Monday, June 11, 2007

മൃതോത്ഥാനം - ഭാഗം - എട്ട്

മുത്ത്വേ, മുത്ത്വോ, ഒന്നും വേഗം വാടാ, ഉച്ചയൂണു കഴിഞ്ഞു മയങ്ങുകയായിരുന്ന മുത്തു, പതിവില്ലാതെ ശിവന്‍ വിളിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു.

എന്താ ശിവാ പതിവില്ലാതെ ഈ സമയത്ത്?

മുത്ത്വോ, പാടത്ത് കെട്ടിയ പശുവിനെ അഴിക്കാന്‍ പോയ തങ്കമ്മയെ പാമ്പു കടിച്ചൂന്നാ തോന്നണേ. നീ ഒന്നു വേഗം വാ.

എന്റെ ദൈവമേ, എനിക്ക് കഷ്ട കാലം തീരില്ലാന്നുണ്ടോ, ആത്മഗതമായി പറഞ്ഞു കൊണ്ട് മുത്തു ചാടിയെഴുന്നേറ്റു, പിന്നെ ശിവനേയും കൂട്ടി ഒരോട്ടമായിരുന്നു.

കൂടി നിന്നിരുന്ന ആളുകള്‍ മുത്തുവിനെ കണ്ടപ്പോള്‍ വഴിയൊതുങ്ങി നിന്നു.

തങ്കമ്മയുടെ ശരീരം നീലച്ചിരുന്നു. വായില്‍ നിന്നും നുരയും പതയും ഒഴുകുന്നുമുണ്ടായിരുന്നു. തങ്കമ്മയുടെ അടുത്ത് മുത്തു ഇരുന്നു. മൂക്കില്‍ വിരല്‍ ചേര്‍ത്തു ശ്വാസഗതി പരിശോദിച്ചു. പിന്നെ നിര്‍വ്വികാരനായി കൂടി നില്‍ക്കുന്നവരുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. അവള്‍ പോയി. ഞങ്ങളെ തനിച്ചാക്കി അവള്‍ പോയി. 

സ്നേഹിക്കുന്നവരെല്ലാം തന്നെ എന്നെ വിട്ടുപോകുന്നത് എന്റെ ജീവിതത്തിൽ ഇതാദ്യമായിട്ടല്ലല്ലോ!

മുത്തു, തങ്കമ്മയുടെ ശവം എടുത്ത് ചുമലില്‍ ഇട്ടു. പിന്നെ പാടവരമ്പിലൂടെ വീട്ടിലേക്ക് നടന്നു. കൂടി നിന്നിരുന്ന ജനങ്ങളും. ഇതിനിടയില്‍ ആരോ ചിലര്‍ ശിവന്‍ പറഞ്ഞതനുസരിച്ച് സുനിലിനെ വിവരം അറിയിക്കാനും, ചിലര്‍ കോടിയും, നാളികേരവും, നെല്ലും, ചന്ദനതിരിയും മറ്റും വാങ്ങുവാനും പോയി.

മുത്തു വീട്ടിലെത്തിയപ്പോഴേക്കും, ആരെല്ലാമോ ചേര്‍ന്ന്, വാഴയിലവെട്ടി ഉമ്മറത്ത് വിരിച്ചിരുന്നു. മുത്തു ശവം വാഴയിലയില്‍ കിടത്തി. തോര്‍ത്ത് മുണ്ടെടുത്ത് തങ്കമ്മയുടേ കടവായിലൂടെ ഒഴുകിയിരുന്ന പതയും, നുരയും മുത്തു ഒപ്പി. പിന്നെ തങ്കമ്മയുടേ മുഖം മൊത്തത്തില്‍ തുടച്ച് വൃത്തിയാക്കി. ശിവന്‍ മുത്തുവിന്റെ കൂടെ തന്നെ നിന്നു.  അല്പം കഴിഞ്ഞപ്പോഴേക്കും, കോടിമുണ്ടും, മറ്റും വാങ്ങുവാന്‍ പോയിരുന്നവര്‍ വന്നു. ശവത്തിനു കോടി പുതച്ചു, തലക്കില്‍ എരിയുന്ന നിലവിളക്കും, തിരിയിട്ട് കത്തിച്ച നാളികേരമുറികളും. ഇടങ്ങഴിയില്‍ നെല്ലും, ചന്ദനതിരിയും.

ആളുകള്‍ ഒറ്റക്കായും ഇരട്ടക്കായും വന്നുകൊണ്ടേയിരുന്നു. സ്ത്രീജനങ്ങള്‍ വീടിന്റെ പിന്‍വശത്ത്, കൂട്ടം കൂടി നിന്നു. ചിലരാകട്ടെ ശവത്തിന്നരികില്‍ ഇരുന്ന് എണ്ണിപെറുക്കി കരയാനും.

