Tuesday, April 24, 2007

മൃതോത്ഥാനം - ഭാഗം - നാലു

മോനേ മുത്തൂ, മോനിങ്ങടുത്ത് വാ.

വാസുവിന്റെ ചുമലില്‍ തല വെച്ചു പൊട്ടിക്കരയുകയായിരുന്ന മുത്തു, തേങ്ങല്‍ അടക്കിപ്പിടിച്ച് കൊണ്ട്, സാവകാശത്തില്‍ തലയുയര്‍ത്തി നോക്കി.

നാരായണന്‍ നായരാണ്!   ഒരച്ഛനെ പോലെ, തന്നെ ഒരു പാടു സ്നേഹിക്കുന്ന മനുഷ്യന്‍.   മുത്തു കള്ളിമുണ്ടിന്റെ ഒരു തല ഉയര്‍ത്തി കണ്ണീരു തുടച്ചു. പിന്നെ പതുക്കെ നാരായണന്‍ നായരുടെ പിന്നാലെ നടന്നു, വാസുവും.

ചുടലപ്പറമ്പിനു പുറത്തെത്തിയപ്പോള്‍, നാരായണന്‍ നായര്‍ പറഞ്ഞു, മോനെ മൂത്തൂ, വാ, വീട്ടില്‍ പോകാം. ജാനകിയും, സരളയും അവിടെ കരഞ്ഞിരുപ്പാണ്.  നീയും വാടാ വാസ്വോ.

ഞാന്‍ വരുന്നില്ല നാരായണമ്മാവാ, എനിക്കിന്ന് നല്ല സുഖം തോന്നുന്നില്ല. വാസു ആദ്യം തന്നെ പറഞ്ഞു.

ഞാനും വരുന്നില്ല നാരാ‍യണമ്മാവാ, മുങ്ങി കുളിച്ച് വസ്ത്രം മാറി വീട്ടില്‍ ചെന്നൊന്നു കിടക്കട്ടെ,  ചിലപ്പോളമ്മ  വീട്ടില്‍ വരും എന്നെ കാണാന്‍, ഞാന്‍ എന്തു ചെയ്യുന്നുവെന്ന്  നോക്കാൻ.. ..മുത്തു വീണ്ടും ഏങ്ങി കരയാന്‍ തുടങ്ങി.

എന്നാല്‍ നിങ്ങള്‍ വീട്ടിലേക്ക് ചെല്ല്.  രാവിലെ മുതല്‍ രണ്ടു പേരും ഒന്നും കഴിച്ചിട്ടില്ലല്ലോ? ഞാന്‍ കടയില്‍ പോയി ഭക്ഷണവുമെടുത്ത് വരാം. അഥവാ എനിക്കു വരാന്‍ പറ്റിയില്ലേല്‍, ജാനകിയും, സരളയും കൂടി വരും. നാരായണന്‍ നായര്‍ മുത്തുവിനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് വീണ്ടും ആശ്ലേഷിച്ചു.  പിന്നെ പതുക്കെ നടന്നു, തന്റെ കടയിലേക്ക്.

വാസു മുന്നിലും, മുത്തു പിന്നിലായും ശ്മശാനത്തിന്റെ ഇടവഴിയിലൂടെ നടന്നു. പുറത്തെത്തിയപ്പോള്‍, അവരേയും കാത്തെന്ന പോലെ പോലീസ് ജീപ്പിനു മുന്‍പില്‍, കുട്ടന്‍ നായര്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ഡാ വാസ്വോ, നീ മുത്തൂനേം വിളിച്ചുള്ളില്‍ കയറ്.  ഞാന്‍ വീട്ടില്‍ കൊണ്ടുചെന്നാക്കാം, കുട്ടന്‍ നായര്‍ പറഞ്ഞു.  കുട്ടന്നായരുടെ, കല്പനയെ നിരാകരിക്കാന്‍ മനസ്സില്ലാത്തതിനാല്‍ വാസു, മുത്തുവിന്റെ കൈ പിടിച്ച് വലിച്ച് മെല്ലെ പോലീസ് ജീപ്പിലേക്ക് കയറി.

ജീപ്പ് നെടുപുഴ കലുങ്കിന്നരുകില്‍ നിറുത്തി.   കുട്ടന്‍ നായര്‍ പുറത്തിറങ്ങും മുന്‍പേ, മുത്തു വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.

ഉം, നീയും പൊക്കോ വാസ്വോ എന്ന് പറഞ്ഞ് കുട്ടന്‍ നായര്‍ ജീപ്പിലേക്ക് തിരിച്ച് കയറി. മുത്തുവിന്റെ ഒപ്പം എത്തുവാനായി വാസു  കാലുകൾ വലിച്ച് വച്ചല്പം വേഗത്തില്‍ തന്നെ നടന്നു.

വീട്ടിലെത്തിയപ്പോള്‍ അയല്‍പ്പക്കക്കാരിൽ പലരും അവിടെ ചുറ്റിപറ്റി നില്‍പ്പുണ്ടായിരുന്നു.   എല്ലാവരുടേയും മുഖം ദുഖസാന്ദ്രം. എന്തൊക്കെ പറഞ്ഞാലും, സെല്‍വിയെ അയല്‍പ്പക്കക്കാര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. എല്ലാവരുടേയും സഹായത്തിനായി, അവളാൽ കഴിയുന്നത് പോലെ, അവൾ എപ്പോഴുമുണ്ടായിരുന്നു,  എന്നുമുണ്ടായിരുന്നു.  പൈസയായും, അരിയായായും, പരിപ്പായും, പഞ്ചസാരയായും, ആവശ്യക്കാര്‍ക്കെല്ലാം  സെൽവി അവളാല്‍ കഴിയുന്നതുപോലെ സഹായിക്കുകയും ചെയ്തിരുന്നു.   ഒരു വ്യഭിചാരിണി എന്ന നിലയിലല്ല അയല്പക്കക്കാരിലാരും തന്നെ  സെൽവിയെ കണ്ടിരുന്നത്, മറിച്ച് ഹെഡ്കോൺസ്റ്റബിൾ കുട്ടന്‍ നായരുടെ  ഭാര്യ എന്ന രീതിയിൽ മാത്രമായിരുന്നു.

മുത്തൂ, നീ വാ, ഞങ്ങളുടെ വീട്ടിലേക്ക് വന്ന് വല്ലതും കഴിക്ക് എന്ന് പറഞ്ഞ് അവനെ വിളിക്കാന്‍ നിരവധി പേരുണ്ടായിരുന്നു.

മുത്തു എല്ലാവരോടുമായി സൌമ്യതയോടെ പറഞ്ഞു. എനിക്ക് വിശക്കണില്ല. ഒന്നു കുളിച്ചിട്ട് കുറച്ചേരം കിടക്കട്ടെ. നിങ്ങള് നിങ്ങടെ വീട്ടിലിക്ക് പൊയ്ക്കോ. എന്തേലും ആവശ്യം വന്നാല് ഞാന്‍ അങ്ങോട്ട്  വരാം.  ഇപ്പോളൊനിക്കൊന്നും വേണ്ട.

ആളുകള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. മുത്തുവും, വാസുവും തനിച്ചായി.

മുത്തുവേ, നീ വാ നമുക്ക് എന്റെ വീട്ടില്‍ പോകാം.

വേണ്ടടാ, നീ പൊയ്ക്കോ. ഞാന്‍ ഇന്നെങ്ങോട്ടുമില്ല. എനിക്കൊന്നു കുളിക്കണം, പിന്നെ തനിച്ചിരുന്നൊന്നു കരയണം.  നീ പൊയ്ക്കോ വാസ്വോ, നീ പൊയ്ക്കോ. മുത്തു വീണ്ടും വിങ്ങി പൊട്ടി.

മുത്തുവിനെ തനിച്ച് വിട്ട് പോകാന്‍ മനസ്സില്ലായിരുന്നെങ്കിലും,  ഈയൊരു അവസ്ഥയില്‍, തനിച്ചിരുന്ന് എല്ലാം മറന്നൊന്ന് വിങ്ങി പൊട്ടി കരയുന്നതാണ് മുത്തുവിനു നല്ലതെന്ന് വാസുവിനു തോന്നിയതിനാൽ,  മുത്തുവിന്റെ ചുമലില്‍ കൈവച്ച് വാസു ഒന്നു മുറുകെ അമര്‍ത്തി, പിന്നെ ഒന്നും പറയാതെ ഇടവഴിയിലേക്കിറങ്ങി നടന്നു.

