Monday, June 26, 2006

ഇന്നേക്ക്‌ കഷ്ടാഷ്ടമി

ഇടക്കിടെ പെര്‍മനന്റായി(?) നാട്ടില്‍ വരുന്നത്‌ പെരിയ കുറുമാന്റെ ഒരു ഹോബിയായിരുന്നു. ഇത്തവണയും, പതിവുപോലെ പെര്‍മനന്റായി അമ്പാസിഡറില്‍, പെട്ടി, കിടക്ക തുടങ്ങിയ സ്ഥിരം സാധനങ്ങള്‍ കുത്തിനിറച്ച്‌ വന്നിട്ട്‌ ആഴ്ച രണ്ടു കഴിഞ്ഞു. ഇനി തിരിച്ച്‌ എങ്ങോട്ടും പോകുന്നില്ലെന്ന് ദിവസം മൂന്നു നേരം, ആന്റിബയോട്ടിക്ക്‌ കഴിക്കുന്നതുപോലെ, ഉണ്ണുന്നതിന്നു മുന്‍പോ, ഉണ്ട ശേഷമോ പെരിയോന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറഞ്ഞതില്‍ നിന്നും, അച്ഛന്‍ ഇനി ഒരു യാത്ര ചെയ്യാന്‍ വഴിയില്ല എന്നു തന്നെ ഞാന്‍ ഉറപ്പിച്ചു.

കാലാട്ടി രസിച്ചിരുന്ന എന്റെ കാലാട്ടല്‍ നിര്‍ത്തി, മര്യാദക്ക്‌ ഒരു ജോലി ചെയ്ത്‌, ആടാത്ത കാലില്‍ നിവര്‍ന്നു നില്ക്കാനായ്‌ നല്ല ബുദ്ധി തോന്നണേന്ന്, തെച്ചികാട്ടു ഭഗോതിക്ക്‌, അമ്മ കുറുമി വഴിപാടുകള്‍ ചെയ്ത്‌ ചെയ്ത്‌, മുടക്കിയ കാശാല്‍, അമ്പലത്തിലെ ശാന്തിക്കാരന്‍, പറമ്പ്‌ വാങ്ങിയതില്‍, ആയിരത്തി അഞ്ഞൂറ്‌ സ്ക്വയര്‍ ഫീറ്റില്‍ വീടു പണി തുടങ്ങിയ കാലം.

രാവിലെ കാലാട്ടല്‍ കര്‍മ്മം കഴിഞ്ഞ്‌, ബ്രേക്ക്‌ ഫാസ്റ്റ്‌, ഫാസ്റ്റായടിച്ച്‌, ഉച്ചക്ക്‌ അതിരപിള്ളി വെള്ളച്ചാട്ടത്തിന്റരികത്തിരുന്ന് വെള്ളമടിച്ച്‌ ഒഴിവുസമയം ആനന്ദകരമാക്കാം എന്ന് തലേ ദിവസം കൂട്ടുകാരുമൊത്ത്‌ തീരുമാനിച്ചിരുന്നതിനാല്‍, കൈയ്യും കഴുകി, അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്ന് പറയാന്‍ വായ തുറന്നതും, ചുമരേലിരുന്ന പല്ലി എന്റെ തലയില്‍ വീണതിന്റെ ഷോക്കില്‍ തലകുടഞ്ഞപ്പോള്‍ പല്ലി താഴേക്കും വീണൂന്ന് മാത്രമല്ല, അത്‌ വാലാട്ടി അതിന്റെ വഴിക്ക്‌ മന്ദം മന്ദം ഓടിയും, ഇഴഞ്ഞും പോയപ്പോഴും, എന്താ സംഭവിച്ചേന്നറിയാണ്ട്‌ ഞാന്‍ വായും പൊളിച്ചു നിന്നു.

അപ ശകുനം. അപ ശകുനം. കാര്യം മുടങ്ങുമെന്നുള്ളതിന്നു സംശയം വേണ്ടേ വേണ്ടാ.

അമ്മേ പോട്ടേ, ചില്ലറ വല്ലതും മൊത്തമായും താ എന്നുള്ള ഡയലോഗ്ഗ്‌ റിവൈന്‍ഡ്‌ ചെയ്ത്‌ പ്ലേ ചെയ്തതും, മരണമണി പോലെ ഫോണ്‍. ക്ണിംക്ണിം, ക്ണിംക്ണിം.

ക്ണിംക്ണിം, ക്ണിംക്ണിമ്മിന്റിടയില്‍ പൈസക്കുവേണ്ടിയുള്ള എന്റെ അലമുറ അലിഞ്ഞലിഞ്ഞില്ലാതായീന്ന് മാത്രമല്ല, ഫോണില്‍ സംസാരിക്കുകയായിരുന്ന അമ്മയുടെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വന്നതിന്നൊടുവില്‍,

ഡാ ഓടിവാടാ, ചേട്ടനാ.

ഏയ്‌, അമ്മക്ക്‌ ചേട്ടനൊന്നുമില്ലല്ലോ, പിന്നെയിതേതുചേട്ടന്‍ എന്നാലോചിച്ചു വശപിശകായി നില്ക്കുമ്പോള്‍ വീണ്ടും ഒരു ചീറ്റല്‍.

നീയെന്തെടുക്ക്വാ അവിടെ, ദാ മധ്യകുറുമാന്‍ വിളിക്കുന്നൂ, നിനക്ക്‌ വിസിറ്റിംഗ്‌ വിസ കിട്ടീന്ന്.

ഹാളിന്റെ നടുവിലായിരുന്ന കാരണം ചുമരില്‍ ചാരി പെട്ടെന്ന് ചടുപിടേന്നിടിക്കാന്‍ തുടങ്ങിയ എന്റെ സ്വന്തം നെഞ്ചൊന്നുഴിയാനുള്ള സമയം കൂടിയെനിക്ക്‌ കിട്ടിയില്ല. കാരണം നെഞ്ചില്‍ കൈ വച്ച്‌ മതിലിലേക്കൊരടി വക്കുന്നതിനു മുന്‍പേ തന്നെ, കോര്‍ഡ്‌ ലെസ്സ്‌ ഫോണും കൊണ്ട്‌ അമ്മ ഹാളിലെത്തി.

പൂനെല്ലു കണ്ട എലിയുടെ ചിരിയുമായ്‌ വന്ന അമ്മയെ കണ്ടപ്പോള്‍ എന്റെ നെഞ്ചു വേദന പെട്ടെന്നു കുറഞ്ഞു. അമ്മയെ അതുപോലെ ചിരിച്ചു കണ്ടിട്ട്‌ ഞാന്‍ മാസങ്ങളായതു തന്നെ കാരണം.

ഇളിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണ്‍ വാങ്ങി. ഹലോ, ചേട്ടാ പറയ്യ്‌..

ഒന്നും പറയാനില്ല, വിസിറ്റ്‌ വിസ ദേ എന്റെ വലം കയ്യില്‍ ഇരിക്കുന്നു, ഇടം കയ്യില്‍ ഫോണിന്റെ റിസീവറും. അനിയന്‍ കാലാട്ടലൊക്കെ നിറുത്തി, എന്നാ ആദ്യത്തെ ഫ്ലായറ്റെന്നു വച്ചാല്‍ കയറി പോരെ.

നേരത്തെ വന്ന് അമ്മേടെ ചിരികണ്ടപ്പോള്‍ ഒളിച്ചിരുന്ന നെഞ്ചുവേദന, ദേ കണ്ടേന്ന് പറഞ്ഞ്‌ പിന്നേം വന്നു.

