Wednesday, October 18, 2006

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 1

വലം കൈ സുന്ദരിയായ ഒരു മദാമ്മയുടെ ചുമലിലൂടെ ഇട്ട്‌ അവളേയും ചേര്‍ത്തു പിടിച്ച്‌, ഇടം കയ്യിലുള്ള ഹെയ്നക്കന്‍ ബിയര്‍ ഇടക്കിടെ നുണഞ്ഞു കൊണ്ട്‌ മഞ്ഞു വീണു കിടക്കുന്ന, നടപ്പാതയിലൂടെ ഞാന്‍ നടക്കുകയായിരുന്നു.

ട്രിംണിം........ട്രിംണിം.........തലക്കല്‍ വച്ചിരുന്ന റ്റൈം പീസില്‍ സമയം എട്ടായെന്നുള്ള മരണ മണി മുഴങ്ങി. മഞ്ഞു പെയ്തിരുന്ന സായാഹ്നത്തില്‍, സുന്ദരിയായ മദാമ്മയുടെ ചൂടും ചൂരുമേറ്റ്‌, ബിയറും നുണഞ്ഞു നടക്കുകയായിരുന്ന ഞാന്‍ സ്വന്തം ജന്മം പാഴായെന്ന തിരിച്ചറിവോടെ കിടക്കയില്‍ കിടന്നു തന്നെ അലാം ഓഫ്‌ ചെയ്തു തിരിഞ്ഞു കിടന്നു.

ഡാ എഴുന്നേല്‍ക്ക്‌, മണി എട്ടു കഴിഞ്ഞു, നിനക്കിന്നു ജോലിക്കു പോകേണ്ടേ എന്നു ചോദിച്ചു കൊണ്ട്‌ അമ്മ മുറിയിലേക്ക്‌ കയറി വന്നു.

എന്റെ മുഖ ഭാവം കണ്ടിട്ടാകണം, അമ്മ പറഞ്ഞു, ഫിന്‍ലാന്റിലേക്കുള്ള നിന്റെ വിസ റിജെക്റ്റായാലെന്താ, നിനക്കിവിടെ തരക്കേടില്ലാത്ത ജോലിയില്ലേ. പിന്നെ എന്തിനാ നീ ഇങ്ങനെ ടെന്‍ഷനടിച്ച്‌ ജോലിക്ക്‌ പോകാന്‍ മടിച്ച്‌ കിടക്കുന്നത്‌?

അമ്മക്കറിയുമോ, പുല്ലു തിന്നായാലും ശരി, ജീവിക്കുകയാണെങ്കില്‍ യൂറോപ്പില്‍ ജീവിക്കണം എന്നുള്ള ആശ എന്റെ ഉള്ളില്‍ മുളച്ച്‌, വളര്‍ന്ന്, പന്തലിച്ച കാര്യം.

മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ്‌, അതിലും തീരെ മനസ്സിലാതെ പല്ലു തേച്ച്‌, രണ്ടു മൂന്നു കപ്പു വെള്ളത്താല്‍ കുളിച്ചു, അല്ലെങ്കില്‍ കുളിച്ചതുപോലെ കാട്ടികൂട്ടി, ഡ്രെസ്സു മാറി വന്നതും, അമ്മ മേശമേല്‍ വിളമ്പി വച്ചിരുന്ന ഇഡ്ഡലികള്‍ നിമിഷങ്ങള്‍ക്കകം അകത്താക്കി, ബൈക്കുമെടുത്ത്‌, ഓഫീസിലേക്ക്‌ പതിവുപോലെ യാത്രതിരിച്ചു.

ആദികുറുമാന്റെ കൂട്ടുകാരിയും, തങ്ങളുടെ കുടുമ്പ സുഹൃത്തുമായ മാറിത്ത്‌ വറീമ എന്ന മദാമ്മ എന്റെ ചെല്ലും, ചിലവും, കൊടുത്തുകൊള്ളാം, ഒരിക്കല്‍ അവിടെ എത്തിയാല്‍, വന്നതു പോലെ തന്നെ തിരിച്ച്‌ കയറ്റി വിട്ടുകൊള്ളാം എന്നെഴുതി ഒപ്പിട്ട വിസിറ്റിങ്ങ്‌ വിസാ അപ്പ്ലിക്കേഷനല്ലെ, ദില്ലിയിലെ ഫിന്‍ലാന്റ്‌ എംബസി, നിഷ്ക്കരുണം ചുരുട്ടികൂട്ടി കുപ്പയിലിട്ടതും, യുവര്‍ വിസ ഈസ്‌ റിജക്റ്റഡ്‌ എന്നുള്ള മെയില്‍ എനിക്കയച്ചതും.

വിസ റിജക്സ്റ്റഡ്‌ എന്ന മെയില്‍ എന്റെ കയ്യില്‍ കിട്ടിയതും, ഈ എമ്പസിയിലുള്ള കാലമാടന്മാര്‍ക്ക്‌ മഷിനോട്ടം വല്ലതും വശമുണ്ടോ എന്നു വരെ എനിക്ക്‌ സംശയം തോന്നി, അല്ലാതെ പിന്നെ ഒരിക്കല്‍ അവിടെ എത്തിപെട്ടാല്‍ തിരിച്ചുവരാനുള്ള യാതൊരുവിധ ലക്ഷ്യവും എനിക്കില്ല എന്നു മനസ്സിലാക്കിയതുപോലേയല്ലെ അവര്‍ സ്പോണ്‍സര്‍ഷിപ്പുണ്ടായിരുന്ന എന്റെ വിസിറ്റ്‌ വിസ റിജക്റ്റ്‌ ചെയ്തത്‌.

ഓഫീസിലിരുന്നു പണിചെയ്യുന്നതിന്റെ ഇടയിലും, വീട്ടില്‍ വന്നു വെറുതെ ഇരിക്കുന്നതിന്റെയും, കിടക്കുന്നതിന്റേയും ഇടയിലും, എങ്ങിനെ യൂറോപ്പില്‍ എത്തിപെടാം എന്നായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ചിന്ത മുഴുവന്‍.

ആശയങ്ങള്‍ പലതും വന്നും പോയുമിരുന്നെങ്കിലും, ദില്ലി, പാലം എയര്‍പോര്‍ട്ടിലേക്ക്‌, പിന്നിലൂടെ നിരങ്ങി കയറി, ഫ്ലൈറ്റിന്റെ ഉള്ളില്‍ കയറി ഒളിച്ചിരിക്കുക, ഏതെങ്കിലും, സായിപ്പിന്റേയോ, മദാമ്മയുടേയോ ലഗ്ഗേജില്‍ കയറി ഒളിച്ചിരുന്നു പോകുക തുടങ്ങിയ പച്ചകുതിര മോഡല്‍ ആശയങ്ങളായിരുന്നു എല്ലാം എന്നതിനാല്‍ വന്ന ആശയങ്ങളെല്ലാം ആ നിമിഷം തന്നെ അസാധുവായിതീര്‍ന്നു.

