Tuesday, January 20, 2009

മെയിഡ് ഇന്‍ യു എ ഇ

ഏകദേശത്തോളമൊരു വര്‍ഷത്തോളമായി ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്ത്, മക്കളെ സ്വന്തം മക്കളായി തന്നെ ഊട്ടിയുറക്കി, കുടുംബത്തിലെ തന്നെ ഒരംഗമായി മാറികഴിഞ്ഞിരുന്ന മെയിഡിന് സ്വന്തം വീട്ടിലെ സ്വത്ത് ഭാഗം വയ്പ്പും, അതിനോടനുബന്ധമായി കോമ്പ്ലിമെന്റായി വരുന്ന തര്‍ക്കവും പ്രമാണിച്ച്, മൂന്ന് നാലു മാസത്തേക്ക് നാട്ടിലേക്ക് പോവണം എന്ന് രാത്രി പിറ്റേന്നേക്കുള്ള ലഞ്ച് പായ്ക്ക് ചെയ്യുന്നതിനിടയില്‍ പറഞ്ഞപ്പോള്‍, നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ഞങ്ങള്‍ മറ്റൊരു മെയിഡിനെ കണ്ടെത്താം അതിനുശേഷം പോയാല്‍ പോരേ ചേച്ചീ എന്ന് വാമഭാഗം ചോദിച്ചപ്പോള്‍, അതായാലും മതിയെന്ന മുഖഭാവം ധരിച്ച് നിന്നിരുന്ന മെയിഡിനോട്, മറ്റൊരു മെയിഡിനെ കിട്ടാതെ അവര്‍ പോവില്ല എന്ന അമിതമായ ആത്മവിശ്വാസത്തിനടിമപ്പെട്ട്, ഏയ് അടുത്ത മെയിഡ് വരുന്നത് വരെയൊന്നും നിങ്ങള് കാക്കണ്ട ചേച്ചീ. നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും പൊയ്ക്കൊള്ളൂ എന്ന് ഞാന്‍ ഒരല്പം അഹങ്കാരത്തോടെ പറഞ്ഞപ്പോഴും, പിറ്റേന്ന് രാവിലെ ടിക്കറ്റ് ബുക്ക് ചെയ്ത് അന്ന് രാത്രി തന്നെ ഞങ്ങളേം കുട്ടികളേം തനിച്ചാക്കി അവര്‍ യാത്രപറഞ്ഞ് പോകുമെന്ന് ഞാന്‍ സ്വപ്നേപി പോലും കരുതിയില്ല.

ഭാഗം വെപ്പിനു ശേഷം പെരുവഴിയിലായില്ലെങ്കില്‍ നാട്ടിലെ പ്രശ്നങ്ങള്‍ ഒരു വഴിക്കാക്കി, ഒന്നോ, രണ്ടോ, മൂന്നോ കൂടിയാല്‍ നാലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞാന്‍ തിരിച്ചുവരും, വന്നിരിക്കും, ഇത് സത്യം, സത്യം സത്യം എന്ന് മൂന്ന് തവണ സത്യം ചെയ്തിട്ടാണ് പെട്ടിയെടുത്ത് നാട്ടിലെ സ്വത്തിന്റെ പ്രമാണം വാങ്ങാന്‍ അവര്‍ യാത്രയായത്.

നവംബര്‍ ഇരുപത്തേഴാം തിയതി വ്യാഴാഴ്ച രാത്രി അവര്‍ പോയപ്പോള്‍, വെള്ളിയാഴ്ചയും, ശനിയാഴ്ചയും എനിക്കും കുറുമിക്കും ജോലിക്ക് അവധിയായതിനാലും, ആദി കുട്ടികുറുമിക്ക് സ്കൂളവധിയായതിനാലും മെയിഡില്ലാത്ത ടെന്‍ഷന്‍ എനിക്കത്ര കാര്യമായി ഫീല്‍ ചെയ്തില്ലയെന്ന് മാത്രമല്ല രണ്ട് ദിവസത്തെ അവധിക്കുള്ളില്‍ എങ്ങിനെയെങ്കിലും ഏതെങ്കിലും മെയിഡിനെ കിട്ടാതിരിക്കില്ല എന്ന അമിതമായ ആത്മവിശ്വാസവും എന്റെയുള്ളില്‍ തിരപോലെ അലയടിച്ചിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ പതിനൊന്ന് പതിനൊന്നരക്ക് പള്ളിയുറക്കവും, പല്ലുതേപ്പും കുളിയും കഴിഞ്ഞ് പള്ളിപ്രാതല്‍ തയ്യാറായോ പ്രിയതമേ എന്നുരചെയ്തപ്പോള്‍ ഇന്ന് പള്ളിപട്ടിണി കിടക്കൂ നാഥാ എന്നവള്‍ വിനയപുരസ്സരം മറുപടി നല്‍കി. പ്രാതല്‍ ഇല്ലെങ്കില്‍ വേണ്ട ഉച്ചക്കെന്താന്ന് ചോദിച്ചപ്പോള്‍ എന്താ ഇഷ്ടമുള്ളതെന്ന് വച്ചാല്‍ സണ്‍റൈസ് സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്ന് വാങ്ങികൊണ്ട് വന്ന് വച്ച് കഴിച്ചോളൂ എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പോള്‍ നിനക്കും കുട്ട്യോള്‍ക്കുമൊ എന്നൊരു ചോദ്യം ഒരവസാന ശ്രമം പോലെ ഫലിക്കില്ലാന്നറിഞ്ഞിട്ടും തൊടുത്തു നോക്കി.

ഞങ്ങള്‍ കഞ്ഞി വച്ച് കുടിച്ചോണ്ട്, നിങ്ങളെപോലെ ഇന്നത് വേണമൊന്നും ഞങ്ങള്‍ക്കില്ലേ എന്നവള്‍ പറഞ്ഞപ്പോള്‍, ചലോ, ഭക്ഷണ കാര്യമല്ലെ, എങ്ങിനെയെങ്കിലും മാനേജ് ചെയ്യാം എന്ന് കരുതി, സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ വിശന്ന വയറോടെ വസ്ത്രം മാറുന്നതിനിടയില്‍, അതേ, സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുമ്പോള്‍ അവിടുത്തെ ഷെല്‍ഫീന്ന് നല്ലത് നോക്കി ഒരു മെയിഡിനേം എടുത്തോളൂ. പുതിയ ജോലിയും ഓഫീസുമാ, എനിക്ക് ലീവെടുക്കാന്‍ പറ്റില്ലാ. നാളെ കഴിഞ്ഞാല്‍ ഞാന്‍ ഓഫീസിലേക്ക് പോകും,മെയിഡിനെ കിട്ടുന്നതു വരെ കുട്ടികളേം നോക്കി നിങ്ങള്‍ വീട്ടിലിരുന്നോയെന്ന ആറ്റം ബോമ്പവള്‍ ഇട്ടപ്പോള്‍ മാത്രമാണ്, ഏയ് അടുത്ത മെയിഡ് വരുന്നത് വരെയൊന്നും നിങ്ങള് കാക്കണ്ട ചേച്ചീ. നാളെയോ മറ്റന്നാളോ എപ്പോള്‍ വേണമെങ്കിലും പൊയ്ക്കൊള്ളൂ എന്ന് രണ്ട് നാള്‍ മുന്‍പ് അഹങ്കാരത്തോടെ ഞാന്‍ പറഞ്ഞതിന്റെ ആഫ്റ്റര്‍ എഫക്റ്റ് അഥവാ ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ വീണു എന്ന അവസ്ഥ സംജാതമായെന്ന തിരിച്ചറിവെനിക്കുണ്ടായത്! തന്നേയുമല്ല, അവശേഷിച്ച ലീവെല്ലാം പെറുക്കിയെടുത്ത് ഒപ്പം അല്പം വിത്തൌട്ട് പേയും ചേര്‍ത്ത് നവംബറില്‍ തനിച്ച് നാട്ടില്‍ പോയി ഞാന്‍ അര്‍മ്മാദിച്ച് വന്നതിന്റെ കലിപ്പും വാമഭാഗത്തിന്റെ വാചകത്തില്‍ മുഴച്ച് നിന്നിരുന്നു.

ദൈവമേ, ഇതൊരു കൊലച്ചതിയായല്ലോ? വാമഭാഗമാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞാല്‍ രജനീകാന്തിന്റെ പെങ്ങളായി മാറും. ഒരു തവണ സൊന്നാ നൂറു തവണ സൊന്നമാതിരി!

മെയിഡിനുവേണ്ടി പത്രത്തില്‍ പരസ്യം കൊടുക്കണമെങ്കില്‍ ശനിയാഴ്ചയാകണം. ശനിയാഴ്ച പത്രത്തില്‍ കൊടുത്താലും മൂന്ന് ദിവസം കഴിഞ്ഞ്, ചൊവ്വാഴ്ചയോ, ബുധനാഴ്ചയോ മാത്രമെ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെടുകയുള്ളൂ. ഇനി പത്രത്തില്‍ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെട്ടാല്‍ തന്നേയും, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മെയിഡുകള്‍ പ്രത്യക്ഷപെടണമെന്നില്ലാന്ന് മാത്രമല്ല ചിലപ്പോള്‍ ഒരാഴ്ചകഴിഞ്ഞാലും ആരും പ്രത്യക്ഷപെട്ടില്ലാന്നും വരാം. അത്രയും ദിവസം മെയിഡില്ലാതെ എന്ത് ചെയ്യും? റെസഷന്‍ കാലമാ, ലീവെടുക്കല്‍ പോയിട്ട് “ലി“ എന്നു പറഞ്ഞാല്‍ തന്നെ ജോ“ലി” പോകുന്ന അവസ്ഥ!

സൂപ്പര്‍മാര്‍ക്കറ്റിലേക്ക് നടക്കുന്ന വഴിക്കാണ് കുട്ടികളെ ശരിക്കും നോക്കാത്തകാരണം മാസാമാസം മെയിഡുമാരെ മാറ്റുന്ന (പൊടികുഞ്ഞിനെ നോക്കാന്‍ എക്സ്പര്‍ട്ടൈസ് ആയ മെയിഡ് തന്നെ വേണം) കൊളീഗായ ജോണ്‍ ജോണ്‍സന്റെ പേരോര്‍മ്മ വന്നത്. ഉടന്‍ തന്നെ വിളിച്ചു.

ഹലോ ജോണേ..

പറയടാ കുറൂ.

ഡാ, നിന്റെ വീട്ടില്‍ ഇപ്പോള്‍ മെയിഡുണ്ടോ?

മെയിഡ് പോയിട്ട് ഞങ്ങള്‍ വരെ ഉണ്ടിട്ടില്ല. മെയിഡ് ഊണ് തയ്യാറാക്കുന്നതേയുള്ളൂ. എന്നാത്തിനാടാ ഈ പതിനൊന്നേമുക്കാല്‍ നേരത്ത് ഉണ്ടോ എന്നന്വേഷിക്കണെ?

ഹെന്റമ്മേ, എന്നെ കൊല്ല്! മെയിഡ് ഊണുകഴിച്ചോന്നല്ലഡാ ചോദിച്ചത്. നിന്റെ വീട്ടില്‍ മെയിഡുണ്ടാന്ന്.

എങ്കില്‍ അങ്ങിനെ ചോദിക്കേണ്ടേടാ. എന്റെ വീട്ടില്‍ ഇപ്പോള്‍ ഒരു മെയിഡുണ്ട്.

എത്രനാളായിഡാ ഈ മെയിഡ് നിന്റെ വീട്ടില്‍?

രണ്ട് മൂന്നാഴ്ചയായടാ, പക്ഷെ ഇതും കണക്കാ ഉടന്‍ തന്നെ മാറ്റേണ്ടി വരുമെന്നാ തോന്നത്. എന്നാ പറ്റീടാ കുറൂ. എന്നാത്തിനാ ചോദിച്ചേ?

അതൊക്കെ പറയാം. നീ എന്നാ മെയിഡിനു വേണ്ടി അവസാനമായി പരസ്യം കൊടുത്തത്? രണ്ട് മൂന്നാഴ്ചയായികാണും. എന്നാതാടാ?

എന്റെ മെയിഡ് അത്യാവശ്യമായി നാട്ടില്‍ പോയി. എനിക്കൊരു മെയിഡ് അത്യാവശ്യമായി വേണം. നിന്റെ കമ്പ്യൂട്ടറില്‍ അവസാനം കൊടുത്ത പരസ്യത്തിനു റെസ്പോന്‍ഡ് ചെയ്ത മെയിഡുമാരുടെ ഡാറ്റാബേസുണ്ടെങ്കില്‍ എനിക്കൊന്നയച്ചു താഡാ.

അതിനെന്നാതാടാ, ഞാന്‍ ഇപ്പോള്‍ തന്നെയയക്കാം.

താങ്ക്യൂവും ബൈയും പറഞ്ഞ് സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ എത്തിയപ്പോഴേക്കും പന്ത്രണ്ടാകാറായിരിക്കുന്നു. വെള്ളിയാഴ്ചയല്ലെ കടയുടെ മുന്‍വശത്തെ ഷട്ടറ് താഴ്ത്താന്‍ തുടങ്ങുന്നു. ഒരുവിധം മുതലക്കൂപ്പടിച്ച് ഉള്ളില്‍ കയറി തിടുക്കത്തില്‍ സാധനങ്ങളെല്ലാം എടുത്ത് ബില്ലുമടച്ച് അവിടെ ജോലിചെയ്യുന്ന പരിചയക്കാരോടൊക്കെ അവരുടെ അറിവില്‍ വല്ല മെയിഡുമാരും ജോലി നോക്കുന്നുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞേല്‍പ്പിച്ച് ഫ്ലാറ്റിലേക്ക് വരുന്ന വഴിക്ക് ഫ്ലാറ്റിലെ സെക്യൂരിറ്റിക്കാരോടും പറഞ്ഞേല്‍പ്പിച്ചു വല്ലവരും മെയിഡിന്റെ ജോലി തപ്പി വന്നാല്‍ ഒന്ന് പറഞ്ഞേക്കണേയെന്ന്.

വീട്ടില്‍ എത്തിയതും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ സാന്റ് വിച്ച് കഴിച്ച് വിശപ്പടക്കിയതിനുശേഷം വസ്ത്രം മാറി പോത്തിറച്ചിയുടെ കവറുമായി പാചകശാലയിലേക്ക് വലം കാലു വച്ച് കയറുന്നതിനുമുന്‍പ് അവസാനശ്രമമെന്നോണം അല്പം ശബ്ദമുയര്‍ത്തി തന്നെ ചോദിച്ചൂ. ഡ്യേ, മെയിഡിനെ ആരേങ്കിലും കിട്ട്വോന്ന് നോക്കാന്‍ എനിക്ക് കുറേ ഫോണ്‍ വിളിക്കാനുണ്ട്, പോത്ത് നീ വയ്ക്ക്ണ്ടാ, അതോ ഞാന്‍ വയ്ക്കണാ?

ഞാന്‍ ഇവിടെയൊക്കെ ഒന്ന് അടിച്ച് വാരി തുടച്ച് വൃത്തിയാക്കിയിട്ട് കുട്ടികളെ കുളിപ്പിക്കട്ടെ. പോത്താ, ആടാ, കോഴ്യാ, എന്താന്ന്ച്ചാല്‍ നിങ്ങള് തന്നെ വച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട, ഇനി ഞാന്‍ വച്ച് വിളമ്പി തന്നില്ലാന്ന് പറയണ്ട, നിങ്ങള്‍ ഇവിടെ അടിച്ച് വാരി തുടച്ച് വൃത്തിയാക്കി കുട്ടികളെ കുളിപ്പിക്ക്, പാചകം ഞാന്‍ തന്നെ ചെയ്യാം.

ശ്ശെടാ, ഞാന്‍ ചുമ്മാ പറഞ്ഞതല്ലെ. ചങ്കില്‍ കുത്തുന്ന രീതിയിലുള്ള വര്‍ത്തമാനം പറയാണ്ട് പോയി നീ നിന്റെ പണി നോക്കടീ, പാചകം ഒക്കെ ഞാന്‍ തന്നെ ചെയ്തോണ്ട്. വെള്ളിയാഴ്ച പാചകം ചെയ്തില്ലെങ്കില്‍ എനിക്കെന്തോ മുടക്ക് ദിവസം പോലേയേ തോന്നില്ല എന്നു മുറുമുറുത്തുകൊണ്ട് ഞാന്‍ അടുക്കളയിലേക്ക് വലിഞ്ഞു.

ഇടക്ക് വന്ന് ജോണ്‍ ഇമെയില്‍ ചെയ്ത ഡാറ്റാബേസിലുള്ള മെയിഡുമാരേയെല്ലാം വിളിച്ച് നോക്കി. പകുതിയിലധികം പേരുടെ ഫോണ്‍ സ്വിച്ചോഫ്, പിന്നെയുള്ളതില്‍ പകുതി ഫോണ്‍ എടുക്കുന്നില്ല, ശേഷിച്ചവരൊക്കെ തന്നെ ജോലിയില്‍ പ്രവേശിച്ചു പോലും.

പാചകത്തിനിടയില്‍ അഞ്ചാറ് വര്‍ഷങ്ങളോളമായി ഞങ്ങളുടെ വീട്ടില്‍ നിന്നിട്ടുള്ള മെയിഡുമാര്‍ക്കും, മറ്റ് പരിചയത്തിലുള്ളവര്‍ക്കും ഫോണ്‍ ചെയ്ത് വിളിച്ച് അത്യാവശ്യമായി ഒരു മെയിഡിനെ ആവശ്യമുണ്ടെന്നും, പരിചയത്തിലാരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനും പറഞ്ഞേല്‍പ്പിച്ചു.

പാചകം കഴിഞ്ഞ് ഊണും കഴിഞ്ഞ് ഉറക്കത്തിലേക്ക് വഴുതിവീഴാന്‍ തുടങ്ങിയനേരം ഒരു മിസ്സ് കാള്‍.

