Tuesday, February 13, 2007

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

അബ്ദള്ളാ, അബ്ദള്ളാ, മാഗസിന്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് അല്പം ഉച്ചത്തില്‍ വിളിച്ചു.

പിണച്ചുവച്ച കൈകള്‍ക്കു മീതെ തല വച്ച്, കണ്ണുകള്‍ അടച്ച്, ചെറിയ ശബ്ദത്തില്‍ പാടുകയായിരുന്ന അബ്ദള്ള കണ്ണുകള്‍ തുറന്നു. ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

അബ്ദള്ള, നീ ഇയാളെ അറിയുമോ? മാഗസിനിലുള്ള ഫോട്ടോ ചൂണ്ടി കാട്ടി ഞാന്‍ അവനോട് ചോദിച്ചു.

കണ്ണില്‍ നിന്നും പൊടിഞ്ഞിരുന്ന കണ്ണുനീര്‍ ഇടതുകൈ പുറം കൊണ്ട് തുടച്ചിട്ടവന്‍ പറഞ്ഞു. അറിയും അരുണ്‍. ഇവനെ ഞാന്‍ നല്ല പോലെ അറിയും. ഇവന്‍ വില്ല്യംസ്. സൊമാലിയക്കാരന്‍ തന്നേയാണ്. അഞ്ചു വര്‍ഷത്തോളമായി ഫിന്‍ലാന്റില്‍ താമസിക്കുന്നവന്‍. ഞങ്ങള്‍ ഒരേ സമയത്താണ് സൊമാലിയയില്‍ നിന്നും നാടു വിട്ടത്. ഞാന്‍ ഡെന്മാര്‍ക്കില്‍ ചെന്നുപെട്ടു. അവന്‍ ഫിന്‍ലാന്റിലും. വില്യംസ് ഇപ്പോള്‍ നമ്മളോടൊപ്പം ഈ ജയിലിലുണ്ട്. നല്ല മനുഷ്യനാണവന്‍, എന്നിട്ടും! ദൈവ വിധി അതാണെങ്കില്‍ ആര്‍ക്കു തടുക്കാന്‍ കഴിയും. അബ്ദള്ള ദീര്‍ഘമായ ഒരു നെടുവീര്‍പ്പിട്ടു.

അബ്ദള്ളാ, ഇവനാണെനിക്ക് സിഗററ്റുണ്ടാക്കി തന്നത്. കുറച്ചു മുരടന്‍ സ്വഭാവം ഉണ്ടെങ്കിലും, പരസഹായം ചെയ്യുന്നവനാണവന്‍ എന്നെനിക്ക് അവനുമായുള്ള അല്പം സമയത്തെ സംസാരം കൊണ്ട് തന്നെ മനസ്സിലായി. ഇവന്‍ എങ്ങിനെ ജയിലായി?

അതോ, ആ ഗതി ആര്‍ക്കും വരാം. എനിക്കും, നിനക്കും എല്ലാം.

ഒന്ന് വ്യക്തമാക്കി പറയൂ അബ്ദള്ള, നീ ഇങ്ങനെ അവിടേയും ഇവിടേയും തൊടാതെ പറഞ്ഞാല്‍ എനിക്ക് കാര്യങ്ങള്‍ എന്താണെന്നെങ്ങിനെ പിടികിട്ടും.

മറ്റാരായിരുന്നെങ്കിലും എനിക്കറിയുവാന്‍ ഇത്രയും താത്പര്യം കാണുമായിരുന്നില്ല, ഇതിപ്പോ, ഇന്ന് സ്വന്തം കയ്യാല്‍ എനിക്ക് സിഗററ്റുണ്ടാക്കി തന്നവനായത് കാരണം അറിയാനുള്ള ജിഞ്ജാസ അല്പം ഏറെയായെന്നു മാത്രം.

അബ്ദള്ള ചുരുക്കി പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരം.

ഫിന്‍ലാന്റില്‍ അസൈലം കിട്ടിയ വില്യംസ് പല സ്ഥലങ്ങളിലായി പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. തരക്കേടില്ലാത്ത വരുമാനവും ഉണ്ടായിരുന്നു. ആയിടക്ക് അവന്‍ സുന്ദരിയായ ഒരു ഫിന്നിഷുകാരി പെണ്ണുമായി പരിചയപെടുകയും, ആ പരിചയം ക്രമേണ പ്രേമത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. ഇവര്‍ രണ്ടു പേരും വിവാഹം ചെയ്യുവാനുള്ള തിയതി വരെ നിശ്ചയിച്ചു.

ആയിടക്ക്, ഒരു വീക്കെന്റ് ചിലവഴിക്കാനായി രണ്ടു പേരും ഹെല്‍ സിങ്കി വിട്ട്, ഗ്രാമത്തിലേക്ക് പോയി.

സുന്ദരിയായ ഒരു ഫിന്നിഷ് ക്കാരി പെണ്ണ്, ഒരു കാപ്പിരിയുടെ കൂടെ കറങ്ങി നടക്കുന്നതില്‍ അസൂയ മൂത്ത നാലഞ്ചു ഫിന്നിഷ് റാസിസ്റ്റുകള്‍ രാത്രിയില്‍ ഒരു ബാറില്‍ വച്ച്, ഇവനേയും, പെണ്‍കുട്ടിയേയും ആക്രമിക്കുകയും, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

തന്റെ കാമുകിയെ രക്ഷിക്കുന്നതിനും, സ്വയ രക്ഷക്കുമായുള്ള ഏറ്റുമുട്ടലിന്നിടെ, വില്ല്യംസിന്റെ ചെയറാലുള്ള അടിയേറ്റ്, റാസിസ്റ്റുകളൊന്ന് സ്ഥലത്ത് വച്ച് തന്നെ മരണമടയുകയും, മറ്റുള്ളവര്‍ ഓടി രക്ഷപെടുകയും ചെയ്തു. അന്ന് അവിടെ വച്ച് പോലീസിന്റെ പിടിയിലായതാണവന്‍. അവന്റെ കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു.

സ്വന്തം ജീവന്റെ രക്ഷക്കായി ഏറ്റുമുട്ടുന്നതിനിടയിലാണ് എതിരാളി മരിച്ചത് എന്നാലും, അവന്റെ കാമുകിയുടെ മൊഴിയും, മറ്റുള്ള സാക്ഷികളുടെ മൊഴികളുമെല്ലാം അവനനുകൂലമായതിനാലും, കാര്യമായ ശിക്ഷ അവനു ലഭിക്കില്ല എന്നാണ് വിശ്വാസം.

ഒരു സിനിമാ കഥ കേള്‍ക്കുന്നപോലെ കഥ മുഴുവന്‍ ഇരുന്ന് കേട്ടെങ്കിലും, ഉള്ളില്‍ എന്തോ കൊളുത്തിവലിക്കുന്നതുപോലെ.

റാസിസം എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഇന്നലെ വില്യംസ് അതിന്റെ ഇരയായെങ്കില്‍, നാളെ മറ്റൊരാള്‍. ഫിന്‍ലന്റിലായാലും, റഷ്യയിലായാലും, ആസ്റ്റ്ട്രേലിയയിലായാലും, അമേരിക്കയിലായാലും, വര്‍ണ്ണ വിവേചനം എല്ലാ സ്ഥലത്തും ഒരുപോലെ ഉള്ളത് തന്നെ.

നീണ്ട ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ വില്യംസ് തന്ന ഒരു സിഗററ്റെടുത്ത് തീ കൊളുത്തി. ഒരു പാപിയെ അടിച്ചു കൊന്ന കൈകൊണ്ട് ചുരുട്ടിയ സിഗററ്റാണെന്നറിവുള്ളതിനാലാവാം, ആ സിഗററ്റിന്റെ പുകക്ക് കൂടുതല്‍ രുചി തോന്നി.

*****

പിറ്റേ ദിവസം, ഉച്ചക്ക് മുകളിലുള്ള കിയോസ്കില്‍ പോയി രണ്ട് പായ്ക്കറ്റ് സിഗററ്റ് വാങ്ങിയതൊഴികെ, തുടര്‍ന്ന് വന്ന രണ്ട് മൂന്നു ദിവസങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി.

ഞായറാഴ്ച പതിവുപോലെ പുറത്ത് പോയി ശുദ്ധവായു ശ്വസിച്ച്, തിരികെ മടങ്ങി വന്ന് കിടന്നൊന്ന് മയങ്ങുന്ന സമയത്ത്, പതിവില്ലാതെ ഹാളില്‍ മണി മുഴങ്ങി.

എന്താണബ്ദള്ള, പതിവില്ലാതെ ഹാളില്‍ മണി മുഴങ്ങുന്നത്?

അതോ? ഇന്ന് ഞായറാഴ്ചയല്ലേ? ഇന്ന് ചര്‍ച്ചില്‍ പ്രാര്‍ത്ഥനയുള്ള ദിവസമാണ്. വിശ്വാസമുള്ളവര്‍ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാം. അഞ്ചു മിനിറ്റിനകം മുറി തുറക്കും.

പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതിരുന്നതിനാല്‍, ജാക്കറ്റെടുത്ത് ധരിച്ചു. മുറി തുറന്നതും, പുറത്തിറങ്ങി.

പള്ളിയെവിടേയാ? ഞാന്‍ മുറി തുറന്നയാളോടു ചോദിച്ചു.

മുകളിലാ. ആ പോകുന്നവരുടെ പിന്നാലെ പോയാല്‍ മതി. മുകളിലേക്ക് നടന്നു പോകുന്ന ആളുകളെ ചൂണ്ടികാട്ടി അയാള്‍ പറഞ്ഞു.

കോണി കയറി പോകുന്നവരുടെ പിന്നാലെ നടന്ന്‍, ഞാനും പള്ളിയില്‍ ചെന്നെത്തി. അമ്പതോളം പേര്‍ക്കിരിക്കാനും, അത്രയോളം പേര്‍ക്ക് നില്‍ക്കാനുമുള്ള സ്ഥലമുണ്ട് ചെറിയ പള്ളിയില്‍. അള്‍ത്താരയുടെ പിന്നിലായി, മരത്തിലും, ഗ്ലാസ്സിലുമായി, പച്ച, മഞ്ഞ, ചുവപ്പ് നിറത്തിലായി, ക്രൂശിതനായ യേശുവിന്റെ തിരുരൂപം. ആ ഭംഗി ഒന്നു കാണേണ്ടതു തന്നെ.

എരിയുന്ന മെഴുകുതിരികള്‍. കുന്തിരിക്കത്തിന്റേതല്ലെങ്കിലും, ഒരു പ്രത്യേക ഗന്ദം, ആ മുറിക്കുള്ളില്‍ നിറഞ്ഞു നിന്നിരുന്നു. വെളുത്ത വസ്ത്രത്തിനു മുകളിലായി ചുവന്ന അങ്കി അണിഞ്ഞ ഫാദര്‍ വന്ന് എല്ലാവരേയും അഭിവാദ്യം ചെയ്തു. ഫിന്നിഷിലായിരുന്നു മാസ്സ്. ഹാളിന്റെ ഒരരികിലായുണ്ടായിരുന്ന പിയാനോവില്‍ നിന്നും നേര്‍ത്ത സംഗീതം ഉതിരാന്‍ തുടങ്ങി. ഫിന്നിഷിലുള്ള പാട്ടും. ഒരു പാട്ടു കഴിഞ്ഞപ്പോള്‍ ഫാദര്‍ തന്റെ പ്രസംഗം തുടങ്ങി. എന്താണ് പറയുന്നത് എന്നറിയാന്‍ കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ സംഭാഷണ രീതിയും, ശബ്ദവും, എന്നേയും ആ പ്രസംഗത്തിലേക്ക് ആകര്‍ഷിച്ചു എന്നു പറഞ്ഞേ മതിയാവൂ.

പ്രസംഗത്തിനിടയില്‍, പാട്ട്, പിന്നേയും പ്രസംഗം, പിന്നേയും പാട്ട്. മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞു പോയതറിഞ്ഞില്ല. ഫാദറിന്റെ പ്രസംഗം അവസാനിച്ചു. അദ്ദേഹത്തോടൊപ്പം എല്ലാവരും കുരിശു വരച്ചു.

പ്രസംഗം കഴിഞ്ഞിട്ടും, ആളുകള്‍ വരി വരിയായി നില്‍ക്കുന്നതെന്തിനെന്ന് എനിക്കു മനസ്സിലായില്ലെങ്കിലും, ഞാനും ആ വരിയില്‍ നിന്നു. നടന്നു ചെന്നത്, പിയാനോ വായിക്കുന്നവര്‍ ഇരുന്നതിന്റെ അടുത്തുള്ള ഒരു ഡെസ്കിലേക്കാണ്. അവിടെ ഒരു ചെറിയ ഗ്ലാസ്സില്‍ വൈന്‍ വിതരണം ഉണ്ടായിരുന്നു. എനിക്കും കിട്ടി ഒരു ചെറിയ ഗ്ലാസ്സ് റെഡ് വൈന്‍. ഒറ്റയിറക്കിനു ഞാന്‍ വൈന്‍ കുടിച്ചു. ഗ്ലാസ്സുമായി മറ്റുള്ളവരുടേ പുറകെ പോയി, കഴുകി ഷെല്‍ഫില്‍ വച്ചു. പിന്നെ ആത്മഗതമായും, കര്‍ത്താവിന്നോടായും പറഞ്ഞു, മാസ്സ് എല്ലാ ദിവസവും ഉണ്ടായിരുന്നെങ്കില്‍.

തിരിച്ചു മുറിയില്‍ വന്നു. അബ്ദള്ള ടി വി ചാനലുകളുമായി സല്ലാപത്തിലാണ്. ചെന്ന പാടെ ജാക്കറ്റഴിച്ച് അലമാരയില്‍ വച്ച് , കട്ടിലില്‍ കയറി കിടന്നു. ആ ഒരു ചെറിയ ഗ്ലാസ്സ് വൈന്‍ എന്റെ ചിന്താ ഗതി തന്നെ മാറ്റി. എങ്ങിനേയെങ്കിലും, പുല്ലു തിന്നിട്ടായാലും യൂറോപ്പില്‍ തന്നെ ജീവിക്കണം എന്നു കരുതിയിരുന്ന ഞാന്‍, ദൈവമേ, എന്തിനീ ജീവിതം? എന്തിനീ തടവറ? ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങി. വൈനിനിന്റെ ശക്തിയോ, അതോ ഫാദറുടെ മായാ ജാലമോ? അധികം ചിന്തിക്കേണ്ടി വന്നില്ല. ഭക്ഷണം വന്നു.

വൈനടിച്ചതിനാലാണോ എന്നറിയില്ല, നല്ല വിശപ്പുണ്ടായിരുന്നു. വാങ്ങിയ ഉരുളകിഴങ്ങും, ബ്രെഡും, മുഴുവനും അകത്താക്കി. ബെല്ലടി കേട്ടപ്പോള്‍ പുറത്തിറങ്ങി, പ്ലെയിറ്റും മറ്റും കഴുകി വന്ന്, ഒരു സിഗററ്റ് വലിക്കാനിരുന്നു.

അബ്ദള്ള പതിവുപോലെ അവന്റെ പാട്ട് തുടങ്ങി.

ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ,
ലഹേദു യാ വദ്ദിന്നു, ലഹേദു യാ ഊര്‍ദ്ദിന്നു,
വഹാദി ഈ വല്ലാല്‍, ലഹേദി ഈ മയ്യനു.
ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ.

***********

പിറ്റേന്ന് തിങ്കളാഴ്ച്ച, പതിവുപോലെ പ്രാതലെല്ലാം കഴിഞ്ഞ്, ഒന്നു മയങ്ങിയാലോ എന്നു കരുതിയിരിക്കുന്ന സമയത്ത്, വാതില്‍ തുറക്കപെട്ടു.

യൂണിഫോമിട്ട, പരിചയമില്ലാത്ത ഒരു പോലീസുകാരന്‍ എന്നോട് പറഞ്ഞു, അരുണ്‍കുമാര്‍, പ്ലീസ് കം വിത് മി. ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസേഴ്സ് വുഡ് ലൈക് ടു സീ യു.

മുറിക്ക് പുറത്തിറങ്ങി അയാളുടെ കൂടെ നടന്നു. വീണ്ടും മറ്റൊരു മുറിയിലേക്ക്. അവിടെ എന്നെ കാത്തിരുന്നവര്‍ മറ്റാരും തന്നെ ആയിരുന്നില്ല, ആദ്യം മുതല്‍ എന്റെ കേസ് അന്വേഷിച്ചിരുന്ന ഉദ്വ്യോഗസ്ഥര്‍ തന്നെ.

പതിവുപോലെ തന്നെ, ആചാര പ്രകാരം കൈ തന്നു. ഒരു കസേരയില്‍ എന്നെ ഇരുത്തി. വീണ്ടും പഴയ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിക്കപെട്ടു. നീയാര്‌? എങ്ങിനെ ഇവിടെയെത്തി? നിന്റെ ശരിക്കുമുള്ള പേരെന്ത്? നിന്റെ പാസ്പ്പോര്‍ട്ടെവിടെ? പക്ഷെ ഒരു വിത്യാസം, അവര്‍ ചോദിച്ചത്, മുന്‍പു ചോദിച്ചതിലും സൌമ്യമായിട്ടായിരുന്നില്ലേ എന്നൊരു തോന്നല്‍ എന്റെ ഉള്ളില്‍ തോന്നി.

ഞാന്‍ മനുഷ്യന്‍. റഷ്യയില്‍ നിന്നിവിടെ എത്തി. പേര് അരുണ്‍. പാസ്സ്പോര്‍ട്ട് റഷ്യന്‍ ഏജന്റ് കൊണ്ടു പോയി. ചോദ്യത്തിനെല്ലാം പഴയ ഉത്തരം തന്നെ ഞാന്‍ നല്‍കി.

മിസ്റ്റര്‍ അരുണ്‍. നമുക്കോരോ കാപ്പി കഴിച്ചാലോ?

വിരോധമില്ല, ആവാം.

വിത് ഷുഗര്‍ & മില്‍ക്ക് ഓര്‍ വിത് ഔട്ട്?

വിത് ഷുഗര്‍ & മില്‍ക്ക്.

ഒരു പോലീസുകാരന്‍ എഴുന്നേറ്റു പുറത്ത് പോയി, രണ്ടു മിനിറ്റിനുള്ളില്‍ ഒരു ട്രേയില്‍ മൂന്നു ഗ്ലാസ്സ് കാപ്പിയുമായി വന്നു. നല്ല രുചിയേറിയ കാപ്പി.

കാപ്പി കുടിച്ചു കൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു ഓഫീസര്‍ പറഞ്ഞു; മിസ്റ്റര്‍ അരുണ്‍. താങ്കള്‍ എത്ര ഫ്രെന്‍ഡ് ലി ആയാണു സംസാരിക്കുന്നത്. താങ്കളെ പോലുള്ള ഒരാളെ കാണാന്‍ കിട്ടുക തന്നെ അപൂര്‍വ്വം. താങ്കളുടെ കൂടെ ഇരുന്ന് സംസാരിച്ചാല്‍, സമയം പോകുന്നത് അറിയുകയേയില്ല.

ചെറുപ്പമല്ലെ? പരിചയം കുറവല്ലെ? ഞാനൊന്നു പൊങ്ങി. അഹങ്കാരം എന്നല്ലാതെ എന്താ പറയുക?

താങ്ക്യൂ സര്‍. നിങ്ങളും അതുപോലെ തന്നെ ഫ്രെന്‍ഡ് ലി ആയതിനാലാണ് ഞാന്‍ ഇത്രയും തുറന്നു സംസാരിച്ചത്.

വെരി ഗുഡ്. മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ഈസ് മസ്റ്റ്. ദാറ്റ്സ് വൈ വി ആര്‍ ഹിയര്‍. വി വാന്റ് ടു ഹെല്പ് യു. ഡോണ്ട് ഹൈഡ് എനി തിങ്ങ് ഫ്രം അസ്. ദയവു ചെയ്ത് ഹൃദയം തുറക്കുക. അറ്റ്ലീസ്റ്റ് ഞങ്ങളുടെ മുന്‍പിലെങ്കിലും. താങ്കള്‍ക്ക് അതൊരു ആശ്വാസമായിരിക്കും.

ഞങ്ങള്‍ പോലീസുകാരാണെന്നും, താങ്കള്‍ ഒരു അഭയാര്‍ത്ഥിയാണെന്നും മറക്കുക. താങ്കളുടെ ഉരുകുന്ന മനസ്സിലെ ചിന്തകള്‍ ഞങ്ങളോടൊത്ത് ഷെയര്‍ ചെയ്യുക. ഞങ്ങളെ വിശ്വസിക്കൂ. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവിടെ വരെ വന്നതെന്നോര്‍ക്കുക!

എന്റെ ചേട്ടന്‍ ആദി കുറുമാന്‍ വരെ ഇത്രയും കഷ്ടത എനിക്കു വേണ്ടി ചെയ്തിട്ടുണ്ടോ എന്നു തോന്നിപ്പിക്കുമാറുള്ള വാചക കസര്‍ത്തുകളായിരുന്നു ഒരുമണിക്കൂര്‍
നേരം ആ രണ്ടു പോലീസുകാരും കൂടി അവിടെ നടത്തിയത്. അതിനാല്‍ അവരെ സ്വന്തം സഹോദരന്മാരെന്ന് കരുതി ചോ‍ദിച്ച ചോദ്യങ്ങള്‍ക്കുപരി, ചോദിക്കാത്ത ചോദ്യങ്ങള്‍ക്കു വരെ ഞാന്‍ ഉത്തരം നല്‍കി.

ആ ഒരു മണിക്കൂര്‍ നേരം മാത്രം മതിയായിരുന്നു അവര്‍ക്ക് എന്നെ മനസ്സിലാക്കുവാനും, എന്റെ ലോലമായ മനസ്സിലെ വിവരങ്ങള്‍ ചോര്‍ത്തുവാനും.

മിസ്റ്റര്‍ അരുണ്‍കുമാര്‍, സോറി, മിസ്റ്റര്‍ കുറുമാന്‍, താങ്കളുടെ പാസ്പ്പോര്‍ട്ട് താങ്കളുടേ സഹോദരന്റെ കയ്യിലുണ്ടല്ലോ? അതു മതി. താങ്കള്‍ ഇനി അധികം നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ല. ഞങ്ങള്‍ നീങ്ങട്ടെ. നമുക്കിനിയും കാ‍ണാം.
പക്ഷെ, താങ്കള്‍ ഇത്രയും സത്യസന്ധമായി പറഞ്ഞ സ്ഥിതിക്കു, താങ്കളെ ഞങ്ങളുടെ ഈ ഫയല്‍ കാണിക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ!

