Wednesday, September 19, 2007

പരീക്ഷാഫലം

തിരിഞ്ഞും മറിഞ്ഞും, കിടന്നിട്ടും അവള്‍ക്ക് ഉറക്കം വരുന്നില്ലായിരുന്നു. അല്പം തുറന്ന് കിടക്കുന്ന കര്‍ട്ടന്നിടയിലൂടേ വഴിവിളക്കിന്റെ വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഇടക്കിടെ വഴിനിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം. അവള്‍ എഴുന്നേറ്റു. മേശമേല്‍ വച്ചിരുന്ന ജഗ്ഗില്‍ നിന്നും വെള്ളം ഗ്ലാസിലേക്ക് പകര്‍ന്നു കുടിച്ചു. മോള്‍ ഉറങ്ങുകയാണ്. ഉറക്കത്തില്‍ പോലും പുഞ്ചിരിച്ചുകൊണ്ടുറങ്ങുന്ന ശീലമാണവളുടേത്. വെട്ടിയിട്ട കുറുനിരകള്‍ മോളുടെ കണ്ണിനുമുകളിലേക്ക് വീണു കിടന്നിരുന്നത് അവള്‍ മാടിയൊതുക്കി. കുനിഞ്ഞുകൊണ്ട് അവളുടെ ചെറിയ നുണകുഴി വിരിഞ്ഞ കവിളിണയില്‍ അവള്‍ ഉമ്മ വച്ചു. കമ്പിളി പുതപ്പെടുത്ത് അവളെ നന്നായി പുതപ്പിച്ചു.

ഈയിടേയായി ഇങ്ങനേയാണ് ഉറക്കം. എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ സാധിക്കുന്നില്ല. പുലര്‍ച്ചയുടെ വൈകിയ യാമത്തില്‍ അല്പം നേരം ഉറങ്ങിയാലായി. അതും രണ്ടോ, മൂന്നോ മണിക്കൂര്‍ നേരത്തേക്ക് മാത്രം. ഇന്നലേയും കണ്ടപ്പോള്‍ അവന്‍ പറഞ്ഞു, മൃദുലാ, നിന്റെ കണ്‍ തടങ്ങളില്‍ കറുപ്പടയാളം വീഴാന്‍ തുടങ്ങി. നിന്റെ കണ്ണുകള്‍ക്ക് പഴയ ആ കാന്തികശക്തി നഷ്ടമായികൊണ്ടിരിക്കുന്നു.

ശരിയാണ്. കണ്ണുകളുടെ കാന്തികശക്തി മാത്രമല്ല, ആത്മധൈര്യം പോലും നഷ്ടപെടാന്‍ തുടങ്ങിയിരിക്കുന്നു.

ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ, ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്ന് അവള്‍ പുറത്തിറങ്ങി.

ആകാശത്ത് നക്ഷത്രങ്ങള്‍ വാരിവിതറിയിക്കുന്നു. പൈന്മരങ്ങളുടെ നിഴലുകള്‍ റോഡില്‍ വീണു കിടന്നിരുന്നതിന് കുട്ടികാലത്ത് കേട്ടിരുന്ന കഥകളിലെ അസുരന്മാരുടേതുമായി രൂപസാദൃശ്യം.

ബാല്‍ക്കണിയിലെ ഗ്രില്ലില്‍ പിടിച്ചുകൊണ്ട് ദൂരേക്ക് കണ്ണും നട്ട് അവള്‍ വെറുതെ നിന്നു. തണുത്ത കാറ്റടിക്കുമ്പോള്‍ അവളുടെ തലമുടിയിഴകള്‍ കാറ്റില്‍ ഉലഞ്ഞു.

ഠേ.......(തേങ്ങയുടച്ചതല്ല) കരണം പുകച്ചുകൊണ്ട് ഒരടി കിട്ടിയത് മാത്രം എനിക്കോര്‍മ്മയുണ്ട്. ഒപ്പം ഒരു ചോദ്യവും.
ഡാ, പരീക്ഷയടുക്കാറായി, രാവിലെ അഞ്ച് മണിക്ക് അലാറം വച്ച് പഠിക്കുവാനായി നിന്നെ എഴുന്നേല്പിച്ചിട്ട് ഇതാണോ നിന്റെ പഠിത്തം?

നിന്നെയൊക്കെ സ്കൂളിലയച്ച എന്നെ വേണം തല്ലാന്‍!

ച്ലിം, ച്ലിം. ച്ലിം.

ചുമരില്‍ ട്യൂബ് ലൈറ്റിന്റെ പട്ടികക്കിടയില്‍ ഇരയെ കുരുക്കാന്‍ നാവും നീട്ടി ആക്രാന്തം മൂത്തിരുന്ന പല്ലികള്‍ ഒരുമിച്ച് ചിലച്ചു.

സത്യം.

പുസ്തകത്തിന്നിടയില്‍ നിന്നും “മ” വാരിക വലിച്ചെടുത്ത് അച്ഛന്‍ അകത്തേക്ക് പോയി.

കണ്ണില്‍ നിന്നും പൊന്നീച്ച വരിവരിയായി പറന്നുപോയതിനു തൊട്ടു പുറകിലായി നക്ഷത്രങ്ങള്‍ ചിമ്മാന്‍ തുടങ്ങി.

ശബ്ദമുണ്ടാക്കാതെ, പൂച്ചയുടെതു പോലെ പതിഞ്ഞ കാല്പാതങ്ങളോടെ അച്ഛന്‍ മുറിതുറന്ന് വന്നത് ഞാനറിഞ്ഞില്ലായിരുന്നു. അതെന്റെ തലവിധി. പുകഞ്ഞ് തിണര്‍ത്ത കവിളില്‍ കൈപടത്താല്‍ അമര്‍ത്തി തിരുമ്മി. ആഴത്തില്‍ പതിഞ്ഞ വിരല്പാടുകള്‍ ഇത്രപെട്ടെന്ന് എവിടെ പോകാന്‍?

ഋതുക്കള്‍ ഒന്നും മാറിയില്ലെങ്കിലും, ദിവസങ്ങള്‍ അധിവേഗം ബഹുദൂരം എന്ന വിധത്തില്‍ ഓടിപോയതിനാല്‍ ഹാള്‍ടിക്കറ്റ് കിട്ടി അധികം കഴിയുന്നതിനു മുന്‍പ് പത്താം ക്ലാസ്സ് പരീക്ഷയും വന്നു.

ഓരോ പരീക്ഷ കഴിഞ്ഞ് വരുമ്പോഴും അച്ഛന്‍ ചോദിച്ചു. ഇന്നത്തെ പരീക്ഷ എങ്ങനെയുണ്ടായിരുന്നു?

എളുപ്പമായിരുന്നു.

ചോദ്യങ്ങള്‍ എളുപ്പമുള്ളതായിരുന്നിരിക്കും എന്നെനിക്കറിയാം, പക്ഷെ ഞാന്‍ ചോദിച്ചത് നീ എഴുതിയ ഉത്തരങ്ങളെകുറിച്ചാ?

ചില സമയങ്ങളില്‍ മൌനമാണ് നല്ലതെന്ന് ഇന്നത്തെ പോലെ അന്ന് തിരിച്ചറിഞ്ഞിട്ടില്ലാതിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഉത്തരവും എളുപ്പമുള്ളതായിരുന്നു.

