Thursday, June 29, 2006

ഒരു അമേരിക്കന്‍ സ്വപ്നം

നെടുമ്പാശ്ശേരിയില്‍ നിന്നും നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ ഫ്ലൈറ്റില്‍, ദുബായിയില്‍ വന്നിറങ്ങി, മധ്യകുറുമാന്റെ ഫ്ലാറ്റില്‍ താമസം തുടങ്ങിയിട്ടൊരാഴ്ചയാകാറായി. വിസിറ്റ്‌ വിസയുടെ കാലാവധി മൂന്നു മാസം, അതിന്നുള്ളില്‍ പറ്റിയ ജോലി കണ്ടുപിടിക്കണം എന്നത്‌ സാധാരണക്കാര്‍ക്ക്‌ അത്ര ഈസിയായിട്ടുള്ള കാര്യമല്ല.

ഗ്രാഡുവേഷന്‍ കഴിഞ്ഞവര്‍ വരുന്നു, എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍ വരുന്നു, കമ്പ്യൂട്ടറില്‍ അന്നു വരേയായിറങ്ങിയ കോഴ്സുകളെല്ലാം അരച്ചു കലക്കി കുലുക്കി കുപ്പിയിലാക്കി, മൊത്തം കുടിച്ച്‌ വറ്റിച്ച ജഗജില്ലികള്‍ വരുന്നു. വരുന്നതില്‍ അറുപതുശതമാനം പേരും ജോലി കിട്ടാതെ മടങ്ങുന്നു. അഥവാ ജോലി കിട്ടിയാല്‍ ഇഷ്ടപെട്ട ജോലിയോ, വേതനമോ ലഭിക്കാതെ അസംതൃതരായ്‌ ജോലി ചെയ്യുന്നു, തുടങ്ങിയ കിംവദന്തികള്‍ വന്ന അന്നു മുതല്‍ പരിചയമില്ലാത്തവരും, പരിചയമുള്ളവരും സമയം കിട്ടുമ്പോള്‍ വന്നു പറഞ്ഞു തന്നു.

കാണാന്‍ വരുന്ന പരിചയക്കാര്‍ക്കും, അല്ലാത്തവര്‍ക്കും, ഒരേ ഒരു ഉപദേശം മാത്രം. പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോളത്തെ, ഒരു ജോലി കിട്ട്വാന്ന് വിചാരിച്ചാല്‍ അത്ര എളുപ്പമമൊന്നുമല്ല, അതിനാല്‍ എന്തെങ്കിലും, ജോലി കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങി കിടന്നുകോള്ളണം, ഒരു കാരണവശാലും പിടി വിടരുത്‌. പിടിവിട്ടാല്‍ നേരെ വീഴുന്നതെവിടേക്കാണെന്നറിയാമല്ലോ?

എവിടേക്കാ? എനിക്കപ്പോഴും സംശയം മാത്രം.

നേരെ നാട്ടിലേക്കാ.

ആവൂ സമാധാനം. സന്മനസ്സുള്ള ഉപദേശികള്‍ക്ക്‌ സമാധാനം.

പക്ഷെ ഇതൊന്നും കേട്ടിട്ടൊന്നും കുറുമനൊരു കുലുക്കവുമുണ്ടായില്ലാന്നു മാത്രമല്ല, മരുഭൂമിയിലെ ഈന്തപന പോലെ ഉറച്ചങ്ങനെ നിന്നു.

ഈ പഹയന്മാര്‍ പറഞ്ഞതു മുഴുവന്‍, ഗ്രാഡുവേഷന്‍ കഴിഞ്ഞവരുടേയും, എഞ്ജിനീയറിംഗ്‌ കഴിഞ്ഞവരുടേയും, കമ്പ്യൂട്ടര്‍ കോഴ്സ്‌ മൊത്തമായും കലക്കികുടിച്ചവരുടേയും മാത്രം കാര്യം.

പക്ഷെ ഇതിന്നിടയിലൊരാള്‍ പോലും, ഒരു പ്രിഡിഗ്രിക്കാരന്‍ തിരിച്ചുപോയതിനെകുറിച്ച്‌ സൂചിപ്പിച്ചു പോലുമില്ല. എന്തൊരാശ്വാസം.

പ്രിഡിഗ്രിയെന്ന കടക്കാ കടമ്പയും, ഇമ്പോര്‍ട്സ്‌ ആന്റ്‌ എക്സ്‌ പോര്‍ട്സ്‌ മാനേജ്മെന്റിലൊരു ഡിപ്ലോമയും, മാത്രമല്ല,ഏഴെട്ടു വര്‍ഷത്തെ അസാമാന്യ എക്സ്പീരിയന്‍സും, പിന്നെ ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ കറങ്ങിയ എക്സ്പീരിയന്‍സു കൂടാതെ, ചില യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്തു വന്ന പരിചയവും ഉണ്ട്‌. പിന്നെ ഞാനെന്തിനു പേടിക്കണം.

അല്ലെങ്കിലും എനിക്ക്‌ പേടിക്കേണ്ട ആവശ്യമില്ലല്ലോ, കാരണം, വിസ തന്നത്‌, മധ്യ കുറുമാന്‍, ടിക്കറ്റ്‌ സ്പോണ്‍സര്‍ ചെയ്തത്‌, ആദിയും, മധ്യവും കൂടി, അക്കോമഡേഷന്‍ ആന്റ്‌ ഫുഡ്‌ ഈസ്‌ സ്പോണ്‍സേര്‍ഡ്‌ ബൈ മധ്യകുറുമാന്‍, ഇനി വല്ല ഇന്റര്‍വ്യൂവും ചുളുവില്‍ തരപെട്ടാല്‍ അതിനുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ അലവന്‍സ്‌ ആള്‍സൊ പ്രൊവൈഡഡ്‌ ബൈ മധ്യകുറുമാന്‍.

ഇത്രയൊക്കെ ചെയ്ത മധ്യകുറുമാനെ, മനസ്സു തുറന്നൊന്നു സഹായിക്കേണ്ടത്‌ എന്റെ കടമയല്ലെ? ആയതിനാല്‍, ഭക്ഷണം ഹോട്ടലില്‍ നിന്നും മാത്രം കഴിച്ചിരുന്ന അവന്നായി മാത്രം ഞാന്‍ ഒറ്റമുറിയുടെ മുക്കില്‍ ഇലക്ട്രിക്ക്‌ ഹീറ്റര്‍ സെറ്റു ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ഇഷ്ടപെട്ടിരുന്ന അവനോട്‌, നന്നായി പാചകം ചെയ്താല്‍ കോഴിയും, ആടും, മീനും തരുന്ന സ്വാദിനെ കുറിച്ചു വാതോരാതെ സംസാരിച്ച്‌, മിഷനറി പ്രവര്‍ത്തകര്‍ മതം മാറ്റുന്നതുപോലെ, നിസ്സാരമായി, നോണ്‍ വെജീറ്റേറിയനിലേക്കാകര്‍ഷിച്ചു.

സദാ സമയവും, ജാസ്മിന്‍ എയര്‍ റൂം ഫ്രഷനറുമടിച്ച്‌, ചന്ദനത്തിരിയും കത്തിച്ച്‌ ഹൃദ്യമായ വാസനയുടെ മാസ്മരിക തീര്‍ത്ത അവന്റെ മുറിക്ക്‌, വന്നിട്ടൊരാഴ്ചക്കുള്ളില്‍ സെയ്തലവിയുടെ കഫറ്റേറിയയുടെ മണമാക്കിയെടുക്കാന്‍ ഞാന്‍ കുറച്ചൊന്നുമല്ല പാടുപെട്ടത്‌.

അങ്ങനെ ഞാന്‍ വന്നിട്ടൊരാഴ്ച തികഞ്ഞൊരു വ്യാഴാഴ്ച. ഗള്‍ഫന്മാരുടെ വീക്കെന്റ്‌. വൈകുന്നേരം പണികഴിഞ്ഞു വന്ന മധ്യകുറുമാന്റെ ഒപ്പം രണ്ടു മൂന്നു സുഹൃത്തുക്കളും വന്നു. എന്നെ സന്ദര്‍ശിക്കുക, പിന്നെ ചെറുതായൊന്നു വീക്കെന്റാഘോഷിക്കുക. ഇത്രയും മാത്രമായിരുന്നു അവരുടെ ഉദ്ദേശം.

വെറുതെയിരുന്നൊരാഴ്ചയായ്‌ ടി വി മാത്രം കണ്ടു മടുത്ത എനിക്ക്‌ അവരുടെ വരവ്‌ മരുഭൂമിയിലെ മരുപച്ച പോലെ തോന്നി.

ഡാ വീക്കെണ്ട്‌ നമുക്കൊന്നടിച്ചുപൊളിക്കാമ്ന്ന് മധ്യന്റെ വായില്‍ നിന്നും പുറത്തേക്ക്‌ പൊഴിഞ്ഞ നിമിഷം, ഫ്രിഡ്ജ്‌ തുറന്ന് ഞാന്‍ ചാള, കോഴിക്കാല്‌ പായ്ക്കറ്റ്‌, സോസേജ്‌ തുടങ്ങിയ സാധനങ്ങള്‍ പുറത്തെടുത്ത്‌ വെള്ളത്തിലിട്ടു.

മധ്യകുറുമാന്‍ ബാഗില്‍ നിന്നും, അന്നു വാങ്ങികൊണ്ടു വന്ന രണ്ടു കുപ്പി സ്കോച്ചേട്ടന്‍ എടുത്ത്‌ മേശപുറത്തു വച്ചു.

കുപ്പി കണ്ടതും, വെളുത്ത വാവിലെ ചന്ദ്രനെപോലെ, എന്റെ മുഖം മൊത്തമായും തെളിഞ്ഞു. വന്നിട്ടൊരാഴ്ചയായീട്ട്‌ കള്ളിന്റെ ഒരു തുള്ളിപോലും,ദാഡാ കുടിച്ചോന്ന് പറഞ്ഞിട്ടൊരുപദേശിയും എനിക്ക്‌ തന്നിട്ടുണ്ടായിരുന്നില്ല. എന്തിനുപദേശി, എന്റെ സ്വന്തം ചേട്ടന്‍ പോലും!

കുപ്പി കണ്ടതും, ഫാസ്റ്റ്‌ ഫോര്‍വേര്‍ഡടിച്ചതുപോലെ, കുക്കുമ്പറും, സബോളയും, തക്കാളിയും, അരിഞ്ഞ്‌, പാകത്തിനുപ്പുമിട്ട്‌, നാരങ്ങ പിഴിഞ്ഞ സാലഡും,നാടന്‍ മിക്ചറിട്ട പ്ലെയിറ്റും ഗ്ലാസുകളും മേശമേല്‍ എപ്പോള്‍ വന്നൂന്ന് വന്നവരും മധ്യകുറുമാനും അലോചിച്ചു നില്ക്കുന്നതിനിടയില്‍, കുപ്പിയുടെ കഴുത്ത്‌ പിരിച്ച്‌ ഞാന്‍ ഗ്ലും, ഗ്ലുമ്ന്ന് എല്ലാ ഗ്ലാസ്സിലേക്കും പെഗ്ഗളവില്‍ വിസ്കി ഊത്തി.

പണിചെയ്യുന്നതിലുള്ള എന്റെ കാര്യക്ഷമതയും, വേഗതയും, കണ്ട അതിഥികള്‍ അപ്പോള്‍ തന്നെ പറഞ്ഞു, എന്തൊരു ഊര്‍ജ്ജസ്സ്വലത, ഇവന്‍ രക്ഷപെടും.

വീകെന്റുപാര്‍ട്ടികള്‍ പലതു കഴിഞ്ഞു. എന്റെ സി വി ഫാക്സ്‌ ചെയ്യുവാന്‍ ഫാക്സ്‌ നമ്പര്‍ ഡയല്‍ ചെയ്ത്‌, ചെയ്ത്‌ മധ്യകുറുമാന്റെ ചൂണ്ടുവിരല്‍ കാല്‍ ഭാഗം തേഞ്ഞു.

ഇടക്കിടെ ഒരോരോ ഇന്റര്‍വ്യൂകാളുകള്‍ വരും, അറ്റന്റ്‌ ചെയ്യും, അവര്‍ ഉദ്ദേശിക്കുന്ന വേതനവും, ഞാന്‍ പ്രതീക്ഷിക്കുന്ന വേതനവും തമ്മില്‍ ശുദ്ധജാതകവും, പാപജാതകവും തമ്മിലുള്ള പോലെ ചേര്‍ച്ചക്കുറവ്‌ കാരണം എല്ലാം അലസിപോയി.

മാസം ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, യു എ യിലെ ഒട്ടുമിക്ക കമ്പനികളിലും, എന്റെ സി വി ഒരു രണ്ടു മൂന്നു പ്രാവശ്യമെങ്കിലും എത്തിചേര്‍ന്നിരിക്കണം.

അങ്ങനെ വിസയെല്ലാം റിന്യൂ ചെയ്ത മൂന്നാം മാസത്തിന്റെ ആരംഭത്തില്‍ അജ്മാനില്‍ ഉള്ള ഒരു കൊറിയന്‍ കമ്പനിയില്‍ എനിക്ക്‌ ഒരു ജോലി കിട്ടി.

ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ആള്‍ക്ക്‌ ഇംഗ്ലീഷ്‌ വാക്കുകകള്‍ കുറച്ചു മാത്രമറിയാം. എനിക്കാണെങ്കിലോ കുറച്ചു വാചകങ്ങളും, എന്തായാലും ഇന്റര്‍വ്യൂ ഗോദായില്‍ കൊറിയക്കാരനെ ഞാന്‍ മലര്‍ത്തിയടിച്ചു.

