Monday, May 28, 2007

മൃതോത്ഥാനം - ഭാഗം - ഏഴ്

ഡാ, സുന്യേ,........തങ്കമ്മ ഉറക്കെ വിളിച്ചു.

എന്താ അമ്മേ?   കോളേജിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്ന സുനില്‍ ഉമ്മറത്തേക്കിറങ്ങി വന്നു.

മുറ്റമടിക്കുന്ന ചൂലും കയ്യില്‍ വച്ച് അമ്മ ഉമ്മറത്ത് നില്‍ക്കുന്നു.  പടിക്കല്‍ രണ്ട് പോലീസുകാരും.

ഡാ, നീ അച്ഛനെ വിളിച്ചുണര്‍ത്തിയേ ഒന്ന്. തങ്കമ്മ സുനിലിനോട് പറഞ്ഞു.

അച്ഛാ, അച്ഛാ, സുനില്‍ ഉറക്കെ വിളിച്ചു.

തിരിഞ്ഞുകിടന്നുകൊണ്ട് മുത്തു ചോദിച്ചു, എന്താ മോനേ?

ദാ പോലീസുകാര്‍ അച്ഛനെ അന്വേഷിച്ചു വന്നിരിക്കുന്നു. എന്തോ കോളൊത്തിട്ടുണ്ടെന്ന് തോന്നുന്നു. സുനില്‍ പറഞ്ഞു.

ഇരുപത്തിയൊന്നു വയസ്സു സുനിലിനു കഴിഞ്ഞിട്ടും മുത്തുവിനവന്‍ കൊച്ചു കുട്ടി തന്നെ.

മോന്‍ കോളേജിലേക്ക് പോ. അച്ഛന്‍ നോക്കാം.

വേണ്ട അച്ഛാ, വല്ല മരത്തേലാണിന്നു ശവമെങ്കില്‍ ഞാനും വരാം, കെട്ടിയിറക്കാന്‍. പൈതൃകം കാക്കാന്‍ അവന്‍ പറഞ്ഞു. വെറുതെ അച്ഛനെ സഹായിക്കുക മാത്രമല്ല ലക്ഷ്യം, ഒരു ശവമെടുക്കാന്‍ സഹായിച്ചാല്‍, അച്ഛനു കിട്ടുന്നതു പോരാതെ, മകനും കിട്ടും ഒരു ചെറിയ സംഖ്യ. പണക്കാരുടെ മക്കള്‍ക്ക് പോക്കറ്റ് മണിയായി കിട്ടുന്നതിലും നാലിരട്ടി പണം അവനു അധ്വാനിച്ച് കിട്ടുന്നുണ്ട്. അങ്ങനെ കിട്ടുന്ന സംഖ്യ വച്ചാണവന്‍ കോളേജിലെ അവന്റെ കൂടെയുള്ള സുഹൃത്തുക്കളുമൊത്ത് കറങ്ങുന്നതും, ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കുന്നതും, റിലീസായ സിനിമകള്‍ ഒന്നു പോലും വിടാതെ കാണുന്നതും.

അഴിഞ്ഞുപോയിരുന്ന മുണ്ട് മുറുക്കിയുടുത്ത് മുത്തു എഴുന്നേറ്റു പുറത്തേക്കിറങ്ങി.

എന്താ സാറമ്മാരെ, രാവിലെ തന്നെ?  പെറുക്കണോ, കെട്ടിയിറക്കണോ, അതോ മുങ്ങി തപ്പണോ?

സാറമ്മാരേന്നു വിളിച്ചു കളിയാക്കാതെ മുത്ത്വേട്ടാ, ഇന്ന് നിങ്ങള്‍ക്ക് കൊയ്ത്താ. ഒരു പങ്ക് ഞങ്ങള്‍ക്കും തരണേ, രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരുമിച്ചു പറഞ്ഞു.

നിങ്ങള്‍ കാര്യം പറയ്. എന്താ സംഭവം?

എരുമ തോമാസേട്ടന്റെ രണ്ടാമത്തെ മകന്‍, പ്രണയം മൂത്ത് അപ്പനോട് തല്ലിട്ട്, ഇന്നലെ രാത്രി പീച്ചി ഡാമില്‍ ചാടും എന്ന് വെല്ല് വിളിച്ച് വീട്ടിന്നിറങ്ങിപോയി!

എരുമ തോമസെന്നത് തൃശൂരിലെ പേരുകേട്ട ഒരു പണക്കാരനാണ്. അതേ സമയം അറുപിശുക്കനും. ഹോള്‍സെയിലായി മാടുകച്ചവടമായിരുന്നു ജോലി. ഇപ്പോള്‍ ഇല്ലാത്ത ബിസിനസ്സുകള്‍ ഒന്നും തന്നെ ഇല്ല എന്നു പറയാം.

അതിന് ഞാനെന്തു ചെയ്യാനാണ്ടാ പിള്ളേരെ?

മുത്ത്വേട്ടാ, വീട്ടിന്നിറങ്ങിയ ആ ചെക്കന്‍, അതായത് ഡേവിസ്, അവന്റെ കൂട്ടുകാരേം കൂട്ടി പാതി രാത്രി വരെ ഇന്നലെ ടൌണില്‍ നമ്മടെ അന്തോണ്യേട്ടന്റെ ബാറില്‍ ഇരുന്നു കുടിച്ചു. ബാറടക്കാറായപ്പോള്‍, ഒരു കുപ്പി പാഴ്സലും വാങ്ങി, ബില്ലടച്ച്, അവര്‍ പുറത്തിറങ്ങി. എന്നിട്ട് ആ ചെക്കന്‍ കൂട്ടുകാരേം കൂട്ടി നേരെ പോയത് പീച്ചി ഡാമിലേക്ക്.

അവിടെയിരുന്ന് അവര്‍ കുടിച്ച് കൂത്താടി. കുപ്പിയെല്ലാം കഴിഞ്ഞപ്പോള്‍ ചെക്കന്‍, പ്രേമിച്ച പെണ്ണിനെ കെട്ടാന്‍ എന്നെ സമ്മതിക്കില്ല എന്റപ്പച്ഛന്‍ എന്നും പറഞ്ഞ് എടുത്താ ചാടി, ഡാമിലേക്ക്!

കള്ള് കുടിക്കാന്‍ കമ്പനി കൊടുക്കുമായിരുന്നു, പെണ്ണുപിടിക്കാന്‍ കമ്പനികൊടുക്കുമായിരുന്നു, ശീട്ടുകളിക്കാന്‍ കമ്പനികൊടുക്കുമായിരുന്നു. ഇത്രയൊക്കെ അവന്റെ കാശില്‍ ചെയ്തിരുന്ന സ്നേഹമുള്ള പിള്ളേരാരായിരുന്നു അവര്‍. പക്ഷെ ഡാമില്‍ ചാടിയപ്പോള്‍ മാത്രം കമ്പനി കൊടുക്കാന്‍ കൂട്ടുകാര്‍ തയ്യാറായില്ല, പകരം, ഒരുവന്‍ വണ്ടിയെടുത്ത് ടൌണില്‍ വന്ന് ഫോണ്‍ ചെയ്ത് കാര്യം അവന്റെ വീട്ടിലറിയിച്ചു. അവര്‍ ഞങ്ങളേയും.

