Sunday, June 24, 2007

ഡ്രൈവിങ്ങ് ടെസ്റ്റ്

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ ഡിസംബര്‍ മാസം. മരംകോച്ചുന്ന തണുപ്പാണ് ഡെല്‍ഹിയില്‍ നവംബര്‍, ഡിസംബര്‍, ജനുവരി കാലങ്ങളില്‍. അന്നെനിക്ക് പ്രായം മധുര പതിനേഴ് കഴിഞ്ഞിരിക്കുന്നു. എന്നാലൊട്ട് പതിനെട്ടെത്തിയിട്ടുമില്ല.

ഡെല്‍ഹിയിലെ ഈസ്റ്റ് ഓഫ് കൈലാഷിലുള്ള ഒരു ഫ്രൈറ്റ് ഫോര്‍വാര്‍ഡിങ്ങ് കമ്പനിയില്‍ ഡോക്യുമെന്റേഷന്‍ അസ്സിസ്റ്റന്റായി ജോലിക്ക് കയറിയിട്ടും അധികം മാസങ്ങളായിട്ടില്ല. എന്റെ കസിന്‍ സിസ്റ്ററുടെ കണവന്‍, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എന്റെ അളിയന്‍ ഗോപി ചേട്ടന്റെ റെക്കമെന്‍ഡേഷനോട് കൂടിയാണ് അവിടെ കയറിപറ്റിയത് തന്നെ. ഗോപി ചേട്ടന്റെ കൂട്ടുകാര്‍ നാലു പേര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനമായതിനാലോ, ഗോപി ചേട്ടന്‍ റെക്കമെന്റ് ചെയ്തതിനാലോ മാത്രമല്ല അവിടെ എനിക്ക് ജോലി കിട്ടിയത്. മറിച്ച് എന്റെ ചുറുചുറുക്കും, ടൈപ്പിങ്ങിലുള്ള അസാധാരണമായ വേഗതയും എന്നെ ആ സ്ഥാപനത്തില്‍ ബാലവേല ചെയ്യുവാന്‍ തിരഞ്ഞെടുക്കാനുള്ള ഒരു കാരണമായി തീര്‍ന്നു.

ഞാന്‍ താമസിക്കുന്നത് ഗോപി ചേട്ടന്റെ കൂടെ നോയിഡയില്‍ ആണു. ഗോപിചേട്ടന്‍, ചേച്ചി, രണ്ട് മക്കള്‍, ഞാന്‍ ഇത്രയും ആയാല്‍ സന്തുഷ്ട കുടുംബമായി. ആയിടക്കാണ് ഗോപിച്ചേട്ടന്‍ പുതിയ ഒരു മാരുതി കാറ് വാങ്ങിക്കുന്നത്. കാര്‍ വാങ്ങിയതുമുതല്‍ രാവിലേയും, വൈകുന്നേരവും എന്നെ പിക്കുന്നതും, ഡ്രോപ്പുന്നതും ഗോപിചേട്ടന്‍ സ്വമനസ്സാലെ ഏറ്റെടുത്തു. വൈകുന്നേരം പിക്കാന്‍ വരുമ്പോള്‍, സമയം 8 മണിയോടടുക്കും. പിന്നെ ഗോപിചേട്ടനും, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍മാര്‍ നാലുപേരും ചേര്‍ന്ന് ഒന്നൊന്നര കുപ്പി കാലിയാക്കിയതിനു ശേഷം ഒരു ഒമ്പതുമണിയോട് കൂടി വീട്ടിലേക്ക് തിരിക്കുകയാണു പതിവ്. ഇത്രയും സമയം ഞാന്‍ വെറുതെ ഓഫീസിലോ, അല്ലെങ്കില്‍ കാറിലോ ഇരുന്ന് സമയം കളയും. തണുപ്പകാലമല്ലെ, ചില്ലൊക്കെ കയറ്റി കാറില്‍ ഇരുന്ന് പാട്ടുകേള്‍ക്കുന്നത് ഒരു രസം തന്നെ. ചെറിയ ചൂടും കിട്ടും.

കാര്‍ വാങ്ങിയതു മുതല്‍, ഞായറാഴ്ച തോറും രാവിലെ, സ്വന്തം ശരീരം കുളിപ്പിച്ചെടുക്കുന്നതിനു മുന്‍പ്, ഞാനും ഗോപിചേട്ടനും കൂടി, നമ്മുടെ മാരുതിയെ കുളിപ്പിച്ചെടുക്കുന്ന ഒരു ശീലം തുടങ്ങി വച്ചതിനാല്‍, ഞായറാഴ്ച രാവിലെ, ബക്കറ്റ്, സോപ്പ്, പൈപ്പ്, കപ്പ്, തുണി, വെള്ളം മുതലായ കാര്‍ വാഷിങ്ങിനാവശ്യമായ ചേരുവകള്‍ ഒരുക്കൂട്ടുന്നത് എന്റെ ഡ്യൂട്ടിയുടെ ഭാഗമായി വന്നു.

സാധനങ്ങള്‍ ഒരുക്കി വച്ച്, ഗോപി ചേട്ടന്‍ വരുന്നത് വരെ, ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്ന്, ഗിയര്‍ മാറ്റിയും, സ്റ്റീയറിങ്ങ് വീല്‍ വെറുതെ തിരിച്ചും, വളച്ചും, ക്ലച്ചിലും ബ്രേക്കിലും കാല്‍ മാറ്റി മാറ്റി ചവിട്ടിയും, വിര്‍ച്ച്വല്‍ ഡ്രൈവിങ്ങ് നടത്തുന്ന ഒരു “ഡ്രൈവോ മാനിയ“ എന്ന മാരകമായ അസുഖം എന്നെ പിടികൂടിയത് ആയിടക്കാണ്.

