Monday, June 19, 2006

ഭാഷാവരം

ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം.

***********************************************************************

ദില്ലിയിലെ അവസാനത്തെ ജോലിയും, രാജി വച്ച്‌, ഗോവയില്‍ ഒരുമാസത്തോളം ചിലവഴിച്ച്‌, കയ്യിലെ ജോര്‍ജുട്ടി തീര്‍ന്നപ്പോള്‍, കഴുത്തില്‍ ഇട്ടിരുന്ന മാലയില്‍ ഞാന്നുകിടന്ന്, ഇടവും, വലവും തൂങ്ങിയാടിയിരുന്ന കുതിര ലോക്കറ്റൂരി വിറ്റ്‌, ബസ്സു കയറി നാട്ടിലെത്തി വിശ്രമജീവിതം തുടങ്ങിയിട്ട്‌ അഞ്ചാറുമാസത്തോളമായി.

ഭാവി കരുപ്പിടിക്കാനുള്ള തത്രപ്പാടില്‍ തലൈവര്‍ കുറുമാനും, മധ്യകുറുമാനും, ദുബായിലെ ചൂടിലുരുകിയും, ആദി കുറുമാന്‍, ഫിന്‍ലാന്റിലെ മഞ്ഞിലുറഞ്ഞും ഇരുന്നപ്പോള്‍, നാട്ടില്‍ വീടിന്റെ അരതിണ്ണയില്‍ വെറുതെ ഇരുന്ന് കാലാട്ടി രസിച്ചിരുന്ന കാലം.

ആദിയും, മധ്യവും , നാട്ടിലില്ലാത്ത കാരണം, എന്റെ രസമുകളങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഭക്ഷണം അമ്മ കുറുമി സമച്ചു തരുന്നത്‌ അഞ്ചുനേരം മൂക്കുമുട്ടെ കഴിച്ച്‌, സ്വന്തം ശരീരം പോഷിപ്പിച്ചെടുക്കുക എന്നതുമാത്രമായിരുന്നു എനിക്കുള്ള ഒരേ ഒരു ഭാരിച്ച പണി.

കോഴി കൂകിയതിന്നു ശേഷം കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ മണി എഴായി എന്നറിയിക്കുന്ന മണി എന്റെ മുറിയിലെ ക്ലോക്കില്‍ നിന്നും ഉയരുന്നതോടെ ഞാന്‍ എഴുന്നേല്ക്കും. എന്റെ ഒരു ദിനമങ്ങിനെ ആരംഭിക്കുകയായി.

ഏഴുമണിക്കെഴുന്നേല്ക്കും എന്നു പറയുമ്പോള്‍, ന്യായമായും നിങ്ങള്‍ക്ക്‌ തോന്നും, ദെന്തിനാപ്പാ ലവനെന്നും പുലര്‍ച്ചെക്കെഴുന്നേല്ക്കണേന്ന്.

ഏയ്‌, കോളേജില്‍ പോകാനോ, ജോലിക്ക്‌ പോകാനോ ഒന്നുമല്ലന്നേ ഞാന്‍ എഴുന്നേല്ക്കുന്നത്‌. പിന്നെന്തിനാ?

പറയാം.

എഴുന്നേറ്റതും, അമ്മയുണ്ടാക്കി തരുന്ന ചൂടു ചായ, ഊതി, ഊതി കുടിക്കുന്നതിനൊപ്പം, മാതൃഭൂമി ഒന്നു ഓടിച്ചു വായിക്കും.

അതു കഴിഞ്ഞതിന്നു പിറകെ, ഒന്ന്, രണ്ട്‌, പിന്നെ കുളി. കുളി കഴിഞ്ഞു വന്നതും, തലേന്ന് രാത്രി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടും, ഡബ്ബിളുമുണ്ടും ഉടുത്ത്‌, യാര്‍ഡ്ലി പൌഡര്‍ മുഖത്ത്‌ തേച്ച്‌ പിടിപ്പിച്ച്‌, ബ്രൂട്ടിന്റെ സ്പ്രേ...ശര്‍ന്ന് മേലാകെ പൂശി ,കണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി, ഈ മാദക സൌന്ദര്യം എനിക്കൊരു വിനയാകുമോ ദൈവമേന്ന് അലോചിച്ചൊരുനിമിഷം നില്ക്കും.

പിന്നെ വന്ന് വീടിന്റെ അരതിണ്ണയില്‍ കയറിയിരിന്ന് വെറുതെ, കാലാട്ടികൊണ്ടിരിക്കും.

അങ്ങനെ കാലാട്ടല്‍ പുരോഗമിക്കുന്നതിന്നിടയില്‍, ഒറ്റക്കും, ഈരണ്ടായും, മുമ്മൂന്നായും, നാലെണ്ണമായും, സെന്റ്ജോസഫ്സ്‌ കോളേജിലേക്കുള്ള കുമാരിമാരുടെ കാല്‍ നട ജാഥ തുടങ്ങുകയായി.


മൂന്നുപീടിക, പെരിഞ്ഞനം, എടമുട്ടം, തൃപ്രയാര്‍, കാട്ടൂര്‍, കരാഞ്ചിറ, കാറളം, കാക്കാതുരുത്തി, എടതിരിഞ്ഞി, മതിലകം തുടങ്ങി പഞ്ചായത്തുകളില്‍ താമസിക്കുന്ന പ്രിഡിഗ്രിക്കാരി മുതല്‍, പോസ്റ്റ്‌ ഗ്രാജുവേഷന്നു പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ എന്റെ വീടിന്നു മുന്‍പിലൂടെ അങ്ങനെ ഒഴുകി നീങ്ങുന്നത്‌ കണ്ട്‌ മനം കുളിര്‍ന്ത്‌ അപ്പടിയേ ഇരുന്ത്‌ ഞാന്‍ കാലാട്ടും.

ചിലരെന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കും, ചിരിക്കും, ചിലപ്പോള്‍ കണ്ണിറുക്കികാണിക്കും.

പക്ഷെ ഭൂരിഭാഗവും, ഈ കോന്തന്ന്, വായേനോട്ടമല്ലാതെ വേറെ പണിയൊന്നുമില്ലേന്നുള്ള ഭാവത്തില്‍ മുഖം കോട്ടിയും, കയറ്റിപിടിച്ചും, റോഡു പണിയാന്‍ നേരത്ത്‌ കല്ലമക്കി ശരിക്കും കയറ്റാത്തതിനാല്‍, ഉറക്കാതെ, പൊളിഞ്ഞു കിടക്കുന്ന ടാറിന്റെ സ്ഥാനത്ത്‌ എന്റെ മുഖമാണെന്ന് സങ്കല്‍പ്പിച്ച്‌, അവനവന്റെ മെതിയടിയാല്‍ ടപ്പേ, ടപ്പേന്ന് ചവിട്ടി മെതിച്ചങ്ങനെ നടന്നു പോകും.

എട്ടുമണിമുതലുള്ള സ്വര, രാഗ, ഗംഗ തുടങ്ങി പേരറിയുന്നവരുടേയും, പേരറിയാത്തൊരു പെണ്‍കിടാങ്ങളുടേയും പ്രവാഹം എട്ടേമുക്കാലാകുമ്പോള്‍ നില്ക്കും.

ബേറ്ററി ഫ്യൂസ്സായ ക്ലോക്കിന്റെ പെന്‍ഡുലം പോലെ, ആടുന്ന എന്റെ കാല്‍ ഡിമ്ന്ന് സ്റ്റില്ലാകും.

ഡെയ്‌ലി പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാരം, ഏട്ടേ അമ്പതിന്ന് ഞാന്‍ ഡൈനിംഗ്‌ ടേബിളിന്റെ മുന്‍പിലെത്തും എന്നറിയാവുന്നതിനാല്‍, എട്ടേ നാല്‍പ്പത്തെട്ടിന്നു തന്നെ അമ്മ, പുട്ട്‌ - കടല, ദോശ-ചമ്മന്തി, ചപ്പാത്തി-ഉരുളകിഴങ്ങ്‌ മസാല, പൂരി-സ്റ്റ്യൂ, ഉപ്പുമാവ്‌-പഴം, കഞ്ഞി-പയറ്‌, കപ്പ പുഴുങ്ങിയത്‌-കാന്താരിയുടച്ചത്‌, തുടങ്ങിയതില്‍ ഏതെങ്കിലും ഒരൈറ്റം മേശപുറത്ത്‌ പ്ലെയിറ്റില്‍ കുന്നുകൂട്ടി വച്ചിരിക്കും.

മുഖത്തു തേച്ചപ്പോള്‍ കയ്യിലായ പൌഡര്‍ മുഴുവന്‍ തേച്ചൊരച്ച്‌ കഴുകി, കസേരയിലേക്കമര്‍ന്നാല്‍, എണ്ണം നോക്കാതെ, വയറ്റില്‍ ഒരു തുടം വെള്ളം കുടിക്കുവാനുള്ള സ്ഥലം മാത്രം ഭാക്കിയാവും വരെ മെടയുന്നതിന്നിടയില്‍ ഉച്ചക്കത്തെ മെനു ചോദിച്ചറിയും. ഉച്ചക്കത്തെ മെനുവും രാത്രിമെനുവും സെയിം പിച്ചായതിനാല്‍ അതിനേക്കുറിച്ച്‌ ചോദിച്ച്‌, കഴിച്ചുകൊണ്ടിരിക്കുന്നതിനില്‍ ഒരൊറ്റ കലോറിപോലും വേയ്സ്റ്റാക്കുവാന്‍ ഞാന്‍ മുതിരാറില്ല.

അങ്ങനെ വിഘ്നേശര കടാക്ഷത്താല്‍, വിഘ്നങ്ങളൊന്നും കൂടാതെ ലൈഫ്‌ സ്മൂത്തായി ഒഴുകുന്നതിന്നിടയില്‍, എന്റെ അമ്മ, അമ്മൂമ്മ, വലിയമ്മ, ചെറിയമ്മമാര്‍കൂടി ആ മഹാപരാധം ചെയ്യുവാന്‍ ഏകകണ്ഠം തീരുമാനമെടുത്തു.

അതായത്‌, അമ്മ വലിയമ്മമാരില്‍ വച്ച്‌ ഏറ്റവും ഇളയ അനുജത്തിയുടെ ബോമ്പേയിലുള്ള വീട്ടിലേക്ക്‌ ഒരു ടെന്‍ ഡേയ്സ്‌ ട്രിപ്പ്‌.

അവരെല്ലാവരും എവിടെപോയാലും എനിക്ക്‌ പ്രശ്നമൊന്നുമില്ല എന്നു മാത്രമല്ല, സന്തോഷമേയുള്ളൂ, പക്ഷെ ഇതിപ്പോള്‍ ഞാനിങ്ങനെ നിറവയറായിരിക്കുന്ന സമയത്ത്‌, അമ്മ എന്നെ തനിച്ചാക്കി പോക്വാന്നു പറഞ്ഞാല്‍ അതിമ്മിണി കഷ്ടം തന്നേയല്ലെ.

പ്രായപൂര്‍ത്തിയെത്തി, പുരനിറഞ്ഞു കവിഞ്ഞു നില്ക്കുന്ന ചെക്കനല്ലേന്നുള്ള പരിഗണനയൊന്നും തരാതെ, ഒരു ഞായറാഴ്ച അമ്മയും, അമ്മൂമ്മയും, മറ്റു വലിയമ്മ, ചെറിയമ്മമാരും, ജയന്തി ജനതയില്‍ കയറി ബോമ്പേയിലേക്ക്‌ പോയി.

പത്തു ദിവസത്തേക്ക്‌ സാമാന്യം തരക്കേടില്ലാത്ത ക്ഷാമബത്ത അമ്മ നല്‍കിയിരിക്കുന്നതു കൂടാതെ, അറുനൂറു ഗ്രാം മുതല്‍ രണ്ടര കിലോ വരെ ഭാരം വരുന്ന ഒന്നൊന്നര ഡസന്‍ പൂവന്‍ ആന്റ്‌ പിടാസ്‌ വീട്ടിലെ കോഴികൂട്ടില്‍ പേയിംഗ്‌ ഗസ്റ്റായി താമസിക്കുന്നുമുണ്ടായിരുന്നെന്നു മാത്രമല്ല, എന്തിന്നും ഏതിന്നും കമ്പനി തരുവാന്‍ മൂന്നാലു സുഹൃത്തുക്കള്‍ തൊട്ടയല്‍പ്പക്കക്കങ്ങളിലായി താമസിക്കുന്നുമുണ്ടായിരുന്നു.

എങ്കിലും ചന്ദ്രികേ, നാലഞ്ചുമാസമായി അടുപ്പും, തീയുമായി ഡയറക്റ്റയൊരു കോണ്ടാക്ടുണ്ടായിരുന്നത്‌, വില്‍സ്‌ കത്തിക്കാന്‍ തീപെട്ടി കാണാതെ വരുമ്പോള്‍, ഗ്യാസടുപ്പില്‍ നിന്നും കത്തിക്കുമെന്നത്‌ മാത്രമായിരുന്നു. ആയതിനാല്‍ എന്റെ ഉള്ളിലുണ്ടായിരുന്ന പാചകം എന്ന കല തുരുമ്പെടുത്തു ദ്രവിച്ചു തുടങ്ങിയിരുന്നു.

അങ്ങനെ അമ്മയെ തനിച്ചാക്കി പോയ വൈകുന്നേരം, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഗ്രൌണ്ടിന്റെ മതിലിന്മേല്‍ കാലാട്ടി ഇരിക്കുന്നതിന്നിടയില്‍, എന്റെ സുഹൃത്തുക്കളായ ജോഷിയും, ഷിബുവും ഒരാശയം ഞാനുമൊത്ത്‌ പങ്കു വെച്ചു.

പഠിപ്പു കഴിഞ്ഞ നാള്‍ മുതല്‍ പ്രത്യേകിച്ചൊന്നും ചെയ്യാതെ, സ്വന്തം വീട്ടില്‍ വെറുതെ ഇരുന്നു മടുത്തതിനാല്‍, ആറു ദിവസത്തെ ധ്യാനത്തിനായി അവര്‍ വീടിന്നടുത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ പിറ്റേന്ന് പോകുന്നുണ്ട്‌, നീയും വരുന്നോഡാ ഞങ്ങക്കൂടേ?

ചോദ്യത്തിന്നു പിന്നാലെ, സേല്‍സ്‌ റെപ്സ്‌ പറയുന്നതുപോലെ നിറുത്താതെ, അതിന്റെ ഗുണഗണങ്ങളും അവര്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.

വെറും അമ്പത്തഞ്ചുരൂപ കൊടുത്താല്‍, ആറു ദിവസം, ഫ്രീ ഫുഡ്‌ അക്കോമഡേഷന്‍, ബിജലി, പാനി ഇങ്ക്ലുസീവ്‌.

കേരളത്തിന്റെ എല്ലാ മുക്കിലും, മൂലയില്‍ നിന്നുമുള്ള പല പല കളറുകളെ കാണാന്‍ കഴിയും, കൂടാതെ, ഉണ്ണിമേരി, ഉണ്ണാത്ത മേരി, തുടങ്ങിയ പല പല പഴയ സിനിമാനടികളും അവിടെ തന്നെ സ്ഥിരം താമസമാ.

ധ്യാനത്തിന്നു പോയി പരിചയപെട്ടവര്‍ എത്രയോ പേര്‍ ഇന്ന് കല്യാണം കഴിച്ച്‌ സുഖമായി താമസിക്കുന്നുണ്ടെന്നറിയാമോ?

അവസാനമായി ഞാന്‍ ധ്യാനിച്ചത്‌, ഹരിദ്വാറില്‍ വച്ച്‌ ഒരു യോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയ കഞ്ചാവുബീഡി വലിച്ചിട്ടായിരുന്നു. അന്ന് ഗംഗാതീരത്ത്‌ മണിക്കൂറുകളോളം ധ്യാനനിമഗ്നനായിരുന്നതിന്റെ ഓറമ്മകള്‍ എന്റെ ഉള്ളില്‍ ഗംഗയിലെ അലകളേ പോലെ ഓളം തല്ലി.

ഇനിയെന്താലോചിക്കാന്‍, നാളെ തന്നെ നമുക്ക്‌ ധ്യാനത്തിന്നു പോകാമെന്നും പറഞ്ഞ്‌, മൂവര്‍ സംഘം സെവന്‍ സീസില്‍ പോയി, ഒരു പൈയ്ന്റ്‌ വാങ്ങി അടിച്ച്‌, മൂക്കുമുട്ടെ ചപ്പാത്തിയും, പൊരിച്ച കോഴിയും തിന്ന് അവനവന്റെ വീട്ടിലേക്ക്‌ പോയി.

രാവിലെ മുറ്റമടിക്കാന്‍ തങ്കേച്ചി വന്നപ്പോള്‍, ഒരാഴ്ച ഞാന്‍ ഇവിടെ ഉണ്ടാകില്ലെന്നു പറഞ്ഞ്‌, കോഴിക്കൂടിന്റെം, കോഴികളുടേയും, സംരക്ഷണാവകാശം, അവര്‍ക്ക്‌ ഞാന്‍ കൈമാറി.

അന്നുച്ചക്ക്‌, തോര്‍ത്ത്‌, ചീര്‍പ്പ്‌, പൌഡറ്‌, വെളിച്ചെണ്ണ, തുടങ്ങിയ പാക്കേജില്‍ അടങ്ങിയിട്ടില്ലാത്ത സൌന്ദര്യ വര്‍ദ്ധക ഐറ്റംസ്‌ തിരുകികയറ്റിയ ബാഗുമായി, എന്റെ വീടിന്റെ പടിയില്‍ ഒരു നിമിഷം ധ്യാനനിമഗ്നനായി നിന്നതിന്നു ശേഷം ഞാന്‍ പടിയിറങ്ങി.

ഒരു പക്ഷെ ധ്യാനം കഴിഞ്ഞ്‌ തിരിച്ചീ പടി കയറാന്‍ വരുമ്പോള്‍ ഒരു യോഗിയായിട്ടെങ്ങാനുമാണോ ഞാന്‍ വരുക എന്നറിയാന്‍ പാടില്ലല്ലോ?

അങ്ങിനെ ഒരു മുക്കാല്‍ മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ നമ്മുക്കെല്ലാം ചിരപരിചിതനായ ഒരു ബ്ലോഗറുടെ വീട്ടിന്നയല്‍പ്പക്കത്തുള്ള ധ്യാനകേന്ദ്രത്തിന്നകത്തു പാദ സ്പര്‍ശനം നടത്തി.

കൌണ്ടറില്‍ പണമടച്ചു, പേരെഴുതിയ ബാഡ്ജ്‌ കുത്താന്‍ തന്നു, കൌണ്ടമണി (കൌണ്ടറില്‍ മണി കളക്റ്റ്‌ ചെയ്യാന്‍ ഇരിക്കുന്നവന്‍ എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ) വിശാലതയിലേക്ക്‌ വിരല്‍ ചൂണ്ടി പറഞ്ഞു, മുന്നോട്ടു നടന്നോളൂ കുഞ്ഞാടുകളെ, നടന്ന് നടന്ന് കാലു കഴക്കുമ്പോളേക്കും നിങ്ങള്‍ തൊഴുത്തിലെത്തിയിരിക്കും.

ആദ്യ പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റുമായി പരിചയമില്ലാത്ത കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികളെ പോലെ, ആളുകള്‍ തലങ്ങും, വിലങ്ങും, ആകെ മൊത്തം കണ്‍ഫ്യൂഷനായി നടക്കുന്ന കാഴ്ച കണ്ട്‌ ഞങ്ങള്‍ നടന്നു.

നടന്നു നടന്ന്, ചെരിപ്പു പകുതി തേഞ്ഞതിന്നൊടുവില്‍, വിശാലമായ മൂരികള്‍ക്കായുള്ള കാലിതൊഴുത്തില്‍ ഞങ്ങളെത്തി. പശുക്കളുടെ തൊഴുത്ത്‌ കുറച്ച്‌ അപ്പുറത്ത്‌ മാറിയായിരുന്നു.

വെറും വിശാലമല്ല, അതി വിശാലമായ അക്കോമഡേഷന്‍. രണ്ടു നിലയുള്ള രണ്ടായിരത്തോളം കട്ടിലുകള്‍ അച്ചടക്കത്തോടുക്കൂടി നിരന്നങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ ആരും ഒന്നു ധ്യാനിച്ചു പോകും.

