Thursday, October 30, 2008

കോന്നിലം പാടത്തെ പ്രേതം - എട്ട്

പൊട്ടിച്ചിരിയുടെ മാറ്റൊലികള്‍ അവസാനിക്കും മുന്‍പെ തന്നെ, വെളിച്ചത്തിന്റെ മുള്‍മുനകള്‍ അന്ധകാരത്തിനെ തുളച്ച് പൊടുന്നനെ പുറത്ത് വന്നപ്പോള്‍, മണ്ണെണ്ണ വിളക്കായിട്ടുപോലും കണ്ണൊന്നു മഞ്ഞളിച്ച് പോയി! ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒപ്പമുള്ളവരും ശ്രദ്ധിച്ചിരിക്കണം.

വെളിച്ചം പാട്ടവിളക്കിന്റേതായാലും, പാലത്തിന്റെ അടിയിലെ ചുമരുകള്‍ക്കിടയിലായതിനാല്‍ ഇരുട്ടിനെ പാടെ അകറ്റാന്‍ ആ വെളിച്ചത്തിനു കഴിഞ്ഞു, മാത്രമല്ല എല്ലാവരുടെ മുഖഭാവങ്ങളും വ്യക്തമായി കാണുവാന്‍ ആ വെളിച്ചം പ്രാപ്തമായിരുന്നു. കൊയ്ത്തു പാടം കായലാക്കി മാറ്റിയിരിക്കുന്ന കോന്നിലം പാടത്ത് സിമന്റ് തറയില്‍ വച്ചിരിക്കുന്ന വിളക്കിന്റെ പ്രതിഫലനങ്ങള്‍ വീശിയടിക്കുന്ന കാറ്റ് നൂറുകണക്കിന് കാര്‍ത്തിക ദീപങ്ങള്‍ തെളിയിച്ചു!

ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

വെളിച്ചം ലഭിച്ചതിനാല്‍ തന്നെ ഞാന്‍ പാലത്തിന്റെ അടിയിലെ ഉത്തമന്റെ കിടപ്പറ മൊത്തമായി നോക്കികണ്ടു. വെള്ളത്തില്‍ നിന്നും ഉദ്ദേശം ഒരു നാലടി ഉയരത്തിലാണ് തറപണിതിരിക്കുന്നത്. അതിനു ഒരു നാലഞ്ചടി വീതി ഉണ്ട്. വാര്‍ത്തിട്ടിരിക്കുന്ന സ്ഥലത്തിന്റെ നീളം ഒരു എട്ടടിയില്‍ കൂടുതല്‍ കാണാന്‍ വഴിയില്ല. ഒരു വശത്ത് മൊത്തം സിമന്റ് വാര്‍ത്ത് മതിലാക്കിയിരിക്കുന്നു.പിന്നെ പില്ലറുകളും മറ്റും.

ഉത്തമാ താന്‍ ഇവിടെയല്ലെ കിടക്കുന്നത് എന്ന് പറഞ്ഞത്?

അതെ. എന്തേ?

അല്ലാ താന്‍ എവിടേയാ കിടക്കാറുള്ളത്?

ദാ ഇവിടെ.

രണ്ട് ചുമരുകള്‍ക്കിടയില്‍നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആറടിയിലും താഴെ ദൂരമുള്ള രണ്ട് പില്ലറുകള്‍ക്കുള്ളില്‍ മൂന്നടിയോളം ഉയരത്തില്‍ അരമതില്‍ പോലെ ഒരടിയോളം വീതിയില്‍ കെട്ടിയിരിക്കുന്ന ഒരു സ്ഥലം ചൂണ്ടി കാണിച്ചു.

ദൈവമേ, കിടന്ന കിടപ്പില്‍ നിന്നൊന്ന് തിരിയാനും, മറിയാനും പറ്റാത്ത സ്ഥലം! എങ്ങാനും തിരിഞ്ഞു മറിഞ്ഞ് വീണാല്‍ മൂന്നടിമാത്രം താഴെയെങ്കിലും, വെറും കോണ്‍ക്രീറ്റ് നിലത്തേക്ക്. തല പൊട്ടിതെറിച്ചില്ലെങ്കിലും കോമയില്‍ പോകാന്‍ ആ വീഴ്ച തന്നെ ഒരാള്‍ക്ക് ധാരാളം എന്ന് എനിക്ക് ജീവിതത്തില്‍ തന്നെ അനുഭവിപ്പിച്ച അനുഭവങ്ങള്‍ കൂട്ടിനൊപ്പം.

ഉത്തമാ, താന്‍ സത്യം പറ, താന്‍ ഇവിടെ തന്നേയോ കിടക്കുന്നത്?

ഉത്തമന്‍ ഉത്തരം പറയുകയല്ലായിരുന്നു മറിച്ച് മുരളുകയായിരുന്നു, ഒരു ചെന്നായ് മുരളുന്നതുപോലെ!

എന്താ ഇവിടെ കിടന്നാല്‍? അയാളുടെ മുഖം വീണ്ടും പൈശാചികമായി.

അല്ല ഒന്നു തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍, അറിയാതൊന്നു വീണുപോയാല്‍?

വീഴുകയോ? ഞാനോ?

മറുചോദ്യം ഉടനെ വന്നു.

അല്ല ചോദിച്ചു എന്ന് മാത്രം.

അത്തരം ചോദ്യങ്ങളൊന്നും വേണ്ട. ഒരു കാര്യം മനസ്സിലാക്കുക നിങ്ങള്‍ ഇപ്പോള്‍ എന്റെ വീട്ടിലാണെന്ന് കൂട്ടിക്കോളൂ. സ്വന്തം വീട്ടിലെ സ്വയരക്ഷയറിയാതെ ആരും ആരേയും വീട്ടിലേക്ക് വിളിച്ചു വരുത്താറില്ല!

ദൈവമേ, ഇയാളെന്താ ഇങ്ങിനെ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചോദ്യം പുറത്തേക്കെറിഞ്ഞില്ല.

ബണ്ടിന്നക്കരെ നിന്ന് പാലത്തിന്നടിയിലൂടെ ഇപ്പുറത്തേക്കൊഴുകുന്ന വെള്ളം ഒരു സംഗീതമെന്ന പോലെ കേള്‍ക്കാം.

