Thursday, December 21, 2006

എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 8

ആളുകള്‍ നടന്നുപോകുന്നതിന്‍റേയും, സംസാരിക്കുന്നതിന്‍റേയും ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. സമയം എട്ട് കഴിഞിരിക്കുന്നു. ബെഞ്ചില്‍ നിന്നും എഴുന്നേറ്റ്, കമ്പിളി മടക്കി ബാഗില്‍ വച്ചതിനു ശേഷം വാഷ് റൂമില്‍ പോയി ഫ്രെഷായി. പിന്നെ സ്റ്റേഷനില്‍ തന്നെയുള്ള ഒരു കടയില്‍ നിന്നും ഇരുപത്തഞ്ചു മാര്‍ക്കു നല്‍കി ഒരു ടെലഫോണ്‍ കാര്‍ഡു വാങ്ങി, കടക്കടുത്തു തന്നെയുള്ള ഒരു ബൂത്തില്‍ കയറി ജാന്‍സി ചേച്ചിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു.

അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം കേട്ടതും ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു, ജാന്‍സി ചേച്ചിയാണോ?

അതെ ആരാ?

ചേച്ചീ ഞാന്‍ കുറുമാന്‍. ഡെല്‍ഹിയില്‍ നിന്നും വന്നതാ. ആന്‍സി ചേച്ചി കുറച്ച് കാഷ്യൂനട്ട്സ് തന്നയച്ചിട്ടുണ്ട്. അത് ചേച്ചിക്ക് തരുവാന്‍ വേണ്ടി അങ്ങോട്ട് ഞാന്‍ വരാം.

ഉവ്വ്. ആന്‍സി ഫോണ്‍ ചെയ്ത് എല്ലാ വിവരങ്ങളും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ കോളോണില്‍ നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. കുറുമാന്‍ അവിടെ നിന്ന് ഒരു ട്രെയിന്‍ പിടിച്ച് കോളോണില്‍ വരൂ. കോളോണില്‍ വന്നതിന്നു ശേഷം സ്റ്റേഷനില്‍ നിന്നും പുറത്ത് കടന്നാല്‍ ബസ് സ്റ്റേഷന്‍ കാണാം. അവിടെ നിന്നും ഇത്രാം നമ്പര്‍ ബസ്സ് പിടിച്ച് റാഡര്‍ബര്‍ഗ് സ്റ്റ്രാസ്സിയിലേക്കുള്ള ടിക്കറ്റെടുത്ത്, ആ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ സ്ട്രീറ്റ് നമ്പര്‍ 7, ബില്‍ഡിങ്ങ് നമ്പര്‍ 4/22. എനിക്കിന്ന് ഓഫാണ് ഞാന്‍ ഇവിടെ തന്നെ കാണും,

ശരി ചേച്ചി, അപ്പോള്‍ നേരില്‍ കാണാം. ഫോണ്‍ കാര്‍ഡ് തിരിച്ചെടുത്ത് പോക്കറ്റില്‍ നിക്ഷേപിച്ച ശേഷം ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്ന് കൊളോണിലേക്കുള്ള ഒരു ടിക്കറ്റ് ആവശ്യപെട്ടു. നാട്ടിലെ മൂവായിരം രൂപ! രണ്ടു കിലോ കശുവണ്ടിക്ക് മുന്നൂറു രൂപ, അതു കൊടുക്കാന്‍ വേണ്ടി വരുന്ന ചിലവ് മൂവായിരം രൂപ. പണ്ടാരം. ഫോണ്‍ ചെയ്തു പറഞ്ഞില്ലായിരുന്നെങ്കില്‍ പോകാതിരിക്കാമായിരുന്നു.

ഇല്ല, ആന്‍സിചേച്ചിയുടെ കുടുംബവും ഞങ്ങളും തമ്മിലുള്ള സൌഹൃദം വച്ച് എനിക്ക് പോകാതിരിക്കാനാവില്ല. പോക്കറ്റില്‍ നിന്നും മാര്‍ക്ക് എടുത്ത് നല്‍കി ഞാന്‍ ടിക്കറ്റ് വാങ്ങി. വണ്ടി വരുന്ന പ്ലാറ്റ് ഫോം നമ്പറും മറ്റും ചോദിച്ച് മനസ്സിലാക്കി, കോളണിലേക്കുള്ള ട്രെയിന്‍ വരുന്ന പ്ലാറ്റ് ഫോമില്‍ പോയി, ട്രെയിനിനായുള്ള കാത്തിരുപ്പ് തുടങ്ങി. നല്ല തണുപ്പുണ്ട്. ഞാന്‍ ഇരിക്കുന്നതിന്നു തൊട്ടുമുന്‍പിലുള്ള കടയില്‍ വന്ന് യാത്രക്കാര്‍, ചായയും, മറ്റ് പേരറിയാത്ത പല ആഹാര സാധനങ്ങളും വാങ്ങി കഴിക്കുന്നത് നോക്കികൊണ്ട് ഞാന്‍ വിശക്കുന്ന വയറുമായി വെറുതെ ഇരുന്നു. ഒരു ചായ കുടിച്ചാല്‍ കൊള്ളാം എന്ന ആഗ്രഹം ഞാന്‍ മുളയിലേ നുള്ളിയതിന്നു പിന്നില്‍, പൈസയല്ലായിരുന്നു, മറിച്ച്, വെറും ചൂടു വെള്ളവും, തേയില പാക്കറ്റും, പഞ്ചസാരയുടെ ഒരു പാക്കറ്റും മാത്രമാണ് അവരുടെ ചായ പാക്കേജ് എന്നതായിരുന്നു കാരണം.

കാത്തിരിപ്പിന്നിടയില്‍ ട്രെയിന്‍ വന്നു നിന്നതും, തിക്കും തിരക്കുമൊന്നും കൂട്ടാതെ ആളുകള്‍ ട്രെയിനിലേക്ക് കയറുന്നതിനൊപ്പം ഞാനും കയറി ഒരു വിന്‍ഡോ സീറ്റില്‍ ഇരുന്നു. ശബ്ദകോലാഹലങ്ങളൊന്നും ഇല്ലാതെ ട്രെയിന്‍ നല്ല വേഗതയില്‍ ഇടക്കിടെയുള്ള സ്റ്റോപ്പുകളില്‍ നിറുത്തി ആളുകളെ ഇറക്കിയും കയറ്റിയും, യാത്ര തുടര്‍ന്നു. തിരക്കേറിയ സിറ്റിയിലൂടെയല്ല ട്രെയിന്‍ പോയി കൊണ്ടിരുന്നത്, മറിച്ച് ഭംഗിയേറിയ ഗ്രാമങ്ങളിലൂടെ, പുകക്കുഴലുള്ള ചെറിയ ചെറിയ വീടുകള്‍ക്കു മുന്നിലൂടെ, കൃഷി സ്ഥലങ്ങള്‍ക്കിടയിലൂടെ. അതി മനോഹരമായ കാഴ്ചകളായിരുന്നു എങ്ങും. കാഴ്ചകള്‍ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല. ട്രെയിന്‍ കൊളോണിലെത്തിയപ്പോഴാണ് സ്ഥലകാലബോധത്തിലേക്ക് തിരിച്ച് വന്നതു തന്നെ!

ട്രെയിനില്‍ നിന്നിറങ്ങി, ഫ്രാങ്ക് ഫര്‍ട്ട് സ്റ്റേഷനെ അപേക്ഷിച്ചു നോക്കിയാല്‍ കൊളോണ്‍ സ്റ്റേഷന്‍ വളരെ ചെറിയതാണ്. സ്റ്റേഷനില്‍ നിന്നും പുറത്ത് കടക്കും മുന്‍പ് തന്നെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൌണ്ടര്‍ കണ്ടപ്പോള്‍, റാഡര്‍ബര്‍ഗര്‍സ്ട്രാസിയിലേക്ക് പോകേണ്ടതെങ്ങിനെയെന്നും, ബസ്സ് എവിടെ നിന്ന് കിട്ടുമെന്നും അന്വേഷിച്ചു. വ്യക്തമായ മറുപടിയും, ബസ്റ്റ് സ്റ്റേഷന്റെ ദിശയും അവിടെയുണ്ടായിരുന്ന മദാമ്മ പറഞ്ഞു തന്നു. അവര്‍ക്കൊരു നന്ദി പറഞ്ഞു കൊണ്ട് ബസ് സ്റ്റേഷന്റെ ദിശയെ ലക്ഷ്യമാക്കി നടന്നു.

ബസ്സ് സ്റ്റോപ്പില്‍ ചെന്നു നിന്നു നിമിഷങ്ങള്‍ക്കകം തന്നെ പോകേണ്ട ബസ്സ് വന്നതിനാല്‍, ബസ്സ് സ്റ്റോപ്പില്‍ തണുത്തു വിറച്ചു കാത്തു നില്‍ക്കേണ്ടി വന്നില്ല. ബസ്സ് ഡ്രവറോട് ഇറങ്ങേണ്ട സ്ഥലമെത്തിയാല്‍ പറയണം എന്നു പറഞ്ഞിരുന്നതിനാല്‍ അരമണിക്കൂറില്‍ താഴെ മാത്രമെടുത്ത യാത്രക്കൊടുവില്‍ എനിക്കിറങ്ങേണ്ട ബസ്സ് സ്റ്റോപ്പ് വന്നതും ഡ്രൈവര്‍ എന്നോട് ഇറങ്ങികൊള്ളാന്‍ പറഞ്ഞു.

ബാഗ് തോളിലിട്ട് ഞാന്‍ റാഡര്‍ബര്‍ഗര്‍സ്റ്റ്രാസിയിലെ, സ്ട്രീറ്റ് നമ്പര്‍ 7 അന്വേഷിച്ച് മുന്നോട്ട് നടന്നു. വഴിയില്‍ കുത്തി നിറുത്തിയിട്ടുള്ള വഴികാര്‍ട്ടി ബോര്‍ഡില്‍ നിന്നും സ്റ്റ്രീറ്റ് എന്നതിന്ന് ഡോയിഷില്‍ സ്റ്റ്രാസ്സി എന്നാണെന്നു മനസ്സിലാക്കിയതിനാല്‍, ഡോയിഷ് പഠിക്കാതെ തന്നെ സ്റ്റ്രീറ്റ് നമ്പര്‍ 7 ഞാന്‍ കണ്ടു പിടിച്ചു. അതിലൂടെ മുന്‍പോട്ട് നടന്നപ്പോള്‍ ബില്‍ഡിങ്ങ് നമ്പര്‍ 4 കണ്ടു. ഇനി അതില്‍ കയറി അവരുടെ ഫ്ലാറ്റ് നമ്പര്‍ 22 കണ്ടു പിടിക്കണം. പലവുരു ഹാന്‍ഡിലില്‍ പിടിച്ചു തിരിച്ചിട്ടും ഫ്ലാറ്റിലേക്ക് കയറുവാനുള്ള ഡോര്‍ തുറക്കാത്തതിനാല്‍ ഇനിയെന്തു ചെയ്യണം എന്നു കരുതി നില്‍ക്കുമ്പോള്‍, ഒരു സായിപ്പ് വന്ന് പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡെടുത്ത് ഡോറിന്റെ സൈഡില്‍ കാണിച്ചതിന്നു ശേഷം, ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കയറിപോയി. ഞാന്‍ വീണ്ടും ഡോറിന്നു പുറത്ത്!

അല്പം നേരം കാത്തിരുന്നപ്പോള്‍ ഒരു മദാമ്മ വന്ന് അല്പം മുന്‍പ് സായിപ്പ് ചെയതതുപോലെ പോലെ, ബാഗില്‍ നിന്നും കാര്‍ഡെടുത്ത് ഡോര്‍ തള്ളി തുറന്ന് അകത്തേക്ക് കടന്നതിന്റെ പുറകില്‍ ഞാന്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. മദാമ്മ,കയറിയ അതേ സ്പീഡില്‍ തന്നെ എന്നെ തള്ളി മാറ്റി കൊണ്ട് പുറത്തേക്ക് ഇറങ്ങി. പിന്നെ ഡോയിഷില്‍ എന്തോ ചോദിച്ചു, എന്താണ് ചോദിച്ചതെന്നു മനസ്സിലായില്ലെങ്കിലും, അവരുടെ മുഖഭാവത്തില്‍ നിന്നും, എന്താ നിന്റെ ഉദ്ദേശം? മോഷണമാണല്ലെ എന്ന രീതിയിലുള്ള ഭാവം ഞാന്‍ വായിച്ചെടുത്തു.

എന്റെ നിരപരാധിത്വം ഞാന്‍ എങ്ങിനെ തെളിയിക്കും ദൈവമേ? ഡോയിഷറിയാത്ത ഞാന്‍ നിസ്സഹായനാണല്ലോ, എന്നെല്ലാം ക്ഷണനേരത്തില്‍ ആലോചിച്ചതിന്നൊടുവില്‍, ഞാന്‍ കയ്യിലെ ഡയറിയെടുത്ത് അഡ്രസ്സ് എഴുതിയ പേജ് അവരെ കാണിച്ചു.

അതുകണ്ടതും, അവര്‍ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് ഡോറിനോടു ചേര്‍ന്ന് ചുമരില്‍ വച്ചിരിക്കുന്ന ഒരു ഫോണ്‍ എടുത്ത് 22 നമ്പര്‍ ഡയല്‍ ചെയ്ത് ഡോയിഷില്‍ എന്തോ സംസാരിച്ചതിന്നു ശേഷം ഫോണ്‍ എനിക്ക് നല്‍കിയതിന്നു ശേഷം, ഡോര്‍ തുറന്ന് വീണ്ടും ഉള്ളിലേക് കയറിപോയി.

ഹലോ ജാന്‍സി ചേച്ചിയുടെ സ്വരം എന്റെ കാതില്‍ എത്തി.

ചേച്ചി ഇത് ഞാനാ കുറുമാന്‍. വാതില്‍ തുറക്കാന്‍ പറ്റുന്നില്ല.

സാരമില്ല, ഞാന്‍ ഡോര്‍ തുറക്കാനുള്ള ബട്ടണ്‍ അമര്‍ത്തിയിട്ടുണ്ട്, തുറന്ന് അകത്ത് കയറി, കോണി വഴി മൂന്നാമത്തെ ഫ്ലോറില്‍ വന്നാല്‍ 22ആം നമ്പര്‍ ഫ്ലാറ്റ് കാണാം.

നൊടിയിടയില്‍ തന്നെ ഡോര്‍ തുറന്ന് കോണി പടി വഴി മൂന്നാമത്തെ നിലയിലെത്തി, 22 ആം നമ്പര്‍ ഫ്ലാറ്റിന്റെ മുന്‍പില്‍ പോയി മണിയടിക്കുന്നതിന്നു മുന്‍പ് തന്നെ ജാന്‍സി ചേച്ചി വാതില്‍ തുറന്നു. വരൂ വന്നകത്തേക്കിരിക്കൂ.

പുറത്ത് ഷൂ അഴിച്ചു വക്കാനൊരുങ്ങിയ എന്നോടവര്‍ പറഞ്ഞു. ഷൂ ഉള്ളിലഴിച്ചു വച്ചാല്‍ മതി. ഷൂ ഉള്ളിലഴിച്ച് വച്ച് അവര്‍ക്ക് പിന്നാലെ ചെന്ന് ഞാന്‍ ഹാളിലെ സോഫയില്‍ ഇരുന്നു.

ഞാന്‍ ചായ എടുത്തിട്ട് വരാം എന്നു പറഞ്ഞ് ജാന്‍സി ചേച്ചി അടുക്കളയിലേക്ക് പോയി. ആവിപറക്കുന്ന ചായയുമായി ജാന്‍സി ചേച്ചി വന്നപ്പോള്‍ അവരോടൊപ്പം തന്നെ ഏകദേശം പത്തും, പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്മക്കളും വന്നു. ജാന്‍സി ചേച്ചിയും, ഞാനും സംസാരിക്കുന്നതിന്നിടയില്‍ കുട്ടികള്‍ രണ്ടു പേരും ഡോയിഷില്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍, കാഷ്യൂനട്ട് എന്താ കൊടുക്കാത്തതെന്നായിരിക്കുമോ അവര്‍ സംസാരിക്കുന്നത്, എന്ന സംശയത്താല്‍ ഞാന്‍ ബാഗ് തുറന്ന്, പൊട്ടിച്ച രണ്ട് കാഷ്യൂ നട്ട് പായ്ക്കറ്റുകള്‍ എടുത്ത്, ചേച്ചീ എനിക്ക് വിശന്നപ്പോള്‍ തിന്നാനായല്ലാ ഞാന്‍ പായ്ക്കറ്റ് പൊളിച്ചത്. സ്വിറ്റ്സര്‍ലന്റിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിക്കപെട്ടപ്പോള്‍ പോലീസ് പൊളിച്ചതാണ് എന്നു പറഞ്ഞ് പൊതി അവര്‍ക്കു കൈമാറി.