ഇന്റര്‍വ്യൂ കഴിഞ്ഞു,

വേതനം, വേതനം, കേളികൊട്ടുയരുന്ന വേതനം.

ടേബില്‍ളിന്നപ്പുറത്ത്‌ കൊറിയന്‍, ഇപ്പുറത്ത്‌ കുറുമാന്‍, രണ്ടു പേരും ചേര്‍ന്ന് പഞ്ചഗുസ്തിക്കാരെ പോലെ, അങ്ങോട്ടും ഇങ്ങോട്ടും വേതനത്തേല്‍ പിടിക്കാന്‍ തുടങ്ങി.

പഞ്ചഗുസ്തിക്കവസാനം, പ്രതീക്ഷിക്കുന്ന വേതനത്തില്‍ നിന്നും അമ്പത്‌ ശതമാനം ഡിസ്കൌണ്ട്‌ നല്‍കാം, അതില്‍ താഴെ ഒരു നയാഫില്‍സ്‌ കുറയില്ല എന്നു ഞാന്‍ തറപ്പിച്ചൊറപ്പിച്ച്‌ പറഞ്ഞപ്പോള്‍, കൊറിയന്‍ കൊടുക്കാമെന്നുദ്ദേശിച്ചതില്‍ നിന്നും ഇരുപതു ശതമാനം വര്‍ദ്ദനവ്‌ നല്‍കാനും തയ്യാറായതിന്നൊടുവില്‍ എനിക്ക്‌ ജോലി കിട്ടി. ആ കമ്പനിക്ക്‌ സമര്‍ത്ഥനായ ഒരു തൊഴിലാളിയേയും.

അന്നേക്കന്ന് ഞാന്‍ ഷാര്‍ജയിലുള്ള മധ്യന്റെ മുറിയില്‍ നിന്നും, എന്റെ സാധനസാമാഗ്രികള്‍ ചുമന്ന്, അജ്മാനിലെ കമ്പനി അക്കോമഡേഷനില്‍ എത്തി. എനിക്കായി അനുവദിച്ച എട്ടേ ബൈ ആറുള്ള വിശാലമായ മുറിയില്‍ പ്രവേശിച്ച്‌ ആടുന്ന ചപ്രമഞ്ചത്തില്‍ കിടന്നുറങ്ങി (ആട്ടുകട്ടിലല്ല, കാലിളകിയതുകാരണം കട്ടിലാടുന്നതാണ്‌).

താമസവും, ജോലിയും ഒരേ കോമ്പൌണ്ടിലായിരുന്ന കാരണം പിറ്റേന്ന് രാവിലെ എട്ട്‌ മണിക്ക്‌ ഞാന്‍ ഐശ്വര്യമായി ജോലിയില്‍ പ്രവേശിച്ചു. എന്തു സുഖം ട്രാവലിംഗ്‌ പ്രശ്നങ്ങള്‍ ഉദിക്കുന്നതേയില്ല.

പക്ഷെ, ഒന്നിനും, രണ്ടിനും, മെസ്സില്‍ പോയി ഞണ്ണാനും, കൊച്ചുവെളുപ്പാന്‍ കാലത്ത്‌ പോയി മൂന്നാലു മണിക്കൂര്‍ ഉറങ്ങാനുമല്ലാതെ ആ കോമ്പൌണ്ടില്‍ നിന്നും ഞാന്‍ വെളിയില്‍ പോയത്‌ പതിനൊന്നാം ദിവസം ജോലി രാജിവച്ചതിന്നു ശേഷം മാത്രമായിരുന്നു.

അഞ്ചുനേരം മൃഷ്ടാന്നം ഭോജിച്ച്‌ ഉണ്ടാക്കിയെടുത്ത അറുപത്തഞ്ചു കിലോ തൂക്കം പതിനൊന്നു ദിവസം കൊണ്ട്‌ പതിനൊന്നു കിലോ കുറഞ്ഞു.

കുറുമാന്‌, കൊറിയന്‍ ചെയ്തൊരു പണിയേ.

പതിനൊന്നു ദിവസത്തെ വേതനം എന്തായാലും, വേദനയോടെ എണ്ണിതരുമ്പോഴും, അവസാനശ്രമം എന്ന പോലെ കൊറിയന്‍ ചോദിച്ചു. പണിവിടാന്‍ തന്നെ തീരുമാനിച്ചോ, ഒന്നുകൂടെ ആലോചിച്ചിട്ട്‌ പോരെ.

അയ്യോ, ഇനിയും ഞാന്‍ ഇവിടെ പണിചെയ്താല്‍, ഞാന്‍ ചോരതുപ്പുമെന്നതിന്‌ സംശയം വേണ്ടേ വേണ്ട. എനിക്ക്‌ വയ്യായേ. ഞാന്‍ പൂവ്വ്വായേ.

വീണ്ടും സാധനസാമാഗ്രികളുമായി അജ്മാനില്‍ നിന്നും ഷാര്‍ജയിലേക്ക്‌. മധ്യകുറുമന്നൊരു താങ്ങായി (ഈ താങ്ങ്‌ മറ്റേ താങ്ങ്‌, ഏത്‌? കേട്ടിട്ടില്ലെ, അവനൊരു താങ്ങ്‌ താങ്ങെന്നൊക്കെ).

ആദ്യത്തെ വിസയുടെ കാലാവധി തീര്‍ന്ന്, ഞാന്‍ ഇറാനിലുള്ള്‌, കിഷ്‌ ദ്വീപില്‍ പോയി രണ്ടാമത്തെ വിസിറ്റില്‍ തിരിച്ചെത്തി.

വീണ്ടും ക്ലാസിഫൈഡുകോളങ്ങളില്‍ പതിഞ്ഞിരിക്കുന്ന അനന്തവും, അഞ്ജാതവുമായ ജോലിക്കുവേണ്ടിയുള്ള തിരിച്ചിലിന്റെ ദിനങ്ങള്‍.

പഴയതുപോലെ, ഇന്റര്‍വ്യൂകള്‍ പലതും അറ്റന്റ്‌ ചെയ്തു. എന്നെ തിരഞ്ഞെടുക്കുന്ന കമ്പനി എനിക്കിഷ്ടപെടുന്നില്ല, എനിക്കിഷ്ടപെടുന്ന കമ്പനി എന്നെ തിരഞ്ഞെടുക്കുന്നുമില്ല.

ഡെല്‍ ഹിയിലായിരുന്നെങ്കില്‍ ഈ സമയത്തിനുള്ളില്‍ പത്തു മുപ്പത്‌ മണി മണിപോലത്തെ ജോലി കിട്ടിയേനേന്ന് ഞാന്‍ മനസ്സിലോര്‍ത്തു. പെട്ടെന്നു തന്നെ ഞാന്‍ അതു തിരുത്തി. അത്‌ ഡെല്‍ ഹിയായിരുന്നെങ്കില്‍, ഇത്‌ സ്ഥലം യു എ ഇ, അപ്പോ ഇങ്ങനേം സംഭവിക്കാം.

പിന്നേം വാരങ്ങള്‍ കൊഴിഞ്ഞുവീണു, രണ്ടാമത്തെ വിസിറ്റ്‌ വിസയില്‍ വന്നിട്ട്‌ ഒന്നരമാസം കഴിഞ്ഞതു ഞാനറിഞ്ഞില്ല. പക്ഷെ ബാങ്കിലെ സ്റ്റേറ്റ്‌ മെന്റ്‌ നോക്കിയപ്പോള്‍ മധ്യകുറുമാന്‍ അറിഞ്ഞു.

വീട്ടില്‍ വന്നിട്ട്‌ കെട്ടുപ്രായം ആയിവരുന്ന പെണ്‍പിള്ളാരെ കാണുമ്പോള്‍, എട്യേ ശാന്തേ, നിന്റെ മോള്‌ പുര നിറഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ട്‌ കാലം കൊറേയായല്ലോ? ഇനിയും കല്യാണമൊന്നും ആയില്ലേന്ന് ചില പരട്ട തള്ളകള്‍ ചോദിക്കുന്നതുപോലെ, വീട്ടില്‍ വരുന്നവരും, വഴിയില്‍ വച്ചു കാണുന്നവരും, എന്നെ കാണുമ്പോള്‍, കുറുമാനേ പണിയൊന്നും ആയില്ല്യല്ലേന്ന് ചോദിക്കാനും തുടങ്ങി.

തോര്‍ത്ത്‌ മുണ്ട്‌ തലവഴിയിട്ടാതെ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അഥവാ ഇടാതെ പുറത്തേക്കിറങ്ങിയാല്‍, ഗ്രോസറിക്കാരന്‍, കഫറ്റേറിയക്കാരന്‍, തുടങ്ങി പല തവണ പല സ്ഥലത്തായ്‌ ഇന്റര്‍വ്യൂവിന്ന് പോകുവാനായ്‌ കയറിയിട്ടുള്ള ആധ്യതയുള്ള ടാക്സിക്കാരന്‍ പട്ടാണി വരെ ചോദിക്കും ഒന്നും ആയില്ല്യാല്ലെ?

ശവത്തില്‍ കുത്തല്ലേടാ അല്‍സേഷന്റെ മക്കളേന്ന് പറയാന്‍ പലപ്പോഴും, എന്റെ നാവ്‌ വളഞ്ഞപ്പോളും, എന്റെ അന്നധാതാവിനെയും, അവന്റെ റെപ്പ്യൂട്ടേഷനേയും ഓര്‍ത്ത്‌ എന്റെ സ്പീക്കര്‍ ഞാന്‍ മ്യൂട്ട്‌ ചെയ്യും.

ഓരോരോ ധാന്യത്തിലും, അതു കഴിക്കാന്‍ വിധിക്കപെട്ടവന്റെ പേര്‌ മൂത്താശാരി കൊത്തിവച്ചിരിക്കും എന്ന ചൊല്ലുപോലെ, ഓരോരോ ജോലിയ്ക്കും, അത്‌ ചെയ്യാന്‍ വിധിക്കപെട്ടവന്റെ പേരും കൊത്തി വച്ചിരിക്കണം. കാരണം, അന്നുച്ചക്ക്‌ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ നിന്നും, ഫോണ്‍ വന്നു, ഇം പോര്‍ട്സ്‌ ആന്റ്‌ എക്സ്പോര്‍ട്സ്‌ ഡോക്യുമെന്റേഷന്‍ എല്ലാം വശമുണ്ടൊ എന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏഴെട്ടു വര്‍ഷത്തെ എക്സ്പീരിയന്‍സ്‌ കൈമുതലായുണ്ട്‌. ഇവിടെ ഇല്ല്യാന്ന് സി വി നോക്കിയാല്‍ അറിയാമല്ലോ എന്നു പറഞ്ഞപ്പോള്‍, എന്തായാലും, നാലുമണിക്ക്‌ ഇന്റര്‍വ്യൂവിന്ന് വാടാ ചെക്കാന്ന് ആ ഇംഗ്ലീഷുകാരന്‍ എന്നോട്‌ പറഞ്ഞു.

പതിവുപോലെ, പ്രതീക്ഷകളൊന്നുമില്ലാതെ ഫയലുമെടുത്ത്‌ അവരുടെ ഓഫീസ്സില്‍ പോയി. അവിടെ ചെന്നു കയറിയപ്പോള്‍, എമ്പ്ലോയ്‌മന്റ്‌ എക്സ്ചേഞ്ചില്‍ പേരു റെജിസ്റ്റര്‍ ചെയ്യാന്‍ നില്ക്കുന്ന ആളുകളുടെ വരി പോലെ, ആളുകള്‍ വരി വരിയായി നില്ക്കുന്നു (വേണമെങ്കില്‍ സൌകര്യം പോലെ കുറച്ച്‌ കുറക്കാം).

തെറിയും, സോറി, തിയറിയും, പ്രാക്റ്റിക്കലും, എല്ലാം കഴിഞ്ഞപ്പോള്‍, ടൈപ്പിംഗ്‌ സ്പീഡ്‌ ടെസ്റ്റ്‌ ചെയ്യണമെന്ന്.

അയ്യോ, പാവങ്ങള്‍ക്കറിയ്യോ, ആദിയും, ഡൊമിനിയും എനിക്കിട്ടിരുന്ന കുറ്റപേര്‍ റ്റൈപ്പും ഭൂതം/പരത്തും ഭൂതം എന്നായിരുന്നു(റ്റൈപ്‌ റൈറ്ററായാലും, കീബോര്‍ഡായാലും, കണ്ടാല്‍ എനിക്ക്‌ പ്രാന്താ.....ഷോര്‍ട്‌ ഹാന്റിലെഴുതുന്ന അത്ര സ്പീഡില്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യും അതിനാല്‍ റ്റൈപ്പും ഭൂതം എന്ന പേരും, ചപ്പാത്തി പര്‍ത്തുന്നതിലുള്ള സ്പീഡ്‌ കാരണം പരത്തും ഭൂതം എന്നും പേര്‍ വീണു).

സായിപ്പൊരു പേപ്പ്പ്പര്‍ എടുത്ത്‌ തന്നിട്ട്‌ എന്നോട്‌ ഒരു പാരഗ്രാഫടിക്കാന്‍ പറഞ്ഞ്‌ ആളു പുറത്തു പോയി അഞ്ചുമിനിട്ട്‌ കഴിഞ്ഞു വന്നപ്പൊള്‍ ഞാന്‍ റ്റൈപ്പ്‌ ചെയ്യാതെ വെറുതെ ഇരിക്കുന്നത്‌ കണ്ടിട്ട്‌ എന്തു പറ്റി എന്ന ചോദ്യത്തിന്ന്, സാറെ പാരഗ്രാഫല്ല പേപ്പര്‍ മൊത്തമായും അടിച്ചു കഴിഞ്ഞിട്ട്‌ ഒന്നര മിനിട്ടായി എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം മോണിറ്ററില്‍ വന്നൊന്ന് വായിച്ചു നോക്കി. പിന്നെ മഞ്ഞ പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാട്ടി കുലുങ്ങി കുലുങ്ങി ചിരിച്ചു.

