Wednesday, December 06, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 7

ഫ്രാങ്ക് ഫര്‍ട്ട് സിറ്റി എന്നു പറഞ്ഞാല്‍ തീരെ ചെറിയതല്ല. താങ്കള്‍ക്കെവിടേയാണു പോകേണ്ടതെന്നു കൃത്യമായി പറയൂ. വണ്ടിയിലെ മീറ്ററിന്റെ സ്വിച്ച് ഓണ്‍ ചെയ്തുകൊണ്ട് ഡ്രൈവര്‍ എന്നോട് പറഞ്ഞു.

ഫ്രാന്‍സില്‍ ഇറങ്ങി വിട്രിയില്‍ പോകണമെന്നു കരുതി ട്രെയിനില്‍ കയറുമ്പോള്‍‍, വിട്രിയില്‍ താമസിക്കുന്ന എന്നെ അറിയുന്ന, ഞാനറിയുന്ന വിക്ടര്‍ എന്ന ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഫ്രാന്‍സിലെ ബാസലില്‍ നിന്നും ടാക്സിയില്‍ കയറി സ്വിസ്സ് ബാസല്‍ എന്നു പറയുമ്പോള്‍, സ്വിറ്റ്സര്‍ലന്റിലേക്ക് ഏതുവിധേനയും ചെന്നെത്തണമെന്ന ഒരു ലക്ഷ്യമുണ്ടായിരുന്നു. ഇതിപ്പോള്‍, യാതൊരു വിധ ലക്ഷ്യവും ഇല്ലാതെ എന്തു പറയും? ഞാനാകെ കുഴപ്പത്തിലായി. പെട്ടെന്നാണോര്‍മ്മവന്നത്, ജാന്‍സി ചേച്ചിക്കു, ആന്‍സി ചേച്ചി തന്നയച്ചിരിക്കുന്ന കാഷ്യൂനട്ട് കൊടുക്കണം. അപ്പോള്‍ അവരുടെ വീട്ടില്‍ പോകാം. ഒരു ദിവസം അവിടെ തങ്ങാം. ജാക്കറ്റിന്റെ ഉള്ളറയില്‍ പാസ്പോര്‍ട്ടിനൊപ്പം, ഭദ്രമായി കരുതിയിരുന്ന ഡയറി പുറത്തെടുത്തു.

കാറിലെ ലൈറ്റൊന്നിടാമോ? പോകാനുള്ള അഡ്രസ്സ് തിരയുവാനാണ്.

ഡ്രൈവര്‍ ലൈറ്റ് ഓണ്‍ ചെയ്തു. ഡയറിയുടെ താളുകള്‍ മറിച്ച് ഞാന്‍ അവരുടെ അഡ്രസ്സ് തപ്പിയെടുത്തു. ശേഷം, ഡ്രൈവറെ ആ അഡ്രസ്സ് കാണിച്ചു.

ഒന്നോടിച്ച് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, ഡിയര്‍, ഈ അഡ്രസ്സ് കോളണിലേയാണ് (അഥവാ കൊളോണ്‍), പക്ഷെ നിങ്ങള്‍ പോകുന്നത് ഫ്രാങ്ക് ഫര്‍ട്ടിലേക്കും. ഫ്രാങ്ക് ഫര്‍ട്ടില്‍ നിന്നും വളരെ അതികം ദൂരമുണ്ട് കോളനിലേക്ക്. നിങ്ങള്‍ക്ക് ട്രെയിന്‍ പിടിക്കേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ലാസ്റ്റ് ട്രെയിന്‍ ഒമ്പതു മണിക്കു മുന്‍പേ പോകും. നമ്മള്‍ എത്ര വേഗം പോയാലും, താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി, ടിക്കറ്റെടുത്ത്, ചെല്ലുമ്പോഴേക്കും സമയം ഒരുപാടാകും. ഇന്നെന്തായാലും നിങ്ങള്‍ക്ക് ട്രെയിന്‍ കിട്ടുകയില്ല. ഇന്ന് ഫ്രാങ്ക് ഫര്‍ട്ടില്‍ താമസിച്ചിട്ട്, നാളെ കോളണിലേക്ക് പോകുകയാണ് ഉത്തമം.

ദൈവമേ, ഒരു രാത്രിയും പകലും തുണയായി നീ എനിക്ക് പിയറിന്നേയും, കൂട്ടുകാരേയും തന്നു. ഇന്നീ രാത്രിയിലും, എന്റെ സഹായത്തിനായി നീ ആരെയെങ്കിലും തരണമേ. മനസ്സില്‍ ഞാന്‍ വെറുതെ പ്രാര്‍ത്ഥിച്ചു.

ദില്ലിയിലെ ജീവിതത്തിന്റേയും, മദ്രാസിലേക്കും, ബോംബെയിലേക്കുമുള്ള യാത്രകളിലൂടേയും നേടിയ അനുഭവത്തില്‍ നിന്നും, ഒരു വിധം ചീപ്പ് റേറ്റില്‍ താമസ സൌകര്യങ്ങളും, ഭക്ഷണവും മറ്റും ലഭിക്കുന്നത്, റെയില്‍വേ സ്റ്റേഷന്നടുത്താണ്. ആ പരിചയത്തിന്റെ മുന്‍ വിധിയോടെ തന്നെ ഞാന്‍ പറഞ്ഞു, എന്നെ ഫ്രാങ്ക് ഫര്‍ട്ട് റെയില്‍വേ സ്റ്റേഷന്നരികത്തു ഡ്രോപ്പ് ചെയ്താല്‍ മതി.

ദാ ആ കാണുന്നതാണു റെയില്‍വേ സ്റ്റേഷന്‍, വണ്ടി നിറുത്തി കൈ ചൂണ്ടി കാണിച്ചു കൊണ്ട് ഡ്രവര്‍ പറഞ്ഞു. എത്രയായി. മീറ്ററിലേക്ക് കൈ ചൂണ്ടികൊണ്ട് ഡ്രവര്‍ തുക പറഞ്ഞു. അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. എന്റെ കയ്യിലുള്ളത് ഡോളറും, പിന്നെ ഫ്രെഞ്ച് ഫ്രാങ്കുമാണ്. ഇപ്പോള്‍ ജര്‍മ്മനിയില്‍ എനിക്കു നല്‍കേണ്ടത് ഡോയിഷ് മാര്‍ക്ക്.

