Monday, May 22, 2006

ഭാംഗിന്‍ പുറത്തൊരു ഹോളി

വെറുതെയിരിക്കണ നായര്‍ക്കൊരു വിളി വന്നു എന്നു എന്റെ വല്ല്യമ്മേടെ മോന്റെ അമ്മേടെ മോന്‍ ഒരു ദിവസം പറഞ്ഞതുപോലെ, പെട്ടെന്നൊരു ദിവസം, ആദി കുറുമാന്‍ ദില്ലിയും, എന്തിന്‌ ഇന്ത്യ തന്നെയും ഉപേക്ഷിച്ച്‌, സ്വന്തം കാര്യം സിന്ദാബാദാക്കി പറക്കമുറ്റാത്ത ഞങ്ങളെ, കാപട്യം നിറഞ്ഞ കിര്‍ക്കിനിവാസികളായ കാപാലികന്മാരുടെ ഇടയില്‍ നിഷ്കരുണം ഒറ്റപ്പെടുത്തി ഫിന്‍ലാന്റിലേക്ക്‌ പറന്നു പോയതിനാല്‍, കിര്‍ക്കി വില്ലേജിലെ വില്ലയില്‍ ഞങ്ങള്‍ രണ്ടാണ്‍കിളികള്‍ മാത്രം ഒറ്റപെട്ടു.

തൃമൂര്‍ത്തികളിലൊന്ന് പറന്നു പോയപ്പോള്‍, ഞങ്ങള്‍ ദ്വ്യമൂര്‍ത്തികള്‍ കുറച്ചൊന്നൊതുങ്ങി എന്ന് കരുതി, കിര്‍ക്കി ഗ്രാമവാസികള്‍, ചൊവ്വാഴ്ചകളില്‍, മന്ദിറില്‍ അര്‍ച്ചനക്കായ്‌ കൊടുക്കുന്ന ബൂന്ദിയുടേയും, ബേസന്‍ കീ ലഡുവിന്റേയും ക്വാണ്ടിറ്റി ഇരട്ടിയായ്‌ കൂട്ടി എന്നു മാത്രമല്ല, മന്ദിറില്‍ നിന്നും വരുന്ന വഴി ഞങ്ങളുടെ ഫ്ലാറ്റിനു മുന്‍പില്‍ എത്തുമ്പോള്‍ ജയ്‌ ബജ്‌ രംഗ്ബലീ ക്കീന്നുള്ള വിളിയുടെ വോള്യവും മോണോവില്‍ നിന്നും സ്റ്റീരിയോ സൌണ്ടിലേക്കുയര്‍ന്നു.

അങ്ങനെ കുറച്ചൊന്നൊതൊങ്ങി കഴിയുന്നതിനിടയില്‍, എന്റെ നാട്ടുകാരനും, സ്നേഹിതനും, വീക്കെണ്ടുകളില്‍ ഞങ്ങളുടെ മുറിയില്‍ വന്ന്, എല്ലിന്മേലുള്ള മാംസം കടിച്ചുവലി, കുടിച്ചു വലി എന്നീ മത്സരങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവനും, ജാതിയില്‍ നല്ല നമ്പൂതിരിയുമായ സുഭാഷ്‌, നിങ്ങളില്ലാതെ എന്താഘോഷം എന്നു മോഹന്‍ ലാല്‍ എവിടേയോ പറഞ്ഞ പോലെ,നിങ്ങളില്ലാതെ എന്തലമ്പ്‌ എന്ന മുദ്രാവാക്യവുമായി, പെട്ടി, കിടക്ക, ഇത്യാദി സാധന സാമഗ്രികളുമായി, ഞങ്ങളുടെ മുറിയിലേക്ക്‌ പെര്‍മനന്റായി മൈഗ്രേറ്റു ചെയ്തു.

മുറിയില്‍ വന്നതും, ഉപനയനം കഴിഞ്ഞ ആ നമ്പൂരി ചെക്കന്‍, ഇനി നെയ്യിനും, പരിപ്പിനും, സാമ്പാറിനും പകരം, സില്‍ക്കെറെച്ചി (വിശാലന്റെ സില്ക്ക്‌ തന്നെ), മുട്ടന്‍ ,പ്രാവ്‌,താറാവ്‌,കോഴി, തവള മുതലായ മിണ്ടാ പ്രാണികളുടെ മാംസമല്ലെ, അപ്പോള്‍ പിന്നെ ഇതൊരാഡംബരമല്ലേ എന്നോതിക്കൊണ്ട്‌ തന്റെ പൂണൂലൂരി അഴ (അയ അഥവാ അയക്കോല്‍) കെട്ടി.

അങ്ങനെ ഇരട്ടകള്‍ (പരട്ടകള്‍) വീണ്ടും തൃമൂര്‍ത്തികളായി. ജനതാ ഫ്ലാറ്റൊരു തീന്‍ മൂര്‍ത്തി ഭവനുമായി!

പിടിച്ചേലും ഇമ്മിണി ബല്യേത്‌ അളയില്‍ എന്നു പറഞ്ഞതുപോലെ, ആദികുറുമാനെ കവച്ച്‌ വയ്ക്കുന്ന തരത്തിലുള്ള പോക്കണം കേടാണ്‌ സുഭാഷിന്റെ കൈവശം.

എന്തായാലും അവന്റെ വരവോടെ, നാട്ടുകാര്‍ മന്ദിറില്‍ പ്രസാദം അര്‍ച്ചന ചെയ്യുന്നത്‌ അപ്പാടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കലായി വെട്ടികുറക്കുകയോ ചെയ്തെന്നു മാത്രമല്ല, വീടിന്റെ മുന്‍പിലെത്തുമ്പോഴുള്ള ജയ്‌ ബജ്‌ രംഗ്‌ ബലിക്കീന്നുള്ള വിളിക്ക്‌ കമ്പ്ലീറ്റായി ഫുള്ള്‌, ഹാഫ്‌, ക്വാര്‍ട്ടര്‍ സ്റ്റോപ്പുമിട്ടു. എങ്കിലും അവരുടെ മുഖഭാവത്തില്‍ നിന്നും, ഞങ്ങളുടെ മാവും ഒരു നാള്‍ പൂക്കുംണ്ട മക്കളേ, അപ്പോ കാണിച്ച്‌ തരാം എന്ന ഒരേ ഒരു വാചകം മാത്രമേ ഞങ്ങള്‍ക്കെപ്പോഴും വായിക്കാന്‍ കഴിഞ്ഞത്‌.

ചൂടുകാലത്തിന്റെ വരവറിഞ്ഞ, മരം കോച്ചുന്ന തണുപ്പു കാലം, തന്റെ ഈ.മ.യൌ. അടിച്ച്‌ പുറത്തിറക്കി.

ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഒരേ ഒരു വിഷമം, ഇനിയിപ്പോള്‍, പുറത്തേക്ക്‌ പോകുമ്പോഴും, ഓഫീസില്‍ പോകുവാമ്പോഴും, ധരിക്കുവാന്‍ പുതിയ ഷര്‍ട്ടുകള്‍ വാങ്ങണമെന്നായിരുന്നു. തണുപ്പുകാലം മുഴുവന്‍, പിഞ്ഞിയതും, കീറിയതും, ബട്ടന്‍സില്ലാത്തതും, എന്തിനേറെ, വെറും കോളര്‍ മാത്രം വെട്ടിയെടുത്ത്‌ സ്വെറ്ററിന്നു പുറത്തേക്ക്‌ വരത്തക്കവിധം സെറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഓഫീസിലേക്ക്‌ ചെത്തി നടന്നു.

ദിവസവും, പുതിയ പുതിയ ഷര്‍ട്ടിട്ടു ഞങ്ങള്‍ ഓഫീസില്‍ വരുന്നത്‌ കണ്ട്‌, സഹപ്രവര്‍ത്തകരും, സഹപ്രവര്‍ത്തിനികളും അത്ഭുതം കൂറി. “ഇവര്‍ക്കിത്രയതികം ഷര്‍ട്ടുകളോ”!!!

തണുപ്പ്‌ കുറഞ്ഞതും, ഗോസായിമാര്‍, പാമ്പ് ഉറയൂരുന്നതുപോലെ, തണുപ്പുകാലത്തിന്റെ ആരംഭത്തില്‍ ശരീരത്തില്‍ കയറ്റിയ, ബനിയനുകള്‍, അതിനു മുകളില്‍ കയറ്റിയ ഹാഫ്‌ സ്വെറ്റര്‍, അതിനും മുകളിലായി കയറ്റിയ ഫുള്‍ സ്വറ്റര്‍ (പാവം ക്വാര്‍ട്ടര്‍ സ്വെറ്ററു മാത്രം ഇല്ല) തുടങ്ങിയവ, കത്തി, പിച്ചാത്തി, തുടങ്ങിയവ ഉപയോഗിച്ച്‌ മുറിച്ചും, ചുരണ്ടിയും മാറ്റി. മൂന്നാലു മാസത്തിനുശേഷം അവരില്‍ പലരും മതിവരുവോളം, ചെളി കുതിരുവോളം കുളിച്ചു. ബാക്കിയുള്ളവര്‍ ഹോളി വരുന്നത്‌ വരെ കുളി പോസ്റ്റ്‌ പോണ്ട്‌ ചെയ്തു.