മുത്തു, ഉമ്മറതിണ്ണയിലേക്ക് കയറി. മടിശീല നിവര്‍ത്തി, ഒരു ബീഡിയെടുത്ത് കത്തിച്ചു. പുകയൂതിവിട്ടുകൊണ്ട് വെറുതെ പാടത്തേക്ക് നോക്കി ഇരുന്നു.

ജാനകിയും, സരളയും, പാടവരമ്പിലൂടെ ചോറ്റ് പാത്രം തൂക്കി നടന്നു വരുന്നതും, അവര്‍ അവന്റെ വീട്ടു പടിക്കലെത്തിയതും അവന്‍ അറിഞ്ഞില്ല. അവന്റെ കണ്ണുകള്‍ അവരെ നോക്കുന്നുണ്ടായിരുന്നെങ്കിലും, അവന്റെ മനസ്സ് മറ്റേതോ ചിന്തകളില്‍ വ്യാപരിക്കുകയായിരുന്നു.

മുത്തൂ, മോനെ, എന്തൊരിരിപ്പാ നീയിത് മോനെ.

ജാനകിയമ്മ വിളിച്ചു.

കയ്യിലിരുന്ന് പുകയുന്ന ബീഡിക്കുറ്റി മുത്തു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. പിന്നെ തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.

മോനെ, കഴിഞ്ഞതെല്ലാം കഴിഞ്ഞു. വരാനുള്ളത് വഴിയില്‍ തങ്ങില്ല്യാല്ലോ. നീ ഇങ്ങനെ വയറും വിശന്നിരുന്നിട്ടെന്താ കാര്യം. നീ പോയി കുളിച്ച് വാ, ജാന്വോമ്മായി ചോറ് കൊണ്ട് വന്നിട്ടുണ്ട്. വല്ലതും കഴിച്ച് കുറച്ച് നേരം മയങ്ങാന്‍ നോക്ക്. അപ്പോഴേക്കും, കട, ചന്ദ്രനെ ഏല്‍പ്പിച്ചിട്ട് നാരായണേട്ടനും വരും.

എനിക്ക് വിശപ്പില്ല ജാന്വേമ്മായി.

എന്നു പറഞ്ഞാല്‍ എങ്ങനാ. രാവിലെ മുതല്‍ ജലപാനം കഴിച്ചിട്ടുണ്ടോ നീയ്യ്?  ചെല്ല്, വേഗം ചെന്ന് കുളിച്ച് വാ.

ഡീ സരളേ, നീ, മുത്തൂന് കിണറ്റില്‍ നിന്നും വെള്ളം കോരി വക്ക്.

സരള, കിണറ്റിന്‍ വക്കത്തേക്ക് നടന്നു. പാളയില്‍ വെള്ളം കോരി, ബക്കറ്റിൽ ഒഴിച്ചു നിറച്ചു.  ബക്കറ്റെടുത്ത്  കുളിപ്പുരക്കുള്ളില്‍ വച്ച്, കൈ പാവാടതുമ്പില്‍ തുടച്ചവൾ മടങ്ങി വന്നു.  വെള്ളം കോരി വച്ചമ്മേ.

നീ അകത്ത് നിന്നാ തോര്‍ത്ത് മുണ്ടെടുത്ത് അവന് കൊടുക്കു പെണ്ണേ.

സരള അകത്തു കയറി, അഴയില്‍ ഞാത്തിയിരുന്ന തോര്‍ത്ത്മുണ്ട് കൊണ്ട് വന്ന് മുത്തുവിന്റെ കയ്യില്‍ കൊടുത്തു.

മോന്‍ പോയി കുളിച്ചിട്ട് വാ. മാറ്റാനുള്ള തുണിയും എടുത്തോ. കുളിച്ച് തുണി മാറി, മുഷിഞ്ഞ തുണി അവിടെ കുളിപ്പുരയിലെ ചട്ടിയില്‍ ഇട്ടോ. അതലക്കിയിടാം.

മടിച്ചു മടിച്ചാണെങ്കിലും, മാറ്റാനുള്ള കൈലിയുമെടുത്ത് മുത്തു കുളിപ്പുരയിലേക്ക് നടന്നു.

മുത്തു കുളിച്ച് കൈലി മാറി വന്നപ്പോഴേക്കും, സരള വാഴയില തുടച്ച് ഉമ്മറത്ത് വച്ചു. മുത്തു ഇലക്ക് മുന്‍പിലിരുന്നു. ജാനകിയമ്മ, ചോറ്റു പാത്രം തുറന്ന് ചോറും, സാമ്പാറും, ചമ്മന്തിയും വിളമ്പി.

ഇലയിലെ ചോറില്‍ കൈവിരലുകളിട്ട് പരതിയതല്ലാതെ, ഒരുരള പോലും മുത്തു കഴിച്ചില്ല.

മോനെ, രണ്ടുരളയെങ്കിലും കഴിക്ക് നീയ്യ്. ഇങ്ങനെ പട്ടിണി കിടന്നിട്ടെന്താ കാര്യം. ജാനകിയമ്മ മുത്തുവിനെ നിര്‍ബന്ധിച്ചു.

ജാന്വേമ്മായി, എന്റെ അമ്മ.  മുത്തു വീണ്ടും കൊച്ചു പിള്ളാരെ പോലെ വിതുമ്പി. പിന്നെ കൈലിരുന്ന ചോറുരുള തിരിച്ച് ഇലയിലേക്കിട്ട് എഴുന്നേറ്റു. കിണറ്റിന്‍ കരയില്‍ പോയി കൈ കഴുകി, ഒരു പാള വെള്ളം കോരി, വയര്‍ നിറയുവോളം കുടിച്ച്. തിരികെ വന്ന് തിണ്ണയിലിരുന്നു.

ജാനകിയമ്മ താഴെ ഇരുന്ന് ഓരോന്നായി പതം പറയുവാന്‍ തുടങ്ങി.

ഇലയെടുത്ത് പിന്നാമ്പുറത്തിട്ട്, മുത്തുവിന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കി തോരാനിട്ട് സരള മടങ്ങി വന്നപ്പോഴും ജാനകിയമ്മ പതം പറഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഒന്നും കേള്‍ക്കാത്തതുപോലെ, ശൂന്യതയില്‍ മിഴികൾ നട്ട്, മുത്തു,  ഉമ്മറത്തിണ്ണയില്‍ ഇരുന്നു.

ഞങ്ങള്‍ പോട്ടെ മോനെ, ജാനകിയമ്മ മുത്തുവിനോട് പറഞ്ഞു.

യാതൊരുവികാരവുമില്ലാതെ, മുത്തു തലയാട്ടി.

സരളക്ക് മുത്തുവിനെ അവിടെ തനിച്ചാക്കി പോകാന്‍ ഒരു വിഷമം, ആയതിനാല്‍ അവള്‍ അമ്മയോട് പറഞ്ഞു, അമ്മേ അച്ഛന്‍ വന്നിട്ടു നമുക്കു പോയാൽ പോരെ?

വേണ്ട മോളെ, അവന്‍ ഒന്നുറങ്ങട്ടെ. അച്ഛന് കട ഏല്പിക്കാന്‍ ആ ചന്ദ്രനെ കണ്ടു കിട്ടിയിട്ടുണ്ടാവില്ല. നമുക്ക് കടയിലേക്ക് പോകാം, അപ്പോള്‍ അച്ഛന് ഇങ്ങോട്ട് വരാമല്ലോയെന്നും പറഞ്ഞ്, ജാനകിയമ്മ മുന്നോട്ട് നടന്നു. മുത്തുവിനെ തിരിഞ്ഞു നോക്കി കൊണ്ട് സരളയും അമ്മയുടെ പിറകെ നടന്നു.

വൈകുന്നേരം,  നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലേക്ക് വന്നപ്പോള്‍, അവന്‍,  ഉമ്മറക്കോലായില്‍ കിടന്ന് നല്ല ഉറക്കം. ഒന്നു രണ്ട് പ്രാവശ്യം മുരടനക്കി നോക്കി. ഇല്ല എഴുന്നേല്‍ക്കുന്നില്ല. അവന്‍ ഉറങ്ങട്ടെ എന്നു കരുതി നാരായണന്‍ നായര്‍ തിരികെ തന്റെ കടയിലേക്ക് പോയി.