ഡാമിലല്ലെ ചാടിയത്, അതും തോമസേട്ടന്റെ മോന്‍! ഞങ്ങളെന്തു ചെയ്യാന്‍? ഞങ്ങള്‍ ഫയറില് വിളിച്ച് അറിയിച്ചു. എല്ലാരും കൂടെ പുലര്‍ച്ചക്ക് അഞ്ച് മണിക്ക് അവിടെ എത്തിയതാ. ഫയര്‍ സര്‍വ്വീസ് കാര്‍ പെട്രോമാക്സും മറ്റും വച്ച്, ഗുണിച്ചും, ഗണിച്ചും നോക്കി, ദിശ മനസ്സിലാക്കി. പിന്നെ ചാടണോ, വേണ്ടയോന്ന് സംഘം ചേര്‍ന്നാലോചിച്ചു.

അവര്‍ ആലോചിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ , ചത്തവന്റെ കൂട്ടുകാരുടെ അടുത്ത് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇത്രയൊക്കെ തന്നേയേ സംഭവിച്ചുള്ളൂ. ഫയര്‍ സര്‍വ്വീസുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശവം കിട്ടിയിട്ടില്ല ഡാമില്‍ നിന്ന്.

പിന്നെ ഞങ്ങളും അവരും കൂടി തോമാസു മുതലാളിയോട് മുത്ത്വേട്ടനെ വിളിക്കുകയാണിനിയുള്ള പോം വഴിയെന്ന് പറഞ്ഞു.  അയാളുടെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ അങ്ങേരുടെ കാറില്‍ തന്നെ ഇങ്ങോട്ട് പോരുകയായിരുന്നു. മുത്ത്വേട്ടൻ വേഗം വാ.

ശവം ഡാമില്‍ നിന്നെടുക്കാനല്ലെ, നിന്റെ സഹായം വേണ്ടി വരില്ല.  മോനേ നീ കോളേജിലേക്ക് പൊക്കോ, മുത്തു സുനിയോട് പറഞ്ഞു.

നിങ്ങള്‍ കയറി ആ വരാന്തയിലേക്കിരിക്ക്, ഞാന്‍ ഒന്നു പല്ലു തേച്ച് കുളിച്ചിട്ടിറങ്ങാം.

ഡാമിലെ വെള്ളത്തില്‍ ചാടി ശവമെടുക്കാനുള്ളതല്ലെ മുത്ത്വേട്ടാ, അതിനിപ്പോ എന്തിനാ കുളിക്കണെ?

രാവിലെ പണിക്ക് പോകുന്നതിലും മുന്‍പ് കുളിക്കുക എന്നുള്ളത് എന്റെ ശീലമാ. അത് ശവം വാരാനാകട്ടെ, പറമ്പ് കിളക്കാനാകട്ടെ, വേലികെട്ടാനാകട്ടെ. മരം വെട്ടാനാകട്ടെ. നിങ്ങളിരിക്ക് ഞാന്‍ ദാ വന്നു.

ഉമിക്കരിയെടുത്ത് പല്ലു തേച്ച്, കിണറ്റിന്‍ കരയില്‍ നിന്നു തന്നെ രണ്ട് കുടം വെള്ളം കോരി,  തലയിലൊഴിച്ച് തുവര്‍ത്തി വീട്ടിനകത്തു വന്നപ്പോഴേക്കും, ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി തങ്കമ്മ വന്നു. കട്ടന്‍ കാപ്പി വാങ്ങി കുടിച്ച്, കാലിയായ ഗ്ലാസ്സ് തങ്കമ്മക്ക് തിരിച്ച് നല്‍കി മുത്തു വസ്ത്രം മാറി. കൈലിയും, ഷര്‍ട്ടും, ചുമലില്‍ ഒരു തോര്‍ത്തും, പതിവു വേഷം.

പുറത്ത് മുറ്റത്ത് കാത്തുനില്‍ക്കുയായിരുന്ന പോലീസുകാരുടെ കൂടെ മുത്തു ഇറങ്ങി, ഇടവഴിയിലൂടെയും, പാടവരമ്പിലൂടേയും നടന്ന് റോഡില്‍ എത്തി കാറില്‍ കയറി. പോകുന്ന വഴിക്ക് കാറു നിറുത്തിപ്പിച്ച് നടന്നുപോകുകയായിരുന്ന ശിവനേയും ഒപ്പം കൂട്ടി മുത്തു. ശവമെടുക്കാന്‍ വരുന്ന മുത്തുവിന്റെ ശീലമറിയാവുന്ന പോലീസുകാര്‍ കാര്‍ ബാറില്‍ നിറുത്തിച്ച് അരകുപ്പി വാങ്ങി. വണ്ടിയുടെ പിന്‍സീറ്റില്‍ ചാരിയിരുന്ന് വെള്ളമൊഴിക്കാതെ തന്നെ മുത്തു മദ്യത്തിന്റെ അരഭാഗം ഇരുന്നയിരുപ്പില്‍ അടിച്ചു തീര്‍ത്തു. ബാക്കിയവശേഷിച്ചിരുന്ന മദ്യം, അരയില്‍ തിരുകി.

കാറ് പീച്ചി ഡാമിന്നടുത്തു വശത്തായി നിറുത്തി പോലീസുകാരും, ഡ്രൈവറും മുത്തുവും നടന്നു. അകലെ പോലീസുകാരും, ഫയര്‍ഫോഴ്സുകാരും, നാട്ടുകാരായ ജനങ്ങളും കൂടി നില്‍ക്കുന്നത് ദൂരെ നിന്നു തന്നെ കാണാം.

മുത്തുവിനു കടന്നു വരുവാന്‍ വേണ്ടി കൂടിനിന്നിരുന്ന ജനങ്ങള്‍ വഴി നല്‍കി. നിരത്തിയിട്ടിരുന്ന കസേരകളില്‍ ഒന്നില്‍ എസ് ഐ, മറ്റൊന്നില്‍ ഫയര്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍, പിന്നൊരെണ്ണത്തില്‍ തലയും താഴ്ത്തി തോമസ് മുലയാളിയും ഇരിപ്പുണ്ട്.

സമയം രാവിലെ പത്തുകഴിഞ്ഞതേയുള്ളുവെങ്കിലും, നല്ല ചൂടുണ്ടായിരുന്നതിനാലോ, അതോ ഡാമില്‍ ചാടിയവന്റെ ജഡം കിട്ടാത്തതിനാലോ, കൂടി നിന്നിരുന്ന എല്ലാവരും വിയര്‍ത്തു കുളിച്ചിരുന്നു.  വെള്ളത്തില്‍ ചാടി കറിയതുപോലെയായിരുന്നു തോമാസുമുതലാളിയുടെ കോലം, വിയർപ്പിൽ നനഞ്ഞ് കുതിർന്ന്.

വെളുപ്പിനെപ്പോഴോ ചാടിയതാന്നാ പറയുന്നത്. പറ്റാവുന്ന പോലെയെല്ലാം നോക്കിയിട്ടും ജഡം കണ്ടെടുക്കാനായില്ല.  മുത്തു വിചാരിച്ചാല്‍ എന്തായാലും കണ്ടെടുക്കാന്‍ പറ്റും. അപ്പോ എത്രയാ വേണ്ടെന്ന് വച്ചാ മുത്തു തോമാസുമുതലാളിയോട് നേരിട്ട് പറഞ്ഞോളൂ. എസ് ഐ നേരിട്ട് മുത്തുവിനോട് കാര്യം പറഞ്ഞു.