അങ്ങനെ ഊണിലും, ഉറക്കത്തിലും, യൂറോപ്പിലെ ജീവിതവും, മദാമ്മമാരേയും സ്വപ്നം കണ്ട്‌ നടക്കുന്നതിന്നും, കിടക്കുന്നതിന്നുമിടയില്‍ ഒരു ദിവസം ഉറങ്ങികൊണ്ടിരിക്കുന്നതിന്നിടയിലെപ്പോഴോ ആണ്‌ എന്റെ തലയിലേക്ക്‌ ആ ഒരാശയം കടന്നു വന്നതും, തലയിലെ ബള്‍ബ്‌ നിറുത്താതെ തുടര്‍ച്ചയായി ഫ്ലാഷടിച്ചതും.

ഇത്രയും സിമ്പിളായ ആശയം എന്തേ എന്റെ മനസ്സില്‍ മുന്‍പ്‌ തോന്നാതിരുന്നതെന്ന് ആലോചിച്ച്‌ എനിക്ക്‌ എന്റെ മനസ്സിനോട്‌ തന്നെ ദ്വേഷ്യം തോന്നി.

ആശയം വെരി വെരി സിമ്പിള്‍. എത്രയോ മദാമ്മമാര്‍, അതും മധുര പതിനാറു മുതല്‍ തൊണ്ണൂറു കഴിഞ്ഞവര്‍ വരെ ദില്ലി സന്ദര്‍ശിക്കാന്‍ ദിനവും വരുന്നു, അതിലൊരെണ്ണത്തിനെ പ്രേമവല വീശി കോരിയെടുക്കാന്‍ കഴിഞ്ഞാല്‍, യൂറോപ്പ്‌ എന്ന സ്വപ്നം യാഥാര്‍ത്യമാകും.

റ്റൈം പീസെടുത്തു നോക്കിയപ്പ്പോള്‍ സമയം ഏഴേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. പിന്നെ എട്ടുമണിവരെ ഒരു പോള കണ്ണടക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. തിരിഞ്ഞും, മറിഞ്ഞും കിടന്നത്‌ മാത്രം മിച്ചം!

അന്നു മുതല്‍ ഞാന്‍ എന്റെ മദാമ്മ വേട്ട ആരംഭിച്ചു. ഒഴിവു ദിനങ്ങളില്‍, കുത്തുബ്‌ മീനാര്‍, റെഡ്‌ ഫോര്‍ട്ട്‌, ചിഡിയാ ഗര്‍, രാജ്‌ ഘട്ട്‌, ലോട്ടസ്‌ റ്റെമ്പിള്‍, ജനപഥ്‌, കൊണാട്ട്‌ പ്ലേസ്‌, തുടങ്ങി മദാമ്മ, സായിപ്പന്മാരുടെ സന്ദര്‍ശനസ്ഥങ്ങളിലെല്ലാം ഞാന്‍ പറ്റിയ ഇരയെ തേടി കറങ്ങി നടന്നു.

കൂടാതെ, ചില വൈകുന്നേരങ്ങളില്‍, സ്റ്റാര്‍ ഹോട്ടലുകളിലെ താമസം വിദൂര സ്വപ്നം മാത്രമായ, ഊരു തെണ്ടാന്‍ വന്ന, മദാമ്മ, സായിപ്പന്മാര്‍ യഥേഷ്ടം താമസിക്കുന്ന പഹഡ്‌ ഗഞ്ചിലെ ഫോറിനര്‍ സ്റ്റ്രീറ്റിലെ ഗലികളിലൂടേയും ഞാന്‍ നട്ടപാതിരാത്രി വരെ അലഞ്ഞു നടന്നു, ചിലപ്പോള്‍ ആ ഗലിയിലുള്ള ഹോട്ടലുകളൊന്നില്‍ തന്നെ മുറിയെടുത്ത്‌ താമസിച്ചു. ആ ഹോട്ടലുകളില്‍ തന്നെ താമസിക്കുന്ന, അതിന്നിടക്ക്‌ പരിചയപെട്ട മദാമ്മ, സായിപ്പന്മാരുടെ കൂടെ വൈകുന്നേരങ്ങളില്‍ ഓപ്പണ്‍ ടെറസ്സിലിരുന്നു സിഗററ്റും, ചിലപ്പോള്‍ ചരസ്സും വലിച്ചു, ചിലപ്പോള്‍ സ്മാളുകള്‍, ലാര്‍ജായടിക്കുകയും, ലാര്‍ജുകള്‍ സ്മാളായടിക്കുകയും ചെയ്തു.

വീട്ടിലെ തെളിഞ്ഞു കത്തുന്ന റ്റ്യൂബ്‌ ലൈറ്റിന്റെ കീഴിലിരുന്ന് അമ്മ വച്ച മീന്‍ കറിയും, തോരനും ചോറിലൊഴിച്ച്‌ കുഴച്ച്‌, മൂക്കുമുട്ടെ കഴിച്ച്‌ ഏമ്പക്കം വിട്ട്‌ കിടന്നുറങ്ങേണ്ട ഞാന്‍, ഫോറിനര്‍ സ്റ്റ്രീറ്റിലുള്ള പല പല റെസ്റ്റോറന്റുകളില്‍ കയറി മദാമ്മമര്‍ക്കഭിമുഖമായിരുന്നു ക്യാന്‍ഡില്‍ ലൈറ്റിന്റെ വെളിച്ചത്തില്‍, സ്റ്റീക്കും, ഫ്രെഞ്ച്‌ ഫ്രൈസും, ഫ്രൈഡ്‌ റൈസും പോലുള്ള ഐറ്റംസ്‌ ഡിന്നര്‍ ആയി കഴിച്ചു. കത്തിയും, മുള്ളും ഉപയോഗിച്ച്‌ കഴിച്ചപ്പോള്‍, ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ പകുതി വേസ്റ്റായി പോയതും, കയ്യില്‍ തയമ്പ്‌ വന്നതും, കിട്ടുന്ന ശമ്പളത്തിന്റെ മുക്കാല്‍ പങ്കും ഹോട്ടലുകാരുടെ പണപെട്ടിയില്‍ ചെന്നു വീണതുമല്ലാതെ, ഒരു മദാമ്മ പോലും, എന്റെ വലയില്‍ കുടുങ്ങിയില്ല.