ഹോളിക്കൊരുദിനം മാത്രം ബാക്കി. ഹോളിയെങ്ങനെയാഘോഷിക്കണം എന്നതിനെകുറിച്ച്‌, ഞങ്ങള്‍ മൂവര്‍സംഘവും, പിന്നെ ഞങ്ങളുടെ അഭ്യദയകാംക്ഷികളായ മറ്റ്‌ നാലു സുഹൃത്തുക്കളും കൂടി, ഹോളി തലേന്ന് മുറിയില്‍ കട്ടിലിലും, നിലത്തുമായ്‌ കുത്തിയിരുന്ന്, കുലുങ്കഷമായി ചര്‍ച്ച ചെയ്തു.

പരസ്പരം തായ്‌, തന്തൈ, അക്ക, അണ്ണന്മാരെ ബഹുമാനിക്കല്‍,അടിപിടി, മുടിയില്‍ പിടിച്ച്‌, തല ചുമരേലിടിക്കല്‍, മലര്‍ന്നു കിടന്നു തുപ്പല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കൊടുവില്‍ ഹോളി അജണ്ട ഏഴില്‍ അഞ്ചു വോട്ടുകള്‍ക്കു പാസ്സായി.

മദ്യം വിഷമാണ്‌, അതു കഴിക്കുന്നത്‌ അതിലേറെ വിഷമമാണ്‌ എന്ന മഹത്തായ തത്വത്തിന്റെ അന്തഃസത്ത ഞങ്ങള്‍ക്കുള്‍ക്കൊള്ളാനായതിനാല്‍, ഹോളിക്ക്‌ മദ്യം വേണ്ട പകരം ഭാംഗ്‌ ആവാം എന്ന എന്റെ അഭിപ്രായത്തിനേഴില്‍ ഏഴു വോട്ടും കിട്ടി.

പണ്ടെങ്ങാണ്ടൊരു മൂന്നാലു തവണ പപ്പടം വില്ക്കാന്‍ നടക്കുന്ന പാപ്പഡ്‌ വാലയുടെ കയ്യില്‍ നിന്നും, ഗ്യാപ്പില്‍ രണ്ടോ, മൂന്നോ ഭാംഗിന്റെ പപ്പടം വാങ്ങി പങ്കിട്ടു തിന്നതിന്നു കിട്ടിയ ലഹരി എന്നു പറഞ്ഞാല്‍, തലക്കേറുകൊണ്ടതു പോലെ ചെറിയ ഒരു മന്ദതയും, കണ്ണുകള്‍ ഉപ്പന്റെ പോലെ ചുവന്നു തുടുത്തു പുറത്തേക്കുന്തിയതും, കൂടാതെ കാര്യമായുണ്ടായ മാറ്റം മൂന്നാലാള്‍ക്കു തിന്നേണ്ട ചോറൊറ്റയ്ക്കു തിന്നുതീര്‍ത്തു എന്നതുമാത്രമാണ്‌ ഭാംഗടിയിലെ ഞങ്ങള്‍ക്കുള്ള ഒരേയൊരു എക്സ്‌പീരിയന്‍സ്‌.

പണ്ടാരാങ്ങാണ്ട്‌, പണ്ടാറമടങ്ങാനായ്‌ പറഞ്ഞു കേട്ട ഭാംഗ്‌ റസീപ്പിയുമായി, ഞാനും, ഡൊമിനിയും, വച്ചു പിടിച്ചു ആശ്രമത്തില്‍ നിന്ന് നിസാമുദ്ദീനിലേക്ക്‌ പോകുന്ന വഴിക്കുള്ള ബോഗലിലെ ഭാംഗ്‌ കീ ടേക്കയിലേക്ക്‌ (ഭാംഗ്‌ വില്ക്കുന്ന അംഗീകൃത കട).

പണ്ട്‌ മാവേലി സ്റ്റോറില്‍ മണ്ണെണ്ണക്കു ക്യൂവില്‍ നില്ക്കുന്നതുപോലെ, ജനശതങ്ങള്‍ അവിടെ വരിവരിയായി നിരന്നു നിന്നിരുന്നതിന്റെ പിന്നില്‍ അവരിലിരുവരായ്‌ ഞങ്ങളും നിന്നു.

കാത്തിരിപ്പിന്നവസാനം കൌണ്ടറില്‍ എത്തിയപ്പോള്‍,കിത്നാ മാംഗ്താഹേ ഭായിസാബ്‌ എന്ന ചോദ്യത്തിനു മുന്‍പില്‍ പകച്ചുനില്ക്കാന്‍ സമയമില്ലാതിരുന്നതിനാല്‍, ആറുണ്ട ഭാംഗുണ്ട വാങ്ങി ഞങ്ങള്‍ കുയിലുകളും, മയിലുകളും നിറഞ്ഞ ഞങ്ങളുടെ കിര്‍ക്കി ഗ്രാമത്തിലേക്ക്‌ മടക്കയാത്ര തുടങ്ങി.

മദ്യമായാലും, ഭാംഗായാലും, ലഹരിയെന്തു തന്നെയായാലും, വാങ്ങിയതല്‍പ്പം കൂടിയാലും, കുറയരുത്‌ എന്ന പോളിസിയില്‍ ഞങ്ങള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതിനാല്‍ പോകുന്ന വഴിക്ക്‌, വണ്ടി നിറുത്തി, റസീപ്പിയിലെ മറ്റു ചേരുവകളായ, പാല്‍,കശുവണ്ടി, ബദാം, ഏലയ്ക്ക, പഞ്ചസാര തുടങ്ങിയ ഐറ്റംസ്‌ ആവശ്യം പടിയില്‍ അധികമായി തന്നെ വാങ്ങി.

പോകുന്ന വഴിക്ക്‌ ഹോളിയ്ക്ക്‌ നാട്ടുകാരെ പൂശുവാനുള്ള, തേച്ചാലും, മായ്ച്ചാലും പോകത്ത വിവിധ നിറത്തിലുള്ള ചായങ്ങള്‍, പിച്ച്ക്കാരി (പിച്ചക്കാരിയല്ല - ചാമ്പുപൈപ്പ്‌), വെള്ളം നിറച്ചെറിയാന്‍ ബലൂണുകള്‍ തുടങ്ങിയവ വാങ്ങിയതുകൂടാതെ, പോകുന്ന വഴി എന്റെ ഓഫീസില്‍ ഇറങ്ങി, ഫോട്ടോകോപ്പിയുടെ ടോണര്‍ കാര്‍ട്രിഡ്ജില്‍ നിന്നും വേയ്സ്റ്റായി പോകുന്ന ടോണാര്‍ ഒരൊന്നന്നര കിലോ ശത്രുക്കള്‍ക്ക്‌ മാത്രമായി പ്രത്യേകം, പൊതിഞ്ഞെടുത്തു (ഈ ടോണര്‍ ബക്കറ്റിലെ വെള്ളത്തില്‍ കലക്കി, ശത്രുവിന്റെ തലവഴി ഒഴിച്ചാല്‍ വെള്ളം താഴേക്കൊലിച്ചിറങ്ങുകയും, തലമുതല്‍ പാദം വരെ, രക്തസാക്ഷി കറുപ്പു നിറമായ്‌ തീരുകയും ചെയ്യും എന്നു മാത്രമല്ല, വിം, ലക്സ്‌, ലൈഫ്ബോയ്‌,റെക്സോണ,ക്ലോറോക്സ്‌ തുടങ്ങിയവ ഉപയോഗിച്ചു ആഴ്ചകളോളം കുളിച്ചാല്‍ മാത്രമേ യവന്റെ വിശ്വരൂപം തിരികെ ലഭിക്കൂ.

ഞങ്ങള്‍ തൃമൂര്‍ത്തികളും, ഞങ്ങളുടേ ഹോളി പരിപാടിയിലെ മറ്റു നാലു മെമ്പര്‍മാരും ഹോളി ദിനത്തില്‍, ഗ്രാമവാസികളെ മൊത്തം വൈവിധ്യമാര്‍ന്ന നിറത്താല്‍ അഭിഷേകം ചെയ്യുന്നത്‌ അവനവന്റെ ഭാവനയ്ക്കനുസരിച്ച്‌ സ്വപ്നം കണ്ട്‌ അന്നു രാത്രി കിടന്നുറങ്ങി.

ഓം ജയ്‌ ജഗദീശ്‌ ഹരേ
സ്വാമി ജയജഗദീശ്‌ ഹരേ
ഭക്തജനോം കീ സംങ്കട്‌,
പാപ്‌ ജനോം കീ സംങ്കട്‌
ക്ഷണ്‌ മേം ദൂര്‍ കരേ
സ്വാമി ജയജഗദീശ്‌ ഹരേ....
മന്ദിറിലെ മൈക്കിലൂടെ, ഭക്തിഗാനം ഒഴുകി, ഒഴുകി, ഞങ്ങളുടെ മുറിയിലെക്കെത്തിയപ്പോള്‍, പതിവിന്നു വിപരീതമായ്‌, റെജായ്ക്കുള്ളിലേക്ക്‌ (കംഫര്‍ട്ടര്‍) ഒന്നുകൂടെ നുഴഞ്ഞു കയറികിടക്കാതെ, ഞങ്ങള്‍ മൂവരം എഴുന്നേറ്റു.

ഒന്നുമില്ലെങ്കിലും ഹോളിയല്ലെ? എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു.

മൂവരും കുളിച്ച്‌, വെളുത്ത പൈജാമയും കുര്‍ത്തയും ധരിച്ചു തയ്യാറായപ്പോഴേക്കും, മറ്റു നാലു ടീമംഗങ്ങളും എത്തി ചേര്‍ന്നു.