മുത്തു തോര്‍ത്തുമുണ്ട് ചുമലില്‍ നിന്നെടുത്തു. പിന്നെ പീച്ചിഡാമിലെ വെള്ളത്തിലേക്കും, ആകാശത്തേക്കും ഒന്നു നോക്കിയശേഷം അരയിലെ കുപ്പിയില്‍ ഒന്നു തപ്പി, പിന്നെ പറഞ്ഞു, അയ്യായിരം രൂപ വേണം. ഡാമിലല്ലെ? ഒരു ശവം പൊക്കിയെടുക്കാനുള്ള തത്രപ്പാടിന്നിടയിൽ ഒരു പക്ഷെ ഞാനും ശവമാകാം.

ഡാമിലെവിടേയോ മരിച്ച് കിടക്കുന്നത് സ്വന്തം മകനാണെങ്കിലും, അയ്യായിരം എന്നു കേട്ടപ്പോള്‍ തോമാസുമുതലാളിയുടെ തലയൊന്നു പെരുത്തു. എങ്കിലും സ്വന്തം മകന്റെ ജഡം എടുക്കേണ്ടതാണല്ലോ അത്യാവശ്യം. ആയതിനാല്‍ മാത്രം പല്ലുകടിച്ച് ഭാവഭേദമൊന്നും മുഖത്ത് വരുത്താതെ ചോദിച്ചു. എന്റീശോയേ, അയ്യായിരമോ. മുത്തുവേ, നീ മുത്തല്ലെ, അയ്യായിരംന്ന് പറഞ്ഞാ വലിയ ഒരു സംഖ്യയാ. നീ അല്പം കുറക്ക്. ഒരു ആയിരമോ ആയിരത്തി അഞ്ഞൂറോ, കൂടി വന്നാല്‍ രണ്ടായിരമോ തരാം.

മുത്തു സാധാരണ ഗതിയില്‍ ശവം വാരുന്നതിനും, ഇറക്കുന്നതിനും മറ്റും അറുത്തുമുറിച്ച് കണക്ക് പറയുക പതിവില്ല.  മരിച്ചവന്റെയും, അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളുടേയും സാമ്പത്തികം നോക്കി, ന്യായമെന്ന് തോന്നുന്നത് പറയും, അത് കൂടാറുമില്ല, കുറയാറുമില്ല. എല്ലാവരും മുത്ത് പറയുന്നത് സമ്മതിക്കുകയാണു പതിവ്. പലപ്പോഴും, ഉയര്‍ന്ന മരത്തേല്‍ തൂങ്ങിചത്ത ശവമാണെങ്കില്‍ അതിറക്കാനോ, കുളത്തിലോ, പുഴയിലോ ചാടി ചത്ത ശവമാണെങ്കില്‍ അത് കരക്കു കയറ്റാനോ, വിചാരിച്ച അത്ര പ്രയാസം നേരിട്ടില്ല എങ്കില്‍ മുത്തു പറഞ്ഞ് സമ്മതിച്ച പൈസയുടെ മുക്കാല്‍ഭാഗമോ, അതില്‍ താഴേയോ മാത്രമേ വാങ്ങാറുള്ളൂ.

ഡാമിലിറങ്ങി ശവം കണ്ടെത്തി, വലിച്ചു കരക്ക് കയറ്റുക എന്നു പറഞ്ഞാല്‍ അസാമാന്യം പണിയുണ്ട്. അതുകൊണ്ടാണ് ഇയാളോട് അയ്യായിരം പറഞ്ഞത്. സാധാരണക്കാരു വല്ലവരുമായിരുന്നെങ്കില്‍ രണ്ടായിരമോ, മൂവായിരമോ മാത്രമേ പറയുമായിരുന്നുള്ളൂ. ഇത് പട്ടണത്തിലെ തന്നെ പേരുകേട്ട പണക്കാരനാണ്. എന്നിട്ട് അയാളുടെ ഒരു പിശുക്ക്. മുത്തുവിനു കലിവന്നു.

മുത്തുവിനു വാക്കൊന്നേയുള്ളൂ മുതലാളി. ശവം വേണേല്‍ ഞാന്‍ എടുക്കാം ഒരു നാലായിരം രൂപ തരണം.

തോമാസുമുതലാളി വീണ്ടും പിശുക്കനായി. ഒരു മൂവായിരം പോരേ മുത്തൂ?

സ്വന്തം മകന്റെ ശവം വാരാനും, പിശുക്ക് കാണിക്കണോ മുതലാളീ? ഉം നോക്കട്ടെ. എനിക്കൊരു പൈന്റ് വരുത്തിക്ക് സാറന്മാരെ, ഒപ്പം കഴിക്കാനും എന്തേലും. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. മുത്തു തന്നെ വിളിക്കാന്‍ വീട്ടിലേക്ക് വന്ന പോലീസുകാരെ നോക്കി പറഞ്ഞു.

കൂടി നില്‍ക്കുന്ന ജനങ്ങളെ മാറ്റി മുത്തു ഡാമിന്റെ കൈവരിയുടെ അടുത്തേക്ക് നടന്നു. അരയില്‍ നിന്നും അവശേഷിച്ചിരുന്ന മദ്യമെടുത്ത് വായിലേക്ക് കമഴ്ത്തി. കാലികുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു. സ്വന്തം മകന്റെ ശവം വാരാന്‍ പോലും കണക്കു പറയുന്ന പിച്ച മുതലാളി, മുത്തു നിലത്തേക്ക് കാറി തുപ്പി.

ഷര്‍ട്ടഴിച്ച്, തോര്‍ത്തില്‍ പൊതിഞ്ഞ് ശിവന്റെ കയ്യില്‍ കൊടുത്തു. ഉടുത്തിരുന്ന കള്ളിമുണ്ടുരിഞ്ഞ് അരയില്‍ ട്രൌസറിനു മുകളില്‍ ബെല്‍റ്റ് പോലെ ചുറ്റികെട്ടി. ഫയര്‍ ഫോഴ്സ്കാർ ചാരിവച്ചിരുന്ന കോണിയിലൂടെ താഴോട്ടിറങ്ങി, ഡാമിലെ വെള്ളത്തിലേക്കൂളയിട്ടു.

കസേരയിലിരുപ്പുണ്ടായിരുന്ന എസ് ഐയും, മുതലാളിയും, ജനങ്ങളും ഡാമിനു ചുറ്റും ആകാംഷയോടെ തടിച്ചുകൂടി. പത്തും പതിനഞ്ചും മിനിറ്റുകള്‍ കഴിയുമ്പോള്‍ ഡാമിന്റെ പല പല ഭാഗത്തായി മുത്തുവിന്റെ തല പൊങ്ങി. മണിക്കൂര്‍ ഒന്നു കഴിഞ്ഞു, ഒന്നരകഴിഞ്ഞു, മുത്തുവിന്റെ ശരീരം തളര്‍ന്നു തുടങ്ങി. ഏതാണ്ട് രണ്ട് മണിക്കൂറോളം നേരത്തെ തിരച്ചിലിനുശേഷം മുത്തു കോണിപടിയിലൂടെ മുകളിലേക്ക് കയറുവാൻ തുടങ്ങി.

ചുവന്നു തുടുത്ത്, പുറത്തേക്കുന്തിയ കണ്ണുകളോടെ,  വല്ലാതെ കിതച്ചു കൊണ്ടാണ് മുത്തു കോണിപടികൾ കയറി വന്നത് തന്നെ.  അരയില്‍ ചുറ്റികെട്ടിയ കള്ളിമുണ്ട് പോലും മുത്തുവിനു നഷ്ടപെട്ടിരുന്നു.