ഉത്തമാ, താന്‍ ഇവിടെ താമസിക്കുന്നു എന്നല്ലെ പറഞ്ഞത്, അപ്പോ തന്റെ വസ്ത്രങ്ങളോ മറ്റു സാധന സാമഗ്രികളോ ഇവിടെ കാണുന്നില്ലല്ലോ? ചോദ്യം വന്നത് തണുപ്പന്റെ കയ്യില്‍ നിന്നായിരുന്നു.

ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!

Thursday, October 23, 2008

കോന്നിലം പാടത്തെ പ്രേതം - ഏഴ്

കിതപ്പ് തെല്ലൊന്നടങ്ങിയപ്പോള്‍ ഉത്തമന്‍ കണ്ണുകള്‍ തുറന്നു. ഞങ്ങളിലോരോരുത്തരുടേയും മുഖത്തേക്ക് വളരെ സൂക്ഷമതയോടെ മാറി മാറി നോക്കിയതിനുശേഷം ഷെഡിന്റെ മുന്നിലൂടെ കളകള ശബ്ദത്തോടെ ഒഴുകുന്ന വെള്ളത്തിലേക്ക് കണ്ണുംനട്ട് ഉത്തമന്‍ നേരത്തെ പറഞ്ഞ് നിറുത്തിയതിന്റെ ബാക്കി എന്നപോലെ തന്റെ കഥ തുടര്‍ന്നു.

രണ്ടാമത്തെ കുട്ടി ജനിച്ച് നാലോ അഞ്ചോ വയസ്സായികാണും, ഭാര്യവീട്ടുകാരുടെ എതിര്‍പ്പൊക്കെ അല്പാല്പമായി കുറഞ്ഞ് വന്നിരുന്നു. അവളുടെ തന്നെ ബന്ധുവായ ഒരു യുവാവ് മുന്‍കൈയ്യെടുത്താണ് അവരുടെ വാപ്പയോട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി ഒരിക്കല്‍ അവളുടെ വാപ്പയേം, ഉമ്മയേം, സഹോദരിയേം മറ്റും തങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതും. അതിന്നുശേഷമാണ് അവളുടെ വാപ്പ ഇടക്കിടെ പണമായും, പലചരക്കുകളായും, കുട്ടികള്‍ക്ക് വിശേഷാവസരങ്ങളില്‍ വസ്ത്രങ്ങളായും മറ്റും സഹായിക്കാന്‍ തുടങ്ങിയത്. അതോട് കൂടെ അവളുടെ ബന്ധുവായ യുവാവും തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിമാറുകയായിരുന്നു.

മാസങ്ങള്‍ പിന്നേയും പലതും കൊഴിഞ്ഞു വീണു. ഇടക്കിടെ മാത്രം വരാറുണ്ടായിരുന്ന ബന്ധു, തങ്ങളുടെ വീട്ടിലേക്കുള്ള വരവിന്റെ ഇടവേളകളുടെ ദൈര്‍ഘ്യം കുറച്ചു, തന്നെയുമല്ല കിടപ്പും ചിലപ്പോഴൊക്കെ വീട്ടിലാകാന്‍ തുടങ്ങി. അപ്പോഴും സംശയത്തിന്റെ ഒരു നിഴല്‍ പോലും തന്റെ മനസ്സില്‍ വീണിരുന്നില്ല, മാത്രമല്ല, രാത്രികാലങ്ങളില്‍ ഒറ്റലും, കുരുത്തിയും മറ്റും വച്ച് മീന്‍ പിടിക്കാന്‍ പോകാറുള്ളപ്പോള്‍ അയാള്‍ വീട്ടിലൂണ്ടാവുന്നത് വീട്ടിലുള്ളവര്‍ക്ക് ഒരു തുണയാണെന്ന് മാത്രമേ താന്‍ കരുതിയുള്ളൂ .

തങ്ങളുടെ വീട്ടിലേക്കുള്ള അയാളുടെ വരവിനെ ചൊല്ലിയും, കിടപ്പിനെ ചൊല്ലിയുമൊക്കെ ഒളിഞ്ഞും, തെളിഞ്ഞും, നാട്ടുകാരില്‍ പലരും, പലപ്പോഴും, പലതും, പറഞ്ഞത് കേട്ടെങ്കിലും കേട്ടില്ല എന്ന് നടിച്ചു നടന്നു. സന്തോഷപൂര്‍ണ്ണമായ ഒരു കുടുംബത്തിലെ സമാധാനം തകര്‍ക്കാന്‍ നടക്കുന്നവരാണ് ചുറ്റിനുമുള്ളതെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം.

പക്ഷെ ഒരിക്കല്‍ രാത്രി മീന്‍ പിടിക്കാന്‍ പോയിട്ട് പനിപിടിച്ച് തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. അന്ന് കാണേണ്ടാത്തത് കാണേണ്ടിയും, കേള്‍ക്കേണ്ടാത്തത് കേള്‍ക്കേണ്ടിയും വന്നു! കുടുംബത്തിന്റെ കെട്ടുറപ്പിനെ കരുതി, വളര്‍ന്നു വരുന്ന മക്കളുടെ ഭാവിയെ കരുതി ഒന്നും കാണാത്തതുപോലേയും, കേള്‍ക്കാത്തതുപോലേയുമായി തുടര്‍ന്നുള്ള ജീവിതം. പക്ഷെ പിന്നേയും പലതവണ നേരില്‍ കാണേണ്ടി വന്നപ്പോള്‍ ചോദിക്കാതിരിക്കാനായില്ല. അറിഞ്ഞതായി നടിക്കാതിരിക്കാനായില്ല. അവിടേയായിരുന്നു തുടക്കം.

പിന്നീടെപ്പോഴോ അവളുടെ വീട്ടുകാരുടെ ഒത്താശയോടെ തന്നെ അയാള്‍ അവിടെ സ്ഥിരതാമസമായി. ഏതാണ്ട് ഒന്നൊന്നര വര്‍ഷത്തോളം കാലം ഒരേ വീട്ടില്‍ അപരിചിതരെപോലെ കഴിഞ്ഞു ഞാനും ഭാര്യയും. പിന്നീടെപ്പോഴോ ഞാനും വീട്ടില്‍ നിന്നു പുറത്താക്കപെട്ടു.

