Friday, September 12, 2008

കോന്നിലം പാടത്തെ പ്രേതം - രണ്ട്

ചെമ്പകപൂക്കളുടെ ഗന്ധമേറ്റ്, മഴയിലേക്ക് കണ്ണും നട്ടിരുന്നപ്പോള്‍ ചെറുതായി വിശക്കാന്‍ തുടങ്ങി. സമയം മൂന്ന് കഴിഞ്ഞിരിക്കുന്നു. ഊണു കഴിഞ്ഞ് അല്പം മയങ്ങുകയായിരുന്ന അമ്മയെ ശല്യപെടുത്താന്‍ പോയില്ല. വിളമ്പി അടച്ച് വച്ചിരുന്ന ഭക്ഷണം കഴിച്ച്, പ്ലെയിറ്റ് കഴുകി വച്ച് ഒന്നു മയങ്ങാനായി ഞാനും കിടന്നു.

മയങ്ങാനായാണ് കിടന്നിരുന്നതെങ്കിലും, മിനുങ്ങിയതിന്റെ ക്ഷീണത്തില്‍ മയക്കം ഉറക്കത്തിലേക്ക് കാലുവഴുക്കി വീണതിനാല്‍, സമയം വൈകീട്ട് ഏഴു കഴിഞ്ഞെന്നറിഞ്ഞത് ഫോണ്‍ റിങ്ങ് ചെയ്യുന്നത് കേട്ട് എഴുന്നേറ്റപ്പോള്‍ മാത്രമാണ്. ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു.

ഹലോ.

ഹലോ കുറൂ തണുപ്പാണാ?

ഉറങ്ങുന്നവനെ വിളിച്ചെഴുന്നേല്‍പ്പിച്ച് തണുപ്പുണ്ടോന്ന്! കോരി ചൊരിഞ്ഞ് മഴപെയ്യുമ്പോള്‍ തണുപ്പില്ലാതിരിക്കുമോ? മനുഷ്യനെ മെനക്കെടുത്താണ് നിങ്ങള്‍ ആരാണെന്ന് പറ മനുഷ്യാ.

കുറുമാനെ, ഇത് ഞാനാ തണുപ്പന്‍, അല്ലാണ്ട് തണുപ്പാണോ എന്നല്ല ചോദിച്ചത്.

അത് ശരി. ഇതാദ്യം പറഞ്ഞൂടായിരുന്നോ ഗഡീ. ആരൊക്കെ ഉണ്ട് കൂടെ?

ബാബുവും, ഫാര്‍സിയും ഞാനും.

അത് നന്നായി. ഇപ്പോള്‍ നിങ്ങള്‍ എവിടെ എത്തി?

ഞങ്ങള്‍ ഒരു അരമുക്കാല്‍ മണിക്കൂറിനുള്ളില്‍ തൃശൂരെത്തും.

എങ്കില്‍ നിങ്ങള്‍ ഒരു കാര്യം ചെയ്യ്. നേരെ വീട്ടില്‍ വാ, എന്നിട്ട് നമുക്കൊരുമിച്ചിറങ്ങാം.

വീടൊക്കെ തപ്പിപിടിച്ച് കണ്ടെത്താന്‍ സമയം ആവും കുറുമാനെ, താനൊരു കാര്യം ചെയ്യ്, റൌണ്ടിലേക്ക് വാ. എട്ടുമണിക്ക് ഞങ്ങള്‍ റൌണ്ടില്‍ ഉണ്ടാവും.

ഓക്കെ. അപ്പോള്‍ എട്ട് മണിക്ക് നേരില്‍ കാണാം, എന്നിട്ടാവാം പ്രോഗ്രാം ചാര്‍ട്ട് തയ്യാറാക്കല്‍.

വേഗം തന്നെ കുളിച്ച് വസ്ത്രം മാറി അമ്മയോട് പറഞ്ഞ് പുറത്തേക്കിറങ്ങി. ഉച്ചക്ക് മഴ കോരിചൊരിഞ്ഞ് പെയ്തിരുന്നു എന്ന് പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ മഴ നിലച്ചപ്പോള്‍ പുഴുക്കം ഇരട്ടിയായി. ആട്ടോ സ്റ്റാന്റില്‍ നിന്ന് ആട്ടോ പിടിച്ച് നേരെ വിട്ടു റൌണ്ടിലേക്ക്.

ഫോണ്‍ റിങ്ങു ചെയ്തു. ഹലോ.

കുറുമാനെ എവിടെ എത്തി?

ദാ രണ്ട് മിനിറ്റില്‍ റൌണ്ടില്‍ എത്തും.

നിങ്ങള്‍ എവിടെ?

ഞങ്ങള്‍ കുറുപ്പം റോഡ് വന്ന് കയറുന്ന സ്ഥലത്ത് തന്നെ വണ്ടി പാര്‍ക്ക് ചെയ്ത്, റൌണ്ടിലിരുപ്പുണ്ട്.

കുറുപ്പം റോഡ് ചെന്ന് കയറുന്നിടത്ത് ഓട്ടോയില്‍ നിന്നും ഇറങ്ങി. വണ്ടികളുടെ നിലക്കാത്ത പ്രവാഹം. പാലപശകുടിപ്പിച്ച ഓന്തിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടുകയും, ചാടുകയും ചെയ്തതിനുശേഷം ഒരു വിധം റൌണ്ടില്‍ കയറിപറ്റി.

രണ്ടായിരത്തി ആറ് ഡിസംബറില്‍ സെന്റ് പീറ്റേഴ്സ് ബര്‍ഗ് എയര്‍പോര്‍ട്ടില്‍ എന്നെ പൊക്കിയെടുത്ത് കൊണ്ട് തട്ടിയപ്പോഴാണ് അവരെ അവസാനമായി കണ്ടത്. പിന്നെ കാണുന്നത് ഇപ്പോള്‍, അതും പന്തൊമ്പത് മാസങ്ങള്‍ക്ക് ശേഷം അതും തൃശൂര്‍ റൌണ്ടില്‍ വച്ച്. ബ്ലോഗിലൂടെ പരിചയപെടുന്നതും, റഷ്യയില്‍ പോകുന്നതും, അവിടെ വച്ച് ആദ്യമായി നേരില്‍ കണ്ടവരെ പിന്നീട് അപ്രതീക്ഷിതമായിട്ടല്ലെങ്കിലും തൃശൂര്‍ റൌണ്ടില്‍ വച്ച് കാണുന്നതും, എല്ലാം ഓരോ നിമിത്തം!

അല്പം സമയം റൌണ്ടില്‍ ഇരുന്ന് സംസാരിച്ചെങ്കിലും, വേവ് ലെങ്ങ്ത്ത് പോരായ്ക കാര്യമായി തന്നെ ഫീല്‍ ചെയ്തതിനാല്‍ കാറുമെടുത്ത് ആലുക്കാസിലേക്ക് പോയി (നാരീരത്നങ്ങള്‍ കല്യാണസാരി വാങ്ങാനായിരിക്കും അല്ലെങ്കില്‍ സ്വര്‍ണ്ണാഭരണം വാങ്ങാനെങ്കിലുമായിരിക്കും എന്നൊക്കെ ധരിച്ചാല്‍ നന്നായിരുന്നു), പോകുന്ന വഴിക്ക് റിട്ടെയിലില്‍ കയറി ഒരു കുപ്പി സര്‍ബ്ബത്ത് വാങ്ങി വണ്ടിയില്‍ സ്റ്റോക്ക് ചെയ്തു.

ആലുക്കാസിലെ ഓപ്പണ്‍ എയര്‍ റെസ്റ്റോറന്റിലെ ആള്‍തിരക്കധികമില്ലാത്ത ഒരു മൂലക്ക് പൂത്തുനില്‍ക്കുന്ന ഒരു ചെടിമരത്തിനടുത്ത് ഞങ്ങള്‍ സ്ഥലം പിടിച്ചു. സമയം ഒമ്പതാകുന്നതേയുള്ളൂ. ഓപ്പണ്‍ എയര്‍ ആയതിനാല്‍ മഴയെങ്ങാനും പെയ്താല്‍ പണിയാകുമോ എന്ന് കരുതിയിട്ടാകാം ആളുകളുടെ തള്ള് പൊതുവെ കുറവായിരുന്നു.
വടക്കേ ഇന്ത്യക്കാരുടെ സ്റ്റൈലില്‍ തന്തൂര്‍ ഏരിയ പുറത്തുണ്ട്. വെളുത്ത ബട്ലര്‍ തൊപ്പിവച്ച കുശിനിക്കാരും.

