Friday, May 04, 2007

മൃതോത്ഥാനം - ഭാഗം - അഞ്ച്

വേനലും, വര്‍ഷവും, ശിശിരവും, ഹേമന്തവും മുറ തെറ്റാതെ വന്നുപോയി. വര്‍ഷങ്ങള്‍  പലതും, കൊഴിഞ്ഞു വീണു.  മുത്തുവിനു പ്രായം ഇരുപത്തിയാറു കഴിഞ്ഞു.  അമ്മയുടെ മരണശേഷം, മുത്തു തനിച്ച് അവന്റെ ആ ചെറിയ വീട്ടിൽ താമസിച്ചു. രാവിലെ നാരായണന്‍ നായരുടെ കടയിലേക്കവന്‍ പോകും.  കടയിലേക്കാവശ്യമുള്ള പച്ചക്കറികളും, മറ്റു മത്സ്യ, മാംസാദികളുമെല്ലാം, വാങ്ങുന്നതും, വെട്ടി കഴുകി വൃത്തിയാക്കുന്നതും അവനാണ്.  ജാനകിയമ്മക്ക് വലിവിന്റെ അസ്കിതയുള്ളതിനാല്‍, കറികള്‍ക്കും മറ്റുമുള്ള അരപ്പുകളും മറ്റും അരക്കുന്നത് സരളയാണ്. പാചകം ജാനകിയമ്മയും, നാരായണന്‍ നായരും ചേർന്നും. കടയിലെ പണപ്പെട്ടിയുടെ ചുമതലയും നാരായണന്‍ നായര്‍ക്ക് തന്നെ. സരളക്കും ഇരുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു.

അമ്മയുടെ മരണശേഷം, മുത്തുവിന്റെ പ്രാതല്‍, ഉച്ചഭക്ഷണം, തുടങ്ങിയവ നാരായണന്‍ നായരുടെ  ചായക്കടയിലാണു.   ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മുത്തു, നാരായണന്‍ നായരുടെ കടയില്‍ നിന്നും തന്റെ വീട്ടിലേക്ക് മടങ്ങും.  വീട്ടിലെത്തിയാൽ,  മിക്കവാറും, വൈകുന്നേരം വരെ കിടന്നുറങ്ങും, അല്ലെങ്കിൽ ചിലപ്പോൾ മീന്‍ പിടിക്കാന്‍ പോകും, അതുമല്ലെങ്കിൽ   വാസുവും, ശശിയുമൊത്ത്  ചീട്ട് കളിച്ചിരിക്കും.  രാത്രിയിലെ ഭക്ഷണം, മിക്കവാറും ഏതെങ്കിലും ഹോട്ടലിൽ നിന്നായിരിക്കും. അല്ലെങ്കിൽ,  വാസുവിന്റേയോ, ശശിയുടേയോ  കൂടെ അവരിലാരുടെയെങ്കിലും വീട്ടിൽ നിന്നായിരിക്കും, ചിലപ്പോഴെല്ലാം  അത്താഴ പട്ടിണിയും പതിവാണു.

ഉച്ചക്ക് വീട്ടില്‍ വന്ന് ഉമ്മറ തിണ്ണയില്‍ ബീഡിയും വലിച്ച്, ഇടവഴിയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നതിന്റെ ഇടയില്‍ മുത്തു  ആലോചിച്ചു.  തനിക്കു വേണ്ടപ്പെട്ട ചിലരൊഴികെ, മറ്റെല്ലാവരും  തന്നെ ഇപ്പോൾ ഒളിഞ്ഞും, തെളിഞ്ഞും, വിളിക്കുന്നത് ശവം വാരി മുത്തുവെന്നാണു.   പോലീസുകാരടക്കം!    അവന്റെ ചിന്തകൾ  പിന്നിലോട്ട് സഞ്ചരിക്കുവാൻ തുടങ്ങി. ആദ്യം വാരിയത്, സ്വന്തം അമ്മയുടെ ചിതറി തെറിച്ച ശവശരീരമാണു.    ചിന്തകള്‍,  മനസ്സില്‍,   ഒരു ദൃശ്യ മാധ്യമത്തിലാലെന്നത് പോലെ രൂപങ്ങളായി ഉടലെടുക്കാന്‍ തുടങ്ങി. പാളത്തില്‍ നിന്നും വേറിട്ടു കിടക്കുന്ന അമ്മയുടെ തല. ചിതറിയ ശരീരഭാഗങ്ങള്‍.   എരിഞ്ഞു തീരാറായ ബീഡികുറ്റിയില്‍ നിന്നും  മറ്റൊരു ബീഡിക്ക്  മുത്ത് തീ കൊളുത്തി.  പുക ആഞ്ഞാഞ്ഞു വലിച്ചു.   മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ  വീണ്ടും പായാന്‍ തുടങ്ങി.

ആദ്യമായി താൻ തീവണ്ടി പാളത്തില്‍ നിന്നും പെറുക്കി കൂട്ടിയ ജഡം സ്വന്തം അമ്മയുടേതാണ്. അതിനു ശേഷം തൊട്ടടുത്ത മാസം തന്നെ ഒരു വൃദ്ധന്‍ നെടുപുഴ പാളത്തില്‍ തലവച്ച്  ആത്മഹത്യ ചെയ്തു.   അന്ന് അത് കാണാന്‍ പോയവരുടെ കൂട്ടത്തില്‍ മുത്തുവും ഉണ്ടായിരുന്നു. ശരീരം വാരാന്‍ ആളെ എവിടെ കിട്ടും എന്നു പോലീസുകാര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ, മുത്തു മുന്നോട്ട് വന്ന് പറന്നു, സാര്‍ ഞാന്‍ വാരാം.

എങ്കില്‍ വാരിക്കൂട്ട്, എസ് ഐ പറഞ്ഞു.

എന്ത് തരും?

എന്തേലും തരാം. നീ ആദ്യം വാരിക്കൂട്ട്, എന്നിട്ടാകാം പൈസയുടെ കാര്യം.

ഓഹ് പിന്നെ.    ഇത്  വിറകല്ല സാറെ,  ശരീരമാണു.   ചോരക്കറ ഇനിയും ഉണങ്ങാത്ത ചിതറിയ മനുഷ്യ ശരീരം!  ഇത് വാരിയിട്ട് എനിക്കേതായാലും, പുണ്യമൊന്നും കിട്ടാന്‍ പോകുന്നില്ല.  മര്യാദക്കുള്ള കാശു തന്നാല്‍  ഈ ശവം ഞാൻ വാരിക്കൂട്ടാം.  അല്ലേല്‍ സാറ് പോയി വേറെ ആളെ വിളിച്ചു കൊണ്ട് വരികയോ, വാരിക്കുകയോ ചെയ്തോളൂ.

ശരി. എഴുപത്തഞ്ചു രൂപ തരാം. എസ് ഐ ഒന്നയഞ്ഞു.

അതങ്ങ് പള്ളീൽ പോയി പറഞ്ഞാല്‍ മതി സാറെ. നൂറു രൂപയും,  ഇരുന്നൂറു മില്ലി ചാരായവും തന്നാല്‍, ദാ, ആ കാണുന്ന കല്ലില്‍ പറ്റിയിരിക്കുന്ന, ചിതറി തെറിച്ച ചെറിയ കഷ്ണങ്ങള്‍ അടക്കം. മൊത്തം ശവവും,  ഒരു പീസ് പോലും സ്പോട്ടിലവശേഷിക്കാതെ, മുത്തു വാരിയടുക്കി തരാം.   വേണേല്‍ പറ സാറെ.  അല്ലേല്‍ മുത്തുവിനു വേറെ പണിയുണ്ട്.

പോലീസുകാര്‍ക്ക് മറ്റെന്തു വഴി. സര്‍ക്കാര്‍ കാശ്. ആരെ വിളിച്ചാലും ഇതിലധികം കൊടുക്കണം എന്നു മാത്രമല്ല, സമയ നഷ്ടവും.

ശരി. നീ വാരിക്കോ.

അതു കള സാറെ. ഞാന്‍ പറഞ്ഞ, ഇരുന്നൂറു മില്ലി ചാരായവും, നൂറു രൂപയും ആദ്യം ഇങ്ങു താ.  അതിനു ശേഷം മുത്തു  ശവം വാരാം. മുണ്ടിന്റെ മടിശ്ശീലയില്‍ നിന്നും ബീഡിയെടുത്ത്  ചുണ്ടിൽ വച്ച് മുത്തു തീ കൊളുത്തി.  മുൻപൊക്കെ പോലീസിനെ കണ്ടാല്‍ അല്പമൊക്കെ ഭയന്നിരുന്ന മുത്തുവിനു  ഇത്രയും ധൈര്യം  എവിടെ നിന്നു വന്നു എന്ന് ശശിക്കും, വാസുവിനും ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല.

ചാരായം വാങ്ങാൻ പോലീസുകാരന്‍ പറഞ്ഞ് വിട്ടവന്‍ ചാരായവുമായി വന്ന്  കുപ്പി മുത്തുവിന് നല്‍കി, പോലീസുകാരില്‍ ഒരുവന്‍ നൂറു രൂപയും.