കാസര്‍ക്കോട്‌ മുതല്‍ കന്യാകുമാരിവരേന്ന് വന്ന പതിഞ്ചിന്നും, തൊണ്ണൂറ്റിയാറിന്നും മധ്യേ പ്രായമുള്ളവര്‍ താന്താങ്ങളുടെ കട്ടിലില്‍, ഇരുന്നും, കിടന്നും, നിന്നും, പുതുതായി വരുന്ന മൂരിക്കുട്ടന്മാരെ നോക്കി.

അന്നത്തെ ദിവസം, അവിടമാകെ നോക്കി കണ്ടും, മറ്റും കഴിഞ്ഞുപോയി, എട്ടുമണിക്ക്‌ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ രാവിലെ,എട്ടുമണിക്കും, വൈകുന്നേരം ആറുമണിക്കും, അടിക്കുന്ന തിലും ഉച്ചത്തില്‍ സൈറനടിച്ചതും, അവാര്‍ഡ്‌ പടം പോലെ, മൊത്തം ചെരിപ്പുകളും, ഷൂകളും, നടന്നു നീങ്ങുന്ന ശബ്ദം മാത്രം. ഉച്ചക്കൂണുകഴിഞ്ഞിറങ്ങിയതു മുതല്‍ വയറ്റിലൊരുതുള്ളി വെള്ളം പോലും അകത്താക്കാതിരുന്നതിനാല്‍ ഞങ്ങളും, നാടോടിയതിന്റെ പിന്നാലെ ഓടി.

റെഡ്‌ ക്രോസ്സിന്റെ ഭക്ഷണവിതരണശാലക്കുമുന്‍പില്‍ സോമാലിയായിലെ ജനങ്ങള്‍ ക്യൂ നില്ക്കുന്നതുപോലെയുള്ള ക്യൂക്കിടയില്‍, സാന്റുവിച്ചിനുള്ളിലെ ചീസുപോലെ ഞങ്ങള്‍ ഒതുങ്ങിക്കൂടി നിന്നു.

നിരങ്ങി നീങ്ങുന്ന ലൈനില്‍ നിന്നു കാലു കഴച്ചു തുടങ്ങിയപ്പോഴേക്കും, ദൈവകൃപയാല്‍ ഭോജനശാലക്കുമുന്‍പില്‍ ഞങ്ങള്‍ എത്തി.

പ്ലേറ്റെടുത്തു, ഗ്ലാസെടുത്തു,വിളമ്പുന്ന ആളുടെ അരികത്തു ചെന്നു. കുട്ടികളുടെ സ്വിമ്മിംഗ്‌ പൂള്‍ വലിപ്പത്തിലുള്ള രണ്ടുമൂന്നു ചരുവത്തില്‍ നിന്നും ചോറും കറികളും പ്ലേറ്റിലേക്കൊഴിച്ച്‌ തന്നു.

കഴിക്കാനിരുന്നപ്പോള്‍ മണം കൊണ്ട്‌ മനസ്സിലായി ഒന്നു മീഞ്ചാറും, മറ്റൊന്നു ഇറച്ചി ചാറുമാണെന്ന്.

എന്തിറച്ചിയാണെന്നറിയനായി ആ കുട്ടി സ്വിമ്മിംഗ്‌ പൂള്‍ ചരുവത്തില്‍ മുങ്ങാം കുഴിയിട്ടൊന്നു നീന്തി തപ്പിയാലോ എന്നു ഞങ്ങള്‍ അലോചിക്കാതിരുന്നില്ല.

ഒരിക്കല്‍ പറ്റിയ തെറ്റ്‌ തിരുത്തുന്നതല്ലെ, വിവരമുള്ളവരും, വിദ്യാഭ്യാസമുള്ളവരും (ആര്‍ക്ക്‌ എന്നു ചോദ്യം പാടില്ല) ചെയ്യാറുള്ളത്‌. ആയതിനാല്‍ ഇനിമുതല്‍ സൈറന്‍ അടിക്കുന്നതിന്നും അഞ്ചുമിനിട്ടു മുന്‍പ്‌ തന്നെ ജെഴ്സിയും, സ്നീക്കറും അണിഞ്ഞ്‌ ഓടാന്‍ തയ്യാറായി നില്ക്കാം എന്നും ഞങ്ങള്‍ ആ രാത്രിയില്‍ തീരുമാനിച്ചുറപ്പിച്ചു.

രാവിലെ നാലരക്കടിക്കുന്ന അലാറം ശാപ്പാടിനുള്ളതല്ല എന്നും, കുളിക്കേണ്ടവര്‍ക്കെഴുന്നേറ്റ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ചൊല്ലി കുളിക്കാനുള്ളതാണെന്ന് പിന്നീടു വന്ന പുലരിയില്‍ ഞങ്ങള്‍ മനസ്സിലാക്കി. മനുഷ്യന്ന് അറിവു വരുന്ന ഓരോ വഴിയേ!!

എന്തായാലും, പിറ്റേന്നു മുതല്‍ അഞ്ചു ദിവസത്തേക്ക്‌ രാവിലെ മുതല്‍ വൈകുന്നേരം വരെ നിര്‍ത്താതുള്ള പ്രാര്‍ത്ഥനയും, പല പല സഹോദരന്മാരുടെ അനുഭവ കഥ പറച്ചിലും, സത്യവാങ്ങ്‌ മൂലവും എല്ലാം കൂടി ആകെ മൊത്തം ഒരു രസം.

പ്രാര്‍ത്ഥനയുടെ ചില നിമിഷങ്ങളില്‍, ഇലഞ്ഞിതറമേളം മുറുകുമ്പോള്‍ കൈ അറിയാതെ തന്നെ ഉയര്‍ത്തി കാണികള്‍ താളം പിടിക്കുന്നതുപോലെ, മൊത്തം പാര്‍ട്ടിസിപ്പന്‍സിന്റേയും കൈകള്‍ വായുവില്‍ കിടന്നാടിയതിന്നൊപ്പം തന്നെ കലേഷിന്റെ കല്യാണത്തിന്ന് നമ്മളെല്ലാം കൂടി കുരവയിട്ടതുപോലെ, ഒരു പ്രത്യേക കുരവിയിടല്‍ പരിപാടിയുമുണ്ട്‌.

ചില നിമിഷങ്ങളില്‍ ചിലര്‍ തുള്ളിവിറച്ചു, ഞങ്ങള്‍ ഇന്നുവരേയായി കേള്‍ക്കാത്ത ഭാഷയില്‍ സംസാരിച്ചു. അവരുടെ തലയില്‍ പല പല അച്ഛന്മാര്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു, പിന്നെ അവര്‍ക്ക്‌ ഭാഷാ വരം ലഭിച്ചതാണെന്നും, അവരേതു ഭാഷയിലാണ്‌ സംസാരിച്ചതെന്നും മൈക്കില്‍ കൂടി വിളിച്ചു പറഞ്ഞു.

എന്തെന്തു അത്ഭുതങ്ങള്‍. ഞാനാകെ കോരി തരിച്ചു.

അന്നു രാത്രി ഭക്ഷണം കഴിച്ച്‌ മടങ്ങി വരും വഴി ഞാന്‍ ഷിബുവിനോടും, ജോഷിയോടും പറഞ്ഞു. നാളെ ഉച്ചയോടെ ധ്യാനം അവസാനിക്കുകയല്ലെ? നാളെ എനിക്കും കിട്ടും ഭാഷാ വരം.

അതെങ്ങിനെ?

അതോക്കെ നിങ്ങള്‍ നോക്കി കണ്ടോ.

പിറ്റേന്നുച്ചക്ക്‌ സമയം എതാണ്ടൊരു പന്ത്രണ്ടുമണിയായിക്കാണും. ഇലഞ്ഞിതറമേളവും, കുരവയും, അതിന്റെ പാരതമ്യത്തിലെത്തിയ സമയം.

തുള്ളിവിറച്ചു എന്തെല്ലാമോ അലറിവിളിക്കുന്ന എന്റെ അടുത്തേക്കൊരച്ഛന്‍ ഓടി വന്നു. തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. ചിരിയടക്കാന്‍ പാടുപെട്ടും കൊണ്ട്‌ ഞാന്‍ അവ്യക്തമായ ഭാഷയില്‍ പിറുപിറുക്കുകയും, ഉച്ചത്തില്‍ പലതും പറയുകയും ചെയ്തു.

ഇടതുകൈയില്‍ പിടിച്ചിരുന്ന മൈക്കിലൂടെ അച്ഛന്‍ വിളിച്ചു പറഞ്ഞു, ഇതാ ഒരു ഹിന്ദു സഹോദരന്നു കൂടെ ഭാഷാ വരം ലഭിച്ചിരിക്കുന്നു. ലാറ്റിന്‍ ഭാഷയിലാണീ സഹോദരന്‍ സംസാരിക്കുന്നത്‌!!

ആയിരക്കണക്കിന്നു കൈകള്‍ വായുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടിയതിനൊപ്പം തന്നെ ഭക്തി പാരവശ്യത്താല്‍ കുരവയിടല്‍ അതിന്റെ ഉത്തുംഗശൃംഗത്തിലെത്തി.

81 comments:

കുറുമാന്‍ said...

ഭാഷാവരം

ആരുടേയും മതവികാരങ്ങളെ നോവിക്കുവാനല്ല ഞാന്‍ ഈ പോസ്റ്റു ചെയ്യുന്നതെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ഞാന്‍ ഒരു പോസ്റ്റാക്കിയെന്നു മാത്രം.

Sreejith K. said...

മുന്നോട്ടു നടന്നോളൂ കുഞ്ഞാടുകളെ, നടന്ന് നടന്ന് കാലു കഴക്കുമ്പോളേക്കും നിങ്ങള്‍ തൊഴുത്തിലെത്തിയിരിക്കും.

കുറുമാനാണ് താരം. കഥയും, കഥയിലെ തമാശകളും കലക്കന്‍.

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റ് കുറൂജീ :-))
കാലാട്ടിയ കാലത്തെപ്പറ്റിയുള്ള വിവരണം ഭേഷായി! :-))
കുറുജി തകര്‍ക്കുന്നു! :-)

Anonymous said...

ഹിഹി, ഇതു നടന്നതാണൊ? എന്തായലും പലതും കേട്ടിട്ടുണ്ടു. ചുമ്മാ ശാപ്പിടാനും പെമ്പിള്ളേരെ കാണനും പോട്ടയില്‍ പോയതു ഞാന്‍ ആദ്യമായി കേക്കുവാണു :-)

Anonymous said...

"മാതക "സൌന്ദര്യ കുറുമാനേ, തൃശ്ശൂര്‍ ജില്ലയിലാണ് കേരളത്തിലെ സുന്ദരികള്‍ അധികവും എന്ന്‌ ഞാന്‍ പറഞാല്‍... നല്ല കളര് കണാന്‍ കുന്നംകുളത്തും തൃശ്ശൂരുമൊക്കെ പോണം ന്നാ ഞങള്‍ പണ്ട്‌ പറഞിരുന്നത്‌...-സു-

myexperimentsandme said...

കുറുമാന്റെ ആഖ്യാനശൈലി അപാരം...ജോര്‍ജ്ജൂട്ടി തീര്‍ന്നപ്പോള്‍ എല്ലാം വിറ്റുപെറുക്കി നാട്ടിലെത്തി-അതു കഴിഞ്ഞ് ഫുള്‍‌സ്റ്റോപ്പ് പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് സംഗതി അഞ്ചാറു മാസമായെന്ന്. അവിടം തൊട്ട് തുടങ്ങി സംഗതി! കാലാട്ടു കൈയാട്ടുവിവരണങ്ങളും എല്ലാം ഉഗ്രന്‍.

പക്ഷേ നേരത്തേ പറഞ്ഞതുപോലെ ഒന്നാമത്തേയും രണ്ടാമത്തേയും കമന്റ് കുറുമാന്‍ ഇട്ടുക്കൂടാത്. ആ ഫോട്ടോ ഭയങ്കര ഡിസ്ട്രാക്റ്റിംഗ്. അതുകാരണം കമന്റില്‍ കോണ്‍സെന്‍‌ട്രേറ്റ് ചെയ്യാന്‍ പറ്റണില്ല. കുറുമാന്റെ ഗ്ലാമറും നോക്കിയിരിപ്പാ.., :)

Kumar Neelakandan © (Kumar NM) said...

നീളം കൂടിയ പോസ്റ്റായതുകാരണം ഇപ്പോഴാ വായിച്ചത് കുറുമാനെ.
എഴുത്തിന്റെ രീതി രസകരം.

ഇപ്പോള്‍ വിഷയം വിട്ട് കുറുമാന്റെ ഗ്ലാമറിലേക്ക് മറിയുകയാണോ കാര്യങ്ങള്‍? വക്കാരി തന്നെ പറഞ്ഞു, വായനയ്ക്കിടയില്‍ വക്കാരിയുടെ കണ്ണുതെറ്റി എന്ന്.
പ്രിയവക്കാരി, അമ്മ കുറുമി സമച്ചു കൊടുത്തതെല്ലാം അഞ്ചുനേരം മൂക്കുമുട്ടെ കഴിച്ച്‌, പോഷിപ്പിച്ചെടുത്ത ശരീരമാണത്. മാന്‍ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കണ്ണുവയ്ക്കല്ലെ.

myexperimentsandme said...

ഹ..ഹ..കുമാറെ :)
(കുമാറും കുറുമാനും പിന്നേം കണ്‍ഫ്യൂഷന്‍. സൂക്ഷിച്ചെഴുതിയില്ലെങ്കില്‍ തെറ്റിപ്പോകും. അതിന്റെ കൂട്ടത്തില്‍ കുറുമാന്റെ ഈ ഗ്ലാമറും.. വലിയ പാടു തന്നെ :))

കുറുമാനേ, ഉഴിഞ്ഞു, ഉഴിഞ്ഞു, ദേ പിന്നേം ഉഴിഞ്ഞു.. പിന്നെ കണ്ണുകിട്ടാതിരിക്കാന്‍ കണ്ണടേം ഉണ്ടല്ലോ. അപ്പോള്‍ കുറുമാന്‍ സേഫ്.. ന്നാലും ന്തൊരു ഗ്ലാമറാണോ....

ഓട്ടോയ്ക്ക് ക്ഷമി കേട്ടോ

sami said...

അടിപൊളി പോസ്റ്റ് .........എല്ലാണ്ടെന്താ പറയാ........
സെമി

ഇടിവാള്‍ said...

എന്റെ കുറുമാ..
കിടിലോല്‍ക്കിടിലന്‍ കഥ ! ശെരിക്കും തകര്‍ത്തു, പ്രസന്റേഷന്‍ !
അടുത്തതെപ്പോള്‍ ?

കുറുമാന്‍ said...

ഈ പോസ്റ്റും വിന്താലു പോലെ, വിശാലനുമായി ഫോണില്‍ സംസാരിക്കുന്നതിന്നിടയില്‍ ഓര്‍മ്മ വന്നതാണ്. എന്താണെന്നറിയില്ല, എന്റെ ഉള്ളില്‍ പൊടിപിടിച്ച് മങ്ങി കിടക്കുന്ന പല കാര്യങ്ങളേക്കുറിച്ചും, വിശാല ഗുരുവുമായി സംസാരിക്കുമ്പോള്‍ എനിക്കോര്‍മ്മ വരുന്നു. നന്ദി ആദ്യം തന്നെ വിശാലന്.

ശ്രീജിത്തേ : നന്ദി.

ബെന്നി : കമന്റു വച്ചതില്‍ അതിയായ ആഹ്ലാദം. കല്യാണ പറവകള്‍ കണ്ടിട്ടില്ല. കാണണമെന്നുണ്ട്. ഞാന്‍ ധ്യാനത്തിനുപോയ സമയത്ത് മെയിന്‍ ആള്‍ പനക്കലച്ഛന്‍ ആയിരുന്നെന്നാണെന്റെ ഓര്‍മ്മ.

അരവിന്ദോ : വിലമതിക്കാനാവാത്ത ഡോക്യമെന്റ്സ് കളഞ്ഞുപോയിരിക്കുന്ന സമയത്തും, പോസ്റ്റ് വായിച്ച് കമന്റിയ തന്നോട് ഞാന്‍ എന്തു പറയും? എങ്ങിനെ പറയും? ന്നാലും, നന്ദിയുണ്ട്ട്ടോ.

എല്‍ ജീയെ : താങ്ക്സ്

വക്കാരിയേ : പെരുത്ത് നന്ദ്രി. പിന്നെ ഇനിമുതല്‍ ഞാന്‍ ആദ്യം കമന്റു വയ്ക്കാതിരിക്കാന്‍ ശ്രമിക്കാം, പക്ഷെ ഉറപ്പില്ല. എന്തു ചെയ്യാനാ ഗഡീ, അന്യായ ഗ്ലാമറായിപോയില്ലെ? നേരിട്ടെങ്ങാനും കണ്ടാല്‍ പിന്നെ മിണ്ടില്ലാന്നു മാത്രം. ഫോട്ടോ വേറെ പിടിക്കാം, ന്നട്ടതിടാം ഇനി മുതല്‍. പിന്നെ എന്നേം കുമാറിനേം തമ്മിലുള്ള കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ....അദ്ദേഹത്തിനെ എന്നോടുപമിച്ച് ആളുടെ വില കളയല്ലെ.....ഞാന്‍ വെറും ചപ്ലാം കട്ടയുമായി.....മേരേ നൈനാ സാവനു ബാദോ..അതുമല്ലെങ്കില്‍, എന്നാടീ റാക്കമ്മാ പല്ലാക്കു സുവപ്പ് ടൈപ്പ്..ട്രെയിന്‍ പാട്ടുകാരന്‍.....

സുനില്‍ മാഷെ : നന്ദി. ഉം തൃശൂരില്‍ കളറിത്തിരി കൂടുതലാട്ടാ

കുമാര്‍ ഭായ് : സമക്കുറവിന്നിടയിലും, പോസ്റ്റ് വായിക്കുവാനും അതിലുപരി കമന്റിടുവാനും സമയം കണ്ടെത്തുന്നതില്‍ സന്തോഷം, അപാരം.

സെമി : ശുക്രിയാ......വെറേ എന്താ ഞാന്‍ പറയ്യ്യാ

ഇടിവാളെ : താങ്ക്സ്. അടുത്ത പ്രസന്റേഷന്‍ ഒരു ജൂലൈ മാസ പുലരിയില്‍

വഴിപോക്കന്‍ : നന്ദി. ഡിസ്ക്ലൈമര്‍ ഇട്ടത് പേടികൊണ്ടാണിഷ്ടോ. രണ്ട് പെണ്‍കുട്ടികളുടെ പിതാവല്ലെ ഞാന്‍. മറ്റുള്ളവരുടെ മുന്‍പില്‍ എന്തിനപ്രിയത്തിന്നു പാത്രമാകുന്നു. വിരലുകള്‍ അഞ്ചും അഞ്ചു വിധം. ആര്‍ക്കിഷ്ടപെടും, ആര്‍ക്കിഷ്ടപെടില്ല എന്നു പ്രവചിക്കുന്നതിലും, എളുപ്പം വേള്‍ഡ് കപ്പ് ആരു നേടും എന്നു പ്രവചിക്കുന്നതാണ്. അതിനാല്‍ ഒരു പ്രിക്കോഷന്‍, ഡിക്കോഷന്‍, കാപ്പി കുടിച്ചിട്ടു വരാംട്ടോ.

സ്നേഹിതന്‍ said...

സമയം വെറുതെ കളയരുതെന്നാണല്ലൊ പ്രമാണം. കാലാട്ടി ആസ്വദിയ്ക്കണം. :)
കോളേജിലേയ്ക്കുള്ള വഴിയിലാണ് വീടെന്ന് പറഞ്ഞപ്പോള്‍ അവിടെയടുത്ത് താമസിച്ചിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ ഒരു സുഹൃത്തിനെ ഓര്‍മ്മ വന്നു.
പതിവുപ്പോലെ പരിമിതികളില്ലാതെ കുറുമാന്‍ എഴുതി !

Santhosh said...