എന്താവോ, ഇയാളിങ്ങനെ ചിരിക്കണേന്നൊരുപിടിയും കിട്ടാണ്ടങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുമ്പോള്‍ ആ നല്ല മനുഷ്യന്‍ പറഞ്ഞു യു ആര്‍ സെലക്റ്റഡ്‌ കുറുമാന്‍.

ജസ്റ്റ്‌ വെയ്റ്റ്‌ ഔട്‌ സൈഡ്‌, ലെറ്റ്‌ മി ഇന്റര്‍വ്യൂ ദി റസ്റ്റ്‌ ഓഫ്‌ ദ കാന്റിഡേറ്റ്‌ സ്‌, ഫോര്‍ എ ഫോര്‍മാലിറ്റി.

പുറത്ത്‌ രാമനാമം ജപിച്ച്‌ ഏകദേശം ഒരു മണിക്കൂറോളം കാത്തിരുന്നപ്പോളും, ഉള്ളിലുള്ള ഒരേ ഒരു പ്രാര്‍ത്ഥന റ്റൈപ്പും ഭൂതത്തിനെ വെല്ലാന്‍ മറ്റൊരു പിശാചും ഈ ആള്‍ക്കൂട്ടത്തിന്നിടയിലുണ്ടാകല്ലേന്ന് മാത്രമായിരുന്നു.

എന്തായാലും, എന്റെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ അവസാനത്തെ കാന്റിഡേറ്റും പുറത്തുപോയപ്പോള്‍ ഞാന്‍ ശ്വാസം ഒന്നുള്ളിലേക്കാഞ്ഞു വലിച്ച്‌ പുറത്തേക്ക്‌ വിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ സായിപ്പ്‌ എന്നെ വിളിച്ച്‌ ആളുടെ കേബിനില്‍ കയറി.

പഞ്ച ഗുസ്തി പിടിക്കാനായിരിക്കുമെന്ന് പറയാതെ തന്നെ മനസ്സിലായി.

അകത്തു കയറി ഇരുന്ന ഉടനെ, എന്നോടൊരു ചോദ്യം, എത്ര പ്രതീക്ഷിക്കുന്നു.

തിളച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നു പറഞ്ഞപോലെ, കൂട്ടി പറയാന്‍ ഒരു പേടി, എന്നാലും, ഞാന്‍ പ്രതീക്ഷിക്കുന്ന ശമ്പളം പറഞ്ഞതിനൊപ്പം തന്നെ, പതിഞ്ഞ ശബ്ദത്തില്‍ അല്‍പസ്വല്‍പം അഡ്ജസ്റ്റ്‌ ചെയ്യാമെന്ന് കൂടി പറഞ്ഞു.

കുറുമാന്‍, യു ആര്‍ വെരി ടാലന്റഡ്‌ മാന്‍!!!

സായിപ്പിലും പൊട്ടനുണ്ടല്ലേന്നാണ്‌ എനിക്കാദ്യം മനസ്സില്‍ തോന്നിയത്‌. പിന്നീട്‌ അതു തിരുത്തി, ആനക്കതിന്റെ വിലയറിയില്ലാന്നാക്കി മാറ്റി. അല്‍പം കുനിഞ്ഞിരുന്നിരുന്ന ഞാന്‍ നെഞ്ചുവിരിച്ചൊന്നുയര്‍ന്നിരുന്നു.

വി വില്‍ പേ യു 0000. എന്റമ്മേ....സ്വപ്നത്തില്‍കൂടി വിജാരിക്കാത്ത വേതനമോ. എന്റെ തുടയില്‍ ഞാന്‍ ഒന്നു നുള്ളി നോക്കി. വേദനിക്കുന്നുണ്ട്‌. കുഷ്ഠമില്ല, സ്വപ്നവുമല്ല.

അപ്പോള്‍ തന്നെ, അപ്പോയ്‌മന്റ്‌ ലെറ്റര്‍ അടിച്ച്‌ സൈന്‍ ചെയ്ത്‌ കയ്യില്‍ തന്ന്‌ ശനിയാഴ്ച മുതല്‍ ജോയിന്‍ ചെയ്യാനും പറഞ്ഞു.

സന്തോഷാശ്രുക്കള്‍ എന്റെ കണ്ണില്‍ പൊടിഞ്ഞു, ഒരു നിമിഷം, എന്റെ അമ്മയേയും, അച്ഛനേയും, ആദിയേയും, മധ്യനേയും, മദ്യത്തേയും, ഞാന്‍ മനസ്സിലോര്‍ത്തു.

മുറിയില്‍ എത്തി മധ്യനെ വിളിച്ച്‌ കാര്യം പറഞ്ഞു, പിന്നെ അമ്മയേയും, അച്ഛനേയും, ആദിയേയും വിളിച്ചു. എല്ലാവരും ഹാപ്പി.

വൈകുന്നേരം, ഫ്ലാറ്റുകാരും, കൂട്ടുകാരും കൂടി ആവശ്യത്തിനാര്‍മാദിച്ചു.

ശനിയാഴ്ച കുളിച്ചൊരുങ്ങി ഓഫിസില്‍ പോയി ജോയിന്‍ ചെയ്തു. ഒരാഴ്ചക്കകം പണി അഠിച്ചു. സമര്‍ത്ഥനായി. പഴയ ഓഫീസുകളിലെന്ന പോലെ, ഓഫീസിന്റെ അവിഭാജ്യഘടകമായി.

മാസങ്ങള്‍ കടന്നു പോയി, പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തിട്ട്‌ ഏഴെട്ടുമാസം കഴിഞ്ഞു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലെ ഒരു ഡിസംബര്‍ മാസം. റമദാന്‍ മാസം, പുണ്യ മാസം.

അറബിനാട്ടിലെങ്ങും, നോമ്പിന്റെ കാലം, പകലെങ്ങും പബ്ലിക്കായി ഭക്ഷണം കഴിക്കുകയോ, എന്തിന്‌ വെള്ളം കുടിക്കുകയോ ചെയ്യാന്‍ പാടില്ലാത്ത കാലം. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും ഇത്‌ ബാധകമല്ല. പക്ഷെ പ്രായപൂര്‍ത്തിയായവര്‍ ചെയ്താല്‍ കട്ടപൊക.

പോലീസ്‌ കണ്ടാല്‍ പിടിച്ചുള്ളില്‍ കൊണ്ടു പോയി, കൂട്ടിലിട്ടാല്‍ വൈകുന്നേരം, നൊയമ്പു തുറക്കുമ്പോള്‍ പുറത്തുവിടും, വിടാന്‍ നേരം, നല്ലൊരു തുക പിഴയായി ഒടുക്കാന്‍ പറഞ്ഞ്‌, ഒടുക്കത്തെ ഒരു രസീതും തരും. ആയതിനാല്‍ പകലോന്‍ ഉദിച്ചു കഴിഞ്ഞസ്തമിക്കുന്നതു വരെ, വയറിന്റെ കാര്യം മഹാ കഷ്ടം.

പക്ഷെ ഡ്യൂട്ടി സമയം സാധാരണ സമയത്തേക്കാല്‍ മൂന്നു മണിക്കൂര്‍ കുറവ്‌.

ഞങ്ങളുടെ ഓഫീസ്‌ സമയം രാവിലെ എട്ടു മുതല്‍ രണ്ട്‌ വരേ മാത്രം. അതു കഴിഞ്ഞാല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചുറക്കം (ഇതിന്നിടയില്‍ ഞാന്‍ മധ്യകുറുമാന്റെ മുറിയില്‍ നിന്നും മറ്റു സുഹൃത്തുക്കളുടെ മുറിയിലേക്ക്‌ മാറിയിരുന്നു).

റമദാന്‍ മാസങ്ങളില്‍ രാത്രികാലം ഉത്സവം പോലേയാണ്‌. എങ്ങും തോരണങ്ങളും, വര്‍ണ്ണ വെളിച്ചങ്ങളും നാട്ടിയിരിക്കും. രാത്രി മുഴുവന്‍ തീറ്റ, കുടി, പകലുറക്കം, ഇതാണ്‌ ഞങ്ങളടക്കം മിക്കവരുടേയും പരിപാടി.

അങ്ങനെ ആ റമദാന്‍ കാലത്ത്‌, ഇവിടുത്തെ ഒരേ ഒരു ടെലിക്കമ്യൂണിക്കേഷന്‍ കമ്പനിയായ എത്തിസലാത്ത്‌ ഷാര്‍ജ കോര്‍ണിഷില്‍ ഒരു ടെന്റിട്ട്‌ ഇന്റര്‍നെറ്റ്‌ കണക്ഷനോടുകൂടിയ പത്തിരുന്നൂറു കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുകയും, ജനങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റിനെ കുറിച്ചും, അതിന്റെ അനന്തമായ സാധ്യതകളേകുറിച്ചും വിവരിച്ച്‌ ടെന്റിലേക്ക്‌ കയറ്റികൊണ്ടുപോയി, ഫ്രീയായി ബ്രൌസ്സ്‌ ചെയ്യുവാന്‍ പഠിപ്പിക്കുകയും, ആവശ്യമുള്ളവര്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷനും ഫ്രീയായി നല്‍കാന്നും തുടങ്ങി.

ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ്‌, വെറുതേയിരുന്ന് പ്രാന്തായ ഞങ്ങള്‍ നടന്ന് നടന്ന് കോര്‍ണിഷിലെത്തിയപ്പോള്‍ വര്‍ണ്ണശബളമായ ടെന്റു കണ്ടും, അവരുടെ വിവരണം കേട്ടും ഇന്റര്‍നെറ്റില്‍ ആകൃഷ്ടരാവുകയും, നോമ്പുകാലമായ ഒരു മാസക്കാലം തുടര്‍ച്ചയായ്‌ ടെന്റില്‍ പോയി ബ്രൌസു ചെയ്ത്‌, ചെയ്ത്‌ ഈയുള്ളവന്‍ ചാറ്റിങ്ങിനടിക്ഷന്‍ ആകുകയും, നൊമ്പുകഴിഞ്ഞ്‌ പെരുന്നാള്‍ വന്നപ്പോള്‍ എത്തിസലാത്ത്‌, സര്‍ക്കസുകാര്‍ പോകുന്നതുപോലെ, ടെന്റഴിച്ച്‌ അവനവന്റെ പാട്ടിനുപോകുകയും ചെയ്തപ്പോള്‍, ചാറ്റിങ്ങിനടിക്ഷനായ ഞാന്‍ അതോടുകൂടി, മയക്കുമരുന്നിനഡിക്റ്റായവന്‌ മയക്കുമരുന്നു കിട്ടാതായാലുള്ള സ്ഥിതിയിലാകുകയും ചെയ്തു.

എന്റെ ഓഫീസില്‍ ബോസ്സിന്റെ കമ്പ്യൂട്ടറില്‍ മാത്രമാണന്ന് ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നത്‌. കൂടാതെ ഇന്നത്തെ പോലെ, ബ്രൌസ്സിംഗ്‌ സെന്ററുകളും അന്നുണ്ടായിരുന്നില്ല. ചാറ്റ്‌ ചെയ്യാതെ, ചെയ്യാതെ, എന്റെ വിശപ്പും, ദാഹവും, ഉത്സാഹവും അസ്തമിച്ചു.

പെരുന്നാള്‍ കഴിഞ്ഞതും,എത്തിസലാത്തില്‍ പോയി ഞാന്‍ ഫ്രീയായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തു. പക്ഷെ വീട്ടില്‍ കമ്പ്യൂട്ടറില്ലല്ലോ. എന്തു ചെയ്യും?

ആലോചനക്കൊടുവില്‍ ഐഡിയ കിട്ടി. ഓഫീസിലെ എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം, പക്ഷെ ഫോണ്‍ കണക്ഷനെന്തു ചൊയ്യും? അതിനും കിട്ടി ഐഡിയ, കമ്പനിയിലെ ഫാക്സ്‌ ഇരിക്കുന്നത്‌ എന്റെ ടേബിളിന്നടുത്താണ്‌. ചാറ്റു ചെയ്യാന്‍ തോന്നുമ്പോള്‍, ഫാക്സ്‌ ലൈന്‍ ഊരി പതുക്കെ എന്റെ കമ്പ്യൂട്ടറില്‍ കുത്താം, ആവശ്യം കഴിഞ്ഞാല്‍ ഫാക്സില്‍ തിരിച്ചു കണക്റ്റു ചെയ്യാം. എന്റെ ഒരു കാര്യമേ!! ഐഡിയക്കൊരു പഞ്ഞവുമില്ല. എന്റെ ബുദ്ധിയേകുറിച്ചോര്‍ത്ത്‌ ഞാന്‍ പുളകം കൊണ്ടു.

അങ്ങനെ പിറ്റേന്നു മുതല്‍ ചാറ്റാന്‍ മുട്ടുമ്പോള്‍, ഫാക്സ്റ്റിന്റെ വയറൂരി കമ്പ്യൂട്ടറില്‍ കുത്തി ഞാന്‍ എം എസ്‌ എന്നിലും, യാഹൂവിലും, കേരള ഡോട്ട്‌ കോമിലും, പിന്നെ ആല്‍തൂ ഫാല്‍തൂ സൈറ്റുകളിലും വെറുതെ കയറിയിറങ്ങി തേരാ പാരാ നടന്നു. എന്തൊരുന്മേഷം, എന്തൊരാനന്ദം.