എന്റെ കയ്യില്‍ ഡോളറും, ഫ്രെഞ്ച് ഫ്രാങ്കുമാണുള്ളത്. ഞാന്‍ എന്തു ചെയ്യും.

നോ പ്രോബ്ലം. ഫ്രെഞ്ച് ഫ്രാങ്കില്‍ പേ ചെയ്താല്‍ മതി. ഹൃദയവിശാലതയുള്ള ആ ഡ്രൈവര്‍ പറഞ്ഞു.

അദ്ദേഹം പറഞ്ഞ ഫ്രാങ്ക് ഞാന്‍ കൊടുത്തു. ഫ്രാങ്ക് ടു മാര്‍ക്ക് കണ്‍ വെര്‍ഷന്‍ എനിക്കെന്തറിയാം. എന്തായാലും അയാളുടെ പെരുമാറ്റത്തില്‍ നിന്നും ഒരു കാര്യം എനിക്കുറപ്പായി, അദ്ദേഹം എന്നെ പറ്റിച്ചില്ല എന്ന്. അന്നും, ഇന്നും അത് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

പൈസ എണ്ണി വാങ്ങി, അതിന്റെ ബാക്കിയായി എനിക്ക് കുറച്ച് ഡോയിഷ് മാര്‍ക്ക് അദ്ദേഹം തിരിച്ചു നല്‍കി. പിന്നെ വണ്ടിയില്‍ നിന്നും എനിക്കൊപ്പം ഇറങ്ങി, ബൂട്ട് തുറന്ന് എന്റെ ബാഗെടുത്ത് എനിക്ക് നല്‍കി.

ആ ടാക്സി കണ്ണില്‍ നിന്നും മറയുന്നതു വരെ, ഞാന്‍ വെറുതെ നിന്നു, അതു മറഞ്ഞതിന്നു ശേഷം, പോക്കറ്റില്‍ നിന്നും ഒരു വിത്സെടുത്ത് കത്തിച്ച് പുക ആസ്വദിച്ചു. ബാഗെടുത്ത് തോളത്തിട്ട്, ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു.

തണുപ്പ് ഫ്രാന്‍സിലേക്കാള്‍ കൂടുതലായതിനാല്‍, ശരീരം നന്നായി കിടുങ്ങുന്നുണ്ടായിരുന്നു. ഇടക്കിടെ വീശുന്ന കാറ്റ് തികച്ചും അസഹനീയം!

എന്തിന്നും ഏറ്റവും താഴ്ന്ന നിരക്കുള്ള ഒരു ഹോട്ടലില്‍ ഇന്ന് മുറിയെടുക്കുക തന്നെ. നാളെ രാവിലെ കോളോണില്‍ ജാന്‍സി ചേച്ചിയുടെ വീട്ടില്‍ പോകാം. നടക്കുന്നതിന്നിടയില്‍ ഞാന്‍ തീരുമാനമെടുത്തു.

ഇരച്ചു പായുന്ന വാഹനങ്ങള്‍. പാരിസില്‍ കണ്ടതിന്റെ ഇരട്ടി തിക്കും തിരക്കും‍, അതും രാത്രി ഒമ്പതു മണിയോടടുത്ത നേരത്ത്.വെളിച്ചം വിതറി നില്‍ക്കുന്ന സ്ട്രീറ്റുകളും, കടകളും, കെട്ടിടങ്ങളും, തിരക്കേറിയ ജനവീഥിയും ഒരു ഉത്സവ പറമ്പിന്റെ പ്രതീതി എന്നില്‍ ഉളവാക്കി. ചില ഹോട്ടലിന്റെ മുന്‍പില്‍ സൌന്ദര്യവതികളായ മദാമ്മമാരുടെ പോസ്റ്ററുകള്‍ കൂടാതെ വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍, സ്ട്രിപ്പ് ഡാന്‍സ്, സ്ട്രിപ്പ് ടീസിംങ്ങ്, 10 PM TO 3 AM, എന്‍ട്രന്‍സ് ഫീസ് - ഇരുപത് മാര്‍ക്ക് എന്നും മറ്റും എഴുതി വച്ചിരിക്കുന്നു.

വിശപ്പിന്റെ എരി പൊരി സഞ്ചാരം വയറില്‍ തുടങ്ങി കഴിഞ്ഞിരിക്കുന്ന ആ അവസരത്തിലും, സൌന്ദര്യവതികളായ മദാമ്മമാരുടെ പോസ്റ്ററുകള്‍ ഒട്ടിച്ച, അതിന്നു ചുറ്റും, വൈദ്യുത വിളക്കുകളുടെ മായാജാലം കാട്ടുന്ന പല ക്ലബ്ബുകളുടെ മുന്‍പിലും കാരണമില്ലാതെ ഞാന്‍ വെറുതെ അഞ്ചു മിനിറ്റിലതികം നിന്നു, പിന്നെ, താമസിക്കുവാന്‍ ഉതകുന്ന ഒരു ഹോട്ടല്‍ തപ്പി വീണ്ടും നടത്തം തുടര്‍ന്നു.

ഇരുന്നൂറു മീറ്ററിന്നകത്തു തന്നെ രണ്ടും മൂന്നും ഹോട്ടലുകള്‍, പക്ഷെ എല്ലാം മുന്തിയവ. റെയില്‍വേ സ്റ്റേഷനെ പിന്നില്‍ തള്ളി കൊണ്ട് ഞാന്‍ വളരെ മുന്‍പോട്ട് നടന്നെത്തി. ജനതിരക്ക് അല്പം കുറഞ്ഞിരിക്കുന്നു. കെട്ടിടങ്ങളുടെ വലുപ്പത്തിന്നും കുറവുണ്ട്.

അതികം, അലങ്കാരമില്ലാത്ത, സൈന്‍ ബോര്‍ഡില്‍ മാല ബള്‍ബുകള്‍ അണിയിച്ചിട്ടില്ലാത്ത ഒരു ഹോട്ടലിന്റെ ഉള്ളില്‍ കയറി ഞാന്‍ റൂം വാടക അന്വേഷിച്ചു. വെറും നാന്നൂറ് ഡോയിഷ് മാര്‍ക്ക്.