മഴപെയ്യാതെ അവസാനിച്ച അതിരാത്രം പോലെ, സന്താനഭാഗ്യം നല്‍കാനാകാതെ അവസാനിച്ച പുത്രകാമേഷ്ടി യാഗം പോലെ, മാസങ്ങള്‍ നീണ്ട എന്റെ മദാമ്മ വേട്ടയും യാതൊരു വിധ ഫലപ്രാപ്തിയുമില്ലാതെ അവസാനിച്ചു അഥവാ ഞാന്‍ അവസാനിപ്പിച്ചു.

എന്നെ സഹായിക്കാവുന്ന മദാമ്മമാരെ എനിക്ക്‌ കണ്ടെത്താനായില്ല എന്നു കരുതി, മനസ്സില്‍ മുളച്ച്‌, പടര്‍ന്ന് പന്തലിച്ച എന്റെ യൂറോപ്യന്‍ ജീവിത സ്വപ്നങ്ങളെ എനിക്ക്‌ വേരോടെ പിഴുതെറിയാനാവുമോ? ഇല്ല സുഹൃത്തുക്കളെ, ഭൂമിയിലെ ഒരു ശക്തിക്കും എന്നെ യൂറോപ്പില്‍ പോകുന്നതില്‍ നിന്നും വിലക്കാനോ, തടുക്കാനോ ആകില്ല. എന്റെ ശരീരത്തിലെ അവസാന ശ്വാസവും നിലക്കും വരെ, യൂറോപ്പില്‍ പോകാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

മുട്ടുവിന്‍ തുറക്കപെടും എന്ന് യേശു ക്രിസ്തു പറഞ്ഞിട്ടുണ്ട്‌ എന്നു കരുതി, കണ്ണില്‍ കണ്ടവരെയൊക്കെ മുട്ടാന്‍ പോയാല്‍ യേശു ക്രിസ്തു മനസ്സില്‍ പോലും കരുതാത്ത പലതും നടക്കുകയും, അവസാനം ജയിലിന്റെ വാതില്‍ തുറക്കപെടുകയും ചെയ്യും എന്ന തിരിച്ചറിവ്‌ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നതിനാല്‍, മുട്ടാനോ, തട്ടാനോ ഒന്നും പോയില്ല, അല്ലാതെ തന്നെ തുറക്കപെടുമോ എന്നൊന്നു നോക്കണമല്ലോ എന്ന ഒരു മനോഭാവമായിരുന്നു.

ചാണക്യപുരിയിലൂടെ ബൈക്കിലൂടെ പോകുമ്പോഴെല്ലാം, വിവിധ രാജ്യങ്ങളുടെ ഏമ്പസിയുടേ മുന്‍പില്‍ എത്തുമ്പോള്‍, അതാത്‌ രാജ്യത്തിന്റെ കാറ്റിലാടുന്ന ദേശീയ പതാക നോക്കി നെടുവീര്‍പ്പിട്ട്‌ എന്റെ ദിനങ്ങള്‍ കൊഴിഞ്ഞു പോയികൊണ്ടിരിക്കുന്നതിന്നിടയില്‍ ഒരു ദിവസം ഓഫീസില്‍ ചെന്നപ്പോള്‍, എന്റെ ബോസ്‌ എന്നോട്‌ ഹോളണ്ട്‌ ഏമ്പസി വരെ പോയി അദ്ദേഹത്തിന്റെ വിസിറ്റിംഗ്‌ വിസാ പേപ്പേഴ്സും, പാസ്പ്പോര്‍ട്ടും മറ്റും സബ്‌ മിറ്റ്‌ ചെയ്യാന്‍ റിക്വസ്റ്റ്‌ ചെയ്തു (ആഞ്ജാപിച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി).

കായംകുളം കൊച്ചുണ്ണിയെ ആരും കക്കാന്‍ പഠിപ്പിക്കേണ്ട ആവശ്യമില്ല എന്നതുപോലെ, ജഗതിയെ ആരും അഭിനയം പഠിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല എന്നതുപോലെ, ഒരു വിസക്കവസരം കാത്തു നില്‍ക്കുന്ന എന്റെ കയ്യില്‍ തന്നെ ദൈവനിയോഗം പോലെ, ബോസ്‌ പാസ്പോര്‍ട്ടും മറ്റു പേപ്പേഴ്സും ഏല്‍പ്പിച്ചപ്പോള്‍, അതിന്റെയെല്ലാം ഫോട്ടോകോപ്പി എടുത്തു വയ്ക്കാന്‍ എന്നെ ആരും പഠിപ്പിക്കേണ്ടി വന്നില്ല.

ബോസിന്റെ പേപ്പേഴ്സ്‌ എല്ലാം എമ്പസിയില്‍ സബ്‌ മിറ്റ്‌ ചെയ്ത്‌, ഫീസുമടച്ച്‌, വിസാ കളക്ഷന്‍ ഡേറ്റെഴുതിയ സ്ലിപ്പും വാങ്ങി വരുന്ന വഴിക്കെല്ലാം എന്റെ മനസ്സില്‍ ഉടന്‍ തന്നെ ഒരു വിസിറ്റ്‌ വിസ തരപെടുത്തുന്നതിനേക്കുറിച്ച്‌ മാത്രമായിരുന്നു ചിന്ത.

ഡി ടി പി അറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ജര്‍മ്മന്‍ എമ്പസിയില്‍ ബിസിനസ്സ്‌ വിസക്ക്‌ സബ്‌ മിറ്റ്‌ ചെയ്യാന്‍ അവശ്യമായ പേപ്പേഴ്സ്‌ എല്ലാം തന്നെ ശരിയാക്കിയെടുത്തത്‌ വളരെ പെട്ടെന്നായിരുന്നു. ആകെ കൂടി ഒറിജിനലായി വാങ്ങിയത്‌ ട്രാവല്‍ ഇന്‍ഷുറന്‍സ്‌ മാത്രം. റിട്ടേണ്‍ ടിക്കറ്റ്‌ ഡമ്മി വരെ കൂട്ടുകാരന്‍ ജോലി ചെയ്യുന്ന ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഓസിന്നു വാങ്ങി.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് ഒക്ടോബര്‍ ഒമ്പതാം തിയതി തിങ്കളാഴ്ച പേപ്പേഴ്സ്‌ എല്ലാം എടുത്ത്‌ ഫയലില്‍ വച്ച്‌, പാസ്പ്പോര്‍ട്ടുമെടുത്ത്‌, ചാണക്യപുരിയിലുള്ള ജര്‍മ്മന്‍ എമ്പസിയിലേക്ക്‌ ഞാന്‍ യാത്ര തിരിച്ചു. വണ്ടി എമ്പസിയ്ക്ക്‌ മുന്‍പിലുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക്‌ ചെയ്ത്‌, അകത്തേക്ക്‌ കടക്കാനുള്ള സെക്യൂരിറ്റി ഗെയ്റ്റിലേക്ക്‌ നടക്കുന്നതിന്നിടയില്‍ തന്നെ എന്റെ ഹൃദയം, വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്നവരുടെ ഹൃദയമിടിപ്പുപോലെ, ഡും, ഡും എന്ന് അതിശക്തമായി മിടിക്കാന്‍ തുടങ്ങി.