ഓര്‍ഡര്‍ ചെയ്ത നാരങ്ങവെള്ളം, ഓറഞ്ച് ജ്യൂസ്, ഉപ്പ് സോഡ, മെനു എന്നിവയുമായി ബെയറര്‍ വന്നു. എന്തായാലും തന്തൂറടുപ്പൊക്കെ ഉള്ളതല്ലെ. ഒരു ചേഞ്ചായി കളയാം. മെനുവെടുത്തു കണ്ണടച്ച് പ്രാര്‍ത്ഥിച്ചു, രണ്ടായി പകുത്തു, കിട്ടിയ പേജില്‍ നിന്നും നാല് വാക്കു വിട്ട് വായന തുടങ്ങി (ഇതെന്താ രാമായണമാണോന്നൊന്നും ചിന്തിച്ച് വശപിശകാവണ്ട). ചിക്കന്‍ കബാബ്, മട്ടണ്‍ കബാബ്, ചിക്കണ്‍ ടിക്ക, ഫിഷ് ഫിംഗര്‍, ചിക്കന്‍ ലോളി പോപ്പ്, പോപ്പ് രണ്ടാമന്‍, മൂന്നാമന്‍, ആറാമന്‍, എന്നു വേണ്ട മൊത്തം വടക്കേ ഇന്ത്യന്‍ ഐറ്റംസിന്റെ അയ്യരുകളി.

ഒരു പ്ലേറ്റ് ചിക്കന്‍ കബാബും, ഒരു പ്ലേറ്റ് ചിക്കന്‍ ടിക്കയും പോരട്ടെ.

സാര്‍ കബാബില്ല.

എങ്കില്‍ നവാബെടുക്കൂ

നവാബ് മരിച്ച് പോയി സര്‍.

പിന്നെ എന്താ ഉള്ളത്?

ബാക്കി ഒക്കെ ഉണ്ട് സര്‍.

കഴിച്ചതിന്റെ ബാക്കി ഒന്നും വേണ്ട, തല്‍ക്കാലം ഞങ്ങള്‍ക്ക് ഫ്രെഷായിട്ട് ഒരു രണ്ട് പ്ലേറ്റ് ചിക്കന്‍ ടിക്ക പോരട്ടെ.

നാരങ്ങാ വെള്ളവും രുചിച്ച് വിശേഷങ്ങളൊക്കെ പങ്കുവച്ചിരിക്കുന്നതിനിടയില്‍ ചിക്കന്‍ ടിക്കയുമായി ബെയറര്‍ എത്തി. പ്ലെയിറ്റില്‍ നിരത്തിയ ചിക്കന്‍ ടിക്ക കണ്ട് ഞങ്ങള്‍ ഞെട്ടി. ഞെട്ടലില്‍ കൈ ഒരു കുപ്പിയില്‍ തട്ടിയപ്പോളാ കുപ്പി വീണ് പൊട്ടി. കോഴിക്കാല്, തുടയോടു കൂടെ വെട്ടി, മസാലപുരട്ടി, തീയില്‍ ചുട്ടെടുത്ത വെറും തന്തൂരി കാലുകള്‍!

അല്ല മാഷെ ഇത് തന്തൂരി ചിക്കനല്ലെ?

ഇവിടെ ടിക്ക എന്നു പറഞ്ഞാല്‍ ഇതാണ് സര്‍.

അപ്പോ തന്തൂരി ചിക്കന് ഓര്‍ഡര്‍ ചെയ്താലോ?

അപ്പോ ഒരു ഫുള്‍ ചിക്കന്‍ ഗ്രില്‍ഡ് തരും സര്‍.

നന്ദി പറഞ്ഞ് അയാളെ വിട്ടു. ചിക്കന്‍ കാലിലായി നാലുപേരുടേയും കോണ്സണ്ട്രേഷന്‍‍, അതോടൊപ്പം നാരങ്ങവെള്ളത്തിന്റെ പോളിങ്ങും കൂടി.

അവര്‍ മൂന്ന് ഡോക്ഴ്സും, ഞാന്‍ ഒരു കമ്പൌണ്ടറും! മെഡിക്കല്‍ എത്തിക്സ്, പെയിന്‍ ആന്റ് പാലിയാറ്റിക്ക്, സര്‍ജറി,പാരാലൈസിസ്, ആക്സിഡന്റല്‍ കേസ്, റഷ്യയിലേയും, കേരളത്തിലേയും രോഗികളെയും അവരുടെ കൂടെ വരുന്നവരുടേയും പെരുമാറ്റരീതികള്‍, ഡോക്ടേഴ്സ് അനുഭവിക്കുന്ന പ്രയാസങ്ങള്‍, തേരാ പാര, പഴുതാര, സംസാരിച്ച് സംസാരിച്ച് സംസാരം അതിരുകടന്നു, ബാറിലിരുന്ന് ബോറടിച്ച് എന്റെ തല പൊട്ടിതെറിക്കുമെന്നുറപ്പായപ്പോള്‍ ഞാന്‍ പൊട്ടിതെറിച്ചു. ഇനി ഒരക്ഷരം മരുന്നിനേയോ, രോഗിയേയോ, ഹോസ്പിറ്റലിനേയോ, എന്തിന് ഡോക്ടര്‍മാരെ കുറിച്ച് പോലും സംസാരിച്ചുപോയാല്‍ സുട്ടിടുവേന്‍ എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ക്ക് സ്ഥലകാലബോധം തിരികെ കിട്ടിയതും, സംസാരത്തിന്റെ ഗതി മണ്ടരി വന്ന തെങ്ങിനെകുറിച്ചും, നാട്ടില്‍ ഹര്‍ത്താലില്ലാത്തതിനെകുറിച്ചും, പെയ്യാത്ത മഴയെകുറിച്ചും മറ്റുമായി തിരിച്ചു വിട്ടത്.

സര്‍, ലാസ്റ്റ് ഓര്‍ഡര്‍ സര്‍. ഇനിയെന്താണ് വേണ്ടത്?

ബില്ലെടുത്തോളൂ.

പെരുംജീരകത്തിന്റേയും, ജീരകമിട്ടായുടേയും പുറത്തേറി താലത്തില്‍ ബില്ല് വന്നു. ബില്‍ സെറ്റില്‍ ചെയ്ത് ഞങ്ങള്‍ പുറത്തിറങ്ങി.

സമയം പത്തര കഴിഞ്ഞിരിക്കുന്നു. നാടിനെ സംബന്ധിച്ച് സമയം നട്ടപാതിരയായിരിക്കുന്നു. ഇനിയെന്ത്?

വീട്ടില്‍ പോയാലോ? ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.

ഇത്ര നേരത്തെ വേണ്ട കുറു, കുറച്ചു കുടെ കഴിയട്ടെ.

ശരി, എങ്കില്‍ നമുക്ക് വിലങ്ങന്‍ കുന്നിലേക്ക് പോയാലോ? ഞാന്‍ ചുമ്മാ ഒരു പ്രമേയം അവതരിപ്പിച്ചു.

തൃശൂരില്‍ പണ്ട് കുറേ നാള്‍ താമസിച്ചു പരിചയമുള്ളതിനാല്‍ തണുപ്പന്‍ ഉടന്‍ തന്നെ ചലോ വിലങ്ങന്‍കുന്നെന്ന പ്രമേയം പാസ്സാക്കി. റൌണ്ട് മൊത്തം റൌണ്ടടിച്ച് വണ്ടി വിലങ്ങന്‍ കുന്നിലേക്ക് ചീറി പാഞ്ഞു. വഴിയില്‍ കണ്ട മൂന്നു നാല് തട്ട് കടകള്‍ ഉള്ള ഒരു കവലയില്‍ (തൃശൂര്‍ക്കാരനായാലും തൃശൂരിലെ ഇരിങ്ങാലക്കുടയും ചുറ്റുപാടും ഒഴിച്ച് കാര്യമായ സ്ഥലങ്ങളൊന്നും എനിക്കിപ്പോഴും അറിയില്ല) വണ്ടി നിറുത്തി. തട്ടുകടയില്‍ നല്ല തട്ടുപൊളിപ്പന്‍ കച്ചവടം നടക്കുന്നു. തിരക്കിനൊരു കുറവുമില്ല. ബെന്‍സ് കാറ് മുതല്‍, ഓട്ടോ റിക്ഷ വരെ നിറുത്തി ആളുകള്‍ ഇറങ്ങി അവിടെ നിന്നും പാഴ്സലായും ഈറ്റബിള്‍സ് വാങ്ങി പോകുന്നു.

എന്തൊക്കെ ഉണ്ട് മാഷെ?

ചേട്ടാ, സാധനങ്ങള്‍ ഒക്കെ ഒരു വിധം കഴിഞ്ഞൂട്ടാ. ഇനി ആകപ്പാടള്ളത്, കാടേം, താറാവും, ബോട്ട്യേം, കൊള്ള്യേം, ആമ്പ്ലേറ്റും (ടെമ്പ്ലേറ്റൊരെണ്ണം കിട്ടിയിരുന്നെങ്കില്‍), കൊത്തിപൊര്യേം, പോറോട്ട്യേംട്ടാ (ദൈവമേ, ഒരുവിധം കഴിഞ്ഞപ്പോല്‍ ഇത്രയും സാധനം അപ്പോ തുറന്ന ഉടനേയോ എന്നൊരാത്മഗതം നാലുപേരുടേം വായില്‍നിന്നൊരുമിച്ച് വന്നു‌).

എല്ലാം ഓരോന്ന് വച്ച് പാഴ്സലെടുക്ക് ഗഡീ. കപ്പ ഒരു നാലെണ്ണമായിക്കോട്ടെ.