സ്ഥിരമായ ഒരു ലക്ഷ്യം ഇല്ലാതിരുന്നതിനാല്‍ ചാറ്റിംഗ്‌ വെറും ഒരു സമയം കൊല്ലിമാത്രമായിരുന്ന ദിനങ്ങള്‍.

ചാറ്റുന്നതിനിടെ ഇടക്കിടെ കസ്റ്റമേഴ്സിന്റെ ഫോണ്‍ കോളുകള്‍ വരും. ഹലോ, എന്താ നിങ്ങളുടെ ഫാക്സ്‌ വര്‍ക്ക്‌ ചെയ്യുന്നില്ലേ, ഒരു മണിക്കൂറിലതികമായല്ലോ ട്രൈ ചെയ്യുന്നത്‌?

ഏയ്‌, അതു വര്‍ക്കു ചെയ്യുന്നുണ്ടല്ലോ. ഓര്‍ഡറുകള്‍ തെരു തെരേയായി വരുന്നതുകൊണ്ട്‌ ലൈന്‍ ബിസിയായതാ, ഇപ്പോല്‍ ഫ്രിയാണല്ലോ. ഒന്നു ട്രൈ ചെയ്തു നോക്കൂ. വേഗം കണക്ഷന്‍ തിരികെ കൊടുത്ത്‌ ഒന്നുമറിയാത്തവനെപോലെ ഞാന്‍ ഇരിക്കും.

അങ്ങനെ ദിവസങ്ങള്‍ പണിചെയ്തും, ചാറ്റിയും ഇരിക്കുന്നതിനിടയില്‍, എം എസ്‌ എന്‍ ന്റെ ചാറ്റുംകുളത്തില്‍, കോഴികുടല്‍ കോര്‍ത്ത എന്റെ ചൂണ്ടയുമിട്ട്‌ മീനെ പിടിക്കാന്‍ ഇരിക്കുന്നതിനിടയില്‍ ഒരു പാറ്റിയ ബ്രാല്‍ കൊത്തി.

പേര്‌ : മേരി.
സ്ഥലം : ഓഹിയോ (അതൊ ഓഹയാവോ?), യു എസ്‌ എ.
പ്രായം : മധുര മുപ്പത്തൊമ്പത്

കൊള്ളാം, സംസാരത്തില്‍ നല്ല കുലീനത.

എനിക്ക്‌ വയസ്സ്‌ ഇരുപത്തിയാറ്‌. പ്രായമിത്തിരിയേറിയാലെന്താ, സ്ഥലം അമേരിക്കയല്ലെ. കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാര്‍.

പിന്നീടു വന്ന ദിനങ്ങള്‍ ഫാക്സ്‌ എന്‍ഗേജിന്റേതു മാത്രമായിരുന്നു.

ഇടക്കിടെ, വല്ലപ്പോഴും മാത്രം ഫാക്സിനു ജീവന്‍ കിട്ടും. ആ സമയത്ത്‌ ഇടവപ്പാതി പെയ്യുന്നതുപോലെ ഫാക്സ്‌ മഴ. ഈ ഫാക്സ്‌ വരുന്നത്‌ വെറും ഫാക്സല്ല, കമ്പനിയുടെ മാംസവും, രക്തവുമായ ഓര്‍ഡറുകളാണ്‌. അതേ ഓര്‍ഡറുകള്‍ പ്രൊസസ്സ്‌ ചെയ്തതില്‍ നിന്നും കിട്ടുന്ന കമ്മീഷനാണ്‌ ഞാനടക്കം ഉള്ളവരുടെ ശമ്പളമായി വരുന്നതെന്ന കാര്യം ഞാന്‍ മനപ്പൂര്‍വ്വം മറന്നു.

മേരി മേരാ ജീവന്‍ ആയി തീര്‍ന്നിരുന്നതു തന്നെ കാരണം.

ഞങ്ങളുടെ പ്രേമ കുരു കുത്തിയിരുന്നത്‌, മുളച്ചു,വളര്‍ന്നു, വലുതായി. മാസങ്ങള്‍ രണ്ട്‌ കഴിഞ്ഞു.

അങ്ങനെ ഒരു ദിവസം ചാറ്റിങ്ങിനിടയില്‍ ഒരു സീരിയസ്സായ കാര്യം പറയാനുണ്ട്‌. മുന്‍പ്‌ പറയാതിരുന്നതില്‍ പിണങ്ങരുത്‌ ചക്കരേന്നും പറഞ്ഞിട്ട്‌ മേരി പറഞ്ഞ കാര്യം കേട്ട്‌ ഞാന്‍ വെട്ടി വിറച്ചു.

അവള്‍ ഡൈവോര്‍സിയാണെന്നും, അവള്‍ക്കൊരു മകനുണ്ടെന്നും.

ആദ്യം ദ്വേഷ്യം തോന്നിയെങ്കിലും, അമേരിക്കയിലെത്താന്‍ ഒരു മകനല്ല, രണ്ടോ, മൂന്നോ മക്കളുണ്ടെങ്കിലും സാരമില്ല എന്നൊരവസ്ഥയിലേക്ക്‌ ഞാന്‍ പെട്ടെന്നു തന്നെ എത്തി.

അതിനെന്താ മുത്തേ? നല്ല കാര്യമല്ലെ. എനിക്കു നിന്നോട്‌ ദ്വേഷ്യം തീരെയില്ലാന്നു മാത്രമല്ല, ഇപ്പോള്‍ സ്നേഹം കുറച്ചു കൂടി കൂടി.

ഐ ലവ്‌ യു. ഉമ്മ.....

ഐ ലവ്‌ യു സോ മച്ച്‌ കുര്‍മാന്‍. യു ആര്‍ മൈ ലൌവ്‌ ആന്റ്‌ ലൈഫ്‌. ഐ ജസ്റ്റ് കാണ്ട് ലീവ് വിതൌട്ട് യു. അവളുടെ ഹൃദയത്തില്‍ നിന്നും പ്രേമം നിറഞ്ഞ്, കര കവിഞ്ഞൊഴുകി.

പിന്നീടുള്ള ദിനങ്ങളില്‍ അവള്‍ ദിവസത്തില്‍ ഒരു നാലു തവണയെങ്കിലും എന്നോട്‌ ഫോണില്‍ സംസാരിക്കും. അവള്‍ മാത്രമല്ല അവളുടെ അമ്മയും. അവളുടെ ശബ്ദം കിളിനാദം പോലെയെനിക്കു തോന്നി.

ഞാന്‍ വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങി. രാത്രി മേരിയുമാറ്റി ചാറ്റിംഗ്‌ തുടങ്ങിയാല്‍ ചിലപ്പോളത്‌ പുലരും വരെ നീളും. പ്രേമത്തിന്റെ ഓരോ കളികളേ!


എനിക്കായി പതിനെട്ടു കാരറ്റിന്റെ സ്വര്‍ണ്ണമാലയും എന്റെ പേരിന്റെ ആദ്യാക്ഷരം കൊത്തിയ ലോക്കറ്റും മേരി എനിക്ക്‌ കൊരിയറായയച്ചു തന്നു.

മേരിയുടെ കയ്യും പിടിച്ച്‌ ഓഹിയോവിലെ സ്റ്റ്രീറ്റിലൂടെ നടക്കുന്നത്‌ ഞാന്‍ പല രാത്രികളിലും സ്വപ്നം കണ്ടു.

ഫാക്സ്‌ വരാതെ ബിസിനസ്സ്‌ തളര്‍ന്നപ്പോള്‍ എന്റെ പ്രേമം വളര്‍ന്നു പടര്‍ന്നു പന്തലിച്ചു.

അങ്ങനെ ഒരു ദിവസം ഉച്ചക്ക്‌ ഊണുകഴിഞ്ഞ്‌ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍, ബോസ്‌ എന്നെ ക്യാബിനില്‍ വിളിച്ചൊരു കവര്‍ തന്നു.

ഇന്‍ക്രിമെന്റായിരിക്കുമെന്ന് കരുതി കവര്‍ തുറന്ന ഞാന്‍ ഞെട്ടിപ്പോയി.

അതിന്റെ ഉള്ളില്‍ എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററായിരുന്നു. വിത്‌ ഇമ്മീഡിയറ്റ്‌ അഫക്റ്റ്‌!

എന്റമ്മേ.......മേരിയുടെ പേരൊന്നു മാറ്റിയാലോന്ന് വരെ ഞാന്‍ ആ നിമിഷം ആലോചിച്ചു.

പണി പോയാല്‍ പുല്ല്. എനിക്കെന്റെ മേരിയുണ്ടല്ലോ. ഈ മരുഭൂമിയില്‍ തനിച്ചിങ്ങനെ കഷ്ടപെട്ട്‌ ജോലി ചെയ്യേണ്ട ആവശ്യം എനിക്കില്ല. അമേരിക്കക്ക്‌ എത്രയും പെട്ടെന്നു പോകുക . എന്റെ മേരിയുമൊത്ത് സുഖമായി ജീവിക്കുക. അത്ര തന്നെ.

അന്നു രാത്രി മേരിയുമായി ചാറ്റ്‌ ചെയ്യുമ്പൊല്‍ പണിപോയ കാര്യം ഞാന്‍ പറഞ്ഞു. അതിനെന്താ, നിന്നെ അമേരിക്കയില്‍ ഞാന്‍ കൊണ്ടുവരാം സ്വീറ്റ്‌ ഹാര്‍ട്ട്‌, എത്രയും പെട്ടെന്നു തന്നെ.

എന്റെ ദേഹം പിന്നേയും കുളിരുകോരി. മേരി അടുത്തുണ്ടായിരുന്നെങ്കില്‍, അവളെ എന്റെ കൈകളില്‍ കോരി ഞാന്‍ പമ്പരം കറങ്ങുന്നതുപോലെ കറങ്ങിയേനെ.

ഡൈവോഴ്സിയായെങ്കിലെന്ത്‌? ഒരു മകനുണ്ടെങ്കിലെന്ത്‌? അവള്‍ക്കെന്നോടുള്ള സ്നേഹത്തിന്റെ ആഴമല്ലെ പ്രധാനം?

ചാറ്റിങ്ങിനിടയില്‍ പണ്ടു വന്നതുപോലെ വീണ്ടും ഒരു വാചകം.

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ പിണങ്ങരുത്‌. പ്ലീസ്‌. ഞാന്‍ മുന്‍പേ പറയണമെന്നു കരുതിയതാണ്‌. എന്റെ അമ്മയും, മകനും പറഞ്ഞു പറയേണ്ട. പിന്നീടു പറയാമെന്ന്. പക്ഷെ ഇനിയും നിന്നില്‍ നിന്നും അതെനിക്കൊളിച്ചു വക്കാനാകില്ല ഹണീ.

പറയട്ടെ.....

പറയു സുന്ദരീ,എന്റെ പ്രാണേശ്വരി

എന്റെ മോനൊരു മോളുണ്ട്‌.

എന്ത്‌?

യെസ്‌, എന്റെ മോന്റെ വിവാഹം കഴിഞ്ഞു, അവനൊരു മകളുമുണ്ട്‌.

“മേരി മുത്തി“യുടെ അവസാന വാചകം വായിച്ചപ്പോള്‍, പെട്ടെന്ന് എനിക്ക്‌ നെഞ്ചിലൊരു വേദന വന്നു. കസേരയിലേക്ക്‌ ഞാന്‍ ചാഞ്ഞിരുന്നു. മുന്നിലെ മോണിറ്ററിലെ വെളിച്ചം മങ്ങി മങ്ങി ഇല്ലാതായി.

50 comments:

കുറുമാന്‍ said...

"ഒരു അമേരിക്കന്‍ സ്വപ്നം"

എല്ലാവരും തുടരന്‍ ഇടുമ്പോള്‍ ഞാന്‍ ഒരു നോവലിന്റെ വലുപ്പത്തിലുള്ള പോസ്റ്റിട്ടിട്ടുണ്ട്.

രാജ് said...

കുറുമാനെ ഈ കഥയുടെ അവസാനം വരെ ഞാന്‍ ചിരിച്ചില്ല (കാരണം ഞാനീ കഥ ആദ്യമേ കേട്ടതാണല്ലോ) പക്ഷെ അവസാനം “മേരി മുത്തി”യെന്ന പേരു വായിച്ചപ്പോള്‍ ചിരിക്കാതെ വയ്യെന്നായി. കൊള്ളാം നന്നായിരിക്കുന്നു :)

Sreejith K. said...

മേരി മുത്തി എന്ന പ്രയോഗം എനിക്ക് ക്ഷ പിടിച്ചു. കലക്കി കുറുമാനേ. ഇത് തുടരനാക്കിക്കോളൂ. അടുത്ത് ജോലിയിലെ കഥയുംകൂടേ പോരട്ടെ.

Anonymous said...

ഹിഹിഹി! എനിക്കു വയ്യാ..!!
ഇതു ഒള്ളതാണൊ? ശരിക്കും ജോലി പോയൊ?

അരവിന്ദ് :: aravind said...

ചിരിച്ച് ചിരിച്ച് വശക്കേടായി കുറൂജീ...
അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല..
അതും ക്ലൈമാക്സ് വായിച്ചിട്ടല്ലാട്ടോ...അതിനു മുന്‍പിലെ പല വിവരണങ്ങളും പ്രയോഗങ്ങളും വായിച്ച്...:-))
സാഷ്ടാഗപ്രണാമം ചിരിമാനേ..പ്രണാമം...:-)) നീണാള്‍ വാഴ്ക!