കുപ്പി തുറന്ന് മുത്തു വായിലേക്ക് ചാരായം അപ്പാടെ കമഴ്ത്തി. കാണാന്‍ ത്രാണിയില്ലാത്തതിനാലോ, അതോ അഭിമാന ക്ഷതമോ, പോലീസുകാര്‍ മുഖം തിരിച്ചു പിടിച്ചു.  പാളത്തിന്നിരുവശത്തുമായി കൂടി നിന്നിരുന്ന കാഴ്ചക്കാർ,  ഒരു തരം ആരാധനാ ഭാവത്തോടെ മുത്തുവിനെ നോക്കി.

കാലിയായ കുപ്പി മുത്തു വലതു ചുമലിനു മുകളിലൂടെ പുറകിലെ പാടത്തേക്കെറിഞ്ഞു.  പിന്നെ കുനിഞ്ഞിരുന്നുകൊണ്ട് , യാതൊരു മടിയുമില്ലാതെ, ചിതറികിടന്നിരുന്ന ശവശരീരം വാരിക്കൂട്ടാന്‍ തുടങ്ങി. പണ്ടാര തന്തക്ക് വയസ്സാന്‍ കാലത്ത് ഇതെന്തിന്റെ  കേടായിരുന്നു ഈ പാളത്തിൽ വന്നട വയ്ക്കാണ്ട്?  തന്നോടെന്നത് പോലെ മുത്ത് ചോദിച്ചത്, കൂടി നിൽക്കുന്നവർക്കെല്ലാം കേൾക്കാൻ പാകത്തിനു കൂടിയായിരുന്നു.

പായില്‍ വാരി പൊതിഞ്ഞു കെട്ടിയ ജഡം, റോഡ് വരെ ചുമന്ന് ആംബുലന്‍സില്‍ കയറ്റാന്‍ മുത്ത് മുന്‍പിലുണ്ടായിരുന്നു.

പോലീസും, ആംബുലന്‍സും സ്ഥലം വിട്ടു. അല്പം അകലെ നിന്നിരുന്ന ശശിയേയും, വാസുവിനേയും, മുത്തു, കൈകൊട്ടി അടുത്തേക്ക് വിളിച്ചു. പിന്നെ പത്തിന്റെ പത്ത് നോട്ടുകള്‍ വിടര്‍ത്തി വീശി കാണിച്ചു.

നോക്കടാ വാസു, നോക്കടാ ശശീ, നല്ല വരുമാനം.  മുക്കാൽ മണിക്കൂർ നേരത്തെ പണി.  മൂന്നു ദിവസം, മുഴുവന്‍ സമയം കൂലി പണി ചെയ്താല്‍ കിട്ടുന്നതിലും അധികം കൂലി.   ഇനി മുതല്‍ ശവം വാരല്‍ തന്നെ മുത്തുവിന്റെ പ്രധാന പണി!

നാട്ടുകാരല്ലാത്ത മനുഷ്യര്‍ നെടുപുഴ പാടത്ത് വന്ന് തീവണ്ടി പാളത്തില്‍ തലവക്കണേ!   മുത്തു മനമുരുകി, ഉറക്കെ തന്നെ പ്രാര്‍ത്ഥിച്ചു.

മാസങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ഉച്ചവരെ നാരായണന്‍ നായരുടെ ഹോട്ടലില്‍ മുത്തു മനസ്സറിഞ്ഞു പണി ചെയ്തു. ഒന്നിനും ഒരു കുറവും വരുത്തിയില്ല. ചില ദിവസങ്ങളില്‍ രാവിലെ മുത്തു എത്തിയില്ലെങ്കില്‍ നാരായണന്‍ നായര്‍ക്കറിയാം, ആരേലും പാളത്തില്‍ തലവച്ചു കാണുമെന്ന്!

ആദ്യകാലങ്ങളില്‍, പാളത്തില്‍ തലവച്ച ശവശരീരം വാരുവാനായി മാത്രം പോയിരുന്ന മുത്തു, കാലക്രമേണ  തന്റെ ജോലിയിൽ പരിചയ സമ്പന്നനായി.  പിന്നീട്, വീടിന്റെ ഉത്തരങ്ങളിലും, മരകൊമ്പത്തും, മറ്റും  തൂങ്ങിമരിച്ച ശവശരീരങ്ങൾ കെട്ടിയിറക്കുന്നതിലും,  കുളത്തിലോ, കിണറ്റിലോ, പുഴയിലെയോ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്ത മനുഷ്യരുടെ ശവശരീരങ്ങൾ  മുങ്ങി തപ്പിയെടുക്കുന്നതിലും  മുത്തു പ്രാഗത്ഭ്യം തെളിയിച്ചു.

കുളത്തില്‍ വീണ പശുകുട്ടിയെ രക്ഷിക്കുന്നതിനായി നാട്ടുകാരും, കിണറ്റില്‍ വീണ കുട്ടിയുടെ മൃതശരീരം തപ്പിയെടുക്കുന്നതിനു, പോലീസും, ഫയര്‍ ഫോഴ്സും മുത്തുവിനെ തേടിയെത്താന്‍ തുടങ്ങി. നെടുപുഴ പാടത്തെ റെയില്‍വേ ട്രാക്കില്‍ മാത്രമായുണ്ടായിരുന്ന, മുത്തുവിന്റെ ഖ്യാതി, കൊടുങ്ങല്ലൂരില്ലേക്കും, പറവൂരിലേക്കും, കോട്ടപുറത്തേക്കും, ചേറ്റുവയിലേക്കും, അങ്ങ് പീച്ചി വരേയും വ്യാപിച്ചു.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ശവം വാരി മുത്തുവിന്റെ നാമവും, കര്‍മ്മവും, ദേശത്തില്‍ മാത്രമല്ല, ജില്ലയില്‍ ആകമാനം വ്യാപിച്ചു. പോലീസും, ഫയര്‍ഫോഴ്സും സ്വന്തം ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥനെ പോലെ മുത്തുവിനെ കാണാനും തുടങ്ങി. വെള്ളത്തില്‍ മുങ്ങി മരിച്ചാലും, കെട്ടി തൂങ്ങിയാലും, പാളത്തില്‍ തലവച്ചാലും, പോലീസും, ഫയര്‍ഫോഴ്സും, മുത്തുവിനെ തപ്പിയെടുത്തിട്ടേ, സംഭവ സ്ഥലത്തേക്ക് പോകൂ. ആയതിനാല്‍ തന്നെ ശവം വാരി മുത്തുവിനെ ആളുകള്‍ ബഹുമാനിക്കാനും തുടങ്ങി.

എല്ലാ ദിവസവും മുത്തു രാവിലെ കുളിച്ച്, നാരായണന്‍ നായരുടെ കടയില്‍ ചെല്ലും, പതിവുപോലെ തന്നെ, ചന്തയില്‍ പോയി മത്സ്യ മാംസാദികള്‍ വാങ്ങി വരും,  കറിക്കരിയും, തേങ്ങ ചിരകും, വിറകു വെട്ടും, എന്തിനു കറിക്കുള്ള അരപ്പരക്കുന്നതിന്നു സരളയെ സഹായിക്കുക പോലും ചെയ്യും.

ഒരു ദിവസം, കോടാലിയേന്തി മുത്തു വിറകു വെട്ടുന്നതും, അവന്റെ ശരീരത്തിലെ ഉറച്ച മസിലുകള്‍ വിങ്ങി വിറക്കുന്നതും നോക്കി നില്‍ക്കുകയായിരുന്ന സരളയെ, ജാനകിയമ്മ കാണാനിടയായി. അവളുടെ മുഖം ഭാവം കണ്ടിട്ടെന്തോ പന്തികേടു തോന്നിയിട്ടാകണം ജാനകിയമ്മ ചെന്ന്, നാരായണന്‍ നായരോട് പറഞ്ഞു; അതേ, ഒന്നുകില്‍ മുത്തുവിനെ ഇനി കടയില്‍ നിറുത്തണ്ട, അല്ലേല്‍ പെണ്ണിനെ കെട്ടിച്ച് വിടാം.

അതിനു മാത്രം എന്താടീ, ഇവിടെ സംഭവിച്ചത്?

ഒന്നും സംഭവിച്ചില്ല, പക്ഷെ സംഭവിക്കാതിരിക്കാനാ, ഞാന്‍ പറയുന്നത്.

നിങ്ങള്‍ ഒന്നിങ്ങ് വന്നേ, നാരായണന്‍ നായരുടെ കൈയ്യേല്‍ പിടിച്ച് വലിച്ച് ജാനകിയമ്മ ഹോട്ടലിന്റെ പിന്നാമ്പുറത്തേക്ക് നടന്നു.