കുറുമാനേ ഞാന്‍ ദേ വരുന്നു എന്ന് പറഞ്ഞ്, തണുപ്പന്‍ റോഡിന്റെ അപ്പുറത്തുള്ള തട്ടുകടയിലേക്ക് പാഞ്ഞു.

പാഴ്സല്‍ എല്ലാം എടുത്ത് ഞങ്ങള്‍ വണ്ടിയില്‍ വച്ചപ്പോഴേക്കും, തണുപ്പന്‍ ഒരു കവറുമായി എത്തി.

ഇതിലെന്താ?

ബീഫും, ആടിന്റെ കരള് വറുത്തതും ചപ്പാത്തിയും കുറുമാനെ. പിന്നെ ദാ ആ കാണുന്ന കടയില്‍ നിന്നും, ഒരു നാലു ഗ്ലാസും, ഒരു ലിറ്റര്‍ സോഡയും, ഒരു രണ്ട് ലിറ്റര്‍ വെള്ളവും വാങ്ങി.

തണുപ്പാ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ (ഈ ഗ്ലാസിന്റേം സോഡേടേം കാര്യം മെമ്മറിയില്‍ നിന്ന് ടോട്ടലി മിസ്സായിപോയിരുന്നു).

വണ്ടി, വീണ്ടും, വിലങ്ങന്‍കുന്ന് ലക്ഷ്യമാക്കി നെടുങ്ങനെ കുതിച്ചു. വളവുകളില്‍ വളഞ്ഞും, തിരിവുകളില്‍ തിരിഞ്ഞും വണ്ടി വിലങ്ങന്‍ കുന്നിലേക്ക് കയറികൊണ്ടേയിരുന്നു. ടാറിട്ട ഒരു ചെറിയ ഒരു വഴിയാണ്‍ വിലങ്ങന്‍ കുന്നിലേക്കുള്ളത്. ഇരുവശവും, മുളങ്കാടുകളും, ഇരുങ്കണക്കാടുകളും, മറ്റു കാട്ടു ചെടികളും. അതിന്റെ ഇടക്ക് ചില ചെറിയ വീടുകളും. നൈനിറ്റാളിലേക്കോ, മസൂറിയിലേക്കോ, ശ്രീനഗറിലേക്കോ, എന്തിന് തേക്കടിയിലേക്കോ, പറമ്പികുളത്തേക്കോ കയറിപോകുന്നതുപോലെയൊന്നുമില്ലെങ്കിലും തന്നെ വിലങ്ങന്‍കുന്നിന്റെ മുകളിലേക്ക് കയറും തോറും തൃശൂര്‍ പട്ടണം മൊത്തം ഗൂഗിള്‍ എര്‍ത്തില്‍ സൂം ഔട്ട് ചെയ്ത് കാണുന്നതുപോലെ കാണപെട്ടു. വെളുത്തവാവല്ലെങ്കില്‍ പോലും അമ്പിളി തിളങ്ങി ഞെളിഞ്ഞു മുകളില്‍ വിളങ്ങി നില്‍ക്കുന്നതും കാണായി. ഇത്തരം സമയത്ത് സാധാരണയായി വരാറ് വല്ല ഭരണിപാട്ടോ, വള്ളം കളിപാട്ടോ ഒക്കെയാണെങ്കിലും പതിവിന്നു വിപരീതമായി പണ്ട് സ്കൂളില്‍ പഠിച്ച ആശാന്റെ അമ്പിളി എന്ന കുഞ്ഞുകവിതയിലെ വരികളായിരുന്നു.

തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍പില്‍ത്തൂവിക്കൊണ്ടാകാശവീതിയില്‍
അമ്പിളി പൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

---
---
---

വട്ടം നന്നല്ലിതീവണ്ണമോടിയാല്‍
മുട്ടുമേ ചെന്നാക്കുന്നിന്മുകളില്‍ നീ,
ഒട്ടുനില്‍ക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.

കവിത പാടി ഇത്രടം ആയപ്പോഴേക്കും വണ്ടി വിലങ്ങന്‍ കുന്നിലേക്കുള്ള ഗെയിറ്റിന്റെ മുന്‍പില്‍ എത്തി. വിശാലമായ ഗെയിറ്റടച്ച് ആമ താഴുമിട്ട് പൂട്ടിയിരിക്കുന്നു. ഇനിയെന്ത്? വന്ന സ്ഥിതിക്ക് ഉള്ളില്‍ കയറിയിട്ട് തന്നെ കാര്യം. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. വണ്ടിയില്‍ നിന്നിറങ്ങി സ്ഥലം മൊത്തമായൊന്നു വീക്ഷിച്ചു. വണ്ടിയുടെ ഓണ്‍ ചെയ്തിട്ടിരിക്കുന്ന ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം കാണാം ഒരു ദൂരം വരെ, അതും നേര്‍ രേഖയില്‍. ചീവീടുകളുടേയും, തവളകളുടേയും ശബ്ദം മാത്രം ഉയര്‍ന്നു കേള്‍ക്കുന്നു. വണ്ടിയുടെ വെളിച്ചത്തിന്റെ മറപിടിച്ച് ഒന്നൊന്നിനു പോയപ്പോ വെള്ളം കരിയിലയില്‍ വീണതും, ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നതു കണ്ടതും, ഞാന്‍ പിന്നിലേക്കൊറ്റ ചാട്ടം.

ഡേയ് കുറൂ, സിബ്ബടക്കഡേ എന്ന് തണുപ്പന്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്. സിബ്ബും പൂട്ടി പാമ്പുകടിച്ചില്ല എന്ന ആശ്വാസത്തില്‍ ചുറ്റുപാടും നന്നായി ഒന്നു നിരീക്ഷിച്ചു. അപ്പോഴേക്കും ബാബുവും, ഫാര്‍സിയും ചേര്‍ന്ന്, ഗെയിറ്റിനോട് ചേര്‍ന്ന്, ഗെയിറ്റില്ലാതിരുന്ന കാലത്ത് വിലങ്ങന്‍ കുന്നിലേക്ക് കയറാന്‍ ഉപയോഗിച്ചിരുന്ന വഴിയിലെ കല്ലുകള്‍ ഉരുട്ടിയെടുത്ത് മാറ്റിയിരുന്നു.

ആ വഴിയിലൂടെ വണ്ടി വീണ്ടും ഫൈനല്‍ ഡെസ്റ്റിനേഷനായ വിലങ്ങന്‍ കുന്നിന്റെ നെറുകയിലേക്ക്.

വണ്ടി വിലങ്ങന്‍കുന്നിന്റെ നെറുകയിലെത്തി. വണ്ടി ഇങ്ങേയറ്റത്തുള്ള ഒരു പാലമരത്തിന്റെ ചുവട്ടില്‍ പാര്‍ക്ക് ചെയ്തിട്ട് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ടൂറിസ്റ്റ് ബംഗ്ലാവിന്റെ (അങ്ങനെ ഒന്നുണ്ടാവോ ആവോ, എന്തായാലും ഒരു ബംഗ്ലാവ് ഉണ്ടായിരുന്നു) പൂമുഖം ലക്ഷ്യമാക്കി നടന്നു ഒരു വിളക്കെരിയുന്നുണ്ട് മുന്‍വശത്തെ മുറിയില്‍ തന്നെ. വാതിലില്‍ പോയി രണ്ട് മൂന്ന് തവണ മുട്ടി. ആരും വാതില്‍ തുറന്നില്ല, മറുപടിയും വന്നില്ല. ചീവീടുകളുടേയും, തവളകളുടേയും കരച്ചിലല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല.

ഇനി ആ വാതിലിനു മുന്‍പില്‍ നിന്നിട്ടു കാര്യമില്ല എന്നു തോന്നിയതിനാല്‍ ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തിനടുത്തുള്ള നടപന്തലുപോലെയുള്ള സ്ഥലത്തേക്ക് നടന്നു. വണ്ടിയില്‍ നിന്നും പാഴ്സലുകളെല്ലാം എടുത്ത് നടപന്തലിലെ നിലത്ത് ഇരുന്നു.

വെളിച്ചം ഇല്ലേ ഇല്ല. പിന്നെങ്ങിനെ പാഴ്സലുകള്‍ തുറക്കും? വണ്ടി തിരിച്ചു നിറുത്തി ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യാം എന്നൊരു നിര്‍ദേശം ഫസലുവിന്റെ നാവില്‍ നിന്നു വന്നതും കാറിന്റെ ഉടമസ്ഥനായ ബാബുവിന്റെ മസ്തിഷ്ക്കത്തില്‍ ഇടിവാള്‍ വെട്ടി (ഇടിവാളേ താന്‍ ഒരാളുടെ തലക്ക് വെട്ടിയതിന്റെ പാപം എവിടെ കൊണ്ട് തീര്‍ക്കുമെടോ‌‌?)