അല്ല ചേട്ടാ, ഈ വിസിറ്റിംഗ്‌ വിസയില്‍ എത്ര നാളുകള്‍ക്കുള്ളില്‍ വരണം അങ്ങോട്ട്‌? ഒരു രണ്ടു മൂന്നു മാസം ഉണ്ടായിരിക്കുമല്ലെ?

പിന്നേ, ഇതെന്താ ഇന്ത്യന്‍ വിസയോ? ആര്‍ക്കു വേണമെങ്കിലും, എപ്പോള്‍ വേണമെങ്കിലും കിട്ടാനും, തോന്നുമ്പോള്‍ വരാനും?

നീ ഒരാഴ്ചക്കുള്ളില്‍ ഇങ്ങോട്ട്‌ വരണം. ടിക്കറ്റ്‌ ഇന്നു തന്നെ പോയി ബുക്ക്‌ ചെയ്തോ. വിസ ഞാന്‍ ഡീന്‍സിലേക്ക്‌ ഫാക്സ്‌ ചെയ്തിട്ടുണ്ട്‌.

അതിരപിള്ളി വെള്ളച്ചാട്ടം ഞാന്‍ പോയീല്ല്യാന്ന് വിചാരിച്ച്‌ ഒഴുക്കു നിര്‍ത്താനൊന്നും പോണില്ല്യല്ലൊ, ന്നാ പിന്നെ പോണ്ട.

പക്ഷെ പല പല മോഹന സ്വപ്നങ്ങളുമായി അതിരമ്പിള്ളി വെള്ളച്ചാട്ടത്തിന്റെ അരികിലിരുന്നടിച്ചൊരരികാവാം എന്ന് സ്വപ്നം കണ്ടുറങ്ങിയ എന്റെ കൂട്ടുകാര്‍? അവരെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും?

ജീവിതത്തില്‍ ഇന്നുവരേയായി തൊഴിലെടുക്കാത്ത യുവാക്കളുടെ യൂണിയനില്‍, ഏഴെട്ടു വര്‍ഷങ്ങളോളം ദില്ലിയില്‍ പണിയെടുത്ത എനിക്ക്‌ മെമ്പര്‍ഷിപ്പ്‌ സംഘടിപ്പിച്ചതു തന്നെ വളരെ പാടുപെട്ടിട്ടാണ്‌. ഇനി ഇപ്പോ അതു കാന്‍സലാക്കിയാല്‍ ജീവിതത്തില്‍ പിന്നീട്‌ ആ യൂണിയനില്‍ മെമ്പര്‍ഷിപ്പ്‌ പോയിട്ട്‌ മെമ്പര്‍ബോട്ട്‌ പോലും കിട്ടില്ല.

എന്തിനും, ഷിബുവിനേയും, ജോഷിയേയും, ഫോണ്‍ ചെയ്ത്‌, എന്റെ സ്വാതന്ത്ര്യത്തിന്റെ അന്തകന്‍, ഫാക്സ്‌ രൂപത്തില്‍ ഡീന്‍സിലെ ഇന്‍ കമിംഗ്‌ ഫാക്സ്‌ ട്രേയില്‍ കിടക്കുന്നുണ്ടെന്നും, ആയതിനാല്‍ ടിക്കേറ്റെടുക്കുവാന്‍ എറണാകുളത്തിക്ക്‌ പോകേണ്ട ആവശ്യം അവശ്യമായതിനാല്‍, അതിരപിള്ളി ആര്‍മാദപട്ടികയില്‍ നിന്നും, എന്റെ പേര്‌ വെട്ടിപോളിച്ചു മാറ്റാന്‍ റിക്വസ്റ്റ്‌ ചെയ്തു.

ഡീന്‍സിന്റെ എസ്‌ ടി ഡി ബൂത്തില്‍ കയറി, ഞാന്‍ വിസയുടെ ഫാക്സ്‌ കൈപറ്റി. എന്റെ കൈയ്യില്‍ കിടന്ന് ആ വിസാ കോപ്പി എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ എനിക്ക്‌ തോന്നി.

എറണാകുളത്ത്‌ ഏയര്‍ ഇന്ത്യയുടെ ഓഫീസ്സില്‍ പോയി, ടിക്കറ്റ്‌ എന്നേക്ക്‌ ലഭ്യമാണെന്നന്വോഷിച്ചപ്പോള്‍, അന്നേക്കന്ന് വേണമെങ്കിലും തരാം എന്നവര്‍.

വെള്ളിയാഴ്ചക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത്‌, മട്ടാഞ്ചേരിയിലുള്ള അമ്മാവന്റെ വീട്ടില്‍ കയറി യാത്രപറഞ്ഞ്‌ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തി.

പിന്നീടുള്ള രണ്ടു ദിവസങ്ങള്‍,അത്യാവശ്യം വേണ്ട തുണിത്തരങ്ങളും മറ്റും വാങ്ങി പോകാനുള്ള സകല തയ്യാറെടുപ്പും ഞാന്‍ നടത്തി.

എന്തെങ്കിലും ഞണ്ണാന്‍ ഇരിക്കുമ്പോളൊക്കെ തരം പോലെ, അച്ഛനും, അമ്മയും, ഉപദേശത്തിന്റെ സഞ്ചിയഴിച്ച്‌, വെറുതെ ഓരോരോ ഉപദേശങ്ങളായി പുറത്തെടുത്തെന്റെ മുന്‍പില്‍ വക്കും.

ഞാനെത്ര ഉപദേശം കേട്ടിരിക്കുന്നു? ഈ ഉപദേശങ്ങള്‍ക്കൊന്നും, എന്റെ മുന്‍പിലിരിക്കുന്ന പ്ലെയിറ്റിലെ ഭക്ഷണത്തിന്റെ രുചിയില്‍ ഒരു സ്വാദീനം ചെലുത്താന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇനി ഗള്‍ഫില്‍ ചെന്നാല്‍ അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പറ്റില്ല എന്ന ഭീതിമൂലം, സാധാരണ കഴിച്ചിരുന്ന അളവ്‌ ഞാന്‍ ആ ദിനങ്ങളില്‍ ഇരട്ടിയാക്കി.

മൂക്കുമുട്ടെ ഭക്ഷണം കഴിച്ച്‌ ഏമ്പക്കവും വിട്ട്‌, ഞാന്‍ എഴുന്നേല്ക്കുന്നതോടെ, അമ്മയും, അച്ഛനും, ഇവന്‍ നേരേയാകുന്ന ലക്ഷണമില്ല എന്ന് പരസ്പരം പറഞ്ഞ്‌ ഉപദേശത്തിന്റെ ആ സെക്ഷന്‍ അവസാനിപ്പിച്ചെഴുന്നേറ്റ്‌ അവനവന്റെ പണികളില്‍ വ്യാപൃതനാകും.

അങ്ങനെ ബുധന്‍ കഴിഞ്ഞപ്പോള്‍ വ്യാഴം വന്നു, വ്യാഴത്തിന്റെ തൊട്ടുപിന്നിലായി പെട്ടെന്നു തന്നെ വെള്ളിയും വന്നു.