എന്തായി മുത്തൂ? എസ് ഐയ്യും, ഫയര്‍ഫോഴ്സ് ഇന്‍സ്പെക്ടറും, തോമാസ് മുതലാളിയും ഒരുമിച്ചാണു ചോദിച്ചത്.

ഒരു രക്ഷയുമില്ല സാറന്മാരെ, ഡാമിലെ ഒരു വിധം ഭേദപെട്ട സ്ഥലമെല്ലാം ഞാന്‍ അരിച്ചുപെറുക്കി നോക്കി. ഒരു രക്ഷയുമില്ല. ഇനി ഞാന്‍ എന്തു ചെയ്യാനാ? എന്നെ കൊണ്ടിനി വയ്യ.

ഇനിയിപ്പോ എന്താ ചെയ്യാ?

എസ് ഐ മുത്തുവിനോട് ചോദിച്ചു.

എന്ത് ചെയ്യാന്‍ സാറെ, നാട്ടിലുള്ള എന്നേക്കാളും കേമനായ ഏതെങ്കിലും മുങ്ങലുകാരെ കൊണ്ടു വന്ന് തപ്പിയെടുപ്പിച്ചോ.  മുത്തുവിനെകൊണ്ടെന്തായാലും ഇത് പറ്റില്ല.

മുത്തുവിന്റെ പറച്ചില്‍ കേട്ട് തോമാസു മുതലാളി ഞെട്ടി.

മുത്തുവേ, എന്റെ മോന്റെ ശവം എങ്ങനേലും ഒന്നു കണ്ടുപിടിച്ച് താടാ......ഞാന്‍ നീ പറഞ്ഞ പൈസ തരാം. മുതലാളിയുടെ പിശുക്ക് അല്പാല്പമായി അയയാന്‍ തുടങ്ങി.

മുത്ത്വട്ടാ, ഒന്നു കൂടി ഒന്ന് പരിശ്രമിച്ച് നോക്ക്. രൂപ എത്രവേണമെങ്കിലും മുതലാളി തരാമെന്ന് പറഞ്ഞില്ലേ, മുത്തുവിനെ വിളിക്കാന്‍ വന്ന പോലീസുകാര്‍ മുത്തുവിനോട് പറഞ്ഞു. ഒപ്പം കയ്യിലുരുന്ന പൈന്റിന്റെ കുപ്പിയും, കഴിക്കാന്‍ വാങ്ങിപ്പിച്ചിരുന്ന ദോശയുടെ പൊതിയും നല്‍കി.

ശിവാ, നീയും വാ, മുത്തു, ശിവനെ പ്രാതല്‍ കഴിക്കാന്‍ ക്ഷണിച്ചു.

മുത്തുവും, ശിവനും, നിലത്തിരുന്ന് പൊതി തുറന്ന് ദോശകഴിച്ചു. പൈന്റിന്റെ കുപ്പി പൊട്ടിച്ച് വായിലേക്ക് കമഴ്ത്തി. പിന്നെ പറഞ്ഞു, ഇപ്പോള്‍ തന്നെ എന്റെ ശരീരം വിറക്കാന്‍ തുടങ്ങി. ഇനിയും മണിക്കൂറുകളോളം ഡാമിലെ തണുത്ത വെള്ളത്തില്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ എന്റെ കാറ്റും പോകും.

മുത്തുവേ, നീ അങ്ങനെ പറയല്ലെ, നീ വിചാരിച്ചാല്‍ എങ്ങനെയെങ്കിലും ശവം കണ്ടുപിടിക്കാന്‍ സാധിക്കും. വീട്ടില്‍ എന്റെ ഡേവിമോന്റെ അമ്മ അവന്‍ ഇപ്പോ വരും, ഇപ്പോ വരും എന്ന് പറഞ്ഞ് കാത്തിരിക്കുന്നുണ്ടാകും. നിനക്കെത്രപണം വേണമെന്നു വെച്ചാല്‍ പറ.

ജീവന്‍മരണ പോരാട്ടമാ മുതലാളി, അല്ലാതെ പൈസയല്ല പ്രശ്നം. മുത്തു കുപ്പിയില്‍ നിന്നും വീണ്ടും ഒരിറക്ക് വായിലേക്കിറക്കി.

എന്നെകൊണ്ട് വയ്യ. നിങ്ങളായി നിങ്ങളുടെ പാടായി.

അയ്യോ മുത്തുവേ, ചതിക്കല്ലേ. ഞങ്ങള്‍ ഇനി എന്തു ചെയ്യും?

മൂന്ന് ദിവസം കാക്ക് സാറെ. മീനുകള്‍ തിന്ന് തീര്‍ത്തില്ലായെങ്കില്‍ ശവം പൊങ്ങാതിരിക്കില്ല. മുത്തു പറഞ്ഞു.

അതുകേട്ടതും പിശുക്കനും, കര്‍ക്കശസ്വഭാവക്കാരനുമായ തോമാസ് മുതലാളിക്ക് കരച്ചില്‍ പൊട്ടി.

ഇതു കണ്ട ശിവനും, മുത്തുവിനെ വിളിക്കാന്‍ പോയ പോലീസുകാര്‍ക്കും വിഷമം തോന്നി. അവര്‍ തോമാസു മുതലാളിയുടെ അരികില്‍ ചെന്ന് പറഞ്ഞു, മുതലാളി ഒരു പതിനായിരം രൂപ അവന്റെ കയ്യില്‍ കൊടുക്ക്, അവനെകൊണ്ട് ശവം എങ്ങിനേയെങ്കിലും എടുപ്പിക്കാം.

പൈസയെകുറിച്ചൊരക്ഷരം പറയാതെ, തോമസ് മുതലാളി ജുബ്ബയുടെ പോക്കറ്റില്‍ നിന്നും നൂറിന്റെ ഒരു കെട്ട് നോട്ടെടുത്ത് ശിവന്റെ കയ്യില്‍ കൊടുത്തു. ശിവന്‍ അതുമായി മുത്തുവിനെ അരികിലേക്ക് ചെന്നു. പിന്നെ മുത്തുവിനെ ഒരു അരികിലേക്ക് വിളിച്ച് എന്തെല്ലാമോ പറഞ്ഞു. ശേഷം മുത്തുവിന്റെ കയ്യിലേക്ക് പതിനായിരം രൂപയും നല്‍കി.

ശിവാ, നീ പറഞ്ഞാല്‍ എനിക്ക് മറ്റൊന്നില്ല, അതിനാല്‍ ഞാന്‍ വീണ്ടും ഡാമിലേക്കിറങ്ങുന്നു. ഇനി ശവം എടുത്തിട്ടേ ഞാന്‍ പുറത്തേക്ക് വരൂ. അല്ലെങ്കില്‍ എന്റെ ശവവും ചേര്‍ത്തെടുക്കാന്‍ ആളെ കണ്ടുപിടിച്ചോ, എന്നും പറഞ്ഞ് കയ്യിലെ കുപ്പി വീണ്ടും മുത്തു വായിലേക്ക് കമഴ്ത്തി.   കുപ്പി ശിവന്റെ കയ്യിലേക്ക് കൊടുത്തതിനുശേഷം പറഞ്ഞു, ഇത് നീ സൂക്ഷിച്ച് വക്ക്.  ശവവും കൊണ്ട് വരാൻ കഴിഞ്ഞാൽ ഞാനിത് കഴിച്ചോളാം, അല്ലെങ്കിൽ ഇത് നീ കഴിച്ചോ.