ഏയ്, ഹെഡ് ലൈറ്റൊന്നും ഓണ്‍ ചെയ്യണ്ട. എന്റെ വണ്ടിയുടെ ഡാഷ് ബോര്‍ഡില്‍ ഒരു പായ്ക്കറ്റ് മെഴുകുതിരി ഉണ്ട്. മാഹിയിലൊരു യാത്രപോയതിന്റെ ബാക്കി. അതെടുക്കാം.

മെഴുകുതിരി തെളിച്ച്, നിലത്ത് പത്രം വിരിച്ച് ഞങ്ങള്‍ വട്ടമിട്ട് ഇരുന്നു (മൂന്നാള് കൂട്ടിയാല്‍ കുടണ അത്ര വട്ടം). സംസാരവും, പാട്ടും, കവിതയും ഒപ്പം ഭക്ഷണവും ഒക്കെയായി സമയം ഏതാണ്ട് വെളുപ്പിന് ഒരൊന്നൊന്നരയായി.

മാനം കാര്‍മേഘാത്താല്‍ മൂടികെട്ടിയുട്ടുള്ളതിനാല്‍ പുഴുക്കം വളരെ ഏറെ തന്നെ. എന്തായാലും, ഓരോ സിഗററ്റാകാം എന്ന് പറഞ്ഞ് എഴുന്നേറ്റ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്, റോഡിലൂടെയല്ലാതെ, താഴെ തെക്കു വശത്തുനിന്നും കുന്നു കയറി ഞങ്ങള്‍ ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി അസാധാരണ വേഗതയില്‍ വരുന്ന, ഒരു വിളക്കിന്റെ വെളിച്ചത്തെ വെല്ലുന്ന രീതിയിലുള്ള വെളിച്ചമായിരുന്നു!

പൊടുന്നനെ വീശിയടിച്ച കാറ്റില്‍ കത്തിച്ചു വച്ച മെഴുകുതിരി വെളിച്ചം അണഞ്ഞു. ചുറ്റുവട്ടത്തുള്ള മരങ്ങളുടെ ചില്ലകള്‍ ഉലഞ്ഞു. പാലപ്പൂക്കളുടെ ഗന്ധം അവിടെയാകെ നിറഞ്ഞു.
Posted by കുറുമാന്‍ at 2:27 AM
Labels: കഥ, പ്രേതം
74 comments:
കുറുമാന്‍ said...
"കോന്നിലം പാടത്തെ പ്രേതം - രണ്ട്"

ഇവിടേം തീര്‍ക്കാന്‍ പറ്റിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പ്.. ഒന്നാം ഭാഗത്തില്‍ നാളെ എന്ന് പറഞ്ഞത് പോലെ ഇത്തവണ ഉണ്ടാവില്ല. നാളെ രാത്രി അല്ലെങ്കില്‍ മറ്റന്നാള്‍ തന്നെ ഈ കഥ (സംഭവം) ഇവിടെ അവസാനിപ്പിക്കും.

22/8/08 2:43 AM
കാപ്പിലാന്‍ said...
പാലപൂക്കളുടെ മണം ദാ.. ഇവിടെ വരെ വീശുന്നു .എന്തായാലും നാളെത്തന്നെ യക്ഷിയെ പിടിക്കുമല്ലോ .സന്തോഷമായി ..ഈശ്വരാ ..കാത്ത് രക്ഷിക്കണേ

22/8/08 4:30 AM
പൊറാടത്ത് said...
ദേ.. ഇതാണ് ‘സസ്പെൻഷൻ സസ്പെൻഷൻ’ എന്ന് പറയണ ആ പെൻഷൻ അല്ല്യോ കുറൂ...

മോനെ, ആളെ പറ്റിയ്ക്കാൻ നോക്കല്ലേ.. അത് പാലപ്പൂവായിരുന്നോ അതോ മുല്ലപ്പൂവോ...??!!

22/8/08 5:31 AM
പാമരന്‍ said...
കുറുമാന്‍ജീ ഇങ്ങേരെന്താ മാത്യൂമറ്റത്തിനോ ജോയ്സിയ്ക്കോ മറ്റോ പഠിക്കുവാണോ? "തുടരും" കണ്ടിട്ടു ചോദിച്ചു പോയതാ :)

22/8/08 5:35 AM
ശ്രീ said...
ടെന്‍ഷനടിപ്പിയ്ക്കാതെ ബാക്കി കൂടെ പറയ് കുറുമാന്‍‌ജീ....


എഴുത്തിനെ പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. :)

22/8/08 6:42 AM
തോന്ന്യാസി said...
ഇതൊരുമാതിരി കൊലച്ചതിയായിപ്പോയി......

ഇന്നു തന്നെ പ്രേതത്തെ ആവാഹിക്കാം എന്ന് കരുതിയതാ.........

നാളെ...അല്ലെങ്കില്‍ മറ്റന്നാള്‍...അതിനപ്പുറം നീണ്ടാല്‍............

22/8/08 8:26 AM
മലമൂട്ടില്‍ മത്തായി said...
അങ്ങിനെ വിലങ്ങന്കുന്നു ഒരാളെ കൂടി പ്രാന്താക്കി. എന്തായാലും ഇനി റൌണ്ടില്‍ പോയി കുടിച്ചു പാമ്പായാല്‍ പീച്ചി അണക്കെട്ടിലേക്ക് പോയ്കോള്. ഇടയ്കിടെ ചാടി നോക്കുന്നതും നന്നായിരിക്കും :-)

എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

22/8/08 8:28 AM
കോറോത്ത് said...
മാഷേ ...പെട്ടന്നായിക്കോട്ടേ :)

22/8/08 8:36 AM
രിയാസ് അഹമദ് / riyaz ahamed said...
പോസ്റ്റിന്റെ പോക്കു വെച്ച് യക്ഷി വന്ന് 'ഹലോ കുറുമാന്‍, ഗ്ലാഡ്‌ ടു മീറ്റ് യു. ബ്ലോഗ്‌ മീറ്റിനു കാണാന്‍ കഴിയാത്തതു കൊണ്ടു ഇങ്ങോട്ടു പോന്നു. ബൈ ദി ബൈ യൂറോപ്യന്‍ യാത്രകള്‍ കൈയിലുണ്ടോ' എന്നു മൊഴിഞ്ഞ് നില്‍ക്കും.

22/8/08 8:36 AM
Jishad said...
നല്ല രസമുള്ള കഥ

22/8/08 8:38 AM
കനല്‍ said...
ഇപ്പം പ്രേതം ഇപ്പം പ്രേതം വരുമെന്ന്
പ്രതീക്ഷിച്ച് രണ്ടാം ഭാഗവും തുലച്ചു.

കുറുമാന്‍ജി അടുത്തതിലെന്തായാലും ആ സാധനം വരുമെന്ന് പ്രതീക്ഷിക്കുന്നു

22/8/08 8:39 AM
അഭിലാഷങ്ങള്‍ said...
ശെഡ..!
ഇന്നും വന്നില്ലേ പ്രേതം!?

യെവടെ വരാൻ? ആറ് മാസത്തിനിടെ 82 ഹർത്താൽ നടത്തി ഗതാഗതം ദുരിതപൂർണ്ണമാക്കിയ കേരളത്തിൽ പ്രേതങ്ങൾക്ക് പോലും നേരത്തും കാലത്തും ഒരു സ്ഥലത്ത് എത്തിപ്പെടാൻ പറ്റാണ്ടായി! ഇനിയേതായാലും 24 മണിക്കൂർ കഴിയട്ടെ, ഹർത്താൽ കഴിഞ്ഞാൽ വല്ല ഓട്ടോറിക്ഷായും കിട്ടിയാ പ്രേതം വന്നേക്കും…! പ്രേതം വരുന്നതും കാത്ത് എണ്ണയ്ക്കും മണ്ണണ്ണക്കും വിലകൂടിയതിനാൽ കണ്ണിൽ ആവണക്കെണ്ണയുമൊഴിച്ച് മൂളിപ്പാട്ടും പാടി ഞാൻ കാത്തിരിക്കുന്നു…..

“എത്രനേരമായ് ഞാൻ കാത്തുകാത്തു നിൽ‌പ്പൂ..
ഒന്നിങ്ങ് പോരുമോ… പ്രേതമേ നീ…..”

:)

22/8/08 9:41 AM
നന്ദകുമാര്‍ said...
ഒരു പ്ലേറ്റ് ചിക്കന്‍ കബാബും

സാര്‍ കബാബില്ല.

എങ്കില്‍ നവാബെടുക്കൂ

നവാബ് മരിച്ച് പോയി സര്‍.

പിന്നെ എന്താ ഉള്ളത്?

ബാക്കി ഒക്കെ ഉണ്ട് സര്‍.

കഴിച്ചതിന്റെ ബാക്കി ഒന്നും വേണ്ട,

ഹഹഹഹ!! :)

ആദ്യഭാഗത്തിനേക്കാളും നന്നായി ഇത്. ഇനീം വെഷമിപ്പിക്കണോ ഞങ്ങളെ?!

നന്ദപര്‍വ്വം-

22/8/08 9:48 AM
പ്രയാസി said...
എത്ര ഭാഗായാലും സാരല്യ കുറുമാനെ..

