Showing posts with label പ്രേതം.. Show all posts
Showing posts with label പ്രേതം.. Show all posts

Thursday, October 30, 2008

കോന്നിലം പാടത്തെ പ്രേതം - എട്ട്

പൊട്ടിച്ചിരിയുടെ മാറ്റൊലികള്‍ അവസാനിക്കും മുന്‍പെ തന്നെ, വെളിച്ചത്തിന്റെ മുള്‍മുനകള്‍ അന്ധകാരത്തിനെ തുളച്ച് പൊടുന്നനെ പുറത്ത് വന്നപ്പോള്‍, മണ്ണെണ്ണ വിളക്കായിട്ടുപോലും കണ്ണൊന്നു മഞ്ഞളിച്ച് പോയി! ഉത്തമന്റെ മുഖഭാവം ഇരയെകിട്ടിയ ഒരു ചെന്നായയുടേതെന്നപോലെ രൌദ്രമാവുന്നതും അതേ വേഗതയില്‍ തന്നെ ഒരു മാന്‍കിടാവിന്റേതെന്ന പോലെ ശാന്തമാവുന്നതും ഞാന്‍ ശ്രദ്ധിച്ചു. ഒപ്പമുള്ളവരും ശ്രദ്ധിച്ചിരിക്കണം.

വെളിച്ചം പാട്ടവിളക്കിന്റേതായാലും, പാലത്തിന്റെ അടിയിലെ ചുമരുകള്‍ക്കിടയിലായതിനാല്‍ ഇരുട്ടിനെ പാടെ അകറ്റാന്‍ ആ വെളിച്ചത്തിനു കഴിഞ്ഞു, മാത്രമല്ല എല്ലാവരുടെ മുഖഭാവങ്ങളും വ്യക്തമായി കാണുവാന്‍ ആ വെളിച്ചം പ്രാപ്തമായിരുന്നു. കൊയ്ത്തു പാടം കായലാക്കി മാറ്റിയിരിക്കുന്ന കോന്നിലം പാടത്ത് സിമന്റ് തറയില്‍ വച്ചിരിക്കുന്ന വിളക്കിന്റെ പ്രതിഫലനങ്ങള്‍ വീശിയടിക്കുന്ന കാറ്റ് നൂറുകണക്കിന് കാര്‍ത്തിക ദീപങ്ങള്‍ തെളിയിച്ചു!

ചീവീടുകളുടേയും, പോക്കാച്ചി തവളകളുടേയും സംഗീതം മധ്യമത്തില്‍ നിന്നും പഞ്ചമത്തിലേക്ക് കയറുന്നത് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു.

വെളിച്ചം ലഭിച്ചതിനാല്‍ തന്നെ ഞാന്‍ പാലത്തിന്റെ അടിയിലെ ഉത്തമന്റെ കിടപ്പറ മൊത്തമായി നോക്കികണ്ടു. വെള്ളത്തില്‍ നിന്നും ഉദ്ദേശം ഒരു നാലടി ഉയരത്തിലാണ് തറപണിതിരിക്കുന്നത്. അതിനു ഒരു നാലഞ്ചടി വീതി ഉണ്ട്. വാര്‍ത്തിട്ടിരിക്കുന്ന സ്ഥലത്തിന്റെ നീളം ഒരു എട്ടടിയില്‍ കൂടുതല്‍ കാണാന്‍ വഴിയില്ല. ഒരു വശത്ത് മൊത്തം സിമന്റ് വാര്‍ത്ത് മതിലാക്കിയിരിക്കുന്നു.പിന്നെ പില്ലറുകളും മറ്റും.

ഉത്തമാ താന്‍ ഇവിടെയല്ലെ കിടക്കുന്നത് എന്ന് പറഞ്ഞത്?

അതെ. എന്തേ?

അല്ലാ താന്‍ എവിടേയാ കിടക്കാറുള്ളത്?

ദാ ഇവിടെ.