സ്വന്തം വീട്ടില്‍ നിന്നും അന്യായമായി പുറത്താക്കപെട്ട ഒരാളുടെ അവസ്ഥ നിങ്ങള്‍ക്ക് പറഞ്ഞാല്‍ കൂടി മനസ്സിലാവില്ല. വീട് നഷ്ടപെടുകമാത്രമല്ല, ഭാര്യയും, മക്കളും പോലും നഷ്ടപെട്ടു. ആരുമില്ലാത്തവനായി ഞാന്‍. ആരുമില്ലാത്തവന്‍.

ഉത്തമന്റെ കഥ അത്യുത്തമം അല്ലെ എന്ന് പറഞ്ഞ് ഉത്തമന്‍ പൊട്ടിച്ചിരിച്ചു. അയാളുടെ പൊട്ടിച്ചിരിക്ക് കോന്നിലം പാടത്ത് നിന്ന് അനേകം മാറ്റൊലികളുണ്ടായി.

അയാളുടെ കഥകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആ മനുഷ്യനോട് സഹതാപം തോന്നി. അയാളെ കുറിച്ച് കുറച്ച് കൂടുതലായി അറിയണമെന്ന ആഗ്രഹം തോന്നിയതിനാല്‍ തന്നെ ഞങ്ങള്‍ വീണ്ടും അയാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി.

ഉത്തമന്‍ വീട് വിട്ടിറങ്ങിയിട്ടെത്ര നാളായി?

കുറച്ച് മാസങ്ങളായി.

ഇപ്പോള്‍ എവിടെ താമസിക്കുന്നു.

ഞാന്‍ ദാ ആ കാണുന്ന പാലത്തിന്റെ അടിയില്‍?

പാലത്തിന്റെ അടിയിലോ?

അതെ. പാലത്തിന്റെ അടിയില്‍ തന്നെ.

ഭക്ഷണമൊക്കെ?

ചായക്കടയില്‍നിന്നോ, ചിലപ്പോള്‍ പരിചയക്കാരാരുടേയെങ്കിലും വീട്ടില്‍ നിന്നോ കഴിക്കും. ചിലപ്പോഴാകട്ടെ യാതൊന്നും കഴിക്കാറില്ല, കോന്നിലം പാടത്തെ തെളിവെള്ളം മാത്രം കുടിച്ചാലും എന്റെ വയര്‍ നിറയും!

അക്കരയിലേതോ മരത്തില്‍ നിന്നും കടവാതിലുകള്‍ കൂട്ടം കൂട്ടമായി കരഞ്ഞ്കൊണ്ട് ചിറകടിച്ച് പറക്കുന്ന വികൃതമായ ശബ്ദം തൊട്ടടുത്തെന്ന പോലെ കേട്ടു!. കൂട്ടം തെറ്റിയ വവ്വാലുകളില്‍ ചിലത് പറന്ന് വന്ന് ഷെഡിന്റെ ഗ്രില്ലുകളില്‍ ചിറകിട്ടടിച്ച് എങ്ങോട്ടോ പറന്നു പോയി. ശക്തിയോടെ തണുത്ത കാറ്റ് വീശി. പാട്ടവിളക്കിനുള്ളിലെരിയുന്ന കൈവിളക്കിന്റെ നാളം കാറ്റില്‍ ആടിയുലഞ്ഞു, പിന്നെ കെട്ടു. അല്പമെങ്കിലും തെളിഞ്ഞുവന്നിരുന്ന ആകാശത്ത് മഴക്കാറുകള്‍ പൊടുന്നനെ കരിമ്പടം വിരിച്ചു.

ആര്‍ത്തലച്ച് മഴവരുന്നുണ്ട്, ഇവിടെ ഇരുന്നാല്‍ മഴ മുഴുവന്‍ നനയും. നമുക്ക് ഞാന്‍ താമസിക്കുന്ന പാലത്തിന്റെ അടിയിലേക്കു പോവാം എന്ന് പറഞ്ഞ് ഉത്തമന്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി. കാറില്‍ കയറി ഇരിക്കുകയോ, അല്ലെങ്കില്‍ നേരിട്ട് വണ്ടിയെടുത്ത് വീട്ടിലേക്ക് പോകുകയും ചെയ്താലും മഴനനയില്ല്ല്ലോ എന്ന് പോലും ചിന്തിക്കാതെ ഞങ്ങള്‍ ഉത്തമന്റെ കൂടെ റോഡിനപ്പുറത്തുള്ള പാലം ലക്ഷ്യമാക്കി നടന്നു.

കാലുകള്‍ വലിച്ച് വച്ച് നടക്കുന്ന ഉത്തമന്റെ ഒപ്പം എത്തുവാന്‍ ഞങ്ങള്‍ക്ക് ചെറിയ വേഗതയില്‍ ഓടേണ്ടി വന്നു. നടക്കുകയാണോ, അതോ പറക്കുകയോ എന്ന് തോന്നിപ്പിക്കുന്ന വേഗതയിലാണയാള്‍ നടന്നിരുന്നത്!

നിറകുടം ഉടച്ചാലെന്ന പോലെ പൊടുന്നനെ മഴപെയ്യാന്‍ തുടങ്ങി. ചെറുതായി ചാറ്റലില്‍ തുടങ്ങി രൌദ്രഭാവം പ്രാപിക്കുകയാണ് മഴ സാധാരണ പതിവ്. ഇത് പതിവിന്നു വിപരീതമായി ഉത്തമന്‍ പ്രവചിച്ചത് പോലെ ആര്‍ത്തലച്ച് പെയ്യുകയാണ് മഴ. ബണ്ടിന്റെ കരക്കല്‍ വളര്‍ന്നു നില്‍ക്കുന്ന ഇരുങ്കണ-പുല്‍ക്കാടുകള്‍ക്കിടയില്‍ നിന്നും ചീവിടുകള്‍ നിറുത്താതെ കരഞ്ഞുകൊണ്ടേയിരുന്നു, തവളകളുടെ കരച്ചിലും ഒപ്പത്തിനൊപ്പം.