ലോട്ടറിക്ക് പഠിച്ച് നീട്ടി അങ്ങട് പോക..:)

22/8/08 10:15 AM
krish | കൃഷ് said...
ആലുക്കാസ്, റെസ്റ്റാറന്റ്, നാരങ്ങവെള്ളം എന്നൊക്കെ പറഞ്ഞ് അവസാനം ‘ബാര്‍’ എന്നു പറയണമാരുന്നോ. അത് ആദ്യമേ നുമ്മക്ക് പുടികിട്ട്യീല്ല്യോ. അങ്ങനെ തണുപ്പനെയും കൂട്ടരെയും ഒരുവിധം ‘ചൂടാക്കി’ അല്ലേ.

അല്ലാ, ആ ‘യക്ഷി’ വന്ന്പ്പോ സാധനം ബാക്കിയുണ്ടാരുന്നോ.. കുപ്പീലേ.

കോന്നിലം പാടത്തെ യക്ഷിയുമൊത്ത് വെള്ളമടി ക്ലൈമാക്സിലാവട്ടെ. ഒരു ‘മീറ്റ്’ ആവുമ്പോ ഇതില്ലാതെങ്ങനാ?


:)

22/8/08 10:24 AM
ആല്‍ബര്‍ട്ട് റീഡ് said...
'ഒരു ഗസറ്റഡ് യക്ഷി'

22/8/08 10:27 AM
അനൂപ് തിരുവല്ല said...
:)

22/8/08 10:33 AM
Balu..,..ബാലു said...
ഇത് കിടിലം.. ഇതാണ് ഇന്റര്‍വെല്‍.. അടുത്ത ഭാഗം ഒന്ന് പെട്ടെന്ന്‍ ഇട്ടാല്‍ നന്നായിരുന്നു..

നാളെ നാളെ നീളെ നീളെ ആയാല്‍ ഹൃദയാഘാതത്തിന് സമാധാനം പറയേണ്ടി വരും..!

22/8/08 11:40 AM
ജിവി said...
Interesting, intersting.

ഇതു ഇങ്ങനെ മൂന്നു ഭാഗമാക്കിതന്നെയാണ് എഴുതേണ്ടത്.

മൂന്നാം ഭാഗവും പോരട്ടെ, നാളെത്തന്നെ.

22/8/08 12:04 PM
കുമാരന്‍ said...
പാമ്പിനേയും പേടിപ്പിച്ചല്ലൊ ചേട്ടാ..
ആ പ്രേതമെപ്പോ വരും

22/8/08 12:14 PM
Sarija N S said...
പ്രേതം കോന്നിലം പാടത്താണോ വിലങ്ങന്‍‌കുന്നിലാണോ? വിലങ്ങന്‍‌കുന്നില്‍ പ്രേതത്തെ വരുത്തി ഞങ്ങളെ പറ്റിക്കാന്‍ പോകുവാണോ? ഒന്നുകില്‍ പ്രേതത്തെ കോന്നിലം പാടത്തേയ്ക്ക് നടത്തുക അല്ലെങ്കില്‍ ടൈറ്റില്‍ മാറ്റുക :)

അവസാനം പ്രേതമില്ലെന്നെങ്ങാന്‍ പറഞ്ഞാല്‍...

22/8/08 12:30 PM
സ്നേഹിതന്‍ | Shiju said...
കുറുമാന്‍ ചേട്ടാ ഇങ്ങനെ പേടിപ്പിക്കരുത്.ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വായിച്ചത്. അവസാനം ദേ കിടക്കുന്നു......
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

22/8/08 12:49 PM
കുട്ടിച്ചാത്തന്‍ said...
ചാത്തനേറ്: വരും വരാതിരിക്കില്ല. കോന്നിലം പാടത്തൂ‍ന്ന് വിലങ്ങന്‍ കുന്ന് വരെ പറന്ന് വരണ്ടെ?

22/8/08 1:01 PM
Visala Manaskan said...
ഡാ നീ എന്നെ റ്റെന്‍ഷനടിപ്പിക്കല്ലേഡാ..

എനിക്ക് ജലദോഷത്തിന്റെ അസുഖമുള്ളതാ.. റ്റെന്‍ഷനടിക്കരുതെന്നും മനസ്സ് വിഷമിക്കരുതെന്നുമാ ഡോക്റ്ററ് പറഞ്ഞേക്കണേ.

വേഗം പറയ് രാ.

22/8/08 1:26 PM
Rare Rose said...
കുറുമാന്‍ ജീ..,..പ്രേതം ന്നു കണ്ടോടി വന്നതാ...തുടരന്‍ ആണെന്നറിഞ്ഞയുടന്‍ ഒന്നും രണ്ടും ഭാഗം ഒറ്റയിരിപ്പിനു വായിച്ചു...പക്ഷേങ്കില്‍ കാത്തുകാത്തിരുന്ന കക്ഷി ഇനിയുമെത്തിയില്ല..:(
അസാധാരണമായ വെളിച്ചമായി , പാലപ്പൂ മണമായി പ്രേതമെത്തിയോ അവിടെ....ആകാംക്ഷ കൊണ്ടെനിക്കു വയ്യ...

22/8/08 2:17 PM
ബൈജു സുല്‍ത്താന്‍ said...
നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ ഗന്ധം.....!!
ആരാണത്?
"കുറുമാനേട്ടാ..."

കരിമുകിലെന്‍ പൂമേനീ...ഇളംകാറ്റെന്‍..
(ഇതായിരിക്കും അടുത്തഭാഗം !!
കാത്തിരിക്കുന്നു..)

22/8/08 2:55 PM
അത്ക്കന്‍ said...
ദേ നെഞ്ചിടിപ്പ് കൂട്ടാതെ എനിക്ക് പ്രഷറുള്ളതാ...ആ കാര്യം ഓര്‍മ്മണ്ടായിക്കോട്ടെ.

22/8/08 2:59 PM
പ്രേത വര്‍മ said...
കുറുമാ.... താന്‍ എന്നെപ്പടി എഴുതണൂന്നറിഞ്ഞു വന്നതാ..

മെഴുതിരി അണഞ്ഞു. എന്നിട്ട് ???

22/8/08 4:40 PM
ശിവ said...
ഇതെന്താ ഇങ്ങനെ....എത്രയും വേഗം പ്രേതത്തെപ്പറ്റി എഴുതൂ....

22/8/08 7:57 PM
പ്രിയ ഉണ്ണികൃഷ്ണന്‍ said...
അല്ല, പ്രേതം വരുമോ? അതോ തൊടീന്ന് പാലപ്പൂവും പറിച്ച് തെക്കിനി വഴി മുങ്ങുമോ?

22/8/08 8:41 PM
അല്ഫോന്‍സക്കുട്ടി said...
പ്രേതം പതിവു പോലെ രാത്രി തന്റെ സ്ഥിരം സ്ലീപ്പിങ്ങ് പ്ലേയ്സായ വിലങ്ങന്‍ കുന്നിലെ പാലമര ചോട്ടില്‍ ഉറങ്ങാന്‍ വന്നപ്പോള്‍ വേറെ നാലു ഫിറ്റായ പ്രേതങ്ങളെ കണ്ടു ഞെട്ടി വിറച്ചു. “ഹെല്‍പ്പ് ഹെല്‍പ്പ്” എന്നു വിളിച്ചു കൂവി പ്രേതം വിലങ്ങന്‍ കുന്നില്‍ തലങ്ങും വിലങ്ങും ഓടി നടന്നു വിശന്നപ്പോള്‍ ചപ്പാത്തിയും ബീഫും കഴിച്ച് പാലമരത്തിന്റെ മുകളില്‍ കേറി ഉറങ്ങി.

സോറീട്ടാ. സസ്പെന്‍സ് സഹിക്കാണ്ടായപ്പോ "കോന്നിലം പാടത്തെ പ്രേതം - മൂന്ന്" ഭാവനയില്‍ കണ്ടു നോക്കിയതാ.

അപ്പോ പ്രേതം മൂന്നിനെ നേരില്‍ കാണാന്‍ വീണ്ടും വരുന്നതായിരിക്കും

22/8/08 8:59 PM
::: VM ::: said...
വിലങ്ങന്റെ മൂര്‍ദ്ധാവില്‍,
ഇതാ സ്മോളിന്‍ ഗന്ധം...
നിലാവൈന്‍ വെളിച്ചത്തില്‍..
കുറു സ്മോളു മോന്തി....

കുറുമാഞ്ചേട്ടാ...........

[ശ്രീകൃഷ്ണപ്പരുന്തിലെ നിലാവനിന്റെ പൂങ്കാവില്‍ എന്ന ഗാനത്തിന്റെ ട്യൂണില്‍..]

22/8/08 9:04 PM
ജിഹേഷ് said...
അപ്പോ പ്രേതം ഇന്നും എറങ്ങീല. ഈ നിലയ്ക്ക്പോയാ ഇന്നലെ പറഞ്ഞ മറ്റേ ടീമേളേ എറക്കണ്ടിവരും..