ഹോട്ടലിന്റെ പിന്‍ വശത്ത് പാത്രം തേക്കുന്ന സ്ഥലത്ത് നിന്നുകൊണ്ട്, പുറത്ത് അട്ടിയിട്ട വിറകു കൂനക്കരികെ നിന്നു വിറകു വെട്ടുന്ന, മുത്തുവിന്റെ ഉറച്ച പേശീ ചലനങ്ങള്‍ നോക്കി, എല്ലാം മറന്നു നില്‍ക്കുന്ന സരളയെ ചൂണ്ടി കാട്ടി ജാനകിയമ്മ, നാരായണന്‍ നായരോട് പറഞ്ഞു. അവളെ എത്രയും പെട്ടെന്ന് കെട്ടിക്കണം. അല്ലേല്‍ നമ്മള്‍ സങ്കടപെടേണ്ടി വരും.

ഒന്നു പോടീ അശ്രീകരമേ. അവന്‍ നമ്മുടെ ചെക്കനാ.   നാലു നാലര വയസ്സുള്ളപ്പോള്‍ മുതൽ മുത്തുവിനെ കാണാന്‍ തുടങ്ങിയതാ ഞാൻ.  അവനൊരു ആണാ.  ആണത്വമുള്ളവൻ.     വേണ്ടി വന്നാല്‍  മ്മടെ സരളയെ  അവനെ കൊണ്ട് ഞാൻ കെട്ടിപ്പിക്കും.  നീ പോയി നിന്റെ പണി നോക്ക് ജാനകീ.

ഉവ്വവ്വേ!  പത്ത് പതിനെട്ട് വർഷം കാത്തിരുന്നുണ്ടായ എന്റെ പൊന്നു മോളെ, കണ്ണിക്കണ്ട വേശ്യയുടെ ചെക്കനെകൊണ്ട് കെട്ടിപ്പിക്കാന്‍, ഇമ്മിണി പുളിക്കും!  കണ്ടാലറിയാത്ത നിങ്ങള്‍, കൊണ്ടാലെ അറിയൂ മനുഷ്യാ എന്നും പറഞ്ഞുകൊണ്ട് ജാനകിയമ്മ അടുക്കളയിലേക്കു നീങ്ങി.

പ്രത്യേകിച്ചൊന്നും സംഭവിക്കാതെ മാസങ്ങള്‍ പിന്നേയും പലത് കടന്നു പോയി.

പുലര്‍ച്ചക്കു മുത്തുവിനെ കാണാതിരുന്നപ്പോള്‍ നാരായണന്‍ നായര്‍ക്കു വേവലാതിയായി.  എന്തു തന്നെ സംഭവിച്ചാലും, ഒരു മുടക്കവും കൂടാതെ വര്‍ഷങ്ങളായി,  നന്നേ പുലര്‍ച്ചക്ക് തന്നെ കടയില്‍ വരുന്നതാണവന്‍.  അതി രാവിലെ വല്ല ശവവും ഇറക്കുവാനോ, പെറുക്കുവാനോ ഉള്ള അവസരം ഒത്തു വന്നാല്‍,  ഈയിടേയായി, ചന്തയിൽ നിന്നും മറ്റും കടയിലേക്കുള്ള സാധനങ്ങൾ വാങ്ങുവാൻ, അവനു പകരമായി ശശിയേയോ, വാസുവിനേയോ, അവൻ ചായകടയിലേക്ക് പറഞ്ഞു വിടാറുമുണ്ട്.  ഇന്ന് എന്തു പറ്റി പതിവില്ലാതെ?

മത്സ്യ, മാംസാദികള്‍ വാങ്ങുവാനായി സഞ്ചിയുമെടുത്ത്, നാരായണന്‍ നായര്‍ കടയില്‍ നിന്നും ഇറങ്ങുമ്പോഴേക്കും, വാസു കടയിലേക്ക് കയറി വന്നു.

എന്താ വാസ്വോ? മുത്തുവിനെന്തു പറ്റി? അവന്‍ എന്താ ഇന്നു വരാഞ്ഞേ? വല്ല ശവം വാരലും വന്നുവോ, പുലര്‍ച്ചക്ക് തന്നെ?

ഒന്നും പറയണ്ട നാരായണമ്മാവാ.   ഇന്നലെ ഉച്ചമുതല്‍, മഞ്ഞളീടെ കുളം കരാറെടുത്തതില്‍, വെള്ളം വറ്റിക്കലും, മീന്‍ പിടിക്കലുമായി അവന്‍ ഞങ്ങളുടെ കൂടെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. സന്ധ്യക്ക്, പിടിച്ച മീനെല്ലാം കരാറുകാരന്‍ ജോസേട്ടനു കൊടുത്ത്, കാശും വാങ്ങി, ഷാപ്പില്‍ കയറി, ഞാനും, ശശിയും, മുത്ത്വോം കൂടി ഇരുന്നൂറ് വീതം അടിച്ച് വെറുതെ ഓരോന്നും പറഞ്ഞു ഇരിക്കുന്നതിന്നിടയില്‍ അവന്‍ ഒന്നു തല ചുറ്റി വീണു.  തൊട്ടു നോക്കിയപ്പോള്‍ നല്ല പനി. ശരീരം വിറക്കുന്നുമുണ്ടായിരുന്നു. ഞാനും, ശശീം കൂടി താങ്ങി പിടിച്ച് വീട്ടില്‍ കൊണ്ട് പോയി കിടത്തി, ജമുക്കാളം എടുത്ത് പുതപ്പിച്ചിട്ടാ ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

രാവിലെ ഞാന്‍ ചെന്ന് നോക്കിയപ്പോ നല്ല ഉറക്കമാ.  വെറുതെ ഒന്നു വിളിച്ചു നോക്കി. യാതൊരനക്കവുമില്ല!  തൊട്ടു നോക്കിയപ്പോൾ തീപൊള്ളുന്ന പനി! എത്ര വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നുമില്ല.  എന്തായാലും ഒരു കാര്യം ഉറപ്പായി,  കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍  ഇന്നിനി അവന്‍ വരില്ല, ഞാനോ, ശശിയോ, വരേണ്ടി വരും എന്ന്.  അല്പം വൈകിയാലും അതാ ഞാനിങ്ങ് പോന്നത്.   അല്ലേല്‍ ഉറക്കം തെളിയുമ്പോള്‍ അവന്‍ എന്നെ തെറി വിളിച്ച് കൊല്ലും.

നന്നായി മോനെ. നീ പോയി മീനും, ഇറച്ചിയും വാങ്ങി വാ. ഞാന്‍ പോയി അവനെ ഒന്നു നോക്കിയിട്ട് വരാം. വാങ്ങാനുള്ള സാധനങ്ങളുടെ കുറിപ്പും, കാശും, സഞ്ചിയും വാസുവിന്റെ കയ്യില്‍ നല്‍കി നാരായണന്‍ നായര്‍ വിളിച്ചു പറഞ്ഞു, ജാനക്യേ, കട നോക്കിക്കോ, ഞാന്‍ ദേ വരണൂ.

സൈക്കിളെടുത്ത് നാരായണന്‍ നായര്‍ മുത്തുവിന്റെ വീട്ടിലെത്തി. അപ്പോഴും ഉറക്കം തന്നെ അവന്‍. നാരായണന്‍ നായര്‍ എത്ര വിളിച്ചിട്ടും കണ്ണൊന്നു ചിമ്മിയതുപോലുമില്ലവന്‍.  പനിക്കുന്നുണ്ട്.   ഉറങ്ങട്ടെ അവന്‍ സ്വസ്ഥമായി കുറച്ചു നേരം, നാരായണന്‍ നായര്‍ കരുതി. പിന്നെ സൈക്കിളുമെടുത്ത് കടയിലേക്ക് മടങ്ങി.

കടയിലെത്തി, അല്പം കഴിഞ്ഞപ്പോഴേക്കും, കുറിപ്പിലെഴുതിയതെല്ലാം വാങ്ങി വാസുവും എത്തി ചേര്‍ന്നു.

വെട്ടലും, അരിയലും, മീന്‍ മുറിക്കലും ഒക്കെ ഇന്നാരും ചെയ്യും? ജാനകിയമ്മക്ക് സംശയം.

നിന്റമ്മേടെ നായരു ചെയ്യും, പോരേ? നാരായണന്‍ നായര്‍ക്ക് ദ്വേഷ്യം വന്നു.

ജാനകിയമ്മയുടെ സംശയം അതോടെ തീര്‍ന്നു കിട്ടി.

മോളേ സരളേ, നീ മുത്തൂനു കുറച്ച് കഞ്ഞിയും, ചമ്മന്തിയും കൊണ്ടു കൊടുത്ത് വാ. നാരായണന്‍ നായര്‍ അടുക്കള ഭാഗത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. സാമ്പാറിനു കടുകു വറുക്കുകയായിരുന്ന ജാനകിയമ്മ അതു കേട്ട് മുഖം കോട്ടി.

സരള തൂക്കു പാത്രത്തില്‍ കഞ്ഞി വിളമ്പി, വാഴയില അടുപ്പിനു മുകളില്‍ കാണിച്ച് വാട്ടിയെടുത്ത് അതില്‍ ചമ്മന്തിയിട്ട് പൊതിഞ്ഞു കെട്ടി. രണ്ട് പപ്പടവും അവള്‍ തീക്കണലില്‍ ഇട്ട് ചുട്ടെടുത്തു.