ആര്‍ക്ക്?

അശ്വമേദത്തിലെ ചോദ്യങ്ങള്‍ പോലെ ഒന്നില്‍ നിന്നും മറ്റൊന്നായി അച്ഛന്‍ ചോദ്യങ്ങളുടെ ബാണങ്ങള്‍ എയ്തുകൊണ്ടേയിരിക്കും എന്നറിയാമെന്നതിനാല്‍ ഒന്നും മിണ്ടാതെ ഞാന്‍ അടുക്കളയിലേക്ക് നടന്നു. വിശപ്പാദ്യം അടക്കട്ടെ, പിന്നെയാകാം വിദ്യാഭ്യാസം.

പരീക്ഷ കഴിഞ്ഞു, അവധിക്കാലം വന്നു.

അര്‍മാദത്തിന്റെ ദിനങ്ങള്‍.

അവധിക്കാലമെന്നാല്‍ മാമ്പഴക്കാലം. മാവായ മാവിലെല്ലാം കല്ലെറിഞ്ഞ് ആണ്‍കുട്ടികള്‍ കൈക്കരുത്ത് നേടിയപ്പോള്‍, കൊത്തംകല്ല് കളിച്ചും, പരദൂഷണം പറഞ്ഞും, പെണ്‍കുട്ടികള്‍ അവധിക്കാലം തള്ളിനീക്കി.

റിസല്‍റ്റ് വന്നു. സ്കൂളില്‍ വരുന്നതിനു തൊട്ട് തലേന്ന് തന്നെ നമ്പൂതിരീസ് ട്യൂട്ടോറിയല്‍ കോളേജില്‍ റിസല്‍റ്റ് വരും. അന്നു തന്നെ തോറ്റവര്‍ക്ക് അടുത്ത പരീക്ഷ എഴുതാവാനുള്ള കോച്ചിങ്ങ് കാസ്സുകള്‍ക്കായുള്ള സീറ്റു ബുക്കിങ്ങും തുടങ്ങും.

പരീക്ഷയില്‍ തോറ്റാല്‍ ഞാന്‍ തിരിച്ചു വരാതെ നാട് വിട്ടും പോകും എന്ന് ടാറ്റാ സ്റ്റീല്‍ പോലെ ഉറപ്പുണ്ടായിരുന്ന അച്ഛന്‍ വൈകുന്നേരം നമ്പൂതിരീസില്‍ റിസല്‍റ്റ് വന്നു എന്ന് കേട്ടറിഞ്ഞതും, സൈക്കിളില്‍ കയറി നമ്പൂതിരീസ് ട്യൂട്ടോറിയല്‍ ലക്ഷ്യമാക്കി ചവിട്ടി പോയി. അവന്റെ മേല്‍ ഒരു കണ്ണ് വച്ചോ, അല്ലെങ്കില്‍ അവന്‍ ബാഗെടുത്ത് സ്ഥലം വിടും എന്ന് അമ്മയോടും മധ്യ കുറുമാനോടും പോണ പോക്കില്‍ പറയാനും അച്ഛന്‍ മറന്നില്ല.

ജയിക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ കൈകൊണ്ടടിക്കുമോ, കാലുകൊണ്ട് ചവിട്ടുമോ, അതോ കൈക്കോട്ടും തായ കൊണ്ട് തൊഴിക്കുമോ, ചട്ടുകം ചൂടാക്കി തുടയിലോ ചന്തിയിലോ വച്ച് പൊള്ളിക്കുമോ തുടങ്ങി ഏതു തരം ശിക്ഷാ രീതികളാവും അച്ഛന്‍ പ്രയോഗിക്കുക എന്നറിയാതെ അച്ഛന്‍ വരുന്നത് വരെ ചിന്തിച്ച് ചിന്തിച്ച് ചിന്താവിഷ്ടനായ കുറുമാനായി ഞാന്‍ ഇരുന്നു, നടന്നു പിന്നെ കിടന്നു.

ഞാന്‍ ഇതാ വരുന്നുണ്ടെടാ നിന്റെ കഥ കഴിക്കാന്‍ എന്നറിയിക്കാനായി സൈക്കിളിന്റെ ബെല്‍ തുടരെ തുടരെ അടിച്ചിട്ടായിരുന്നു അച്ചന്റെ വരവ്.

അച്ഛന്റെ മുഖം ദ്വേഷ്യത്താല്‍ ചുമന്നിരിക്കുന്നു.

അതു കണ്ട പൊതുവെ തുടുത്ത എന്റെ മുഖം ഒന്നു കൂടെ തുടുത്ത് ചുമന്നു. പരീക്ഷാ കാലത്ത് കൊച്ചുവെളുപ്പാന്‍ കാലത്ത് പൈങ്കിളി വായിച്ചത് കണ്ടുപിടിച്ചപ്പോള്‍ കവിളില്‍ കിട്ടിയതാണ് അവസാനമായിട്ട്. പിന്നെ വളരെ ലോങ്ങ് ഗ്യാപ്പുണ്ടായിരുന്നത് നികത്താന്‍ പോകുന്നതിന്റെ മുന്നോടിയായാണ് അച്ഛന്റെ വരവെന്ന് തിരിച്ചറിഞ്ഞ ഞാന്‍ എന്റെ രണ്ട് കവിളിലും മാറി മാറി വെറുതെ തഴുകി. പാവം കവിളുകള്‍ ഇനിയെത്ര കിട്ടാന്‍ കിടക്കുന്നു.

സൈക്കിള്‍, മുറ്റത്ത് സ്റ്റാന്‍ഡിലിട്ട് അച്ഛന്‍ വേലിക്കരികിലേക്ക് നടന്നു. നല്ലൊരു ചെമ്പരത്തികൊമ്പ് ഒടിച്ച് ഇലയും മറ്റും കളഞ്ഞ് വൃത്തിയാക്കി.

മുണ്ടെങ്കില്‍ മുണ്ട്, തുടക്കും വടിക്കും ഇടയില്‍ ഒരു ചെറിയ തടയായിട്ടെങ്കിലും കിടക്കട്ടെ എന്ന് കരുതി മടക്കികുത്തിയിരുന്ന മുണ്ടിന്റെ കുത്ത് ഞാന്‍ അഴിച്ച് നിവര്‍ത്തിയിട്ടു.

ഇങ്ങോട്ടെറങ്ങടാ, മുറ്റത്ത് നിന്നുകൊണ്ട് അച്ഛന്‍ അലറി.

അറക്കാന്‍ കൊണ്ട് പോകുന്ന ആട്ടിന്‍ കുട്ടിയെ നോക്കുന്നതുപോലെ അമ്മ എന്നെ ഒന്നു നോക്കി. മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ മുറ്റത്തേക്കിറങ്ങി.

കണ്ണടച്ച് ഞാന്‍ തലകുനിച്ച് അച്ഛന്റെ മുന്‍പില്‍ നിന്നു. ഒന്ന് വീണു നല്ല കനത്തില്‍ തന്നെ തുടയില്‍.

അല്പം കഴിഞ്ഞിട്ടും അടുത്തത് വീഴുന്നത് കാണാത്തതെന്തേ എന്ന മനപ്രയാസ്സത്താല്‍ ഞാന്‍ കണ്ണു തുറന്നപ്പോള്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അച്ഛനെ കണ്ട് പകച്ചു.