ഉറക്കത്തിനു ഭംഗം വന്ന ഈര്‍ഷ്യയില്‍ ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ വിളിച്ചിരിക്കുന്നത് പണ്ട് ഞങ്ങളുടെ വീട്ടില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍, അമേരിക്കയിലുള്ള മകന്റെ ഭാര്യയുടെ പ്രസവം നോല്‍ക്കാന്‍ അമേരിക്കയില്‍ പോയി ഒരു കൊല്ലത്തോളം അവിടെ നിന്ന് തണുപ്പ് പറ്റാതെ തിരിച്ച് വന്ന് ഞങ്ങളുടെ തന്നെ അടിയിലുള്ള ഫ്ലാറ്റില്‍ ജോലി നോക്കുന്ന ആന്റിയാണ്. ഒര് രണ്ട് മണിക്കൂര്‍ മുന്‍പ് പലരേയും വിളിച്ച കൂട്ടത്തില്‍ ആന്റിയേയും വിളിച്ച് പറഞ്ഞിരുന്നു വല്ല മെയിഡുമാരുമുണ്ടെങ്കില്‍ പറയാന്‍.

നമ്പര്‍ ഡയല്‍ ചെയ്തു.

ആന്റി പറയൂ.

മോനെ, മോന്‍ പറഞ്ഞില്ലെ മെയിഡിനെ വേണംന്ന്. ഇപ്പോഴാ എനിക്കോര്‍മ്മ വന്നത്. ഒരാളുണ്ട്. നന്നായി പണി ചെയ്യുമെന്നാ അവര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. അവരുടെ ഹസ്ബന്റും ഇവിടെ അജ്മാനിലാ. അവര്‍ക്ക് കുട്ടികളില്ല. കരാമയിലുള്ള ഒരു വീട്ടിലാ എട്ടൊമ്പത് മാസമായിട്ട് അവര്‍ ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഞാന്‍ കരാമ സെന്ററില്‍ വച്ച് കണ്ടിട്ടുള്ള പരിചയമാ.

അപ്പോള്‍ എന്താ അവര്‍ ജോലി ചെയ്യുന്ന വീട് വിടുന്നത്?

ആ വീട്ടുകാര്‍ ശരിയല്ലാത്രെ. ഒരു മിനിറ്റു പോലും റെസ്റ്റെടുക്കാന്‍ സമ്മതിക്കില്ലാന്ന്.

എങ്കില്‍ ആന്റി അവരോട് വരാന്‍ പറയൂ വൈകീട്ട് എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കണ്ണുതുറന്ന് എന്റെ ഡയലോഗുകള്‍ ശ്രദ്ധിച്ചുകിടക്കുന്ന വാമഭാഗത്തിനോടായി ഞാന്‍ പറഞ്ഞു, നീയെന്താ പറഞ്ഞേ സണ്‍റൈസിലേക്ക് പോകുമ്പോള്‍? ഷെല്‍ഫില്‍ നല്ല മെയിഡിരിക്കുന്നുണ്ടേല്‍ ഒരെണ്ണമെടുത്തോന്ന്! എന്നിട്ടിപ്പോ നോക്ക്, ഒരു മെയിഡ് പോയപ്പോഴേക്കും അടുത്ത മെയിഡ്, അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍.

ഉം മെയിഡാദ്യം വരട്ടെ എന്നിട്ട് നമുക്ക് നോക്കാം.

ഉറക്കം കഴിഞ്ഞെഴുന്നേറ്റ് കടുപ്പത്തിലുള്ള ചായയും കുടിച്ചിരിക്കുന്ന നേരത്താണ് കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടത്.

ധ്രുതഗതിയില്‍ പുറത്തേക്ക് പോയി വാതില്‍ തുറന്ന ഭാര്യ പൊട്ടിയ ചിരി താഴെ വീണ് പൊട്ടിചിതറാതിരിക്കാന്‍ കൈകൊണ്ട് വായ്പൊത്തികൊണ്ട് എന്റെ അടുത്ത് വന്ന് പറഞ്ഞു, ആന്റി പറഞ്ഞ മെയിഡ് വന്നിട്ടുണ്ട്. നല്ല ഗ്ലാമറുണ്ട്. സാറിനേയാ ചോദിച്ചത്? സാറ് ചെല്ല്, ചെന്ന് ഉള്ളിലേക്കാനയിക്ക്.

ഞാന്‍ പുറത്തേക്ക് ചെന്നു. വാതില്‍ തുറന്നതും, കണ്ണില്‍ ഗ്ലെയറടിച്ച് എന്റെ കണ്ണ് മഞ്ഞളിച്ചു. ഒപ്പനക്കെന്ന പോലെ തിളങ്ങുന്ന സീക്വന്‍സും, മുത്തുമെല്ലാം വച്ച മഴവില്ലിലെ നിറങ്ങളെ വെല്ലുന്ന കടുത്ത നിറത്തിലുള്ള സാരിയുടുത്ത്, ഡെന്റ് തീര്‍ക്കാന്‍ പുട്ടിയിടുന്നത് പോലെ മുഖത്ത് പൌഡര്‍ തേച്ച് പിടിപ്പിച്ച് ഒരു സ്ത്രീ നില്‍ക്കുന്നു, പിന്നില്‍ തന്നെ ഒരു പുരുഷനും; ഹസ്ബന്റായിരിക്കണം.

വരൂ, ആതിഥ്യ മര്യാദ ഒട്ടും കുറയാതെ ഉള്ളിലേക്ക് ക്ഷണിച്ചു.

വീടിനുള്ളില്‍ വന്ന് കാന്‍ഡിഡേറ്റും ഹസ്ബന്റനും ആസനസ്ഥരായപ്പോള്‍ ഇന്റര്‍വ്യൂ തുടങ്ങി.

പേര്?

ഓമന ( ദൈവമേ!!! ഓമനത്തം ഏഴയലത്തൂടെ പോലും പോയിട്ടില്ലല്ലോയെന്ന ആത്മഗതം)

നാട്ടില്‍ എവിടെ?

തിരുവന്തോരത്താ സാറെ.

പാചകമൊക്കെ അറിയുമൊ?

പിന്നെന്താ സാറെ, പാചകമൊക്കെ ശരിക്കും അറിയാം.

ഞാന്‍ അടുത്ത ചോദ്യമെറിയുന്നതിനുമുന്‍പേ, ഹസ്ബന്റ് ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ പറഞ്ഞ് ശ്രദ്ധ തിരിച്ചതിനുശേഷം പറഞ്ഞു, എന്റെ വൈഫായതിനാല്‍ പറയുന്നതല്ല സാറെ, ഇവള്‍ക്ക് നല്ല കൈപുണ്യമാ. ഭക്ഷണമൊക്കെ, ഇറച്ചിയായാലും, മീനായാലും, പച്ചക്കറിയായാലും നല്ല പോലെ വെക്കും. അത് കഴിച്ചാല്‍ സാറും, മേഡവും ഞെട്ടും!

അതുകേട്ടതും പുന്നെല്ല് കണ്ട എലിയുടേത് പോലെ എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. ഭക്ഷണകാര്യം ഒകെയായാല്‍ പിന്നെ എനിക്ക് ആരായാലും, എന്തായാലും പ്രശ്നമില്ല.

ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് എത്രനാളായി? എന്താ അവിടെ നിന്നും ജോലി വിടുന്നത്?

ഒമ്പത് മാസമായി സാറെ അവിടെ. അവര് ആഴ്ചയിലൊരു ദിവസം പോലും അവധി തരില്ല സാറെ. തന്നെയുമല്ല, ചേട്ടന്‍ അജ്മാനില്‍ നിന്ന് ഇവിടെ വരെ ബസ്സും പിടിച്ച് വന്നാലും ഒന്ന് കാണാന്‍ പോകും സമ്മതിക്കില്ല.

എന്നിലെ ദയാലു ഉണര്‍ന്നു, കഷ്ടം തന്നെ!

എന്ന് തൊട്ട് ഇവിടെ വരാന്‍ പറ്റും?

സാറെ നാളെ ഇരുപതൊമ്പത്, മറ്റന്നാള്‍ മുപ്പത്, അത് കഴിഞ്ഞിട്ട് ഒന്നാം തിയതി തൊട്ട് വരാം.

അയ്യോ മുപ്പതാം തിയതി ഞായറാഴ്ചയാണല്ലോ? ഞങ്ങള്‍ക്കോഫീസിലേക്കും, മോള്‍ക്ക് സ്കൂളിലേക്കും പോണമല്ലോ? മുപ്പതാം തിയതി തൊട്ട് വരാന്‍ പറ്റില്ലെ?

“അയ്യോ സാറെ, മുപ്പതാം തിയതി ഒരു ദിവസം സാറും മേഡവും കൂടി ഒന്നഡ്ജസ് ചെയ്തേരെ!“

ശമ്പളം കിട്ടുക മുപ്പതാം തിയതി വൈകീട്ടാ. വൈകീട്ട് ശമ്പളം കിട്ടി കഴിഞ്ഞാല്‍ ഞാന്‍ വിളിക്കാം, അപ്പോ സാറ് വണ്ടി കൊണ്ട് വന്നാല്‍ മതി ഞാന്‍ വരാം.