രാവിലെ തന്നെ കുളിച്ചമ്പലത്തില്‍ പോയി വന്ന്, ആറേ ആറ്‌ ഇഡ്ഡലി കഴിച്ചപ്പോഴേക്കും, വയര്‍ നിറഞ്ഞതുപോലെ. നാടു വിട്ടു പോകുന്നതിന്റെ മനോവിഷമമാകാം ആറിഡ്ഡലിയില്‍ വയറുനിറഞ്ഞതിന്റെ അടിസ്ഥാനം കാരണം. നാടു വിട്ടാല്‍ ക്രമേണ പഴയ അപ്പിറ്റയിറ്റ്‌ തിരികെ ലഭിക്കുമായിരിക്കും എന്നാലോചിച്ച്‌ ഞാന്‍ വെറുതെ നെടുവീര്‍പ്പിട്ടു.

ഷിബു അവന്റെ വണ്ടിയുമായി, എന്നെ എയര്‍പ്പോര്‍ട്ടിലേക്ക്‌ കൊണ്ടുപോയി വിടുവാന്‍ വന്നു.

അമ്മയും അച്ഛനും, എന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ നന്നായി വരും എന്റെ കുട്ടി എന്നു പറഞ്ഞ്‌ അനുഗ്രഹിച്ചു.

അമ്മയോടും, അച്ഛനോടും യാത്രപറഞ്ഞ്‌, ബാഗുമെടുത്ത്‌ ഞാന്‍ വീടിന്റെ പടി ഇറങ്ങി.

വണ്ടിയില്‍ ബാഗു വച്ചപ്പോള്‍ മനസ്സിലൊരാശ.

അവസാനമായി വീടിന്റെ അര തിണ്ണയില്‍ ഇരുന്നൊന്ന് കാലാട്ടണം.

മടങ്ങി ചെന്നു ഞാന്‍ പടികയറി എന്റെ അരതിണ്ണയില്‍ ഇരുന്ന് കണ്ണുമടച്ച്‌, കാലാട്ടി. പിന്നെ പതിയെ ഇറങ്ങി വണ്ടിയില്‍ കയറി, കയ്യുയര്‍ത്തി വീശുകയായിരുന്ന അമ്മയുടേയും, അച്ഛന്റേയും രൂപങ്ങള്‍ നേര്‍ത്ത്‌, നേര്‍ത്ത്‌ പിന്നില്‍ മറഞ്ഞു, എയര്‍പോര്‍ട്ട്‌ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട്‌ പാഞ്ഞു.

എയര്‍പോര്‍ട്ടിലെത്തി, ചെക്ക്‌ ഇന്‍ ചെയ്തു, ഇമ്മിഗ്രേഷന്‍ കൌണ്ടറിന്നു മുന്‍പിലുള്ള ലൈനില്‍ എത്തി.

എന്റെ മുന്‍പില്‍ നിന്നിരുന്ന മൂന്നാലു പേരെ വിരട്ടുന്നതും, പാവങ്ങള്‍ വിരളുന്നതും, പോക്കറ്റു തപ്പുന്നതും, പേഴ്സ്‌ തുറന്ന് പച്ചനോട്ടുകള്‍ എടുത്ത്‌ പാസ്പ്പോര്‍ട്ടിന്നകത്തു തിരുകി വയ്ക്കുന്നതും, ജനങ്ങളെ സേവിക്കുവാന്‍ ഗവണ്‍മന്റ്‌ മാസശമ്പളം നല്‍കി പരിപാലിക്കുന്ന കാപാലികന്‍, യാതൊരു വിധ ഉളുപ്പുമില്ലാതെ, കാശു തിരുകിയ പാസ്പോര്‍ട്ട്‌ വാങ്ങി, കാശ്‌ എവിടേയോ തിരുകി, പാസ്പോര്‍ട്ടില്‍ സ്റ്റാമ്പടിച്ച്‌ തിരികെ നല്‍കുന്നതും കണ്ട്‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഉന്നെ ഞാന്‍ വിടമാട്ടെ.
ഇന്നേക്ക്‌ കഷ്ടാഷ്ടമി
ഉന്‍ അഭിമാനത്തെ പിഞ്ചി
ഉന്‍ വേലൈ ഞാന്‍ തെറിപ്പിക്ക പോറേന്‍.ഉം.

എന്റെ ഊഴം വന്നു. കൌണ്ടറിലിരിക്കുന്ന ഉദ്യേഗസ്ഥന്‍ ഉമ്മാക്കി കാണിച്ചെന്നെ പേടിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

ആദ്യത്തെ ചോദ്യം തന്നെ എത്ര ഇന്ത്യന്‍ രൂപയുണ്ടെടാ നിന്റെ കയ്യില്‍?

രണ്ടായിരത്തി ചില്ല്വാനം.

ഉം, എന്തെടാ, നീ പാസ്പോര്‍ട്ട്‌ ഡെല്‍ഹിയില്‍ നിന്നും എടുത്തിരിക്കുന്നത്‌? എന്തോ ചുറ്റിക്കളിയുണ്ടല്ലോ?

അത്‌ സാറെ ഞാന്‍ ഡെല്‍ഹിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ നിന്നും എടുത്തതാ.

നിന്നെ കണ്ടാല്‍ ഒരു കള്ള ലക്ഷണമുണ്ടല്ലോടാ?

അതങ്ങന്യാ സാറെ. എന്നെ കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണമാണെന്ന് എല്ലാവരും പറയും. ഈ ലുക്കെനിക്ക് ജന്മനാല്‍ കിട്ടിയതാ. ദേ ദിപ്പോ സാറും പറഞ്ഞു. ഈ സാറിന്റെ ഒരു കാര്യം.

സത്യം പറ ഇത്‌ നിന്റെ രണ്ടാമത്തെ പാസ്പോര്‍ട്ടല്ലെ?

അല്ല സാറെ, ഇതെന്റെ ആദ്യത്തെ പാസ്പ്പോര്‍ട്ടാ, ദൈവം തമ്പുരാനാണേ സത്യം.

മിണ്ട്യേനും പറഞ്ഞേനും, ദൈവത്തിനെ പിടിച്ച്‌ സത്യം ഇടാന്‍ ദൈവം ആരാണ്ടാ നിന്റെ അമ്മാനപ്പനോ?

നിന്റെ പാസ്പോര്‍ട്ട്‌ ഒറിജിനലാണോന്നുള്ള ക്ലിയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ കിട്ടാതെ നിന്നെ വിടുന്ന പ്രശ്നമില്ല. അങ്ങോട്ട്‌ മാറി നില്ക്ക്‌.

സാറെ, പ്ലീസ്‌. എന്നെ കഷ്ടപെടുത്തണത് കഷ്ടാട്ടോ.

സാരമില്ല നീ ഒരു ആയിരം രൂപ പാസ്പോര്‍ട്ടിന്റെ ഉള്ളില്‍ വച്ച്‌ ഇങ്ങോട്ട്‌ താ എന്ന് ആളു പറഞ്ഞതു കേള്‍ക്കാന്‍ ഞാന്‍ എന്റെ ചെവി ആളുടെ വായ്ക്കുള്ളിലേക്ക്‌ തള്ളി വയ്ക്കേണ്ടി വന്നു.

അയ്യോ നാട്ടാരെ, ഓടിവായൊ.
എന്റെ പോക്കറ്റില്‍ വച്ച കാശ്‌ പോക്കറ്റടിച്ചുപോയേ.
ഈ സാറിന്ന് ഞാന്‍ എങ്ങനെ ഇനി കാശുകൊടുക്കും എന്റെ ദൈവമേന്ന് തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ ഒരു അലറല്‍ അലറിയതും, സീലടിച്ച പാസ്പോര്‍ട്ട് എന്റെ കയ്യിലേക്ക്‌ നല്ലവനായ ഉദ്യോഗസ്ഥന്‍ തന്നതും ഒരേ സമയത്തായിരുന്നു.