സുനിലിന്റെ അലമുറയിട്ടുള്ള കരച്ചില്‍ ദൂരെ നിന്നു കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, എണ്ണിപെറുക്കി കരഞ്ഞിരുന്ന സ്ത്രീകളുടെ കരച്ചില്‍ ഉച്ചത്തിലായി. കൂടി നില്‍ക്കുന്ന ആളുകളുടെ ഇടയിലൂടെ അലമുറയിട്ട് സുനില്‍ അമ്മയുടെ ശരീരത്തിന്നടുത്തിരുന്നു. പിന്നെ ശരീരത്തിലേക്ക് വീണു,  അലറികരഞ്ഞുകൊണ്ടവന്‍  അമ്മയുടെ മുഖത്ത് തെരു തെരെ ഉമ്മകൾ വച്ചു.

അമ്മേ, ഇനി ഞങ്ങള്‍ക്കാരുണ്ട്? അച്ഛനേം, എന്നേം, തനിച്ചാക്കിയിട്ട് എന്തിനാ അമ്മേ പോയത് എന്നെല്ലാമുള്ള അവന്റെ ചോദ്യങ്ങള്‍ അവിടെ കൂടിനില്‍ക്കുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

ശിവനും, മറ്റുള്ളവരും അല്പം മാറി നിന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തതിനു ശേഷം, മുറ്റത്ത് ബീഡിയും വലിച്ചു നില്‍ക്കുകയായിരുന്ന മുത്തുവിന്റെ അരികിലേക്ക് ചെന്നു. മുത്ത്വോ, വിഷം തീണ്ടിയതല്ലെ, കൂടുതല്‍ വച്ചിരിക്കേണ്ട. നമുക്ക് ശരീരം വേഗം തന്നെ അടക്കാം. നാട്ടുകാരെല്ലാം വന്നു കഴിഞ്ഞല്ലോ. തങ്കമ്മക്കങ്ങിനെ പറയാന്‍ ബന്ധുക്കളുമില്ല. നമുക്ക് ശരീരം ശ്മശാനത്തിലേക്കെടുത്താലോ?

ആയിക്കോട്ടെ. വച്ചിരുന്നാല്‍ അവള്‍ എഴുന്നേറ്റ് വരികയൊന്നുമില്ലല്ലോ.

ശിവന്‍ പറഞ്ഞ് വിട്ടിരുന്നവര്‍, അപ്പോഴേക്കും ശവമഞ്ചവുമായി എത്തികഴിഞ്ഞിരുന്നു. ശവമഞ്ചം ശരീരത്തിനടുത്ത് വച്ചു. സുനില്‍ ശവശരീരത്തിലെക്ക് കിടന്ന് പൊട്ടികരഞ്ഞു. ശിവനും, മറ്റുള്ളവരും, ചേര്‍ന്ന് സുനിലിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കുതറുന്ന അവനെ, അവന്റെ സ്നേഹിതന്‍മാര്‍ ചേര്‍ന്ന് ചേര്‍ത്ത് പിടിച്ചു.

മുത്തുവേ, ശവമെടുക്കാന്‍ പോകുന്നു. അവസാനമായി കാണാം.

മുത്തു, മുറ്റത്തുനിന്നും കയറി വന്നു. ചുമലില്‍ ഇട്ടിരുന്ന തോര്‍ത്ത്കൊണ്ട് തങ്കമ്മയുടെ മുഖം ഒന്നുകൂടെ തുടച്ച് വൃത്തിയാക്കി. അകത്തുപോയി, അവളുടെ സിന്ദൂരചെപ്പുമായി വന്ന്, നെറുകയില്‍ സിന്ദൂരം തൊട്ടു, ഒപ്പം നെറ്റിയില്‍ വട്ടത്തില്‍ ഒരു വലിയ വട്ട പൊട്ടും. കുനിഞ്ഞിരുന്നു മുത്തു തങ്കമ്മയുടെ ഇരുകവിളത്തും ചുംബിച്ചു. സുനിലിന്റെ കരച്ചില്‍ ഉച്ചത്തിലായി. നിറഞ്ഞ കണ്ണുകള്‍ തോര്‍ത്തുമുണ്ടിനാല്‍ തുടച്ച് മുത്തു എഴുന്നേറ്റു. സുനിലിനെ തന്റെ ശരീരത്തിലേക്ക് ചേര്‍ത്ത് പിടിച്ചു. രണ്ടു പേരും പൊട്ടികരഞ്ഞു.

ശിവനും മറ്റു രണ്ടുമൂന്ന് പേരും ചേര്‍ന്ന് ശവശരീരത്തിന്റെ മുഖം മൂടി, ശവശരീരം കൂട്ടി കെട്ടിയതിനുശേഷം മഞ്ചത്തിലേക്ക് കയറ്റി.

തലവശത്തിന്റെ ഒരു ഭാഗം മുത്തുവും, സുനിലും ചുമന്നു, പിന്നില്‍ ശിവനും, വാസുവും. നിശബ്ദമായി ആ ശവയാത്ര മുറ്റത്തു നിന്നും വഴിയിലേക്കിറങ്ങി പാടവരമ്പിലൂടെ ശ്മശാനം ലക്ഷ്യമാക്കി നീങ്ങി, പിന്നാലെ നാട്ടുകാരായ പുരുഷന്മാരും.