വീണ്ടും, ഫയര്‍ഫോഴ്സുകാരുടെ കോണിയിൽ പിടിച്ചിറങ്ങി മുത്തു, ഡാമിന്റെ കൈവരിയില്‍ നിന്നും വെള്ളത്തിലേക്ക് കൂപ്പുകുത്തി.

അഞ്ചും, പത്തും മിനിറ്റു കൂടുംബോള്‍ അവിടേയും ഇവിടേയും ആയി മുത്തുവിന്റെ തല പൊന്തി. കൂടി നില്‍ക്കുന്ന ജനങ്ങള്‍ ആകാംഷയോടെ, ഇനിയെന്ത് സംഭവിക്കും എന്നറിയാനുള്ള വ്യഗ്രതയോടെ, ഡാമിലേക്ക് കണ്ണും നട്ട് നിന്നു.

അരമണിക്കൂറിലധികമായില്ല മുത്തു വെള്ളത്തിലേക്ക് ചാടിയിട്ട്. ദാ ഡാമിന്റെ വെള്ളം പുറത്തേക്ക് പോകുന്ന സ്ഥലത്ത് മുത്തുവിന്റെ തലപൊന്തി. പിന്നെ തലമാത്രം മുകളിലായി മുത്തു നീന്തിവരുന്നതാണു ജനങ്ങള്‍ കാണുന്നത്. പതിനഞ്ചു മിനിറ്റ് നേരത്തോളമെടുത്തു മുത്തു വെള്ളത്തിലേക്ക് വച്ചിരിക്കുന്ന കോണിയുടെ അടുത്തേക്ക് നീന്തിയെത്താന്‍. വന്നപാടെ മുത്തു കോണിയില്‍ പിടിച്ച് ഉച്ചത്തില്‍ അലറി, കയറിറക്ക്. ശവം കിട്ടി.

ഫയര്‍ഫോഴ്സുകാര്‍ തങ്ങള്‍ കൊണ്ട് വന്ന വടം താഴേക്കിറക്കി. മുത്തു ശവത്തെ വടത്തിൽ ബന്ധിച്ചു. പിന്നെ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.  ഇനി വലിച്ച് കയറ്റിക്കോ.

ഫയര്‍ഫോഴ്സ്കാര്‍ ഡേവിസിന്റെ ശവം മുകളിലേക്ക് വലിച്ച് കയറ്റി. കോണിയിലൂടെ മുത്തുവും.

താഴെ നിന്ന് ഫര്‍ഫോഴ്കാര്‍ വലിച്ചു കയറ്റിയ ശവവും, കോണിയിലൂടെ കയറിയ മുത്തുവും, മുകളിലെത്തിയത് ഒരുമിച്ചായിരുന്നു. കൈയ്യില്‍ ഇരുന്ന തന്റെ കള്ളിമുണ്ട് മുത്തു അരയില്‍ ചുറ്റികെട്ടി.

മകന്റെ നിശ്ചലമായ, അല്പം ചീർത്ത് വിളർത്തു തുടങ്ങിയ ശരീരം കണ്ട് തോമാസ് മുതലാളി വലിയ വായില്‍ നിലവിളിച്ചു.

കാത്തു നിന്നിരുന്ന ആംബുലന്‍സില്‍ ശവശരീരം കയറ്റി, ആംബുലന്‍സ് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പാഞ്ഞു. പിന്നാലെ തോമാസ് മുതലാളിയുടെ കാറും, പോലീസ് ജീപ്പും.

ഫയര്‍ഫോഴ്സ് കാര്‍ കോണിയും, വടവുമെടുത്ത് അവരുടെ വഴിക്ക് പോയി. കണ്ടു നിന്നിരുന്ന നാട്ടുകാരില്‍ ഭൂരിഭാഗവും പിരിഞ്ഞ് അവരവരുടെ വഴിക്കും പോയി.

അവശേഷിച്ചിരുന്നത്, മുത്തുവും, ശിവനും, പിന്നെ മുത്തുവിന്റെ ആരാധകരായ ചില നാട്ടുകാരും മാത്രം.

ശിവാ എവിടെ എന്റെ കള്ള്?

മുത്തു ചോദിച്ചു.

ശിവന്‍ അരയില്‍ വച്ചിരുന്ന കുപ്പിയെടുത്ത് മുത്തുവിനു നല്‍കി.

മുത്തു വായിലേക്ക് അതു മൊത്തമായി ഒഴിച്ചു. രാവിലെ മുതല്‍ വെള്ളത്തിലുള്ള അഭ്യാസവും, മുങ്ങലും, ശവം വലിച്ചുള്ള നീന്തലുമാകണം, അത്രയും മദ്യപിച്ചതോടെ,  മുത്തുവിന്റെ നാവു കുഴയാനും തുടങ്ങി. 

കൂടി നില്‍ക്കുന്നവരോടായി മുത്തു ഉച്ചത്തില്‍ പറഞ്ഞു.

ശവമിറക്കാൻ മുത്തു, ശവം വാരാന്‍ മുത്തു, ശവം പെറുക്കാന്‍ മുത്തു.  മുത്തു ഇന്നു വരെ ആരോടും ശവത്തിനു കണക്കു പറഞ്ഞിട്ടില്ല. പക്ഷെ ഇന്നാദ്യമായി മുത്തു ചെറ്റത്തരം ചെയ്തു.  തോമാസ് മുതലാളി ചെറ്റത്തരം ചെയ്തതതിനാല്‍ മാത്രം.

അയ്യായിരം രൂപ ഞാന്‍ ചോദിച്ചതാ, അപ്പോ അയാള്‍ക്ക് അതു കൂടുതലാണെന്ന്. സ്വന്തം മകന്റെ ശവം വാരാന്‍ പോലും പണത്തിന്റെ കണക്കു പറയാന്‍ വന്ന അയാളെ ഞാന്‍ പറ്റിച്ചില്ലെങ്കില്‍ ദൈവം തമ്പുരാനു പോലും അയാളെ പറ്റിക്കാന്‍ പറ്റില്ലാന്നു അപ്പോ ഞാന്‍ ഉറപ്പിച്ചതാ.  മുത്തൂ കാറി തുപ്പി.  കുഴയുന്ന ശബ്ദത്തിൽ വീണ്ടും തുടർന്നു.

പീച്ചി ഡാമിലല്ല, ഏതു കോത്തായത്തിലെ കയത്തില്‍ ആരു ചാടി ചത്താലും മുത്തുവിനറിയാം എവിടെ തപ്പണം എങ്ങിനെ തപ്പണമെന്ന്. മുത്തു ശവം വാരല്‍ കണ്ടു പഠിച്ചതല്ല. ഫുള്‍ പ്രാക്ടിക്കലാ. പ്രാക്ടിക്കല്‍..

മുത്തു ആദ്യം വാരിയത് സ്വന്തം അമ്മയുടെ ശവമാ......അറിയോ നിങ്ങള്‍ക്ക്?   എന്നെകൊണ്ട് ആരും ഒന്നും പഴയ കഥകളൊന്നും പറയിപ്പിക്കണ്ട.

