Wednesday, October 17, 2007

വേതാളം കൊച്ചേട്ടന്‍

കൊച്ചേട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സാധാരണക്കാരായ നമ്മുടെ മനസ്സില്‍ ഓടി എത്തുക, ഏതാണ്ട് നമ്മുടെ ഹിറ്റ്ലറിലെ മമ്മൂട്ടിയെപോലെയോ അല്ലെങ്കില്‍ അതിനേക്കാളും ഒരു പടി മുന്നിലായി, നല്ല ഉറച്ച മസിലുകള്‍ മുഴച്ചെഴുന്നു നില്‍ക്കുന്ന ആര്‍ണോള്‍ഡ് ശിവശങ്കരേട്ടന്റെ ശരീരത്തോട് കൂടിയ (പശുവിന്റെ കഴുത്തിലെ താട പോലെ മൊത്തം ശരീരത്തിലും താട തൂങ്ങിയ, രാഷ്ട്രീയത്തില്‍ വന്നശേഷമുള്ള ആളുടെ ഇപ്പോഴത്തെ ശരീരമല്ല, യൌവ്വനകാലത്ത് നല്ലപോലെ വീണ്ട് വിചാരത്തോടെ വര്‍ക്ക് ഔട്ട് ചെയ്തിരുന്ന സമയത്തെ ശരീരം പോലെ) ആജാനുഭാഹുവായ ഒരു മനുഷ്യനെയായിരിക്കുമല്ലോ?

പക്ഷെ ഇവിടെ നമ്മുടെ കൊച്ചേട്ടന്റെ കാര്യത്തില്‍ അല്പം വിത്യാസം ഉണ്ട്. അല്പം എന്ന് പറഞ്ഞാല്‍ ഒരു പൊടിക്ക് മാത്രം. മസില് നിറഞ്ഞെഴുന്നു നില്‍ക്കുന്ന വലത് കയ്യ്, മുരിങ്ങക്ക പോലത്തെ ഇടത് കയ്യ്, പന്തലില്‍ നിന്നും ഞാന്നുകിടക്കുന്ന പടവലങ്ങ പോലെത്തെ രണ്ട് കാലുകള്‍, ബുദ്ധി അല്പം കൂടുതലായതിനാല്‍ സാധാരണക്കാരില്‍ നിന്നും ഒരു ചെറുനാരങ്ങവലുപ്പോളം വലുപ്പമേറിയ ഒരേ ഒരു തല. ഇതാണ് നമ്മുടെ കൊച്ചേട്ടന്റെ ഒരു ബ്രീഫ് ഡിസ്ക്രിപ്ഷന്‍.

സാമ്പത്തികമായി മെച്ചപ്പെട്ട, ആവശ്യത്തിന് കുടുംബസ്വത്തുണ്ടായിരുന്ന വീട്ടിലെ ഒറ്റമോനായാണ് ജനനം. സ്വന്തം ഇഷ്ടത്തിനല്ലാതെ കാറ്റിന്റെ ദിശക്കനുസരിച്ച് സഞ്ചരിക്കുന്ന ഒരു കയ്യും, രണ്ട് കാലുകളും ചെറുപ്പത്തില്‍ പോളിയോ വന്നപ്പോള്‍ കൊച്ചേട്ടന് കോമ്പ്ലിമെന്റായി കിട്ടിയതാണെങ്കിലും, അതിന്റെ യാതൊരു വിധ അഹങ്കാരവും കൊച്ചേട്ടനെ ഒരു പൊടിക്ക് പോലും തൊട്ടു തീണ്ടിയിട്ടില്ല.

വീട്ടുപണിക്കാരാരുടേയെങ്കിലും ചുമലില്‍ ഞാന്ന് കിടന്നായിരുന്നു, അല്ലെങ്കില്‍ തലചുമടായിട്ടായിരുന്നു സ്ക്കൂളിലേക്കുള്ള യാത്ര എന്നതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലെ കൊച്ചേട്ടന് സഹപാഠികളും നാട്ടുകാരും ചേര്‍ത്തികൊടുത്ത പേരാണ് വേതാളം.

വിക്രമാദിത്യന്റെ ചുമലില്‍ ഞാന്ന് കിടന്ന് വേതാളം യാത്ര ചെയ്യുന്നതു പോലുള്ള യാത്ര വളരെ പെട്ടെന്ന് തന്നെ വിരസമായിതീര്‍ന്നതിനാല്‍ പ്രൈമറി സ്ക്കൂളില്‍ വച്ച് തന്നെ കൊച്ചേട്ടന്‍ വിദ്യാലത്തിലേക്കുള്ള പറക്കല്‍ നിറുത്തി. പീന്നീടവിടന്നോങ്ങോട്ട് പഠിപ്പിച്ചത് മുഴുവനും സ്വന്തം ചേച്ചിയായിരുന്നു.

വളരും തോറും കാറ്റിന്റെ ദിശക്കല്ലാതെ സ്വന്തം മനസ്സിന്റെ ദിശക്കനുസരിച്ച് കൈക്കാലുകളെ ഉപയോഗിക്കാനുള്ള കഴിവ് കൊച്ചേട്ടന്‍ വളര്‍ത്തിയെടുത്തത് മൂലം, നിരങ്ങിയായാലും, കൈയ്യും കാലും കുത്തി നടുവളച്ച് നടന്നായാലും സ്വന്തം കാര്യങ്ങളെല്ലാം കൊച്ചേട്ടന്‍ സ്വയം നിര്‍വ്വഹിച്ചിരുന്നു.