ശ്മശാനത്തില്‍ ചെന്ന്  ശവം താഴെയിറക്കി വച്ചു.  ചിതയും മറ്റും അപ്പോഴേക്കും കൂട്ടിയിരുന്നു. അടുത്തുള്ള കുളത്തില്‍ പോയി, മുത്തുവും, സുനിലും മുങ്ങികുളിച്ച് ഈറനുടുത്തു വന്നു. ശവം ചിതയിലേക്ക് വക്കുന്നതിനു മുന്‍പ് അന്ത്യനമസ്കാരം ചെയ്യാനുള്ളവര്‍ക്ക് ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, ആദ്യം മുത്തുവും, പിന്നാലെ സുനിലും, നാട്ടുകാരില്‍ ചിലരും, തങ്കമ്മയുടെ കാല്‍ക്കല്‍ ഊഴമനുസരിച്ച് നമസ്കരിച്ചെഴുന്നേറ്റ് മാറി.

ശവം ചിതയിലേക്ക് വച്ചു.  മുകളിലായി പിന്നേയും വിറകുകൾ അടുക്കി.  ചിതക്ക് ചുറ്റും, ഓട്ടകുത്തിയ കുടത്തില്‍ വെള്ളവുമായി സുനില്‍ മൂന്നു തവണ പ്രദക്ഷിണം ചെയ്തു. കുടം പുറകിലേക്കെറിഞ്ഞുടച്ചു.  കത്തിച്ചുതന്ന വിറകുകൊള്ളികൊണ്ട് സുനില്‍ ചിതക്ക് തീ കൊളുത്തി. ചിത ആളിക്കത്തുതിന്നൊപ്പം തന്നെ പച്ചമാംസം കരിയുന്നതിന്റെ ഗന്ധം ചുറ്റുപാടും പരക്കാന്‍ തുടങ്ങി. ഇടക്കിടെ തലച്ചോര്‍ പൊട്ടിതെറിക്കുന്നതിന്റെ ശബ്ദവും. ആളുകള്‍ മുത്തുവിനോടും, സുനിലിനോടും മറ്റും യാത്രപറഞ്ഞ് പിരിഞ്ഞു. അല്പം സമയത്തിനു ശേഷം,  മുത്തുവും, സുനിലും, ശിവനും, വാസുവും, ശ്മശാനത്തില്‍ നിന്നുമിറങ്ങി വീട്ടിലേക്ക് നടന്നു.

വീടെത്തിയപ്പോള്‍, ശിവന്റെ ഭാര്യ ദേവകി വിളക്കെല്ലാം തെളിയിച്ചിരുന്നു. കിണറ്റില്‍ കരയില്‍ കുളിച്ച്, ഈറന്‍ മാറ്റി മുത്തുവും, സുനിലും വീട്ടില്‍ കയറി.

ദേവകിയമ്മ, ചൂടുകട്ടന്‍ കാപ്പി പകര്‍ന്ന് മുത്തുവിനും, ശിവനും നല്‍കി. കാപ്പി കുടിച്ചിരിക്കുന്നതിനിടെ ശിവന്‍ പറഞ്ഞു, ഓരോന്നോര്‍ത്ത് നീ മനസ്സു വിഷമിക്കണ്ട മുത്തു, ഒക്കെ ശരിയാകും. ഒന്നില്ലെങ്കിലും നിനക്ക് തെങ്ങടിച്ചാല്‍ പന വീഴുന്ന, നിന്നേക്കാളും ഭംഗിയായി എല്ലാ‍ പണികളും ചെയ്യുന്ന ഒരു മകനില്ലെ? എന്റെ കാര്യം നോക്കൂ. നാളെ ഞങ്ങള്‍ക്ക് വായ്ക്കരി വിടാന്‍ പോലും ആരുമില്ല.

അതെ, ഇനി അവന്‍ മാത്രമാ എനിക്കൊരു തുണ. അകത്ത് പായില്‍ കിടന്ന് ഏങ്ങലടിച്ചു കരയുകയായിരുന്ന സുനിലിന്റെ അടുത്തേക്ക് ചെന്ന് അവന്റെ അരികിലായിരുന്നുകൊണ്ട് മുത്തു സുനിലിന്റെ നെറ്റിയില്‍ മെല്ലെ തലോടി. നിനക്കിനി, ഞാനും, എനിക്കു നീയും മാത്രം മോനെ.

അച്ഛന്റെ കൈകള്‍ തന്റെ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചുകൊണ്ട് സുനില്‍ വിങ്ങിപൊട്ടി.

തുടരും...

36 comments:

asdfasdf asfdasdf said...

തേങ്ങ ഞാനുടച്ചു.
വായന പിന്നെ..

Mubarak Merchant said...

തങ്കമ്മയെ ചിതയിലേക്കെടുക്കാന്‍ പോകുന്നുവെന്നു പരഞ്ഞപ്പോള്‍ മുത്തു ചെയ്ത പ്രവ്^ത്തികള്‍ ജീവിതം ഒരുപാടു കണ്ട പക്വമതിയായ ഒരു ഭര്‍ത്താവിന്റേതു തന്നെ. ഭാവനയില്‍ നിന്ന് ഇത്തരം ചീന്തുകള്‍ മെനഞ്ഞെടുക്കുന്ന നോവലിസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു.
കുറുമാനേ.. :9

Sona said...