30 comments:

കുറുമാന്‍ said...

ഇന്നേക്ക്‌ കഷ്ടാഷ്ടമി

സമയക്കുറവിന്നിടയിലും ഒരു പോസ്റ്റിടൂ, പോസ്റ്റിടൂന്ന് എന്റെ മനസ്സ് അലമുറകൂട്ടിയപ്പോള്‍, ഒരെണ്ണം തട്ടിക്കൂട്ടി.

മുല്ലപ്പൂ said...

കാലാട്ടി രസിച്ചിരുന്ന എന്റെ കാലാട്ടല്‍ നിര്‍ത്തി, മര്യാദക്ക്‌ ഒരു ജോലി ചെയ്ത്‌, ആടാത്ത കാലില്‍ നിവര്‍ന്നു നില്ക്കാനായ്‌ നല്ല ബുദ്ധി തോന്നണേന്ന്, തെച്ചികാട്ടു ഭഗോതിക്ക്‌, അമ്മ കുറുമി വഴിപാടുകള്‍ ചെയ്ത്‌ ചെയ്ത്‌, മുടക്കിയ കാശാല്‍, അമ്പലത്തിലെ ശാന്തിക്കാരന്‍, പറമ്പ്‌ വാങ്ങിയതില്‍, ആയിരത്തി അഞ്ഞൂറ്‌ സ്ക്വയര്‍ ഫീറ്റില്‍ വീടു പണി തുടങ്ങിയ കാലം“

കാലാട്ടല്‍ മാത്രം മതില്ല്ലൊ..ഒ രു പൊസ്റ്റ് ഉള്ള വഴി ഉണ്ടു..

ഇടിവാള്‍ said...

മിടുക്കന്‍: അപ്പ, വെറും കാലാട്ടലും, ഏമ്പക്കോം മാത്രല്ല... പോലീസിനിട്ടും പണികൊടുത്തിട്ടുണ്ടല്ലേ..

ങ്ങടെ കാലാട്ടലൊരു സംഭവം തന്ന്യാ ഗെഡീ !

ചില നേരത്ത്.. said...

നല്ലൊരാസ്വാദനത്തിന് വഴി വെക്കേണ്ടിയിരുന്ന എന്റെ യാത്രാവേളയി പുരോഹിതര്‍ കയറി നെരങ്ങിയതിന്റെ രോഷമോര്‍മിപ്പിക്കുന്നു കുറുമാന്റെ കഷ്ടാഷ്ടമി.
എങ്കിലും വളരെ ആസ്വദിച്ചു കുറുമാന്‍‌ജീ

myexperimentsandme said...

ഹ..ഹ കുറുമാ, അപ്പോള്‍ പാരകള്‍ പണിയാന്‍ മിടുക്കനാണല്ലോ. ദേ പാരകളെപ്പറ്റി ഇപ്പോള്‍ ഒരു പോസ്റ്റ് ദേവേട്ടന്റെ പാരപ്പോസ്റ്റിനു പാരലലായി ഇട്ടതേ ഉള്ളൂ, അപ്പോള്‍ ദേ പോലീസേമാന്‍ പോലെയിരിക്കുന്ന ഏമാനിട്ട് കുറുമാനിട്ട പാര കിടക്കുന്നു.

കുറുമാന്റെ നര്‍മ്മത്തിനിടയില്‍ ഒളിച്ചിരിക്കുന്ന നൊമ്പരങ്ങളും വായനക്കാര്‍ കാണുന്നു. ഉദാഹരണത്തിന് കാറ്റ് പോര്‍ട്ടില്‍ പോകാന്‍ വണ്ടിയില്‍ കയറിയ കുറുമന്‍, ഒരു നിമിഷം ഒന്നാലോചിച്ചിട്ട്, തിരിച്ചു വന്ന് അരമതിലില്‍ കയറി ഒന്നുകൂടി കാലാട്ടിയത് സത്യന്‍ അന്തിക്കാട് സിനിമയിലെ ചില സെന്റി സീനുകളെ ഓര്‍മ്മിപ്പിക്കുന്നു (ഇത്രയും പോരേ പാര-പക്ഷേ, സീരിയസ്സിലി, എനിക്കങ്ങിനെ തോന്നി).

അപ്പോള്‍ പോസ്റ്റിട്ടാലേ വായിച്ച് ക്വോട്ടേണ്ട ആള്‍ക്കാരുടെ ഗണങ്ങളില്‍ കുറുമനും പെടുന്നു. അല്ലെങ്കില്‍ വേറേ ആരെങ്കിലും പാര വെയ്ക്കും :)

തകര്‍ത്തിരിക്കുന്നൂ, കുറുമയ്യാ.. തകര്‍ത്തിരിക്കുന്നു.

Ajith Krishnanunni said...

കുറുമേട്ടാ.. ഇപ്പോഴും ആ പഴയ കാലാട്ടല്‍ ഉണ്ടോ???

കാലാട്ടുന്നതിനു എനിക്കും കുറെ വഴക്കു കിട്ടിയിട്ടുണ്ട്‌...

aneel kumar said...

"ഇനി തിരിച്ച്‌ എങ്ങോട്ടും പോകുന്നില്ലെന്ന് ദിവസം മൂന്നു നേരം, ആന്റിബയോട്ടിക്ക്‌ കഴിക്കുന്നതുപോലെ, ഉണ്ണുന്നതിന്നു മുന്‍പോ, ഉണ്ട ശേഷമോ "

Kalesh Kumar said...

ഉഗ്രന്‍!! ശരിക്കും നടന്നതാ?
ചിരിച്ച് വശക്കേടായി!

സ്നേഹിതന്‍ said...

രണ്ട് 'പാരാ'യണം തിയറികള്‍ കഴിഞ്ഞിവിടെയെത്തിയപ്പോള്‍ ജനസേവകനിട്ടൊരു പാര പ്രയോഗം! നാട്ടില്‍ നിന്നോടി രക്ഷപ്പെടുന്നവരെയും, നാട്ടിലേയ്ക്കോടി രക്ഷപ്പെടുന്നവരെയും 'സേവിയ്ക്കാന്‍ ' അവരെ അനുവദിയ്ക്കില്ല അല്ലേ :)
കുറുമാന്റെ പാര കലക്കി !

Santhosh said...

കുറുമാനെ, പതിവു പോലെ ഇതും തകര്‍ത്തു!

Adithyan said...

എന്തു ഞാന്‍ പറയും കുറുമാനെ...

നന്നായീന്നോ..

‘വെറുതെയിരുന്നു കാലാട്ടല്‍‘ എന്ന ഒരു പ്രയോഗം ഭാഷയ്ക്കു സംഭാവന ചെയ്ത താങ്കളെ ഒക്കെ എന്തു പറഞ്ഞ് അഭിനന്ദിയ്ക്കും...

ബിന്ദു said...

അതെന്താ ഈ ബുധനാഴ്ചയ്ക്കു ശേഷം വ്യാഴാഴ്ച വരുന്നതു? എത്ര ആലോചിച്ചിട്ടും കിട്ടണില്ലല്ലോ.. ഏതായാലും ഐഡിയ ഉഗ്രന്‍, ട്ടോ. :)

Kumar Neelakandan © (Kumar NM) said...

കുറുമാനേ കാലാട്ടിയിരിക്കുന്ന കുറുമാനെ ഒന്നു സൂക്ഷികുന്നത് നല്ലതാ അല്ലെ?