കഞ്ഞിയും, കൊണ്ടു പോവാനല്ലേടീ മൂധേവീ നിന്നോടച്ഛന്‍ പറഞ്ഞത്. എന്നിട്ടിപ്പോ എന്തിനാ പപ്പടം?

പനിക്കുമ്പോള്‍ ചുട്ട പപ്പടമാ നല്ലതമ്മേ, അല്ലേല്‍ ഞാന്‍ വറുത്തതെടുത്തേനെ.

ങും. പ്രായം തികഞ്ഞാ പെണ്ണാ, അടക്കവും, ഒതുക്കവും ഇല്ലാത്ത അസത്ത്. പറ്റിയ ഒരച്ഛനും. വല്ലോം സംഭവിച്ചാല്‍ എന്റെ ഗുരുവായൂരപ്പാ. കൈക്കൂപ്പി മുകളിലേക്ക് നോക്കിയ ജാനകിയമ്മയുടെ മുഖത്ത് കടുകു പൊട്ടി തെറിച്ച ചൂടു എണ്ണ വീണതും അവര്‍ കണ്ണു തുറന്നു, അപ്പോഴേക്കും സരള കടയിൽ നിന്നിറങ്ങി നടന്നു കഴിഞ്ഞിരുന്നു.

പാടവരമ്പിലൂടെ, സഞ്ചിയും തൂക്കി വരുന്ന സരളയെ, തിണ്ണയില്‍ ബീഡി വലിച്ചിരിക്കുകയായിരുന്ന മുത്തു ദൂരെ നിന്നു തന്നെ കണ്ടു.

സരള വന്നതും, അടുക്കളയില്‍ കയറി, കവിടി പിഞ്ഞാണത്തില്‍ കഞ്ഞി പകര്‍ന്നു. മറ്റൊരു പിഞ്ഞാണത്തില്‍ ചുട്ട പപ്പടവും, ചമ്മന്തിയും വിളമ്പി. ഇരിക്ക്.

മുത്തു അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്നു.

സഞ്ചിയില്‍ നിന്നും,  പ്ലാവിലയെറ്റുത്ത് കുമ്പിള്‍ കുത്തി,  അവള്‍ കഞ്ഞികോരി മുത്തുവിനെ ഊട്ടി.

മതി, മുത്തു പറഞ്ഞു.

അയ്യോ, ഇനിയും പാത്രത്തില്‍ കഞ്ഞി ബാക്കി.

കൊണ്ടു പോയി കളഞ്ഞോ പെണ്ണേ.

ഓഹ് പിന്നെ. കാശു കൊടുത്ത് വാങ്ങുന്ന ഭക്ഷണം കളയാനോ? അതിനിത്തിരി ദെണ്ണമുണ്ട്.

ബാക്കിയിരുന്ന കഞ്ഞി അവള്‍ അതേ കുമ്പിളാല്‍ കോരി കുടിച്ചു. കഞ്ഞി തീര്‍ന്നതും, പാത്രവും, ഇലയുമായി സരള എഴുന്നേല്‍ക്കാന്‍ തുടങ്ങിയതും, മുത്തു അവളെ  അടക്കം ചേർത്ത് പിടിച്ച്, പായിലേക്ക് മറിഞ്ഞു. 


തുടരും..

57 comments:

കുറുമാന്‍ said...

മൃതോത്ഥാനം - 5

പൈങ്കിളി അഞ്ചാം ഭാഗം പുറത്തായി......

പുറത്ത് ചേവലാട്ടാന്‍ വരുന്ന പൂവന്റേയും, ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന പിടയുടേയും കുറുകല്‍ കേട്ടു. അല്പം സമയത്തിനു ശേഷം ചാത്തന്റെ കൂവല്‍ ഉച്ചത്തില്‍ കേട്ടു.

സുഗതരാജ് പലേരി said...

തേങ്ങ എന്റെ വകയിരിക്കട്ടെ. ദില്ലിയിലൊക്കെ തേങ്ങയ്ക്ക് ഭയങ്കര വിലയാ.

Dinkan-ഡിങ്കന്‍ said...

കുറൂമാന്‍സേ,
“ടെയ്” ( ‘ഠേ‘ ഇല്ല കാരണം ഇത് തേങ്ങയല്ലാ മറിച്ച് തേങ്ങേടെ മൂടാണ്. തേങ്ങ തീര്‍ന്നു. തല്‍ക്കാലം ക്ഷമി.)

ഈ അദ്ധ്യായവും കലക്കി. അപ്പോല്‍ അങ്ങിനെയാണു കാര്യങ്ങളുടെ പോക്കല്ലെ. ശെടാ.. മുത്തുവിന്റെ ജീവിതത്തിന്റെ ബാക്കിപത്രം അറിയാന്‍ ഡിങ്കന്‍ കാത്തിരിക്കുന്നു (സരളേടെം)

ഒഫ്.ടൊ
അല്പം സമയത്തിനു ശേഷം ചാത്തന്റെ കൂവല്‍ ഉച്ചത്തില്‍ കേട്ടു ഡേയ് ചാത്താ നീ ഇവിടേയും വന്ന് കൂവ്യാ. നിന്നെ കൊണ്ട് തൊയ്‌രം കെട്ടല്ലോ കുട്ടാ. ഒരാളെയും മനസമാധാനത്തൊടെ ഒന്നും ചെയ്യാന്‍ സമ്മതിക്കരുത് കേട്ടാ

സുഗതരാജ് പലേരി said...

ഡിങ്കോ, ആ തേങ്ങയുടെ മൂട് ഞാനിങ്ങെടുത്തു. എന്നോട് ഷമി.

Pramod.KM said...

ഹഹ.
കുറുമാന്‍ ചേട്ടാ..നല്ല കിളി കിളി പോലത്തെ കഥ.
എന്നാലും ഈ മാരകമായ ചുട്ടുപൊള്ളുന്ന പനിയുള്ള സമയത്തു തന്നെ വേണാരുന്നോ.ഈ മുത്തുവിന്റെ ഒരു കാര്യം.!!

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഉം....
ചാത്തന് കൂവാന്‍ കണ്ട ടൈം..

നമ്മ്ടെ കലാഭവന്‍ മണിയെ നായകനാക്കി ഇതങ്ങൊരു സിനിമയാക്കിയാലോ കുറുമാന്‍സേ...

സാജന്‍| SAJAN said...

മനോഹരം!!!ജീവിതഗന്ധിയാ‍യ കഥകളൊക്കെ ഒരു പരിധി വരെ പൈങ്കിളികളാണല്ലൊ.. അപ്പൊ അങ്ങനൊരു വിഷമം വേണ്ടാ..
ഒരു ശവമെടുപ്പുകാരന്റെ കഥയും ആയി ഒരു സിനിമ ഉടനൈറ്ങ്ങുന്നുണ്ടല്ലൊ?
മണി തന്നെയാണ് നായകന്‍ ഞാനെവിടെയോ വായിച്ചു..
അപ്പൊ അതിന്റെ സ്കോപ് പോയല്ലൊ..
:)

മുല്ലപ്പൂ said...

പൈങ്കിളീ ആറ് എപ്പൊള്‍ ?

വേ:വേ divce (divorce ?) കല്യാണത്തിനു മുന്‍പേ divorce ആകുമൊ?

മഴത്തുള്ളി said...

കുറുമാന്‍ മാഷേ,

കിളിക്കഥ അടിപൊളിയാവുന്നു. അവസാനം ഒരു സര്‍പ്രൈസില്‍ കൊണ്ടു നിര്‍ത്തിയല്ലോ ;) എന്തിനാ ചാത്തന്‍ കൂവിയത്? കുട്ടിച്ചാത്തനാണോ?

രസകരമായിവരുന്നു.

Dinkan-ഡിങ്കന്‍ said...

തേങ്ങയടിച്ചാല്‍ അതിന്റെ കഷ്ണങ്ങളും ചിരട്ടയും വരെ ആള്‍ക്കാര് അടിച്ചുമാറ്റണോണ്ടാണ് ഡിങ്കന്‍ തേങ്ങേടെ മൂട് ഇട്ടത്, അപ്പോള്‍ അത് അടിച്ച് മാറ്റാന്‍ പലേരി ചേട്ടന്‍. ഉം കൊള്ളാം.

ഈ കഥ സിനിമയാകണാ? കുറുമാന്സേ കൈവിട്ടു പൊയാ?

കെവിൻ & സിജി said...

അപ്പോ മണി തന്നെ നായകന്‍, പക്ഷേ വിനയനിപ്പോ ഡേറ്റില്ലെന്നാ പറയണേ, എന്താ ചെയ്യാന്റെ കുറുമാനേ? വേറെയാരൂംട്ടു ശര്യാവൂല്ല്യ. ഞാനൊരു കൈ നോക്കണോ?

Rasheed Chalil said...

കുറുജീ അടുത്ത ഭാഗങ്ങളൂം വരട്ടേ...

Pramod.KM said...