വേണമെങ്കില്‍ ഇനിയും തിരിച്ചു പോകാന്‍ സമയമുണ്ട്‌. ഉള്ളില്‍ കയറിയാല്‍ ചിലപ്പോള്‍ പുറം ലോകം കാണാന്‍ മാസങ്ങളോ, വര്‍ഷങ്ങളോ എടുക്കും, ആലോചിക്കൂ, ആലോചിക്കൂ എന്ന് എന്റെ മനസ്സ്‌ എന്നോട്‌ മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഡാ പുല്ലേ മനസ്സേ, നീയല്ലേ യൂറോപ്പ്‌, യൂറോപ്പ്‌ എന്നും പറഞ്ഞ്‌, മാസങ്ങളായി എന്റെ ഉറക്കം കെടുത്തുന്നത്‌? നീയല്ലെ, മദാമ്മമാരുടെ പിന്നാലെ വലയുമായി നടക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌? എന്തിനതികം, ഈ കയ്യിലിരിക്കുന്ന ഡോക്യുമെന്റ്സ്‌ എല്ലാം സ്വയമായി തയ്യാറാക്കാനും നീ തന്നെയല്ലെ എന്റെ പൊന്നു മനസ്സേ എന്നെ നിര്‍ബന്ധിച്ചത്‌? എന്നിട്ട്‌ ഇപ്പോള്‍ എമ്പസിയുടെ മുന്‍പിലെ സെക്യൂരിറ്റി കൗണ്ടറില്‍ എത്താറായപ്പോള്‍ നീ ഒരു ഭീരുവായി മാറിയിരിക്കുന്നോ?

മനസ്സ്‌ ഒരു നിമിഷം നിശബ്ദമായോ? ഹൃദയമിടിപ്പ്‌ തെല്ലു നേരത്തേക്കെങ്കിലും ഒന്നു നിന്നുവോ? മനസ്സും ശരീരവും തമ്മിലുള്ള വാഗ്വാദത്തിന്നൊടുവില്‍, അവര്‍ രണ്ടുപേരും ഒരു ഉറച്ച തീരുമാനത്തിലെത്തിയിരിക്കണം, അതാവാം, പിന്നെ എനിക്കു കിട്ടിയ മെസ്സേജ്‌, ഗോ എഹഡ്‌, വരുന്നിടത്തു വച്ചു കാണാം എന്നതായിരുന്നു.

സെക്യൂരിറ്റികാരന്റെ വിശദമായ ചെക്കിങ്ങുകള്‍ കഴിഞ്ഞ്‌, റ്റോക്കണുമെടുത്ത്‌ എന്റെ ഊഴത്തിനായ്‌ ഞാന്‍ കാത്തിരുന്നു. മുന്‍പത്തേപോലെ മിടിക്കുന്ന ഹ്രദയത്തോടെയല്ല, മറിച്ച്‌, പക്വതയേറിയ ഒരു ബിസിനസ്സുകാരന്‍ വെയ്റ്റ്‌ ചെയ്യുന്നതുപോലെയായിരുന്നു ഞാന്‍ വെയ്റ്റ്‌ ചെയ്തിരുന്നത്‌.

കൗണ്ടറില്‍ എന്റെ റ്റോക്കണ്‍ നമ്പര്‍ തെളിഞ്ഞതും, ഒറ്റ വലിക്കകത്താക്കാവുന്ന ശ്വാസം മുഴുവന്‍ ഒറ്റയടിക്കകത്താക്കി ഞാന്‍ കൗണ്ടറിലേക്ക്‌ നടന്നു. കിളിവാതിലിന്നപ്പുറം ഒരു മദാമ്മ.

ദൈവമേ, കണ്ടിട്ടുള്ളതും, പരിചയപെട്ടിട്ടുള്ളതുമായ മൊത്തം മദാമ്മമാരും എനിക്ക്‌ പാരയായി തീര്‍ന്നിരിക്കുന്നതാണ്‌ എന്റെ അനുഭവം. ഇവിടേയും മദാമ്മ പാരയാകുമോ എന്ന് ശങ്കിച്ച്‌ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍, ചുണ്ടുകള്‍ രണ്ടു വശങ്ങളിലേക്കും അകറ്റി, പല്ലുകള്‍ പരമാവധി പുറത്തു കാണിച്ച്‌ ഞാന്‍ ചിരിച്ചു, പിന്നെ പറഞ്ഞു, ഗുഡ്‌ മോര്‍ണിംഗ്‌.

ഗുഡ്‌ മോര്‍ഗണ്‍. മദാമ്മ മറുമൊഴി മൊഴിഞ്ഞു, പിന്നെ ഡോക്യുമെന്റ്സ്റ്റിനായ്‌ കിളിവാതിലിന്നടിയിലുടെ ഒരു ട്രേ പുറത്തേക്കു തള്ളി.

എന്റെ കയ്യിലുള്ള ഫയല്‍ ഞാന്‍ മൊത്തമായും ട്രേയ്ക്കുള്ളില്‍ വച്ചു, മുകളിലായ്‌ പാസ്പോര്‍ട്ടും.

യുവര്‍ വിസിറ്റിംഗ്‌ കാര്‍ഡ്‌ പ്ലീസ്‌.

വിസിറ്റിംഗ്‌ കാര്‍ഡെടുത്ത്‌ ഞാന്‍ ട്രേയ്ക്കുള്ളിലേക്ക്‌ വച്ചു.

പേപ്പേഴ്സ്‌ എല്ലാം അവര്‍ ഒന്നിരുത്തി വായിച്ചു, പിന്നെ പാസ്പോര്‍ട്ടെടുത്ത്‌ എല്ലാ പേജുകളും മറിച്ചു നോക്കി (വേറെ വല്ല രാജ്യത്തേക്കും മുന്‍പ്‌ ട്രാവല്‍ ചെയ്തതിന്റെ എക്സിറ്റ്‌/എന്റ്രി സ്റ്റാമ്പ്‌ വല്ലതുമുണ്ടോ എന്നു നോക്കിയതായിരിക്കണം - എന്റെ പാസ്പോര്‍ട്ടിലാണെങ്കില്‍ രണ്ടേ രണ്ട്‌ സ്റ്റാമ്പ്‌ മാത്രമാണ്‌ പതിഞ്ഞിട്ടുള്ളത്‌. ഒന്ന് മുന്‍പിലെ പേജില്‍ പാസ്പോര്‍ട്ട്‌ ഇഷ്യൂ ചെയ്ത ദില്ലി പാസ്പോര്‍ട്ട്‌ ഓഫീലെ ഒരു സ്റ്റാമ്പ്‌, രണ്ടാമത്തേത്‌, പാസ്പോര്‍ട്ടിന്റെ പിന്‍പിലെ പേജില്‍, ഇമിഗ്രേഷന്‍ ചെക്ക്‌ റിക്വയേര്‍ഡ്‌ എന്നടിച്ചിരിക്കുന്നത്‌).