ഫയല്‍ തുറന്ന്‌ അവര്‍ എന്നെ കാണിച്ചതു മറ്റൊന്നുമല്ല, ജര്‍മ്മനിയിലെ ഫിന്നിഷ് ഏംബസിയില്‍ ഞാന്‍ ഒപ്പു വെച്ച വിസാ ആപ്ലിക്കേഷന്‍ ഫോറമും, എന്റെ സ്വന്തം ഫോട്ടോയും മാത്രം.

അവര്‍ക്കതു കിട്ടിയത് ഞാന്‍ കോഴിക്കൂട് ജയിലില്‍ കിടക്കുമ്പോഴായിരുന്നു.
അവര്‍ക്കതു കിട്ടിയതിന്നു ശേഷവും, അവര്‍ കോഴിക്കൂട് ജയിലില്‍ വന്ന് യാതൊന്നുമറിയാത്തതുപോലെ ചോദ്യം ചെയ്തു മടങ്ങി. ഹെല്‍സിങ്കി സെന്‍ട്രല്‍ ജയിലില്‍ വന്നപ്പോഴും അവര്‍ അതിനേകുറിച്ചൊന്നും പറഞ്ഞില്ല.

എല്ലാമറിഞ്ഞിട്ടും, ഒന്നുമറിയാത്തതുപോലെ, ഒരു കുറ്റവാളിയുടെ അരികില്‍ വന്ന്, അവന്റെ വായില്‍ നിന്നു തന്നെ സത്യം, അതും, പീഢന മുറകളൊന്നുമില്ലാതെ, വെറും സൌഹൃദ സംഭാഷണത്തിലൂടെ, പറയിക്കുന്നതിലുള്ള അവരുടെ കഴിവിനെ ഞാന്‍ ആദ്യമായി അംഗീകരിച്ചുകൊള്ളട്ടെ.

*************

ബുധനാഴ്ച ഭക്ഷണമെല്ലാം കഴിഞ്ഞ് , പ്ലെയിറ്റെല്ലാം കഴുകി വൃത്തിയാക്കി വന്ന്, സിഗററ്റൊരെണ്ണം വലിക്കുന്ന സമയത്ത്, ശരിക്കും പറഞ്ഞാല്‍ രണ്ടുമണിക്ക് കാല്‍ മണിക്കൂര്‍ നേരം മാത്രം ബാക്കി നില്‍ക്കേ, പതിവിന്നു വിപരീതമായി ഞങ്ങളുടേ മുറിയുടേ വാതില്‍ തുറക്കപെട്ടു!

മിസ്റ്റര്‍ കുറുമാന്‍, പ്ലീസ് കം വിത് മി. സം വണ്‍ ഈസ് വെയ്റ്റിങ്ങ് ഫോര്‍ യു.

ആരായിരിക്കൂം? പോലീസുകാരാരെങ്കിലുമാകണം.

ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി അയാളുടെ പുറകെ നടന്നൊരു വിശാലമായൊരു ഹാളിലെത്തി. വലിയ ഒരു ടേബിള്‍ ‍(വലിയതെന്നു പറഞ്ഞാല്‍, എട്ടോ, പത്തോ പേര്‍ക്കിരിക്കാവുന്നതല്ല, മുപ്പത്, നാല്‍പ്പതു പേര്‍ക്കിരിക്കാവുന്ന അത്രയും വലുപ്പമുള്ള ടേബിള്‍), അതിന്റെ ഇങ്ങേ വശത്തിട്ടിരിക്കുന്ന കസേരകളില്‍ കുറച്ചു പേര്‍ ഇരിക്കുന്നുണ്ട്. അങ്ങേ തലക്കലാരും ഇല്ല. ഞാനും ഒരു കസേരയില്‍ ഇരുന്നു. ആളുകള്‍ പിന്നേയും വരുന്നുണ്ടായിരുന്നു. വന്നവരെല്ലാം തന്നെ ഇപ്പുറത്തുള്ള കസേരകളില്‍ ഇരിക്കുന്നു.

അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോഴേക്കും, ഒരു ഓഫീസര്‍ ഹാളിന്റെ എതിര്‍വശത്തുള്ള വാതില്‍ തുറന്നു. പുറത്ത് വരി വരിയായി കാത്തു നില്‍ക്കുന്ന ആളുകള്‍ ഉള്ളിലേക്ക് വളരെ അച്ചടക്കത്തോടെ കടന്നു വരുവാന്‍ തുടങ്ങി. പൂറത്തു നിന്നും ഹാളിലേക്ക് കടന്നു വന്നവരെല്ലാം, ആ വലിയ ടേബിളിന്റെ എതിര്‍വശത്തിരിക്കുന്ന എല്ലാവരേയും, സസൂക്ഷ്മം നോക്കിയ ശേഷം, അവനവന്റെ ബന്ധുവിനെ അഥവാ സുഹൃത്തിനെ കണ്ടു പിടിക്കുകയും, അവര്‍ക്കു നേരെയുള്ള കസേരകളില്‍ ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ആരായിരിക്കും എന്നെ കാണുവാന്‍ വന്നതെന്നറിയാതെ, ആകാംക്ഷയോടു കൂടി ഞാന്‍ ഇരിക്കുമ്പോള്‍ അതാ, ഡോറിന്നുള്ളിലൂടെ ആദികുറുമാന്‍ നടന്നു വരുന്നു!

ടേബിളിലിന്റെ അങ്ങേ തലക്കല്‍ മുതല്‍ അവന്‍ നോക്കാനാരംഭിച്ചപ്പോള്‍ തന്നെ, ആകാംക്ഷയും, ആര്‍ത്തിയും മൂലം, മറ്റാരും ചെയ്യാത്ത വിധം ഞാന്‍ ഉച്ചത്തില്‍ അലറി വിളിച്ചു......... ചേട്ടാ!!!!!!!

എന്റെ വിളി കേട്ടതും, ശബ്ദത്തിന്റെ ദിശ മനസ്സിലാക്കി തിരിഞ്ഞോടി വരുകയായിരുന്നു ആദികുറുമാന്‍. അതേ, രണ്ടാഴ്ചയോളമായി കാണാതിരുന്ന, താന്‍ പോലീസ് സ്റ്റേഷനു മുന്‍പില്‍ ഇറക്കി വിട്ട തന്റെ സ്വന്തം അനുജനെ കാണുവാനായി.

എനിക്കെതിര്‍വശത്തുള്ള കസേരയില്‍ അവന്‍ ഇരുന്നു. അവന്റെ കണ്ണുകള്‍ ചുവന്നും, കലങ്ങിയും കാണപെട്ടു. അനുജന്‍ ജെയിലില്‍ കഷ്ടപെടുന്നുണ്ടാവുമോ എന്നോര്‍ത്തിട്ടാവാം.

കണ്ണുകള്‍ തമ്മില്‍ പരസ്പരം കോര്‍ത്തിണക്കിയതല്ലാതെ, കുറച്ചു മിനിട്ടുകള്‍ ഞങ്ങള്‍ പരസ്പരം ഒരക്ഷരം പോലും സംസാരിച്ചില്ല. ആ നിശബ്ദത മിനിറ്റുകളോളം നീണ്ടു നിന്നു.

ചേട്ടാ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ആ കനത്ത നിശ്ശബ്ദതയെ മുറിക്കുവാനായി ഞാന്‍ വെറുതെ ചോദിച്ചു.

എനിക്കെന്തു വിശേഷം. പഴയതു പോലെ തന്നെ പോകുന്നു. അന്തിക്കുറുമാനെ, സോറി. പാസ്പോര്‍ട്ടില്ലാതെ അസൈലം വാങ്ങാന്‍ പോയാല്‍, ജയിലിലാവുമെന്നും, വളരെ കഷ്ടപെടണമെന്നും എനിക്കറിയില്ലായിരുന്നു. ഞാന്‍ ചോദിച്ചവരിലാരും തന്നെ ഇതുപോലെ പാസ്പോര്‍ട്ടൊന്നുമില്ലാതെ അസൈലത്തിനപേക്ഷിച്ചിട്ടുമില്ല.

നിനക്കറിയാമോ, അസൈലത്തിനെകുറിച്ച് ഞാന്‍ ചോദിച്ച് അഭിപ്രായം പറഞ്ഞവരില്‍ ഒരാളായ നിര്‍മ്മല്‍ സിങ്ങ് പറഞ്ഞതെന്താണെന്ന്? ഇന്ദിരാഗാന്ദി മരിച്ച അവസരത്തില്‍, വടക്കേ ഇന്ത്യയില്‍ മൊത്തം കലാപം നടക്കുന്ന സമയത്ത് അവന്‍ ഇവിടെ വന്ന് അസൈലം ചോദിച്ചപ്പോള്‍, അവനെ, ഫിന്നിഷ് സര്‍ക്കാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താമസിപ്പിച്ചത്. അങ്ങനെയെല്ലാം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നിന്നോട് പാസ്പോര്‍ട്ട് ഇല്ലാതെ തന്നെ ഇവിടെ വന്ന് അസൈലത്തിന്ന് അപേക്ഷിക്കാന്‍ പറഞ്ഞ് കൊണ്ട് വിട്ടത്. എന്നിട്ടിപ്പോള്‍; നീ ഇവിടെ ജയിലില്‍ അതും ഏകദേശം പത്തിലതികം ദിവസമായിട്ട്!

ഒരു കുഴപ്പവുമില്ല ചേട്ടാ, ചേട്ടന്‍ വിഷമിക്കണ്ട ഒരാവശ്യവുമില്ല. ഇവിടെ പരമസുഖമല്ലെ! യാതൊരു പണിയുമില്ല, സമയാസമയത്തിന്നു ഭക്ഷണം. അകെപ്പാടെയുള്ള ഒരു പ്രശ്നം മുറിക്കുള്ളില്‍ ഇരുപത്തിരണ്ട് മണിക്കൂറോളം തന്നെ ചിലവഴിക്കണം എന്നതാ. അതുപോട്ടെ. സാരമില്ല.

എന്നാലും ഞാനായിട്ട് നിന്നെ, ജര്‍മ്മനിയില്‍ നിന്നും വിളിച്ച് വരുത്തിയിട്ട്??

പോ പുല്ലേ. നിന്റെ ഒരു സെന്റിമെന്റ്സ്. എനിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞില്ലെ.

അതൊക്കെ പോട്ടെ. എന്തൊക്കെയാ കഴിഞ്ഞ ആഴ്ചകളിലെ സംഭവങ്ങള്‍?

പ്രത്യേകിച്ചൊന്നുമില്ല. രണ്ടു ദിവസം മുന്‍പ് എന്നെ ഹെത്സിങ്കി പോലീസ് സ്റ്റേഷനില്‍ നിന്നും ഒരോഫീസര്‍ വിളിച്ചിരുന്നു. അനുജന്‍ ജയിലിലുണ്ടെന്നും, അവന്റെ പാസ്പോര്‍ട്ട് എന്റെ കയ്യിലുണ്ടെന്നും, അതുമായി അന്നു തന്നെ സ്റ്റേഷനില്‍ വരുവാന്‍ സാധിക്കുമോ എന്നെല്ലാം ചോദിച്ചു. പിന്നെന്തു ചിന്തിക്കാനും, പറയുവാനും. അപ്പോള്‍ തന്നെ ഞാന്‍ നിന്റെ പാസ്പോര്‍ട്ടുമായി സ്റ്റേഷനിലേക്ക് ചെന്നു, നിന്റെ കേസ് അന്വേഷിക്കുന്ന ഓഫീസറെ കണ്ടു. അയാള്‍ നിന്റെ പാസ്പോര്‍ട്ട് വാങ്ങി മറിച്ചു നോക്കിയതിനു ശേഷം എന്നോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അത്രമാത്രം.

അതെന്തായിരുന്നു ഏട്ടാ, നിന്നോട് ചോദിച്ച ചോദ്യങ്ങള്‍?

കാര്യമായിട്ടൊന്നുമില്ല. ഞാനും അസൈലത്തിലാണോ ഇവിടെ വന്നത്? ഇപ്പോള്‍ എന്തു ചെയ്യുന്നു. അനുജന്റെ അസൈലം ആപ്ലിക്കേഷന്റെ അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വരെ, ജയിലില്‍ നിന്നും പുറത്ത് വിട്ടാല്‍ താമസവും, ഭക്ഷണവും കൊടുക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യങ്ങള്‍

അച്ഛന്റേയും, അമ്മയുടേയും, മധ്യകുറുമാന്റേയും വിശേഷങ്ങള്‍ എന്തെല്ലാം? അവരെ വിളിക്കാറില്ലെ? അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ എവിടേയാണെന്നു ചോദിക്കാറില്ലെ?

അവരെല്ലാവരും സുഖമായിട്ടിരിക്കുന്നു. നീ അസൈലം ക്യാമ്പിലാണ്, ഫോണ്‍ കിട്ടിയാല്‍ വിളിക്കും എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് ടെന്‍ഷന്‍ ഇല്ല.

ങാ, പിന്നെ നിനക്ക് അഞ്ചെട്ട് കത്തുകളും, പത്തു പന്ത്രണ്ട് ഗ്രീറ്റിങ്ങ് കാര്‍ഡുകളും വന്നിട്ടുണ്ട് ദില്ലിയില്‍ നിന്നും അവളുടെ. ഞാന്‍ കൊണ്ടു വന്നില്ല. കത്തുകള്‍ ജയിലില്‍ കിടക്കുന്നവര്‍ക്ക് കൈമാറുവാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോഴാണറിയുന്നത്, കത്തുകള്‍ മാത്രമല്ല, മാര്‍ക്കും, സ്വീറ്റ്സും, ചോക്ക്ലേറ്റ്സും, ഡ്രെസ്സും എല്ലാം തരാന്‍ പറ്റുമെന്ന്.

ശ്ശെ, ചേട്ടന് കത്തുകള്‍ ചേട്ടന്റെ കാറിലെങ്കിലും വയ്ക്കാമായിരുന്നു. എന്റെ മൂഡ് ആകെ ഓഫായി പോയി.

സാരമില്ലടാ, ഞാന്‍ ഞായറാഴ്ച വരുമ്പോള്‍ കൊണ്ടു വരാം. മൂന്നു ദിവസവും കൂടി കാത്തിരുന്നാല്‍ പോരെ. ഇവിടെ ആഴ്ചയില്‍ രണ്ടു ദിവസം വന്ന് കാണാം എന്നാണ് ഓഫീസര്‍ പറഞ്ഞത്.

മണിക്കൂര്‍ ഒന്നു കഴിഞ്ഞ മണിയടിച്ചു. ഓഫീസര്‍ വന്ന് പുറമെ നിന്നും വന്നവരോട് പുറത്ത് പോകുവാന്‍ ആവശ്യപെട്ടു.

ചേട്ടന്‍ നൂറു മാര്‍ക്ക് എന്റെ കയ്യില്‍ തന്നു. ഇനി ഞായറാഴ്ച കാണാം എന്നും പറഞ്ഞ് യാത്ര പറഞ്ഞ് പോയി, ഞാന്‍ തിരികെ എന്റെ മുറിയിലേക്കും.

അന്നത്തെ രാത്രി പതിവുപോലെ തന്നെ പ്രത്യേകതകളൊന്നും കൂടാതെ കഴിഞ്ഞു പോയി. രാവിലെ ബെല്ലടിച്ചപ്പോള്‍ പതിവുപോലെ, പ്രാഥമിക കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞ്, മനസ്സിലാവാത്ത ഭാഷയിലുള്ള പരിപാടികള്‍ കണ്ട് മുറിയില്‍ കിടക്കുമ്പോള്‍, മുറിയിലെ വാതില്‍ തുറക്കപെട്ടു.

അരുണ്‍കുമാര്‍, സോറി, കുറുമാന്‍, താങ്കള്‍ പുറത്തേക്ക് വരുക. താങ്കളെ കാണുവാന്‍ താങ്കളുടെ വക്കീല്‍ വന്നിരിക്കുന്നു.

പുറത്തിറങ്ങി, ഓഫീസ് മുറിയോടു ചേര്‍ന്ന മുറിയിലേക്ക് ചെന്നപ്പോള്‍ മിസ്റ്റര്‍. രാജീവ് സൂരി, എനിക്കായ് ഗവണ്മെന്റ് ഏല്‍പ്പിച്ച വക്കീല്‍ അവിടെ എന്നെയും കാത്തിരുപ്പുണ്ടായിരുന്നു.

ഹായ്, കുറുമാന്‍. ഇപ്പോള്‍ താങ്കളുടെ ഐഡന്റിറ്റി വെളിവായി അല്ലെ. ഇതു തന്നേയാണ് ഞാന്‍ ആദ്യം ചോദിച്ചതും. ആദ്യമേ അതെന്നോടു പറഞ്ഞിരുന്നെങ്കില്‍. അഥവാ താങ്കളുടെ ഐഡന്റിറ്റി താങ്കള്‍ വെളിവാക്കിയിരുന്നെങ്കില്‍, താങ്കള്‍ക്ക് ഈ ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നില്ലല്ലോ?

സാരമില്ല സൂരി. ഇതും ഒരനുഭവം തന്നെ. എനിക്ക് യാതൊരു പ്രശ്നവും ഇവിടെ ഇല്ല.

കുറുമാന്‍, താങ്കളുടെ പാസ്പ്പോര്‍ട്ടും മറ്റും സറണ്ടര്‍ ചെയ്ത സ്ഥിതിക്ക് ഇനി കേസ് വാദിക്കുവാന്‍ വളരെ എളുപ്പമാണ്. താങ്കള്‍ക്ക് അടുത്ത കോര്‍ട്ട് ഹിയറിങ്ങില്‍ പുറത്ത് വരുവാന്‍ സാധിക്കും. ഇപ്പോള്‍ താങ്കള്‍ അനോണിയല്ല. താങ്കളുടെ വ്യക്ത്യുത്തം വളരെ വ്യക്ത്തമാണ്. ഞാന്‍ എല്ലാം ശരിയാക്കാം. താങ്കളുടെ സഹോദരനോട് എന്നെ കോണ്ടാക്ട് ചെയ്യാന്‍ പറയുക. അത്യാവശ്യ ചിലവിനുള്ള മാര്‍ക്കോക്കെ സഹോദരന്‍ ചിലവാക്കുമല്ലോ അല്ലെ?

ധനവും, മറ്റു സഹായവുമില്ലാത്ത കുറ്റവാളികള്‍ക്കായി സര്‍ക്കാര്‍, സര്‍ക്കാര്‍ ചിലവില്‍ ഏല്‍പ്പിച്ച വക്കീല്‍, അയാളുടെ അത്യാവശ്യ ചിലവിനുള്ള മാര്‍ക്ക് ഉറപ്പാക്കുന്നു ഇവിടെ!

പണത്തിന്നു മേലെ പരുന്തും പറക്കും! പണമുണ്ടെങ്കില്‍ ഏതു വക്കീലിനേയും, ജഡ്ജിയേയും വിലക്കു വാങ്ങാം! പണമില്ലാത്തവന്‍ പിണം! ഇതിലേതാണ് ഞാന്‍ ദത്തെടുക്കേണ്ട വാചകം?


മാര്‍ക്കൊക്കെ ശരിയാക്കാം മിസ്റ്റര്‍ സൂരി. താങ്കള്‍ ആദ്യം എന്നെ ഈ ജയിലില്‍ നിന്നും പുറത്തേക്ക് കൊണ്ടു വരിക.

എല്ലാം ശരിയാക്കാം കുറുമാന്‍. താങ്കള്‍ ചിന്തിക്കേണ്ട ആവശ്യം ഇനിയില്ല എന്ന് പറഞ്ഞ്, അദ്ദേഹം എഴുതാന്‍ തുടങ്ങി. എഴുത്തിന്നവസാനം പല പേപ്പറുകളിലായി എന്റെ കയ്യൊപ്പ് വാങ്ങി. പിന്നെ പറഞ്ഞു,

കുറുമാന്‍ അടുത്ത ചൊവ്വാഴ്ച താങ്കള്‍ക്ക് കോര്‍ട്ടില്‍ ഹിയറിങ്ങ് ഉണ്ട്. അന്ന് തന്റെ കേസ് കോടതി പരിഗണിക്കുകയും, തന്നെ ജയില്‍ വിമുക്തനാക്കുകയും ചെയ്യും. ഇത് സൂരിയുടെ ഉറപ്പാണ്. പക്ഷെ താങ്കളുടെ ഈ കേസ് ഫൈനല്‍ ഹിയറിങ്ങിനെത്തണമെങ്കില്‍ ഒന്നൊന്നര വര്‍ഷമെങ്കിലും എടുക്കും. അത് തന്റെ മാത്രമല്ല, ഏതൊരു അസൈലം ആപ്പ്ലിക്കന്റിന്റേയും അവസ്ഥയാണ്. അതിന്നിടെ, തനിക്ക്, ഇവിടെ ആരേയെങ്കിലും, പ്രേമിക്കുകയോ, കല്യാണം ഴിക്കുകയോ, എന്തു വേണമെങ്കിലും ചെയ്യാം. സാധാരണ അസൈലം അപേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങളാണിവ.

ഞാന്‍ ഒപ്പിട്ട പേപ്പറുകളുമെടുത്ത്, അടുത്ത ചൊവ്വാഴ്ച കോടതിയില്‍ പോകുന്നതിന്നു മുന്‍പായി കാ‍ണാം എന്ന ഉറപ്പോടെ മിസ്റ്റര്‍ സൂരി യാത്ര പറഞ്ഞിറങ്ങി.

അടച്ചിട്ട മുറിയിലെ താമസവും, ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ഒന്നൊന്നരമണിക്കൂര്‍ നടത്തവുമെല്ലാമായി രണ്ടു ദിവസം കൂടി കഴിഞ്ഞു. ഞായറാശ്ച വന്നു. മൊത്തം ഒരുത്സാഹം. ഇന്ന് ഉച്ചക്ക് ആദികുറുമാന്‍ വരും. എന്റെ പ്രിയതമയുടെ കത്തും, ഗ്രീറ്റിങ്ങ് കാര്‍ഡുമെല്ലാമായി.

ഉച്ച ഭക്ഷണം കഴിഞ്ഞതും, അതിഥി വന്നെന്നറിയിക്കുന്ന സന്ദേശവുമായി, എന്റെ മുറി തുറക്കുന്നതും കാത്ത്, ഒന്നിനു പിറകെ മറ്റൊന്നായി ഞാന്‍ സിഗററ്റ് വലിച്ച് പുക പുറത്തേക്ക് തള്ളികൊണ്ടേയിരുന്നു.