പരട്ട് മാപ്പള സ്വന്തം മോന്റെ ശവത്തിനു വിലപേശാന്‍ വന്നിരിക്കുന്നു.....ത്ഫൂ മുത്തു നീട്ടി തുപ്പി. പിന്നെ വീണ്ടും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

പീച്ചി ഡാമില്‍ ആരു ചാടി ചത്താലും ശവം എവിടെ താഴും എന്ന് മുത്തുവിനു നന്നായറിയാം. മുത്തു ചാടി നേരെ പോയി ശവമെടുത്ത്, വലിച്ചുകൊണ്ട് പോയി എന്റെ കള്ളിമുണ്ട് ഊരി ഒരു കൊളുത്തുമ്മെ കെട്ടിവച്ചു. ഇനി ദൈവം തമ്പുരാന്‍ വന്നാലും ശവം അവിടുന്നാര്‍ക്കും തപ്പിയെടുക്കാന്‍ പറ്റില്ലാന്നുറപ്പാ. അതു പോട്ടെ മൂന്നിന്റന്നു പോലും അതു പൊങ്ങില്ല, ആ ജാതി കെട്ടാ ഞാന്‍ കെട്ടിയത്. പാവം ചെക്കന്‍. അവനെ ഇങ്ങനെ ചെയ്യണമെന്നു കരുതിയതല്ലാ, പക്ഷെ അവന്റെ അപ്പന്റെ സ്വഭാവം എന്നെകൊണ്ടതു ചെയ്യിപ്പിച്ചു. മുത്തു വീണ്ടും നീട്ടി തുപ്പി.

പിന്നെ ഒരൊന്നൊരമണിക്കൂര്‍ വെള്ളത്തില്‍ വെറുതെ തലങ്ങും വിലങ്ങും നീന്തി......അല്ലാണ്ട് ശവം തപ്പിയതൊന്നുമല്ല. പിന്നെ കയറി വന്നിട്ടുണ്ടായ നാടകം നിങ്ങള്‍ കണ്ടതല്ലെ. ഇതാണു സംഭവം.

അവസാനം എന്തായി. അയ്യായിരത്തിനു പകരം മൊയലാളി പതിനായിരം തരേണ്ടി വന്നു. അപ്പോ ഞാന്‍ പറഞ്ഞ് വന്നത് എന്താ?

ശവത്തിനുവേണ്ടിയെങ്കിലും, മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന്.....മനസ്സിലായാ നിങ്ങക്ക്? മുത്തു ശവം ദിവസവും കാണുന്നതാ. അതുകാരണം പറയുന്നു എന്നു മാത്രം.

മരിച്ചു കഴിഞ്ഞാല്‍, പണക്കാരനും, പാവപെട്ടനും, ഡോക്ടറും, തെങ്ങുകയറ്റക്കാരനും എല്ലാം വെറും ശവം മാത്രം. ആ ശവത്തിനു അതിന്റെ ജീവിച്ചിരിക്കുമ്പോഴുണ്ടായിരുന്ന വിലകൊടുത്തില്ലെങ്കിലും, ശവമല്ലെ എന്നു കരുതി നിന്ദിക്കരുത്. മനസ്സിലായാ?

ഒന്നും പറയാനില്ലാതെ നാട്ടുകാര്‍ മിഴിച്ചു നിന്നു.

ശിവന്റെ കയ്യില്‍ നിന്നും തോര്‍ത്ത് മുണ്ട് വാങ്ങി തുവര്‍ത്തി, തന്റെ മുണ്ട് പിഴിഞ്ഞുടുത്ത് ഷര്‍ട്ടുമിട്ട് മുത്തു മുന്നോട്ട് നടന്നു, ശിവന്‍ പിന്നാലേയും.

തുടരും...

37 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 7

അങ്ങനെ ഇടയിലൊരു ഏഴാം ഭാഗം പുറത്തീറക്കി, വീക്കെന്റുപോലുമല്ലാതെ.

Dinkan-ഡിങ്കന്‍ said...

ഠേ..തടുപുടിതോം..
അടി കൊണ്ടതിനു ശേഷം ഉള്ള ഒരു 20-25 വര്‍ഷം എവിടെ പോയി കുറുമാനേ?

മുത്തൂന്റെ കല്യാണത്തിന് പപ്പടം വിളമ്പാന് ആ പാവം ചാത്തന്‍ ആശിച്ച് പൊയതാ. അന്ന് കൂവി ശല്യം ചെയ്തതിന്റെ പ്രായശ്ച്ത്തമായിട്ട്.
അന്ന് ഒരുകുപ്പി ജോഹറ് മുത്തു സാന്‍ഡോസിന് ഓഫര്‍ ചെയ്തതാ.
എന്നാലും ഞങ്ങളെ ഒക്കെ അറിയിക്കാതെ കല്യാണം നടത്തി പയ്യന് പ്രായപൂര്‍ത്തി ആയപ്പോലെങ്കിലും വന്നല്ലോ നന്നായി.

ഉം എന്തായാലും “സ്പീഡ് ബ്രേക്കര്‍” ഇല്ലാത്ത പൊക്ക് നന്നായി.
ഈ ലക്കവും കോള്ളാം. :)

തുടരൂ.... അടുത്തതും പൊരട്ടേ.

സുല്‍താന്‍ Sultan said...

സുനില്‍ ഇത്ര പെട്ടന്നു എവിടുന്നു വന്നു....... സരള എവിടെ??? ഇപ്പൊ മൊത്തത്തില്‍ ഒന്നു ഉഷാറായി......

Haree said...

ഏഴു വായിച്ചിട്ട് ഞാനൊന്ന് പുറകോട്ട് പോയി നോക്കി... ഈ ആറ് കഴിഞ്ഞ് ആറര എന്നെങ്ങാനും ഒന്നുണ്ടോ എന്ന്... അതോ, ഈ ഇടയ്ക്ക് പറയാത്ത ഭാഗമാണോ കഥയുടെ സസ്പെന്‍സ്?
--

cartoonist sudheer said...

അടിചുപൊളീചു എഴുതി വിടുന്നു....ഉഗ്രനായിട്ടുഡ്...

അനിയന്‍കുട്ടി | aniyankutti said...

കുര്‍... അസ്സലായി.. രസിച്ചു. ഈ ഡയലോഗോള്‍ടെ ഒരു സ്റ്റൈല്‍ ഇഷ്ടാവ്ണ്ട്ട്ടാ..

Anonymous said...

എന്റമ്മോ! കഴിഞ്ഞ 7 ഭാഗങ്ങള്‍ കൊണ്ടു പോയതു 40-45 വര്‍ഷങ്ങളാണു...

എന്തൊരു സ്പീഡ്? ഇതു എങ്ങോട്ടാ പോകുന്നേ കുറുമാനെ? ഒരു പിടിയും കിട്ടുന്നില്ല.

കോഴിചാത്തന്റെ കൂവല്‍ കേട്ടു ബാക്കി വായിക്കാന്‍ കാത്തിരിക്കുകയായിരുന്നു... എവടന്ന്? കളഞ്ഞില്ലെ കഞ്ഞി കലം? ഇനി ഇപ്പോ ഈ കഴിഞ്ഞ 20-25 കൊല്ലം ഫ്ലാഷ് ബാക്ക് ആയി ഇറക്കുമോ എന്തൊ?

അടുത്ത “എപ്പിസോസിനായി” കാത്തിരിക്കുന്നു :)

സുല്‍ |Sul said...

കുറു
കേമം തന്നെ ഈ എപ്പിഡോസും.

കഴിഞ്ഞ ലക്കത്തില്‍ കൂവിയ ചാത്തന്‍ എവിടെപോയി? വെട്ടി കറിവച്ചോ?

-സുല്‍

Typist | എഴുത്തുകാരി said...