സമയം സന്ധ്യയായി. ചുറ്റും ഇരുട്ടു പരക്കാൻ തുടങ്ങി.   വാസുവും, ശശിയും, തൂക്കു പാത്രത്തില്‍ ചായയുമായി വന്നപ്പോഴും, മുത്തു നല്ല ഉറക്കം തന്നെ.  അവര്‍, മുത്തുവിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു.

വാസു അകത്തു ചെന്ന് ഗ്ലാസ്സെടുത്ത് തൂക്കു പാത്രത്തില്‍ നിന്നും ചായ പകര്‍ത്തി മുത്തുവിനു നല്‍കി.  ഒരക്ഷരം പോലും ഉരിയാടാതെ മുത്തു ചായ കുടിച്ചെഴുന്നേറ്റു. മുറ്റത്തേക്കിറങ്ങി. അടുക്കളവശത്ത് കിടന്നിരുന്ന ഒരു മെടഞ്ഞ ഓല വലിച്ച് മാവിന്റെ ചുവട്ടിലിട്ട് അതിന്റെ മുകളിലിരുന്നു.

ശശിയും, വാസുവും, എന്തു ചെയ്യണമെന്നറിയാതെ മുത്തുവിന്റെ അരികില്‍ വന്ന് നിന്നു,  പിന്നീടവന്റെ അടുത്തായി ആ ഓലയിൽ ഇരുന്നു.

മുത്തൂ, നീ എന്തേലും കഴിക്ക്. ഞങ്ങള്‍ പോയി ഭക്ഷണം വാങ്ങി കൊണ്ട് വരാം. രാവിലെ മുതല്‍ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ?

വേണ്ട. ഇന്നെന്തായാലും ഞാന്‍ ഒന്നും കഴിക്കുന്നില്ല. നിങ്ങള്‍ പൊയ്ക്കോള്ളൂ, ഞാന്‍ കുറച്ചൂടെ ഒന്നു കിടക്കട്ടെ.

ഇനി അവനോട് എന്തേലും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് അവര്‍ക്ക് തോന്നിയതിനാല്‍, ശശിയും, വാസുവും, യാത്ര പറഞ്ഞ്, തിണ്ണമേൽ വച്ചിരുന്ന ചായകൊണ്ടു വന്ന തൂക്കു പാത്രവും എടുത്ത്, ഇടവഴിയിലേക്കിറങ്ങി.

മുത്തു, മാവിന്‍ ചുവട്ടിലിട്ട  ആ ഓലക്കീറിൽ തനിച്ചായി. ആകാശത്തുള്ള നക്ഷത്രങ്ങളേയും, ചന്ദ്രനേയും നോക്കി മുത്തു വെറുതെയാ ഓലക്കീറിൽ കിടന്നു. സമയം രാത്രിയായി. വെളുത്ത വാവു കഴിഞ്ഞിട്ടധികമായിട്ടില്ലാത്തതിനാല്‍ നിലാവെളിച്ചം അവിടമാകെ നിറഞ്ഞു നിന്നിരുന്നു.

മുത്തു എഴുന്നേറ്റ്, വീട്ടിന്നകത്തേക്ക് കയറി. മണ്ണെണ്ണ വിളക്ക് കത്തിച്ചു.  പായ നിവര്‍ത്തിയിട്ടതില്‍ വിരിപ്പു വിരിച്ചു, പിന്നെ കൈ തലയിണയാക്കി അതിൽ കിടന്നു. "വര്‍ഷങ്ങളോളമായി രാത്രിയില്‍  വീട്ടില്‍, തനിച്ചു കിടന്നിട്ടും, ഒരിക്കൽ പോലും തോന്നാത്രയും ഏകാന്തത, മുത്തുവിനു, അന്നാദ്യമായി ജീവിതത്തിൽ അന്നനുഭവപെട്ടു".

രാവിലെ, കട്ടന്‍ കാപ്പി അനത്തുവാനായി, തന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുവാനായി, മുറ്റമടിക്കുവാനായി, ചോറു വക്കുവാനായി, താന്‍ ചൂണ്ടി കൊണ്ടു വരുന്ന മീന്‍, കറി വയ്ക്കുവാനായി, താൻ സമ്പാദിക്കുന്ന കാശിൽ നിന്ന് കുറച്ച്, ഇടക്കെങ്കിലും കൊടുക്കുവാനായി, പനിച്ചു വിറച്ചു കിടക്കുന്ന സമയത്ത് തനിക്കല്പം ചുക്കു കാപ്പി കാച്ചു തരുവാനായി, നിത്യവും വൈകുന്നേരം ശണ്ട കൂടുവാനായി,  ഇനി മുതല്‍ അമ്മയില്ല. തനിക്കമ്മയില്ല!

എനിക്കാരുമില്ല! ഒറ്റ ദിവസത്തിൽ ഞാനൊരനാഥനായി പോയല്ലോ!  വലിയ വായില്‍ അലറികരഞ്ഞു കൊണ്ട് മുത്തു പായില്‍ ചുരുണ്ടു കൂടി കിടന്നു.

തുടരും...

74 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 4

പ്രിയപെട്ടവരെ, ഇന്ന് ഏപ്രില്‍ 24-2007. ഇന്നേക്ക് ഞാന്‍ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്റെ ആദ്യ ബ്ലോഗെഴുത്തു വാര്‍ഷികമാണിന്ന്.

ഏപ്രില്‍ 24-2006ല്‍, ബ്ലോഗു തുറന്ന്, ബ്ലോഗാന്‍ പഠിക്കട്ടെ എന്ന തലേകെട്ടോടെ രാവിലെ ഒരു പോസ്റ്റ് ചെയ്തു. അന്നു തന്നെ ഉച്ചക്ക്, ഒരു പരീക്ഷാ കാലത്തിന്റെ ഓര്‍മ്മക്ക് എന്ന ആദ്യ കഥയും പോസ്റ്റ് ചെയ്തു. ഇന്ന് ഒരു വര്‍ഷം തികഞ്ഞ വേളയില്‍

28 കഥകള്‍
14 - ഭാഗങ്ങള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍
4 - ഭാഗങ്ങള്‍ - മൃതോത്ഥാനം.

ഇത്രയും ഹ്രസ്വ കാലത്തിന്നുള്ളില്‍, എനിക്ക് ഇത്രയും, എഴുതാന്‍ കഴിഞ്ഞത് നിങ്ങളുടെ പ്രോത്സാഹനം ഒന്നു കൊണ്ട് മാത്രം.

എല്ലാവര്‍ക്കും നന്ദി.

ചില വ്യക്തിപര, സാങ്കേതിക കാരണങ്ങളാല്‍ നാളെ മുതല്‍, വെള്ളിയും, ശനിയും ഒഴികെയുള്ള ദിവസങ്ങളില്‍ വെറും രാത്രിഞ്ചരനായി മാത്രമേ, എന്റെ ബ്ലോഗ്, ചാറ്റ്, ഓര്‍ക്കുട്ട് സന്ദര്‍ശനമുണ്ടാകൂ.

ഒരിക്കല്‍ കൂടി നിങ്ങളുടെ പ്രോത്സാഹനത്തിനും, വിമര്‍ശനങ്ങള്‍ക്കും നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

സസ്നേഹം.

ബിന്ദു said...

ഇവിടെ ഒരു തേങ്ങ ആദ്യം. വായന പിന്നെ.:)

Dinkan-ഡിങ്കന്‍ said...

കുറുമാനേ,
ഡിങ്കനെ കരയിക്കല്ലേടാ :(

ഈ എപ്പിസോഡും സൂപ്പര്‍

ബിന്ദു said...

വായിച്ചു, രണ്ടു ഭാഗങ്ങള്‍ ഒന്നിച്ചാണ് വായിച്ചതു.
പിന്നെ,വിട്ടു പോയത്, ഒരു വര്‍ഷത്തിന്റെ, പിറന്നാള്‍ ആശംസകള്‍ !!:)
qw_er_ty

salim | സാലിം said...

ക്കുറുമാന്‍‌ജീ...ബ്ലോഗെഴുത്ത് വാര്‍ഷികാശംസകള്‍.
വാര്‍ഷിക കഥയും വളരെ നന്നായിരിക്കുന്നു.

സാജന്‍| SAJAN said...

കുറുമാന്‍ ആശംസകള്‍...!
ഇനിയും ഏറേ ഈ തൂലികയില്‍ വിരിയട്ടേ...
അതൊക്കെയും ഈ മലയാളം ബ്ലോഗ് ലോകത്തിന് മുതല്‍ക്കൂട്ടാവട്ടെ!!!