അച്ഛനെന്താ വട്ടായാ? ഞാന്‍ മനസ്സില്‍ കരുതി.

ഡാ നീ ജയിച്ചടാ, 532 മാര്‍ക്കുമുണ്ട്. നിന്നെയൊന്ന് പേടിപ്പിക്കുവാനായല്ലെ ഞാന്‍ ഒന്ന് പൊട്ടിച്ചത്.

അതു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയത് കണ്ട് അമ്മയും, മധ്യകുറുമാനും ഞെട്ടി. കാരണം എട്ടുദിക്കും നടുങ്ങുമാറുള്ള ഒരൊന്നൊന്നര ഞെട്ടലായിരുന്നു അത്.

സൈക്കിളിന്റെ ബോക്സില്‍ നിന്ന് ലഡ്ഡുപൊതിയെടുത്ത് അച്ഛന്‍ നല്‍കിയപ്പോള്‍ മാത്രമാണ് ഞാന്‍ ജയിച്ചു എന്നത് സത്യമാണെന്ന് എനിക്ക് വിശ്വാസമായത്.

വാല്‍കഷ്ണം

532 മാര്‍ക്കെന്നു വായിച്ച് ഞെട്ടിയവര്‍ക്ക്.

1987ലായിരുന്നു ഞാന്‍ പത്ത് പാസ്സായത്. ആ ഒരേ ഒരു കൊല്ലം മാത്രം മൊത്തം മാര്‍ക്ക് 1200ലായിരുന്നു. തന്നേയുമല്ല, ഒരു വാരിക ഉള്ളില്‍ വക്കാന്‍ മാത്രം വലുപ്പമുള്ള പുസ്തകങ്ങളും അതേ വലുപ്പമുള്ള സര്‍ട്ടിഫിക്കറ്റും ഉള്ള ഒരേ ഒരു കൊല്ലവും 1987 ആയിരുന്നു.

58 comments:

കുറുമാന്‍ said...

"പരീക്ഷാ ഫലം"

അമ്പത് ദിവസത്തിനുശേഷമുള്ള ഒരു പോസ്റ്റ് - എഴുത്തിന്റെ ടച്ചൊക്കെ നാട്ടില്‍ പോയപ്പോള്‍ കൈ വിട്ടുപോയി :)

anijith said...

good

Anonymous said...

ആദ്യ തേങ്ങ എന്റെ വക.....ഠേ.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “നായകന്‍ കുറുവാണേലും നല്ല നടന്‍ അച്ഛന്‍ തന്നെയാ” (കട്: ജയറാം ഇന്‍ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’)

അപ്പു ആദ്യാക്ഷരി said...

കുറുമാനേ.... ഞാനെഴുതാനിരുന്ന കമന്റ് ദാണ്ടെ ചാത്തന്‍ എഴുതിയിട്ടുപോയിരിക്കുന്നു.

നന്നായിട്ടുണ്ട്...

കുഞ്ഞന്‍ said...

അച്ഛനാരാ മോന്‍!!

സത്യമായിട്ടും ഞെട്ടി, പിന്നെ മിടുക്കനെന്ന് വിചാരിക്കുകയും ചെയ്തു... ലഡു കിട്ടണതുവരെ എഴുതിയാല്‍ മതിയായിരുന്നു....

ശ്രീ said...

ഞാനും ഞെട്ടി, ഒരൊന്നൊന്നര ഞെട്ടല്‍‌!
532 മാര്‍‌ക്ക് എന്നതു കേട്ടിട്ട് തന്നെ. പിന്നെ വാല്‍‌ക്കഷ്ണം വായിച്ചപ്പോള്‍‌ മനസ്സിലായി...

അച്ഛനും അപ്പോ കുറുമാന്‍ജിയേപ്പോലെ ഒരു പുലിയാണല്ലേ...
:)

തമനു said...

നിന്നെയൊക്കെ സ്കൂളിലയച്ച എന്നെ വേണം തല്ലാന്‍!

ച്ലിം, ച്ലിം. ച്ലിം.

ചുമരില്‍ ട്യൂബ് ലൈറ്റിന്റെ പട്ടികക്കിടയില്‍ ഇരയെ കുരുക്കാന്‍ നാവും നീട്ടി ആക്രാന്തം മൂത്തിരുന്ന പല്ലികള്‍ ഒരുമിച്ച് ചിലച്ചു.

ഹഹഹഹ ..... കലക്കി

ആ വര്‍ഷത്തെ പരീക്ഷയില്‍ ഒരെല്ലും കുറവായിരുന്നു അല്ലേ കുറൂ...(SSC ആയിരുന്നു).

Vempally|വെമ്പള്ളി said...

കുറുംസെ, എല്ലാവര്‍ഷവും മാര്‍ക്ക് 1200 ല് ആയിരുന്നെങ്കില്‍!

ഉപാസന || Upasana said...

അച്ചനൊരു ക്രൂരനാണല്ലോ..?
ഒരു “പാവം ക്രൂരന്‍” (ടി.ജി.രവി എന്നോട് പൊറുക്കുമെന്ന് കരുതട്ടെ)
:)
ഉപാസന

മനോജ് കുമാർ വട്ടക്കാട്ട് said...

എനിക്ക് മനസ്സിലാവത്തത് അതല്ല. പരീക്ഷ ജയിച്ചതിന്ന് മൂപ്പരെന്തിനാണ് തല്ലിയത്!

( ജയിച്ചാലും തല്ലും തോറ്റാലും തല്ലും. ആ ടൈപ്പായിരിക്കും അല്ലേ? :)

സഹയാത്രികന്‍ said...

മാഷേ നന്നായിരിക്കണൂട്ടോ
:)

കെ.പി said...

532-ന്റെ സസ്പെന്‍സ് കലക്കി.

കെ.പി

ബാജി ഓടംവേലി said...

എല്ലില്ലാത്ത വര്‍ഷത്തിന്റെ ഓര്‍മ്മ പുതുക്കി
അന്ന്
എസ്. എസ്. സി യായിരുന്നല്ലോ

അലിഫ് /alif said...