സ്കൂളിലില്‍ പോകാതെ പത്താം ക്ലാസ്സിലെ പരീക്ഷ എഴുതാന്‍ ശ്രമിച്ച്, എന്തോ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ കേരള ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ മെംബറോട്‍ ഓഹ് പിന്നെ, പത്തെഴുതി പാസ്സായിട്ട് നിങ്ങളെ പോലുള്ള ഗവര്‍ണ്മെന്റുദ്യോഗസ്ഥന്മാര്‍ക്ക് കൈകൂലികൊടുത്ത് ഇരന്ന് കിട്ടുന്ന ടെലഫോണ്‍ ബൂത്തിലു പോയിരുന്നിട്ട് വേണ്ടെ എനിക്ക് എന്റെ കുടുമ്മത്ത് റേഷന്‍ വാങ്ങാന്‍ എന്ന ചോദ്യവും ചോദിച്ച് തന്റെ സ്കേറ്റിങ്ങ് ബോര്‍ഡില്‍ കയറി പറക്കുന്ന അതേ സമയത്ത് തന്നെ ഇനി മുതല്‍ എഴുത്തു പരീക്ഷകളൊന്നും തന്നെ എഴുതുന്ന പ്രശ്നമേയില്ല എന്ന ഉറച്ച തീരുമാനം കൊച്ചേട്ടന്‍ തന്റെ പതിനെട്ടാം വയ്യസ്സില്‍ എടുത്തു.

കല്യാണം കഴിഞ്ഞ് ടീച്ചറും കൂടിയായ ഒരേ ഒരു ചേച്ചി വീട്ടില്‍ നിന്ന് പോയപ്പോള്‍ മുതല്‍ കൊച്ചേട്ടന് കനത്ത ഏകാന്തത അനുഭവപെടാന്‍ തുടങ്ങി. ഏകാന്തത അകറ്റാനുള്ള ആശയങ്ങള്‍ പരതുന്നതിനിടേയാണ് കൊച്ചേട്ടന് പട്ടിവളര്‍ത്തലില്‍ കമ്പം കയറിയതും, അല്‍സേഷ്യനും, പൊമേറിയനും, ഡോബര്‍മാനുമടക്കം മുന്തിയ ഇനം പട്ടികളെ വാങ്ങി ബ്രീഡിങ്ങ് തുടങ്ങിയതും. മുടി നീട്ടി വളര്‍ത്തിയ കൊച്ചേട്ടന്റെ നടപ്പും, പട്ടികളുടെ നടപ്പും നാലു കാലിലായതിനാല്‍, വീട്ടില്‍ വരുന്ന അഥിതികള്‍ക്ക് പെട്ടെന്ന് പട്ടിയേത്, കൊച്ചേട്ടനേത് എന്ന് തിരിച്ചറിയാന്‍ അല്പം സമയം എടുക്കേണ്ടി വരുന്നത് തികച്ചും സ്വാഭാവികം.

ഹാര്‍ട്ട് അറ്റാക്ക് മൂലം കൊച്ചേട്ടന്റെ അച്ഛന്‍ നാടുനീങ്ങിയത് മൂലം മുപ്പത്തൊന്നാം വയസ്സില്‍ തന്നെ കൊച്ചേട്ടന് രണ്ട് മെഡിക്കല്‍ ഷോപ്പും, ഒരു റേഷന്‍ ഷോപ്പും നടത്തേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നതിനൊപ്പം തന്നെ നന്നെ ചെറുപ്പത്തില്‍ തന്നെ ശീലമായ കള്ളു ഷാപ്പ് സന്ദര്‍ശനവും മുടങ്ങാതെ നടത്തി പോരേണ്ടി വന്നു.

രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ മകന്റെ കയ്യിലിരുപ്പറിയാവുന്ന അമ്മക്ക് പറയാന്‍ ഒരേ ഒരു വാചകം മാത്രം.

“ എറച്ചീമ്മെ മണ്ണ് പറ്റാണ്ട് വന്നോളോട്ടാ കൊച്ചാ “

അതിന് കൊച്ചേട്ടന്‍ സ്ഥിരമായി പറയുന്ന ഒരു മറുപടിയുമുണ്ട്.

“എറച്ചി വാങ്ങാന്‍ പോയോന്‍ വിറച്ച് ചത്തു,
കാത്തിരുന്നോന്‍ കൊതിച്ച് ചത്തു”

അത് ചൊല്ല്, പക്ഷെ കൊച്ചന്റെ എറച്ചീമ്മെ മണ്ണ് പറ്റില്ല്യമ്മെ.

കള്ളുകുടിക്കാനും, ശീട്ടുകളിക്കാനുമുള്ള ആവേശവും, ശുദ്ധമായ മനസ്സും മൂലം വളരെ നല്ല ഒരു സുഹൃദ് വലയം തന്നെ കൊച്ചേട്ടന് നാട്ടില്‍ ഉണ്ടായിരുന്നു. ഒരു മെഡിക്കല്‍ ഷോപ്പ് സ്ഥിതി ചെയ്തിരുന്നത് കോളേജ് ബസ്സ് സ്റ്റോപ്പിനടുത്തായിരുന്നതിനാല്‍ സുഹൃത്തുക്കളില്‍ അധികവും കോളേജ് നിവാസികളായിരുന്നു.