വാതില്‍ തുറന്ന് താങ്കള്‍ക്ക് ഗസ്റ്റ് ഉണ്ടെന്ന് പറഞ്ഞതും, പാഞ്ഞു, ഗസ്റ്റ് റൂമിലേക്ക്. അക്ഷമനായി എന്താ മുന്നില്‍ നില്‍ക്കുന്നവര്‍ ഇത്ര സാവധാനത്തില്‍ മുറിയിലേക്ക് കടക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട്, വരിക്ക് പുറകെ നിന്നും പതുക്കെ, പതുക്കെ, നടന്ന് ഗസ്റ്റ് റൂമില്‍ കയറി. പിന്നെ ആദ്യം കണ്ട ഒരു കസേരയില്‍ തന്നെ ഇരുന്നു.

പിന്നില്‍ നിന്നിരുന്നവരെല്ലാം മുറിയില്‍ കടന്നു കഴിഞ്ഞപ്പോള്‍ പിന്നിലെ വാതില്‍ അടക്കപെട്ടു, ഒപ്പം മുന്നിലെ വാതില്‍ തുറക്കപെടുകയും.

വരി വരിയായി, കുറ്റവാളികളായും, അല്ലാതെയും, ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ മുറിയുടെ ഉള്ളിലേക്ക് കയറാന്‍ തുടങ്ങി. അതിലൊരാളായ് ആദികുറുമാനും.

എന്റെ സീറ്റിന്നരികിലേക്ക്, കയ്യിലൊരു പ്ലാസ്റ്റിക്ക് കവറുമായി ആദി സാവധാനത്തില്‍ നടന്നു വന്നു. വന്നതും, എനിക്കെതിര്‍വശമായുള്ള കസേരയില്‍ ഇരുന്നു.
ഇരുന്നതും, എന്റെ കയ്യിലേക്ക് അവന്റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ കൈമാറി, പിന്നെ പറഞ്ഞു, നിനക്കുള്ള കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളുമാണിതില്‍.

അതിലുള്ള കത്തുകളും, കാര്‍ഡുകളും വായിക്കണമെന്നായിരുന്നു ആശയെങ്കിലും, ഒരേ ഒരു മണിക്കൂര്‍ മാത്രമെ സന്ദര്‍ശകനായി ആദിയെ കിട്ടുകയുള്ളൂ, എന്നതിനാല്‍ അവനുമായി സംസാരിക്കുവാന്‍ തുടങ്ങി.

ചേട്ടാ, അഡ്വക്കേറ്റ് സൂരി വന്നിരുന്നു. കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. പുറത്തിറങ്ങാന്‍ സഹായിച്ചാല്‍ കാര്യമായെന്തെങ്കിലും നല്‍കണമെന്നു പറഞ്ഞു.

ഉം. എന്നേയും വിളിച്ചിരുന്നു. ഇന്ത്യക്കാരന്‍ വക്കീല്‍ കം ട്രാന്‍സ് ലേറ്റര്‍ അല്ലെ? കൊടുത്തേ തീരൂ. ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലെ. ഗവണ്മെന്റ് വക്കീലല്ലെ? വല്ലതും എക്ശ്ട്രാ കിട്ടാതെ എങ്ങിനെ പ്രതിക്ക് വേണ്ടി വാദിക്കും? ഞാന്‍ എന്താ വേണ്ടത് എന്നു വച്ചാല്‍ ചെയ്യാം എന്നു പറഞ്ഞിരുന്നു.

എന്റെ അടുത്ത കോര്‍ട്ടിലെ ഹിയറിങ്ങ് ഡേറ്റ് ചൊവ്വാഴ്ചയാണ്‌.

ഉവ്വ്, സൂരി എന്നോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച നിന്നെ റിലീസ് ചെയ്ത്, അസൈലം ആപ്ലിക്കന്റ്സ് ക്യാമ്പിലേക്ക് വിടുവിക്കാം എന്നാണ് പറഞ്ഞത്. മാത്രമല്ല. അങ്ങനെയാണെങ്കില്‍, നിനക്ക് താമസിക്കാന്‍ ക്യാമ്പില്‍ സിംഗിള്‍ റൂമും, പാചകം ചെയ്യുവാനുള്ള സാമഗ്രികളും, ചിലവിനായി, മാസാ മാസം മൂവായിരം ഫിന്നിഷ് മാര്‍ക്കും (ഏകദേശം പതിനയ്യായിരം ഇന്ത്യന്‍ രൂപയും) ലഭിക്കൂം.

നാടു വിടുമ്പോള്‍ കിട്ടിയിരുന്നത് വെറും, നാലിയിരത്തി ഇരുന്നൂറ് രൂപ. താമസവും, ഭക്ഷണവും, സ്വന്തം. ഇവിടെ അസൈലം കിട്ടിയാല്‍, കേസ് കഴിയുന്നതു വരെ, സര്‍ക്കാര്‍ തരുന്നതോ, ഏകദേശം പതിനയ്യായിരം രൂപ. എന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു.

മണിക്കൂര്‍ ഒന്നു കഴിഞ്ഞെന്നറിഞ്ഞത്, സന്ദര്‍ശകര്‍ക്ക് പിരിയാനുള്ള മണിയടിച്ചപോഴാണ്! കൈ തന്ന് യാത്ര പറഞ്ഞ് ആദിയും മറ്റുള്ള വിസിറ്റേഴ്സിനൊപ്പം പുറത്ത് പോയി. പ്രിയതമയുടെ കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളുമായി, ഞാന്‍ എന്റെ മുറിയിലേക്കും.

************

മുറിയില്‍ വന്ന് ഞാന്‍ കട്ടിലില്‍ ഇരുന്നു. കവര്‍ തുറന്ന് എല്ലാം പുറത്തെടുത്തു. ഏഴു കത്തുകളും, പതിനഞ്ച് ഗ്രീങ്ങ് കാര്‍ഡുകളും!

ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ തിയതി തരം തിരിച്ചു പൊട്ടിച്ചു നോക്കി. ആദ്യത്തെ പത്തു ഗ്രീറ്റിങ്ങ് കാര്‍ഡുകളിലും, പ്രേമത്തിന്നും, വിരഹത്തിന്നും ആസ്പദമാക്കിയുള്ള വരികള്‍. പിന്നെയുള്ള അഞ്ചു കാര്‍ഡുകളില്‍ പിരിയുമോ നമ്മള്‍ തമ്മില്‍ എന്ന ആശങ്കയോടു കൂടിയ വരികള്‍.

എന്റെ ഹൃദയമിടിപ്പിന്റെ വേഗത വര്‍ദ്ധിച്ചു. ഞാന്‍ കത്തുകളോരാന്നായി പൊട്ടിച്ചു വായിക്കാന്‍ തുടങ്ങി. ആദ്യത്തെ നാലു കത്തുകളില്‍, പ്രേമവും, പ്രേമത്തിന്റെ ആഴവും, വിരഹവും, ഏകാന്തതയുടെ മടുപ്പും എല്ലാം ഗദ്യമായും, പദ്യമായും എഴുതി വച്ചിരിക്കുന്നു.
കണ്ടുമുട്ടിയ നാളുകള്‍ മുതല്‍, പാര്‍ക്കുകളില്‍ ഒരുമിച്ചിരുന്ന് ചിലവഴിച്ച സായാഹ്നങ്ങളും, ആ സായാഹ്നങ്ങളില്‍ ഉണ്ടായ സംഭാഷണങ്ങളും മറ്റും കുറിച്ചു വച്ചിരിക്കുന്നു.

ഞങ്ങള്‍ തമ്മില്‍ ആദ്യമായി കണ്ടു മുട്ടിയ നിമിഷങ്ങള്‍ മുതലുണ്ടായ
കാര്യങ്ങളിലേക്ക് എന്റെ മനസ്സിനെ കൊണ്ടു പോയ കത്തുകളായിരുന്നവ. ആ നാലു കത്തുവായിച്ചതിന്റേയും ലഹരിയില്‍ കണ്ണുകള്‍ പൂട്ടി ഗതകാല സ്മരണകളിലേക്ക് ഊളയിട്ടുപോയ ഞാന്‍ അടുത്ത കത്ത് പൊട്ടിച്ചു. അഞ്ചാമത്തെ കത്ത്.

അഞ്ചാമത്തേയും, ആറാമത്തേയും, കത്ത് ഞാന്‍ വായിച്ചത്, വളരെ പെട്ടെന്നായിരുന്നു. പ്രേമമല്ല അതില്‍ വിഷയം. മറിച്ച്, കല്യാണമാണ് വിഷയം!

പഞ്ചാബിയായ അവളും, മദ്രാസിയായ ഞാനും തമ്മിലുള്ള പ്രണയം അവരുടെ വീട്ടില്‍ അറിഞ്ഞെന്നും, എത്രയും പെട്ടെന്ന് അവളെ കല്യാണം കഴിപ്പിച്ചയക്കുവാന്‍ അവളുടെ അച്ഛനും, അമ്മയും പരിശ്രമിക്കുന്നു എന്നും, ആയിരുന്നു ആ കത്തിലുള്ള ഉള്ളടക്കം. ആകെ അവളെ സഹായിക്കുവാനായി ഉള്ളത്, അവളുടെ ജ്യേഷ്ഠ സഹോദരി മാത്രം.

മിടിക്കുന്ന ഹൃദയത്തോടെ ഏഴാമത്തെ കത്തും ഞാന്‍ പൊട്ടിച്ചു. ഒരു കല്യാണം അവളുടെ അച്ഛന്‍ ഏതാണ്ട് ഉറപ്പിച്ചുവത്രെ. യൂറോപ്പില്‍ ജീവിക്കുക എന്ന സ്വപ്നം വെടിയാന്‍ പറ്റുമെങ്കില്‍, എത്രയും പെട്ടെന്ന് തിരികെ വരണമെന്നും, അവളെ കൂട്ടികൊണ്ട് പോകണമെന്നുമാണ് ഉള്ളടക്കം.

അവസാനത്തെ കത്ത്, അഥവാ ഏഴാമത്തെ കത്തവള്‍ അയച്ചിട്ട് പത്തിലതികം ദിവസം കഴിഞ്ഞിരിക്കുന്നു. ആ തണുപ്പിലും, എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളും വാരി കവറിലിട്ട്, ആ കവര്‍ എന്റെ ബാഗില്‍ വച്ചു. പിന്നെ, മുറിയില്‍ നിന്നും അത്യാവശ്യമെങ്കില്‍ ബാത്രൂമിലും മറ്റും പോകണമെങ്കില്‍ അടിക്കേണ്ടുന്ന ബെല്ലില്‍ വിരല്‍ ഞെക്കി പിടിച്ചു.

വാതില്‍ തുറന്നിട്ടും, ബെല്ലില്‍ വിരലമര്‍ത്തി പിടിക്കുകയായിരുന്ന എന്നെ അബ്ദള്ളയാണ് സ്വയബോധത്തിലേക്ക് കൊണ്ട് വന്നത്.

മുറിക്ക് പുറത്തിറങ്ങിയ ഞാന്‍ ഓഫീസര്‍ ഇന്‍ചാര്‍ജിനെ കാണണമെന്നാവശ്യപെട്ടു.
മുറി തുറന്ന പോലീസുകാരന്‍, ഓഫീസ് ഇന്‍ ചാര്‍ജിനെ വിവരം അറിയിച്ചിട്ട്, അദ്ദേഹം അറിയിക്കുന്നതിന്നനുസരിച്ച് അദ്ദേഹത്തെ കാണുകയും ചെയ്യാം എന്നെന്നെ അറിയിച്ച ശേഷം തിരികെ എന്നെ മുറിയിലാക്കി മുറി പുറമെ നിന്നും പൂട്ടി.

നിമിഷങ്ങള്‍, മിനിറ്റുകള്‍ , യുഗാന്തരങ്ങള്‍ പോലെ നീങ്ങി. എന്റെ മുറിയുടെ വാതില്‍ തുറക്കപെട്ടു. വരൂ. ഓഫീസര്‍ ഇന്‍ ചാര്‍ജ് താങ്കളെ കാണുവാന്‍ താത്പര്യപെടുന്നു എന്ന് പറഞ്ഞ് മുറി തുറന്ന പോലീസുകാരന്‍ നടന്നു.

അദ്ദേഹത്തിന്റെ പിന്നാലെ, ഞാന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജിന്റെ മുറിയിലെത്തി.

ഇരിക്കൂ. അദ്ദേഹത്തിന്റെ മേശക്കെതിര്‍വശമായുള്ള കസേര ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു.

വിയര്‍ക്കുന്ന ശരീരത്തോടെ, ഞാന്‍ കസേരയില്‍ ഇരുന്നു.

ടെല്‍ മി മിസ്റ്റര്‍ കുറുമാന്‍. വാട്ട് ഈസ് യുവര്‍ പ്രോബ്ലം? ഓഫീസര്‍ ചോദിച്ചു.

സര്‍. ഞാന്‍ തിരിച്ച് ഇന്ത്യയിലേക്ക് പോകാന്‍ താത്പര്യപെടുന്നു.

താങ്കള്‍ അസൈലം അപ്ലൈ ചെയ്തിരിക്കുകയാണല്ലോ? അതും, സ്വന്തം ജന്മനാട്ടില്‍ ജീവന് ഭീഷണിയാണെന്നും പറഞ്ഞ്. പിന്നെയെന്തിനു താങ്കള്‍ തിരിച്ചു പോകുന്നു?

നുണയാണു സര്‍. ഞാന്‍ പറഞ്ഞതെല്ലാം നുണയാണ്. എന്റെ ജീവന് ഒരു ഭീഷണിയുമില്ല. എനിക്കു തിരിച്ചു പോയേ തീരൂ. ദയവായി എന്നെ സഹായിക്കൂ സര്‍. പ്ലീസ്.

താങ്കളുടെ അഡ്വക്കേറ്റിനെ എന്തായാലും ഞാന്‍ വിവരമറിയിക്കട്ടെ, ഒപ്പം താങ്കളുടെ കേസ് അന്വേഷിക്കുന്ന ഓഫീസേഴ്സിനേയും. ഇന്നെന്തായാലും ഞായറാഴ്ചയല്ലെ? നാളെ വരെ താങ്കള്‍ കാത്തിരിക്കൂ.

മറ്റൊന്നും പറയാനില്ലാത്തതിനാല്‍, തിരിച്ചെന്റെ മുറിയിലേക്ക് ഞാന്‍ വന്നു. കട്ടിലില്‍ കയറി വെറുതെ കിടന്നു. രാത്രി ഭക്ഷണം വന്നത് പോലും വാങ്ങിയില്ല. നിര്‍ബദ്ധിച്ച അബ്ദള്ളയോട് വിശപ്പില്ല എന്ന് പറഞ്ഞ് തല വഴി കമ്പിളി മൂടി കിടന്നു.

ഭക്ഷണം കഴിച്ച അബ്ദള്ള പതിവുപോലെ കട്ടിലില്‍ കിടന്നുകൊണ്ട് അവന്റെ ഉറക്ക് പാട്ട് പാടാന്‍ തുടങ്ങി.

ഹാദി മാമ ലങ്കുയിടാ മാമ,
മര്‍നാ നീഗു, ലങ്കുയിടാ ബാബ.

തിരിഞ്ഞും, മറിഞ്ഞും, കമ്പിളി പുതച്ചും, പുതപ്പ് വലിച്ച് തറയിലെറിഞ്ഞും, സിഗററ്റ് വലിച്ചും, സമയം തള്ളി നീക്കിയ, ഉറക്കമില്ലാത്ത രാത്രിയായിരുന്നു അന്നത്തേത്.

രാവിലെ വന്ന ബ്രേക്ക് ഫാസ്റ്റ് വാങ്ങി മേശപുറത്ത് വച്ചു എന്നല്ലാതെ ഞാന്‍ കഴിച്ചില്ല. സമയം പത്തരയായപ്പോള്‍ എന്റെ കേസന്വേഷിക്കുന്ന ഓഫിസേഴ്സ് രണ്ടു പേരും എന്നെ കാണാന്‍ വന്നു.

എന്നെ അവരിരിക്കുന്ന മുറിയിലേക്ക് വിളിക്കപെട്ടു.

എന്താ കുറുമാന്‍? താങ്കളുടെ അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യണം എന്നും, തിരിച്ച് സ്വന്തം രാജ്യത്തേക്ക് പോകണമെന്നും താങ്കള്‍ പറഞ്ഞതായി, ഇവിടുത്തെ ഓഫീസര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു.

അതെ സര്‍. എനിക്ക് അസൈലം വേണ്ട. ഞാന്‍ പറഞ്ഞതെല്ലാം നുണയാണ്. എനിക്ക് എത്രയും പെട്ടെന്ന് തിരിച്ചു പോകണം.

താങ്കളുടെ ആപ്ലിക്കേഷനിന്മേലുള്ള അദ്യത്തെ വിധി നാളെയാണെന്നറിയാമല്ലോ?

അറിയാം, സര്‍.

ഒരു പക്ഷെ, താങ്കളെ, നാളെ കോടതി വെറുതെ വിട്ടു കൂടെന്നില്ല. അതിനാല്‍ നാളെ വരെ കാത്തിരിക്കുന്നതല്ലെ നല്ലത്? നല്ലവരായ ആ ഉദ്യോഗസ്ഥര്‍ ചോദിച്ചു

വേണ്ട സര്‍. എനിക്ക് അസൈലം വേണ്ട. എന്നെ എന്റെ നാട്ടില്‍ തിരിച്ചു പോകാന്‍ അനുവദിച്ചാല്‍ മാത്രം മതി.

തീരുമാനം തന്റെയാണെങ്കിലും, കേസ് അന്വേഷിക്കുന്നത് ഞങ്ങളായാലും, കോടതിയില്‍ താങ്കളുടേ കേസ് നില നില്‍ക്കുന്ന സ്ഥിതിക്ക് , താങ്കള്‍ക്കു വേണ്ടി കേസ് വാദിക്കുന്ന, താങ്കള്‍ക്കായി ഗവണ്മെന്റ് ഏല്‍പ്പിച്ചിരിക്കുന്ന വക്കീലിന്റെ നിലപാട് അറിയാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുകയില്ല. എന്തിന്നും, ഞങ്ങള്‍ താങ്കളുടേ വക്കീലുമായി സംസാരിക്കുന്നുണ്ട്.

രണ്ടു മൂന്നു പേപ്പറുകളില്‍ എന്തൊക്കെയോ എഴുതിയശേഷം, ഒരു ഓഫീസര്‍ പറഞ്ഞു, എന്തായാലും, ഫയല്‍ ചെയ്തിരിക്കുന്ന അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നു എന്നു കാണിച്ച് എഴുതിയിട്ടുള്ള ഈ ആപ്ലിക്കേഷനില്‍ താങ്കള്‍ കയ്യൊപ്പ് വക്കുക.

ഇടം വലം നോക്കാതെ, യാതൊന്നും ചിന്തിക്കാതെ, ഞാന്‍ അവര്‍ കാണിച്ച സ്ഥലത്തെല്ലാം ഒപ്പിട്ടു നല്‍കി. ആള്‍ ദ ബെസ്റ്റ് നേര്‍ന്നു കൊണ്ട് അവര്‍ മടങ്ങി പോയി. ഞാന്‍ തിരികെ മുറിയിലേക്കും.

അന്നു ഉച്ച തിരിഞ്ഞ് ശുദ്ധവായുവും, വ്യായാമവും ചെയ്യുവാനുള്ള സമയം പുറത്ത് ചിലവഴിച്ച്, മടങ്ങി മുറിയിലെത്തി കിടക്കുന്ന നേരത്താണ്, എന്റെ വക്കീല്‍ എന്നെ കാണുവാന്‍ വന്നിട്ടുണ്ട് എന്നറിയിച്ച് എന്റെ മുറി ഒരു പോലീസുകാരന്‍ തുറന്നത്.

മിസ്റ്റര്‍ സൂരി എന്നെ കാത്തിരിക്കുന്ന മുറിയിലേക്ക് കയറി ചെല്ലുവാന്‍ എനിക്കല്‍പ്പം ജാള്യത ഉണ്ടായിരുന്നു. എങ്ങനേയെങ്കിലും അസൈലം വാങ്ങി തരുകയാണെങ്കില്‍, തരക്കേടില്ലാത്ത ഒരു ഇനാം, തരുവാന്‍ തയ്യാറാണെന്ന ഒരു മോഹന വാഗ്ദാനം നല്‍കിയിരുന്നതു തന്നെ കാരണം.

എന്താണിത് മിസ്റ്റര്‍ കുറുമാന്‍? അസൈലം എങ്ങിനേയെങ്കിലും വാങ്ങി തരണം എന്നു പറഞ്ഞിട്ട്, നാളെ കോടതിയുടെ ആദ്യ വിധി വരുന്നതിന്നു തൊട്ടു മുന്‍പായി അസൈലം ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്യണം എന്നു താങ്കള്‍ പറഞ്ഞതെന്തിന്?
മിസ്റ്റര്‍ സൂരി. തികച്ചും വ്യകതിപരമായൊരു തീരുമാനമാണിത്. എന്നോട് കൂടുതലായൊന്നും താങ്കള്‍ ചോദിക്കരുത്. യൂറോപ്പില്‍ ജീവിക്കുക എന്നത് ഒരു ജീവിത സ്വപ്നമായി കണ്ട ഞാന്‍ ഇപ്പോള്‍ ഇത്തരം ഒരു തീരുമാനമെടുത്തതിന്റെ പിന്നില്‍, അതിലും വലിയ ഒരു കാരണമുണ്ടാകുമെന്ന് മനസ്സിലാക്കുക.

ഓകെ, മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ തീരുമാനമിതാണെങ്കില്‍ എനിക്ക് മറിച്ചൊന്നും പറയാനില്ല.

അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ചില പേപ്പറുകളില്‍ എന്നെ കൊണ്ട് അദ്ദേഹം ഒപ്പിടുവിച്ചു. പിന്നെ യാത്ര പോലും പറയാതെ അദ്ദേഹം, തിരിച്ചിറങ്ങി പോയി.

ദൈവമേ, എത്രയും പെട്ടെന്നു തിരിച്ചു പോകാനായെങ്കില്‍! തിങ്കള്‍ കഴിഞ്ഞു, ചൊവ്വാഴ്ച വന്നു. ആപ്ലിക്കേഷന്‍ ക്യാന്‍സല്‍ ചെയ്തിരുന്നില്ലെങ്കില്‍ ഇന്ന് എന്റെ കോടതി വിധിയുടെ ദിനമാണ്.