ഡ്രൈവോ മാനിയ എന്ന അസുഖം പിടിപെട്ടാല്‍, ഡ്രൈവിങ്ങറിയാത്തവനും ഡ്രൈവ് ചെയ്യാന്‍ തോന്നും. ആരംഭത്തില്‍ തന്നെ ഡ്രൈവിങ്ങ് പഠിക്കുകയാണ് ഇതിനെ മറിക്കടക്കാനുള്ള ഏറ്റവും നല്ല ഉപാധി. അല്ലെങ്കില്‍ രോഗം വഷളാവും.

ഡ്രൈവിങ്ങ് പഠിക്കാന്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയാവാത്തതിനാല്‍, ഡ്രൈവോ മാനിയ പിടിച്ച എനിക്ക് ആ അസുഖത്തിന്റെ കരാള ഹസ്തങ്ങളിലേക്ക് വഴുതി വീഴാതെ നോക്കേണ്ടത് എന്റെ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു. എന്നിട്ടും, അന്നത് സംഭവിച്ചു.

ഒരു ശനിയാഴ്ച ദിവസം, എട്ടു മണിക്ക് ഗോപിചേട്ടന്‍ എന്റെ ഓഫീസിലേക്ക് വരുകയും, പതിവുപോലെ ഡയറക്ടേഴ്സുമൊത്ത് സ്മാള്‍ അടി തുടങ്ങുകയും ചെയ്തു. ഓഫീസില്‍ ഓഫീസ് ബോയിയും, ഞാനും മാത്രം. എട്ടരകഴിഞ്ഞു, എട്ടേ മുക്കാല്‍ കഴിഞ്ഞു, ഗോപിചേട്ടന്‍ ഓഫീസ് ബോയെ വിളിച്ച് മറ്റൊരു ഫൂള്‍ കൂടി വാങ്ങിവരുവാന്‍ ഏല്‍പ്പിച്ചു. ആ സമയത്താണ് ബോറടിച്ചിരിക്കുന്ന എന്നെ കാണുന്നതും, ഡാ ഇന്ന് വീക്കെന്റല്ലെ, അതാ ഒരെണ്ണം കൂടി വാങ്ങിപ്പിക്കുന്നത്. വീട്ടില്‍ പോയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനുമില്ല. നിനക്ക് ബോറഡിക്കുന്നുണ്ടെങ്കില്‍ നീ പോയി വണ്ടിയിലിരുന്ന് വല്ല പാട്ടും കേട്ടോ എന്നും പറഞ്ഞ് വണ്ടിയുടെ ചാവി എനിക്ക് നല്‍കി.

വണ്ടിയില്‍ പോയി പാട്ടുകേട്ടിരിക്കുന്നത് തന്നെ നല്ലത് എന്നോര്‍ത്ത് കൊണ്ട് ഞാന്‍ മെല്ലെ സ്ഥലം കാലിയാക്കുകയും, വണ്ടി പാര്‍ക്കു ചെയ്തിരിക്കുന്ന സ്ഥലത്ത് ചെന്ന് മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ചാവിയിട്ട് തിരിച്ച് പാട്ട് കേള്‍ക്കാന്‍ തുടങ്ങി.

സമയം പിന്നേയും കൊഴിഞ്ഞു വീണു. ഒമ്പത് കഴിഞ്ഞു, ഒമ്പതരയായി. ഗോപിചേട്ടനെയാണെങ്കില്‍ കാണുന്നുമില്ല.കേട്ട് കഴിഞ്ഞ പാട്ട് വീണ്ടും പാടാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ബോറഡിക്കാന്‍ തുടങ്ങി.

വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര എന്ന് പറഞ്ഞവനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ചൊന്നു കൊടുക്കാമായിരുന്നു കരണക്കുറ്റിക്ക് നോക്കി. പാസഞ്ചര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുകയും, വണ്ടി ഓണാക്കാതെ തന്നെ. ഗിയറിലും, ക്ലച്ചിലും, ബ്രേക്കിലുമെല്ലാം യഥേഷ്ടം പോലെ പെരുമാറാന്‍ തുടങ്ങി. പത്തു മിനിറ്റ് നേരത്തെ ബ്രേക്ക്, ആക്സിലേറ്റര്‍,ഗിയര്‍ തുടങ്ങിയ സാധന സാമഗ്രികളിന്മേലുള്ള കളിക്കവസാനം, ഡ്രൈവോ മാനിയ എന്ന അസുഖം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുകയും വെറുതെ ഇരിക്കുന്ന മനസ്സായതു കാരണം ചെകുത്താന്‍ എന്റെ ശരീരത്തിലേക്കാവഹിക്കപെട്ടതിന്റെ പരിണിതഫലമായി ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.

വണ്ടി സ്റ്റാര്‍ട്ടായപ്പോള്‍, ഒരു പൂതി, ഒന്നു മുന്നോട്ട് ഓടിച്ചാലെന്താ? അല്ലേലും ഞാന്‍ കഴുകി തുടപ്പിച്ചെടുക്കുന്ന കാറല്ലെ? എന്നെ ചതിക്കുമോ?

ഇല്ല ചതിക്കാന്‍ വഴിയില്ല.

മനസ്സ് ഒരു നിമിഷം ഏകാഗ്രമാക്കി, വണ്ടി ഫസ്റ്റ് ഗിയറിലിട്ടു. ക്ലച്ചില്‍ നിന്നും കാലെടുത്തതും, വണ്ടി ഒന്നു ചാടി, പിന്നെ ഓഫായി.

അതു ശരി, അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ?