ജയിച്ചാലും തോറ്റാലും അടി തരുന്നവര്‍ വേറെയും ഉണ്ടല്ലേ..! എന്നെ 8,9,10 ക്ലാസ്സുകളില് ‍കണക്ക് പഠിപ്പിച്ചിരുന്ന ജോര്‍ജ്ജ് മാഷ് ഇങ്ങനെയായിരുന്നു. എല്ലാ തിങ്കളാഴ്ചയിലെയും ക്ലാസ് പരീക്ഷയ്ക്ക്(തിങ്കളാഴ്ച 2 പീരീഡ് കണക്കാണ്, രാവിലെ പരീക്ഷ, ഉച്ചകഴിഞ്ഞ് തല്ലും..!) 25 ല്‍ 24 വാങ്ങുന്നവര്‍ക്ക് ഒരടി, 23 നു 2, 22 നു 3 അങ്ങിനെ..20 നു താഴെ പ്രത്യേകിച്ച് കണക്കൊന്നുമില്ല, ചറപറാന്ന് കിട്ടും. വല്ലപ്പോഴും 25 വാങ്ങിയാല്‍ അന്നും കിട്ടും, അടുത്ത പ്രാവശ്യം കുറയരുതെന്നും പറഞ്ഞ്...!! ഇതില്‍ ഏറ്റവും സേഫ് 24 വാങ്ങുന്നതാണ്, എന്തായാലും അടി കിട്ടും, എന്നാല്‍ പിന്നെ ഒരു മാര്‍ക്ക് കുറച്ച് വാങ്ങിയതിനായിക്കൂടെ എന്ന ചെറു ചിന്ത.
-സ്കൂള്‍ സ്മരണകളുണര്‍ത്തിയ (അടി സ്മരണകളും) പോസ്റ്റിനു നന്ദി.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കുറുമാന്‍ജീ അപ്പോള്‍ ജോസപ്പ്‌ എല്ല് ഊരിക്കോണ്ട്‌ പോയ എസ്‌.എസ്‌.സി ക്കാരനാണല്ലേ? (സെക്കണ്ടറി സ്കൂള്‍ സര്‍ട്ടിഫിക്കേറ്റുകാരന്‍?)സത്യം പറഞ്ഞാല്‍ അവസാന വരി വായിക്കുന്നതിന്‌ മുന്‍പ്‌ 532മാര്‍ക്കെന്ന് കണ്ട്‌ ഞാനും ഞെട്ടി കേട്ടോ! അതുവരെ കഥയോടുതോന്നിയ 'ഒരിത്‌'പോയതുപോലെ. എസ്‌. എസ്‌.സി യണെന്നറിഞ്ഞപ്പോഴാണ്‌ പോകാന്‍പോയ ആ 'ഒരിത്‌' തിരിച്ചുവന്നത്‌. കഥകൊള്ളാം ആശംസകള്‍.

മൂര്‍ത്തി said...

എന്തായാലും ജയിച്ചല്ലോ...നൂറില്‍ പൂജ്യം വാങ്ങുന്നതിനേക്കാള്‍ മിടുക്കനായിരിക്കുമല്ലോ അന്‍പതില്‍ പൂജ്യം വാങ്ങുന്നയാള്‍..

Dinkan-ഡിങ്കന്‍ said...

കുറൂമാന്‍സേ :)
500ല്‍ കൂടുതല്‍ മാര്‍ക്ക് കണ്ടപ്പോള്‍ പുലി ആണെന്ന് കരുതി.. ഫുലി ആനെന്ന് പിന്നീട് മനസിലായി.

ഓഫ്.ടോ
നീ പത്താം ക്ലാസ് ഫെയില്‍ഡ്
ഞാന്‍ അഞ്ചാം ക്ലാസ് പാസ്സ്
അപ്പോള്‍ ആരാ കൂടുതല്‍ ക്വാളിഫൈഡ്???

(പഴേ വിറ്റാണ്... ഞാന്‍ ഓടി)

വേണു venu said...

ഒത്തിരി സ്കൂള്‍ സ്മരണകളുണര്‍ത്തി ഈ പോസ്റ്റു് .:)

sreeni sreedharan said...

അച്ഛനു കൊറച്ചും കൂടി സന്തോഷം തോന്നിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി...

ഓടോ: പടിപ്പുരയുടെ കമന്‍റ് വായിച്ച് ചിരിച്ചു പോയീട്ടാ.

വി.കെ.ശ്രീരാമന്‍ said...

ധൈര്യപൂര്‍വം മുന്നോട്ട് പോവുക. കുപ്രചരണം അതിന്റെ വഴിക്ക് പോട്ടെ.

Mubarak Merchant said...

മ്മളൊക്കെ ഒരേ ഗ്രൂപ്പാ കുറുമാനെ..
പ്രീഡിഗ്രിയാണു ലോകത്തിലേക്ക് ഏറ്റവും വലിയ ഡിഗ്രി.
ന്നാലും പത്തില്‍ ഞാന്‍ ചേട്ടനെക്കാള്‍ പുലിയാര്‍ന്നൂട്ടാ.. എനിക്ക് 502 മാര്‍ക്കുണ്ടാര്‍ന്നു 600ല്‍ :) അപ്പൊ ചന്തിക്ക് രണ്ട് പെട കിട്ടിയേര്‍ന്നെങ്കി ഞാന്‍ എന്നേ നന്നായേനെ!!
ഇനിയെങ്കിലും ഞാന്‍ നന്നാവുമോ ഡോക്ടര്‍?

മഴത്തുള്ളി said...

ഹ്ഹ മാഷേ, കൊള്ളാമല്ലോ.

ആ വാല്‍ക്കഷണം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉറക്കത്തില്‍ പോലും ഞെട്ടിവിറച്ചേനെ ;)

Mr. K# said...

നാടു വിട്ടു പോകുന്ന ശീലം അന്നേ ഉണ്ടായിരുന്നു അല്ലേ. അല്ലെങ്കില്‍ അച്ഛന്‍ എങ്ങനെ ഊഹിച്ചു ഇവന്‍ പരീക്ഷ പൊട്ടിയാല്‍ നാടു വിടും എന്ന്.

സാല്‍ജോҐsaljo said...

കൊള്ളാം നന്നായിരിക്കുന്നു.

Anonymous said...

കുറൂ... ആ കൊല്ലം എക്സപ്ഷണല്‍ ടോട്ടല്‍ സ്കോറ് ആണെന്നു ഫാദര്‍ ഖാന്‍ അറിഞ്ഞു കാണില്ല... പുള്ളി കരുതി കാണും.. എന്റെ മകന്‍ പുലി.. 532/600... ഇവനെ ആണല്ലോ ദൈവമേ ഞാന്‍ കഷ്ടപ്പെടുത്തിയതെന്നു... :)

Rasheed Chalil said...

എല്ലില്ലാത്ത പരീക്ഷ എഴുതിയ അപൂവ്വ വിദ്യാര്‍ത്ഥികളില്‍ ഒന്നാണ് കുറുജി അല്ലേ ...

ഇത് കലക്കന്‍... അച്ഛനാരാ മോന്‍.

Sethunath UN said...

കുറുമാനേ,

കൊള്ളാം. പക്ഷേ ഒരിരുത്തം വന്ന എഴുത്താണ് കുറുമാന്റെ മറ്റു രചന‌ക‌ളില്‍. ഇതില്‍ പകുതി ഭാഗത്തോ‌ളം ഒരു "സുഖമില്ലായ്ക" തോന്നിച്ചു എനിയ്ക്ക്. ന‌ന്നായി എഴുതിപ്പോയാല്‍ പ്രതീക്ഷയും കൂടുമല്ലോ. അതുകൊണ്ടാവാം.

ഒരുപാടു ഇനിയും പ്രതീക്ഷിയ്ക്കുന്നു.

യാരോ ഒരാള്‍ said...

മുത്തുചരിതത്തെ വെല്ലുന്ന ഒന്നാംതരം പൈങ്കിളിയാണന്നു ധരിച്ചു. “മൃദുലാ”എന്നുള്ള വിളിയില്‍ കുറുമാന്റെ ഒരു സൂക്ഷ്മദര്‍ശനം ഒളിഞ്ഞു കിടക്കുന്നു. നമ്മുടെ പൈങ്കിളി സാഹിത്യത്തില്‍ നായകന്മാര്‍ അനിതാ, രേഖാ എന്നൊക്കെയല്ലേ നായികമാരെ വിളിക്കാറുള്ളൂ.

sslc മാര്‍ക്ക് ഒരാളുടെ കഴിവിന്റെ അളവുകോലാണന്നു ധരിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.