ഭാംഗ്‌ തയ്യാറാക്കുന്ന പരിപാടി ഞാന്‍ സ്വമനസ്സാലെ ഏറ്റെടുത്തു, മറ്റുള്ളവര്‍, ബക്കറ്റുകളില്‍ ടോണര്‍, ചായം, തുടങ്ങിയവ കലക്കല്‍, ബലൂണില്‍ വെള്ളം നിറക്കല്‍,ഇത്യാദി പണികളും ഏറ്റെടുത്തു.

കുതിര്‍ത്തു വച്ച കശുവണ്ടിപരിപ്പും, ബദാമും, ഏലക്കായകുരുവും, ആറിന്നാറു ഭാംഗുണ്ടയും, മിക്സിയില്‍ ഇട്ട്‌ വെണ്ണപോലെ അടിച്ചെടുത്തതില്‍, ആറുലിറ്റര്‍ പാലും, പാകത്തിനു പഞ്ചസാരയും ചേര്‍ത്ത്‌, പാലടയെ വെല്ലുന്ന രുചിയിലുള്ള ഭാംഗ്‌ ഷേക്ക്‌ കൃത്യം ഒന്‍പതു മണിക്കകം ഞാന്‍ തയ്യാറാക്കി.

ചെറിയ ചെറിയ തിലകകുറികളണിന്യാന്യം തൊടുവിച്ചുകൊണ്ട്‌ ഞങ്ങള്‍ ഹോളി ആശംസകള്‍ നേര്‍ന്നതിന്നു തൊട്ടുപിന്നാലെയായി, ചായപോലും കുടിക്കാതെ, വെറും വയറ്റില്‍ ഒന്നും രണ്ടും ഗ്ലാസ്സ്‌ വീതം ഭാംഗ്ഷേക്ക്‌ ഞങ്ങള്‍ ഏഴുപേരും, അയല്‍ വാസികളായ മറ്റു ചില പിള്ളേര്‍സും ചേര്‍ന്നകത്താക്കി. ആഹഹാ.....എന്തൊരു സ്വാദ്‌.

മുറിക്കകത്തുനിന്നും കസേരകളെടുത്ത്‌ ഞങ്ങള്‍ വീടിന്റെ മുന്‍ വശത്ത്‌ റോഡിന്നരികിലായിട്ടു. അതിന്നടിയിലേക്ക്‌ കലക്കി വച്ചിരുന്ന ചായക്കുട്ടുകളുടെ ബക്കറ്റ്‌, ചായം കലക്കിയ വെള്ളം നിറച്ചു വച്ച ബലൂണുകള്‍, പിച്ക്കാരി തുടങ്ങിയവയും എടുത്ത്‌ വച്ചു.

നാട്ടുകാര്‍ ഉറക്കമെഴുന്നേറ്റ്‌ ഒറ്റയ്ക്കും, ഇരട്ടയ്ക്കും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

മൂന്നാലു പരിചയക്കാര്‍ ഞങ്ങളുടെ ഫ്ലാറ്റിന്നു മുന്‍പിലൂടെ കടന്നുപോയപ്പോള്‍, ഞങ്ങള്‍ അവരെ ചായം തേപ്പിച്ചു മുഖത്തിന്റെ ഛായ തന്നെ മാറ്റി വിട്ടു. കിട്ടിയ വേഗതയില്‍ സ്ഥലം കാലിയാക്കിയിരുന്നവരെ ഞങ്ങള്‍ വെള്ളം നിറച്ച ബലൂണെറിഞ്ഞ്‌ കുളിപ്പിച്ചു.

ആകെ രസം പിടിച്ചു വരുന്നതിനിടയിലും, ചെറിയ ഒരു വശപിശകില്ലേ എന്നെനിക്കൂ തോന്നി.

റെസീപ്പി പറഞ്ഞു തന്നവര്‍, ഒരു ഗ്ലാസ്‌ ഭാംഗടിച്ചാല്‍ മതി ഒരു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും, തലയും, തലച്ചോറും, മറ്റു ചിന്തകളും ഒരു വഴിയ്ക്കാകും എന്ന്‌ പറഞ്ഞു തരാന്‍ വിട്ടുപോയതിനാലോ, അതോ മനപൂര്‍വ്വം പറഞ്ഞു തരാതിരുന്നതിനാലോ, വീണുകിട്ടിയ ഗ്യാപ്പിന്നിടയിലെല്ലാം വേണ്ടവര്‍ വേണ്ടവര്‍, മുറിക്കുള്ളിലേക്ക്‌ ചെന്നു സ്വാദേറിയ ഭാംഗ്‌ പിന്നേയും പിന്നേയും അകത്താക്കി. പൊതുവെ ആര്‍ത്തി മൂത്ത ഞാനും, ഡൊമിനിയും, ഓരോ ട്രിപ്പിലും മറ്റുള്ളവരെക്കാള്‍ അല്‍പം അതികം ഭാംഗ്‌ അകത്താക്കി.

കല്ക്കാമന്ദിറില്‍ പോയി തൊഴുത്‌ ഹോളികളിക്കാനായിറങ്ങിയ ടീമുകളുടെ തപ്പടി, തകിലടി നാദങ്ങള്‍ ദൂരെ നിന്നടുത്തടുത്തു വരാന്‍ തുടങ്ങിയപ്പോള്‍, ഞങ്ങള്‍ പുറത്തിട്ടിരുന്ന കസേരയിലേക്കമര്‍ന്നു.

ഓരോന്നു മിണ്ടിയും പറഞ്ഞും അങ്ങനെ ഞങ്ങള്‍ ഇരിക്കുന്നതിനിടയില്‍ പൊടുന്നനെ ഞാന്‍, ചിരിക്കാന്‍ തുടങ്ങി.

ആദ്യം പുഞ്ചിരിയിലാണ്‌ തുടങ്ങിയത്‌, പിന്നെ പല്ലുകള്‍ മുഴുവനും വെളിയില്‍ വരുന്നവിധത്തില്‍ ചിരിക്കാന്‍ തുടങ്ങിയതില്‍ നിന്നും ചിരി വളര്‍ന്ന്, വളര്‍ന്ന്, പൊട്ടിച്ചിരിയിലേക്കെത്തി.

എന്റെ മുഖത്തേക്ക്‌ നോക്കിയിരുന്ന ഡൊമിനിയുടെ ചിരിവള്ളിയും നിമിഷങ്ങള്‍ക്കകം പൊട്ടി.

പൊട്ടിപൊട്ടി ചിരിക്കുന്ന ഞങ്ങളെ നോക്കി, മറ്റു ഗഡികള്‍ പറഞ്ഞു.ഇവരെ നമ്മളെ പറ്റിക്കാന്‍ ചിരിക്കുന്നതാ, വാ നമുക്ക്‌ പോയി ഓരോ ഗ്ലാസ്സുംകൂടി അടിക്കാം.

മുറിയില്‍ കയറി ഭാംഗ്‌ അടിച്ചവര്‍ തിരികെ വന്നു ഞങ്ങളോടൊപ്പം ഇരിക്കുകയും, നില്ക്കുകയും ചെയ്യുമ്പോഴും, ഞാനും ഡൊമിനിയും മത്സരിച്ചുള്ള ചിരിയാണ്‌. ചിരി നിര്‍ത്താനായി ഞങ്ങള്‍ ശ്രമിക്കും തോറും ചിരിയുടെ ശക്തി കൂടി കൂടി വന്നു. മുറിയില്‍ നിന്നും തിരികെ വന്നവരില്‍ ചിലര്‍ ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നപ്പോള്‍, മറ്റു ചിലര്‍ താടിക്കു കൈയ്യും കൊടുത്ത്‌, അഗാധചിന്തയിലാണ്ടു പോയി.

താളമേളങ്ങളോടെ, കല്ക്കാമന്ദിറില്‍ പോയി വന്നിരുന്ന ടീമിനു ഞങ്ങളെ കണ്ടതും കാര്യം വ്യക്തമായി.

കസേരയില്‍ ഇരുന്നു ചിരിക്കുകയും, ചിന്തിക്കുകയും ചെയ്യിരുന്ന ഞങ്ങള്‍ക്ക്‌ ചുറ്റും കൂടി നിന്നവര്‍ മേളം കൂടുതല്‍ ഉച്ചത്തിലാക്കി. ആളുകള്‍, മാറി മാറി ഞങ്ങളെ ചായം പൂശി, പൂശി മടുത്തപ്പോള്‍, അടുത്ത ഗലിയിലേക്കവര്‍ കൊട്ടും പാട്ടുമായ്‌ നീങ്ങിയതിന്നു തൊട്ടുപിന്‍പിലായ്‌, ഞങ്ങളുടെ ശത്രു പക്ഷത്തെ വലിയവര്‍ മുതല്‍ കൊച്ചുപിള്ളാര്‍ വരെ ഞങ്ങള്‍ക്കു ചുറ്റും കൂടി.

പ്രതികരണശേഷി നഷ്ടപെട്ടിരുന്ന് ചിന്തിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഞങ്ങളെ, ഓരോരുത്തരേയായ്‌ നാട്ടുകാര്‍, ഞങ്ങള്‍ വാങ്ങിയ ചായത്താല്‍ തന്നെ ചായം പൂശുകയും, ഫോട്ടോകോപ്പി ടോണര്‍ കലക്കി വച്ചിരുന്ന ബക്കറ്റിലെ വെള്ളം ഞങ്ങളുടേ (പ്രത്യേകിച്ചും, എന്റേയും, ഡൊമിനിയുടേയും, സുഭാഷിന്റേയും) തലവഴി കമിഴ്ത്തുകയും ചെയ്തു.