നേരിട്ട് ജെര്‍മ്മനിയില്‍ വരുന്നെന്ന് ആന്‍സി വിളിച്ചു പറഞ്ഞിരുന്നു. കാണാതായപ്പോള്‍ എന്തു പറ്റിയാവോ എന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോ, ഫ്രാന്‍സിലും, മറ്റും കറക്കമായിരുന്നു അല്ലെ? വിശദമായി നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ എന്തായാലും കുളിച്ച് വസ്ത്രം മാറി വരൂ അപ്പോഴേക്കും ഞാന്‍ ലഞ്ച് ഒരുക്കാം. പിന്നെ, അലക്കാനുള്ളതെല്ലാം ഇങ്ങെടുത്ത് തന്നാല്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിട്ടലക്കി വക്കാം.

ആന്‍സി ചേച്ചിയുടേയും, കുടുബത്തിന്റേയും ആഥിത്യമര്യാദക്ക് പലതവണ സാക്ഷിയാകേണ്ടി വന്ന എനിക്ക്, വര്‍ഷങ്ങളായി ജെര്‍മ്മനിയില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ കയ്യില്‍ നിന്നും ഇത്രയും ഊഷ്മളമായ, അതും ഉടുത്തു മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നതു പോലും ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിതിന്നപ്പുറത്തായിരുന്നു.

നാടു വിട്ടതിന്നു ശേഷം, വസ്ത്രങ്ങള്‍ കാര്യമായി ഒന്നും മാറ്റിയിട്ടാല്ലാതിരുന്നതിനാല്‍, കുളിച്ച് വസ്ത്രം മാറ്റിയതിന്നു ശേഷം അലക്കാന്‍ കൊടുക്കാമെന്നുള്ള തീരുമാനിച്ച്, കുളിച്ച് വസ്ത്രം മാറി, പുറത്ത് വന്നപ്പോള്‍, എന്റെ മുഷിഞ്ഞ വസ്ത്രങ്ങള്‍ എല്ലാം അവര്‍ വാങ്ങി വാഷിങ്ങ് മെഷീനില്‍ അലക്കാനിട്ടു.

തല്‍ക്കാലം വിശപ്പു മാറ്റാന്‍ സാന്‍ഡ് വിച്ച് തയ്യാറാക്കിയത് കഴിക്കാനായി എന്നെ വിളിച്ച് മേശമേല്‍ ഇരുത്തി. വിശപ്പ് അതികമായിരുന്നെങ്കിലും, മര്യാദ വിട്ട് വെട്ടി വിഴുങ്ങുന്നതെങ്ങിനെ? നാലേ നാലു കഷ്ണം ബ്രെഡ് പീസും, രണ്ടു പുഴുങ്ങിയ മുട്ടയും കഴിക്കുന്നതിന്നിടയില്‍ തോമസ് ചേട്ടന്‍ (ജാന്‍സി ചേച്ചിയുടെ ഭര്‍ത്താവ്) ജോലിക്ക് പോയി എപ്പോ എത്തും എന്ന ചോദ്യത്തിന്ന്, കുറുമാന്‍ ഇത് കഴിച്ച് കുട്ടികളുടെ റൂമില്‍ പോയി ഒന്നു വിശ്രമിക്കുമ്പോഴേക്കും അദ്ദേഹം എത്തും. ഉച്ചവരേയേ ജോലി ഉള്ളൂ.

ഇറച്ചിയെല്ലാം കഴിക്കുമല്ലോ അല്ലെ? ഉച്ചക്ക് കോഴിക്കറിയും, പുലാവും ഉണ്ടാക്കാമെന്നു കരുതി ചോദിക്കുന്നതാണ് എന്ന് ജാന്‍സി ചേച്ചി പറഞ്ഞപ്പോള്‍, എന്തും കഴിക്കും, യാതൊരു നിര്‍ബന്ധവുമില്ല, എന്ന് പറഞ്ഞതിനൊപ്പം തന്നെഇങ്ങനേയും മനുഷ്യരോ എന്നോര്‍ത്ത് അത്ഭുതപെടുക മാത്രം ചെയ്തു.

കയ്യു കഴുകി ഞാന്‍ കുട്ടികളുടെ മുറിയിലെ ബെഡ്ഡില്‍ പോയി പുതച്ച് മൂടി കിടന്നു. തണുപ്പ് തീരെയില്ല എന്നു മാത്രമല്ല, മുറിയില്‍ നല്ല സുഖമുള്ള ചെറിയ ചൂടും. ഹാളില്‍ നിന്നും തോമസ്സേട്ടന്റെ സംസാരം കേട്ടപ്പോഴാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. പുറത്തേക്ക് ചെന്ന് തോമസ്സേട്ടനു കൈകൊടുത്തു.

ഹൈ, കുറുമാന്‍ എഴുന്നേറ്റോ, യാത്രാക്ഷീണമുള്ളതല്ലെ? വിശ്രമിച്ചുകൊള്ളൂ.

വേണ്ട തോമസ്സേട്ടാ. മൂന്നാലു ദിവസത്തെ യാത്രയുടെ ക്ഷീണമെല്ലാം, കുളി കഴിഞ്ഞൊന്നു കിടന്ന് മയങ്ങിയപ്പോള്‍ പോയി.

ഹോട് ഡ്രിങ്ക്സ് കഴിക്കുമല്ലോ അല്ലെ?

വല്ലപ്പോഴും. വീണ്ടും ഞാന്‍ മര്യാദയുള്ള ഒരു അഥിതിയായി മാറി.

കുറുമാന്‍ ഇരിക്കൂ. ഞാന്‍ ഡ്രിങ്ക്സ് എടുത്ത് ഇപ്പോള്‍ വരാം.

രണ്ട് മിനിട്ടിനുള്ളില്‍, കൈയ്യില്‍ ഒരു കോണ്യാക്കിന്റെ കുപ്പിയും, രണ്ട് ചെറിയ ഗ്ലാസുകളുമായി തോമസ്സേട്ടന്‍ വന്നു. കയ്യിലുള്ള ഗ്ലാസുകളിലേക്ക് കോണ്യാക് പകര്‍ന്ന് ഒന്ന് എന്റെ കയ്യില്‍ തന്നു. പിന്നെ ചീയേഴ്സ് പറഞ്ഞ് അദ്ദേഹം ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി. മറ്റൊന്നും ആലോചിക്കാതെ ഞാനും ഗ്ലാസ്സിലുള്ളത് ഒറ്റവലിക്കകത്താക്കി.

രണ്ടാമതും ഗ്ലാസ്സില്‍ കോണ്യാക്കൊഴിച്ചശേഷം തോമസ്സേട്ടന്‍ എന്റെ എതിര്‍വശത്തായി ഇരുന്നു. ഒപ്പം ജാന്‍സി ചേച്ചിയും. നാട്ടിലെ കാര്യങ്ങളുടെ സ്ഥിതി, അച്ഛനമ്മ ജ്യേഷ്ടന്മാര്‍ എന്തു ചെയ്യുന്നു, ചെയ്തിരുന്ന ജോലി എന്നിവയെ കുറിച്ചെല്ലാം സംസാരിച്ച കൂട്ടത്തില്‍ എന്റെ യൂറോപ്പ് ട്രിപ്പിന്റെ ഉദ്ദേശവും തോമസ്സേട്ടനും, ജാന്‍സി ചേച്ചിയും ചോദിച്ചു.

ഫിന്‍ലന്റില്‍ പോകാന്‍ രണ്ടു മൂന്നു തവണ ട്രൈ ചെയ്തുതും, വിസ റിജക്റ്റായതും പറഞ്ഞതിനൊപ്പം തന്നെ, സ്വിസ്സ് ബോര്‍ഡര്‍ ക്രോസ്സ് ചെയ്യാന്‍ ശ്രമിച്ചതും, പോലീസ് രണ്ടു തവണ പിടിച്ചതും, റൈന്‍ നദിയില്‍ ചാടിയതും എല്ലാം ഞാന്‍ അവരോട് വളരെ വ്യക്തമായി പറഞ്ഞു. എന്തു ചെയ്തിട്ടായാലും, എങ്ങിനെയായാലും യൂറോപ്പില്‍ പിടിച്ചു നില്‍ക്കണമെന്നാണ് എന്റെ ആഗ്രഹം എന്നും ഞാന്‍ അവരോട് പറഞ്ഞു,

രണ്ടാമത്തെ ഗ്ലാസ്സ് കാലിയാക്കി, മൂന്നാമത്തെ ഒഴിക്കുന്നതിന്നിടയില്‍ തോമസ്സേട്ടന്‍ പറഞ്ഞു, കുറുമാന്‍ എന്തായാലും കുറച്ച് ദിവസം ഞങ്ങളുടെ കൂടെ ഇവിടെ താമസിക്കൂ. എന്തെങ്കിലും വഴി ഞങ്ങള്‍ ശരിയാക്കാം. മറുത്തു പറയാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഭാഷ അറിയാത്തതും, താമസിക്കാന്‍ സ്ഥലവും, നല്ല ഭക്ഷണവും ഇല്ലാത്തതും മാത്രമല്ലായിരുന്നു പ്രശ്നം, കയ്യിലെ കാശും തീരാറായിരുന്നു.

കുറുമാന്‍ എന്തായാലും ഇവിടെ എത്തിയ വിവരത്തിന്ന് ഫിന്‍ലാന്റിലെ ചേട്ടനെ ഫോണ്‍ ചെയ്തു പറഞ്ഞേക്കു എന്നു പറഞ്ഞ് ഫോണ്‍ എടുത്ത് എന്റെ കയ്യില്‍ തന്നു. ആദി കുറുമാനെ വിളിച്ച് സ്വിസ്സ് സ്വപ്നം പൊലിഞ്ഞതു മുതല്‍ എല്ലാം ഞാന്‍ പറഞ്ഞു. പിന്നെ ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ആദി കുറുമാനോട് സംസാരിച്ചു. ഫോണ്‍ കട്ട് ചെയ്ത് ഞങ്ങള്‍ തീന്‍ മേശയിലേക്ക് നീങ്ങി.

ആവി പറക്കുന്ന പുലാവും, ചിക്കന്‍ കറിയും സുഭിക്ഷമായി കഴിച്ച് കഴിഞ്ഞപ്പോള്‍, എന്നേയും കൂട്ടി തോമസേട്ടനും, ജാന്‍സി ചേച്ചിയും കൊളോണ്‍ സിറ്റി കാണിക്കാനിറങ്ങി. സ്ഥലത്തെ പ്രധാന ചര്‍ച്ച്, സിറ്റി സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളും മറ്റും കണ്ടതിന്നു ശേഷം സന്ധ്യയോടെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. ഭക്ഷണം കഴിച്ച് കിടന്നതും, ഉറങ്ങിപോയി. പിറ്റേന്ന് രാവിലേയാണ്‍് കണ്ണു തുറന്നത്.

രാവിലെ കുട്ടികള്‍ സ്കൂളിലേക്കും, ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും, ജോലിക്കും പോയി. എനിക്കുള്ള ബ്രേക്ക് ഫാസ്റ്റ് മേശമേല്‍ അടച്ചു വച്ചിരുന്നത് കഴിച്ച്, വെറുതെ റ്റി വി യില്‍ വരുന്ന ഡോയിഷ് ചാനലുകള്‍ മാറ്റി, മാറ്റി ഞാന്‍ സമയം ഉച്ചയാക്കി.

ഉച്ചയോടെ തോമസ്സേട്ടന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തി. ജാന്‍സി ചേച്ചി വരുമ്പോള്‍ ഉച്ചക്ക് മൂന്നു മണികഴിയും. അവര്‍ കൊളോണിലെ ഒരു ഹോസ്പിറ്റലില്‍ പത്തിരുപത് വര്‍ഷത്തിലേറെയായി നഴ്സായി ജോലി ചെയ്യുന്നു. ഇപ്പോള്‍ ഹെഡ് നഴ്സാണ്.

വാ കുറുമാനെ, ജാന്‍സി വരാന്‍ കുറച്ചു സമയം എടുക്കും, നമുക്കൊന്നു മിനുങ്ങാം. ഗ്ലാസ്സുകളും കുപ്പിയും, കാഷ്യൂനട്സും മേശമേല്‍ എടുത്ത് വച്ച് തോമസ്സേട്ടന്‍ എന്നെ ക്ഷണിച്ചു. സ്നേഹപൂര്‍വ്വമുള്ള ആ ക്ഷണം നിരസിക്കുന്നതെങ്ങിനെ? കഴിച്ചിരിക്കുന്നതിന്നിടയില്‍, തോമസ്സേട്ടന്‍ എന്നോട് ചോദിച്ചു, കുറുമാനെ, ഇന്ന് തന്റെ കാര്യം ഞാന്‍ പലരോടും പറഞ്ഞിരുന്നു, ഒരാള്‍ തനിക്കൊരു ജോലി തരാമെന്നേറ്റിട്ടുണ്ട്. അയാള്‍ മലയാളി തന്നേയാണ്. ആള്‍ക്ക് ഇവിടെ പഴം, പച്ചക്കറികളുടെ ഹോള്‍സെയില്‍ ബിസിനസ്സാണ്. ബെല്‍ജിയത്തില്‍ നിന്നും, ഹോളണ്ടില്‍ നിന്നുമാണ് അയാള്‍ പഴങ്ങളും, പച്ചക്കറികളും എടുക്കുന്നത്. അയാള്‍ക്ക് മൂന്നാലു ട്രക്കുകളും, അഞ്ചാറു വാനുകളുമുണ്ട്. ഏതെങ്കിലും ഒരു വണ്ടിയില്‍ സഹായത്തിനായി പോകണം അത്ര തന്നെ. അത്യാവശ്യം സാധനങ്ങള്‍ കയറ്റിയിറക്കേണ്ടി വരും, എന്നാലും തരക്കേടില്ലാത്ത ശമ്പളം തരും. തനിക്ക് തല്‍ക്കാലും മള്‍ട്ടിപ്പിള്‍ എന്‍ ട്രി വിസയുണ്ടല്ലോ?

ഇത്രപെട്ടെന്നിങ്ങനെ ഒരവസരം കിട്ടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഞാന്‍ എന്തു ജോലി ചെയ്യാനും തയ്യാറാണു തോമസ്സേട്ടാ. പക്ഷെ ഒരു പ്രശ്നമുണ്ട്. എന്റെ വിസ മള്‍ട്ടിപ്പിള്‍ എന്‍ ട്രി തന്നെ, അതും ആറുമാസം കാലവധിയുള്ളത്. പക്ഷെ ഒരു തവണത്തെ മാക്സിമം സ്റ്റേ പതിന്നാലു ദിവസം മാത്രമാണുള്ളത്. അപ്പോള്‍ എന്തു ചെയ്യും?

അതു ഞാനോര്‍ത്തില്ല. എന്തായാലും, നമുക്ക് നോക്കാം. താന്‍ വേവലാതിപെടാതിരിക്ക് കുറുമാനെ. എല്ലാം ശരിയാക്കാം.

സംസാരിച്ചിരിക്കുന്നതിന്നിടയില്‍ ജാന്‍സി ചേച്ചി വന്നു. വന്നതും പറഞ്ഞു, അതു ശരി, നിങ്ങള്‍ക്ക് ഒരു കമ്പനി കിട്ടിയാല്‍ ഉണ്ണുകയും വേണ്ട, ഉറങ്ങുകയും വേണ്ട അല്ലെ. പാവം കുറുമാന്‍ വിശന്നൊരു വഴിക്കായിട്ടുണ്ടാകും. ഗ്ലാസ്സും കുപ്പിയും എല്ലാം എടുത്ത് വച്ച് നിങ്ങള്‍ വാ, ഊണു കഴിക്കാം.