ഇത്തിരി വെട്ടം ചേട്ടാ..ഇനി എന്തു അടുത്ത ഭാഗം?
കഥ ഒന്നു തീറ്ക്കാനും സമ്മതിക്കൂല്ലാ ല്ലേ?>
ഹഹഹ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“നാട്ടുകാരല്ലാത്ത മനുഷ്യര്‍ നെടുപുഴ പാടത്ത് വന്ന് തീവണ്ടി പാളത്തില്‍ തലവക്കണേ“

മുത്തു ഇപ്പോള്‍ ഏത് നാട്ടുകാരനാ? തമിഴ് മൊത്തമായും മറന്നാ?

ഓടോ:
ഈ കുറുഅണ്ണന്റെ കയ്യിലെ മലയാളം നിഘണ്ടു അച്ചടിച്ചത് കുന്നംകുളത്താണാ?
പൂവന്‍ കോഴി, അങ്കവാലന്‍ എന്നീ വാക്കുകളൊന്നും അതിലില്ലേ?
എന്തായാലും ഒരു വക്കീല്‍ നോട്ടീസ് അയച്ചിട്ടൊണ്ട് :)

സഞ്ചാരി said...

ചാത്തന്‍ എന്തിനാ കൂവിയത് കാണാന്‍ പാടില്ലത്തത് വല്ലതും കണ്ടിട്ടാണൊ?

sandoz said...

കുറൂസേ....സീരിയസായി തുടങ്ങി...അവസാനം കിളിമൊഴിയിലേക്ക്‌ മാറ്റിയാ....അടി..അടി....

വേണു venu said...

കഥ നന്നാകുന്നു കുറുമാനെ.
ഈ അധ്യായായവും നന്നായി.:)

പയ്യന്‍‌ said...

കുറുമാനേ...

ഇനിയീ നോവല്‍ ഏതെങ്കിലും ടിവി സീരിയലുകാര്‍ക്ക് കച്ചവടമുറപ്പിക്കുന്നതാകും നല്ലത്. പേര് മാറ്റേണ്ടിവരും

കുറുമാന്‍ said...

friends, please note that i came to know that some one copied this thread and taking film in the name of NANMA, and kalabhavan mani is doing the main roll. please advise what should I do?

Dinkan-ഡിങ്കന്‍ said...

കുറുമാനെ, താന്‍ പറഞ്ഞത് കേട്ട് ചുമ്മാ നൊക്കിയപ്പോള്‍ ആണ്
http://www.nowrunning.com/news/news.asp?it=9896 എന്ന ലിങ്ക് കണ്ടത്. വായിച്ചപ്പോള്‍ ഡിങ്കന്റെ ചങ്ക് കത്തിപ്പോയി, കഥയുടെ ത്രെഡ് കുറുമാന്റെ തന്നെ. കഥനായകനായ മണിയുടെ കഥാപാത്രത്തിന്റെ പേരില്‍ പോലും ഉണ്ട് സാമ്യം “മുത്തു ചെട്ട്യാര്‍“. എന്താ സംഭവം ഇത്. വീണ്ടും ബൂലോഗത്തു നിന്ന് കോപ്പിയടിയാണോ? ആരെങ്കിലും ഡിങ്കന്റെ സംശയങ്ങള്‍ ഒന്ന് തീര്‍ക്കാമോ?

sandoz said...

കുറൂസേ...
അതിരാവിലേ എഴുന്നേറ്റ്‌ ഓണ്‍ ലൈന്‍ ആവുക......
കുറച്ച്‌ കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ട്‌.....

Kaippally said...

കുറുമാനെ:

സമാധാനിക്കു.

കുട്ടരെ ഉണരു.

നമുക്ക് പണിയുണ്ട്.

വിന്‍സ് said...

NANMA enna story yude thread eekadesham oru one year aayittu web sitesil vannirunnallo. Thankaludey kadhayumaayi athiley bandham Maniyude joly maathram aanallo. Mani is much older than your Muthu.

pinney maniyude padam alley eethu patti kaanan. so thaangal continue cheyyuka.

അഞ്ചല്‍ക്കാരന്‍ said...

മലയാള ബ്ലോഗില്‍ നിന്നും ഈ കഥ സിനിമാക്കാര്‍ മോഷ്ടിച്ചു എന്ന് പറയാന്‍ കഴിയില്ല. ഇടപ്പള്ളിയുടെ പോസ്റ്റീന് മറുപടിയായി വക്കാരി അതു സൂചിപ്പിക്കുകേം ചെയ്തിട്ടുണ്ട്. ഈ കഥയുടെ തായ്‌വേരു കുറുമാനും സിനിമാക്കാ‍ര്‍ക്കും ലഭീച്ചത് ഒരിടത്ത് നിന്നും തന്നെയാ‍ണെന്ന് പറഞ്ഞാല്‍ കുറുമാന്‍ പിണങ്ങുമോ?. ഏഷ്യനെറ്റിലെ കണ്ണാടിയില്‍ ഒരിക്കല്‍ അവതരിപ്പിക്കപെട്ട ഒരു ജീവിക്കുന്ന കഥാപാത്രമാണ് ശവം വാരി മുത്തു. വെള്ളത്തില്‍ വീണു ചീഞ്ഞളിഞ്ഞതും റെയില്‍വേ പാളങ്ങളില്‍ ചതഞ്ഞരഞ്ഞതും തീ പൊള്ളലില്‍ വെന്തു ജീര്‍ണിച്ചതുമൊക്കെയായ മനുഷ്യ ശരീരങ്ങള്‍ ഒരറപ്പും കൂടാതെ സംസ്കരിക്കാന്‍ സഹായിക്കുന്ന ഒരു മുത്തുവിനെ കുറിച്ചാ‍യിരുന്നു ആ പരിപാടി. അന്നേ ആ മനുഷ്യന്റെ ഈ സേവനം മനസ്സിലുടക്കിയിരുന്നു. ആ പരിപാടിക്ക് ശേഷം ഒരു സുരേഷ് ഗോപി ചിത്രത്തിലും ശവം വാരി മുത്തു എന്ന പേരില്‍ തന്നെ ഈ കഥാപാത്രം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വേരെവിടെ നിന്നാണെങ്കിലും കുറുമാന്റെ എഴുത്തിന്റെ രീതിയും അവതരണശൈലിയും അഭിനന്ദനാര്‍ഹം തന്നെ. ആ കഥാപാത്രം സിനിമയായാല്‍ ഏറ്റവും അനുരൂപനായ നടന്‍ നമ്മുടെ പ്രിയപെട്ട കറുത്ത മുത്ത് മണി തന്നെ. ഒരു വിവാ‍ദത്തിനുള്ള മരുന്നിതിനില്ല എന്നു തോന്നുന്നു. സിനിമയിലും കഥയിലും മുത്തു എന്നു വന്നത് ജീവിക്കുന്ന കഥാപത്രത്തിന്റെ പേരു മുത്തു എന്നായതിനാലാണെന്ന് നമ്മുക്ക് മനസ്സിലാക്കാം അല്ലേ. അല്ലെങ്കില്‍ കുറുമാന്‍ പറയട്ടെ.

അഞ്ചല്‍ക്കാരന്‍ said...

ക്ഷമിക്കണം.
ഇടപ്പള്ളിയല്ല. കൈപ്പള്ളി എന്നു തിരുത്തി വായിക്കാനപേക്ഷ.

ഈയുള്ളവന്‍ said...

കുറുമാന്‍‌ജീ,

ഒറ്റയിരിപ്പിനാണ് രണ്ടുമുതല്‍ അഞ്ചുവരെയുള്ള ഭാഗങ്ങള്‍ വായിച്ചുതീര്‍ത്തത്. അടിപൊളി... നന്മ എന്ന ചിത്രത്തെക്കുറിച്ചുള്ള ലിങ്ക് വായിച്ചശേഷമാണ് ഇത്തവണ എല്ലാം വായിച്ചത്. അതുകൊണ്ടുതന്നെ മണിയെ നായകവേഷത്ത് സങ്കല്‍പ്പിച്ചുകൊണ്ടായിരുന്നു വായന. ഒരു കാര്യം പറയാതെ വയ്യ കുറുജീ, പലരും പറഞ്ഞതുപോലെ ഈ ത്രെഡ് വെച്ച് ഒരു സിനിമ ഇറങ്ങുകയാണെങ്കില്‍ നായകവേഷം മണി തന്നെ ചെയ്യണം...

ഡിങ്കന്‍സ് പറഞ്ഞതുപോലെ, നമ്മുടെ കുട്ടിച്ചാത്തനാണോ ആ സമയത്ത് വന്ന് കൂവിയത്..? എന്തായാലും ചാത്താ, കൂവണ്ടായിരുന്നു, മിണ്ടാതെയങ്ങ് സ്‌കൂട്ടായാല്‍ പോരാരുന്നോ?

കുറുജീ, സീരിയസ് ആയി തുടങ്ങിയ സംഭവത്തില്‍ അല്‍പ്പം പൈങ്കിളിയും കലര്‍ന്നോ എന്നൊരു സംശയമുണ്ടായിരുന്നു. പിന്നെ മനസ്സിലായി, ഈ ‘കിളി’യും കഥയുടെ സുഗമമായ ഒഴുക്കിന് ആവശ്യമാണെന്ന്...

