Sunday, July 29, 2007

ഔട്ട് സോഴ്സിങ്ങ്

അലാറം അടിച്ചതിന്നനുസരിച്ച് ശ്രീകണ്ഠേശ്വര ശിവക്ഷേത്രത്തിലെ പാട്ടുപെട്ടിയുടെ ചുമതലക്കാരന്‍ വിനയന്‍ രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് തലേന്ന് ടേപ്പ് റെക്കോര്‍ഡറില്‍ ഇട്ട് വച്ചിരുന്ന കാസറ്റ് പ്ലേ ചെയ്തു, , കോളാംബി മൈക്കിലൂടെ ദേശമെങ്ങും പരമാവധി ഉച്ചത്തില്‍ സുബ്ബു ലക്ഷ്മിയമ്മയുടെ വെങ്കിടേശ്വര സുപ്രഭാതം അലയടിച്ചു.

കൌസല്യാ സുപ്രജാ രാമപൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നരശാര്‍ദ്ധൂല കര്‍ത്തവ്യം ദൈവം അഹ്നികം.

ദേശത്തിലെ ജനങ്ങള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, പാട്ടുകേട്ടതും കണ്ണു ചിമ്മി തുറന്നു, മൂരിനിവര്‍ത്തി, പിന്നെ മടക്കി, കോട്ടുവായിട്ടു, ആണുങ്ങളില്‍ ചിലര്‍ അഴിഞ്ഞുപോയ മുണ്ട് തപ്പിപിടിച്ച് ഉടുത്ത് തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങി. പെണ്ണുങ്ങളില്‍ ചിലരാകട്ടെ, മുണ്ട് നെഞ്ചോട് ചേര്‍ത്ത് കെട്ടി, രാത്രിയില്‍ അഴിച്ചെറിഞ്ഞിരുന്ന തുണികള്‍ തപ്പി എടുത്ത് വീണ്ടും ഉടുത്തു, പിന്നെ കോട്ടുവായിട്ടുകൊണ്ട് ദിനചര്യയിലേക്ക് നടന്നു കയറി.

സ്ത്രീകള്‍ മുറ്റമടിക്കാനും, പശുവിനേയും, ആടിനേയും, കറക്കാനും തുടങ്ങിയപ്പോള്‍, പുരുഷന്മാരാകട്ടെ, ബീഡിയും വലിച്ച് ലോട്ടയുമെടുത്ത് രണ്ടിന് പോയി. അപ്പുറത്തേയും, ഇപ്പുറത്തേയും വേലിക്കരുകില്‍ കുന്തിച്ചിരുന്ന് അവര്‍ രാഷ്ട്രീയം പറഞ്ഞു, ശേഷം ഉമിക്കരിയാല്‍ പല്ലു തേച്ച്, ഈര്‍ക്കിലി രണ്ടായി പകുത്ത് നാക്ക് വടിച്ചു.

കിഴക്കു ഭാഗത്ത് സൂര്യേട്ടന്‍ ബീഡിയും പുകച്ച്, വരണയോ, വേണ്ടയോ എന്ന് അമാന്തിച്ച് നില്‍ക്കുന്ന അഞ്ചരമണി സമയമായപ്പോഴേക്കും, വിഴുപ്പുമായി സ്ത്രീകളും, തോര്‍ത്ത് മുണ്ടുടുത്ത് പുരുഷന്മാരും ബ്രഹ്മകുളം ലക്ഷ്യമാക്കി നടത്തം തുടങ്ങി.

ബ്രഹ്മകുളം എന്നാല്‍ വെറും ഒരു കുളം മാത്രമല്ല, ഒരു സ്ഥലനാമം കൂടിയാണത്.

ഒരു ശ്രീകൃഷ്ണ ക്ഷേത്രം, അതിനോട് ചേര്‍ന്ന് ഒന്നര ഏക്കര്‍ വലുപ്പമുള്ള വിശാലമായൊരു കുളം, അതും നല്ല തെളിനീരോട് കൂടിയത്, അവിടെ ഇവിടെയായി കടകള്‍ ഒന്നും തന്നെ ഇല്ല. തെങ്ങും തോപ്പുകളും, നെല്പാടങ്ങളും, കവുങ്ങുകളും,കശുമാവുകളും ഇടതിങ്ങി വളര്‍ന്ന, നായര്‍, ഈഴവ, ക്രൈസ്തവ കുടുംബങ്ങള്‍ ഇടതിങ്ങി ഞെരുങ്ങിയല്ലെങ്കില്‍ പോലും ഒരു കുടുംബം പോലെ താമസിച്ചിരുന്നിരുന്നു ബ്രഹ്മകുളം ദേശത്ത്. ആണുങ്ങളില്‍ അധികവും, ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരോ , കൂലിപണിക്കാരോ ആയിരുന്നു. ചുരുക്കം ചിലര്‍ ഗള്‍ഫ് കാരും. അതിന്നപവാധം ഡേവിസേട്ടനും കുടുംബവും മാത്രം. അവര്‍ അമേരിക്കയിലായി പോയി.