Pramod.KM said...

കുറുമാന്‍ ചേട്ടാ..കഥ നന്നായി.മുത്തുവിനെ സ്നേഹിക്കുന്ന നാട്ടുകാറ് ഉണ്ടല്ലോ എന്തിനും.പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ മുത്തു നാട്ടുകാരുടെയും കൂട്ടുകാരുടെയും വക പരിഹാ‍സങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും.
ഒരു സാന്‍കേതികമായ തെറ്റ് എന്റെ ശ്രദ്ധയില്‍ പെട്ടത്,കല്യാ‍ണം കഴിഞ്ഞ് 22 വര്‍ഷമായിട്ടും കുട്ടികളില്ല നാരാ‍യണന്‍ നായറ്ക്ക് എന്ന് മൃതോദ്ധാനം 1ല്‍ പറയുന്നു.ഇവീടെ സരള നാരായണന്‍ നായരുടെ മകളായി കടന്നു വരുന്നു.അതൊന്നു വേണ്ട വിധത്തില്‍ കൂട്ടുകയോ കുറക്കുകയൊ ചെയ്യണമെന്നാണ്‍ അപേക്ഷ.
മുത്തുവിന്റെ കഥ ഇവിടെ നിര്‍ത്തല്ലേ...വീണ്ടും വേണം 5.;);)
സ്നേഹത്തോടെ പ്രമോദ്.

Pramod.KM said...

ഓ..പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മറന്നു പോയി.വിഭവസമൃദ്ധമായ സദ്യകള്‍ പ്രതീക്ഷിക്കുന്നു ഇനിയും.

ടി.പി.വിനോദ് said...

“വര്‍ഷങ്ങളായി രാത്രിയില്‍ വീട്ടില്‍ തനിച്ചു കിടന്നിട്ടും തോന്നാത്ത ഏകാന്തത അവന് വല്ലാതെ അവനനുഭവപെട്ടു.” ഈ വാചകത്തിന്റെ ഭൂത,ഭാവി വര്‍ത്തമാനകാലസൂചനകള്‍ തീവ്രമായ ചില വേദനകളെ ഉത്പാദിപ്പിക്കുന്നു..

ബ്ലോഗ് പിറന്നാളിന് ആശംസകള്‍.....:)

അപ്പു ആദ്യാക്ഷരി said...

കുറുമാനേ.. നന്നായി.
ബ്ലൊഗ് പിറന്നാളിന് ആശംസകള്‍.

കുറുമാന്‍ said...

പ്രമോദേ, നല്ല ചോദ്യം. ഇത് ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചതാണ് പോസ്റ്റ് ചെയ്യുന്നതിന്നു മുന്‍പ് തന്നെ. പക്ഷെ വരും ഭാഗങ്ങളില്‍ അത്തരം ഒരു വിവരണം വേണ്ടിവരുമെന്നതിനാല്‍ ഇത്തവണ ഒഴിവാക്കിയതാണ്. മുത്തുവിന്നും, സെല്‍വിക്കും അന്നധാനം നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും, അതായത് വിവാഹ ശേഷം 23 വര്‍ഷത്തിന്നു ശേഷം നാരായണന്‍ നായര്‍, ജാനകി ദമ്പതികള്‍ക്ക് ഒരു കുട്ടിയ്യുണ്ടാകുന്നു....അവളാണു സരള.

Pramod.KM said...

ഹഹ..അത് അടിപൊളി...സൂപ്പറ്!!!

Pramod.KM said...

അപ്പോള്‍ കഥകള്‍ തുടരുക തന്നെ ചെയ്യുമെന്ന് അറ്ഥം.സന്തോഷകരമായ ഒരു കാര്യം.;)കാത്തിരിക്കുന്നു.

റീനി said...

കുറുമാന്‍, വായിച്ചു. നന്നായിരിക്കുന്നു.

തുടരട്ടെ.

ആവനാഴി said...

പ്രിയ കുറുമാന്‍,
വായിച്ചു. ഇഷ്ടപ്പെട്ടു. നല്ല പ്രതിപാദനശൈലി.വളരെയധികം വളര്‍ന്ന് വികസിക്കാന്‍ സ്കോപ്പുള്ള കഥാതന്തു.

പിന്നെ കുറുമാനു ബ്ലോഗെഴുത്തുവാര്‍ഷികത്തിന്റെ ആശംസകള്‍.ഇത്തരം അനേകം പിറന്നാളുകള്‍ സംജാതമാകട്ടെ.

സസ്നേഹം
ആവനാഴി.

Visala Manaskan said...

പ്രിയ കുറുമാന്റെ‍ കഥകള്‍ക്ക് പിറന്നാളാശംസകള്‍!

കുറുമാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുമാന്‍‌ജി,
കഥ തുടരട്ടെ..ബ്ലോഗ് വാര്‍ഷികത്തിനാശംസകള്‍...
ഈ ഭാവനയില്‍ നിന്നും ഇനിയും ഒരുപാട് നല്ല നല്ല കഥകള്‍ വിരിയട്ടെ..ഒപ്പം യൂറോപ്യന്‍ സ്വപ്നങ്ങള്‍ക്ക് അച്ചടിമഷി പുരളട്ടെ..
ആശംസകള്‍..

:)

വേണു venu said...

ആദ്യം പിറന്നാള്‍‍ ആശംസകള്‍‍.!!!
“വര്‍ഷങ്ങളായി രാത്രിയില്‍ വീട്ടില്‍ തനിച്ചു കിടന്നിട്ടും തോന്നാത്ത ഏകാന്തത അവന് വല്ലാതെ അവനനുഭവപെട്ടു.” ഇനി മുതല്‍ അമ്മയില്ല. ഞാന്‍ അനാഥന്‍. അനാഥത്വം തീര്‍ക്കുന്ന ശൂന്യതയില്‍ നിന്നു് കഥ തുടരട്ടെ.
കുറുമാനു് അനുമോദനങ്ങള്‍.:)

വല്യമ്മായി said...

വര്‍ഷങ്ങളായി രാത്രിയില്‍ വീട്ടില്‍ തനിച്ചു കിടന്നിട്ടും തോന്നാത്ത ഏകാന്തത അവന് വല്ലാതെ അവനനുഭവപെട്ടു.

വളരെ ശരിയാ കുറുമാന്‍,തിരക്കിനിടയില്‍ അമ്മയെ കാണാതായാല്‍ കുഞ്ഞുങ്ങളുടെ മുഖത്തുണ്ടാകുന്ന ഒരു പകപ്പില്ലേ,എത്ര വലുതായാലും അമ്മ പെട്ടെന്ന് പോയാല്‍ അതു തന്നെയാ നമ്മുടെ മനസ്സിലും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

ബ്ലോഗ്ഗ് വാര്‍ഷികത്തിന് ആശംസകള്‍

കെ.പി said...

nannayittundu..aashamsakal.

rajesh
(sorry for manglish since Im posting frm office)

Mubarak Merchant said...

നോവല്‍ ഈ ഭാഗവും കലക്കി.
മുത്തുവിന്റെ മനസ്സിനുളില്‍ കേറിയിരുന്നാ കുറുമാന്‍ കഥ പറയുന്നതെന്ന് തോന്നുന്നു!!

ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍.
നമ്മക്കിതൊന്നാകോഷിക്കണ്ടെ ചമ്പങ്കുഞ്ഞെ?

ചില നേരത്ത്.. said...

കുറുമാനേ,
ബ്ലോഗ് പിറന്നാളിന് ഭാവുകങ്ങള്‍ :)

തറവാടി said...

പിറന്നാള്‍ ആശംസകള്‍

കുട്ടിച്ചാത്തന്‍ said...

കുറുഅണ്ണോ വാര്‍ഷികാശംസകള്‍

ചാത്തനേറ്:

“ഇലയിലെ ചോറില്‍ കൈവിരലുകളിട്ട് പരതിയതല്ലാതെ, ഒരുരള പോലും മുത്തു കഴിച്ചില്ല“

പാവം മുത്തു...

Rasheed Chalil said...

കുറുജീ വാര്‍ഷിക ആശംസകള്‍.

-B- said...