ഉത്തമന്‍ റോഡ് മുറിച്ച് കടന്ന് റോഡിന്റെ വലതു വശത്തുള്ള പാലത്തിന്റെ കൈവരിക്കടുത്തേക്ക് നടന്നു. ഞങ്ങള്‍ ഓടിയാണ് റോഡ് മുറിച്ച് കടന്നതും പാലത്തിന്റെ കൈവരിക്കടുത്തേക്ക് ചെന്നതും.

പാലം കഴിയുന്നതിനോട് ചേര്‍ന്ന് താഴേക്ക് കുത്തനെയുള്ള ഒരു ഇടുങ്ങിയ വഴി. ആളുകള്‍, നടന്നു നടന്നുണ്ടായതിനാലാവണം ആ വഴിയില്‍ പുല്ലോ, കുറ്റിചെടികളോ ഉണ്ടായിരുന്നില്ല. വളരെ നിസ്സാരമായി ഉത്തമന്‍ ആ വഴിയിലൂടെ താഴോട്ടിറങ്ങി. താഴെ ചെന്ന് നിങ്ങള്‍ ഇങ്ങോട്ടിറങ്ങിപോരെ എന്ന് പറഞ്ഞ് ഞങ്ങള്‍ക്കായി കാത്തു നിന്നു.

മഴ കോരിചൊരിഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു.

ആദ്യം ഇറങ്ങാനായി കാല്‍ വച്ചത് ഞാനാണ്. മഴവെള്ളത്തില്‍ നനഞ്ഞ് മണ്ണാകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതിനാല്‍ ചവിട്ടുമ്പോള്‍ കാല്‍ വഴുക്കുന്നു. ഒരു കൈ പാലത്തിന്റെ ചുവരിലും, മറുകൈ വഴിയോട് ചേര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കുറ്റിചെടികളിലും പിടിച്ച് ഞാന്‍ അടിയിലേക്ക് മെല്ലെയിറങ്ങി. കുറ്റിചെടികളില്ലായിരുന്നില്ലെങ്കില്‍ വഴുക്കി വീഴുമായിരുന്നെന്നത് തീര്‍ച്ച. എനിക്ക് തൊട്ടുപിന്നാലെ തണുപ്പനും, ബാബുവും, ഫസലുവും ഇറങ്ങി. ഇക്കരയിലും വിശാലമായ പാടം തന്നെ, ബണ്ടില്ല എന്ന് മാത്രം. പോക്കാച്ചിതവളകളുടേയും, ചീവീടുകളുടേയൂം ശബ്ദം മാത്രം അന്തരീക്ഷത്തില്‍ മുഴുങ്ങി കേള്‍ക്കുന്നുണ്ട്.

വരൂ ഒപ്പം എന്ന് പറഞ്ഞ് പാലത്തിന്റെ മതിലിനോട് ചേര്‍ന്ന് വാര്‍ത്തിട്ടിരിക്കുന്ന അരയടിയോളം വീതിയിലുള്ള സിമന്റ് സ്ലാബിലൂടെ ഉത്തമന്‍ മുന്നോട്ട് നടന്നു.

സ്ലാബ് ഇടുങ്ങിയതാണ്. അടിയൊന്ന് തെറ്റിയാല്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തേക്കാണ് വീഴുന്നത്. മതിലില്‍ കൈപ്പത്തിയാല്‍ പിടിച്ച്. ഇടുങ്ങിയ സ്ലാബിലൂടെ ഒരു ഹിപ്നോട്ടിക്ക് നിദ്രയിലെന്ന പോലെ ഞങ്ങളും ഉത്തമനെ പിന്തുടര്‍ന്നു.

പത്ത് പതിനഞ്ചടിയോളം നടന്നുകഴിഞ്ഞപ്പോള്‍ മതിലിന്റെ മൂലയെത്തി. വീണ്ടും ഉള്ളിലോട്ട് ഒരു നാലഞ്ചടി. പാലത്തിന്റെ അടിഭാഗം എത്തി. ഇടുങ്ങിയ സ്ലാബല്ല ഇപ്പോഴുള്ളത്. സിമന്റിട്ട് വാര്‍ത്ത വളരെയേറെ വീതിയുള്ള സ്ഥലം. ഇരുട്ടായതിനാല്‍ ഒന്നും വ്യക്തമായി കാണുന്നില്ല.

ഉത്തമാ അവിടുന്ന് വിളക്കെടുക്കാമായിരുന്നില്ലെ?

ഹ ഹ ഹ, ഉത്തമന്‍ പൊട്ടിചിരിച്ചു. പാലത്തിന്നടിയില്‍, സിമന്റ് ചുവരുകള്‍ക്കിടയില്‍, വെള്ളത്തിനു തൊട്ട് മുകളിലായി ഇരുട്ടില്‍ നിന്ന് പൊട്ടിച്ചിരിക്കുന്ന ഉത്തമന്റെ പൊട്ടിചിരി പല തവണ പ്രതിധ്വനിച്ചു.

വിളക്കെടുക്കാമായിരുന്നെന്നോ? വിളക്ക് ഞാന്‍ എടുത്തുവല്ലോ.

ഉത്തമന്‍ തിരിഞ്ഞപ്പോള്‍ അയാളുടെ കയ്യില്‍ കത്തികൊണ്ടിരിക്കുന്ന വിളക്ക്! എണ്ണ പാട്ട കാറ്റുപിടിക്കാതിരിക്കാനായി, നടുവിലെ പാട്ട വെട്ടി മാറ്റിയതിന്റെ ഉള്ളില്‍ വച്ചിരിക്കുന്ന കൈവിളക്ക്! ഷെഡിന്നടുത്തുണ്ടായിരുന്ന അതേ വിളക്ക്!

Thursday, October 16, 2008

കോന്നിലം പാടത്തെ പ്രേതം - ആറ്

തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നത് കണ്ടതും എന്റെ ശരീരത്തിലൂടെ ഒരു മിന്നല്‍പിണര്‍ കടന്നുപോയി. നൊടിയിടയില്‍ തന്നെ കൈപ്പടിയില്‍ പിടിച്ച് മുകളിലേക്ക് ചാടിക്കയറി കാറിന്നടുത്തേക്ക് നടന്നു, ഡിക്കിയില്‍ നിന്ന് ടൌവ്വലെടുത്ത് ശരീരം മൊത്തത്തിലൊന്ന് തുടച്ചു. അവര്‍ നാലുപേരും കാര്യമായ സംസാരത്തിലായത് കാരണം ഞാന്‍ കയറിയതൊന്നും ശ്രദ്ധിച്ചിട്ടേ ഇല്ല. കാറ്റുവീശുന്നതിനാലാവാം, ചെറുതായി തണുക്കാന്‍ തുടങ്ങിയിരിക്കുന്നു.