മുത്തുവിന്റെ ജീവിതം tragedy തന്നെ..പാവം മുത്തു!!

ഇടിവാള്‍ said...

ദുഷ്ടന്‍ കുറുമാനേ! ഓരോ ലക്കത്തിലും ഓരോരുത്തരെ വച്ച് താന്‍ കൊല്ലുകയാണല്ലോ?

ഇനി തന്റെ കഥ (അതായത് മൃതോത്ഥാനം എന്ന കഥ..അല്ലാതെ തന്റെ കഥയല്ല) തീരുമ്പോഴേക്കും നെടുപുഴ ഭാഗത്ത് എല്ലാവരും മരിച്ചു കാണുമലോ? (ഓരോ എപ്പിസോഡില്‍ ഓരോരുത്തരെ വച്ച് താന്‍ വധിക്കുകയല്ലേ)

കഥവായിച്ച് ഇനി എത്ര പേരു മരിച്ചോ ആവോ? (സീരിയസാക്കല്ലേ ..)

പിന്ന്യേ 2 കാര്യങ്ങള്‍!
1- നിശബ്ദമായി ആ ശവഘോഷയാത്ര !! ഒരു ഘോഷയാത്രക്ക് അല്പസ്വല്പം ശബ്ദമൊക്കെ വേണ്ടേ മാഷേ? ;)

2- ശ്മശാനത്തില്‍ ചെന്ന്‍ ശവമിറക്കി... ശവം ചിതയിലേക്ക് വച്ചു..... ശവം ചിതയിലേക്ക് വച്ചു
ഇവിടെ തോന്നിയ ഒരു കാര്യം!

ചിതയൊരുക്കം കണ്ടിട്ട് മുത്തുവും തങ്കമ്മയും ഹിന്ദുക്കള്‍.. ശ്മശാനം, അതായത് സെമിത്തേരിയില്‍ അവരെ അടക്കിയത് ശരിയായില്ല...

അപ്പോള്‍ കുറുമാന്‍ വാദിക്കും.. അവര്‍ക്കു സ്വന്തമായി പറമ്പില്ലാത്തതിനാല്‍, പൊതുശ്മശാനത്തില്‍ അടക്കിയതാണെന്നു!

അപ്പോള്‍ ഞാന്‍ തിരിച്ചു വാദിക്കും.. പൊതു ശ്മശാനത്തില്‍ ആരും ചിത ഒരുക്കി ദഹിപ്പിക്കില്ല.. ഒന്നുകില്‍ കുഴിച്ചിടല്‍.. അല്ലെങ്കില്‍ ഇലക്ട്രിക്ക് ദഹിപ്പിക്കല്‍!

ഇത് എന്നേക്കു നിര്‍ത്തും, സോറി..തീരും ഈ സീരീസ്?

Mubarak Merchant said...

ഇടിവാളിനെ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു.
കേരളത്തിലെ പൊതു ശ്മശാനങ്ങളില്‍ എത്രയിടത്ത് ഇലക്ട്രിക് ദഹിപ്പിക്കലിനു സൌകര്യമുണ്ട്? മിക്ക ശ്മശാനങ്ങളിലും വിറക് കത്തിച്ച് തന്നെയാ ദഹിപ്പിക്കുന്നതെന്നാ എന്റെ അറിവ്. ഒന്നന്വേഷിച്ചിട്ട് മറുകമന്റിടൂ വാളേ

ഇടിവാള്‍ said...

എന്നാ പോട്ട്...

മുത്തു വിന്റെ അമ്മ (പേരു മറന്നു) 10 സെന്റ് സ്ഥലം + ഒരു വീടും വാങ്ങിയിട്ടുണ്ടെന്നു കുറു കഴിഞ്ഞ അദ്ധ്യായങ്ങളില്‍ പ്രസ്ഥാവിച്ചിട്ടുണ്ട് !

ആ സ്ഥലത്ത് കുഴിച്ചിട്ടാ പോരേ? അതോ അവിടെ റബ്ബറു നട്ടോ?

** കേരളത്തിലെ ശ്മശാനങ്ങളുടെ പരിതാപകരമായ അവസ്ഥയില്‍ പ്രതിഷേധിച്ച് അടുത്ത 50 കൊല്ലത്തേക്ക് ഞാന്‍ മരിക്കുന്നില്ല എന്നു തീരിമാനിച്ചു! ങാഹാ! അത്രക്കായാ?

ദീപു : sandeep said...

:(

Kumar Neelakandan © (Kumar NM) said...

ഒടുവില്‍ കുറുമാന്‍ മുത്തുവിനെ അങ്ങു ഒതിക്കി തീര്‍ത്തു അല്ലേ?

കുറുമാനേ ഈ ഇടിവാളിനെ എപ്പോള്‍ കൊല്ലും?
മുത്തുവിനെ ഞാന്‍ വിളിച്ചുകൊണ്ടുവരാം. പക്ഷെ യാത്ര നിശബ്ദമായിട്ടു പോരാ കേട്ടോ!
നല്ല തമിഴനാടന്‍ യാത്രപോലെ കൊട്ടും പാട്ടും (കൂളിങ് ഗ്ലാസ് ഇപ്പഓഴെ വച്ചിട്ടുണ്ട്)

ഞാന്‍ ചാടി ഓടി...