നല്ല വിവരണം കുറുമാനേ! എന്നിട്ട് കളറുകള്‍ കണ്ട കഥയൊന്നും പറഞ്ഞില്ല. അടുത്ത പോസ്റ്റിലുണ്ടാവും, അല്ലേ?

ബിന്ദു said...

അതെങ്ങനെ, ആദ്യ ഡെല്‍ഹി യാത്ര മുഴുവനാക്കിയിട്ടില്ല, ഇനി ഇതിന്റെ ബാക്കി... എപ്പോള്‍??
:)

Adithyan said...

സ്വരരാഗ ഗംഗാ പ്രവാഹമേ...

സമ്മതിച്ചിഷ്ടാ...

“ഈ മാതക സൌന്ദര്യം എനിക്കൊരു വിനയാകുമോ ദൈവമേന്ന് അലോചിച്ചൊരുനിമിഷം നില്ക്കും.“

അലക്കിപ്പോളി... :-)

Visala Manaskan said...

‘കാലാട്ടല്‍‘ തകര്‍ത്തു.
‘മാദകസൌന്ദര്യം‘ കിടിലോല്‍ക്കിടിലം.
‘കൊച്ചുപിള്ളാരുടെ സ്വിമ്മിങ് പൂള്‍‘ ഹിഹി.
‘എര്‍ച്ചിച്ചാറും മീഞ്ചാറും മണത്തില്‍ നിന്ന് മനസ്സിലാക്കി‘ ഹഹ.

‘റെഡ്‌ ക്രോസ്സിന്റെ ഭക്ഷണവിതരണശാലക്കുമുന്‍പില്‍ സോമാലിയായിലെ ജനങ്ങള്‍ ക്യൂ നില്ക്കുന്നതുപോലെയുള്ള ക്യൂക്കിടയില്‍..’ ഹഹ ഹിഹി ...

യാത്രയിലെ വായന ഒഴിവാക്കി, കുറുമാന്‍ കഥകള്‍ ചികഞ്ഞെടുപ്പിക്കലാണ് ദിവസവും എന്റെ ജോലി.

പറഞ്ഞ് ചിരിപ്പിച്ചതല്ല, എഴുതി ചിരിപ്പിച്ചത് എന്ന് അറിയുമ്പോഴാണ് ഈ ബൂലോഗപുലിയുടെ ‘റേയ്ഞ്ച്’ എനിക്ക് മനസ്സിലാവുന്നത്.

ബ്ലോഗിലെ കുഞ്ഞാടുകളേ,

“നമ്മളേ സന്തോഷിപ്പാനായി അല്ലെങ്കില് പൊട്ടിച്ചിരിപ്പിക്കുവാനായിട്ട് അല്ലെങ്കില് നമ്മുടെ ടെന്‍ഷന്‍ കുറക്കുന്നതിനായിക്കൊണ്ട്, പിതാവ്‌ പറഞ്ഞുവിട്ട ഈ കുറു മേനോന്‍ സമയക്കുറുവുകൊണ്ട്, പാതിരാത്രി ഒരു മണിക്കും രണ്ടുമണിക്കുമെല്ലാമാണ് തന്റെ രചനകള്‍ നടത്തുന്നത് ത്രേ“

ഗംഭീര പോസ്റ്റിങ്ങ് കുറ് മേന്നേ, വായിച്ച് ഞാന്‍ കുറെ ചിരിച്ചു!

കുറുമാന്‍ said...

സ്നേഹിതനെ : നന്ദി. കോളേജിലേക്കുള്ള ഏതു വഴിയിലാണോ, സ്നേഹിതന്റെ സ്നേഹിതന്‍ താമസിച്ചിരുന്നത്. എന്റെ വീട് ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും നടന്നു കോളേജിലേക്ക് പോകുന്ന വഴിയിലായിരുന്നു.

സന്തോഷ്ജീ : താങ്ക്സ്. കളറുകള്‍ കണ്ട കഥയൊക്കെ പറയാമെന്നേ.......സമയം അങ്ങനെ കിടക്കുകയല്ലെ


ബിന്ദു : ഡെല്‍ഹി യാത്രയൊക്കെ നമുക്ക് കമ്പ്ലീറ്റാക്കിയെഴുതാമെന്നേ . നന്ദി

ആദിത്യാ : ശുക്രിയാ.. സന്തോഷം.

വിശാലോ : വീണ്ടും, വീണ്ടും നന്ദി. ഞാന്‍ പറയുമ്പോഴും, എഴുതുമ്പോഴും ആരെങ്കിലും ചിരിച്ചാല്‍ പുലര്‍ച്ചക്കെണീറ്റെഴുതുന്നതിന്നൊരു ഫലം കിട്ടിയ പ്രതീതി എന്റെ മനസ്സില്‍ ഉണ്ടാകുമ്പോഴുള്ള ആ സന്തോഷം ആതാണിതെന്റെ ഒരു സുഖം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

അഭയാര്‍ത്ഥി said...

Gandharvan on his manglish due to time constraints.

കുറുമാന്‍ is like hearted with gandharvan. Gandharvan like to iterate some of the similar experiences.

Place Singapore, time 1997.
Gandharvan was on Singapore armed forces and was on an Island called
pulau Tekong, where basic military training is provided.

Life was very beautiful, enjoyed the pristinity of the island where different lizards, hot spring, ant eater where still existing.

That all stories will be written on someday in the blog, but I go to the events relevent to this post.

Gandharvan came to know that mathew Naykkam parambil visiting singapore and give his preachings.

It was on commopnwealth church, and went there with a friend.
The prayer was going on and Father asked to put the hands on the near bystander. Gandhavrvan enjoyed that customery action because next to him was a chinese beauty.

Father chanted praises to the lord and every second progression people start screaming and concussed. The lady slipped from the gandharvan's strong hold and banged on the floor. In the front raw only gandharvan remained standing till the end and the father gave a sharp look to him.

Same thing happened when Matha Amrudhananda mayi visited. All where floated in the air but gandharvan saw only a lady chanting some song ,the meaning of which probably she herself does not understand. People lined up for her embrace.

Gandharvan is curious to know super natural and parapsycology from childhood. Used to buy books of the type" how to learn kalary in twenty days", "hypnotism and telepathy"," how to learn magic" from all the carnivals.

devaguru can give an ellaborate study on these things

conclusion

Devil came to gandharvan and misguided him " drink this whisky".

Gandharvan drank all and asked for more. He enjoyed it and devil ran out of stock.

Sent a lady in his solitude to spoil.
.............
Devil asked the lady back.

Gandharvan is happy with the hell life which he craved and devil tried all his mischieves on him.

Gandharvan is an incarnation to distroy the unperturbed agonies of hell.

Paradise call is an uneasy homecoming.

Morning brag finished.

Pelt me those who are not sinners.

കണ്ണൂസ്‌ said...

സത്യം വിശാലാ, പുതിയ ഒരു കരിമ്പടം വാങ്ങിച്ചിട്ടുണ്ടെന്നാ കുറുമാന്‍ പറഞ്ഞേ. കുറുമിപ്പിടയും കൊച്ചു കുറുമികളും ഉറങ്ങിക്കഴിഞ്ഞാ അവനവന്റെ തലവഴി കരിമ്പടം ഇട്ട്‌, കംപ്യൂട്ടറിനേയും പുതപ്പിച്ച്‌ വെളിച്ചം പുറത്തു പോകാതെ അങ്ങിനെ കുനിഞ്ഞിരുന്ന് ടൈപ്‌ ചെയ്യും പോലും. നമ്മളെ ചിരിപ്പിക്കാന്‍ വേണ്ടി ഇത്രയൊക്കെ ബുദ്ധിമുട്ടുന്ന ഈ മനുഷ്യനെ എങ്ങനെ അഭിനന്ദിച്ചാല്‍ മതിയാവും?

Shiju said...

പിറ്റേന്നുച്ചക്ക്‌ സമയം എതാണ്ടൊരു പന്ത്രണ്ടുമണിയായിക്കാണും. ഇലഞ്ഞിതറമേളവും, കുരവയും, അതിന്റെ പാരതമ്യത്തിലെത്തിയ സമയം.
തുള്ളിവിറച്ചു എന്തെല്ലാമോ അലറിവിളിക്കുന്ന എന്റെ അടുത്തേക്കൊരച്ഛന്‍ ഓടി വന്നു.


വെറുതെയല്ല ത്രശ്ശൂര്‍ പൂരത്തിന്റെ നാട്ടില്‍ ഈ ധ്യാനകേന്ദ്രം ഇത്ര പച്ച പിടിച്ചത്‌.

അച്ചനെ പൂട്ടാന്‍ കുണ്ടുകുളം പിതാവു വിജാരിച്ച്‌ട്ട് നടന്ന്‌ട്ടില്ല. പിന്ന്യാണാ ഈ പോസ്റ്റ്.

കുഞ്ഞാടുകള്‍ പെന്തിക്കോസിലേക്ക്‌ ചാടിപോകാതിരിക്കന്‍ ഇടയന്മാര്‍ കണ്ടുപിടിച്ചതല്ലേ ഈ ധ്യാനകേന്ദ്രം ബെന്നീ.

ഉമേഷ്::Umesh said...

കണ്ണൂസേ, എന്റെ സ്ഥിതിയും അങ്ങനെയൊക്കെത്തന്നെ. എന്നെ കൂടുതല്‍ സമയവും രാത്രി വൈകിയും നേരത്തേ വെളുപ്പിനും കാണുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ മനസ്സിലായോ? :-)

ദേവന്‍ said...

കാരസ്കരത്തിന്‍ കുരു പാലില്‍ ഇട്ടാല്‍ എന്ന ശ്ലോകം ചൊല്ലിക്കേ എലന്തൂര്‍ ഗുരുക്കളേ.

ഈ കുറുമന്റെ ബ്ലോഗത്യാഗങ്ങള്‍ വിശാലന്‍ പറഞ്ഞു ഞാന്‍ നേരത്തേ കേട്ടിരുന്നു കണ്ണൂസേ

പഴയ ജേക്കേവി കഥകളിലൊന്നില്‍ ഫോളിഡോള്‍ വിഷബാധയെത്തുടര്‍ന്ന് മുഴുപ്പട്ടിണിയിലായ ഒരു കുടുംബത്തിലെ കല്യാണിക്ക്‌ തന്നോടുള്ള സ്നേഹം കണ്ട്‌ ജീവിതത്തില്‍ ത്യാഗങ്ങളൊന്നും ചെയ്തിട്ടില്ലാത്ത അലക്സിന്‌ തോന്നുന്ന മാതിരി അമ്പരപ്പികലോസ്ത്യസ്‌ റെലെവേഷനിസ്കാ തോന്നി ഞാന്‍ ഈ മാനിനു ഫോണ്‍ ചെയ്തു.

aneel kumar said...

ഇന്നലെ മുതല്‍ ആലോചിക്കുകയായിരുന്നു എന്തു പറയണമെന്ന്. ഇന്നും ഒരെത്തും‌പിടിയുമില്ല.

തകര്‍പ്പന്‍ ശൈലിയ്ക്കുള്ളിലിരിക്കുന്നതു കൊണ്ട് ചിലരെയെങ്കിലും നെറ്റിചുളിപ്പിക്കുമായിരുന്ന വിഷയം ഭംഗിയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.

ഗന്ധര്‍വന്റെ കമന്റ്, ഒരു പത്തുകമന്റിനു തുല്യം.

കുറുമാനേ, കരിമ്പടത്തിമ്മെ രണ്ടു തൊളയിട്ടോട്ടാ. സാസം കിട്ടാതെയെങ്ങാനും...

വര്‍ണ്ണമേഘങ്ങള്‍ said...

ഇലഞ്ഞിത്തറമേളം കിടിലന്‍.
അല്ല, ഭാഷാ വരം കിട്ടിയപ്പോല്‍ പറഞ്ഞ ഭാഷ എന്തായിരുന്നു എന്ന്‌ വല്ല ഊഹമുണ്ടോ..?
ഞാന്‍ ഭരണിപ്പാട്ട്‌ പാടിയേനെ.
ആരെ നോവിക്കാനല്ലെങ്കിലും, കുറുമാന്‍ എഴുതി വിട്ടത്‌ അക്ഷരം പ്രതി ശരിയാ.

രാജീവ് സാക്ഷി | Rajeev Sakshi said...

ഒരു കാര്യം മനസ്സിലായി പറഞ്ഞതിലേറെയാണ് ഇനി പറയാന്‍ ബാക്കിയുള്ളത്.

ബ്രഹ്മാവുള്ളപ്പോള്‍ ആയുസ്സിനാണോ പഞ്ഞം. ഭൂലോകത്ത് മൂന്നു തലയുള്ള ഒരു ബ്രഹ്മാവു മാത്രമുള്ളപ്പോള്‍ ഇവിടെ ബൂലോഗത്ത് ആയിരം തലയുള്ള മൂന്നു ബ്രഹ്മാക്കളല്ലേ ഉള്ളത്, ആയിരം നാവുകൊണ്ട് പറഞ്ഞാല്‍ തീരാത്ത കഥകളുമായി! വിശാലന്‍ അരവിന്ദന്‍ കുറുമാന്‍.
വാദിച്ചു ചിരിപ്പിക്കൂ, ബൂലോഗരുടെ ആയുസ്സു കൂടട്ടെ.

കുറുമാന്‍ said...

ഗന്ദര്‍വ്വരേ : ഒരുപാടു നന്ദി. അങ്ങയുടെ അനുഭവങ്ങളപാരം.

കണ്ണൂസേ : നന്ദി.....ശ്ശെ എന്റെ ഒരു പോസ്റ്റിനുള്ള വക പോയല്ലോ.....പോസ്റ്റിന്റെ പിറവിയുടെ പിന്നില്‍ എന്ന പേരില്‍ കമ്പിളി കഥ കൊണ്ടുവരുവാന്‍ ഇരുന്നതാണല്ലോ :)

ഷിജുവേ : അലക്സ് അല്ല താങ്ക്സ്

ഉമേഷ്ജിയേ : മൊത്തം ലോകത്തിലെ കുറുമിമാര്‍, അവരുടെ ബ്ലോഗുന്ന കണവന്മാരെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണമെന്താണെന്ന് കണ്ടു പിടിക്കാനുള്ള ഒരു ഗവേഷണ പ്രൊജക്റ്റ് വക്കാരിക്കു നല്‍കിയാലോ?

ദേവേട്ടാ : നന്ദി.....പനിയൊക്കെ മാറിയല്ലോല്ലെ?

അനിലേട്ടാ : നന്ദി. രണ്ടു തുളയല്ല, കരിമ്പടത്തില്‍ ഒരു എക്സോസ്റ്റ് ഫാന്‍ ഫിറ്റു ചെയ്താലെ ശരിയാവൂ

വര്‍ണ്ണമേഘമേ : താങ്ക്സ്. ശരിക്കും എല്ലാരും പറയണത്, ബെന്നി പറഞ്ഞതു പോലെ, ബ്രൌണ്‍ ഗേള്‍ ഇന്ത റിംങ്, സാ ല ല ല ല ലലലലലലലലാന്നാ
പക്ഷെ ഞാന്‍ എനിക്കിഷ്ടപെട്ട വായില്‍ തോന്നിയത് കുറുമാനു തോന്നിയ ഭാഷ പറഞ്ഞതുകൊണ്ടല്ലേ, ഇതു ലാറ്റിനാണെന്ന് പരിചയസമ്പന്നാനായ അച്ഛന്‍ പറഞ്ഞത്.

സാക്ഷിയേ : നന്ദി. പെരിയ ബ്രഹ്മാക്കളുടെ ഒപ്പം എന്നെ കൂട്ടാറായോ സാക്ഷീ? ഇനി അങ്ങനെ ഒരബദ്ധം സംഭവിച്ചാല്‍ തന്നെ, എന്റെ തല പിന്നില്‍ മാത്രം മതിട്ടോ.....

ദേവന്‍ said...

അപ്പാ
ഗന്ധര്‍വ്വരുടെ പോസ്റ്റ്‌ ആംഗലേയം ആയതിനാല്‍ പിന്മൊഴീല്‍ കണ്ടില്ല. ഇപ്പോഴാണേ കണ്ടത്‌. ആവുന്നതുപോലെ എഴുതാം . (എലന്തൂര്‍ ഗുരുക്കള്‍ കുരുക്കിയപോലെ ഗന്ധര്‍വ്വനും കുരുക്കി നമ്മളെ!)

K.V Manikantan said...

കുറുജീ......
കമന്റാന്‍ വൈകിപ്പോയി.
എന്റെ സ്വന്തം ഗ്രാമത്തിന്റെ പേരില്‍ സൂപ്പര്‍ ഫാസ്റ്റ്‌ ബസ്‌ വരെ വരാന്‍ കാരണമായ ഒന്നാണ്‌ കുറു അര്‍മ്മാദിക്കാന്‍ പോയ ടി സ്ഥലം. ഇതുകൊണ്ട്‌ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിനുണ്ടായ മെച്ചങ്ങള്‍:
1. ടി സ്ഥാപാനത്തിന്റെ ചുറ്റളവില്‍ ഉള്ള സ്ഥലങ്ങള്‍ അതെ ഭീമമായ വിലയില്‍ പലരും സ്ഥാപനത്തിന്‌ വിറ്റു.
2. കുറേ എറെ കൊച്ചുകച്ചവടങ്ങള്‍ ഇവിടെ മുളച്ചു പൊന്തി.
3. പണ്ട്‌ കിണര്‍ എന്ന് വിളിച്ചിരുന്ന ബസ്റ്റോപ്പിന്റെ പേര്‌ 'പര്‍ണ്ണശാല' എന്നായി.

ലോകത്തിനുണ്ടായ മെച്ചം:
വൃത്തികേടായി കിടക്കുനന്‍ മതിലുകള്‍ ഉള്ളവര്‍ ധ്യാനം കൂടി കള്ളുകുടി ഒക്കെ നിര്‍ത്തി ലോകത്തെ നന്നാക്കണമെന്ന് തീരുമാനിക്കും. അന്നു തന്നെ മതില്‍ വെള്ള പൂശും. അതില്‍ ഒരു കള്ളിയില്‍ മദ്യം ശത്രുവാണ്‌ എന്നെഴുതും: അടുത്തതില്‍ ശത്രു മിത്രമാണ്‌ എന്നും. ഇദ്ദേഹത്തിന്റെ പുത്രന്‍ അകത്തിരുിന്ന് ഉറക്കെ വായിച്ച്‌ പഠിക്കുന്നുണ്ടാകും. {അ=ബ്‌, ബ്‌=c തെന്‍ അ=c

ഇപ്പോള്‍ എന്റെ ഗ്രാമത്തില്‍ ഏകദിന ധ്യാനമേ ഉള്ളൂ. കുറു പന്‍കെടുത്ത ഒരാഴ്ച fഉഡ്ഡ്‌ fരീ അല്പം മാറി മറ്റൊരു ഗ്രാമത്തിലാണ്‌. എന്നിരിക്കിലും എന്റെ ഗ്രാമത്തിന്റെ പേരില്‍ തന്നെ ആണ്‌ അവിടെയും അറിയപ്പെടുന്നത്‌. അവിടെ ഒരു റെയില്‍ വേ സ്റ്റേഷന്‍ സ്‌wഅയം ഭൂ ആയി ഉണ്ടായി. ചാലക്കുട്‌Iയില്‍ ട്രെയിന്‍ നിര്‍ത്തിയാല്‍ തന്നെ ഈ സ്റ്റേഷനിലായിരിക്കും ട്രെയിന്റെ വാല്‌. അത്ര അടുത്ത്‌. ശനി ഞായര്‍ ദിവസം എല്ലാ ട്രെയിനും ഇവിടെ ഒരു മിനിറ്റ്‌ സ്റ്റോPPഉണ്‍റ്റ്‌. fഅലം ചാലക്കുട്‌I ടു ധ്യാനകേന്ദ്രം- ഓട്ടം കിട്ടിയിരുന്ന ടാക്സി ഓട്ടോക്കാരുടെ കാര്യം സ്‌wആഹ:

കേന്ദ്രം ന്യൂനപക്ഷങളുടേതായതുകൊണ്ടു മാത്രം ഈ കേന്ദ്രത്തിന്റെ അടുത്ത്‌ അതായത്‌ ഹൈവേയില്‍ ബസ്‌ സ്റ്റോപ്പിന്റെ തൊട്ടടുത്ത്‌ ഒരു ഭൂരിപക്ഷക്ഷേത്രം പൊന്തി. മുമ്പും അവിടെ ഉണ്ടായതായിരുന്നു എന്ന് പറയപ്പെടുന്നു. പക്ഷേ കുറച്ചുകാലം എന്നു വൈകുന്നേരം ഭജനയും മറ്റുമായി സംഗതി ഉഷാറായി. ജനങള്‍ പാവങളായതുകൊണ്ടോ എന്തോ പ്രശ്നങള്‍ ഒന്നും ഇല്ല ഇതുവരെ.