വരണ്ടുപോയ തൊണ്ടയൊന്ന് തണുപ്പിക്കുവാന്‍, വണ്ടിയുടെ ബൂട്ടില്‍ കിടന്നിരുന്ന ഉച്ചക്ക് വാങ്ങിയ സോഡകുപ്പിയില്‍ അവശേഷിച്ചിരുന്ന സോഡ അണ്ണാക്കിലേക്കൊഴിച്ചു. സിഗററ്റൊരെണ്ണമെടുത്ത് തീകൊളുത്തി പുകയൂതിവിട്ടുകൊണ്ട് ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

അടുത്ത് ചെന്നിരിക്കുമ്പോള്‍ തണുപ്പനില്ല!

തണുപ്പന്‍ എവിടെ ബാബൂ?

അവന്‍ ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ഒന്ന് മുങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് വെള്ളത്തിലേക്കിറങ്ങാന്‍ പോയി.

തെളിഞ്ഞിരുന്ന ആകാശത്തങ്ങിങ്ങായി കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടാന്‍ തുടങ്ങി.

കുറുമാനെ കളിക്കാണ്ട് കരക്ക് കയറ് കുറുമാനെ എന്ന് തണുപ്പന്‍ ഷെഡിന്റെ അടുത്ത് നിന്ന് പറയുന്നത് കേട്ടത് പോലെ എനിക്ക് തോന്നിയപ്പോള്‍ എന്റെ തോന്നലാണോ എന്നറിയാന്‍ മാത്രം ബാബുവിന്റേം, ഫസലുവിന്റേം മുഖത്തേക്ക് മാറി മാറി ഞാന്‍ നോക്കി. ഉത്തമന്‍ ആവേശത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രകഥയില്‍ മുങ്ങിതാഴുകയാണിരുവരും. ഉത്തമനാണെങ്കില്‍ ഞാന്‍ ചെന്ന് ഇരുന്നത് പോലും ശ്രദ്ധിച്ച ഭാവമില്ല.

ഉത്തമന്റെ ശ്രദ്ധ തന്റെ കേള്‍വിക്കാരായ ബാബുവിലും ഫസലുവിലും മാത്രം!

കുറുമാനേ, എന്ന തണുപ്പന്റെ വിളി ഒരിക്കല്‍കൂടി ചെവിയില്‍ പതിച്ചപ്പോള്‍ ഞാന്‍ സിഗറ്റ് താഴെ കുത്തികെടുത്തി എഴുന്നേറ്റ് ഷെഡിന്റെ മുന്‍പിലേക്ക് നടന്നു.

ഷെഡിന്റെ മുന്നിലെത്തിയതും, തണുപ്പന്‍ കൈവരിയില്‍ പിടിച്ച് മുകളിലേക്ക് കയറിയതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. എന്നെ കണ്ടതും, ഒരു ജാതി മറ്റേ പണി കാട്ടരുതു കുറുമാനെ താന്‍. തണുപ്പാ തണുപ്പാന്ന് കാറി വിളിച്ച് എന്നെ ഇങ്ങോട്ട് വരുത്തി, ഒന്ന് പിടിച്ച് കയറ്റിഷ്ടാന്ന് പറഞ്ഞ് കൈതന്നിട്ട് എന്തിനാടോ താന്‍ എന്നെ വെള്ളത്തിലേക്ക് വലിച്ചിട്ടത്? എന്നിട്ട് താന്‍ കരക്കും കയറി!

ഞാന്‍ തണുപ്പനോട് ചോദിക്കാന്‍ ഇരുന്ന അതേ ചോദ്യം അവന്‍ എന്നോട് ചോദിക്കുന്നു!

എവിടെയൊക്കെയോ, എന്തൊക്കെയോ പന്തികേട്! എന്താണെന്ന് വ്യക്തവുമല്ല. ചങ്ങല ശരിക്കും മുറുകുന്നില്ല, ചിലകണ്ണികള്‍ അകന്നിരിക്കുന്നു. അകന്നിരിക്കുന്ന കണ്ണികള്‍ അടുപ്പിക്കേണ്ടത് അപകടമൊഴിവാക്കാന്‍ അത്യാവശ്യം.

തണുപ്പന്‍ ഷെഡിന്റെ മുന്നിലെ വെള്ളത്തില്‍ കിടന്ന് എന്നെ വിളിച്ചതു മുതല്‍ ഞാന്‍ നേരിട്ടനുഭവിച്ചതെല്ലാം ചുരുങ്ങിയ വാക്കുകളാല്‍ തണുപ്പനോട് ഞാന്‍ പറഞ്ഞു. അവനു സംഭവിച്ചതവന്‍ എന്നോടും പറഞ്ഞപ്പോള്‍ഒരു കാര്യം ഞങ്ങള്‍ക്ക് തീര്‍ച്ചയായി. മുന്‍പ് ബാബുവിനു മുന്‍പ് സംഭവിച്ചതും ഏകദേശം ഇതു തന്നെയായിരുന്നു.

മദ്യത്തിന്റെ ലഹരിയില്‍ മൂന്ന് പേര്‍ക്കും ഏതാണ്ടൊരേ അനുഭവം ഉണ്ടാകുമോ?

മദ്യത്തിന്റെ ലഹരിയിലുണ്ടായ വെറുമൊരു തോന്നലായിരിക്കാം അതെല്ലാം എന്നു വിശ്വസിച്ചുറപ്പിച്ച് നടന്നതെല്ലാം തള്ളികളയാന്‍ പോലുമുള്ളത്ര ലഹരി ഞങ്ങളുടെ ശരീരത്തില്‍ ഇല്ലെങ്കില്‍ കൂടിയും ഒരാത്മധൈര്യത്തിനായി ഞങ്ങള്‍ പരപ്സരം പറഞ്ഞു, പാതിരനേരത്തോരോരോ തോന്നലുകളേയ്!