ഇടിവാള്‍ said...

പ്ലീസ് കുമാര്‍ജീ.. ഞാനൊരു പ്രതിജ്ഞയിലാണു..
ഇപ്പോള്‍ കൊല്ലല്ലേ.. (എന്റെ നേരത്തെ കമന്റു കണ്ടില്ലേ... 50 കൊല്ലത്തേക്ക് ഞാന്‍ മരിക്കുന്നില്ലെന്ന പ്രതിജ്ഞയിലാ)

Mubarak Merchant said...

കുറുമാനേ,
ഇനി അടുത്ത അധ്യായത്തീ വേറെ ആരേലും ചാവുമ്പൊ ശവം ഇടിവാളു പറേന്നെടത്ത് കുഴിച്ചിട്ടാ മതി. അങ്ങേര്‍ക്ക് അങ്ങനെയെങ്കിലും സമാധാനമാവട്ടെ.

ചില നേരത്ത്.. said...

കുറുമാന്റെ ഈ സീരീസ് കഥകള്‍ ഒരൊറ്റയിരിപ്പിന് വായിക്കാനായിരിക്കുകയാണ്.

സുല്‍ |Sul said...

കുറുമാനെ
പ്രശ്നങ്ങള്‍ വിട്ടുമാറാത്ത മുത്തുവിന്റെ ജീവിതം. നന്നായി അവതരിപ്പിച്ചിക്കുന്നു.

അഭിനന്ദനങ്ങള്‍ :)
-സുല്‍

വേഴാമ്പല്‍ said...

കുറുമാന്‍ ജി,കഥ വായിച്ചു അഭിപ്രായം പറയാന്‍ വേണ്ടി വന്നപ്പോള്‍ കാണുന്നതു ശവമടക്കിനെ കുറിച്ചുള്ള തര്‍ക്കമാണല്ലോ. ഇങ്ങിനെ പോയാല്‍ ചത്തവര്‍ എണീറ്റുവരുമൊ ആവോ.പിന്നെയ് സസ്പെന്‍സ് ഇനിയും നീളുന്നു. ഇനീപ്പൊ സരളയും മരിച്ചിട്ടുണ്ടാകുമൊ?

കുറുമാന്‍ said...

ഇടിവാളെ, തന്റെ ചോദ്യങ്ങള്‍ തികച്ചും പ്രസക്തം തന്നെ ഇവിടെ. അതിനുള്ള ഉത്തരങ്ങള്‍ തരാന്‍ ഞാന്‍ ബാദ്യസ്ഥനല്ലെങ്കിലും (ഇവിടെ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലേ), തരാന്‍ ശ്രമിക്കാം.

1) ശവം കൊണ്ടുപോകുന്നതിനെ ഘോഷയാത്രയെന്നൂ പറയില്ല എന്നു തോന്നുന്നു, വാക്കു കിട്ടിയില്ല, കിട്ടിയതു പൂശി, എന്തായാലും ഞരമ്പുരോഗം വന്നതു കാരണം ലീവെടുത്തെഴുതിയതാ ഈ ലക്കം, കിട്ടുന്നവര്‍, അറിയുന്നവര്‍ പറഞ്ഞാല്‍ തിരുത്താം. പിന്നെ തമിള്‍ നാട്ടിലാണെങ്കില്‍, ശവമെടുപ്പ് യാത്ര, നല്ല പീപ്പിയൂതി, കൊട്ടിപാടിയാ.....നാട്ടില്‍ മൌനമാണു കണ്ടിട്ടുള്ളത്.

2)ഇന്നത്തെ കാലത്ത് പത്തോ, ഇരുപതോ സെന്റോ സ്ഥലം ഉള്ളവരായാലും ശവം, ശ്മശാനത്തില്‍ അടുക്കുന്നതാ കണ്ടിരിക്കുന്നത്. സെമിത്തേരി വേറെ, ശ്മശാനം വേറെ. അവര്‍ ഹിന്ദുക്കളായിരുന്നതിനാല്‍ തന്നെ ശ്മശാനത്തില്‍ കൊണ്ട്റ്റു വന്നു. പിന്നെ കത്തിക്കുന്നത്, താന്‍ കണ്ടിട്ടില്ലെങ്കില്‍ തന്റെ കുഴപ്പം. 1960-1970 കളിലെ സിനിമയിലൊന്നില്‍ (പേരോര്‍മ്മയില്ല), തിക്കുറിശ്ശി, ശ്മശാനത്തില്‍ ഇരുന്ന് ശവങ്ങള്‍ കത്തിച്ച്, തലയോടെടുത്ത് പാടുന്ന പാട്ട്, ആത്മവിദ്യാലയമേ........ഓര്‍മ്മയുണ്ടോ ആ പാട്ട്??