ശമ്പളം കിട്ടിയതും ഇറങ്ങിവരാംന്ന് പറഞ്ഞതിലും, വണ്ടി കൊണ്ട് വന്ന് പിക്ക് ചെയ്യാന്‍ പറഞ്ഞതിലും എന്തോ പന്തികേടെനിക്ക് തോന്നിയെങ്കിലും, ആവശ്യക്കാരന് ഔചിത്യത്തിന്റെ ആവശ്യമില്ലാത്തതിനാല്‍ ഒരു ആര്‍ട്ടിഫിഷ്യല്‍ ചിരി മുഖത്ത് വരുത്തികൊണ്ട് ഡിസംബര്‍ ഒന്നാം തിയതി മുതല്‍ ജോലിക്ക് ഹാജരായികൊള്ളാനും, മുപ്പതാം തിയതി വൈകീട്ട് ശമ്പളം കിട്ടിയതിനുശേഷം വിളിച്ച് പറഞ്ഞാല്‍ വന്ന് പിക്ക് ചെയ്യാമെന്നും അറിയിച്ചു.

മുപ്പതാം തിയതി, ഞായറാഴ്ച രാവിലെ മകളെ സ്കൂള്‍ ബസ്സില്‍ കയറ്റി അയച്ചാലും ഉച്ചക്ക് വരുമ്പോള്‍ പിക്ക് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അന്ന് സ്കൂളില്‍ വിട്ടില്ല, പകരം രാവിലെ തന്നെ കുട്ടികുറുമികള്‍ രണ്ടിനേയും ബര്‍ദുബായിലുള്ള കസിന്‍ സിസ്റ്ററിന്റെ വീട്ടിലാക്കി ഞാന്‍ പതിവുപോലെ ജോലിക്ക് പോയി.

വൈകുന്നേരം തിരികെ വരുന്ന വഴി വാമഭാഗത്തിന്റെ ഫോണ്‍ വന്നു. ശമ്പളകണക്കെല്ലാം തീര്‍ത്ത് മെയിഡ് തയ്യാറായി നില്‍ക്കുന്നുണ്ട്, വരുന്ന വഴിക്ക് പിക്ക് ചെയ്തോളൂ.

മെയിഡ് താമസിക്കുന്ന ബില്‍ഡിങ്ങിന് കീഴെ പാര്‍ക്കിങ്ങ് ലഭിക്കാത്തതിനാല്‍ വണ്ടി ഒരു വശത്ത് ഒതുക്കിയിട്ട് ഹസാര്‍ഡ് ലൈറ്റുമിട്ട് ഞാന്‍ മെയിഡിനു ഫോണ്‍ ചെയ്തു.

ഹലോ...ചേച്ചി, ഞാന്‍ ദാ നിങ്ങള് താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയിലെത്തിയിട്ടുണ്ട്. ചേച്ചി വേഗം വാ. പാര്‍ക്കിങ്ങില്ല ഇവിടെ.

സാറെ, എന്റെ കയ്യില്‍ പെട്ടിയും രണ്ട് ബാഗുമുണ്ട് സാറെ. ഒറ്റക്ക് അത് കൊണ്ട് വരാന്‍ പറ്റത്തില്ല, സാറ് മുകളില്‍ ഇരുനൂറ്റിപത്തിലോട്ട് വാ, നമുക്കൊരുമിച്ച് ഇത് താഴെയിറക്കിയേച്ചും പോവാം!!

@$%^&%$@!! ഹെന്റമ്മേ...ഇതൊരു മെയിഡല്ല, ഒന്നൊന്നര മെയിഡ് തന്നെ. ആവശ്യക്കാരന് ഔചിത്യത്തിന്റെ ആവശ്യമില്ല എന്ന ചിന്ത വീണ്ടും മനസ്സില്‍ ഉദിച്ചതിനാല്‍ ഇരുന്നൂറു ദിര്‍ഹം ഫൈന്‍ കിട്ടിയാല്‍ കിട്ടട്ടെ എന്ന്‍ കരുതി ലിഫ്റ്റില്ലാത്ത ബില്‍ഡിങ്ങിനെ രണ്ടാം നിലയിലേക്ക് ഓടി കയറി. പൂട്ടികിടക്കുന്ന ഇരുനൂറ്റിപത്താം നമ്പര്‍ മുറിയുടെ മുന്നില്‍ രണ്ട് ബാഗുകള്‍ക്കിടയിലായി വച്ചിരിക്കുന്ന പെട്ടിപുറത്ത് ഓമനേച്ചി ഇരിക്കുന്ന ഇരിപ്പോന്ന്‍ കാണേണ്ടത് തന്നെ. വേഷഭൂഷാദികള്‍ പഴയത് പോലെ ഒപ്പനകളിക്കാരികളുടേത് തന്നെ!

എന്നെ കണ്ടതും ബഹുമാനപുരസ്സരം എഴുന്നേറ്റ് ചിരിക്കാന്‍ ശ്രമിച്ച് പരാജയമടഞ്ഞു. ചിരി ഒരിക്കലും വിരിയാത്ത ഓമനത്വമുളള മുഖമാണതെന്ന് മനസ്സിലായത് പിന്നീടാണ്.

സാറ് ഈ പെട്ടിയും, ഒരു ബാഗും മാത്രം എടുത്താല്‍ മതി, ഈ ബാഗും എന്റെ ഹാന്‍ബാഗും ഞാന്‍ എടുത്തോളാം!

എന്തൊരു വിശാലമനസ്കത!

രണ്ടാമത്തെ ഫ്ലോറില്‍ നിന്നും ഗ്രൌണ്ട് ഫ്ലോറിലേക്ക് എടുത്തെറിഞ്ഞാലോ എന്നൊരു നിമിഷം ആലോചിച്ചെങ്കിലും, പത്ത് മുതല്‍ പൂജ്യം വരെ എണ്ണി ഞാന്‍ എന്റെ തല തണുപ്പിച്ചതിനുശേഷം പെട്ടിയും ബാഗുമെടുത്ത് കോണിപടികളെണ്ണികൊണ്ട് വേച്ചു വേച്ച് താഴോട്ടിറങ്ങി. എന്നെ അനുഗമിച്ചുകൊണ്ട് ഹാന്റ്ബാഗ് തോളത്തും, ചെറിയ ഒരു എയര്‍ബാഗ് കയ്യിലുമായി ഓമനയും!

ബൂട്ട് തുറന്ന് ബാഗുകളും പെട്ടികളും ഉള്ളില്‍ വച്ച്, ഓമനേച്ചിയേം കൂട്ടി എന്റെ ഫ്ലാറ്റിലെത്തി. ചുമട്ട് കാരനെപോലെ പെട്ടിയും ഭാഗും ചുമന്ന് വരുന്ന എന്നെ കണ്ടപ്പോള്‍ കുറുമിക്ക് ചിരിപൊട്ടിയെങ്കിലും എന്റെ മുഖത്ത് നിന്ന് സംഗതിയുടെ വശപിശക് മനസ്സിലാക്കിയതിനാല്‍ അവള്‍ മൌനം പൂണ്ടു.

രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങുകയായിരുന്ന വാമഭാഗത്തിനു, ഓമനയെ ഇന്‍ഡക്ഷനായി ഹാന്റ് ഓവര്‍ ചെയ്ത് ഞാന്‍ എന്റെ തടിയൂരി.

വാമഭാഗം - ചേച്ചി ഡ്രസ്സ് മാറ്റിയിട്ട് വന്നോളൂ, ഞാന്‍ അടുക്കളയും, സാധങ്ങള്‍ വച്ചിരിക്കുന്ന സ്ഥലങ്ങളുമൊക്കെ കാണിച്ച് തരാം. രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുകയും ചെയ്യാം.

ഓമന - അതിന് ഞാന്‍ നാളെമുതലല്ല് ജോലി തുടങ്ങുന്നത്.

എങ്കില്‍ ചേച്ചി ഒരു കാര്യം ചെയ്യ് അകത്ത് കയറി ഇരിക്ക്. മക്കളേ, ആ കാര്‍ട്ടൂണ്‍ നിറുത്തിയിട്ട് ചേച്ചിക്ക് ഇഷ്ടമുള്ള സീരിയല്‍ ഒന്ന് വച്ച് കൊടുക്കൂ. പിന്നെ ചേച്ചി, ചേച്ചിക്ക് രാത്രി എന്താ കഴിക്കാന്‍ വേണ്ടതെന്ന് വച്ച് പറഞ്ഞാല്‍ എനിക്കുണ്ടാക്കാമായിരുന്നു. ചപ്പാത്തിയോ? ചോറോ?

അല്ല മാഡം ഞാന്‍ ചുമ്മാ പറഞ്ഞതല്ല്. ഈ വസ്ത്രങ്ങളൊക്കെ ഒന്ന് മാറ്റിയിട്ട് ഞാന്‍ ദോണ്ടെ വരുന്ന്.

അന്ന് ഭക്ഷണം വാമഭാഗം തയ്യാറാക്കി, സഹായത്തിനായി ഓമന കട്ടക്ക് കട്ടക്ക് നിന്നു എന്ന് പിന്നീട് പറഞ്ഞറിഞ്ഞു.