70കളിലും 80കളിലും ഉണ്ടായിരുന്ന വായനശാല ക്ലബ്‌ കൂട്ടയ്മകള്‍ ഇപ്പോള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളായി മാറിയിരിക്കുന്നു. അതിന്‌ ഭൂരി-ന്യൂന വ്യത്യാസമില്ല. അതിന്റെ ക്ലിയര്‍ പ്രതിfഅലനം തന്നെയാണ്‌ ഈ കാണുന്നതെല്ലാം.
കലികാലം ആകുമ്പോള്‍ എല്ലാം നടക്കണമല്ലോ?

ഉമേഷ്::Umesh said...

ദേവോ, ആ കാരസ്കരത്തിന്റെ ശ്ലോകം സ്കൂളില്‍ പഠിച്ചിട്ടുണ്ടു്.

ചെറുപ്പകാലത്തിലുടുത്ത കോണോന്‍
നനയ്ക്കുമോ മാനുഷനുള്ള കാലം


എന്നാണെന്നു തോന്നുന്നു ആ‍ദ്യത്തെ രണ്ടു വരി. അതും കുറുമാനുമായെന്തു ബന്ധം?

myexperimentsandme said...

കാരസ്കരത്തിന്‍‌കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ

കാരകാരസ്കൃതം ഗുല്‍‌ഗുലു തിത്തകം
ചേരുന്ന നെയ്‌കളുമെണ്ണപൊടികളും
ബാക്കികുറെയെന്തോ ഗുല്‍‌ഗുലുതിത്തന്നും
എന്തോന്നുകുന്തമെന്നയ്യനയ്യോ

Kuttyedathi said...

ഭാഷാവര വിശേഷം ഇന്നലെ വായിച്ചതാ. കമന്റാന്‍ നേരം കിട്ടിയില്ല. ഞാനോര്‍ക്കുവായിരുന്നു, എത്ര പെട്ടെന്നാ കുറു ഭൂലോകത്തിലെല്ലാവരുടെയും ഹൃദയത്തില്‍ തന്നെ കേറി കസേരയിട്ടിരിപ്പുറപ്പിച്ചത്‌. ചുരുങ്ങിയ കാലത്തിനിടയില്‍ എത്രയെത്ര പോസ്റ്റുകള്‍. ഒക്കെ വായന കഴിഞ്ഞും മനസ്സില്‍ തങ്ങി നില്‍ക്കുന്നവ. ഒരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം. വെല്‍ ഡണ്‍ കുറുമാന്‍!

ഹാഹാ, ഭാഷാവരം ഉഗ്രനായി. വീട്ടിലിരിപ്പ്‌ വിശേഷങ്ങള്‍ പറഞ്ഞ ശൈലി കേമം. എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്നു കൂടി പറയാമായിരുന്നു. ഒക്കെ അല്‍പ വിശ്വാസികളെ, ലോല മനസ്കരെ മുതലെടുത്തുള്ള ഓരോ ഏര്‍പ്പാടുകള്‍. വന്നുവന്നിപ്പോ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം എന്ന പേരും കൂടി കിട്ടിയിട്ടുണ്ട്‌.

ബെന്നി പറഞ്ഞ ഒല്ലൂരെ തുള്ളല്‍ കുണ്ടുകുളം പിതാവു നിറിത്തിച്ച കഥ കേട്ടിട്ടില്ലല്ലോ.

കരിമ്പടം പുതച്ചിരുന്നെഴുതുമ്പോള്‍, പാവം ഋഷികയെങ്ങാന്‍ മൂത്രമൊഴിക്കാനെഴുന്നേറ്റു വന്നിട്ടച്ഛനെ കണ്ടു പേടിച്ചു പനിക്കണ്ട കേട്ടോ. കുറുമി ആ ഏഷ്യാനെറ്റ്‌ റേടിയോ വച്ചേ എന്നുള്ളതു മാറ്റി, കുറുമാന്‍ ഇടക്കെഴുനെറ്റു പോയില്ലെന്നുറപ്പു വരുത്താന്‍ 'ഒന്നു കൂര്‍ക്കം വലിച്ചേ' എന്നുറക്കത്തില്‍ പറയുന്ന അവസ്ഥ വരുമേ :)

Anonymous said...

എന്തൊക്കെയാ വിളിച്ചു പറഞ്ഞതെന്നു കൂടി പറയാമായിരുന്നു. ഒക്കെ അല്പ വിശ്വാസികളെ, ലോല മനസ്കരെ മുതലെടുത്തുള്ള ഓരോ ഏര്പ്പാടുകള്. വന്നുവന്നിപ്പോ കള്ളന്മാര്ക്കും കൊള്ളക്കാര്‍ക്കും ഒളിച്ചിരിക്കാന് പറ്റിയ സ്ഥലം എന്ന പേരും കൂടി കിട്ടിയിട്ടുണ്ട്‌

ഞാന്‍ ഘോരം ഘോരമായി എന്റെ പ്രതിഷേധം ഇവിടെ അറിയിക്കുന്നു. കള്ളനും കൊലപാതകിയും എനൊക്കെ അങ്ങിനെ ഒന്നും അങ്ങടു അടച്ചു പറയല്ലേ എന്റെ പൊന്നു കുട്ട്യേടത്തിയെ, ഒന്നൂല്ലെങ്കിലും വിശുദ്ധ കുര്‍ബാന എഴുന്നുള്ളിച്ചു വെക്കണ സ്ഥലമല്ലേ എന്നും? എന്തെങ്കിലും ഏതു തരത്തില്ലെങ്കിലും ആയിക്കോട്ടെ,കുറേ അധികം പേര്‍ക്കു മാനസാന്തരം ഉണ്ടായീന്നും,കള്ള് കുടി, പെണ്ണ് പിടി ഇത്യാദി ഒക്കെ നിര്‍ത്തീന്നും കുറച്ചു പേര്‍ക്കെങ്കിലും, മന:സമാധാനം എങ്കിലും കിട്ടീന്നും ഒക്കെ കേട്ടിരിക്കുന്നു..സൊ, നമ്മള്‍, ഇത്രേം പേരുടെ വിശ്വാസത്തെ അങ്ങടു ട്ടോട്ടല്‍ ആയി പുച്ഛിക്കണമൊ? നമ്മുക്കു ഇല്ലാത്ത അല്ലെങ്കില്‍ മനസ്സിലവാത്ത വിശ്വാസങ്ങളെ,നമ്മളു
പുച്ഛിക്കണമൊ? പിന്നെ എല്ലാവിടെയും മുതലെടുക്കാന്‍ കുറെ പേര്‍ കാണില്ലെ? എന്നും കരുതി മൊത്തമായി,ട്ടോട്ടലായി?
കുട്ട്യേടത്തി പറേണ കേട്ടല്‍ അതു ഒരു ബാര്‍ ആണു എന്നു തോന്നുമല്ലൊ? (ഒഹ്! ബാ‍ര്‍ എന്നു കേക്കുന്നതും,അവിടെ ഇനി ആളു കൂടുമായിരിക്കും:). ഉം..ഉം.. പത്രോസെ, നീ എന്നെ തള്ളിപ്പറയും എന്നു പറഞ്ഞിട്ടുണ്ടു..
ഞാന്‍ എണ്ണട്ടേട്ടൊ.. :-)

പിന്നെ കുട്ട്യേടത്തി ഈ സൈറ്റ് കണ്ടിട്ടുണ്ടൊ?
http://skepdic.com/
ലൂര്‍ദ്ദും ഫാത്തിമയും ഒന്നുമില്ലാന്നും,മാതാവു ഒക്കെ പ്രത്യക്ഷപ്പെടുന്നതു പാവങ്ങള്‍ ഉള്ള രാജ്യം നോക്കി മാത്രമാണെന്നും,അതു വത്തിക്കാന്റെ ഒരു മുതലെടുപ്പു ആണെന്നും? ഒന്നോര്‍ത്താല്‍ ശരിയല്ലേ? ഈ നോര്‍ത്ത് അമേരിക്കയില്‍ എന്താന്നെ ഇതു വരെ പ്രത്യക്ഷപ്പെടാത്തെ?

പിന്നെ ഇതില്‍ ആയുര്‍വേദം പോലും ഒരു വംബന്‍ തട്ടിപ്പാണു എന്നു പറയുന്നു...ഹും..ഹും..

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടേ. !

Satheesh said...

എന്താ ഇതിനൊക്കെ പറയുക! കുറുമാനേ, ഞിങ്ങക്കെതിരില്ല!!!

Manjithkaini said...

യെല്‍ജ്യേച്ചിയുടെ ലോജിക്ക് ക്ഷ പിടിച്ചു. യെല്‍ജി പറയുന്നതെന്തെന്നാല്‍ ഒരു വിശ്വാസത്തെക്കുറിച്ചും(അവിശ്വാസത്തെക്കുറിച്ചും) ആരും ഒന്നും എതിര്‍ത്തുപറയരുത്; കാരണം അതും വിശ്വസിക്കുന്നവര്‍ ഏറെയാണ്.

മോശ മലയിറങ്ങി വന്നപ്പോള്‍ ജനം അവിടെ കാളയെവച്ചു പൂജ നടത്തുന്നു. ക്ഷുഭിതനായ മോശ കാളവിഗ്രഹം തച്ചുടച്ചു എന്നാണല്ലോ ബൈബിള്‍ പറയുന്നത്. യെല്‍ജിയെങ്ങാന്‍ അവിടെയുണ്ടാരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനേ

മോശച്ചേട്ടാ, ആ ചെയ്തതു ശരിയായില്ല ഒന്നുമല്ലെങ്കിലും അത്രയും പേര്‍ വിശ്വസിച്ച് ആരാധിച്ചതല്ലെ ആ കാളയെ. :) :) :)

കള്ളനും കൊള്ളക്കാരനുമൊക്കെ ഒളിച്ചിരിക്കാനുള്ള സ്ഥലമെന്ന് കുട്ട്യേടത്തി അല്പം ആവേശത്തില്‍ പറഞ്ഞതായിരിക്കാം. അതു പോട്ടെ യെല്‍ജിയേ. ഏതാനും വര്‍ഷം മുന്‍പ് ഫാ.പോള്‍ തേലക്കാട്ട് സത്യദീപത്തില്‍ ഒരു ലേഖനമെഴുതിയിരുന്നു. ധ്യാനകേന്ദ്രങ്ങള്‍ പെരുകി, മാനസാന്തരപ്പെട്ടവര്‍ പെരുകിപ്പെരുകി, ബൈബിള്‍ വായിച്ചു വീടുകള്‍ പെരുകിക്കൊണ്ടേയിരിക്കുന്നു, എന്നിട്ടും കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ തമ്മിലടിയും തിന്മകളും പെരുകുന്നതെന്തേ എന്നായിരുന്നു ആ ലേഖനത്തിലൂടെ തേലക്കാട്ടച്ചന്‍ ചോദിച്ചത്. അതെന്തുമാകട്ടെ കള്ളന്മാരെയും കൊള്ളക്കാരെയും മനഃപൂര്‍വം ഒളിപ്പിച്ചില്ലെങ്കിലും ധ്യനകേന്ദ്രങ്ങള്‍ തിന്മയെയും പാപങ്ങളെയും മഹത്വവല്‍ക്കരിച്ചു എന്ന ചിന്തയാണെനിക്കുള്ളത്. തെറ്റാകാം ശരിയാകാം. എ എന്ന കഥാപാത്രം ഒരു സത്യക്രിസ്ത്യാനിയായ വല്യപ്പന്‍. വലിയ പാപങ്ങളൊന്നും ചെയ്യുന്നില്ല, കുടിയില്ല, വലിയില്ല, അങ്ങനെ യാതോരു ദൂഷ്യങ്ങളുമില്ല. എല്ലാ ഞായറാഴ്ചയും സമയമുള്ളപ്പോള്‍ ഇടദിവസവും പള്ളിയില്‍പ്പോകും. ബി എന്നതു വേറൊരു വല്യപ്പന്‍. പള്ളി കണ്ടിട്ടില്ല, കുടി വലി പെണ്ണുപിടി ഇത്യാദി ഗുണഗണങ്ങളെല്ലാമുണ്ട്. ഒരു സുപ്രഭാതത്തില്‍ അങ്ങോര്‍ പോട്ടയില്‍പ്പോയി വന്നു. ദോഷം പറയരുതല്ലോ, കുടി നിര്‍ത്തി വലി നിര്‍ത്തി. പള്ളിയിലാണെങ്കില്‍ അങ്ങോര്‍ക്കിപ്പോള്‍ വലിയ സ്ഥാനം. എന്തിനേറെ കുര്‍ബാനയ്കിടെ പ്രസംഗപീഠം പോലും അങ്ങേര്‍ സ്വന്തമാക്കിയിരിക്കുന്നു. വല്യ കുഴപ്പമില്ലാതെ അവിഹിതമായ സുഖഭോഗങ്ങളെല്ലാം വെടിഞ്ഞ് ഇത്രയും കാലം ജീവിച്ച വല്യപ്പന്‍ എയ്ക്ക് ഇതൊക്കെ കാണുമ്പോള്‍ അല്പം നഷ്ടബോധം വന്നാല്‍ കുറ്റം പറയാനാകുമോ? ഇതെന്റെ ന്യായമായ സംശയമാണ്.

വിശുദ്ധ കുര്‍ബാന്‍ വിശുദ്ധമാണെങ്കിലും അത് എഴുന്നള്ളിച്ചു വയ്ക്കുന്ന സ്ഥലങ്ങള്‍ എപ്പോഴും വിശുദ്ധമാകണമെന്നുണ്ടോ? ഞാന്‍ പാലക്കാട്ടായിരുന്നപ്പോള്‍ അട്ടപ്പാടിക്കടുത്തൊരു സ്ഥലത്ത് നടന്ന ഒരു സംഭവം പറയാം. ഒരു ചേട്ടന്‍ ഒരു കള്ളുഷാപ്പ് പുതുതായി സ്ഥാപിച്ചു കച്ചോടം പൊടിപൊടിക്കുന്നു. ആ ഏരിയയിലുള്ള പള്ളീലച്ചന്റെ അളിയന്റെ ഷാപ്പിനതു വല്യ ക്ഷീണമായി. അളിയനെ സഹായിക്കാന്‍ അച്ചനൊരു ചെറിയ കാര്യം ചെയ്തു. പുതുഷാപ്പുകാരന്റെ കച്ചോടം പൊടിപൊടിക്കുന്ന ഷാപ്പിനടുത്ത് ഒരു ചെറിയ കുരിശുപള്ളി സ്ഥാപിച്ചു. തൊട്ടടുത്ത ദിവസം ഷാപ്പു പൊളിക്കാന്‍ സമരവും തുടങ്ങി. ആ കുരിശുപള്ളിയില്‍ വിശുദ്ധകുര്‍ബാന എഴുന്നള്ളിച്ചുവച്ചിരുന്നു. എങ്കിലും ആ പള്ളി അത്ര പവിത്രമാണോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്.


ഭാഷാവരം മാത്രമല്ലല്ലോ കുറുമാനേ, അവിടെ വേറെയും തമാശകള്‍ അരങ്ങേറിയിരിക്കാമല്ലോ? വഴിയേ പോരട്ടെ. ഭാഷാവരത്തെപ്പറ്റി ചിലതു പറയാനുണ്ട് ഊണുകഴിച്ചിട്ടാവട്ടെ :)

Anonymous said...

മോശച്ചേട്ടാ, ആ ചെയ്തതു ശരിയായില്ല ഒന്നുമല്ലെങ്കിലും അത്രയും പേര്‍ വിശ്വസിച്ച് ആരാധിച്ചതല്ലെ ആ കാളയെ. :) :) :)

ഹിഹി! എനിക്കിതു പിടിച്ചു.പ്രത്യേകിച്ചു മൊശചേട്ടാ എന്നുള്ള് വിളി. അപ്പൊ യേശുക്രിസ്തുവിനെ കണ്ടിരുന്നുവെങ്കില്‍ അനിയന്‍ പറഞ്ഞേനെ,“ദേ ഒരാള്‍ മാജിക്ക് കാട്ടാന്‍ വന്നിരിക്കുന്നു.ഇവിടെ എഴുതി വെച്ചിരിക്കുന്ന നിയമങ്ങള്‍ ഒക്കെ തെറ്റിക്കണം എന്നു, നല്ല ഫ്രാഡ് പുള്ളി തന്നെ എന്നു. അങ്ങേര്‍ക്കു എന്തൊ കള്ളപ്പണി ഉണ്ടു . പിന്നെ കൊലപാതകിയേയും വേശ്യയേയും ഒക്കെ അങ്ങേരു ‘സുഖപ്പെടുത്തുന്നു” (കണ്ണിറുക്കി കാണിച്ചു) ”

ഞാന്‍ പറഞ്ഞതില്‍ ഒരു വശമോ ഒരു സെന്റെന്‍സോ അനിയന്‍ കണ്ടിരിക്കുന്നു..ഞാന്‍ ഉദ്ദേശിച്ചതു അങ്ങിനെ അല്ല,എന്റെ വാദം മൊത്തം ലോജിക്കല്‍ ആയിട്ടും അല്ല. ലോജിക്കല്‍ ആയി വിശ്വസം എങ്ങിനെ വാദിക്കമെന്നു എനിക്കു അറിയത്തുമില്ല.
കുട്ട്യേടത്തിയെപ്പൊലെ ഈശൊയിലും മറിയത്തിലും വിശ്വസിക്കുന്ന ഒരാള്‍ (ഞാന്‍ വായിച്ചറിഞ്ഞതു), പോട്ടയില്‍ പോകുന്നൊരെല്ലാം അല്പ വിശ്വാസികള്‍ ആണു അല്ലെങ്കില്‍ ലോല മന്‍സ്ക്കര്‍ ആണു എന്നു ഉറക്കെ ചെളി വാരി എറിയുന്നു...അപ്പൊ നോവേന കൂടുന്നതും, കൊന്ത ചൊല്ലുന്നതും അങ്ങിനെ ആയിക്കൂടെ? അതു ‘അല്പവിശ്വാസം‘ എന്നു നോണ്‍-കാത്തലിക്ക്സ് പറയുന്നു.ഈശൊ ഉള്ളപ്പോള്‍ എന്തിനു വേറൊരു സഹായി? ഈ പുണ്യളന്മാര്‍ എല്ലാം എന്തിനു ഇങ്ങിനെ സഭയില്‍ നിരന്നു നില്‍ക്കുന്നു? ഇതു വേറെ ആരു പറഞ്ഞെങ്കിലും എനിക്കു പ്രതികരിക്കാന്‍ തോന്നില്ല. പക്ഷെ അതേ സഭയില്‍ വിശ്വസിയായ ഒരാള്‍ അങ്ങിനെ അടച്ചാക്ഷേപിച്ചപ്പോള്‍ അതൊരു തെറ്റായ ധാരണ ആയി എനിക്കു തോന്നി.. കള്ളനും കൊലപാതകിയും ഒന്നും പ്രൂവ് ചെയ്യപ്പെട്ടട്ടില്ലല്ലൊ. എല്ലാരും മഹാന്മാരാണു എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. എന്നു കരുതി, അവിടെ ആരും കള്ളു കച്ചോടം നടത്തുകയൊ, അവിഹിത പ്രവൃത്തി ചെയ്യുകയോ
ഒന്നുമല്ലല്ലൊ, കുറേ പേരു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്നു. കൈ കൊട്ടിയും അല്ലാതേയും.
കുറേ പേര്‍ക്കു മന:സമാധാനം കിട്ടുന്നു. അതില്‍ എന്തു തെറ്റു? ഒരു സൈക്കിയാട്രിക്കരനെ കാണണമെങ്കില്‍ അതിലും കൂടുതല്‍ കാശ് കൊടുക്കണം.. :-)
അല്ലാണ്ടു അവിടെ കൂടിയിരിക്കുന്നോരെല്ലാം ആരെ എങ്കിലും ദ്രോഹിക്കാനൊ,കൊലാ‍പാതകം ആസൂത്രണം ചെയ്യുന്നോരും ആണൊ? എനിക്കറിഞ്ഞൂട. ഏതിനേയും എന്തിനു വെറുതെ അങ്ങടു പുച്ഛിക്കുന്നു? നമ്മളൊക്കെ എന്നിട്ട് പുച്ഛിക്കേണ്ടതിനു നേരെ കണ്ണടക്കുകയും ചെയ്യുന്നു..