ആഹാ!! ഇത്ര വേഗം ഒരു കൊല്ലാമായോ... ദേ.. നാട്ടുകാരെ മുഴുവന്‍ കണ്ണീര്‍ കുടിപ്പിച്ചുകൊണ്ട് ദില്ലിക്ക് വണ്ടി കേറിയത്... ഭാഷാവരം കിട്ടിയതും ഗോവയില്‍ പോയി സ്പെഷല്‍ ഐറ്റം അടിച്ചത്.. ഒക്കെ ദേ ഇന്നലെ കഴിഞ്ഞ പോലെ.

ഹാപ്പി ബര്‍ത്ത് ഡേ ടു യുവര്‍ ബ്ലോഗ്.

qw_er_ty

Sona said...

കുറുമാന്‍ജീ..വളരെ നന്നായിട്ടുണ്ട്.ഓരോ രംഗവും മുന്നില്‍ കണ്ടു കൊണ്ടാണ് വായിച്ചതു തീര്‍ത്തത്.

ബ്ലോഗിന് എന്റെ പിറന്നാള്‍ ആശംസകള്‍..ഇനിയും ഒത്തിരി നല്ല സൃഷ്ടികള്‍ ആ തൂലിക തുമ്പിലൂടെ പെയ്തിറങ്ങട്ടെ..

O¿O (rAjEsH) said...

ബ്ലോഗ് വാര്‍ഷികത്തിനാശംസകള്...

മുസ്തഫ|musthapha said...

കുറുമാനേ... നാലാം ഭാഗവും നന്നായിരിക്കുന്നു...

ബ്ലോഗെഴുത്ത് വാര്‍ഷികാശംസകള്‍!

ഇനിയുമിനിയും ഒത്തിരി എഴുതാനാവട്ടെ എന്നാശംസിക്കുന്നു.

ഭാവുകങ്ങള്‍ :)‍

ഇട്ടിമാളു അഗ്നിമിത്ര said...

കുറുമാന്‍ ബ്ലോഗിന് വൈകിയെങ്കിലും പിറന്നാളാശംസകള്‍

ഇടിവാള്‍ said...

ഹായ് കുറുമാന്‍സ്! വാര്‍ഷികാശംസകള്‍!

പിന്നെ: മൃതോത്ഥാനം!
പ്രമോദേ.. ആ ചോദ്യം എനിക്കു രസിച്ചു... കുറുവിന്റെ മറുപടി അതിലും സ്മാര്‍ട്ട്!

അല്ലേലും വീണിടത്ത് കിടന്നുരുളാന്‍ കുറുമാന്‍ മിടുക്കനാ ;)

പിന്നെ, ഞാന്‍ 4 ഭാഗവും ഒന്നുകൂടി വായിച്ചു...

23 വര്‍ഷത്തെ ഇന്‍ഫെര്‍ട്ടിലിറ്റി/ഇമ്പൊട്ടന്‍സി താന്‍ നാരായണന്‍ നായര്‍ക്ക് കൊടുത്തത്, ഇനിയുള്ള ഭാഗങ്ങളില്‍ ഒരു പാരയായി വന്നു കഥയെ ബാധിക്കാന്‍‍ സാധ്യതയുണ്ട്!

കണക്കുകള്‍ വച്ച്, നാരായണന്‍ നായര്‍ക്കിപ്പം മിനിമം 66 വയസ്സ്... (എങ്ങനെ? പറയാം ;)

മുത്തുവിനു ഇപ്പൊ 18 വയസ്സെന്നല്ലേ നേരത്തെ പറഞ്ഞത്.

ആദ്യമായി കണ്ട അന്നു (ഭാഗം-1) നാ.നായര്‍ മുത്തുവിനു കോളീ(ഴി) ബിരിയാണി ആണു കൊടുത്തത്.

കോളി(ഴി) ബിരിയാണി സാപ്പിടാന്‍ 5 വയസ്സ് എങ്കിലും വേണം.. (വേണ്ടേ?) (ഞാന്‍ 12 വയസ്സിലാ ആദ്യ കോഴി ബിരിയാണി ശാപ്പിട്ടത്)

അപ്പോ, ആ സംഭവശേഷം 1 വര്‍ഷത്തിനു ശേഷം ആണു സരള ജനിക്കുന്നത് !

അതായത് മുത്തുവിനു 6 വയസ്സില്‍!

ഇപോ മുത്തൂനു 18..

അപ്പോ ഇപ്പോ സരളക്കു 12 ...

ഇവിടെയാണു പ്രശ്നം!

അടുത്തലക്കത്തില്‍ ഒരു പ്രേമം അമിട്ടുപോലെ (തൃശ്ശൂര്‍ പൂരത്തിന്റെ ഹാങോവറീലാ) പൊട്ടാന്‍ സാധ്യത കാണുന്നതിനാല്‍ ....

സൂക്ഷിക്കുക ! 12 വയസ്സേ ആയിട്ടൊള്ളൂ ആ കൊച്ചിനു ..

അതെങ്കിലും ഓര്‍ക്കണേ കുറുമാനേ ;)

ഇടിവാള്‍ said...

നായര്‍ക്ക് 66 വയസ്സായ കാര്യം പറയാന്‍ മറന്നു!

സപ്പോസ്: നായരു 30 വയസ്സിലു കെട്ടി .. 23 വര്‍ഷം പിള്ളേരില്ല ..

സരള ജനിച്ചത് നായരുടെ 53 ആം വയസ്സില്‍! (അമ്പമ്പോ!!)

ഇപ്പോ സരള 12 വയസ്സ്..അപ്പോ ഇപ്പോ 65/66 വയസ്സ്!


66 വയസ്സായ പാവം നായരെയാണു മുത്തു ചേട്ടാ ന്നു വിളിക്കണേ..

അങ്കിളേന്നു വിളിപിക്കണ്ടതായിരുന്നു ട്ടോ!

ഇനിയും വിമര്‍ശിക്കാന്‍ പോയന്റുകളുണ്ട്!

ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ കുറുമാനെ വട്ടുപിടിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ല എന്നതിനാല്‍, ഇവിടെ നിര്‍ത്തുന്നു ;)

സ്മൈലി ഉണ്ട്! ;)

asdfasdf asfdasdf said...

ബ്ലോഗ് വാര്‍ഷികാശംസകള്‍.

ജിസോ ജോസ്‌ said...

കൊള്ളാം ! നാലു ഭാഗവും ഒന്നിച്ചു വായിച്ചു....നന്നായിരിക്കുന്നു....
വാര്‍ഷികാശംസകള്‍...

ഈനിയും ഒത്തിരി ഒത്തിരി എഴുതാന്‍ ദൈവം അനുഗ്രഹിക്കട്ടെ... സ്നെഹാശംസകള്‍....

സൂര്യോദയം said...

കുറുമാന്‍ ജീ.... ആശംസകള്‍....

കുറുമാന്‍ said...

എന്തായാലും വീണു, ആ സ്ഥിതിക്കൊന്നുരുണ്ടു. അപ്പോ മേലാകെ പൊടിയായി. അപ്പോ ഇടിവെട്ടി മഴപെയ്തു. മേലാകെ ചളിയായി. എന്നാ ചെളിയില്‍ ചവിട്ടിയൊന്നു അര്‍മ്മാദിച്ചുകളയാം.

സംശയമുള്ളവര്‍ വരിയില്‍ നില്‍ക്കേണ്ടതാകുന്നു (ചുമ്മാ തിരക്കുകൂട്ടല്ലെ, ആണുങ്ങള്‍ ആണുങ്ങളുടെ വരിയിലും, പെണ്ണുങ്ങള്‍ പെണ്ണുങ്ങളുടെ വരിയിലും നില്‍ക്കേണ്ടതാണ്).