രാത്രി ഭക്ഷണത്തിനുശേഷം കുറുമി ഓമനേച്ചിക്ക് എത്രമണിക്കാണ് എഴുന്നേല്‍ക്കണ്ടതെന്നും, ആദി കുട്ടികുറുമിയെ രാവിലെ 6.20 നു എഴുന്നേല്‍പ്പിച്ച്, തയ്യാറാക്കി കോണ്‍ഫ്ലേക്സ് കൊടുത്ത് 6.50 നു ബസ്സില്‍ കയറ്റി കൊണ്ട് വിട്ട് വന്നതിനു ശേഷം 7.50 നു ഓഫീസില്‍ ഞങ്ങള്‍ പോകുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിയതിനുശേഷം പിറ്റേ ദിവസം രാവിലെ ഒപ്പം കുറുമിയും എഴുന്നേറ്റ് എല്ലാം കാണിച്ചു തരാം എന്ന് പറഞ്ഞ് ശുഭരാത്രി നേര്‍ന്നു കൊണ്ട് പിറ്റേന്ന് രാവിലെ അവര്‍ക്കെഴുന്നേല്‍ക്കാന്‍ 5.45നു അലാം വച്ച് എല്ലാവരും കിടന്നു.

പിറ്റേന്ന് രാവിലെ 5.45നു അലാം അടിച്ചത് ഞങ്ങള്‍ കേട്ടു, ഉണര്‍ന്നു, അവരുടെ ബെഡിന്റെ അടുത്ത് പോയി അലാം ഓഫ് ചെയ്ത് അവരെ എഴുന്നേല്‍പ്പിക്കാന്‍ കുറുമി ബുദ്ധിമുട്ടിയത് ചില്ലറയല്ല. എഴുന്നേല്‍പ്പിച്ച് എല്ലാ പണിയും കുറുമി തന്നെ ചെയ്ത്, മോളേയും, ഓമനയേയും കൂട്ടി താഴെ പോയി മോളെ സ്കൂള്‍ ബസ്സില്‍ കയറ്റി വിട്ട്, ബ്രേക്ക് ഫാസ്റ്റുണ്ടാക്കി, അന്തി കുറുമിയെ അവരെ ഏല്‍പ്പിച്ച് ഞങ്ങള്‍ ഓഫീസിലേക്കിറങ്ങി. ഇറങ്ങാന്‍ നേരവും, ആദി കുറുമി സ്കൂള്‍ കഴിഞ്ഞ് വരുന്നത് 1.20 നാണെന്നും താഴെ പോയി രാവിലെ വിട്ട അതേ സ്ഥലത്ത് തന്നെ പോയി പിക്ക് ചെയ്യണമെന്നും മറ്റും പറഞ്ഞേല്‍പ്പിച്ചു.

അതൊന്നും നിങ്ങള്‍ പ്യാടിക്കേണ്ട. ഞ്യാന്‍ നോക്കികൊള്ളാം.

ഉച്ചക്ക് രണ്ടേകാല്‍ ആയപ്പോള്‍ എനിക്കൊരു ഫോണ്‍. ഇന്ത്യന്‍ സ്കൂളില്‍ നിന്നാണ്, ബസ്സ് അഞ്ച് മിനിറ്റ് കാത്തു നിന്നിട്ടും ആരും വരാഞ്ഞതിനാല്‍, കുട്ടിയെ ഇറക്കാതെ സ്കൂളിലെത്തിച്ചിട്ടുണ്ട്. സ്കൂളില്‍ വന്ന് കുട്ടിയെ നാലു മണിക്ക് മുന്‍പ് പിക്ക് ചെയ്യണമെന്ന് പറഞ്ഞ് ക്ലാസ്സ് ടീച്ചര്‍ വിളിച്ചതായിരുന്നു.

ഓഫീസില്‍ നിന്നും അമ്പത്തിയേഴ് കിലോമീറ്റര്‍ ദൂരം വണ്ടിയോടിച്ച് മൂന്നുമണിക്ക് ഇന്ത്യന്‍ സ്കൂള്‍ ജൂനിയറിലെത്തി, ഭക്ഷണമൊന്നും കഴിക്കാതെ വാടി നില്‍ക്കുന്ന മോളെ പിക്ക് ചെയ്ത് വീട്ടിലെത്തിച്ചതിനുശേഷം, ഓമനയോട് ഓമനത്വത്തോടെ ചോദിച്ചു, എന്താ ചേച്ചി അവളെ പിക്ക് ചെയ്യാതിരുന്നത്?

ഞാന്‍ ചെറുതിനേം കൂട്ടി താഴെ പോയി നിന്നാരുന്നു. വണ്ടി വന്നില്ല. ഒരു മണിക്കൂര്‍ കാത്ത്. പിന്നെ വരാതിരുന്നപ്പോള്‍ ഇങ്ങാട്ട് കേറി പോന്ന്!

എങ്കില്‍ ഞങ്ങളെ ഫോണ്‍ വിളിച്ച് പറയാമായിരുന്നില്ലെ?

നിങ്ങളെയെനന്തരിന് വിളിച്ച് ടെന്‍ഷനടിപ്പിക്കണത്? സ്കൂള്‍ ബസ്സല്ല്. അവര്‍ തിരിച്ചും കൊണ്ട് വരുമല്ല.

മയങ്ങുകയായിരുന്ന അന്തികുറുമി, എന്റെ ശബ്ദം കേട്ട് വാടിയ മുഖവുമായി എന്റെ അടുത്തേക്ക് ഓടി വന്നു. അവളെ ഒക്കത്തെടുത്ത് ഞാന്‍ അവരോട് ചോദിച്ചു, ഇവള്‍ക്കെന്തെങ്കിലും കൊടുത്തോ ചേച്ചി?

ച്യോറ് കൊടുത്ത്, പുള്ള കഴിച്ചില്ല. കുറേ പറഞ്ഞ് നോക്കി, പിന്നേം കഴിച്ചില്ല. പിന്നെ കൊണ്ട് കുപ്പേല്‍ തട്ടി. പാല് ചോദിച്ചപ്പം കാച്ചികൊടുത്ത് സാറെ. പുള്ള മഹാ മൊടയാ!

!@#$%%^^&&^%%$#$#@!

രണ്ട് പിള്ളാരേം കൂട്ടി ചൈന ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ പോയി അവര്‍ക്കും എനിക്കും ഇഷ്ടമുള്ള സൂപ്പും, സിസ്ലേഴ്സും കഴിച്ച് അവരെ വീട്ടില്‍ കൊണ്ട് ചെന്നാക്കി ഞാന്‍ ഓഫീസില്‍ പോയി.

കുറുമിയെ വിളിച്ച് കാര്യം പറഞ്ഞു.

ഓഹ്, നിങ്ങളായി കൊണ്ടു വന്നതല്ലെ. എന്തായിരുന്നു ഡയലോഗ്? ഒരു മെയിഡ് പോയപ്പോഴേക്കും അടുത്ത മെയിഡ്, അതും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍. അന്നേ ഞാന്‍ കരുതിയതാ ഇതിങ്ങനെയേ ആകൂന്ന്.

ഡീ ശവത്തില്‍ കുത്താതെ. ഇവരെ പറഞ്ഞ് നീ മനസ്സിലാക്ക്. അടുത്ത മെയിഡ് കിട്ടുന്ന വരേയെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യിപ്പിക്ക്.

നോക്കാം.

ഓഫീസ് വിട്ട് ഞാന്‍ വന്നപ്പോല്‍ പതിവുപോലെ എട്ട് കഴിഞ്ഞിരുന്നു. ലിഫ്റ്റ് ഇറങ്ങിയതും, പതിവുപോലെ രണ്ട് പേരും ഓടി അടുത്ത് വന്ന് ഉമ്മ തന്ന് ഓടിപോയി കൂട്ടുകാരികളോടൊപ്പം കളിക്കാന്‍ തുടങ്ങി.

റൂമില്‍ കയറിയപ്പോള്‍, കുറുമിയുടെ ഇഷ്ട സീരിയല്‍ ടി വിയില്‍ ഓടുന്നുണ്ട്. പക്ഷെ കുറുമിയെ കാണാനില്ല. കുറുമിയെ കാണാഞ്ഞ് അടുക്കളയില്‍ ചെന്നപ്പോള്‍ കുറുമി ചപ്പാത്തി ചുടുന്നു. ഓമന ചപ്പാത്തി പരത്തുന്നു.

എന്നെ കണ്ടതും, കുറുമി കത്തുന്ന ഒരു നോട്ടം നല്‍കികൊണ്ട് ഗ്യാസ് സ്റ്റൌവ് ഓഫ് ചെയ്ത് എന്റെ പിന്നാലെ മുറിയിലേക്ക് വന്നു.

ഷര്‍ട്ടും, പാന്റും ഊരി നില്‍ക്കുകയായിരുന്ന എന്നെ നോക്കി അവള്‍ പൊട്ടിതെറിച്ചു. നിങ്ങളിവിടെ ഇങ്ങനെ സുമോ ഗുസ്തിക്കാരനെ പോലെ നിന്നോ. എന്നെകൊണ്ടൊന്നും പറ്റില്ല ഈ പണ്ടാരത്തിനെ അക്കോമഡേറ്റ് ചെയ്യാന്‍?