ആഹഹ. കയ്യിലുള്ള മൊത്തം പൈസ കണ്‍ വെര്‍ട്ട് ചെയ്താല്‍, ഒരു മൂന്നാലു ദിവസം താമസിക്കാം അത്ര തന്നെ. കയറിയ അതേ വേഗതയില്‍ തന്നെ ഞാന്‍ അവിടെ നിന്നും ഇറങ്ങി വീണ്ടും മുന്‍പോട്ട് നടന്നു. പിന്നേയും, പല പല ഹോട്ടലുകളില്‍ കയറി, എല്ലാത്തിലും, നാന്നൂറു, മുന്നൂറ്റമ്പത്, ഏറ്റവും കുറഞ്ഞ ഒന്നില്‍ മുന്നൂറ് മാര്‍ക്ക്.

സമയം പത്താകാറായിരിക്കുന്നു. മുന്നൂറു മാര്‍ക്ക് കൊടുത്തിട്ട് എന്തായാലും മുറി എടുക്കുന്നില്ല എന്നു ഞാന്‍ എന്തായാലും തീരുമാനിച്ചു. പക്ഷെ ഈ കൊടും തണുപ്പില്‍ രാത്രി ഞാന്‍ എങ്ങിനെ ചിലവിടും? ഹരണ, ഗുണനങ്ങള്‍ക്കൊടുവില്‍ എനിക്കൊരുത്തരം കിട്ടി. എന്തുകൊണ്ട് സ്ട്രിപ്പ് ഡാന്‍സ് കാണാന്‍ പോയിക്കൂടാ?

സ്ട്രിപ്പ് ഡാന്‍സെങ്കില്‍, സ്ട്രിപ്പ് ഡാന്‍സ്. ഇരുപത്തിനാലു വയസ്സുപോലും ആയിട്ടില്ലാത്ത എന്റെ മനസ്സ് വേറെ എന്തുത്തരം തരാന്‍? എന്ട്രന്‍സ് ഫീസ് വെറും ഇരുപത് മാര്‍ക്ക്. ഒരു രണ്ട് ബിയറടിച്ചാല്‍ തന്നേയും, അമ്പതറുപതു മാര്‍ക്കില്‍ മൂന്നു മണി വരെ തണുപ്പേല്‍ക്കാതെ ഇരിക്കാന്‍ സാധിക്കുമല്ലോ? മാത്രമല്ല മുറിയെടുക്കുന്നതിനേക്കാളും ഇരുന്നൂറ്റമ്പത് മാര്‍ക്ക് ലാഭവും, കണ്ണിനും, കരളിന്നും ഒരു കുളിരൂം!

മറ്റൊന്നും എനിക്കാലോചിക്കാനില്ലായിരുന്നു. കാറ്റിന്റെ ശക്തി കൂടുന്നതിന്നനുസരിച്ച്, തണുപ്പിന്റെ കാഠിന്യവും കൂടി വരുന്നു. സര്‍വ്വ ശക്തിയുമെടുത്ത്, ഞാന്‍ കാലുകള്‍ ആഞ്ഞ് ചവുട്ടി വന്ന വഴിയിലൂടെ തിരിച്ചു നടന്നു.

ഓരോ ക്ലബ്ബുകള്‍ക്കു മുന്‍പിലും ചെന്ന് നിന്ന്, പോസ്റ്ററുകളെ അവലോകനം ചെയ്ത് ചെയ്ത് നടക്കുന്നതിന്നൊടുവില്‍, തരക്കേടില്ല എന്നു തോന്നിയ ഒരു ക്ലബ്ബിലേക്ക് കയറുന്നതിനായി കൌണ്ടറില്‍ ഞാന്‍ ചെന്നു. കയ്യില്‍ മാര്‍ക്കില്ലാത്തതിനാല്‍, ഡോളറാണു കൊടുത്തത്. ബാക്കി പണം അവര്‍ മാര്‍ക്കായി നല്‍കുകയും ചെയ്തു. വാതില്‍ തുറന്ന് ക്ലബ്ബിന്റെ ഉള്ളിലേക്ക് നടന്നു. ഉള്ളിലാകെമങ്ങിയചുമന്ന വെളിച്ചം . കയറി കുറച്ചു സമയത്തേക്ക് ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല. കുറച്ചു സമയത്തിന്നു ശേഷം, കണ്ണുകള്‍ ആ ബാറിലെ ഇരുണ്ട വെളിച്ചവുമായി പൊരുത്തപെട്ടപ്പോള്‍, ചെറുതായി ഓരോന്നായി കാണാന്‍ തുടങ്ങി. ആദ്യം തന്നെ കണ്ണില്‍ പെട്ടത് ഒരു സ്റ്റേജാണ്. സ്റ്റേജിന്റെ നടുക്ക് ഒരു ഇരുമ്പ് പോള്‍ നാട്ടിയിരിക്കുന്നു. സ്റ്റേജിന്നഭിമുഖമായി നിരവധി മേശകളും, കസേരകളും. ഒരു വിധം എല്ലാ സീറ്റുകളും ഫുള്‍ തന്നെ. ആണുങ്ങളും, പെണ്ണുങ്ങളും എല്ലാം ഇടകലര്‍ന്നാണിരിക്കുന്നത്.

സ്റ്റേജില്‍ നടക്കുന്ന മോഹിനിയാട്ടം, കുമ്മിയടി, കോല്‍ക്കളി തുടങ്ങിയ ഇനങ്ങള്‍ വ്യക്തമായ് കാണുവാന്‍ സാധിക്കുന്ന തരത്തിലുള്ള, എന്നാല്‍ മറ്റുള്ളവരില്‍ നിന്നും കുറച്ചകന്ന്, ബാറിന്റെ ഒരു മൂലയിലുള്ള ഒരു സീറ്റില്‍ ഞാന്‍ ഉപവിഷ്ടനായതിന്നു തൊട്ടുപിന്നാലെ, ഒരു മദാമ്മ മെനുവുമായി വന്നു.