അമ്പലത്തില്‍ നിന്നിറങ്ങുന്ന ഭാഗത്തുള്ള കിഴക്കേ കടവ്, നമ്പ്യാരുവീടിന്റെ വഴിയോട് ചേര്‍ന്ന തെക്കേ കടവ്, പാടത്തിനോട് ചേര്‍ന്ന വഴിയിലുള്ള വടക്കേ കടവ് ഇങ്ങനെ മൂന്ന് കടവുകളായിരുന്നു ബ്രഹ്മകുളത്തിനുണ്ടായിരുന്നത്. പടിഞ്ഞാറെ കടവില്ലാതെ പോയത് അത് മുരടനായ മഞ്ഞളി മാപ്ലയുടെ (തൃശൂരില്‍ മാപ്ല എന്നാല്‍ സത്യ ക്രിസ്ത്യാനി എന്നര്‍ത്ഥം) പറമ്പായതിനാലും, അവിടെ ആള്‍ താമസം ഇല്ലാത്തതിനാലും മാത്രമായിരുന്നു. പക്ഷെ, മീന്‍ പിടിക്കുന്നവര്‍ക്കും, കുളത്തെ മൊത്തമായും വീക്ഷിക്കേണ്ടവര്‍ക്കും സൌകര്യം പടിഞ്ഞാറെ ഭാഗം ആയതുകാരണമാവം ആള്‍താമസമില്ലാത്ത, മഞ്ഞളി മാപ്ലയുടെ പറമ്പില്‍ ഏറ്റവും അധികം ആള്‍പെരുമാറ്റം ഉണ്ടായത്!

സൂര്യോദയത്തിനു മുന്‍പെ കിഴക്കെ കടവില്‍ മുഷിഞ്ഞ തുണിയാല്‍ കല്ല് പൊട്ടിക്കാന്‍ സ്ത്രീകള്‍ പെടാ പാടു പെടുമ്പോള്‍, തെക്കേ കടവില്‍ ആണുങ്ങള്‍ നീന്തി തുടിച്ച് തല തുവര്‍ത്തി കരകയറി വീട്ടിലേക്ക് തിരിക്കും.

കല്ലടിച്ചുപൊട്ടിക്കുന്ന സ്ത്രീകള്‍ ഒരു നിമിഷം കല്ലടി നിറുത്തി കരയിലേക്ക് കയറുന്നത്, ലാമ്പി സ്കൂട്ടറിന്റെ ശബ്ദം കേള്‍ക്കുമ്പോഴാണ്. ലാമ്പി സ്കൂട്ടറില്‍ വരുന്നതോ, ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ പൂജാരി ചെറുപ്പക്കാരനായ ശ്രീ രാമന്‍ നമ്പൂതിരി (BA/MA, English Lit) വരുമ്പോഴാണ്. രാമന്‍ നമ്പൂതിരി വന്ന് കടവില്‍ ഇറങ്ങുമ്പോള്‍ തോര്‍ത്തുമുണ്ടുടുത്ത പെണ്ണുങ്ങള്‍ തിരിഞ്ഞു നില്‍ക്കും. അദ്ദേഹം കുളിച്ച് കയറിയിട്ടേ പിന്നെ അവര്‍ ഇറങ്ങുകയുള്ളൂ. രാമന്‍ നമ്പൂതിരിയാകട്ടെ, മൂന്നു മുങ്ങി ഗായത്രി ചൊല്ലി കണ്ണടച്ച് കിഴക്കോട്ട് നോക്കി പ്രാര്‍ത്ഥിച്ച് കണ്ണു തുറക്കുമ്പോള്‍ നിത്യവും കാണുന്നത്, തോര്‍ത്തുമുണ്ടിനുള്ളിലൂടെ കാണുന്ന നിരവധി നാരീ പൃഷ്ടങ്ങളാണ്. നമ്പൂതിരി പിന്നേം മുങ്ങും ഒരു മൂന്ന്. പിന്നേം പൃഷ്ട ദര്‍ശനം, പിന്നെ മുങ്ങാതെ കുറച്ച് നേരം കണ്ണും തുറന്ന് പ്രാര്‍ത്ഥിച്ച് നില്‍ക്കും. അതു കഴിഞ്ഞാല്‍ പതിവിന്‍ പടി ചൊല്ലും ശിവ ശിവ, നമ്പൂതിരി കല്ലില്‍ വച്ച കവറില്‍ നിന്നും എടുത്ത വി ഐ പി എടുത്ത് ധരിച്ച്, ഉണങ്ങിയ തോര്‍ത്തുമുണ്ടുടുത്ത് വീണ്ടും മുകളിലേക്ക് തന്റെ ലാമ്പി ലക്ഷ്യമാക്കി യാത്ര തിരിക്കും.

സ്ത്രീകള്‍ വീണ്ടും തങ്ങളുടെ അലക്ക് തുടരുമ്പോഴായിരിക്കും, സഞ്ചിയും തൂക്കി പ്രാഞ്ചി പ്രാഞ്ചി ശങ്കരന്‍ നമ്പൂതിരിയുടെ വരവ്. പാവം പത്തറുപത്തഞ്ചു വയസ്സായി. ആണിരോഗം കാരണം നടക്കാന്‍ തന്നെ പ്രയാസം. കുടുംബത്തിലെ പ്രാരാബ്ദത വേറെയും.

ശങ്കരന്‍ നമ്പൂതിരി വരുമ്പോഴും പെണ്‍സംഘം അലക്ക് നിറുത്തി കരയില്‍ കയറും. നമ്പൂതിരി മൂന്നു മുങ്ങും, ഗായത്രി ചൊല്ലും, കിഴക്കോട്ട് തിരിഞ്ഞു നിന്നാല്‍ പൃഷ്ടദര്‍ശനമാണു ഫലം എന്നറിയാവുന്ന നമ്പൂതിരി രീതി തെറ്റിച്ച് പടിഞ്ഞാട്ട് മഞ്ഞളിയുടെ കുളം നോക്കി ഗായത്രി ചൊല്ലും, പിന്നെ പടവില്‍ കയറി, കോണകം അഴിച്ച് നനച്ച് പിഴിഞ്ഞുടുത്ത്, തോര്‍ത്ത്മുണ്ട് ചുറ്റി പ്രാഞ്ചി പ്രാഞ്ചി അമ്പലത്തിലേക്ക് നടക്കും.