(ക്ലൈമാക്സ് വായിച്ചപ്പോള്‍ എന്റെ മുഖമൊന്ന് ചമ്മി-ഓര്‍മകള്‍ ഓടിയെത്തി..സെയിം പിഞ്ച് ഇണ്ട് ട്ടാ.. ;-)) )

-B- said...

ഇത്രേം വല്യ ഒരു പ്രേമ നൈരാശ്യം ഉണ്ടായ ആളാണ് കുറു എന്ന്‌ കണ്ടാല്‍ തോന്നില്ല കേട്ടോ.. അന്നു തൊട്ടാണോ താടി വളര്‍ത്താന്‍ തുടങ്ങിയത്‌? :-)

വിശാലേട്ടന്‍ ഇട്ടിട്ടുള്ള പോലെ, “മേരി മുത്തി ഈ ബ്ലോഗിന്റെ നാഥ” എന്ന് കൊടുക്കാര്‍ന്നു.

വര്‍ണ്ണമേഘങ്ങള്‍ said...

"മുന്നിലെ മോണിറ്ററിലെ വെളിച്ചം മങ്ങി മങ്ങി ഇല്ലാതായി"
കൊള്ളാം അണ്ണാ..
കാവ്യാത്മകമായ ക്ലൈമാക്സ്‌.
ചിരിച്ചിട്ട്‌ വയറ്റിലൊരു വേദന..!

ഉമേഷ്::Umesh said...

ഇങ്ങേരൊരു പടപ്പാണല്ലോ കുറുമാനേ. ജോലിയോടുള്ള ശുഷ്കാന്തി കണ്ടിട്ടു് ആദരവു തോന്നുന്നു. കോടിക്കണക്കിനു് ഇടപാടുമായി കമ്പനി ബോംബേയ്ക്കു വിട്ടിട്ടു് അവിടെ ഫ്രോഡ്, കമ്പനിയുടെ ഫാക്സ് മെഷീന്‍ മാറ്റിക്കുത്തി ഇന്റര്‍നെറ്റ് കണക്ഷന്‍, മനുഷ്യര്‍ തിങ്ങിയുറങ്ങുന്ന സ്ഥലത്തുകൂടി ബൈക്കെരപ്പിക്കല്‍, അമേരിക്കയിലെ അമ്മൂമ്മയുമായി പ്രണയസല്ലാപം, വെള്ളമടി, ഭാംഗ് തീറ്റ, ഒറ്റക്കാതില്‍ കമ്മല്‍,... എനിക്കു വയ്യ!

ഒരു തെറ്റുണ്ടല്ലോ. 1998 നവംബറില്‍ റമദാന്‍ മാസമല്ലായിരുന്നു. 1998 ഡിസംബര്‍ 21 മുതല്‍ 1999 ജനുവരി 19 വരെയായിരുന്നു റമദാന്‍.

വര്‍ഷമോ മാസമോ തെറ്റിയതാണോ, അതോ പറയുന്നത്തു മുഴുവന്‍ പുളുവോ?

ഇടിവാള്‍ said...

കുറുമാനേ: വെറും കലക്കല്ല... കല കലക്കി! വിവരണങ്ങളൊക്കെ സൂൂൂൂൂൂൂൊപ്പര്‍...
പേരു ഒന്നു മാറ്റി.. അമേരിക്കന്‍ മുത്തിയെന്നോ.. അമെരിക്കന്‍ അമ്മായിയെന്നോ ആക്കാമായിരുന്നു !! ;) !!

ബിന്ദു said...

ഇതെങ്ങാനും തുടരന്‍ ആക്കിയിരുന്നെങ്കില്‍...
:)

സ്നേഹിതന്‍ said...

മോഹങ്ങള്‍ക്ക് ചിറകു മുളയ്ക്കുകയും പിന്നെ കരിയുകയും ചെയ്തല്ലെ. സാരമില്ല്യ.
കുറുമാന്റെ മനസ്സിലെ ചിറകുകള്‍ ശക്തം തന്നെ. രസിപ്പിച്ചു!

Kuttyedathi said...

കുറുമാനേ, ജ്ജ്‌ ആളു ജഗജില്ലി ആയിരുന്നല്ലേ ? ആകപ്പാടെ റ്റൊട്ടലി മൊത്തം തരികിട. വെര്‍തെ അല്ല, കവിതേച്ചി റേടിയോ ഓണ്‍ ചെയ്താലേ വിശ്വസിക്കൂ എന്നൊക്കെ വാശി പിടിക്കണത്‌. ഇതല്ലേ മൊതല്‌ :) ജോലി പോയതിലെനിക്കു സന്തോഷമേയുള്ളൂ. കുറുമാനെത്ര ജോലി പോയോ, അത്രേം നല്ല പോസ്റ്റുകള്‍ ഞങ്ങള്‍ക്കു വായിക്കാന്‍ കിട്ടുമല്ലോ. ഹാവൂ, തൊണ്ണൂറ്റെട്ടിലെ കാര്യങ്ങള്‍ അല്ലെ ആയുള്ളൂ ? കുറുമാന്റെ കയ്യിലിരിപ്പു വച്ച്‌, തൊണ്ണൂറ്റെട്ടിനും രണ്ടായിരത്താറിനുമിടയിലെത്ര ജോലി മാറിക്കാണണം :). പോരട്ടെ ഒക്കെ ഓരോ പോസ്റ്റായിട്ട്‌.

ആഹാ, പണ്ടേ ചാറ്റര്‍ജി ആയിരുന്നല്ലേ ? മുത്തി തള്ളയുടെ ഒരു ഫോട്ടം കൂടി ച്വോദിക്കരുതായിരുന്നോ ? ഇടയ്ക്കിടെ അമ്മൂമ്മയെ കാണണമ്ന്നൊക്കെ തോന്നുമ്പോ ചുമ്മ എടുത്തു നോക്കാരുന്നു. കഷ്ടാഷ്ടമിയും ഇപ്പൊളാ വായിച്ചത്‌. എയര്‍പോര്‍ട്ടില്‍ ഇങ്ങനെയൊരു കൈക്കൂലി പരിപാടി നടക്കണുണ്ടോ ? അതു പുതിയ അറിവാണല്ലോ.

യെന്നാലും, മദാമ്മക്കും കള്ളത്തരമൊക്കെ കാണിക്കാനറിയാം ല്ലേ ? ഞാനോര്‍ത്തു, സായിപ്പന്മാരും മദാമ്മമാരും ഭയങ്കര ശുദ്ധന്മാരാണെന്ന്. ഞങ്ങടെ തൊട്ടപ്പുറത്തെ വീട്ടിലെ കക്ഷി ഞങ്ങളെ കാണുമ്പോള്‍ തന്നെ, ഞങ്ങളൊന്നും ചോദിക്കാതെ, പുള്ളി ഡിവോര്‍സ്ഡാണെന്നും, വീടൊക്കെ ഭാര്യക്കു കൊടുക്കേണ്ടി വന്നതു കൊണ്ടാണിപ്പോള്‍ അപ്പാര്‍ട്മെന്റിലെന്നും, ആഴ്ചയില്‍ മൂന്നു ദിവസം മകന്‍ പുള്ളിയുടെ കൂടെയാണെന്നും, ഈ മകനെ കൂടാതെ ആദ്യത്തെ ഭാര്യയില്‍ വേറെയും സ്റ്റെപ്‌ സണ്‍സുണ്ടെന്നുമൊക്കെ പറയും. ഒക്കെ ശുദ്ധന്മാരാന്നാ ഞാനോര്‍ത്തേ.

ദേവന്‍ said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

കുട്ട്യേടത്തീ,

ശുദ്ധന്മാരായതുകൊണ്ടല്ല, ആ പറഞ്ഞ കാര്യങ്ങള്‍ ഒരു മോശം കാര്യമായി അവര്‍ കണക്കാക്കാത്തതുകൊണ്ടാണു്. കല്യാണം കഴിച്ച ആളിനെയല്ലാതെ ആരെയും ചുംബിച്ചിട്ടില്ല എന്നു നമ്മള്‍ പറഞ്ഞാല്‍ അവര്‍ക്കും തോന്നുന്നതു് ഇതായിരിക്കും - “ച്ഛേ, ആയ്ക്കോട്ടേ, എന്നാലും ഇതു പരസ്യമായി പറയാന്‍ നാണമില്ലേ” എന്നു്.

TTR-നു കൈക്കൂലി കൊടുത്തും, മന്ത്രിയുടെ റെക്കമന്റേഷന്‍ കൊണ്ടും, ശാന്തിക്കാരനെ പരിചയമുള്ളതുകൊണ്ടും മറ്റും അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ നേടുന്ന കാര്യങ്ങള്‍ നേട്ടമായി പറയുന്നവരെ ഇന്നും എനിക്കു പുച്ഛമാണു്. പക്ഷേ, ഭൂരിപക്ഷം ആളുകള്‍ക്കും അഭിമാനിക്കേണ്ട കാര്യമല്ലേ ബന്ധുബലവും അതുപോലെയുള്ള കാര്യങ്ങളും?

കുട്ട്യേടത്തി കൈവച്ചു കുറുമാനേ, ഇനി എത്ര സെഞ്ച്വറി കമന്റായെന്നു ചോദിച്ചാല്‍ മതി :-)

ദേവന്‍ said...

ഇതിനാണു ഉണ്ണാനുള്ള നിലം വിറ്റ്‌ ഉതിമദം ഇളകിയ കാളയെ വാങ്ങിച്ചു എന്നു പറയുന്നത്‌.

മുത്തിയെ മുത്തി മുത്തി പണി പോയ കഥ എന്തേ ബ്ലോഗ്ഗില്‍ വരുന്നില്ലാ എന്നു ചിന്തിച്ചതും ദേ പോസ്റ്റി. (അല്ലാ ആ മാലയുടെ കൂടെ വേറൊന്നു കൂടെ ഉണ്ടായിരുന്നല്ലോ അതു മനപ്പൂര്‍വ്വം വിട്ടതാണോ?)

ഡേറ്റ്‌ പിഴച്ചുപോയതാകും. 99 ന്യൂ യീയര്‍ (എന്റെ വരവ്‌ സമയം) റമദാന്റെ നടുക്കായിരുന്നു. ബീറുകട വൈകിട്ടു തുറക്കുമ്പോള്‍ മാവേലി സ്റ്റോര്‍ പോലെ തിരക്ക്‌ ആയിരുന്നത്‌ ഇന്നും ഓര്‍മ്മയുണ്ട്‌.

കഥ പറഞ്ഞുകേള്‍ക്കല്‍ പൊട്ടിച്ചിരിപ്പിക്കുമെങ്കില്‍ എഴുതിയത്‌ വായിക്കലല്ലോ രസപ്രദം...
(ഉവ്വേ കുട്ട്യേടത്തി -നല്ല ശുദ്ധന്മാരാ. ഒരുത്തനെ വീക്കുമെന്ന് ഈയാഴ്ച്ച ഭീഷണിപ്പെടുത്തിയതേയുള്ളു. ഈ വെള്ളത്തെണ്ടി എന്റെ കൂടെ ജോലി ചെയ്യുന്ന പയ്യന്റെ അയല്‍ വക്കത്ത്‌ ആണ്‌ താമസം. ആദ്യമൊരു ദിവസം എന്റെ സഹജോലിക്കാരന്റെ ഭാര്യയോട്‌ തുണി വിരിക്കാന്‍ ബാല്‍ക്കണിയില്ല അവരുടെ വീട്ടില്‍ വിരിച്ചോട്ടെ എന്നു ചോദിച്ചു. തുണി വിരിക്കാന്‍ വരവ്‌ പയ്യന്‍സ്‌ വീട്ടില്‍ ഇല്ലാതെ പെണ്ണു മാത്രം ഉള്ളപ്പോള്‍ ആയത്‌ ആരും ശ്രദ്ധിച്ചില്ല. അവസാനം നാളെ പകല്‍ കെട്ടിയോന്‍ ജോലിക്കു പോകുമ്പോ ഞാന്‍ ലീവെടുത്തു വരട്ടേ എന്നു ചോദിച്ചപ്പോ പെണ്ണ്‍ തനിമലയാളം പറഞ്ഞു. കഴിഞ്ഞയാഴ്ച്ച അമേരിക്കന്‍ കാസനോവ ഈ പെണ്‍കൊച്ചിനു വേണ്ടാതീനം എസ്‌ എം എസ്‌ അയച്ചു. അതോടെ നിന്റെ നാട്ടില്‍ ഇല്ലാത്ത ഇടി കേരളത്തില്‍ ഉണ്ടെടാ എന്നും ലെതര്‍ ചാട്ടവാറിനു ആസനത്തിലിട്ട്‌ പോലീസ്‌ അടിക്കുന്നതു കാണണോടാ എന്നും അസ്സല്‍ മലബാറി ആക്സന്റില്‍ മൂന്നു നാലുപേര്‍ വിളിക്കുന്നതു കേള്‍ക്കാന്‍ വെള്ളയീച്ചരനു യോഗമുണ്ടായി.)

തണുപ്പന്‍ said...

അയ്യൊ എന്‍റെ കുറുജീ, കലക്കിയിരുക്കുന്നു ! അല്ലാ..മഞ്ഞക്കിളിയില്‍ മെമ്പെര്‍ഷിപ്പ് വേണ്ടേ?

Santhosh said...

ഏതായാലും ലീവെടുത്ത് വീട്ടിലിരുന്നത് വെറുതേയായില്ല, കുറുമാന്‍റെ പോസ്റ്റ് ആസ്വദിച്ച് വായിക്കാന്‍ പറ്റി...