ആവനാഴി said...

കെടാമംഗലം സദാനന്ദന്‍ കഥാപ്രസംഗം പറയുമ്പോലെ തുടങ്ങുകയാണു കഥാകൃത്ത്.

അതാ അങ്ങോട്ടു നോക്കൂ. പേവലാംഗിയായ ആ യുവ തരുണീ ആ മുറിക്കകത്ത് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു.

പിറ്റേന്നു നറുക്കെടുപ്പാണു; അവളാണെങ്കില്‍ മമ്മതിന്റെ പക്കല്‍നിന്നു ഒരു ലോട്ടറിടിക്കറ്റ് വാങ്ങിയിട്ടുമുണ്ട്. പത്തു ലക്ഷമാണു, പത്തു ലക്ഷം.

ഇനി അതുകൊണ്ടായിരിക്കുമോ ആ സ്വപ്നസുന്ദരി നിദ്രകിട്ടാതെ വലയുന്നത്? അല്ല....

പിറ്റേന്നു അവളുടെ കുഞ്ഞിന്റെ ജന്മദിനമാണു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ അതി വെളുപ്പിനു നിര്‍മാല്യം തൊഴാന്‍ പോകണം. കിടന്നാല്‍ ഉറങ്ങിപ്പോകും, വെളുപ്പിനെഴുനേല്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇനി അതുകൊണ്ടായിരിക്കുമോ അവള്‍ നിദ്രാവിഹീനയായിരിക്കുന്നത്? അല്ല...

............

“ഠേ” എന്ന ശബ്ദം കേട്ടപ്പഴാണു കുറുമച്ചെക്കന്‍ ഞെട്ടിയെഴുനേറ്റത്. പിറ്റേന്നു പരീക്ഷയാണ്. എന്നിട്ടും വായിക്കുന്നത് ഏതോ മാസികയിലെ പൈങ്കിളിക്കഥ.

പാഠപുസ്തകങ്ങള്‍ക്കു പകരം പുത്രന്‍ പൈങ്കിളീക്കഥ വായിക്കുന്നത് കണ്ടപ്പോള്‍ പിതാശ്രീക്കു കലിയിളകി. കൈ നിവര്‍ത്തി കരണക്കുറ്റി നോക്കി ഒരു പൂശാ പൂശി. ഒന്നേ പൂശിയുള്ളൂ.കാരണം “ഠേ” എന്ന ഒരേ ഒരു ശബ്ദം മാത്രമേ കേട്ടുള്ളു. കണ്ണില്‍ക്കൂടി പൊന്നീച്ച പറന്നു. ഒന്നല്ല, ഒരായിരം.

സ്കൂളില്‍ വിട്ടാല്‍ ക്ലാസില്‍ കയറിയിരുന്നു വല്ലതും പഠിക്കണ്ടേ. അതിനു പകരം കണ്ട കശുമാവിന്‍ തോട്ടത്തില്‍ കയറിയിരിക്കും.

തോറ്റപ്പോഴൊക്കെ നാടു വിടുന്ന സ്വഭാവമുള്ളതുകൊണ്ടു തന്നെയാണ്, പിതാവ് റിസല്‍റ്റ് അന്വേഷിക്കാന്‍ പുറപ്പെട്ടപ്പോള്‍ മാതാവിനോടും മധ്യകുറുച്ചെക്കനോടും പറഞ്ഞത്: “ ദേ, ആ ശവീടെ മേല്‍ ഒരു കണ്ണു വേണം. കണ്ണു തെറ്റിയാല്‍ പിന്നെ പൊങ്ങുന്നത് കായം കുളത്താണോ അതോ കോയമ്പത്തൂരാണോ എന്നു പറയാന്‍ പറ്റില്ല.”

ഏതായാലും തിരിച്ചു വന്നത് തോനെ മാര്‍ക്കുമായിട്ടാണ്. 532 ല്‍ ഒട്ടും കുറവുമില്ല, കൂടുതലുമില്ല.

“ഇവന്‍ ക്ലാസില്‍ കയറാറില്ലെങ്കിലും, പരൂക്ഷക്കു ഒരക്ഷരം പോലും വായിച്ചിട്ടില്ലെങ്കിലും ആളു വേന്ദ്രന്‍” എന്നൊരു ഭാവം പിതാശ്രിയുടെ മുഖത്തുണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം മന:പൂര്‍‌വം മറച്ചു വച്ചുകൊണ്ട് ചെമ്പരത്തിയുടെ വടി ഒടിച്ചു ചന്തിക്കു നാലു പെട കൊടുക്കുകയാണു ചെയ്തത്. അതെന്തിനാണെന്നു മാന്യ വായനക്കാരനായ “പടിപ്പുര”ക്കു മനസ്സിലായില്ല. അപ്പോള്‍ നിങ്ങള്‍ വിചാരിക്കും എനിക്കു മനസ്സിലായെന്നു. എനിക്കാണെങ്കില്‍ അത്രേം കൂടി മനസ്സിലായിട്ടില്ല.

ചന്തിക്കിട്ട് നാലു പൂശു പൂശിയതിനു ശേഷമാണു അദ്ദേഹം മന്ദഹസിച്ചത്.

“എടാ, നീ പാസ്സായെടാ. വെറും പാസല്ലടാ...കൂട്യ പാസാടാ. 532 ആണേടാ മാര്‍ക്ക്.”

ഇതു കേട്ടപ്പോള്‍ കുറുമച്ചെക്കന്‍ വല്യ ഗമയിലും ഗൌരവാല്‍റ്റിയിലും ഞെളിഞ്ഞു നിന്നു കുതിര കരയും പോലേ ഒന്നു മുക്രയിട്ടു.

“ഞാനാരാന്നാ വിചാരിച്ചേ? ങാ, ഹ, ഹ, ഹാ..”

കുറുമാ, കഥ തകര്‍പ്പന്‍! ഇനിയുമെഴുതൂ പ്രമാദമായ കഥകള്‍!

സസ്നേഹം

ആവനാഴി.

അതുല്യ said...

സ്കൂള്‍ സ്മരണകളുണര്‍ത്തിയതിനു പെരുത്ത് നന്ദിനി പശു കുറു. വീട്ടിലെ പത്താം ക്ലാസ്സുകാരന്‍ കാരണം ജീവന്‍ കെകയ്യില്‍ പിടിച്ചാ ഇരിയ്കണത് ഞാന്‍ അടുത്ത മെയ് മാസം വരെ. 97% ശതമാനം മാര്‍ക്ക് മേടിച്ചവര്‍ക്ക് കൂടി നല്‍കാന്‍ മാക്സ് - സയന്‍സ് സ്കീമുള്ള + 1 സ്കൂളുകള്‍ ഇല്ലാന്ന് കേരളത്തില്‍. ഏത് പട്ടിക്കാട്ടിലേ തൊഴുത്തിലേയ്ക് പോവുവോ ആവോ ഞാന്‍ അവനേം കൊണ്ട്.