ബ്രഹ്മകുളത്തില്‍ നീന്തിതുടിച്ച് കുളിക്കാറുള്ള ദേശത്തെ സ്ത്രീകള്‍ക്കൊന്നും തന്നെ വയറിന്റെ ഇരുവശവും പാഡ് കെട്ടിവച്ചതു പോലെ മടക്കുകളോ, ഞൊറികളോ ഉണ്ടായിരുനില്ല എന്നു മാത്രമല്ല, നല്ലൊരു ഛായാ ചിത്രം പോലെ അഴകുറ്റവുരും ആയിരുന്നു ദേശക്കാര്‍.

ബ്രഹ്മകുളത്തിന്റെ കുളിസമയത്തിനു ആണ്‍ പെണ്‍ വിത്യാസമില്ലാതെ ദേശക്കാര്‍ സ്വയം എഴുതിയ സമയ പട്ടിക ഉണ്ട്.

ജോലിയും വേലയും ഉള്ളവര്‍ - പുലര്‍ച്ചക്ക് കുളിക്കാം, സന്ധ്യക്കും കുളിക്കാം, എപ്പോ വേണമെങ്കിലും കുളിക്കാം. കാശുള്ളോനെ ചോദിക്കാന്‍ ഏത് ദേശത്താ ആള്‍ക്കാര്‍ മുതിരുക?

ജോലിയും വേലയും ഇല്ലാത്തവര്‍ - പത്തു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ എപ്പോ വേണമെങ്കിലും. ഇവര്‍ക്ക് വേണമെങ്കില്‍ പുലര്‍ച്ചക്ക് വന്നുകുളിക്കാം. ആരും ചോദിക്കില്ല. പക്ഷെ രാവിലെ കുളിച്ച് ചന്ദനവും തൊട്ടിട്ട് പെണ്ണുകാണാന്‍ പോവാനും, പണിക്ക് പോവാനും ഒന്നും ഇല്ലാത്തതിനാല്‍ ഈ ഗ്രേഡില്‍ പെട്ടവര്‍ 9 മണിക്ക് മുന്‍പ് എഴുന്നേല്‍ക്കാറില്ല എന്നതാണ് സത്യം.

സ്കൂളില്‍ പഠിക്കുന്ന ബാലന്മാര്‍/ബാലികമാര്‍ - വൈകുന്നേരം നാലര മുതല്‍ ആറു വരെ. ഇവര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. പക്ഷെ 9 അടിക്കുമ്പോള്‍ സ്കൂളില്‍ എത്തണമെങ്കില്‍ കിണറ്റിലെ വെള്ളം തന്നെ ശരണം. വൈകുന്നേരം വന്നാല്‍ അര്‍മ്മാദിക്കാമല്ലോ എന്ന മുടന്തന്‍ ന്യായം അവര്‍ക്കൊപ്പം.

കോളേജ് കുമാരന്മാര്‍/കൌമാരക്കാര്‍ - സമയമില്ല. കോളേജില്‍ മിക്കവാറും സമരം,അല്ലെങ്കില്‍ പുറത്താക്കല്‍, അപ്പോ പിന്നെ ഇവന്മാര്‍ക്കൊരു സമയം ആരു കൊടുക്കാന്‍.

വൈകുന്നേരം നാലര മുതല്‍ അമ്പലത്തിലെ ധീപാരാധനയുടെ സമയമായ അഞ്ചേമുക്കാല്‍ ആറുമണി വരെ, കുളം നിറയെ ജനങ്ങളാണ്. കൂലി വേല കഴിഞ്ഞു വന്ന പെണ്ണുങ്ങളും, ആണുങ്ങളും, സ്കൂള്‍ കോളേജ് വിട്ട് വന്ന ആണ്‍ കുട്ടികളും, പെണ്‍കുട്ടികളും, എല്ലാം ഉള്‍പ്പടെ ഒരു ബഹളം. അതിന്നിടയില്‍ മലക്കം മറിച്ചില്‍, ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ മുകളിലും, കുളവക്കത്തുള്ള പ്ലാവ്, മാവ്, ഇലഞ്ഞി, ഐനി കശുമാവ് തുടങ്ങിയ മരങ്ങളില്‍ നിന്നും അവനവന്റെ കപ്പാസിറ്റിയനുസരിച്ചുള്ള ഉയരത്തില്‍ നിന്നുള്ള ചാടല്‍, മുങ്ങാം കുഴിയിടല്‍, മലര്‍ന്നും കമഴ്ന്നും നീന്തല്‍ എന്നിവ സ്വന്തം അഭിരുചിക്കനുസരിച്ച് പ്രാക്റ്റീസ് ചെയ്യുന്ന കായിക താരങ്ങള്‍.

ഈ നീന്തി മറിയുന്ന കുട്ടി ചെകുത്താന്മാര്‍ക്ക് ഒരു കോച്ചോ മറ്റോ ഉണ്ടായിരുന്നെങ്കില്‍, ഇന്ത്യന്‍ ടീം ഒരു കോര്‍മ്പ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയേനെ എന്ന് ചൂണ്ടയിടുന്ന, ബാര്‍ബര്‍ ശേഖരേട്ടന്‍ നിത്യേന പറയുന്നത് കേള്‍ക്കാമായിരുന്നു!

ചുരുക്കി പറഞ്ഞാല്‍ ബ്രഹ്മകുളത്തില്‍ ഉദയം മുതല്‍ അസ്തമനം വരെ ആളുകള്‍ കുളിക്കാനായി വന്നിരുന്നു. പണിയില്ലാത്ത ചെറുപ്പക്കാര്‍ കുളത്തിനു ചുറ്റുമുള്ള പൊന്തക്കാടുകളിലിരുന്ന് ബീഡി വലിച്ച് രസിച്ചു.

