Wednesday, July 15, 2020

വസൂരിമാല ദി ജൂനിയർ

ആയിരത്തി തൊള്ളായിരത്തി എൺപത്തേഴിലാണു സംഭവം നടക്കുന്നത്. ഞാൻ അന്ന് പത്താം ക്ലാസിൽ പഠിക്കുന്നു. സോറി, പത്താം ക്ലാസിൽ പോകുന്നു. എന്തോകൊണ്ടോയെന്തോ, ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിലെ പത്താം ക്ലാസ്സിൽ പഠിക്കുന്ന പിള്ളാരുടെ ബ്യാച്ചിനപ്പം നെഗളിപ്പൽപ്പം കൂടുതലാണെന്നും, ഒരെല്ല് ഊരിയാൽ ചിലപ്പോൾ ശരിയായേക്കാമെന്നും തലയണമന്ത്രം ചൊല്ലിയത് കേട്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഒരെല്ലങ്ങട് ഊരി പീപ്പി വിളിച്ചു. ദേ കിടക്കണു SSLC ആകേണ്ട ഞങ്ങൾ എല്ലില്ലാത്ത വെറും SSC ക്കാരായി. ഒരെല്ലൂരിയത് കൊണ്ട് പ്രതികാര നടപടികൾ അവിടേം അവസാനിച്ചില്ല. പുസ്തകത്തിന്റെ വലുപ്പത്തിലും കാര്യമായ വിത്യാസം കൊണ്ടു വന്നു. പൂമ്പാറ്റ, ബാലരമ, അമർചിത്രകഥ എന്നീ പുസ്തകങ്ങളെ മാത്രം ഉള്ളിൽ വഹിക്കാൻ കെൽപ്പുണ്ടായിരുന്നയത്ര ചെറിയ പുസ്തകങ്ങളായിരുന്നത്, അത്യാവശ്യം "മ" വാരികകളേയും, മറ്റു ഇക്കിളി മാസികകളേയും ഉള്ളിലൊളിപ്പിക്കാൻ തക്ക പ്രാപ്തിയുള്ള വലുപ്പമേറിയ ജംബോ സൈസ് പുസ്തകങ്ങളായി മാറി. അവിടേയും പ്രതികാരം അവസാനിച്ചില്ല. മൊത്തം മാർക്ക് അറുന്നൂറെന്നുള്ളത്, അക്കൊല്ലം മാത്രം ആയിരത്തി ഇരുന്നൂറുമാക്കി. ചുരുക്കം പറഞ്ഞാൽ മൊത്തത്തിൽ ഗിനിപന്നി കുട്ടികളാകാൻ വിധിക്കപെട്ട ജന്മമായിരുന്നു ഞങ്ങൾ 1987 ബ്യാച്ചിന്റേത്. മൊത്തം മാർക്ക് ആയിരത്തിയിരുന്നൂറിലാക്കിയത് മാത്രമാണു ഞങ്ങടെ ബ്യാച്ചിനു, ഭാവിയിൽ പേരിനെങ്കിൽ പോലും അല്പമെങ്കിലും ഗുണകരമായിട്ടുള്ളത്. കാരണമെന്തെന്നാൽ, ഇന്നും പത്തിൽ എത്ര മാർക്കുണ്ടായിരുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ , പണ്ട് ദ്രോണരോട്, അശ്വാത്ഥാമാവ് എന്നു ഉറക്കെ പറഞ്ഞതിനു ശേഷം എന്ന ആന എന്ന് വാക്ക് പതുക്കെ പറഞ്ഞ് പിന്നെ മരിച്ചു എന്ന് ഉറക്കെ പറയുന്നത് പോലെ 532 എന്നുറക്കെ പറയുകയും 1200 ഇൽ എന്ന വാക്ക് പതുക്കെ പറയുകയും ചെയ്യുമ്പോൾ ആളുകൾ ഞാനൊരു വിദ്യാബാലനായിരുന്നല്ലോ എന്നൊക്കെ ചിന്തിക്കുന്നത് കാണുമ്പോഴുള്ള ഒരു രസം. അതിപ്പോഴും ഇടക്കിടക്ക് തരാവാറുണ്ട് താനും! പഠനകാര്യത്തിൽ ഞാൻ എന്നും മുൻപിൽ തന്നെയായിരുന്നു. പഠിക്ക്യാന്ന് വച്ചാൽ ഇങ്ങനേം ഒരു പഠിപ്പുണ്ടോ എന്റെ ശിവനേന്ന് തോന്നിക്കുമാറു രീതിയിലുള്ള പഠിത്തം. കാരണം പഠിക്കുന്ന സമയത്ത് പാഠ പുസ്തകത്തിന്റെ ഉള്ളിലുണ്ടായിരുന്നതൊക്കെയും കഥാ സ്തകങ്ങളും, ഇരിങ്ങാലക്കുട ,മഹാത്മാ ഗാന്ധി ലൈബ്രറിയിൽ നിന്നെറ്റുക്കുന്ന നോവലുകളും മറ്റുമായിരുന്നു. ആദ്യമൊക്കെ മൊത്തം ഉഴപ്പായിരുന്നെങ്കിലും, അരക്കൊല്ല പരീക്ഷയോടനുബന്ധിച്ച്, അച്ഛൻ കുറുമാൻ ഗൾഫിൽ നിന്നും ലാൻഡ് ചെയ്ത കാരണം പഠനത്തിലുള്ള ഏകാഗ്രതയില്ലായ്മ അല്പം കുറക്കേണ്ടതായി വന്നു. അതിന്റെ പരിണിതഫലമായി അരക്കൊല്ലപ്പരീക്ഷക്ക് കോപ്പിയടിക്കാൻ തീരുമാനിക്കുകയും, ആദി-മധ്യകുറുമാന്മാരുടെ പാരോവസരോചിതമായ (അവസരത്തിനൊത്ത് പാര വയ്ക്കുന്ന) ഇടപെടലുകളുടെ ഫലത്താൽ, പാഞ്ചാലീ വസ്ത്രാക്ഷേപം പോലെ, അച്ഛൻ കുറുമാൻ, പരീക്ഷക്ക് ഉടുത്തൊരൊങ്ങി പോകുകയായിരുന്ന എന്റെ മുണ്ടിന്റെ തലപിടിച്ച് വലിച്ചപ്പോൾ, മുണ്ടിനു ചുറ്റും തിരുകി വച്ചിരുക്കുന്ന തുണ്ട് കടലാസുകൾ മാമ്പഴം കൊഴിയുന്നതു പോലെ താഴെ വീണു ചിന്നി ചിതറുകയും, കൃഷ്ണാ, കൃഷ്ണാ എന്ന് പാഞ്ചാലി വിളിച്ചത് പോലെ വിളിക്കാനാകാതെ ഞാൻ തൊഴുകൈയ്യുമായി നിന്നതും ചരിത്രം! (https://www.facebook.com/ragesh.kurman/posts/10158640909891042)! അരക്കൊല്ല പരീക്ഷക്കടുപ്പിച്ച് ഗൾഫിൽ നിന്നും വന്ന അച്ഛൻ കുറുമാൻ, മുക്കാൽ കൊല്ല പരീക്ഷ കഴിഞ്ഞിട്ടും തിരികെ പോകുന്ന ലക്ഷണം കാണുന്നില്ല! സാധാരണയായി, നാട്ടിൽ വന്നാൽ, രണ്ട് മൂന്ന് മാസം നിന്ന് തിരികെ പോകുന്നതാണു പതിവു! ഇതിപ്പോ എന്താണോ എന്തോ? എന്റെ ഗ്രഹനില മോശമായിരിക്കാനേ വഴിയുള്ളൂ എന്ന് കരുതി സ്വയം തോളിൽ തട്ടി ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചിരുന്നു ഇടക്കിടെ. അച്ഛൻ എന്നാ ഇനി തിരികെ പോകുന്നത് എന്ന്, അച്ഛനോട് ചോദിക്കാൻ പറ്റാത്ത കാരണം അമ്മയോടൊന്ന് ചോദിച്ചു മനസ്സിലാക്കാമെന്ന് കരുതി, ഗ്യാപ്പ് നോക്കി, പാക്കിസ്ഥാൻ പട്ടാളക്കാരനോടെന്ന പോലെ എന്നോട് പെരുമാറുന്ന ആദി-മധ്യന്മാർ അടുത്തൊന്നുമില്ല എന്നുറപ്പ് വരുത്തി വെറുതെ ഒന്ന് ചോദിച്ചു, അമ്മേ, അച്ഛൻ വന്നിട്ട് മൂന്നാലു മാസമായല്ലോ! എന്നാണമ്മേ ഇനി അച്ഛൻ മടങ്ങി ഗൾഫിൽ പോകുന്നത്? എന്തടാ, നിനക്കെന്നെ പറഞ്ഞയക്കാണ്ട് ഇത്ര ബുദ്ധിമുട്ട്? ഹെയ്, അമ്മക്കെന്താ പെട്ടെന്നിങ്ങനെ അച്ഛന്റെ സൗണ്ടെന്ന് കരുതി തലയൊക്കെ വെട്ടിച്ച് നോക്കിയപ്പോ, അമ്മയുടെ തൊട്ട് പുറകിൽ അച്ഛൻ! അല്ല, അച്ഛൻ കൂടൽമാണിക്യം ഉത്സവത്തിനുണ്ടാവുമോന്നറിയാൻ ചോദിച്ചതാ? അതെന്താ? കൂടൽ മാണിക്യം ഉത്സവത്തിന്റെ നടത്തിപ്പുകാരൻ ഞാനാ? ഇടഞ്ഞ കൊമ്പന്റെ കണ്ണിൽ തോട്ടിയിട്ട് കുത്തണ സ്വഭാവം പണ്ടേ എനിക്കിഷ്ടമല്ലാത്ത കാരണത്താൽ, അയ്യോ, തെങ്ങിനു വെള്ളം തുറന്ന് വിട്ടത് നിറഞ്ഞ് കാണുമെന്ന് പറഞ്ഞ്, സ്ഥലത്തു നിന്നും സ്പോട്ടിൽ സ്കൂട്ടായി, കൈക്കോട്ടുമെടുത്ത് ഞാൻ പറമ്പിലേക്കിറങ്ങി. ശനിയാഴ്ചയോ, ഞായറാഴ്ചയോ മറ്റോ പഠിക്കുന്നത് പോലെ പുസ്തകവും മടിയിൽ വച്ച് മനോരാജ്യത്തിൽ മുഴുകിയിരിക്കുന്നതിന്നിടയിലായിരിക്കും, ഡാ, ആ മുളകും തയ്യ്, അല്ലെങ്കിൽ കൈപ്പയോ, പടവലത്തൈയ്യോ, വാടുന്നു. അതിനിത്തിരി വെള്ളമൊഴിച്ചേന്ന് അമ്മ, മധ്യകുറുമാനോടോ, ആദികുറുമാനോടോ ചിലപ്പോൾ എന്നോടുമായോ പറയേണ്ട താമസം. ഞാൻ കിണറ്റിൽ നിന്നും വീട്ടാവശ്യത്തിനും, പറമ്പ് തനക്കാനും വെള്ളമടിക്കുന്ന മോട്ടോർ ഓൺ ചെയ്ത് കൈക്കോട്ടുമെടുത്ത് പറമ്പിലേക്കിറങ്ങും. പിന്നെ മുളക്, കൈപ്പക്ക, വെണ്ട, പീച്ചിങ്ങ, പടവലം, ചീര, എന്നൊന്നുമില്ല, കിണറു വറ്റി, മോട്ടോറിൽ എയർ വലിക്കുന്നത് വരെ, ഞാൻ പറമ്പ് നനക്കലോട് നനക്കലാണു. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, വാഴ, ആഞ്ഞിലി, കശുമാവ്, കുടമ്പുളി, പേര, എന്നു വേണ്ട തെങ്ങിന്റെ തലക്ക് വല്ലതുമുണ്ടോന്ന് പോലും നോക്കാതെ, തല കരിഞ്ഞ ചമ്പതെങ്ങിന്റെ കടക്കൽ വരെ വെള്ളം തിരിച്ചു വിടും. അത്രക്കും ആത്മാർത്ഥതയാണു. ചിലസമയത്തൊക്കെ അച്ഛനെ വന്ന് തലക്ക് മേടുമ്പോഴാണു, ചമ്പതെങ്ങിനെ തലക്കിലേക്കാണു വെള്ളം തിരിച്ച് വിട്ട് മനോരാജ്യത്തിൽ മുഴുകുന്നതെന്നറിയുക! പഠിക്കാനൊഴിച്ച് മറ്റെന്ത് പണി പറഞ്ഞാലും, ഇത്രയും ആത്മാർത്ഥതയോടെ പണിചെയ്യുന്ന ചെറുക്കൻ, നമ്മുടേ നാലയൽപ്പക്കത്ത് പോയിട്ട് നാട്ടിൽ തന്നെയുണ്ടാവില്ല, ഈ ശുഷ്കാന്തി പഠിത്തത്തിൽ കാണിച്ചിരുന്നെങ്കിലോ എന്ന് അച്ഛനും അമ്മയും നാഴികക്ക് നാല്പത് തവണ ഞാൻ കേൾക്കെ പറഞ്ഞ്, പറഞ്ഞ്, പഠിത്തത്തോടുള്ള എന്റെ താത്പര്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത്തരം സൈക്കോളജിക്കൽ മൂവ്മെന്റിനൊന്നും യാതൊരു ചലനങ്ങളും എന്റെ ദൃഡമനസ്സിൽ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ബോർഡ് എക്സാം നടക്കുന്നത് മാർച്ച് മാസത്തിലാണെങ്കിലും, ഫെബ്രുവരി മുതൽ ക്ലാസുകൾ എല്ലാം കഴിഞ്ഞ് പത്താം ക്ലാസ്സ്കാർക്ക് സ്കൂൾ അവധിയായിരിക്കും. സ്റ്റഡി ലീവെന്നാണു പേരു. ആദി കുറുമാനാണേൽ അന്ന്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പഠിത്തവും കഴിഞ്ഞ്, ആലുവ യു സി കോളേജിലും, മധ്യകുറുമാൻ ക്രൈസ്റ്റ് കോളേജിലും പഠിക്കുകയുമാണു. ഞാൻ നാഷണൽ ഹൈസ്കൂളിൽ പഠിക്കുന്ന കേവലമൊരു ബാലൻ! ജനുവരി മാസം മുതലാണെങ്കിൽ നാടൊട്ട് ഉത്സവങ്ങളുടെ പ്രളയമാണു. പത്തിലായിരുന്നത് കാരണവും, അച്ഛൻ കുറുമാൻ വീട്ടിലുള്ളത് കാരണവും, അക്കൊല്ലത്തെ ഉത്സവ ചിന്തകളൊക്കെ ഞാൻ മുളയിലേ നുള്ളി. കിട്ടാത്ത മുന്തിരി മാത്രമല്ല പുളിക്കുന്നത്, പോകാൻ പറ്റാത്ത ഉത്സവവും ചേലില്ലാത്തതാണു. പഠിക്കാനായിട്ട് പുസ്തകമെടുത്ത് മനസ്സിനെ ഏകാഗ്രമാക്കി പുസ്തകത്തിലേക്ക് നോക്കിയിരിക്കുമ്പോഴാകും, ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ഉത്സവം നടക്കുന്ന അമ്പലത്തിൽ നിന്നും കതിന വെടിയുടെ ശബ്ദമോ, മേളത്തിന്റെ ഒച്ചയോ ചെവിട്ടിലേക്കിരച്ച് വരുന്നത്. ക്ഷേത്രങ്ങൾ എത്രതന്നെ ദൂരെ ആയിക്കോട്ടെ, താളമേളങ്ങളുടെ ശബ്ദഘോഷങ്ങൾ എന്റെ കർണ്ണപുടങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തുമായിരുന്നു. ചെണ്ടപുറത്ത് കോലു വീഴുന്ന ശബ്ദം കേൾക്കുമ്പോളൊക്കെ എന്റെ മനസ്സ് പൂരപറമ്പിലേക്ക് ഇറങ്ങി പോകും. എന്നെ കൊതിപ്പിക്കാനായിട്ട്, അടുത്തെവിടെയൊക്കെ ഉത്സവമുണ്ടോ, അവിടെയൊക്കെ ആദി കുറുമാനും, മധ്യകുറുമാനും പോവുകയും ചെയ്യും. എല്ലാ പൂരങ്ങൾക്കും, ഉത്സവങ്ങൾക്കും അവർക്ക് താത്പര്യമുണ്ടായിട്ട് പോകുന്നതൊന്നുമല്ല. അമ്മേ, പോയിട്ട് വരാട്ടാ, ഇക്കൊല്ലം പൂരം കെങ്കേമമാണു, പെടയാണു, കൂറ്റൻ ആനകളാണു, മേളം അതിലേറെ കെങ്കേമമാണു, നാടകമുണ്ട്, ഗാനമേളയുണ്ട്, മിമിക്രിയുണ്ട്, ഡാൻസുണ്ട് എന്നൊക്കെ എന്റെ മുന്നിൽ നിന്ന് പറഞ്ഞ് പോവുമ്പോൾ വരട്ട് ചൊറിയിൽ മാന്തുമ്പോൾ ലഭിക്കുന്ന ഒരു സുഖം അവർക്ക്, പാക്കിസ്ഥാൻ പട്ടാളക്കാരനെ ബയണറ്റുകൊണ്ട് കുത്തുന്നത് പോലുള്ള