മൂന്നാലു സില്ലി ക്വസ്റ്റ്യന്‍സ്‌ അവര്‍ എന്നാട്‌ ചോദിച്ചു, അതിനെല്ലാം തന്നെ വ്യക്തമായ മറുപടി ഞാന്‍ ആത്മധൈര്യം കൈവിടാതെ പുഞ്ചിരിച്ചുകൊണ്ട്‌ നല്‍കി. ഇപ്പോഴുള്ളതുപോലുള്ള കള്ള ലക്ഷണം അന്നെന്റെ മുഖത്ത്‌ അതികം ഇല്ലാതിരുന്നതുകാരണമാണോ എന്നറിയില്ല. പ്രശ്നോത്തരി എപ്പിസോഡ്‌ അവര്‍ അവസാനിപ്പിച്ചു, പിന്നെ വിസക്കുള്ള ഫീസ്‌ നല്‍കാന്‍ ആവശ്യപെട്ടു. ഫീസ്‌ വാങ്ങിയ അവര്‍ എനിക്ക്‌ വിസ കളക്ഷന്‍ ഡേറ്റ്‌ എഴുതിയ സ്ലിപ്‌ ട്രേയിലിട്ട്‌ തള്ളി നീക്കി തന്നു. അതുമെടുത്ത്‌, പകുതി നിറഞ്ഞ മനസ്സോടെ ഞാന്‍ തിരിച്ചു നടന്നു. അങ്ങനെ ആദ്യ കടമ്പ കടന്നു. ഇനി പന്ത്രണ്ടാം തിയതി വ്യാഴാഴ്ച വിസയടിച്ച പാസ്പോര്‍ട്ട്‌ കളക്റ്റ്‌ ചെയ്യുന്നതു വരെ, ഞാണിന്മേല്‍ കളിക്കാരന്റെ അവസ്ഥ, അതായത്‌, കളിക്കിടെ ഞാണില്‍മേല്‍ നിന്നും താഴെ വീഴുമോ, അതോ അക്കരെയെത്തുമോ എന്നു പറയാനാകാത്ത അവസ്ഥ.

തുടര്‍ന്നു വന്ന മൂന്ന് ദിവസങ്ങളുടെ ദൈര്‍ഘ്യം മൂന്നൂറു ദിവസങ്ങളുടേതായി എനിക്കനുഭവപെട്ടു. ഇരിക്കാനും, നിക്കാനും വയ്യാത്ത, പെരിയോന്‍ ആബ്സന്റായപ്പോഴുണ്ടായ ഒരവസ്ഥ. വ്യാഴാഴ്ച ഒന്നെത്തി കിട്ടിയിരുന്നെങ്കില്‍, പാസ്പോര്‍ട്ടില്‍ വിസ അവര്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ടെങ്കില്‍, യൂറോപ്പില്‍ ഒന്നു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്റെ ചിന്തകള്‍ അങ്ങനെ കുന്നുകള്‍ കയറി, കാടുകള്‍ താണ്ടി, കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പാഞ്ഞു.

വ്യാഴാഴ്ച റ്റൈം പീസ്‌ മരണമണി മുഴക്കാതെ തന്നെ ഏഴരവെളുപ്പ്‌ കഴിഞ്ഞ്‌, കുറച്ച്‌ കഴിഞ്ഞപ്പോള്‍, അതായത്‌, എതാണ്ട്‌ ഒരു ഏഴരയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു.

വളരെ നാളുകള്‍ക്ക്‌ ശേഷം നല്ലതുപോലെ സമയമെടുത്ത്‌ പല്ലു തേച്ചു. ചൂടു വെള്ളം ദേഹം മൊത്തം കോരിയൊഴിച്ച്‌, സോപ്പ്‌ നല്ലതുപോലെ തേച്ച്‌ കുളിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍, ഓണത്തിനാണ് ഇതുപോലെ നന്നായി പല്ലു തേച്ച്‌ കുളിച്ചത്‌, ഇതിപ്പോ ഇന്നിങ്ങനെ കുളിക്കാന്‍ കാരണം, ഇന്‍ കേസ്‌, എമ്പസി എന്റെ ഡോക്യുമെന്റ്സ്‌ തരികിടയാണെന്നാങ്ങാനും കണ്ടെത്തിയാല്‍, പോലീസിനെന്നെ കൈമാറിയാല്‍ ഇതുപോലെ പല്ലു തേക്കാനും, കുളിക്കാനും ചിലപ്പോള്‍ മൂന്നാല്‌ ഓണമെങ്കിലും കഴിയണം എന്നു കരുതി മാത്രമാണ്‌.

കുളികഴിഞ്ഞ്‌ വന്ന് അമ്മ കൊളുത്തി വച്ചിരിക്കുന്ന വിളക്കിന്റെ മുന്‍പില്‍ നിന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ദൈവമേ, കാത്തോളണേ, വിസ കിട്ടിയാല്‍ ഒരു വെടിവഴിപാട്‌, അതല്ല ഇന്‍ കേസ്‌ വിസ കിട്ടിയില്ല പക്ഷെ എമ്പസിക്കാര്‍, പോലീസില്‍ എന്നെ ഏല്‍പ്പിച്ചില്ല എങ്കിലും ഒരു വെടിവഴിപാട്‌.