ഉണ്ണാന്‍ വരട്ടെ ജാന്‍സി. കുറുമാനൊരു ചെറിയ ജോലി ശരിയാകാന്‍ സാധ്യതയുണ്ട്. പിന്നെ അതിന്റെ വിവരങ്ങള്‍ തോമസേട്ടന്‍ ജാന്‍സി ചേച്ചിയോട് വിവരിച്ചു.

അതൊന്നും വേണ്ട ചേട്ടാ, കുറുമാന്റെ കാര്യം ഞാന്‍ ഇന്ന് ഹോസ്പിറ്റലില്‍ വച്ച് ചന്ദ്രരത്നയോട് പറഞ്ഞപ്പോള്‍ അവള്‍ നല്ല ഒരു ആശയം പറഞ്ഞു തന്നു. എന്തിന്നും ആദ്യം ഊണു കഴിക്ക് എന്നിട്ട് നമുക്ക് അതിനെകുറിച്ച് സംസാരിക്കാം.

ഊണു കഴിക്കുമ്പോഴെല്ലാം കാര്യം എന്താണെന്നറിയാനുള്ള ഉത്കണ്ഠയായിരുന്നു മനസ്സില്‍ മുഴുവന്‍.

ഊണു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി അടുക്കി വച്ച്, ജാന്‍സി ചേച്ചി ഹാളിലേക്ക് വന്നു.

പിന്നെ പറഞ്ഞു. കുറുമാന് ജര്‍മ്മനിയില്‍, അസൈലം അഥവാ, രാഷ്ട്രീയാഭയം വേണമെങ്കില്‍ വാങ്ങി തരാം എന്ന് ചന്ദ്രരത്ന എന്നോട് ഇന്ന് പറഞ്ഞു. തോമസ്സേട്ടനറിയാമല്ലോ, അവള്‍ വെറും നഴ്സുദ്യോഗം മാത്രമല്ല ചെയ്യുന്നതെന്ന്. അവള്‍ക്ക് എല്‍ ടി ടിക്കാരുമായും, കണക്ഷനുണ്ട്, പിന്നെ കൊളോണ്‍ കോടതിയുടെ കീഴില്‍ വരുന്ന ഒരു വിധം ശ്രീലങ്കന്‍ കേസുകളുടേയും ഇന്റര്‍പ്രിട്ടര്‍/ട്രാന്‍സലേറ്റര്‍ അവള്‍ തന്നെ. ആ വകയില്‍ അവള്‍ക്ക് ഓഫീസര്‍മാരേയും, അഡ്വക്കേറ്റുമാരേയും, മറ്റും നന്നായറിയാം.

താത്പര്യമുണ്ടെങ്കില്‍ അവളോടു പറഞ്ഞാല്‍ മതി, അവള്‍ ഭാക്കിയെല്ലാം ശരിയാക്കാം എന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ അവള്‍ക്ക് കുറുമാനെ കാണണമെന്നും, ചില സിംഹള വാക്കുകള്‍ കുറുമാനെ പഠിപ്പിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എങ്ങിനേയായാലും, കുറച്ച് ദിവസം ജയിലില്‍ കിടക്കേണ്ടി വരും എന്നും പറഞ്ഞു.

ഞാന്‍ തയ്യാര്‍ ജാന്‍സി ചേച്ചി. ഇത്രയും ഈസിയായി അസൈലം കിട്ടുമെങ്കില്‍ വേറെ ഒന്നും നോക്കാനില്ല.

കുറുമാന്‍ അങ്ങനെ തിരക്കു കൂട്ടാതെ, എന്തായാലും ആദി കുറുമാനോടും മറ്റും ഒന്ന് ഫോണ്‍ ചെയ്താലോചിക്കൂ. ജാന്‍സി ചേച്ചിയും, തോമസ്സേട്ടനും ഒരേ സമയത്ത് പറഞ്ഞ് ഫോണെടുത്ത് എനിക്ക് നല്‍കി.

ആദി കുറുമനെ ഫോണില്‍ വിളിച്ച് ഞാന്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു.

സംഭവമൊക്കെ നല്ല ഐഡിയ തന്നെ, പക്ഷെ, ഇന്നലെ ഞാന്‍ ഇവിടെ അന്വേഷിച്ചപ്പോള്‍ അവിടെ ലുബെക്കില്‍ ഫിന്‍ലാന്‍ഡ് കണ്‍സുലേറ്റുണ്ടെന്നും, വിസിറ്റ് വിസ വളരെ എളുപ്പം കിട്ടുമെന്നും പറഞ്ഞു. നീ ഇവിടെ ഉണ്ടെങ്കില്‍ എനിക്കും ഒരു കൂട്ടായല്ലോ. എന്തിന്നും, നീ അവിടെ പോയി വിസിറ്റ് വിസക്കുള്ള ഒരു അവസാന ശ്രമം നടത്ത്. കിട്ടിയില്ലെങ്കില്‍, ധൈര്യമായി അവിടെ അസൈലം അപ്ലൈ ചെയ്യ്, അഥവാ കിട്ടിയാല്‍ ഇങ്ങോട്ട് വാ, നമുക്കടിച്ച് പൊളിക്കാം. എന്തായാലും നീ ഫോണ്‍ തോമസ്സേട്ടന്റെ കയ്യില്‍ കൊടുക്ക് ഞാന്‍ സംസാരിക്കാം.

തോമസ്സേട്ടനുമായും, ജാന്‍സി ചേച്ചിയുമായും ആദി കുറുമാന്‍ ഫോണില്‍ സംസാരിച്ചു.

ഫോണ്‍ കട്ടു ചെയ്തതിന്നു ശേഷം ജാന്‍സി ചേച്ചി പറഞ്ഞു, എന്തിന്നും, കുറുമാന്‍ നാളെ രാവിലെ തന്നെ ലുബെക്കില്‍ പോയി ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ പോയി വിസക്കൊന്നു ട്രൈ ചെയ്യൂ. കിട്ടിയാല്‍ നിങ്ങള്‍ ചേട്ടനനുജന്മാര്‍ക്ക് ഒരുമിച്ച് നില്‍ക്കാമല്ലോ, അഥവാ കിട്ടിയില്ലെങ്കില്‍ നമുക്കിവിടെ തന്നെ കാര്യങ്ങള്‍ ശരിയാക്കാം.

ക്ലാസ്സും, ട്വൂഷനും മറ്റും കഴിഞ്ഞ് കുട്ടികള്‍ രണ്ടു പേരും വന്നു, വൈകുന്നേരം ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പുറത്ത് കറങ്ങാന്‍ പോയി. രാത്രി അത്താഴം പുറത്ത് ഒരു ഇന്ത്യന്‍ റെസ്റ്റോറന്റിലായിരുന്നു. നല്ല ഭക്ഷണം, പക്ഷെ ബില്ല് വന്നപ്പോള്‍ കണ്ട തുക കണ്ട് ഞാന്‍ ഭീകരമായി ഞെട്ടി, പക്ഷെ ഞാനല്ലല്ലോ ബില്ല് കൊടുക്കുന്നത്, അതിനാല്‍ ഞെട്ടലിന്റെ ആഗാധം അതികം നേരം നീണ്ടു നിന്നില്ല.

ഫിന്‍ലാന്റിലേക്ക് വിസ കിട്ടുമോ? അഥവാ കിട്ടിയാല്‍ അവിടെ സ്ഥിര താമസമാക്കുന്നതെങ്ങിനെ? അതല്ലാ കിട്ടിയില്ലെങ്കില്‍, ഇവിടെ അസൈലം അപ്ലൈ ചെയ്യാന്‍ പറ്റുമോ? അങ്ങനെയാണെങ്കില്‍ എത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരും, എന്നെല്ലാമുള്ള ചിന്തകള്‍ എന്റെ മനസ്സില്‍ മാറി മാറി വന്നിരുന്നതിനാല്‍ അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒരു വിധം നേരം വെളുപ്പിച്ചു.

രാവിലെ എട്ടുമണിക്ക് തന്നെ എഴുന്നേറ്റ് കുളിയെല്ലാം കഴിച്ച് ഏട്ടരമണിയോടെ ജാന്‍സിചേച്ചിയോടും, തോമസ്സേട്ടനോടും, കുട്ടികളോടും യാത്ര പറഞ്ഞ് എന്റെ ബാഗുമെടുത്ത് ഞാന്‍ ഇറങ്ങി. കൊളോണിലേക്കുള്ള ബസ്സ് നമ്പറും, അവിടെ നിന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ കിട്ടുന്ന സ്ഥലവും, എല്ലാം തോമസേട്ടന്‍ തലേന്ന് രാത്രി തന്നെ പറഞ്ഞു തന്നിരുന്നു.

ബസ്സു പിടിച്ച് കൊളോണിലെത്തി. ട്രെയിനില്‍ ലുബെക്കിലേക്കുള്ള ടിക്കറ്റെടുത്തു. വീണ്ടും കയ്യില്‍ മിച്ചമുണ്ടായിരുന്നതില്‍ നല്ല ഒരു പങ്ക് ട്രെയിന്‍ ചാര്‍ജ്ജ് ആയി പോയി. ട്രെയിന്‍ പിടിച്ച്, ലുബെക്കിലെത്തി, അവിടെ നിന്ന് ടാക്സിയെടുത്ത് ഫിന്‍ലാന്റ് കണ്‍സുലേറ്റിലെത്തിയപ്പോള്‍ സമയം പതിനൊന്നര.

വിസക്കുള്ള അപ്ലിക്കേഷന്‍ എടുത്ത് പൂരിപ്പിച്ച് ഫോട്ടോ ഒട്ടിച്ച് കൌണ്ടറില്‍ ഇരിക്കുന്ന മദാമ്മക്കു ഞാന്‍ കൈമാറി (വല്ല വണ്ടിയിടിച്ച് ചതഞ്ഞരഞ്ഞ് മരിച്ചാലോ, മഞ്ഞിലുറഞ്ഞ് മരിച്ചാലോ, പുല്ല് മാത്രം തിന്ന് മെലിഞ്ഞുണങ്ങി മരിച്ചാലോ, എന്റെ ശരിയായ രൂപം തിരിച്ചറിയട്ടെ എന്നു കരുതി നാടു വിടുന്നതിന്നു മുന്‍പ് മൂന്നാലു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്റെ പഴ്സില്‍ ഞാന്‍ കരുതിയിരുന്നു).


ആദ്യം തന്നെ അവര്‍ എന്റെ ഷെങ്ഗന്‍ വിസ നോക്കി, പിന്നെ മള്‍ട്ടിപ്പിള്‍ എന്ട്രിയുണ്ടെന്ന് കണ്ടു ബോധ്യപെട്ടു. പിന്നെ എന്നോട് ഫിന്‍ലാന്റിലേക്കും തിരിച്ചുമുള്ള റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചു.

ടിക്കറ്റ് ഞാന്‍ വിസകിട്ടിയിട്ടെടുക്കാം എന്നു കരുതി എടുത്തിട്ടില്ല. ഞാന്‍ ഇവിടെ നിന്നും ഷിപ്പില്‍ പോകാനാണുദ്ദേശിക്കുന്നത്.

നിങ്ങള്‍ക്ക് ഷിപ്പിലോ, ഫ്ലൈറ്റിലോ എങ്ങിനെ വേണമെങ്കിലും പോകാം, അത് നിങ്ങളുടെ ഇഷ്ടം. പക്ഷെ വിസ സ്റ്റാമ്പ് ചെയ്യണമെങ്കില്‍, എനിക്ക് റിട്ടേണ്‍ ടിക്കറ്റ് കാണണം. ടിക്കറ്റ് കാണിച്ചാല്‍ ഞാന്‍ വിസ അടിച്ചു തരാം.

കണ്‍സുലേറ്റ് എത്രമണി വരെ ഓപ്പണ്‍ ചെയ്യും മേഡം?

മൂന്നു മണി വരെ.

ശരി മേഡം, ഇവിടെ അടുത്ത് എവിടെ നിന്നും ഷിപ്പ് ടിക്കറ്റ് കിട്ടുമെന്ന് പറയാമോ?

അവര്‍ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരും, അഡ്രസ്സും, ടെലഫോണ്‍ നമ്പറും എനിക്ക് കടലാസ്സില്‍ കുറിച്ചു തന്നു.

ഒരു ടാക്സിയില്‍ കയറി ഞാന്‍ ആ കടലാസ്സെടുത്ത് കാണിച്ചു. അഞ്ചു മിനിട്ടിനകം തന്നെ ടാക്സി അവിടെ എത്തി.

എനിക്കൊരു ലുബെക്ക് - ഹെത്സിങ്കി - ലുബെക്ക് - റിട്ടേണ്‍ ടിക്കറ്റ് വേണം.

ഇരിക്കൂ, മദാമ്മ വളരെ സ്നേഹപൂര്‍വ്വം പറഞ്ഞു.

ഫിന്‍ലാന്റിലേക്ക് വിസകിട്ടുമെന്നുറപ്പായതിനാല്‍ ഞാന്‍ അതിയായ ആഹ്ലാദവാനായിരുന്നു.

കണക്കുകള്‍ കൂട്ടിയും കിഴിച്ചും, ഡിസ്ക്കൌണ്ട് വേറെയിട്ടും അവസാനം മദാമ്മ പറഞ്ഞു. ആയിരത്തിമൂന്നൂറ്റി അറുപത് ഡോയിഷ് മാര്‍ക്ക് (ശരിയായ തുക ഇതാകണമെന്ന് നിര്‍ബന്ധമില്ല, പതിന്നൊവര്‍ഷം മുന്‍പത്തെ കണക്കുകള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല).

പഴ്സെടുത്ത് കയ്യിലുള്ള ചില്ലറയും, നോട്ടും, എല്ലാം കൂട്ടി നോക്കിയിട്ടും നാന്നൂറ്റി അമ്പതോളം ഡോയിഷ് മാര്‍ക്ക്മാത്രം.

എനിക്ക് എന്തായാലും ഒരു ടിക്കറ്റ് റിസര്‍വ്വ് ചെയ്യൂ, ഇന്നേക്ക് തന്നെ മാഡം. രണ്ടു മണിക്കൂറിനുള്ളില്‍ പൈസയുമായി വരാം എന്നു പറഞ്ഞ് ഞാന്‍ അവിടെ നിന്നിറങ്ങി.

അടുത്ത് കണ്ട ബൂത്തില്‍ നിന്നും ഫോണ്‍ ചെയ്ത് ജാന്‍സിചേച്ചിയോട് കാര്യം പറഞ്ഞു.

അതിനെന്താ കുറുമാന്‍ വേഗം ട്രെയിന്‍ പിടിച്ചിങ്ങോട്ട് വാ, ഞാന്‍ പൈസ തരാം.

ദൈവമേ, നീ എത്ര കരുണയുള്ളവന്‍. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. മാസങ്ങളോളം ട്രൈ ചെയ്തിട്ടും കിട്ടാത്ത ഫിന്‍ലാന്റ് വിസ നീ ഇതാ നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് ശരിയാക്കിയിരിക്കുന്നു. ടിക്കറ്റിനു കാശില്ലാത്തപ്പോള്‍, വെറും രണ്ടു ദിവസത്തോളം മാത്രം (അതും ഏകദേശം നാട്ടിലെ ഇരുപതിനായിരത്തോളം രൂപ!) പരിചയമുള്ളവര്‍ കാശു തരാന്‍ തയ്യാറാകുന്നു.

ഒരു ടാക്സി പിടിച്ച് ഞാന്‍ ലുബെക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് പോയി, അവിടെ നിന്നും കൊളോണിലേക്കുള്ള ട്രെയിന്‍ പിടിച്ചു.
കുതിച്ചു പായുന്ന ട്രെയിനിലിരിക്കുമ്പോഴും ട്രെയിനിന്നു വേഗത പോരാ എന്നെനിക്കു തോന്നി.