ഗലിയിലെ കൊച്ചുകുട്ടികള്‍ വരിവരിയായി വന്ന്, ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക്കലാക്കി, ശബരിമല യാത്രക്കിടെ അയ്യപ്പന്മാര്‍ പമ്പാ ഗണപതിക്കു തേങ്ങയടിക്കുന്നതുപോലെ ഞങ്ങളുടേ മുഖത്തും, നെഞ്ചത്തും, പുറത്തും, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം എറിഞ്ഞു പൊട്ടിച്ചു.

നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള ആശ ഉള്ളിലുണ്ടെങ്കിലും, വെറുതെ, പൊട്ടി പൊട്ടി ചിരിക്കാനെ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളൂ.

ഞങ്ങള്‍ ചിരിക്കുകയാണെങ്കില്‍, സുഭാഷ്‌ കസേരയില്‍ ചാരിയിരുന്ന് കരയുകയാണ്‌. കയ്യിലുള്ള വെള്ളകുപ്പിയിലേക്ക്‌ നോക്കും തോറും അവന്റെ ഏങ്ങലടി കൂടുതുന്നു.

കാരണമെന്താണെന്നു ചിരിക്കിടയിലും വിക്കി വിക്കി ഞങ്ങള്‍ ചോദിച്ചപ്പോള്‍, ആ കുപ്പിയിലെ വെള്ളം തീര്‍ന്നാല്‍ ലോകാവസാനമാണത്രെ. പാവം എന്തെല്ലാം ആലോചിച്ചുകൂട്ടുന്നു. ഞങ്ങളുടെ ചിരി പിന്നേയും, കൂടി.

ചിരിച്ച്‌, ചിരിച്ച്‌, തൊണ്ട വറ്റി വരണ്ടുണങ്ങിയിട്ടും, നെഞ്ചുംകൂടു പൊളിയുന്ന വേദന തുടങ്ങിയിട്ടും, അടപ്പെളകുന്ന തരത്തിലുള്ള, പണ്ടാര ചിരിയൊന്നടക്കാന്‍ പറ്റാത്ത തരം, ഒടുക്കത്തെ ചിരി.

വെള്ളമെടുക്കാന്‍ വീട്ടിനുള്ളില്‍ കയറിപോയ വിക്കിയെ കാണാഞ്ഞ്‌ അനിയന്‍ റിങ്കു, വീടിന്നകത്തേക്ക്‌ കയറിപോയ്‌ കുറച്ചു സമയത്തിനകം മുറിയ്ക്കു പുറത്തേക്ക്‌ വരും വഴി, വീടിന്റെ ചവിട്ടുപടിയില്‍ തന്നെ ഇരുപ്പുറപ്പിച്ചു. കാര്യങ്ങള്‍ അറിയുവാന്‍ ചിരിച്ചു ചിരിച്ചുകൊണ്ടാനെണെങ്കിലും ഞങ്ങള്‍ അവിടേയും എത്തി.

ചവിട്ടുപടിയില്‍ ഇരുന്ന റിങ്കുവിന്ന്, താഴേക്കു നോക്കുമ്പോള്‍, കൊഡൈക്കനാല്‍ സൂയിസൈഡല്‍ പോയിന്റില്‍ നിന്നും താഴേക്കു നോക്കുന്ന അനുഭവം! പാവം ഇരുന്ന പടി വലിയ വായില്‍ കരച്ചില്‍ തുടങ്ങി.

പുറമെനിന്ന് മുറിയിലേക്കെത്തിനോക്കിയ ഞങ്ങള്‍ക്ക്‌, മുറിയിലെ കട്ടിലിലില്‍ കിടന്നു കൊണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും ഒഴിഞ്ഞുമാറുകയും, വെട്ടിതിരിയുകയും ചെയ്യുന്ന വിക്കിയേയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ചിരിച്ചുകൊണ്ടു തന്നെ,മുറിക്കകത്തേക്ക്‌ കയറിയ ഞങ്ങള്‍ക്ക്‌, കുറച്ചു നേരം വിക്കിയുടെ മൂമെന്റ്സും, പിന്നെ ഉത്തരത്തില്‍ കറങ്ങുന്ന ഫാനും കണ്ടപ്പോള്‍ കാര്യം മനസ്സിലായി. പറന്നു നടക്കുന്നതിനിടയില്‍, കറങ്ങുന്ന ഫാനിന്റെ ലീഫ്‌, ശരീരത്തില്‍ മുട്ടാതിരിക്കാന്‍, മലര്‍ന്നു കിടന്നു ബാലന്‍സ്‌ ചെയ്യുകയാണവന്‍.

ചിരിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ മുറിക്കു പുറത്തിറങ്ങി. കരഞ്ഞു തളര്‍ന്നിരിക്കുന്ന സുഭാഷിന്നും, ചിന്തിച്ചിരിക്കുന്ന സലീം നായര്‍ക്കും, ചിരിച്ചും, ചിന്തിച്ചും, പിന്നേയും ചിരിച്ചും കൊണ്ടിരിക്കുന്ന രാജുവിന്നും അരികിലായ്‌ ഇരുപ്പുറപ്പിച്ചു, പിന്നെ, വീണ്ടും ചിരിയുടെയും, കരച്ചിലിന്റേയി, അഗാധമായ ചിന്തയുടേയും, ലോകത്തിലേക്ക്‌ അവനവന്റെ മാറുന്ന മൂഡനുസരിച്ചൂളയിട്ടു.

ചിരിക്കുകയും, കരയുകയും ചെയ്യുന്ന ഞങ്ങളെ കാണുവാന്‍ ഗലിയിലെ മൊത്തം വീടുകളിലെ ആളുകളും മുറ്റത്തും, ബാല്ക്കണിയിലുമായ്‌ അണി നിരന്നു. ചിലര്‍ ബന്ധുക്കളേയും, സ്നേഹിത, സ്നേഹിതന്മാരേയും, അടുത്ത ഗലികളില്‍ നിന്നും ഫോണ്‍ ചെയ്ത്‌ വരുത്തി, ഞങ്ങളുടെ കോപ്രായങ്ങള്‍ കാണിച്ച്‌ കൊടുത്തു.

രാവിലെ ഒരു പത്തര മുതല്‍ ഉച്ചക്കൊരു രണ്ടുമണിവരെ ഞങ്ങള്‍ ചിരിയ്ക്കുന്നതും, കരയുന്നതും, ചിന്തിക്കുന്നതും, ഭയക്കുന്നതും, എന്തിന്‌ ഞങ്ങളില്‍ ചിലര്‍ തൊണ്ട പൊട്ടി വാളുവെക്കുന്നതുവരെ, കാണാകാഴ്ച പോലെ നോക്കികണ്ട്‌ നാട്ടുകാര്‍ ചിരിച്ചു രസിച്ചു.

അന്നു മുതല്‍ ഇന്നുവരേയായി, ഭാംഗ്, എന്നു കേട്ടാല്‍ ഞങ്ങളുടെ തൊണ്ട വെറുതേ വരളും. ഇപ്പോള്‍ ഇതെഴുതി തീര്‍ന്നപ്പോള്‍ എന്റെ തൊണ്ട വല്ലാതെ വരളുന്നു. ഞാന്‍ അല്പം വെള്ളം കുടിക്കട്ടെ.

32 comments:

കുറുമാന്‍ said...

ഭാംഗിന്‍ പുറത്തൊരു ഹോളി

ഉമേഷ്::Umesh said...

കലക്കി, കുറുമാനേ,

അപ്പോള്‍ പട്ടയടി, ഭാംഗ്, ബൈക്കെരപ്പിക്കല്‍, പന്നിമലത്തു്, ഹോളിക്കു പൂശല്‍ തുടങ്ങിയ മനുഷ്യോപകാരപ്രദങ്ങളായ എല്ലാ അലമ്പുകളുമുണ്ടു കൈയില്‍ അല്ലേ.

“ഖാദ്യം ഭൂമിയിലുള്ളതെന്തും...” എന്ന ഈ ശ്ലോകം ഞാന്‍ കുറുമാനു സമര്‍പ്പിക്കുന്നു.

“ഖ”യ്ക്കു വേറേ ശ്ലോകമൊന്നും ഓര്‍മ്മ വരാഞ്ഞപ്പോള്‍ എഴുതിയതാണേ, എന്റെ ജീവിതവുമായി ഇതിനൊരു ബന്ധവുമില്ലേ....

ദാവീദ് said...

AMAZING, KURUMAN.... AMAZING.

ZIMBLY ZUPERB......

രാജ് said...

ചിരിച്ചു ചിരിച്ചു കുടലുമറിഞ്ഞു :)

ഭാംഗോ ഗഞ്ചാവോ അടിച്ചാല്‍ കിളി പറന്നുപോകുന്ന പോലെ പറന്നുപോകുന്ന ബോധം ഒരു പക്ഷെ പിന്നെ തിരിച്ചുവരില്ല എന്നു നമ്മുടെ ഇടയിലെ ഒരു ബ്ലോഗന്‍ പേടിപ്പിച്ചതുകാരണമല്ലേ ഞാനിതിലേയ്ക്കൊന്നും ഇടപെടാത്തതു് ;) ഭാഗ്യായി കുറുമന്റെ ആ ചിരി ആചന്ദ്രതാരം നീണ്ടു നില്‍ക്കാഞ്ഞതു് :)

കുറുമാന്റെ അയല്‍‌വാസികളേവരും ജീവതത്തില്‍ വച്ചേറ്റവും സന്തോഷത്തോടെ “ബുരാ നാ മാനോ ഹോളീ ഹേ” എന്നു പറഞ്ഞുകാണും അല്ലേ?