നോക്കി നടത്തുവാന്‍ സമര്‍ത്ഥരായ ജോലിക്കാരുള്ളതിനാല്‍ മെഡിക്കല്‍ ഷോപ്പിലെ കച്ചവടം പൊടിപൊടിച്ചിരുന്ന സമയത്ത് സുഹൃത്തുക്കളുമൊത്ത് കള്ളുഷാപ്പായ കള്ളുഷാപ്പ് മുഴുവന്‍ കയറി നിരങ്ങി കൊച്ചേട്ടന്‍ ഷാപ്പ് നടത്തിപ്പുകാരുടെ കച്ചവടവും പൊടിപൊടിച്ചു.

ആയിടക്കൊരു ദിവസം സുഹൃത്തുക്കളായ കോളേജ് പിള്ളാരുടെ നിര്‍ബന്ധം മൂലം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് രാവിലെ തന്നെ ഇറങ്ങി അവരില്‍ ഒരുവന്റെ വണ്ടിയില്‍ അള്ളിപിടിച്ചിരുന്ന് ഷാപ്പിലെത്തുകയും, ഷാപ്പില്‍ നിന്നും മൂക്കറ്റം അകത്താക്കിയപ്പോള്‍ അല്പം കഞ്ചനടിക്കണമെന്നും, ശീട്ട് കളിക്കണമെന്നും കൊച്ചേട്ടന് ഉള്‍വിളി തോന്നിയതിനാല്‍ തോന്നിയ ഉള്‍വിളി കൊച്ചേട്ടന്‍ വെളിയിലേക്ക് അനൌണ്‍സ് ചെയ്തു. മിക്കവാറും കൊച്ചേട്ടന്‍ ജയിക്കാറില്ല എന്നതിനാല്‍, കൊച്ചേട്ടന്റെ ഒപ്പം ശീട്ടുകളിക്കുക എന്ന് പറഞ്ഞാല്‍ പിള്ളാര്‍ക്കൊക്കെ അതിയായ താത്പര്യമാണ് ആയതിനാല്‍ തന്നെ ശീട്ട് കളി എന്നു കേട്ടതും, പിള്ളാര്‍ കഞ്ചനും സംഘടിപ്പിച്ച് കൊച്ചേട്ടനേയും ഒക്കത്തെടുത്ത് ശീട്ടു കളിക്കാനായി കനാല്‍ ബണ്ടിലേക്ക് നീങ്ങി.

കള്ളിന്റേം കഞ്ചിന്റേം ലഹരിയില്‍, പന്നിമലത്തും റമ്മിയും തകൃതിയായി കളിക്കുന്നതിന്നിടയിലാണ് ആരോ ഒറ്റു കൊടുത്തതിന്‍ പ്രകാരം പോലീസ്, ബണ്ടിന്മേല്‍ എത്തുന്നത്. പോലീസ് കാരെ കണ്ട കളിക്കാര്‍ കൊച്ചേട്ടനേയും വഹിച്ച് പ്രാണനും കൊണ്ട് പാലായനം ചെയ്യാന്‍ തുടങ്ങി. പോലീസുകാര്‍ വിടാതെ പിന്നാലേയും. പിടിക്കും എന്ന അവസ്ഥയില്‍ കൊച്ചേട്ടനെ വഹിച്ചിരുന്നവന്‍ സ്വജീവ രക്ഷാര്‍ത്ഥം ബണ്ടിന്റെ കരയിലുള്ള കമ്മ്യൂണിസ്റ്റ് നിറഞ്ഞ പൊന്തക്കാട്ടിലേക്ക് കൊച്ചേട്ടനെ സേഫ് ഡെപ്പോസിറ്റ് ചെയ്ത് വെള്ളത്തിലേക്ക് ചാടി നീന്തി സ്വന്തം തടി രക്ഷപെടുത്തി.

പൊന്തക്കാടിലെ കുറ്റിചെടികളില്‍ അള്ളിപിടിച്ച് കിടന്നിരുന്ന കൊച്ചേട്ടനെ പോലീസുകാര്‍ പൊക്കിയെടുത്ത് ഒക്കത്തിരുത്തി ജീപ്പില്‍ കൊണ്ട് പോയി പിന്നിലെ സീറ്റിന്നിടയിലുള്ള സ്പേസില്‍ നിലത്തിരുത്തി. പോലീസ് ജീപ്പിന്റെ പിന്നില്‍ സീറ്റിലിരുന്നു പോകുന്ന നാല് പോലീസുകാര്‍ക്കിടയിലായി വെറും ഒരു തല മാത്രം കണ്ടതും, നാട്ടുകാര്‍ ഉറപ്പിച്ചു കൊച്ചേട്ടന്‍ പിടിയിലായി.

ഒരൊറ്റക്കൈ മാത്രം വച്ചിട്ട് നീയൊക്കെ ഈ ജാതി കളി. അപ്പോ നിനക്കൊക്കെ രണ്ട് കയ്യും കാലും ദൈവം തന്നിരുന്നെങ്കില്‍ ഈ നാട് നീ കുട്ടിചോറാക്കിയേനല്ലോടാ?

കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന്‍ വിടുവിക്കാനായി ചെന്ന സുഹൃത്തുക്കള്‍ കേട്ടത് എസ് ഐ ടെ ഈ ഡയലോഗും,

ഓഹ് പിന്നെ അല്ലെങ്കില്‍ നമ്മുടെ നാട് കുട്ടിചോറല്ലായിരിക്കും എന്ന ഫിറ്റിറങ്ങാത്ത കൊച്ചേട്ടന്റെ ഉത്തരവും.