ഓഗസ്റ്റില്‍ നാട്ടില്‍ വരുമ്പോള്‍ നമുക്കൊന്ന് ഓടി നടന്ന് കാലാട്ടി ആര്‍മാദിക്കണ്ടേ?

Visala Manaskan said...

കൊള്ളാം കുറു മേന്നേ.

മടങ്ങി ചെന്നു ഞാന്‍ പടികയറി എന്റെ അരതിണ്ണയില്‍ ഇരുന്ന് കണ്ണുമടച്ച്‌, കാലാട്ടി.

പിന്നെ പതിയെ ഇറങ്ങി വണ്ടിയില്‍ കയറി. കയ്യുയര്‍ത്തി വീശുകയായിരുന്ന അമ്മയുടേയും അച്ഛന്റേയും രൂപങ്ങള്‍ നേര്‍ത്ത്‌, നേര്‍ത്ത്‌ പിന്നില്‍ മറഞ്ഞു..

കുറു മേന്നെ, ഇത് സെന്റി ടച്ചിങ്ങ് സിറ്റുവേഷനായാണല്ലോ എനിക്ക് ഫീല്‍ ചെയ്തത്!

സത്യം പറയ് ഗഡീ. അന്നേരം താഴേക്കുരുണ്ടുവീഴാന്‍ തയ്യാറായി കണ്ണൂനീര്‍ത്തുള്ളികള്‍, കണ്ണില്‍ തുളുമ്പി റെഡിയായി നിന്നിരുന്നില്ലേ??

കണ്ണൂസ്‌ said...

കുറുമാനേ, കലക്കി.

‘വെറുതെയിരുന്നു കാലാട്ടല്‍‘ എന്ന ഒരു പ്രയോഗം ഭാഷയ്ക്കു സംഭാവന ചെയ്ത താങ്കളെ

ആദീ, ഒബ്‌ജക്ഷന്‍!! ഞങ്ങള്‍ സര്‍വകലാശാലക്കാര്‍, മുക്കാല്‍ നൂറ്റാണ്ടായി കാലാട്ടിയ കാര്യം ഇതാ ഇവിടെയുണ്ടായിരുന്നല്ലോ.

sreeshanthan said...

kurumans,, kuzhappamilla..
pakshe kazhinja post inte athra nannnayilla.. climax kurachu koode nannakkamayirunnuu..
enthayalum kurumanu visa kittiyappol aaa pavam santhikkarante veedupani ninnu kanumallo...

കുറുമാന്‍ said...

കഷ്ടാഷ്ടമി കഷ്ടപെട്ട് വായിച്ച് എല്ലാവര്‍ക്കും എന്റെ നന്ദി. കഷ്ടപെട്ടു കമന്റിട്ടവര്‍ക്ക് അതിലേറെ നന്ദി.

സാരിയുടെ നീളമുള്ള പോസ്റ്റുകളെ എങ്ങിനെ രണ്ടു കള്ളി മുണ്ടിന്റെ നീളത്തിലാക്കാം എന്നുള്ള ഗവേഷണത്തിന്റെ പരിണിതഫലമായി കിട്ടിയ ആദ്യ കള്ളിമുണ്ടാണ് കഷ്ടാഷ്ടമി. അടുത്ത മുണ്ട് തറിയിലാണ്, നെയ്ത്തു കഴിഞ്ഞാല്‍ കാരാല്‍ക്കട വഴിയോ, ബാരാക്കുട (കലേഷിന്റെ) വഴിയോ, ബ്ലോഗാല്‍ക്കട വഴിയോ ലഭ്യമാക്കുന്നതാണ്.

മുല്ലപ്പൂ : നന്ദി - കാലാട്ടല്‍ നിര്‍ത്തീട്ടോ

ഇടിവാളെ : നന്ദി...പണിക്കൊടുക്കുന്നതാണെന്റെ പണി എന്നാരോ എവിടേയോ പറഞ്ഞിരുന്നോ?


ചിലനേരത്തേ : താങ്ക്സ്...പുരോഹിതര്‍ എവിടെ, എപ്പോള്‍ കയറി നിരങ്ങി?

വക്കാരി : നന്ദി. സെന്റിമെന്സൊന്നും ഇല്ലിഷ്ടാ, എല്ലാം വെറും നമ്പര്‍

അജിത്തേ : ശുക്രിയാ....എനിക്ക് കാലാട്ടുന്ന സ്വഭാവം ഇല്ലായിരുന്നു. ഇതെല്ലാം ചുമ്മാ ഫാവന :)

അനിലേട്ടാ : നന്ദി

കലേഷേ : താങ്ക്സ്. ഇതുപോലെയല്ലാ നടന്നതെങ്കിലും, ഏതാണ്ടിതുപോലേയുള്ള പലതും പലപ്പോഴായി നടന്നിട്ടുണ്ട്.

വഴിപോക്കാ : നന്ദി. പതിവുലെവലുക്കെപ്പോഴും വരുത്താന്‍ പറ്റില്ല മാഷെ....എന്നില്‍ നിന്നും സയമ നഷ്ടം മാത്രം പ്രതീക്ഷിക്കുക. കുറച്ചു നരമ്മവും. കൂടുതല്‍ പ്രതീക്ഷിച്ചാല്‍ നിരാശയാവും ഫലം.

സ്നേഹിതനെ : നന്ദി. കര്‍ക്കിടമാസത്തിലെ രാമായണ പാരായണം എന്നു പറയുന്നതും ഒരു പാരയാണോ?

സന്തോഷ്ജീ : നന്ദി. സന്തോഷം

ആദിത്യോ : താങ്ക്സ്. ദേ ഭാഷക്കൊന്നും ഞാന്‍ സംഭാവന ചെയ്തിട്ടില്ലാട്ടോ...വെറുതെ

ബിന്ദു : നന്ദി. എന്താ ബുധനാഴ്ചയ്ക്ക് ശേഷം വ്യാഴം വരുന്നതെന്നെനിക്കിനിയും പിടി കിട്ടിയില്ല :)

കുമാര്‍ : നന്ദി. ആഗസ്റ്റില്‍ നമുക്ക്, കാലും, കൈയ്യും എല്ലാം ആട്ടി നടക്കുകയും, ഓടുകയും ചെയ്യാം. മൊത്തം ഫ്രീ പക്ഷെ അതിന്നിടയില്‍ തൃശ്ശുര്‍ - കോയമ്പത്തൂര്‍ റുട്ടില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഷട്ടില്‍ സര്‍വീസ്സു നടത്തണം (ഭാര്യാഗൃഹം)

വിശാലോ : നന്ദി. അന്നേരം താഴേക്കുരുണ്ടുവീഴാന്‍ തയ്യാറായി കണ്ണൂനീര്‍ത്തുള്ളികള്‍, കണ്ണില്‍ തുളുമ്പി റെഡിയായി നിന്നിരുന്നില്ലേ?? ഉവ്വ് ഗഡീ തീര്‍ച്ചയായും, അതു കാണാതിരിക്കാനല്ലെ, ഞാന്‍ കണ്ണടച്ച് കാലാട്ടിയത്? :)

കണ്ണൂസെ : നന്ദി.

സാഗര്‍ : നന്ദി. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം

ദേവന്‍ said...

അഹാ ഇതിപ്പോഴാ കണ്ടത്‌.
പോലീസിനിട്ടു പാര അസ്സലായി കുറുമാനേ. ഈ സംഭവത്തോടെ എയര്‍പ്പോര്‍ട്ടില്‍ കൈക്കൂലി വാങ്ങല്‍ പാടെ നിന്നുകാണും.

K.V Manikantan said...

കുറു മേന്‍ ന്നേ....
താങ്കളുടെ പഴയ സ്റ്റോക്കുകള്‍ ഇന്നാണ്‌ വായിച്ച്‌ നോക്കിയത്‌. ഹോ, കമന്റില്‍ കണ്ടതുപോലെ ധോണി തന്നെ ധോണി. ഇനിയും പോരട്ടെ. കുത്തിച്ചാരിയ ശവം മോഡല്‍ കൂടുതല്‍. ഹോ ആ മൊബെയില്‍ ബാര്‍ബര്‍ ഷോപ്പ്‌ താങ്കളുടെ റേഞ്ച്‌ കാണിക്കുന്ന ഒന്നായിരുന്നു. ദേറീസ്‌ ബോണ്‍ ടാലന്റ്‌ ഇന്‍ യു. റിയലി......

ആനക്കൂടന്‍ said...

കുറുമാനെ സമ്മതിച്ചിരിക്കുന്നു...

ജേക്കബ്‌ said...

സാമ്പിയയില്‍ നിന്നു സൌത്താഫ്രിക്കയിലേക്ക്‌ തിരിച്ചുവരുന്ന വഴി. ഇമ്മിഗ്രേഷന്‍ കൌണ്ടര്‍... ഇഴഞ്ഞു നീങ്ങുന്ന നീണ്ട ക്യൂ...ആകെ ഒരു കൌണ്ടെറില്‍ മാത്രമെ ആള്‍ ഉള്ളൂ.കുറച്ചു കഴിഞ്ഞപ്പൊ അടുത്ത കൌണ്ടെറില്‍ ആള്‍ വന്നു. തടിച്ചിരുണ്ട ഒരു ഭീമാകാരന്‍..."വേണ്ട, ആ ക്യൂവിലേക്ക്‌ പോകണ്ട,ഈ ക്യൂവില്‍ തന്നെ നിക്കാം, എന്തെങ്കിലും സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌ ഉണ്ടായാലോ.. അയാളെക്കാലും ഭേദം ഈ കൌണ്ടറിലെ ആള്‍ തന്നെ". കുറച്ചു കഴിഞ്ഞപ്പൊ ക്ഷമ നശിച്ചു
ഞാന്‍ ഭീമാകാരന്റെ ക്യൂവിലേക്ക്‌ മാറി.പാസ്പ്പോര്‍ട്ട്‌ കൊടുത്തു..

"മോനെ ദിനേശാ,എന്റെ കൂടെ വാ"
"എന്തെങ്കിലും സ്പെല്ലിംഗ്‌ മിസ്റ്റേക്ക്‌?"
"ഫോള്ളോ മി"


ഒരു ഓഫീസിലേക്ക്‌ ചെന്നു. ഞാനും ആളോടൊപ്പം ഉള്ളില്‍ കടന്നു..
"പുറത്തു നിന്നാ മതി, ഞാന്‍ വിളിക്കാം"
അയാള്‍ കമ്പ്യൂട്ടറില്‍ പാസ്പ്പോര്‍ട്ട്‌ നമ്പര്‍ തിരഞ്ഞു തുടങ്ങി..
"മകനേ .. ഈ പെര്‍മിറ്റ്‌ നമ്പര്‍ സിസ്റ്റത്തില്‍ ഇല്ല, ഗെറ്റ്‌ ദ്‌ നെക്സ്റ്റ്‌ ഫ്ലൈറ്റ്‌ റ്റു ഇന്ത്യ ആന്‍ഡ്‌
സലാം നമസ്തേ !"

ഡിം .. എന്റെ ആപ്പീസ്‌ പൂട്ടി !!!

അടുത്തു തന്നെ വേരൊരു മച്ചാന്‍ ,ഒരു വെള്ളക്കാരന്‍ ഓഫിസര്‍,നില്‍പ്പുണ്ടായിരുന്നു..അയാളും ഇയാളും കൂടി ക്വസ്റ്റനിംഗ്‌ തുടങ്ങി...

"ഈ സിറ്റിഗ്രൂപ്പിനെന്താ പണി"
"കോര്‍പറേറ്റ്‌ ബാങ്കിംഗ്‌"
"അവിടെ തനിക്കെന്താ പണി"
"ബിസിനസ്സ്‌ അനലിസ്റ്റ്‌"
"എവിടുന്നു കിട്ടി ഈ പെര്‍മിറ്റ്‌"
"ഓഫീസില്‍ നിന്നു ഒരു എജന്റ്‌ വഴി"


"ഈ കമ്പ്യൂട്ടറില്‍ അല്ലാതെ വേറെ എതെങ്കിലും കമ്പ്യൂട്ടറില്‍ ഈ നമ്പര്‍ കാണാന്‍ വഴി ഉണ്ടൊ?"
"ഇല്ല"

കറുത്ത ഭീമാകാരന്‍ പാസ്പ്പൊര്‍ട്ടും കൊണ്ട്‌ കൌണ്ടെറിലേക്ക്‌ പോയി.വെള്ളക്കാരന്‍ സംസാരം തുടര്‍ന്നു..

"യു സീം റ്റു ബി എ ജെനുവിന്‍ ഗയ്‌, സംറ്റൈംസ്‌ ദെയര്‍ ഇസ്‌ എ ഡിലേ ഫോര്‍ ദ സിസ്റ്റം റ്റു അപ്ഡേറ്റ്‌, വെന്‍ ഡിഡ്‌ യു ഗെറ്റ്‌ ദ പെര്‍മിറ്റ്‌"
"സെപ്റ്റെംബര്‍ എന്റ്‌"
"ഡു യു വാണ്ട്‌ മി റ്റു റ്റെല്‍ ഹിം റ്റു ലെറ്റ്‌ യു ഗൊ?"
"ദാറ്റ്‌ വുഡ്‌ ബി നൈസ്‌"
"ഗിവ്‌ ഹിം സംതിംഗ്‌ ആന്‍ഡ്‌ ഹി വില്‍ ഡു ഇറ്റ്‌ "
"നോ. ഐ ഡൊണ്ട്‌ വാണ്ട്‌ റ്റു ഗെറ്റ്‌ ഇന്റു എ സിറ്റുവേഷന്‍ വെയര്‍ ഐ ആം ട്രയിംഗ്‌ റ്റു ബ്രൈബ്‌ മൈ വേ ഇന്‍"
"നോ,നോ ഇറ്റ്‌ ഇസ്‌ നൊട്ട്‌ ലൈക്‌ ദാറ്റ്‌"
"നോ. ഇഫ്‌ ഹി ഡസ്ന്റ്‌ അല്ലവ്‌ ഐ വില്‍ ഗൊ ബാക്ക്‌.."
(അങ്ങിനെ തഞ്ചത്തില്‍ ഒന്നിന്ത്യയിലേക്ക്‌ പോയി വരാന്‍ പറ്റിയാല്‍ ആയാലോ!!)


അല്‍പ നേരം കഴിഞ്ഞപ്പൊ ഭീമാകരന്‍ പാസ്പ്പോര്‍ട്ടും കൊണ്ടു വന്നു.അതില്‍ ഡിസംബര്‍ 31 വരെയുള്ള ഒരു പുതിയ പെര്‍മിറ്റ്‌ !!!!! ;-)

അരവിന്ദ് :: aravind said...