മൊനു മൊത്തമായൊന്നു മറിച്ചു നോക്കി. കൂടുതലായൊന്നും മനസ്സിലായില്ല. ഉള്ളതില്‍ വിലകുറഞ്ഞത് ബിയര്‍ തന്നെ. ഒരു ഡ്രാഫ്റ്റ് ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഏത് ബ്രാന്‍ഡ് വേണം എന്ന ചോദ്യത്തിന്നു, ഏതായാലും കുഴപ്പമില്ല എന്നൊറ്റവാക്യത്തിലുത്തരവും നല്‍കി. അല്പം നേരത്തികം തന്നെ, തണുത്ത, പത നുരയുന്ന ബീര്‍ എന്റെ ടേബിളിലെത്തി. ബിയര്‍ മെല്ലെ നുണഞ്ഞ്, ഒരു സിഗററ്റെടുത്ത് കത്തിച്ച്, സ്റ്റേജില്‍ നടക്കുന്ന മരം ചുറ്റി പ്രേമ ഗാന രംഗം (മരത്തിന്നു പകരം ഇരുമ്പ് പോള്‍ ആണെന്നു മാത്രം) ആസ്വദിച്ച് ഇരിക്കുന്നതിന്നിടയില്‍, ഹായ്, എന്ന ഒരു കുയില്‍നാദം കേട്ട ഞാന്‍ എന്റെ കണ്ണുകളെ പ്രയാസപെട്ട് സ്റ്റേജില്‍ നിന്നും പറിച്ചെടുത്തതിന്നു ശേഷം തിരിഞ്ഞു കുയിലിനെ നോക്കി.

മങ്ങിയ വെളിച്ചത്തില്‍, മന്ദഹാസം പൊഴിച്ച്, എനിക്ക് ഷെയ്ക്ക് ഹാന്റു നല്‍കുവാന്‍ കൈ നീട്ടിപിടിച്ചു നില്‍ക്കുന്ന ആ മനോഹരിയായ മദാമ്മയെ കണ്ട ഞാന്‍, മദാമ്മക്ക് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തുകൊണ്ട് ഒരു ഹലോ തിരിച്ച് പറഞ്ഞെങ്കിലും, ശബ്ദം എന്തുകോണ്ടോ തൊണ്ടയില്‍ തന്നെ കുടുങ്ങി പോയി.

കേന്‍ ഐ സിറ്റ് ഹിയര്‍. എന്റെ അരികിലുള്ള ചെയറിലേക്ക് വിരല്‍ ചൂണ്ടികൊണ്ട് മദാമ്മ എന്നോട് ചോദിച്ചപ്പോള്‍, നോ എന്ന് എനിക്ക് പറയുവാന്‍ ഒരിക്കലും സാധിക്കാത്തതിനാല്‍, യെസ് എന്നു പറഞ്ഞതിന്റെ കൂടെ ഒരു പ്ലീസ് എന്ന് കൂടി ചേര്‍ത്തു. എന്റെ വായില്‍ നിന്നും യെസ് എന്ന് വന്നതും, മദാമ്മ സീറ്റില്‍ ഇരുന്നതും ഒരേ സമയത്തായിരുന്നു.


ഐആം, എലിസബത്ത്, യു കാന്‍ കാള്‍ മി ലിസ്. ഐ ഗസ്സ് യു ആര്‍ ഫ്രം ഇന്ത്യ‍?

യെസ് ഐആം.

ഓകെ. കേന്‍ യു ബയ് അ ഡ്രിങ്ക് ഫോര്‍ മി പ്ലീസ്?

അവിടെ ചുറ്റുപാറ്റും നടക്കുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ തന്നെ സംഭവത്തിന്റെ ഏകദേശരൂപം പിടികിട്ടിയിരുന്നു എങ്കിലും, പെണ്ണൊരുത്തി ഒരു ഡ്രിങ്ക് ചോദിച്ചാല്‍ എങ്ങിനെ പറ്റില്ല എന്നു പറയും? ഞാന്‍ ആകെ ആശയകുഴപ്പത്തിലായി. എങ്കിലും അവസാനം ഞാന്‍ പറഞ്ഞു, യെസ് പ്ലീസ്.

ഞാന്‍ ഇന്ത്യനായതുകാരണമായിരിക്കും അവള്‍ പറഞ്ഞു, മൈ ഡ്രിങ്ക് ഈസ് ബിറ്റ് മോര്‍ എക്സ്പെന്‍സീവ്. ഇറ്റ് ഈസ് ഫോര്‍ട്ടി മാര്‍ക്ക്സ്, ബട് ഐ വില്‍ സിറ്റ് വിത് യു ഫോര്‍ ഏന്‍ അവര്‍.

അഭിമാനത്തിന്റെ പ്രശ്നമായതുകാരണം, അതും ഞാന്‍ ഇന്ത്യക്കാരനാണെന്ന് ഒറ്റനോട്ടത്തില്‍ അവള്‍ മനസ്സിലാക്കിയ സ്ഥിതിക്ക് മാത്രം ഞാന്‍ പറഞ്ഞു, നോ പ്രോബ്ലം, പ്ലീസ് ഓര്‍ഡര്‍ യുവര്‍ ഡ്രിങ്ക്.

കൈകൊട്ടി വെയ് ട്രസിനെ വിളിച്ചു വരുത്തി ലിസ് അവള്‍ക്കുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തു. പിന്നെ എന്നോട് വളരെ കാഷ്വലായി സംസാരിക്കന്‍ തുടങ്ങി. അവളുടെ ഡ്രിങ്ക് എത്തി. അവള്‍ സിപ്പു ചെയ്യുന്ന രീതിയില്‍ നിന്നും, മുഖഭാവത്തില്‍ നിന്നും, ആ ഗ്ലാസില്‍ വെറും പച്ചവെള്ളമാണോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല.