എന്തെങ്കിലുമാവട്ടെ രണ്ടെണ്ണം അടിച്ച് തണുപ്പകറ്റാം എന്ന് കരുതിയാല്‍ കുപ്പിയാണേല്‍ കാലി. നനഞ്ഞ വസ്ത്രങ്ങള്‍ ഡിക്കിയിലിട്ട് ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചു. ഓരോ സിഗററ്റും കത്തിച്ച് വലിച്ചുകൊണ്ട് ഷെഡിന്നടുത്തേക്ക് നടക്കുമ്പോള്‍ തണുപ്പന്‍ എന്നോട് പറഞ്ഞു, നടന്നതൊന്നും ബാബുവിനോടും, ഫസലുവിനോടും ഇപ്പോള്‍ പറയണ്ട. പ്രത്യേകിച്ചും ആ ഉത്തമന്റെ മുന്‍പില്‍ വച്ച്.

പുല്ലില്‍ കുന്തിച്ചിരുന്ന് ചരിത്രം വിളമ്പുന്ന ഉത്തമനില്‍ കണ്ണും നട്ട് കൈവരിയിലിരിക്കുന്ന ബാബുവിനും, ഫസലുവിനുമൊപ്പം ചരിത്രകഥാകഥനത്തിന്റെ കേള്‍വിക്കാരായി ഞങ്ങളും ഇരുന്നു.

അന്യമതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതുമുതല്‍, അവളുടെ വീട്ടുകാരുടേയും, നാട്ടുകാരുടേയും, മതപണ്ഠിതന്മാരുടേയും എതിര്‍പ്പിനെവരെ വകവക്കാതെ അവളെ വിളിച്ചിറക്കി റെജിസ്റ്റര്‍ മാര്യേജ് ചെയ്തത് മുതല്‍, ഉള്ളപ്പോഴും, ഇല്ലായ്പ്പോഴും ഒരുമിച്ചുണ്ടുറങ്ങി, സന്തോഷത്തോടെ ജീവിച്ച അവരുടെ നല്ല നാളുകളിലൂടെ/വര്‍ഷങ്ങളിലൂടെ, സമര്‍ത്ഥനായ ഒരു കാഥികനെ പോലെ ഞങ്ങളുടെ കൈപിടിച്ച് കൂടെ കൊണ്ട് പോയി ഉത്തമന്‍.

ഞങ്ങള്‍ക്ക് രണ്ടാണ്‍കുട്ടികള്‍. അവര്‍ക്കിപ്പോള്‍ ആറും എട്ടും വയസ്സായി എന്ന് അര്‍ദ്ധോക്തിയില്‍ പറഞ്ഞു നിര്‍ത്തിയതിനുശേഷം ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടച്ച് പിടിച്ച് കിതക്കുമ്പോള്‍ അയാളുടെ മുഖത്ത് വിരിഞ്ഞിരുന്ന ഭാവങ്ങള്‍ ഭീതിജനകമായിരുന്നു.

കിതപ്പൊന്നാറിയപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ബീഡിപൊതിയെടുത്ത് ഒരെണ്ണം ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ച് കത്തിച്ചു. ഇടത് കൈപത്തികൊണ്ട് കാറ്റിനു മറപിടിച്ച്, കത്തുന്ന തീപെട്ടിക്കോല്‍ ബീഡിയില്‍ മുട്ടിച്ച് ബീഡികത്തിക്കുമ്പോഴാണ് എന്റേയും തണുപ്പന്റേയും കണ്ണില്‍ ആ കാഴ്ച കണ്ണില്‍ പെട്ടത്.

അയാളുടെ ഇടതുകൈത്തണ്ട ആഴത്തില്‍ മുറിഞ്ഞിരിക്കുന്നു. അപ്പോഴും ചോരകിനിയുന്നോ എന്ന് പോലും തോന്നിപ്പിക്കുന്നത്രയും ആഴത്തിലുള്ളതായിരുന്നു ആ മുറിവ്!

ഞാനും തണുപ്പനും മുഖത്തോട് മുഖം നോക്കി. തണുപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.

കത്തിയ ബീഡി ആഞ്ഞാഞ്ഞു വലിച്ച് പുക അകത്തേക്കും പുറത്തേക്കും വിട്ട് മൌനമവലംഭിച്ച് കോന്നിലം പാടത്തേക്ക് കണ്ണും നട്ടിരുന്ന ഉത്തമനെ ചിന്തയില്‍ നിന്നുണര്‍ത്തിയത്, എങ്ങിനെയാ ഉത്തമാ തന്റെ കയ്യ് ഇത്ര ആഴത്തില്‍ മുറിഞ്ഞിരിക്കുന്നതെന്ന തണുപ്പന്റെ ചോദ്യമാണ്.

ചോദ്യം പെട്ടെന്നായതിനാലോ എന്തോ ഒരു പരിഭ്രമം ഉത്തമന്റെ മുഖത്ത് നിഴലിച്ചു. ഇടം കൈയ്യിലെ ബീഡി വലം കൈയ്യിലേക്ക് മാറ്റിയതിനു ശേഷം ഇടം കൈ കാലുകള്‍ക്കിടയില്‍ തിരുകി ഉത്തമന്‍ പറഞ്ഞു, ഏയ് അതൊരു ചെറിയ മുറിവ്.

ചെറിയ മുറിവോ? തന്റെ കയ്യിലോ? ആ കൈയ്യൊന്ന് കാണിച്ചേ, തണുപ്പന്‍ പറഞ്ഞു.

യാതൊരു വിധ മടിയും കാണിക്കാതെ, എരിയുന്ന പാട്ടവിളക്കിനു നേര്‍ക്ക് തന്റെ ഇടത് കൈ മലര്‍ത്തി കാണിച്ചു ഉത്തമന്‍!

മുറിവിനു കാലിഞ്ചിലേറെ ആഴം! കൈതണ്ടയിലെ ഞരമ്പ് മുറിഞ്ഞത് കൂടിചേര്‍ന്നിട്ടില്ല! ചോരയുടെ നനവ് അപ്പോഴും ആ മുറിവില്‍ കാണാം! കൈയ്യിലൊരു തുന്നല്‍കെട്ടില്ലയെന്നതോ പോട്ടെ! ഒരു തുണി കൊണ്ട് പോലും കെട്ടിയിട്ടില്ല!