എന്റെ അസൈലം ആപ്ലിക്കേഷന്‍ പരിഗണനക്കെടുത്ത്, അവസാന വിധി വരെ, അതായത്, അടുത്ത ഒരൊന്നൊന്നരകൊല്ലം വരെ, എന്നെ അസൈലം ക്യാമ്പില്‍ വിടേണ്ടിയിരുന്ന ദിനം. ഫ്രീയായി, താമസം, ഭക്ഷണത്തിനുള്ള കാശ് എന്നിവ ഗവണ്മെന്റ് തന്നെ തരുമായിരുന്നു. ആ കാലയളവിനുളളില്‍, അവിടെ യൂണിവേഴ്ദിയിയില്‍ പഠിക്കാന്‍ ചേരുകയോ, ചേട്ടന്റെ കൂടെ അവന്റെ കമ്പനിയില്‍ ജോലി ചെയ്യുകയോ, ഒന്നുമില്ലെങ്കിലും, ഏതെങ്കിലും മദാമ്മയെ ലൈനടിച്ച്, കല്യാണം കഴിച്ച് ഒരു യൂറോപ്പ് പൌരനാകുകയോ ചെയ്യാമായിരുന്ന ഒരവസരം, എന്റെ ജീവിത സ്വപ്നം ഞാനായി നഷ്ടപെടുത്തി.

ദീര്‍ഘമായ ഒരു നെടുവീര്‍പ്പിനൊടുവില്‍ ഞാന്‍ ചിന്തിച്ചു. എന്നെ സ്നേഹിക്കാന്‍, എന്റെ കൂടെ ജീ‍വിതാവസാനം വരെ ജീവിക്കാന്‍, എനിക്കു വേണ്ടി മരിക്കുവാന്‍ പോലും തയ്യാറായ ഒരുവള്‍ എന്നെ കാണാതെ, വിമ്മിഷ്ടപെട്ട് ജീവിക്കുമ്പോള്‍ എനിക്കെന്തിന് യൂറോപ്പ്? വേണ്ട, ഈ രാജ്യം എനിക്ക് വേണ്ട. എന്നെ ജീവിന്നു തുല്യം സ്നേഹിക്കുന്നൊരുവളെ വെടിഞ്ഞ്, അവളില്‍ നിന്നും ദൂരെ മാറി എനിക്കൊരു ജീവിതം വേണ്ട.

ബുധനാഴ്ച ആദി എന്നെ കാണാന്‍ വന്നപ്പോള്‍, കയ്യില്‍ കവറൊന്നും ഉണ്ടായിരുന്നില്ല.

എന്താ ചേട്ടാ കത്തൊന്നും കൊണ്ടു വന്നില്ലേ?

ഇല്ലടാ, കത്തൊന്നും വന്നില്ല.

നിന്റെ കാര്യങ്ങള്‍ എന്തായി?

എന്താവാന്‍? ഞാന്‍ അസൈലം വേണ്ട, നാട്ടിലേക്ക് തിരിച്ചു പോയാല്‍ മതി എന്നെഴുതി കൊടുത്തു.

ഉവ്വോ? നന്നായി. നീ നാട്ടിലേക്ക് പോകുന്നതു തന്നെയാണ് ഈ അവസ്ഥയില്‍ നല്ലത്. അവള്‍ക്ക് എന്തൊക്കേയോ ആലോചനകളൊക്കെ വരുന്നു എന്ന് എന്നെ വിളിച്ചു പറഞ്ഞിരുന്നു. നീ ഡെല്‍ഹിയില്‍ പോയി അവളെ വിളിച്ച് നാട്ടിലെ നമ്മുടെ വീട്ടില്‍ പോ. ഭാക്കിയെല്ലാം നമുക്ക് പിന്നെ തീരുമാനിക്കാം. അപ്പോഴേക്കും എന്റെ കമ്പനി ഒന്ന് സെറ്റാകുകയും ചെയ്യും. പിന്നെ എപ്പോള്‍ വേണമെങ്കിലും എനിക്ക് നിന്നെ കൊണ്ടു വരാമല്ലോ.

എന്റെ തീരുമാനത്തിന് ആദിയുടേ സപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ എന്റെ മനം കുളിര്‍ത്തു. ഒന്നുമില്ലെങ്കിലും, കാശ് കുറച്ചവന്‍ ചിലവാക്കിയതല്ലെ, അതിന്റെ വിഷമം അവന്നു കാണാതിരിക്കുമോ എന്നായിരുന്നു എന്റെ ചിന്ത.

നാട്ടിലേക്കു പോകാനുള്ള മണിക്കുറുകളുമെണ്ണിയായി പിന്നീടുള്ള എന്റെ ഇരിപ്പ്. ബുധന്‍ കഴിഞ്ഞു, വ്യാഴം കഴിന്നു, വെള്ളി കഴിഞ്ഞു, ശനിയും കഴിഞ്ഞു. ഞാ‍യറാഴ്ചയായി. ഇതുവരേയായും നാട്ടിലേക്കു പോകാനുള്ള എന്റെ കാത്തിരിപ്പിന്ന് ഒരവസാനം വന്നിട്ടില്ല. എന്തായാലും, ഇന്ന് ഞായറാഴ്ചയല്ലെ. ആദി വന്നാല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമായിരിക്കും എന്നു കരുതി ഞാന്‍ കാത്തിരുന്നു. ഉച്ച കഴിന്നു, സന്ധ്യ കഴിഞ്ഞു, രാത്രിയായി, ആദി വന്നില്ല, എന്റെ അഡ്വക്കേറ്റും, കേസന്വേഷിക്കുന്ന പോലീസ് ഓഫറും വന്നില്ല.

സാധാരണ ദിവസങ്ങളില്‍ നാലഞ്ചു സിഗററ്റ് വലിക്കുന്ന ഞാന്‍ ജയിലില്‍ വന്നതു മുതല്‍ ആറും എട്ടും, സിഗററ്റ് വലിക്കാന്‍ തുടങ്ങി. ഈയിടേയായി അത് പത്തും, പതിനഞ്ചുമായിരിക്കുന്നു!

തിങ്കള്‍ കഴിഞ്ഞു, ചൊവ്വ കഴിഞ്ഞു, ബുധനാഴ്ച ഉച്ചയായി. ഇന്നെങ്കിലും ആദി വരും എന്നെനിക്കുറപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ച്, പോലീസുകാരന്‍ മുറി തുറക്കുന്നതും കാത്ത് ഞാന്‍ ഇരുന്നു. ഉച്ചകഴിഞ്ഞു. പുറത്ത് പോകാനുള്ള ബെല്ലടിച്ചു. പുറത്ത് പോയാല്‍ ആദിയെങ്ങാനും വന്ന് എന്നെ വിളിക്കുവാനായി പോലീസു കാരന്‍ വന്ന് എന്നെ കാണാതിരുന്നാലോ എന്നു കരുതി മുറിയില്‍ നിന്നും ഞാന്‍ പുറത്ത് പോയില്ല. പക്ഷെ ആരും വന്നില്ല.

പിറ്റേന്ന് വ്യാഴാശ്ച രാവിലെ, അബ്ദള്ളയെ ഡെന്മാര്‍ക്കിലേക്ക് കൊണ്ടു പോകുവാനായി പോലീസുകാര്‍ വന്നു. എന്നോട് യാത്ര പറഞ്ഞ് അവന്‍ പോയി. മുറിയില്‍ ഞാന്‍ തനിച്ചായി.

ആദിക്കെന്തു പറ്റി? ദില്ലിയിലെ എന്റെ കാമുകിക്ക് എന്തു പറ്റി? ഒന്നുമറിയാന്‍ കഴിയാതെ, യുക്തിരഹിതമായ ഓരോന്ന് ചിന്തിച്ച് എന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ വെറുതെ പാഞ്ഞു നടന്നു.

വെള്ളിയാഴ്ച രാവിലെ, ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ, കട്ടിലില്‍ കിടന്ന് കാമുകിയുടെ പഴയ കത്തുകളും, ഗ്രീറ്റിങ്ങ് കാര്‍ഡുകളും വീണ്ടും വീണ്ടും വായിക്കുന്നതിന്നിടയില്‍, എന്റെ മുറി തുറക്കപെട്ടു. എന്റെ കേസന്വേഷിക്കുന്ന രണ്ടു ഓഫീസേഴ്സും മുറിക്കുള്ളിലേക്ക് കയറി വന്നു. സാധാരണ, അവര്‍ വന്നാല്‍, എന്നെ പുറത്തുള്ള മുറിയിലേക്ക് വിളിപ്പിക്കുകയാണു പതിവു. ഇതിപ്പോ എന്റെ മുറിക്കുള്ളിലേക്ക് കയറി വന്നിരിക്കുന്നു. എന്താണാവോ പ്രശ്നം?

മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ റിക്വസ്റ്റ് പ്രകാരം, താങ്കളെ ഞങ്ങള്‍ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ പോകുന്നു. എന്താണഭിപ്രായം?

എന്തഭിപ്രായം? സന്തോഷം സര്‍. ഇത്രയും വൈകിയതിലുള്ള പരിഭവം മാത്രം.

താങ്കളുടെ പേപ്പറുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തത് ക്യാന്‍സല്‍ ചെയ്യാതെ, താങ്കളെ ഇവിടെ നിന്നും വിട്ടയക്കാന്‍ പറ്റുകയില്ല. അതിനാലാണ് ഇത്രയും വൈകിയത്. ക്ഷമിക്കുക.

പോകുവാന്‍ താങ്കള്‍ തയ്യാറാണോ?

തീര്‍ച്ചയായും സര്‍. പക്ഷെ, എനിക്ക് എന്റെ ബ്രദറിനെ ഒന്നു കണ്ടാല്‍ കൊള്ളാം എന്നുണ്ട്. അദ്ദേഹം ആഴ്ചയില്‍ രണ്ടു തവണ ഇവിടെ വരാറുള്ളതാണ്. പക്ഷെ കഴിഞ്ഞ രണ്ടു തവണയും ഇവിടെ വന്നില്ല. അദ്ദേഹത്തിനെന്തെങ്കിലും?

ഡോണ്ട് വറി മിസ്റ്റര്‍ കുറുമാന്‍. താങ്കളുടെ ബ്രദര്‍ പുറത്ത് കാത്തു നില്‍പ്പുണ്ട്. താങ്കള്‍ക്ക് പോകുന്നതിന്നു മുന്‍പ് അദ്ദേഹത്തെ കാണാം. മാത്രമല്ല, താങ്കളെ ദില്ലി എയര്‍പോര്‍ട്ടില്‍ ഇറക്കി പോലീസിനു ഹാന്റ് ഓവര്‍ ചെയ്യുന്നതുവരെ ഞങ്ങള്‍ ഒപ്പം ഉണ്ടായിരിക്കുകയും ചെയ്യും.

താങ്ക്യൂ സര്‍.

എങ്കില്‍ താങ്കള്‍ പെട്ടെന്ന് തന്നെ താങ്കളുടെ സാധനങ്ങള്‍ പായ്ക്ക് ചെയ്തു കൊള്ളൂ.

മിനിറ്റുകള്‍ക്കകം തന്നെ ഞാന്‍ എന്റെ സാധനങ്ങള്‍ എല്ലാം ബാഗില്‍ എടുത്തു വച്ചു. ജാക്കറ്റെടുത്ത് ധരിച്ചു. പോകാം സര്‍.

അവര്‍ക്ക് പിന്‍പെ നടന്ന് റിസപ്ഷനിലെത്തി. റജിസ്റ്ററില്‍ ഒപ്പു വച്ചു. പിന്നെ അവരുടെ കൂടെ പുറത്തേക്ക് നടന്നു.

പുറത്ത്, ആദി കുറുമാന്‍ എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു. അവന്റെ കണ്ണുകള്‍ വിങ്ങിയും, ചുവന്നും കാണപെട്ടു. ഒരുപക്ഷെ കഴിഞ്ഞ ഒരാഴ്ചയായി വല്ല പനിയോ, മറ്റോ പിടിച്ചിരിക്കാം.

എന്താ ചേട്ടാ, നീ ഒരാഴ്ചയായി ഇങ്ങോട്ട് വന്നതേ ഇല്ലല്ലോ? സുഖമുണ്ടായിരുന്നില്ലേ?

ഉം. കുഴപ്പമില്ലായിരുന്നു. അന്തി, ഞാന്‍ നിന്നെ ഫിന്‍ലാന്റിലേക്ക് വിളിച്ചു വരുത്തിയതെന്റെ തെറ്റ്. ഒരു പക്ഷെ, നീ ഇങ്ങോട്ട് വന്നില്ലായിരുന്നുവെങ്കില്‍, നിന്റെ ജീവിതം തന്നെ മാറി മറിഞ്ഞേനെ?

ചേട്ടന്‍, എന്താ ഇങ്ങിനെ പറയുന്നത്? ഇപ്പോള്‍ എന്താ കുഴപ്പം? നിനക്കറിയുമോ, അവള്‍ കത്തില്‍ എന്താ എഴുതിയിരുന്നതെന്ന്? അവളുടേ കല്യാണം വീട്ടുകാര്‍ തിടുക്കപെട്ട് നടത്താന്‍ പോകുന്നുവത്രെ? ഞാന്‍ എത്രയും പെട്ടെന്ന് അവിടെ എത്തണമെന്ന്. എനിക്ക് നാട്ടില്‍ പോകുവാന്‍ സന്തോഷമേയുള്ളൂ.

ഡാ, ഞാന്‍ എന്താ കഴിഞ്ഞ ആഴ്ച ഇവിടെ വരാതിരുന്നതെന്നറിയാമോ?

ഇല്ല.

അവള്‍.............അവളുടെ.........

അവളുടെ? എന്താണെന്നു വച്ചാല്‍ ഒന്നു തെളിച്ചു പറയുന്നുണ്ടോ നീ?

അവളുടെ കല്യാണം കഴിഞ്ഞു. പെട്ടെന്നായിരുന്നു. നിങ്ങളുടെ ബന്ധം അറിഞ്ഞ അവളുടെ അച്ഛനും അമ്മയും ചേര്‍ന്ന്, അവളുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനുമായി അവളുടെ കല്യാണം
കഴിഞ്ഞ ചൊവ്വാഴ്ച നടത്തി. സതി ചേച്ചിയാ വിളിച്ചു പറഞ്ഞത്. നീ വരുമെന്ന് കരുതി അവള്‍ അവസാന നിമിഷം വരെ കാത്തു നിന്നുവത്രെ.

പ്രേമിച്ച പെണ്ണ് മറ്റൊരുവനെ കല്യാണം കഴിച്ചു പോയി. യൂറോപ്പില്‍ ജീവിക്കുക എന്ന ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം കൈപിടിയിലൊതുങ്ങിയിട്ടും, തട്ടികളഞ്ഞു. അതു സ്വപ്നമായി തന്നെ തുടരുകയും ചെയ്യും!

ചിരിക്കണോ, അതോ, കരയണോ?

ഒന്നും മിണ്ടാതെ പോലീസ് വാനില്‍ ഞാന്‍ എന്റെ ബാഗ് കയറ്റി വച്ചു. ഒരു ജഡത്തെ പോലെ ആദികുറുമാന് കൈ നല്‍കി ഞാന്‍ വാനില്‍ കയറിയിരുന്നു.


വാന്‍ ഹെല്‍ സിങ്കി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി കുതിച്ചു. ഹെല്‍ സിങ്കി എയര്‍പോര്‍ട്ടില്‍ നിന്നും ഫിന്നെയറില്‍ ആ രണ്ടു പോലിസുകാരുടെ അകമ്പടിയോടെ സ്വീഡനിലെ, സ്റ്റോക്ക് ഹോം എയര്‍പോര്‍ട്ടിലേക്ക്. അവിടെ നിന്നും സാസ് (സ്കാന്‍ഡിനേവിയന്‍) എയര്‍ലൈന്‍സില്‍ അവരോടൊപ്പം തന്നെ ദില്ലിയിലേക്ക്.

മനസ്സ് ശൂന്യമായിരുന്നതിനാല്‍ യാതൊന്നും തന്നെ ചിന്തിക്കാനുണ്ടായിരുന്നില്ല. യാത്രയില്‍ എന്റെ മുഖഭാവം കണ്ടിട്ടായിരിക്കണം, അവര്‍ എന്നോട് എന്താ സംഭവിച്ചതെന്തെന്ന് ചോദിച്ചു. നടന്നതെല്ലാം അതേപടി അവരോട് ഞാന്‍ വിവരിച്ചു. അവരുടെ പെര്‍മിഷനോടുകൂടി തന്നെ ഫ്ലൈറ്റില്‍ നിന്നും യഥേഷ്ടം ബിയറും, കോണ്യാക്കും വാങ്ങി മദ്യപിച്ചു. എത്രയടിച്ചിട്ടും ശരീരത്തില്‍ ഏല്‍ക്കുന്നുണ്ടായിരുന്നില്ലെങ്കിലും മനസ്സിന്നൊരു കുളിര്‍മ്മ തോന്നി എന്നു പറയാതിരിക്കുവാന്‍ വയ്യ.

ഫ്ലൈറ്റില്‍ അനൌണ്‍സ്മെന്റ് മുഴങ്ങി. അടുത്ത പത്ത് മിനിറ്റിനുള്ളില്‍, ഇന്ദിരാഗാന്ദി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്യുമെന്ന്.

ഫ്ലൈറ്റിറങ്ങിയതും, എന്നെയും കൊണ്ടവര്‍ പുറത്തിറങ്ങി. അവരെ കാത്ത് ഫിന്‍ലാന്റ് എംബസിയിലെ ഒരു ഓഫീസര്‍ അകത്തു തന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു.

ഡ്യൂട്ടിയില്‍ നില്‍പ്പുണ്ടായിരുന്ന ഒരു പോലീസ് ഓഫിസറോട് എന്തോ പറഞ്ഞ് ഒരു പേപ്പറും കൈ മാറിയതിനു ശേഷം, എനിക്ക് കൈ നല്‍കി അവര്‍ കാത്തു നില്‍പ്പുണ്ടായിരുന്ന ഓഫീസറുടെ കൂടെ പോയി.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഓഫീസര്‍ എന്നെ ഒരു മുറിയിലേക്ക് വിളിച്ച് വിസ്താരം തുടങ്ങി. എന്തെങ്കിലും തടയുമോ എന്നതു തന്നെ ലക്ഷ്യം. യാതൊന്നും തടയില്ല എന്നുറപ്പായപ്പോള്‍ (ഉണ്ടെങ്കിലല്ലെ തടയൂ), എന്നെ വിട്ടയച്ചു.

എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. പുറത്ത് സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു.

വെയിറ്റ് ചെയ്യുന്ന ഒരു ടാക്സിയുടെ ഡിക്കിയില്‍ ബാഗ് വച്ച്, മുന്‍ സീറ്റില്‍ കയറി ഇരുന്ന് കൊണ്ട് ഞാന്‍ പറഞ്ഞു, സഫ്ദര്‍ജങ്ങ് എന്‍ക്ലേവ്.

ഡ്രൈവറായ, സര്‍ദാര്‍ജി ടാക്സി മുന്നോട്ടെടുത്തു. മിതമായ വേഗതയില്‍ ടാക്സി ഓടികൊണ്ടിരുന്നു.

വലതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, ഇടതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. തണുത്ത കാറ്റ് ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക് ഞാന്‍ ചാരി കിടന്നു.

മനസ്സ് വളരെ ശാന്തമായിരുന്നു.

103 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 14

അങ്ങനെ കാത്തിരുപ്പിന്നൊരറുതി വരുത്തികൊണ്ട് ഞാന്‍ യുറോപ്പ് സീരിയലിന്റെ അവസാന എപ്പിസോഡ് ഇതാ പോസ്റ്റ് ചെയ്യുന്നു. സമയം പുലര്‍ച്ചെ 3.38. എനിക്ക് രാവിലെ 7.30നു ജോലിക്ക് പോകണം. 3 മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ നാളെ ഓഫീസില്‍ പോയിട്ടും വലിയ കാര്യമുണ്ടാകില്ല.

വായിച്ച് അഭിപ്രായങ്ങള്‍ പറയുക,കുറ്റവും, കുറവും, ചൂണ്ടി കാട്ടുക. സസ്നേഹം

ബഹുവ്രീഹി said...

“ചേട്ടന്‍ നൂറു മാര്‍ക്ക് എന്റെ കയ്യില്‍ തന്നു.“

എന്റെ വകയും നൂറില്‍ നൂറു മാര്‍ക്ക്.

കുട്ടന്‍സ്‌ | S.i.j.i.t.h said...

മൂന്നെങ്കില്‍ മൂന്ന് കിടക്കട്ടെ എന്റെ വക ഒരു തേങ്ങ..
ബാക്കി വായിച്ചിട്ട്...

കുട്ടന്‍സ്‌ | S.i.j.i.t.h said...

കുറുമാന്‍‌ജി,
കഴിഞ്ഞ പതിമൂന്നു എപ്പിസോഡും ചിരിപ്പിച്ച് ഒടുക്കം നിങ്ങള്‍ കരയിപ്പിച്ചല്ലോ...
:(
ഏങ്കിലും ഇത്തരം അനുഭവങ്ങളാണു നിങ്ങളെ കുറുമാന്‍ ആക്കിയത് എന്നു കരുതട്ടെ..
മുന്‍പ് ഒരിക്കല്‍ സ്ക്രാപ് ചെയ്ത പോലെ..”തീയില്‍ കുരുത്തത് തന്നെ...“

ഇനി എന്ത്..??????
യൂറോപ് സ്വപ്നങ്ങള്‍ കഴിഞ്ഞോ..??

ബിന്ദു said...

:( പക്ഷേ എല്ലാം നല്ലതിനായില്ലെ. :)

Anonymous said...

മനോഹരമായിട്ടുണ്ട് കുറുമാനേ നിങ്ങളുടെ യൂറോപ്പ് അനുഭവ വിവരണം. അവസാന ഭാഗം വിഷമിപ്പിച്ചുവെന്ന് പറയാതെ വയ്യ.

അനംഗാരി said...