അഞ്ചല്‍ക്കാരന്‍ പറഞ്ഞതുപോലെ, നന്മ എന്ന സിനിമയുടെ അണിയറശില്‍പ്പികള്‍ കുറുമാന്റെ ബ്ലോഗീന്ന് അടിച്ചുമാറ്റിയിട്ടില്ലായെന്ന് വിശ്വസിക്കാം, അല്ലേ? കാരണം, ഈ ‘നന്മ’യെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചേറെക്കാലമായി. ഇനി അഥവാ കുറുമാന്റെ കയ്യില്‍ നിന്നും വല്ലതും അടിച്ചുമാറ്റിയാല്‍.... കൈപ്പള്ളി പറഞ്ഞതുതന്നെ, നമുക്ക് പണിയുണ്ട്...

കുറുജീ, വരും ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു... എല്ലാ വിധ ഭാവുകങ്ങളും...

ആവനാഴി said...

പ്രിയ കുറുമാന്‍‍,

കഥ നന്നാകുന്നുണ്ട്. ആ ശവം വാരിമുത്തുവിനെ ഒരു ശക്തനായ കഥാപാത്രമായി വികസിപ്പിച്ചെടുക്കണം കുറുമാ.

അല്ലാ ഞാനും ആലോചിക്വാ എന്തിനാ ആ (കുട്ടി)ചാത്തന്‍ കൂവിയത്? ചാത്തന്‍ അവിടെയെവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നോ?:)

സസ്നേഹം
ആവനാഴി

Mubarak Merchant said...

കുറുമാന്‍...
ഈ ഭാഗത്തോടു കൂടി കഥയ്ക്ക് ഒരു പുതുജീവന്‍ വന്നതുപോലെ..
അടിച്ചു തകര്‍ക്കൂ കുറുമാന്‍..
മുത്തുവിന്റെ ജൈത്രയാത്ര തുടരട്ടെ..
(സരളയുടേയും :)

ഇടിവാള്‍ said...

ഹഹ.. ഇക്കാസേ,,
കഥയില്‍ പുതു ജീവന്‍ വന്നെന്നോ ?
അതിനുള്ള മരുന്നല്ലേ അവസാനം മുത്തു ചെയ്തത്..

പുതുജീവന്‍ അടുത്ത ഭാഗത്തില്‍ ജനിക്കുമെന്ന പ്രതീക്ഷയോടേ...

കുറൂ: നവമ്പറിലോ മറ്റോ അല്ലേ താന്‍ ഈ കഥ എഴുതിയ കാര്യം സൂചിപ്പിച്ചിരുന്നേ? ഈ കഥ സിനിമാക്കാര്‍ കോപിയടിച്ചതാണു എന്നു ഉറപ്പാക്കിയാല്‍ നമുക്ക് പ്രതിഷേധിക്കണ്ടേ? ;)

ഇടിവാള്‍ said...

ഹമ്പടാ ചാത്താ,
നിനക്കിതാ പണി ല്ലേ??

മുല്ലപ്പൂ said...

കുറൂ,
ഇന്നാണ് ലിങ്കും സിനിമാക്കഥയും കാണുന്നത്.
രണ്ടും ഒന്നാണോ ?
കഥ മോഷണം പോയതാണോ ?
അഞ്ചല്‍ക്കാരന്‍ പറയുന്നപോലെ, ഇതേപോലെ ഒന്നു ടിവിയില്‍ വന്നു എങ്കില്‍ ?

ഒന്നും മന്‍സ്സിലാകണില്ലല്ലോ ?

Prasad S. Nair said...

എന്താണ് കുറുമാനെ തന്റെ കഥ സിനിമാക്കാരടിച്ചുമാറ്റിയോ?
വിഷമിക്കാതടൊ, താന്‍ ധൈര്യമായി ബാക്കികൂടി എഴുത്...നന്നായിട്ടുണ്ട് കെട്ടോ...

swaram said...

adichu maattunnavan adichu maattatte...baakiyullavan ivide kadha kelkaaan thrill adichu nilkuvaaa..onnu vegam parayente kurumaan chettooo...:)

Kaithamullu said...

കുറൂ,
‘എക്സൈറ്റെഡ്’ ആകണ്ടാ എന്നാണു എനിക്ക് തോന്നുന്നത്. കഥ തുടരൂ!

-എന്തും നല്ലവണ്ണം ആലോചിച്ച ശേഷം മാത്രം തീരുമാനിക്കുക.

കുറുമാന്‍ said...

changathimare.......pedikkanda........a kathayude thread vereyanenna vivaram kittiyathu.......verum samyam mathrame ulloo.......entho gathikedinu, joliyum, perum randu katha pathrathinteyum onnayi poyi.....vittukala.......ellavarkkum nandi.

Anonymous said...

ലജ്ജയില്ലേ മിസ്റ്റര്‍ കുറുമാന്‍ നിങ്ങള്‍ക്ക്?
ഏഷ്യാനെറ്റില്‍ വന്ന ഒരു കഥാപാത്രത്തിന്റെ ഊരും പേരും മാറ്റിമറിച്ച് ഒരു ചായക്കടയില്‍ പാത്രം കഴുകാന്‍ നിര്‍ത്താനൊക്കെ ഞങ്ങള്‍ വര്‍മ്മകള്‍ വിചാരിച്ചാലും സാധിക്കും. എന്നിട്ട് പ്രശസ്ത കലാകാരന്മാര്‍ അതു സിനിമയാക്കുന്നതില്‍ പരിഭവം വേണ്ടെന്ന്!!
ഛായ്!! ലജ്ജാവഹം.

sandoz said...

മുത്തുവര്‍മ്മേ.....നിങ്ങള്‍ ആരായാലും ഈ പറഞ്ഞത്‌ ശുദ്ധവിവരക്കേടാണു ....അല്ലെങ്കില്‍ വല്ലാത്ത ഒരുതരം അസൂയയില്‍ നിന്ന് ഉടലെടുത്ത ചൊറിച്ചില്‍......സിനിമയില്‍ പേരുകള്‍ക്കേ സാമ്യം ഉള്ളൂ എന്ന് കുറൂസ്‌ പറഞ്ഞില്ലേ......പിന്നെ ഏഷ്യാനെറ്റില്‍ എന്ത്‌ തേങ്ങ വന്നെന്നാണു പറയുന്നത്‌........വെറുതേ......തല്ലുകൊള്ളിത്തരം പറയരുത്‌.....വല്ല തെളിവും കയ്യിലുണ്ടേല്‍ സ്വന്തം പേരില്‍ വന്ന് വിളമ്പൂ....

Mubarak Merchant said...

കുറുമാനിതു കണ്ടില്ലേ ആവോ!
മുത്തു വര്‍മ്മയെന്ന പേരില്‍ ഈ കമന്റിട്ട ബ്ലോഗറോട് അതേ സ്വരത്തില്‍ തിരിച്ചു ചോദിക്കുന്നു, ‘ലജ്ജയില്ലേ നിങ്ങള്‍ക്ക്?’
മനുഷ്യജീവിതത്തിന്റെ കഥകള്‍ പറയുമ്പോള്‍ ഒരേ പേരുള്ളവരും ഒരേ ജോലി ചെയ്യുന്നവരുമായ ഒരുപാടു കഥാപാത്രങ്ങള്‍ പല കഥാകൃത്തുക്കളുടെ മനസ്സില്‍ പലപ്പോഴും ഉരുത്തിരിഞ്ഞിട്ടുണ്ട്. അതൊക്കെ നമ്മള്‍ കണ്ടിട്ടുമുണ്ട്. ഏഷ്യാനെറ്റിലെ കഥാപാത്രം കുറുമാന്റെ മുത്തു ചെയ്യുന്ന ജോലി ചെയ്യാന്‍ ഇടയായ സാഹചര്യം കുറുമാന്റെ കഥയിലേതു തന്നെയായിരുന്നുവോ? വേറെ ഏതെല്ലാം തലങ്ങളില്‍ ഈ കഥയും നിങ്ങള്‍ പറഞ്ഞ കഥാപാത്രവും തമ്മില്‍ സാദൃശ്യമുണ്ട്?
വെറുതേ ഒരു വര്‍മ്മപ്പേരില്‍ വന്ന് തോന്നിയതു പറഞ്ഞിട്ട് പോവാതെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സ്വന്തം ഐഡിയില്‍ പറയൂ.
ഇനി അതല്ല, കുറുമാനോടു വല്ല വ്യക്തി വൈരാഗ്യവുമാണു നിങ്ങള്‍ക്കുള്ളതെങ്കില്‍ അതു തീര്‍ക്കാനുള്ളയിടം ഇതല്ല സുഹൃത്തേ. ഇവിടെ പ്രതികരിക്കാന്‍ കുറുമാന്‍ മാത്രമല്ല, വേറെയും ആളു കാണും. അതുകൊണ്ട് ഇത്തരം കമന്റുകള്‍ നിര്‍ബ്ബന്ധമാണെങ്കില്‍ സ്വന്തം ഐഡിയില്‍ നിന്ന് മാത്രം എഴുതുക.