ഒരു തരം ആത്മസുഖം! ഭാഗ്യത്തിനു, കൂടൽ മാണിക്യം അമ്പലത്തിലെ ഉത്സവം വരുന്നത് പത്താം ക്ലാസിലെ ബോർഡ് എക്സാമിനു ശേഷമാണു. ചെറുപൂരങ്ങളൊക്കെ കഴിഞ്ഞു പോയാലും, വലുതൊരെണ്ണം, അതും പത്ത് ദിവസത്തെ കെങ്കേമമായ ഉത്സവം പരീക്ഷക്കു ശേഷവും, നമുക്കായി കാത്തിരിക്കുന്നുണ്ട് എന്നത് തന്നെ വലിയൊരു ആശ്വാസമാണു, സമാധാനമാണു, സന്തോഷമാണു. എന്റെ പഠിത്തത്തിനാണെങ്കിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ല. പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ജ്ജാതി അലർജിയാണു. പക്ഷെ അച്ഛൻ വീട്ടിലുള്ളത് കാരണം പരീക്ഷയെ നേരിട്ടേ പറ്റൂ. പരീക്ഷയെ നേരിടുന്നത് എങ്ങിനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം! പക്ഷെ റിസൽറ്റ് വരുമ്പോഴും, അച്ഛൻ വീട്ടിൽ തന്നെയാണെങ്കിൽ എന്റെ കാര്യത്തിൽ വ്യക്തമായും ഒരു തീരുമാനമാവുമെന്നുറപ്പാണു. മയിലെണ്ണ പുരട്ടിയ ചൂരൽ വളക്കുന്നത്പോലെ, അച്ഛൻ മയിലെണ്ണ പുരട്ടാതെ എന്നെ ചുരുട്ടിക്കൂട്ടും എന്നത് കട്ടായം. പറമ്പ് നനക്കുമ്പോൾ വല്ല കൊട്ടതേങ്ങ തലയിൽ വീഴുകയോ, പുറത്തിറങ്ങുമ്പോൾ വല്ല വണ്ടിയിടിക്കുകയോ, ചെയ്താലേ ദീർഘകാലത്തെ ആശുപത്രി വാസമോ, മരണമോ സംഭവിക്കുകയുള്ളൂ. അങ്ങിനെയൊക്കെ സംഭവിക്കാനുള്ള ചാൻസാണേൽ നന്നേ കുറവും. ആയതിനാൽ തന്നെ പരീക്ഷ എഴുതാതിരിക്കാൻ മറ്റു മാർഗങ്ങളൊന്നുമില്ല. എഴുതിയേ തീരൂ! പരീക്ഷക്ക് കേവലം ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണു കാരുകുളങ്ങര നരസിംഹക്ഷേത്രത്തിലെ ഉത്സവം വരുന്നത്. മധ്യകുറുമാനും, ഫ്രൻസും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസുമുണ്ട് അക്കൊല്ലം ഉത്സവത്തിനു. ആദികുറുമാനാണെങ്കിൽ ചങ്ങാതിമാരൊത്ത് ഗോവക്ക് ടൂറും പോയിരിക്കുന്നു. ആദികുറുമാനെ ടൂറിനു വിട്ടതിനാലും, കാരുകുളങ്ങര ക്ഷേത്രത്തിൽ, മധ്യകുറുമാന്റെയും സംഘത്തിന്റേയും നൃത്ത്യങ്ങളുള്ളതിനാലും, അന്ന് അമ്പലത്തിൽ പോയി രാത്രിയിലെ വിളക്കും, മധ്യന്റെ ഡാൻസും കണ്ട് കൊള്ളാൻ അമ്മയുടെ റെക്കമെൻഡേഷന്റെ പുറത്ത് അച്ഛൻ സമ്മതിച്ചു. വൈകീട്ട് അത്താഴമൊക്കെ കഴിഞ്ഞ് കുറച്ച് പോക്കറ്റു മണിയൊക്കെ സംഘടിപ്പിച്ച് ഞാനും ടീമും നേരെ വിട്ടു കാരുകുളങ്ങര ക്ഷേത്രത്തിലേക്ക്. മധ്യകുറുമാനും, ചങ്ങാതിയായ ഉല്ലാസും സംഘവും, മെയിക്കപ്പ് ആർട്ടിസ്റ്റുകളായ വർഗീസും, ജോയിയുമെല്ലാം ആദ്യം നേരിട്ട് വീട്ടിലേക്ക് വന്ന്, വൈകുന്നേരം, വളരെ നേരത്തെ തന്നെ അമ്പലത്തിലേക്ക് പോയി. നൃത്തത്തിനുള്ള വസ്ത്രാലങ്കാരങ്ങളും, മെയിക്കപ്പുമൊക്കെ ചെയ്യേണ്ടതല്ലെ. സമയമൊരുപാടെടുക്കുന്ന പണിയാണു താനും. രാത്രി എഴുന്നള്ളിപ്പൊക്കെ കണ്ട് ആനചന്തവും, മേളമൊക്കെ ആസ്വദിക്കുന്നതിന്നിടയിൽ , നൃത്ത നൃത്ത്യങ്ങൾക്കായുള്ള മധ്യന്റെയും, ടീമിന്റേം പേരുകൾ അനൗൺസ് ചെയ്തു. എങ്കിൽ അല്പം സമയം ഡാൻസ് കാണാമെന്ന് കരുതി സ്റ്റേജിന്റെ മുൻപിൽ തിക്കി തിരക്കി അല്പം സ്ഥലം ഉണ്ടാക്കി ഞങ്ങൾ ഉപവിഷ്ടരായി. നൃത്തനൃത്ത്യങ്ങൾ രണ്ട് മൂന്നെണ്ണം കഴിഞ്ഞു