തുടര്‍ന്നും എഴുതൂ കുറു. ഞങ്ങള്‍ ഒരുപാട് പേരു കാത്തിരിയ്കുന്നുണ്ട്,കുറുമാന്റെ ക്ലാസ്സിക് റ്റച്ചിനായി.

sunilraj said...

ഇനിയും പ്രതീക്ഷിയ്ക്കുന്നു.

സുല്‍ |Sul said...

കുറു
കൊള്ളാം. എന്നാലും അച്ഛന്‍ വടിയൊടിച്ചു തല്ലിയെന്നു പറയുഞ്ഞതത്ര ദഹിക്കുന്നില്ല. :). അല്ലെങ്കില്‍ ഇത്രയും നാടകീയത കാത്തുസൂക്ഷിക്കുന്ന ഒരച്ഛന്റെ മകന്‍ ഇങ്ങനെയായില്ലെങ്കിലേ....

-സുല്‍

Murali K Menon said...
This comment has been removed by the author.
Ziya said...

അമ്പത് ദിവസത്തിനുശേഷമുള്ള ഒരു പോസ്റ്റ് - എഴുത്തിന്റെ ടച്ചൊക്കെ നാട്ടില്‍ പോയപ്പോള്‍ കൈ വിട്ടുപോയി :)

എന്തു പോയി....?
ടച്ച് കളയാന്‍ ലീവിനുമാവില്ല,
ഒരു ലവനുമാവില്ല...യേത്!

ചെറിയൊരു ഇടവേളക്ക് ശേഷമുള്ള എഴുത്ത് മനോഹരമായി.


ന്റെ വല്യച്ഛന്റെ മോനും sscക്കാരനാ :)

ഡിങ്കന്‍ പറഞ്ഞ പോലെ ഒരു വിറ്റ് ഞാനും പറഞ്ഞിട്ട് ഓടിയേക്കാവേ....:)

സോഡാ സറുവത്ത് ലാഭ കച്ചവടമായിരുന്നു (SSLC)എപ്പഴും. 87 ല്‍ മാത്രം ലാഭമില്ലാതെ വെറും കച്ചവടം (SSC)...

Unknown said...

കൊള്ളാം കുറൂ. എന്നാലും ഒരു ‘കുറുമാന്‍ ടച്ച്’ ഇല്ല. അടുത്ത കഥയ്ക്ക് കാത്തിരിയ്ക്കുന്നു.

Kaithamullu said...

തുടക്കം ഒരു പൈങ്കിളി വാരികയുടെ നിലവാരത്തിലേക്ക് “ഉയര്‍ന്നില്ലാ” കുറൂ!

അച്ഛന്റെ സന്തോഷപ്രകടനം അപാരം!

പാവം, സൈക്കിളെടുത്ത് പോയി റിസല്‍റ്റ് അറിയുന്നതും സംശയനിവര്‍ത്തി വീണ്ടും വീണ്ടും വരുത്തുന്നതും പിന്നെ ലഡ്ഡു വാങ്ങുന്നതും തിരിച്ചെത്തുന്നതും ഒക്കെ എന്ത് മാത്രം “സ്ട്രെസ്സ്” അനുഭവിച്ച് കൊണ്ടായിരുന്നു എന്നതിന്റെ തെളിവാണു ആ ‘ചെമ്പരത്തിയടി‘!

കുറൂ, എഴുതിക്കൊണ്ടിരിക്ക്കൂ!
-‘no stress'

ഉണ്ണിക്കുട്ടന്‍ said...

കുറൂനു 500 ഇല്‍ കൂടുതല്‍ മാര്‍ക്കു വാങ്ങനാണോ ആ വര്‍ഷം മാത്രം പരീക്ഷ 1200 ഇല്‍ ആക്കിയത്..? കലക്കീട്ടാ കഥ... തുടക്കത്തിലെ നോവലും :)

സൂര്യോദയം said...

കുറുമാന്‍ ജീ.. 532 മാര്‍ക്ക്‌ എന്ന് കേട്ടപ്പോള്‍ ഞാനും ഒന്ന് ഞെട്ടി.. പിന്നെ ഊഹിച്ചു 1200 ല്‍ ആയിരിയ്ക്കും എന്ന്... പ്രതീക്ഷ തെറ്റിയില്ല.. :-)

എന്നാലും തുടക്കിട്ട്‌ കീച്ചിക്കൊണ്ടാണോ അച്ഛന്‍ തമാശിക്കുന്നത്‌... ;-)

Murali K Menon said...

ആദ്യം എഴുതിയ കമന്റ് തുപ്പലു തൊട്ടു മാച്ചു. കാരണം നല്ല ജോലി തിരക്കിനിടയിലായിരുന്ന് ഓട്ടപ്രദക്ഷിണം. ശ്രദ്ധ മുഴുവന്‍ കുറുവിന്റെ ടൈറ്റിലിനെ ചുറ്റിപറ്റിയുള്ള പരീക്ഷാഫലത്തിലും അതിന്റെ എടേല്‌ മാ വാരിക തിരുകി കേറ്റാന്‍ കുറൂനുമാത്രേ ഈ ലോകത്ത് പറ്റുള്ളൂന്നു ചിന്തിക്കാനുള്ള കെല്പില്ലാണ്ടു പോയതോണ്ടാണു ആ കമന്റ് അങ്ങനെ ഇട്ടത്.. പോസ്റ്റ് കൊള്ളാം പിന്നെ എല്ലാവരും പറയണ ആ കുറുമാന്‍ ഗുമ്മ്‌ വന്നട്ട്‌ണ്ടാവില്യ. ഒരുപാട് പ്രതീക്ഷ കൊടുത്ത് വെക്കുമ്പോ ഓര്‍ക്കണം. എന്നാ പോരട്ടെ അടുത്തത്.

Anonymous said...

കുറുമാന്‍ ചേട്ടാ,

ഇവിടെ ആദ്യമായിട്ടാണു വരുന്നതു. അല്ല എവിടെയും ആദ്യമായിട്ടാണു വരുന്നതു

ശരിക്കും ആ മഞ്ഞ പുസ്ത്കത്തില്‍ പടിക്കാനുള്ള ടോപിക് ആയ്യിരുന്നോ?

പരീക്ഷ സാമൂഹ്യമോ, മലയ്യാളമോ, ബയോളജിയ്യോ ആണേല്‍ ആ പുസ്ത്കം മതി. സത്യം 10 ലെ പരീക്ഷ്ക്കു അതു ശരിക്കും ഉപകരിച്ചിട്ടിണ്ട്.

രണ്ടു വരി പാരഗ്രാഫില്‍ നിന്നും രണ്ടു പുറം എഴുതാനുള്ള പാടു നമ്മുക്കല്ലെ അറിയ്യൂ. അതിനു റെഫര്‍ ചെയ്യണ്ട ബൂക്സിനെ കുറിച്ചു പാവം പാരന്റ്സിനു എന്തറിയാം?

ഈ എഴുതിയതു എന്റെ പാരന്റ്സ് അറിയണ്ട. മമ്മിക്കും പപ്പക്കും കയ്യിന്റെ ഒരം വേദന ഉള്ളവര. വെറുതെ എന്തിന ആ വേദന കൂട്ടുന്നേ.