ഇത്തരം ഒരവസ്ഥയില്‍ ഒരാളെ കണ്ടാല്‍ സാധരണക്കാരനായ ഒരാള്‍ക്ക് തോന്നുന്ന സംശയങ്ങളൊക്കെ എനിക്ക് തോന്നി, പക്ഷെ എന്റെ സംശയങ്ങളേക്കാളും ഇരട്ടി ചോദ്യങ്ങള്‍ ഭിഷഗ്വരന്മാരായ തണുപ്പന്റേയും, ബാബുവിന്റേയും, ഫസലുവിന്റേയും കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നത് ഞാന്‍ വായിച്ചെടുത്തു.

ഇതെങ്ങിനെ സംഭവിച്ചതാ ഉത്തമാ? ചോദ്യങ്ങള്‍ തൊടുത്തത് ഞങ്ങള്‍ നാലുപേരുമൊരുമിച്ചായിരുന്നു.

ഇത് ഞാന്‍ ആത്മഹത്യചെയ്യുവാനായി മുറിച്ചതാ! നിസ്സംഗതയോടെ ഉത്തമന്‍ ഉത്തരം പറഞ്ഞു?

എപ്പോള്‍? എന്തിന്? എങ്ങിനെ? വീണ്ടും ചോദ്യങ്ങളുടെ ശരവര്‍ഷം!

പറയാം, ഞാന്‍ എല്ലാം പറയാം.

വീണ്ടും കണ്ണുകളുമടച്ച് ഉത്തമന്‍ കിതക്കാന്‍ തുടങ്ങി. കണ്ണുകള്‍ അടഞ്ഞിട്ടായിരുന്നുവെങ്കിലും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളേറേയും പൈശാചികമായിരുന്നു!

Friday, October 03, 2008

കോന്നിലം പാടത്തെ പ്രേതം - അഞ്ച്


ചൂടാവാതെ ഉത്തമാ, നിങ്ങളടിച്ചില്ലേല്‍ വേണ്ട ഞങ്ങളടിച്ചോളാം. ഒരു ആതിഥ്യ മര്യാദക്ക് ചോദിച്ചു എന്ന് മാത്രം എന്ന് ഞാന്‍ പറഞ്ഞു. എന്തൂറ്റാ പറഞ്ഞേ താന്‍? ആതിഥ്യ മര്യാദാന്നോ?

മ്മള്, ഈ കോന്നിലം പാടത്ത്യാ ഗഡികളെ, ങ്ങള് വന്നത് പൊറത്തൂന്നും. അപ്പോ പിന്നെ ഞാനല്ലെ ആതിഥ്യ മര്യാദ കാണിക്കണ്ടത്?

സംസാരത്തിലുള്ള പൊരുത്തമില്ലായ്മയും, ചില സമയത്തെ നോട്ടവും, ഭാവവും എല്ലാം കണ്ടതില്‍ നിന്ന് ചെറുതായെങ്കിലും ഒരു വശപിശക് ഫീല്‍ ചെയ്തതിനായിരുന്നതിനാല്‍ ബാബു സ്വകാര്യമായിട്ടെന്നോട് പറഞ്ഞു, ഇത് വെറും കുരിശല്ലാന്നാ തോന്നണെ, പൊന്‍കുരിശാ. ഒന്നുകില്‍ അല്പം ലൂസ്, അല്ലെങ്കില്‍, കഞ്ചാവ്.

വിട്ടുപിടിഷ്ടാ, നമ്മക്കൊരു കമ്പനിയായല്ലോ. മാത്രമല്ല വിളക്കും കിട്ടി. മ്മക്ക്, ഒന്നും കൂടി നീന്തി മറിയാം എന്ന് പറഞ്ഞ് ഞാനും, തണുപ്പനും വസ്ത്രം മാറ്റി വെള്ളത്തിലേക്കിറങ്ങി. ബാബുവും, ഫസലുവും, ഉത്തമനുമായി സംസാരം തുടര്‍ന്നു.




ഒഴുകി വരുന്ന വെള്ളത്തിനപ്പോഴും ചെറിയ ചൂടുണ്ടായിരുന്നു എന്നത് തന്നെ ഞങ്ങളെ അത്ഭുതപെടുത്തി. ഞങ്ങള്‍ രണ്ടു പേരും ഇക്കരെയും, അക്കരെയുമായി ബണ്ടിന്റെ ഇടയിലൂടൊഴുകുന്ന വെള്ളത്തില്‍ നീന്തിയും, നടന്നും രസിച്ചു. ഇടക്കിടെ കരക്ക് കയറി, റീ ചാര്‍ജ് ചെയ്ത് തിരികെ വെള്ളത്തിലേക്ക് ചാടി. വീണ്ടും ഒഴുക്കില്‍ നടന്നും, കിടന്നും, നീന്തിയും ഞങ്ങള്‍ അര്‍മാദം തുടര്‍ന്നു.




സ്ലാബിന്നടിയിലൂടെ കൈവരിയില്‍ പിടിച്ച് അക്കരെ നടന്ന്, ഷെഡിന്നു മുന്‍പിലുള്ള നിലയില്ലാത്ത പാടത്തേക്ക് ചാടി നീന്തിയ തണുപ്പന്റെ കുറുമാനെ വേഗം ഒന്നിങ്ങോട്ട് വായോ എന്ന ഉച്ചത്തിലുള്ള വിളി കേട്ടതും, ഇക്കരെ ആഴമില്ലാത്ത പുല്ല് പടര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് നീന്തുകയായിരുന്ന ഞാന്‍ പരമാവധി വേഗത്തില്‍ നീന്തി, സ്ലാബില്‍ പിടിച്ച് ഷെഡിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ ഷെഡിന്നു മുന്‍പില്‍ കോണ്‍ക്രീറ്റ് തുടങ്ങുന്ന സ്ഥലത്ത് പിടിച്ച് തല മാത്രം വെള്ളത്തിനു വെളിയിലായി തണുപ്പന്‍ നിന്ന് കിതക്കുന്നു.

അവന്റെ മുഖഭാവം വ്യക്തമല്ലെങ്കിലും അവന്‍ കിതക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു. അതേ സമയം ഒരു സ്പീക്കര്‍ ഫോണ്‍ ചെവിയില്‍ വെച്ച് കേള്‍ക്കുന്ന അതേ ശബ്ദത്തില്‍!