എന്താ പറ്റിയത് ഡിയര്‍?

ഇനി എന്ത് പറ്റാനാ? മോളെ സ്കൂള്‍ ബസ്സില്‍ നിന്ന് സമയത്തിന് പിക്ക് ചെയ്യാന്‍ വൈകിയത്, അവര് മെയ്ക്കപ്പ് ചെയ്ത് തീര്‍ന്നപ്പോ വൈകിയതാണെന്ന് അപ്പുറത്തെ റൂമിലെ മേഘ പറഞ്ഞു. ഇപ്പോ ഞാന്‍ രാത്രിക്ക് ചപ്പാത്തിയുണ്ടാക്കാന്‍ പറഞ്ഞപ്പോള്‍ പറഞ്ഞത്, ഒന്നുകില്‍ ഞാന്‍ പരത്താം മേഡം ചപ്പാത്തി ചുട്, അല്ലെങ്കില്‍ ഞാന്‍ ചുടാം, മേഡം പരത്തിയേര് എന്നാ. അവരെ മൊത്തമായി ചുടാന്‍ തോന്നി, പക്ഷെ കുട്ടികളെ ഓര്‍ത്തും റെസഷന്‍ കാലമായതിനാല്‍ ഉള്ള ജോലി കളയണ്ടാന്നും കരുതിയാ.

നീയൊന്നടങ്ങ് കണ്മണീ. നമുക്ക് ശരിയാക്കാം.

ഭക്ഷണം ഒമ്പത് മണിക്ക് തയ്യാറായി. അവര്‍ തന്നെ ഡൈനിങ്ങ് ടേബിളില്‍ കൊണ്ട് വന്ന് വച്ചപ്പോള്‍ ഞാന്‍ ഒരു പുസ്തകം വായിക്കുകയായിരുന്നു.

സാറെ, ഭക്ഷണം റെഡിയായി. വേഗം കഴിച്ചോളൂ. എന്നിട്ട് വേണം പാത്രങ്ങള്‍ കഴുകി വച്ച് എനിക്ക് കിടക്കാന്‍. ഞാന്‍ നിന്നിരുന്ന വീട്ടില്‍ അവരൊക്കെ ഒമ്പതിനു കിടക്കുമായിരുന്നു. ഇവിടെ ഒരമ്പൊതരക്കെങ്കിലും കിടക്കണം. ഷുഗറുള്ളതാണെ. അതിന്റെ മരുന്ന് കഴിച്ചാല്‍ ഉറക്കം തനിയെ വരും.

ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു, ഒമ്പതരക്ക് തന്നെ കിടക്കുകയും ചെയ്തു ( ആവശ്യക്കാരനു ഔചിത്യബോധം ആവര്‍ത്തിക്കുന്നില്ല എന്ന ചൊല്‍ മനസ്സില്‍ വീണ്ടും).

പിറ്റേന്ന് മുതല്‍ അവര്‍ക്ക് ഭക്ഷണകാര്യത്തിലുള്‍പ്പടെയുള്ള എല്ലാ കാര്യത്തിലും ഫുള്‍ സ്വാതന്ത്ര്യം നല്‍കി.

പിറ്റേന്ന് ഞങ്ങള്‍ വരുന്നതിനും മുന്‍പ് തന്നെ അവര്‍ ഭക്ഷണം തയ്യാറാക്കിയിരുന്നു.

വൌ.

വീട്ടില്‍ വന്ന് വസ്ത്രം മാറി, കൈ കാല്‍ കഴുകി, പ്രാര്‍ത്ഥിച്ച് ഒരു ബുക്കുവായിക്കാനായി ഇരുന്നപ്പോഴേക്കും ഓമനേച്ചി വന്നു.

സാറെ ഭക്ഷണം കൊണ്ടു വരട്ടെ?

പിന്നെന്താ ചേച്ചീ, കൊണ്ട് വന്നോളൂ.

അവര്‍ അടുക്കളയിലേക്ക് പോയ തക്കത്തില്‍ ഞാന്‍ കുറുമിയോട് പറഞ്ഞു, കണ്ടോടീ ഇതാ പറയുന്നത് ഒരാള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാന്‍ രണ്ടുമൂന്ന് ദിവസം കൊടുക്കണം എന്ന്. ഇപ്പോള്‍ കണ്ടാ ഭക്ഷണം എല്ലാം തയ്യാറാക്കിയത്.

അതെ, അഡ്ജസ്റ്റ് ചെയ്യാന്‍ സമയം കൊടുക്കണം, നമുക്ക് ഭക്ഷണം കഴിക്കാം, മേശപുറത്ത് ഓമനേച്ചി ഭക്ഷണമൊക്കെ നിരത്തിയല്ലോ!

പ്ലെയിറ്റില്‍ രണ്ട് ചപ്പാത്തിയിട്ട് കറി പാത്രം തുറന്നപ്പോള്‍ മോര് കാച്ചിയത്! വേറെ കറി പാത്രങ്ങളൊന്നും മേശപുറത്തൊട്ടില്ല താനും.

കുറുമി ചിറികോട്ടി ചിരിക്കുന്നത് കണ്ടില്ല എന്ന് നടിച്ച് മോരു കറി പ്ലെയിറ്റില്‍ വിളമ്പി. മോരൊവശത്തേക്കൊഴുകി, കൈകൊണ്ട് പിഴിഞ്ഞ തക്കാളിചണ്ടി പ്ലെയിറ്റില്‍ മൂന്നിന്റന്ന് പൊന്തിയ ശവം പോലെ നിര്‍ജീവമായി കിടക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി! പെട്ടെന്നോര്‍മ്മവന്നത്, ഓമനയുടെ ഭര്‍ത്താവ് പറഞ്ഞ ഡയലോഗാണ്. എന്റെ വൈഫായതിനാല്‍ പറയുന്നതല്ല സാറെ, ഇവള്‍ക്ക് നല്ല കൈപുണ്യമാ. ഇറച്ചിയായാലും, മീനായാലും, പച്ചക്കറിയായാലും നല്ല പോലെ വെക്കും. അത് കഴിച്ചാല്‍ സാറും, മേഡവും ഞെട്ടും!

സത്യം. അയാള്‍ പറഞ്ഞത് തന്നെ സംഭവിച്ചിരിക്കുന്നു. ഞാന്‍ ഞെട്ടി!

ഓമനേച്ചി വച്ച് വിളമ്പിയ കറിയുടെ സ്വാദു മൂലം ആദ്യത്തെ രണ്ട് ദിവസത്തെ കറിവെപ്പോടെ തന്നെ കറിവെപ്പിന്റെ ഉത്തരവാദിത്വം കുറുമി സ്വമേദയാ ഏറ്റെടുത്തു, മാത്രമല്ല പിന്നീട് വന്ന ദിവസങ്ങളിലെല്ലാം തന്നെ ജോലി കഴിഞ്ഞ് ഞാന്‍ ഫ്ലാറ്റിലെത്തുമ്പോഴൊക്കെ കുറുമി അടുക്കളയില്‍ പച്ചക്കറിയരിയുകയോ, ചപ്പാത്തിചുടുകയോ, കറിവക്കുകയോ മറ്റോ ആയിരുന്നു.

പൊതുവെ ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടികുറുമികള്‍ രണ്ടും ഇവര്‍ വന്നതോടെ ഉച്ച ഭക്ഷണം ഏതാണ്ട് നിറുത്തിയ മട്ടായി, ശരീരം ക്ഷീണിച്ചു എന്ന് മാത്രമല്ല എണ്ണകാണാതെ കുഞ്ഞി തലകളില്‍ ജഢ കെട്ടാനും തുടങ്ങി!

മെയിഡും വാമഭാഗവും തമ്മില്‍ തട്ടലും മുട്ടലും സ്വരച്ചേര്‍ച്ചയില്ലാത്തതുമായി ആഴ്ചകള്‍ രണ്ട് മൂന്നെണ്ണം കൊഴിഞ്ഞുപോയി. ഓമന ഒരു പൊടിക്ക് പോലും മാറിയില്ലെങ്കിലും, ഞങ്ങള്‍ ഓമനയുടെ ദിനചര്യകളോടും, മുരട്ട് സ്വഭാവത്തിനോടുമൊപ്പം അല്പമെങ്കിലും താതാത്മ്യം പ്രാപിച്ചു എന്നു മാത്രം.

ഓഫീസില്‍ ഒരു ദിവസം ഉച്ചയൂണു കഴിക്കുന്നതിന്നിടയില്‍, പതിവില്ലാതെ കാന്റീനില്‍ നിന്നും ഭക്ഷണം എടുത്ത് വരുന്ന ജോണിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. എന്താ ജോണേ? വീട്ടീന്ന് ഭക്ഷണമൊന്നും കൊണ്ടു വരാറില്ലെ ഈയിടെയായി?