പ്രിയ കുറുമാന്‍,ഇതുവരെ അഭിപ്രായം പറയാതെ മസിലു പിടിച്ചിരുന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയായിരുന്നു.ഇതു പൂര്‍ണ്ണമാകുമ്പോള്‍,അഭിപ്രായം പറയണം എന്നായിരുന്നു ചിന്ത.എന്നാലും സ്വന്തം കാമുകിക്ക് വേണ്ടി എല്ലാ ക്ലേശങ്ങളും ,നല്ല ഭാവിയും മറന്നില്ലെ?അത് തന്നെ ജീവിതം.അനുഭവങ്ങളാണ് ഗുരു.ഈ അനുഭവങ്ങളാണ് ജീവിതത്തിന്റെ കരുത്ത്.മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്തതും ഈ അനുഭവങ്ങള്‍ തന്നെയാണ്.അനുഭവങ്ങളുടെയും,കഷ്ടതകളുടേയും പാളത്തിലൂടെ നടന്ന് നാമൊടുവില്‍ എത്തിച്ചേരുമ്പോള്‍ നമുക്ക് കിട്ടുന്നതെന്തും കൈനീട്ടി സ്വീകരിക്കുക.അതാണ് ദൈവം നമുക്കായി കാത്തുവെച്ച സമ്മാനം എന്ന് മാത്രം അറിയുക.

കുറുമാന്റെ വിവരണം മനോഹരമായിരുന്നു.ചില സ്ഥലങ്ങളില്‍ അല്‍പ്പം വേഗത കൂടിപ്പോയോ എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.എങ്കിലും ഇത്രയും മനോഹരമായി,ആരെയും പിടിച്ചിരുത്തി വായിപ്പിക്കാന്‍ തക്ക വിധം, എഴുതാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം.അഭിനന്ദനങ്ങള്‍.ആശംസകളും.

ദിവാസ്വപ്നം said...

അവസാനഭാഗം നന്നായിരിക്കുന്നു കുറു. പിന്നെയെപ്പൊഴെങ്കിലും കുഡിയെക്കണ്ടോ ?

arun said...

കുറുമാന്‍ജീ..കലക്കി.

14 ഭാഗങ്ങളൂം കാത്തിരുന്ന് വായിച്ച ഒരാളാണ് ഞാന്‍. ഇത്തരം ഒരു അവസാനം ആരും സങ്കല്‍പ്പിച്ചിട്ടൂണ്ടാകില്ല. ജീവിതത്തിന്റെ എല്ലാ നിറങ്ങളും ഈ "ചെറുപ്രായത്തിലേ" കണ്ടു അല്ലേ?!

Haree said...

അയ്യോ...
ഇതിങ്ങിനെ നിര്‍ത്തിയാലോ? പിന്നീടെന്തു സംഭവിച്ചു? കുറുമാനെ സഹായിക്കുവാനായി സുഹൃത്തുക്കളാരുമുണ്ടായിരുന്നില്ലേ? ഇപ്പോള്‍ എങ്ങിനെ കഴിയുന്നു പഞ്ചാബി? പിന്നീട് ഒരു വിവരവുമില്ലേ???
ഞാനാകെ നനഞ്ഞതുപോലെയായി... :(
ബിന്ദുച്ചേച്ചി പറഞ്ഞതുപോലെ എല്ലാം നല്ലതിനായിരുന്നു, അല്ലേ?
--

Unknown said...

മനസ്സ്‌ ശാന്തമായി തന്നെയിരിക്കട്ടെ കുറുമാനേ. കുറുമാന്‍ എഴുതുകയായിരുന്നില്ല, മറിച്ച്‌ വായനക്കാരോട്‌ നേരിട്ട്‌ കഥ പറയുകയായിരുന്നു എന്ന തോന്നലാണു വായിച്ചുകഴിഞ്ഞപ്പോള്‍.

രാജീവ് സാക്ഷി | Rajeev Sakshi said...

കുറുമാന്‍..!!
നന്നായി ചിരിപ്പിക്കുന്നവനാണ്
ഏറ്റവും നന്നായി കരയിപ്പിക്കാനറിയുക.
നന്ദി ഈ ചിരിക്ക്..
ഈ അനുഭവങ്ങള്‍ക്ക്..
അവസാനത്തെ ഒരു തുള്ളി കണ്ണീരിന്!!

Mubarak Merchant said...

അവസാന ഭാഗം വികാര തീവ്രമായി എന്നു പറയാതെ വയ്യ.
ഗുരുവിന്റെ നഷ്ടപ്രണയത്തിനു മുന്‍പില്‍ രണ്ടു തുള്ളി കണ്ണീര്‍ സമര്‍പ്പിക്കുന്നു.
പ്രണാമം.

കണ്ണൂസ്‌ said...

ഹം.. അതങ്ങനെ കഴിഞ്ഞു അല്ലേ?

ഇനി ഇങ്ങനെയൊന്നും നടക്കാതെ ഫിന്‍ ആയിരുന്നെങ്കില്‍ കൂടി കുറുമാന്‍ ഇതിനകം ഇന്ത്യയിലേക്ക്‌ മടങ്ങിയേനേ എന്നാണെനിക്ക്‌ തോന്നുന്നത്‌. ഗുരുസാഗരത്തില്‍ വിജയന്‍ പറയുന്നതു പോലെ ' എന്നും അടി വലംപോത്തിന്‌, എന്നും വലത്തേ നുകത്തില്‍ ഒരേ പോത്ത്‌, എല്ലാം കര്‍മ്മങ്ങളുടെ അദൃശ്യമായ നൂല്‍ബന്ധങ്ങള്‍'

പഴയ സ്വപ്നങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ടോ കുറുമാനേ? ആദി ഇപ്പോഴും ഔലുവില്‍ത്തന്നെയില്ലേ? ഒരു തനിയാവര്‍ത്തനം ആയാലോ? :-)

എല്ലാ ഭാവുകങ്ങളും. ഈ പരമ്പര ബ്ലോഗിന്‌ ഒരു അലങ്കാരമായി കിടക്കും, എന്നും.

Anonymous said...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 14 ഭാഗങ്ങള്‍....... തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരെ ആകാംക്ഷാഭരിതരാക്കി ഒപ്പം നടത്തി കഥ പറഞ്ഞു പോയ കുറുമാന്‍. ഇത്രയം നല്ല ഒരു വായനാനുഭവം ഞങ്ങള്‍ക്കു സമ്മനിച്ച താങ്കള്‍ക്ക് ഒരായിരം നന്ദി.

കുറുമാനു തുല്യം കുറുമാന്‍ മാത്രം..

ഇതൊരു പുസ്തകമായിക്കാണാന്‍ വളരെയധികം ആഗ്രഹമുണ്ട്.

Promod P P said...

മിന്നിഞ്ഞന്ന് കുറുമാനുമായി സംസാരിച്ചപ്പോല്‍ കുറച്ചു ഭാഗങ്ങള്‍ കൂടെ എഴുതുന്നുണ്ട്,അത്രയ്ക്ക് അനുഭവങ്ങള്‍ ഇനിയും ബാക്കി ഉണ്ടെന്നാ അദ്ദേഹം പറഞ്ഞത്. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍,ഇത് അവസാനിച്ചതു കണ്ടപ്പോള്‍ ഒരു വിഷമം.
ഈ 14 ലക്കങ്ങളും മുടങ്ങാതെ വായിച്ചു. ഇത്രയും തീവ്രങ്ങളായ അനുഭവങ്ങള്‍ ജീവിതതില്‍ ഉണ്ടായവര്‍ ചുരുക്കമായിരിയ്ക്കും. ഈ ലക്കത്തിന്റെ അവസാന ഭാഗം വായിച്ചപ്പോള്‍ കാഴ്ച്ക മങ്ങി.. സ്നേഹിച്ചവരെ നഷ്ടപ്പെട്ടവര്‍ക്കെ അതിന്റെ വേദന മനസ്സിലാകു..

കുറുമാന്‍ ഗഡി.. വീണ്ടും ഇതു പോലെ ഉള്ള തീക്ഷ്ണങ്ങളായ അനുഭവങ്ങള്‍ കൊണ്ട് നെയ്തെടുത്ത കഥകളുമായി തിരിച്ചു വരു..

ഇടിവാള്‍ said...

കുറുമാന്‍,
അവസാന ലക്കം വളരേ നന്നായി കേട്ടോ..

ഇതു പുസ്തകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ വിധ ആശംസകളും..

ഇനി ആ ട്രഡീഷണല്‍ കുറുമാന്റെ പൊട്ടിച്ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

Rasheed Chalil said...

:)

അസ്സലായിരിക്കുന്നു. എല്ലാം നല്ലതിനായിരിക്കും.

പ്രിയംവദ-priyamvada said...

ഉം സങ്കട്മായി..ആ പഞ്ചാബിനിക്കു അല്‍പം കൂടി കാത്തിരിക്കമായിരുന്നില്ലെ?

പുസ്തകമാക്കുമ്പോള്‍ ഒന്നു കൂടി വിശദമ്മായീ എഴുതു.

qw_er_ty

Peelikkutty!!!!! said...

എന്റെ കുറുമേട്ടാ..എന്തായിപ്പൊ പറയാ..ശ്വാസം അടക്കിപ്പിടിച്ചു വായിച്ചു...

അരവിന്ദ് :: aravind said...

സങ്കടായിപ്പോയല്ലോ കുറൂജീ :-((

തമനു said...

പ്രിയ കുറുമാനേ,

അന്നു താങ്കള്‍ അനുഭവിച്ച സങ്കടത്തിന്റെ ഒരു ചെറിയ അളവ്‌ വരികളിലൂടെ ഞങ്ങളിലേക്ക്‌ തന്നിരിക്കുന്നു ഈ അവസാന ഭാഗത്തില്‍.

ഇത്രയേറെ തീഷ്ണമായ അനുഭവങ്ങളില്‍ കൂടി കടന്നു പോയതു കൊണ്ടായിരിക്കാം താങ്കള്‍ എപ്പോഴും സന്തോഷമായിരിക്കുന്നതും, എല്ലാവരെയും സന്തോഷിപ്പിക്കുന്നതെന്നും വിശ്വസിക്കുന്നു.

പഞ്ചാബി പോയെങ്കിലെന്താ അതിലും നല്ലൊരു കുറുമിയെ കിട്ടിയില്ലെ തനിക്ക്‌.

എല്ലാവിധ ആശംസകളും.

സുല്‍ |Sul said...

കുറുമാനേ തകര്‍ത്തു.

ഇങ്ങനെ നോവലെഴുതുന്നപോലെ ജീവിച്ചു തീര്‍ത്ത ഒരാളെ ആദ്യമായാണ് കാണുന്നത്.

നാടകശാല, നടീനടന്മാര്‍ എന്നെല്ലാം ആരോ പറയുന്നപോലെ.

എല്ലാ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം.

ഭാവുകങ്ങള്‍. കുഡിയെപറ്റി ഞാന്‍ ഒന്നും ചോദിക്കുന്നില്ല.

-സുല്‍

Typist | എഴുത്തുകാരി said...

ആദ്യത്തെ തേങ്ങ ഞാന്‍ ഉടക്കണമെന്നു കരുതിയതാ, അപ്പൊ, ദേ കിടക്കുന്നു, 23 കമെന്റ്സ്.

ഇങ്ങിനെയൊരു അവസാനം പ്രതീക്ഷിച്ചില്ല്ല.
സാരമില്ല കുറുമാനേ, പഞാബിനി പൊയാപ്പോട്ടേ.

എഴുത്തുകാരി.

Unknown said...

കുറുമയ്യാ,
നെഞ്ചില്‍ ഒരു നീറല്‍ അവശേഷിക്കുന്നു വായിച്ച് തീര്‍ന്നപ്പോള്‍. Attitude is all that matters എന്നാണ് ഞാന്‍ ഈ 14 ഭാഗങ്ങളെ ചുരുക്കി പറയുക. പ്രണാമങ്ങള്‍!

അതുല്യ said...

ജീവിതത്തില്‍ ഒരുപാട്‌ സ്വപ്നങ്ങള്‍ ഉള്ളവരാണു നമ്മള്‍. അതിലൊന്നാണു കുറുമാന്‍ 14 അദ്ധ്യായമായി ഇവിടെ വിവരിച്ച ഈ യാത്രാക്കുറിപ്പുകള്‍.

സ്വപ്നങ്ങള്‍ ചിലപ്പോള്‍ സാക്ഷാത്ക്കരിയ്കാതെ പോവുമ്പോള്‍ നമ്മള്‍ നിരാശപെടുന്നു. പക്ഷെ നമ്മള്‍ ഒാര്‍ക്കാതെ പോകുന്ന ഒന്നുണ്ട്‌, നമ്മളുടെ സ്വപ്നങ്ങളേക്കാള്‍ വിലപെട്ട മെച്ചപെട്ട സ്വപ്നങ്ങള്‍ നമ്മളെക്കുറിച്ച്‌ ദൈവത്തിനുണ്ട്‌ എന്ന കാര്യം. നമ്മുടെ സ്വപ്നങ്ങള്‍ നമ്മുടെ നന്മയ്ക്‌ ഉതകുന്നില്ലാ എന്ന് വരുമ്പോള്‍, ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കാവും സാക്ഷാത്ക്കാരമുണ്ടാവുന്നത്‌. ഇവിടെയും സംഭവിച്ചതതു തന്നെ.

ദൈവാനുഗ്രഹത്തിന്റെയും ഗുരുത്വത്തിന്റേയും പിന്‍ബലമില്ലാതെ കുറുമാന്‍ ഇത്രയിടം ഇതു പോലെ എത്തിയിരിയ്കാന്‍ സാധ്യത കുറവ്‌. ഈ യാത്രാക്കുറിപ്പ്‌ ഇത്‌ പോലെ എഴുതി തീര്‍ക്കാനും ആ ശക്തികള്‍ കുറുമാന്റെ ഒപ്പം ഉണ്ടായിരുന്നു എന്നതിനു, ഇത്‌ അവസാനിപ്പിയ്കാന്‍ കഴിഞ്ഞതിലേറെ മറ്റ്‌ തെളിവുകള്‍ക്കൊന്നും സ്ഥാനമില്ല. (കൈകള്‍ അനക്കരുത്‌ എന്ന് ഒരു വൈദ്യന്റെ താക്കീതില്‍ തകര്‍ന്നതാണു എന്റെ എഴുത്ത്‌!)

ബ്ലോഗ്ഗില്‍ വ്യത്യസ്ത പോസ്റ്റുകള്‍ ഇടുക എന്നത്‌ ഒരു പക്ഷെ സമയുമുണ്ടെങ്കില്‍ സാധിയ്കുന്ന ഒന്ന് തന്നെ. പക്ഷെ ഒരു യാത്രാക്കുറിപ്പുകള്‍, അതും കുറെ കാലങ്ങള്‍ക്ക്‌ മുമ്പുള്ളവ, ആലോചിച്ചെടുത്ത്‌, മനസ്സ്‌ മടുക്കാതെ അത്‌ ലിപികളിലാക്കി തുടരെ ഇത്രയും അദ്ധ്യായം പോസ്റ്റ്‌ ചെയ്തത്‌ ഒരുപക്ഷെ മലയാളം ബ്ലോഗ്ഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും എന്ന് തോന്നുന്നു. കുറുമാന്‍ യു ഡിഡ്‌ ഇറ്റ്‌ (ബ്രില്ലൈന്റിലി മൈ ബ്രദര്‍!)

ഒരോരോ ജീവിത പ്രശ്നങ്ങളുമായി മല്ലടിച്ച്‌ തളര്‍ന്ന് കഴിയുമ്പോള്‍ സാധാരണ ആ തളര്‍ച്ച നമ്മുടെ സംസാരത്തിലും സംസ്കാരത്തിലും മറ്റുമൊക്കെ പ്രതിഫലിയ്കുക സ്വഭാവികം. പക്ഷെ കുറുമാനെ അതിന്റെ ഒരു കെണിയിലും പെടുത്താതെ, വീണ്ടും വീണ്ടും ഉന്നതിയിലെത്തിച്ച ജഗ്ഗദ്ദീശ്വരനോട്‌ കുറുമാന്‍ എന്നും ബാധ്യതയുള്ളവനായിരിയ്കണം എന്ന് എനിക്ക്‌ തോന്നുന്നു. അനിയന്റെ ജീവിതം ഇനിയും ബാക്കി. ദൈവത്തിന്റെ സ്വപ്നങ്ങള്‍, കുറുമാനു നന്മയ്കുള്ളതാവട്ടെ. (ദൈവത്തിനു മാറ്റി ചിന്തിയ്കാന്‍ ഇടവരുത്താതിരിയ്കുമല്ലോ, ഹാവ്‌ എ സെക്കന്റ്‌ തോട്ട്‌ എന്ന് ഞാനിടയ്ക്‌ അങ്ങേരോട്‌ പറയും ഹാ പറഞ്ഞേക്കാം!)

Unknown said...

പ്രിയ കുറുമാന്‍ ചേട്ടാ,

നല്ല കഥ. എന്റെ ഒരു അഭിപ്രായം പറയാം. ഇതു പുസ്തകം ആക്കണോ എന്ന് ഒരു വീണ്ടുവിചാരം നടത്തിയാല്‍ കൊള്ളാം. കുറുമാന്‍ ചേട്ടന്‍ തന്നെ ഇതിനെ ഒരു തിരക്കഥയാക്കി മാറ്റൂ. വിശാലന്‍ ചേട്ടന്റെ ബ്ലോഗ്ഗ്, ഒരു പുസ്തകമാക്കി മാറ്റാന്‍ കഴിവുള്ളവര്‍ ഇവിടെ ഉള്ളപ്പോള്‍ , കുറുമാന്‍ ചേട്ടന്റെ ബ്ലോഗ്ഗ് ഒരു സിനിമയാക്കാന്‍ ആളില്ലെ? ഇതില്‍ ഒരു സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ഉണ്ട്. പല സ്ഥലങ്ങളിലും പാട്ടിനുള്ള സ്കോപ്പ് ഉണ്ട്. കുറുമാന്‍ ചേട്ടാ. സ്റ്റാര്‍ട്ട് വര്‍ക്കിങ് ഔട്ട് ഫോര്‍ എ സ്ക്രിപ്റ്റ്!!നമുക്ക് ശരിയാക്കാം.

Promod P P said...

പൊന്നമ്പലത്തിന് ആ അബ്ദുള്ളയുടെ റോളില്‍ ഒരു കണ്ണുണ്ട് അല്ലെ??

qw_er_ty

Kaithamullu said...

പറഞ്ഞു തീര്‍ത്ത പ്രശംസകള്‍ മധുരതരം,
പറയാതെ പറയുന്ന ഈ പ്രശംസ അതിമധുരം!

അവസാനിപ്പിച്ച രീതിയാണെനിക്ക് ഏറ്റവും ഇഷ്ടമായത്, കുറുമാനേ.

-നമിക്കുന്നു!

asdfasdf asfdasdf said...

പ്രിയകുറുമാനെ, യൂറോപ്പ് സ്വപ്നങ്ങള്‍ മുഴുവന്‍ വായിച്ചു. ഇത്രയും ഉദ്വേഗജനകമായ ഒരു പോസ്റ്റുപരമ്പര ബ്ലോഗില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. തീക്ഷ്ണമായ അനുഭവങ്ങളുള്ളവര്‍ക്കുമാത്രം പ്രകടിപ്പിക്കാവുന്ന വാക്കുകളും ചിന്തകളുമാ‍ണിതുമുഴുവന്‍. ഇതെഴുതിത്തീര്‍ക്കാന്‍ താങ്കളനുഭവിച്ച മാനസികവ്യഥകള്‍ ഇതില്‍ പലയിടത്തും പ്രകടമാകുന്നുണ്ട്. അത് കൃതിയുടെ വിശ്വാസ്യതയെ രൂഢമൂലമാക്കുകയും ഒരു പ്രത്യേക വായനാനുഭവം നല്‍കുകയും ചെയ്യുന്നുണ്ട്.
ഇതിന്റെ ന്യൂനതയെന്ന് എനിക്ക് തോന്നിയത്, വേഗത പലപ്പോഴും ജിജ്ഞാസയെ ശമിപ്പിക്കുമെന്ന പ്രമാണമനുസരിച്ച് ഒരു യാത്രാവിവരണമെഴുതാന്‍ പറ്റില്ലെന്നതു തന്നെ.
ബ്ലോഗിനു ഇങ്ങനെ ഒരു കൃതി സമ്മാനിച്ച കുറുമാന് അഭിനന്ദനങ്ങള്‍.
അടുത്ത കുറുമാന്‍ കഥ പോരട്ടെ.

അലിഫ് /alif said...

കഴിഞ്ഞ ലക്കത്തില്‍ ഞാനാശങ്കപെട്ടതേയുള്ളൂ, എന്തായിരിക്കും അനുജനെ പോലീസ്‌ സ്റ്റേഷനുമുമ്പില്‍ ഇറക്കിവിട്ട്‌ തിരിച്ച്‌ പോയ ചേട്ടന്‍ കുറുമാന്റെ മനോവിചാരങ്ങളെന്ന്. ദാ, ഇപ്പോ അതും തീര്‍ന്നു, യൂറോപ്പ്‌ സ്വപനങ്ങളും തീര്‍ന്നു.

മുന്‍ഭാഗങ്ങളിലെല്ലാം ടെന്‍ഷനടിപ്പിച്ചുവെങ്കില്‍ ഇപ്രാവശ്യം സെന്റിമെന്റ്സ്‌ ആയി.. ആ പഞ്ചാബി പെണ്ണിന്റെ കത്തുകള്‍ കിട്ടിയില്ലായിരുന്നേല്‍ കുറുമാന്‍ അവിടെ തങ്ങി പെണ്ണും പിടക്കോഴിയുമായി കഴിഞ്ഞേനെ, ഞങ്ങള്‍ക്ക്‌ ഇത്‌ വായിക്കാനും ചിലപ്പോള്‍ അവസരമുണ്ടായെന്ന് വരില്ലായിരുന്നു എന്ന് തോന്നുന്നു. അപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിന്‌.

ആകെ ഒരു ന്യൂനതയായി തോന്നിയത് ആവശ്യമില്ലാത്ത വേഗത ചിലയിടങ്ങളില്‍ കയറിക്കൂടിയോ എന്നുള്ള സംശയം മാത്രമാണ്. എങ്കിലും ഇത്രയും പഴയ സംഭവങ്ങള്‍ ഓര്‍മ്മയുടെ കോണില്‍ നിന്നുമെടുത്ത് പോസ്റ്റാക്കുന്നതിലെ ബുദ്ധിമുട്ടും മനസ്സിലാക്കണമല്ലോ.

ഒരു യാത്രാവിവരണം വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ചതിനും, ഒപ്പം ടെന്‍ഷന്‍ ഗ്രാഫ്‌ കൂട്ടിയതിനും, എന്‍റെ യാത്രാമോഹങ്ങള്‍ ഒന്ന് കൂടി കൂട്ടിയതിനും നന്ദി,

ഒരുപാട്‌ ആശംസകള്‍.
-അലിഫ്‌

Sujith S V Panicar said...