വളരെ കുറച്ച് നേരത്തെ സംസാരത്തിനുള്ളില്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ചെറിയ സൌഹൃദം ഉടലെടുത്തതിന്റെ ഫലമായി, ജര്‍മ്മനിയില്‍ വന്നതെന്തിനാണെന്നുള്ള അവളുടെ ചോദ്യത്തിന്നുത്തരമായി, ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങി, സ്വിസ്സ് ബോര്‍ഡറില്‍ നിന്നും പോലീസ് പിടിച്ച് പുറത്താക്കിയതും, റൈന്‍ നദിയില്‍ ചാടി തണുത്തുറഞ്ഞതും‍, ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കാന്‍ പണമില്ലാത്തതിനാല്‍ രാത്രി മൂന്നു മണിയെങ്കില്‍ മൂന്നു മണി വരെ തണുപ്പു കൊള്ളാതെ ഇരിക്കാനാണ് ഈ സ്ട്രിപ്പ് ഡാന്‍സ് ബാറില്‍ വന്നിരിക്കുന്നതെന്നു വരെ അവളോട് ഞാന്‍ പറഞ്ഞു. എന്റെ കഥ കേട്ട അവള്‍ ഒരു നീണ്ട നെടുവീര്‍പ്പിട്ടു. ബിയര്‍ ഒഴിഞ്ഞ എന്റെ ഗ്ലാസ് ഞാന്‍ മേശയില്‍ വച്ചതു കണ്ടിട്ടാകണം, അവള്‍ വെയ്ട്രെസ്സിനെ വിളിച്ച് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു, പിന്നെ ഒരു സിഗററ്റെടുത്ത് കത്തിച്ച് പുകയൂതി വിട്ടുകൊണ്ട് അവളുടെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ ലണ്ടനില്‍ നിന്നാണെന്നും, മൂന്നു മാസത്തില്‍ ഇടക്കിടെ ഇവിടെ വന്ന് ഇത്തരം ബാറുകളില്‍ ജോലി ചെയ്യാറുണ്ടെന്നും, കോളേജില്‍ പഠിക്കാനുള്ള ചിലവിന് വേറെ മാര്‍ഗം ഒന്നും ഇല്ലാത്തതിനാലാണ് ഇതു ചെയ്യുന്നതെന്നും തുടങ്ങി മനുഷ്യന്റെ ചങ്കു കലക്കുന്ന നിരവധി കാര്യങ്ങള്‍ അവള്‍ പറഞ്ഞു. സംസാരത്തിന്റെ ഇടയില്‍ എന്റെ ഗ്ലാസു പിന്നേയും പതിവുപോലെ കാലിയായപ്പോള്‍, അവള്‍ വെയ് ട്രസ്സിനെ വിളിച്ച് രണ്ട് ബിയര്‍ ഓര്‍ഡര്‍ ചെയ്തു. ഒന്നവള്‍ക്കും, ഒന്നെനിക്കും. ഓരോ തവണ ബിയര്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴും, ദൈവമേ ഹോട്ടലില്‍ തങ്ങിയാല്‍ മതിയായിരുന്നൂ എന്നെന്റെ മനസ്സില്‍ തോന്നിയിരുന്നു.

സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ബാര്‍ മൂന്നു മണിക്കടക്കുമെന്നും, റെയില്‍ വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ഏഴുമണിയെങ്കിലും ആകണമെന്നും അവള്‍ എന്നോട് പറഞ്ഞു. ബാര്‍ അടക്കുന്നതു വരെ, ഇവിടെ തന്നെ ഇരിക്കുകയാണു നല്ലതെന്നും, അതിന്നു ശേഷം, തെരുവില്‍ കൂടി വെറുതെ കറങ്ങി നടക്കാതെ, റെയില്‍വേ സ്റ്റേഷനില്‍ പോയി, ഇരിക്കുകയാണു നല്ലതെന്നും അവള്‍ പറഞ്ഞു. ബാഗും, പഴ്സും മറ്റും പ്രത്യേകം സൂക്ഷിക്കണമെന്ന് എന്നോട് പലതവണ അവള്‍ അതിന്നിടെ പറയുകയുണ്ടായി.

അവള്‍ പിന്നേയും എനിക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. എന്റെ വിളറിയ മുഖഭാവം കണ്ടിട്ടാവണം അവള്‍ പറഞ്ഞു, ഡോണ്ട് വറി കുറുമാന്‍. ഐ വില്‍ പേ ദ ബില്‍. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതായി എന്നു മാത്രമല്ല, എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയും ചെയ്തു.

ബിയര്‍ കൊണ്ടു വന്ന വെയ് ട്രസ്സിനോട് ഡോയിഷില്‍ എന്തോ പറഞ്ഞ ശേഷം, എനിക്ക് ഏതെങ്കിലും കസ്റ്റമറെ കണ്ടു പിടിച്ചേ തീരൂ, അതിനാല്‍ ഞാന്‍ നീങ്ങട്ടെ, കഴിയുമെങ്കില്‍ മൂന്നു മണിക്ക് മുന്‍പ് ഞാന്‍ നിന്നെ വന്നു കണ്ടു കൊള്ളാം എന്നു പറഞ്ഞ് ആദ്യം കണ്ടപ്പോള്‍ പുഞ്ചിരിച്ചപോലെ തന്നെ പുഞ്ചിരിച്ച്, എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി അവള്‍ എഴുന്നേറ്റു പോയി.

നടന്നതെല്ലാം വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഭാഷയും, ഊരും, പേരും, അറിയാത്ത രാജ്യങ്ങളില്‍ പോലും, ദൈവം പല പേരിലും, രൂപത്തിലും വന്ന് എന്നെ സഹായിക്കുന്നതാണെന്ന ഒരു തോന്നല്‍ എന്റെ ഉള്ളില്‍ വേരൂന്നി എന്നു പറയുകയാവും ഉത്തമം.

രണ്ടേമുക്കാല്‍ ആയപ്പോള്‍, ആട്ടവും, പാട്ടുമെല്ലാം അവസാനിച്ചു. ലൈറ്റുകള്‍ ഓണ്‍ ചെയ്തു. സമയം കടന്നുപോയതറിഞ്ഞിരുന്നില്ല. എലിസബത്ത് അവിടെ എവിടേയെങ്കിലുമുണ്ടോ എന്ന് ഞാന്‍ കണ്ണാല്‍ പരതിയെങ്കിലും, കാണാന്‍ കഴിഞ്ഞില്ല. ആളുകള്‍ ഓരോരുത്തരായി എഴുന്നേറ്റ് പുറത്തേക്ക് പോകുന്നുണ്ട്. ചിലര്‍ ആടിയാണെങ്കില്‍, ചിലര്‍ വേച്ച് വേച്ച്. ചിലര്‍ എന്നെ പോലെ, സ്റ്റഡിയായി തന്നെ സീറ്റില്‍ ഇരിക്കുന്നുണ്ട്.