കയ്യെങ്ങാന്‍ വക്കാന്‍ തോന്നിയാല്‍ കൊച്ചേട്ടന്‍ കൈയ്യില്‍ പെടുമെന്നു തോന്നിയതിനാല്‍, കൊച്ചേട്ടന്റെ തിരുനാവില്‍ നിന്നും അധികം ഡയലോഗുകള്‍ വരുന്നതിനുമുന്‍പായി തന്നെ എസ് ഐ കൊച്ചേട്ടനെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.

ചെസ്സ് കളിയില്‍ അതീവ തത്പരനായ കൊച്ചേട്ടന് ചില ലോക്കല്‍ ചെസ്സ് കളിക്കാരും സുഹൃത്തുക്കളായുണ്ടായിരുന്നു. അവര്‍ പങ്കെടുക്കുന്ന മത്സരം കാണുവാന്‍ അവരോടൊപ്പം ചിലപ്പോഴെല്ലാം കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോവുക എന്നത് കൊച്ചേട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. അങ്ങനെ ഒരു യാത്രക്കിടയില്‍ അല്പം ഫിറ്റായിരുന്ന കൊച്ചേട്ടന്‍ പാന്‍ട്രിയില്‍ പോയി വല്ലതും കിട്ടുമോന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് പോയി തിരികെ വന്നത് കയ്യില്‍ നിറയെ അഞ്ചിന്റേം പത്തിന്റേം നോട്ടുകളും, നാണയങ്ങളുമായിട്ടായിരുന്നു.

എന്താ കൊച്ചേട്ടാ കാശെടുത്ത് കയ്യില്‍ പിടിച്ചേക്കണേ എന്ന ചോദ്യത്തിന്?

കട് ലെറ്റ് തിന്ന് തിരികെ വരാന്‍ നേരം ഭിക്ഷക്കാരനാണെന്ന് കരുതി ആളുകള്‍ തന്നതാ, ഭിക്ഷക്കാരനല്ലാന്ന് അങ്ങോട്ട് പറയാന്‍ ആരും സമ്മതിച്ചില്ല. ലക്ഷ്മിയല്ലെ ഇങ്ങോട്ട് കയറി വന്നതല്ലെ, തട്ടിക്കളയണ്ടാന്ന് ഞാനും കരുതി. എന്തായാലും വൈകീട്ടത്തെ പൈന്റ് നാട്ടുകാരുടെ വക!

ഷാപ്പില്‍ നിന്നും ഒരു മനുഷ്യന്‍ നാല് കാലില്‍ ഇഴഞ്ഞ് വരുന്നത് കണ്ട രണ്ട് പേര്‍ക്ക് ഒരിക്കല്‍ ആദ്യം അതിശയം തോന്നി, ഫിറ്റായാലും ഇങ്ങനേം നാലു കാലിന്മേല്‍ നടക്കുമോ? അതിശയം പിന്നെ അനുകമ്പയായി മാറിയതും അവര്‍ ചോദിച്ചു, ചേട്ടാ ഞങ്ങള്‍ സഹായിക്കട്ടെ?

എങ്ങനെ സഹായിക്കാമെന്നാടാ പിള്ളാരെ നിങ്ങള്‍ പറയുന്നത്?

അല്ല ഞങ്ങള്‍ പിടിച്ചെഴേല്‍പ്പിക്കാം, ചേട്ടന്‍ നടന്നാല്‍ മതി.

നടക്കാന്‍ പറ്റില്ല്യട പിള്ളാരെ.

എങ്കില്‍ ഞങ്ങള്‍ കൈപിടിച്ച് നടത്തിക്കാം.

എന്റെ അച്ഛന്‍, എന്തിന് ദൈവം തമ്പുരാന്‍ വിചാരിച്ചിട്ട് പോലും എന്നെ നടത്തിക്കാന്‍ പറ്റീട്ടില്ല്യ, പിന്ന്യാണ് നിങ്ങള്‍ പീക്കിരി പിള്ളേരെന്നെ നടത്തിക്കാന്‍ വന്നിരിക്കുന്നത്?

ഇത് കേട്ട വാശി മൂത്ത പിള്ളാര്‍ കൊച്ചേട്ടനെ, കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്, രണ്ട് കാലിനും, ഒരു കയ്യിനും,സ്വാദീനമില്ലാ എന്നറിഞ്ഞത്. പക്ഷെ അപ്പോഴേക്കും വൈകിപോയിരുന്നു കാരണം ആ സമയത്തിനിടെ കൊച്ചേട്ടന്‍ ഒരുവന്റെ കഴുത്തില്‍ തന്റെ ബലിഷ്ടമായ കയ്യാല്‍ നീരാളിപിടുത്തം മുറുക്കിയിരുന്നു. ആ രണ്ട് പിള്ളാര്‍ക്കും കൊച്ചേട്ടനെ ചുമന്ന് ഇരുന്നൂറ് മീറ്ററോളം നടന്ന് ഓട്ടോറിക്ഷയില്‍ കയറ്റേണ്ടി വന്നതും ചരിത്രം.

ഷാപ്പില്‍ വരുന്ന നാട്ടുകാരല്ലാത്തവര്‍ പലരും ഇത്തരത്തിലുള്ള പല പുലിവാലും പിടിച്ചിട്ടുണ്ട്.