ദേവന്‍റെ കമന്‍റുകണ്ടപ്പോള്‍ മാലയോടൊപ്പം വന്നത് എന്താവുമെന്നറിയാനൊരു ജിജ്ഞാസ. പറയൂ, പറയൂ, കുറുമാനേ!

ഇനി പറഞ്ഞില്ലെന്നു പറയരുത്: നല്ല വിവരണം!

ദേവന്‍ said...

എനിക്കു പറയാന്‍ നാവു തരിക്കുന്നു. കുറുമാനാണേല്‍ ഉറങ്ങുകയും ചെയ്തു.
ഹിന്റോ മറ്റോ മതിയോ സന്തോഷേ എന്നാല്‍..

ചില്ലിക്കാശു ജയിച്ച്‌ വണ്ടി പോ (ഇംഗ്ലീഷില്‍ വിന്‍ സെന്റ്‌ വാന്‍ ഗോ) ചേട്ടന്‍ പണ്ട്‌ പ്രണയിനിക്ക്‌ കൊടുത്ത ഉപഹാരം പോലെ ഒന്നാണ്‌ അമേരിക്കന്‍ മുത്തി കുറുമാന്‌ അയച്ചു കൊടുത്തത്‌ ആ മാലക്കൊപ്പം.

Santhosh said...

ഛെ, വൃത്തികെട്ടവള്‍! സായിപ്പത്തി ഏതു സാധനമില്ലാതെയാണാവോ ശിഷ്ടകാലം കഴിഞ്ഞത്?

A Cunning Linguist said...

തള്ളേ!!!.....കലിപ്പുകള് തന്നെ കേട്ടാ....

എന്നെ പോലുള്ള ബി എസ്സ് എന്‍ എല്‍ ഡേറ്റാവണ്‍ ഉപഭോക്താക്കള്‍ക്ക് രാത്രി രണ്ട് തൊട്ട് രാവിലെ എട്ട് മണി വരെ ഡൌണ്‍ലോഡിങ്ങ്/അപ്‍ലോഡിങ്ങ് ഫ്രീ ആണ്. താന്കളുടെ ഈ പോസ്റ്റ് കണ്ട് ഹരം പിടിച്ച്, ദാ ഇപ്പോള്‍ അഞ്ച് മണിയായി, ഇതുവരെ പോസ്റ്റ് ചെയ്‍തത് എല്ലാം വായിച്ചു....ഡൌണ്‍ലോഡിങ്ങ് ഒന്നും നടന്നതുമില്ല...എല്ലാ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം......ഇടയ്ക്കൊരു പോസ്റ്റില്‍, ബ്ലോഗ്ഗിങ്ങ് നിര്‍ത്തുവാന്‍ പോവുകയാണെന്നും പറഞ്ഞ് കേട്ട്....ദയവായി അത്തരം കടുംകൈകളൊന്നും ചെയ്ത് കളയല്ലെ....

Adithyan said...

കുറുംസേ താങ്കള്‍ ഒരു ഒന്ന് ഒന്നര ഒന്നേമുക്കാല്‍ രണ്ട് രണ്ടര പ്രതിഭാസമാണു കേട്ടാ.. :) അനുഭവങ്ങളുടെ ഒരു കലവറ...

ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം... ഇതില്‍ നര്‍മ്മം മാത്രമല്ല ഒരുപാ‍ടു വിദ്യകള്‍ അഭ്യസിച്ച/പയറ്റിയ ഒരാളുടെ ജീവിതം കൂടി വായിച്ചെടുക്കാന്‍ പറ്റുന്നു...

Adithyan said...

കുറുംസേ കലക്കീട്ടോ...
ഇതില്‍ നര്‍മ്മം മാത്രമല്ല ഞാന്‍ കാണുന്നത് - ജീവ്തത്തില്‍ ഒരു പാട് വിദ്യകള്‍ പഠിച്ച/പയറ്റിയ ഒരാള്‍ടെ ചരിത്രം...

കുറുമാന്‍ തമാശ പറയുമ്പോഴും തൊട്ടറിയാന്‍ പാകത്തിനു വികാരങ്ങള്‍ ഓരോ പോസ്റ്റിലും കാണാം....

ഈ ആത്മകഥാകഥനം വളരെ ഇഷ്ടമാവുന്നു...

ദിവാസ്വപ്നം said...

കുറുമാനേ, കലക്കന്‍ കീറായിട്ടുണ്ട്.

നോവല്‍ പരുവത്തിലായിട്ടും, എങ്ങും നിര്‍ത്താതെ അവസാനം വരെ വായിച്ചു തീര്‍ത്തു. ഇടയ്ക്കുള്ള ഉപമകളും കലക്കി.

ഇതുപോലെ കൂടുതല്‍ പോരട്ടേ എന്ന് പറഞ്ഞ് സ്വാര്‍ത്ഥനാകുന്നില്ല, പകരം, സമയമെടുത്ത് സൌകര്യം പോലെ എഴുതുക. ഇത്രയെഴുതണം എന്ന് ടാര്‍ഗറ്റ് വയ്ക്കാതിരിക്കുക. എഴുത്ത് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുക.

(ഞാനിപ്പോ ഒരു ഉപദേശി ലൈനില്‍ ആണല്ലോ കര്‍ത്താവേ എഴുതുന്നത്. ആകെ ഒരു പോസ്റ്റിട്ട നീയാരെടാ ഇത് പറയാന്‍ എന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍, ആ തോന്നല്‍ ശരിയാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു. ഇനി മിണ്ടില്ല, സത്യം)

Unknown said...

കുറുമാനേ,
താങ്കള്‍ ഒരു ഇതിഹാസമാകുന്നു...
ജീവിക്കുന്ന ഇതിഹാസം...

type ഭൂതം അല്ലേ.. നീളന്‍ പോസ്റ്റുകള്‍ ഒരു പ്രശ്നമേ അല്ലെല്ലോ അല്ലേ...

അതൊക്കെ പോട്ടെ.. ഇപ്പോള്‍ സ്വന്തം കമ്പനിയില്‍ ആണോ ജോലി..?? :)

evuraan said...

കുറുമാനെ,

അഭിനന്ദനങ്ങള്‍..!

നന്നായിരിക്കുന്നു.

evuraan said...

ദാ, തനിമലയാളത്തിന്റെ ഫീച്ചേര്‍ഡ് ബ്ലോഗാക്കിയിട്ടുണ്ട് ഈ കൃതി.

Shiju said...

പക്ഷെ ഇതിന്നിടയിലൊരാള്‍ പോലും, ഒരു പ്രിഡിഗ്രിക്കാരന്‍ തിരിച്ചുപോയതിനെകുറിച്ച്‌ സൂചിപ്പിച്ചു പോലുമില്ല. എന്തൊരാശ്വാസം.

ഇതു വായിച്ചപ്പോള്‍ പണ്ട്‌ ശ്രീനിവാസന്‍ പറഞ്ഞ ഡയലോഗ്‌ ആണ്‌ ഓര്‍മ്മ വന്നത്‌. "പ്രീഡിഗ്രി എന്താ അത്ര മോശം ഡിഗ്രി ആണോ"

പോസ്റ്റ്‌ കലക്കി. കുറുമന്‍ ചേട്ടന്റെ ഭാവന അടിപൊളി. കുറുമന്‍ ചേട്ടന്‍ വെറും പുലിയല്ല പുപ്പുലിയാണ്‌.

Kalesh Kumar said...

"മാസം ഒന്നു കഴിഞ്ഞു, രണ്ടു കഴിഞ്ഞു, യു എ യിലെ ഒട്ടുമിക്ക കമ്പനികളിലും, എന്റെ സി വി ഒരു രണ്ടു മൂന്നു പ്രാവശ്യമെങ്കിലും എത്തിചേര്‍ന്നിരിക്കണം." -
ഈ അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട് പുലിവര്യാ!
ഈ കഥയുടെ ചില ഭാഗങ്ങൾ കേട്ടിരുന്നെങ്കിലും, ടോട്ടാലിറ്റിയിൽ അത് വായിച്ചപ്പോൾ സംഭവം സൂപ്പർ!

കിടിലം കിടിലം കിടിലം!!!

Ajith Krishnanunni said...

കുറുമേട്ടാ.. സ്നേഹത്തിനു കണ്ണില്ലാ കാതില്ലാ മൂക്കില്ല എന്നൊക്കെ കേട്ടിട്ടില്ലേ..

സത്യത്തില്‍ വയസ്‌ ഒരു പ്രശ്നമായിരുന്നൊ??? ആത്മാര്‍ത്ഥപ്രണയത്തിനു മുന്നില്‍ ഇതൊക്കെ വെറും തോന്നല്‍ മാത്രമല്ലെ.. എന്തായാലും കുറുമേട്ടന്‍ മേരി മുത്തിയോടു കാണിച്ചതിനെ ഞാന്‍ സപ്പോര്‍ട്ട്‌ ചെയ്യില്ല..

വളരെ നന്നായിരുന്നൂ.

ഷാജുദീന്‍ said...

കുറുമാനേ
അന്ത മുത്തിക്ക് ഇന്തപ്പട്ട്

K.V Manikantan said...

കുറുജീ.....
ഇരിഞ്ഞാലക്കുടയില്‍ ജീവിക്കുന്ന താങ്കളുടെ നാട്ടുകാരനെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ക്ലാസില്‍ ഒരു പോത്തന്‍ ഉണ്ടായിരുന്നു. പോത്തന്റെ പോലെ തന്നെയാണ്‌ കുറുജീ....
എന്തൊരു തരികിട....എന്തൊരു ധൈര്യം. എന്റമ്മോ......

കുറുജിയുടെ പോളിസി ഇതാണെന്ന് തോന്നുന്നു.
ബിഗ്ഗസ്റ്റ്‌ റിസ്ക്‌ ഇന്‍ ലൈഫ്‌ ഈസ്‌ ടേക്കിംഗ്‌ നോ റിസ്ക്‌.

(ആത്മകഥാംശമുള്ള കുറിപ്പുകളില്‍ നിന്ന് മനസിലാക്കിയത്‌)

myexperimentsandme said...

കുറുമയ്യാ... കൊള്ളാം. കുറുമന്റെ പ്രയോഗങ്ങള്‍ അപാരം. വേതനം..വേതനം..കേളികൊട്ടുയരുന്ന വേതനം ജസ്റ്റ് ഒരു എക്സാം‌പിള്‍ മാത്രം. ഫാക്സ് എല്ലായിടത്തും പ്രശ്നമാണെന്ന് ഇന്നത്തെ ദീപികയിലും കണ്ടു.

വെല്ല് ഡണ്ണ് കീപ്പിറ്റപ്പീ.

പണിക്കന്‍ said...

ചെറു കുറുമാന്‍ മാഷെ... അന്നാ സായിപ്പു പറഞ്ഞതന്നെ എനിക്കും പറയാന്‍ ഉള്ളൂ...

കുറുമാന്‍, യു ആര്‍ വെരി ടാലന്റഡ്‌ മാന്‍!!!

Satheesh said...

മാനേ, പുള്ളിമാനേ, കുറുമാനേ, ഇയാളേ സമ്മതിച്ചിരിക്കുന്നു! കുറുമാന്റെ അനുഭവങ്ങളുടെ വൈവിധ്യം അപാരം!
പണ്ട് പെണ്‍പേരില്‍ ചാറ്റ് ചെയ്ത് കൂടെ പഠിച്ചിരുന്ന ഒരുത്തന്‍ വീട്ടില്‍ പറഞ്ഞ് അവന്റെ വീട്ടുകാരെ കൊണ്ട് കല്യാണം ആലോചിക്കുന്നതില്‍ വരെ എത്തിയ സംഭവം ഓര്‍മ്മ വന്നു!

Visala Manaskan said...

പ്രിയ കുറു മേന്നേ,

എന്റെ ചിരി ലൈവായി കുറെ കേട്ടതല്ലേ...അപ്പോ പിന്നെ ഞാന്‍ ചിരിച്ചുവെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ!!

ഇതും സൂപ്പര്‍ ഡ്യൂപ്പര്‍ .

കുറുമാന്‍ said...

മേരി മുത്തി എന്നെ ചതിച്ച അവസരത്തില്‍, എന്നോടൊപ്പം നിന്ന് എന്റെ ദുഖത്തിലും, അതിലുപരി, എന്റെ ജീവിതം രക്ഷപെട്ടുവല്ലോ എന്നുള്ള സന്തോഷത്തിലും, പങ്കുചേര്‍ന്ന് കമന്റുകള്‍ ഇട്ട എല്ലാ സുഹൃത്തുക്കള്‍ക്കും, മേരി മുത്തിന്റെ മകന്റെ, മകളുടെ പേരില്‍ നന്ദി രേഖപെടുത്തുന്നു.

അന്നെന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, ഓഹിയോ തെരുവിലൂടെ, ഗ്രാന്‍പാ വിളികേട്ടു നടക്കേണ്ട എനിക്ക്, നാലു വയസ്സായ റിഷികയുടേയും, ഒരു വയസ്സായ അവന്തികയുടേയും, അച്ഛാ വിളി കേള്‍ക്കാന്‍ അവസരം ഉണ്ടാക്കിയ സര്‍വേശ്വരന്നും, ബ്ലോഗിന്‍ കാവിലമ്മക്കും ഞാന്‍ കടപെട്ടിരിക്കുന്നു.