പോയി, മധ്യന്റെ തനിച്ചുള്ള നൃത്തവും, സംഘമായുള്ള നൃത്ത്യങ്ങളുമൊക്കെ കണ്ടു. അധികം നേരം ഡാൻസൊക്കെ കാണുക എന്നത് പണ്ടേ എനിക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ലാത്തതിനാൽ തിരിച്ച് വിളക്കെഴുന്നേൽപ്പിന്നിടയിലേക്ക് ഞങ്ങൾ മടങ്ങി പോയി. കുറേ നേരം കഴിഞ്ഞപ്പോൾ മധ്യന്റെ ഒരു ചങ്ങാതി വന്ന് എന്നോട് മധ്യകുറുമാൻ വിളിക്കുന്നുവെന്നും, സ്റ്റേജിന്റെ പുറകില് ഗ്രീൻ റൂമിലേക്ക് ചെല്ലുവാനും പറഞ്ഞത് പ്രകാരം, സ്റ്റേജിന്റെ പുറകിലായി കെട്ടിയുണ്ടാക്കിയ ഗ്രീൻ റൂമിലേക്ക് കയറി ചെന്നപ്പോൾ, വിഷണ്ണ വദനനായി മധ്യൻ ഒരു മൂലക്കിരുപ്പുണ്ട്. എന്താ ചേട്ടാ, നനഞ്ഞ കോഴിയെ പോലെ മൂലക്കിരിക്കുന്നത്? ഡാൻസൊക്കെ കഴിഞ്ഞോ? ഡാ, പതുക്കെ....ഒരു കാര്യം പറയാനാ വിളിപ്പിച്ചത്. എന്ത് കാര്യം? ഡാ അമ്മ! അയ്യോ, അമ്മക്കെന്ത് പറ്റി? വലിയ വായിൽ ഞാൻ അലറാൻ തുടങ്ങുന്നതിന്നും മുൻപേ അവൻ എന്നോട് വളരെ സങ്കടത്തോടെ ആ രഹസ്യം പറഞ്ഞു. അവനു ചിക്കൻ പോക്സാണെന്ന് തോന്നുന്നെന്ന്. ഡാൻസിനായി കോസ്റ്റ്യൂംധരിക്കാൻ തുടങ്ങുമ്പോഴാണത്രെ, മൂന്നാലു കുരുക്കൾ ശരീരത്തിൽ പൊന്തിയത് കാണുന്നത്. മുഖത്തുമുണ്ട് രണ്ട് മൂന്നെണ്ണം! അമ്മേ, വസൂരിമാലേ നീയേ തുണ...ഞാൻ ശ്വാസം ഉള്ളിലേക്കെടുത്ത് പ്രാർത്ഥിച്ചു. വെറുതെയല്ല, വിളിച്ചാൽ വിളിപ്പുറത്താണു ദേവി എന്ന് പറയുന്നത്! പക്ഷെ, എനിക്ക് ചിക്കൻ പോക്സ് വരാൻ പ്രാർത്ഥിച്ചതിനു ദേവി എന്തേ മധ്യനു നൽകി? ഇനി ആളുമാറിയതാവുമോ ദേവിക്ക്? മധ്യനാണെങ്കിൽ നടക്കാൻ കൂടെ വയ്യ, പനിയും തുടങ്ങിയിരിക്കുന്നു. കൂട്ടുകാരോട് കാര്യം പറഞ്ഞ്, മധ്യനും, ഞാനും പെട്ടെന്ന് തന്നെ അമ്പലത്തിൽ നിന്നും ഒരു ഓട്ടോ പിടിച്ച് കണ്ഠേശ്വരത്തേക്ക് സ്കൂട്ടായി. വീട്ടിലെത്തി, കതകിൽ തട്ടിയപ്പോൾ അച്ഛൻ വന്ന് വാതിൽ തുറന്നു, ഒപ്പം അമ്മയും വന്നു. അമ്മേ, എനിക്ക് ചിക്കൻ പോക്സാണെന്ന് തോന്നുന്നു, മേലൊക്കെ കുരുക്കൾ പൊന്തിയിട്ടുണ്ട്. മുഖത്തും! ആവും, ഇന്ന് ചൊവ്വാഴ്ചയല്ലെ. ചിക്കൻ പോക്സ് തന്നെയാകും. അമ്മക്കും, അച്ഛനുമൊക്കെ ചെറുപ്പക്കാലത്ത് ചിക്കൻ പോക്സ് വന്ന് പോയിട്ടുള്ളതിനാൽ, സധൈര്യം, മധ്യന്റെ ഷർട്ടൊക്കെ ഊരി റാപ്പിഡ് ടെസ്റ്റ് നടത്തി. റിസൽറ്റ് പോസിറ്റീവ് തന്നെ. ചിക്കൻ പോക്സ് കൺഫേംഡ്. നീയെന്തിനാടാ അവന്റെ അടുത്ത് നിൽക്കണേ? പരീക്ഷ തുടങ്ങാൻ മൂന്നാലു ദിവസമേയുള്ളൂ ഇനി. അങ്ങട് മാറി പോ, ദൂരേക്ക്! അച്ഛൻ എന്നോടാഞ്ജാപിച്ചു. പിന്നെ മധ്യനെ തെക്കേ മുറിയിൽ ക്വാറൈന്റൻ ചെയ്തതിനുശേഷം, പരീക്ഷ കഴിയുന്നത് വരെ, മധ്യൻ കിടക്കുന്ന മുറിയുടെ പരിസരത്തേക്ക് വന്ന് പോകരുതെന്ന ഉഗ്ര ശാസനയും എനിക്ക് നൽകാൻ അച്ഛൻ മറന്നില്ല. ആദ്യത്തെ രണ്ട് മൂന്ന് ദിവസമൊക്കെ മധ്യൻ ടോയ്ലറ്റിലോ മറ്റോ പോകുമ്പോൾ ഞാൻ പതുങ്ങി ചെന്ന് അവന്റെ ബെഡിൽ കിടന്നുരുണ്ടു. അവന്റെ ബെഡിൽ ഇട്ടിരിക്കുന്ന ആരിവേപ്പിന്റെ ഇലകളെടുത്ത്, എന്റെ ശരീരത്തിൽ മൊത്തം ഉരച്ചു, കുറച്ചിലകൾ ഉതിർത്തെടുത്ത് ഷർട്ടിന്റെ ഉള്ളിലെല്ലാം