ഏഴാം ഭാഗം വായിച്ചു. നന്നായിട്ടുണ്ട്‌. വായിച്ചുവരുമ്പോള്‍ ആകാംക്ഷ കൂടി വന്നു, എന്താ ശവം കിട്ടാത്തതെന്നു്. പക്ഷേ അവസാനമായപ്പോള്‍ മന‍സ്സിലായി, മുത്തു എന്തോ സൂത്രപ്പണി ഒപ്പിച്ചിട്ടുണ്ടെന്നു്.
4,5,6 ഒന്നും വായിച്ചിട്ടില്ല, അതുകൂടി വായിക്കണം.

എഴുത്തുകാരി.

മുല്ലപ്പൂ said...

ഡയലോഗുകള്‍ വായിച്ചപ്പോള്‍ , ചാലക്കുടിക്കാരന്‍ നടന്‍ ആണ് മനസ്സില്‍ വന്നത്.

വര്‍ഷങ്ങള്‍ ഇത്ര പെട്ടെന്നു കടന്നോ ? അപ്പോള്‍ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും അല്ലേ ?

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഫ്ലാഷ്ബാക്കൊക്കെ ഇനി എഴുതിയുണ്ടാ‍ക്കണം.
കണക്റ്റ് ചെയ്യാന്‍. ഇത് പോസ്റ്റ് ചെയ്തപ്പോ മാറിപ്പോയതാ അല്ലേ കുറു അണ്ണാ..

ഓടോ: വെള്ളത്തിന്റെ(പീച്ചി ഡാമിലെ)ഓരോ ലീലാവിലാസങ്ങളേ....

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഗുരോ,
കലക്കി..നല്ല ഒഴുക്ക്...സസ്പ്പെന്‍സ് കൊള്ളാം..

ആരായീ തങ്കമ്മ..സരളേടെ പേരു മാറിയോ..

ഒ.ടോ “ മുല്ലപ്പൂ : ഡയലോഗുകള്‍ വായിച്ചപ്പോള്‍ , ചാലക്കുടിക്കാരന്‍ നടന്‍ ആണ് മനസ്സില്‍ വന്നത്. “

ഇത് പറഞ്ഞിവിടെ ഒരു അടിപിടി കഴിഞ്ഞതെ ഉള്ളൂ..
:)

ഇടിവാള്‍ said...

കാര്യം ശെരി, വല്യാ ശവം വാര്രി ഒക്കെ ആയിരിക്കും..
പക്ഷേ ഒരു കാര്യം നീ മനസ്സിലാക്കണം മുത്ത്വോ..]

വെള്ളമടിച്ചാ വയറ്റീക്കെടക്കണം.. നി എന്തൂട്ട് പെലാട്ടൊക്ക്യാ ഗെഡീ ആ മൊതലാളീനെ വിളിച്ചു പറഞ്ഞേ? ങേ ? ഭയങ്കര ഓവറായിട്ടാ ഡാവേ!

ഒന്നൂല്യെങ്കീ ആ ഡേവീസ് ചത്ത് കെടക്ക്വാന്നെങ്കിലും ഓര്‍ക്കായിരുന്നുട്ട!

ആഹ.. ഇനി മേലാക്കം ഈ വക ഈച്ചറോളീട്ടാല്‍, കുറുമാനെ വിളിച്ച് പറയും ഞാന്‍.. ഹല്ലാ പിന്നെ!

വല്യമ്മായി said...

:)

ദീപു : sandeep said...

ഇതു മാറി പോസ്റ്റിയതാണോ.... സരള പോയി തങ്കമ്മ വന്നു... എന്തായാലും ഉഗ്രന്‍.

sreeshanthan said...

ഇതിനാണു പറയുന്നതു കുറുമാന്റെ മാജിക്.

sreeshanthan said...

മരിച്ചു, ശവമായാല്‍, പണക്കാരനും, പാവപെട്ടനും, ഡോക്ടറും, തെങ്ങുകയറ്റക്കാരനും എല്ലാം വെറും ശവം മാത്രം. ആ ശവത്തിനു അതിന്റെ ജീവിച്ചിരിക്കുമ്പോഴുണ്ടായിരുന്ന വിലകൊടുത്തില്ലെങ്കിലും, ശവമല്ലെ, എന്നു കരുതി നിന്ദിക്കരുത്. മനസ്സിലായാ?

ENTAMMO ENTHORU DIALOGUE?????

RANJI PANICKER MALAYALAM FILM INDUSTRY YIL NINNUM RESIGN CHEYTHU..
ILLENGIL CHEYYIKKUMM

മുസ്തഫ|musthapha said...

“ശവത്തിനുവേണ്ടിയെങ്കിലും, മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന്.....മനസ്സിലായാ നിങ്ങക്ക്?“


ഈ ലക്കവും ഇഷ്ടമായി.

Mubarak Merchant said...

നോവല്‍ തലമുറകളുടെ കഥയായി മാറുന്നു.
വഴിയിലുപേക്ഷിക്കപ്പെട്ട സരള പാരലലായിത്തന്നെ വളരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. നോവലിസ്റ്റിന്റെ കലാ ചാതുരി പീച്ചിഡാമിലെ ശവം മുങ്ങിയെടുക്കല്‍ നേരിട്ടുകാണുന്ന പ്രതീതിയുണര്‍ത്തി.

Renuka Arun said...

Where is Sarala?
Did she marry her cousin?
What happened in between
Narayanan Nair okke ihaloka vasam vedinjo?

Did I miss any chapter!

Regards
Renuka Arun

Jishad said...

ഇതു വരെ ഉള്ള എപ്പിഡോസുകളില്‍ ഏറ്റവും ഇഷ്‌ടമായതു ഈ എപ്പിഡോസ് ആണ്‍.

ബീരാന്‍ കുട്ടി said...

കുറുമ്മാന്‍ജി,
അഭിപ്രായം പറയാന്‍ എനിക്ക്‌ പ്രായമായിട്ടില്ല, എന്നാലും ഒരു വായനക്കാരന്റെ കൗതുകം.

പൂവന്‍ കൂവിയത്‌ വെരുതെയാവില്ലാന്ന് വിശ്വസിക്കുണു.

പെട്ടെന്ന് നിര്‍ത്താന്‍ വല്ല ഉദേശവും കൈയിലുണ്ടെങ്കില്‍ ഞാന്‍ ക്വട്ടേഷന്‍ കൊടുക്കും ട്ട.
20 വര്‍ഷത്തെ ഗ്യാസ്സ്‌ എന്നാണവോ നികത്തുന്നത്‌.

സസ്പെന്‍സ്‌ സസ്പെന്റ്‌ ചെയണ്ട ല്ലെ.

e-Yogi e-യോഗി said...

ഒരോ ലക്കത്തിലും വായനക്കാരുടെ മുന്‍-വിധികളെ തെറ്റിച്ചുകൊണ്ട്‌ കഥയുടെ സസ്പെന്‍സ്‌ കാത്തുസൂക്ഷിക്കുക..... ഇവിടെയാണ്‌ കഥാകാരന്റെ പ്രസ്ക്തിയും കഥയുടെ വിജയവും. കുറുമാനു അഭിനന്ദനങ്ങള്‍.

ജിസോ ജോസ്‌ said...

കുറുജി,

കലക്കി ഈ ലക്കം !

ഇടയ്ക്കു വച്ചു വല്ല ലക്കവും വിട്ടുപോയൊ എന്നു സംശയം വന്നു.... താഴെപ്പോയി എല്ലാവരുടെയും കമന്റ് വായിച്ചപ്പോള്‍ മനസ്സിലായി എല്ലാം കുറുജി മാജിക്ക് ആണെന്നു....പിന്നെ അങ്ങു രസമായി വായിച്ചു തീര്‍ത്തു....

sandoz said...