എന്താ തണുപ്പാ എന്ത് പറ്റി?

കുറുമാനെ, ഒന്നും പറയണ്ട, ഞാന്‍ ഈ ഷെഡിന്റെ അപ്പുറത്ത് പതിവുപോലെ ചാടി നീന്തുമ്പോള്‍ തണുപ്പാ, തണുപ്പാ എന്ന് ആരോ വിളിച്ചു. ഞാന്‍ കരുതി ബാബുവോ, ഫസലുവോ മറ്റോ ആയിരിക്കുമെന്ന്. അതിനാല്‍ ഞാന്‍ നീന്തി ഷെഡിന്റെ മുന്‍പില്‍ എത്തി. അപ്പോ വീണ്ടും വിളി തണുപ്പാ, തണുപ്പാന്ന്. അതും ഷെഡിന്റെ ഉള്ളില്‍ നിന്നും.!! ആ ശബ്ദം ഫസലുവിന്റേം, ബാബുവിന്റേം, ഒന്നുമായിരുന്നില്ല ഒരു വേറിട്ട ശബ്ദം അതും ഷെഡിന്റെ ഉള്ളില്‍ നിന്ന്.

എന്ത് പറയാനാ കുറുമാനെ എന്റെ ജീവന്‍ പാതി പോയെങ്കിലും ഞാന്‍ ഷെഡിലേക്കൊന്ന് വെറുതെ നോക്കിയപ്പോള്‍ പൂട്ടിയിട്ടിരിക്കുന്ന ഷെഡില്‍ നല്ല വെളിച്ചം! ഷെഡിന്റെ ഉള്ളില്‍ ആരുമില്ല താനും!! തൊട്ട് മുകളിലല്ലെ അവര്‍ ഇരിക്കുന്നതെന്നോര്‍ത്ത്. ഫസലുവിനേം, ബാബുവിനേം ഞാന്‍ കുറേ വിളിച്ചു, പക്ഷെ അവരാരും വിളി കേട്ടില്ല. അപ്പോഴാ ഞാന്‍ കുറുമാനെ വിളിച്ചത്.

എന്നെ ഒന്ന് പിടിച്ച് കയറ്റ് കുറുമാനെ. തണുപ്പന്‍ വലത് കൈ നീട്ടി.

പണ്ടാരം. ഞാന്‍ ഒഴുക്കുള്ള വെള്ളത്തില്‍ ഒഴുകിപോകാതെ കൈവരിയില്‍ പിടിച്ച് നില്‍ക്കുന്നു. അവനാണേല്‍ ഷെഡിനു മുന്‍പിലെ നിലയില്ലാത്ത കുഴിയില്‍ സ്ലാബിനു കീഴെ കോണ്‍ക്രീറ്റ് ഇട്ടതില്‍ പിടിച്ച് കിടക്കുന്നു. എനിക്കാണേല്‍ തൊട്ടപ്പുറത്ത് മുകളില്‍ ഇരുന്ന് ഇതൊന്നുമറിയാതെ സംസാരിക്കുന്ന ബാബുവിനേയും, ഫസലുവിനേയും, ഉത്തമനേയും കാണാം. ഞാന്‍ ഷെഡിലേക്കൊന്നു നോക്കി. മൊത്തം ഇരുട്ട് തന്നെ.

കോണ്‍ക്രീറ്റ് ചുമരിന്റെ വക്കില്‍ പിടിച്ച് ഞാന്‍ മെല്ലെ കുനിഞ്ഞ് എന്റെ വലത് കൈ നീട്ടി. തണുപ്പന്‍ എന്റെ കയ്യില്‍ പിടിച്ചപ്പോള്‍, ഐസ്സുംകട്ടയില്‍ കയ്യ് വെച്ച പ്രതീതി എങ്കിലും സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഞാനവനെ വലിച്ചുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, തണുപ്പന്‍ നിസ്സാരമായി പൂമൊട്ടിന്റെ ലാഘവത്തോടെ എന്നെ പിടിച്ച് വെള്ളത്തിലേക്കിട്ടു.

നിലയില്ലാത്ത കുഴിയാണ് അവിടെ. അടിയിലേക്ക് മുങ്ങി ശ്വാസമെടുത്ത് ഞാന്‍ വെള്ളത്തിനുമുകളില്‍ ഉയര്‍ന്നപ്പോള്‍ തണുപ്പനും ഒപ്പം ഉയര്‍ന്നു.

എന്താ കുറുമാനേ പേടിച്ചോ? ഞാന്‍ തമാശക്ക് ചെയ്തതല്ലെ?

മോന്തേമ്മെ ഒരു കീറ് കീറാന്‍ തോന്നിയെങ്കിലും സംയമനം പാലിച്ച് ഞാന്‍ പറഞ്ഞു, ഏയ് പേടിച്ചില്ല. ഇതൊക്കെ ഒരു രസമല്ലെ ഗഡീ . എന്തായാലും ഞാന്‍ ഇനി നീന്തുന്നില്ല, കയറുകയാണ്.

ഉം താന്‍ കയറ്, ഞാനിപ്പോഴൊന്നും കയറുന്നില്ല എന്ന് പറഞ്ഞ് അവന്‍ വീണ്ടും വെള്ളത്തിലോട്ടിറങ്ങി നീന്താന്‍ തുടങ്ങി, n അതും ഷെഡിന്റെ മുന്‍പില്‍!

കൈകള്‍ രണ്ടും മുകളിലെ വരിപ്പാതയില്‍ ഊന്നി ബലം കൊടുത്ത് കരയിലേക്ക് പൊങ്ങാന്‍ നേരം ഞാന്‍ വെറുതെ ഷെഡിലേക്കൊന്ന് നോക്കി. ഒന്നല്ല, രണ്ട് ,പാട്ട വിളക്ക് ഷെഡില്‍ കൂട്ടിയിട്ട ചാക്ക് കെട്ടുകള്‍ക്ക് മുകളിലിരുന്നെരിയുന്നു!

മുന്നിലോട്ട് നോക്കിയപ്പോഴോ, തണുപ്പനും, ബാബുവും, ഫസലുവും, ഉത്തമനുമെല്ലാമിരുന്ന് സംസാരിക്കുന്നു!!