ഇട്ട് വച്ചു. ഉപ്പും, മുളകുമൊന്നുമില്ലെങ്കിലും, മധ്യൻ കഴിച്ചു വച്ചിരിക്കുന്ന കഞ്ഞിയുടെ ബാക്കിയെടുത്ത് അപ്പാടെ കുടിച്ചു. ഏത് വിധേനേയും, ചിക്കൻ പോക്സ് പിടിപെടുക. പരീക്ഷയിൽ നിന്നും രക്ഷ നേടുക എന്ന നിഗൂഡമായ ഒരു ലക്ഷ്യം മാത്രമേ എനിക്കപ്പോൾ ഉണ്ടായിരുന്നുള്ളൂ. ചിക്കൻ പോക്സ് എനിക്ക് വന്നില്ലെങ്കിലും പരീക്ഷ വന്നു. പരീക്ഷയെഴുതാൻ ഞാൻ നിർബന്ധപൂർവ്വം പ്രേരിതനുമായി. ഒന്നും, രണ്ടും, മൂന്നും പരീക്ഷകൾ കഴിഞ്ഞു. കണക്ക് പരീക്ഷ വരാൻ ഇരിക്കുന്നതേയുള്ളൂ. അതിനു മുൻപെങ്കിലും ചിക്കനടിച്ചാൽ മതിയെന്റെ ഭഗോതീന്നായി എന്റെ പ്രാർത്ഥന. ആ ദിനങ്ങളിലൊന്നിൽ അച്ഛനില്ലാത്ത സമയത്ത്, സധൈര്യം മധ്യകുറുമാന്റെ മുറിയിലേക്ക് കയറി ചിന്താമഗ്നനായി കട്ടിലിലോരം തിരിഞ്ഞ് കിടക്കുന്ന മധ്യന്റെ അടുത്ത് ഞാൻ കിടന്നു. പിന്നെ ഒരൊറ്റ ആലിംഗനമായിരുന്നു. ഷർട്ടുപോലും മുറിയിലൂരിയിട്ടായിരുന്നു എന്റെ വരവ്. ആ ധൃതരാഷ്ട്രാലിഗനത്തിൽ മധ്യന്റെ ശരീരത്തിലെ ഒരു പത്ത് പതിനാലു കോഴിമുട്ടകളെങ്കിലും പൊട്ടി ചിക്കൻ സൂപ്പ് എന്റെ ശരീരത്തിലായെന്ന് ഞാൻ ഉറപ്പ് വരുത്തി. അപ്പോഴേക്കും മധ്യന്റെ, അമ്മേ എന്നുള്ള നീട്ടിവിളി കേട്ട് വന്നപ്പോൾ അമ്മ കണ്ടത് കട്ടിലിൽ മധ്യനേയും കെട്ടിപിടിച്ച് കിടക്കുന്ന എന്നെയാണു! ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവനെ കണ്ട പോലീസെന്നത് പോലെ, കയ്യിലിരുന്ന ചൂലിനാൽ അമ്മ എന്നെ അറഞ്ചം പുറഞ്ചം പ്രഹരിച്ചു. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ. പരീക്ഷക്കാലത്ത് അവന്റെ ഒരു തോന്ന്യാസം. പോയി കുളിച്ചിട്ട് വാടാ കുരുത്തം കെട്ടവനേ! അശ്രീകരം! അച്ഛൻ വരട്ടെ, നിനക്കുള്ളത് ബാക്കി ഞാൻ വാങ്ങി തരാം. വേദന സഹിക്കാം, പക്ഷെ, അമ്മയുടെ ഭീഷണി സത്യത്തിലെന്നെ ഭയചകിതനാക്കി! കുളികഴിഞ്ഞു വന്നതും, അമ്മയുടെ കാൽക്കൽ ഞാൻ സാഷ്ടാംഗം പ്രണമിച്ചു. ശേഷം ഇപ്രകാരം ഞാനുവാച: മാതാശ്രീ, നിയമങ്ങൾ പാലിക്കപെടാനുള്ളതാണെന്നറിയാഞ്ഞിട്ടല്ല ഈ പുത്രനു . ഒരു ശപിക്കപ്പെട്ട നേരത്ത് ഇപ്രകാരം ഒരു നിയമ ലംഘനം അഥവാ തോന്ന്യാസം ചെയ്യാൻ തോന്നിച്ചത് ഏത് ഗ്രഹത്തിന്റെ അപഹാരം മൂലമാണെന്നുമറിയില്ല. അവിടുത്തെ പുത്രനമ്മ മാപ്പ് നൽകണം. പിതാശ്രീയെങ്ങാനും ഈ ന്യൂസ് അറിഞ്ഞാൽ കർണ്ണപുടങ്ങളിൽ നിന്നും, ഹോമകുണ്ടത്തിൽ നെയ്യൊഴിച്ചാലെന്നത് പോലെ, തീയും പുകയും വരും. ചിലപ്പോൾ അടിയുടെ പൊസിഷൻ ഒന്ന് മാറിയാൽ കണ്ണിന്റെ കാഴ്ചയും നഷ്ടപെടാം. അരുത് മാതാശ്രീ അരുത്. ഒരു ധൃതരാഷ്ടരെ പോലെ കണ്ണുകാണാതെ, വിദുരരുടെ ശരീരവും വെച്ച്, തപ്പിതടഞ്ഞു ഞാൻ നടക്കുന്ന രംഗം ഒന്നാലോചിച്ചു നോക്കൂ. ഇത്തവണത്തേക്ക് പൊറുക്കാൻ കനിവുണ്ടാകണം. അച്ഛനോട് ഈ കേസ് റിപ്പോർട്ട് ചെയ്യരുത്. ഈ ഒടുക്കത്തെ പുത്രനെ വികലാംഗനാക്കരുത്. ദിവസങ്ങൾ പലത് കഴിഞ്ഞു. മധ്യകുറുമാന്റെ കോഴിവസന്തയൊക്കെ മാറി കുളിച്ചു. ഇനി രണ്ടേ രണ്ട് പരീക്ഷകൂടിയേ ബാക്കിയുള്ളൂ. വീടിന്റെ മുൻപിൽ രാവിലെ തന്നെ ഓട്ടോ വന്ന് നിൽക്കുന്നത് കണ്ട് പുറത്തിറങ്ങിയ ഞാൻ കണ്ടത്, ടർക്കി