വസ്ത്രം മാറി ബ്രേക്ക്‌ ഫാസ്റ്റ്‌, ഫാസ്റ്റായി കഴിച്ച്‌ ബൈക്കുമെടുത്ത്‌ വിട്ടു എമ്പസിയിലേക്ക്‌. വീണ്ടും ടോക്കണ്‍, ചങ്കിടിപ്പോടെയുള്ള കാത്തിരിപ്പ്‌. ടിം ടോങ്ങ്‌... എന്റെ നമ്പര്‍ കൗണ്ടറില്‍ തെളിഞ്ഞു. പഴയ മദാമ്മ തന്നെ കൗണ്ടറില്‍. അവര്‍ പുറത്തേക്ക്‌ തള്ളിയ ട്രേയില്‍ ഞാന്‍ എന്റെ സ്ലിപ്പിട്ടു, ട്രേ ഉള്ളില്‍ പോയി, അവര്‍ എന്റെ പാസ്പോര്‍ട്ടിന്റെ പേജുകള്‍ ഒന്നോടിച്ചു മറിച്ചു, പിന്നെ ട്രേയില്‍ ഇട്ട്‌ പുറത്തേക്ക്‌ തള്ളി. പാസ്പ്പോര്‍ട്ടെടുത്ത്‌ ഞാന്‍ തുറന്ന് നോക്കി, മള്‍ട്ടികളറില്‍ അതാ കിടക്കുന്നു ഒരു സ്റ്റിക്കര്‍ എന്റെ പാസ്പ്പോര്‍ട്ടിലെ പേജില്‍ പതിഞ്ഞ്‌. ഷെന്‍ങ്ങ്ഗന്‍ സ്റ്റേറ്റ്‌ സ്‌ വിസ, അതും മള്‍ട്ടിപ്പള്‍ എന്റ്രി, കാലാവധി, മൂന്നു മാസം, മാക്സിമം സ്റ്റേ 14 ദിവസം. ഷെങ്ങ്ഗന്‍ സ്റ്റേറ്റ്സില്‍ അന്ന് ഇന്നുള്ളതു പോലെ, ഇറ്റലിയും, ഡെന്മാര്‍ക്കും, ഫിന്‍ലാന്റും, സ്വീഡനും, ആസ്റ്റ്രിയയും, ഐസ്‌ ലന്റും, ഒന്നും മെംബേഴ്സായില്ലെങ്കിലും, ജെര്‍മ്മനി, ഫ്രാന്‍സ്‌, ബെല്‍ജിയം, ഹോളണ്ട്‌, ലക്സംബര്‍ഗ്‌, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്‌. ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാന്‍ മനസ്സില്ലാത്തവനു, വിസയെന്തിനു നാനാഴി. 14 ദിവസമൊരു രാജ്യത്ത്‌, അതും മൂന്നു മാസത്തേക്ക്‌ മള്‍ട്ടിപ്പള്‍ എന്റ്രി . എന്തിനും, എന്റെ പാസ്സ്പോര്‍ട്ടില്‍ പതിഞ്ഞു കിടക്കുന്ന ആ വിസ, എന്റെ ജീവിത സ്വപ്നം, കണ്ടപ്പോള്‍ ഒരു നിമിഷ നേരത്തേക്ക്‌ അശ്വമേദം ജയിച്ച ചക്രവര്‍ത്തിയുടെ മനസ്സായിപോയി എന്റേത്‌.

കൗണ്ടറിലിരുന്ന മദാമ്മയോട്‌, താങ്ക്യൂ സോ മച്ച്‌ മേം, എന്നു പറഞ്ഞപ്പോള്‍ എന്റെ കണ്ണില്‍ വെള്ളം പൊടിഞ്ഞിരുന്നു, എന്റെ കണ്ഠം ഇടറിയിരുന്നു.

പാസ്പോര്‍ട്ട്‌ മാറോട്‌ ചേര്‍ത്തു പിടിച്ച്‌ ഞാന്‍ പുറത്ത്‌ പാര്‍ക്കു ചെയ്തിരിക്കുന്ന എന്റെ ബൈക്ക്‌ ലക്ഷ്യമാക്കി നടന്നു.

38 comments:

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം - 1

ബൂലോകരെ, കണ്ണടച്ചെഴുതി തുടങ്ങി, ആദ്യ ഭാഗം അവസാനിച്ചപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ നേരം ഇരുന്ന് എഡിറ്റ് ചെയ്തു. പൊടുന്നനെ, പവര്‍ കട് ഓഫ് ആയി, എഡിറ്റിയതെല്ലാം പോയ് പോയ്......ഇനിയും എഡിറ്റാന്‍ ക്ഷമയില്ലാത്തതിനാല്‍, ഇത് പിറന്നപടിയേ (എഡിറ്റ് ചെയ്യാതെ)പോസ്റ്റ് ചെയ്യുന്നു. തുടരണോ വേണ്ടയോ ??

വേണു venu said...

കുറുമാന്‍ ജിയെ ,തുടരട്ടങ്ങനെ തുടരട്ടേ.
തുടരാതിരിക്കാനോ.നല്ല കളി.തുടരട്ടേ.

ബിന്ദു said...

ഇനിയിപ്പോള്‍ തുടരാതെ നിവൃത്തിയില്ല കുറുമാനെ.:)

sreeni sreedharan said...

തുടരട്ടേന്‍.....

ഉത്സവം : Ulsavam said...

വണ്ടി വിട്ടു പോട്ടേ...
യൂറോപ്പിലെ മദാമ്മമാര്‍ക്ക്‌ എന്ത്‌ സംഭവിച്ചു എന്നറിയണമല്ലോ...:-)

ദിവാസ്വപ്നം said...

കുറുമാന്‍ ഭായ്

ഇതിഷ്ടപ്പെട്ടു... തീര്‍ച്ചയായും തുടരൂ

സൂര്യോദയം said...

കുറുമാന്‍ ജീ.... നന്നായി.... തിരിച്ചുവരവ്‌ ഗംഭീരം.... തുടരൂ... :-)

Rasheed Chalil said...

കത്തിയും, മുള്ളും ഉപയോഗിച്ച്‌ കഴിച്ചപ്പോള്‍, ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ പകുതി വേസ്റ്റായി പോയതും, കയ്യില്‍ തയമ്പ്‌ വന്നതും...


വെക്കേഷനെന്ന ആര്‍മാദത്തിന് ശേഷം കുറുജിയുടെ പഴയഫോമിലേക്കുള്ള തിരിച്ച് വരവ്...വേഗം വരട്ടേ അടുത്ത ഭാഗവും.

Adithyan said...

ഇത് കൊള്ളാം മേന്‍ന്നേ...
വാക്കീം കൂടെ പോരട്ടെ...

സുഗതരാജ് പലേരി said...

ഹേ ഭായ്, ഖതം കരോ യാര്‍, മഹാബോറ്.....!? ഈ കാത്തിരിപ്പേ, ബാക്കി ഭാഗത്തിന് വേണ്ടി.

ഇടിവാള്‍ said...

സോ, കുറു ബാക്ക്‌ ഇന്‍ ഫോം! നല്ല കുറേ പ്രയോഗങ്ങള്‍.

തുടരന്‍ ആയതുകൊണ്ട്‌, അടുത്ത ഭാഗം 2-3 ദിവസത്തിനകം ഇറക്കണേ..

അത്തിക്കുര്‍ശി said...

കുറുമാന്‍..

ബാക്കി വേഗം പോസ്റ്റൂ...