ടിക്കറ്റ് പ്ലീസ്! ഞാന്‍ മുഖമുയര്‍ത്തി നോക്കി. കോളോണില്‍ നിന്നും ലുബെക്കിലേക്ക് വരുമ്പോള്‍ ടിക്കറ്റ് പരിശോധിച്ച അതേ, ഇന്‍സ്പെക്ടര്‍ തന്നെ. ഞാന്‍ ടിക്കറ്റെടുത്ത് നല്‍കി.

അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചര്യഭാവം! ടിക്കറ്റ് നല്‍കിയശേഷം എന്നോട് പറഞ്ഞു, അല്ല മിസ്റ്റര്‍, അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ യാത്ര ചെയ്യണമെങ്കില്‍, ഒറ്റ റിട്ടേണ്‍ ടിക്കറ്റെടുത്താല്‍ എത്ര മാര്‍ക്ക് ലാഭിക്കാമായിരുന്നു?

തിരിച്ചു വരണമെന്നുദ്ദേശിച്ചല്ല സര്‍ ഞാന്‍ ഇങ്ങോട്ട് വന്നത്. പക്ഷെ സാഹചര്യം എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു പോകേണ്ടി വരുന്നു എന്നു മാത്രം, അല്ലാതെ പൈസ കളയാന്‍ മാത്രം ട്രെയിനില്‍ ഷട്ടിലടിക്കുകയല്ല ഞാന്‍.

നോ പ്രോബ്ലം. ഐ കാന്‍ അണ്ടര്‍സ്റ്റാന്റ്. അയാള്‍ അടുത്ത സീറ്റിലേക്ക് പോയി.

ട്രെയിന്‍ കൊളോണിലെത്തി, അവിടെ നിന്നും ബസ്സ് പിടിച്ച് ഞാന്‍ റാഡര്‍ബര്‍ഗര്‍ സ്റ്റ്ട്രാസിയിലെ ജാന്‍സിചേച്ചിയുടെ ഫ്ലാറ്റില്‍ എത്തി.

അപ്പോ കുറുമാന് ഫിന്‍ലാന്റ് വിസ ഉറപ്പായി അല്ലെ? കണ്‍ഗ്രാറ്റ്സ്. എന്തായാലും അതികം സമയം വൈകിപ്പിക്കേണ്ട. കുറുമാന് എത്ര മാര്‍ക്ക് വേണം.

ഒരു ആയിരത്തി മുന്നൂറു മാര്‍ക്ക് വേണം. പക്ഷെ അതിന്നു മുന്‍പ് എനിക്ക് ഫിന്‍ലാന്റിലേക്കൊന്നു ഫോണ്‍ ചെയ്യണം.
ഫോണ്‍ എടുത്ത് ഞാന്‍ ആദികുറുമാനെ വിളിച്ച് വിസ കിട്ടുമെന്നും, ആയിരത്തി മുന്നൂറു മാര്‍ക്കിന്റെ കുറവുണ്ടെന്നും പറഞ്ഞു.

നീ ഒരു കാര്യം ചെയ്യ്, ജാന്‍സി ചേച്ചിയുടെ കയ്യില്‍ നിന്നും വാങ്ങ്. ഞാന്‍ ചേച്ചിയോട് സംസാരിക്കാം. രണ്ട് ദിവസത്തിന്നകം തന്നെ പൈസ ഞാന്‍ അയച്ചു കൊടുക്കാം.

ചേച്ചീ, പൈസ രണ്ട് ദിവസത്തിനുള്ളില്‍ ആദികുറുമാന്‍ അയച്ചു തരും.

കുറുമാനെ, പൈസ വരും, പോകും, പക്ഷെ നല്ല റിലേഷന്‍ നമുക്കെപ്പോഴും കിട്ടിയെന്നു വരില്ല. നിങ്ങളെകുറിച്ച് ആന്‍സിയും, ജിന്‍സിയും, മറ്റും എപ്പോഴും പറഞ്ഞ് ഞങ്ങള്‍ക്ക് നന്നായറിയാം. കുറുമാന്‍ എന്തായാലും വൈകിക്കേണ്ട. താഴേക്ക് ഞാനും വരാം. ഏ ടി എമ്മില്‍ നിന്നും പണമെടുത്ത് തരാം.

വാതില്‍ പൂട്ടി ജാന്‍സി ചേച്ചി എന്റെ കൂടെ ഇറങ്ങി, അടുത്ത സ്റ്റ്രീറ്റിലെ എ ടി എമ്മില്‍ നിന്നും ആയിരത്തി മുന്നൂറു മാര്‍ക്ക് എടുത്ത് എനിക്ക് നല്‍കി. ആള്‍ ദി ബെസ്റ്റ് കുറുമാന്‍. അവിടെ പോയാലും, ഇടക്കിടെ വിളിക്കണം.

അവരുടെ നന്മ നിറഞ്ഞ മനസ്സിന്നു നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ കൊളോണിലേക്കുള്ള ബസ്സില്‍ കയറി. കൊളോണില്‍ ചെന്ന് ലുബെക്കിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തു ദൈവമേ, പൈസ ചിലവായികൊണ്ടിരിക്കുകയാണല്ലോ? ഇനി അവിടെ ചെന്ന് പൈസയുടെ കുറവ് വന്നാല്‍ എന്തു ചെയ്യും? അതികം കാത്തിരിക്കുന്നതിന്നു മുന്‍പു തന്നെ ട്രെയിന്‍ വന്നു.

ട്രെയിനില്‍ കയറി ലുബെക്കില്‍ ഇറങ്ങി, ഒരു ടാക്സിയില്‍ കയറി ട്രാവല്‍ ഏജന്‍സിയുടെ അഡ്രസ്സ് എടുത്ത് കാണിച്ചു. ട്രാവല്‍ ഏജന്‍സിയില്‍ ചെന്ന് കരഞ്ഞ് പിടിച്ച് പിന്നേയും ഡിസ്കൌണ്ട് വാങ്ങി ടിക്കറ്റെടുത്തു. ഒരു ടാക്സി പിടിച്ച് വീണ്ടും കണ്‍സുലേറ്റില്‍ എത്തി ചേര്‍ന്നു.

ഭാഗ്യം, പഴയ മദാമ്മ തന്നെ കൌണ്ടറില്‍. മുന്‍പ് പൂരിപ്പിച്ചിരുന്ന ആപ്ലിക്കേഷനും, റിട്ടേണ്‍ ടിക്കറ്റും, മറ്റും നല്‍കി. എല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ട് മദാമ്മ പറഞ്ഞു, വെയിറ്റ് ഫൊര്‍ സം റ്റൈം പ്ലീസ്.

സമയം രണ്ടു കഴിഞ്ഞിരിക്കുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് മദാമ്മ കൌണ്ടറിലേക്ക് എന്നെ വിളിപ്പിച്ചു. നൂറ്റി എണ്‍പത് മാര്‍ക്ക് ഫീസ് തരൂ.

പഴ്സ് തുറന്ന് നോട്ടുകളെടുത്ത് ഞാന്‍ എണ്ണി. എങ്ങിനെ എണ്ണിയിട്ടും നൂറ്റി എഴുപത് മാര്‍ക്കേ ഉള്ളൂ. പഴ്സിന്റെ കോയിന്‍ പോക്കറ്റിലും, എന്റെ ജീന്‍സിന്റെ പോക്കറ്റിലും, ഷര്‍ട്ടിന്റെ പോക്കറ്റിലും എല്ലാം തപ്പിയപ്പോള്‍ പതിനേഴ് ഫ്രാങ്ക് വേറെയും കിട്ടി. ഭാഗ്യം. അവര്‍ക്ക് നൂറ്റി എണ്‍പത് ഫ്രാങ്ക് നല്‍കി വീണ്ടും കാത്തിരുപ്പു ഞാന്‍ തുടര്‍ന്നു. നാലുമണിക്കാണു ലുബെക്ക് പോര്‍ട്ടില്‍ നിന്നും ഷിപ്പ് പുറപ്പെടുന്നത്.

ഫിന്‍ലാന്റ് കണ്‍സുലേറ്റില്‍ നിന്നും ലുബെക്കില്‍ ഷിപ്പ് പുറപെടുന്ന പോര്‍ട്ടിലേക്ക് അഞ്ച് കിലോമീറ്ററിലതികം ദൂരം യാത്ര. മിനിമം ടാക്സി കൂലി ഇരുപത്തഞ്ച്, മുപ്പത് ഫ്രാങ്കെങ്കിലും വരും. മാത്രമല്ല ഏകദേശം നാല്പത്തെട്ടുമണിക്കൂര്‍ നേരത്തെ കപ്പല്‍ യാത്രയാണ് ലുബെക്കില്‍ നിന്നും ഹെല്‍സിങ്കിയിലേക്ക്. കയ്യില്‍ ഇനി ബാക്കിയുള്ളതോ വെറും ഏഴ് മാര്‍ക്ക് മാത്രം!!

അരമണിക്കൂറിന്നകം, മദാമ്മ എന്നെ വിളിച്ച് എന്റെ പാസ്പോര്‍ട്ട് നല്‍കിയതിന്നു ശേഷം ഒരു ശുഭയാത്രയും നേര്‍ന്നു. ലുബെക്ക് പോര്‍ട്ടിലേക്കുള്ള വഴി ഞാന്‍ അവരോട് ചോദിച്ചറിഞ്ഞു. പാസ്പോര്‍ട്ട് പോക്കറ്റില്‍ വച്ച്, ബാഗെടുത്ത് തോളില്‍ തൂക്കി ഞാന്‍ നടക്കാന്‍ തുടങ്ങി. സമയം രണ്ടേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും നാലു നാലര കിലോമീറ്റര്‍ നടക്കണം, ഓടിയും, നടന്നും, ഞാന്‍ ഒരു വിധം മൂന്നരയായപ്പോഴേക്കും ലുബെക്ക് പോര്‍ട്ടിലെത്തി. ആ തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു. വിശപ്പാണെങ്കില്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. കയ്യിലാണെങ്കില്‍ വെറും ഏഴേ ഏഴ് മാര്‍ക്ക് മാത്രം!

പോര്‍ട്ടില്‍ കയറുന്നതിന്നു മുന്‍പ് കയ്യിലുണ്ടായിരുന്ന ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് ജാന്‍സി ചേച്ചിക്ക് ഫോണ്‍ ചെയ്ത്, വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും, ഹെല്‍ സിങ്കിയില്‍ ചെന്നിട്ട് വിളിക്കാമെന്നും പറഞ്ഞു. ഫോണ്‍കാര്‍ഡില്‍ ഇനിയും കുറച്ച് ഫ്രാങ്ക് ബാക്കിയുണ്ട്.

ആദികുറുമാനെ ഫോണില്‍ വിളിച്ച് വിസ കിട്ടിയെന്നും, പോര്‍ട്ടിലെത്തിയെന്നും പറഞ്ഞു. കൈയ്യില്‍ ഏഴു ഫ്രാങ്ക് മാത്രമാണു ഭാക്കിയുള്ളതെന്നതിനാല്‍, നാല്പത്തെട്ടു മണിക്കൂര്‍ നേരം, തോര്‍ത്ത് മുണ്ട് നനച്ച് വയറ്റില്‍ കെട്ടി വിശപ്പിനെ അതിജീവിക്കാം, പക്ഷെ അവിടെ എത്തുമ്പോഴെങ്കിലും കഴിക്കാന്‍ അല്പം ചോറും കറിയും തയ്യാറാക്കി വക്കണമെന്നും ആവശ്യപെട്ടു. തുടര്‍ന്ന് സംസാരിക്കുന്നതിന്നു മുന്‍പ് കാര്‍ഡിലെ പൈസ് കഴിഞ്ഞതിനാല്‍ ഫോണ്‍ കട്ടായി.

എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ടിക്കറ്റ് കൌണ്ടറില്‍ നല്‍കി, ബോര്‍ഡിങ്ങ് പാസ്സെടുത്ത്, ബാഗ് ചുമലിലിട്ട്, വിശക്കുന്ന വയറും, ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ്പലിലേക്ക് കയറി.

68 comments:

കുറുമാന്‍ said...

"എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 8"

റഷ്യന്‍ യാത്ര, തണുപ്പന്റെ കൂടെയുള്ള ആര്‍മാദം എല്ലാം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ ഓഫീസില്‍ പിടിപ്പതു പണി. അതു കാരണം രണ്ടാഴ്ചയായി ബ്ലോഗ് വായനയും, കമന്റലുകളും എഴുത്തും ഒന്നും നടന്നില്ല.

ഇനിയും എഴുതാതിരുന്നാല്‍ മടിപിടിച്ച് എഴുത്ത് മറക്കാന്‍ സാധ്യത തോന്നിയതിനാല്‍ യൂറോപ്പ് ഭാഗം - 8 ഞാന്‍ പെട്ടെന്ന് എഴുതി തീര്‍ത്ത് പോസ്റ്റു ചെയ്യുന്നു.

mydailypassiveincome said...

ഇതു വരാനായി എത്ര നാളായി നോക്കിയിരിക്കുന്നു :)

ആദ്യത്തെ തേങ്ങ എന്റെ വക.

ബാക്കി വായിച്ചു കഴിഞ്ഞ് ;)

അരവിന്ദ് :: aravind said...

കുറുജീ..............
നമനമിച്ചു....ശ്ശോ!
എന്റെ ബൈക്കിന് ബാംഗ്ലൂര് നിന്ന് ഗുര്‍ഗാവിലേക്കൊരു എന്‍.ഓ.സി വാങ്ങാന്‍ ആര്‍ റ്റി ഓഫീസിലേക്കും മറ്റും ഓടിയ ഓട്ടമാണ് ഓട്ടം എന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍.

ജാന്‍സിച്ചേച്ചിമാര്‍ക്കും തോമസ് ചേട്ടന്മാര്‍ക്കും വിനീത നമസ്കാരം....

ഈ സീരീസ് ഒരു വണ്‍‌ ഇന്‍ എ മില്യണ്‍ മഹാസംഭവം തന്നെ. സംശല്യ.
:-)

സുല്‍ |Sul said...

കുറു ജി,

തിരിച്ചെത്തിയതില്‍ സന്തോഷം. ഇതും കിടിലന്‍. പെട്ടെന്നെഴുതിയാലും ഇങ്ങനെയാവും ല്ലെ. :)

തണുപ്പനും തണുപ്പും എന്തു പറയുന്നു?

-സുല്‍

magnifier said...

ആപ്പീസും പൂട്ടി വീട്ടിലേക്കിറങ്ങാന്‍ തുടങ്ങ്വാര്‍ന്നു..ദേ അപ്പളാ ഇവനെ കണ്ടെ! വായിക്കാതെ പോകാന്‍ പറ്റോ.......എട്ട് റഷ്യേന്ന് എട്ട് നിലയില്‍ പൊട്ടിക്കാം ന്നു പറഞ്ഞുപോയ ആളാ..പിന്നെ റഷ്യയല്ലേ, തണുപ്പല്ലേ...കുടെ തണുപ്പനുമല്ലേ പിന്നെന്തു ഊറോപ്പ് എന്തു സ്വപ്പനങ്ങള്‍?

ദേ കൊടകര പുരാണം വിശാലമായി പുസ്തകമായിക്കഴിഞ്ഞാല്‍ വീണ്ടും ബൂലോഗത്തൂന്നൊരു കൃതി ആരേലും പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ദാ...എന്റെ വോട്ട് ഞാന്‍ ഇവിടെ പതിപ്പിക്കുന്നു. അതീ സ്വപ്നങ്ങള്‍ തന്നെ. കട്ടായം!

ഇടിവാള്‍ said...

ഹെന്റെ കുറൂ....

സ്ത്രീ സീരിയലിലെ ഇന്ദുവിന്റെ നരകയാതനകള്‍ അവസാനിച്ച്, ഹരിയേട്ടനെ വീണും കണ്ടു മുട്ടുമ്പോള്‍, കേരളത്തിലെ സീരിയല്‍ മനിയാക്ക് സ്ത്രീജനങ്ങള്‍ക്കുണ്ടാവുന്ന അതേ ഫീലിങ്ങാ എനിക്കിപ്പോ..

തന്റെ ദുരിതങ്ങള്‍ക്കൊരു അറുതി, തല്‍ക്കാലത്തേക്കെങ്കിലുമായല്ലോ..

ഹെത്സിങ്കിയിലേക്ക് ഒരു ഓള്‍ ദ ബെസ്റ്റും കൂടി പിടി..