ടവ്വലിനാൽ മുഖമൊക്കെ മറച്ച് നിൽക്കുന്ന ആദികുറുമാനേയാണു. കണ്ടതും എനിക്ക് കാര്യം പിടികിട്ടി. ഗോവയിൽ കറങ്ങാൻ പോയ ആദിയെ കറക്കത്തിന്നിടയിൽ വസൂരിമാല അനുഗ്രഹിച്ചിരിക്കുന്നു. ശരീരത്തിൽ വിത്ത് മൊത്തമായിട്ട് വാരിയെറിഞ്ഞിട്ടുണ്ടെന്ന് ക്ഷീണം കണ്ടാൽ അറിയാം. ഗോവയിൽ നിന്നും പല പല ട്രക്കിലും മറ്റുമായാണത്രെ വന്നിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരിൽ ഒരാൾക്കും കിട്ടിയിട്ടുണ്ടെന്ന്! എന്തിനെന്നറിയില്ല എന്റെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ പൊടിഞ്ഞു! എന്തൊക്കെയായിരുന്നു, ഉത്സവം, പൂരം, മേളം, ആറാട്ട്, ഗോവ...... ബൂഹ ഹ ഹ..ഇപ്പോ നോക്ക്യേ! എന്തൊരു എളിമ! ചൊവ്വരി പപ്പടം വറുത്തത് പോലെ കുമിളച്ച മുഖം! മധ്യം ഇറങ്ങിയ മുറിയിൽ തന്നെ ആദി ക്വാറന്റൈനു പോയി. കണക്ക് പരീക്ഷ കഴിഞ്ഞതിനാലും, ഇനി രണ്ടേ രണ്ട് പരീക്ഷ മാത്രമേ ബാക്കിയുള്ളു എന്നതിനാലും ക്വാറന്റൈനിലിരിക്കുന്ന ആദിയിൽ നിന്നും, ആ മുറിയിൽ നിന്നും പരമാവധി സാമൂഹിക അകലം പാലിക്കാൻ ഞാൻ ശ്രദ്ധിച്ചു. മറ്റ് അസുഖങ്ങൾ വരുന്നത് പോലെ ബന്ധുക്കളും, അയൽപ്പക്കക്കാരും മറ്റും സുഖാന്വേഷണം നടത്താൻ വിസിറ്റ് ചെയ്യുകയും, ആപ്പിൾ, മുന്തിരി, ബിസ്കറ്റ്, ഇത്യാദി കൊറിക്കബിൾസ് & ഈറ്റബിൾസ് കൊണ്ടു വരികയും ചെയ്യാത്ത ഒരസുഖമാണല്ലോ കോഴിവസന്ത! മാത്രമല്ല വീട്ടിലെ ഭക്ഷണവും അങ്ങോട്ട് തീരെ പിടിക്കാതെയായി. കാരണം, വറവും, പൊരിവും, എരിവും, പുളിയുമൊന്നുമില്ലാത്ത, ആർക്കോവേണ്ടി തിളക്കുന്ന സാമ്പാർ ടൈപ്പ് ഫുഡാണു കോഴിവസന്ത മധ്യനു തുടങ്ങിയതു മുതൽ വീട്ടിൽ മൂന്ന് നേരവും. പരീക്ഷയൊക്കെ ഒരുവിധം കഴിഞ്ഞു! ഇനി റിസൽട്ട് വരുന്നത് വരെ രണ്ട് മാസം ടെൻഷനടിക്കേണ്ട. റിസൽറ്റ് വരുമ്പോഴത്തെ കാര്യം അപ്പോൾ നോക്കാം. നാളെ വെള്ളം പൊങ്ങുമെന്ന് കരുതി ഇന്നേ മുണ്ട് പൊക്കി പിടിക്കേണ്ടതില്ലല്ലോ! എവിടേക്ക് വേണമെങ്കിലും പോവാം. കറങ്ങി നടക്കാം. തോന്നുമ്പോൾ പോയി ഇരുട്ടുമ്പോൾ വന്നാൽ മതി. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞില്ലെ, അവധിക്കാലമല്ലെ, അച്ഛനുമമ്മയും കാര്യമായി ഇടപെടുകയുമില്ല. ചിക്കൻപോക്സൊക്കെ മാറി, ആദി കുറുമാനും കുളിച്ചിറങ്ങി. ഹാവൂ സമാധാനം! ഇനിയെങ്കിലും അല്പം മീങ്കൂട്ടാനും, മീൻ വറുത്തതും, പോത്തിറച്ചിയുമൊക്കെ കൂട്ടാമല്ലോ എന്നുള്ള ആശ്വാസം ചില്ലറയൊന്നുമല്ല എനിക്ക് നൽകിയത്! പരീക്ഷ കാരണം ഒരുപാടുത്സവങ്ങളൊക്കെ മിസ്സ് ചെയ്തെങ്കിലും, കൂടൽ മാണിക്യം ഉത്സവം വരുന്നതിന്റെ ത്രില്ലിലായിരുന്നു ഞങ്ങളെല്ലാവരും. എണ്ണം പറഞ്ഞ പതിനേഴാനകൾ. അസ്സലസ്സൽ കലാപരിപാടികൾ. പേരുകേട്ട മേളക്കാർ. മൊത്തത്തിൽ ഒരുന്മേഷം, ഒരുത്സാഹം. മെയ് ഒമ്പതിനാണു കൂടൽ മാണിക്യം ഉത്സവം കൊടിയേറ്റ്. പിന്നെ പത്ത് ദിവസം ആഘോഷം തന്നെ ആഘോഷം. തൃശൂർ പൂരം കഴിഞ്ഞ് പിറ്റേ ദിവസമാണു കൂടൽ മാണിക്യം ഉത്സവം കൊടിയേറ്റ്. പത്താം ക്ലാസ്സ് പരീക്ഷയൊക്കെ കഴിഞ്ഞിരിക്കുകയല്ലേ. തൃശൂർ പൂരത്തിനു രാവിലെ പോയി ഇലഞ്ഞിത്തറ മേളമൊക്കെ കെട്ട്, മഠത്തിൽ വരവൊക്കെ കണ്ട്, വൈകീട്ട്, കുടമാറ്റമൊക്കെ കണ്ട് വരാം എന്ന് കൂട്ടുകാരും, ക്ലാസ്സ് മേറ്റുകളുമായ, പ്രമോദും, ഷാജനും, അരുണും, ലതീശനും, രമേശനും, സുരേഷും, ബാലനും, പ്രവീണുമൊക്കെയായി, തീരുമാനിച്ചുറപ്പിച്ചത് പ്രകാരം, അച്ഛന്റെ കയ്യിൽ നിന്ന് തലേ ദിവസം തന്നെ പെർമിഷനൊക്കെ വാങ്ങി, അമ്മയുടേ കയ്യിൽ നിന്നും വണ്ടിക്കൂലിക്കും, ഫുഡിനുമൊക്കെയായി കുറച്ച് പൈസയും തരമാക്കി ഉറങ്ങാൻ കിടന്നു. രാവിലെ നേരത്തെ എഴുന്നേൽക്കണം. കുളിച്ച് തയ്യാറായി ബ്രേക്ക് ഫാസ്റ്റും കഴിച്ച് പൂരത്തിനു പോകണം. ആദ്യമായാണു ചങ്ങാതിമാരുമൊത്ത് പൂരത്തിനു പോകാൻ പോകുന്നത്. അതിന്റെ ത്രിൽ അസ്സലായിട്ടുണ്ട്. സ്വപ്ന സുരേഷിന്റേയും, സന്ദീപിന്റേയും വിഷ്വൽസ് ടിവിയിൽ മാറി മാറി കാണിക്കുന്നത് പോലെ, തൃശൂർ പൂരം, കൂടൽ മാണിക്യമുത്സവം, തൃശൂർ പൂരം, കൂടൽ മാണിക്യമുത്സവം എന്നിവയുടേ വിഷ്വൽസ് മാറി മാറി എന്റെ മനോമുകരത്തിൽ തെളിഞ്ഞുകൊണ്ടേയിരുന്നു അന്നുറക്കത്തിൽ പോലും. ഡാ, എഴുന്നേറ്റേ, ഇന്നെട്ടാം തിയതിയാ, അതും വെള്ളിയാഴ്ച! നീയല്ലെ, ഇന്ന് രാവിലെ തന്നെ പൂരത്തിനു പോണം ന്ന് പറഞ്ഞത്. ന്നിട്ട് പതിവില്ല്യാണ്ട് പോത്ത് പോലെ കിടന്നുറങ്ങ്വാ? അമ്മയുടെ വിളികേട്ടാണുണർന്നത്. ചെറിയൊരു തലവേദനയും മേലുവേദനയും. ശരീരത്തിനു, ചെറുതായി ചൂടുണ്ടോയെന്നുമൊരു സംശയം. എന്തായാലും അമ്മയോടൊന്നും പറഞ്ഞില്ല. ഇനി പനിയുണ്ടെന്ന് പറഞ്ഞ് പൂരം ട്രിപ്പെങ്ങാനും ക്യാൻസലായാലോ? പോരാത്തതിന്നു പിറ്റേ ദിവസം കൂടൽമാണിക്യം ഉത്സവം തുടങ്ങുകയും ചെയ്യുന്നു. തെങ്ങിന്റെ കടക്കൽ കുന്തിച്ചിരുന്ന് പല്ലുതേപ്പൊക്കെ കഴിച്ച്, കുളിക്കാൻ കയറി. "ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നൂ, പുഷ്പപാദുകം പുറത്തുവയ്ക്കു നീ, നഗ്നപാദയായ് അകത്തുവരൂ"എന്നൊക്കെ കാറിപാടി മുണ്ടൊക്കെ ഉരിഞ്ഞ് വാതിലിലിട്ട്, നഗ്നനായി, ഒരു കപ്പ് വെള്ളമെടുത്ത് മേലൊഴിച്ചപ്പോൾ കിടു കിടെ തണുക്കുന്നു. മേലു തേക്കാൻ സോപ്പെടുത്ത് സിക്സ് പാക്ക് ബോഡിയിലേക്ക് നോക്കിയപ്പോൾ! മുത്തു മണി കിലുങ്ങണു കിലുങ്ങണല്ലോ! ലേറ്റായാലും, ലേറ്റസ്റ്റായി വന്തിട്ടേൻ.... ദേഹമാസകലം വിത്തുകൾ വാരിയെറിഞ്ഞിട്ടുണ്ട്! വിളിച്ചാ വിളിപുറത്താ, മ്മടെ വസൂരിമാല. വസൂരിമാല ദി ജൂനിയർ.

3 comments:

കുറുമാന്‍ said...

വസൂരിമാല ദി ജൂനിയർ

Muralee Mukundan , ബിലാത്തിപട്ടണം said...

അത് നന്നായി എന്തായാലും പരീക്ഷ കഴിഞ്ഞിട്ടല്ലേ വസൂരിമാല ദി ജൂനിയർ വിളിപ്പുറത്ത് വന്നത് ..

Manikandan said...

വസൂരിമാല വിചാരിച്ചു കാണും. അങ്ങനെ പത്തെഴുതാതെ പോകണ്ടെന്ന്. എന്റെ ചേച്ചിയും (വല്ല്യമ്മയുടെ മകൾ) ആ വർഷമാണ് പത്തെഴുതിയത്. എല്ലില്ലാത്ത എസ് എസ് എൽ സി. മുറം പോലത്തെ പുസ്തകവും. എസ് എസ് എൽ സിയ്ക്ക് വീട്ടിൽ ഏറ്റവും കൂടുതൽ മർക്കും അതുകൊണ്ട് തന്നെ ചേച്ചിക്കാണ്. അപ്പോൾ കുറുമാനെ എന്ന് ഇനി എനിക്ക് വിളിക്കാൻ പറ്റില്ലല്ലൊ. എന്നേക്കാൾ നാലുവയസ്സിന്റെ സീനിയോരിറ്റി ഉണ്ട്.