ഇരിങ്ങാലക്കുടയിലും, കോയമ്പത്തൂരും, ഡെല്‍ഹിയിലും, ഇലക്ട്രിക്ക് ശ്മശാനം കൂടാതെ ദഹിപ്പിക്കാന്‍ സൌകര്യമുള്ള ശ്മശാനങ്ങള്‍ ഉണ്ട്. 8 മണിക്കൂറില്‍ ഒരു ശവം കത്തിതീരും, അത്തരം 2മുതല്‍ -രെ ശവങ്ങള്‍ ഒരേ സമയം അടുക്കാന്‍ കഴിയുന്ന ശ്മശാനങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ ജബലലിയിലും അത്തരം ഒന്നുണ്ട് എന്ന് കേട്ടിരിക്കുന്‍ കണ്ടിട്ടില്ല.

പിന്നെ മുത്തുവിന്റെ അമ്മ വാങ്ങിയ 5 സെന്റ് ഭൂമിയില്‍ തന്ന്നെയാ അവര്‍ താമസിക്കുന്നത്. അഞ്ച് സെന്റില്‍ വീടും കിണറും കഴിച്ചാല്‍ ദഹിപ്പിക്കാന്‍ സഥലമില്ല, വേണേല്‍ കുഴിച്ചിടാം. പക്ഷെ നാട്ടുനടപ്പു പ്രകാരം അത് നടപ്പില്ല പല സ്ഥലത്തും. അതിനാല്‍ ഞാന്‍ തങ്കമ്മയെ അങ്ങോട്ട് കൊണ്ടു പോയി.

ലാസ്റ്റ് ബട് നോട് ദി ലീസ്റ്റ്....ശവമായാല്‍ ദഹിപ്പിച്ചാലും, കുഴിച്ചിട്ടാലും, ഗംഗയിലൊഴിക്കിയാലും, വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുത്താലും, മരിച്ച വ്യക്തി അറിയുന്നില്ല, അനുഭവിക്കുന്നില്ല. ജീവിച്ചിരിക്കുന്നവരുടെ മനശ്ശാന്തിയാണവിടെ ഏറ്റവും വലുത്. അതുകൊണ്ട് തന്നെ പിണ്ടവും, ഒപ്പീസും, ഓശാനയുമൊക്കെ നടക്കുന്നു.

മുത്തുവിന്റെ നിയോഗം ശവം വാരലാണ്. അയാള്‍ അതു വാരട്ടെ......നെടുപുഴ മൊത്തം കാലിയാക്കില്ല, അടുത്തതിലവസാനിപ്പിക്കാം ഇടിഗഡി :)

Unknown said...

സമരം ചെയ്യും സമരം ചെയ്യും. മുത്തുവിനെ മര്യാദയ്ക്ക് ശവമടക്ക് നടത്താന്‍ അനുവദിക്കുക
- ഓള്‍ കേരളാ ശവമടക്ക് അസോസിയേഷന്‍ (ലെനിനിസ്റ്റ്)
ഞങ്ങളുടെ മുദ്രാവാക്യം: ഞങ്ങളടക്കും ശവമെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയേ

Haree said...

അടുത്തത് അവസാനഭാഗമാണെന്ന് ഏഴ് എഴുതിക്കഴിഞ്ഞപ്പോള്‍ പറഞ്ഞിരുന്നോ? അങ്ങിനെ കണ്ടതായി ചെറിയ ഒരു ഓര്‍മ്മ... ഏതായാലും ഇതു വായിച്ചിട്ട് അവസാനിച്ചിട്ടില്ല എന്നു കരുതുന്നു...
തുടരൂ... :)

ഒരു ചെറിയ കാര്യം: Blog Posts Feed (Dashboard > Settings > Site Feed) എന്നുള്ളത് Full ആണ് സെലക്ട് ചെയ്തിരിക്കുന്നത്. അതായത് ഗൂഗിള്‍ റീഡറില്‍ പൂര്‍ണ്ണമായും പോസ്റ്റ് കാണിക്കും, ബ്ലോഗിലെത്താതെ തന്നെ എല്ലാവര്‍ക്കും വായിക്കാം. അതുപോലെ റീഡറില്‍ നിന്നും ആര്‍ക്കെങ്കിലും മെയില്‍ അയയ്ക്കുകയും ആവാം, അപ്പോഴും പോസ്റ്റ് പൂര്‍ണ്ണമായും മെയിലിലൂടെ ചെല്ലും. ഇത് അറിയാതെയാണെങ്കില്‍ അറിയിച്ചു എന്നുമാത്രം.
--
qw_er_ty

ആവനാഴി said...

കുറുമാ,

അങ്ങിനെ ശവം വാരി മുത്തുവിനു സ്വന്തം ഭാര്യയുടെ ശവവും വാരേണ്ടി വന്നു, ഈ ചെറിയ കാലയളവിനുള്ളീല്‍. വിധി.

ഓ.ടോ.

അല്ല ഓരോ എപ്പിസോഡിലും ഓരോന്നിനെ ഇങ്ങിനെ കാച്ചുന്നത് കണ്ണീച്ചോരയില്ലാത്ത പണിയാണു കേട്ടാ. ശവംവാരിമുത്തുവിന്റെ പ്രൊഫഷന്‍ “ശവം വാരലാണു” എന്നു അനുവാചകരെ ഓര്‍മ്മ പെടുത്താനാ അല്ലേ?