എന്തിനധികം പറയുന്നു? തൊട്ടപ്പുറത്തെ ദേശക്കാരുടെ കണ്ണുതട്ടിയതോ, അതോ ദൈവഹിതമോ എന്തു തന്നെയായാലും, അവിടെയും, ഇവിടേയും ആയി ബ്രഹ്മകുളത്തിലെ തെളിനീരില്‍ പൊങ്ങി കിടന്നിരുന്ന നാലോ അഞ്ചോ ചണ്ടികള്‍ (ആഫ്രിക്കന്‍ പായല്‍) ചിക്കുന്‍ ഗുനിയ പോലെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ തുടങ്ങുകയും, മുയല്‍ പെറുന്ന പോലെ പെറ്റുകൂട്ടുകയും ചെയ്ത് ഏതാണ്ട് ഏപ്രില്‍ മാസമായതോടെ കുളം മൊത്തമായി ചണ്ടി അഥവാ ആഫ്രിക്കന്‍ പായല്‍ നിറഞ്ഞ്, വെള്ളം കാണാതായി.

ദൂരെ നിന്നു നോക്കിയാല്‍ ഒന്നര ഏക്കര്‍ സമചതുരത്തില്‍ ഒരു പരവതാനി വിരിച്ചതുപോലെ ബ്രഹ്മകുളം ചത്തു പച്ചപുതച്ച് കിടന്നു.

രാമന്‍ നമ്പൂതിരിയും, ശങ്കരന്‍ നമ്പൂരിയുമൊഴികെയുള്ളവര്‍ ബ്രഹ്മകുളത്തില്‍ കുളിക്കാന്‍ വരാതേയായി. രാമന്‍ നമ്പൂതിരിക്കും ശങ്കരന്‍ നമ്പൂതിരിക്കും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ചണ്ടി തള്ളിമാറ്റി പേരിനൊന്ന് മുങ്ങി കയറി സ്ഥലം കാലിയാക്കുകയാണു പതിവ്.

നാട്ടിലെ ജനങ്ങള്‍ക്ക് നീന്തലല്ലാതെ മറ്റു വ്യായാമ മുറകള്‍ അറിഞ്ഞുകൂടായിരുന്നതിനാല്‍, മേദസ്സ് അവരുടെ ശരീരത്തില്‍ അടിഞ്ഞുകൂടി. സ്ത്രീകളുടെ പള്ളയില്‍ മടക്കുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അയല്പക്കത്തെ പുരുഷന്മാര്‍ ആശങ്കാകുലരായി. ഒപ്പം യുവാക്കളും.

ആള്‍സഞ്ചാരമില്ലാതെ, ബീഡിപുകയേല്‍ക്കാതെ, കുളത്തിന്റെ ചുറ്റുമുള്ള പൊന്തക്കാടുകള്‍ തഴച്ചു വളര്‍ന്നു. പൊന്തക്കാടുകളില്‍ പാമ്പുകള്‍ ഇണചേര്‍ന്നു, മുട്ടയിട്ടടയിരുന്നു പാമ്പുകുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു. ദേശത്തെ യുവാക്കള്‍ ഒന്നും ചെയ്യാനില്ലാതെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഇരുന്ന് ബീഡിപൊതികള്‍ വലിച്ചു തള്ളി, പിന്നെ ചുമച്ചു തുപ്പി.

നാട്ടുകൂട്ടം ചേര്‍ന്ന് അമ്പലകമ്മറ്റിയെ സമീപിച്ചു ആവശ്യം ഉന്നയിച്ചു. കുളത്തിലെ ചണ്ടി വാരണം. ജനങ്ങള്‍ നീന്തികുളിക്കാതെ വിഷമിക്കുന്നു. ദുര്‍മ്മേദസ്സ് സ്ത്രീകളുടെ ശരീര സൌന്ദര്യത്തിനെ കാര്‍ന്നു തിന്നുന്നു. യുവാക്കള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ ചുവരുകള്‍ക്കുള്ളില്‍ മാത്രം ഇരിക്കുന്നു.

അമ്പലകമ്മിറ്റി യോഗം ചേര്‍ന്നു തീരുമാനം എടുത്തു, ചണ്ടി വാരിക്കണം.

ടെണ്ടറിനപേക്ഷ ക്ഷണിച്ചു.

അപേക്ഷ വന്നതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു കാരണം ചണ്ടി വാരാനുള്ള ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് വരെ പന്ത്രണ്ടായിരം രൂപയാണ്. അമ്പലത്തിലെ വിഗ്രഹം ഇളക്കി വിറ്റാല്‍ പോലും ഇത്രയും പൈസ കിട്ടില്ല. ഒരേഴെട്ടായിരമാണെങ്കില്‍ ഓക്കെ. ഇതിപ്പോ പന്ത്രണ്ടായിരം എന്നൊക്കെ പറഞ്ഞാല്‍!!

അമ്പലക്കമ്മറ്റിക്കാര്‍ പ്രതിസന്ധിയിലായി. മേട ചൂടില്‍ കിണറുകളിലെ വെള്ളം വറ്റാന്‍ തുടങ്ങിയിരിക്കുന്നു. അലക്കും, കുളിയും നേരാം വണ്ണം നടക്കാതെ തരുണീമണികള്‍ അതിലേറെ പ്രതിസന്ധിയിലായി. യുവാക്കള്‍ മൌനത്തിന്റെ അറയിലേക്ക് സ്വയം വലിഞ്ഞു കയറി. ബ്രഹ്മകുളത്തിലെ പായലിന്റെ മുകളില്‍കൂടി ചേരപാമ്പുകള്‍ പാഞ്ഞ് നടന്നു.

ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ ആസ്ഥാനകേന്ദ്രം അമ്പലപറമ്പാക്കിയിരുന്ന ഞങ്ങള്‍ ആറ് യുവാക്കള്‍ അമ്പലക്കമ്മിറ്റിയുടെ ശോചനീയാവസ്ഥ മണത്തറിഞ്ഞു. വിഷു പ്രമാണിച്ച് സംഘമായുള്ള ഒരു ടൂര്‍ മനസ്സില്‍ ഓടി വന്നപ്പോള്‍ ഞങ്ങള്‍ കമറ്റിക്കാരെ നേരില്‍ സന്ദര്‍ശിച്ചു. ചണ്ടി ഞങ്ങള്‍ വാരാം. കുളം ഞങ്ങള്‍ വൃത്തിയാക്കി തരാം. എണ്ണായിരം രൂപ തന്നാല്‍ മതി.

പതിന്നാലു വയസ്സു പോലും തികയാത്ത, ഈര്‍ക്കിലിയില്‍ മച്ചിങ്ങകുത്തിയ പോലെയുള്ള സ്തൂല ശരീര പ്രകൃതിയുള്ള ആറ് പിള്ളാരെ നമ്പാന്‍ നമ്പ്യാര്‍ തലവനായുള്ള അമ്പലകമ്മിറ്റിക്ക് കുറച്ച് സമയം എടുത്തു. വാഗ്വാദങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും, സമന്വയങ്ങള്‍ക്കും അപ്പുറം ആറായിരം രൂപക്ക് കോണ്ട്രാക്ട് ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിനു കിട്ടി. ആയിരം രൂപ മുന്‍കൂര്‍ നല്‍കും. ബാക്കി അയ്യായിരം രൂപ ചണ്ടി വാരിയതിനു ശേഷം.

സമ്മതിച്ചു. ആറായിരം പോയിട്ട് അറുനൂറ് രൂപക്ക് വകയില്ലാത്തവരാണ് ആറില്‍ ആറുപേരും. കോണ്ട്രാക്ട് എടുക്കുകയും മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്തു. ഇനി പിന്മാറിയാല്‍ നാട്ടുകാര്‍ ഓടിച്ചിട്ടടിക്കും എന്നത് മൂന്നല്ല മുപ്പത് തരം.

ആയിരം രൂപ കയ്യിലുണ്ടല്ലോ, എന്തിനും വാ, കൊളംബോ ഹോട്ടലില്‍ പോയി ഇറച്ചിയും പൊറോട്ടയും കഴിച്ച് തീരുമാനിക്കാം, സംഘതലവനായ ഞാന്‍ പറഞ്ഞതേവര്‍ക്കും സമ്മതമായിരുന്നു.

ഇറച്ചിയും പൊറോട്ടയും കടുപ്പത്തിലുള്ള ചൂടു ചായയും ഉള്ളില്‍ ചെന്നപ്പോള്‍ തലച്ചോറ് ചൂടാവാന്‍ തുടങ്ങിയതിന്റെ ഫലമായി ആശയം എന്റെ തലയില്‍ ഉദിച്ചുയര്‍ന്നു. പൊറോട്ട ഇറച്ചിയുടെ മുപ്പത്തിയെട്ടു രൂപ അമ്പത് പൈസ ബില്ലുകൊടുത്ത് നേരിട്ട് പോയി സെന്റ് ആന്റണീസ് പ്രിന്റിങ്ങ് പ്രസ്സില്‍. 100 നോട്ടീസടിക്കാന്‍ പറഞ്ഞ് മാറ്റര്‍ അപ്പോള്‍ തന്നെ എഴുതി നല്‍കി.

പ്രിയപെട്ടവരെ,

ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് , ഈ വരുന്ന ഏപ്രില്‍ 9നു ഞായറാഴ്ച, ചണ്ടി ചങ്ങാടം തുഴയുന്ന മത്സരം സംഘടിപ്പിക്കുന്നു. പച്ച പരവതാനി വിരിച്ചു കിടക്കുന്ന ബ്രഹ്മകുളമാണ് മത്സരവേദി. രാവിലെ 10 മണിക്ക് മത്സരം തുടങ്ങും.

ചണ്ടിയും, ഓലമടലും, കയറും ഉപയോഗിച്ച് ചങ്ങാടം ഉണ്ടാക്കി തുഴഞ്ഞ് അക്കരെ ഇക്കരെ പോയി ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് - സമ്മാനം 1000 രൂപ, രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 750 രൂപ, മൂന്നാം സ്ഥാനമെത്തുന്ന ടീമിന് 500 രൂപ.

പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 50 രൂപ കെട്ടിവക്കണം. ഈ തുക മത്സരത്തിനുശേഷം തിരിച്ചു നല്‍കുന്നതായിരിക്കും.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപെടുക

സെക്രട്ടറി
ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്
ബ്രഹ്മകുളം,
ഇരിങ്ങാലക്കുട.

ഇരിങ്ങാലക്കുട,മാപ്രാണം, കാറളം, പൊറത്തിശ്ശേരി, കീഴ്ത്താണി, മൂന്നുപീടിക, നടവരമ്പ് എന്ന് വേണ്ട പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ ക്ലബ്ബുകള്‍ക്കും നോട്ടിസ് നല്‍കി.

നോട്ടീസിനുള്ള പ്രതികരണം വിചാരിച്ചതിലപ്പുറമായിരുന്നു. പന്ത്രണ്ടോളം ക്ലബ്ബുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ദരായി. കെട്ടുകാശ് നല്‍കി അവര്‍ മത്സരത്തില്‍ പ്രവേശനം ഉറപ്പിച്ചു.

ചണ്ടി തെങ്ങിനിടാന്‍ നല്ല വളമായതിനാല്‍ നമ്പ്യാരുവീട്ടുകാര്‍ വാരുന്ന ചണ്ടി കരയില്‍ നിന്നും എടുപ്പിക്കാമെന്നും, ചണ്ടിയുടെ പണമായി 750 രൂപ തരാമെന്നും ഏറ്റു, 100 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു.