മുസ്തഫ|musthapha said...

തുടര്‍ന്നേ പറ്റൂ... കുറുമന്‍ജി :)



ഒ.ടോ> ഇനി ഞാനും കണ്ണടച്ച് എഴുതാന്‍ പോവുകയാണ്... ഇന്നിട്ടേങ്കിലും നന്നാവ്വോന്ന് നോക്കാലോ :)

Unknown said...

എന്നിട്ട് യൂറോപ്പിലെങ്ങാനും പോയൊ? ബാക്കി പറയൂ...

Promod P P said...

അപ്പോള്‍ അത്‌ ശരി
കോണാട്ട്‌ പ്ലേസിലെ,നെരൂള കഴിഞ്ഞുള്ള രണ്ടാമത്തെ ഇടവഴിയില്‍ ഉള്ള,വിദേശികളായ വിദേശികള്‍ മുഴുവന്‍ കുറ്റി അടിച്ചിരുന്ന് ഫ്രൈഡ്‌ റൈസും നൂഡില്‍സും ബിയറും അകത്താക്കുന്ന "Don't Pass Me by" എന്ന ആ തല്ലിപ്പൊളി റെസ്റ്റോറന്റില്‍ ഒറ്റയ്ക്കിരുന്ന്‌ ചൌമീന്‍ ശാപ്പിട്ടിരുന്ന ആ ഭീകരന്‍ അപ്പോള്‍ താങ്കള്‍ ആയിരുന്നു അല്ലെ..

ഞാന്‍ 90 മാര്‍ച്ച്‌ മുതല്‍ 97 ഫെബ്രുവരി വരെ ദില്ലിയുടെ നീരാളി പിടുത്തത്തില്‍ അകപ്പെട്ട്‌ പോയ ഒരു മനുഷ്യന്‍ ആണേ

Siju | സിജു said...

ബാക്കി കൂടി പോരട്ടെ ....
ഈ പരിപാടി വിജയിച്ചൊ എന്നറിഞ്ഞിട്ടു വേണം, കുറുമാനെ പിന്തുടരണോ വേണ്ടയോ എന്നറിയാന്‍ ..
:-)

മനോജ് കുമാർ വട്ടക്കാട്ട് said...

ഇത്‌ ആന്റപ്പന്‍ ലീലാമ്മയെ കെട്ടുമോ ഇല്ലയോ എന്നറിയാത്ത അവസ്ഥയിലങ്ങ്‌ നിര്‍ത്തിക്കളഞ്ഞല്ലോ. കഥ തുടരട്ടെ.

മുസാഫിര്‍ said...

സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ മദാമ്മ കുമാരികളല്ലോ !

കണ്ണടച്ചു അടുത്തതും അടിച്ചു വിടു മാഷെ.എതു വിഷമമുള്ള കാര്യവും ചിരിയുടെ മധുരത്തില്‍ പൊതിഞ്ഞെ അവതരിപ്പിക്കുകയുള്ളു എന്നു അറീയാം.

വാളൂരാന്‍ said...

കുറുകുക്കുറൂ.... മദാമ്മവേട്ട കലക്കന്‍... തുടരോ ഭവ.....

ചില നേരത്ത്.. said...

കുറുമാഞ്ജീ..
ഒറിജിനല്‍ ഇറങ്ങിയതിന്റെ ഗുണം കാണുന്നു.അടുത്തതെപ്പോഴാ..പിറന്നപടിയില്‍ തന്നെ ;)

ഏറനാടന്‍ said...

കുക്കുറു കുറുകുറു കുറുമന്‍ജി പണ്ടൊരു നാട്ടിലെത്തീ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കുറുമാനെ കെട്ടിപ്പിടിച്ച്‌ ഒരു.... തരാന്‍ തോന്നുന്നു. മിതവും സാരവത്തും ലഹരിമയവുമായ ശൈലി. ഇടയ്ക്കെങ്ങാനും വി. കെ.എന്‍. വിസിറ്റ്‌ ചെയ്തിരുന്നോ ഇഷ്ടാ? തുതുതു.... ടറ്റ്റ്റ്റ്റ്ര്‍ന്നു പോാാാാരട്ടെ!

Mubarak Merchant said...

യെന്തക്കത്തരികിടപ്പെരുവാടികളാണീ കുറുമാഞ്ചേട്ടന്റ കയ്യില്!!!
പറ, യെന്നിട്ട്?

വല്യമ്മായി said...

കുറുമാന്‍ പാസ്പോര്‍ട്ടിനായി കാത്തിരുന്ന പോലെ ഞാന്‍ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

Unknown said...

കുറുമാനേ,
ഇത് ചതിയായി പോയി, കുറുമാന്‍ ഫാന്‍സിനെ ആകാംഷയുടെ മുള്‍മുനകളില്‍ കൊണ്ട് നിര്‍ത്തിയിട്ട്..

ഇതു വരെ ഇഷ്ടപ്പെട്ടു,ബാക്കി വരട്ടെ,ഉടനടി വരട്ടെ!

Sreejith K. said...

എന്നിട്ട്?

മുല്ലപ്പൂ said...

എന്റെ ദൈവമെ,
തുടരണോ ന്നോ ?
വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിട്ട്..

Kalesh Kumar said...

ഗുരോ, ഇത് ശരിയല്ല. മനുഷ്യന്‍ ഒന്നാമതെ പ്രഷറും ടെന്‍ഷനുമൊക്കെ അടിച്ചിരിക്കുകയാ. അതിന്റെ ഇടയില്‍ കൂടെ വീണ്ടും മനുഷ്യനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത് കഷ്ടമാണ്..

ദയവായി തുടരൂ.... വേഗം

Kiranz..!! said...

ആര്‍തര്‍ കോനന്‍ ഡോയലില്‍ തുടങ്ങി..ബാറ്റ്ണ്‍ബോസോ..കോട്ടയം പുഷ്പനാഥൊ പോലും ഇത്രെം ടെന്‍ഷന്‍ അടിപ്പിച്ചിട്ടില്ല കുറുമേട്ടാ..!

ചടപടെന്ന് ബാക്കിയങ്ങട് പോരട്ടെ..!

Aravishiva said...

അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു....പിന്നെന്തുണ്ടായി എന്നറിയണമല്ലോ.. :-)

Anonymous said...

ആര്‍തര്‍ കോനന്‍ ഡോയലില്‍ തുടങ്ങി..ബാറ്റ്ണ്‍ബോസോ..കോട്ടയം പുഷ്പനാഥൊ പോലും ഇത്രെം ടെന്‍ഷന്‍ അടിപ്പിച്ചിട്ടില്ല കുറുമേട്ടാ..!

ഈ പറഞ്ഞതു് വലിയ സത്യം

ഖാദര്‍ said...