ദില്‍ബന്‍ എന്ന അസുരപ്രമുഖന്‍
“ഞങ്ങളടക്കും ശവമെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയേ ” എന്നു പാടി നടക്കണ കണ്ടല്ല്. ഈ ശവമൊക്കെ പെറുക്കിക്കൂട്ടീട്ട് ഈ അസുരകുലോത്തമന്‍ എന്തു ചെയ്യാന്‍ പോകേണു കൂട്ടരേ? അറിയാന്‍ മേലാഞ്ഞ് ചോദിക്യേണു കെട്ടാ.

സസ്നേഹം
ആവനാഴി.

ജിസോ ജോസ്‌ said...

:)

കുറുജി, അടുത്തതില്‍ തീര്‍ക്കുവാണൊ ?? മുത്തുവിനെയും കൊല്ലുവോ അടുത്ത ലക്കത്തില്‍ ?? :)

Anonymous said...

നന്നായിരിക്കുന്നു.
ഈ ലക്കവും സങ്കടഭരിതം ആണല്ലോ കുറുമാനേ :(
കഥ തീരാറായോ?

ഒഫ്.ടൊ
ആ “ഒറ്റക്കായ ഇരട്ടക്കായ” മാത്രം മനസിലായില്ല :)

Unknown said...

ശവ ശവോ ശവ ശവാ... (ഹര ഹരോ ഹര ഹരാ എന്ന ട്യൂണില്‍)

ഇടിവാള്‍ said...

ഡേയ് ഡിങ്കാ...
പൂളക്കായ, ഓമക്കായ, നേന്ത്രക്കായ എന്നൊക്കെ കേട്ടിട്ടുണ്ടോ നീ? അദേ പോലൊരു കായാണീ ഒറ്റക്കായ, ഇരട്ടക്കയ എന്നു പറഞ്ഞാല്‍ ;)

e-Yogi e-യോഗി said...

"മുത്തു, മുറ്റത്തുനിന്നും കയറി വന്നു. ചുമലില്‍ ഇട്ടിരുന്ന തോര്‍ത്ത്കൊണ്ട് തങ്കമ്മയുടെ മുഖം ഒന്നുകൂടെ തുടച്ച് വൃത്തിയാക്കി. അകത്തുപോയി, അവളുടെ സിന്ദൂരചെപ്പുമായി വന്ന്, നെറുകയില്‍ സിന്ദൂരം തൊട്ടു, ഒപ്പം നെറ്റിയില്‍ വട്ടത്തില്‍ ഒരു വലിയ വട്ട പൊട്ടും. കുനിഞ്ഞിരുന്നു മുത്തു തങ്കമ്മയുടെ ഇരുകവിളത്തും ചുംബിച്ചു. സുനിലിന്റെ കരച്ചില്‍ ഉച്ചത്തിലായി. നിറഞ്ഞ കണ്ണുകള്‍ തോര്‍ത്തുമുണ്ടിനാല്‍ തുടച്ച് ......."

ഈ ലക്കത്തിലെ ഏറ്റവും മനോഹരമായ അവതരണം ഇതുതന്നെ. ഇവിടെ ഒരു തേങ്ങ.
ഠേ........

മെലോഡിയസ് said...

കുറുമാന്‍ജി, എല്ലാ ഭാഗങ്ങളും കൂടെ ഇപ്പോള്‍ ആണ് വായിച്ച് തീര്‍ത്തത്. ഒരോ ഭാഗവും ഒന്നിനു ഒന്ന് മെച്ചം. എടുത്ത് പറയാന്‍ കുറേ ഉണ്ട്. അതൊക്കെ ഇവിടെ എഴുതിയാല്‍ വേറെ ഒരു പോസ്റ്റ് ആക്കേണ്ടി വരും.. നന്നായി ആസ്വദിച്ച് വായിച്ചു.
ആശംസകള്‍!!

Kaithamullu said...

മരിച്ച തങ്കമ്മയെ എന്തിനാ ഇടിഗഡ്ഡി പിന്നേം കീറിമുറിക്കുന്നത്?

പാവം കുറു, ലീവെടുത്ത് വീട്ടീലിരുന്ന് (വനിതാമെംബറേം കൂട്ടി)തട്ടിക്കൂട്ടി വായിക്കാന്‍ തന്നിട്ട് പിന്നേം പാവത്തിനെ ഇങ്ങനെ (അക്ഷരപ്പിശകോടെ ബാദ്യസ്ഥന്‍) കഷ്ടപ്പെടുത്തണോ?

ധീരാ വീരാ കുറുമാനേ, വേഗം മുത്തൂനെ കൊല്ലണ്ടാ!
( യെവനൊക്കെ വായിച്ച് വായിച്ച് ബോധം കെട്ട് വീഴട്ടേ!)

ശിശു said...

‘ഗുരു‘മാന്‍ വായിച്ചു, അടുത്തതില്‍ അവസാനിക്കുകയാണൊ?, അപ്പൊ വീണ്ടും ആദ്യം തൊട്ട് ഒന്നുകൂടി വായിക്കേണ്ടിവരും.
ഒരു ഗംഭീരവെടിക്കെട്ടിനായി (കലാശക്കൊട്ട്) കാത്തിരിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

സസ്പെന്‍സ് പൊളിക്കട്ടേ?
അടുത്ത ഭാഗത്തില്‍ സുനിലിനെയാവും തട്ടുക അല്ലേ?