കാത്തിരിപ്പിനൊടുവില്‍ ഏപ്രില്‍ ഒമ്പത് വന്ന് ചേര്‍ന്നു. പടപടാ മിടിക്കുന്ന ഹൃദയവുമായി ഞങ്ങള്‍ ആറുപേരും, നാട്ടുകാരില്‍ ഭൂരിഭാഗവും ഒമ്പതുമണിക്ക് തന്നെ ബ്രഹ്മകുളത്തിന്റെ കരയില്‍ വന്നു ചേര്‍ന്നു. വരാതിരുന്നവര്‍, ഓരോരുത്തരായി വന്നുകൊണ്ടേ ഇരുന്നു. മാസങ്ങള്‍ക്ക് ശേഷം നിരവധി കാല്പതനങ്ങള്‍ മണ്ണിന്റെ കുലുക്കത്തിലൂടെ സ്പര്‍ശിച്ചറിഞ്ഞ പാമ്പുകള്‍ തൊലിയുരിഞ്ഞ് ചണ്ടിക്കു മുകളിലൂടെ പാഞ്ഞ് കരകയറി നടന്നു വരുന്ന നാട്ടുകാരുടെ കാലിന്റെ ഇടയിലൂടെ പാ‍ടത്തേക്ക് പാഞ

പന്ത്രണ്ട് ക്ലബ്ബിലേയും അംഗങ്ങള്‍ സന്നിഹിതരായി. ആറും, എട്ടും അംഗങ്ങള്‍ വീതം ഓരോ ക്ലബ്ബിലും. സമയം പത്തായി. എല്ലാവരും കുളത്തിലേക്കിറങ്ങി. ഓലമടലും, വാഴപിണ്ടിയും, കൂട്ടികെട്ടി അതിന്റെ മുകളില്‍ ചണ്ടി വാരി വലിച്ചിട്ട് ചങ്ങാടം തയ്യാറാക്കാന്‍ തുടങ്ങി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ അവശേഷിച്ച ഓരോ ചണ്ടിക്കും വേണ്ടി മത്സരാര്‍ത്ഥികള്‍ മുങ്ങാം കുഴിയിട്ട് നടന്നു. ഒരു ചണ്ടി പോലും കുളത്തിലില്ല. വെള്ളം തെളിഞ്ഞു കിടന്നു.

അവനവന്റെ ചങ്ങാടത്തില്‍ തുഴയാന്‍ ആരംഭിച്ചു. പൊറത്തിശ്ശേരി ക്ലബ് ഒന്നാം സ്ഥാനവും, പടിയൂര്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും, കണ്ടേശ്വരം ആര്‍ട്സ് & എഴുത്ത് സംഘം മൂന്നാം സമ്മാനവും നേടി.

വിജശ്രീളിതരായിവന്നവരെ അനുമോദിക്കാന്‍ ജനസമുച്ഛയം മുന്നോട്ട് വന്ന സമയത്ത്, ഞാനടക്കമുള്ള ക്ലബ്ബ് അംഗങ്ങള്‍ അമ്പലക്കമ്മറ്റിക്കാരുടെ കയ്യില്‍ നിന്ന് പ്രൈസ് കൊടുക്കാനുള്ള സംഘ്യ ഒപ്പിക്കാന്‍ പെടാപാട് പെടുകയായിരുന്നു. സംഘ്യ കിട്ടിയതും, ബ്രഹ്മകുളത്തിന്റെ കരയില്‍ വിജയത്തിന്റെ വെന്നികൊടി പാറിച്ച ടീമംഗങ്ങള്‍ക്ക് സമ്മാനദാനം നടത്തുന്നതിനായി ബ്രഹ്മകുളം ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് അംഗങ്ങള്‍ എത്തിചേര്‍ന്നു. 1000, 750, 500 എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് വാഗ്ദാനതുക കൈമാറി.

ആളുകള്‍ പിരിഞ്ഞു പോയി, കിഴക്കേ കടവില്‍ പന്ത്രണ്ടു ചണ്ടി ചങ്ങാടങ്ങള്‍ അനാഥമായി കിടന്നു.

പന്ത്രണ്ട് ചങ്ങാടങ്ങളിലെ ചണ്ടികള്‍ ചുമന്ന് കരയിലെത്തിക്കാന്‍ അറുപത് രൂപ വച്ച് ഞങ്ങള്‍ ഏല്‍പ്പിച്ച ആറ് പെണ്ണുങ്ങള്‍ ചങ്ങാടം പൊളിച്ച് ചണ്ടി കരക്ക് കയറ്റിയിട്ടു.

ബ്രഹ്മകുളം തെളിഞ്ഞ് കിടന്നു. പരല്‍ മീനുകളും, മുഷുകളും, ബ്രാലുകളും തെളിഞ്ഞ വെള്ളത്തില്‍ നീന്തി തുടിക്കുന്നത് കരയില്‍ അവശേഷിച്ച ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കുമായിരുന്നു.

പരവതാനി ചുരുട്ടിമാറ്റപെട്ട ബ്രഹ്മകുളം തെളിഞ്ഞു, നാട്ടുകാരുടെ മനസ്സും!

ബ്രഹ്മകുളക്കരയിലെ പൊന്തക്കാടുകളില്‍ ആളനക്കം തുടങ്ങി. കടവുകളില്‍ നീന്തികുളിക്കുന്നവരുടെ തിരക്കും.

41 comments:

കുറുമാന്‍ said...

ഔട്ട് സോഴ്സിങ്ങ് -


ചുരുക്കി പറഞ്ഞാല്‍ ബ്രഹ്മകുളത്തില്‍ ഉദയം മുതല്‍ അസ്തമനം വരെ ആളുകള്‍ കുളിക്കാനായി വന്നിരുന്നു. പണിയില്ലാത്ത ചെറുപ്പക്കാര്‍ കുളത്തിനു ചുറ്റുമുള്ള പൊന്തക്കാടുകളിലിരുന്ന് ബീഡി വലിച്ച് രസിച്ചു.