ഈ കഥക്ക് നീളം കൂടിയതു കാരണം രണ്ടാക്കി നെയ്യാമെന്ന് കരുതി, തറിയില്‍ നിന്നും ആദ്യ ഒറ്റ മുണ്ടെടുത്ത് വിശാലനെ ഉടുപ്പിച്ചപ്പോള്‍, ഒറ്റമുണ്ട് വേണ്ട എന്നും ഡബ്ബിള്‍ ആയാലാണു സുഖം എന്നും നര്‍മ്മഗുരു പറഞ്ഞപ്പോള്‍, ഞാന്‍ മുണ്ട് ഡബ്ബിള്‍ ആക്കി. അപ്പോള്‍ ഈ കഥക്കുള്ള കമ്പ്ലീറ്റ് ക്രെഡിറ്റ് ഞാന്‍ വിശാലനുമായി പങ്കു വയ്ക്കുന്നു (പകരം അവാര്‍ഡെനിക്കു പകുത്തു തരൂ).

പെരിങ്ങോടരെ : മേരി മുത്തി വായിച്ചു ചിരിച്ചെന്നറിഞ്ഞതില്‍ സന്തോഷം. കഥയുടെ തന്തു മുന്നേ പറഞ്ഞാലുള്ള ദോഷം ഇപ്പോള്‍ മനസ്സിലായി. അപ്പോ ഞാന്‍ “തവള ബാലന്‍“ഇനി എഴുതേണ്ടേ?

ശ്രിജിത്തേ : ഇത് തുടരനാക്കിയാല്‍ എന്റെ ഇപ്പണിയും പോകും....പാവമല്ലെ ഞാന്‍ പണി ചെയ്തു പിഴച്ചോട്ടെ?

L G : ശരിക്കും പണി പോയി....ഞാനെന്തിനു നുണ പറയണം? എന്തായാലും, എന്റെ പണിപോയപ്പോ എല്‍ ജി ചിരിച്ചതില്‍ എനിക്ക് സന്തോഷം :). കാലം പോയ പോക്കെ, മറ്റുള്ളവന്റെ പണിപോകുമ്പോള്‍ നാട്ടാര്‍ക്ക് ചിരി. എല്‍ജിയേ പിണങ്ങാതെ.

അരവിന്ദോ : അതു ശരി. സെയിം പിച്ചാണല്ലെ? ഒരു സാഷ്ടാഗപ്രണാമം തിരിച്ചും. നമുക്ക് പ്രണമിച്ചു കളിക്കാം. ചിരിച്ചെന്നറിഞ്ഞതില്‍ അതിയായ ആഹ്ലാദം. ആഹ്ലാദത്താല്‍ ആര്‍പ്പു വിളിച്ചു, അപ്, അപ്,മേരി മുത്തി.

ബിരിയാണികുട്ടിയേ : പ്രേമനൈരാശ്യത്തിന്റെ കഥ പറയുകയാണെങ്കില്‍ സന്ധ്യ മുതല്‍ ഇങ്ങവസാനം മേരിവരെ ഒരു എട്ടു പത്തെണ്ണം കാണും. ഒരു പഞ്ചാബി കുട്ടിയുമായുള്ള ആത്മാര്‍ത്ഥ പ്രേമം കാരണം യൂറോപ്പില്‍ അസൈലം കിട്ടിയതുപേക്ഷിച്ചു വന്ന കാമുകനാണ് ഞാന്‍.

എന്റെ മാത’ക സൌന്ദര്യം കാലം കവര്‍ന്നെടുത്തപ്പോള്‍, എനിക്കൊരു താങ്ങായി കവിത എന്റെ ഭാര്യയായി ജീവിതത്തില്‍ വന്നില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം നിശ്ചലം, ശൂന്യമായി പോയേനെ.

വര്‍ണ്ണമേഘങ്ങളെ : നന്ദി. വയറുവേദനയ്ക്ക് ഞാന്‍ ഉടന്‍ തന്നെ ഒരു മരുന്ന് പോസ്റ്റായിട്ടിടുന്നുണ്ട്. ജമാല്‍കോട്ട. ഒരു ത്രെഡ് തന്നതിന്ന് പെരുത്ത് നന്ദി.

ഉമേഷ്ജീ : നന്ദി. എന്നാലും, എന്നെ സ്വബോദമില്ലാത്തവന്‍ എന്നു വിളിച്ചില്ലേ? എനിക്ക് സങ്കടമായി. സത്യമാണെങ്കിലും, ഇങ്ങനെ പബ്ലിക്കായി പറയാമോ :).

പിന്നെ തിരുത്തിയതിന്നു നന്ദി. 1998 നവംബര്‍മാസം എന്റെ ഓര്‍മ്മ പിശക്. ഡിസബറില്‍ ആയിരുന്നു റമദാന്‍. ഞാന്‍ പോസ്റ്റില്‍ തിരുത്തി. നന്ദി ഗുരുവേ.

ഇടിവാളെ : താങ്ക്സ്. പേരുമാറ്റി അമേരിക്കന്‍ മുത്തിയെന്നാക്കിയിരുന്നെങ്കില്‍ സസ്പെന്‍സ് പോകില്ലേ മാഷെ?

ബിന്ദു അനുജത്തിയേ : ഇത് തുടരന്‍ ആക്കിയില്ലെങ്കിലും, പ്രേമ കഥകള്‍ ഞാന്‍ ഇനിയും തുടരാം.

സ്നേഹിതനേ : നന്ദി. എന്താ പുതിയതൊന്നും കാണാനില്ലല്ലോ?

ദമനകോ : താങ്ക്സ്. പണികളഞ്ഞുള്ള പരിപാടി വേണ്ടാട്ടോ...അനുഭവം ഗുരു. മൂത്തോരുടെ വാക്കും, ബിയറും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും.

കുട്ട്യേടത്തിയേ : നന്ദി. ജോലി പോയതിലെനിക്കു സന്തോഷമേയുള്ളൂ. അപ്പറഞ്ഞത് കാര്യം. കാരണം അതായിരുന്നെന്റെ അവസാന ജോലി പോക്ക്. അന്ന് ജോലി പോയ ശേഷം കയറിയ ജോലിയില്‍ ഞാന്‍ ഏഴു വര്‍ഷത്തോളം ആകാറായി.

ഉമേഷ്ജീ വീണ്ടും : TTR-നു കൈക്കൂലി കൊടുത്തും, മന്ത്രിയുടെ റെക്കമന്റേഷന്‍ കൊണ്ടും, ശാന്തിക്കാരനെ പരിചയമുള്ളതുകൊണ്ടും മറ്റും അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ നേടുന്ന കാര്യങ്ങള്‍ നേട്ടമായി പറയുന്നവരെ ഇന്നും എനിക്കു പുച്ഛമാണു് - നല്ല കാര്യം. അങ്ങനെ ട്രൈനില്‍ വച്ച് കൈകൂലി കൊടുത്തിട്ട് പിടിപ്പിക്കാന്‍ പോയി, ജീവന്‍ രക്ഷപെടുത്താന്‍ പെട്ട പാടിനെകുറിച്ച് ഞാന്‍ ഒരു പോസ്റ്റ് പിന്നീടെഴുതാം. വീണ്ടും ഒരു ത്രെഡ്. നന്ദി

ദേവേട്ടാ : ഡാങ്ക്യൂ. സായിപ്പാളു കൊള്ളാമല്ലോ....ഭാഗ്യം ഞാന്‍ ഏരിയയില്‍ ഇല്ലായിരുന്നത്. വെറുതെ കേറി അടിക്കാന്‍ (കൊള്ളാനും) എനിക്കെന്തിഷ്ടമാണെന്നോ.

തണുപ്പോ : നന്ദി. മഞ്ഞക്കിളിയില്‍ ഒരു മെമ്പര്‍ഷിപ്പ് അയച്ചു തരൂ...നിരാശാ കാമുകന്റെ റോള്‍ എനിക്ക് നന്നായി ചേരും.

സന്തോഷെ : താങ്ക്സ്. പിന്നെ മാലയോടൊപ്പം വന്നത് എന്താണെന്നു പറഞ്ഞാല്‍ എന്റെ വെയ്റ്റ് പോവും എന്നാലും പറയാം. മുടി, അതെ, രോമം. മുടിയുടെ കളററിയിക്കാനാ......അന്ന് വെബ് കേം ഒന്നുമില്ലായിരുന്നു ഞങ്ങളുടെ കൈ വശം:)

ഞാനേ : നീയെവിടെ? നന്ദി

ആദിത്യോ : നന്ദി.....എന്റെ പോസ്റ്റിഷ്ടപെടുന്നൂന്ന് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ എന്റെ ഉള്ളില്‍ കുളിര് കോരും.

ദിവാസ്വപ്നം : ശുക്രിയാ. ഉപദേശിയാലും, ഉപ് വിദേശിയാലും കുഴപ്പമില്ല മാഷെ. നല്ല വിമര്‍ശനങ്ങള്‍ക്കു മാത്രമേ ഒരു കലാകാരനെ നേര്‍വഴിയിലേക്ക് നയിക്കാന്‍ കഴിയൂ. ആയതിനാല്‍ തീര്‍ച്ചയായും തുറന്ന് പറയുക.

ഏഴുനിറങ്ങളേ(സപതവര്‍ണമേ) : സ്വന്തം കമ്പനിയിലല്ല ജോലി, വല്ലവന്റെ സ്വന്തം കമ്പനിയിലാ

ഏവൂര്‍ജി : നന്ദി. തനിമലയാളത്തിന്റെ ഫീച്ചേര്‍ഡ് ബ്ലോഗാക്കിയതില്‍ ഞാന്‍ കൃതാര്‍ത്ഥന്‍. ഇനിയും ഇനിയും എഴുതാന്‍ തോന്നുന്നു.

വഴിപോക്കന്‍ : നന്ദി. ആതു ശരി, അരവിന്ദനേപോലെ, സെയിം പിച്ചാണല്ലെ? കൊള്ളാം. പോസ്റ്റാക്കൂ വേഗം. പിന്നെ ഇത്രയും കാലം എന്നെ മിസ്സ് ചെയ്തതാകാന്‍ വഴിയില്ല. ഞാന്‍ ബ്ലോഗില്‍ വന്നിട്ട് രണ്ട് മാസവും, ഏഴ് ദിവസവും മാത്രമേ ആയിട്ടുള്ളൂ.

ഷിജുവേ : ഞാന്‍ അപ്പൂന്ന് വിളിക്കട്ടെ. എന്തായാലും പേരിലെന്തിരിക്കുന്നു. വിവരത്തിലല്ലെ കാര്യം. അപ്പോ പി ഡി എഫ് രണ്ടാം ലക്കം വായിച്ചിട്ടില്ല്, വായിക്കട്ടെ. നന്റ്രി.

കലേഷ് : നന്ദി. പിന്നെ ബൂലോക സംഗമം ഒന്നു കൊഴുപ്പിക്കാന്‍ നമുക്കൊന്നു കൂടിയാലോചന നടത്തണം. വിശാലനേയും, ദേവേട്ടനേയും, രാമേട്ടനേയും, സിദ്ധുവിനേയും, കണ്ണൂസിനേയും, പെരിങ്ങോടനേയും, ഒന്നു പൊക്കണം.

അജിത്തേ : താങ്ക്സ്. ഞാന്‍ മേരി മുത്തിയോട് കാണിച്ചതില്‍ ഖേദിക്കരുത്. കാരണം, അതിനിടയില്‍ ആസ്ട്രേലിയായില്‍ നിന്നും ഒരു തയ്സ് ആന്‍ (THUYS ANN), ബെല്‍ജിയം ഒറിജിന്‍ എന്റെ ചൂണ്ടയില്‍ കൊത്തി എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടു.

സ്തുതിയായിരിക്കട്ടെ : ഷാജുദ്ദീനേ, അന്ത പട്ടിങ്കൈ കിടച്ചു. റൊമ്പ നന്റ്രി

സങ്കുചിതനേ : നന്ദി. താങ്കളുടെ നാട്ടുകാരനായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ശരിക്കും പറഞ്ഞാല്‍ വിശാലന്റേയും, സങ്കുവിന്റേയും, അരവിന്ദന്റേയും, ദേവേട്ടന്റെയും, വക്കാരിയുടേയും, പെരിങ്ങോടരുടേയും മറ്റു ബ്ലോഗുകള്‍ വായിച്ചപ്പോള്‍ എഴുതാന്‍ തോന്നിയ കൊതികൊണ്ട് ഞാന്‍ എഴുതുന്നതാണിതെല്ലാം. നിലവാരം കുറഞ്ഞതായാലും, നിങ്ങള്‍ക്കിഷ്ടമാകുന്നു എന്നറിയുമ്പോള്‍, മലയാളം ഒരു സബ്ജക്റ്റായി പഠിക്കാത്ത എന്റെ മനസ്സ് സന്തോഷിക്കുന്നു.

വക്കാരീ : നന്ദി. നിങ്ങളോടെനിക്കസൂയ തോന്നുന്നു. കഷണ്ടി എനിക്കുണ്ട്. ഇത് രണ്ടിനും മരുന്നുമില്ല. ഒരു ഗവേഷണം നടത്തൂ. മുടി വരാന്‍. മേരി മുത്തി കൊരിയറയച്ച പോലെ മുടി വരാനല്ല...വേറെ എന്തെങ്കിലും.

പണിക്കാ : നന്ദി. എവിടേയായിരുന്നു? തല്ല് കൂടാന്‍ ഒരു ബ്ലോഗ് തുറന്നതിന്നു ശേഷം കണ്ടതേഇല്ല. എവിടുന്നെങ്കിലും ഇടി പാഴ്സലായി വാങ്ങി, ഉഴിച്ചിലിന്നു പോയതാണോ?