ഇങ്ങനെ ആരേയും കൂസാതെ വിലസിച്ചിരുന്ന കൊച്ചേട്ടന്‍ ഒരു ദിവസം തന്റെ കൂട്ടുകാര്‍ ബൈക്കില്‍ അതിരപ്പള്ളിയിലേക്ക് ടൂര്‍ പോകുന്നുണ്ടെന്നറിഞ്ഞ് ഇറങ്ങി പുറപെട്ടു. ചങ്ങാതിയിലൊരുനായ വിനോദിന്റെ യെസ്ഡിയില്‍ കയറിയിരിന്നതും, തന്റെ സ്വാദീനമുള്ള കയ്യാല്‍ വിനോദിന്റെ പള്ളയില്‍ നീരാളി പിടുത്തം പിടിച്ച് സീറ്റിങ്ങ് ഭദ്രമാക്കി. ബൈക്കുകള്‍ കൊണ്‍വോയ് ആയി അതിരപ്പിള്ളി ലക്ഷ്യമാക്കി നീങ്ങിതുടങ്ങി.. ചാലക്കുടിയും കഴിഞ്ഞ് അതിരപ്പള്ളിയിലേക്കുള്ള വളവുകള്‍ തിരിഞ്ഞും, കയറ്റങ്ങള്‍ കയറിയും, ഇറക്കങ്ങള്‍ ഇറങ്ങിയും ബൈക്കുകള്‍ ചീറി പാഞ്ഞു. പൊടുന്നനെ, മുന്നില്‍ പോയിരുന്ന വിനോദിന്റെ ബൈക്കിന്റെ ചെയിന്‍ പൊട്ടിയതിന്റെ ഫലമായി വീല്‍ സ്ട്രക്ക് ആവുകയും വിനോദ് തെറിച്ച് റോഡിന്റെ ഒരുവശത്തേക്കും, ബൈക്ക് മറുവശത്തേക്കും വീണു.

കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച കേട്ടു നോക്കിയപ്പോഴാണ് വിനോദിന് മനസ്സിലായത്, താന്‍ കിടക്കുന്നത് കൊച്ചേട്ടന്റെ മുകളിലാണെന്നും, പുള്ളിക്കാരന്‍ അപ്പോഴും പിടിച്ച പിടി വിടാതെ തന്നെ അള്ളിപിടിച്ചിരിക്കുകയാണെന്നും.

അപ്പോഴേക്കും പുറകില്‍ ബൈക്കില്‍ വന്നവര്‍ ചേര്‍ന്ന് രണ്ട് പേരേയും പിടിച്ചെഴുന്നേല്‍പ്പിച്ചു. ആകെ സ്വാദീനമുണ്ടായിരുന്ന കൊച്ചേട്ടന്റെ ബലിഷ്ടമായ കൈ മിനിറ്റുകള്‍ക്കകം നീരുവന്ന് വീര്‍ത്തതിനാല്‍ അതിരപ്പള്ളി യാത്ര ക്യാന്‍സല്‍ ചെയ്ത് എല്ലാവരും നേരെ വച്ച് പിടിച്ചു ആശ്പത്രിയിലേക്ക്. എക്സറേയില്‍ തെളിഞ്ഞതോ, കൊച്ചേട്ടന്റെ ഉപയോഗപ്രദമായ ഒരേ ഒരു കയ്യും ഒടിഞ്ഞിരിക്കുന്നു എന്നും!

പ്ലാസ്റ്ററിട്ട കൈയ്യുമായി ഹോസ്പിറ്റലില്‍ നിന്നും ഓട്ടോറിക്ഷയില്‍ കയറി വീട്ടിലേക്ക് പോയ കൊച്ചേട്ടന്‍ അതിനു ശേഷം നാളിതു വരേയായി ബൈക്കില്‍ കയറിയിട്ടില്ലെന്ന് മാത്രമല്ല കള്ളുകുടിയും ശീട്ടുകളിയും പോലും അതോടെ ഉപേക്ഷിച്ചു.

50 comments:

കുറുമാന്‍ said...

വേതാളം കൊച്ചേട്ടന്‍

- ചുമ്മാ ഒരു തല്ലിക്കൂട്ട് കഥ.

...പാപ്പരാസി... said...

ആ വാ‍ത്മീകി വരുന്നതിനു മുന്നേ തേങ്ങ ഉടച്ചിട്ട് പോട്ടേ!ഹി...ഹി....കുറുമാന്‍ പോസ്റ്റിടുന്നു,ഞാന്‍ തേങ്ങ അടിക്കുന്നു....ഇതിനി എനിക്ക് കുത്തക ആക്കാനാ പ്ലാന്‍..ധീരാ വീരാ കുറുമാനേ ധീരതയോടെ പോസ്റ്റിട്ടോളൂ..ലച്ചം ലച്ചം പിന്നാലെ...ബാക്കി വായിച്ചിട്ട്...

asdfasdf asfdasdf said...

കൊച്ചേട്ടന്‍ കഥ നന്നായി. അക്ഷരപ്പിശാശിനെ ഓടിപ്പിക്കാന്‍ മറക്കണ്ട. :)

Shiekh of Controversy said...

ചുമ്മാ ഒരു തല്ലിക്കൂട്ട് കഥ :D

...പാപ്പരാസി... said...