G.MANU said...

ithaa thenga....ttee...
ee budhivachontaaNo avide kindannu paniyunnathu....come back and join a political party....minimam manthri pakka

Kumar Neelakandan © (Kumar NM) said...

ശ്രീ കണ്ഠേശ്വരം ശിവക്ഷേത്രം എന്നവരിവായിച്ചപ്പോള്‍ കരുതി ആരെടാ നമ്മള ടെറിറ്ററിയില്‍ കയറിക്കളിക്കണ കുറുമാന്‍ എന്നു കരുതി വായിച്ചു തുടങ്ങിയതാ.. പിന്നെയാ മനസിലായെ, തിരുവന്തരത്തുമാത്രമല്ല തൃശ്ശൂരും ശ്രീകണ്ഠേശ്വരം ഉണ്ടെന്ന്.

ചണ്ടികയറി തുടങ്ങിയ ഭാഗം മുതല്‍ ബ്രഹ്മപുരം കുളത്തിനെ ചുറ്റിപ്പറ്റിയുള്ള കഥ ശരിക്കും രസിച്ചു വായിച്ചു.
പുന്നമടക്കായലിനും ഒരു ഔട്ട് സോര്‍സിങ്ങ് ടെണ്ടര്-മത്സര-തരികിട‍ നടത്തിനോകിയാലോ കുറുമാനെ.

ലോക്കേഷനില്‍ നിര്‍ത്തും പോലെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

:: niKk | നിക്ക് :: said...

....ബ്രഹ്മകുളത്തില്‍ നീന്തിതുടിച്ച് കുളിക്കാറുള്ള ദേശത്തെ സ്ത്രീകള്‍ക്കൊന്നും തന്നെ വയറിന്റെ ഇരുവശവും പാഡ് കെട്ടിവച്ചതു പോലെ മടക്കുകളോ, ഞൊറികളോ ഉണ്ടായിരുനില്ല എന്നു മാത്രമല്ല, നല്ലൊരു ഛായാ ചിത്രം പോലെ അഴകുറ്റവുരും ആയിരുന്നു ദേശക്കാര്‍....

അതാണുങ്ങള്‍ക്കാണോ ഉണ്ടായിരുന്നത്? കുടിച്ചും തിന്നും ഒളിഞ്ഞുനോക്കിയും മാത്രം നടന്നിരുന്ന ആ ദേശത്തെ ആണുങ്ങള്‍ക്കായിരുന്നോ ആ ‘ഫ്ലാപ്പുകള്‍’ ഉണ്ടായിരുന്നത് പൊന്നു കുറുമാന്‍സായ്‌വേ?!

ഇക്കഥയില്‍ ഗ്രീന്‍ അല്ലാത്ത പീസിന്റെ അതിപ്രസരണം ണ്ടല്ലോ ഇഷ്ടാ...

പിന്നെ ആ മത്സരം... അതു മ്മടെ ടോം സോയറിന്റെ വിദ്യ തന്നെ... :)

കൊള്ളാം, വായിച്ചു രസിച്ചു :)

Unknown said...

കൊള്ളാം കുറൂ. കുറുമാന്‍ സ്വയം കഥാപാത്രമാവുന്നത് മുതലുള്ള ഭാഗം രസകരമായിട്ടുണ്ട്. :-)

സുല്‍ |Sul said...

ഹഹഹ
അതിഷ്ടായി
:)
-സുല്‍

ശ്രീ said...

കുറുമാന്‍ ജീ...
കൊള്ളാം

ചില നേരത്ത്.. said...

വെറുതെയല്ല യൂറോപ്പിലെത്തിയത്. ലോകത്തിന് വലിപ്പം കുറഞ്ഞത് നന്നായി കുറുമാനേ.പിന്നെ കുടുംബം, കുട്ടികള്‍ എന്ന കണ്‍സെപ്റ്റില്‍ ഒതുങ്ങിയതും.

Rasheed Chalil said...

കുറുജീ കൊള്ളാം...

ഇടിവാള്‍ said...

കൊള്ളാം ;)
അനാവശ്യമായ കുറേ വലി‍ച്ചുനീട്ടലുള്ളതായി തോന്നി

Kaithamullu said...

കുറൂ,

വായിച്ചെടുക്കാന്‍ ഒരൊന്നര സമയടുത്തൂ, ട്ടോ. ന്നാലെന്താ, ദേ, നമ്മടെ നടവരമ്പ് കതേല് വന്നില്ലേ?
സന്തോഷായി!

asdfasdf asfdasdf said...

ബ്രഹ്മക്കുളത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഓര്‍ത്തുപോയത് സാമിക്കുളമാണ്. ചണ്ടികയറി എന്റെ വീടിന്നടുത്തുള്ള സാമിക്കുളവും പ്രശ്നബാധിത കുളമായിട്ട് കുറച്ചു കാലമായി.
നയനാനന്ദകരമായ പല ദൃശ്യങ്ങളും സമ്മാനിച്ചിരുന്ന കുളമാണ്. ബ്രഹ്മക്കുളം ഞങ്ങളുടെ അയല്‍പ്പക്കമാണ്. ഗുരുവായൂരിന്‍ തൊട്ടുകിടക്കുന്ന സ്ഥലം.
കഥ അവസാന ഭാഗം നന്നായി.

മുസാഫിര്‍ said...

ഇതെവിടെയാ ഈ ബ്രഹ്മകുളം ? ശ്രീകണ്ഠേശ്വരം അമ്പലത്തിന്റെ അടുത്താ ?
എന്തായാലും സംഭവം രസകരമായിട്ടുണ്ട്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തെന്നാലിരാമന്‍ കള്ളന്മാരെക്കൊണ്ട് കിണറ്റീന്ന് വെള്ളം കോരിപ്പിച്ചതും, ബോബനും മോളിയും കൂട്ടുകാരെക്കൊണ്ട് പറമ്പ് കിളപ്പിച്ചതും ഓര്‍മ്മ വന്നു.