ഞാനും എഴുന്നേറ്റു. എന്റെ ബാഗെടുത്ത് ചുമലിലിട്ടു. ഒരു സിഗററ്റിന്നു തീകൊളുത്തി പുകയൂതി വിട്ടുകൊണ്ട് പുറത്തേക്ക് നടന്നു. സ് ട്രീറ്റില്‍ ഇപ്പോഴും ആളുകള്‍ ഉണ്ട്. ഒട്ടുമിക്കവരും പല പല ബാറില്‍ നിന്നും ഇറങ്ങിയവരാണെന്ന് മുഖഭാവത്താലും, ചലനത്താലും മനസ്സിലായി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി എലിസബത്ത് പറഞ്ഞു തന്നിരുന്നതിലൂടെ കൊടും തണുപ്പത്ത് വിറച്ച് വിറച്ച് ഞാന്‍ നടന്നു.

പകുതി വലിച്ച സിഗററ്റ് റോട്ടില്‍ ഇട്ട് ഞാന്‍ മുന്നോട്ട് നടന്നു. പെട്ടെന്ന് പിന്നില്‍ ഒരു കാലടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ കണ്ടത്, ഞാന്‍ നിലത്തിട്ട സിഗററ്റ് കുറ്റിയെടുത്ത് ചെറുപ്പക്കാരിയായ ഒരു മദാമ്മ വലിക്കുന്നതാണ്. അവളുടെ കണ്ണുകള്‍ അതികം കുടിച്ചതിനാലോ മറ്റോ നന്നേ കലങ്ങിയിരുന്നു. ഇത്തരം ഒരു കാഴ്ച് ജീവിതത്തില്‍ ആദ്യമായാണ്. എന്തെല്ലാം അനുഭവങ്ങള്‍.

നടന്നു നടന്നു ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിചേര്‍ന്നു. നാലഞ്ചു ബഞ്ചുകളിലായി ചിലരെല്ലാം ഇരിക്കുന്നും, കിടക്കുന്നുമുണ്ട്. ചിലര്‍ വെറുതെ സംസാരിച്ചും, പുകവലിച്ചും, കയ്യിലുള്ള ബിയര്‍ ക്യാനില്‍ നിന്നും ബിയര്‍ കുടിച്ചും സംസാരിച്ചിരിക്കുന്നു.

ഒരു ബഞ്ചില്‍ ഞാന്‍ ചെന്നിരുന്നു. തണുപ്പ് കൂടി കൂടി വരുന്നു. സിഗററ്റ് വലിച്ചു തള്ളിയിട്ടും ശരീരം വിറക്കുന്നു. ബാഗു തുറന്ന്, കമ്പിളി പുറത്തെടുത്തു. കമ്പിളി എടുത്തപ്പോള്‍, നിറഞ്ഞ കുപ്പി കയ്യില്‍ തടഞ്ഞു. കുപ്പിയുടെ അടപ്പു തുറന്ന് രണ്ടിറക്ക് തൊണ്ടയിലേക്കൊഴിച്ചു. കുപ്പി തിരിച്ച് വച്ച്, ബാഗ് തലയിണയാക്കി, ബ്ലാങ്കറ്റ്, തലവഴി മൂടി ആ ബഞ്ചില്‍ ഞാന്‍ കിടന്നു.

38 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 7

റഷ്യക്ക് പോകുന്നതിന്നു മുന്‍പായി പോസ്റ്റു ചെയ്യാന്‍ പെട്ടെന്നെഴുതി തീര്‍ത്തത്. ഭാഗം - 8 റഷ്യയില്‍ നിന്നും പോസ്റ്റ് ചെയ്യുന്നതായിരിക്കും.

ലിഡിയ said...

ഈ വഴികളില്‍ കൂടി സഞ്ചരിക്കുന്നുവെന്ന തോന്നല്‍, കുറുമാന്‍ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

-പാര്‍വതി.

അതുല്യ said...

വായിച്ചിട്ട്‌ തന്നെ എനിക്ക്‌ തണുക്കുന്നു. എന്റെ കുറുമാനെ.. ടൂ മച്ച്‌.... ടൂ മച്ച്‌...

(റഷ്യേന്ന് വരുമ്പോ എന്ത്‌ കൊണ്ട്‌ വരും എനിക്ക്‌??)

Take Care man, and have a wonderful journey to Russia and happy union with Thanuppan and others.

ഇടിവാള്‍ said...

കുറൂ .............

mydailypassiveincome said...

കുറുമാന്‍,

വായിച്ചുതുടങ്ങിയതാ. അപ്പോള്‍ പുറത്ത് പോകേണ്ട ഒരു ആവശ്യം വന്നു. അതിനാല്‍ തത്കാലം തേങ്ങ അടിച്ചിട്ട് പോകുന്നു :)

നാളെ അഭിപ്രായം എഴുതാം. ഇപ്പോള്‍ പ്രിന്റ് എടുത്തു. ഇനി വീട്ടില്‍ പോയിട്ട് വായിക്കാം ;)

വിചാരം said...

മി.കുറുജി... മുഴുവന്‍ വായിച്ചു ... ഡൂട്ടി തീറാറായ് എങ്കിലും രണ്ടുവരി എഴുതിയില്ലെങ്കില്‍ എന്തോ ഒരുമാതിരിയാവും ...പാര്‍വ്വതി പറഞ്ഞപോലെ ആ വഴിത്താരയില്‍ ഞാനും നടന്നകന്നത് പോലെ ... ഉറങ്ങിക്കോളൂ ഞാന്‍ അടുത്തുണ്ട്

Anonymous said...

കുറുമാനെ, അനുഭവങ്ങള്‍ ...എഴുത്തും നന്ന്
റഷ്യക്ക് പോകും വഴി വിയന്നായിലൊന്നു ഇറങ്ങൂ

Siju | സിജു said...