നാരയണന്‍ നായര്‍ 24 വയസ്സില്‍ കെട്ടി (പണ്ടത്തെ കാലമല്ലെ എത്രയും നേരത്തെ വേണേലും കെട്ടാം. വേണേല്‍ ശൈശവ വിവാഹമായിരുന്നൂന്നും വരുത്താം) 22 വര്‍ഷം കുട്ടിയുണ്ടായില്ല, അപ്പോ വയസ്സ് 46. മുത്തു കടയില്‍ ആദ്യമായി വരുന്നത് അപ്പോള്‍ തന്നെ, മുത്തുവിന്റെ പ്രായം 3 നും 4 നും ഇടയില്‍ (എന്റെ ഒന്നേല്‍ മുക്കാല്‍ വയസ്സുള്ള മോള് ബിരിയാണി കഴിക്കണ കണ്ടാല്‍, ഇടിഗഡീ, നീ മാറി നിക്കേണ്ടി വരും - ശൂ....ശൂ.....കണ്ണ് തട്ടാതിരിക്കാനാ)

ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ നാരായണന്‍ നായര്‍ക്കു കുട്ടിയുണ്ടായി (സരള). അപ്പോ നാരായണന്‍ നായര്‍ക്ക് പ്രായം 47 വയസ്സ്. മുത്തുവിനു പ്രായം 4നും 5നും ഇടയില്‍ (ഇനി ജാനകിയമ്മേടേ പ്രായം വല്ലോര്‍ക്കും അറിയണേല്‍ എന്നെ ഒന്നു ഫോണ്‍ ചെയ്യ്, കമ്പ്ലീറ്റ് മനസ്സിലാക്കി തരാം)‌

ഇപ്പോള്‍ മുത്തുവിനു പ്രായം 18 നും, 19നും ഇടയില്‍ (ചോരത്തിളപ്പുള്ള പ്രായമാ ഇടിവാളെ - പിടിച്ചാല്‍ കിട്ടില്ല)
നാരായണന്‍ നായര്‍ക്കു 62 വയസ്സ് (എന്തും സംഭവിക്കാം, ഇല്ലേല്‍ അടുത്തേല്‍ ഞാന്‍ എന്തേലും സംഭവിപ്പിക്കും)

അന്ന് ഫിറ്റും പുറത്ത് 22 വര്‍ഷം കുട്ടികളുണ്ടായിരുന്നില്ല എന്നെഴുതിയപ്പോള്‍ ഇതുപോലെയൊരു പസ്സിലിന്റെ ചുരുളഴിക്കേണ്ടി വരുമെന്ന് ഓര്‍ത്തില്ലല്ലോ ഞാന്‍ ബൂലോകനാര്‍ കാവിലമ്മേ!!

ഇനിയും സംശയം ഉള്ളവര്‍ക്ക് നാരായണന്‍ നായരുടെ കുടുംബത്തിന്റേയും, മുത്തുവിന്റേയും റേഷന്‍ കാര്‍ഡ് തഹസില്‍ദാരുടെ അറ്റസ്റ്റേഷന്‍ സഹിതം ഞാന്‍ ഹാജരാക്കാം. വേണ്ടവര്‍ ബന്ധപെടുക.

അരവിന്ദ് :: aravind said...

കൂറുമയ്യന്റെ ബ്ലോഗിന്റെ പിറന്നാളിന് ഒരു കോഴിയും കുപ്പിയും ഞാന്‍ നടക്ക് വയ്കുന്നു!

ആശംസകള്‍ :-)



(ഓ.റ്റോ : ചുരുണ്ട് കൂടിക്കിടന്ന് വലിയ വായില്‍ അലറിക്കരയാന്‍ പറ്റുമോ?)

Pramod.KM said...

ഹഹ..
കുറുമാന്‍ ചേട്ടാ‍..എന്റെ കവിത പോലെ ‘ആ‍റു വറ്ഷം‘ എന്നൊക്കെ ആയിരുന്നു എഴുതിവെച്ചിരുന്നതെങ്കില്‍ ഇതിന്റെ വല്ല ആവശ്യവും ഉണ്ടാകുമായിരുന്നോ?..
ഇതാ പറഞ്ഞത് നിറ്ത്തി നിറ്ത്തി കുടിക്കണം.ഹിഹി.

Kaithamullu said...

കുറുകുറു....മാനേ,
വാര്‍ഷികാശംസകള്‍!(ഒരു വര്‍ഷേ ആയുള്ളൂ?)

നീണ്ട കഥകള്‍ എഴുതുമ്പോള്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ ‘ഒന്ഒ‍ലൈനര്‍‘എഴുതിയശേഷം
പ്രധാന കഥാപാത്രങ്ങളുടെ ഒരു ചാര്‍ട്ട് ഉണ്ടാക്ക്കും.പേര്‍, വിളീപ്പേര്‍, ഫാമിലി ട്രീ.
അതിനു താഴെയായി പ്രധാനസംഭവങ്ങള്‍, കാരിക്കേച്ചര്‍ സ്കെച്ച്,
സ്വഭാവവിശേഷങ്ങള്‍,അസെന്റിംഗ് ഓര്‍ഡറില്‍ വയസ്സിന്റെ ചാര്‍ട്ട്,അങ്ങനെ....

പ്രധാന കഥാപാത്രങ്ങള്‍ക്ക് പുറമെ മറ്റ് കഥാപാത്രങ്ങള്‍ക്കും ഇത് ബാധകമായതിനാല്‍ അതെല്ലാം നോട്ട്‌സ് ആയി കൂട്ടിച്ചേര്‍ക്കും.

പിന്നെയാണ് അധ്യായം തിരിക്കല്‍. ഓരോ അധ്യായത്തിലും പ്രത്യക്ഷപ്പെടുന്ന
കഥാപാത്രങ്ങല്‍, പ്രധാന സംഭവങ്ങള്‍, കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദ്യേശിക്കുന്ന മറ്റനുഭവങ്ങള്‍...

എന്തൊക്കെ പ്ലാനിംഗ് നടത്തിയാലും മിക്കപ്പോഴും കഥയും ചില കഥാപാത്രങ്ങളുമെങ്കിലും കൈയില്‍‍നിന്ന് വഴുതിച്ചാടി സ്വന്തം സ്വത്വവും ആധിപത്യവും പ്രകടിപ്പിക്കാറുന്ട്. പക്ഷേ അപ്പോഴൊന്നും അടിത്തറക്ക് (ഫൌണ്ടേഷന്‍)കോട്ടം തട്ടാറില്ല.

-ഇത് കുറുമാന്റെ അറിവിലേക്ക് (കമെന്റുകള്‍ വായിച്ചപ്പോള്‍ എഴുതണമെന്ന് തോന്നി)

മൃതോത്ഥാനം-4 വായിച്ചു. മിതത്വം പാലിച്ചിരിക്കുന്നു, വാക്കുകളിലും പ്രയോഗങ്ങളിലും.
-സന്തോഷം!
അടുത്ത ഭാഗത്തിന്നായി കാത്തിരിക്കാം, അല്ലേ?

Siju | സിജു said...

നോവലിനേക്കാളുമൊക്കെ എനിക്കിഷ്ടപെട്ടത് അവസാനമിട്ട കമന്റാണ്

ബ്ലോഗിനു ഒന്നാം പിറന്നാളാശംസകള്‍..

ഇതൊന്നവസാനിപ്പിച്ച് നേരത്തെ പറഞ്ഞിരുന്ന യാത്രാവിവരണങ്ങള്‍ ഒന്നു തുടങ്ങിക്കൂടെ

qw_er_ty

Unknown said...

വൃത്തികെട്ടവന്‍ മുത്തു 12 വയസുള്ള പെണ്ണിനെ പ്രേമിക്കുന്നോ? അയ്യേ.. :-)

ഓടോ: ബ്ലോഗ് പിറന്നാളാശംസകള്‍!

സുല്‍ |Sul said...

കുറുമാനേ...
ഇതും നന്നായിരിക്കുന്നു.
വാര്‍ഷികാശംസകള്‍!!!
-സുല്‍

Unknown said...

നാലാം ഭാഗവും നന്നായിരിക്കുന്നു.
കുറുമാന്‍ ജി ഒരായിരം പിറന്നാള്‍. ആശംസകള്‍

Anonymous said...

നാലു ഭാഗവും ഒന്നിച്ചു വായിച്ചു... പ്രമോദ്‌ ചോദിച്ച ചോദ്യം മനസ്സില്‍‌ തോന്നി... ഞാന്‍ ആണുങ്ങളുടെ ക്യൂവില്‍‌ നില്‍ക്കാം....

പിറന്നാള്‍ ആശംസകള്‍ .... അനോണിയായിട്ടു കമന്റിയത്‌ ക്ഷമിയ്ക്കണം...

സന്ദീപ്

മുല്ലപ്പൂ said...

അങ്ങനെ കൂറുമാന്‍ ചരിതം ഒന്നാം പിറന്നാള്‍ ആഘോഷിക്കുക ആണ്.
കാലാട്ടലില്‍ തുടങ്ങി, യൂറോപ്പ് സ്വപ്നങ്ങളിലൂടെ, ഞങ്ങളെ രസിപ്പിച്ച ഈ ബ്ലോഗിന് ഇനിയും ഒരു പാടു ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ.
ഭാഷാ വരം കിട്ടിയ കുറുനു ആശംസകള്‍.