Promod P P said...

കുറുമാനേ ..വളരെ ഒതുങ്ങിയ കഥ,മാത്രമല്ല കഥ ഉണര്‍ത്തുന്നത് ഒരുപാട് ഗൃഹാതുരത്വവും

e-Yogi e-യോഗി said...
This comment has been removed by the author.
താംബൂലം said...

valre nalla orennam...verittu nillkunna orennem

Unknown said...

കുറുമാനേ:)
ബലേ ഭേഷ്...
നന്നായിരിക്കുന്നു.

ഒന്നര ഏക്കര്‍ ഇല്ലെങ്കിലും ഒരഞ്ചു സെന്റൊക്കെയുള്ള ഞാന്‍ നീന്തല്‍ പഠിച്ച ഒരമ്പലക്കുളത്തിന്റെ കരയിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി കുറുമാന്റെ കഥ.

chithrakaran ചിത്രകാരന്‍ said...

ഔട്ട്‌ സോഴ്സിംഗ്‌ !!... വളരെ നന്നായിരിക്കുന്നു.
ആളൊന്നുക്ക്‌ ആയിരം രൂപവച്ച്‌ ക്ലബ്ബിനു ലാഭം ആറായിരം.
നല്ലൊരു കംബനി തുടങ്ങു... ഒരു ബില്‍ഗറ്റാകാനും ഇത്തരം ബുദ്ധി തന്നെയായിരിക്കും മൂലധനമായി വേണ്ടിവരിക.
:)

സാല്‍ജോҐsaljo said...

:)

ഉറുമ്പ്‌ /ANT said...

:)

ഏറനാടന്‍ said...

കൊള്ളാം...
:)

Dinkan-ഡിങ്കന്‍ said...

:) :)

മയൂര said...

കുറുമാന്‍ ജീ, നന്നായി രസിച്ച് വായിചു..:)

Anonymous said...
This comment has been removed by the author.
Anonymous said...

ഇന്‍ച്ചു നാനം വരുന്നു !!!!

പാച്ചേരി : : Pacheri said...

ഇത്രേ പുത്തി ഉണ്ടാരുന്നൊ !!! അതാണ്‍ മാഷേ, മുടി പോയത്...

വേണു venu said...

ബ്രഹ്മകുളം എന്ന ഗ്രാമവും ആളുകളും.അപ്പടി ഒപ്പി വച്ചിരിക്കുന്നു.:)

മുക്കുവന്‍ said...

ദൂരെ നിന്നു നോക്കിയാല്‍ ഒന്നര ഏക്കര്‍ സമചതുരത്തില്‍ ഒരു പരവതാനി വിരിച്ചതുപോലെ ബ്രഹ്മകുളം ചത്തു പച്ചപുതച്ച് കിടന്നു.

ഇങ്ങനെയാണു ഇപ്പോള്‍ നല്ലൊരു ഭാഗം കുളങ്ങളും ഇന്ന് കേരള നാട്ടില്‍..

ഉശിരന്‍ ആയപ്പാ‍ാ... മാപ്ലയുടെ പറന്വീന്ന് ഒരു കുല തേങ്ങ കട്ടുടെത്തേലും ഇവിടെ ഒടക്കട്ടെ!

Mr. K# said...

:-)

ദിവാസ്വപ്നം said...

നന്നായി. തുടക്കം ഒരു ഗൌരവകഥയുടെ പ്രതീതി തന്നു

കാലമാടന്‍ said...

ഒന്നാന്തരം!
തുടക്കത്തിലെ വര്‍ണ്ണനകള്‍ ശരിക്കും ഒരു ഗ്രാമപ്രദേശത്തിന്റെ ചിത്രം കാണുന്ന പോലെ തോന്നിച്ചു... ശരിക്കും നൊസ്റ്റാള്‍ജിക്‌!

കൊള്ളാം കുറുമാനേ... ഇതു ഞാന്‍ സേവ്‌ ചെയ്യും... (വേറെ എവിടെയും പോസ്റ്റ്‌ ചെയ്യാനല്ല... വെറുതെ... ഫോര്‍ പേഴ്സണല്‍ റീഡിംഗ്‌...) താന്‍ വേണേല്‍ പോയി കേസ്‌ കൊട്‌...

krish | കൃഷ് said...

ബ്രഹ്മകുളം ഔട്ട്‌സോര്‍സിങ്ങ് നന്നായിട്ടുണ്ട്.

qw_er_ty

അലമ്പന്‍ said...

കുറുമാനേ... കലക്കി. ഗ്രാമം കണ്ട പ്രതീതി.
ഈ പയലിന്റെ ഓരോ കര്യങ്ങള്‌...

അലമ്പന്‍ said...
This comment has been removed by the author.
അമല്‍ | Amal (വാവക്കാടന്‍) said...

Kurumaans...

kadha kalakki.. (kulavum)

spelling mistakes thiruthumallo..

sunilraj said...

good !!!

യാരോ ഒരാള്‍ said...

കാഞ്ഞാണി-ബ്രഹ്മകുളം എന്നൊരു തീയറ്റര്‍ ഉണ്ടല്ലോ? ഈ കുളം നികത്തി എങ്ങാനുമാവുമോ അത് പണിതത്??

Anonymous said...

ബ്രഹ്മകുളം ഔട്ട്‌സോര്‍സിങ്ങ് നന്നായിട്ടുണ്ട്

muzammil siddiqi said...

മി.കുറുമന്‍ ..... please re write കുറുമാന്‍റെ .......

Anonymous said...

Adipoli mashe kalakki supr idea