കുറുമാന്‍ said...

ഉമേഷ് മാഷേ : നന്ദി. ഖാദ്യം ഭൂമിയിലുള്ളതെന്തും എനിക്കു സമര്‍പ്പിച്ചതിനു പ്രത്യേകം നന്ദി.
ബിജു വര്‍മ്മ : കമന്റ് പിന്മൊഴിയില്‍ വന്നില്ല എന്നു തോന്നുന്നു. താങ്ക്സ്
പെരിങ്ങോടരെ : പെരിങ്ങോടന്റെ കുടലു മറിയല്ലെ മാഷെ. നൊവാള്‍ജിയ കഥകള്‍ വായിച്ച് കൊതിതീര്‍ന്നിട്ടില്ലാട്ടോ...

Kuttyedathi said...

കുറുമാനേ, കിടിലം വര്‍ണ്ണന കേട്ടോ. അഖില ഭൂലോക കുടിയന്മാരാരും ഇതു വായിച്ചില്ലേ ആവോ ? അല്ലെങ്കില്‍ ഇതു പോലെയെത്രയെത്ര അനുഭവങ്ങള്‍ അവര്‍ക്കും പങ്കു വക്കാന്‍ കാണും..

ഇതെനിക്കങ്ങിഷ്ടപെട്ടു.

"വെറും കോളര്‍ മാത്രം വെട്ടിയെടുത്ത്‌ സ്വെറ്ററിന്നു പുറത്തേക്ക്‌ വരത്തക്കവിധം സെറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഓഫീസിലേക്ക്‌ ചെത്തി നടന്നു."

Unknown said...

ഹഹഹ... ഇതു കലക്കി കുറുമാനേ.. ഭാംഗഷേക്ക് കുടിക്കാതെ തന്നെ വായിച്ച് കുറേ ചിരിച്ചു. ഈ റെസിപ്പി എന്തായാലും ഞാന്‍ നോട്ട് ചെയ്തു വെച്ചു. ഭാവിയില്‍ ഉപകരിച്ചാലോ!

എന്റെ നാട്ടില്‍ “കഞ്ചാവു ചായ“ കുറച്ചൊക്കെ കുപ്രസിദ്ധമായിരുന്നു. സായിപ്പണ്ണന്മാരും മദാമ്മ അക്കന്മാരുമൊക്കെ ചായ കുടിച്ച് നിലാവത്തെ കോഴി കണക്കെ കാട്ടു വഴിയിലും നാട്ടു വഴിയിലും ഒക്കെ അലഞ്ഞു തിരിഞ്ഞിരുന്നത് ഓര്‍ക്കുന്നു.

evuraan said...

നന്നായിരിക്കുന്നു..!!

prapra said...

അടിപൊളി കുറുമാനെ, ഭാംഗിനെ പറ്റി പലരില്‍ നിന്നും കഥകള്‍ കേട്ടിരുന്നു, ഇതു വരെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ആ ഴ്‌രെസിപ്പി ഒന്നു സൂക്ഷിച്ചു വയ്ക്കണേ, ആവശ്യക്കാരു കാണും. എത്ര നേരം എടുത്തു കെട്ടെറങ്ങാന്‍? എന്റെ ഒരു ഗുല്‍ബര്‍ഗക്കാരന്‍ സുഹൃത്ത്‌ കുരങ്ങനെ ഭാംഗ്‌ അടിപ്പിച്ച കഥ പറഞ്ഞിരുന്നു. അന്നാണ്‌ എനിക്കീ സാധനത്തിന്റെ ഇന്റെന്‍സിറ്റി മനസ്സിലായത്‌, പക്ഷെ ഇത്രയും ചിരിച്ചിട്ടില്ല.

ജേക്കബ്‌ said...

;-))))

ബിന്ദു said...

വായിച്ചു കഴിഞ്ഞപ്പോള്‍ എന്റേയും തൊണ്ട വരളുന്നു, ഈ ഭാംഗ്‌ എന്താണ്‌ എന്നു മനസ്സിലായില്ല എങ്കിലും. തണുപ്പു കാലത്തിനു ഇങ്ങനെ കുറച്ചു സൌകര്യങ്ങള്‍ ഒക്കെ ഉണ്ട്‌, സെയിം പിച്ച്‌.

ഉമേഷ്‌ജി, വെള്ളമടിച്ചിരിക്കുന്ന കുരങ്ങന്‍ ഉച്ചവെയില്‍ കൊണ്ടാലുള്ള അവസ്ഥ എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം ഉണ്ടല്ലോ, അതറിയാമോ??

Anonymous said...

എന്റെ ബിന്ദൂ, ഹാവൂ! എനിക്കും മനസ്സിലായില്ല.
ഞാന്‍ പിന്നെ കൊസ്റ്റ്യന്‍ കുരേ ചോദിച്ചതിന്റെ പഴയ എക്സ്പീരിയന്‍സ് ഒക്കെ വെച്ചു വാ തുറക്കാണ്ടു ഇരുന്നതാ‍ണു. :)

പക്ഷെ എന്തോ കുടിക്കണ സാധ്നാന്നു മനസ്സിലായി. ഇവരീ ചിരിക്കണു എന്നൊക്കെ പറയുന്നതു ഈ കള്ളുകുടിയന്മാരു ഫിറ്റാവണ പോലെ ആണും എന്നെക്കു ടൌബ്ട് ഇല്ലാതില്ല.
ഇനി ഇതിനൊക്കെ വേറേ അര്‍ഥം ആയിട്ടാണോ പറയണേ എന്നും എനിക്കറിഞ്ഞൂടാ..

ഈ ഗുജരാത്ത്റ്റില്‍ പച്ച മാങ്ങാ കൊണ്ടു എന്തോ ജൂസ് ഇതേപൊലെ ഉണ്ടാക്കുന്നില്ലേ? അതിന്റെ റെസിപ്പി ഞാന്‍ എവിടെയൊ കണ്ട പോലെ.

സംശയം ഉണ്ടെങ്കില്‍ കുട്ട്യേടത്തിയെ കണ്‍സള്‍ട്ട് ചെയ്താല്‍ മതീന്നാണു പറഞ്ഞേക്കുന്നെ..
അതിനിനി ഞാന്‍ വേറെ മൈല്‍ ഐഡി ഒക്കെ ഉണ്ടാക്കണം.

ദേവന്‍ said...

വന്‍ മാനേ, നമിച്ചു. നിങ്ങളുടെ ആയുസ്സിനു അപാര ബലം ഉള്ളതുകൊണ്ട്‌ ഓവര്‍ഡോസില്‍ തട്ടിപ്പോയില്ല. എല്ലാ ഹോളിക്കും കുറച്ചെണ്ണം സുര, ഭാംഗ്‌ ഓവര്‍ഡോസില്‍ വടിയാകാറുണ്ടായിരുന്നു.

ഭാംഗ്‌ അടിച്ചിട്ടില്ല കുറുമാനേ, ഇരുപതാം നൂറ്റാണ്‍ സിനിമയില്‍ ലാലേട്ടന്‍ "നാര്‍കോട്ടിക്സ്‌ ഈസ്‌ ഏ ഡര്‍ട്ടി ബിസിനസ്സ്‌" എന്നു പറയുന്നതു കേട്ട്‌ ഒരു ശകലം ലേഹ്യം കഴിച്ചു. (നേരിയ ബീഡി ഒരെണ്ണം അതിന്റെ പുറത്ത്‌ വലിക്കണം എണ്ണാണു ലഹര്‍ ലഹര്‍ ശാസ്ത്ര്, പക്ഷേ ഒരു സ്പൂണ്‍ ലത്‌ കഴിച്ചപ്പോശേ കോരി തന്ന വൈദ്യരുടെ തലയും ഉടലും തമ്മിലുള്ള പ്രപോര്‍ഷന്‍ മാറി മുട്ടന്തലയും കോഴി ഉടലും ആകുകയും ചില തലകള്‍ ഉടല്‍ വിട്ട്‌ ഉടല്‍ മാറുന്നതുപോലെ തോന്നുകയും ചെയ്തതിനാല്‍.. കഞ്ചാവു ബീഡി വലിക്കുക അന്നുണ്ടായില്ല (ഒരിക്കലും ഉണ്ടായില്ലെന്ന് പ്രസ്താവമില്ല. ഒന്നില്‍ കൂടുതല്‍ തവണ ഇതൊന്നും ഇല്ലായിരുന്നെന്ന് പ്രസ്താവന ഉണ്ട്‌)

ബിന്ദൂ,LG
ഭാംഗ്‌ എന്താന്നറിയില്ലേല്‍ റെസിപ്പി പറഞ്ഞു തരാം. ഉണ്ടാക്കി ബൂലോഗര്‍ക്കെല്ലാം ഹോളിക്ക്‌ ഓരോ കൊറിയര്‍ അയച്ചു കൊടുക്കു

ചേരുവകള്‍
അ. കഞ്ചാവ്‌ പൂവോട്‌ കൂടിയത്‌ (എറ്റവും ഫെയ്മസ്‌ ആയ യാത്രാമൊഴി നാട്ടിലെ ചെടയന്‍ ബ്രാന്‍ഡ്‌ (cannabis indica) എറ്റവും നല്ലത്‌

ആ. രണ്ടു ഗ്ലാസ്സ്‌ എച്‌ റ്റു ഓ.