ജാഗ്രതൈ :)

22/8/08 9:26 PM
::സിയ↔Ziya said...
....ചുറ്റുവട്ടത്തുള്ള മരങ്ങളുടെ ചില്ലകള്‍ ഉലഞ്ഞു. പാലപ്പൂക്കളുടെ ഗന്ധം അവിടെയാകെ നിറഞ്ഞു...

ദൈവമേ, അത് ശരിക്കും വല്ല കള്ളിയാങ്കാട്ടു നീലിയോ ഓലകെട്ടി പാര്‍വ്വതിയോ വല്ലോം ആയിരക്കണമായിരുന്നു എന്നൊരു ഗദ്‌ഗദ് തൊണ്ടയില്‍ കുരുങ്ങുന്നു...എങ്കില്‍ സസ്‌പെന്‍സില്‍ ഇങ്ങനെ ടെന്‍ഷനടിപ്പിക്കുന്ന കഥ പറയാന്‍ പറ്റാണ്ട്‌ കുറുമാന്‍ വല്ല പാലമരത്തിലോ പനേടെ മണ്ടക്കോ പണ്ടാറമടങ്ങിയേനെ :)

22/8/08 10:51 PM
സൂര്യോദയം said...
കുറുമാനേ.. വിവരണം അസ്സല്‍..
പക്ഷേ, യക്ഷി വരുമെന്ന് ഞാന്‍ കരുതുന്നില്ല.. ഈ കശ്മലനന്മാരുടെ മുന്നിലേയ്ക്ക്‌ വരാന്‍ ചങ്കൂറ്റമുള്ള ഏത്‌ യക്ഷി? ;-)

23/8/08 7:40 AM
nardnahc hsemus said...
ഡിയര്‍ പ്രേതം,
സമയമുണ്ടെങ്കില്‍ അടുത്താ‍ഴ്ച വാ..

യ്ക്കിപ്പൊ ബീഫും, ആടിന്റെ കരള് വറുത്തതും ചപ്പാത്തിയും തിന്നണം... കോപ്പ് തട്ടുകടാന്ന് കേട്ടപ്പൊ വായില്‍ വെള്ളം വന്നു...

23/8/08 8:57 AM
പോങ്ങുമ്മൂടന്‍ said...
എന്റെ പാട്ടുപുരക്കലമ്മേ... ഇതൊക്കെ ഒള്ളതാണോ? ചേട്ടന്‍ ധൈര്യമായെഴുതിക്കോ എനിക്കൊരു പേടിയുമില്ലാ...

( അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍...... ) :)

23/8/08 8:59 AM
::: VM ::: said...
സൂര്യോദയം said...
കുറുമാനേ.. വിവരണം അസ്സല്‍.. പക്ഷേ, യക്ഷി വരുമെന്ന് ഞാന്‍ കരുതുന്നില്ല.. ഈ കശ്മലനന്മാരുടെ മുന്നിലേയ്ക്ക്‌ വരാന്‍ ചങ്കൂറ്റമുള്ള ഏത്‌ യക്ഷി? ;-)

ഹഹഹഹ! അപ്പോ സൂര്യോദയം പറഞ്ഞു വരുന്നത് ആ യക്ഷി ബ്ലോഗു വായിക്കാറൂണ്ടെന്നാണോ? ചിലമ്പ് പോസ്റ്റും, അരൂപിക്കുട്ടന്‍ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കില്‍ യക്ഷി വരാന്‍ ഒരു സാധ്യതയുമില്ല..ആ സംസ്ഥാനത്തേക്കു കടക്കൂലാ ;)

ഗസറ്റഡ് യക്ഷി എന്നൊക്കെ പോലെ... ഒരു ബ്ലോഗര്‍ യക്ഷി!! യന്റമ്മോ, ഞാനോടി പണിക്കരെ കാണട്ട്!

23/8/08 9:27 AM
::സിയ↔Ziya said...
“ചിലമ്പ് പോസ്റ്റും, അരൂപിക്കുട്ടന്‍ പോസ്റ്റും വായിച്ചിട്ടുണ്ടെങ്കില്‍ യക്ഷി വരാന്‍ ഒരു സാധ്യതയുമില്ല”

ഇഢ്യേ, ഒരു തിരുത്തുണ്ട്...
ആ ചിലമ്പ് പോസ്റ്റ് യക്ഷികള്‍ വായിച്ചിരിക്കാന്‍ സാധ്യതയില്ല. കാരണം ആ പോസ്റ്റ് എഴുതുന്ന തിരക്കിലായിരുന്നല്ലോ യക്ഷികള്‍ :)

23/8/08 9:36 AM
കുഞ്ഞന്‍ said...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

23/8/08 9:47 AM
കാവലാന്‍ said...
അതേയ് കുറു സംഗത്യൊക്കെ ശരി കോന്നിലംപാടത്താണു പരിപാടി എന്നു പറഞ്ഞിട്ടിപ്പൊ വെലങ്ങന്‍ കുന്നത്തോ, അവളു പാടത്തു കാണാത്തതിന്റെ അരിശത്തിന് പാഞ്ഞു വരുന്നതായിരിക്കും.ഇനി അതല്ല കയറ്റം കേറി ജീപ്പുവന്നു ഓട്ടര്‍ഷ വന്നൂന്നൊക്കെ മാറ്റിയാല്‍ ദേ ബ്ലോഗണാംകാട്ടു ചാത്തനാണെ ഞാനങ്ങുവരും അവളേം കൂട്ടി.വെലങ്ങുമ്മോളിലെ പ്രേതം എന്നു പറഞ്ഞാല്‍ തന്നെ ഏതാണ്ടു സംഗതികള്‍ പിടികിട്ടും തൃശ്ശൂര് കാര്‍ക്ക്. ഹും!

23/8/08 12:39 PM
മുല്ലപ്പൂ || Mullappoo said...
പിന്നേ യക്ഷി വെളിച്ചം പിടിച്ചു ചീറി പാഞ്ഞു വരുവല്ലേ ?
വെറുതെ പേടിപ്പിക്കാന്‍ . ഉം എന്നിട്ടു...

23/8/08 2:28 PM
അഭയാര്‍ത്ഥി said...
ഇപ്പവരും ഇപ്പവരും എന്ന്‌ വിചാരിച്ച്‌ കുറേ നാളായി...

ഇപ്പോളും വന്നില്ല...
പാലപ്പൂവിന്റെ മണം പരന്നതുകൊണ്ട്‌ കേറി കോറാമെന്ന്‌ കരുതി.

ഇതിലെഴുതിയിരിക്കുന്ന എല്ലാ കുന്ത്രാണ്ടവും തിന്നിട്ടും കുടിച്ചിട്ടുമുണ്ടെങ്കിലും
ഇവക്കൊക്കെ ജീവനുണ്ടെന്ന്‌ കോന്നില്ലം പാടത്തെ യക്ഷി പറഞ്ഞുതരേണ്ടി വന്നു.

ഇവയൊക്കെ കഴിക്കുന്നതിനേക്കാള്‍ രസമുണ്ട്‌ കുറുമാന്‍ പറയുന്നത്‌ കേള്‍ക്കാന്‍.

എന്തായാലും
കോന്നില്ലം പാടത്തെ യക്ഷി
അണിയറ മണിയറ തുറന്നേ വാ
ആരു കൊയ്യുമാരു ചൂടും
വയല്‍പ്പൂ

ബ്യേം പോരിന്‍ ങ്ല്‌

24/8/08 8:14 AM
ആചാര്യന്‍... said...
നമ്മുടെ കുറുമാന്‍ 'കോന്നിലമ്പാടത്തെ പ്രേത'ത്തെ കാണാന്‍ പോയ കഥ നാലാം വാരം ഓടിക്കൊണ്ടിരിക്ക്യാണല്ലോ...

ഇനി അതിന്‍റെ മൂന്നാം ഭാഗം വരാനൊണ്ട്..
അതെന്നു വരുമെന്നു കുറുമാനു മാത്രമറിയാം..

വിശാലമനസ്കന്‍ ഈ ഭയങ്കര വാര്‍ത്ത കേട്ട് പേടിച്ചു പനിയടിച്ചു കെടപ്പാ.

എനിക്കും പനിയാ

അപ്പം തോന്നി, ഇതിന്‍റെ മൂന്നാം ഭാഗം എങ്ങനാരിക്കൂന്ന്..
പേടിയോടെ ആണേലും എഴുതുകാ...

ഇങ്ങനൊക്കെയാരിക്കും അതു നടന്നിരിക്കുക, ഏതായാലും കുമാന്‍റെ 'ഒറിജിനല്‍' പ്രേതം ഏതു നിമിഷോം വരും, എന്‍റമ്മോ...

അതിനു മുമ്പ്..

ഞാനോര്‍ക്കുകാ, ഈ പ്രേതത്തിനൊന്നും വേറെ ഒരു പണീമില്ലേന്ന്..പാതിരാത്രിക്കൊക്കെ ചുമ്മാ ഇങ്ങനെ എറങ്ങി നടക്കാന്‍ പേടിയാവുല്ലെ, പിന്നെ രാത്രി മുഴ്വന്‍ ഒറക്കേളച്ചു പകലു കെടന്നൊറങ്ങി, ഓ ചുമ്മാ, വേറെ പണിയൊന്നൂല്ല..