ഈ പിള്ളാര്‍ടെ കൂടെ മൂപ്പരെന്തിനാ ടൂറൊക്കെ പോകാന്‍ പോയേ?എന്തായാലും കൊച്ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് വിനോദിന്റെ ജീവന്‍ കിട്ടിയല്ലോ....അപ്പോ പറഞ്ഞ പോലെ വീണ്ടും ഹാട്രിക് തേങ്ങ ഉടക്കാനുള്ള അവസരം തരിക.

Rasheed Chalil said...

കുറുജീ... :) നന്നായിരിക്കുന്നു... പാവം കൊച്ചേട്ടന്‍.

സഹയാത്രികന്‍ said...

“കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച “

ഹ ഹ ഹ... കൊച്ചേട്ടന്‍ ആ‍ളൊരു രസികന്‍ തന്നെ...
:)

Unknown said...

തല്ലിക്കൂട്ട് തന്നെ. ഇതിലും നല്ല കഥകള്‍ കുറു എഴുതിയിട്ടുണ്ട്. :)

Anoop Technologist (അനൂപ് തിരുവല്ല) said...

കഥ അത്ര കേമമൊന്നുമല്ലെങ്കിലും ചില വരികള്‍ ചിരിപ്പിച്ചു.

Dinkan-ഡിങ്കന്‍ said...

വല്യമോശം എല്ല, എന്നാലും ലേശം കൂടെ പോസ്റ്റ് മുറുക്കാമായിരുന്നു.
ട്രൈനില് കാശ് കിട്ടിയ സംഗതി രസായി :)

Murali K Menon said...

“വേതാളം” എന്നു കണ്ടപ്പോ വന്നു നോക്കിയതാ കാരണം “ഒരു വേതാള കഥ” എന്ന പണ്ടത്തെ എന്റെ കഥക്ക് തുരങ്കന്‍ വെക്കാന്‍ വല്ലതും കാച്ചി വിട്ടതണോന്നറിയാന്‍ വന്നതാ..
പിന്നെ വായിച്ചപ്പോ കുറുമാന്‍ ചേര്‍ത്ത ഹാസ്യത്തിന്റെ മേമ്പൊടിക്കകത്ത് ഒരു വികലാംഗന്റെ വികാരങ്ങളാണെന്നുള്ളതിനാല്‍ അതൊരു ദു:ഖചിത്രമായ് തന്നെയാണു മനസ്സില്‍ നിന്നത്.(കയ്യിലിരിപ്പ് മോശമാണെങ്കിലും)

ദിലീപ് വിശ്വനാഥ് said...

വാത്മീകി ധ്യാനത്തിലായിരുന്നതുകൊണ്ട് തേങ്ങാ അടിക്കാന്‍ പറ്റിയില്ല പാപ്പരാസി.
എനിവേ, കഥ തട്ടിക്കൂട്ടാണെന്ന് കുറുജി പറഞ്ഞാലും, സംഭവം കിടു.

R. said...

കുറുനരീ, ഒരു ഗുമ്മ് പോര. ഒന്നൂടൊന്ന് മിന്‌ക്കാരുന്നു.

ഉപാസന || Upasana said...

നന്നായിട്ടുണ്ട് കുറുമാന്‍‌ജി
കഥക്കു വേണ്ടി എഴുതിയ കഥയാണെങ്കിലും ബോറാകാതെ ഒപ്പിച്ചു
:)
ഉപാസന

Mr. K# said...

പാവം കൊച്ചേട്ടന്‍.

ഇടിവാള്‍ said...

പഴയ പോസ്റ്റുകളുടെ ഗുമ്മായില്ല ഗെഡീ ;) ക്ലൈമാക്സ് ഇല്ലാത്തതോണ്ടാവും!.

ആ ട്രയിനിലെ പിച്ചതെണ്ടല്‍ രസിച്ചു

krish | കൃഷ് said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വേതാളം ചിരിപ്പിച്ചില്ലെങ്കിലും ഇത്തിരി ചിന്തിപ്പിച്ചു.

Sethunath UN said...

കൊച്ചേട്ടനെ ന‌ന്നായി അവ‌തരിപ്പിച്ചു. ഒരു കഥ‌യായില്ല കുറുമാനേ.താങ്ക‌ള്‍ വിചാരിച്ചിരുന്നേല്‍ ഒരു കഥയാക്കാമായിരുന്നു.

ശ്രീ said...

കുറുമാന്‍ജീ...
ചിരിപ്പിച്ചതിനേക്കാള്‍‌ നന്നായി ചിന്തിപ്പിച്ചു, കൊച്ചേട്ടന്റെ ഈ കഥ. പലയിടത്തും കാണാന്‍‌ കഴിയും കൊച്ചേട്ടന്റെ പല വകഭേദങ്ങള്‍‌...
:)

വേണു venu said...

രാഗേഷേ,
ഈ വികലാംഗന്‍‍ കൊച്ചേട്ടനല്ല, വല്യേട്ടന്‍‍ തന്നെ.:)

G.MANU said...