തീക്ഷണമായ ഈ അനുഭവങ്ങൾക്കു വേണ്ടി കാത്തിരുന്നപ്പോൾ അവസാനം ഇത്രയും
വേദനിപ്പിക്കുമെന്നോർത്തിരുന്നില്ല.
ഈ ജീവിതയാത്രയിൽ നമ്മൾ ആഗ്രഹിക്കുന്നിടത്തു തന്നെ തോണി അടുക്കണമെന്നുണ്ടോ അല്ലേ?

സിദ്ധാര്‍ത്ഥന്‍ said...

ടച്ചിങ് ഗുരുമാനേ ടച്ചിങ്...

ഫോറസ്റ്റ് ഗം‌പില്‍ പാര്‍ക്കിലെ ബെഞ്ചിലിരുന്നു് ലയാളു പറഞ്ഞകഥപോലുണ്ടു്.
ഒരു തൂവലിങ്ങനെ പറന്നു പറന്നു വന്നു് മൃദുവായി സ്പര്‍ശിക്കുന്നു.

‘സംഭവിക്കുന്നതെല്ലാം നല്ലതിനു്’ എന്നതു് ഒരു വിധിപ്രസ്താവമല്ല. അതു് ഒരു ചിന്താഗതിയോ ഒരു ആശയമോ ആയി വേണം മനസിലാക്കാന്‍. ല്ലേ?

(വായില്‍കൊള്ളാത്ത കാര്യങ്ങള്‍ പറയുന്നതില്‍ ക്ഷമിക്കണം. സങ്കടം വരുമ്പോള്‍ പിച്ചും പേയും പറയുന്നതെന്റെ സ്വഭാവമാണു്.)

എല്ലാം ഒന്നൂടീം വായിച്ചു് ‘അതിക’മുള്ളതൊക്കെ കുറച്ചു് വേണ്ടതു ചേര്‍ത്തു മിനുക്കി വെയ്. ആവശ്യം വരും.

Visala Manaskan said...

"ഇത്രയും ഉദ്വേഗജനകമായ ഒരു പോസ്റ്റുപരമ്പര ബ്ലോഗില്‍ ഇതിനുമുമ്പുണ്ടായിട്ടില്ല. തീക്ഷ്ണമായ അനുഭവങ്ങളുള്ളവര്‍ക്കുമാത്രം പ്രകടിപ്പിക്കാവുന്ന വാക്കുകളും ചിന്തകളുമാ‍ണിതുമുഴുവന്‍"

malayalam ezhuthaan vayya!

ingngine oru chuttikkali avasaanam undennu arinjilla kuru.

avasaanippikkal pettennaayi poyi. avalumaayundaayirunna pranayam, onnu koode poshippichirunnenkil...

anyway, u hve done a wndrfl job kuruman ji. gr8 wrk.

cheers!

Siju | സിജു said...

വളരെ നല്ല ഒരു പരമ്പരയായിരുന്നു
ഇതു പോലൊരു അനുഭവകഥ വേറെയൊന്നും തന്നെ വായിച്ചിട്ടില്ല
ഇത്തരത്തിലുള്ള അനുഭവങ്ങളൊക്കെയുള്ള ഒരാളെന്നറിയുമ്പോ.. ഭയങ്കര അസൂയ :-)

sreeshanthan said...

Dear kuruman,
malayalathil type cheyyanamennagrahamundu, pakshe njan ippol ezhuthan pokunnathu mikkavarum theeranamengil 2 days edukkum. athu kondu mangleeshil ezhuthunnu, kashtapettayalum vayikkanam, nammal friends ayittu ithra kalamayittum, orikkal polum manasil ingane oru past ulla karyam paranjirunnila, orikkal polum angane oru penkuttiye patti oru soochana polum thannillalo? europe swapnangalude oro part vayikkumbolum chirippichu konde yirunnu, pakshe avasanathe part vayichappol sarikkum oru thulli kanner manassil ninnu vannu. oru film story il polum itharam oru tragedy njan kandittilla..
enthayalum sambavichathellam nallathinu, sambavichu kondirikkunnathum nallathinu, sambavikkan pokunnathum nallathinayirikkum ennu aasamsichu kondu , ithrayum nalla oru katha sorry jeevithanubhavam njangalodu share cheythathinu nandi paranjum kondu niruthunnu

cloth merchant said...

unable to write in malayalam ,my aplogies.

but from my bottom of my heart let me say,kuruman is the best blogger i have come across and as i said earlier recommended kuruman to many friends .

infact what ponnambalam said is absolutely true,this should be converted to a sreen play .kuruman's writing itself was as good as screenplay.

kudos kuruman.keep writing.

krish | കൃഷ് said...

കുറുമാനെ: യൂറോപ്പ്‌ യാത്രാനുഭവങ്ങള്‍ അവസാനഭാഗവും വായിച്ചു.. നന്നായിട്ടുണ്ട്‌. അനുഭവങ്ങളാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ പാഠം.

കൃഷ്‌ | krish

ശാലിനി said...

യൂറോപ്പ് സ്വപ്നങ്ങള്‍ മുഴുവന്‍ വാ‍യിച്ചു. ആ ജയിലിലും, കുറുമാന്‍ പോയ മറ്റുസ്ഥലങ്ങളിലുമൊക്കെകൂടി യാത്ര ചെയ്തതുപോലെ.

ദൈവം നിശ്ചയിച്ച ഇണയെ അല്ലേ കിട്ടൂ. ആ കുട്ടിക്കും ഒരു നല്ല ജീവിതം കിട്ടി എന്നു വിശ്വസിക്കുന്നു.

എല്ലായിടത്തും സൌഹ്രുദം കണ്ടെത്തുവാന്‍, എല്ലാറ്റിലും തമാശ കണ്ടെത്തുവാന്‍, എല്ലാറ്റിലുമുപരി ആത്മാര്‍ഥമായി സ്നേഹിക്കാന്‍, ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിച്ചിരിക്കുന്നു. ഇത്രയും സ്നേഹമുള്ള ആദികുറുമാന്റെ അനുജനായി ജനിച്ചതും ഒരു ദൈവാനുഗ്രഹമാണ്.

യാത്രാവിവരണങ്ങള്‍ ഇനിയും എഴുതണം. ഇത്രയും നന്നായി എഴുതുവാനുള്ള കഴിവ് എല്ലാവര്‍ക്കുമില്ലല്ലോ.

മുസ്തഫ|musthapha said...

അതെ, കുറുമാന്‍... കുട്ടന്‍സ് പറഞ്ഞതുപോലെ അവസാന എപ്പിസോഡില്‍ ശരിക്കും സങ്കടപ്പെടുത്തിയല്ലോ.

എഴുത്തിനും ഒരു പ്രത്യേകത തോന്നി ഈ എപ്പിസോഡില്‍.

എല്ലാം നല്ലതിന് എന്ന് പറയുന്നതെത്ര ശരി അല്ലേ?

വളരെ നല്ലൊരു പരമ്പരയായിരുന്നു ഈ പെയ്തൊഴിഞ്ഞത്. അതിന്‍റെ കുളിരും ഈര്‍പ്പവും ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ഇത്രയും ആത്മാര്‍ത്ഥമായൊരു വിവരണം വായനക്കാര്‍ക്ക് സമ്മാനിച്ച കുറുമാന് അഭിനന്ദനങ്ങള്‍.

ഭാവുകങ്ങള്‍.

വിചാരം said...

വായിച്ചു
ഒറ്റയിരിപ്പിന് തന്നെ വായിച്ചു
ബഹു:കുറുമാന്‍ അനുഭവിച്ച അതേ വികാരത്തോടെ വായിച്ചു
എന്തിനായിരുന്നു ആ യൂറോപ്പ് സ്വപനങ്ങള്‍ തലയിലേറ്റി നടന്നതും അത് ഫലഫത്താവാതെ പോയതും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
1) കുറുമാന് വിധിച്ചിട്ടില്ലാത്ത അവളെ കിട്ടാതിരിക്കാന്‍
2) ജീവിതത്തില്‍ സഹനമെന്തന്നറിയാന്‍
3) പിയറിനെ പോലെ നല്ല ഹൃദയമുള്ളവരെ പരിചയപ്പെടാന്‍
4) ജയില്‍ വാസമെന്നാല്‍ എന്തന്നറിയാന്‍
5) ജോലികളുടെ മഹത്വമറിയാന്‍
6) എന്താണ് യൂറോപ്പ് എന്നും അവിടത്തെ രീതികള്‍ എന്തെന്നുമെല്ലാം കുറുമാനും കുറുമാനിലൂടെ എന്നെ പോലെയുള്ളവരും അറിയാന്‍
7) എല്ലാത്തിനുമപരി ഇപ്പോള്‍ ലഭിച്ച തന്‍റെ നലപാതിയെ ദൈവം സൃഷ്ടിച്ചത് കുറുമാന് തന്നെ ലഭിക്കാന്‍ പിന്നെ മക്കള്‍
അതിനെല്ലാം മുകളിലായി ജീവിതത്തില്‍ ആത്മവിശ്വാസവും ഏതൊരു പ്രശ്നവും നേരിടാനുള്ള ചങ്കൂറ്റവും
ഇവിടെ ഇതവസാനിക്കുന്നു എന്നതിനോട് എനിക്ക് യോജിപ്പില്ല .. ഇവിടെ തുടങ്ങുകയാണ്
“എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍ക്ക് ശേഷം”
അപ്പോള്‍ തുടങ്ങാം അല്ലേ ?


-----------------------
ഇതിനിടയില്‍ അനോണിമാര്‍ക്കൊരു പാരവെയ്ക്കാനും മറന്നില്ല അല്ലേ ?
ഇപ്പോള്‍ താങ്കള്‍ അനോണിയല്ല. താങ്കളുടെ വ്യക്ത്യുത്തം വളരെ വ്യക്ത്തമാണ്.

ഉത്സവം : Ulsavam said...

കുറുജീ,
മുഴുവന്‍ ഭാഗങ്ങളും പ്രസിദ്ധീകരിച്ചതിനു ശേഷം കമന്റാന്‍ കാത്തിരിയ്ക്കുകയായിരുന്നു...മനോഹരമായ, ത്രസിപ്പിയ്ക്കുന്ന, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു യാത്രാവിവരണം, ശരിയ്ക്കും ഒരു റോളറ് കോസ്റ്ററ് റൈഡ് ആയി ഫീല്‍ ചെയ്തു!!! പക്ഷേ അവസാനം ശരിയ്ക്കും നൊമ്പരപ്പെടുത്തി...
അഭിനന്ദനങ്ങള്‍.

Anonymous said...

കുറുമാന്‍ ജീ, ഇത് ശരിക്കും കണ്ണുനനയിച്ചു. ക്ലെമാക്സ് കലക്കി. ഒന്നും നേടിയില്ലെങ്കിലെന്താ, ഞങ്ങള്‍ ബ്ലൊഗേഴ്സ് ആയി പങ്കുവെയ്ക്കാന്‍ ഒരുപാട് അനുഭവങ്ങള്‍ കിട്ടിയില്ലേ. അതേ കുറുമാന്‍ ജീ, നമ്മളെല്ലാം ‘പാറ്റണ്‍ ടാങ്കു’കളാണ് സ്വന്തം പാത സ്വയം വഹിച്ചുരുണ്ട്... കുന്നും,കുഴികളും കീഴടക്കി അങ്ങിനെ മുന്നോ‍ട്ട്..മുന്നോ‍ട്ട്...
യൂറോപ്പ് അവസാനിച്ചതില്‍ വിഷമം ഉണ്ട് എന്നു കൂടി അറിയിക്കുന്നു.

K.V Manikantan said...

തണുത്ത കാറ്റ്‌ ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ തുറന്ന്, ഞാന്‍ സീറ്റില്‍ ഒന്നു നിവര്‍ന്നിരുന്നു. ഇടതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, വലതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. എയര്‍പോര്‍ട്ടെത്താന്‍ ഇനി മിനിട്ടുകള്‍ മാത്രം ബാക്കി.

എയര്‍പോര്‍ട്ടില്‍ ടാക്സിയെത്തിയതും, ഡൊമിനിക്ക്‌ പിന്നാലെ ഞാനും ഇറങ്ങി. ബാഗെടുത്ത്‌ ചുമലില്‍ തൂക്കി. ചുറ്റുപാടും ഒന്നു നോക്കി.....
Tuesday, November 07, 2006

ഡ്രൈവറായ, സര്‍ദാര്‍ജി ടാക്സി മുന്നോട്ടെടുത്തു. മിതമായ വേഗതയില്‍ ടാക്സി ഓടികൊണ്ടിരുന്നു.

വലതുവശത്തെ പാടങ്ങളില്‍ സ്വര്‍ണ്ണനിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ചോളങ്ങള്‍, ഇടതു വശത്തെ പാടങ്ങളില്‍, മൊട്ടക്രൂസിന്റേയും, ക്യാബേജിന്റേയും കൃഷി. തണുത്ത കാറ്റ് ചില്ലിന്നിടയിലൂടെ മുഖത്തേക്കടിച്ചപ്പോള്‍ നല്ല സുഖം. കണ്ണുകള്‍ പൂട്ടി, സീറ്റിലേക്ക് ഞാന്‍ ചാരി കിടന്നു.

മനസ്സ് വളരെ ശാന്തമായിരുന്നു.

posted by കുറുമാന്‍ at 3:25 AM on Feb 13, 2007

-ഹോയ്യ് കുറൂ,
മന്‍സ്സ് ശാന്തമാക്കാന്‍ താന്‍ നടത്തിയ തീര്‍ത്ഥയാത്ര! ഞാന്‍ അഞ്ചു മിനിട്ട് തലല്കുനിച്ചു പിടിച്ച് നിക്കട്ടേ! (തൊപ്പി ഊരിപിടിച്ച്)
marvelous!!!

ഏറനാടന്‍ said...

കണ്ണുകള്‍ ആര്‍ദ്രമാക്കിയത്‌, കുറുമാന്‍ താങ്കളോട്‌ എനിക്ക്‌ ആദരവും ബഹുമാനവും ഏറിവരുന്നപോലെ, ക്ലൈമാക്‍സ്‌ ആരും നിനച്ചിരിക്കാത്തതും മനസ്സിലെന്നും അലയടിച്ചുയരന്നതുമായി.

നന്ദി അനുഭവം ഞങ്ങളോട്‌ പങ്കുവെച്ചതിന്‌..

"കരയുന്നോ പുഴ ചിരിക്കുന്നോ
കണ്ണീരും ഒലിപ്പിച്ച്‌ കൈവഴികള്‍
പിരിയുമ്പോള്‍
കരയുന്നോ പുഴ.... ചിരിക്കുന്നോ?"

sandoz said...

എന്താ പറയാ...കുറൂസേ.....

കൊള്ളാം...കലക്കി...അടിപൊളി...ഈ സ്ഥിരം പല്ലവികളില്‍ ഒന്നും നില്‍ക്കില്ലല്ലോ.
കണ്ണു കെട്ടി നടത്തിയ ഒരു പ്രകടനം അല്ലേ...ഈ 14 ഭാഗം കൊണ്ട്‌ വരച്ചു വച്ചത്‌.

അത്യന്തം ആകാംഷയോടെ തന്നെയാണു എല്ലാ പോസ്റ്റുകളും വായിച്ചിരുന്നത്‌......ആശംസകള്‍.

സ്നേഹിതന്‍ said...

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ സംഭവബഹുലം.

മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നതില്‍ കുറുമാന്റെ കഴിവ് അപാരം.

കുട്ടിച്ചാത്തന്‍ said...

കുറുമാന്‍‌ചേട്ടാ: യൂറോപ്പ് സ്വപ്നങ്ങള്‍ മുഴുവനായിട്ടേ ഇവിടെ കമന്റിടൂ എന്ന വാശിയിലായിരുന്നു,
ഇന്ന് കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ തന്നെ വല്ലാത്ത തല വേദനയായിരുന്നു. എന്നാല്‍ പൂട്ടി കിടന്നുറങ്ങാന്ന് വച്ചപ്പോഴാ സാന്‍ഡോസിന്റെ കമന്റ് കണ്ടത്. സാധാരണ വെള്ളിയാഴ്ചകളിലാണ് പോസ്റ്റ് ഇടാറുള്ളതെന്നതു കൊണ്ട് ഇന്ന് തീരെ പ്രതീക്ഷിച്ചില്ലായിരുന്നു,

തലവേദനയോട് പോയി പണിനോക്കാന്‍ പറഞ്ഞു..
ഇത് ബ്ലോഗ് ചരിത്രത്തിലെ ആദ്യത്തെ ക്ലാസിക് സീരീസ്

Unknown said...

kuRumaan chETTaa, ingane oru avasaanam!! sherikkum oththiri sankaTam vannu :(

സുന്ദരന്‍ said...

കുറുമാന്‍... ഫെബ്രുവരി മാസത്തിലാണി യൂറോപ്പ്യന്‍ സ്വപ്നങ്ങള്‍ ഞാന്‍ വായിച്ചു തുടങ്ങിയത്‌...14 ഭാഗങ്ങളും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീര്‍ന്നപ്പോള്‍....കാത്തിരിപ്പിന്റെ ഒരു സുഖം നഷ്ടമായി....ഇതു തീര്‍ക്കേണ്ടായിരുന്നു...

കരീം മാഷ്‌ said...

ഈയാഴച്ച ശരാശരിനിലവാരത്തില്‍ നിന്നുയര്‍ന്ന ഒന്നും ബ്ലോഗില്‍ നിന്നു വായിക്കാന്‍ കിട്ടിയില്ലന്നോര്‍ത്തു വിഷമിച്ചിരിക്കേയാണ് 14 വായിച്ചത്.
അഭിനന്ദനങ്ങള്‍.
അനുഭവങ്ങള്‍ ആര്‍ജിക്കുകയും അവയെ അനുവാചകരിലേക്കു ഒരു നൊമ്പരമായി എത്തിക്കുകയും ചെയ്യുക മഹത്തായ സിദ്ധി തന്നെ.

Unknown said...

കുറുമാനേ,
താങ്കള്‍ ഒരു അനുഭവ് ഭണ്ഡാരി (അനുഭവങ്ങളുടെ ഭണ്ഡാരം) ആണെല്ലോ! നമിച്ചു!
എന്തെക്കെയോ പറയണമെന്നുണ്ട്, ഭാഷയുടെ , ആഖ്യാനത്തിന്റെ ലാളിത്യം, അതിലെ ആത്മാര്‍ഥത, 13 എപ്പിസോഡുകള്‍ ബൂലോകരെ ടെന്‍ഷനടിപ്പിച്ച് അവസാനിപ്പിച്ച രീതി, പിന്നെ ഈ നൊമ്പരപ്പെടുത്തുന്ന അവസാനവും!യൂറോപ്പിലേയ്ക്ക് ഞങ്ങളേയും കൂടെ കൊണ്ടു പോയതിന് ഒത്തിരി ഒത്തിരി നന്ദി!

Mrs. K said...

വളരെ ഇഷ്ടത്തോടെ എല്ലാ ഭാഗവും വായിച്ചു. എന്നാലും ഇങ്ങനെ തീര്‍ന്നതില് വിഷമം.

ലിഡിയ said...

വല്ലാത്തൊരു ചതിയായിപോയില്ലെ കുറുമാനേ ഇത്??ഇതിങ്ങനെ തന്നെ അവസാനിപ്പിക്കണമായിരുന്നോ?

ഇത്രയും ഫോളൊ ചെയ്തതിന്റെ എല്ലാ സന്തോഷവും കളഞ്ഞു...

ക്ലൈമാക്സാക്കാന്‍ അറ്റ്ലീസ്റ്റ് കുറെ ഹിന്ദി പടങ്ങള്‍ കാണണ്ടെ..ഫ്രെയിമിന്റെ അരികിലൂടെ പാറിപോവുന്ന ഒരു ദുപ്പട്ടയുടെ കളറെങ്കിലും മതിയായിരുന്നു.

-പാര്‍വതി.

മനോജ് കുമാർ വട്ടക്കാട്ട് said...

ഇതിനൊരു തുടര്‍ച്ച ഇനി ഇല്ല എന്നറിഞ്ഞപ്പോള്‍ എന്തോ ഒന്ന് നഷ്ടമായത്‌ പോലെ.

കണ്ണുകള്‍ പൂട്ടി ഞാന്‍ സീറ്റിലേയ്ക്ക്‌ ചാരിയിരുന്നു. (വെറുതെ)

mydailypassiveincome said...

ഇന്നലെ വായിക്കാന്‍ പലതവണ നോക്കിയെങ്കിലും പറ്റിയില്ല. വൈകുന്നേരം വായിക്കാന്‍ തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പ്രിന്റ് എടുത്തുകൊണ്ടുപോയാണ് വായിച്ചത്.

ഹൃദയത്തെ വളരെയേറെ സ്പര്‍ശിച്ച യൂറോപ്പ് സ്വപ്നങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയത്. ഇടിയുടേയും മിന്നലിന്റേയും അകമ്പടിയോടെ ഒരു തകര്‍പ്പന്‍ മഴ പെയ്തു തോര്‍ന്ന അനുഭവം. എന്തായാലും എല്ലാം നല്ലതിനുതന്നെ, സംശയമില്ല. ഈ യാത്രയിലൂടെ താങ്കള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ ഇത്ര ചെറുപ്രായത്തിലേ പഠിക്കാന്‍ പറ്റിയല്ലോ.

പിന്നെ പഴയ കൂട്ടുകാരി ഇപ്പോഴും ഡല്‍ഹിയിലാണോ. സഫ്ദര്‍ജംഗ് എന്‍‌ക്ലേവാണേല്‍ എന്റെ വഴിതന്നെ. അന്വേഷണം പറയാം :) ഹെയ്, വേണ്ട, എന്തിനു പഴയ ഓര്‍മ്മകളിലേക്കെത്തി നോക്കുന്നു അല്ലേ?

എന്റെ പല സുഹൃത്തുക്കളും ഇതു വായിക്കാനായി അടുത്ത ഭാഗം വന്നോ വന്നോ എന്ന് പലപ്പോഴും തിരക്കാറുണ്ടായിരുന്നു. അവര്‍ക്ക് ഇതിനു കമന്റ് എഴുതിയിട്ട് വിളിച്ചുപറയാമെന്നു വച്ചു.