ഞാന്‍ വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, ഫസ്റ്റ് ഗിയറില്‍ ഇട്ടു, വീണ്ടും ക്ലച്ചില്‍ നിന്നും കാലെടുത്തു. കാര്‍ ഒന്നു മുരണ്ട് കൊണ്ട് വീണ്ടും ഓഫായി.

അന്നു ദേവാസുരം ഇറങ്ങാത്ത കാരണം, വാശിയും വീറും വന്നാല്‍ പിന്നെ കുറുമാനു കണ്ണുകാണില്ല എന്ന ഡയലോഗിനു പകരം വേറെ എന്തോ ഞാന്‍ പറഞ്ഞു എന്നാണെന്റെ ഓര്‍മ്മ. അതിനിവിടെ പ്രസക്തിയില്ലല്ലോ, അതിനാല്‍ തന്നെ വണ്ടി ഞാന്‍ മൂന്നാമതും സ്റ്റാര്‍ട്ട് ചെയ്തു.

ക്ലച്ചില്‍ നിന്നും കാലെടുത്തു, വണ്ടി ഒരു മൂന്നാലു മീറ്റര്‍ പോയപ്പോള്‍ ഗിയര്‍ മാറ്റാനുള്ള ഒരു ശ്രമത്തിനിടയില്‍ വണ്ടി വീണ്ടും ഓഫായി.

സംഭവം നല്ല രസം തന്നെ. രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം. ഞാന്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. തണുവുകാലമല്ലെ? സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു. റോഡെല്ലാം ഒരു വിധം കാലി.

നാലാമതും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ക്ലച്ചില്‍ നിന്നും കാലെടുത്ത്, ആക്സിലേറ്ററില്‍ ചെറുതായി അമര്‍ത്തി. കാര്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. അനുഭവം ഗുരു.കഴിഞ്ഞ തവണ ഗിയര്‍മാറ്റാന്‍ പോയതിനാലാണല്ലോ,വണ്ടി ഓഫ് ആയത്, ആയതിനാല്‍ ഗിയര്‍ മാറ്റണ്ട എന്നു തന്നെ ഞാന്‍ തീരുമാനിച്ചു. നേരേയുള്ള റോഡിലൂടെ കാര്‍ അധികം വേഗതയില്ലാതെ മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു. ഒരു അരമുക്കാല്‍ കിലോമീറ്ററോളം ദൂരം പോയികാണും. ചെറിയ ഒരു പേടി തോന്നാന്‍ തുടങ്ങി. ഇനി വണ്ടി എങ്ങിനെ തിരികെ കൊണ്ട് വരും. നേരെയുള്ള റോഡായതിനാല്‍ വണ്ടി വലിയ പ്രശ്നമില്ലാതെ ഫസ്റ്റ് ഗിയറില്‍ പോയി. ഇനി യു ടേണ്‍ എടുത്ത് തിരികെ കൊണ്ടു വരണമല്ലോ ദൈവമേ. മുന്നിലുള്ള യു ടേണില്‍ വണ്ടി വളക്കാന്‍ പാകത്തിനു നിറുത്തി. റോഡിലൊന്നും ആരുമില്ലാത്തത് ഭാഗ്യം തന്നെ.

യൂ ടേണ്‍ എങ്ങിനെ വളക്കണമെന്ന് ഡ്രൈവിങ്ങ് പഠിച്ചവര്‍ക്കല്ലേ അറിയൂ. അപ്പോ ഡ്രൈവിങ്ങ് പഠിക്കാത്തവനു അവനവന്റെ ഐഡിയക്കനുസരിച്ച് വളക്കാം അത്ര തന്നെ.

വണ്ടിയുടെ സ്റ്റീയറിങ്ങ് ഞാന്‍ മൊത്തം വളച്ചു പിടിച്ചു. വണ്ടി ഫസ്റ്റ് ഗിയറില്‍ ഇട്ടു, ക്ലച്ച് വിട്ടതിനൊപ്പം തന്നെ ആക്സിലേറ്ററിലും കാലാഞ്ഞമര്‍ത്തി.

വണ്ടി ഉലയുന്നതും, ചാടുന്നതും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു, അതിന്റെ തൊട്ടു പിന്നിലായി വണ്ടി എവിടേയോ ഇടിച്ചു നിന്നതും ഓര്‍മ്മയുണ്ട്. കണ്ണു തുറന്നപ്പോള്‍ ഒന്നും കാണുന്നില്ല. മൊത്തം ഇരുട്ട്. വണ്ടി ഏതോ മണല്‍ക്കൂമ്പാരത്തില്‍ ഇടിച്ച് കയറി നിന്നിരിക്കുകയാണ്. ഹൃദയം പെരുമ്പറകൊട്ടാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നാലോചിക്കുന്നതിനും മുന്‍പ് ഡോര്‍ തുറന്ന് പിടിച്ച് ആരോ പറഞ്ഞു. ഉത്തറോ സാല @#$%$ !!!

ഒരു സര്‍ദാര്‍ജിയാണ്. ഹിന്ദി പോലും അറിയാത്ത എനിക്ക് സര്‍ദാര്‍ജിയുടെ പഞ്ചാബിയിലുള്ള സംസാരത്തില്‍ നിന്നും, അയാള്‍ എനിക്കും, എന്റെ വീട്ടുകാര്‍ക്കും സുഖമല്ലെ എന്നന്വേഷിക്കുന്നതാണെന്ന് മനസ്സിലായി.