രണ്ട് ചുമരുകള്‍ക്കിടയില്‍നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ആറടിയിലും താഴെ ദൂരമുള്ള രണ്ട് പില്ലറുകള്‍ക്കുള്ളില്‍ മൂന്നടിയോളം ഉയരത്തില്‍ അരമതില്‍ പോലെ ഒരടിയോളം വീതിയില്‍ കെട്ടിയിരിക്കുന്ന ഒരു സ്ഥലം ചൂണ്ടി കാണിച്ചു.

ദൈവമേ, കിടന്ന കിടപ്പില്‍ നിന്നൊന്ന് തിരിയാനും, മറിയാനും പറ്റാത്ത സ്ഥലം! എങ്ങാനും തിരിഞ്ഞു മറിഞ്ഞ് വീണാല്‍ മൂന്നടിമാത്രം താഴെയെങ്കിലും, വെറും കോണ്‍ക്രീറ്റ് നിലത്തേക്ക്. തല പൊട്ടിതെറിച്ചില്ലെങ്കിലും കോമയില്‍ പോകാന്‍ ആ വീഴ്ച തന്നെ ഒരാള്‍ക്ക് ധാരാളം എന്ന് എനിക്ക് ജീവിതത്തില്‍ തന്നെ അനുഭവിപ്പിച്ച അനുഭവങ്ങള്‍ കൂട്ടിനൊപ്പം.

ഉത്തമാ, താന്‍ സത്യം പറ, താന്‍ ഇവിടെ തന്നേയോ കിടക്കുന്നത്?

ഉത്തമന്‍ ഉത്തരം പറയുകയല്ലായിരുന്നു മറിച്ച് മുരളുകയായിരുന്നു, ഒരു ചെന്നായ് മുരളുന്നതുപോലെ!

എന്താ ഇവിടെ കിടന്നാല്‍? അയാളുടെ മുഖം വീണ്ടും പൈശാചികമായി.

അല്ല ഒന്നു തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍, അറിയാതൊന്നു വീണുപോയാല്‍?

വീഴുകയോ? ഞാനോ?

മറുചോദ്യം ഉടനെ വന്നു.

അല്ല ചോദിച്ചു എന്ന് മാത്രം.

അത്തരം ചോദ്യങ്ങളൊന്നും വേണ്ട. ഒരു കാര്യം മനസ്സിലാക്കുക നിങ്ങള്‍ ഇപ്പോള്‍ എന്റെ വീട്ടിലാണെന്ന് കൂട്ടിക്കോളൂ. സ്വന്തം വീട്ടിലെ സ്വയരക്ഷയറിയാതെ ആരും ആരേയും വീട്ടിലേക്ക് വിളിച്ചു വരുത്താറില്ല!

ദൈവമേ, ഇയാളെന്താ ഇങ്ങിനെ എന്ന് മനസ്സില്‍ തോന്നിയെങ്കിലും ചോദ്യം പുറത്തേക്കെറിഞ്ഞില്ല.

ബണ്ടിന്നക്കരെ നിന്ന് പാലത്തിന്നടിയിലൂടെ ഇപ്പുറത്തേക്കൊഴുകുന്ന വെള്ളം ഒരു സംഗീതമെന്ന പോലെ കേള്‍ക്കാം.

ഉത്തമാ, താന്‍ ഇവിടെ താമസിക്കുന്നു എന്നല്ലെ പറഞ്ഞത്, അപ്പോ തന്റെ വസ്ത്രങ്ങളോ മറ്റു സാധന സാമഗ്രികളോ ഇവിടെ കാണുന്നില്ലല്ലോ? ചോദ്യം വന്നത് തണുപ്പന്റെ കയ്യില്‍ നിന്നായിരുന്നു.

ഹ ഹ ഹ , വീണ്ടും ഉത്തമന്‍ പൊട്ടിചിരിച്ചു. പതിവുപോലെ തന്നെ ഉത്തമന്റെ ചിരി മതിലുകളില്‍ തട്ടി കോന്നിലം പാടത്തെ നിറഞ്ഞ വെള്ളത്തിലും തട്ടി പ്രതിധ്വനിച്ചു. ഹ ഹ ഹ!!