രാത്രി 2 മണി കഴിഞ്ഞപ്പോള്‍ അങ്ങനെ യൂറോപ്പ് സ്വപ്നങ്ങളുടെ അവസാനഭാഗവും വായനകഴിഞ്ഞ സംതൃപ്തിയോടെ കണ്ണുകള്‍ പൂട്ടി, ഞാന്‍ കിടക്കയിലേക്കു കിടന്നു :)

ഓ.ടോ : കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ വായിച്ച് ഹരം കൊണ്ട് ഞാന്‍ എന്റെ കേരളാസ്വപ്നങ്ങള്‍ എഴുതാന്‍ തുടങ്ങി. അതിനാല്‍ രാവിലെ 4.35 നാണ് ഉറങ്ങാനൊത്തത് ;) ഹെയ്, ചുമ്മാതെ.. അല്ലാതെ പബ്ലീഷ് ചെയ്യാ‍നല്ല ഹി ഹി..

mahesh said...
This comment has been removed by the author.
mahesh said...

പ്രിയപ്പെട്ട കുറുമാന്‍..
വളരെ സന്തോഷത്തോടെ ആണ് വായീച്ചത്‌
അവസാനം ആയപ്പോ കുറച്ചു നേരത്തേക്ക്‌ എന്തോ... ഒന്നു നഷ്ടപ്പെട്ടതുപോലെ തോന്നി.

"വാലെന്റൈയ്‌ന്‍സ്‌ ഡെയുടെ തലേ ദിവസം തന്നെ
എന്തിനാ കുറുമാനേ ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ചത്‌.."

ഒരിക്കലും ഇങ്ങനെ ഒരു എന്ടിംഗ് പ്രതീക്ഷിച്ചില്ല.....

ശരിക്കും കിടിലം.....

ഇതിനു ഒരു കുറവും ഇല്ല..
നൂറില്‍ നൂറു മാര്‍ക്കാണ്‌ യൂറോപ്പ്യന്‍ സ്വപ്നകള്‍ക്ക്

ഒന്നു കൂടെ പറയട്ടെ ഇതു കിടിലം....

azhakam said...

ragesh,
keep writing.....

you deserve 100/100

Anonymous said...

ഓരോ ലക്കം വായിക്കുമ്പോളും , എന്നിട്ട് എന്ന ചോദ്യം ഉണ്ടായിരുന്നു.ഇനി ഇല്ല എന്നറിഞ്ഞപ്പോള്‍ ഒരു നഷ്ടബോധം.

കുറൂ, ഇപ്പോളും ഓര്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതം തൊന്നുന്നു. ചെറിയ പ്രായത്തില്‍ ധൈര്യം !സമ്മതിച്ചിരിക്കുന്നു.

എങ്കിലും, സ്വപ്നങ്ങള്‍ അവസാനിച്ചപ്പോള്‍, നഷ്ടത്തിന്റെ കണക്ക് വേദന ആയി.

ഒരു പുസ്തകത്തിലും സിനിമയിലും കണാന്‍ കിട്ടാത്ത ഒരു പാട് അനുഭവങ്ങള്‍ ഇതില്‍ കണ്ടു.
ഇത് എന്നാണ് പുസ്തകം ആകുന്നത് ?

തുടക്കം മുതല്‍ , കൃത്യതയോടെ ,ഒഴുക്കു മുറിഞ്ഞുപോകതെയുള്ള എഴുത്ത്. അഭിനന്ദനങ്ങള്‍

Inji Pennu said...

സത്യം പറഞ്ഞാല്‍ എനിക്ക് ഈ 14-ആം ഭാഗം ഒഴിച്ച് ബാക്കിയൊക്കെ ഇഷ്ടായി. ഈ ഭാഗം വേഗം തീര്‍ത്ത പോലെ. ഒരു രണ്ട് ഭാഗം കൂടി ആക്കായിരുന്ന പോലെ...ഉം.അപ്പൊ ഇത് തീര്‍ന്നുവല്ലെ..? :(

തറവാടി said...

കുറുമാന്‍ ,

വായിക്കാന്‍ വൈകി
വളരെ നന്നായി!

( എന്താണിനി അടുത്തത്?)

Cibu C J (സിബു) said...

തീര്‍ച്ചയായും ഇങ്ങനെ ഒരവസാനം പ്രതീക്ഷിച്ചില്ല.

ഇതൊരു സിനിമയോ നോവലറ്റോ ആക്കണം. കുറുമാന്റെ കഥകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ആദ്യത്തേതായി ഇതുണ്ടാവണം. ഇതിനെ ഒരു തിരക്കഥയാക്കിയൊന്ന്‌ എഴുതി നോക്കുന്നോ? ആര്‍ക്കെങ്കിലും ഇതിനെ ഒരു സീരിയലോ സിനിമയോ ആക്കാന്‍ തോന്നിയാലോ :)

14-)o ഭാഗം ഒന്നു രണ്ട്‌ ഭാഗങ്ങളായി പ്രസിദ്ധീകരിക്കാമായിരുന്നു എന്ന്‌ തോന്നി.

വേണു venu said...

അനുഭവിച്ചവര്‍ ഒരു പാടു പേരുണ്ടു്.
അനുഭവങ്ങളെ പുറകോട്ടു തിരിഞ്ഞു നോക്കി ഒരു ചെറിയ ചിരിയോടെ നോക്കി നില്‍ക്കുന്ന കുറുമാനെ എനിക്കു സങ്ക്ങ്കല്‍‍പ്പിക്കാന്‍ ആകുന്നു.അനുഭവങ്ങളെ പൊലിമ നഷ്ടപ്പെടുത്താതെ പകര്‍ത്തുക. വായനക്കാരന്‍ ഓരോ വരികളിലൂടെയും അനുഭവിച്ചു് കരയുക,ചിരിക്കുക.
വായനക്കാരനിലേയ്ക്കുള്ള അനുഭവങ്ങളുടെ സന്നിവേശനം തന്നെയാണു് കുറുമാന്‍റെ രചനാ പാടവവും.
14 ഭാഗങ്ങളും വായിക്കുകയും 13 ലും വീണ്ടുമെഴുതാനായി എന്‍റെ കമന്‍റുകള്‍ കൊണ്ടുള്ള പ്രചോദന ബാണങ്ങള്‍ എയ്തു് , ഞാന്‍ ബൂലോകത്തെ ചരിത്ര വിസ്മയത്തെ വരവേറ്റു എന്നതില്‍ എനിക്കു് ചാരിതാര്‍ഥ്യം ഉണ്ടു്.
14‍-‍ാം ഭാഗം ഇന്നലെ വായിച്ചു .
ചിരിപ്പിക്കാന്‍ മാത്രമല്ല കരയിപ്പിക്കാനും കുറുമാനു കഴിയുമെന്നു് ഈ എപ്പിസോടു തെളിയിച്ചിരിക്കുന്നു.
ബൂലോകത്തു് ശ്രീ.കുറുമാന്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചിരിക്കുന്നു.
യൂറോപ്യന്‍ സ്വപ്ന്ങ്ങള്‍ ബൂലൊകത്തിന്‍റെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഒരു നാഴിക കല്ലായിരിക്കുമെന്നുള്ളതില്‍
ഒരു സംശയവിമില്ല.ആശംസകള്‍ ശ്രീ.കുറുമാന്‍, എന്‍റെ അനുമോദനങ്ങളും.

കര്‍മ്മബന്ധങ്ങളുടെ അദൃശ്യമായ നൂല്‍ബന്ധങ്ങളിലെ പല കഥാപാത്രങ്ങളെയും ഇഷ്ടമായി.
ആദി കുറുമാനു് എന്‍റെ സ്നേഹാന്വേഷണവും ഒപ്പം എന്‍റെ ആശംസയും.(സ്നേഹത്തിന്‍റെ നൂറു മാര്‍ക്കും)
സസ്നേഹം
വേണു.

മുക്കുവന്‍ said...

you are so brave. who is my hero today, its not sachin nor aiswarya, its kuruman!!!

please start dubai stories..

Siji vyloppilly said...

കുറുമാന്‍ ജി,
കുട്ടികളെ ഉറക്കിക്കിടത്തി, അടുക്കളയടച്ച്‌ കിട്ടുന്ന വളരെ കുറച്ചു സമയം മാത്രമേ ഞാന്‍ ബ്ലോഗിങ്ങിനായി മാറ്റിവെച്ചിട്ടുള്ളു.ഉറക്കവും ,ക്ഷീണവും അപ്പോള്‍ കൂട്ടിനുണ്ടാകും. എങ്കിലും ഇവിടെയൊരു പോസ്റ്റു വീണുവെന്നറിഞ്ഞാല്‍ എല്ലാം മാറ്റിവെച്ച്‌ ഞാനോടിവന്ന് വായിക്കാണ്ടിരിക്കാറില്ല.
അവസാന ഭാഗം പ്രതിഭയുടെ അത്യുജലമായ കുത്തൊഴിക്കിനാല്‍ വളരെ മനോഹരമാക്കി. എന്റെ മനസ്സിപ്പോള്‍ നിശ്ബ്ദമാണ്‌.

Anonymous said...

truely nice and touching...
many thx...!

Unknown said...

കുറുമാനേ ,
കമന്റുകള്‍ പിന്തുടരുന്നുണ്ടായിരുന്നെങ്കിലും ഇന്നാണ് വായിച്ചത്. അവസാനിപ്പിച്ചു എന്നു കേട്ടപ്പോള്‍ മനസ്സു വല്ലാതായി അതാണ് വായന വൈകാന്‍ കാരണം.

ഹൃദയരക്തം കൊണ്ടു കവിത കുറിക്കുക എന്നൊക്കെ കാവ്യാത്മകമായി പറയാറുണ്ടെങ്കിലും ഇവിടെ അതിനൊരു ഉത്തമ ദൃഷ്ടാന്തം 14 ഭാഗങ്ങളിലായി നീണ്ടുനിവര്‍ന്നു കിടക്കൂകയാണ്.

ഇത്രയും തീഷ്ണാനുഭവങ്ങളുടെ പിന്‍ബലമുള്ള ഒരു കൃതി ബൂലോകര്‍ക്കു സമ്മാനിച്ച കുറുമാന്‍ ഒരു വ്യക്തിയല്ല മറിച്ച് ഒരു പ്രസ്ഥാനം തന്നെ.

'പോ പുല്ലേ. നിന്റെ ഒരു സെന്റിമെന്റ്സ്. എനിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞില്ലെ.'ഈ ഒരു വാക്യം മതി ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊള്ളാനുള്ള അപാരമനസ്സാനിധ്യമുള്ള താങ്കളുടെ മനോഭാവമറിയാന്‍.

ഇതിനെയാണോ കാലം ഊതിക്കാച്ചിയ പൊന്ന് എന്നുവിളിക്കുക?.

നമോവാകം.
[ഒരു ഫോട്ടോഗ്രാഫര്‍ എറങ്ങീട്ട്ണ്ട്‌ന്ന് ഇവിടന്നെറങ്ങീട്ട് വേണം ടിയാനെ ഒന്ന് കാണാന്‍:)]

sreeni sreedharan said...

“അപൂര്‍വ്വ അനുഭവങ്ങള്‍”
ഇത്ര തീക്ഷ്ണ അനുഭവങ്ങിളിലൂടെയൊക്കെ വന്നിട്ടും ഇങ്ങ്നൊരു എന്‍റിങ് സംഭവിച്ചത് വായ്ച്ചിട്ട്‍ കരയണോ ചിരിക്കണോ എന്ന് ഒരു രൂപവുമില്ല. എന്തായാലും ഈ പതിനാലു പോസ്റ്റുകളിലൂടെ മറ്റു പലരേയും പോലെ എനിക്കും കുറുമാന്‍ പ്രിയപ്പെട്ടതായ് :)

Anonymous said...

രാഗേഷിന്റെ “യൂറോപ്പ് സ്വപ്നങ്ങള്‍” അവസാനഭാഗവും (യൂറോപ്യന്‍ സ്വപ്നങ്ങള്‍ എന്നല്ലേ വേണ്ടതെന്ന് കൃഷ്ണന്‍ നായര്‍ ചോദിക്കുന്നു!) വായിച്ചു.

മറ്റുള്ള പല ബ്ലോഗര്‍മാരെപ്പോലെ തന്നെ, രാഗേഷുമായി നിത്യേനെയെന്നോണം ചാറ്റ് ചെയ്യുന്ന ഒരാളാണ് ഞാന്‍. അത്യാവശ്യം പെഗ്ഗടിച്ച്, എഴുതാന്‍ തയ്യാറായി കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന രഗേഷിന് മുമ്പില്‍ പലപ്പോഴും ഞാന്‍ ചെന്നുപെട്ടിട്ടുണ്ട്. സീരീസായി വരുന്ന “യൂറോപ്പ് സ്വപ്നങ്ങള്‍” ഒരു പ്ലാനിംഗുമില്ലാതെ, അപ്പപ്പോളത്തെ മൂഡിനനുസരിച്ച് എഴുതിവിടുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു എനിക്കപ്പോള്‍ തോന്നിയത്.

ഇപ്പോള്‍ “യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം 14” വായിച്ചുകഴിയുമ്പോള്‍ ഞാന്‍ അഭിപ്രായം മാറ്റുന്നു. രാഗേഷിന്റെ അബോധമനസ്സില്‍ ചിട്ടയായും കൃത്യമായും “യൂറോപ്പ് സ്വപ്നങ്ങള്‍” ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

“യൂറോപ്പ്‌, യൂറോപ്പ്‌ എന്നും പറഞ്ഞ്‌, മാസങ്ങളായി കുറുമാന്റെ ഉറക്കം കെടുത്തിയ മനസ്സി”നെ പറ്റി നമ്മള്‍ ഒന്നാം ഭാഗത്തില്‍ വായിക്കുന്നുണ്ട്. പരമ്പര അവസാനിക്കുമ്പോളാവട്ടെ കുറുമാന്റെ “മനസ്സ് വളരെ ശാന്തമായിരുന്നു” എന്നാണ് നമ്മള്‍ വായിക്കുന്നത്. ക്രമബദ്ധമായ വിവരണത്തിന് ലഭിച്ച എത്ര സ്വാഭാവിക കണ്‍‌ക്ലൂഷന്‍!

ഇനിയൊരു പ്രത്യേകത - നാടകം കാണും പോലെയാണ് രാഗേഷ് ജീവിതം കാണുന്നതെന്ന് തോന്നുന്നു. നമ്മളെല്ലാവരും ജീവിതം അനുഭവിക്കുന്നവരാണ്, ഒപ്പം ആസ്വദിക്കുന്നവരുമാണ്. ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും നമ്മളെല്ലാവരും “എക്സ്പീരിയന്‍സ്” ചെയ്യുകയാണ്. ഒപ്പം തന്നെ ഈ “എക്സ്പീരിയസി”ന്റെ ആസ്വാദനവും നമ്മളില്‍ തന്നെ നടക്കുന്നുണ്ട്. രഗേഷില്‍ “എക്സ്പീരിയസി”ന്റെ ആസ്വാദനതലം കൂടുതലാണ്.

കേട്ടുമറന്ന കഥ വീണ്ടും ഓര്‍ത്തെടുത്ത് പഴയ ആര്‍ജ്ജവത്തോടെ വിവരിക്കാന്‍, “എക്സ്പീരിയസി”നെ ആസ്വദിക്കുന്നയാള്‍ ഉള്ളില്‍ ഉണര്‍ന്നിരുന്നാലേ പറ്റൂ. രഗേഷിന്റെ വിവരണങ്ങളില്‍ ആഖ്യാതാവ് പലപ്പോഴും “തേഡ് പേഴ്സണ്‍” ആവുന്നത് നോക്കുക. രഗേഷ് അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ല ഇത്. പക്ഷേ, അതങ്ങനെ വന്നേ തീരൂ. കുറുമാന്‍, കുറുമി, ആദികുറുമാന്‍ മധ്യകുറുമാന്‍ എന്നിങ്ങനെ രസകരമായി സ്വന്തം കുടുംബാംഗങ്ങളെ രാഗേഷ് നിരീക്ഷിക്കുന്നത് കാണുക.

ഓരോ ഭാഗം എഴുതിക്കഴിയുമ്പോഴും ഒരുവട്ടം കൂടി പഴയ അനുഭവങ്ങള്‍ ആസ്വദിക്കുകയായിരുന്നു രഗേഷ്‍. സ്വയം ആസ്വദിച്ചുകൊണ്ടാണ് ഓരോ ഭാഗവും എഴുതിയത് എന്നതിനാല്‍, തനിക്കെന്ന പോലെ വായനക്കാര്‍ക്കും വേണ്ടത്ര സസ്‌പെന്‍സ് കരുതിവയ്ക്കാന്‍ കുറുമാന് കഴിഞ്ഞു.

“നീണ്ട ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ വില്യംസ് തന്ന ഒരു സിഗററ്റെടുത്ത് തീ കൊളുത്തി. ഒരു പാപിയെ അടിച്ചു കൊന്ന കൈകൊണ്ട് ചുരുട്ടിയ സിഗററ്റാണെന്നറിവുള്ളതിനാലാവാം, ആ സിഗററ്റിന്റെ പുകക്ക് കൂടുതല്‍ രുചി തോന്നി.”

ബ്ലോഗെഴുത്തിന്റെ മാത്രമല്ല, മലയാളത്തിലെ എഴുത്തിന്റെ തന്നെ ദിശ തിരിച്ചുവിടാന്‍ കെല്‍‌പ്പുള്ള ഒരുപിടി ബ്ലോഗെഴുത്തുകാരിലാണ് രാഗേഷിന്റെ സ്ഥാനം.

വെല്‍‌ഡണ്‍ രാഗേഷ്!!

ഈയുള്ളവന്‍ said...

കുറുമാന്‍‌ജീ,
പലരും നേരത്തെ പറഞ്ഞതുപോലെ തന്നെ, നന്നായി ചിരിപ്പിക്കുന്നവനേ നന്നായി കരയിപ്പിക്കുവാനും പറ്റൂ. ആരെയും പിടിച്ചിരുത്തി വായിപ്പിക്കുന്ന രീതിയിലുള്ള ആ അവതരണവും ഒത്തിരി ഇഷ്ടമായി. എപ്പോഴും ചിരിക്കുകയും ചിരിക്കുകയും ചെയ്യുന്നവന്‍ വലിയ ഏതോ ദുഃഖത്തെ മൂടിവെക്കുവാനുള്ള ഒരു മുഖാവരണമായാണ് ആ ചിരിയേയും തമാശകളേയും ഉപയോഗിക്കാറുള്ളതെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു. വളരെ നന്നായിരിക്കുന്നു കുറുമാന്‍‌ജീ.. നെഞ്ചില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിക്കുവാന്‍ താങ്കളുടെ വിവരണത്തിനായി. എല്ലാ വിധ ഭാവുകങ്ങളും..

ജിസോ ജോസ്‌ said...

ഇന്നാണു യൂറോപ്പ് സ്വപ്നങ്ങള്‍ മുഴുവാനായും വായിച്ചതു, ഒറ്റ ഇരിപ്പു 2 മണിക്കുര്‍ !! മൊത്തം വായിച്ചു 1 മുതല്‍ 14 വരെ.........വണ്ടര്‍ഫുള്‍ !!! ഇത്രയധികം ജിവിതാനുഭവങ്ങള്‍ ഉള്ള കുറുമാനു തക്കുടുവിന്റെ കൂപ്പുകൈ ......

Anonymous said...

Aa samayathu avide vannu ketti pidichu aashwasippikkanamaayirunnu ennu thonni poyi.

Ee comment ezhuthumbol oru adutha suhruthinodu samsaarikkunna pole oru feelings.

സുല്‍താന്‍ Sultan said...

അലകടല്‍ പോലെ നിന്‍ ഹൃദയം,
തിരകള്‍ തീരം തേടുന്നു;
പിന്നെയും പിന്നോക്കം പായുന്നു
ശാന്തമാകൂ മനസ്സേ,
തീരം നിനക്കായി കാത്തിരിപ്പൂ.


ഒറ്റ ഇരിപ്പിനു മൊത്തം വായിച്ചു തീര്‍ത്തു..... അഭിവാദ്യഗല്‍ കുര്‍മാന്‍ ജീ.... അഭിവാദ്യഗല്‍ ...

FlameWolf said...

Comment #75: Kurman.. i don't know what to say.. i think i'd rather copy from others that i had to say but they said first:
1) "കുറുമാനേ തകര്‍ത്തു. ഇങ്ങനെ നോവലെഴുതുന്നപോലെ ജീവിച്ചു തീര്‍ത്ത ഒരാളെ ആദ്യമായാണ് കാണുന്നത്"...
2) "സ്വന്തം കാമുകിക്ക് വേണ്ടി എല്ലാ ക്ലേശങ്ങളും ,നല്ല ഭാവിയും മറന്നില്ലെ?അത് തന്നെ ജീവിതം.അനുഭവങ്ങളാണ് ഗുരു.ഈ അനുഭവങ്ങളാണ് ജീവിതത്തിന്റെ കരുത്ത്.മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്തതും ഈ അനുഭവങ്ങള്‍ തന്നെയാണ്.അനുഭവങ്ങളുടെയും,കഷ്ടതകളുടേയും പാളത്തിലൂടെ നടന്ന് നാമൊടുവില്‍ എത്തിച്ചേരുമ്പോള്‍ നമുക്ക് കിട്ടുന്നതെന്തും കൈനീട്ടി സ്വീകരിക്കുക.അതാണ് ദൈവം നമുക്കായി കാത്തുവെച്ച സമ്മാനം എന്ന് മാത്രം അറിയുക"
3) "നന്ദി ഈ ചിരിക്ക്..
ഈ അനുഭവങ്ങള്‍ക്ക്..
അവസാനത്തെ ഒരു തുള്ളി കണ്ണീരിന്!!"
4) "...തീയില്‍ കുരുത്തത് തന്നെ..."

ഗുണ്ടൂസ് said...

7aamathe letter vaayichathu muthal aadikurumaante kalangiya kannu kaanum vare..nalla speed il aanu vaayichathu..
--gundoos

ആവനാഴി said...

പ്രിയ കുറുമാന്‍,

ഇപ്പോഴാണു കുറുമാന്റെ “എന്റെ യൂറോപ്പു സ്വപ്നങ്ങള്‍ “ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞത്. മനോഹരമായ കഥാകഥനരീതി. സ്വഛന്ദമായി പ്രവഹിക്കുന്ന ഒരരുവിപോലെ അതങ്ങനെ ഒഴുകിയൊഴുകി.... ഇടക്ക് പാറക്കല്ലുകളീല്‍ തട്ടി ഒഴുക്കിനു ചുഴികളും പവിഴമുത്തുകള്‍ പോലെ ചിതറുന്ന ഫലിതരംഗങ്ങളും ഒപ്പം കണ്ണുനീര്‍ത്തുള്ളികളും എല്ലാം സമ്മാനിച്ചല്ലോ. പ്രതിഭാധനനായ ഒരെഴുത്തുകാരന്‍ എന്നു ഞാന്‍ പറയും.