കൊടകരപുരാണത്തിനുശേഷം, ഇതും നമുക്കൊന്നു പുസ്തകമാക്കണ്ടേ?

ഇടിവാള്‍ said...

ഹോ.. ഞാനും മാഗ്നിയും ഒരേ കാര്യം ചിന്തിച്ചതും കമന്റിയതും 2.29 നു ! എന്താ കഥ !

magnifier said...

അതാണ് ഇടിവാളേ..മന:പ്പൊരുത്തം. പിന്നെ കുറുമാന്‍ മാജിക്കിന്റെ ഒരു ഝല്ലീഝിങ്കാരവും...(ഹൂശ് വേറെ വാക്കൊന്നും കിട്ടണില്ലാ)

Unknown said...

കുറുമാന്‍ ചേട്ടാ,
അതിഭയങ്കരം. വായിച്ചതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ടെന്‍ഷനടിപ്പിച്ച് ഭാഗം ഇതാണ്. ആ കപ്പലെങ്ങാനും....

അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

"സമയം രണ്ടേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. ഇനിയും നാലു നാലര കിലോമീറ്റര്‍ നടക്കണം, ഓടിയും, നടന്നും, ഞാന്‍ ഒരു വിധം മൂന്നരയായപ്പോഴേക്കും ലുബെക്ക് പോര്‍ട്ടിലെത്തി."

അന്നീ സംഭവം പറഞ്ഞുകേട്ടപ്പോള്‍
പറഞ്ഞതു തന്നെ ഇപ്പോഴും പറയുന്നു;
നമിച്ചു! കുറുമാനു തുല്യം കുറുമാന്‍ മാത്രം!!

സു | Su said...

ഞാനും ആ കപ്പലിലേക്ക് കയറിയിട്ടുണ്ടേ. രണ്ടു പ്രാവശ്യം വായിച്ചു. അല്ലെങ്കില്‍ ആദ്യത്തെ കമന്റ് എന്റെ ആയേനെ. :)

ചില നേരത്ത്.. said...

കുറുജീ..
ഈ തമാശ വായിച്ചിട്ട് ഞാനേറെ ചിരിച്ചു കുറുമാനേ.
, ഹോട് ഡ്രിങ്ക്സ് കഴിക്കുമല്ലോ അല്ലെ?

വല്ലപ്പോഴും. വീണ്ടും ഞാന്‍ മര്യാദയുള്ള ഒരു അഥിതിയായി മാറി.

യൂറോപ്പ് യാത്രകള്‍ ഖണ്ഡശ്ശ:യാകുന്നത് കൊണ്ട് അഭിനന്ദന വാക്കുകള്‍ക്കും പഞ്ഞമുണ്ട്.
മനോഹരമായ വിവരണം തന്നെ ഇത്തവണയും.

Peelikkutty!!!!! said...

കമന്റാന്‍ എന്റെ കൈയിലിനി സ്റ്റൊക് ഇല്ല...അയ്യപ്പസാമീ കുറുമേട്ടനെ കാക്കണെ..
ഹായ് ..ഇനി കപ്പല്‍ വിശേഷം..പിന്നെ..

Visala Manaskan said...

കുറുമാന്‍ നിര്‍ത്തിയോടത്ത് നിന്നു വീണ്ടും തുടങ്ങി പെരുക്കുകയാണ്. ഗ്യാപ്പിട്ട് എഴുതിയിട്ടും; വായിച്ച് തുടങ്ങിയാല്‍ ഇടവേള അലിഞ്ഞില്ലാതായി പോകുന്നു.

മാഗ്നിയും ഇടിയും ഒരുമിച്ച് പറഞ്ഞ അതേകാര്യം, യൂറോപ്പ് പര്യടനം മൂന്നാം ലക്കം വായിച്ചപ്പോള്‍ മുതല്‍ നേരിട്ട് വിളിച്ച് പലതവണ പറഞ്ഞതുകൊണ്ട് വീണ്ടും പറയുന്നില്ല.

‘കുറുമാന്റെ യൂറോപ്പ് പര്യടനം‘ പോലെ ത്രില്ലടിപ്പിച്ച ഒരു വായനാനുഭവം എനിക്കില്ല. ഇതൊരു മള്‍ട്ടി മെഗാ സംഭവം തന്നെ.

ആശംസകള്‍.

Vempally|വെമ്പള്ളി said...

കലക്കി കുറുംസെ, ഇനി ഇതു നമുക്കൊരു പുസ്തകമാക്കണ്ടെ? ഇതു നമ്മുടെ മലയാളം ബ്ലൊഗുകളിലെ യാത്രാവിവരണത്തില്‍ വരുന്നില്ലല്ലൊ? ശ്രീയെ..

ഷാജുദീന്‍ said...

ഹോ കുറുമാനെത്തുമ്പോഴേക്കും ആ കപ്പല്‍ അവിടെ കാണണേ എന്നു പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍

സുഗതരാജ് പലേരി said...

കൂറുജീ നന്ദി, എത്ര നാളായി നോക്കിയിരിക്കുന്നു. ഒരു പുതിയ വായനാനുഭവം.

ലിഡിയ said...

അടുത്ത ഭാഗം ( ഇത് തീരാതെ ആ സമാധാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല, ഭാഗ്യം ‘സാസ് ബീ കഭി ബഹു ഥീ’ പോലത്തെ സീരിയലൊന്നും ആവാത്തത്, കഥയുടെ ക്ലൈമാക്സ് കഴിഞ്ഞിട്ട് ചിരിച്ച് നില്‍ക്കുന്ന കുറുമാനെ കാണാന്‍ പറ്റുന്നുണ്ടല്ലോ)

:)

-പാര്‍വതി.

mydailypassiveincome said...

എന്താ ഇതിന് അഭിപ്രായം പറയുക. ഗംഭീരം തന്നെ. ഇപ്പോഴാണ് വായിക്കാന്‍ സമയം കിട്ടിയത്.

കപ്പലിലും വിമാനത്തില്‍ കിട്ടിയപോലെ കഴിക്കാനും കുടിക്കാന്‍ ബീയര്‍, കോണ്യാക് എന്നിവയും കിട്ടട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു :)

പട്ടേരി l Patteri said...

ഓരോ പോസ്റ്റിന്റെയും അവസാനം ഉള്ള സസ്പെന്സ് കാണുമ്പോഴുള്ള ഒരേ ഒരു ആശ്വാസം , അടുത്ത്കാണുന്ന ആ ബില്‍ഡിങ്ങിലെ ഈ കഥാപുരുഷന്‍ ഇപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടല്ലൊ എന്നതാണു .
പാര്‍ട്ട് 4 ല്‍ ഇതൊക്കെ ചുരുട്ടിക്കൂട്ടി അവസാനിപ്പിക്കാത്തതിനു 4000000000 നായിരം നന്ദി ..:)
ഈ കഥ സീരിയലാക്കുമ്പോള്‍ കാലാട്ടി ഇരിക്കുവാനുള്ള ഒരവസരം ഇപ്പൊഴേ നമ്മള്‍ ബുക്ക് ചെയ്തു ട്ടാ :)

ബിന്ദു said...

വായിച്ചിട്ട് എപ്പോഴൊക്കെയൊ കണ്ണു നിറഞ്ഞുവന്നു. ലോകത്ത് നന്മയുള്ളവര്‍ തന്നെ ധാരാളം. അന്ന് ഇതൊക്കെ അനുഭവിക്കുമ്പോള്‍ ഉള്ള അതേ മാനസികാവസ്ഥയില്‍ തന്നെ എഴുതിയിരിക്കുന്നു. ശരിയാ ഇതു പുസ്തകം ആക്കണം.

myexperimentsandme said...

കുറുമയ്യാ, നറുമയ്യാ, നമിച്ചയ്യാ...

ബാക്കി പോരട്ടയ്യാ.

ഇത് തീര്‍ന്നിട്ട് വേണം റഷ്യന്‍ വിവരണങ്ങള്‍ കേള്‍ക്കാന്‍. കുറുമയ്യന് പണിയൊത്തിരിയുണ്ടേ. സെക്രട്ടറി വല്ലതും വേണോ? :)

K.V Manikantan said...

കുറുജീ,
ചിത്രയുടെ ‘മഞ്ഞള്‍ പ്രസാദവും....’ കേള്‍ക്കുമ്പോള്‍ കുളിച്ചീറനായി മഞ്ഞള്‍ പ്രസാദം തൊട്ട് മഞ്ഞത്ത് നിന്ന് പാടുന്ന ഒരു പ്രതീതി വരും.

യേശുദാസിന്റെ ‘പമ്പയാറ്‌ പിറക്കുന്നു...’ കേള്‍ക്കുമ്പോള്‍ കറുത്ത മുണ്ടുടുഥ്റ്റ് കിടുകിടാ തണുപ്പില്‍ പമ്പയില്‍ കുളിച്ച് പാടുന്ന പോലെ തോന്നും...

അതാണ് പാട്ടിലെ ‘ഭാവം’ എന്ന് ഞാന്‍ കരുതുന്നു. (തെറ്റാകാം, ശരിയാകാം)


ഈ യുറോപ്യന്‍ പര്യടനം വായിക്കുമ്പോള്‍ എനിക്ക് ഇതില്‍ ആ ഫീലിംഗ് വരുന്നു. -സത്യസന്ധമായ വിവരണം നടത്തുമ്പോള്‍ ഉണ്ടാകുന്ന ഗുണമാണത്.

നിങ്ങള്‍ ബ്ലോഗ്ഗില്‍ ഒരു യു-ടേണ്‍ നിര്‍മ്മിക്കുന്നു..

ഞാന്‍, (ക്ലീഷേക്ക് സോറീ) തൊപ്പിയൂരി തല കുനിച്ച് അഞ്ചു മിനിറ്റ് നില്‍ക്കുന്നു....

Unknown said...

വിശാലന്‍ ചേട്ടന്റെ പുരാണത്തിനു ശേഷം, ഇത്രയും പബ്ലിക് അപ്പീല്‍ ഉണ്ടാക്കിയ മറ്റൊരു ബ്ലോഗ് "ഇല്ല". ഇതില്‍ ഇനി ആര്‍ക്കും തര്‍ക്കവും വേണ്ടാ. അടുത്ത പുസ്തകം... എന്റെ യൂറോപ്പ് സ്വപ്നങ്ങള്- കുറുമാന്‍സ്!

കരീം മാഷ്‌ said...

കുറുമാന്‍, വളരെ നന്നായിരിക്കുന്നു. കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി.
തനിമലയാളം എന്നോടു പിണങ്ങിയ ദിവസങ്ങളിലോന്നില്‍ ഭാഗങളില്‍ ചിലതു വായിക്കാന്‍ വിട്ടു പോയിരുന്നു. അതിപ്പോള്‍ വായിച്ചു.
നന്നായിട്ടു എഴുതിയ യത്രാവിവരണം.
അഭിനന്ദനങ്ങള്‍

വിശ്വപ്രഭ viswaprabha said...

ഈസ്റ്റര്‍ മുതല്‍ ക്രിസ്തുമസ്സ് വരെ

"ജീവിതത്തില്‍ ആദ്യമായി ഇന്ന് ഞാന്‍ ഒരു ബ്ലോഗുണ്ടാക്കി. ഒരു ഫോട്ടോവും, നാലും വരികളും എങ്ങിനെ പോസ്റ്റ് ചെയ്യാം എന്ന പഠനത്തിന്റെ ആദ്യ പടിയായി ഇതൊന്ന് പോസ്റ്റ് ചെയ്തോട്ടെ.

എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം ഉള്ളിന്റെ ഉള്ളില്‍, ഉറപൊട്ടിയിട്ടുണ്ട്. ആ ഉറവയുടെ നീരൊഴുക്ക് നിലക്കാതിരിക്കുകയാണെങ്കില്‍ ‍ഞാന്‍, എന്തെങ്കിലും കുത്തികുറിച്ച് പോസ്റ്റ് ചെയ്തെന്നും വരും.

ഒരിക്കല്‍ ഞാന്‍ എന്തെങ്കിലും എഴുതി തുടങ്ങിയാല്‍ അതു വായിക്കുന്നവര്‍ എന്നെ കുത്തികീറുന്നതു വരെ ഞാന്‍ എഴുതുകയും ചെയ്യും."




എട്ടുമാസം കഴിഞ്ഞു. ഒരു വിഷുക്കാലത്തു ബ്ലോഗാന്‍ വന്ന ആ വിദ്യാര്‍ത്ഥി പത്താമുദയത്തിനു മുന്‍പേ ബിരുദമെടുത്തിരിക്കുന്നു!


***

മലയാളിക്കു പണ്ടൊരിക്കല്‍ യാത്രയാക്കിവിടേണ്ടിവന്ന ഒരു നാടോടിയുണ്ടായിരുന്നു, ഒരു ശങ്കരന്‍‌കുട്ടി. അതിരാണിപ്പാടം വിട്ട് അയാള്‍ ലോകം മുഴുവന്‍ സ്വന്തം തറവാടാക്കി. പിന്നെ വഴിയമ്പലങ്ങളിലും മലഞ്ചെരിവുകളിലും അയാള്‍ കണ്ടെത്തിയ മനുഷ്യര്‍ എന്ന ജീവികളെക്കുറിച്ചെഴുതി.

പിന്നെ, അയാളെപിന്‍പറ്റി വാഗ്ദത്തഭൂമികളും തേടി അനുസരണകെട്ട എത്രയോ ആയിരം ഉറുമ്പിന്‍‌കുഞ്ഞുങ്ങള്‍ ജനപഥങ്ങളും കവിഞ്ഞൊഴുകി...


പിന്നെന്നോ, വഴിതെറ്റിയെന്നോണം ശ്രീധരന്‍ തിരിച്ചുനാട്ടിലെത്തിയപ്പോള്‍, അവിടൊരു പയ്യന്‍ നിന്നിരുന്നു. റ്റൈറ്റ് പാന്റ്സും ഇരുണ്ട എട്ടുകാലിച്ചിത്രങ്ങള്‍ നിറയെ അച്ചുകുത്തിയ ടെറിലിന്‍ സ്ലാക്ക് ഷര്‍ട്ടും ധരിച്ച്, നെറ്റിയ്ക്കുമീതെ ചെറിയൊരു കൂരിയാറ്റക്കൂടും വെച്ച് അമേരിക്കന്‍ റോക്ക് ആന്ദ് റോള്‍ ട്യൂണില്‍ ചൂളവും വിളിച്ച് നിന്ന അവന്‍ അയാളെ കണ്ട് ഒരു നിമിഷം നിന്നു. പോക്കറ്റില്‍ കൈതിരുകി തലചെരിച്ച് ചുണ്ടുകള്‍ കോട്ടി ഒന്നു നോക്കി- ഹൂ ഇസ് ദിസ് ഗൈ? ഇവനാരെടാ?

ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം കുറുമാന്‍ മനസ്സില്‍ ഒരുക്കിവെച്ചു:“പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ - പഴയ കൌതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍.”


ഒരുപക്ഷേ നിയോഗത്തിന്റെ പൊരുള്‍തേടി ആ ഊറാമ്പുലിക്കുപ്പായക്കാരനും നാടുവിട്ടിരിക്കാം. ശങ്കരന്‍‌കുട്ടിയും ശ്രീധരനും കുറുമാനും‍ പോയ വഴിയെല്ലാം അവനും മക്കെന്നായുടെ സ്വര്‍ണ്ണവും തേടിയലയുമായിരിക്കാം..

24 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളപ്പെണ്ണ് അവളുടെ കൈയും കുതറിയോടിപ്പോയ ഒരു കബാഡിവാലപ്പയ്യനെ തിരിച്ചുപിടിക്കുന്നുവോ ഇപ്പോള്‍ എന്നു തോന്നുന്നു‍.

അക്ഷരങ്ങളുടെ പടര്‍ന്നുപന്തലിക്കുന്ന ഈ കലിതതനുലതകളില്‍, നീ തീര്‍ത്തുതരുന്ന ഈ പുതുശാഖികളില്‍, ഒരിക്കലും മടുക്കാത്ത ഈ മനുഷ്യകഥാനുഗീതികളില്‍ കേറിയിരുന്നൂഞ്ഞാലാടട്ടെ ഞാനിനി!