പിന്നെ മുതലെടുക്കുന്നു എന്നുള്ളതു, ഡോക്ട്ര് മുതല്‍ കള്ളു ഷാപ്പുകാരന്‍ വരെ ആളുകളുടെ വിവരമില്ലയമയെ മുതലെടുക്കുന്നു.. ഏതു മതവും സോപ്പു പൊടി വില്പന പോലെ എന്നു പറയപ്പെടുന്നു...

എന്നിട്ടും കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ തമ്മിലടിയും തിന്മകളും പെരുകുന്നതെന്തേ എന്നായിരുന്നു

അതു വാസ്തവം!അവിടെ പോകുന്നോരു മൊത്തം വിശ്വാസത്തില്‍ അലിഞ്ഞു മഹാമനുഷ്യരായി തീരുന്നു എന്നൊന്നും ധരിക്കാന്‍ പറ്റില്ല. ഒരാഴ്ച കാണും അതിന്റെ എഫെക്ട്ട്. അതു കഴിഞ്ഞല്‍ പഴയ പടി ആയാ‍ണു ഞാന്‍ മിക്കോരും കണ്ടിരിക്കുന്നതു...

ഇത്രയും കാലം ജീവിച്ച വല്യപ്പന്‍ എയ്ക്ക് ഇതൊക്കെ കാണുമ്പോള്‍ അല്പം നഷ്ടബോധം വന്നാല്‍ കുറ്റം പറയാനാകുമോ

സംശയം വളരെ വളരെ ന്യായം. മുടിയനായ പുത്രന്‍ തിരിച്ചു വന്നപ്പോഴും അവിടെ ഫുള്‍ ടൈം പിതാവിനെ നോക്കി നിന്ന മൂത്ത് മകന്‍ ഐസ് ആയി പോയതു ഇതേ സംശയത്തില്‍ ആണു..
പിന്നെ ക്രൈസ്തവ വിശ്വാസം തന്നെ മാനസാ‍ന്തരത്തില്‍ അല്ലേ ഊന്നി നില്‍ക്കുന്നതു? അതു പെട്ടന്നൊരു പോട്ട വന്നിട്ടൊ ഒന്നുമല്ല.

ഏതു മതസ്ഥാപനത്തേയും “ഒഹ്! അതൊക്കെ മണ്ടന്മാര്‍ക്ക്” എന്നു പറഞ്ഞു പുച്ഛിക്കുന്ന ഫാഷന്‍ പോയി..കൂട്ടുകാരാ. ബുദ്ധിജീവികളും ഇപ്പൊ പള്ളിയിലും അമ്പലത്തിലും ഒക്കെ പോകുന്നത്രെ.


വിശുദ്ധ കുര്‍ബാന്‍ വിശുദ്ധമാണെങ്കിലും അത് എഴുന്നള്ളിച്ചു വയ്ക്കുന്ന സ്ഥലങ്ങള്‍ എപ്പോഴും വിശുദ്ധമാകണമെന്നുണ്ടോ?


വിശുദ്ധ കുര്‍ബാന വിശുദ്ധം ആണു..പക്ഷെ അങ്ങിനെ കാണിച്ച അച്ചന്‍ അല്ല. അതു അടികൊള്ളാത്തേന്റെ സൂക്കേടു ആണു..

ഷാപ്പെല്ലാം അടച്ചു പൂട്ടണമെന്നും,പകരം ബാര്‍ ആക്കണമെന്നും അത്രെ ഇപ്പൊ കേരളത്തില്‍ സഭയുടെ പുതിയെ ഓര്‍ഡര്‍,കാരണം ബാര്‍ കൂടുതലും ക്രൈസ്തവരാത്രെ നടത്തുന്നതു,പള്ളി പണിക്കു അബ്കാരി കാശും കിട്ടും.. :-)

പിന്നെ പോട്ടെയേയും അമ്പലത്തേയും ഒക്കെ പുച്ഛിച്ചു നടന്നു,ഒരു സുപ്രഭാതത്തില്‍ അവനോന്റെ കാര്യമോ കൊച്ചുങ്ങടെ കാര്യമൊ കഷ്ടത്തിലാവുമ്പൊ ഇതിലൊക്കെ പോയി ‘കാര്യം സാധിച്ചെടുക്കുന്നോരും‘ ധാരാളം. നാട്ടില്‍ ഒക്കെ വലിയ കമ്മ്യൂണിസ്റ്റായി നടന്നു, ജോലി ഒന്നും ഇല്ലാണ്ടവുമ്പൊ ഏതെങ്കിലും രാജ്യത്തൊക്കെ പോയി ക്യാപിറ്റലിസ്റ്റ് ആവുന്ന പോലെ തന്നെ ഇതും.

Vempally|വെമ്പള്ളി said...

കുറുമാനെ, ഞാനൊരു ദിവസം സ്കൂട്ടായപ്പോ(കടപ്പാ:വിശാലന്‍) കുറുമാന്‍ അടുത്ത പോസ്റ്റ്‌ ലോഞ്ച്‌ ചെയ്തു. കാണാന്‍ താമസിച്ചൂ. അപ്പോ കുറുമാന്‍ അനുഭവങ്ങളുടെ ഒരു ഭണ്ടാരമാണല്ലെ. എന്തെന്തു കഥകള്‍ വിവരണങ്ങള്‍!! എന്തൊരു സൌന്ദര്യ സംരക്ഷണം! കൊള്ളാം.

കുറുമാനെ ഞാനും പണ്ട്‌ ധ്യാനത്തിനൊക്കെപ്പോയിരുന്നു. പക്ഷെ എന്തോ അന്നത്തെ എന്റെ പ്രായത്തിന്റെ പ്രത്യേകത കൊണ്ടോ മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള താത്പര്യം കൊണ്ടോ എനിക്ക്‌ ധ്യാനം ഒട്ടും തന്നെ ശ്രദ്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കിയിരുന്നു.

ഇത്തിരി ഗൌരവത്തിലെഴുതട്ടെ: അധികമായാല്‍ അമൃതും വിഷം എന്നു പറഞ്ഞതുപോലെ തന്നെ ഈ കേസും. പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ചു പലരും ഒോവര്‍ഡോസാകുന്നു, എക്സെഡ്രിക്കാവുന്നു സമനില പോവുന്നു. എന്തെങ്കിലും ചെറിയ പാപം ചെയ്തവരെ വലിയ പാപ ബോധത്തിനടിമകളാക്കുന്നു (വലിയ പാപം ചെയ്തവര്‍ ഇതൊന്നും കേട്ടാല്‍ കുലുങ്ങില്ല). വലിയ റൌഡികളായിരുന്നവര്‍ അവരുടെ ആരോഗ്യമൊക്കെ പോകുംമ്പൊ ഇവിടെ വന്നു പഴയകാര്യങ്ങള്‍ പറഞ്ഞ്‌ താരമാവുന്നു(പട്ടാളത്തില്‍ പോയിട്ടു വന്നവരുടെ വെടിക്കഥകള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും വലിയ ഇന്ററസ്റ്റാണല്ലോ പാവത്താന്മാരുടെ കഥകേള്‍ക്കാനാര്‍ക്ക്‌ ഇന്ററസ്റ്റ്‌?)

കുറുമാനെ ഞാനെന്തിനാ ബോറാക്കുന്നെ, കുറുമാനെഴുതിയ അതേ സ്പിരിറ്റോടെ പറയട്ടെ
- നല്ല പോസ്റ്റ്‌! എന്തും തമാശയും കലര്‍ത്തികാണാന്‍ കഴിഞ്ഞാല്‍(എല്‍.ജി ഒടക്കാന്‍ വരും) ജീവിതത്തില്‍ നിന്നും അനാവശ്യ ടെന്‍ഷനുകളൊത്തിരി ഒഴിവാക്കാന്‍ കഴിയും (അതല്ലെ എല്ലാവരും നായനാരെ ഇഷ്ടപ്പെട്ടിരുന്നെ). ഇതൊക്കെ വായിക്കുന്ന ഞങ്ങള്‍ക്കും ഇതൊരു ടെന്‍ഷന്‍ മാറ്റാനുള്ള മരുന്നു തന്നെ.

Kuttyedathi said...

എല്‍ജിയേ, എല്ജി പറഞ്ഞ രോഗശാന്തിയും ബാക്കിയുള്ള സംഭവങ്ങളുമൊന്നും അവിടെ നടക്കുന്നില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. പക്ഷേ, അവയ്ക്കൊക്കെ ഒപ്പം തന്നെ, അവിടെ ഇങ്ങനെ ചില കാര്യങ്ങളും കൂടി നടക്കുന്നുണ്ടെന്ന കാര്യമല്ലേ ഞാന്‍ പറഞ്ഞുള്ളൂ. ഈ ഒരു നാലഞ്ചു വര്‍ഷത്തിനിടയില്‍ എത്രയോ, വട്ടം ഞാന്‍ പത്രങ്ങളില്‍ വായിച്ചിരിക്കുന്നു, 'പ്രതി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലാണെന്നറിയുന്നു', പ്രതിയെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നറസ്റ്റ്‌ ചെയ്തു' എന്നൊക്കെയുള്ള വാര്‍ത്തകള്‍. ഈ അടുത്തകാലത്തേതോ ഹെബിയസ്‌ കോര്‍പ്പസിനെ പറ്റിയും വായിച്ചു. ഇതൊന്നു പറഞ്ഞപ്പോഴേക്കും, ഞാന്‍ വിശ്വാസത്തെ പുച്ഛിക്കുന്നതായിട്ടെല്ജിക്കു തോന്നിയെങ്കില്‍..

-B- said...

പണ്ട് പുഷ്പറാണീടെ പ്രേതം എന്റെ മേല്‍ കൂടിയിരുന്ന കാലത്ത് (ഒരു എട്ട്- എട്ടര- ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം)എന്നും രാത്രി 12 മണിക്ക്‌ വന്നിട്ടു പുലര്‍ച്ച മൂന്ന്‌ മൂന്നരക്കു മാറുന്ന ഒരു ശ്വാസം മുട്ടിന്റെ അസ്ക്യത ഉണ്ടായിരുന്നു എനിക്ക്‌. അതൊന്ന്‌ മാറി കിട്ടാന്‍ എന്റെ അമ്മ നടത്തിയ വഴിപാടുകളുടെ കൂട്ടത്തില്‍, ഈ പറഞ്ഞ ധ്യാനവും ഒന്നു ഞാന്‍ കൂടി. യേശുവിന്റെ ശരീരത്തിന്റെ ഒരു കഷണം എന്നു പറഞ്ഞ്‌ ഒരു തരം അപ്പം അന്ന്‌ അവിടെ കണ്ട ഒരു വിശ്വാസി എനിക്ക്‌ തന്നു. രാത്രി അതില്‍ മധുരമിടാത്ത കട്ടന്‍ ചായ ഒഴിച്ചു വെക്കണം. രാവിലെയാകുമ്പൊ ഈ കട്ടന്‍ ചായ ഊറ്റിയെടുത്ത്‌ വെറും വയറ്റില്‍ കുടിക്കണം. രാവിലെയാകുമ്പഴേക്കും, നല്ല പുളിച്ച കള്ളിന്റെ മണവും സ്വാദും. എന്നാ‍ലും വേണ്ടില്ല ഈ ശ്വാസം മുട്ടു മാറുമല്ലൊ എന്നു വിചാരിച്ച്‌ ഈ കള്ളു കുടി ഞാന്‍ തുടര്‍ന്നു 3 മാസം. ഇത്രേം കള്ളു കുടിച്ചിട്ടും പുഷ്പറാണി ഇറങ്ങിയില്ല. യേശുവിന്റെ ശരീരവും വീഞ്ഞും കഴിച്ച്‌ എനിക്കും മടുത്തു. നിര്‍ത്തി. 1-2 കൊല്ലം കഴിഞ്ഞപ്പോള്‍ ഒന്നും ചെയ്യാണ്ട്‌ തന്നെ ശ്വാസം മുട്ട് മാറി. ഇതും ദയവായി ആരുടെം മത വികാരങ്ങളെ.... എല്‍‌‌ജിയേ, വെറും ഒരു അനുഭവം പറഞ്ഞതാണേ...

കുറു ആള്‍ അടിപൊളിയാക്കുന്നുണ്ട്‌. എന്റെ നിര്‍ഭാഗ്യത്തിന് കുറൂന്റെ കാലാട്ടല്‍ കാണാന്‍ ത്രിപ്രയാര്‍ നിന്ന് വന്ന കുട്ട്യോള്‍ടെ കൂട്ടത്തില്‍ എനിക്ക്‌ വരാന്‍ പറ്റിയില്ല. ഇരിങ്ങാലക്കുടക്ക്‌ പോയിരുന്ന കൂട്ടുകാരികള്‍ പറയാറുള്ള കാല്‍ അപ്പൊ കുറൂന്റെ ആയിരുന്നു ല്ലെ...

ദേവന്‍ said...

ഈ കുറുമക്കാഞ്ഞിരക്കുരു
ധ്യാനപ്പാലില്‍ ഇട്ടാലും
കാലന്തരേ
നന്നാവില്ലെന്നാ ഗുരുക്കളേ ഞാന്‍ പറഞ്ഞത്‌.വക്കാരി ദേ വൈദ്യശാല തുറന്നു.

Manjithkaini said...

യെല്‍ ജിയേ എന്നാലും എന്നെ അനിയാ എന്നു വിളിച്ചതു ശരിയായില്ല. ആകപ്പാടെ ചേട്ടാന്നു വിളിക്കാന്‍ എല്‍ ജീമാത്രമേ ഉണ്ടാര്‍ന്നുള്ളൂ :(

ഏതു മതസ്ഥാപനത്തേയും “ഒഹ്! അതൊക്കെ മണ്ടന്മാര്‍ക്ക്” എന്നു പറഞ്ഞു പുച്ഛിക്കുന്ന ഫാഷന്‍ പോയി..കൂട്ടുകാരാ. ബുദ്ധിജീവികളും ഇപ്പൊ പള്ളിയിലും അമ്പലത്തിലും ഒക്കെ പോകുന്നത്രെ.

ബുദ്ധിവളരെ കുറഞ്ഞ ഒരു ജീവിയാണ് ഈയുള്ളവനെന്നു പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. ഒരു ഫാഷന്‍ എന്ന നിലയില്‍ ഒന്നിനെയും എതിര്‍ക്കുന്നില്ല എന്നും ഒരു കാര്യത്തോടും പുച്ഛമില്ലായെന്നും താഴ്മയോടെ പറഞ്ഞുകൊള്ളട്ടെ.

എന്റെ നോട്ടത്തില്‍ ലോജിക്, റീസണിംഗ് എന്നിവയും ദൈവദാനങ്ങളാണ്. വിശ്വാസം യുക്തിഭദ്രമാക്കുന്നത് അത്ര തെറ്റല്ലെന്നു സാരം.

സ്വന്തം വിശ്വാസത്തില്‍ ഹിതകരമല്ലാത്തതു നടക്കുന്നെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടതു പ്രവാചക ധര്‍മ്മമാണെന്നു കരുതാന്‍ ഇഷ്ടപ്പെടുന്നയാളാണു ഞാന്‍. കൊള്ളരുതായ്മകള്‍ക്കു മുഖം‌മൂടിയായി മതവും വിശ്വാസവുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്തു വിശേഷിച്ചും.

“ദേ ഒരാള്‍ മാജിക്ക് കാട്ടാന്‍ വന്നിരിക്കുന്നു.ഇവിടെ എഴുതി വെച്ചിരിക്കുന്ന നിയമങ്ങള്‍ ഒക്കെ തെറ്റിക്കണം എന്നു, നല്ല ഫ്രാഡ് പുള്ളി തന്നെ എന്നു. അങ്ങേര്‍ക്കു എന്തൊ കള്ളപ്പണി ഉണ്ടു . പിന്നെ കൊലപാതകിയേയും വേശ്യയേയും ഒക്കെ അങ്ങേരു ‘സുഖപ്പെടുത്തുന്നു” (കണ്ണിറുക്കി കാണിച്ചു) ”

യേശുവിന്റെ പിറകേപോയ പാപികളെയും പോട്ടയില്‍ പോകുന്ന പാപികളെയും തുലനം ചെയ്യാന്‍ ഞാനാളല്ല. അവന്‍ അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിച്ചും സുവിശേഷം പ്രസംഗിച്ചും കടന്നു പോയി എന്നാണ് സുവിശേഷം തന്നെ യേശിവിനെ വിശേഷിപ്പിക്കുന്നത്. വിവേകമുള്ള പ്രവാചകനായിരുന്നതിനാല്‍ ഒരു അല്‍ഭുതപ്രവര്‍ത്തന കേന്ദ്രം സ്ഥാപിച്ച് അവിടെ ആളേക്കൂട്ടാന്‍ അങ്ങോര്‍ തുനിഞ്ഞില്ല.

അല്‍ഭുതങ്ങള്‍ക്കണ്ടു പിറകേ കൂടി, ചുമലില്‍ കുരിശുമരം കണ്ടപ്പോള്‍ ഓടിപ്പോയ വിശ്വാസികളിലൊരുവനാകരുതേ എന്നാണെന്റെ പ്രാര്‍ത്ഥന. ആള്‍ക്കൂട്ടത്തിനൊപ്പം കൂടാതെ, മൌനമായി ആരുമറിയാതെ യേശുവിനെ കാല്‍‌വരിവരെ പിന്തുടര്‍ന്ന ശതാധിപനാണ് എനിക്കു മാതൃക.

ഏതായാലും കുറുമാന്റെ വിഷയം ഭാഷാവരമാകയാല്‍ എല്‍ ജിയും ഞാനും വായിക്കുന്ന ബൈബിളിലെ ചിലഭാഗങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിച്ച് പിന്‍‌വാങ്ങാം.

വീണ, കുഴല്‍ മുതലായ അചേതനങ്ങളായ സംഗീതോപകരണങ്ങള്‍പോലും വ്യതിരക്തമായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമോ? കാഹളധ്വനി അസ്പഷ്ടമാണെങ്കില്‍ ആരെങ്കിലും യുദ്ധത്തിനു തയാറാകുമോ? അതുപോലെതന്നെ നിങ്ങളുടെ കാര്യവും; ഭാഷാവരംകൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍ ആര്‍ക്ക് എന്തു മനസിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്. അര്‍ത്ഥമുള്ള അനേകം ശബ്ദങ്ങള്‍ ലോകത്തില്‍ ഉണ്ട്. എന്നാല്‍ ഭാഷയുടെ അര്‍ത്ഥം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ സംസാരിക്കുന്നവനു ഞാനും എനിക്ക് അവനും അന്യനായിരിക്കും.
........... ............
സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധപൂര്‍വം സംസാരിക്കുന്നതാണ്.


ഇപ്പറഞ്ഞതൊന്നും എന്റെ വാക്കുകളല്ല, പൌലോസ് അപ്പസ്തോലന്റേതാണു താനും.

ഹിന്ദു സഹോദരനു ഭാഷാവരം എന്നുറക്കെ വിളിച്ചുപറയുകയും അല്‍ഭുതങ്ങള്‍ പരസ്യമാക്കി ആളെക്കൂട്ടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ ഉദ്ദേശശുദ്ധിയില്‍ എനിക്കു സംശയമുണ്ടെല്‍ജിയേ. ഇനി അവരുടെയും അവിടെ വരുന്നവരുടെയും ഉദ്ദേശങ്ങള്‍ ശുദ്ധമാണെങ്കിലും പൌലോസ് അപ്പസ്തോലനെപ്പോലെ ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ് എന്നു വിശ്വിസിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരെളിയ വിശ്വാസിയാണു ഞാന്‍.

evuraan said...