ദേവന്‍ said...

ഏഷ്യാനെറ്റില്‍ ഇങ്ങനെയൊരു സംഭവം വന്നോ? അവിടെ ജോലി ചെയ്യുന്ന ആരാണ്ടൊക്കെ ബ്ലോഗിലുണ്ടല്ലോ, ഒന്നു ചോദിച്ചേ.

ഈ കഥ അതിന്റെ ഒറിജിനല്‍ ഊരും പേരും ഒക്കെയായി കുറുമാന്‍ കഴിഞ്ഞ വര്‍ഷം എന്നോട് പറഞ്ഞതാ. (മുത്തുവൊന്നുമല്ലാത്ത) ആ യഥാര്‍ത്ഥ കഥാപാത്രത്തെ ആണോ ടീവിയും സിനിമയുമൊക്കെ കാണിക്കുന്നതെന്ന് ഒന്നറിയാനാ.

Pramod.KM said...

മുത്തുവറ്മ്മേ...
ഏതെങ്കിലും പേരില് വന്ന് ചോദ്യം ചോദിച്ചാല്‍ മറുപടി തരാന്‍ ഇവിടെ താങ്കളുടെ അപ്പനോ(അത് ഉണ്ടോ എന്ന് സംശയമാണ്‍) അപ്പൂപ്പനോ ഒന്നും ഇല്ല.
ഇനി കഥകളുടെ സാമ്യത.നമ്മളെല്ലാം ഈ ലോകത്ത് ജീവിക്കുന്നവരാണ്‍.എന്നെങ്കിലും ഒരിക്കല്‍ നമുക്ക് പരിചയപ്പെടാനിടയായതോ അല്ലെങ്കില്‍ ആലോചിക്കാന്‍ ഇടയായതോ ആയ കാര്യങ്ങളാണ്‍ നാം എഴുതുന്നത്.അപ്പോള്‍ സാമ്യതകള്‍ ഉണ്ടാകുക സ്വാഭാവികം.എന്തിന്‍ വ്യത്യസ്ഥ രാജ്യങ്ങളില്‍ പരസ്പരം അറിയാതെ ഒരെ കണ്ടുപിടുത്തങ്ങള്‍ നടത്തിയ സയന്റിസ്റ്റുകളുടെ ഉദാഹരണങ്ങള്‍ എനിക്കറിയാം.
അതിനാല്‍ മുത്തു വറ്മ്മേ..വായ പൊത്തുക.വല്ലാത്ത നാറ്റം.

തറവാടി said...

കുറുമാനേ ,

ഇതിനൊന്നും ചെവികൊടുക്കാതെ തങ്കളെഴുത്ത് തുടരൂ

e-Yogi e-യോഗി said...

കലക്കിട്ടോ മാഷെ.... ജാനകിയമ്മയുടെ ആധി വെറുതെയായില്ലാ. ഇനി എന്തൊക്കെ കോലാഹലമാണാവോ ഉണ്ടകാന്‍ പോകുന്നത്‌. കുറുമാനോട്‌ തന്നെ ചോദിക്കാം. ന്നാലും എന്തുകടുംകയ്യാ ആ ചെക്കന്‍ കണിച്ചെ. അതിന്റൂടെ കുകാനാ ചാത്തനും..................

Ziya said...

കുറുമാനേ,
കഥ നന്നാവുന്നു...
ശവം വാരല്‍ ബീഭത്സമായിരിക്കുന്നു...
കുറുവേ, ഈ കഥ ഏതെങ്കിലും ചാനലു സുഹൃത്തുക്കളോടോ മറ്റോ പറഞ്ഞാരുന്നോ?

Visala Manaskan said...

“മാസങ്ങള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി.

ഉച്ചവരെ നാരായണന്‍ നായരുടെ ഹോട്ടലില്‍ മുത്തു മനസ്സറിഞ്ഞു പണി ചെയ്തു. ഒന്നിനും ഒരു കുറവും വരുത്തിയില്ല.

ചില ദിവസങ്ങളില്‍ രാവിലെ മുത്തു എത്തിയില്ലെങ്കില്‍ നാരായണന്‍ നായര്‍ക്കറിയാം, ആരേലും പാളത്തില്‍ തലവച്ചുവെന്ന്“

ഇതും വളരെ നന്നായിഡാ കുറു. രസായിട്ട് എഴുതുന്നുണ്ട്.

തമനു said...

ആദ്യഭാഗത്തെ എഴുത്ത് മുത്തുവിന്റെ ഈ സ്ഥിതിയിലേക്ക്‌ വരാനുള്ള ഊടു വഴികള്‍ മാത്രമായിരുന്നു അല്ലേ...

ഇപ്പോ എഴുത്തിന് നല്ല കരുത്ത്‌ വന്നിരിക്കുന്നു, കുറുമാനേ..

ബാക്കിയൊന്നും കാര്യമാക്കണ്ടാ ... ധൈര്യമായി തുടരൂ...

(എന്നാലും ഒരു പാരഗ്രാഫൂടെ എഴുതീട്ട് നിര്‍ത്തിയാല്‍ മതിയാരുന്നു ..)

ജിസോ ജോസ്‌ said...

കുറുജി,
കഥയുടെ പോക്കു കൊള്ളാം....അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു...

കരീം മാഷ്‌ said...

മുത്തുവെന്ന പേരോ, അവനു കൊടുത്ത തൊഴിലോ കുറുമന്റെ കഥയിലുള്ള പോലെ ഒരു സീരിയലിലോ സിനിമയിലോ വരിക സ്വാഭാവികം.
ചിതറിയ ശവം വാരി പായയില്‍ കെട്ടുന്നവരും തൂങ്ങിച്ചത്ത ശവത്തെ കയറു കണ്ടിച്ചു താഴെ കിടത്തുന്നവരും മുങ്ങിച്ചത്തവരെ കരക്കെത്തിക്കുന്നവരും എല്ലാ പ്രദേശത്തും കാണും. കഠിനഹൃദയര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന പണിയായതിനാല്‍ ഇക്കൂട്ടരുടെ പ്രവൃത്തികളില്‍ പ്രത്യേകതയുണ്ടാവുക സ്വാഭാവികം.
ആ പ്രദേശത്തു എഴുതാന്‍ താല്‍പര്യമുള്ളവരിലൂടെ അവര്‍ കഥകളിലും സിനിമകളിലും കഥാപാത്രങ്ങളാവുന്നതില്‍ പുതുമയില്ല.

ഞങ്ങളുടെ നാട്ടിലും ഇതുപോലെയുള്ള ജോലികള്‍ ചെയ്യുന്ന "ചേക്കു" എന്നൊരാള്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും എല്ലാം സുപരിചിതന്‍.
ഒരിക്കല്‍ തൂങ്ങിമരിച്ച ഒരാളുടെ ശവശരീരം ഇറക്കാന്‍ പോലീസുകാര്‍ ചേക്കുവിനെ അന്വേഷിച്ചപ്പോഴാണ്‌ ആ പറഞ്ഞ ചേക്കു തന്നെയാണു തൂങ്ങി നില്‍ക്കുന്നതെന്നു പോലീസു പിന്നെ കണ്ടത്‌.
ഈ ചേക്കുവിനെക്കുറിച്ചു ഞങ്ങളുടെ നാട്ടിലെ മൂന്നു വ്യത്യസ്ഥ എഴുത്തുകാര്‍ എഴുതിയതു ഞാന്‍ വായിച്ചിട്ടൂണ്ട്‌,

അതിനാല്‍ കുറുമാന്‍ മുന്നും പിന്നും നോക്കാതെ എഴുതുക.
എങ്ങനെ എഴുതുന്നു എന്നാതാണ്‌ മുഖ്യം. വിഷയങ്ങള്‍ വളരെ കുറച്ചെയുള്ളൂ. അതിന്റെ അവതരണമാണു പ്രധാനം.
qw_er_ty

Sona said...

കൈക്കൂപ്പി മുകളിലേക്ക് നോക്കിയ ജാനകിയമ്മയുടെ മുഖത്ത് കടുകു പൊട്ടി തെറിച്ച ചൂടു എണ്ണ വീണതും അവര്‍ കണ്ണു തുറന്നു, അപ്പോഴേക്കും സരള ഹോട്ടലില്‍ നിന്നിറങ്ങി നടന്നു കഴിഞ്ഞിരുന്നു.

ഹ ഹ ഹാ...പാവം അമ്മ!!ആ അമ്മയുടെ ആധി ആ അമ്മയ്ക്കല്ലെ അറിയൂ!!!

കണ്ണൂസ്‌ said...

കുറൂ, മുന്നോട്ട്‌!!