തെക്കു വശത്തൂന്നു കുന്നു കേറിയൊള്ള ആ വരവു കണ്ടപ്പം കുറുമാനും കൂട്ടരും പേടിച്ചു കാറി, കള്ളെല്ലാമെറങ്ങി, കുറുമാന്‍ പിന്നേം പേടിച്ചു ജബലലീലൊള്ള വിശാലമനസ്കനെ മൊബൈലില്‍ വിളിച്ചു.. പുള്ളി ടീവീല്‍ പ്രേതസീരിയലു കഴിഞ്ഞൊരു പ്രേതസിനിമാ കൂടെ, മമ്മി മൂന്നാമ്പാഗം, കണ്ടോണ്ടിരുന്നപ്പഴാ വിളി വന്നത്. മൊബൈലിലൂടെ കൂറൂമാന്‍റെ വിറക്കുന്ന ഒച്ച കേട്ട് വിശാലമനസ്കന്‍ പേടിച്ചു പനിച്ചു, മൊബൈലും കട്ടായി..ഇനീപ്പം എന്തോ ചെയ്യൂന്നോര്‍ത്തു കുറുമാന്‍ ആകപ്പാടെ ഒന്നു വട്ടം കറങ്ങി നോക്കിയപ്പോണ്ട് കൂട്ടുകാരു മൂന്നു പേരും വടക്കു ഭാഗത്തൂടെ കുന്നിറങ്ങി പ്രേതം തെക്കൂന്നു കേറി വന്നോണ്ടിരിക്കുന്നേലും വേഗത്തിലെറങ്ങിപ്പോണു, ഒരു രണ്ട് കിലോമീറ്ററപ്പുറം അവരടെ ഉടുപ്പിന്‍റെ നെറം കാണാം..ഇരുട്ടത്ത് അതും മങ്ങി..അയ്യോ..ഇനീപ്പം കുറുമാനെന്തോ ചെയ്യും..
തെക്കു ഭാഗത്തൂന്നാണെങ്കി പ്രേതം കുന്നു കേറി വരുന്നേന്‍റെ 'ങ്ഹേ..ഹം ങ്ഹേ..ഹം' ന്നൊള്ള അണപ്പു കേട്ട് തൊടങ്ങി..ഈ മഹാഭയങ്കരസംഭവം റിപ്പോര്‍ട്ട് ചെയ്യാനായി മണത്തറിഞ്ഞു ത്രിശൂന്നു വന്ന ചാനലുകാരെടെ ജീപ്പ് കുന്നിന്‍റെ താഴ്വാരത്ത് പിടിച്ചു കെട്ട്യപോലല്യോ നിന്നത്. എത്ര നോക്കീട്ടും സ്റ്റാര്‍ട്ടാകുന്നില്ല. പ്രേതത്തിന്‍റെ ഒരു വിഹാരമേ..കുന്നുമ്മുകളില്‍ കാണാം ഒറ്റക്കു പേടിച്ചു കാറുന്ന കുറുമാന്‍, തെക്കു ഭാഗത്തൂന്നു കേറിച്ചെല്ലുന്ന വെളിച്ചം..റിപ്പോര്‍ട്ടറാണെങ്കി ജീപ്പു നിന്നു പോയേനു കലിയിളകി,"അതാ കുറൂമാന്‍, ഇതാ പ്രേതം...ഇതാ പ്രേതം, അതാ കുറുമാന്‍" എന്ന മട്ടിലൊള്ള "ലൈവും" തൊടങ്ങി. ഇതെല്ലാങ്കൂടെക്കണ്ട് ഞാമ്പേടിച്ചു ബോധം കെട്ട് വീണു. പിന്നിപ്പഴാ എണീറ്റെ..ബൂലോകരെ പിന്നെന്തൊണ്ടായി, ആര്‍ക്കേലുവറിയാവോ, അറിയാവെങ്കി ഒന്നെഴുത്...

24/8/08 1:47 PM
കോട്ടയം പുഷ്പനാത് വര്‍മ്മ said...
പ്രേതം വെള്ളിയാഴ്ച വന്നില്ല, ഹര്‍ത്താലായ കൊണ്ടാരിക്കും...

24/8/08 2:02 PM
എസ്.കെ.പ്രേതക്കാട് said...
ഇതെന്താ ഫ്രേത ഫൂമിയോ?

24/8/08 2:21 PM
യക്ഷിവര്‍മ്മിണി said...
ഓടിക്കയറി വരുമ്പോള്‍ വെള്ളസാരി കാരമുള്ളില്‍ കൊണ്ട് ഉരിഞ്ഞു പോയി അതാ നേരം വൈകുന്നത്.ഒന്നു നില്‍ക്കെടാ പിള്ളാരെ ഒന്നിനൊക്കോണം പോന്ന ആണുങ്ങളുടെ മുമ്പില്‍ ചെല്ലണ്ടതല്ലെ ഞാനിതൊന്നുടുക്കട്ടെ.

24/8/08 2:39 PM
Sharu.... said...
പാടത്ത് വരുമെന്ന് പറഞ്ഞ പ്രേതം കുന്നിന്റെ മുകളില്‍ കയറിയോ.... അല്ലാ; ഇനി വന്ന് വന്ന് പ്രേതം ഇല്ലെന്നെങ്ങാനും പറഞ്ഞാ ശരവണഭവനിലെ മഷ്രൂം ന്യൂഡില്‍‌സില്‍ പാഷാണം ചേര്‍ത്ത് തരും... :)

24/8/08 3:49 PM
ഉപാസന || Upasana said...
യക്ഷി വരില്ല കുറുമാനേ. അവളെ കൈമള്‍ പിടിച്ച് കെട്ടി.
:-)

ഉപാസന

24/8/08 5:46 PM
ഉപാസന || Upasana said...
50..!!!

24/8/08 5:47 PM
ഹരിത് said...
ഇതു മുത്തൂറ്റാണു. ബ്ലൈഡ് കമ്പനി.
:)))

24/8/08 9:38 PM
കോറോത്ത് said...
ബാക്കി ഒന്നു പെട്ടന്നിടുമോ :) ??? കാത്തു കാത്തു നിന്നു മനുഷ്യന്‍റെ ഉള്ള പേടിയും പോയി !!!

25/8/08 11:48 AM
അശോക് said...
കുറുമാന്‍ജീ, ഈ പ്രേതം...യക്ഷി എന്നൊക്കെ പറയുന്നത് ഉള്ളത് തന്നെയാണോ...???
ചുമ്മാ അങ്ങിനൊക്കെ പറഞ്ഞു കൊതിപ്പിക്കരുത് :)

എഴുത്തൊക്കെ തനി "കുറുമാന്‍ ശൈലി"യില്‍ തന്നെ...അടിപൊളി...!

25/8/08 5:56 PM
നൌഫല് said...
കുറുമാന്ജി, ചുമ്മാ പേടിപ്പിക്കാതെ, അത് വല്ല വാല്നക്ഷത്രോം മറ്റോ അയിരക്ക്യോ

25/8/08 10:07 PM
Santosh said...
ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ കുറുമാനേ...
മനുഷ്യന്‍ ഇവിടെ പ്രേതം വരുന്നതും നോക്കി ഇരിക്കുകയാ...

ഇത് വല്ലതും നടക്കുമോ?

26/8/08 5:13 AM
ആള്‍രൂപന്‍ said...
ഇതിപ്പൊ രണ്ടാം ഭാഗമാണെന്ന് കഥാകൃത്ത്‌ പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റില്ലല്ലൊ. അതല്ലാതെ ഈ പോസ്റ്റ്‌ ആദ്യത്തേതിന്റെ തുടര്‍ച്ചയാകണ്ട കാര്യമൊന്നുമില്ല. 'എനിയ്ക്കിതുവരെ പ്രേതത്തെ കിട്ടിയില്ല ബൂലോകരെ' എന്നു പറയാനുള്ള മടി കൊണ്ട്‌ കഥ നീട്ടിക്കൊണ്ടുപോകുകയാണെന്നെന്നെപ്പോലെ ആരെങ്കിലും പറഞ്ഞാല്‍ നമുക്കവരെ കുറ്റം പറയാം. എന്നിട്ട്‌ പ്രേതത്തിനായി (അതോ യക്ഷിയോ) കാത്തിരിക്കാം. ചിലപ്പോള്‍ മദ്യത്തിന്റെ ലഹരി കുറച്ചൊന്നു കുറയട്ടെ എന്നു കരുതി പ്രേതം കാത്തിരിക്കുന്നതാകാനും മതി. ഏതായാലും കാത്തിരുന്നു കാണുക തന്നെ.