കാശു ലാഭിക്കാന്‍ വേണ്ടി സ്ട്രിപ്റ്റീസ് കാണാന്‍ പോവുക ... :-)
എനിക്കു ഭയങ്കര അസൂയ
സ്ട്രിപ്റ്റീസ് കണ്ടതിലോ ഇങ്ങിനെ എഴുതിപിടിപ്പിച്ചതിലോ അല്ല.. ഇത്തരം അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായല്ലോയെന്നോര്‍ക്കുമ്പോള്‍

തണുപ്പന്‍ said...

കുറുമാന്‍റേത് യൂറോപ്പ് സ്വപ്നങ്ങളല്ല.
യൂറോപ്പ് യാഥാര്‍ഥ്യങ്ങളാണ്. പച്ചയായ യാഥാര്‍ത്യങ്ങള്‍.

ഓ ടോ : എല്ലാരും കേട്ടോ, അടുത്തത് റഷ്യന്‍ യാഥാര്‍ത്യങ്ങള്‍ .

Unknown said...

കുറുജീ,
എന്താ അനുഭവങ്ങള്‍! ഇത് വെച്ച് നോക്കുമ്പോള്‍ ഞാനൊക്കെ വെറും ശിശു. അടുത്ത എപ്പിഡോസിനായി കാത്തിരിക്കുന്നു.

നല്ലവര്‍ എല്ലായിടത്തുമുണ്ടെന്ന അറിവ് ഒരു പ്രത്യേക ആത്മവിശ്വാസവും പുതിയ ഒരു കാഴ്ചപ്പാടും തന്നു.

കാളിയമ്പി said...

കുറുമാനേട്ടാ..
...സലാം....

ചില നേരത്ത്.. said...

പ്രിയ കുറുമാന്‍‌ജീ
അങ്ങേയ്ക്കൊപ്പം റഷ്യയിലേക്ക് ആര്‍മാദിക്കാന്‍ വരാനാകാത്തതില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. പക്ഷെ അടുത്ത തവണ തീര്‍ച്ചയായും ഞാനുണ്ടാകും. ഞാന്‍ ഇന്നലെ ഇറാനി(കിഷം ഐലന്റ്)ല്‍ നിന്നും തിരിച്ചെത്തി. വളരെ ബുദ്ധിമുട്ടായിരുന്നു അവിടെ. എങ്കിലും എനിക്ക് യൂറോപ്പ് -6 വായിച്ചപ്പോള്‍ ആ സാഹചര്യങ്ങളോട് പൊരുതാനുള്ള പ്രചോദനം കിട്ടി. ആ ആവേശത്തിലിരിക്കുമ്പോള്‍ തന്നെ വിസയും കിട്ടി. ഞാനിങ്ങ് പോന്നു.
കുറുമാന് എല്ലാവിധ ആശംസകളും നേരുന്നു.
(എന്റെ റഷ്യ ട്രിപ്പ് തണുപ്പവസാനിക്കുന്നതിന്ന് മുന്‍പ് തന്നെ ഉണ്ടാകുമെന്ന് തണുപ്പനോട് അറിയിക്കുമല്ലോ)
സസ്നേഹം
ഇബ്രു

sreeni sreedharan said...

കുറുമാഞ്ജീ എത്രയും പെട്ടെന്ന് റഷ്യയിലേക്ക് പുറപ്പെടൂ...പ്ലീസ്

വല്യമ്മായി said...

എല്ലാ ഭാഗങ്ങളും വായിക്കുന്നു അടുത്തതിനായി കാത്തിരിക്കുന്നു.അത്ര മാത്രം

സു | Su said...

ജാന്‍സിച്ചേച്ചിക്ക് കാഷ്യൂനട്ട് കൊടുത്തോ എന്നറിയാന്‍ കാത്തിരിക്കുന്നു.

റഷ്യന്‍ യാത്രയ്ക്ക് ആശംസകള്‍. :)

റഷ്യയില്‍ നിന്ന് പോസ്റ്റാന്‍ പോകുന്ന ലക്കം കാത്തിരിക്കുന്നു.

Anonymous said...

കുറുജി.. ഇത് ഒരു പുസ്തകമാക്കണം.. അത്രക്കു മനോഹരം..

ദിവാസ്വപ്നം said...

excellent, kuruman. i couldnt call u. shall call asap.

wr
ds

അരവിന്ദ് :: aravind said...

കുറൂജീ....
കൊള്ളാം...

റഷ്യയിലേക്ക്...
ഹാവ് എ സേഫ് ജേര്‍ണി. ടേക് കെയര്‍.

തണുപ്പനെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണേ.:-)

ഷാ... said...

ആടുത്ത പോസ്റ്റിനായി കാത്തു നില്‍ക്കുന്നു...

റഷ്യന്‍ യാത്രക്ക് ആശംസകള്‍..
‘എന്റെ റഷ്യന്‍ പര്യടനം’ ഒരു പത്ത് ഭാഗത്തില്‍ കുറയാതെ ഉണ്ടാവുമല്ലോ അല്ലേ...

സുഗതരാജ് പലേരി said...

.............. (ഒന്നും പറയാന്‍ ആവുന്നില്ല)അടുത്ത ലക്കത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു.

Adithyan said...

ഈ സ്ട്രിപ്പ് ടീസ് എന്നു പറഞ്ഞാല്‍ എന്താ :-?

എന്തൊരു ജിഗ്നാസ ;)

സു | Su said...

ഈശ്വരാ...

ഈ ആദീടെ ജിഗ്നാസ ഇഞ്ചീടെ ബ്ലോഗില്‍ തുടങ്ങി കുറുമാന്റെ ബ്ലോഗിലെത്തി നില്‍ക്കുന്നു. ബ്ലോഗിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട നേരമായി. കൊച്ചുകുട്ടികള്‍ ഇങ്ങനെ ജിഗ്നാസിച്ച് തുടങ്ങിയാല്‍ വല്യോരുടെ ഗതി എന്താവും. ;)

ആദീ, ഗോ റ്റു യുവര്‍ ക്ലാസ്സ് ;)

Adithyan said...

ഹ്ഹ്ഹഹ...