പോലീസുകാര്‍ വിടാതെ പിന്നാലേയും. പിടിക്കും എന്ന അവസ്ഥയില്‍ കൊച്ചേട്ടനെ വഹിച്ചിരുന്നവന്‍ സ്വജീവ രക്ഷാര്‍ത്ഥം ബണ്ടിന്റെ കരയിലുള്ള കമ്മ്യൂണിസ്റ്റ് നിറഞ്ഞ പൊന്തക്കാട്ടിലേക്ക് കൊച്ചേട്ടനെ സേഫ് ഡെപ്പോസിറ്റ് ചെയ്ത് വെള്ളത്തിലേക്ക് ചാടി നീന്തി സ്വന്തം തടി രക്ഷപെടുത്തി

ennalum kochetta

മുസാഫിര്‍ said...

നല്ല വാഗ്മയ ചിത്രം കുറുമാന്‍ജീ,ഇങ്ങനെ ഒരു കക്ഷിയെ സ്ഥിരമായി ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ കാണാറുണ്ടായിരുന്നു.

NITHYAN said...

ഈ വരികള്‍ക്കുമുന്നില്‍ നിത്യന്റെ പ്രണാമം

"കിടന്ന കിടപ്പില്‍ തന്നെ കൊച്ചേട്ടനെവിടെ എന്നറിയുവാന്‍ വിനോദ് തലതിരിച്ച് നോക്കിയെങ്കിലും കണ്ടില്ല. ദൈവമേ, പണ്ടാരം വഴിയിലെങ്ങാനും വീണുവോ എന്നാലോചിക്കുന്നതിനു മുന്‍പ് എണീക്കെറാ പന്നീ എന്റെ മേലേന്ന് എന്നൊരലര്‍ച്ച കേട്ടു നോക്കിയപ്പോഴാണ് വിനോദിന് മനസ്സിലായത്, താന്‍ കിടക്കുന്നത് കൊച്ചേട്ടന്റെ മുകളിലാണെന്നും, പുള്ളിക്കാരന്‍ അപ്പോഴും പിടിച്ച പിടി വിടാതെ തന്നെ അള്ളിപിടിച്ചിരിക്കുകയാണെന്നും".

കുറുമാന്‍ said...

മുസാഫിര്‍ ഭായ്,

ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ കാണാറുള്ള അയാ‍ല്‍ക്ക് ശാരീരികമായി കൊച്ചേട്ടനുമായി സാമ്യമുണ്ട് പക്ഷെ സാമ്പത്തികമായി ഇല്ല. സ്റ്റാന്‍ഡിലുള്ള ആള്‍ പണ്ട് ബസ്സില്‍ ഭിക്ഷ യാചിച്ച് കിട്ടുന്ന പണത്തിന് കള്ളുകുടിക്കാറായ്യിരുന്നു പതിവ്. പക്ഷെ അയാള്‍ പിന്നീട് വാച്ച് റീപ്പയറിങ്ങ് ഒക്കെ പഠിച്ച് ഇപ്പോള്‍ സ്റ്റാന്‍ഡില്‍ തന്നെ വാച്ച് റിപ്പയറിങ്ങ് ഷോപ്പ് നടത്തുകയാണ്. അതും ഒരു കഥാപാത്രം തന്നെ. നന്ദി അദ്ദേഹത്തിനെ ഓര്‍മിപ്പിച്ചതിന്.

Anonymous said...

Kochettan Kasari.

Wishing you a Very Happy Birthday to you

സുല്‍ |Sul said...

ആദ്യപാദം വാ‍യിച്ചപ്പോള്‍ എന്തിനാ കുറു ഒരു പാവത്താനെപറ്റി ഇപ്പടി എഴുതുന്നതെന്നു ചിന്തിച്ചു, പാവത്താന്റെ കയ്യിലിരിപ്പു കണ്ടപ്പോഴല്ലേ കാര്യം പുടികിട്ട്യേത്.. യേത്...

എല്ലാ ബൂലോകര്‍ക്കും കുറുമാന്‍ ജയന്തി ആശംസകള്‍!!
-സുല്‍

പ്രയാസി said...

വേതാളം കൊച്ചേട്ടന്‍
നല്ല കഥ കുറുമാന്‍‌ജീ..
ഇന്നു ഹാപ്പീ ബെര്‍ത്ഡേണാ..
ആ സിയ ബ്ലോഗു ചുമരില്‍ മുഴുവന്‍ പോസ്റ്ററൊട്ടിച്ചു നടക്കുന്നു..:)
സിയയെ വിശ്വസിക്കാന്‍ പറ്റില്ലേ..
പ്രയാസീടെ ബല്യങ്ങാട്ടു ഹാപ്പീ ബെര്‍ത്ത്ഡേ...
ഫയര്‍ഫോഴ്സിനെ ആദ്യമെ വിളിക്കണെ..!
മെഴുകുതിരി ഊതുമ്പോ ബുള്‍ഗാനീ തീ പിടിച്ചാലാ..:)

മെലോഡിയസ് said...

രാഗേഷേട്ടാ..കൊള്ളാം ട്ടാ..

കൊച്ചേട്ടെന്റെ പാ‌ന്‍‌ട്രി കാറില്‍ നിന്നുള്ള തിരിച്ച് വരവ് ശരിക്കും ചിരിപ്പിച്ചൂ ട്ടാ..

കൊച്ചുത്രേസ്യ said...

കഥാനായകനെ മനസ്സില്‍ വരച്ചപ്പോള്‍ കിട്ടിയ ഒരു രൂപം കൊണ്ടാവണം കഥ വായിച്ചിട്ട്‌ ചിരിക്കാന്‍ പറ്റീല്ല :-(

ഏ.ആര്‍. നജീം said...