എളിയ ഒരു അഭിപ്രായം കൂടി. അതിഭാവുകത്വം കലരാതെ നോവല്‍ എഴുതാന്‍ ബുദ്ധിമുട്ടാണ്‌. എന്നാലും വിവരണങ്ങളില്‍ അല്‍പം കൂടി മിതത്വം ആവാം എന്ന് തോന്നുന്നു. ഉദാഹരണത്തിന്‌ നാലാംഭാഗത്തില്‍ മുത്തുവിനെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും, അങ്ങേര്‍ കുളിക്കണം എന്ന് പറയുന്നതും എത്ര തവണ ആവര്‍ത്തിക്കുന്നു എന്ന് ശ്രദ്ധിക്കുക.

ഏറനാടന്‍ said...

ഡിയര്‍ ശ്രീ കുറുമാന്‍,

താങ്കളുടെ തീം കലാഭവന്‍ മണിയും റഹ്‌മാനും അച്ചനും മകനുമായി നടിക്കുന്ന ഒരു സിനിമ 'നന്മ' ശരത്‌ചന്ദ്രന്‍ വയനാട്‌ സംവിധാനം ചെയ്തു പൂര്‍ത്തിയാക്കിയ വിവരം അറിഞ്ഞുകാണുമല്ലോ. കഥാപാത്രങ്ങളുടെ പേരുപോലും സാമ്യമുണ്ട്‌. പടം കണ്ടില്ല. അതിന്റെ ക്ലിപ്പിംഗ്‌സും മണിയുടേയും സംവിധായകന്റേയും വിവരണങ്ങളൂം ചാനലുകളില്‍ കണ്ടു.

കലാഭവന്‍ മണി ഈയാഴ്‌ച ദുബായിലെത്തുന്നുണ്ട്‌. വേണമെങ്കില്‍ നേരിട്ട്‌ കാണാവുന്നതും ഈ വിഷയം ചര്‍ച്ച ചെയ്യാവുന്നതും നല്ലതാവും. മറ്റൊരു സംഗതി. കോപ്പിറൈറ്റ്‌ ആക്‌ട്‌ പ്രകാരം ഒരു കഥ/ആശയം നാം മദ്രാസിലോ കൊച്ചിയിലോ ലീഗല്‍ പ്രോസിക്യൂട്ടര്‍ മുഖാന്തിരം മൂല്യശോഷണം/മോഷണം ഇല്ലാതിരിക്കാന്‍ റെജിസ്‌റ്റര്‍ ചെയ്യുന്ന ഒരു ഉപാധിയാണ്‌. അതിന്‌ വളരെയധികം ആധികാരികതയും കേസ്സിന്‌ പിന്‍ബലവും കിട്ടുന്നതാണ്‌. ഇത്‌ ഗൗരവകരമായ കാര്യമാണ്‌. ശ്രദ്ധിക്കുകയെല്ലാവരും.

ശരത്‌ചന്ദ്രന്‍ വയനാടും സംവിധായകന്‍ വിനയനും ഒരു കഥാമോഷണകേസ്സുമായി കോടതികയറിയിറങ്ങാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും' എന്ന സിനിമയുടെ കഥ ആദ്യകക്ഷി വായിക്കാന്‍ കൊടുത്തത്‌ അടിച്ചുമാറ്റിയതാണെന്നാണ്‌ വാദം. ആയിരിക്കാം. അങ്ങിനെ പല പാരകളും കുതികാല്‍ വെട്ടുമുള്ള ബിസിനസ്സാണീ സിനിമ. ഇപ്പോള്‍ ആദ്യകക്ഷിയും ആ പാരപണി പഠിച്ചേറ്റെടുത്തെന്നാണ്‌ സംശയിക്കേണ്ടുന്ന വസ്തുത!

(ഏറനാടന്‍)

വേഴാമ്പല്‍ said...

കുറുമാന്‍ ജി കഥ വളരെ നന്നാവുന്നുണ്ട്. അടുത്തലക്കത്തിനായി കാത്തിരിക്കുന്നു.

കറുമ്പന്‍ said...

ഫ്രണ്‍ഡ്സ്,

ഈ ഒരു കാര്യത്തില്‍ നമ്മള്‍ ഇത്രയധികം മസില്‍ പിടിക്കേണ്ട കാര്യം ഉണ്ടോ ? നമ്മള്‍ ദിനപ്രതി കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങള്‍ വിസ്മ്രിതിയിലാണ്ടു പോവുന്നു... പിന്നീടെപ്പോഴെങ്കിലും നമ്മളുടെ അനുവാദം ഇല്ലാതെ തന്നെ അതില്‍ ചിലതു ഓര്‍മ്മയില്‍ തെളിയാറില്ലെ ? ഊരും പേരുമൊന്നുമില്ലാത്ത ഓര്മ്മകളായിരിക്കാം ചിലപ്പോള്‍ അതു... കുറുമാന്റെ കാര്യതിലും സംഭവിച്ചതു അതായിരിക്കാം... ഈ പറയുന്ന ഏഷ്യനെറ്റിലെ കണ്ണാടി എപ്പിസോഡ് കുറുമാനും കണ്ടിട്ടുണ്ടാവാം ... ഇപ്പോള്‍ ഈ ത്രഡ് എവിടുന്നു വന്നു എന്നു കുറുമാനു പോലും ഒരു പക്ഷെ അറിവുന്ടാവില്ല... ഇങ്ങനെ തന്നെയാണു കുറുമാന്റെ കാര്യത്തില്‍ സമ്ഭവിച്ചതു എന്നു ഇതിനര്‍ഥമില്ല...ഇങ്ങനെയും ആവാം എന്നു മാത്രം ...

അവതരണം ഗംഭീരമാവുന്നുണ്ടു.. നമ്മുക്കതു പോരെ ?????

അഭയാര്‍ത്ഥി said...

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും...
ഉള്ളവനില്‍ നിന്നില്ലാത്തവന്‍ എടുക്കട്ടെ...
പൂര്‍ണ്ണമായതില്‍ നിന്നെത്രയെടുത്താലും പൂര്‍ണ്ണം അവശേഷിക്കുന്നു...
ഉറവ വറ്റാത്ത എഴുത്തുള്ളപ്പോള്‍ മോഷ്ടിച്ചതിനെക്കുറിച്ച്‌ വ്യാകുലപ്പെടാതിരിക്കു.

മുത്തു കൂവുന്നു :-"കൊക്കൊ കൊക്കര കൊക്കരക്കൊ ...."
സരള ചിറകു കുടയുന്നു :-"ഗ്ലക്‌ ഗ്ലക്‌ ഗ്ലക്‌ ഗ്ലക്‌ ......"

അവിഹിതമൊന്നുമുണ്ടായില്ല കഞ്ഞിയിലെ വറ്റുകള്‍ മുത്തുവിന്റെ എല്ലില്‍ കുത്തിയതാണ്‌.
അടുത്തൊരു പിട
എള്ളിന്‍ കറുപ്പാണ്‌ തൂവല്‍
ചിക്കി ചികയുന്നു

ഒറ്റക്കാലില്‍ പ്രലോഭനം
സഹിക്കാതെ മുത്തു :-
"കൊക്കര കോ കോ ....."

വായിച്ച ഞാനീ സംകല്‍പ്പത്തില്‍ നിന്ന്‌ പുറത്ത്‌ കടക്കട്ടെ-
മറക്കാനാകാത്ത രംഗം.

ദീപു : sandeep said...

ഡിയര്‍‌ കുറുമാന്‍‌ജി,

കഴിഞ്ഞ ഭാഗവും അതിന്റെ കമന്റ്സും വായിച്ചു പ്‌രാന്തായി എന്നു പറഞ്ഞല്ലോ.. ഇപ്പൊ എല്ലാം ശരിയായി.. വണ്ടി പിന്നേം ട്രാക്കിലായല്ലോ.....
ഇനി അടുത്തതു വരട്ടെ..

ഇപ്പൊ കോപ്പിയടി ഒരു പകര്‍‌ച്ചവ്യാധിയായോ?

സന്ദീപ്

Sha : said...

Hi friends,Long back one of my friends introduced me to blogs and started reading Malayalam blogs. Now I created one blog and as a malayalee, want to write in Malayalam. So please tell me how to write Malayalam blogs.

മുസ്തഫ|musthapha said...

'...അല്പം സമയത്തിനു ശേഷം ചാത്തന്റെ കൂവല്‍ ഉച്ചത്തില്‍ കേട്ടു...'

ഈ സിമ്പലടി കലക്കി :)

ഈ ലക്കവും ഉഷാര്‍!

അടുത്തലക്കം കണ്ടപ്പോഴാണ് ഈ ലക്കത്തിന്‍റെ കാര്യം ഓര്‍മ്മ വന്നത് :)



qw_er_ty

chithrakaran ചിത്രകാരന്‍ said...

അപ്പോള്‍ ... ശവം വാരി മുത്തു തന്റെ പരുഷ വ്യക്തിത്വത്തിന്റെ ട്രാക്കില്‍ അശ്വമേദം ആരംബിച്ചു. സരളയോട്‌ കിന്നരിക്കാനൊരു വാക്കിനൊ നോട്ടത്തിനോ കാത്തുനില്‍ക്കാതെ ജന്മവാസനയോടെ ജീവനുള്ള ഇരച്ചി വാരിയെടുത്തിരിക്കുന്നു.... ഹ.. ഹ.. ഹ !!!