വണ്ടിയുടെ ചാവി വാങ്ങിയ സര്‍ദാര്‍ജി കാര്‍ ലോക്ക് ചെയ്ത്, മണലില്‍ പുതഞ്ഞു കിടക്കുന്ന അയാളുടെ സ്കൂട്ടര്‍ പ്രയാസപെട്ട് പൊക്കി സ്റ്റാന്‍ഡില്‍ വച്ചു. കോമാങ്ങയുടെ ഷേപ്പിലുള്ള മുന്‍ വശത്തോട് കൂടിയ സ്കൂട്ടര്‍ അന്നാണു ഞാന്‍ ആദ്യമായി കണ്ടത്!!

കാര്‍ ആരുടെ, അയാള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ശേഷം, സര്‍ദാര്‍ജി ഫോര്‍വേയ്സിലേക്ക് ഗോപിചേട്ടന്റെ കയ്യില്‍ തൊണ്ടിമുതലായ എന്നെ ഏല്‍പ്പിക്കുന്നതിനായി എന്റെ കയ്യില്‍ ബലമായി പിടിച്ച് വലിച്ച് നടന്നു.

കോണിപടികള്‍ കയറി എന്നേയും കൊണ്ട് സര്‍ദാര്‍ജി ഫോര്‍വേയ്സിന്റെ ഓഫീസില്‍ കയറി. അവര്‍ തമ്മില്‍ സംസാരിച്ചത് എന്തായിരുന്നെന്നെനിക്കു മനസ്സിലായില്ലെങ്കിലും, ഡാ $#@&%$, നീ ആ ഓഫീസ് മുറിയില്‍ ഇരിക്ക്, ഞാന്‍ ഇപ്പോ വരാം എന്നു പറഞ്ഞതില്‍ നിന്നും വലിയ എന്തോ ഒരു വിപത്ത് എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

കയ്യില്‍ ഉണ്ടായിരുന്നത് വെറും ഇരുപത് രൂപ. ആ ഇരുപത് രൂപ വച്ച്, ഡിസംബറിലെ കൊടും തണുപ്പത്ത്, കാല്‍ക്ക - ഹൌറ എക്സ്പ്രസ്സ് തീവണ്ടി (കള്ള വണ്ടി) കയറി ജീവിതത്തില്‍ ആദ്യമായി അന്ന് ഞാന്‍ ഒളിച്ചോടി.

ഭിക്ഷക്കാരുടെ കൂടെ, ടോയിലറ്റിന്റെ ഇടയിലുള്ള ചെറിയ സ്പേസില്‍, കിടന്നും, ഇരുന്നും നടത്തിയ മനോഹരമായ യാത്ര! ആ ഓര്‍മ്മകള്‍ എന്നെ ഇന്നും പുളകം കൊള്ളിക്കുന്നു.

45 comments:

കുറുമാന്‍ said...

ഡ്രൈവിങ്ങ് ടെസ്റ്റ് - ഒരു പുതിയ പോ‍സ്റ്റ്

ഡ്രൈവോ മാനിയ എന്ന അസുഖം പിടിപെട്ടാല്‍, ഡ്രൈവിങ്ങറിയാത്തവനും ഡ്രൈവ് ചെയ്യാന്‍ തോന്നും. ആരംഭത്തില്‍ തന്നെ ഡ്രൈവിങ്ങ് പഠിക്കുകയാണ് ഇതിനെ മറിക്കടക്കാനുള്ള ഏറ്റവും നല്ല ഉപാധി. അല്ലെങ്കില്‍ രോഗം വഷളാവും.

ബഹുവ്രീഹി said...

:))))))

സര്‍ദാര്‍ജിയുടെ പഞ്ചാബിയിലുള്ള സംസാരത്തില്‍ നിന്നും, അയാള്‍ എനിക്കും, എന്റെ വീട്ടുകാര്‍ക്കും സുഖമല്ലെ എന്നന്വേഷിക്കുന്നതാണെന്ന് മനസ്സിലായി.


മാരുതി സുസുഖി! പോസ്റ്റും സുഖിച്ചു! ആടിബൊളീ..

ഇടിവാള്‍ said...

കുറുവിനു ഇപ്പോ പോസ്റ്റോമാനിയ പിടിച്ചുവെന്നു തോന്നുന്നു ;)

ആ “പുളകം കൊള്ളിക്കുന്ന കള്ളവണ്ടി കഥകള്‍” എന്നൊരു സീരിസിനു കൂടി സ്കോപ്പുണ്ടോ ?

Unknown said...

ഹ ഹ ഹ... കലക്കന്‍!

ഇത് പിടിച്ചതിലും വലുതാണ് പൊത്തില്‍ എന്ന് പറഞ്ഞത് പോലായി. ഇനി ഇപ്പൊ ഒളിച്ചോട്ടത്തിന്റെ കഥ കേള്‍ക്കാതെ എങ്ങനെ സമാധാനം കിട്ടും? ആ കഥയാവട്ടെ അടുത്ത പോസ്റ്റ്.

ഓടോ: ഇങ്ങളാള് മഞ്ഞുമല തന്നെ! :-)

കറുമ്പന്‍ said...

ഹൂ!!!! രക്ഷപെട്ടു ... കുറുമാന്‍ ഒളിച്ചോടി !!!!!!

കുറുമാന്‍ ശരിക്കും കുറുമാനാവണമെങ്കില്‍ യാത്രാ വിവരണം നടത്തണം ...ഒളിച്ചോടിയ സ്ഥിതിക്ക് അതു നമുക്കു പ്രതീക്ഷിക്കാല്ലോ :)

Sona said...

സരസമായ വിവരണം..കള്ളവണ്ടി കയറി ലാന്‍ഡ് ചെയ്തതെവിടെയാ?

മൂര്‍ത്തി said...

:)
കൊള്ളാം....