പക്ഷം ചേരാന് ഉദ്ദേശ്യമില്ല. അവിശ്വാസിയല്ലെങ്കിലും, മതത്തിന്റെയും വിശ്വാസത്തിന്റെയും പേര്‍ പറഞ്ഞ് കോമാളി വേഷങ്ങളാടാന്‍ എനിക്കു വയ്യ എന്നത്, എന്റെ മാത്രം മതം.

അത്താഴം വെച്ചു തരാനാളില്ലാത്തപ്പോള്‍ സൌകര്യം നോക്കി മാത്രം ധ്യാനമെന്ന പേരില്‍ പോകാനുള്ളയിടമാകുമ്പോള്‍ ഇതല്ലേ നടക്കൂ?

പങ്കെടുക്കുന്നവരെപ്പോലേ ജീവനോപാധിയായി ഇത് നടത്തുകയും ചെയ്യുന്നവര്‍ കൂടെയാകുമ്പോള്‍ പൂര്‍ത്തിയായി.

ധര്‍മ്മച്യുതി, ച്യുതി, എന്നലറമുറയിട്ടിട്ട് കാര്യമില്ല. ഞാനും നിങ്ങളും നമ്മളുമാണ് ച്യുതികള്‍ക്ക് കാരണക്കാര്‍.

മതവും ജാതിയും വയറ്റിപിഴപ്പിനുള്ള വകുപ്പാണ് പലര്‍ക്കും. അല്‍കെമിസ്റ്റുകളെ പോലെ ജാലവിദ്യകള്‍ കൂട്ടിയാള്‍ക്കാരെ കൂട്ടുന്നത് നിലനില്‍പ്പിനാണ്.

ഇത്തരക്കാരുടെ നടുവില്‍ സമാധാനവും ശാന്തിയു തേടുന്നവര്‍ക്ക് എവിടുന്നെങ്കിലും കിട്ട്ണേ എന്നുമാത്രം ആശിക്കുന്നു.

(1) യെല്‍ജ്യേച്ചിയുടെ ലോജിക്ക് ക്ഷ പിടിച്ചു. യെല്‍ജി പറയുന്നതെന്തെന്നാല്‍ ഒരു വിശ്വാസത്തെക്കുറിച്ചും(അവിശ്വാസത്തെക്കുറിച്ചും) ആരും ഒന്നും എതിര്‍ത്തുപറയരുത്; കാരണം അതും വിശ്വസിക്കുന്നവര്‍ ഏറെയാണ്.

മോശ മലയിറങ്ങി വന്നപ്പോള്‍ ജനം അവിടെ കാളയെവച്ചു പൂജ നടത്തുന്നു. ക്ഷുഭിതനായ മോശ കാളവിഗ്രഹം തച്ചുടച്ചു എന്നാണല്ലോ ബൈബിള്‍ പറയുന്നത്. യെല്‍ജിയെങ്ങാന്‍ അവിടെയുണ്ടാരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനേ

മോശച്ചേട്ടാ, ആ ചെയ്തതു ശരിയായില്ല ഒന്നുമല്ലെങ്കിലും അത്രയും പേര്‍ വിശ്വസിച്ച് ആരാധിച്ചതല്ലെ ആ കാളയെ. :) :) :)


ഉടയ്ക്കല്ലേ... എന്നല്ലേ താലിബാന്‍ കണ്ഡാഹറില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ അന്താരാഷ്ട്ര സമൂഹം പറഞ്ഞതും?

ജനറലൈസേഷന്‍ വികാരത്തിനും വിശ്വാസത്തിനും ചേരുമോ എന്തോ?

(2)

ഗാന്ധിജി “ഹേ റാം” എന്ന് പറഞ്ഞിട്ടില്ല എന്ന ധ്വനിയായിരുന്നു കുറേ നാള്‍ മുമ്പ് ഒരു അനുചരന്റെ ഇന്റര്‍വ്യൂ (മനോരമയില്‍ വന്നത്)-വിലുണ്ടായിരുന്നത്.

(3)

ലൂര്‍ദ്ദും ഫാത്തിമയും ഒന്നുമില്ലാന്നും,മാതാവു ഒക്കെ പ്രത്യക്ഷപ്പെടുന്നതു പാവങ്ങള്‍ ഉള്ള രാജ്യം നോക്കി മാത്രമാണെന്നും,അതു വത്തിക്കാന്റെ ഒരു മുതലെടുപ്പു ആണെന്നും? ഒന്നോര്‍ത്താല്‍ ശരിയല്ലേ? ഈ നോര്‍ത്ത് അമേരിക്കയില്‍ എന്താന്നെ ഇതു വരെ പ്രത്യക്ഷപ്പെടാത്തെ?

hoax-ഓ എന്തോ, ഇവിടെയും ഇങ്ങനത്തെ സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. ഒരെണ്ണമിതാ...

Kalesh Kumar said...

കുറുഗുരോ,കൂടുതലൊന്നും പറയാനില്ല -
നല്ല രസികന്‍ പോസ്റ്റ്!

sreeshanthan said...

adipoli ayittundu,

ithe level il oru 5- 6 ennam poratte

sreeshanth

മുല്ലപ്പൂ said...

ഭാ‍ഷാ വരം തന്നെ... ഞങ്ങളെ ചിരിപ്പിക്കനുള്ള ഈ കഴിവു...

Shiju said...

മന്‍ജിത്‌ ഉദ്ധരിച്ച വേദ ഭാഗത്തിനു പു
റമേ വേറെ കുറച്ചു ഭാഗം കൂടി ഞാന്‍ ഉദ്ധരിക്കട്ടെ. ഇതാണു ഭാഷാ വരത്തെ കുറിച്ച്‌ പുതിയ നിയമത്തിലുള്ള ആദ്യ പരാമര്‍ശം.

പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.
പെട്ടെന്നു കൊടിയ കാറ്റടികൂന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.അഗ്നി ജ്വാലപോലെ പിളര്‍ന്നിരികൂന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷമായി അവരില്‍ ഔരോരുത്തന്റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവര്ക്കു
ഉച്ചരിപ്പാന് ‍നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചു തുടങ്ങി.
അന്നു ആകാശത്തിന്‍കീഴുള്ള സകല ജാതികളില്‍ നിന്നും യെരൂശലേമില്‍ വന്നു പാര്‍ക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു. ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നു കൂടി, ഔരോരുത്തന് ‍താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.
എല്ലാവരും ഭ്രമിച്ചു ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കു
ന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ? പിന്നെ നാം ഔരോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്ത ഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നതു എങ്ങനെ? പര്‍ത്ഥരും, മേദ്യരും, ഏലാമ്യരും, മെസപ്പൊത്താമ്യയിലും, യെഹൂദ്യയിലും, കപ്പദോക്യയിലും, പൊന്തൊസിലും, ആസ്യയിലും, പ്രുഗ്യയിലും, പംഫുല്യയിലും, മിസ്രയീമിലും, കുറേനെക്കു
ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്ക്കുന്നവരും റോമയില്‍ നിന്നു വന്നു പാര്ക്കുന്നവരും യെഹൂദന്മാരും യെഹൂദ മതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു. എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
ഇവര്‍ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു.

അപ്പോള്‍ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊള്‍വിന്‍.
നിങ്ങള്‍ ഊഹിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല; പകല്‍ മൂന്നാം മണിനേരമേ ആയിട്ടുള്ളുവല്ലോ.
ഇതു യോവേല്‍ പ്രവാചകന്‍മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍:
“അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.”
എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും
.(അപ്പോസ്തലന്മാരുട് പ്രവൃത്തികള്‍
അദ്ധ്യായം : 2:1-18)

കുറുമാന്‍ said...

അങ്ങനെ ഈ പോസ്റ്റിന്റെ അമ്പതാം കമന്റു ഞാന്‍ തന്നെ പോസ്റ്റുന്നു :)

ദേവേട്ടാ : കുറുമാന്റെ ജീവിതം, കാരസ്കരത്തിന്‍ കുരുവിന്നോടുപമിച്ച കാപാലികാ, താങ്കളെ കണ്ടോളാം, ഞാന്‍ കണ്ടോളാം :)

സങ്കുചിതനെ : നന്ദി. എനിക്കറിയാം, ഇതുമൂലം ഒരു ഗ്രാമവും, കുറച്ചു നാട്ടുകാരും, പച്ച പിടിച്ചു, നല്ല കാര്യം.

ഉമേഷ്ജീ : മനസ്സിലായോ, ഞാനും കാരസ്ക്കരക്കുരുവും തമ്മിലുള്ള ബന്ധം.

വക്കാരീ : ശ്ലോകങ്ങളെല്ലാം നിമിഷത്തില്‍ പോരുമല്ലെ.....മനയക്കലെ പാടമാണോ?

കുട്ട്യേടത്തീ : നന്ദി. എന്റെ പോസ്റ്റുകള്‍ നിങ്ങള്‍ക്കിഷ്ടപെടുന്നുണ്ടെന്നറിയുന്നതാണ് എന്റെ സന്തോഷം. അതുതന്നേയാണ് കമ്പിളിക്കിടയില്‍ ചുരുണ്ടുകൂടി അടുത്ത പോസ്റ്റെഴുതാനുള്ള പ്രചോദനവും.

സതീഷെ : താങ്ക്സ്

എല്‍ ജീയെ : വെറുതേയാണേ...ഒന്നും കാര്യമായെടുക്കേണ്ട. കാര്യമായെടുത്താല്‍ എനിക്കിതുപോലെത്തെ പല നമ്പറുകളും എഴുതാന്‍ പറ്റില്ല

മന്‍ജിത്തേ : സന്തോഷം, നിങ്ങളെല്ലാം ഇടക്കിടെ വന്ന് കമന്റു വച്ചാല്‍ വേണ്ടാന്നു വച്ചാലും,പിന്നേം പിന്നേം എഴുതാന്‍ തോന്നിപോകുന്നു. ഇതൊരസുഖമാണോ ഡോക്ടര്‍?

വെമ്പള്ളിയേ : താങ്ക്സ്. എവിടാറുന്നപ്പാ, കണ്ടട്ടിശ്ശി നാളായല്ലോ.....എവിടെ വെമ്പള്ളി മൂന്നാം ഭാഗം

ബിരിയാണിയേ : അപ്പോ തൃപ്രയാറാണല്ലെ? എന്റെ ബന്ധു മിത്രങ്ങള്‍ നിറയെ അവിടെ ഉണ്ട്. പിന്നെ അതേ, കൂട്ടുകാരികള്‍ പറയാറുളള ടാറിട്ട ആ കാലുകളെന്റേതുമാത്രമായിരുന്നു.

ഏവൂരാനേ : സന്തോഷം. കുക്ക് ചെയ്യാന്‍ വീട്ടിലാളില്ലാതെയായപ്പോള്‍ ധ്യാനത്തിനു പോയതല്ലാട്ടോ....കഥയാകുമ്പോള്‍ ശരിക്കുമുള്ള കാര്യങ്ങള്‍ വളച്ചൊടിക്കേണ്ടേ ... നന്ദി


കലേഷ് : നന്ദി. സന്തോഷം

സാഗര്‍ : ഇതാരാപ്പാ ഈ കക്ഷി.....സാഗര്‍ കോട്ടപ്പുറമല്ലല്ലോ? ശ്രീശാന്തേ നന്ദി

മുല്ലപ്പൂവേ : നന്ദി. ചിരിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.

Anonymous said...

യ്യൊ! എനിക്കു വയ്യായ്യേ..എന്നെ അങ്ങ് കൊല്ലൂ..ഞാന്‍ സീരിയസ്സായിട്ടു എടുത്തില്ല്ല..
ഞാന്‍ കമന്റു വെച്ചതല്ലെ നേരത്തെ തന്നെ..
കര്‍ത്താവെ, ഇപ്പൊ ദേ വരണ പോണ എല്ലാരും “എല്‍.ജിയെ , ഒരു തമാശ പറയാന്‍ പോവാണെ, ഒന്നും തോന്നല്ലെ” ...യ്യൊ!
എന്റെ കമന്റു കണ്ടു അങ്ങിനെ തോന്നിയൊ? പൊറുക്കണെ...

പാവം കുട്ട്യേടത്തി..ചുമ്മാ ഒരു വഴിക്കു പോണതല്ലെ, എന്തെങ്കിലും പറഞ്ഞേക്കാം എന്നു കരുതി ഒന്നു പറഞ്ഞപ്പോള്‍,ഞാന്‍ കേറി അതേല്‍ പിടിച്ചു,തൂങ്ങി...ശ്ശൊ!....

അനിയാ‍, ബൈബിള്‍ കൊട്ടാനൊന്നും അറിയില്ല..പക്ഷെ കൈ കൊട്ടി പാടി എന്നെ സ്തുതിക്കൂ എന്നും അതേ ബൈബിളില്‍ ഉണ്ടു.
അതേപൊലെ തന്നെ ഭാഷാ വരത്തിനും സുവിശേഷ പ്രസംഗത്തിനും ഒക്കെ ബൈബിളില്‍ വചനം ഉണ്ടു. അതാണു പോട്ടക്കാരും ബന്ദ്ക്കോസ്തക്കാരും ഒക്കെ പറയുന്ന ന്യായം. ബൈബിള്‍ വെച്ചു തന്നെ റേസിസത്തിനും ഒക്കെ ന്യായങ്ങള്‍ കണ്ടു പിടിക്കുന്നു,അവനോന്റെ ഇഷ്ടം പോലെ...
അനിയന്‍ പ്രാര്‍ത്ഥിക്കുന്ന പോലെയാ കാരണവന്മാര്‍ എന്നേയും പഠിപ്പിച്ചെ,പക്ഷെ എന്നും പറഞ്ഞു കൈ കൊട്ടി പ്രാര്‍ഥിക്കുന്നവര്‍ ശരിയല്ലാന്നു എനിക്കു തോന്നിയിട്ടേ ഇല്ല.അതു അവരുടെ ശരി. അവരുടെ പ്രാര്‍ത്ഥന. അവരു പ്രാര്‍ത്ഥിക്കുക അല്ലേ ചെയ്യുന്നുള്ളൂ..അല്ലാണ്ടു ആളെ കൊല്ലാനും മറ്റും നടക്കുന്നില്ലല്ലൊ. പിന്നെ എന്തിനാണു അതിനു കുറ്റം കണ്ടു പിടിക്കുന്നേ എന്നു എനിക്കു ശരിക്കും മനസ്സിലാവുന്നില്ല..
പിന്നെ ഈശോയും അയ്യായിരം പേരുടെ ഇടക്കു ഒരു മാജിക്ക് കാണിച്ചിട്ടുണ്ടു..ഇല്ലെ? സോ, ആളെക്കൂട്ടി മാജിക്കും കാണിച്ചിട്ടുണ്ടു..പോട്ടയില്‍ മാജിക് മാത്രമല്ല നടക്കുന്നതു,പല നല്ല കാര്യങ്ങളും നടക്കുന്നുണ്ടു. പോട്ട കാരണം പല കൃസ്ത്യാനികളും ഇന്നു ബൈബിള്‍ ഒക്കെ വായിച്ചു തുടങ്ങി.പിന്നെ ഒരു അഞ്ചു ദിവസം ദൈവത്തിനു മാത്രം നീക്കി വെക്കാ എന്നൊക്കെ പറഞ്ഞാല്‍ നല്ലതല്ലെ?
എനിക്കു മനസ്സിലാവാത്തതു ഈ സെന്റ്സ്ന്‍സ് ആണു..

സ്വന്തം വിശ്വാസത്തില്‍ ഹിതകരമല്ലാത്തതു നടക്കുന്നെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടതു പ്രവാചക ധര്‍മ്മമാണെന്നു കരുതാന്‍


എന്താണു ഹിതകരമല്ലാത്തതു? ഇതു സഭ അംഗീകരിച്ചിട്ടുള്ളതല്ലെ? അവിടെ ഒരിക്കലെങ്കിലും പോയിട്ടുണ്ടൊ? ഞാന്‍ പോട്ടയില്‍ പോയിട്ടില്ലെങ്കിലും രണ്ടു തവണ ഇവിടെ അമേരിക്കയില്‍ വന്നപ്പൊ ധ്യാനം കൂടിയിട്ടുണ്ടു.ആദ്യം കുറേ നല്ല ട്ടോക്കുകള്‍, ഇടക്കു ഇടക്കു ചെറിയ പ്രാര്‍ത്ഥനകള്‍..പിന്നെ കുര്‍ബാന.അത്രേ ഉള്ളൂ..അല്ലാണ്ടു നിങ്ങ ഈ പറയണതു ഒന്നും ഞാന്‍ കണ്ടില്ല.
പിന്നെ,അതിന്റെ ഇടക്കു പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവ വരം കിട്ടിയോരുടെ സാക്ഷ്യപ്പെടുത്തലുകള്‍. ദൈവം എന്നെ അനുഗ്രഹിച്ചു എന്നു പറയുന്നതില്‍ എന്താണു തെറ്റ്? അതു നാലു പേരോടു പറയുന്നതിലും? എനിക്കു വലിയ കാറുണ്ടു,വീടുണ്ടു എന്നു പറയുന്നതിനേക്കാളും എത്രേയോ ഭേദം അതു? എളിമപ്പെട്ടു ദൈവം തന്നതാണു എനിക്കീ അനുഗ്രഹം എന്നു എല്ലാരോടും അവരൊക്കെ പറയുന്നതു. പിന്നെ സത്യം പറഞ്ഞാല്‍ എനിക്ക് രണ്ടു പ്രാവശ്യം പോലും നേരെ ചൊവ്വേ പ്രാര്‍ത്ഥിക്കാന്‍ പറ്റീല്ല..ഞാന്‍ ഫുള്‍ ട്ടൈം അവിടെ ഇരുന്ന ‘ ലോജിക്കല്‍‘ ആയിട്ടു ആലോചിക്കുവായിരുന്നു.അതു ശരിയാണൊ,ഇതു ശരിയാണോ എന്നൊക്കെ. വേറെ ഒന്നും ആലോചിക്കാതെ, കുഞ്ഞുങ്ങളുടെ മനസ്സു പോലെ ആക്കി...ഒന്നും ചിന്തിക്കാതെ, ബ്ലൈണ്ട് ആയി വെറുതെ അങ്ങടു കണ്ണടച്ചു ഇരുന്നു പ്രാര്‍ത്ഥിക്കുന്നോര്‍ക്ക് അല്‍ഭുദങ്ങള്‍ കിട്ടിയതു കണ്ടു ഞാന്‍ വാ പോളിച്ചു ഇരുന്നിട്ടുമുണ്ടു..എത്ര വലിയ ആളുകളും..ഈ അമേരിക്കയില്‍ കോടികള്‍ കൊണ്ടു അമ്മാനമാടുന്നോരും, അവിടെ വന്നു വെറുതെ ദൈവത്തെ സ്തുതിച്ചു,
എളിമപ്പെടുന്നതു കാണേണ്ടതാണു..
കണ്ണു നിറക്കുന്ന അനുഭങ്ങള്‍.. അവരു പ്രാര്‍ത്ഥിച്ചു,അവര്‍ക്കു കിട്ടി..അതില്‍ എന്താണേന്നേ ഇത്ര അല്‍ഭുദം? എന്നാല്‍ എല്ലാ പ്രാര്‍ത്ഥ്നകളും മാജിക് തന്നെ ആവില്ലെ..നമ്മളു ഭൂരിഭാഗം പ്രാര്‍ത്ഥിക്കുന്നതും കാര്യസാദ്ധ്യത്തിനു വേണ്ടി തന്നെ..