കുറുമാന്‍ പ്രകമ്പനം വീണ്ടും.....
ജങ്കന്‍ അവതരണം.....
ഇതെന്ത്‌ പറ്റി സാധാരണ വെള്ളിയാഴ്ച റിലീസുകള്‍ക്ക്‌ പകരം ഒരു ഇടക്കാല റിലീസ്‌......

Kaithamullu said...

ശവത്തിനുവേണ്ടിയെങ്കിലും, മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന്.....മനസ്സിലായാ നിങ്ങക്ക്?
-ഗുണപാഠം കിട്ടി;

പക്ഷേ സരള എന്തു ചെയ്തൂ,
സരളയെ എന്തു ചെയ്തൂ,
ഹൌ!
എന്തൊരു ചാട്ടമാ‍ ചാടിയത്, കുറൂ?
ഹനൂ അങ്കിള്‍ പോലും തോറ്റുപോകും!

Kumar Neelakandan © (Kumar NM) said...

കുറുമാന്‍ ഓണ്‍ ആക്ഷന്‍.
ഇപ്പോള്‍ ഒരു കാര്യം മനസിലാക്കുന്നു. കുറുമാന്റെ എഴുത്തിന്റൊഴുക്ക് തടയാന്‍ കുറുമാനുപോലും കഴിയുന്നില്ല. നല്ലൊരു ഭാഗ്യമാണത്.
പ്രത്യേകിച്ചും ഞാനൊക്കെ അക്ഷരം (തോന്ന്യാക്ഷരമായാലും) മറന്ന് വല്ല പടവും പോസ്റ്റ് ചെയ്ത്, എന്നെ മറന്നു പോകല്ലെ എന്നു ഓര്‍മ്മിച്ചു നടക്കുന്ന ഈ കാലത്ത്.

കുറുമാനെ ഈ ഒഴുക്ക് അനുസ്യൂതം തുടരട്ടെ.
സന്തോഷം.

വിന്‍സ് said...

kalabhavan manikku pattiya role thanney. Nanma enna cinemayiley pulliyudey looks kidilam aanu. For the record, I HATE FRICKING KALABHAVAN MANI but he is excellent in villain roles. I hope they will even copy your dialouges from this episode. avasanathey dialouges sherikkum kalakkiyittondu.

Kurumante novel onnu usharayathu sathyam paranjal ippol aanu. 1-6 varey pakkaa bore aayirunnu, pakshe ee episode kidilam.

വേണു venu said...

7‍ാം ഭാഗം എന്തു കൊണ്ടോ കൂടുതല്‍‍ രസിക്കുന്നു. കഥാ തന്തു ചുരുളഴിയുന്നതിലാണോ.
ശവത്തിനുവേണ്ടിയെങ്കിലും, മനുഷ്യരേ നിങ്ങള്‍ കണക്ക് പറയല്ലേന്ന്.
നേരില്‍ കണ്ടു നിന്നു കുറുമാനേ...
ഗംഗയുടെ തീരത്തു് എരിച്ചതിനു ശേഷം എരിയപ്പെട്ടവന്‍റെ അടുത്ത ബന്ധുവും എരിച്ചവനും തമ്മില്‍‍ എരിച്ചതിനുള്ള കാശിനു വേണ്ടിയുള്ള തര്‍ക്കങ്ങളും വഴക്കുകളും. പിന്നെ പോസ്റ്റുമാര്‍ട്ടം നടത്തുന്ന, വെട്ടീക്കീറി ഡാക്കിട്ടര്‍ക്കു് പരിശോദ്ധിക്കാന്‍‍ ശ രിയാക്കി കൊടുക്കുന്ന കുടിയനു് തന്‍റെ ഉറ്റവനു് നോവാതിരിക്കന്‍‍ കൈമടക്കു കൊടുക്കുന്ന ബന്ധു.
ഇതൊക്കെ ചിത്രങ്ങള്‍. നന്നായി. തുടരുക. മനോഹരമായ ഇതെപോലെയുള്ള അധ്യായങ്ങള്‍‍ പോരട്ടെ.:)

സാജന്‍| SAJAN said...

ഇതാണ് എഴുത്ത്!!
എനിക്കേറ്റവും ഇഷ്ടപ്പെട്ട മൃതോത്ഥാനത്തിന്റെ ഒരു അധ്യായമാണീത്:)
പക്ഷേ... ഇതിനിടയിലുള്ള സംഭവങ്ങള്‍ ഒക്കെ എവിടെ ?
അതാണോ ഇതിന്റെ സസ്പെന്‍സ്?

അമല്‍ | Amal (വാവക്കാടന്‍) said...

നല്ല രസികന്‍ അവതരണം.

എന്നാലും മ്മടെ സരള ..

കുറുമാന്‍സ്, കിടിലനായി മുന്നേറാന്‍ എല്ലാ ആശംസകളും ..

അപ്പു ആദ്യാക്ഷരി said...

മരിച്ചു കഴിഞ്ഞാല്‍, പണക്കാരനും, പാവപെട്ടനും, ഡോക്ടറും, തെങ്ങുകയറ്റക്കാരനും എല്ലാം വെറും ശവം മാത്രം. ആ ശവത്തിനു അതിന്റെ ജീവിച്ചിരിക്കുമ്പോഴുണ്ടായിരുന്ന വിലകൊടുത്തില്ലെങ്കിലും, ശവമല്ലെ എന്നു കരുതി നിന്ദിക്കരുത്. മനസ്സിലായാ?...

കുറുമാനേ...മുത്തു ഈപ്രാവശ്യം ഡാമില്‍ മുങ്ങിത്തീരുമെന്നു വിചാരിച്ചുപോയി. എന്തൊരു സ്റ്റൈലന്‍ എഴുത്ത്....ലൈവായി ആ ശവംതപ്പല്‍ കണ്ടപോലെയുണ്ടായിരുന്നു.

മുസാഫിര്‍ said...

കുറെ നാളുകള്‍ക്കു ശേഷമാണു കുറുമാന്റെ ഒരു കഥ വായിക്കുന്നത്. ഒരു കലക്കന്‍ പടം കണ്ടിറങ്ങിയ പ്രതീതി..സോഡാ.കപ്പല‍ണ്ടിയേയ് ...

ആവനാഴി said...

പ്രിയ കുറുമാന്‍,

അതു ശരി. ശവം കണ്ടുപിടിച്ച് കെട്ടിയിട്ടു അല്ലേ മുത്തുസ്വാമി! എന്നിട്ട് വെള്ളത്തില്‍ തപ്പാനെന്ന ഭാവത്തില്‍ മുങ്ങാംകുളിയിട്ടു നടന്നു! ങും ആളു കേമന്‍! പോരട്ടെ അടുത്തത്.

സസ്നേഹം
ആവനാഴി.

കുറുമാന്‍ said...

എനിക്ക് ഞാനൊരു കമന്റിടട്ടെ.....ഒന്നു തീര്‍ക്കടോ ഈ പൈങ്കിളി വേഗം :) സ്മൈലിയുണ്ട്

Sha : said...

കുറുമാന്റെ കമന്റു ഇഷ്ടപ്പെട്ടു..........

അതുല്യ said...

ഒന്നു തീര്‍ക്കടോ ഈ പൈങ്കിളി വേഗം :)