ഉവ്വ് കുറൂ, ഇന്നലെ വരെ കൊണ്ടു വന്നിരുന്നു. ഞാന്‍ നിന്നെ ഫോണ്‍ ചെയ്യണമെന്ന് കരുതിയിരിക്കുകയായിരുന്നു. ഇപ്പോഴെന്തായാലും കണ്ടത് നന്നായി. ഞാന്‍ ഇന്നലെ വൈകീട്ട് ഉണ്ടായിരുന്ന മെയിഡിനെ പറഞ്ഞ് വിട്ടു. അവള്‍ക്ക് ആഴ്ചയില്‍ മൂന്നാല് ദിവസമെങ്കിലും ലീവ് വേണമെന്ന്. നിനക്ക് മെയിഡിനെ കിട്ടിയോ കുറൂ?

ഉവ്വ് എനിക്ക് ഒരു മെയിഡിനെ കിട്ടിയിട്ടുണ്ട്. മിക്കവാറും അതിനെ ഉടന്‍ തന്നെ പറഞ്ഞ് വിടേണ്ടി വരുന്ന ലക്ഷണമാ.

അതെന്താ?

ഭക്ഷണം പാചകം ചെയ്യാന്‍ അവര്‍ക്കറിയില്ല. കുട്ടികളെ നോക്കാന്‍ മഹാ ബുദ്ധിമുട്ടാണെന്ന്. ക്ലീനിങ്ങൊക്കെ ഭയങ്കര പ്രായാസമുള്ള പണിയാണത്രെ! നന്നായി ചെയ്യാനറിയാവുന്നത് സമയത്തിനു ആഹാരം കഴിക്കാനും ഉറങ്ങാനും മാത്രം.

എങ്കില്‍ പറഞ്ഞ് വിട്ട് വേറെ ആരെയെങ്കിലും എടുക്ക് കുറൂ. ഞാന്‍ രാവിലെ തന്നെ വിളിച്ച് പരസ്യം കൊടുത്തിട്ടുണ്ട്, രണ്ട് ദിവസം കഴിഞ്ഞാലെ പത്രത്തില്‍ വരൂ.

മെയിഡില്ലാതെ എങ്ങിനെ മാനേജ് ചെയ്യും ജോണേ രണ്ട് മൂന്ന് ദിവസം?

രണ്ട് ദിവസം പെമ്പ്രന്നോത്തി ലീവെടുത്തിട്ടുണ്ട്. അതിനുള്ളില്‍ കിട്ടിയില്ലെങ്കില്‍ രണ്ട് ദിവസം ഞാനും ലീവെടുക്കണം.

ശരി, പേപ്പറില്‍ പരസ്യം കൊടുത്ത് നല്ല മെയിഡിനെ വല്ലതും കിട്ടിയാല്‍, നീയെടുത്ത് ബാക്കി വന്നാല്‍ ഒന്ന് ഞങ്ങള്‍ക്കും തരണേ ജോണേ എന്ന് പറഞ്ഞ് ഊണവസാനിപ്പിച്ച് ഞാന്‍ എഴുന്നേറ്റു.

പതിവുപോലെ ഉരസലുകളും, മുറുമുറുപ്പുകളുമായി ആഴ്ച ഒന്ന് പിന്നേയും കടന്ന് പോയി. വീക്കെന്റ് വന്നു. വെള്ളിയാഴ്ച രാവിലെ പോയിട്ട് വൈകുന്നേരം വരുന്ന ഓമന രാത്രി എട്ടായിട്ടും വന്നില്ല പകരം രാത്രി ഒമ്പതര പത്ത് മണിക്ക് എന്റെ മൊബൈലിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു, സാറെ ഞാന്‍ ഇന്ന് വരത്തില്ല കെട്ടോ. നാളെ വൈകീട്ടേ ഞാന്‍ ഇനി വരത്തുള്ളൂ. ക്ടിം ഫോണ്‍ ഓമന കട്ട് ചെയ്തുതിനാല്‍, എന്താ, എങ്ങിനെയാ, ഏതിനാ എന്നൊന്നും ചോദിച്ച് സമയം കളയേണ്ടി വന്നില്ല.

ഫോണ്‍ കട്ട് ചെയ്തതും കുറുമിയോട് ഞാന്‍ കാര്യം പറഞ്ഞതിനുശേഷം പറഞ്ഞു, ഇത് ശരിയാവുമെന്ന് തോന്നുന്നില്ല, നമുക്കെന്തായാലും നാളെ പേപ്പറില്‍ ഒരു പരസ്യം കൊടുക്കാം മുപ്പത്തൊന്നാം തിയതിക്കുള്ളില്‍ ആരെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും മെയിഡിനെ കിട്ടിയിട്ട് ഓമനക്ക് നോട്ടീസ് കൊടുത്താല്‍ മതി എന്നും ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഗള്‍ഫ് ന്യൂസില്‍ വിളിച്ച് പരസ്യം കൊടുത്തു. മൂന്നാം ദിവസമേ പരസ്യം പത്രത്തില്‍ പ്രത്യക്ഷപെടുകയുള്ളൂ.

ശനിയാഴ്ച ഭക്ഷണമെല്ലാം കഴിഞ്ഞ്, കുറുമി പാത്രങ്ങളൊക്കെ കഴുകി വച്ച്, ഉറങ്ങാനുള്ള തയ്യാറെടുപ്പിന്റെ ഇടയിലാണ് ഒപ്പനവേഷത്തില്‍ അന്നനടയായി ഓമന വന്നണഞ്ഞത്!

എന്താ ചേച്ചി, ഇന്നലെ വന്നില്ല്യാന്നുള്ളത് പോട്ടെ, ഇന്ന് വൈകീട്ട് വരാമെന്ന് പറഞ്ഞിട്ട് ഈ പാതിരാത്രിക്ക് കയറി വന്നിരിക്കുന്നത്? ഒരു മര്യാദയൊക്കെ വേണ്ടെ?

ഓഹ് എനിക്കിത്രയൊക്കെയുള്ളൂ മര്യാദ. വേണോങ്കി സഹിച്ചേച്ചാല്‍ മതി. ഇല്ലെങ്കില്‍ ദോണ്ടെ ഒന്നാം തിയതി മുതല്‍ ഞാന്‍ പോവുകയാ. എനിക്ക് ജോലി കിട്ടാനാണോ പ്രയാസം? പണിയറിയുന്നോനെവിടെ പോയാലും പണി കിട്ടും.

ഉവ്വവ്വ്, പണിയറിയുന്നോന് മാത്രമല്ല, പണിയറിയാത്തവനും മര്യാദക്കല്ലെങ്കില്‍ പണികിട്ടും, ഓമന ഒരു കാര്യം ചെയ്തേക്ക്, ഒന്നാം തിയതിയൊന്നും ആക്കണ്ട ഇന്നു തന്നെ പൊയ്ക്കോ.

അതിനെന്നെതാ സാറെ. എന്റെ പൈസ കണക്ക് തീര്‍ത്ത് തന്നാല്‍ ഞാന്‍ ദോണ്ടെ ഈ നിമിഷം തന്നെ പോയേക്കാം.

ങ്ഹേ! ഇത്രചങ്കുറപ്പോടെ ഈ രാത്രി നേരം അവര്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നില്ല. മാസാവസാനം ഇനി അവര്‍ക്കുള്ള കാശ് എവിടെന്നെടുത്ത് കൊടുക്കാന്‍ ദൈവമേ! ഒരാവേശത്തിനു പറഞ്ഞും പോയി. ഇനിയിപ്പോ എന്ത് ചെയ്യും?

ഓമന പെട്ടിയും, ബാഗുമൊക്കെ എടുത്ത് തയ്യാറായിക്കോ, ഞാന്‍ അടിയില്‍ പോയി കാശെടുത്ത് ഇപ്പോ വരാം. അടിയിലിറങ്ങി എ ടി എമ്മിലുണ്ടായിരുന്ന നക്കാപിച്ച വലിച്ചെടുത്ത്, റോഡ് മുറിച്ച് കടന്ന് നടന്നു എന്റെ റിസര്‍വ്വ് ബാങ്കായ ടെരന്‍സിന്റെ വീട്ടിലേക്ക്. ബാക്കി വേണ്ടുന്ന തുക കടം വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും, ഓമന പെട്ടിയും, ബാഗുമൊക്കെ തയ്യാറാക്കി പുറത്ത് വച്ചിരുന്നു. അവരെ കൂട്ടികൊണ്ട് പോവാന്‍ അവരുടെ ഹസ്ബന്റും പുറത്ത് കാത്ത് നില്‍പ്പുണ്ടായിരുന്നു. അന്നുവരെയുള്ള ശമ്പളത്തുക കൃത്യമായി എണ്ണി നല്‍കിയതും ആ മെയിഡും പടിയിറങ്ങി.

ജനുവരി മൂന്ന് വരെ കുട്ടികുറുമിക്ക് വിന്റര്‍ വെക്കേഷനാണ്. ആയതിനാല്‍ തന്നെ ഇനിയൊരു മെയിഡിനെ കിട്ടുന്ന വരെ കുട്ടികുറുമികളെ രണ്ടിനേം രാവിലെ കസിന്‍ സിസ്റ്ററിന്റെ വീട്ടില്‍ ആക്കി ജോലിക്ക് പോവാം എന്ന് തീരുമാനിച്ചുറപ്പിച്ചു.