നീയോ,സാന്തിയാഗോ, പോവുക പോവുക...
നിനക്കുള്ള യാത്രാമൊഴി ഞാന്‍ മുന്നേ എഴുതിവെച്ചിരിക്കുന്നു...

അമല്‍ | Amal (വാവക്കാടന്‍) said...

കുറുമാന്‍സ്..
താങ്കളുടെ പോസ്റ്റിന്, ആദ്യത്തെ പത്തു കമന്റുകള്‍ക്കുള്ളില്‍ കമന്റണം..അല്ലെങ്കില്‍ വാക്കുകള്‍ കിട്ടാതെ വരും..
അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല(മറ്റുള്ളവര്‍ എടുത്തോണ്ട് പോയി !)

പിന്നെ, ഞാന്‍ കുറച്ച് സജഷന്‍സ് പറഞ്ഞോട്ടെ !

adhikam - അധികം
athikam - അതികം

“ആന്‍സി ചേച്ചിയുടേയും, കുടുബത്തിന്റേയും ആഥിത്യമര്യാദക്ക് പലതവണ സാക്ഷിയാകേണ്ടി വന്ന എനിക്ക്, വര്‍ഷങ്ങളായി ജെര്‍മ്മനിയില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ കയ്യില്‍ നിന്നും ഇത്രയും ഊഷ്മളമായ, അതും ഉടുത്തു മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നതു പോലും ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു സ്വീകരണം ഞാന്‍ പ്രതീക്ഷിച്ചിതിന്നപ്പുറത്തായിരുന്നു.”

ഈ ഖണ്ഡികയ്ക്ക്, കുറുമാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം വന്നോ എന്ന്‌ ഒരു ശങ്ക!

കുറുമാന്‍ പ്രതീക്ഷിച്ചത്, ആന്‍സി ചേച്ചീടെ മര്യാദയായിരുന്നു. പക്ഷേ ഇതു പ്രതീക്ഷിച്ചതിലും അപ്പുറമായിപ്പോയി എന്ന്..ആന്‍സി ചേച്ചിക്ക് ആതിഥ്യ മര്യാദ കുറവായിരുന്നു എന്നു വന്നോ?

ഞാന്‍ ഓടണോ? :)

അമല്‍ | Amal (വാവക്കാടന്‍) said...

ഹോ! നിരൂപണത്തിന്റെ ഇടയ്ക്ക്, അഭിനന്ദിക്കാന്‍ പറ്റിയില്ല... ഈയിടെയായിട്ട് ഇങ്ങനെയാ..നിരൂപണത്തിന് ഇരുന്നാല്‍ എല്ലാം അങ്ങ് മറക്കും.. ;)

“തിരിച്ചു വരണമെന്നുദ്ദേശിച്ചല്ല സര്‍ ഞാന്‍ ഇങ്ങോട്ട് വന്നത്. പക്ഷെ സാഹചര്യം എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് തിരിച്ചു പോകേണ്ടി വരുന്നു എന്നു മാത്രം, അല്ലാതെ പൈസ കളയാന്‍ മാത്രം ട്രെയിനില്‍ ഷട്ടിലടിക്കുകയല്ല ഞാന്‍.


തകര്‍ത്തു കുറുഗുരോ..

വിശ്വപ്രഭ viswaprabha said...

“പ്രതീക്ഷിച്ചിതിന്നപ്പുറത്തായിരുന്നു“

കുറുമാന്‍ ഉദ്ദേശിച്ചത് “പ്രതീക്ഷിച്ചതിന് അപ്പുറത്തായിരുന്നു“

വാവക്കാടന്‍ ധരിച്ചിട്ടുണ്ടാവുക:“പ്രതീക്ഷിച്ചത് ഇതിന് അപ്പുറത്തായിരുന്നു“!

അങ്ങനെയല്ലേ?


വാവക്കാടാ, ഒരു മിനിട്ട് നില്‍ക്കൂ, ഞാനൂണ്ട് കൂടെ ഓടാന്‍!

രാജ് said...

കുറുമാന്‍ ഇക്കഥയുടെ ബാക്കി എനിക്കറിയാം. കപ്പലില്‍ “ഹലോ മിസ്റ്റ‌ര്‍‌ര്‍‌ര്‍ കുറുമാന്‍” എന്നും പറഞ്ഞു കുറുമാനുമായി മുട്ടിയ ജോസ്പ്രകാശിനെ പോലെയുള്ള ഒരു സ്മഗ്ലിങ് ലീഡറുമായുള്ള ഡീലുകളും... ശോ എന്തു രസമായിരുന്നു. (വേഗം ബാക്കികൂടെ പറയാശാനേ..)

ബിന്ദു said...

പെരിങ്ങ്സിനു അടി വേണോ ഇടി വേണോ അതോ തനിയെ ഓടിക്കൊള്ളുമോ? ;)സസ്പെന്‍സ് കളയാന്‍ നോക്കുന്നോ ഹും.:))

അതുല്യ said...

വിശ്വമേ.. "കലിതതനുലതകളില്‍" ഇത്‌ എന്താത്‌? എന്റെ റ്റങ്ങ്‌ റ്റ്വിസ്റ്റര്‍ കളക്ഷന്‍ കൂട്ടട്ടെ?
Viswamji, write something touching in my posts tto. എനിക്കുമില്ലേ ആഗ്രഹങ്ങള്‍?

ഓട്ടോ.

അനംഗാരി മാഷിനു .. ഒരു കുല കദളിപഴം പിറന്നാളിനു കാഴ്ച്‌ വയ്കുന്നു.

അമല്‍ | Amal (വാവക്കാടന്‍) said...

കുറുഗുരോ,

ഓടിവായോ..
എനിക്ക് തല കറങ്ങുന്നേ..

ഞാന്‍ ഒന്നും പറഞ്ഞിട്ടൂല്ല..ചെയ്തിട്ടൂല്ല...

ഓ.ടോ.: മാഷുമ്മാരെ കൂട്ടാതെ എവിടെയും പോകരുത് എന്നാ പ്രമാണം..വിശ്വം മാഷേ എത്ര നേരമായി കാത്തു നില്‍ക്കുന്നു?

വേണു venu said...

മനോഹരമായ വിവരണം.
അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.
വിശ്വംജിയുടെ കമന്‍റൊരു കുങ്കുമക്കുറിയായി പോസ്റ്റിനു്.

sreeshanthan said...

ഒഫീസിലിരുന്നു 8 അം ഭാഗം വയിച്ചു കഴിഞ്ഞപ്പോള്‍ ബാക്കി ഭാഗങ്ങള്‍ നേരിട്ടു ഇന്നലെ തന്നെ അറിയണം എന്നു തീരുമാനിച്ചതുകൊണ്ട് ഫുജൈറയിലെ കള്ളുകടയില്‍ പോയി, ജെ & ബിയുടെ ഒരു ഫുള്ളും വാങ്ങി, കുറുമനേയും, കുറുമിയേയും ഫോണ്‍ ചെയ്ത്, രാത്രിയിലെ ഭക്ഷണം പുറത്ത് നിന്നാക്കാം, കുക്കാന്‍ നിക്കണ്ട എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച്, രാത്രി കുറുമാന്റെ വീട്ടിലെത്തി.

കഥ ഭാക്കി പറയടേ എന്നു പറഞ്ഞ് ചീയേഴ്സടിച്ച്, ഇപ്പോ പറയാം, ഇപ്പോ പറയാം, എന്നു പറഞ്ഞ് കുപ്പി കാലിയായതും, പുറത്ത് പോയി ഭക്ഷണം കഴിച്ചതിന്റെ ബില്ല് എന്റെ മണ്ടക്കു വന്നതുമല്ലാതെ കുറുമാന്‍ ക മ എന്നൊരക്ഷരം, യൂറോപ്പിന്റെ അടുത്ത ഭാഗത്തേക്കുറിച്ചു പറഞ്ഞിട്ടില്ല ഇതു വരെ.

അടുത്ത ഭാഗം ബ്ലോഗില്‍ വരുമ്പോള്‍ വായിച്ചാല്‍ മതി എന്നു പറഞ്ഞ് രാവിലെ നല്ല കാപ്പിയുണ്ടാക്കി തന്നതും കുടിച്ച്, ദാ എന്നാല്‍ ഒരു കമന്റിട്ടു പോകാം എന്നു കരുതി കുറുമാന്റെ തന്നെ ലാപ്ടോപ്പില്‍ കയറി ഇരിക്കുന്നു.

നേരിട്ടറിയാവുന്നയാളെകുറിച്ച് പറഞ്ഞാല്‍ ശരിയാവില്ല എങ്കിലും, ഇതൊരപാര ജന്മം തന്നെ.

ഡാലി said...

കൂറുജി, ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ഇതെ മ്മ്മളേ പ്രാന്ത് പിടിപ്പിക്കാനാ, വേഗം തീര്‍ക്ക് മാഷേ ഹൌ!

ഇതൊക്കെ ഒരു സിനിമയാക്കിയ എന്നിലെ മലയാളി മൂരാച്ചി എന്താ പറയാ, പിന്നേ ഇതു വല്ലോം നടക്കണതാണോ? വെറുതെ സിനിമയില്‍ കാണിക്കാം എന്നല്ലതെ.

Anonymous said...

തകര്‍ത്തു ഗുരോ. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു. :)
-രാജീവ്.

തണുപ്പന്‍ said...

കുറുജീ, കലക്കന്‍. അര്‍മ്മാദത്തിനിടയില്‍ സോപ്പിട്ട് യൂറോപ്പ് കഥകള്‍ മുഴുവനും ഞാനടിച്ചെടുത്തെങ്കിലും ആകാക്ഷയോട് കൂടിയല്ലാതെ വായിക്കാന്‍ പറ്റുന്നില്ല.

ഉമേഷ്::Umesh said...

എല്ലാവരും അഭിനന്ദനങ്ങള്‍ കോരിച്ചൊരിയുമ്പോള്‍ ഞാനൊരു വിമര്‍ശനം അറിയിക്കട്ടേ. കുറേക്കാലമായി പറയണമെന്നു വിചാരിച്ചതാണു്. ഇതിലാണു് ഈ വൈകല്യം ഏറ്റവും മുഴച്ചുനില്‍ക്കുന്നതു്.

കുറുമാന്റെ കഥകള്‍ പലപ്പോഴും ഡയറിക്കുറിപ്പുകളായി താണുപോകുന്നു. അനുഭവങ്ങളില്‍ നിന്നു് പ്രസക്തമായ കാര്യങ്ങള്‍ മാത്രമേ കഥയില്‍ എടുത്തിടാവൂ. (ആന്റണി ഡെയ്ന്‍ തുടങ്ങിയ “കളരി”യില്‍ ഇതിനെപ്പറ്റി വിശദമായി പറഞ്ഞിരുന്നു.) വിശാലന്റെ എഴുത്തു നോക്കൂ. ഇരുനൂറു വരികളില്‍ എഴുതാവുന്ന ഒരു ഓര്‍മ്മക്കുറിപ്പിനെ കാച്ചിക്കുറുക്കി ചില പൊടിപ്പും തൊങ്ങലും ചേര്‍ത്താണു് വിശാലന്‍ പതിനഞ്ചു വരിയില്‍ കഥയാക്കുന്നതു്.

ഉദാ‍ഹരണമായി, ജാന്‍സിച്ചേച്ചിയുടെ വാക്കുകളായി കുറുമാന്‍ പറയുന്നു:

നേരിട്ട് ജെര്‍മ്മനിയില്‍ വരുന്നെന്ന് ആന്‍സി വിളിച്ചു പറഞ്ഞിരുന്നു. കാണാതായപ്പോള്‍ എന്തു പറ്റിയാവോ എന്നു കരുതിയിരിക്കുകയായിരുന്നു. അപ്പോ, ഫ്രാന്‍സിലും, മറ്റും കറക്കമായിരുന്നു അല്ലെ? വിശദമായി നമുക്ക് പിന്നീട് സംസാരിക്കാം. ഇപ്പോള്‍ എന്തായാലും കുളിച്ച് വസ്ത്രം മാറി വരൂ അപ്പോഴേക്കും ഞാന്‍ ലഞ്ച് ഒരുക്കാം. പിന്നെ, അലക്കാനുള്ളതെല്ലാം ഇങ്ങെടുത്ത് തന്നാല്‍ ഞാന്‍ വാഷിങ്ങ് മെഷീനിലിട്ടലക്കി വക്കാം.

എന്നിട്ടു വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനിലിടുന്ന വിവരണവുമുണ്ടു്. അപ്പോള്‍ വായനക്കാരന്‍, “ദാ ഇപ്പോള്‍ ജാന്‍സിയുടെയും ആന്‍സിയുടെയും അനിയത്തി ഝാന്‍സി പണ്ടു കുറുമാനു് അയച്ച പ്രേമലേഖനം ഇപ്പോള്‍ ജാന്‍സിയുടെ കയ്യില്‍ കിട്ടും...” എന്നോ “തുണിയെല്ലാം മെഷീനിലിട്ടതിനു ശേഷമാണു തോമസ് ചേട്ടന്റെ തുണി തല്‍ക്കാലം കയറുമോ എന്നു നോക്കിയതു്. അതിന്റെ ഫലമായി തുണി ഉണങ്ങുന്നതു വരെ നിര്‍വസ്ത്രനും നിഷ്കൌപീനനുമായി മുറിയില്‍ അടച്ചിരിക്കേണ്ടി വന്നു, അതിനിടയില്‍ വീട്ടില്‍ ഒരു പോലീസ് റെയ്‌ഡും വന്നു...”എന്നൊക്കെ പ്രതീക്ഷിച്ചു പണ്ടാറടങ്ങും. എന്നിട്ടു് എന്തുണ്ടായി? ഒന്നും ഉണ്ടായില്ല. വായനക്കാരാന്‍ വടിയായതു മാത്രം മിച്ചം.

ഇങ്ങനെയുള്ളവ വലിച്ചുവാരി എഴുതാതെ ചേച്ചിയുടെ ആതിഥ്യമര്യാദ ഒരു വാക്യത്തിലൊതുക്കി അടുത്ത കാര്യത്തിലേക്കു കടക്കുക.

കുറുമാന്‍ അതിനു തൊട്ടു മുമ്പു് ഇങ്ങനെയും എഴുതി:

...പൊട്ടിച്ച രണ്ട് കാഷ്യൂ നട്ട് പായ്ക്കറ്റുകള്‍ എടുത്ത്, ചേച്ചീ എനിക്ക് വിശന്നപ്പോള്‍ തിന്നാനായല്ലാ ഞാന്‍ പായ്ക്കറ്റ് പൊളിച്ചത്. സ്വിറ്റ്സര്‍ലന്റിലേക്ക് കടക്കാനുള്ള ശ്രമത്തില്‍ പിടിക്കപെട്ടപ്പോള്‍ പോലീസ് പൊളിച്ചതാണ് എന്നു പറഞ്ഞ് പൊതി അവര്‍ക്കു കൈമാറി.

ഇവിടെയാണു പൊടിപ്പും തൊങ്ങലും ചേര്‍ക്കേണ്ടതു്. പൊതി കണ്ട കുട്ടികള്‍ പറയണം, “അമ്മേ ദാ ഈ അങ്കിള്‍ ഇതു പൊട്ടിച്ചു് കശുവണ്ടി തിന്നിട്ടാ കൊണ്ടുവന്നിരിക്കുന്നതു്...” എന്നു്. അപ്പോള്‍ വേണം കുറുമാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ “പോയ” വിവരം പറയാന്‍. അതു കേട്ടു ജാന്‍സിച്ചേച്ചി മൂക്കില്‍ വിരല്‍ വെയ്ക്കുകയും മറ്റേ എല്‍. റ്റി. റ്റി. ഇ. അസൈലത്തെപ്പറ്റി ആലോചിക്കുകയും ചെയ്യണം. പിള്ളേരുടെ കണ്ണു തള്ളണം...

വായനക്കാരനു വേണ്ടി അല്പസ്വല്പം പുളു ചേര്‍ക്കുന്നതിനു കുഴപ്പമില്ല. (വിശാലാ, പ്ലീസ് കണ്‍ഫേം!) ജാന്‍സിച്ചേച്ചി ഇനി ഇതു വായിച്ചാലും ക്ഷമിച്ചോളും.