ഇ. ബദാം അര കപ്പ്‌

ഈ. ഗരം മസാല അര സ്പൂണ്‍

ഉ. ചുക്ക്‌ അര സ്പൂണ്‍

ഊ. പനിനീര്‍ - ഒരു സ്പൂണ്‍

ഋ. പഞ്ചസാര അര കപ്പ്‌.

കഞ്ചാവില്‍ പൂവ്‌ ധാരാളം
ആകാം പക്ഷേ കായും കരിയിലയും തണ്ടും പാടില്ല.

വെള്ളം തിളപ്പിച്ച്‌ കഞ്ചാവതിലിട്ട്‌ 8 മിനുട്ട്‌ തിളച്ചു മറിയിക്കുക, (ഇലച്ചായ തിളക്കുന്ന പരുവത്തില്‍) ഇലകളും പൂവും ഒന്നു അരിച്ചെടുത്ത്‌ അരച്ച്‌ ഞെരടി വെള്ളം ഒരു സ്പൂണ്‍ ചേര്‍ത്ത്‌ അരിച്ച്‌ കുഴമ്പു പരുവം ആക്കുക. അരിച്ചെടുത്ത വെള്ളം ഒരു കപ്പില്‍ മാറ്റി വയ്ക്കുക. (കുറുമാന്‍ ഇവിടെ വരെ ഷോര്‍റ്റ്‌ കട്ട്‌ ചെയ്യാന്‍ ഇന്‍സ്റ്റന്റ്‌ ഭാങ്ങ്‌ ഉന്റ വാങ്ങി, മാങ്ങി നൂഡിത്സ്‌ പോലെ അതു വെറുതേ ചൂടു വെള്ളത്തില്‍ ഇട്ടാല്‍ മതി). ബാക്കി ചേരുവകളില്‍ പനിനീരും ബദാമും ഒഴികെ ബാക്കി എല്ലാം കൂടി ചെരു ചൂടു പാലില്‍ ചേര്‍ത്ത്‌ നന്നായി തിളപ്പിക്കുക. കഞ്ചാവ്‌ അപ്പോഴെക്ക്‌ കപ്പില്‍ ഇരുന്നു കുറുകി അമുല്‍ കുഴച്ച പോലെ ആയിട്ടുണ്ടാവും

ബദാം അരച്ച്‌ അതും കഞ്ചാവ്‌ അരച്ചതും പാലില്‍ ചേര്‍ത്ത്‌ നന്നായി അരിച്ചെടുക്കുക. ആദ്യം ഇല തിളപ്പിച്ച വെള്‍ലവും ചേര്‍ക്കുക. പനിനീര്‍ ഒഴിക്കുക, fridgeല്‍ വയ്ക്കുക. നാട്ടുമ്പുറത്താണേല്‍ ഐസ്‌ പൊട്ടിച്ചിടുക. ഭാംഗ്‌ റെഡി
happy holi!!

പാപ്പാന്‍‌/mahout said...

കുറുമാനേ, കലക്കി. ഭാംഗുപോലെ കലക്കി പോസ്റ്റും.

ഞാനും ഒരുതവണ ഭാംഗടിച്ചുനോക്കിയിട്ടുണ്ട്. ദില്ലിയില്‍ ജെ എന്‍ യു-വില്‍ ഹോസ്റ്റലുകളിലെല്ലാം ഹോളിയുടെയന്ന് ഭാംഗ് വിതരണമുണ്ട്. അവിടെപ്പോയി കുറച്ചുകുടിച്ചു. ഒരു 3 മണിക്കൂര്‍ നേരത്തേക്കു താഴത്തെ ഫ്ലോറിലുള്ളവരുടെ ഫാനിന്റെ നേരിയ ഒച്ച ഒരു ഭയങ്കരമായ മൂളല്‍ പോലെ കേട്ടുകൊണ്ടിരുന്നു - അത്രയേ കുഴപ്പം പറ്റിയുള്ളു. jnu-വിലെ ഒരു സഖാവായ മലയാളി ഭാംഗടിച്ചു പൊട്ടിക്കരയുന്നതു കണ്ട് ആളുകള്‍ കാര്യം തിരക്കിയപ്പോള്‍ പുള്ളി പറഞ്ഞു, മാര്‍ക്സും എംഗത്സും കക്ഷിയോടു വന്നുപറഞ്ഞു ഈ കമ്മ്യൂണിസമൊക്കെ അവരൊരു തമാശയ്ക്കെഴുതിപ്പിടിപ്പിച്ചതാണ്, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്...

ബിന്ദൂ, “മര്‍ക്കടസ്യ സുരാപാനം, മദ്ധ്യേ വൃശ്ചികദംശനം” (റമ്മടിച്ചിരിക്കുന്ന അജയ് ദേവ്‌ഗണിനെ തേളു കടിച്ചാല്‍) എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്. അതാണോ ഉദ്ദേശിച്ചത്?

കണ്ണൂസ്‌ said...

കുറുമാനെ, നിങ്ങടെ പോസ്റ്റുകളും ഹോളി പ്രിപ്പറേഷനും ഒക്കെ വായിക്കുമ്പോള്‍ ദല്‍ഹിയില്‍ നമ്മള്‍ താമസിച്ചത്‌ ഒന്നിച്ചാണോ എന്നു വരെ സംശയം. :-) അത്രക്കുണ്ട്‌ സാമ്യം.

പണ്ടിങ്ങനെ നമ്മടെ ഒരു ഗഡി, സെക്കന്റ്‌ സാറ്റര്‍ഡേയില്‍ പപ്പ്‌ളു കളിക്കിടയില്‍, ഒന്നര പപ്പടം കറുമുറാ തിന്ന്, കളി നിര്‍ത്തി കിടന്നുറങ്ങി. കിടന്ന ഉടനെ കൂര്‍ക്കം വലിയും തുടങ്ങി. ഇവന്‍ സൈഡായല്ലോ എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നില്ല, ചുള്ളന്‍ ചാടിയെണീറ്റ്‌ നല്ല അമേരിക്കന്‍ ആക്‍സന്റില്‍ പൊരിഞ്ഞ ആഷ്‌കുഷ്‌. അല്ലെങ്കില്‍, ചിറിയില്‍ കുത്തിയാലും ഇംഗ്ലീഷ്‌ വരാത്ത ഇവനിതെന്തുപറ്റി ദൈവമേ എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണ്‌ വിവരം മനസ്സിലായത്‌. കക്ഷി സംസാരിക്കുന്നത്‌ ബുഷ്‌ സീനിയറോടാണത്രേ. അങ്ങേര്‍ എന്താടാ പറയുന്നത്‌ എന്ന് ചോദിച്ചപ്പ്പ്പോള്‍ ഒരു മുട്ടന്‍ തെറി. ഡിസ്‌നീ കാര്‍ട്ടൂണ്‍ കാരക്റ്ററിനെപ്പോലെ ആനിമേറ്റഡ്‌ ആയി വന്ന് മിക്കി മൌസിന്റെ ശബ്ദത്തിലാണത്രേ ബുഷ്‌ സംസാരിക്കുന്നത്‌. ഉത്തരവാദിത്തമില്ലാത്ത തെണ്ടി!!!

Vempally|വെമ്പള്ളി said...

കുറുമാനെ,
ഇന്നു രാവിലെ ഒരു സുഹ്രുത്തായ ത്രിശൂര്‍ക്കാരനുമായി സംസാരിച്ചപ്പൊ “ഈ ത്രിശൂരിന് സാംസ്കാരിക തലസ്ഥാനം എന്നു പേരിട്ടവനെ കണ്ടാല് ഇടിക്കും” എന്നു ഞാന് പറഞ്ഞതു നേര് പക്ഷേ കുറുമാന്‍റെയും വിശാലന്‍റെയുമൊക്കെ പോസ്റ്റ് വായിക്കുമ്പൊ എന്‍റെ കാഴ്ച്ചപ്പാടുകള് പാടെ മാറുന്നു. നിങ്ങള്‍ ഞങ്ങളുടെ സ്വത്താണ് .അഭിമാനകരമായ സ്വത്ത്.
കുറുമാ കിടിലനന്‍ പോസ്റ്റ്..ഇതു വായിച്ചപ്പൊ മത്തായിക്കുഞ്ഞേട്ടനെ എനിക്കോര്‍മ്മ വന്നു. കഞ്ചാവ് ലേഹ്യം അടിച്ച് നാക്കു പുറത്തേക്കുനീട്ടി പല്ലുകൊണ്ട് കടിച്ചു പിടിച്ചോണ്ടിരുന്ന അദ്ദെഹത്തിന്‍റെ ഇരുപ്പ് കണ്ട് ഭാര്യെം മക്കളും നെഞ്ചത്തടിച്ചു നെരോളിച്ചപ്പൊ ഞങള് ഓട്ടൊറിക്ഷേല് കേറ്റിയിട്ട് ആശുപത്രീ കൊണ്ടുപോയി അഡ്മിറ്റാകാറായപ്പൊ കെട്ടിറങ്ങി, നാക്കകത്താക്കി ഗഡി പറഞ്ഞു “കുഴപ്പമില്ല ലേഹ്യം കഴിച്ചതാ

Visala Manaskan said...