കുറൂജീ :-)) കലക്കി!!!
പതിവുപോലെ “കുറൂജീ ട്രേഡ് മാര്‍ക് എക്സ്പ്ലോസീവ് നര്‍മ്മം“ വാക്കിന് വാക്കിന് ഇല്ലെങ്കിലും, സംഗതി വളരെ വളരെ നന്നായി. :-))
അപ്പോ അടുത്തത് പോരട്ടെ..ഗംഗാധ്യാനത്തിന് എന്തു പറ്റ്യോ ആവോ?
:-)

ദിവാസ്വപ്നം said...

കുറുമാനേ,

വളരെ കൊള്ളാം. ഡെല്‍ഹിക്കാദ്യത്തെ തവണ പോയപ്പഴേ എനിക്കൊരു ഗൃഹാതുരത്വം (മടി) തോന്നിയുള്ളൂ. എന്നാലും, പിന്നെ പോകുമ്പൊഴൊക്കെ, നാട്ടില്‍ തന്നെ എന്തെങ്കിലും ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്. നാട്ടിലിപ്പോ എന്താ പണി കിട്ടുക. പറമ്പില്‍ എന്തെങ്കിലും പണി അല്ലാതെ. ഒരു മമ്മട്ടിയും അതല്ലാത്തെതും (നീളമുള്ള തൂമ്പാ) എനിക്കിഷ്ടമായിരുന്ന ആയുധങ്ങള്‍. പറമ്പില്‍ എന്തെങ്കിലും ചെയ്യുന്നത് എനിക്കൊരു രസമായിരുന്നു താനും.

വാഴയ്ക്ക് കുഴിയെടുക്കാന്‍ എനിക്ക് വല്യ ഇഷ്ടമായിരുന്നു. എന്താന്നറിയില്ല, ഒരു ദിവസം ആവേശം മൂത്ത് ഒരു തവണ ഒറ്റ പകല്‍ കൊണ്ട് 40 കുഴി ഞാന്‍ എടുത്തു. അതിലെല്ലാം ഏത്തനും ചെറുതും പറിച്ചു നട്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പകുതി മറിഞ്ഞിതാ കിടക്കുന്നു ധരണിയില്‍. കേന്ദ്രത്തിന്റെ വക പൂരത്തെറി. പിന്നെ അതെല്ലാം ‘മാധാപ്പി‘യെ വിളിച്ച് പ്രൊഫഷണലായി കുഴി കുത്തി നേരെ വയ്പ്പിച്ചു. മുട്ടും കൊടുത്തു (താങ്ങ്) 40-ല്‍ പത്തൊന്‍പതെണ്ണമേ കായ്ച്ചുള്ളൂ.

ആണ്ടെ കെട, ഞാനിത് എന്തെഴുതിയാലും ഓഫ് ടോപികായിപ്പോകുന്നത് എന്താ ! കുറുമാന്‍ ഭായി മാഫ് കരോഗേ നാ ?

ഭായിയുടെ എഴുത്ത് വായിക്കാന്‍ എനിക്ക് വല്യ ഇഷ്ടമാണ്. സമാനമായ ബാക്ക് ഗ്രൌണ്ട് ആയിരിക്കാം കാരണം. കാര്യങ്ങളെല്ലാം നല്ല ക്ലീനായി പറയുന്നുണ്ട് ഓരോന്നിലും. ഇനി ഈ വിഷയത്തെപ്പറ്റി ഒന്നും എഴുതാന്‍ മിച്ചം വച്ചിട്ടില്ല. ഞാന്‍, കഴിക്കുന്ന പ്ലേറ്റ് ഒക്കെ നക്കി വൃത്തിയാക്കി വക്കുന്ന പോലെ. (അവസാനം പറഞ്ഞത് ഭായിയുടെ കാര്യമല്ല കേട്ടോ, എന്റെ തന്നെ കാര്യമാണ് :)

-B- said...

ദിവാ.. ദിവാ.. (ജബാ‍.. ജബാ.. സ്റ്റൈ‌ല്‍ ..)40 കുഴി..ഒരു ദിവസം!! കുറച്ചു കുറയുമോ??

കഷ്ടാഷ്ടമിയുടെ പോഷ്‌ടില്‍ വന്ന്‌ കഷ്ടാഷ്ടമിയെ പറ്റി പേശാതെ പോയാലത്‌ ദുഷ്ടത്തരമല്ലേ.. കുറുമാന്റെ പേരു മാറ്റി. കിടിലന്‍ എന്നാക്കി.

ദിവാസ്വപ്നം said...

കാര്യമായിട്ടൊന്നും കുറയ്ക്കില്ല ബിരി. ഒരു നാലെണ്ണം വേണെല്‍ കുറയ്ക്കാം. ആദ്യത്തെ നാല്. എന്റെയൊരു ബുത്തി !

സത്യമായിട്ടും നാല്പത് കുത്തിയതു തന്നെ ആണ് :)കുത്തേണ്ട പോലല്ല കുത്തിയത് എന്ന് മാത്രം. വാഴക്കുഴി കുത്തുന്നതിന് ഒരു അളവുണ്ട്. അറിയാവുന്നവര്‍ക്കറിയാം. എനിക്കറിയത്തില്ലാരുന്നു. അതല്ലേ ഞാന്‍ പറഞ്ഞത് ഒരാഴ്ച കൊണ്ട് പകുതി താഴെ വീണെന്ന്.

കഷ്ടാഷ്ടമിയെപ്പറ്റി കമന്റിയല്ലോ. ഏറ്റവും മുകളില്‍ “കുറുമാനേ, വളരെ കൊള്ളാം“ എന്ന് പറഞ്ഞില്ലേ. എഴുതുമ്പോള്‍ വരി ചെരിഞ്ഞ് പോകുന്നതും ആവശ്യത്തിലധികം കുത്തുംകോമായും ഇടുന്നതും, പറഞ്ഞ് വന്ന വിഷയം മാറി പോകുന്നതുമൊക്കെ എന്റെയൊരു ദുശ്ശീലമാണ്. ഷെമി. കുറുമാന്‍ ഭായി നേ മാഫ് ദിയാ ഹോഗാ മുഛേ. ആപ് ഭീ മാഫ് കീജിയേ നാ....

ബിരീടെ പോസ്റ്റൊക്കെ വായിക്കാറുണ്ട്. പോസ്റ്റൊക്കെ ഇഷ്ടവുമാണ്. പ്രത്യേകിച്ചും, ഓഫീസ് കഥകള്‍ എന്റെയൊരു വീക്ക്നെസ്സ് ആണ് താനും.

ദേ പിന്നേം ഓഫ് ടോപ്പിക്. കുറുമാന്‍ ഭായി ഓടിക്കുന്നതിനു മുന്‍പേ ഞാന്‍ ദേ വലിച്ചു വിട്ടേക്കാം.

-B- said...

അയ്യോ..മിസ് സ്റ്റാ‍ന്‍റ്റിങ് അണ്ടര്‍. ആദ്യത്തെ വരി മാത്രമെ ദിവാ-ജിക്കുള്ളു. കഷ്ടാഷ്ട്ടമിയെ പറ്റി ഞാന്‍ പേശിയില്ലെങ്കില്‍ അത്‌ ദുഷ്ടത്തരം ആവില്ലെ എന്നൊരു ആത്മഗതം ആണ് രണ്ടാമത്തെ വരി. കാരണം ഞാന്‍ നമ്മുടെ കുറുജിടെ ഒരു ഫാന്‍ ആണെ...

ഇത് ഓ.ടോ ആണേ.. ഇതാരും വായിക്കണ്ട. :-)

ദിവാസ്വപ്നം said...