ബ്ലോഗ്പൂര്‍വ്വം\ബ്ലോഗ്ഫുള്ളി

അച്ചായ്യന്‍

ഗുപ്തന്‍ said...

maashe touch poyath cheruthaayi ariyaanond... adutha katha njerippanaayitt varatte..

ennaalum aa palli chilappinte timing thakarthu =))

Anonymous said...

sslc ezhuthiyappol enikku ellundayirinnu , appol a varsham ezhuthyavarkkonnum ellu illarnno(L)

Sherlock said...
This comment has been removed by the author.
Sherlock said...

സത്യം പറഞ്ഞാല്‍ മാര്‍ക്ക് അറിയുന്നതു വരെ എനിക്കു ടെന്‍ഷനായിരുന്നു..അറിഞ്ഞപ്പോഴോ..അതുഭുതവും കൂടെ ചേട്ടനെ തെറ്റിദ്ധരിച്ചതിലുള്ള വിഷമവും..പിന്നെം വായിച്ചപ്പോ...മനസിലായി.വിഷമിക്കേണ്ടിയിരുന്നി
ല്ലെന്ന്..
:)

Sreejith K. said...

അപ്പൊ കു‌റുമാന്‍ പത്താം ക്ലാസ്സ് ഒക്കെ പാസ്സായിട്ടുണ്ടല്ലേ. കണ്ടാല്‍ പറയൂലാട്ടോ ;)

ഞാനും പാസ്സായിട്ടുണ്ട്. മാര്‍ക്ക്, ഓര്‍മ്മയില്ല (ഇപ്പൊ സൌകര്യമില്ല പറയാന്‍).

സധൈര്യം ബ്ലോഗിങ്ങ് തുടരൂ. വായിക്കാന്‍ ഞങ്ങള്‍ തയ്യാര്‍, എഴുതാന്‍ താങ്കളോ?

ഏറനാടന്‍ said...

കുറുജീ.., ഇക്കഥ വളരെ വേറിട്ട് നില്‍ക്കുന്നു. ഒരു 'എല്‍' ഇല്ലാത്ത ജോസപ്പന്‍ കാലത്തെ പത്താം പരീക്ഷ പാസ്സായതാണെന്നതറിഞ്ഞപ്പോളാണ്‌ ശ്വാസം നേരെയായത്‌.

എന്തെന്നാല്‍ നാമിരുവരും ഒരേ തരക്കാര്‍ ആണല്ലോ എന്ന ഒരു ഒരുമയും ആശ്വാസവും തോന്നുന്നു.. 89-ല്‍ എല്ലോടുകൂടിയാണ്‌ പാസ്സായതെങ്കിലും മാറ്ക്ക് ഞാന്‍ പറയൂല്ല, നിങള്‍ ഞെട്ടിപോകും!

sandoz said...

ആ കൊല്ലം ജോസപ്പ്‌ വക മണ്ടന്‍ പരീക്ഷയും ഉണ്ടായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ്മ...


ഒരിക്കല്‍ രാജുമോന്‍ എന്നോട്‌ ചോദിച്ചു...
സോറി....
കുറുമാന്റെ അച്ചന്‍ എന്നോട്‌ ചോദിച്ചു...
നിനക്ക്‌ സ്കോച്ച്‌ വേണോ....
നാടന്‍ വേണോ....
കണ്‍ ഫ്യൂഷന്‍....
മുടിഞ്ഞ കണ്‍ ഫ്യൂഷന്‍....
ആലോചനക്കൊടുവില്‍ ഞാന്‍ പറഞ്ഞു...
ഇപ്പൊ സ്കോച്ചെടുത്തോ....
നാടന്‍ പൊതിഞ്ഞ്‌ തന്നാല്‍ മതി....
പോണ വഴി ചാമ്പിക്കോളാം.....

അങ്ങനെയുള്ള സ്നേഹനിധിയായ അച്ചന്‍ വെറുമൊരു പരീക്ഷയുടെ പേരില്‍ ഹിറ്റ്‌ലര്‍ ആയി മാറിയെന്ന് ഞാന്‍ വിശ്വസിക്കില്ലാ....
[പറഞ്ഞ്‌ വന്നത്‌ കുറുമാനും പത്താംക്ലാസ്‌ ജയിച്ചു എന്നാണല്ലേ...ശരി...ശരി...അഭിനന്ദനങ്ങള്‍...]

Visala Manaskan said...

:)

ഹായ് കുറൂ. പോസ്റ്റ് കൊള്ളാം ഡാ. നന്നായിട്ടുണ്ട്. പല്ലികള്‍ ചെലച്ചത് ഗ്രാന്റായി.

പത്താം ക്ലാസില്‍ എനിക്ക് 563 മാര്‍ക്ക് തികച്ചുമുണ്ടായിരുന്നു. സത്യം. എന്നിട്ടും ഞാന്‍ എന്തുകൊണ്ടാ വിക്ടോറിയ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നേ??

അതാണ് ഈ ഗ്രാമസ്നേഹം ഗ്രാമസ്നേഹം എന്ന് പറയുന്നത്. നമ്മുക്ക് നമ്മടങ്ങാടി വിട്ടൊരു പഠിപ്പും വേണ്ട ഉപ്പുമാവും വേണ്ട!

കുറൂ‍... നമ്മള്‍ രണ്ടാളും ഒരേ പ്രായമായ നിലക്ക് ഇനിയിപ്പോള്‍ ഞാനും എസ്.എസ്.സി.കാരനെങ്ങാനുമായിരുന്നോ ആവോ?

Visala Manaskan said...

ദേ ഒരമ്പത്!

അമ്പതും നൂറുമൊക്കെ കണ്ടാല്‍ എപ്പോ അടിച്ചോണ്ട് പോയി എന്ന് ചോച്ചാല്‍ പോരെ?

ഒരിക്കല്‍ ഞാന്‍ ഒരു നൂറ് അടിക്കാന്‍ നേരം എന്നെ പിടിച്ച് പൂട്ടിയിടാന്‍ ഡ്രിസ്സില്‍ ആഹ്വാനം ചെയ്തത് ഞാന്‍ മറന്നിട്ടില്ല.

എന്നാലും ഡ്രിസ്സില്‍ എന്നെ പറ്റി അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു! :)

സംഗതി ഒന്നൊന്നര കൊല്ലം മുന്‍പാ..

sreeshanthan said...

Welcome Back!!! Achante Adi veruthe kittyengilum jayichu ennarinjappol vanna santhosham oru prathyeka santhosham thanne ayirkkum alle? Starting kandappol painkili ano ennu njetti .. palli chilachappol manasilayi kuru is back in form ennu. pakshe oru neenda idavelayude oru cheriya prasnam undu.. adutha kathayil thakarkkumennu pratheekshikkunu.. Pakshe kuru SSC Pass akathirikkunnathayiruunnu nallathennu thonni!!! " ENTE OLICHOTTA SWAPNANGAL" enna oru super yathra vivaranam vayikkanulla chance alle poyathu!!
Enthayalum ALL THE BEST. KEEP WRITING WE R WAITING

asdfasdf asfdasdf said...

കുറൂസ്..കഥ തകര്‍ത്തു. എഴുത്തിന്റെ ടച് പോയിയെന്ന് തോന്നുന്നത് ശരിയല്ല.

test said...

പരീക്ഷവന്നു തലക്കടിച്ചു , പoിച്ചതല്ലാം മറന്നുപോയി. അതാണോ പ്രശ്നം ?