പിന്നെ ഹിന്ദു സഹോദരനു വരം കിട്ടി എന്നുള്ളതു..അതൊരു പോയിന്റാ‍ണു..അതൊരു മാര്‍ക്കെറ്റിങ്ങ് സ്റ്റ്രാട്ടെജി ആണു..അല്ല എന്നു പറയുന്നില്ല.. പക്ഷെ അതു പോട്ടയില്‍ മാത്രം ഒന്നുമല്ല, നമ്മുടെ പള്ളികള്‍ പലവിധ മാര്‍ക്കേറ്റിങ് സ്റ്റ്രാട്ടെജിയില്‍ മുന്‍പന്തിയില്‍ ആണു.. പിന്നെ ഞാന്‍ പൊട്ടക്കു മാത്രമല്ല, അമ്രതാനന്ദ മയിക്കും,പുട്ടപ്പര്‍ത്തി
സായിബാബക്കും ഒക്കെ സ്പ്പോര്‍ട്ട് ആണു.
അവരൊക്കെ പ്രാര്‍ത്ഥിക്കുക അല്ല്ലേ ചെയ്യുന്നുള്ളൂ..
അല്ലണ്ടു ആളെകൂട്ടി ജാഥക്കു പോയി,കുറേ കള്ളും കുടിച്ചു, ബസ്സും ഒക്കെ തല്ലിപ്പോട്ടിച്ചു തീവെച്ചു,
ആളെ കൊന്നു നടക്കുന്നതിലും എത്രേയൊ ഭേദം ഇവരൊക്കെ ചെയ്യുന്നതു എന്നു എപ്പോഴും തോന്നുന്നു..

പിന്നെ ബിരിയാണിക്കുട്ടി, ആരു പറഞ്ഞാലും ഇപ്പൊ ദൈവം തമ്പുരാന്‍ ഇറങ്ങി വന്നു പറഞ്ഞാലും അങ്ങിനത്തെ അബദ്ധം ഒന്നും ചെയ്യരുതു. അതൊക്കെ ഓരൊരുത്തര്‍ ഇതൊക്കെ പറഞ്ഞു മുതലെടുക്കുന്നതാണു..
പോട്ടയില്‍ തന്നെ പറയുന്നുണ്ടു,ഇങ്ങിനെ ഉള്ളവരെ സൂക്ഷിക്കണം എന്നു...
പിന്നെ കുര്‍ബാന വെറുതെ ഒരു ‘അപ്പം‘ അല്ല,എല്ലാവര്‍ക്കും ഉള്ളതുമല്ല.അതു മമ്മോദീസ മുങ്ങി,ആദ്യ കുര്‍ബാന കഴിഞ്ഞു കുമ്പസാരം ചെയ്തു പാപം ഒക്കെ ഏറ്റു പറഞ്ഞു..അങ്ങിനെ ഒക്കെയാ.പണ്ടു സ്കൂളില്‍ പഠിക്കുമ്പോള്‍ ഹിന്ദു കൂട്ടുകാരികള്‍ പള്ളിയില്‍ ലൈനില്‍ നിന്നു ഈ “അപ്പം” മേടിക്കുമായിരുന്നു സിസ്റ്റ്ര് മാരുടെ കണ്ണു വെട്ടിച്ചു.. :-)


പിന്നെ കുട്ട്യേടത്തി, തൊടുപുഴയില്‍ വെച്ചു ദാവൂദ് ഇബ്രാഹിമിനെ പിടിച്ചാല്‍ അതു തൊടുപുഴക്കാരുടെ കുറ്റമോ,അല്ലെങ്കില്‍ അയാളവിടെ ഉണ്ടെന്നറിയാത്ത
ഭരണാധികാരികളുടെ കുറ്റമോ ഒന്നും ആവില്ലല്ലൊ..അതെന്തു എവിടത്തെ ന്യായം? പോട്ടയില്‍ ഇങ്ങിനെ ഉള്ളോര്‍ക്കു ഒളിച്ചിരിക്കാന്‍ പറ്റിയ സ്ഥലം തന്നെ.
അവരു പേരു ഊരു ,സോഷ്യല്‍ സ്ക്യൂരിറ്റി നമ്പര്‍, ഫാമിലി ഹിസ്റ്റ്രി,ഒന്നും ചോദിക്കുന്നില്ല,
കേറിയാല്‍ പിന്നെ അഞ്ചു ദിവസം വിടത്തുമില്ല. പിന്നെ ചേരാന്‍ പൈസ ഇല്ലെങ്കില്‍ അവിടെ എന്തെങ്കിലും വോളന്റീയര്‍ വര്‍ക്ക് ചെയ്തു കൂടാം.. ഞാന്‍ ഒരു കള്ളന്‍ ആയിരുന്നെങ്കില്‍ ബെസ്റ്റ് സ്ഥലം എന്നു വിചാരിച്ചേനെ..അതു പോട്ടക്കാരുടെ നല്ല മനസ്സിനെ മുതലെടുക്കുന്നതായി കാണാതെ,
എങ്ങിനെ തിരിച്ചു എടുക്കുന്നു എന്നു എനിക്കു മനസ്സിലാവുന്നില്ല. പത്രത്തില്‍ പലതും കാണും,സത്യവും അസത്യവും ഒരു പോലെ..
പണ്ടു ഒരു പാവം മിടുമിടുക്കനായ ശാസ്ത്രഞ്ജനായ തമ്പി സാറിനെപറ്റി എഴുതി എഴുതി അദ്ദേഹത്തിനേയും കുടുമ്പത്തേയും ആത്മഹത്യേടെ വക്കിലു വരെ എത്തിച്ചവരല്ലേ നമ്മുടെ മിടുക്കരായ പത്രക്കാര്‍..

കമന്റിന്റെ എണ്ണം കൂട്ടിപ്പിച്ചതിനു,ഫേംസ് ആയ പലരും ഇവിടെ കമന്റു വെച്ചതിനും കുറുംജി എനിക്ക് നന്ദി പറയണെട്ടൊ..:-) ഇനിയും ഇതു പോലെ നിറയെ നിറയെ എഴുതുക.

Anonymous said...

ഏവൂരാന്‍ ചേട്ടാ,
ഇതൊന്നും ഫാത്തിമായൊ ലൂര്‍ദ്ദോ വെളങ്കണ്ണി അല്ലെങ്കില്‍ ഗോഡാലോപ്പെ പോലെ സഭ അംഗീകരിച്ചതു അല്ലല്ലൊ..ഇതു ആളുകള്‍ക്കു തോന്നണ ചിന്ന ചിന്ന ഐറ്റംസ്...
ഞാന്‍ പറഞ്ഞതു, അങ്ങിനെ ഒരു പ്രത്യക്ഷം എന്തേ നോര്‍ത്ത് അമേരിക്കയില്‍ ഇല്ലാത്തെ? യു.കേയിലും ഇല്ല എന്നു തോന്നുന്നു. പിന്നെ ഇവിടെ വിശ്വാസികളും എളിമയുള്ളോരും നന്നേ കുറവു എന്നു ‍ഒരു ന്യായം (?) വേണമെങ്കില്‍ പറയാം എന്നു തോന്നുന്നു..

Anonymous said...

വഴിപോക്കന്‍ ചേട്ട,
ദിനകരന്‍ കത്തോലിക്കാ സഭയില്‍ പെട്ട ആ‍ളല്ല.

അതുകൊണ്ടു ഈ സംഭാവന പിരിക്കലിനെക്കുറിച്ചു ഉദ്ദേശ ശുദ്ധിയെക്കുറിച്ചും ഒക്കെ പറയണമെങ്കില്‍ പിന്നെ എല്ലാ ഗോഡ് മെന്‍ ആനു ഗോഡ് വിമനെ പറ്റിയും അമ്പലങ്ങളെപെറ്റിയും മോസ്ക്കുകളെ പറ്റിയും പള്ളികളെപറ്റിയും ,എന്തിനു റേഡ്ക്രൊസ്സ് എന്ന ചാരിറ്റി സംഘടനയെപറ്റിയും , പിള്ളേരുടെ വര എന്നും പറഞ്ഞു കാര്‍ഡ് ഇറക്കുന്ന ക്രൈ യെന്ന സംഘടനെയ പറ്റിയും ഒക്കെ പറയേണ്ടതായി വരും...അതുകൊണ്ടു ഞാന്‍ ഒന്നും പറയുന്നില്ല...വഴിപോക്കന്‍ ചേട്ടന്റേതു ഒരു ഒറ്റപ്പെട്ട സംഭവമല്ല. എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതു...അതല്ല ഇവിടെ ഞാന്‍ വാദിക്കാന്‍ ഉദ്ദേശിച്ചതു...ചേട്ടന്‍ തൈറ്റിദ്ധരിച്ചു.

ഇടിവാള്‍ said...

പിന്ന്യേ.. ഈ കുറുമാന്റെ ധ്യ്യനമത്ര ശെരിയല്ല.... ഓരിക്കലീ ശിങ്കം.. ഗംഗാതീരത്തിരുന്നു ധ്യാനിച്ചു ! അതിനുശേഷം പോട്ടായിലും ! രണ്ടൂം ഒരോ സംഭവമായിരുന്നേയ്‌

കുറുമാന്‍ said...

ഇടിവാളേ നന്ദി, ഗംഗാ തീരത്തിരുന്ന് ധ്യാനിച്ചതു തന്നെയാകട്ടെ അടുത്ത പോസ്റ്റ്.

കഴിഞ്ഞ രണ്ടു പോസ്റ്റും ഞാന്‍ ഓര്‍മ്മിച്ചെടുത്തത്, വിശാലനുമായി സംസാരിച്ചപ്പോഴായിരുന്നു. ഇനി ഇതാ മൂന്നാം പോസ്റ്റിന്റെ ഓര്‍മ്മകള്‍ അയവിറക്കാന്‍ സഹായിച്ചത് ഇടിവാള്‍ അപ്പോള്‍ ഇടിവാളിന്നൊരു : നന്ദി

ഇടിവാളെ....ധ്യനിച്ചവര്‍ക്കുമാത്രം, ധ്യാനത്തിന്റെ സുഖം അറിയാന്‍ കഴിയുന്നു, വിശക്കുന്നവന്നു മാത്രം ഭക്ഷണത്തിന്റെ രുചി ശരിയാം വണ്ണം ആസ്വദിക്കാന്‍ കഴിയൂ‍ന്നു, അനാഥര്‍ക്കുമാത്രം ബന്ധുക്കളില്ലാത്തതിന്റെ ദുഖം മനസ്സിലാക്കുവാന്‍ കഴിയുന്നു, പഠിക്കാത്തവനെ മാത്രം,ക്വസ്റ്റിയന്‍ പേപ്പറിലെ ചോദ്യങ്ങള്‍ കണ്ണുരിട്ടി കാണിക്കുന്നു. അസുഖം പിടിപെട്ടതിന്നു ശേഷം മാത്രമെ, ആരോഗ്യമുണ്ടായിരുന്നപ്പോഴുള്ള ശരീരത്തിന്റെ വില അവനവന്‍ അറിയുന്നുള്ളൂ

കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയുന്നില്ല എന്നു പറയുന്നതുപോലെ,

ഇടിവാളെ, നല്ല സുഹൃത്തുള്ളവര്‍ക്കേ, മറ്റൊരു സുഹൃത്തിന്റെ വിലയറിയൂ.

ബൂലോകം ഒരു കൂട്ടായ്മയാണ്. ഇവിടെ ശത്രുക്കള്‍ ഇല്ല, എല്ലാവരും മിത്രങ്ങള്‍. ദുഖത്തിലും, സന്തോഷത്തിലും പങ്കു ചേരുന്നവര്‍. ഇവിടെ രാഷ്ട്രീയമില്ല, കാപട്യമില്ല, താനില്ല, ഞാനില്ല, നമ്മള്‍ മാത്രം.

ഒരുമിച്ചൊരു കൂട്ടായ്മ, അത്ര മാത്രം. അതു മാത്രമെ ഈ രണ്ടു മാസത്തിനുള്ളില്‍ ഞാന്‍ മനസിലാക്കിയൂള്ളൂ, അതില്പരം എന്തെങ്കിലും ഉണ്ടെങ്കില്‍, ഗുരുക്കന്മാരെ മൊഴിയൂ, പിന്മൊഴിയിലൂടേയൊ മറ്റോ.

നന്ദി.

Anonymous said...

യ്യൊ! ഞാനല്ല പോട്ട നടത്തുന്നെ,സൊ എന്തു പറഞ്ഞാ‍ലും അതു എനിക്കെതിരെ അല്ലാട്ടൊ.

എനിക്കു ചേട്ടന്‍ പറഞ്ഞതു മനസ്സിലായി. ഇന്ന ഇന്ന മതസ്ഥപനം എന്നൊന്നും ഞാനും ഉദ്ദേശിച്ചില്ല..അതാണു ചാരിറ്റിയെ പറ്റിയും ഒക്കെ പറഞ്ഞതു....എന്താ ചെയ്യാ,അങ്ങിനെ ആണു ലോകം. “ചക്കാരകുടത്തിലു....“ അങ്ങിനെ എന്തോ ഒരു ചൊല്ലില്ലെ? കുറേ പേര്‍ നല്ലതു ചെയ്യുമ്പൊ അതിനെ സൈഡില്‍ കൂടി വേറെ ചിലരു മുതലാക്കും എന്നും പറഞ്ഞു എല്ലാം പിന്നെ അങ്ങടു തള്ളി പറയേണ്ടതായി വരും..ഫോര്‍ എക്സാ‍മ്പിള്‍ ജോലി ചെയ്യേണ്ട സമയത്തു ഇരുന്നു ബ്ലോഗുന്നോരെ പറ്റി എഴുതാം..ആദ്യമെ :-) ഹിഹി!

Manjithkaini said...

ഭാഷാവരം തെറ്റാണെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടോ എല്‍ ജിയേ? ഒക്കെത്തിനും ന്യായം ബൈബിളിലുണ്ട്; ശരിയാണ്. ഏതായാലും കോറിന്ത്യര്‍ക്കുള്ള ലേഖനത്തില്‍ ആത്മീയ വരങ്ങളുടെ ഉപയോഗം എന്നൊരു ഭാഗമുണ്ട്. ഒന്നു വായിക്കുക, ചിലപ്പോള്‍ കാര്യങ്ങള്‍കൂടുതല്‍ വ്യക്തമാകും.

ലോജിക്കലായി ചിന്തിച്ചാല്‍ ദൈവവിശ്വാസമുണ്ടാകില്ലെന്നും അല്‍ഭുതങ്ങള്‍ കാണുകയില്ല എന്നുമൊക്കെയുള്ള വാദം കാലങ്ങളായി ഉള്ളതാണ്. ദൈവത്തില്‍ വിശ്വസിക്കുന്നത് മജീഷ്യന്‍ മുതുകാടില്‍ വിശ്വസിക്കുന്നതിനു തുല്യമാണെന്നത്രേ ഇങ്ങനെയുള്ള വാദങ്ങളുടെ സാരാംശം.

ഇടിവാള്‍ said...

എന്റെ കുറുമോ....
കുറു ഇത്രേം വികാരഫരിതനാവുമെന്നോര്‍ത്തില്ല... മാപ്പാക്കണം മാഷെ !... താങ്കടെ ഒരു ഡൈ-ഹാര്‍ഡ്‌ ഫാനായതോണ്ട, മറ്റു വല്ലോരടെയും പറമ്പില്‍ പോയപ്പോഴും കുറുവിനെ ഓര്‍ത്ത്‌ ഒരു കമന്റിട്ടത്‌.... വിഷമിപ്പിച്ചേങ്കില്‍.....ആത്മാര്‍ഥമായൊരു സോറി.....

നായേടെ വാല്‍ 12 അല്ല, 55 കൊല്ലം മറ്റേടത്ത്‌( പൈപ്പില്‍) ഇട്ടാലും അതു വളഞ്ഞിരിക്കും എന്നു പറഞ്ഞപോലാ നമ്മടെ റോള്‍..... തോട്ടിയിട്ടതായി തോന്നിയാല്‍, ഷെമിക്ക്‌ മാഷെ...

ഒരു തുടക്കക്കാരന്റെ ഓരോ പ്രശ്നങ്ങളേ....
വീയം, ഇന്നെന്നോടു പറഞ്ഞു നാവെടുത്തതേ ഉള്ളൂ... ഇടിവാളെ.. പഴയ റോളൊന്നും എറക്കാനുള്ള സ്ഥലമല്ല് ഇതെന്ന്‌ !! ഞാനെതൊരു മണ്ടാദികുണ്ടശിരോമണി... വാല്‍സല്യത്തില്‍, അബൂബക്കര്‍ പരഞ്ഞപോലെ.. "നിര്‍ത്തീ... നിര്‍ത്തീ.... .. ഹ്‌ ഹ്‌ ഹ്‌ ......

പിന്നൊരു കാര്യം: മൂലകാരണം ഞാനായോണ്ടൊരു ഡിമാന്റുണ്ട്‌ !!!!
മ്മടെ ഗംഗാധ്യാനം... തകര്‍ത്തില്ലേല്‍.. എന്റെ സൊബാവം മാറും.. ട്ടാ..... ( അല്ല, അണ്ണാനെ മരംകേറ്റം പഠിപ്പിക്കണ്ടല്ലോ ) തകര്‍ക്കുമെന്നറിയാം !!!

ലോകത്തിലെ , എല്ലാ മാപ്പു കോപ്പാദികളോടെ.. ഇടിവാള്‍ !

അഭയാര്‍ത്ഥി said...

Behold the fouls of air, neither they saw nor they reap.

No body heeds. They are busy in making churches, acquiring capital, and then split in to divisions quarell for the properties, hospitals, educational business tuitions etc.

karmanya vaadhikaarasthe maa phaleshu kathachana.
We want our remuneration first for working charity. Collect money for psunami and spent it for pseudo cause.

We are not brothers, we are partners of inherited property. We talk about legacy and encapsulate our crookedness. We are a class of misappropriate function.

If
get favour> x
execute
else if
spit on the face
end if

do while
talking nicely
conspiracy against them

variable x
function (x)

x = x*x*xx*x

x= assets


After all what is life?.

Struggle for existance by any means and end without meaning.

Enough for the day.

Kuruman did a great job by his fantastic subject selection and scribbled carefully, meticulousously .

He deserves praising.
Praise കുറുമാന്‍ .

കുറുമാന്‍ said...

ഇടിവാളെ : ഞാന്‍ വികാരഫരിതനായതല്ലാ മാഷെ.....മേപ്പൂം, മത്താപ്പും, കോപ്പും, കുന്തോം, കുടചക്രോം ഒന്നും വേണ്ട മാഷെ..അടുത്ത ഒരു പോസ്റ്റിങ്ങോട്ട് പോരട്ടെ......ഏത്?

മനൂ‍ .:|:. Manoo said...

കുറുമാനേ,

വായിയ്ക്കാന്‍ വൈകി. തകര്‍ത്തുട്ടോ :)

മാദകഭംഗിയെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിടുന്ന രംഗം കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്‌.

Vempally|വെമ്പള്ളി said...

കുറുംസെ, എന്തു പറയാനാ, ഒോഫീസില്‍ പണിയെല്ലാം പെന്റിംഗ്‌ വച്ച്‌ കുറെനാള്‍ ബ്ലോഗില്‍ കയറി ആര്‍മാദിച്ചു(ഇതെന്തു വാക്കാന്ന് ദേവനോടൊന്നു ചോദിച്ചു മനസ്സിലാക്കണം - കോണിയാക്കു പോലെ ഇവിടെ കിട്ടുന്ന ഒരു സാധനമുണ്ട്‌ "ആര്‍മാനാക്ക്‌" അതടിച്ചു കഴിയുമ്പോ ആകുന്ന അവസ്ഥയാണൊ എന്തോ!)ഇപ്പൊ പണിയെല്ലാം തീര്‍ക്കണം വീട്ടില്‍ ചെന്നാ പിള്ളാരുടെ സംശയങ്ങള്‍ റൊണാള്‍ഡിഞ്ഞൊക്ക്‌ എത്ര സെന്റി മീറ്ററു പൊക്കമുണ്ട്‌, ഒരു പട്ടിക്കെത്ര കുട്ടികള്‍ വരെയുണ്ടാകും (നാട്ടില്‍ ചെല്ലുമ്പൊ വാങ്ങിക്കൊടുക്കണം പോലും) പിന്നെ ഫുഡ്ബാള്‍ - അതിന്റെ മുന്നില്‍ 11 മണിവരെ.