"മസില് നിറഞ്ഞെഴുന്നു നില്‍ക്കുന്ന വലത് കയ്യ്, മുരിങ്ങക്ക പോലത്തെ ഇടത് കയ്യ്, പന്തലില്‍ നിന്നും ഞാന്നുകിടക്കുന്ന പടവലങ്ങ പോലെത്തെ രണ്ട് കാലുകള്‍, ബുദ്ധി അല്പം കൂടുതലായതിനാല്‍ സാധാരണക്കാരില്‍ നിന്നും ഒരു ചെറുനാരങ്ങവലുപ്പോളം വലുപ്പമേറിയ ഒരേ ഒരു തല"

ഇത്രയും ആയപ്പോള്‍ തന്നെ കൊച്ചേട്ടനെ ശരിക്കങ്ങട് ബോധിച്ചു.

SUNISH THOMAS said...

ha ha ha ha... thallikkoottonnumalla. kochettan kollam....
:)

Kaithamullu said...

ഞങ്ങടെ തറവാടിന്റെ തെക്കേതില്‍ പണ്ടൊരു ‘കാ‍ര്‍ത്തു‘ പാര്‍ത്തിരുന്നു. കാര്‍ത്തു ഒരു പരോപകാരിയായിരുന്നു.

ഒരു വെളുപ്പിന് ആള്‍ക്കൂട്ടവും ബഹളവും കേട്ട് ഞങ്ങള്‍ കുട്ടികള്‍ ഓടിയെത്തിയപ്പോഴെന്താ സംഗതി?
-കാര്‍ത്തുവിന്റെ വീട്ടിലെ ഒളിസേവക്കാരനെ പിടികൂടിയത്രേ!
“വീട് വളയടാ, കയറെടുക്കടാ, കെട്ടിയിടെടാ...”
സദാചാരസമിതിക്കാരുടെ ആക്രോശങ്ങള്‍.

അപ്പോ അകത്ത് നിന്നു ഉറച്ച ഒരു സ്വരം:“വീട്
വളയേം കെട്ടിയിടേം ഒന്നും വേണ്ടാ, സത്യമായും
ഞാനോടിപ്പോകില്ലാ...”

അകത്താരായിരുന്നെന്നോ: രണ്ട് കാലിനും സ്വാധീനമില്ലാത്ത,സ്ഥലം കാസനോവ, ബീഡിതെറുപ്പുകാരന്‍ കുമാരന്‍!

Saha said...

കുറുമാന്‍!
വിവരണം അസ്സലായിരിക്കുന്നു :)

ഏറനാടന്‍ said...

ചുമ്മാതൊരു കഥയാണേലും അതിലുമൊരു കാര്യമുണ്ട്‌, രസമുണ്ട്‌. ന്നാലും കുറുജിക്ക്‌ ഇതൊന്നൂടെ പൊലിപ്പിക്കാമായിരുന്നു എന്ന് തോന്നുന്നു..

sreeshanthan said...

kurachu koode nannayi ezhuthamayirunnu. oru cheriya suspense um, nalloru climax um ayi ezhuthamayirunnu...

jp@mannar.com said...

kalakki Kuru-ji.. kalakki
we are expecting more of the similar kinds

സാല്‍ജോҐsaljo said...

കൊള്ളാം. നന്നായിരിക്കുന്നു

kribhconagaram said...

തരക്കേടില്ല കുറുമാനേ..

Roy said...

കുറുമാന്‍ ജി, താങ്കളുടെ തട്ടകത്തില്‍ ആദ്യമാണു.
ആദ്യമായ്‌ വായിച്ചതു കൊച്ചേട്ടനെ.
നന്നായി. എറണാകുളത്തുള്ള ഒരകന്ന ബന്ധുവിനെ ഓര്‍ത്തുപോയി, കൊച്ചേട്ടന്റെ ചെസ്സ്‌ കളിയും, കള്ളുകുടിയും വായിച്ചപ്പോള്‍.

ഇനി ബാക്കിയുള്ളവ കൂടി വയിച്ചിട്ടാവാം

K M F said...

Nannayirikkunnu

sandoz said...

കുറൂസേ...ഒരു കൈ ഒടിഞ്ഞെന്ന് വച്ച്‌ വേതാളം കള്ളുകുടീം ചീട്ടുകളീം നിര്‍ത്തിയാ...
അയാള്‌ എന്തൂട്ട്‌ കൊച്ചേട്ടനാണ്‌....
വര്‍ഗ്ഗബോധമില്ലാത്ത മൂരാച്ചി....
ആ ട്രെയിനിലെ കീറ്‌ കലക്കി...

വാളൂരാന്‍ said...

കുറുകുക്കുറൂ....
ഇതിലേ വരാന്‍ ഇത്തിരി വൈകി...
കൊച്ചേട്ടന്‍ ആളുഷാറാണേ....
:)

തെന്നാലിരാമന്‍‍ said...

ശ്ശെ, എന്നാലും അങ്ങോര്‌ കുടി നിര്‍ത്തിയത്‌ ഒട്ടും ശരിയായില്ല. ഒരു കൈ ഒടിഞ്ഞതിന്‌ എന്തിനാണ്‌ കുടി നിര്‍ത്തിയത്‌? :-)
എന്തായാലും കൊച്ചേട്ടന്‍ ഉഷാറായി.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Good job!

Anonymous said...

Please write anything else!

Anonymous said...

xOsT7x Thanks to author.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

രസകരം Supr yarr,