ബൂലോകരെ, കണ്ണടച്ചെഴുതി തുടങ്ങി, ആദ്യ......

ആ കണ്ണടച്ചെഴുത്തായിരിക്കാം ഈ പോസ്റ്റിന്റെയൊരു രസം.....കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

കുറുമാന്‍ said...

എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - ഭാഗം 1 വായിച്ച് കമന്റിയ എല്ലാവര്‍ക്കും എന്റെ നന്ദി രേഖപെടുത്തുന്നതിനൊപ്പ് തന്നെ ഒരു പിറന്നാള്‍ സ്മരണക്കു കമന്റിയ എല്ലാവര്‍ക്കും വൈകിയെങ്കിലും നന്ദി രേഖപെടുത്തികൊള്ളുന്നു.

വേണുജി, പച്ചാളം, ബിന്ദു, ഉത്സവം, ദിവാസ്വപ്നം, സൂര്യോദയം, ഇത്തിരിവെട്ടം, ആദിത്യന്‍, സുഗതരാജ്, ഇടിവാള്‍, അത്തിക്കുര്‍ശി, അഗ്രജന്‍, പൊന്നമ്പലം, തഥാഗതന്‍, സിജു, പടിപ്പുര, മുസാഫിര്‍, മുരളി വാളൂര്‍ (ഊര് മാഷെ വാള്),ചില നേരത്ത്, ഏറനാടന്‍, ശിവപ്രസാദ്, ഇക്കാസ്, വല്യമ്മായി, സപ്തവര്‍ണ്ണങ്ങള്‍, ശ്രീജിത്ത്,കലേഷ്, കിരന്‍ശ്, അരിവിശിവ, കെവി, ഖാദര്‍ - നന്ദി, താങ്കൂ, ധന്യവാദ്, ശുക്രിയ.

പ്രിയ ബൂലോഗരെ, യൂറോപ്പ് സ്വപ്നങ്ങള്‍ ഭാഗം - 2 ശനിയാഴ്ചയോടുകൂടി പുറത്തിറക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞിരിക്കുന്നു

Murali K Menon said...

കാണാന്‍ വൈകി.അതുകൊണ്ടുതന്നെ വായിക്കാനും. വായിച്ചപ്പോള്‍ ഇഷ്ടമായി. രസകരമായ, സുഖമുള്ള, അനുഭൂതിയുളവാക്കുന്ന ശൈലി. സ്വപ്നങ്ങള്‍ യൂറോപ്പിലൊതുക്കാതെ, മാറിയ, മാറിക്കൊണ്ടിരിക്കുന്ന സ്വപ്നങ്ങളും എഴുതുക. ഇഷ്ടമ്പോലെ സ്റ്റോക്ക് കാണാതിരിക്കുമോ, ആശയ ദാരിദ്ര്യത്തിന്റെ പ്രശ്നത്തില്‍ കുരുങ്ങിക്കിടക്കേണ്ട അവസ്ഥയും വരില്ല. ഭാവുകങ്ങളോടെ,

സു | Su said...

മദാമ്മമാര്‍ വീണില്ല എന്ന് കരുതി നിരാശപ്പെടാതിരുന്നത് നന്നായി. യൂറോപ്പ് സ്വപ്നങ്ങള്‍ അടിപൊളി ആയി.

“വളരെ നാളുകള്‍ക്ക്‌ ശേഷം നല്ലതുപോലെ സമയമെടുത്ത്‌ പല്ലു തേച്ചു. ചൂടു വെള്ളം ദേഹം മൊത്തം കോരിയൊഴിച്ച്‌, സോപ്പ്‌ നല്ലതുപോലെ തേച്ച്‌ കുളിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍, ഓണത്തിനാണ് ഇതുപോലെ നന്നായി പല്ലു തേച്ച്‌ കുളിച്ചത്‌, ഇതിപ്പോ ഇന്നിങ്ങനെ കുളിക്കാന്‍ കാരണം, ഇന്‍ കേസ്‌, എമ്പസി എന്റെ ഡോക്യുമെന്റ്സ്‌ തരികിടയാണെന്നാങ്ങാനും കണ്ടെത്തിയാല്‍, പോലീസിനെന്നെ കൈമാറിയാല്‍ ഇതുപോലെ പല്ലു തേക്കാനും, കുളിക്കാനും ചിലപ്പോള്‍ മൂന്നാല്‌ ഓണമെങ്കിലും കഴിയണം എന്നു കരുതി മാത്രമാണ്‌.”

മൂന്ന് കപ്പ് വെള്ളത്തില്‍ കുളിച്ചപോലെ കാണിക്കുന്നയാള്‍ ഇത്രയൊക്കെ ചെയ്തതിനു ഒടുവില്‍ ഗുണമുണ്ടായി അല്ലേ ;)

myexperimentsandme said...

ഇന്നിര ഗാന്ധി എന്നു പറഞ്ഞതുപോലെ ഇന്നിര കുറുമാന്‍. പെന്‍ഡിംഗ് വായനകള്‍ തുടങ്ങി-ഊറോപ്യന്‍ സ്വപ്നങ്ങളായിക്കൊള്ളട്ടെ ആദ്യം എന്നു കരുതി. ഇന്നലെ അര്‍‌മാന്‍ഡയുടെ ഒരു യൂറോപ്യന്‍ നോവാള്‍ജിയ (കഃട് ദേവേട്ടന്‍) വായിച്ചിരുന്നു (ലണ്ടന്‍ വിശേഷങ്ങള്‍). വായിച്ച ഉടന്‍ തന്നെ ഒരു അത്യാവശ്യ കാര്യത്തിന് പോകേണ്ടി വന്നതിനാല്‍ അടിപൊളിയരമന്ദാ എന്ന് പറയാന്‍ പറ്റിയില്ല. അതുകൊണ്ട് കുറുമയ്യാ തന്നെ പെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമന്‍.

അടിപൊളി കുറുമയ്യാ-ബാക്കി വായിക്കട്ടെ.

Anonymous said...

വായനാസുഖമുള്ള എഴുത്ത്.ഒരല്‍പ്പം ദൈര്‍ഘ്യമുള്ള പോസ്റ്റുകള്‍ ഞാന്‍ പിന്നേക്കു വെക്കുന്നതു കൊണ്ടാണ് വായിക്കാന്‍ വൈകിയത്.ഓരോ വരിയിലും ഒരു ഉദ്വേഗത്തെ ഒളിപ്പിച്ചു നിര്‍ത്തുന്നുണ്ട് താങ്കള്‍.അഭിനന്ദനങ്ങള്‍.

Anonymous said...

വായിച്ചു, വളരെ ഇഷ്ടമായി.