സതീഷേ : നന്ദി. ചാറ്റിങ്ങിലൂടെ കല്യാണം കഴിച്ചവര്‍ എത്ര? സ്വപ്നം കണ്ടവര്‍ എത്ര? നിരാശരായവര്‍ എത്ര? എത്തിസലാത്തിനന്ന്യായ ബില്ലടച്ചവര്‍ എത്ര?

വിശാല്‍ജീ : നന്ദി. നമോവാകം. സാഷ്ടാംഗ പ്രണാമം. ഗുരുവേ....അങ്ങയുടെ മുന്‍പില്‍ അടിയന്‍ വെറും ശിശു. എളിമയല്ല. സത്യം. ട്രൌസറും,ഷര്‍ട്ടും, ഷെഡ്ഡിയും ഇടാത്ത നഗ്നമായ സത്യം.

പ്രിയ ബൂലോഗരെ, പഴയ കമ്പനിയില്‍ തയ്യാറായ പോലെ ഒരു കവര്‍ എനിക്കായി (എനിക്കു മാത്രമല്ല, മൊത്തം സ്റ്റാഫിനും)എന്റെ ഓഫീസില്‍ തയ്യാറായിട്ടുണ്ട്. വ്യാഴാഴ്ച പതിവുപോലെ സമയത്തിന് ഓഫീസില്‍ നിന്നും പോന്ന കാരണം, എനിക്ക് കവര്‍ കയ്യില്‍ കിട്ടിയില്ല. എന്തായാലും ടെര്‍മിനേഷനല്ല എന്നറിയാമായിരുന്നതിനാല്‍, ഫിനാന്‍സ് മാനേജരെ ഫോണ്‍ വിളിച്ച് കാര്യം ചോദിച്ചു. മുഴുവനായും, മൊത്തമായും പറഞ്ഞില്ലെങ്കിലും, അദ്ദേഹം കാര്യം പറഞ്ഞു.

ബ്ലോഗിന്‍ കാവിലമ്മയുടെ സഹായത്താല്‍, എനിക്ക് പ്രമോഷന്‍ ലഭിച്ചു. മാനേജര്‍ ഗ്രേഡിലേക്കാണ് പ്രമോഷന്‍. ദുട്ട് എത്ര കൂടിയെന്നറിയണമെങ്കില്‍ കവറ് നാളെ കയ്യില്‍ കിട്ടണം. പക്ഷെ, എന്തായാലും ഗ്രേഡ് വച്ചു നോക്കിയാല്‍, വര്‍ഷത്തില്‍ ഒരു തവണ എനിക്കും, രണ്ട് വര്‍ഷത്തില്‍ കുടുബത്തിനും നാട്ടിലേക്ക് ടിക്കറ്റ്, പിന്നെ വണ്ടിയില്‍ ഇന്ധനം അടിക്കാനുള്ള കാര്‍ഡ് തുടങ്ങിയവ ലഭിക്കും. കുറുമാന്‍ (രാഗേഷ് മേനോന്‍) ഹാപ്പിയാണ്.

എന്റെ സന്തോഷം ഞാന്‍ നിങ്ങളെല്ലാവരുമായി പങ്കു വക്കുന്നു.

aneel kumar said...

ശ്ശോ... ഛേ... ശ്ശീ...
ഈ മുത്തിന്റെ കഥ വായിച്ചിട്ടപ്പോള്‍ ഞാന്‍ കമന്റൊന്നും പറഞ്ഞില്ലേ? മുകേഷ് > ജഗദീഷ് ഇന്‍ ഗാഡ്‌ഫാദര്‍ പോലെ അന്തംവിട്ടിരുന്നു പോയിക്കാണാനേ വഴിയുള്ളൂ.

ദാ ഇപ്പോഴൊരുവെടിയ്ക്ക് എത്രയാ പക്ഷീന്നറിയില്ലാ.

1.പോസ്റ്റ് കലക്കി!
2.പ്രമോഷം കലകലക്കീ!
3.അതിന്റെയൊപ്പം ഇംക്രി അതും...
4.ടിക്കറ്റ്....
5.ഹെല്‍ത്ത് കവറേജ്...
6.ബൂലോഗക്കാര്‍ക്ക് പാര്‍ട്ടീ...
7.കുറുമദേശക്കാര്‍ക്ക് പാര്‍ടി..
8.....

രാജീവ് സാക്ഷി | Rajeev Sakshi said...

അയ്യോ! ഞാന്‍ കേറുന്നതിനു മുമ്പ് വണ്ടി വിട്ടോ.
സാരല്യ, പിന്നിലെ കോണിയില്‍ തൂങ്ങിക്കിടന്നായാലും ഞാനുംണ്ട്.

പ്രണാമം കുറുമാന്‍.
ജീവിതത്തില്‍ പലരും പകച്ചു നിന്നുപോകുന്ന വഴിത്തിരുവുകളില്‍ പോലും നര്‍മ്മം കണ്ടെത്തുന്ന ഈ ശൈലിയ്ക്കു മുന്നില്‍ പ്രണാമം.
കുറുമാനോട് ആദ്യമായി ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ ഈ ശൈലിയെക്കുറിച്ച് എനിക്ക് അത്ഭുതമില്ലാതായി. ഇത്രയും ഉള്ളുതുറന്ന് [തൊണ്ടതുറന്നും ;)], ഒന്നും മറച്ചു വയ്ക്കാതെ, ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്ന ഒരാളോട് എങ്ങിനെ സംസാരിക്കുവാന്‍ കഴിയുന്നുവെന്നാണ് പിന്നെ ഞാന്‍ അത്ഭുതപ്പെട്ടത്.

ബ്ലോഗ് തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും പതിരില്ലാത്ത പതിനഞ്ച് പോസ്റ്റുകള്‍! (അതും സമയക്കുറവു മൂലം മാത്രം പതിനഞ്ചായിപ്പോയതാണ്.) സത്യം! തീര്‍ച്ചയായും കുറുമാന് 'ഭാഷാവരം' ലഭിച്ചിട്ടുണ്ട്.

ഏതായാലും ബൂലോഗര്‍ക്കാനന്ദിക്കാം, പോസ്റ്റുകളുടെ ഒരു പെരുമഴക്കാലം തന്നെ സമയത്തിന്‍റെ ഹവിസ്സും കാത്ത് കുറുമാന്‍റെ മനസ്സില്‍ പെയ്തൊഴിയാന്‍ വിതുമ്പി നില്പ്പുണ്ട്.

അഭയാര്‍ത്ഥി said...

ഒരു ശ്രീനിവാസന്‍ തിരക്കഥ പോലെ- സുദ്രുടമായൊരു കഥ.

ഒരു മലയാളി എ ങിനെ ചിന്തിക്കുന്നു ?.

അവന്റെ വേനല്‍ കിനാവുകളില്‍ എന്നും സുന്ദരിയായ ഒരു കാമുകി (മദാമ്മ തന്നെ വേണം), അവള്‍ വഴിയുള്ള രക്ഷപ്പെടല്‍ അമേരിക്കയിലേക്കോ, യൂറോപ്പിലേക്കോ.

തിരികെ വരുന്നു നാട്ടുകാരെ ഞെട്ടിപ്പിക്കുന്നു ഇതാ മദാമ്മയെ കെട്ടിയ വീരന്‍.

സ്വപ്നങ്ങളുടെ പല്ലുകൊഴിയുന്ന കാല്‍ത്തെ കാച്ചിയ എണ്ണയുടേയും ചന്ദന പൊട്ടിന്റേയും സൗശീലത്തിന്റേയും ഗ്രാമീണതയുടേയും ഭംഗി അവന്‍ തിരിച്ചറിയുള്ളു.


ഈ മലയാള മനസ്സിനെ നര്‍മത്തില്‍ ചാലിച്ചു പുറത്തു കാട്ടുന്നു കുറുക്കിയെടുത്ത വാക്കുകളില്‍ കുറുമാന്‍

സിദ്ധാര്‍ത്ഥന്‍ said...

ശ്ശെടാ! കുറുമനീകഥയെന്നോടുമാത്രമേ പറയാത്തതുള്ളെന്നു തോന്നുന്നല്ലോ.

പോസ്റ്റിപ്പൊഴേ കണ്ടുള്ളൂ കുറുമ: കാലത്തു മുതല്‍ക്കു്‌ പെടാപാടായിരുന്നു. പ്രമോക്ഷത്തിന്റെ അഭിനന്ദനങ്ങളാദ്യം പിടി. മേരിമുത്തിക്കുള്ളതു രണ്ടാമതു്‌ പിടി.

അങ്ങനെ ആ റമദാന്‍ കാലത്ത്‌,

ഷാര്‍ജയിലേതാണ്ടതേസ്ഥലത്തു്‌ അതേസമയത്തു്‌ ഞാനുമുണ്ടായിരുന്നെന്നുവേണം അനുമാനിക്കാന്‍. ദീ
പോസ്റ്റൊന്നു്‌ വായിച്ചു നോക്കീന്‍

Unknown said...

കുറുമയ്യാ...
താങ്കളുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍. ജോലിയില്‍ നിന്ന് കടമെടുത്ത സമയത്താണ് വായന. കമന്റാന്‍ കൂടി നിന്നാല്‍ എനിക്കും ഒരു ‘കവര്‍’ ഉടനെ കിട്ടും. എങ്കിലും ഇന്ന് അല്‍പ്പം റിസ്ക് എടുത്തിട്ടായാലും കമന്റിയിട്ട് ബാക്കി കാര്യം.

മുത്തിക്കഥ തമര്‍ത്തി എന്ന് ഇനി ഞാന്‍ മാത്രമല്ലെ പറയാന്‍ ബാക്കിയുള്ളൂ. ഇതാ പറഞ്ഞിരിക്കുന്നു.

‘മോഷന്‍’ ശരിയായ കാര്യം അറിഞ്ഞു. ആയിരമായിരം അഭിവാദ്യങ്ങള്‍!!

Anonymous said...

കുറുമാന്‍ ചേട്ടാ എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റണില്ല്യ..ഇങ്ങിനെ ഒക്കെ ആണുകുട്ടികള്‍ക്ക് അതും പഠിപ്പൊക്കെ കഴിഞ്ഞ് ജോലിയൊക്കെ ആവുമ്പൊ ഒരു മിനിമം വിവരം ഒക്കെ വെക്കില്ലെ? ഞാന്‍ കരുതി പെണ്‍കുട്ടികളാണ് ഇങ്ങിനെ ഒക്കെ പൊട്ടികള്‍ എന്ന്...ദേ ഇപ്പൊ..

Unknown said...

കുറുമാന്‍,
സ്വന്തം കമ്പനിയാണോ എന്നു ചോദിച്ചതു അടുത്ത കവറിനു സ്കോപ്പു ഉണ്ടോ എന്നു അറിയാനാ‍.. :) അന്നു ഫാക്സ് - കവര്‍ , ഇന്നു ബ്ലോഗ് - കവര്‍ ആകുമൊ എന്ന വര്‍ണ്ണ്യത്തില്‍ ആശങ്ക..! എന്തായാലും കവര്‍ കിട്ടിയല്ലൊ.. ഉള്ളടക്കം അറിഞ്ഞ് കൂടെ ആഹ്ലാദിക്കുന്നു...


ഇതിനിടയില്‍, ഭാഷാവരം കിട്ടിയതു ലാറ്റിന്‍ ഭാഷയിലാണെല്ലോ..പിന്നെ എങ്ങനെ മലയാളം ഇത്ര ഭംഗിയായി കൈകാര്യം ചെയ്യുന്നു... :)

ഷാജുദീന്‍ said...

മഹാനുഭാവാ
പ്രമോഷന്‍ വിവരം അറിയാന്‍ വൈകി.
അഭിനന്ദനേഷന്‍സ്

Vempally|വെമ്പള്ളി said...

കുറുംസെ,
ഞാന്‍ മുമ്പെ വായിച്ചിരുന്നെങ്കിലും കമന്‍റിപ്പോഴിടുന്നു.
ഗന്ധര്‍വന്‍ പറഞ്ഞതു പോലെ മദാമ്മയെക്കെട്ടിയ മലയാളികളിവിടെയും കുറെപ്പേരുണ്ട് പക്ഷെ അവരൊന്നും ആദ്യം കെട്ടിയ മദാമ്മയല്ല ഇപ്പൊ കൂടെയുള്ളത്.
നന്നായിട്ടെഴുതിയിരിക്കുന്നു. ശ്രീനിവാസന്‍റെ പിന്‍ഗാമിയാകാനാ പ്ലാന്‍?

രാധ said...

കിടു പോസ്റ്റ്..:)

വിപിന്‍ said...

കുറുമാന്‍ ജീ,
ഇതിന്റെ ആദ്യ ഭാഗം സിറാജിന്റെ കോപ്പിയില്‍ വായിച്ചിരുന്നല്ലോ. പക്ഷേ തുടര്‍ഭാഗം..... കലക്കീ... ഡിവോഴ്സീ ആണ്-ഓ..കേ, ഒരു മകനുമുണ്ട്-ഓ.....കേ...., മകന് ഒരു മകളുമുണ്ട്- അപ്പൊ ഓകേ മുത്തീ പാക്കലാം... ഇതു ചാറ്റിങ്ങല്ല ചീറ്റിങ്ങാ!!! :)

വിപിന്‍

deeps said...

Hahahahaha.................
Ayyoooooooooooooo.......... hahahaha.........

kollam angane veendum self goal..........
Joliyum poyi, america kananum pattiyillaa..........

ആളവന്‍താന്‍ said...

orupaadu neendu poyi.....

Anonymous said...

പൊളിച്സ്‌