തോമാച്ചന്‍™|thomachan™ said...

kadhayude thudakkam kandu njan veruthe kore mohichu... ennalum ingane vanchikendi irunilla kuruman chetaa...

sangathy ushaarayitundistaaaaaaa. pothuve paarekshakale patti nallathenu parayan ingane chila ormakal allathe vere entha ullathu alle???

അമല്‍ | Amal (വാവക്കാടന്‍) said...

കുറൂസ്,

രസിച്ചു വായിച്ചു. നന്ദി.
ഓ ടോ.
സാന്‍‌ഡോസിനു മറുപടി പറയാതിരിക്കാന്‍ ആവുന്നില്ല. :)
അപ്രതീക്ഷിതമായി പ്രതികരിക്കുന്ന ആളാണ് അച്ഛന്‍ എന്നാണ്, ആ പോസ്റ്റിലും ഈ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്.
എന്നെ കൊണ്ടു വയ്യ!

കാര്‍വര്‍ണം said...

വളരെ വൈകിയെത്തിയ ഒരു വായനക്കാരി ആണ്. കൊടകരപുരാണത്തെക്കുറിച്ചും, യൂറോപ്പ് സ്വപനങ്ങളെക്കുറിച്ചും കേട്ടിരുന്നെങ്കിലും. സംഗതി ബ്ലോഗ് ആയതിനാല്‍ അംഗ്രെസി കഹാനികള്‍ ആണെന്ന് തെറ്റ്രിദരിചു വഴി മാറി പോവുകയായിരുന്നു. (അതല്ലേ നിവര്‍ത്തി ഉള്ളൂ, നമാക്കിപ്പഴും ഈസും വാസും എവിടെ വയ്ക്കണമെന്നറിയില്ലല്ലോ).
ഏതായാലും 4 ദിവസം കൊണ്ട്‌ കൊ. പൂ. ഉം യൂ. സ്വ് .ങ്കങളും തീര്‍ത്തു പിന്നെ ചിലത്ിലൊക്കെ ഒരൊറ്തപ്രദക്ഷിണം വച്ചു.

എന്താ പറയുക കലക്കന്‍സ്‌. നമ്മളൊക്കെ എനി എന്തു പറയാന്‍ വേറിട്ട കാഴ്ചചകൂളുടെ തമ്പുരാന്‍ തന്നെ കമന്തിയേക്കുവല്ലേ.
എന്റമ്മോ എന്തായീ സംഭവങ്ങള് കലക്കനല്ലേ.
ഓഫീസിലിരുന്നു ചിരി അടക്കാന്‍ പാടു പെട്ടു പോയ്. സഹായന്മാര്‍ സംസായതോടെ ഇടക്കിടെ നോക്കുണുണ്ടായിരുന്നു. ഒരു കക്ഷിക്കാണെങ്കില്‍ എന്റെ സീറ്റ് നന്നായ് കാണാം മൂപ്പര്‍ സ്വതവേ ചുലിഞ്ഞ നെറ്റി ഒന്നു കൂടി ചുളിച്ചു ഇടയ്ക്കിടെ നോക്കുന്നുണ്ട്‌. (വി. മ.ജിയുടെ വീട്‌ വാലപ്പിള്‍ അമ്പേട്ട്‌ നിന്ന ചേട്ടന്റെ മുഖഭാവമില്ലേ അതാണു പുള്ളിയുടെ സ്ഥായീ ഭാവം). എന്തായാലും ഈ അസ്കിത ഉള്ള എല്ലാ സുഹൃത്തുക്കള്‍ക്കും ലിങ്ക്‌ അയച്ചു കൊടുത്തിട്ടുണ്ട്‌ അവരും വയറു വേദന കാരണം ഉറങ്ങത്തിരിക്കട്ടെ.

കുറുജീ താങ്കള്‍ kuru അല്ല nedu ആണ് . ജിയുടെ ഫോടോ കണ്ടപ്പോള്‍ തോന്നി ഒരു ബൂജീ, അപ്പോള്‍ ഈ യൂറോപ്പ് കഥകള്‍, പണ്ട് സ്കൂളില്‍ പ്ടിച്ച എസ്.കെ യുടെ ഡയറികള്‍ പോലെ ഒരു ഡയറി ആകുമ്മേന്നാണ് (മണ്ടത്ാരങ്ങളുടെ ഹോള്‍ സെയില്‍ മാര്‍ക്കത്ടിത എന്നവൂം ഇപ്പോള്‍ മനസില്‍ അല്ലേ).
മ് മ് മ് അതിനു ഞ്ഞന്‍ സഞ്ചാരം എല്ലാ വല്യവും കണ്ടല്ലോ . നമ്മള്‍ടെയ കളി എന്നൊക്കെയുള്ള മര മണ്ടന്‍ ചിന്തകള്‍ നിറഞ്ഞ അസൂയാലുവായ മനസേ നീ ഈ പേരുന്തഛന്‍ മാരെ നമസ്കരിക്കൂ.


വിസല്‍ ജി യുടെ ഫോറ്റോക്ക്‌സുരജ്‌ Venjaramoodi-nte നേരിയ ഝായ അതുകൊണ്ടെന്താ നല്ലകലക്കന്‍ ത്ൃസ്സൂരു ഡയലോഗുകള്‍ visualil കട്ട Neyyattinkara accent ല്‍ അല്ലേ കണ്ടത്‌ തള്ളേ തന്നെ തന്നെ നിങ്ങളൊക്കെ ഒന്നാന്തരം പുലികള് തന്നെ അന്നന്മരെ.

വരട്ടെ വരട്ടെ കീടൂ ഐടമ്സ് വരട്ടെ നമ്മളു ആദ്യത്തെ വരിയില്‍ തന്നെ ഇരുന്നു കാണാന്‍ പോകുന്നു, കയ്യടിക്കാനും.
ഒരു സംസയം എന്താ ഈ ഗഡി.
(അക്ഷര പിസസിന്റെ വിളയാട്റം ആവാഹിക്കാന്‍ ആരെങ്കിലും ഹേല്പ്പൂ , മലയാളത്തില്‍ ബ്ലോഗന്‍ അറിയില്ല ഇത്തവണ തുണയായത്‌ quillpad.in ആണ് .)

പാച്ചേരി : : Pacheri said...

ഇതെന്താടാ കുറുജിക്കു പകരം പത്നി ആണോ എഴുതുന്നതു എന്നാദ്യം തോന്നി....പിന്നല്ലെ കാര്യത്തിന്റെ കിടപ്പു മനസിലായെ..പിന്നെ മാര്‍ക്ക് പറഞ്ഞപ്പൊ നിങ്ങല്‍ തമാശ പറയുവാണോ എന്നും

Anonymous said...

Sslc exm um athinte resultm athumayt relat chytha socialm ellam ellvrkm.oru special thaneya ,pine ente kalamayapalek ente veetil adi ena parupadi ilarnu ,schoolilum ath nirthy thodangya kalaam ,pillere adichal avrk pani.kitum,enitm adikuna teachersm undrnu ,enth kondo avrod enk prethyeka ishtm aarnu ,karanm aa teachernte thallu valsalathil potjinjatharunu ,pine enk angne avrde thallu kititum ila,njj avrde padikuna kutyrnaloo, eee