ശ്ശോ, ബിരീ,

കുറുമാനും ബിരിയും അടുത്തടുത്ത കമന്റുകളിലായി എന്റെ നേരെ ചൊമലക്കൊടി കാണിച്ചപ്പോള്‍ ഞാന്‍ ഒന്നു വിരണ്ടു. ഇപ്പഴാണ് സമാധാനമായത്. ഹാവൂ.

അല്ലെങ്കിലും പാവത്തുങ്ങളെ വിരട്ടുന്നത് നിങ്ങളെപ്പോലുള്ള മൊതലാളിമാര്‍ക്കൊരു രസമാണല്ലോ.

ഓഫീഷ്യല്‍ ഓഫ് ടോപ്പിക്ക് : ഇന്ന് മാത്രമേ എനിക്കിങ്ങനെ ഈ സമയത്ത് കമന്റാന്‍ പറ്റൂ. ഇന്ന് ഞാന്‍ അവധി ആണ്. വീട്ടില്‍ ചുമ്മാ ഇരിക്കുന്നു. ഓഫീസില്‍ നിന്ന് പറ്റില്ല. തീഭിത്തിയോ എന്തൊക്കെയോ ആണത്രേ. പോരാത്തതിന് വെബ്സെന്‍സ് എന്നൊരു പരിപാടിയുമുണ്ട്. (ദെ കണ്ടോ ഓഫ് ടോപ്പിക്കില്‍ പോലും ഓഫ് ടോപ്പിക് വച്ചു ഞാന്‍)

Vempally|വെമ്പള്ളി said...

കുറുംസെ, ദെ രണ്ടീസം തിരക്കിലായപ്പൊ പടപടാന്ന് പോസ്റ്റുകള്‍ ഇതു പറഞ്ഞതുപോലെതന്നെ ഉഗ്രന്‍ പോസ്റ്റ്! ഇതു വായിച്ചപ്പോ പോലീസു പിടിക്കാതിരിക്കാന്‍ കാറിന്‍റെ കാലു വക്കുന്ന സ്ഥലത്ത് കാര്‍പ്പെറ്റ് പൊക്കി അതിനടിയിലെല്ലാം ബിയറുകുപ്പി അടുക്കി ആതിരപ്പള്ളീക്കു പോയതോര്‍മ്മ വന്നു. നന്നായിട്ടെഴുതിയിരിക്കുന്നു ഗഡീ. വാക്കാരി പറഞ്ഞതു പോലെ നൊമ്പരങ്ങളുടെ ഒരു ചെറിയ ലൈന്‍ എനിക്കും തോന്നീട്ടുണ്ട് ചിലപ്പൊ. പുതിയ പോസ്റ്റിനും കമന്‍റണ്ടെ - അങ്ങൊട്ടു പോകുന്നു. ബൈ.

വിപിന്‍ said...

കഷ്ടാഷ്ടമി ക്ഷ ഇഷ്ടപ്പെട്ടൂട്ടോ... ശരിക്കും വിളിച്ച് കൂവിയോ‍? അയാളുടെ മുഖം കാണാന്‍ നല്ല ഭംഗിയായിരുന്നിട്ടുണ്ടാവുമല്ലോ....

എന്റെ അനുഭവ പ്രകാരം നെടുമ്പാശ്ശേരിയിലെ ഉദ്യോഗസ്ഥര്‍ പൊതുവേ വലിയ കുഴപ്പം ഇല്ലട്ടോ. (കുറുമാന്‍ജി വിമാനത്തില്‍ കയറിയ സമയം ചിലപ്പോ ഞാന്‍ സൈക്കിള്‍ ചവിട്ടുവായിരുന്നിട്ടുണ്ടാകും, അത് വേറേ കാര്യം) ഒരിക്കല്‍ പോലും എന്നെ പിടിച്ച് പറിക്കാന്‍ വന്നിട്ടില്ല. കണ്ടപ്പോള്‍ ഈ ചെക്കന്റെയൊന്നും കയ്യില്‍ പിടിച്ച് പറിക്കാന്‍ പോയിട്ട് പിടികാനുള്ള വക പോലും കാണില്ല എന്ന് തോന്നിയിട്ടാണോ എന്നറിയില്ല. കൈക്കൂലിയെ പറ്റി ഒന്ന് സൂചിപ്പച്ചത് ഒരു തവണ മാത്രം. അത് ഇപ്രകാരമായിരുന്നു.

ദുഫായില്‍ നിന്നും ക്വോട്ട 4 ഗുപ്പിയില്‍ 3 എണ്ണം ഞാന്‍ വാങ്ങി. നാട്ടിലെ ക്വാട്ട 2 ആണ് എന്ന് എനിക്കറിയില്ലായീരുന്നു. ചെന്നിറങ്ങി പോകുന്നതിന് മുന്‍പ് കസ്റ്റംസ് ഓഫീസര്‍ ചോദിച്ചു എന്തുണ്ട് കയ്യില്‍. കുറച്ച് മുട്ടായി ഉണ്ട് വേണോ‍ എന്ന് ഞാനും പറഞ്ഞു. എത്ര കുപ്പിയുണ്ട്? ക്വാട്ടയെ പറ്റി ഒരറിവുമില്ലാത്ത ഞാന്‍ കൂളായി പറഞ്ഞു മൂന്ന്. അതു പറ്റില്ലല്ലോ രണ്ടാ കണക്ക് എന്ന് പുള്ളിയും. കഥകള്‍ ഒക്കെ ഞാന്‍ പറഞ്ഞ് മനസ്സിലാക്കി അറിയാതെ പറ്റിപ്പോയതാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു.
“എന്നാ ഒരു കാര്യം ചെയ്യ് പുറത്തേക്ക് പോവുന്ന വഴി ആ പോലീസ്കാരന് വേണമെങ്കില്‍ വല്ലതും കൊടുത്തോ”
“വേണോ, അതിന്റെ ആവശ്യം ഉണ്ടോ?” എന്നായി ഞാന്‍
“വേണമെങ്കില്‍ കൊടുത്തോ, അയാള്‍ വല്ല പിടിച്ച് നിര്‍ത്തി ചെക്ക് ചെയ്യുകയൊക്കെ ചെയ്താല്‍ അതൊരു നാണക്കേടല്ലേ”
നാണക്കേട് എനിക്കോ!!! ചിലപ്പോ അയാള്‍ക്കായിരിക്കും എന്ന് ഞാന്‍ മനസ്സിലോര്‍ത്ത് കൊണ്ട് പറഞ്ഞു“നോക്കാം, വേണമെങ്കില്‍ മാത്രം കൊടുക്കാം അല്ലേ?”
“ആ ഇഷ്ടം പോലെ ചെയ്താല്‍ മതി” എന്ന് പുള്ളിയും പറഞ്ഞു.
ഞാന്‍ പതുക്കെ പോ‍ലീസുകാരന്റെ പക്കത്തിലൂടെ എന്നാ ഞാന്‍ പോട്ടേ പോലീസുകാരാ‍ാ‍ാ എന്നും പറഞ്ഞിങ്ങ് നടന്നു.
കസ്റ്റംസ് ഓഫീസര്‍ അത്രയും പറഞ്ഞിട്ട് ഞാന്‍ അയാള്‍ക്ക് ഒന്നും കൊടുക്കാതെ ഒന്നും ഇരുന്നില്ലാട്ടോ..

നല്ല ഒരു പുഞ്ചിരി ഫ്രീ ആയിട്ട് കൊടുത്തു.

paarppidam said...

nannaayirikkunnu...ezhuthuvaan samayam undallo...
pinne kevinte blogil poyal thrissoorpooram kaanam..kandirunno?