍‌/mahout said...

കുറൂ, 2 മുതല്‍ 9 വരെ ഭാഗങ്ങള്‍ ഇപ്പോഴാണു വായിക്കാന്‍ കഴിഞ്ഞത്. മറ്റെല്ലാവരും പറഞ്ഞതുതന്നെ ഞാനും പറയുന്നു -- ഇതൊരു സംഭവം തന്നെ.

പിന്നെ, “ദൈവം പലയിടങ്ങളില്‍ പല രൂപത്തില്‍ എന്നെ സഹായിച്ചു” എന്നോ മറ്റോ എഴുതിയിരുന്നല്ലോ. കയ്യിലുള്ളതെന്തായാലും അതു കൂടെയുള്ളവരുടെകൂടെ “ഉള്ളതുകൊണ്ട് ഓണം പോലെ” എന്ന മനോഭാവത്തോടെ പങ്കുവയ്ക്കുന്ന കുറുമാന്റെ സ്വഭാവം ഈ വിവരണങ്ങളില്‍ തെളിഞ്ഞുകാണാം. ആ നല്ലസ്വഭാവത്തിനു കിട്ടുന്ന മറുപടികളാകണം കുറുമാന്റെ നല്ല അനുഭവങ്ങള്‍.

Anonymous said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

സ്നേഹിതന്‍ said...

പതിവുപ്പോലെ ഒറ്റയിരിപ്പില്‍ വായിച്ചു. തുടരട്ടെ!
You are the man കുറുമാന്‍ !

ദിവാസ്വപ്നം said...

കുറുമാന്റെ യൂറോപ്പ് കഥകള്‍ വായിച്ച് കമന്റിക്കമന്റി, എന്റെ കൈയിലുണ്ടായിരുന്ന അഭിനന്ദന വാക്കുകളുടെ സ്റ്റോക്ക് തീര്‍ന്നിരിക്കുന്നു.

അതുകൊണ്ട്, പറഞ്ഞതു തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് റിപ്പീറ്റ് ചെയ്യുന്നില്ല. ബാക്കി കൂടി പോരട്ടേ...

വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

മുക്കുവന്‍ said...

വിശപ്പു ഒരു മടുപ്പാവുന്നതെങിനെ കുറുമാനെ... ഇനിയുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Anonymous said...

Thankalude "kallukudi vivaranam" mathram alpam kurakkamo? Athe ethra manushiare vazhi thettikkunnundennariyamo? But I have to say that you are a really great writer! I'm waiting for your next post!

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ 9 ആം ലക്കവും ക്ഷമയോടെ വായിച്ചവര്‍ക്കെല്ലാവര്‍ക്കും എന്റെ നന്ദി. എല്ലാവരുടേയും പേരെടുത്ത് പറഞ്ഞതായി കണക്കാക്കാന്‍ അപേക്ഷ.

അനോണി : വന്നതിന്നും കമന്റിയതിന്നും, എന്റെ പോസ്റ്റ് ഇഷ്ടപെടുന്നു എന്നറിഞ്ഞതിന്നും വളരെ നന്ദി. താങ്കളുടെ കമന്റിലെ താഴെ കാണുന്ന വരിയോട് വിയോജിപ്പുണ്ട്.

Thankalude "kallukudi vivaranam" mathram alpam kurakkamo? Athe ethra manushiare vazhi thettikkunnundennariyamo?

എന്റെ യാത്രാ വിവരണത്തില്‍ കള്ളുകുടി വിവരണം ഞാന്‍ കുറക്കാം, പക്ഷെ ഇതു മൂലം മനുഷ്യര്‍ വഴി തെറ്റുന്നുണ്ടെന്നെനിക്കറിയില്ലായിരുന്നു.

മാത്രമല്ല, ഇനി മുതല്‍ ഗീതയോ, രാമായണമോ, അടിസ്ഥാനമാക്കി ഞാന്‍ എന്തെങ്കിലും എഴുതിയാല്‍ വഴിതെറ്റിയ മനുഷ്യര്‍ നേര്‍വഴിക്കാകുമോ?

Anonymous said...

ENTE PONNU KURUMAANE..

KALLLUKUDI VIVARANAM KORAKKALLE PLS
KUDICHU KUDICHU PENSION PATTIYA ORU SAKHAVINTE ABYARTHANAYANE..
INGANE ENGILUM ONNU AASWADICHOTTE

പാപ്പാന്‍‌/mahout said...

(ഓരോ കള്ളുകുടി വിവരണത്തിനുശേഷവും “അതിനുശേഷം ഞാനല്പനേരം ഭക്തിയോടെ ഗീത വായിച്ചുകൊണ്ടിരുന്നു” എന്നെഴുതിയാല്‍ മതി, പിന്നെ ഒരനോണിയും വഴി തെറ്റില്ല :-))

Anonymous said...

ഹഹഹ...കുറുമാന്‍ ചേട്ടാ... സത്യം! കള്ളുകുടി വിവരണം വഴി തെറ്റിക്കുന്നു. നേരു പറഞ്ഞാല്‍ ഇത് വായിച്ച് തുടങ്ങിയേപ്പിന്നെ, കുറുമാന്‍ ചേട്ടനെ കൂടെയിരുന്ന് രണ്ട് ബിയര്‍ അടിച്ചില്ലെങ്കില്‍ എന്തു ജീവിതം എന്ന് വരെ തോന്നിത്തുടങ്ങി..:-)

ചേര്‍ത്തലക്കാരന്‍ said...

ഓരോ കള്ളുകുടി വിവരണത്തിനുശേഷവും “അതിനുശേഷം ഞാനല്പനേരം ഭക്തിയോടെ ഗീത വായിച്ചുകൊണ്ടിരുന്നു” എന്നെഴുതിയാല്‍ മതി, പിന്നെ ഒരനോണിയും വഴി തെറ്റില്ല



അതു കൊള്ളാം......
കുറുമണ്ണാ, ബാക്കി എപ്പോള്‍ പോസ്റ്റും????

ഞങല്‍ വൈയ്റ്റ് ച്ഛെയ്യുകയാണ്....

മാഹിഷ്മതി said...

ഞാന്‍ ഒരു പുതുമുഖം,
ഔപചാരമില്ലതെ പറയട്ടെ അപ്രതീക്ഷിതമായി ഈ ബ്ലൊഗില്‍ എത്തി.ഒറ്റ ഇരിപ്പിനു ഒന്‍പത് എണ്ണവും വായിച്ചു,കിടിലണ്ന്‍ വിവരണങ്ങള്‍. പിന്നെ ഒരു കാര്യം എനിക്കിവിടെ യൂറൊപ്പ് പോലെ തണുക്കുന്നു,നിര്‍ത്തിയ പുകവലി തുടങ്ങാനും,നിര്‍ത്താത്ത കള്ള് കുടിക്കാനും തോന്നുന്ന ഒരു സൈഡ് ഇഫെക്റ്റില്ലെ എന്നൊരു സംശയം.........ഒരു കുറുമാന്‍ ഫാആആആആആആആആആആആന്ന്ന്ന്ന്ന്

binu chelakkara said...

കുറുമാന്‍ ചേട്ടാ ശരിക്കും ഒരു കപലില്‍ യാത്ര പോയപോലെ , സൂപ്പര്‍ അവതരണം ,അടുത്ത ഭാഗത്തിനായി കാത്തിരികുന്നു ,സ്നേഹത്തോടെ ബിനു.