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ഇതാ പിടിക്കൂ!

സസ്നേഹം

ആവനാഴി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറുമാന്‍ ജീ,

അവസാനം ആ കല്ല്യാണം വേണ്ടായിരുന്നു അതു കൂറുമാന്‍ ജി തന്നെ കെട്ടി അങ്ങു നല്ല പോലെ അവസാനിപ്പിക്കരുതായിരുന്നോ?

Really good .

chachiraz said...

അതി മനോഹരമായിരിക്കുന്നു കുറുമാന്‍ ജീ.

deepdowne said...

കുറുമാന്‍,
ഇഷ്ടപ്പെട്ട പല ബ്ലോഗുകളും ബുക്‍മാര്‍ക്ക്‌ ചെയ്തുവെച്ചിട്ട്‌ കുറേയായി. വായിക്കാന്‍ സമയമില്ല. ഇപ്പോഴാണ്‌ താങ്കളുടെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ വായിക്കാനായത്‌. ഇന്നലെ രാത്രി ആദ്യ അദ്ധ്യായം മുതല്‍ തുടങ്ങി. കാപ്പിയും കുടിച്ചുകൊണ്ട്‌ വായിച്ചുകൊണ്ടേയിരുന്നു. പന്ത്രണ്ടദ്ധ്യായമായപ്പോള്‍ നേരം വെളുത്തു, ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ വീണ്ടും തുടര്‍ന്നു. ഇപ്പോള്‍ മുഴുവനും വായിച്ചുകഴിഞ്ഞു. അവസാനം വളരെ ടച്ചിംഗ്‌ ആയി. അനുഭവത്തിന്റെ തീവ്രത ഉടനീളം നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട്‌ തീരെ വിരസത അനുഭവപ്പെട്ടില്ല. ബഷീറിന്റെ അനുഭവവിവരണങ്ങള്‍ പലപ്പോഴും മനസ്സിലേക്കോടിവന്നു.

നന്ദി!

പ്രിയ said...

ithu vayichappol njan sathyathil orthathu ithoru undakki kathayannattoooo... eppalum angattu visasikkamo ennu enikkangu viswasam varanilla..

ithu kathayanengilum allengilum valare nannayirikkunnu.

ithu jeevitham aayirunnengil thangaleyum samathiche mathiyaku.

great

Anonymous said...

Marvellous !! Your language makes us feel your feelings when you wrote it! Keep it up!
Al the best..and expecting much more from you..

ശ്രീവല്ലഭന്‍. said...

കുറുമാന്‍,

ബ്ലോഗിങ് തുടങ്ങിയിട്ട് കുറച്ചു നാളെ ആയുള്ളൂ. താങ്കളുടെ പേരു അറിഞ്ഞുവെങ്കിലും അധികം വായിച്ചിട്ടില്ല. ഇപ്പോള്‍ പഴയ എഴുത്തുകള്‍ തിരഞ്ഞു നോക്കുകയായിരുന്നു.

കുറുമാന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ വരെ മാത്രമെ എത്തിയുള്ളൂ....വളരെ വളരെ നന്നായ്‌ എഴുതിയിരിക്കുന്നു. അനുഭവങ്ങള്‍ ഭീകരം! അവസാനത്തെ tragic ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല........നന്മകള്‍ നേരുന്നു.....

ബ്ലോക്കുട്ടന്‍ ! said...

Dear Kurumaji,
I know you are a great writer and I respect you .
But this is time you wrote a scrap!!
Bellow par!!????
Just compare this with Manu's post....Same day!!!!
Pls need not be in haste.
Thangalude Aradhakan!!!
Sorry for this comment!!!!

jense said...

ചേട്ടായി... ഇതു മൊത്തം വായിച്ചിട്ട് കമന്റ്റ് ഇട്ടില്ലെന്കില്‍ അത് എന്നോട് തന്നെ ചെയ്യുന്ന ഒരു വലിയ ദ്രോഹം ആയത് കൊണ്ടു ഞാന്‍ എഴുതുന്നു... യൂറോപ്പ് വിവരണം വളരെ അകാംക്ഷയോടും അതിലേറെ വിഷമതോടെയും വായിച്ചു തീര്ത്തു... എന്നാ പറയാനാ... കിടിലന്‍... അത് തന്നെ... ഇത്ര ചെറുപ്പത്തില്‍ ഇത്രയും അനുഭവങ്ങള്‍... ആര്ക്കും ഒരിക്കലും കിട്ടിയിറ്റൊണ്ടാവില്ല... എന്റെ (താല്‍ക്കാലിക) നാട്ടിലേക്ക് കേറ്റി വിടാണ്ടിരുന്ന പോലീസുകാരെ ചേട്ടായി തെറി വിളിച്ചില്ലല്ലോ എന്നോര്തപ്പോ എനിക്ക് സങ്ങടം തോന്നി... പിന്നെ വായിച്ചപ്പോ അതിലെ ഒന്നു രണ്ടു കാര്യങ്ങല്‍ തിരുത്തുന്നതില്‍ ദേഷ്യം തോന്നരുത്... പാരീസ്-സ്വിസ് അതിര്‍ത്തിയിലുള്ള പട്ടണം ബാസല്‍ ആണ്... ബെസല്‍ അല്ല... അത് പോലെ തന്നെ സ്ട്രീറ്റ്-ഇന് പറയുന്നത് സ്ട്രാസ്സെ എന്നാണ്... സ്ട്രാസ്സീ എന്നല്ല... എന്തായാലും ചേട്ടായിയുടെ വിവരണങ്ങള്‍ മനസ്സിലൊരു വിങ്ങലായി കിടക്കും... അതൊറപ്പാ... ഈ യാത്രാവിവരണം ഞങ്ങള്‍ക്ക് സമ്മാനിച്ച ചേട്ടായിക്ക് ഒരായിരം നന്ദി...

എന്നിട്ടാ പഞ്ചാബി ചേച്ചി എന്ത് പറയുന്നു??? ഇപ്പഴും കൊണ്ടാക്ക്ട്ട് ഒണ്ടോ?

Shaf said...

കുറുമാന്‍..
ഇപ്പോഴാണ് ഇത് കണ്ടത്..മുന്‍പ് എന്തു കൊണ്ടു കണ്ടില്ല എന്ന കുറ്റബോധം ഉണ്ട്..എന്നലും ഇപ്പ കണ്ടത് നന്നായി കാരണം ഒറ്റയിരിപ്പിനും 13 ഭാഗവും വാഇയിക്കാന്‍ പറ്റി ..ഈ കാത്തിരിപ്പ് വല്യ പ്രശനമാ..
ഇതൊരു ബുക്കായതിലും സന്തോഷിക്കുന്നു..
ആട്ടെ യു അ യി ല്‍ ഇതെവിടെ കിട്ടും..

shafeer123@gmail.com

നരൻ said...

ഇരിങ്ങാലക്കുടയും അതിന്റെ പ്രാന്തപ്രദേശങ്ങളേയും..കുറിചു എഴുതികണ്ടപ്പോളാണു ഞാൻ ഈ ബ്ലോഗ് വായിക്കാൻ തുടങ്ങിയതു..അതിൽ പറയുന്ന പല സ്ഥലങ്ങളും എനിക്ക് വളരെ നന്നായി അറിയുകയും ചെയ്യാം...അങ്ങിനെ ഓരേന്നും വായിച്ചു..യൂറോപ്യൻ സ്വപനങ്ങൾ വായിക്കൻ തുടങ്ങിയപ്പോൾ ഞാൻ ...ഇത്രക്കു പ്രതീക്ഷിച്ചില്ല...സത്യം...എനിക്കിതു വിശ്വസ്സിക്കാൻ കഴിയുന്നില്ല...കുറുമാൻ..ശരിക്കും ഇതെല്ലാം അനുഭവമാണോ?അതോ..ശവംവാരി മുത്തുവിനെ പോലെയുള്ള.......ഒരു കഥാപാത്രമോ...എന്തായാലും...നന്നായി...നന്നായി എന്നു മാത്രമല്ല....വളരെ...വളരെ...വളരെ നന്നായി..ഞാൻ ഇവിടെ എത്തിപ്പെടാനു വൈകി.....എല്ലാ‍ ആശംസകളും നേരുന്നു....

ഉണ്ണി.......... said...

എനിക്കറിയാവുന്ന കുറച്ച് പേർക്ക് പിന്നെ വിശാലമനസ്കനും മാത്രം കമന്റ് ഇടാനെ എന്റെ സ്വന്തം മടി എന്നെ അനുവദിച്ചിട്ടുള്ളു.
പക്ഷെ ഇതിനു ഞാൻ ഒന്നും പറയാതെ പോയാൽ അതൊരു വഞ്ചന ആവും എന്നോടു തന്നെ.
പിന്നെ 2006 ൽ ബ്ലൊഗ് എന്താണെന്ന് അറിയതിരുന്നത് ഒരു ബാഗ്യം ആയി തൊന്നുന്നു ഇപ്പൊ.
ഒറ്റയടിക്കു തന്നെ ഇതു മുഴുവനും വായിക്കാൻ പറ്റി.
ഇനി എന്താ പറയേണ്ടതെന്നറിയില്ല,,,
എന്നാലും ഇരിക്കട്ടെ ഒരു നന്ദി (ചുമ്മാ..)

Jayasree Lakshmy Kumar said...

യൂറോപ്പ് പര്യടനം സംഭവബഹുലവും ഉദ്വേഗജനകവുമായിരുന്നു. ഒറ്റയിരുപ്പിനു വായിച്ചു. പക്ഷെ അതിനിടയിൽ പറഞ്ഞ പൊളിഞ്ഞ പ്രണയം, പോസ്റ്റിന്റെ കൊഴുപ്പിക്കലിനു വേണ്ടി മാത്രം ചേർത്തതാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം

Unknown said...

Njan eppozhanu Ragesh ningalude blog vaayikkunnathu. Valare valare touching aanu. Man U really touched my heart !!!!!

Vinayan

Unknown said...

this is the first time i am reading ur blog....MAN......YOU ARE AWSOME....its simply soooperb...I red so many novels..to be frank i am telling "ente european swapnangal" is one of the best story which i ever red...

Pinne oru adavice..."dayave cheythe kalle kudi korache korakke...thanne pole ullavar kurache kaalam koodi jeeviche irikkanam enne oru aagraham unde athe konda"

ജിനേഷ് said...

കുറുമാനെ ഇത് ഇത്രനളും വായിക്കാഞ്ഞതു വലിയ നഷ്ടമായി

rahitel said...
This comment has been removed by the author.
Anonymous said...

touched ma heart......cz i hv a pbi girl :(
dnt knw whats gonna happen

Bijith :|: ബിജിത്‌ said...

ഛെ, ഒരു അന്തര്‍സംസ്ഥാന കല്യാണം കൂടാന്‍ റെഡി ആയി ഇരിക്കുകയായിരുന്നു...

Josy Arackel said...

wonderful...just wonderful, no other words to describe this...

Unknown said...

കുറുമാന്റെ കഥകള്‍ വായിച്ചു തുടങ്ങുന്നത് 17/1/2012 ആണ് . ഹോം പേജില്‍ കണ്ട " ന സ്റ്റാഫ്‌ സ്വതന്ത്രമാര്‍ഹ്തി " എന്നാ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപോള്‍ ഈ ചങ്ങാതി കൊള്ളാലോ നല്ല തമാശ പോസ്റ്റുകള്‍ വായിക്കാന്‍ ഉണ്ടാകും എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് പഴയ പോസ്ടുകളിലെക്ക് പോയി. ഓഫീസ് ടൈമില്‍ ആണെന്ന് ഓര്‍ക്കണം. കുറേശ്ശെ വായിച്ചു തീര്‍ക്കാമെന്ന് വിചാരിച്ചു തുടങ്ങി, പക്ഷെ ഓരോ പോസ്റ്റ്‌ കഴിയുമ്പോഴും അടുത്തത് എന്ന മുറക്ക് മോനിടരില്‍ നിന്ന് കണ്ണെടുക്കാതെ ഒറ്റ ഇരുപ്പില്‍ 2006 ഇലെ 26 പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ "എന്റെ യൂറോപ്പ് സ്വപ്‌നങ്ങള്‍ " ഇല്‍ എത്തി. അപ്പോള്‍ സമയം വൈകീട്ട് 4.00 pm ആയി കേട്ടോ. മുഖം ഒക്കെ കഴുകി ഫ്രഷ്‌ ആയി വന്നിട്ട് ഒന്നാം ഭാഗം വായിക്കാന്‍ ഇരുന്നു. ഒന്നും വിടാതെ കമന്റുകള്‍ ഉള്‍പെടെ വായിച്ചു. മനസറിയാതെ താങ്ങളുടെ കൂടെ യാത്ര ചെയ്തു. ഭാഗം 5 ആയപ്പോ സമയം 8 .00 pm. ഇനിം വൈകിയാല്‍ വീട്ടില്‍ പോക്ക് നടക്കില്ല എന്ന് മനസു പല തവണ വാണിയപ്പോള്‍ യാന്ത്രികമായി എഴുനേറ്റു ലാപ്‌ ഓഫാകി , യാത്രയായി. പക്ഷെ മനസ് എന്തിനോ വേണ്ടി പിടഞ്ഞു കൊണ്ടിരുന്നു. വീട്ടില്‍ എത്തിയതും ലാപ് തുറന്നു ബാകി വായിക്കാന്‍ തുടങ്ങി. ഓരോ പോസ്റ്റും വായിച്ചു അതില്‍ ലയിച്ചു. കമെന്റ്സ് എല്ലാം വായിച്ചു, എന്റെ അഭിപ്രായവും ഇത് തന്നെ ആണല്ലോ ഏന് വിചാരിച്ചു അടുത്ത ഭാഗത്തിലേക് കടന്നു . അങ്ങനെ സമയം 18/1/2012 1.30 am ആയി. ഭാഗം 10. ഇനിയും കിടന്നില്ലെങ്കില്‍ നാളെ ഓഫീസില്‍ പോകുമ്പോള്‍ കിടക്കയും കൊണ്ട് പോകണം എന്ന് തോന്നീട്ടോ എന്തോ ഉറങ്ങികളയാം എന്ന് വിചാരിച്ചു ലാപും കോപ്പും എല്ലാം പൂട്ടി വന്നു കിടന്നു. പക്ഷെ ഉറക്കം എവിടുന്നു വരാന്‍. കണ്ണടച്ചാല്‍ ഒന്നാം ഭാഗം മുതല്‍ ഉള്ള ഓരോ സംഭവവും സീന്‍ ബൈ സീന്‍ ആയിട്ട് ഒരു സിനിമ പോലെ തെളിഞ്ഞു വന്നു. യാത്ര പോകുന്നതിനു മുന്‍പുള്ള വികാര നിര്‍ഭരമായ പാര്‍ടിയും വിടപരയലും (കണ്ണ് നനയിച്ചു ), ഫ്ലൈറ്റില്‍ വെച്ച് ഉള്ള വെള്ളമടിയും, ഫ്രാങ്ക് ഫര്ടില്‍ ഇറങ്ങുന്നതിനു പകരം പാരീസില്‍ ഇറങ്ങിയതും, ഈഫല്‍ ടവര്‍ കണ്ടു തൃപ്തി അടഞ്ഞു പിന്നെ പിയരും കൂട്ടുകാരും, അങ്ങനെ ഉറക്കം വരാന്‍ തന്നെ ഒരുപാടു വയ്കി. എപ്പോഴോ ഉറങ്ങിപോയി. ഓഫീസില്‍ എത്തി അത്യാവശ്യം പണി ഒകെ തീര്‍ത്തു ബ്ലോഗ്‌ വായന പുനരാരംഭിച്ചു. ഇത് എഴുതിയപ്പോ വായിച്ചവര്‍ അനുഭവിച്ച സസ്പെന്‍സ് എന്ടയാലും ഉണ്ടായില്ല , അങ്ങനെ എങ്കില്‍ ടെന്‍ഷന്‍ അടിച്ചു ചത്തേനെ. സമയം 4.00 pm ആയപ്പോള്‍ തീര്‍ന്നു.

വായന ക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത് . ജീവിതാനുഭവങ്ങളെ ജന്മസിദ്ധമായ നര്‍മ ബോധം കൊണ്ട് ആറ്റി കുറുക്കി സസ്പെന്‍സും ടെന്‍ഷനും ആവശ്യത്തിനു ചേര്‍ത്ത് മികച്ച ഒരു യാത്രാനുഭവം ആകി മാറിയിരിക്കൂനു. പൊതുവേ യാത്ര വിവരണങ്ങള്‍ ഇഷ്ടമായ എനിക്ക് കുറുജിയുടെ യൂറോപ് സ്വപ്‌നങ്ങള്‍ പുതിയ ഒരു വായന തന്നെ ആയിരുന്നു.

ജയിലിലെ അനുഭവങ്ങള്‍ വളരെ ഹൃദയ സ്പര്‍ശിയായി തന്നെ എഴുതി. നമ്മള്‍ നിസ്സഹായരായി പോകുന്ന പല അവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാകും അപ്പോഴൊക്കെ ആരുടെ എങ്കിലും രൂപത്തില്‍ ദൈവം വന്നു രക്ഷിക്കും. പല തവണ വായനക്കാരെ താങ്കള്‍ ഇത് അനുഭവിപ്പിച്ചു. താങ്ങള്‍ വേദനിച്ചപ്പോഴും ചിരിച്ചപ്പോഴും സങ്കടപെട്ടപ്പോഴും ഓരോ ആപത്തില്‍ പെട്ട് എന്‍ട് ചെയ്യണം എന്ന് വിഷമിച്ചപ്പോഴും ഞാനും കൂടെ ഉണ്ടായിരുന്നോ എന്നൊരു ഫീലിംഗ് . എല്ലാം അടുത്ത് നിന്ന് കാണുന്ന പോലെ ഒരു അനുഭവം.

ദൈവം അനുഗ്രഹിച്ച കൈയാണ് കുറുജീ തങ്ങളുടേത് . സാഹസികമായ ജീവിതം, തീഷ്ണമായ അനുഭവങ്ങള്‍ .. പക്ഷെ താങ്ങള്‍ ഏറ്റവും കടപെട്ടിരിക്കുന്നത് സ്വന്തം വീട്ടുകാരോട് തന്നെ ആയിരിക്കും അല്ലെ .. അവരുടെ സപ്പോര്‍ട്ട് ഇല്ലാതെ ഇങ്ങനെ ഒക്കെ എന്ദു ധൈര്യത്തിലാ ഓരോന്നു ചെയ്യാന്‍ പറ്റുന്നെ.

ഇത്രയും കഴിവുള്ള ഒരാള്‍ എന്ത് കൊണ്ട് എഴുത്ത് നിര്‍ത്തി? അവസാനത്തെ പോസ്റ്റ്‌ 2011 ഇല്‍. അതും ആ വര്ഷം ഒരെണ്ണം മാത്രം. ഇനിയും എഴുതൂ ജീ.

ആശംസകളോടെ
ശ്രീ

Ferguson said...

എന്താ പറയാ...കുറൂസേ..... കൊള്ളാം...കലക്കി...അടിപൊളി...ഈ സ്ഥിരം പല്ലവികളില്‍ ഒന്നും നില്‍ക്കില്ലല്ലോ. കണ്ണു കെട്ടി നടത്തിയ ഒരു പ്രകടനം അല്ലേ...ഈ 14 ഭാഗം കൊണ്ട്‌ വരച്ചു വച്ചത്‌. അത്യന്തം ആകാംഷയോടെ തന്നെയാണു എല്ലാ പോസ്റ്റുകളും വായിച്ചിരുന്നത്‌......ആശംസകള്‍.

Uma Raghu said...

ആദ്യം വായിച്ചു തുടങ്ങിയപ്പോ അവസാനം ഇങ്ങനെ, ഇത്രയും കഷ്ടപ്പെട്ടിട്ടും ഒന്നും നേടാന്‍ പറ്റാതെ ആയിപ്പോവും എന്ന് കരുതിയതെ ഇല്ല! വല്ലാത്ത ഒരു വിങ്ങലോട് കൂടി ഈ യാത്ര അവസാനിച്ചു പോയല്ലോ എന്ന വിഷമത്തോടെ തന്നെ അഭിനന്ദനങ്ങളും അറിയിക്കട്ടെ. നര്‍മ്മം നന്നായി വഴങ്ങും എന്ന് തെളിയിച്ചു, ഒപ്പം മനസ്സിനെ വല്ലാതെ തൊട്ടു നിര്‍ത്തി. എന്തും നല്ലതിന് എന്ന ക്ലീഷേ വരി ഇവിടെയും ഉപയോഗിക്കട്ടെ.

Movieholic Views said...

പണ്ട് വായിച്ചതാ..ഇന്ന് യാദൃചികമായി ലിങ്ക് കണ്ടു ഒരു സ്ഥലത്ത്..മൊത്തം ഇരുന്നു വായിച്ചു...അന്ന് വായിച്ച അതെ താല്‍പ്പര്യത്തോടെ ...Ever Green Adventure!!!

PAKAL MANYAN said...

kURUMANJI, sANJAARIYIL POst kandappo onnu koode vannonnu vaayikkayrnnu Europe swapnangal... Ellam nashtappettu nikkunna aa oru avastha undallo, ath anubavichavarkk ningade aa thirich pokku manassinnu povillaa....
Enthayalm ningalu ippo Manali alle??? Waiting for your Manali experience....

സുധി അറയ്ക്കൽ said...

സങ്കടമാണോ സന്തോഷമാണൊയെന്ന് പറഞ്ഞറിയിക്കാനാവാത്ത വികാരം.എന്താ പറയണ്ടെന്ന് പോലുൻ അറിയില്ല.ഇങ്ങനൊരു ബ്ലോഗ്‌ വായനാനുഭവം ഇതാദ്യം.നന്ദി!!!!

Shawn Alexander George Paul said...

വളരെ നല്ല രീതിയിലുള വിവരണം ശെരിക്കും ഞാൻ നോൺ ബ്രേക്കബിൽ ആയി വായിച്ചതു കൊണ്ടി ഇതിന്റ അഹ് ഒരു ത്രില്ല് കിട്ടിയില്ല. ഹാറ്സ് ഓഫ് യു അന്തി കുറുമാൻ.നല്ലതു മാത്രം ജീവിതത്തിൽ വര്രട്ടെ.