‘നെറികെട്ട പിള്ളാരെ കഴുത്തു ഞരിച്ചുകൊല്ലണമെന്നുള്ള ആശ ഉള്ളിലുണ്ടെങ്കിലും, വെറുതെ, പൊട്ടി പൊട്ടി ചിരിക്കാനെ ഞങ്ങള്‍ക്ക്‌ കഴിഞ്ഞുള്ളൂ‘

എന്തുമാത്രം നാടന്‍ വിറ്റുകള്‍! ഹോ. കുറെ ചിരിച്ചിഷ്ടാ.. സൂപ്പര്‍ ഡ്യൂപ്പര്‍ പോസ്റ്റ്.

ഭാംഗ് അടിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും, ചിരി നിറുത്താന്‍ പറ്റാത്ത അനവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

കുറച്ച് വര്‍ഷം മുന്‍പ് ഒരു സ്റ്റുഡിയോയില്‍ ബന്ധുവുമായി ഫോട്ടോയെടുക്കാന്‍ പോയപ്പോള്‍, ‘ഒന്ന് ചിരിക്കൂ‘ എന്ന് പറഞ്ഞത് കേട്ട് ചിരി തുടങ്ങി നിറുത്താന്‍ പറ്റാതെ ഫോട്ടോയെടുക്കാതെ തിരിച്ചുപോന്ന സംഭവം ഉണ്ടായിട്ടുണ്ട്. (സത്യം)

അരവിന്ദ് :: aravind said...

...ഞങ്ങള്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബലൂണ്‍ കൈക്കലാക്കി, ശബരിമല യാത്രക്കിടെ അയ്യപ്പന്മാര്‍ പമ്പാ ഗണപതിക്കു തേങ്ങയടിക്കുന്നതുപോലെ ഞങ്ങളുടേ മുഖത്തും, നെഞ്ചത്തും, പുറത്തും, ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും യഥേഷ്ടം എറിഞ്ഞു പൊട്ടിച്ചു...

എന്റമ്മേ..ചിരിച്ചെന്റെ കണ്ണു നിറഞ്ഞു..:-))

ഞാനിതിപ്ലാ കണ്ടേ കുറുമാനേ..
സൂപ്പര്‍ന്നൊക്കെ പറഞ്ഞാ പോരാ...

തകര്‍പ്പന്‍, അമറന്‍!!!!!
കോമഡിയെഴുത്ത് വീക്ക്‍നെസ്സാ അല്ലേ :-)
ബൂലോഗത്തിന്റെ ഭാഗ്യം ഭാഗ്യം :-)

രാജീവ് സാക്ഷി | Rajeev Sakshi said...

ഇതും സൂപ്പര്‍ഹിറ്റ്.
രസച്ചരട് പൊട്ടാത്ത വിവരണം പോസ്റ്റിന്‍റെ നീളത്തെ അപ്രസക്തമാക്കി.
ചിരിപ്പിച്ച് കിടത്താന്‍ കച്ചകെട്ടിയിറങ്ങ്യേക്കാ ല്ലേ?

കുറുമാന്‍ said...

കുട്ട്യേടത്തി - താങ്ക്സ്.....എന്നെ ഒരു മുഴുക്കുടിയനായി കണക്കാക്കരുത് (ആണെങ്കിലും കൂടി)
യാത്രാമൊഴി : ഭാഗ് ഷേയ്ക്ക് റസീപ്പി നോട്ടു ചെയ്തു വച്ചെന്നോ? എന്റെ പള്ളീ.....മറ്റൊരു ഇരയും ചൂണ്ടയില്‍ പെട്ടൂന്നാ തോന്നണെ ശേഖരാ...
എവുരാനെ - നന്ദി
പ്ര പ്ര - ശുക്രിയാ....ഭാംഗ് കാണാനൊന്നൂല്ല്യ്....കഴിച്ചാല്‍ നമുക്ക് കാണാത്തതു പലതും കാണാനും പറ്റും.
ജേക്കബ് : നന്റ്രി ;)
ബിന്ദു : അയ്യയ്യോ, അപ്പോ ഭാംഗ് അടിച്ചാല്‍ മാത്രമല്ല, വായിച്ചാലും തൊണ്ട വരളുമല്ലെ? സാറി.
എല്‍ ജി യേ : കള്ള് വേറെ, ഭാഗ് വേറെ.....ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കരുത്. ദേവേട്ടന്‍, വക്കാരി, കുട്ട്യേടത്തി, ഉമേഷ് മാഷ്, പെരിങ്ങോടര്‍, അങ്ങനെ നീളുകയല്ലെ ഉത്തരം തരാനിക്കുന്നവരുടെ ലിസ്റ്റ്
ദേവേട്ടാ - റെഡിമെയ്ഡായ് വാങ്ങിയ ഉണ്ടക്കുമുന്‍പില്‍ ഉള്ള പ്രൊസസ്സിങ്ങ് (ഗബ്ബര്‍സിങ്ങിന്റെ അനിയനല്ല) പറഞ്ഞു തന്നതിന് നന്ദി. മുജന്മ പാപം കൊണ്ടാ‍ണെന്നു തോന്നുന്നു അന്നും (പിന്നീടു പലപ്പോഴും) തട്ടിപോകാതിരുന്നത്.
പാപ്പാനെ - താങ്ക്സ്....അപ്പോ വെറും പാപ്പാനല്ല അല്ലെ.......വാരിക്കുഴീല്‍ വീണ ആനേം ചട്ടം പടിപ്പിക്കാനറിയാം ല്ലെ?
കണ്ണൂസ്സെ - നമ്മള്‍ എന്തായാലും ഡെല്‍ഹിയിലെവിടേയെങ്കിലും വച്ചു കണ്ടിരിക്കാനാണ് സാധ്യത. ഇല്ലെങ്കില്‍ കാണാം......അല്ല കാണണം.
വെമ്പള്ളിക്കാരാ - പ്രണാമം.....തൃശൂര് വെറും സാംസ്കാരിക തലസ്ഥാനമല്ല..ഒരൊന്നൊന്നര സാംസ്കാരിക തലസ്ഥാനവും, നടു, വാല്‍ സ്ഥാനവും കൂടിയാ മാഷെ.
തുളസി : അതു ശരി.....അപ്പോ എനിക്ക് കൂട്ട് കൊറച്ചിണ്ടല്ലോ ഇവിടെ....സ്വര്‍ഗം താനിറങ്ങി വന്നതോ....അതോ, ഭാംഗ് കൊണ്ടു പോയതോ?
വിശാലോ : തിരികെ പെട്ടെന്നു വന്നതില്‍ വളരെ വളരെ സന്തോഷം. പോത്തിന്യൊക്കെ ഒരു വഴിക്കാക്കീല്ലെ?
അരവിന്ദോ : താങ്ക്സ്.....എന്റെ എന്തു കോമഡി മാഷെ? വിശാലന്റേം, അരവിന്ദന്റേം ഒക്കെ നല്ല 24 കാരറ്റ് തമാശയല്ലെ? എന്റെ ‍ വെറും പറക്കാട്ട് (ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞത്). നിങ്ങളൊക്കെ ഫുട്ബാള്‍ കളിച്ച് പാടത്ത്ന്ന് കേറി വീട്ട്യേ പോവുമ്പോ, ഞാന്‍ വെറുതെ, ഓലപന്ത് കൊണ്ടുവന്ന് തട്ടിക്കളിക്കാന്‍ പടിക്കുന്നതല്ലെ?
സാക്ഷി : താങ്ക്യൂ....ഞാന്‍ എഴുതുന്നതു വായിച്ച്, ഒരു പ്രാവശ്യമെങ്കിലും ആരെങ്കിലും ചിരിച്ചാല്‍ ഞാന്‍ എഴുതിയത് മുതലായി എന്ന തത്വത്തില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി.

കൂട്ടരെ, മറ്റുള്ള എഴുത്തു കാരെ പോലെയല്ല ഞാന്‍.....സാഹിത്യമില്ല, വ്യാകരണമില്ല പക്ഷെ അക്ഷരതെറ്റുകള്‍ ഒരുപാടുണ്ട്. എന്താ ചെയ്യ്യാ....എഴുതാനുള്ള പൂതി കൊണ്ടല്ലെ....ക്ഷമിക്ക്

Anonymous said...

kuruman

സ്വാര്‍ത്ഥന്‍ said...

ഹാവൂ, വിശാലന്‍ ലീവെടുത്തതിന്റെ ക്ഷിണം അങ്ങട് മാറിക്കിട്ടി!!!
ഭാംഗ് കഥ ഭംഗ്യായി

Anonymous said...

കുറുമാന്‍ ചേട്ടാ,
അപ്പൊ ചോദ്യം ചോദിക്കാല്ലൊല്ലെ? എന്തു ചെയ്യാം,ഈ ചോദ്യം ചോദിക്കല്‍ എന്റെ ഒരു വീക്നെസ്സ് ആണു. പണ്ടു കുഞ്ഞിലെ അപ്പന്‍ പറഞ്ഞിട്ടുണ്ടു, നമ്മള്‍ ഇങ്ക്സ്റ്റീവ് ആയിരിക്കണം എന്നു...അതോണ്ടണു.

സൊ, ഈ കഞ്ചാവു എന്നു പറയുന്നതു മയക്കു മരുന്നല്ലെ?,അതു നമ്മുടെ നാട്ടില്‍ ലീഗല്‍ ആയിട്ടു കടേന്നൊക്കെ മേടിക്കാന്‍ കിട്ടുമോ? ഞാന്‍ ഇതേവരെ എന്നിട്ട് കേട്ടിട്ടില്ലല്ലോ? മരിജുവാന ആല്ലേ കഞ്ചാവു?അതു നാട്ടില്‍ ലീഗല്‍ ആണൊ? അതു കേട്ടിട്ടു എനിക്കു അല്‍ഭുദം തോന്നുന്നു.