പുതിയ റെയില്‍‌വേ നിയമമനുസരിച്ച് മുന്‍‌കാല പ്രാബല്യത്തോടെ കള്ള വണ്ടി കയറിയതിനു ഫൈന്‍ അടിക്കാം എന്നു കേട്ടു...
പാവം...തെളിവാണു പ്രധാനം...

Mr. K# said...

കോമാങ്ങയുടെ ഷേപ്പിലുള്ള സ്കൂട്ടര്‍!!! കലക്കന്‍ :-)

സുന്ദരന്‍ said...

കുറുമാന്‍ ജി,
ഇതു കലക്കി..കടുകുവറുത്തു...പുളിശേരിയുണ്ടാക്കി....
(സത്യമായിട്ടും വായിച്ചിട്ടുതന്നെയാ കമന്റിട്ടിരിക്കുന്നത്)

ഓട്ടോ-

സംഭവം നടന്നപ്പോഴുള്ള കുറുമാന്റെ പ്രായം വച്ച് ഞാനൊന്നു കണക്കുകൂട്ടി....

ഈസ്റ്റ് ഓഫ് കൈലാഷ്...
തണുപ്പുകാലം...ഒമ്പതുമണിനേരം...
യെന്റെഅമ്മോ....ദൈവം കാത്തു!!!!

തണുപ്പുകാലമായാല്‍ ഞങ്ങളു കൂടെക്കൂടെ ശ്രീനിവാസ്പുരിയില്‍നിന്നും ഈസ്റ്റ് ഓഫ് കൈലാഷിലോട്ട്, ആ ഓഫീസ് ബോയ് പോയ റൂട്ടിലൊരു സഞ്ചാരമുള്ളതാ... ആ യാത്രയ്ക്ക് ലക്ഷ്യവും ഗുണവും മൂന്നാണ് (XXX)

ഞാനെങ്ങാനുമായിരുന്നു സര്‍ദാര്‍ജിയുടെ സ്കൂട്ടറിന്റെ സ്ഥാനത്തെങ്കില്‍.... കോമാങ്ങാ ചമ്മന്തിപോലെ ആകുമായിരുന്നില്ലെ കുറു....

പോക്കിരി said...

:-)
നല്ല വിവരണം കുറുമാന്‍‌ജി...

വി. കെ ആദര്‍ശ് said...

maashe. please take a print out and send it to malayalam automobile magazine TOPGEAR. they will publish it. its really interesting. njan aanju chirichu. kalakki yittundu maash

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി

വിന്‍സ് said...

ഹഹഹ കൊള്ളാം.... ഇനി അടുത്ത ഒരു സീരീസിനുള്ള ചാന്‍സ് ഉണ്ടല്ലോ.

വേണു venu said...

അനുഭവങളുടെ തീവ്രതയില്‍‍ പൊതിഞ്ഞ ഹാസ്യമുഹൂര്‍ത്തങ്ങള്‍‍ അനുവാചകന്‍‍ അനുഭവിച്ചു് പൊട്ടി ചിരിക്കുന്നു. കുറുമാനേ ഞാനും.
വിര്‍ച്ച്വല്‍ ഡ്രൈവിങ്ങ് / “ഡ്രൈവോ മാനിയ“
ഹാഹാ...:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അന്ന് ബാക്കിയുള്ളവര്‍ തണ്ണിയടിക്കുമ്പോള്‍ തണുത്ത് വിറച്ച് കാറിലിരുത്തിയതിന്റെ പ്രതികാരൊം പലിശേം ആയിരിക്കും അല്ലേ ഇപ്പോള്‍ തീര്‍ക്കുന്നത്??

ഇനി ആ തീവണ്ടിയാത്രാ വിവരണം പോരട്ടെ... കല്‍ക്കത്തേലെത്തിയാ?

Mubarak Merchant said...

കുറുമാനേ, യാത്രകളാണല്ലോ നമ്മളെ ഒരിടത്തെത്തിക്കുന്നത്, അതുകൊണ്ട് യാത്ര തുടരൂ..

.... said...
This comment has been removed by the author.
.... said...

അസ്സലായിരിക്കുന്നു കുറുമാനേ...
എഴുത്ത് ഇപ്പോള്‍ നല്ല കാര്യായിട്ട് നടക്കുന്നു അല്ലെ??
ഇടയ്ക്കിടെ പോസ്റ്റുകള്‍...

ഗുപ്തന്‍ said...

"വെറുതെ ഇരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര എന്ന് പറഞ്ഞവനെ കണ്ടിരുന്നെങ്കില്‍ കെട്ടിപിടിച്ചൊന്നു കൊടുക്കാമായിരുന്നു കരണക്കുറ്റിക്ക് നോക്കി..."

പറഞ്ഞോന്റെ കുറ്റമാ അല്ലേ....
പാവം പറഞ്ഞതു ശരിയാണെന്ന് മനസ്സിലായി...

കിടുക്കന്‍ പോസ്റ്റ് മാഷേ.... വണ്ടിയോടിക്കാന്‍ നോക്കിയിട്ടില്ലെങ്കിലും ചേട്ടന്റെ പുതിയ കാമറ ഉള്‍പടെ ചില സാധനങ്ങള്‍ കേടായിപ്പോയതിന്റെ ഡൈനാമിക്സ് ഈ ശാസ്തീയലേഖനം വായിച്ചപ്പോഴല്ലേ മനസ്സിലായത്...

ഒരു കോപ്പീ ചേട്ടച്ചാര്‍ക്ക് അയച്ചുകൊടുക്കാമോ എന്ന് നോക്കട്ടെ...

sreeni sreedharan said...