ഇവിടെ ഒരു സംശയം ചോദിക്കാനും പാടില്ലെ?
അറിഞ്ഞൂടാത്ത കൊണ്ടല്ലേ ;)

Peelikkutty!!!!! said...

സ്വാമിയെ ശരണമയ്യപ്പാ!

ഹാവ് എ നൈസ് ടൈം വിത് തണുപ്പന്‍.

Anonymous said...

യാത്രാവിവരണം വായിച്ചപ്പൊള്‍ ആ സ്തലങ്ങളിലൂടെ സഞ്ചരിച്ച പ്രതീതി waiting for the next posts

http://ente-vishesham.blogspot.com/

asdfasdf asfdasdf said...

സെന്റ്പീറ്റേഴ്സ്ബര്‍ഗിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന കുറുമാന് ആശംസകള്‍... തണുപ്പ് ഭയാങ്കര ഇഷ്ടമാണല്ലേ.അതുകൊണ്ട് ഒരു ചൂടനാണെന്നൊന്നും പറയില്ല.. :-)(ഞാനോ...ടി..)

മുസ്തഫ|musthapha said...

കുറുവേ... താങ്കളുടെ ഇളം പ്രായത്തിലെ ആ തന്‍റേടം അപാരം തന്നെ - അതോര്‍ത്തെടുത്ത് വിവരിക്കുന്ന രീതിയും. പാര്‍വ്വതിയും വിചാരവും പറഞ്ഞ പോലെ ഞങ്ങളും സഞ്ചരിക്കുന്നു ആ വഴികളിലൂടെ - കുറുമാന്‍റെ വരികള്‍ക്കൊപ്പം.


ആദീ: ഇവിടെ കുറു തണുത്ത് വിറങ്ങലിച്ച് നടക്കുന്നതിനിടയിലാ അവന്‍റെയൊരു ‘ജിഗ്നാസ‘ :)

മുസാഫിര്‍ said...

കുറുമാന്റെ യാത്രാവിവരണത്തില്‍ അന്തര്‍ലീനമായിട്ടുള്ള ശുഭാപ്തി വിശ്വാസം-പോനാല്‍ പോകട്ടും പോടാ എന്ന സ്റ്റൈല്‍- അതാണു ഏറ്റവും ഇഷ്ടപ്പെട്ടത്.

mydailypassiveincome said...

കുറുമാന്‍,

വളരെ രസകരമായ വിവരണം. ഇനിയും അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു :)

Anonymous said...

കുറു.കുറൂ കുറു കുറൂ....
കുറു ക്കുറുവിളയാട്ടം....

അറിയാതെ കുറുകിപ്പോയി, കുറുജീ;

ഇനി ഒരു മൂളിപ്പട്ടായാലോ?

മുല്ലപ്പൂ said...

എന്നിട്ട്, എന്നിട്ട് എന്നിട്ടെന്തുണ്ടായി ?

വിശ്വപ്രഭ viswaprabha said...

ഫ്ലാഷ് ന്യൂസ്:

കുറുമാന്‍ തണുപ്പന്റെ വീട്ടില്‍ എത്തി!
തണുപ്പന്‍ കുറുമാന്റെ ചൂടേറ്റ് തണുപ്പു മാറി ചൂടായിക്കൊണ്ടിരിക്കുന്നു!

Satheesh said...

പണ്ട് ബിരിയാണിക്കുട്ടിയുടെ ‘കള്ളന്‍ വെള്ളമൊഴിച്ചതെന്തിനായിരുന്നു?’ എന്ന ചോദ്യം എല്ലാരും ഒന്നു മറന്നു തുടങ്ങിയാതാണ്. ഇപ്പോള്‍ ‘ഇനിയെന്തായി?’ എന്ന ചോദ്യവുമായി ഞങ്ങളിവിടെ കുറുമാന്റെ ബ്ലോഗിനുമുന്നില്‍ കുടില്‍ കെട്ടി ‘നീരാഹാരം‘ ചെയ്യാന്‍ തീരുമാനിച്ചു- ഇതിനൊരുത്തരം കിട്ടുന്നതു വരെ!

അമല്‍ | Amal (വാവക്കാടന്‍) said...

ഭാഗം 8..ഉടന്‍ വരുന്നതായിരിക്കും..അല്ലേ?

റഷ്യന്‍ കഥകളും വേണം..
ചെണ്ടയും കൊണ്ടാണോ പോയത്?
അല്ലെങ്കില്‍ തണുപ്പനെ ചെണ്ട കൊട്ടിക്കാനുള്ള പ്ലാനുമായിട്ടോ? :)

ഓണ്‍ ടോ: വായിച്ചതിനെ കുറിച്ച് ഒരക്ഷരം പറയാനില്ല..എന്താ സാധനം!!!

ഷാജുദീന്‍ said...

കുറുജീ
ഒത്തിരി നാളായി ഇതുവഴി വന്നിട്ട്. ഇനി വിവരണം റഷ്യ വരെ എത്താന്‍ എത്ര നാളെടുക്കും?

വിഷ്ണു പ്രസാദ് said...

ആക്സ്മികതകള്‍ എത്ര മനോഹരമായാണ് ജീവിതത്തെ നയിക്കുന്നത്.എഴുത്തിനോട് കാണിക്കുന്ന സത്യസന്ധതയാണ് എന്റെ യൂറോപ്പ് സ്വപ്നങ്ങളുടെ ഏറ്റവും ആകര്‍ഷകമായ ഘടകം,

deepdowne said...

"അവള്‍ പിന്നേയും എനിക്ക് ഒരു ബിയര്‍ ഓര്‍ഡര്‍ ചെയ്തു. എന്റെ വിളറിയ മുഖഭാവം കണ്ടിട്ടാവണം അവള്‍ പറഞ്ഞു, ഡോണ്ട് വറി കുറുമാന്‍. ഐ വില്‍ പേ ദ ബില്‍. എനിക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതായി എന്നു മാത്രമല്ല, എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിയുകയും ചെയ്തു."

സത്യമായിട്ടും എന്റെ കണ്ണിലും കണ്ണുനീര്‍ പൊടിഞ്ഞു.. വായന തുടരട്ടേ..

Unknown said...

onnu try cheyyan annu karuthi.