Kumar Neelakandan © (Kumar NM) said...

കുറുമാനെ ക്ഷമിക്കു, ഞാന്‍ ഇപ്പഴാ ഇതു വായിച്ചത്.
വളരെ രസകരം.
ഒരു ശിവരാത്രിക്ക് ഭാംഗ് പക്കോട കഴിച്ചിട്ട് വെരളി കൊണ്ട ഒരു പഴയ സുഹൃത്ത് ഓര്‍മ്മകളിലൂടെ മിന്നിപ്പോയി. പിന്നെ ചില ഭാംഗ് സംഭവങ്ങളും.

പാപ്പാന്‍‌/mahout said...

എല്‍ ജീ, ലീഗല്‍ ആയിട്ട് (govt. controlled) കഞ്ചാവു കൃഷി നടക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നത്രേ ഇന്ത്യ. ആയുര്‍വേദത്തില്‍ വേദനാശമനിയായിട്ട് കുറിക്കുന്ന ഒരു വസ്തു മയക്കുമരുന്നായ കറുപ്പാണ്‍. അതാവശ്യമുള്ളവര്‍ക്ക് പെര്‍മ്മിറ്റ് വഴി മാസാമാസം ക്വോട്ട കിട്ടും. എന്റെ അമ്മൂമ്മ ജീവിച്ചിരുന്നപ്പോള്‍ അവര്‍ കഴിക്കുമായിരുന്നു.

പിന്നെ ഭാംഗ്. കഞ്ചാവിന്റെ അത്രയും ശക്തിയില്ലാത്ത ഒരു ലൈറ്റ് മയക്കുമരുന്നാണിത്. habit-forming അല്ല. ഹോളി മുതലായ സമയങ്ങളില്‍ ഇതിന്റെ വിതരണം അനുവദിച്ചിട്ടുണ്ടെന്നു തോന്നുന്നു വടക്കേ ഇന്ത്യയില്‍.

അഭയാര്‍ത്ഥി said...

ഭാംഗിന്റെ അത്ഭുത സിദ്ധി അനുഭവിച്ചറിഞ്ഞിട്ടുണ്ടു .
ഹോളി സമയത്തു -എരുമത്തൊഴുത്തുകളില്‍ ഞാന്നു കിടക്കുന്ന ചാക്കു കിടക്കകളില്‍ വര്‍ഷങ്ങള്‍ രാവുറങ്ങുന്ന ഉച്ചിയില്‍ കൊച്ചു കുടുമ്മിയുള്ള താറുമുണ്ടുടുക്കുന്ന ഒരുപാടു സുന്ദരമായ ശഹാരികള്‍ പറയുന്ന ബയ്യമാറ്‍ സൌജന്ന്യമായി ഭാംഗു കലക്കിയ പാല്‍ കൊടുക്കുന്നു.

കൂട്ടത്തില്‍ മധുരവും. സ്മാള്‍ അടിക്കാന്‍ ഒരു വകുപ്പും ഇല്ലാതിരുന്ന ഒരു ഹോളിയില്‍ ഈ സൌജന്യം മുതലാക്കുകയും ഇപ്പോള്‍ കുറുമാന്‍ പറഞ്ഞ ഈ അവസ്ഥാന്തരം അനുഭവിക്കുകയും ചെയ്തിട്ടുണ്ടു. മാത്റമല്ല രണ്ടു നാള്‍ പൊതു കക്കൂസില്‍ ഡബ്ബയുമായി നടത്തവും.


കുറുമാന്‍ ഒന്നിനൊന്നു മികച്ചു വരികയാണു.
നനുത്ത വികാരാനുഭവങ്ങള്‍ പോലും ഭംഗിയായി പറയാന്‍ ഇയാള്‍ക്കു കഴിയുന്നു. കറങ്ങുന്ന ഫേനില്‍ തട്ടാതിരിക്കാന്‍ നിലത്തു കിടന്നു പുളയുക, കോണിയുടെ മുകളില്‍ നിന്നു നോക്കുമ്പോള്‍ ഊട്ടി കീഴെ . ലഹരിയുടെ ഉന്‍മത്ത ശ്റുംഗത്തില്‍ എത്തുമ്പോള്‍ മാത്റം വരുന്ന മായിക ഭ്രമങ്ങളാണിതു.
അനുഭവം കൊണ്ടും, അവയെ മറ്റുള്ളവറ്‍ക്കു പകറ്‍ന്നു കൊടുക്കുമ്പോള്‍ അല്‍പം പോലും മൂല്യ ശൊഷണം സംഭവിക്കാതേയും ചെയ്യാന്‍ കുറുമാനു പ്റത്യേക പാടവം തന്നെ.

എങ്കിലും അമ്പമ്പട കുറുമാനേ!!!. ഇതു മൊത്തം ചില്ലറയല്ല. പല നടക്കുള്ളതുണ്ടു.

സ്നേഹിതന്‍ said...

വായിച്ച് കുറുമാന്‍ ചിരിച്ചതുപ്പോലെ ചിരിച്ചു. (കരി ഓയിലിനോട് ബഹുമാനമായതുക്കൊണ്ട് ഹോളിയുടെ ദിവസം പുറത്തിറങ്ങാറില്ല.)

myexperimentsandme said...

ഹെന്റെ കുറുമാനേ, ശരിക്കും “എനിക്കു വയ്യായേ” ആയിപ്പോയി. കുറുമാന്‍ ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങിയതാ, വായന കഴിഞ്ഞിട്ടും ചിരി മാത്രം തീര്‍ന്നില്ല. സൂപ്പര്‍. കണ്ടോ സംവരണത്തിന്റെ വേറൊരു കുഴപ്പം. സംവരണം കാരണമല്ലേ ഈ പോസ്റ്റൊക്കെ ഇതുവരെ വായിക്കാതിരുന്നത് :)

ശ്രീവല്ലഭന്‍. said...

കുറുമാന്‍,

താങ്കളുടെ എല്ലാ കഥകളും കുത്തിയിരുന്ന് വായിക്കുകയാണ്‌ (ഇന്നു ഞായറാഴ്ച്ച!). സ്വാഗതം തുടങ്ങി! ഭാംഗ് കഥ ദല്‍ഹിയില്‍ താമസിച്ചിട്ടുള്ള എല്ലാവര്‍ക്കും ഉണ്ടാകുമെന്നു തോന്നുന്നു! എല്ലാ കഥകളും നന്നായി വിവരിച്ചിരിക്കുന്നു. ഇന്നലെ നിരക്ഷരന്‍ എഴുതിയ ഭാംഗ് കഥയും വായിച്ചു കമന്റിട്ടിരുന്നു...

പാപ്പാന്റെ കമന്റ് കണ്ടു. " jnu-വിലെ ഒരു സഖാവായ മലയാളി ഭാംഗടിച്ചു പൊട്ടിക്കരയുന്നതു കണ്ട് ആളുകള്‍ കാര്യം തിരക്കിയപ്പോള്‍ പുള്ളി പറഞ്ഞു, മാര്‍ക്സും എംഗത്സും കക്ഷിയോടു വന്നുപറഞ്ഞു ഈ കമ്മ്യൂണിസമൊക്കെ അവരൊരു തമാശയ്ക്കെഴുതിപ്പിടിപ്പിച്ചതാണ്, അതിലൊന്നും ഒരു കാര്യവുമില്ലെന്ന്..."
ഇതു സത്യം! ഞാന്‍ സാക്ഷി!

ചിതല്‍/chithal said...

ഒരു രണ്ടാഴ്ച മുന്‍പാണ്‌ ഇത്‌ വായിച്ചത്‌. അന്ന്‌ മുതല്‍ ഞാനും ചിരിക്കാന്‍ തുടങ്ങിയതാ.. ഇതു വരെ ചിരി അടക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ ഭാംഗ്‌ അടിച്ചിട്ടല്ലട്ടോ.. ഈ പോസ്റ്റ്‌ വായിച്ചിട്ടാ..

ക്ലൈമാക്സ്‌ ഉണ്ടായത്‌ കസ്റ്റമറുമായുള്ള ടെലികോണ്‍ഫ്‌ നടക്കുമ്പോഴായിരുന്നു.. ഞാന്‍ ഈ പോസ്റ്റ്‌ ഓര്‍ത്ത്‌ പെട്ടെന്ന്‌ ചിരി തുടങ്ങി. കുറുമാന്‍ ചിരി തുടങ്ങിയ പോലെ സ്ലോ മോഷനിലല്ല.. പെട്ടെന്ന്‌ ചിരിക്കുകയായിരുന്നു.. ഭാഗ്യത്തിന്‌ കോളില്‍ ഞാന്‍ മാത്രമായിരുന്നു എന്റെ മുറിയില്‍.. ഫോണും മ്യൂട്ടിലായിരുന്നു. അല്ലെങ്കില്‍...

MOO said...

Brilliant! ഇപ്പോള്‍ തന്നെ ബാക്കി എലാ പോസ്റ്റും വായിക്കാന്‍ പോകുകയാണ്...

സുധി അറയ്ക്കൽ said...

എന്റെ പൊന്നോ,നല്ല മൂന്നാലു കുടിക്കഥകൾ എഴുതിയ ഞാൻ നിങ്ങളുടെ മുന്നിൽ എന്റെ ബ്ലോഗ്‌ വെച്ച്‌ നമസ്കരിക്കുന്നു.അനുഗ്രഹിക്കൂ!!!!