കര്‍ത്താവേ ഇങ്ങേര് പിന്നെം യാത്ര തൊഡങ്ങിയാ?
ബാക്കിയൊള്ളാര്‍ക്ക് ഇനി ഇത്മാത്രമാവും ചിന്ത(അതെന്ത് മാനിയ ആണാവോ)

എന്നാലും “കുറുമാനു കണ്ണുകാണില്ല എന്ന ഡയലോഗിനു പകരം” എന്താണാവോ പറഞ്ഞത് ;)

Haree said...

ഗോപിച്ചേട്ടോ‍ാ‍ാ‍ാ‍ാ...
ആളിവിടുണ്ടേ... പെട്ടെന്നു വന്നാല്‍ പിടിക്കാം...

എന്നിട്ട്, എന്നിട്ടെന്നിട്ടെന്നിട്ട്... ഇങ്ങനെ ചോദിക്കാന്‍ അവസരമില്ലാതെ ഒരു കഥയെങ്കിലും എഴുതിക്കൂടേ? ;) നന്നായി ആസ്വദിച്ചു...

ഓഫ്: ലേബലായി ‘ഹാസ്യം’ എന്ന് കണ്ടു. അത് ശരിയാണോ? നര്‍മ്മം എന്നല്ലല്ലോ ഹാസ്യം എന്നു പറഞ്ഞാലര്‍ത്ഥം, ആണോ?
--

ദിവാസ്വപ്നം said...

:))


കുറു പിന്നേം ഫോമിലായോ !

സാല്‍ജോҐsaljo said...

അച്ച്ചാ ഏക് ബാത് ബതാവൊ, വൊ ദൊ ബോത്തല്‍ ഗോപി ഭൈയാ പീലിയാഥാ യാ നഹി, ബതാവൊനാ ജോ ബച് ഗയാ ഥാ വൊ ക്യാ കിയാ!!!

അതു രസിച്ചു. ഇതിന്റെ ബാക്കി കൂടിയിട്ടോ അല്ലേലാ സര്‍ദാര്‍ജിയെ ഞാന്‍ വിളിച്ചോണ്ടുവരും!

ദീപു : sandeep said...

ശരിയ്ക്കും രസിച്ചു ... :)

Visala Manaskan said...

“സര്‍ദാര്‍ജിയുടെ പഞ്ചാബിയിലുള്ള സംസാരത്തില്‍ നിന്നും, അയാള്‍ എനിക്കും, എന്റെ വീട്ടുകാര്‍ക്കും സുഖമല്ലെ എന്നന്വേഷിക്കുന്നതാണെന്ന് മനസ്സിലായി“

:)))


"മണലില്‍ പുതഞ്ഞു കിടക്കുന്ന അയാളുടെ സ്കൂട്ടര്‍ പ്രയാസപെട്ട് പൊക്കി സ്റ്റാന്‍ഡില്‍ വച്ചു"

കോമാങ്ങയുടെ ഷേപ്പിലുള്ള മുന്‍ വശത്തോട് കൂടിയ സ്കൂട്ടര്‍ അന്നാണു ഞാന്‍ ആദ്യമായി കണ്ടത്!!

ഹഹഹ.. കുറു!! എനിക്കോര്‍ക്കാന്‍ വയ്യേ!!
അടിപൊളിയായിട്ട്ണ്ട്രാ.

sreeshanthan said...

kollamm.. kuru back in original form.... adutha yathravivaranam pratheekshikkamo? bikshakkarude koode toilet inte side il irunnu yathra cheyth kadana katha kelkkan kothiyayi...

അപ്പു ആദ്യാക്ഷരി said...

ഡ്രൈവോ മാനിയ എന്ന അസുഖം പിടിപെട്ടാല്‍, ഡ്രൈവിങ്ങറിയാത്തവനും ഡ്രൈവ് ചെയ്യാന്‍ തോന്നും. ആരംഭത്തില്‍ തന്നെ ഡ്രൈവിങ്ങ് പഠിക്കുകയാണ് ഇതിനെ മറിക്കടക്കാനുള്ള ഏറ്റവും നല്ല ഉപാധി. അല്ലെങ്കില്‍ രോഗം വഷളാവും.

കുറുമാനേ.....അടിപൊളി!!

സൂര്യോദയം said...

കുറുമാന്‍... പോസ്റ്റ്‌ ഇഷ്ടപ്പെട്ടു... ആദ്യത്തെ ആ ഡ്രൈവിംഗ്‌ സീക്വന്‍സ്‌ ഒറിജിനല്‍.. :-)

Rasheed Chalil said...

കുറുജീ പഴയ ഫോമിലേക്കെത്തുന്നതില്‍‍ സന്തോഷം...
ഇനി എന്തല്ലാം കാണാന്‍ കിടക്കുന്നു ഈശ്വരാ...

Kaithamullu said...

ഡാ $#@&%$, നീ ആ ഓഫീസ് മുറിയില്‍ ഇരിക്ക്, ഞാന്‍ ഇപ്പോ വരാം എന്നു പറഞ്ഞതില്‍ നിന്നും വലിയ എന്തോ ഒരു വിപത്ത് എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.

“-ആ ഓര്‍മ്മകള്‍ എന്നെ ഇന്നും പുളകം കൊള്ളിക്കുന്നു. “

-ഞാനായിട്ട് ഇനി എന്ത് പറയാനാ?
കലക്കി, കുറൂ!

സുല്‍ |Sul said...

ഏതായാലും ഡ്രൈ ആയി ഡ്രൈവിങ്ങ് പഠിച്ചു എന്നു പറയുന്നത് എനിക്കത്ര ബോധിക്കുന്നില്ല. പിന്നെ പ്രായത്തിന്റെ പരിഗണന തരാം.