ഒന്നും പറയണ്ട, ഫുഡ്ബാളൊന്നു തീര്‍ന്നോട്ടെ ലാര്‍ജും അടിച്ച്‌ കരിമ്പടോം പുതച്ച്‌ ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കും - അയ്യോ, ഇതും ചീറ്റിപ്പോയല്ലൊ!! എന്നു എനിക്കു വീണ്ടു വിചാരമുണ്ടാകാത്ത ഒരു പോസ്റ്റെഴുതാന്‍. നമ്മടെ അരവിന്ദന്റെ കുട്ടപ്പന്‍ കഥ പോലും ഇന്നലെയാണ്‌ വായിച്ചത്‌. ബയങ്കരായിട്ടിഷ്ടപ്പെട്ടു കമന്റണം ഇനി അവിടെപ്പോയി

Shiju said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ഗന്ധര്‍വ്വന്റെ കമന്റു വായിച്ചു. ഇങ്ങേര്‍ക്കെന്താ ഭാഷാവരം കിട്ടിയോ? ഇതാ ഒരു സഹോദരന്‍ വിഷ്വല്‍ ബേസിക്കില്‍ സംസാരിക്കുന്നു....

മാതൃഭാഷ ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ മനുഷ്യര്‍ക്കു മാത്രമല്ല, ഗന്ധര്‍വ്വന്മാര്‍ക്കും വട്ടാകുമെന്നു മനസ്സിലായി :-)

(സിബ്വേ,, അതെവിടെയെങ്കിലും ഹോസ്റ്റു ചെയ്യോ, പ്ലീസ്....)

Anonymous said...

ഇതാ ഒരു സഹോദരന്‍ വിഷ്വല്‍ ബേസിക്കില്‍ സംസാരിക്കുന്നു....

ഹിഹിഹി..ഞാന്‍ ചിരിച്ചു വട്ടായി..

Vempally|വെമ്പള്ളി said...

അതു വേണ്ട സിബൂ ഉമേഷു പറഞ്ഞതു കാര്യാക്കണ്ട ആ കോഡിങ്ങു ശരിയല്ല. ഉമേഷെ താങ്കളുടെ ബ്ലോഗിലു വന്നിട്ട് രണ്ടൂന്നീസായി. മാഷിന്‍റെ നാടകം അടിച്ചു മാറ്റി(മോനുമൊത്തുള്ളത്) ഇവിടൊന്നു (വിയന്നായില്‍) ഫിറ്റു ചെയ്താലോന്നൊരാലോചന പ്രശ്നമാകുമോ? പ്രശ്നമാക്കുമൊ? അനുവദിച്ചെന്നു പറയൂ!! സ്റ്റ്രൂഡിത്സ് അയച്ചു തരാം.

Cibu C J (സിബു) said...

വിശാലാ നന്ദി.. ഇത്രയും നാള്‍ ഞാന്‍ കുറുമാനെ വായിക്കാതെ ജന്മം പാഴാക്കുകയായിരുന്നു. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

'ഭാഷാവരത്തിലെ' കുറുമാനെ പോലെ കാലാട്ടിയിരിക്കാന്‍ കൊതിയാവുന്നേയ്‌ :)

കുറുമാന്‍ said...

വഴിപോക്കന്‍ : നന്ദി.

സിബു : എന്താ മാഷെ, ഇങ്ങനെയൊക്കെ പറയണേ? താങ്കളുടേ വരമൊഴിയിലല്ലേ ഞങ്ങളുടെ കരകാട്ടം. അപ്പോ ഒരു പിഴയുമില്ല, പഴിയുമില്ല........

സന്തോഷം, വായിച്ചൂന്നറിഞ്ഞതു തന്നെ അടിയന്റെ ഭാഗ്യം. ഇഷ്ടപെട്ടൂന്ന് പറഞ്ഞപ്പോള്‍ മുഴുവനുമായി. എന്തായാലും വേണ്ടില്ല്യ.......നന്ദി.

സൂഫി said...

കുറുമഗുരോ,
താങ്കളൊക്കെ കളത്തിലിറങ്ങി അലക്കിപ്പൊളിക്കുന്നതറിയാന്‍ ഞാനും വൈകി. ഇനിയീ പന്തിയില്‍ മുമ്പില്‍ തന്നെയുണ്ടാവും!

ഉമേഷ്::Umesh said...

വെമ്പള്ളിയേ,

എടുത്തോളൂ. സന്തോഷം. ആ പേജില്‍ത്തന്നെ PDF ഫയലുമുണ്ടല്ല്ലോ. രാജേഷ് വര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ (മുതിര്‍ന്നവരുടെ) ഒരു സ്കിറ്റിന്റെയും സ്ക്രിപ്റ്റു കയ്യിലുണ്ടു്. വേണോ?

പിന്നെ, ഇതിലെ ആശയങ്ങളുടെ ഓറിജിനല്‍ സ്രഷ്ടാക്കള്‍ കഴുത്തിനു പിടിക്കാന്‍ വന്നാല്‍ എന്റെ പേരു പറഞ്ഞേക്കരുതു്, കേട്ടോ :-)

അഭയാര്‍ത്ഥി said...

ഭാഷാവരം" -off topic

Dear Umesh sir,

U r wondering me with ur eminence in multiple fields.
I was on the presumption that u r a scholar in malayalam (most likely a professor) . My intuition gone haywire rarely, but in your case it is. When I came to know that u r a post gradute in technology I was appalled .
One man by proffession a technocrat and profound in even minuscule details of malayalam grammer and classics.
MY admirations to u will stay for ever.

Gandharvan is a nomad, and the ways he wander is surprisingly unknown even to him. When he start his stray in life or in writing, he run amock. The mind rocketing him to misterious world and when he look back he himself wonders where he is while looking back.

Bear with me if my comment also run amock. It was a Wild goose chase. It will remain so because he want to be true to his self.

As once "sherock" said , when he use the pen name "gandharvan" , he is personified in to a different thing. Actual self is a consumer of thin porridge and lead a humble life.

Let his imagination be mad and roll the rock to the apex of the
nasty hill.

With all due respect to your wisdom, I remain

ഉമേഷ്::Umesh said...

തമാശ പറഞ്ഞതാണെടോ ഗന്ധര്‍വ്വോ. ചിലപ്പോള്‍ അങ്ങനാ. തമാശപറയാന്‍ തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടില്ല...

എന്റെ പഠിത്തവും വിവരവുമൊക്കെ കണക്കാണെടോ. എല്ലാറ്റിലും അല്പജ്ഞാനം മാത്രമേ ഉള്ളൂ. അതെല്ലായിടത്തും വിളമ്പാറുണ്ടു്. ഇതു വരെ കേള്‍ക്കാനാളിനെ കിട്ടിയിട്ടില്ല. ഇപ്പോള്‍ കിട്ടിയപ്പോള്‍ വിളമ്പുന്നു. അത്രമാത്രം.

ഒരു കണക്കിനു്, നമ്മളെല്ലാവരും അതല്ലേ ചെയ്യുന്നതു്? നമ്മുടെ ഏതെങ്കിലുംകൃതി ഏതെങ്കിലും പ്രസിദ്ധീകരണത്തിനയച്ചുകൊടുത്താല്‍ അവരതു പ്രസിദ്ധീകരിക്കുമെന്നു തോന്നുന്നുണ്ടോ? എങ്കിലും ഏവൂരാനും പെരിങ്ങോടനും രാജേഷുമൊക്കെ വളരെ നല്ല കഥകളെഴുതുന്നില്ലേ?

നമുക്കിങ്ങനെ പരസ്പരം പ്രോത്സഹിപ്പിച്ചു നമ്മെത്തന്നെ നന്നാക്കാന്‍ നോക്കാമെടോ. ഒന്നും ഇതുവരെ എഴുതിയിട്ടില്ലെങ്കിലും, മലയാളമെഴുതാന്‍ ഒരു വരമൊഴി പോലുമില്ലാതെ ഇതിനു ശ്രമിക്കുന്ന താങ്കളുടെ അര്‍പ്പണബോധത്തിനു നന്ദി.

(എന്റെ പഠിപ്പു്:
മലയാളം: പത്താം ക്ലാസ്സു വരെ മലയാളം മീഡിയം. പ്രീ-ഡിഗ്രിക്കു രണ്ടാം ഭാഷ. തീര്‍ന്നു.
സംസ്കൃതം: പൂജ്യം.
ഇംഗ്ലീഷ്: പരിമിതം
ബാക്കി ഭാഷകള്‍: നെഗറ്റീവ്
ഗണിതം: എഞ്ചിനീയറിംഗിനു പഠിച്ചതു് . സംഗതി താത്പര്യമുണ്ടു്. അത്രമാത്രം.
സിവില്‍/ട്രാന്‍സ്പോര്‍ട്ട്ഷന്‍ എഞിനീയറിംഗ്: പഠിപ്പുണ്ടു്. വിവരം പൂജ്യം.
കമ്പ്യൂട്ടര്‍ സയന്‍സ്: പഠിപ്പു പരിമിതം. വിവരം തൃപ്തികരം.
കുരുത്തക്കേടു്: അപാരം
:-)
)

Unknown said...

കുറെക്കാലമായി ബാക്കി നില്‍ക്കുന്ന കമന്റടി മഹാമഹം ഭാഷാവരത്തില്‍ തന്നെ തുടങ്ങിക്കളയാം. ഭാഷാവരം ഇറങ്ങിയപ്പോള്‍ തന്നെ വായിച്ചിരുന്നു. പിന്നീട് വന്ന കമന്റുകളും ശ്രദ്ധിച്ചിരുന്നു.

ഈ “അന്യഭാഷ” പ്രയോഗത്തെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. പറയുന്നതെന്തെന്ന് പറയുന്നവനും, കേട്ടിരിക്കുന്നവര്‍ക്കും ഒരു പിടിയുമില്ലത്രേ.

ഭക്തിവ്യവസായത്തിന്റെ ചൂഷണസ്വഭാവത്തെക്കുറിച്ച് മാത്രം ആരും ഒന്നും പറയാന്‍ പാടില്ല. പറഞ്ഞാല്‍ പറയുന്നവന്‍ കമ്മ്യൂണിസ്റ്റാകും അല്ലെങ്കില്‍ യുക്തിവാദി. അല്ലെങ്കില്‍ ആക്കും.
കുറുമാന്‍ കമ്മ്യൂണിസ്റ്റാണോ?
എന്തായാലും എഴുത്ത് കൊള്ളാം.
ലാല്‍ സലാം!

എനിക്ക് ചിലപ്പോള്‍ “ഭാഷാവരം“ വേഡ് വെരിഫിക്കേഷന്‍ രൂപത്തില്‍ കിട്ടാറുണ്ട്.
ദേ ഇപ്പോ കിട്ടിയത്, ജഡിഡിഡി!!!!

വിപിന്‍ said...

ഹി ഹി ഹി അതിനിടയില്‍ കുറുമാന്‍ സഹോദരന്‍ ലാറ്റിന്‍ ഭാഷയൊക്കെ പഠിച്ചൂല്ലേ....

എന്ത് കൊണ്ടാണെന്നറിയില്ല പക്ഷേ എന്നെ ഏറ്റവും ചിരിപ്പിച്ചത് ഈ വരികളായിരുന്നു

“രാവിലെ നാലരക്കടിക്കുന്ന അലാറം ശാപ്പാടിനുള്ളതല്ല എന്നും, കുളിക്കേണ്ടവര്‍ക്കെഴുന്നേറ്റ്‌ ഒന്ന്, രണ്ട്‌, മൂന്ന്, നാല്‌ ചൊല്ലി കുളിക്കാനുള്ളതാണെന്ന് പിന്നീടു വന്ന പുലരിയില്‍ ഞങ്ങള്‍ മനസ്സിലാക്കി. മനുഷ്യന്ന് അറിവു വരുന്ന ഓരോ വഴിയേ!!”

മതവികാരങ്ങള്‍ കച്ചവടത്തിനും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ കുറേപ്പേരെ വിഡ്ഡികളാക്കുന്നത് കാണുമ്പോള്‍. അത് അവരുടെ വിശ്വാസമല്ലേ നമുക്കില്ലെങ്കില്‍ എന്തിന് അതിനെ എതിര്‍ക്കുന്നു എന്ന് എല്‍ ജി പറഞ്ഞതിനോടും(എല്‍ ജി പറഞ്ഞത് പണ്ടാണേ. ഞാനൊരു ലേറ്റ് കമറാ) മോനേ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് എന്ന് ജീവിച്ചിരിക്കുന്ന ദൈവം എന്ന് സ്വയം വിളിക്കുന്നവരുടെയും ബെന്‍സ് കാറില്‍ മാത്രം സഞ്ചരിക്കുന്ന ‘സന്യാസി?’ മാരുടെയും കാര്യത്തില്‍ എന്റെ അമ്മ പറയുന്നതിനോടും യോജിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത എന്ന ഒരു സാധനം ഇന്നും നിലനില്‍ക്കുന്നു എന്ന് പറഞ്ഞ് ഞാന്‍ എന്റെ ഭാഗം ന്യായീകരിക്കുന്നു.

മതം, വിദ്യാഭ്യാസം, ആതുരസേവനം ഇവയെ വെറും കച്ചവടം മാത്രമായിക്കാണുന്നവര്‍ ചെയ്യുന്നത് ശരിയാണ്‌ എന്നെനിക്കു തോന്നുന്നില്ല. (നിലനിര്‍ത്തുന്നതിന് വേണ്ട് അല്‍പ്പം കച്ചവട മനോഭാവം വേണ്ടി വരുമായിരിക്കാം). ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ക്ഷമിക്കുക, ഞാന്‍ നിങ്ങളുടെ നാട്ടുകാരനല്ലേ...

വിപിന്‍

കുറുമാന്‍ said...

ഭാഷാവരം - ഒരു തിരിഞ്ഞുനോട്ടം

ഇന്നത്തെ പത്രവാര്‍ത്തകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് - പോട്ട ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന ക്രമകേടുകളെകുറിച്ചാണ്. നിരോധിച്ച മരുന്നുകള്‍ ഉപയോഗിക്കുന്നത്, മയക്കുമരുന്നുപയോഗിക്കുന്നത്, ലൈംഗിക പീഠനം, വിശ്വാസം മൂലം അസുഖം ഭേദമാവുന്നത്, ദുര്‍മ്മരണങ്ങള്‍, പോസ്റ്റുമോര്‍ട്ടം ചെയ്യാതെ ജഡം മറവു ചെയ്യുന്നത്. ഭര്‍ത്താവിനെ വെട്ടിനുറുക്കി ജഡം മറവുചെയ്ത, ഡോ. ഓമനയെ സംരക്ഷിച്ചത്, അവരെ അമേരിക്കയില്‍ പോകാന്‍ സഹായിച്ചത്, അങ്ങിനെ നിരവധി, നിരവധി സംഭവബഹുലമായ കാര്യങ്ങള്‍ പോലീസ് പുറത്ത് കൊണ്ടു വന്നിരിക്കുന്നു.

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതിയപ്പോള്‍ അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ ഏതാണ്ടൊരുവര്‍ഷത്തിനുശേഷം, ജനങ്ങള്‍ക്ക് മുന്‍പാകെ ഈ ധ്യാനകേന്ദ്രത്തിലെ കള്ളത്തരങ്ങള്‍ പൊളിച്ചുകാട്ടപെട്ടിരിക്കുന്നു.

പണ്ടീ പോസ്റ്റ് വായിക്കാത്തവര്‍ക്കായി ഒരിക്കല്‍ കൂടെ ഞാന്‍ ഈ ലിങ്ക് ഇവിടെ ഇടുന്നു.

http://rageshkurman.blogspot.com/2006_06_01_archive.html



തുള്ളിവിറച്ചു എന്തെല്ലാമോ അലറിവിളിക്കുന്ന എന്റെ അടുത്തേക്കൊരച്ഛന്‍ ഓടി വന്നു. തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. ചിരിയടക്കാന്‍ പാടുപെട്ടും കൊണ്ട്‌ ഞാന്‍ അവ്യക്തമായ ഭാഷയില്‍ പിറുപിറുക്കുകയും, ഉച്ചത്തില്‍ പലതും പറയുകയും ചെയ്തു.

ഇടതുകൈയില്‍ പിടിച്ചിരുന്ന മൈക്കിലൂടെ അച്ഛന്‍ വിളിച്ചു പറഞ്ഞു, ഇതാ ഒരു ഹിന്ദു സഹോദരന്നു കൂടെ ഭാഷാ വരം ലഭിച്ചിരിക്കുന്നു. ലാറ്റിന്‍ ഭാഷയിലാണീ സഹോദരന്‍ സംസാരിക്കുന്നത്‌!!

ആയിരക്കണക്കിന്നു കൈകള്‍ വായുവില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടിയതിനൊപ്പം തന്നെ ഭക്തി പാരവശ്യത്താല്‍ കുരവയിടല്‍ അതിന്റെ ഉത്തുംഗശൃംഗത്തിലെത്തി

Pramod said...

ആശുപത്രിയില്‍ എപ്പൊഴെങ്കിലും admit ആയി ‘കോമാ’ അവസ്ഥയില്‍ കിടന്നിട്ടൂണ്ടോ?? ഈ blog നിറച്ചും കോമായാണല്ലോ.. :))
ഇനി, പോസ്റ്റ് ഒന്ന് ശരിക്കും വായിക്കട്ടെ.

Sethunath UN said...

കുറുമാനേ, ചിരിച്ച് ആപ്പീസ് പൂട്ടി.ഈ മനസ്സിലൊക്കെ എഴ്‌തി കാണിക്കുകാന്നൊക്കെപ്പറഞ്ഞാ ഇങ്ങനിരിയ്ക്കണം. ആ സിമ്പ്ല‌നായി പൌഡറുമിട്ട് കാലാട്ടിയുള്ള ഇരിപ്പോര്‍ത്തിട്ട്.. ഈനിയ്യ്ക്ക് വയ്യേ. ഉമേഷിന്റെ വിഷ്വല്‍ ബേസിക്കും പിന്നെ ആ അഹങ്കാരമില്ലാത്ത വര്‍ത്താനോം കലക്കി. ലാസ്റ്റ് അങ്ങേര്‍ക്കൂം ഭാഷാവരം കിട്ടിന്ന് തോന്നുന്നു. :)))))))

Jayachandra Menon said...

അങ്ങനെ അമ്മയെ തനിച്ചാക്കി പോയ വൈകുന്നേരം.......(അങ്ങനെ അമ്മയെന്നെ തനിച്ചാക്കി പോയ വൈകുന്നേരം). പെട്ടന്നെങ്ങനെയോ കണ്ണിൽ പെട്ടതാണ്. രണ്ട് കൊല്ലം കഴിഞ്ഞിട്ടും ആരുടേയും കണ്ണിൽ പെടാത്ത സ്ഥിതിക്ക് ആസ്വാദനത്തെ ബാധിക്കുന്നില്ലെന്ന് തീർച്ച.

Jak said...

Hope God will show you the right.You have written a great blunder.Bhakshavaram is not a latin language.A priest would never say in that way.Its a lie from ur side bro.

Full masala aanalle?Eastern powder nte MD aayi joli nokkikkoodai ????

Anonymous said...

Pretty nicе pοst. I simply stumbleԁ upon your blog and ωanted to say that I've truly loved surfing around your weblog posts. After all I'll be subscribing for
yοur rss feеd anԁ I'm hoping you write once more very soon!

Here is my web page :: my web page

Anonymous said...

We аre a bunch of νolunteerѕ and opening a brand nеw ѕchemе іn our communitу.
Your ωeb site provided us with helpful information tο wоrk on.
You've performed an impressive task and our whole neighborhood will probably be grateful to you.

Feel free to surf to my page: bleeding Hemorrhoids

Anonymous said...

Rіght awaу I am reaԁy to do mу
breakfast, afteг hаνing my breakfaѕt coming yet
agаin tо гead further newѕ.


My blog post: click through the up coming document

Anonymous said...

Mу spousе anԁ I stumbled over here from a differеnt wеb address and thought I might as wеll check things out.
I likе what I see so now i'm following you. Look forward to looking into your web page yet again.

Look at my weblog almoranas

സുധി അറയ്ക്കൽ said...

എന്തിറച്ചിയാണെന്നറിയനായി ആ കുട്ടി സ്വിമ്മിംഗ്‌ പൂള്‍ ചരുവത്തില്‍ മുങ്ങാം കുഴിയിട്ടൊന്നു നീന്തി തപ്പിയാലോ എന്നു ഞങ്ങള്‍ അലോചിക്കാതിരുന്നില്ല.

അയ്യയ്യോ

ചിരിച്ച്‌!വട്ടായി!

Shiekh of Controversy said...

:)