26/8/08 7:28 AM
ജയരാജന്‍ said...
അല്ലാ, ഞാനാലോചിക്കുകയായിരുന്നു നമ്മളീ തുടരനെ എന്ത് വിളിക്കും? ഭീകര-ഹാസ്യമോ? :) അടുത്ത ഭാഗം എന്നാണെന്നാ പറഞ്ഞേ കുറുമാന്‍ജീ? കുറുപ്പിന്റെ ഉറപ്പ് എന്നത് മാറ്റി ഇനി കുറുമാന്റെ ഉറപ്പ് എന്നാക്കേണ്ടി വരുമോ? :)

26/8/08 8:41 AM
Mahesh said...
Sir, Please 3 divasamayi tension adichu 5 / 6 Kg kuranju ithonnu complete cheyyumo. Randam bhagam 10 thavana vayichu Pleseeeeeeeee suspense iniyum thangan vayya

26/8/08 9:20 AM
മേരിക്കുട്ടി(Marykutty) said...
aadyathe comment idunnathu vazhakku parayan vendi aayi poyi..kshamikku!!!

maryaadaykku moonam bhagam post cheytho...halle, manushyan ithum nokki irikkan thudangiyittu samnayam kurachaayi!

just kidding...

27/8/08 8:17 AM
jee said...
hi kuruman

28/8/08 11:58 AM
ജിവി said...
എവിടെ സര്‍?

29/8/08 11:43 PM
paarppidam said...
യൂറോപ് സ്വപ്നങ്ങൾ എന്ന ഒന്നാം തരം “നുണ” എഴുതിപിടിപ്പിച്ച് വായനക്കാരനെ മുൾമുനയിൽ നിർത്തിയ നിങ്ങൾക്ക് ഇതല്ല ഇതിലപ്പുറവും എഴുതാൻ പറ്റും....പകുതി വായിച്ചു ഭാക്കി ബസ്സിൽ വച്ചാകാം...

31/8/08 12:30 PM
മേഘമല്‍ ഹാര്‍ said...
very very good

1/9/08 11:58 AM
മേഘമല്‍ ഹാര്‍ said...
very very good

1/9/08 11:58 AM
oohari said...
നല്ല കഥ! പിന്നെ പിതാവും പുത്രനും കൂടി സ്മാളടിക്കും അല്ലെ? ഭാഗ്യവാൻ!

1/9/08 12:16 PM
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
കുറുമാനേ.. വീലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവ് ഇല്ല. പിന്നെ അവിടെ 24 മണിക്കൂറും സെകുരിറ്റി ഉണ്ട്. വെള്ളം കളി അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. (ഏത് കാലത്താണ് പോയത്?)
എന്റെ വീട് വിലങ്ങന്‍ കുന്നിനടുത്താണ്.

എന്തായാലും സംഭവം നന്നാവുന്നുണ്ട്.

2/9/08 9:36 PM
കുറുമാന്‍ said...
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...
കുറുമാനേ.. വീലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവ് ഇല്ല. പിന്നെ അവിടെ 24 മണിക്കൂറും സെകുരിറ്റി ഉണ്ട്. വെള്ളം കളി അവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. (ഏത് കാലത്താണ് പോയത്?)
എന്റെ വീട് വിലങ്ങന്‍ കുന്നിനടുത്താണ്.


രാ‍മചന്ദ്രന്‍ മാഷെ, വിലങ്ങന്‍ കുന്നില്‍ ടൂറിസ്റ്റ് ബംഗ്ലാവാണോ, അതോ ഉള്ളില്‍ ഉള്ള്ലത് ഗസ്റ്റ് ഹൌസാണോ, അതോ സെക്യൂരിറ്റിക്കാര്‍ താ‍ാമസിക്കുന്ന വെറും വീടാണോ എന്ന് രാത്രിയില്‍ അറിഞ്ഞില്ല. ആളുകള്‍ക്കിരിക്കാനുള്ള്ല ബെഞ്ചൊക്കെ വാര്‍ത്ത ഒരു മണ്ഠപം പോലെയുള്ള സ്ഥലത്താണിരുന്നത്. പിന്നെ 24 മണിക്കൂറും സെക്ക്യൂരിറ്റി ഉണ്ടായിരിക്കണം,അത്കൊണ്ടാണല്ലോ ഗെയിറ്റിലൂടെ അല്ലാതെ അതിന്റെ സൈഡില്‍ ഉണ്ടായിരുന്ന സ്ഥലത്തുകൂടെ വണ്ടി കല്ലു മാ‍റ്റി ഞങ്ങള്‍ക്ക് ഉള്ളിലൂട്റ്റെ കയറാന്‍ കഴിഞ്ഞത്. വെള്ള്ം കളി അവിടെ പ്രോത്സാഹിപ്പിക്കില്ല എന്ന് പിടിച്ചപ്പോഴല്ലെ അറിഞ്ഞത്. എന്തായാ‍ാലും ബാക്കി സംഭവിച്ചത് ഉടന്‍ തന്നെ റിലീസാവും.

അവിടുന്ന് എന്റെ വീട്ടിലേക്കും അത്രവലിയ ദൂരമില്ല :)

3/9/08 12:56 PM
കാപ്പിലാന്‍ said...
എവിടെ baakki ?

4/9/08 6:52 PM
റാഷീദ് said...
ijjebide?

6/9/08 11:17 AM
ഹരിയണ്ണന്‍@Hariyannan said...
ഒരു പ്രേതകഥ വായിക്കുന്നതിനേക്കാള്‍..
ഒരു കഥ വായിക്കുന്നതിനേക്കാള്‍...
ഒരു പ്രേതത്തെ വായിച്ചെടുക്കാനും കാണാനും കാത്തിരിക്കുന്നു...
:)

6/9/08 3:13 PM
മാണിക്യം said...
71..
കുറുമാനേ മൂന്നാമന്‍ കൂടി വന്നിട്ട്
വാ‍യിയ്ക്കാം എന്നുകരുതി ഞാന്‍
കാത്തിരുന്നു പലവട്ടംവന്നു നോക്കി
ഒരു നല്ല സംഭാരം കുടിച്ചിട്ട് ബാക്കി കൂടി
ഇറക്കി വിടുക യക്ഷിയോ പക്ഷിയോ?

6/9/08 7:50 PM
മന്ത്രജാലകം said...
നല്ല രസകരമായി കഥ പറഞിരിക്കുന്നു..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.......

6/9/08 11:36 PM
ഉദാസീനത(കുറുമാന്‍സ് ഗാല്‍ഫ്രെന്‍ഡ്) said...
ഉദാസീനത(കുറുമാന്‍സ് ഗാല്‍ഫ്രെന്‍ഡ്)
കുറുമാന്‍ തോന്ന്യാശ്രമത്തില്‍ തേങ്ങയടിയും അല്പസ്വല്പം ജീവകാരുണ്യവുമൊക്കെയാണ്. പ്രേതം ക്യാന്‍ വെയ്റ്റ് ഫോര്‍ സം റ്റൈം.

ഓണത്തോടെ പ്രേതം കല്ലറ തുറന്നു വന്നേക്കും..

7/9/08 3:17 PM
അനൂപ്‌ കോതനല്ലൂര്‍ said...
ഞാനാണെല് പ്രേതകഥയെഴുതി പേടിച്ചിട്ട്
പാതി വഴി നിറുത്തിതാണ് ആലത്തറകാവ്.ബൂലൊകത്തെ മിക്കവാറും പേരുണ്ടായിഒരുന്നു അതില്.കുറുമാന് മാഷെ ചുമ്മാ
പേടിപ്പിക്കല്ലെ എന്റെ രൂപം കണ്ടിട്ട് ഞാ‍ന് പേടിച്ചിരിക്കുവാ പിന്നെയാ

6 comments:

ആൾരൂപൻ said...

ബ്ലോഗന്മാര്‍ നാളികേരം ഉടയ്ക്കുന്ന കാര്യമൊക്കെ എഴുതാറുണ്ട്‌. ഞാന്‍ അത്‌ ഇതുവരെ ചെയ്തിട്ടില്ലെങ്കിലും ഇത്രയും സൗകര്യമായി ഈ മഹാക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പറ്റിയ അവസരം ഞാനെന്തിനു കളയണം????

ഓണാശംസകള്‍

ഏറനാടന്‍ said...

കുറുമാന്‍ ഓണാഘോഷത്തിനൊന്നും നില്‍ക്കാതെ കഥ പോസ്റ്റുന്ന പണിയിലായിരുന്നല്ലേ. ബാക്കികൂടി വായിക്കട്ടെ. പറയാതെ തരമില്ല, വിവരണം ഇത്തിരി കൂടിയോന്നൊരു ഡൗട്ട്! :)

ജിജ സുബ്രഹ്മണ്യൻ said...

പ്രേതത്തിനെ ഞാന്‍ ഇന്നേ വരെ ജീവനോടെ കണ്ടിട്ടില്ല.തൃശൂര്‍ക്ക് വന്നാല്‍ ജീവനോടെ കാണാന്‍ പറ്റുവോ ?

നിരക്ഷരൻ said...

സമാധാനമായി. ചെമ്പകപ്പൂ മണം മാറി പാലപ്പൂവിലേക്ക് കടന്നിട്ടുണ്ട്. ഇനി വല്ലതും നടക്കും. അടുത്തതെവിടെ ?

Anonymous said...

Kollam kollam

Anonymous said...

Prethakadha kollam