പിറ്റേന്ന്‍ ഓഫീസില്‍ വെച്ച് ജോണിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ജോണേ, പത്രത്തില്‍ പരസ്യം കൊടുത്തിട്ട് നിനക്ക് വല്ല മെയിഡിനേം കിട്ടിയോ?

ഉവ്വടാ കുറൂ. എനിക്കൊരു മെയിഡിനെ കിട്ടി. ഇന്ന് മുതല്‍ വരാന്‍ പറഞ്ഞപ്പോ, പറ്റില്ല, ഒന്നാം തിയതി മുതല്‍ വരാമെന്നാ അവള് പറഞ്ഞിരിക്കുന്നത്. സംസാരവും, പെരുമാറ്റവുമൊക്കെ നോക്കിയിട്ട് നല്ലതാണെന്നാ തോന്നുന്നത്. എന്തായാലും ഒന്നാം തിയതി വരെ, ഞാനും പെമ്പ്രന്നോത്തിയും ഓരോ ദിവസം ഇടവിട്ട് മാറി മാറി കുട്ടികളെ നോക്കേണ്ടി വരുമെന്നാ തോന്നുന്നത്?

നിന്റെ പുതിയ മെയിഡെങ്ങിനെയുണ്ടടാ കുറൂ?

ഗദ്,ഗദ്! എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി! എന്റെ മെയിഡ് ഞങ്ങളെയിട്ടെറിഞ്ഞ് പോയിഡാ ജോണേ!

നിന്റെ പുതിയ പരസ്യത്തിന് റെസ്പോന്‍ഡ് ചെയ്ത മെയിഡുമാരുടെ ഡാറ്റാ ബേസൊന്ന് അയക്കടാ പ്ലീസ്.

അതിനെന്നാ കുറൂ, സീറ്റില്‍ ചെന്നതും ഞാന്‍ അയക്കാം.

ജോണ്‍ തന്ന ഡാറ്റാ ബേസ് പരതി പലരേം വിളിക്കുന്നതിനിടയില്‍ ഒരു മലയാളി സ്ത്രീ പറഞ്ഞു, സാറെ, എന്റെ കൂടെ താമസിക്കുന്ന പ്രായമായ സ്ത്രീയുണ്ട്, അവര്‍ രണ്ട് മാസമേ ആയുള്ളൂ ദുബായില്‍ വന്നിട്ട്. തമിഴ് നാട്ടുകാരിയാണ്, തമിഴും, ഹിന്ദിയും സംസാരിക്കും, വയസ്സ് അറുപതായിട്ടുണ്ട്. അവര്‍ മതിയോ?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഭാഷയേതായാലും മെയിഡ് നന്നായാല്‍ മതി!

ചേച്ചി നമ്പര്‍ താ, ഞാന്‍ വിളിച്ച് സംസാരിക്കട്ടെ അവരോട്. അവര്‍ തന്ന നമ്പര്‍ നോട്ട് ചെയ്ത് ഞാന്‍ കുറുമിയെ വിളിച്ചു. തമിഴെന്നു കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങിയിട്ട് ഒരക്ഷരം ഉരിയാടാതെ കുറുമി ഫോണ്‍ കട്ട് ചെയ്തു. പിന്നെ എന്നെ തിരിച്ച് വിളിച്ചത് വൈകീട്ട് ആറ് മണിക്ക് വീട്ടിലെ ഫോണില്‍ നിന്നാ! ഫോണെടുത്ത് ഹലോ പറഞ്ഞതും,

അതേ, നല്ല സ്ത്രീട്ടോ. ചെന്നെയില്‍ നിന്നാ. പാചകമൊക്കെ നന്നായി ചെയ്യുമത്രെ. ഡയറക്ടര്‍ മണിവണ്ണന്റെ വീട്ടില്‍ വരെ ജോലി ചെയ്തിട്ടുണ്ടന്നേ. അവരുടെ മോനും, മോള്‍ക്കും ഒക്കെ മക്കളുണ്ടെന്നേ. അവരുടെ പേരകുട്ടികളെ അവര്‍ ഒരുപാട് മിസ്സ് ചെയ്യുന്നതിനാലാണത്രെ, കുട്ടികള്‍ ഉള്ള വീട്ടിലേ നില്‍ക്കൂ എന്ന് ശഠിച്ചത്. വേണമെങ്കില്‍ അവര്‍ ഇന്ന് തൊട്ട് തന്നെ വരാമെന്നും പറഞ്ഞു.

അവരോട് വരാന്‍ പറയട്ടെ?

ശമ്പളമെത്രയാ?

ഓമനക്ക് കൊടുത്തിരുന്നതിലും ഇരുന്നൂറ് കൂടുതല്‍.

ശരി ശരി വരാന്‍ പറഞ്ഞോ പക്ഷെ ഒരു കാര്യം, നമുക്ക് പറ്റില്യാന്ന് തോന്നിയാല്‍ പത്ത് ദിവസത്തെ നോട്ടീസ് നമ്മളും അവര്‍ക്ക് പറ്റില്ല്യാന്ന് തോന്നിയാല്‍ പത്ത് ദിവസത്തെ നോട്ടീസ് പിരീഡ് ഇങ്ങോട്ടും തരണം എന്ന് പറഞ്ഞേക്ക്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ തമിഴത്തി ആന്റി ജോയിന്‍ ചെയ്ത് കഴിഞ്ഞിരുന്നു. തുടര്‍ന്ന് വന്ന രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഞങ്ങള്‍ക്ക് സ്വന്തം അമ്മയെപോലെയായി എന്ന് പറയാം.

കുട്ടികളെ സ്വന്തം പേരക്കുട്ടികളെന്ന പോലെ നോക്കുന്നു. നല്ല ഐശ്വര്യം, നല്ല വൃത്തി, നല്ല ഭക്ഷണം. എന്തായാലും ഇത്രയും നല്ലൊരു മെയിഡിനെ കിട്ടിയതിനു ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നു.

വാല്‍ കഷ്ണം:

ന്യൂ ഇയര്‍ അവധിയും മറ്റും കഴിഞ്ഞ് ഓഫീസിലേക്ക് ചെന്ന ദിവസം, ഉച്ചയൂണ് സമയത്ത് തന്റെ ലഞ്ചുമായി ജോണും ഞങ്ങള്‍ക്കൊപ്പം ഇരുന്നു.

എങ്ങനെയുണ്ടെടാ കുറൂ നിന്റെ പുതിയ മെയിഡ്?

ദൈവം സഹായിച്ച് വളരെ നല്ലൊരു സ്ത്രീ. നിന്റെ മെയിഡോ ജോണേ?

മാറ്റേണ്ടി വരുമെന്നാ തോന്നുന്നത്? പിള്ളാരെയൊന്നും നോക്കത്തില്ലടാ!

ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുന്നതിനിടയില്‍ ഞാന്‍ ജോണിന്റെ മോരു കറിയല്‍പ്പം എന്റെ ചോറിലേക്കൊഴിച്ചു. മോരൊരുവശത്തേക്കൊഴുകി, കൈകൊണ്ട് പിഴിഞ്ഞ തക്കാളിചണ്ടി ചോറിന്റെ മുകളില്‍ മൂന്നിന്റന്ന് പൊന്തിയ ശവം പോലെ കിടന്നു!

എന്റെ മന്‍സ്സില്‍ സംശയത്തിന്റെ നുരകള്‍ പൊന്തി. കണ്‍ഫര്‍മേഷനായി, മോരുകറി കൂട്ടി ഞാന്‍ ഒരുസ്പൂണ്‍ ചോറുണ്ടു. സംശയമില്ല, സംശയിച്ചത് സത്യം തന്നെ!

ഡാ ജോണേ, നിന്റെ മെയിഡിന്റെ പേര് ഓമന എന്നാണോ?

അതേല്ലോ കുറൂ. എന്നാ പറ്റി?

പറ്റാനുള്ളത് പറ്റികഴിഞ്ഞു ജോണേ ഇതിലേറെ എന്ത് പറ്റാനാ!!!

വാലിന്റെ വാല്‍ കഷ്ണം:

പിറ്റേന്ന് വൈകീട്ട്: കൊടുത്ത പരസ്യത്തിന്റെ തുടര്‍ച്ചയായി പല മെയിഡുകളും ഫോണ്‍ വിളിച്ചതിന്റെ ഇടയിലായി ഫോണില്‍ പരിചയമുള്ള ഒരു നമ്പര്‍ തെളിഞ്ഞു; മെയിഡ് ഓമന!

ഹലോ, സാറെ മെയിഡിനെ വേണോന്നുള്ള പരസ്യം കണ്ട് വിളിക്കുന്നതാ, മെയിഡിനെ കിട്ടിയാ?

ഇതാണ് ജോലി ചെയ്യുന്ന വീട്ടിലെ ആളുകളുടെ നമ്പറുകള്‍ ഫോണില്‍ രക്ഷിച്ചു വച്ചില്ലെങ്കില്‍ പറ്റുന്ന അമളി എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഒരു മലയാളിയല്ലെ എന്ന കാരുണ്യത്താല്‍ ഞാന്‍ പറഞ്ഞു, സോറി മെയിഡിനെ കിട്ടി.