പിന്നെ, വായനക്കാരനെ പരിണാമം ഗുപ്തന്‍ നായരുടെ പുറത്തു കയറ്റാനാണു പ്ലാനെങ്കില്‍ എല്‍. ടി. ടി. ഐ. ജയിലില്‍ കിടക്കുന്നതിനെപ്പറ്റി ഓര്‍ത്തു ഞാന്‍ ഉറക്കമില്ലാതെ കിടന്നു എന്നു പറയുന്നിടത്തു ടപ്പോന്നു നിര്‍ത്തുക. ബാക്കി ഒരാഴ്ച കഴിഞ്ഞു പ്രസിദ്ധീകരിക്കുക. ഇതിനകം തന്നെ എഴുതിയിട്ടുണ്ടെങ്കില്‍ അതിനെ രണ്ടാക്കുക. രണ്ടാമനെ ഡ്രാഫ്റ്റാക്കി വെയ്ക്കുക.

മൂന്നുദാഹരണങ്ങള്‍ പറഞ്ഞെന്നേയുള്ളൂ. കുറുമാനെ കഥയെഴുതാന്‍ പഠിപ്പിക്കാന്‍ ഞാനാരു്? പിതൃശിരസ്സില്‍ (കുറുശിരസ്സില്‍ എന്നും പറയാം) ക്ഷൌരപഠനം എന്നു കേട്ടിട്ടേ ഉള്ളൂ:)

[ഇന്നാളില്‍ അരവിന്ദനെയും കുറേ പഠിപ്പിച്ചു. ഇതൊക്കെ അനുസരിച്ചു് ഇനി ഞാനെന്നാ ഒരു കഥയെഴുതുന്നതു് ? :-( ]

ഇതൊക്കെയാണെങ്കിലും, സംഭവം അടിപൊളി, കേട്ടോ. ഒരു സംശയം ചോദിച്ചോട്ടേ... ഇതൊക്കെ നടന്നതാണോ? വിശ്വാസം വരുന്നില്ല. ആണെങ്കില്‍, ഇങ്ങേരൊരു പടപ്പുതന്നെ. കവിത എങ്ങനെ സഹിക്കുന്നു ഇയാളെ?

Anonymous said...

വായിച്ചു, ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സു | Su said...

വാഷിങ്ങ് മെഷീനിലിട്ടോളാം എന്നു പറഞ്ഞപ്പോള്‍ ജാന്‍സിച്ചേച്ചിയുടെ സ്നേഹവും, ആഥിത്യമര്യാദയും അല്ലാതെ, ഉമേഷ്‌ജി പറഞ്ഞതുപോലെ ഞാനൊന്നും കൂട്ടിവായിച്ചില്ല. എന്റെ വായനയ്ക്ക് എന്തെങ്കിലും തകരാറുണ്ടോ?

ഫാര്‍സി said...

ഹലോ...ഇവിടെ നിന്നും ഒരു ബേഗ് വോഡ്കയുമായി നിങ്ങളെ യാത്രയയച്ചെന്നു അറിഞ്ഞു.അവിടെ എത്തിപെട്ടൊ എന്നറിയാന്‍ ഞാന്‍ "എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - ഭാഗം - 8" വരാന്‍ കാത്തിരിക്കുകയായിരുന്നു.
ഇപ്പോള്‍ സന്തോഷമായി.നിങ്ങള്‍ക്കും നിങ്ങളുടെ ഫമിലിക്കും എന്റെ വക ക്രിസ്തുമസും നവവത്സരാശംസകളും...

തറവാടി said...

കുറുമാന്‍,

നല്ല അവതരണം , നന്നായിരിക്കുന്നു

SEEYES said...

സരസവും, സത്യസന്ധവും, ഉദ്വേകജനകവുമായ ഒരു യാത്രാവിവരണം എന്ന പ്രത്യേകത ഇതിനുണ്ട്. ഉമേഷിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ കൃതിയില്‍ ആത്മാംശം നഷ്ടപ്പെട്ട് കൃത്രിമത്വം കടന്നുവരുമോ എന്ന് സംശയം. യൂറോപ്യന്‍ പര്യടനം ഇതുപോലെ പൂര്‍ത്തിയാവട്ടെ. പരീക്ഷണം ഒരു ചെറിയ കൃതിയില്‍ നടത്തി നോക്കിയിട്ട് നടപ്പിലാക്കിയാല്‍ മതിയാകും എന്ന് തോന്നുന്നു.

myexperimentsandme said...

എന്തായാലും കുറുശിരസ്സില്‍ തന്നെ ക്ഷൌരം പഠിക്കാന്‍ പറയണം... പാവം ശിരസ്സ് :)

വായിക്കുന്നവര്‍ക്ക് വേണ്ട സസ്‌പെന്‍സും രസവും കിട്ടുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് തോന്നുന്നു. കുറുമാന്‍ ഈ രീതിയില്‍ എഴുതുമ്പോള്‍ തന്നെ അത് പലര്‍ക്കും ലഭിക്കുന്നുണ്ട് മനസ്സിലാക്കുന്നത്. ഇതില്‍ ഇനി ഇല്ലാത്ത സസ്‌പെന്‍സും പൊടിയും തെങ്ങും തെങ്ങോലയും കയറ്റാന്‍ നിന്നാല്‍ സീയെസ്സ് പറഞ്ഞതുപോലെ കൃത്രിമത്വം കടന്നുവരുമോ എന്നൊരു സംശയം. എഴുത്തിന്റെ കുറുമാന്‍ ടച്ച് ഈ രീതിയില്‍ എഴുതുന്നതിന് തന്നെയാണെന്ന് തോന്നുന്നു. അത് തന്നെയാണ് ഇതിന്റെ രസവും.

വിശാലന്റെ ഓര്‍മ്മക്കുറിപ്പുകളും കുറുമാന്റെ യൂറോപ്യന്‍ പര്യടനവും ഒരേ രീതിയില്‍ കാണാമോ എന്നും സംശയം. ഇത് ഒരു സാധാരണ ഓര്‍മ്മക്കുറിപ്പിനെക്കാളുപരി ഒരു യാത്രാവിവരണം ഓര്‍മ്മക്കുറിപ്പെന്ന രീതിയില്‍ എഴുതുന്നതാണെന്ന് തോന്നുന്നു. അവിടെ അനാവശ്യമായ പൊടികളും തെങ്ങോലകളും ചിലപ്പോള്‍ എഴുത്തിന്റെ ആത്മാര്‍ത്ഥതയെ ബാധിച്ചേക്കാം.

സൂ പറഞ്ഞതുപോലെ ഞാനും ജാന്‍സി ചേച്ചി വസ്ത്രങ്ങള്‍ അലക്കാം എന്ന് പറഞ്ഞപ്പോള്‍ അവരുടെ ആഥിത്യ മര്യാദയെപ്പറ്റിയേ ഓര്‍ത്തുള്ളൂ. അതിനകത്ത് ഒരു പ്രേമലേഖനം നിനക്ക് ഞാന്‍ തരുന്നു ശാരദേ കാണാന്‍ ശരിക്കും നടന്ന അനുഭവക്കുറിപ്പെന്ന രീതിയില്‍ ഈ വിവരണങ്ങള്‍ വായിച്ചതുകൊണ്ട് കഴിഞ്ഞില്ല. അതിനു മുന്‍പ് തന്നെ അടുത്തത് എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ അടുത്ത ലൈന്‍ വായിച്ചു.

Anonymous said...

ഹഹഹ...എല്ലാരും പറഞ്ഞ സ്ഥിതിക്ക് ഞാനായിട്ടെന്തിനാ? കുറുമാന്‍ ചേട്ടാ ഇത് ഉമേഷേട്ടന്റെ സ്ഥിരം നമ്പറാണ്. ആദ്യം പറയും വിശാലേട്ടന്റെ സ്റ്റൈല്‍ നോക്കണമെന്ന്,എന്നിട്ട് അങ്ങിനെ എഴുതിയാ ഉടനെ പറയും ശ്ശെ!ഇത് അസ്സല്‍ വിശാന്റെ സ്റ്റൈല്‍.അനുകരണം എന്നൊക്കെ. :-). അല്ലെങ്കില്‍ പാവം അരവിന്ദന്‍ ജീയോട് ചോദിച്ചു നോക്കൂ ഇതേ ഉപദേശം മനസ്സാ വാചാ സ്വീകരിച്ചതിന്.

ഈശ്വരാ, എന്നാലും ഉമേഷേട്ടന്‍ എന്തെല്ലാം കണ്ട് കളഞ്ഞു ആ തുണിയലക്കം സീനില്‍? തുണിയലക്കാന്‍ പോലും എന്റെ ആഥിതേയര്‍ തയ്യാറായി എന്ന് മാത്രമേ കുറുമാന്‍ ചേട്ടന്‍ ഉദ്ദേശിച്ചുള്ളൂ എന്നു തോന്നണെ. പക്ഷെ അതിന്റെ ഗുട്ടന്‍സ്. ഇപ്പൊ നാട്ടിലാണ് ഈ തുണിയലക്കല്‍ എങ്കില്‍ അതൊരു ഭയങ്കര സംഭവവും വെളി നാടുകളില്‍ അതൊരു തീരെ മൈന്യൂട്ട് സംഭവവുമാണ്..കാരണം അവിടെ കൈ കൊണ്ടും (ഇപ്പോഴല്ല) വെളിനാടുകളില്‍ മെഷീന്‍ കൊണ്ടും.നാട്ടില്‍ നിന്ന് ആദ്യമായി വരുന്ന ഒരു കൊച്ച് പയ്യന് അങ്ങിനെ തോന്നിയത് തികച്ചും സ്വാഭാവികം..ആ വരികളില്‍ ശരിക്കും ഒരു നാടില്‍ നിന്നു വിട്ടുള്ള ഒരാളുടെ യൂറോപ്പ്യന്‍ അനുഭവം നല്ലോണമുണ്ട്...അതിന്റെ നിഷ്കളങ്കതയും...ഈ യൂറോപ്പ്യന്‍ സംഭവങ്ങളില്‍ മുഴുകന്‍ നിറഞ്ഞു നില്‍ക്കുന്നത് ആ നിഷ്ക്കളങ്കതയണ്. അതാണീ വിവരണങ്ങളുടെ പത്തര മാറ്റും!

പക്ഷെ, ഉമേഷേട്ടന്റെ ഉപദേശം സ്വീകരിക്കുന്നതാണ് ഒരു നല്ല എഴുത്തുകാരനാവണമെങ്കില്‍ വേണ്ടത് എന്ന് തോന്നുന്നു...ഞാന്‍ എന്റെ വായനയുടെ സ്വാര്‍ത്ഥതാ പോയിന്റില്‍ നിന്നാണിത് പറയുന്നത്.

ഉമേഷ്::Umesh said...

കുറുമാനേ, ക്ഷമിക്കൂ. ആ വിമര്‍ശനം തിരിച്ചെടുത്തിരിക്കുന്നു.

അവയെ ആത്മകഥാംശം കലര്‍ന്ന കഥകളായി-വായനക്കാരനെ രസിപ്പിക്കാന്‍ എഴുതുന്ന പൊടിപ്പും തൊങ്ങലും ചേര്‍ത്ത സ്മരണകള്‍-ആയി തെറ്റിദ്ധരിച്ചതു കൊണ്ടു പറ്റിയ സംഭവമാണു്. വിശാലനും അരവിന്ദനും വക്കാരിയുമൊക്കെ എഴുതുന്നതു് അങ്ങനെയാണെന്നാണു് എന്റെ തോന്നല്‍. രണ്ടോ മൂന്നോ സ്മരണകളേ എഴുതിയിട്ടുള്ളെങ്കിലും ഞാന്‍ എഴുതിയതും അങ്ങനെയാണെന്നു് ഇതാ ഞാന്‍ കുമ്പസരിക്കുന്നു:)

വായിക്കുന്നവര്‍ക്കു രസിക്കാന്‍ ഞങ്ങള്‍ക്കിങ്ങനെ ചിലതൊക്കെ വേണം. അല്ലാതെ എന്റെ ഒരു ദിവസത്തെ ആക്റ്റിവിറ്റി സത്യസന്ധമായി എഴുതിവെച്ചാല്‍ മഹാ ബോറായിരിക്കും. (ആരും ഇതിന്റെ വാലില്‍ തൂങ്ങി കമന്റിടണ്ടാ. നിങ്ങള്‍ എന്താ എഴുതാന്‍ പോകുന്നതു് എന്നു് എനിക്കറിയാം :)) കുറുമാന്റെ സ്ഥിതി അതല്ല. കുറുമാന്റെ ജീവിതമേ വളരെ ഇന്ററസ്റ്റിംഗ് ആണല്ലോ :) സോ, നോ പൊടിപ്പ്സ് ആന്‍ഡ് തൊങ്ങത്സ് റിക്വയര്‍ഡ്!

കൊടകര പുരാണത്തിനു പിന്നാലെ കുറുമാന്‍ കഥകള്‍ പുസ്തകമാകാന്‍ സാദ്ധ്യത കണ്ടിട്ടു് ചില കാര്യങ്ങള്‍ പറഞ്ഞെന്നേ ഉള്ളൂ. പൂര്‍ണ്ണമായും ഇതൊരു ആത്മകഥയാണു് എന്നു ഞാന്‍ അറിഞ്ഞില്ല.

താരതമ്യം ചെയ്യാനും ഉദ്ദേശ്യമില്ല. കുറുമാനു് അതിന്റെ അവശ്യമില്ല.

ക്ഷമി. മാഫി.

മെറി ക്രിസ്ത്‌മസ്!


[എന്നാലും, ഓഫീസിലെ ഫാക്സ് മെഷീന്റെ കണക്ഷന്‍ എടുത്തു കമ്പ്യൂട്ടറില്‍ കുത്തി ചാറ്റു ചെയ്തവന്‍, കോടിക്കണക്കിനു രൂപയുടെ ഇടപാടിനു ബോബെയിലേക്കയച്ചിട്ടു പുട്ടടിച്ചു നടന്നവന്‍, സ്വിറ്റ്സര്‍ലാന്‍ഡില്‍ നുഴഞ്ഞുകയറാന്‍ നദി നീന്തിയവന്‍, യൂറോപ്പ് വിസ ഒപ്പിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയവന്‍-ങ്ങളാളൊരു പ്രതിഭാസം തന്നെ കുറുമാനേ!]

ദിവാസ്വപ്നം said...

Salutes Kurumaanjii, Salutes !!

സ്നേഹിതന്‍ said...

മുമ്പ് ഞാന്‍ പറഞ്ഞിട്ടുള്ളതു പോലെ കുറുമാനു പകരം കുറുമാന്‍ മാത്രം!

കൃത്രിമത്വം ഇല്ലാത്തതാണ് കുറുമാന്റെ യാത്രാ വിവരണം വ്യത്യസ്ഥമാക്കന്നത്.

ജൈത്രയാത്ര തുടരട്ടെ!

സുഗതരാജ് പലേരി said...

ഇഞ്ചി ചേച്ച്യേ ഈ വരികളോടൊരു വിയോജന കുറിപ്പ്,
“ഇപ്പൊ നാട്ടിലാണ് ഈ തുണിയലക്കല്‍ എങ്കില്‍ അതൊരു ഭയങ്കര സംഭവവും വെളി നാടുകളില്‍ അതൊരു തീരെ മൈന്യൂട്ട് സംഭവവുമാണ്..കാരണം അവിടെ കൈ കൊണ്ടും (ഇപ്പോഴല്ല) വെളിനാടുകളില്‍ മെഷീന്‍ കൊണ്ടും.“
നാട്ടിലെന്നല്ല ഇവിടെ ദില്ലിയിലും ഇപ്പോഴും മെഷീനലക്ക് ഇഷ്ടമാകാത്ത ഒരുപാടാള്‍ക്കാരെ എനിക്കറിയാം. മിശീന്‍ കൊണ്ടലക്കിയാല്‍ ഒരു തൃപ്തി വരില്ലാത്തതുകൊണ്ടാണത്. എന്‍റെ ഇളയച്ചന്‍റെ വീട്ടില്‍ തന്നെ ഒരു വര്‍ഷം മുന്‍പ് കിട്ടിയ (വാങ്ങിയതല്ല) മെഷീനില്‍ ഇതുവരെ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണലക്കിയത്, തൃപ്തി തന്നെ പ്രശ്നം.
::: കുറൂജി, ഓഫിന് മാപ്പ്.