അതൂടെ ആയാല്‍ സമ്പൂര്‍ണ്ണം അല്ലേ റിപ്പറണ്ണാ?

ഓടോ: സാഗര്‍ കോട്ടപ്പുറം 10- 15 പേരെ ഞാന്‍ തട്ടീട്ടുണ്ടെന്നോ മറ്റോ പറഞ്ഞത് ഓര്‍മ്മ വരുന്നു.

Anonymous said...

എന്തുവാടേ ഇതു, എഴുതി എഴുതി കുളമാക്കി ഒണ്ടായിരുന്ന ഇമേജ്‌ കളഞ്ഞുകുളിച്ചപ്പോള്‍ സമാധാനമായല്ലോ അല്ലേ. കഷ്ടം......

Rasheed Chalil said...

കുറുജീ ഇപ്പോഴാ വായിക്കാനൊത്തത്... മിസ്സായ ഭാഗങ്ങളും കൂടി വായിക്കാനുണ്ടായിരുന്നു. കുമാരേട്ടന്റെ കമന്റ് കടമെടുക്കുന്നു (എന്ന് വെച്ച് തിരിച്ച് ചോദിക്കരുത്)

മുത്തുവിനെ ശരിക്കും ഒതുക്കിയല്ലേ...

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഗുരുവേ,
ഇനീപ്പം നമ്മടെ മുത്തൂന്റെ പഴേ കക്ഷി തിരിച്ച് വരുമോ...ഒരു കരണ്‍ജോഹര്‍ സ്റ്റൈലില്‍ ( കുച് കുച് ഹോത്താഹൈ..)..
തുടരട്ടെ...

കുട്ടന്‍സ് | Sijith

വിന്‍സ് said...

ഉള്ളതു പറയാമല്ലോ. ഭൂലോക തറ എന്നൊക്കെ കേട്ടിട്ടുണ്ടു, അതു ഇപ്പൊള്‍ ഞാന്‍ ഏറ്റവും ഇഷ്ട്ടപെട്ടിരുന്ന ഒരു എഴുത്തുകാരണ്ടെ ബ്ലോഗില്‍ തന്നെ വായിക്കുന്നു. താങ്കള്‍ ഇതെന്തു ഭാവിച്ചാ‍ണെന്റെ കുറുമാ‍നെ.

വിന്‍സ് said...

ക്ഷമിക്കണം, ‘ഇഷ്ടപെടുന്ന‘ എഴുത്തുകാരന്‍ എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ. പിന്നെ കുറുമാനെ അപ്സറ്റ് ചെയ്യാനൊ ഇന്‍സള്‍ട്ട് ചെയ്യാനൊ പറഞതല്ലെന്നു വിചാരിക്കും എന്ന് കരുതുന്നു. കുറുമാന്റെ പ്ലസ് പോയിന്റ് നര്‍മ്മം തന്നെ.

ധൂമകേതു said...

കുറുമാന്‍, താങ്കളെപ്പോലെയുള്ള ഒരു ബ്ളോഗറുടെ തൂലികയില്‍ നിന്നും ഇതിലും വളരെ നിലവാരമുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു. 'യൂറോപ്പ്‌ സ്വപ്നങ്ങള്‍' സാക്ഷി. ആശംസകള്‍.

ആനക്കൂടന്‍ said...

അവസാനിച്ച ശേഷം അഭിപ്രായം പറയാം കേട്ടോ കുറുമാന്‍ ചേട്ടോ...

നിര്‍മ്മല said...

കുറുമാനേ, ഇന്ന് നാലുമുതല്‍ 8 വരെ ഒറ്റയടിക്കു വായിച്ചു. ഒന്നിച്ചു വായിക്കുന്നതാണ് എനിക്കിഷ്ടം. (അടക്കം ഇല്ലാന്നു ചുരുക്കം)
ക്ഷമയും ഏകാഗ്രതയും സമ്മതിച്ചു തന്നിരിക്കുന്നു. വേഗം മുഴുവനും ആക്കണേ.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

കുറുമാന്‍ ചേട്ടാ,

സംഗതി കൈവിട്ടു പോയ പോലെ ഉണ്ടാല്ലൊ? ഇതെന്താ ഇങ്ങനെ? മെഗാ സീരിയലിന്റെ ഒരു എല്ലിസോഡിന്റെ തിരക്കഥ എഴുതാന്‍ തിരക്കഥാകൃത്ത് ബുദ്ധിമുട്ടുന്നത് പോലെ ഉണ്ടല്ലോ. ഒരു വലിച്ചു നീട്ടല്‍.
കുറുമാജി യുടെ കയ്യില്‍ നിന്നും ഇങ്ങനെയുള്ളതല്ല പ്രതീക്ഷിക്കുന്നത്. ചേട്ടാ നിരാശപ്പെടുത്തരുതെ....

Anonymous said...

Ho enthoru mlanatha