മലയാളം 4 U said...

ആശംസകള്‍ . ഒരു പ്ലേറ്റ് പോറ്ക് വിന്താലൂ കൂടി ആയിക്കോട്ടെ.

നിമിഷ::Nimisha said...

ആദ്യ ബ്ലോഗെഴുത്തു വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍. സരസവും സുന്ദരവും ഇടയ്ക് ചിന്തനീയവും ആകുന്ന ഈ എഴുത്ത് ബ്ലോഗിലൊതുങ്ങാതെ വിശ്വവ്യാപിയാകട്ടേ എന്ന് ആശംസിയ്ക്കുന്നു.

മഴത്തുള്ളി said...

കുറുമാന്‍ മാഷേ, വളരെ നന്നായിരിക്കുന്നു.

പിറന്നാളാശംസകള്‍ ബ്ലോഗിന്.

പിന്നെ ആ കമന്റുകള്‍ വായിച്ചു ചിരിച്ചു പോയി ;)

Sathees Makkoth | Asha Revamma said...

ഒന്നും മൂന്നും ഭാഗങ്ങളുടെ നിലവാരം ഇതിന് ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല.എഴുതുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കൂ.എന്റെ തോന്നല്‍ തെറ്റാണങ്കില്‍ വിട്ടുകളഞ്ഞേക്കൂ.
ആശംസകള്‍! കുറുമാനും ബ്ലോഗിനും.നല്ല നല്ല എഴുത്തുകള്‍ ഇനിയുമുണ്ടാവട്ടെ.
ഒരു പാവം അഭ്യുദയകാംക്ഷി.

qw_er_ty

വിന്‍സ് said...

Bhayankara over aavunnu.

വിന്‍സ് said...

oh btw, congratulations on completing one year. You wrote some great stories.

സ്നേഹിതന്‍ said...

പലരും ചൂണ്ടികാട്ടിയ, കഥാപാത്രങ്ങളുടെ സൃഷ്ടിയിലുള്ള ചില ന്യൂനതകള്‍ ഒഴിച്ചാല്‍
'മൃതോത്ഥാനം' കൂടുതല്‍ നന്നാകുന്നു കുറുമാന്‍.

ഏറനാടന്‍ said...

ഈ ഭാഗം വായിക്കുന്നേനും മുന്‍പ്‌....

"ഹാപ്പി ബ്ലോഗ്‌ ഡേ ടൂ യൂ.."

വൈകിയാണേലും, അഭിനന്ദനങ്ങള്‍ എന്റെ പ്രിയകുറുമാനേട്ടന്‌.

ഞാനും ഒന്നാം വയസ്സിലേക്ക്‌ പിച്ചവെച്ചടുത്തോണ്ടിരിക്കുന്നു. ഹോ, കാലം പോയ പോക്കേയ്‌!

Jishad said...

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ത ഡെ.

Anonymous said...

ho.. on one day.. ithrayum comments..... kollam kurman.. kollam...

Ajith Kumar
http://agnijith.blogpot.com

കറുമ്പന്‍ said...

ഇടിവാളെന്താ ഷെര്‍ളക്ക് ഹോംസ്നു പഠിക്കുവാണോ ??? പാവം കുറുമാന്‍ ജീവിച്ചു പോട്ടന്നേ...

മനോജ് കുമാർ വട്ടക്കാട്ട് said...

കുറൂ, ബ്ലോഗ്‌ വാര്‍ഷികാശംസകള്‍.

(കഥ തുടരുക)

ദേവന്‍ said...

വാര്‍ഷികാശംസകള്‍ കുറുമാനേ.
ഒന്നാം വാര്‍ഷികത്തിന്റെ പാര്‍ട്ടി ഒന്നാന്തരം പാര്‍ട്ടി ആയിക്കോട്ടേ, നമുക്ക്‌ വിരോധമില്ല.

sandoz said...

ഒരു വര്‍ഷം കൊണ്ട്‌..... ബ്ലോഗില്‍ കൈവച്ച മേഖലയില്‍ എല്ലാം..... തികഞ്ഞ ഒരു പ്രൊഫഷണലിന്റെ കൈവഴക്കത്തോട്‌ കൂടി നിറഞ്ഞ്‌ നില്‍ക്കുന്ന കുറൂസിനു എന്റെ ആയിരമായിരം അഭിനന്ദങ്ങള്‍.....

ഇതുപോലുള്ള നല്ല കഥകളും...
നല്ല ഹാസ്യവും.......
ഓരോ ഭാഗവും കാത്തിരുന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന ...നിലവാരമുള്ള യാത്രാവിവരണങ്ങളുമായി...
ഇനിയും ബ്ലോഗില്‍ നിറഞ്ഞ്‌ നില്‍ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഒരു കാര്യം കൂടി-എന്നെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചിട്ടുള്ള കമന്റ്സ്‌ കുറൂസിന്റെയാണു.ആ ടൈമിംഗ്‌ കോമഡിക്ക്‌ മുന്നില്‍ പ്രണാമം.

കുറുമാന്‍ said...

പ്രിയ ബ്ലോഗര്‍മാരെ, ബ്ലോഗിനിമാരെ, വായനക്കാരെ......എന്റെ ഒന്നാം ബ്ലോഗു വാര്‍ഷികം പ്രമാണിച്ച് എനിക്ക് ആശംസകള്‍ നേര്‍ന്ന, ആശംസകള്‍ നേരാത്ത എല്ലാവര്‍ക്കും നന്ദി. പേരെടുത്തു പറയുന്നില്ല, കാരണം മറ്റൊന്നുമല്ല......പകല്‍ സമയം ബ്ലോഗിങ്ങ്, ചാറ്റിങ്ങ്, ഓര്‍ക്കുട്ടിങ്ങ് എല്ലാം സാഹചര്യ സമ്മര്‍ദ്ധത്താല്‍ നിറുത്തേണ്ടി വന്നു....അപ്പോ രാത്രിയില്‍ കിട്ടുന്ന സമയത്ത്, വായിച്ചും, എഴുതിയും വരുമ്പോള്‍ സമയകുറവനുഭവപെടുന്നു. അതിനാല്‍ മാത്രം......

തുടര്‍ന്നും എല്ലാവരുടേയും പ്രോത്സാഹനങ്ങളും, പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു, അതിലേറെ വിമര്‍ശനങ്ങളും.

e-Yogi e-യോഗി said...

പിറന്നാള്‍ ആശംസകള്‍. കഥ വളരെ നന്നായി പുരോഗമിക്കുന്നു. വേഗം എഴുതി തീര്‍ക്കാനായി കുറുമാന്‌ ഇനിമുതല്‍ എല്ലാ അഴ്ചയും 5 days off കൊടുത്താലോ.............?

ആവനാഴി said...

പ്രിയ കുറുമാനേ,

“ ഇനിയും സംശയം ഉള്ളവര്‍ക്ക് നാരായണന്‍ നായരുടെ കുടുംബത്തിന്റേയും, മുത്തുവിന്റേയും റേഷന്‍ കാര്‍ഡ് തഹസില്‍ദാരുടെ അറ്റസ്റ്റേഷന്‍ സഹിതം ഞാന്‍ ഹാജരാക്കാം. വേണ്ടവര്‍ ബന്ധപെടുക.


സംശയമുണ്ടായിട്ടല്ല. എന്നാലും ആ റേഷന്‍ കാര്‍ഡൊന്നു കാണാനൊരാശ. ഒന്നു ഹാജരാക്വോ... താസില്‍ദാരുടെ ഒപ്പും സീലും കൂടി വേണം ട്വോ. :)


സസ്നേഹം
ആവനാ‍ാഴി.

കരീം മാഷ്‌ said...

കുറുമാനു ബ്ലോഗു വാര്‍ഷികാശംസകള്‍.
ഞാന്‍ അന്നേ പറഞ്ഞില്ലേ ചെറുകഥ പോലെയല്ല നോവല്‍ എന്നു. അതു വേലയും കൂലിയും ഇല്ലാത്തവര്‍ക്കേ പറ്റൂ. നമുക്കൊക്കെ വലിയ റിസ്കാ.
കൈതമുള്ളിന്റെ നിര്‍ദ്ദേശം വളരെ നല്ലതു. പലരും ഇങ്ങനെ ചെയ്യുന്നതറിയാം. പ്രത്യേകിച്ചു വാരികയില്‍ തുടരന്‍ എഴുതുന്നവര്‍.
ഏതായാലും നനഞ്ഞിറങ്ങിയില്ലെ. നല്ല ഒരു നോവലാക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കൂ. ബ്ലോഗിലെ ആദ്യ നോവലല്ലേ!
ആശംസകള്‍.