അപ്പോള്‍ ഡ്രൈവിങ്ങ് പഠിച്ചാലും കള്ളവണ്ടി ശരണം :)
-സുല്‍

ഞാന്‍ ഇരിങ്ങല്‍ said...

കഥ പറയാനുള്ള താങ്കളുടെ കഴിവിനെ നമിക്കുന്നു. ഇടയ്ക്ക് ചിരിപ്പിച്ചും പിന്നെ ചിന്തിപ്പിച്ചും കടന്നു പോകുന്ന പോസ്റ്റ്. ഇഷ്ടമായി.
ഇതിലൊരു വരിപോലും അധികമില്ല. കുറവുമില്ല.
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
ഇരിങ്ങല്‍

SUNISH THOMAS said...

കുറുമാനേ.....

കലക്കി എന്നു പറഞ്ഞാല്‍ അതു ഭംഗിവാക്കാവും. ഇവിടെ അതു ഭംഗി വാക്കു മാത്രമല്ല. കലക്കി, കലക്കി, കലക്കി.

നിങ്ങളുടെ പഴയ കഥകളുടെ പിഡിഎഫ് വായിച്ചു ചിരിച്ചു നടുവൊടിഞ്ഞ നിലയിലാണിപ്പോള്‍. അതിന്‍രെ കൂടെ ഇതും... തകതകര്‍പ്പന്‍...!!!!!

വേഴാമ്പല്‍ said...

കുറുമാന്‍ജി ,ഇതും അസ്സലായീട്ടോ...

Dinkan-ഡിങ്കന്‍ said...

ഇത് രസിച്ചു കുറുമാനേ.ഇത്രയൊക്കെ പോക്ക്രിത്തരം കാണിച്ചിട്ടും അവസാനം രക്ഷപ്പെടുത്തിയ ആ വണ്ടിയ്ക്ക് കള്ളവണ്ടി എന്ന് പേരും :)

sandoz said...

വീണ്ടും കുറുമാന്‍ പ്രപഞ്ചം.....
ജങ്കന്‍ അലക്ക്.....

ഉണ്ണിക്കുട്ടന്‍ said...

നമ്മള്‍ ടാക്സ് കൊടുത്ത കാശു കൊണ്ടു സര്‍ക്കാര്‍ വാങ്ങിയ തീവണ്ടിയില്‍ കയറാന്‍ പിന്നേം കാശു കൊടുക്കാനോ അല്ല കുറൂസേ.. 18 വയസ്സിലൊക്കെ സ്മാളിടിക്കാട്ടോ..

ഈയുള്ളവന്‍ said...

കുറുജീ,

ദാ, ദിപ്പ പോസ്റ്റിയപോലത്തെ ഐറ്റംസാണ് മ്മക്ക് വേണ്ടത്.
കലക്കീഷ്‌ടാ... കലക്കി കപ്പലൊടിച്ചു...

പോരട്ടെ കുറൂ ബാക്കികൂടി, ആ കള്ളവണ്ടി കയറിപ്പോയ പോക്കും അതിനുശേഷം എന്തുണ്ടായീന്നും ഒക്കെ.

കോമാങ്ങയുടെ ഷേപ്പിലാക്കിയ സ്‌കൂട്ടറും അതിന്റെ ഉടമസ്ഥന്റെ ‘കുശലാന്വേഷണവും’ കലക്കി... എന്നാലും, കുറുമാനു കണ്ണുകാണില്ല എന്നതിനുപകരം എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക..?

Anonymous said...

ഹലോ കുറുമാന്‍‌,

കഥ നന്നായിട്ടുണ്ട്. അവസാനം സത്യത്തില്‍‌ കള്ളവണ്ടി കയറിയോ? അതോ ഗോപിച്ചേട്ടന്റെ കൈയ്യില്‍‌ നിന്നും കിട്ടിയ തല്ലിന്റെ എണ്ണം എത്രയായിരുന്നൂന്ന് (എണ്ണാന്‍‌ പറ്റിയിട്ടുണ്ടാവില്ല ... പാവം...!) ഓര്‍മ്മയില്ലാത്തതുകൊണ്ട് യാഥാര്‍ഥ്യം മറച്ചുവച്ചതാണോ കുറുമാനേ..? കഥ നല്ല രസമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച് ഷാര്‍ജയില്‍‌ നിന്നും ‘ഫസ്റ്റ് റോഡ് ടെസ്റ്റ് ‘ മനോഹരമായി പൊട്ടിയതിന്റെ സങ്കടത്തില്‍‌, ‘എനിക്ക് വയ്യ..ആ അറബി പോലീസ് എന്നെ മനപ്പൂര്‍വം തോല്‍‌പിച്ചതാ... ഇനി ഡ്രൈവിങ്ങ് പഠിക്കുന്നില്ല ..മൂഡ് പോയി‘.. എന്നൊക്കെ സങ്കടപ്പെട്ടിരിക്കുമ്പൊള്‍‌ ആണ് കുറുമാന്റെ കഥ വായിച്ചതു... ഇപ്പോ മൂഡ് പിന്നേം വന്നു...! ഡ്രൈവിങ്ങ് പാസായില്ലേല്‍‌ പിന്നീട് വല്ല ‘ഡ്രൈവോ മാനിയായും’ പിടിപെട്ടാല്‍‌, ഷാര്‍ജയിലെ ട്രാഫിക്ക് വച്ച് നോക്കുമ്പോള്‍‌ ഒന്നല്ല, ഒരു പാട് 'കോമാങ്ങയുടെ ഷേപ്പിലുള്ള മുന്‍ വശത്തോട് കൂടിയ' വാഹനങ്ങള്‍‌ ഞാന്‍‌ സ്യഷ്‌ടിക്കും...മാത്രമല്ല, കുറുമാന്‍‌ കേട്ട “ഉത്തറോ സാല @#$%$ !!!“ യുടെ ഹിന്ദി വേര്‍ഷന്‍‌ മാത്രമല്ല, അറബി, ഇംഗ്ലീഷ്, മലയാളം, ഫിലിപ്പിനോ, തുടങ്ങിയ വേര്‍ഷനുകളും കേള്‍ക്കേണ്ടി വരും... സൊ... ഞാന്‍‌ നല്ലകുട്ടിയാ‍യി എന്റെ ഡ്രൈവിങ്ങ് ക്ലാസുകള്‍‌ പുനരാരംഭിക്കട്ടെ... അനുഗ്രഹിക്കു ഗുരോ...!!