മുസ്തഫ|musthapha said...

കുറുമാനേ, ആത്മാര്‍ത്ഥമായ ഈ വരികള്‍, താങ്കളോടൊപ്പം എന്നേയും നടത്തിക്കുന്നു, താങ്കളുടെ കാലുകള്‍ കഴയ്ക്കുമ്പോള്‍ ഞാനും അതറിയുന്നു, താങ്കള്‍ തണുത്ത് വിറയ്ക്കുമ്പോള്‍ എനിക്കും തണുപ്പേല്‍ക്കുന്നു, താങ്കള്‍ക്ക് വിശക്കുമ്പോള്‍ എന്‍റെ വയറും പൊരിയുന്നു...

കുറുമാനേ... അഭിനന്ദനങ്ങള്‍ :)

Anonymous said...

Kooruman,

Actually your Europe swpnangal is something unbelievable. jeevitha yatharthyangali chalichedutha anubhavangal. i cannot imagine living abroad without money, without knowing language. your courage is something commendable...

തറവാടി said...

കുറുമാന്‍,

ഒരു യാത്രാവിവരണവും , യാത്രാ അനുഭവവും തമ്മില്‍ ഞാന്‍ കാണുന്ന വെത്യാസം രണ്ടാണ്‌,

യാത്രാവിവരണത്തില്‍ അതെഴുതുന്നവന്‍ തന്റെ കാണ്ണുകള്‍ക്ക് മാത്രം  പ്രാധാന്യം കൊടുക്കുമ്പോള്‍ ; യാത്രാ അനുഭവങ്ങളെഴുതുന്ന ആള്‍ തീര്‍ച്ചയായും മനസ്സും അതിലുള്പ്പെടുത്തണമെന്നാണ്‌.

യാത്രാഅനുഭവങ്ങള്‍ ഓര്മ്മക്കുറിപ്പകളുടെ മറ്റൊരു തലമെന്ന് ചുരുക്കം.



ഉപമകളുടെ , അതിപ്രസരം , അനുഭവക്കുറിപ്പുകള്‍ക്ക് വായനക്കാരില്‍ താത്കാലിക രസം നല്കാന്‍ കഴിയുമെങ്കിലും , ആ കൃതിയുടെ അയൂസിനെ അത്‌ ബാധിക്കുമെന്നാണെന്റെ പക്ഷം.

അതായത് അനുഭവക്കുറിപ്പായ ആ കൃതി ക്രമേണ ഒരു "ഫലിത" കൃതിയായി മാറ്റപ്പെടുമെന്ന് ചുരുക്കം.

( ഫലിത കൃതികള്‍ മോശമെന്ന് ഇതിനര്ഥമില്ല),

എന്നാല്‍  യഥാര്ത്ഥാനുഭവക്കുറിപ്പുകളില്‍ , ഉപമകള്‍ക്ക് ,( അനാവശ്യ ) ,മിതത്ത്വം നല്കുമ്പോള്‍ ,

അതെഴുതുമ്പോള്‍ ആ എഴുത്തുകാരനുന്ടായിരുന്ന വികാരത്തിന്റെയും , ആദ്യമായി അത് വായിക്കപ്പെട്ടപ്പൊള്‍ , വായനക്കാരനുണ്ടായ വികാരത്തിന്റെയും

തീവ്രത , കാലത്തിന്‌ കുറക്കാന്‍ പറ്റാത്ത ഒരവസ്ഥ സംജാതമാകുന്നു.


കുറുമാന്‍ , ഞാന്‍ താങ്കളുടെ ഓരോ കുറിപ്പിലും കാണുന്നത് , ഉപമകളുടെ അതിപ്രസരമില്ലായ്കയാണ്‌ , അതുകൊന്ടുതന്നെ താങ്കളുടെ കുറിപ്പുകള്‍ , അതുണ്ടാക്കപ്പെട്ടപ്പോളുണ്ടാക്കിയ വികാര തീവ്രത എല്ലാകാലവും തരുമെന്ന് വിശ്വസിക്കാം.


ഒരു താല്കാലിക രസത്തിന്‌ വേണ്ടി ഇടുന്ന അനാവശ്യമായ ഉപമകളിടാതെ ,

വരുന്ന കുറിപ്പുകളിലും താങ്കളുടെ ഇതേ മിതത്വം സ്വീകരിക്കുമെന്ന് വിശ്വസിക്കട്ടെ!!


ആത്മാര്‍ഥതയുള്ള താങ്കളുടെ കൃതികള്‍ക്കെന്നും കാത്തിരിക്കുന്നു.

( ഈ പറഞ്ഞതെല്ലാം എന്റെ അഭിപ്രായങ്ങള്‍ മാത്രം , താങ്കളുടെ കൃതി എങ്ങിനെ എഴുതണമെന്നത് , 100% , താങ്കളുടെ ഇഷ്ടം , താങ്കള്ക്ക് താങ്കളെപ്പോലെ എഴുതാം , അല്ലെങ്കില്‍ മറ്റുള്ളവരെപ്പോലെ എഴുതാം , അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ " നല്ലത് " കടമെടുക്കാം , എന്നാലോര്‍ക്കുക , സ്വര്‍ണ്ണമായാലും , ഒരു വാക്കായാലും , കട്ടത്‌ : തൊണ്ടിതന്നെ!!"

Anonymous said...

കുറുമാന്‍സ്... താ‍ങ്കളുടെ വിവരണങ്ങള്‍ നന്നാവുന്നുണ്ട്..ഒരു അവിദഗ്ധനിരൂപണം-ഒന്നു കൂടി ഭാഷയില്‍ ശ്രദ്ധിച്ചാല്‍ സംഗത് കുറച്ചു കൂടി ഉയരങ്ങളിലേക്ക് നീങ്ങും...അതിനായ് കാത്തിരിക്കുന്നു...

-സസ്നേഹം ദൃശ്യന്‍

Abdu said...

ഏഷ്യാനെറ്റില്‍ പണ്ട് സന്തോഷ് ജോര്‍ജിന്റെ ഒറ്റക്കുള്ള ലോകം ചുറ്റല്‍ കണ്ടിരുന്നു, ആദ്യമൊക്കെ അതിയായ താല്പര്യത്തോടെ അത് ക്ണ്ടിരുന്നു, പിന്നെ പിന്നെ അത് മടുത്ത് തുടങ്ങി, നീണ്ട, വിരസമായ റോഡുകള്‍, വലിയ കെട്ടിടങ്ങള്‍, സമ്പന്നര്‍ മാത്രം പാര്‍ക്കുന്ന വലിയ ഹോട്ടലുകള്‍. എല്ലാത്തിനും പുറമേ പഴഞ്ചന്‍ പ്രയോഗങ്ങളും ക്ലീഷേകളും കൊണ്ട് വിരസമായ വിവരണവും.
ജീവിതങ്ങളെ കുത്തിനിറച്ച തെരുവുകളും സാധാരണക്കാരന്റെ ജീവിതങ്ങളും കൃഷി, തൊഴില്‍ രീതികളും ഒക്ക്കെ നോക്കിയിരുന്ന എനിക്ക് പൂര്‍ണ്ണ നിരാശയില്‍ അത് അവസാനിപ്പിക്കേണ്ടി വന്നു.

കുറുമാന്റെ ഈ വിവരണത്തില്‍ മഴുവന്‍ സാധാരണക്കാരന്റെ യാത്രയാണ്, അവന്റെ ഗതികേടുകള്‍, നിസാഹയതകള്‍, അങ്ങിനെ..

ഒരിക്കല്‍ പോലും ഇതെന്നെ മടുപ്പിച്ചില്ലെന്ന് മാത്രമല്ല, വല്ലാത്തൊരാവേശത്തോടെ, കൌതുകത്തോടെ അതെന്നെ പിടിച്ചുനിര്‍ത്തി.

അഭിനന്ദങ്ങള്‍, മടുപ്പിക്കാതെ, വിരസമാക്കാതെ ഇതിങ്ങനെ നിലനിര്‍ത്തി കൊണ്ട് പോവുന്നതിന്

Anonymous said...

Hello Kuruman. Ugran. njan thangalude blogum, pinney visalante blogsum aanu sthiram vaayikkaru pathivu. Visalante stories pusthakam aavumbol thangalude vivarangal oru 'kochu pusthakam' engilum aavattey ennu aasamsikkunnu. pinney Umesh onnum parayunnathu karyam aakkanda. ee lookathu evide ottakku chennu pettalum, athippam bandhukkal, swanthakkar aarayalum chellunna divasam thanney chodhikkunna karyam aanu mushinja thunikal okkey vachittu pokkoolu alakki idam ennu. njan naattil thaniye chellumbol poovunna ella relatives um chodhikkunna karyam aanu ee thuni alakkal. anganey oru bandhu thuni alakkano ennu chodhikkumbol umesh vicharikkunnathu pooley kaadu kayari aarengilum chinthikkum ennu enikku thoonnunnilla. thaan thante swantham stylil maathram ezhuthuka. athu mattullavarude upadesham nookkiyum chodhichum vaayichum onnum veenda. Cheers.

evuraan said...

കുറുമാനേ, അടുത്ത ലക്കത്തിനു കാത്തിരിക്കുന്നു..

ഉം. പെട്ടന്നാകട്ടെ..! :)

Anonymous said...

കുറുമാന്‍ ചേട്ടാ അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. പലരും പറഞ്ഞതു പോലെ ഞാനും കൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതി. അടുത്ത പാര്‍ട്ട് എത്രയും പെട്ടന്നു പ്രതീക്ഷിക്കുന്നു.

വല്യമ്മായി said...

പതിവു പല്ലവികള്‍ ആവര്‍ത്തിക്കുന്നില്ല.അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

വിചാരം said...

കുറുജി ...
എനിക്കൊരു സംശയം
പണ്ടെങ്ങാനൊ ഒരു ഒരു യൂറോപ്പുക്കാരന്‍ ഫ്രോയിഡ് എവിടെയോ ആരോടൊക്കെ പറഞ്ഞിട്ടുണ്ടല്ലോ സ്വപ്നങ്ങള്‍ എന്നാല്‍ സാക്ഷാത്കരിക്കപ്പെടാത്ത ആഗ്രഹങ്ങളുടേ ഒരു സഫലീകരണമാണന്ന് .. എന്നാല്‍ കുറുമാന്‍റെ ഈ യാത്ര സ്വപ്നങ്ങള്‍ക്കും മീതെ യാഥാര്‍ത്ഥ്യങ്ങള്‍കുള്ളിലൂടെ നന്മനിറഞ്ഞവര്‍ക്കിടയിലൂടെ മനുഷ്യത്വത്തിന്‍റെ യാഥാര്‍ത്ഥ്യത നഷ്ടപ്പെട്ടു എന്ന് വിതുമ്പുന്നവര്‍ക്ക് ഒരു നേര്‍ക്കാഴ്ച്ചയല്ലേ ... അപ്പോള്‍ ഇതു കുറുമാന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍ എന്ന് പറയാനൊക്കുമോ ... ഇതു കുറുമാന്‍ പിന്നിട്ട വഴികള്‍ എന്നേ എനിക്ക് പറയാനൊള്ളൂ
ലാല്‍ സലാം

Unknown said...

കുറുമന്‍ ജീ താങ്കളുടെ “എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍” ഞാന്‍ വായിക്കുന്നതേ ഉള്ളൂ. അഭിപ്രായം പറയാന്‍ മാത്രം എത്തിയില്ല. പ്രിന്‍റ് എടുത്ത് വായിക്കാന്‍ ശ്രമിക്കുന്നു. വളരെ അപൂര്‍വ്വമായേ അങ്ങിനെ ചെയ്യാറുള്ളൂ.
അതിനിടയില്‍ തറവാടിയുടെ ഒരു നീണ്ട കമന്‍റ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു.

പലരും ഒരു തമാശാനുഭവങ്ങളെന്ന രീതിയില്‍ വായിച്ചു പോകുന്നുവോ എന്ന സംശയത്തില്‍ തന്നെയാണ് തറവാടി അങ്ങിനെ ഒരു നല്ല നിര്‍ദ്ദേശം വച്ചത്. ഓരോ യാത്രയും അനുഭവമാക്കുന്ന താങ്കള്‍ ഉപമകള്‍ക്ക് പുറകെ പോകേണ്ട കാര്യമില്ല. പിന്നെ താങ്കള്‍ക്ക് താങ്കളുടെ മനോഹരമായ ശൈലിയും ഉണ്ട്. ആരെയും മിമിക്രി കാണിക്കേണ്ട കാര്യവുമില്ല (അങ്ങിനെ ഉണ്ടായി എന്നല്ല ഞാന്‍ പറയുന്നത്).

പണ്ട് പറയാറുണ്ട് ആത്മകഥ എഴുതുക എന്നുള്ളത് 45 നു ശേഷം മതി എന്ന്. ഇത് അനുഭവക്കുറിപ്പുകളാവുമ്പോള്‍ ആത്മകഥയുടെ ചൂര് ഉണ്ടാവുമല്ലൊ.
മുഴുവനും വായിച്ച് പതിയെ അഭിപ്രായം പറയാം.

Anonymous said...

കുറുവിനും കുടുംബത്തിനും
എല്ലാ ബ്ലോഗ്ഗെര്‍സിനും
കൃസ്ത്‌മസ്‌
ബലി പെരുന്നാള്
‍നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവും
സ്വപ്നങ്ങള്‍-8 വായിച്ചിട്ടില്ല..
നാളെ വായിക്കുന്നതാവും!! cheers!!

കുറുമാന്‍ said...

പ്രിയ വായനക്കാരെ, നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം - അതെന്നെ സന്തോഷവാനാക്കുന്നു. ഇനിയും ഇനിയും എഴുതുവാനുള്ള പ്രേരണ അതെനിക്കു നല്‍കുന്നു.

വായിച്ച് കമന്റിട്ട/ഇടാത്ത എല്ലാവര്‍ക്കും എന്റെ വിനീതമായ കൂപ്പു കൈ.

എല്ലാവരുടേയും പേരെടുത്ത് പറഞ്ഞതായി കരുതണമെന്നപേക്ഷ.

നന്ദി

റീനി said...

കുറുമാന്‍, സുഖമുള്ള വായന. സുന്ദരമായ എഴുത്ത്‌.

മുക്കുവന്‍ said...

യൂറോപ്പ്യന്‍ യാത്ര തുടരട്ടെ... എന്റെ 2 സഹമുറിയര്‍ പണ്ടു ആറു മാസം വിസക്കു അമേരിക്കക്കു പോയി ആറു വര്‍ഷം ഇല്ലിഗലായി ജോലിചെയ്ത കാര്യങ്ങള്‍ ഓര്‍മയില്‍ വരുന്നു....ഹും അന്നന്നു വേണ്ടുന്ന ആഹാരത്തിനായി പാടുപെടുന്ന നല്ലൊരു കൂട്ടം പ്രവാസികളുടേയും ജീവിതം ഒട്ടും വ്യത്യസ്തമല്ല....

ഖാദര്‍ said...

കുറുജീ
---ഒഴിഞ്ഞ പേഴ്സുമായി ഞാന്‍ ആ പടു കൂറ്റന്‍ കപ്പലിലേക്ക് കയറി!
പിന്നെന്തുണ്ടായി?
കടലിലേക്ക് കണ്ണും നട്ട് ഒരു വായനക്കാരന്‍ :)

അനംഗാരി said...

കുറുമാന്‍, ഞാനിത് വായിക്കുന്നുണ്ട്.പക്ഷെ മന:പൂര്‍വ്വം പ്രതികരിക്കാത്തതാണ്.എഴുതി മുഴുവനാക്കിയിട്ട് എല്ലാം കൂടി വായിച്ചതിന് ശേഷം,ചേര്‍ത്ത് ഒരു പ്രതികരണം.ഞാന്‍ അതിനായി കാത്തിരിക്കുന്നു.

വിഷ്ണു പ്രസാദ് said...

ഉത്കണ്ഠാഭരിതം....