Mubarak Merchant said...

ബ്ലോഗിലെ ആദ്യത്തെ നോവലെന്നൊക്കെ അങ്ങനെ ചുമ്മാ കേറി പറയല്ലേ കരീംഭായ്.
എന്റെ അറിവില്‍ ഇതാണ് ബ്ലോഗിലെ ആദ്യത്തെ നോവല്‍.

കരീം മാഷ്‌ said...

നന്ദി ഇക്കാസ്,
ഇതു ഞാന്‍ കണ്ടിരുന്നില്ല.
വായിക്കട്ടെ!
ലിങ്കിനു വളരെ നന്ദി.
ആത്മാത്ത്ഥമായ നന്ദി.

വാണി said...

എഴുത്ത് അനുഭവമാകുന്നു മാഷേ...

ബ്ലോഗേഴുത്തിന്റെ വാര്‍ഷികാശംസകള്‍..

തുണയായുണ്ടാവട്ടെ അക്ഷരങ്ങള്‍ എന്നും.

swaram said...

കുറുമാന്‍,
ഞാന്‍ ഈ വഴിയില്‍ ആദ്യമായിട്ടാണ്. ഇതൊരു പൂരപ്പറമ്പാണെന്ന് ആരും പറഞ്ഞില്ല ഇതുവരെ..എല്ലാ വെടിക്കെട്ടൂം ഒന്നിനൊന്നു മെച്ചം..
കയറി വരുന്ന ആനകള്‍ വിരണ്ടില്ലെങ്കിലേ അത്ഭുതമുള്ളൂ...വാര്‍ഷികത്തിന്റെ തിരക്കിനിടയില്‍ ഒരു ക്യൂ കണ്ട് കേറിയതാ...വരിയില്‍ അവസാനക്കരനായി നില്‍ക്കട്ടെ..പുറകില്‍ ആരെങ്കിലും വരുന്നതു വരെ...ആശംസകള്‍!!

അഭയാര്‍ത്ഥി said...

പഴയ എച്‌ എം വി യുടെ പാട്ടുപെട്ടി, കലപ്പ, പാടത്തിൂന്നു തിരിയുന്ന
ചക്രം, കാളവണ്ടി, പനമ്പ്‌ കോണ്ട്‌ നെയ്ത മുറം, കൊട്ട, ചാണകം മെഴുകിയ
ഇറയം, ഓലമേഞ്ഞ മേല്‍പ്പുര, ഗ്രാമത്തിലേക്കാദ്യം വരുന്ന ഇലട്രിക്‌ പോസ്റ്റ്‌.
അങ്ങിനെ നോസ്താല്‍ജ്ജിയ ഉണര്‍ത്തുന്ന ഭിംബങ്ങള്‍ ഒരു പാട്‌.

കുറുമാന്റെ കഥ എന്നെ പഴമ്പുരാണം പറയുന്ന വള്ളിയമ്മയുടെ മുന്നിലിരിക്കുന്ന
4 വയസ്സുകാരന്‍ കുട്ടിയാക്കുന്നു. തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപ്പൊക്കം എന്നവര്‍ പറയുമ്പോള്‍
വാക്കുകളാല്‍ ദൃശ്യങ്ങള്‍ ഉണ്ടാകുന്നതെങ്ങിനെയെന്ന ആദ്യപാഠമായിരുന്നു.

വിളകള്‍ കരിഞ്ഞ പട്ടിണിക്കാലം അവര്‍ വിവരിക്കുമ്പോള്‍ തമാശക്കുവേണ്ടിയല്ലാതെ പട്ടിണിയിരിക്കാത്ത
ഞാന്‍ പട്ടിണി എന്താണെന്ന്‌ മനസ്സിലാക്കിയിരുന്നു.
അടുത്തവരുടെ വേര്‍പാടവര്‍ പറയുമ്പോള്‍ ആ കണ്ണുകളിലെ നനവ്‌ എന്നേയും കരയിച്ചിരുന്നു.

പറയുന്ന വാക്കുകളും ഹൃദയവും തമ്മിലുള്ള ഒരഭേദ്യ ബന്ധം അന്നുണ്ടായിരുന്നു..

കുറുമാന്റെ കഥകള്‍ക്ക്‌ മുന്നില്‍ ഞാനാ കൊച്ചുകുട്ടിയാകുന്നു. മുത്തുവിന്നിനി എന്താകുമെന്ന്‌
ശൈശവതുല്ല്യമായ അകാംക്ഷയോടെ ഇരിക്കുന്നു.

Unknown said...

കുറുമാനേ,
മൃതോത്ഥാനം മൂന്നും നാലും ഇപ്പോളാണ് വായിച്ചത്.

വളരെ നന്നായിരിക്കുന്നു.
ഒരു വയസ്സു തികഞ്ഞ് പിച്ചവെച്ചു തുടങ്ങിയ കുറുമാന്റെ ബ്ലോഗിന് കാലടിയുറച്ചു കിട്ടാനുള്ള പോഷകാഹാരമാകട്ടെ ഈ നോവല്‍.

പ്രയാണം തുടരുക, അശ്വമേധത്തിനു പുറപ്പെട്ട രാജകുമാരന്റെ പിറകെയെന്ന പോലെ ആകാംക്ഷയോടെ ബൂലോഗം പിറകെയുണ്ട്.

ആശംസകള്‍:)

Prasad S. Nair said...

കുറുമാനെ...നാലാം ഭാഗം ഇപ്പോഴാണ്, വായിച്ചത്... എഴുത്തിന് താളവും ഒതുക്കവും കിട്ടിയിരിക്കുന്നു..ബ്ലോഗ് വാര്‍ഷികാശംസകള്‍..

Anonymous said...

Aasamsakal kurumaan
oru cheriya thettu koodi

അപ്പോഴേക്കും കട ആ കുട്ടനെ ഏല്‍പ്പിച്ചിട്ട് നാരായണേട്ടനും വരും.
വേണ്ട മോളെ, അവന്‍ ഒന്നുറങ്ങട്ടെ. അച്ഛന് കട ഏല്പിക്കാന്‍ ആ ബാലനെ കണ്ടു കിട്ടിയിട്ടുണ്ടാവില്ല.

Remesh

Sherlock said...

നാട്ടീന്ന് പോന്നേ പിന്നെ മലയാളം നോവല്‍ വായിക്കല്‍ ഒക്കെ കൊറവാ..ഇതിപ്പൊ നന്നായിട്ടുണ്ട്.. ഇതു വായിച്ച് മനസില്‍ ഒരു വിഷമം തോന്നിയെങ്കിലും..കമെന്റ്സ് വായിച്ച് ചിരിയടക്കാന്‍ ഞാന്‍ കഷ്ടപ്പെട്ടു...

chithrakaran:ചിത്രകാരന്‍ said...

അനാഥത്വത്തിന്റെ ഒറ്റപ്പെട്ട കുന്നിന്‍പുറത്തിനു ചുറ്റും അഗാതമായ ഗര്‍ത്തമാണ്‌. ആ ഏകാന്ത മനസ്സിന്‌ ഒരു വേള സ്വന്തം നിഴലുപോലും കൂട്ടുണ്ടെന്ന് തിരിച്ചറിയാനാകില്ല. അത്തരമൊരു മാനസ്സികാവസ്ഥ നാലാം ഭാഗം അനുഭവവേദ്യമാക്കുന്നു.

മാനസ said...

“വര്‍ഷങ്ങളായി രാത്രിയില്‍ വീട്ടില്‍ തനിച്ചു കിടന്നിട്ടും തോന്നാത്ത ഏകാന്തത അവന് വല്ലാതെ അവനനുഭവപെട്ടു.”

ഈ വാക്യം ലാപുട,വല്യമ്മായി തുടങ്ങിയവരൊക്കെ quote ചെയ്തിരിക്കുന്നു.
അവരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നെങ്കിലും,സാങ്കേതികമായി ഈ വരിക്കു ഒരു തകരാറില്ലേ?'അവന്‍' ആവര്‍ത്തിച്ചിരിക്കുന്നു.
അല്ലേ? ശരിയാക്കുമല്ലോ..?