ഷാര്‍ജയില്‍‌നിന്നും,
സസ്നേഹം..
അഭിലാഷ്

Johnny said...

"ഡ്രൈവോ മാനിയ" പ്രയോഗം ഇഷടപെട്ടു.
ഡ്രൈവോ മാനിയ പിടിപെട്ട സമയത്ത് തന്നേ അപ്പന ഡ്രൈവിങ് പടിപ്പിക്കാന്‍ വിട്ടത് കൊന്ദു റോഗം വഷളയില്ല

sunilraj said...

അടിപൊളി!! യാത്രവിവരണം കൂടി പ്രതീക്ഷിക്കുന്നു....

ആവനാഴി said...

പ്രിയ കുറുമാന്‍,

1977. അന്നു ഞാന്‍ ടാന്‍സാനിയായിലായിരുന്നു. എന്റെ സുഹൃത്തായ ഡേവിഡ് സാറിനു ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസഷനില്‍ ജോലികിട്ടിപ്പോയപ്പോള്‍ അദ്ദേഹത്തിന്റെ ഹോണ്ടാ മോട്ടോര്‍ സൈക്കിള്‍ ഞാന്‍ വാങ്ങിച്ചു.

വെറും സൈക്കിള്‍ ഓടിച്ചിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ആദ്യമായിട്ടാണു.

ഇംഗ്ലീഷുകാരനായ സഹപ്രവര്‍ത്തകന്‍ ഹര്‍ഗ്രീവ്സ് പഠിപ്പിക്കാമെന്നേറ്റു.

ഞാന്‍ സീറ്റില്‍ കയറിയിരുന്നു. ചവിട്ടി. സ്റ്റാര്‍ട്ടായി. പുള്ളി സീറ്റില്‍‍ പിടിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ നിര്‍ദ്ദേശപ്രകാരം ആക്സിലറേറ്റു ചെയ്തു.

അല്പം കൂടിപ്പോയി. മോട്ടോര്‍ സൈക്കിള്‍ ഇരച്ചു പാഞ്ഞു. എനിക്കു നല്ല ബാലന്‍സു കിട്ടിയില്ല.

വളഞ്ഞുപുളഞ്ഞു മുന്നോട്ടു പാഞ്ഞ വാഹനം ഒരു കുഴിയില്‍ പോയി ചാടി.

ഞാന്‍ എഴുനേറ്റു. ങാഹാ, അങ്ങിനെ വിട്ടു കൊടുത്താല്‍ പറ്റില്ലല്ലോ. അതോടെ എനിക്കു “റൈഡോമാനിയ” പിടിപെട്ടു.

കേറി ഇരുന്നു ഒരു ചവിട്ട് ;എന്നിട്ട് ഇരപ്പിച്ച് മുന്‍‌ചക്രം ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പൊക്കിനിര്‍ത്തി പിറകിലെ ചക്രം മാത്രം നിലത്തു തൊട്ടുകൊണ്ടു പായിച്ചു പോയി.

വലിയ വലിയ കുഴികളും, തോടുകളും ആ വേഗതയില്‍ നിഷ്പ്രയാസം ചാടിക്കടന്നുകൊണ്ട് ഞാന്‍ പ്രയാണം തുടര്‍ന്നു.

അങ്ങിനെ ഒരു വലിയ പര്‍വതത്തിന്റെ ഉച്ചിയിലെത്തി. ......

പെട്ടെന്നു വാതിക്കല്‍ ശക്തിയായ മുട്ടു കേട്ട് ഞാന്‍ ഉണര്‍ന്നു.

വാതില്‍ തുറന്നപ്പോള്‍ മുന്‍‌പില്‍ ഹര്‍‌ഗ്രീവ്സ് സായ്‌വ്.

“അല്ലാ, ഇന്നു പഠിക്കണ്ടെ മോട്ടോര്‍ സൈക്കിള്‍ റൈഡിംഗ്. ഇന്നലെ വീണത് കാര്യമാക്കണ്ട.”

അപ്പോഴാണു എന്റെ “റൈഡോമാനിയ” സ്വപ്നമായി രൂപാന്തരപ്പെട്ടല്ലോ എന്നു ഞാന്‍ ഓര്‍ത്തത്.

സസ്നേഹം
ആവനാ‍ഴി

മഴത്തുള്ളി said...

ഉത്തറോ സാല @#$%$ !!!

ഹി ഹി...

ഇതിന്റെ അര്‍ത്ഥം വളരെ നന്നായിരിക്കുന്നു. പിന്നെ “എന്റെ ഒളിച്ചോട്ടകഥകള്‍“ പെട്ടെന്നു തുടങ്ങൂ മാഷേ :)

Anonymous said...

MAMO...........bole to? hit hai........amma is askin why didnt u rite the entire story..........do rite the aftereffects.

Bt its WONDERFUL....G8

Anonymous said...

excellant Mr.Kuruman.
Transparancy Amazing.........
Noushad Labins Abu dhabi